ന്യൂസ് ഡെസ്ക്, മലയാളം യുകെ
അബർഡീനിൽ കാണാതായ രണ്ട് സഹോദരിമാരെ അവസാനമായി കണ്ട സ്ഥലത്തിന് സമീപം രണ്ടാമത്തെ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച വൈകിട്ട് രാത്രി 9 മണിക്കാണ് വിക്ടോറിയ പാലത്തിന് സമീപത്തുള്ള നദിയിൽ നിന്ന് ഉദ്യോഗസ്ഥർ രണ്ടാമത്തെ മൃതദേഹം കണ്ടെത്തിയത്. നേരത്തെ ക്വീൻ എലിസബത്ത് പാലത്തിനു സമീപം ആണ് ആദ്യത്തെ മൃതദേഹം കണ്ടെത്തിയത്.അന്വേഷണത്തോട് അനുബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ ഹസ്തി കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്ന് സ്കോട്ട് ലൻഡ് പോലീസ് പറഞ്ഞു.
രണ്ട് സഹോദരിമാരുടെ തിരോധാനം ഒരു വലിയ തിരച്ചിൽ പ്രവർത്തനത്തിന് ആണ് തുടക്കമിട്ടത് . മൃതദേഹങ്ങൾ കണ്ടെടുത്ത വിക്ടോറിയ പാലവും ക്വീൻ എലിസബത്ത് പാലവും റിവർ ഡീയിൽ ഏകദേശം അര മൈൽ അകലെയാണ്. സംഭവത്തിൽ ദുരൂഹത നീക്കുവാൻ തങ്ങളെ കൊണ്ട് സാധിക്കുന്ന എല്ലാ പ്രവർത്തനങ്ങളും ചെയ്യുമെന്ന് ഇന്നലെ പോലീസ് സൂപ്രണ്ട് ഡേവിഡ് ഹോവിസൺ പറഞ്ഞിരുന്നു. സഹോദരിമാർ ഏകദേശം 10 വർഷം മുമ്പ് ആണ് സ്കോട്ട് ലൻഡിലേക്ക് താമസം മാറിയത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അഞ്ച് വർഷം മുമ്പ്, 2020 ജനുവരി 31 നാണ് യുകെ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോയത്. അന്ന്, ഗ്രേറ്റ് ബ്രിട്ടൻ യൂറോപ്യൻ യൂണിയനിലെ മറ്റ് രാജ്യങ്ങളുമായി 47 വർഷമായി നിലനിർത്തിയിരുന്ന രാഷ്ട്രീയ ബന്ധം വിച്ഛേദിച്ചു. ബ്രെക്‌സിറ്റ് രാഷ്ട്രീയമായും സാമൂഹികമായും വലിയ ഭിന്നിപ്പുണ്ടാക്കി. ഇപ്പോഴും ബ്രെക്സിറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഉള്ള വാദങ്ങൾ തകൃതിയിൽ നടന്ന് വരികയാണ്. 2021-ൽ ഇ യു സിംഗിൾ മാർക്കറ്റിൽ നിന്നും കസ്റ്റംസ് യൂണിയനിൽ നിന്നും യുകെ പുറത്തുകടന്നത് ചരക്ക് വ്യാപാരത്തെ പ്രതികൂലമായി ബാധിച്ചതായി സാമ്പത്തിക വിദഗ്ധർ പറയുന്നു.
യുകെ വ്യാപാരത്തിൽ ബ്രെക്‌സിറ്റിൻ്റെ സ്വാധീനത്തെ കുറിച്ച് ചർച്ചകൾ നടന്നുവരികയാണ്. യുകെ യൂറോപ്യൻ യൂണിയനിൽ തുടരുന്നതിനേക്കാൾ 6% മുതൽ 30% വരെ ചരക്ക് കയറ്റുമതി കുറഞ്ഞതായി പഠനങ്ങൾ കണക്കാക്കുന്നു. ബ്രെക്‌സിറ്റ് യുകെയിലെ ചെറുകിട സ്ഥാപനങ്ങളെ വലിയ കമ്പനികളേക്കാൾ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ബ്രെക്സിറ്റിന് ശേഷം ഇ യു ഇമിഗ്രേഷനും നെറ്റ് മൈഗ്രേഷനും കുത്തനെ ഇടിഞ്ഞു. സാമ്പത്തിക പ്രതിസന്ധികൾ കാരണം യുകെ സർവകലാശാലകൾ കൂടുതൽ നോൺ-ഇയു വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്തു. 2021-ൽ അവതരിപ്പിച്ച ബിരുദാനന്തര തൊഴിൽ അവകാശങ്ങൾ യുകെയെ കൂടുതൽ ആകർഷകമാക്കി.
ഒരു പ്രധാന ബ്രെക്സിറ്റ് വാഗ്ദാനമായിരുന്നു നിയമപരമായ പരമാധികാരം. അതായത്, യൂറോപ്യൻ യൂണിയൻ നിയമങ്ങൾ പാലിക്കാതെ സ്വന്തം നിയമങ്ങൾ ഉണ്ടാക്കാനുള്ള യുകെയുടെ സ്വാതന്ത്രം. തുടക്കത്തിൽ തടസങ്ങൾ ഒഴിവാക്കുന്നതിന് യുകെ ഇ യു നിയമങ്ങൾ പാലിച്ചു. ഇവയാണ് “റീടൈൻഡ് ഇ യു നിയമങ്ങൾ ” എന്നറിയപ്പെടുന്നത്. 2023 ആയപ്പോഴേക്കും തൊഴിലാളികളുടെ അവകാശങ്ങൾ, ഭക്ഷണ നിലവാരം, പരിസ്ഥിതി തുടങ്ങിയ മേഖലകളിലായി ഇത്തരം 6,901 നിയമങ്ങൾ നിലനിന്നു. 2023 അവസാനത്തോടെ അവയെല്ലാം നീക്കം ചെയ്യാൻ ഗവൺമെൻ്റ് പദ്ധതിയിട്ടിരുന്നുവെങ്കിലും പിന്നീട് 600 നിയമങ്ങൾ മാത്രമാണ് ഒഴിവാക്കിയത്. പ്രാദേശിക മത്സ്യബന്ധന അവകാശങ്ങൾ, കൃഷി, പ്രതിരോധം തുടങ്ങിയ മേഖലകളിൽ ബ്രെക്‌സിറ്റ് ഉണ്ടാക്കിയ ആഘാതങ്ങൾ ഒട്ടേറെയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെ മലയാളികളെ ഏറെ ഞെട്ടിച്ച മരണമായിരുന്നു 16 കാരിയായ എവിലിൻ ചാക്കോയുടേത്. 2020 ജൂലൈ 13 നാണ് ഹോസ്പിറ്റൽ നിന്നും ഡിസ്ചാർജ് ചെയ്യാനിരിക്കെ എവിലിൻ ചാക്കോയെ റോയൽ വോൾട്ടൺ ഹോസ്പിറ്റൽ ഗ്രൗണ്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ കുടുംബം നടത്തിയ നീണ്ട പ്രയത്നത്തിന് ഒടുവിലാണ് അഞ്ചുവർഷത്തിനുശേഷമുള്ള അന്തിമ വിധി വന്നിരിക്കുന്നത്. എവിലിന്റെ മരണത്തെ കുറിച്ചുള്ള ഇൻക്വസ്റ്റ് കഴിഞ്ഞ ആഴ്ച ജനുവരി 20ന് ബോൾട്ടൺ കൊറോണർ കോടതിയിൽ ആരംഭിച്ചു. ഒരാഴ്ച നീണ്ട വിചാരണയ്ക്കൊടുവിലാണ് അന്തിമ വിധി ഉണ്ടായത്. മരണസമയം എവിലിന്റെ പ്രായം 16 മാത്രമായിരുന്നുവെന്നും എന്നാൽ കുട്ടികളുടെ വാർഡിൽ പ്രവേശിപ്പിക്കുന്നതിന് പകരം സങ്കീർണ ചികിത്സ ആവശ്യമായ മുതിർന്നവരുടെ വാർഡിൽ പ്രവേശിപ്പിച്ചത് ഉൾപ്പെടെ റോയൽ ബോൾട്ടൺ ഹോസ്പിറ്റൽ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ചയെ കുട്ടിയുടെ കുടുംബം ഏർപ്പെടുത്തിയ അഭിഭാഷക സംഘം കോടതിയിൽ എടുത്തു കാട്ടി.
2020 ജൂലൈ ഒന്നിനാണ് ഫാൻവർത്തിലെ സ്വന്തം വീട്ടിൽ പാരസെറ്റമോൾ അമിതമായി കഴിച്ചതിനെ തുടർന്ന് എവിലിൻ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നത്. എന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട എവലിന് വേണ്ടത്ര ശ്രദ്ധ അധികൃതർക്ക് നൽകാൻ ആയില്ല എന്ന് അഭിഭാഷക സംഘം വാദിക്കുന്നു. ഇതിനു പുറമേ മുഴുവൻ സമയം നിരീക്ഷണം ആവശ്യമായ പെൺകുട്ടിക്ക് ഒറ്റയ്ക്ക് സിഗരറ്റ് വലിക്കാൻ പുറത്തു പോകാനുള്ള അനുവാദം അധികൃതർ നൽകിയതിനുള്ള എതിർപ്പും സംഘം പ്രകടിപ്പിച്ചു. അമിതമായി പാരസെറ്റമോൾ കഴിച്ചതിന് പിന്നാലെ ആംബുലൻസിൽ കയറുവാൻ എവിലിൻ വിസമ്മതിച്ചെങ്കിലും പിന്നീട് കുടുംബാംഗങ്ങൾ തന്നോടൊപ്പം വരുന്നില്ല എന്ന വ്യവസ്ഥയിലാണ് ആശുപത്രിയിൽ പോയത്. എവിലിനെ വാർഡിൽ പ്രവേശിപ്പിച്ചതിനു ശേഷം കുട്ടിയെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ ആശുപത്രിയിൽ നിന്ന് തങ്ങൾക്ക് ലഭിച്ചിട്ടില്ല എന്ന് എവിലിന്റെ കുടുംബം പറയുന്നു. എവിലിനെ കടുത്ത മാനസിക പ്രയാസങ്ങൾ നേരിടുന്ന മുതിർന്നവർക്കായുള്ള C2 എന്ന കോംപ്ലക്സ് കെയർ വാർഡിലാണ് അഡ്മിറ്റ് ചെയ്തിരുന്നത്. കുട്ടി ഡിസ്ചാർജ് ചെയ്യുന്നതിന്റെയും തുടർ ചികിത്സയുടെ ഭാഗമായി മാനസികാരോഗ്യ വിദഗ്ധരുമായി കൂടിക്കാഴ്ച ചെയ്തതിന് ശേഷം രണ്ടുമണിക്കൂറിനകം ആശുപത്രി പരിസരത്തുള്ള മരക്കൂട്ടം നിറഞ്ഞ പ്രദേശത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
എവലിനെ അഡ്മിറ്റ് ചെയ്തിരുന്ന C2 വാർഡിലെ കൺസൾട്ടന്റുമാരായ ഡോക്ടർ വീ ഹാൻ ലിം, ഡോക്ടർ ജെറാൾഡിൻ ഡോണലി എന്നിവർ കേസിൽ തെളിവുകൾ നൽകിയിരുന്നു. എവിലിൻ മുമ്പ് ആൻറി ഡിപ്രസന്റുകൾ കഴിച്ചിരുന്നെങ്കിലും അഡ്മിറ്റ് ചെയ്യുന്നതിന് ആറുമാസം മുൻപ് മുതൽ മരുന്നുകൾ ഒന്നും കഴിച്ചിരുന്നില്ല. എവിലിനു മുൻപും ശേഷവും വാർഡിൽ ഈ പ്രായപരിധിയിലുള്ള രോഗികളെ അഡ്മിറ്റ് ചെയ്തിട്ടില്ലെന്നും കോംപ്ലക്സ് കെയർ വാർഡിൽ എവിലിൻ കഴിയുന്നതിനെ പറ്റിയുള്ള ആശങ്കകൾ താൻ പ്രകടിപ്പിച്ചതാണെന്നും ഡോക്ടർ ഡോണലി പറഞ്ഞു.
13 വയസ്സ് മാത്രമായിരിക്കുമ്പോൾ ഓവർഡോസ് മരുന്ന് കഴിച്ചതിനെ തുടർന്ന് എവിലിൻ ചികിത്സ നേടിയിട്ടുണ്ട് എന്ന വാദം കോടതിയിൽ എത്തിയിരുന്നു. ഇത്തരത്തിൽ പലവട്ടം ആശുപത്രിയിൽ എവിലിനെ പ്രവേശിപ്പിച്ചിരുന്നു എന്ന രേഖകളും ആശുപത്രി അധികൃതർ നിരത്തി. എന്നാൽ ഇതൊക്കെ ആശുപത്രി അധികൃതർക്ക് സംഭവിച്ച പിഴവുകൾക്ക് പരിഹാരം ആകുമോ എന്ന കുടുംബത്തിൻറെ ചോദ്യത്തിന് ഉത്തരം തേടിയുള്ള യാത്രയാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്. വീട്ടിൽ തനിക്ക് ജീവിക്കാൻ സാധിക്കുന്നില്ല എന്ന് പറഞ്ഞ എവിലിൻ തനിക്ക് സ്വന്തമായി ജീവിക്കാൻ കഴിയുന്ന ഒരു അന്തരീക്ഷം ഒരുക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അധികൃതർ ഒരുക്കിയ സൗകര്യം കുട്ടിക്ക് ഒരിക്കലും അനുയോജ്യമായിരുന്നില്ല എന്ന് കോടതി വ്യക്തമാക്കി. പെൺകുട്ടിക്ക് തെറ്റായ വാർഡ് ലഭിച്ചതും വീടിനു പകരം പോകേണ്ട മറ്റൊരു താമസസ്ഥലം കണ്ടെത്താൻ വൈകിയതും ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകളാണെന്ന് കൊറോണർ കോടതി വ്യക്തമാക്കി. എവിലിൻ മരിക്കുന്നതിന് തലേദിവസം ജീവൻ ഒടുക്കാൻ ശ്രമം നടത്തിയതായി സഹപ്രവർത്തകർ വഴി അറിഞ്ഞിരുന്നുവെന്ന് ഒരു നേഴ്‌സ് കൊറോണർ കോടതിയിൽ വെളിപ്പെടുത്തിയിരുന്നു. ഉച്ചയ്ക്ക് 1.49 ഹോസ്പിറ്റൽ വാർഡിൽ നിന്നും പുറത്തു കടന്ന എവിലിനെ മൂന്നരയോടെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഐക്യരാഷ്ട്രസഭയുടെ കേന്ദ്രത്തിൽ തനിക്ക് ലഭിച്ച മോശം പരിചരണത്തെ കുറിച്ച് തുറന്ന് പറഞ്ഞ് 28 കാരിയായ ബ്രിട്ടീഷ്-ഇസ്രായേൽ സ്വദേശി. എമിലി ദമാരി എന്ന ബ്രിട്ടീഷ്-ഇസ്രായേൽ സ്വദേശി 15 മാസത്തോളം ഗാസയിൽ ഹമാസിൻ്റെ ബന്ദിയായിരുന്നു. പിന്നീട് തന്നെ ഐക്യരാഷ്ട്രസഭയുടെ കേന്ദ്രത്തിൽ തടങ്കലിലാക്കിയെന്നും ആവശ്യമായ വൈദ്യചികിത്സ നിഷേധിച്ചതായും എമിലി സർ കെയർ സ്റ്റാർമറിനോട് പറഞ്ഞു. 2023 ഒക്ടോബർ 7 നാണ് എമിലിയെ അവളുടെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയത്. അന്ന് ഹമാസ് തോക്കുധാരികൾ എമിലിയുടെ കൈയിലും കാലിലും വെടിവെയ്ക്കുകയും അവളുടെ വളർത്തുനായയെ കൊല്ലുകയും ചെയ്‌തിരുന്നു.
തൻെറ അമ്മയുമായുള്ള ഫോൺ കോളിൽ താൻ യുഎൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി (UNRWA) യുടെ (UNRWA) കീഴിലുള്ള യുഎൻ സൗകര്യങ്ങളിൽ കുറച്ചുകാലം തടവിൽ കഴിഞ്ഞിരുന്നതായും എന്നാൽ വൈദ്യസഹായം നിഷേധിക്കപ്പെട്ടതായും എമിലി പറഞ്ഞു. ഇടതുകൈയിലെ രണ്ടു വിരലുകളും നഷ്ടപ്പെട്ട എമിലിക്ക് കാലിൽ ഉണങ്ങാത്ത മുറിവുകളും ഉണ്ട്. എന്നാൽ യുഎന്നിൽ നിന്ന് ലഭിച്ചത് തീയതി കഴിഞ്ഞ ഒരു മരുന്ന് കുപ്പി മാത്രമാണ്.
ഗാസയിൽ ഇപ്പോഴും അവശേഷിക്കുന്ന 82 ബന്ദികളെ ഇൻ്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസിന് (ഐസിആർസി) ബന്ധപ്പെടുവാൻ ഹമാസിലും യുഎൻആർഡബ്ല്യുഎയിലും പരമാവധി സമ്മർദ്ദം ചെലുത്തണമെന്ന് എമിലി സർ കെയർ സ്റ്റാർമറിനോട് ആവശ്യപ്പെട്ടു. ഗാസ വെടിനിർത്തൽ കരാറിൻ്റെ പ്രാരംഭ ഘട്ടത്തിൻ്റെ ഭാഗമായി ജനുവരി 19 നാണ് എമിലിയും ഒപ്പം ബന്ദികളാക്കപ്പെട്ട റോമി ഗോനെൻ (24), ഡോറൺ സ്റ്റെയിൻബ്രെച്ചർ (31) എന്നിവരെ മോചിപ്പിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അബർഡീനിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ സഹോദരിമാരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഹെൻറിയേറ്റയും എലിസ ഹുസ്തിയും ജനുവരി 7 ന് ആണ് കാണാതായത്. 32 വയസ്സുള്ള ഹെൻറിയേറ്റയെയും എലിസ ഹുസ്തിയെയും ജനുവരി 7 ന് ഡീ നദിക്ക് സമീപം അവസാനമായി കണ്ടുതിന് സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ക്വീൻ എലിസബത്ത് പാലത്തിന് സമീപമുള്ള നദിയിൽ ഇന്നലെ മൃതദേഹം കണ്ടെടുത്തതായി സ്കോട്ട്ലൻഡ് പോലീസ് പറഞ്ഞു. സ്ത്രീയെ ഇതുവരെ ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും, ഹെൻറിയേറ്റ ഹുസ്തിയുടെ കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്നും സഹോദരി എലിസയ്ക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ടാമത്തെ മൃതദേഹം കണ്ടെത്തുന്നതിനുള്ള തിരച്ചിൽ തുടരുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ ദുരൂഹത നീക്കുവാൻ തങ്ങളെ കൊണ്ട് സാധിക്കുന്ന എല്ലാ പ്രവർത്തനങ്ങളും ചെയ്യുമെന്ന് പോലീസ് സൂപ്രണ്ട് ഡേവിഡ് ഹോവിസൺ പറഞ്ഞു. സഹോദരിമാർ ഏകദേശം 10 വർഷം മുമ്പ് ആണ് സ്കോട്ട്ലൻഡിലേക്ക് താമസം മാറിയത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ നോറോ വൈറസ് കേസുകൾ പ്രതീക്ഷിച്ചതിലും വളരെ കൂടുതലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. കണക്കുകൂട്ടിയതിലും ഇരട്ടിയിലധികം കേസുകൾ കണ്ടെത്തിയത് കടുത്ത ആശങ്ക ഉളവാക്കുന്നതായാണ് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നത്. കഴിഞ്ഞ ആഴ്ച ശരാശരി 898 നോറോ വൈറസ് പോലുള്ള ലക്ഷണങ്ങളാൽ ബുദ്ധിമുട്ടുന്ന രോഗികളെ പ്രവേശിച്ചിരിപ്പിക്കുന്നതായാണ് എൻഎച്ച് എസ് പുറത്തുവിട്ട വിവരങ്ങൾ സൂചിപ്പിക്കുന്നത്.
പുതിയ ജനിതകമാറ്റം വന്ന വൈറസുകളുടെ ആവിർഭാവം ഇത്തരം കേസുകളുടെ എണ്ണം കൂട്ടുന്നതിന് കാരണമാകുന്നതായും സംശയം ഉയർന്നിട്ടുണ്ട് . ഊർജ്ജിത പരിശോധനകൾ നടക്കുന്നതാണ് രോഗം ബാധിച്ചവരുടെ കണക്കുകൾ വർധിക്കുന്നതിന് ഒരു കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. കഴിഞ്ഞ ആഴ്ച വൈറസ് ബാധിതരുടെ എണ്ണം ഉയർന്നത് ആശുപത്രികൾക്ക് കടുത്ത സമ്മർദ്ദമായിരുന്നു എന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് പറഞ്ഞു. ശരാശരി 96% മുതിർന്നവരുടെ കിടക്കകളും നിറഞ്ഞിരിക്കുകയാണ് . പ്രതിദിനം 97,567 രോഗികൾ ആണ് ആശുപത്രിയിൽ കഴിയുന്നത് .
പുറത്തുവരുന്ന കണക്കുകൾ നോറോ വൈറസ് കേസുകളുടെ ചെറിയ ഒരു ശതമാനം മാത്രമേ ഉള്ളൂവെന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഒരു കേസ് കണ്ടുപിടിക്കപ്പെടുമ്പോൾ ഏകദേശം 258 എണ്ണം റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നുണ്ട്. ഏകദേശം 3 ദശലക്ഷം നോറോ വൈറസ് കേസുകൾ ഈ ഗണത്തിൽ വരുമെന്നാണ് കണക്കാക്കുന്നത്. കൊറോണ വൈറസ് പാൻഡെമിക്കിനെ തുടർന്ന് പകർച്ചവ്യാധിയിലെ മാറ്റങ്ങൾക്കൊപ്പം അസാധാരണമായ ഒരു നോറോവൈറസ് ജനിതക രൂപം ഉയർന്നുവരുന്നതും കേസുകളുടെ വർദ്ധനവിന് കാരണമാകുന്നുണ്ട്. നിലവിൽ ഈ ജനിതകരൂപം കൂടുതൽ ഗുരുതരമായ രോഗത്തിലേയ്ക്ക് നയിക്കുന്നതായി സൂചനയില്ല. ഓക്കാനം, ഛർദ്ദി, വയറിളക്കം എന്നിവയാണ് നോറോവൈറസ് ബാധിച്ചതിന്റെ ലക്ഷണങ്ങൾ .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അനധികൃത കുടിയേറ്റം തടയുന്നതിനുള്ള കൂടുതൽ നടപടികൾ സർക്കാർ പ്രഖ്യാപിച്ചു. ഇതിൻറെ ഭാഗമായി ചെറു ബോട്ടുകളിൽ വരുന്ന കുടിയേറ്റക്കാരുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുക്കാൻ പുതിയ നിയമം ഉദ്യോഗസ്ഥർക്ക് അധികാരം നൽകും. മനുഷ്യ കള്ള കടത്തിന് സഹായം ചെയ്യുന്നത് അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന ക്രിമിനൽ കുറ്റമാണെന്ന് ആഭ്യന്തര ഓഫീസ് പറഞ്ഞു. ചാനൽ കടക്കാൻ സഹായിച്ചവരെക്കുറിച്ചുള്ള രഹസ്യാന്വേഷണത്തിൽ കുടിയേറ്റക്കാരുടെ ഫോണുകൾ പിടിച്ചെടുക്കാനുള്ള അധികാരവും അതിർത്തി ഉദ്യോഗസ്ഥർക്ക് ലഭിക്കും.
ഇതിന് പുറമെ കള്ള കടത്തിന് ഒത്താശ ചെയ്യുന്നവർക്ക് 14 വർഷം വരെ തടവ് അനുഭവിക്കേണ്ടതായി വരും. മനുഷ കള്ള കടത്തിനായി ബോട്ട് വാങ്ങുക തുടങ്ങിയ കുറ്റങ്ങളും ഈ വിഭാഗങ്ങളിൽ പെടുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. മനുഷ്യ കള്ളക്കടത്ത് അതിനായി പദ്ധതി തയ്യാറെടുക്കുന്ന സമയത്ത് തന്നെ നേരിടുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നിയമങ്ങൾ നടപ്പിലാക്കുന്നത്.
ഈ വർഷം പുതിയ നിയമങ്ങൾ കൊണ്ടുവരാൻ സർക്കാർ പദ്ധതിയിടുന്നതായി ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു. പുതിയ നിയമവും നടപടികളും മനുഷ കടത്തുകാരെ വേരോടെ പിഴുതെറിയാൻ പര്യാപ്തമാണെന്ന് ആഭ്യന്തര സെക്രട്ടറി പറഞ്ഞു. അനധികൃത കുടിയേറ്റത്തിനായി ബോട്ടുകൾ ഏർപ്പാട് ചെയ്യുന്നവർക്കെതിരെ വളരെ നേരത്തെ തന്നെ നടപടിയെടുക്കാൻ പുതിയ നിയമം നടപ്പിലാക്കുന്നതിലൂടെ സാധിക്കുമെന്നാണ് ആഭ്യന്തരവകുപ്പ് അവകാശപ്പെടുന്നത്. എന്നാൽ ലേബർ സർക്കാരിൻറെ പുതിയ നടപടികളിൽ അവിശ്വാസം രേഖപ്പെടുത്തി പ്രതിപക്ഷം രംഗത്തു വന്നു. ദുർബലമായ സർക്കാരിൽ നിന്നുള്ള ദുർബലമായ ബില്ലാണ് ഇതെന്നാണ് കൺസർവേറ്റീവ് ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിൽപ്പ് പറഞ്ഞത്.
മാർച്ച് 30 മുതൽ ലണ്ടനിലെ ഗട്ട്വിക് വിമാനത്താവളത്തിൽനിന്നും കൊച്ചിയിലേക്ക് ഇപ്പോൾ നിലവിലുള്ള സർവീസുകൾ ഉണ്ടാകില്ലന്ന റിപോർട്ടുകൾ പുറത്തുവന്നു. ബ്രിട്ടനിലെ മലയാളികളുടെ നാട്ടിലേക്കുള്ള യാത്രയ്ക്ക് ഏറെ സഹായകമായിരുന്നു എയർ ഇന്ത്യയുടെ ലണ്ടൻ- കൊച്ചി ഡയറക്ട് വിമാന സർവീസുകൾ . ആഴ്ചയിൽ മൂന്നു ദിവസമായിരുന്നു ഗാട്ട്വിക്കിൽനിന്നും കൊച്ചിയിലേക്കും തിരിച്ച് കൊച്ചിയിൽനിന്നും ഗാട്ട്വിക്കിലേക്കും എയർ ഇന്ത്യ ഡയറക്ട് സർവീസ് നടത്തിയിരുന്നത്. കോവിഡ് കാലത്ത് വന്ദേഭാരത് മിഷന്റെ ഭാഗമായി തുടങ്ങിയ ഈ സർവീസ് തുടക്കത്തിൽ ആഴ്ചയിൽ ഒരെണ്ണമായിരുന്നു. എന്നാൽ പിന്നീട് യാത്രക്കാരുടെ എണ്ണം അനുദിനം വർധിച്ചുവരികയും ഇന്ത്യയിലേക്കുള്ള ഏറ്റവും ജനപ്രിയ റൂട്ടുകളിലൊന്നായി ഇതു മാറുകയും ചെയ്തതോടെ സർവീസ് ആഴ്ചയിൽ രണ്ടായും, പിന്നീട് മൂന്നായും ഉയർത്തുകയായിരുന്നു.
വിമാനങ്ങളുടെ അഭാവമാണ് സർവീസ് നിർത്തുന്നതിന് കാരണമായി എയർ ഇന്ത്യ പരോക്ഷമായി ചൂണ്ടിക്കാട്ടുന്നത്. വരുമാനക്കുറവ്, കൂടുതൽ വരുമാനമുള്ള റൂട്ടുകളിലേക്ക് വിമാനം കണ്ടെത്താനുള്ള ബുദ്ധിമുട്ട് തുടങ്ങിയ മുടന്തൻ ന്യായങ്ങൾ മാത്രമാണ് ഇതിന് എയർ ഇന്ത്യയ്ക്ക് പറയാനുള്ളത്. എല്ലാദിവസവും നിറയെ യാത്രക്കാരുമായി കൊച്ചിയിലേക്ക് പറക്കുന്ന വിമാനം നിർത്തലാക്കാൻ ഈ ന്യായം പറയുന്നത് ശരിയല്ലെന്ന് ഇന്നലെ ഗാട്ട്വിക്ക് എയർപോർട്ടിൽ നടന്ന മീറ്റിങ്ങിൽ ട്രാവൽ ഏജന്റുമാർ എയർ ഇന്ത്യ മാനേജ്മെന്റിനോട് വ്യക്തമാക്കി. ഒട്ടും യാത്രക്കാരില്ലാത്ത ബെംഗളൂരു റൂട്ടിൽ എല്ലാദിവസവും സർവീസ് തുടരുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ട്രാവൽ ഏജന്റുമാർ എയർ ഇന്ത്യയുടെ വാദങ്ങൾ പൊളിച്ചത്. യുകെയിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 16 ട്രാവൽ ഏജന്റുമാരാണ് എയർ ഇന്ത്യ മാനേജ്മെന്റുമായുള്ള ചർച്ചയിൽ പങ്കെടുത്തത്. കണക്കുകൾ സഹിതം ഇവർ വാദമുഖങ്ങൾ ഉന്നയിച്ചപ്പോൾ നാട്ടിൽനിന്നുള്ള തീരുമാനമാണിതെന്നും അതിനാൽ കേന്ദ്രസർക്കാരിൽ സമ്മർദം ചൊലുത്താനുമായിരുന്നു എയർ ഇന്ത്യ പ്രതിനിധികളുടെ നിർദേശം എന്നാണ് അറിയാൻ സാധിച്ചത് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള സമയ പരുധി ഇന്ന് ജനുവരി 31 അർദ്ധരാത്രി കൊണ്ട് അവസാനിക്കും. ദശ ലക്ഷക്കണക്കിന് ആളുകൾ ഇപ്പോഴും ഓൺലൈൻ സെൽഫ് അസസ്മെൻറ് ചെയ്തില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. സമയ പരുധിക്കുള്ളിൽ നികുതി റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ 100 പൗണ്ട് പിഴ ഈടാക്കുമെന്ന മുന്നറിയിപ്പ് എച്ച് എം ആർ സി നൽകിയിട്ടുണ്ട്.
ഏതെങ്കിലും രീതിയിൽ ടാക്സ് റിട്ടേൺ ഫയൽ ചെയ്യാൻ ബുദ്ധിമുട്ട് നേരിടുന്നവരോട് ഓൺലൈൻ ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാനും നിർദ്ദേശം നൽകിയിട്ടുണ്ട്. സമയ പരുധി കഴിഞ്ഞ് അനുവദനീയമായ കാരണങ്ങൾ ഇല്ലാതെ ടാക്സ് റിട്ടേൺ സമർപ്പിക്കാത്തവർക്ക് പിഴ അടയ്ക്കേണ്ടതായി വരും. നികുതി അടയ്ക്കേണ്ടാത്തവരും നിർദ്ദിഷ്ട ടാക്സ് റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ 100 പൗണ്ട് പിഴ അടയ്ക്കേണ്ടതായി വരും. നികുതി ബിൽ അടയ്ക്കാത്തതിനോ പേയ്‌മെൻ്റ് പ്ലാൻ ക്രമീകരിക്കുന്നതിനോ ഉള്ള ഉപഭോക്താക്കളുടെ കാരണങ്ങൾ വ്യക്തിഗതമായി പരിഗണിക്കും എന്ന് എച്ച് എം ആർ സിയുടെ കസ്റ്റമർ സർവീസ് ഡയറക്ടർ മർട്ടിൽ ലോയ്ഡ് പറഞ്ഞു.
മൂന്നു മാസത്തെ നികുതി അടയ്ക്കാതിരിക്കുന്നവർക്ക് പിന്നീട് പ്രതിദിനം 10 പൗണ്ട് പെനാൽറ്റി കൂടി ബാധകമാകും. ചെറുകിട ബിസിനസ്സുകളും ജോലിക്ക് പുറത്ത് അധിക വരുമാനമുള്ളവരും ഉൾപ്പെടെ 2023-2024 വർഷത്തേയ്ക്ക് ഏകദേശം 8.6 ദശലക്ഷം ആളുകൾക്ക് ഇതിനകം നികുതി പ്രഖ്യാപിച്ചിട്ടുണ്ട്. സിസ്റ്റത്തിന്റെ സങ്കീർണതകൾ കാരണമാണ് പലരും നികുതി അടയ്ക്കാത്തതെന്ന വാദവും ശക്തമാണ്. ടാക്സ് സമർപ്പിക്കാതിരുന്നതിന് ന്യായമായ കാരണങ്ങൾ ഉണ്ടെങ്കിൽ നികുതി ദായകർക്ക് അത് അറിയിക്കാൻ സാധിക്കും. ആരോഗ്യ പ്രശ്നങ്ങൾ മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നവർ, മാരകമായ രോഗം ബാധിച്ചിരിക്കുന്നവർ, ഉറ്റവരുടെ വിയോഗം എന്നിവ ഇത്തരം കാരണങ്ങളിൽ പെടുന്നവയാണ്. ഇത് കൂടാതെ സോഫ്‌റ്റ്‌വെയർ പരാജയം, നിങ്ങളുടെ പേഴ്‌സണൽ കമ്പ്യൂട്ടറിലെ പ്രശ്‌നങ്ങൾ, എച്ച്എംആർസി ഓൺലൈൻ സേവനങ്ങൾ, തീ, വെള്ളപ്പൊക്കം അല്ലെങ്കിൽ മോഷണം വഴി സ്വത്ത്, ഫയലുകൾ, പേപ്പർ വർക്കുകൾ എന്നിവയുടെ നാശം എന്നിങ്ങനെയാണ് കണക്കിലെടുക്കുന്ന മറ്റ് കാരണങ്ങൾ.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സിൻ്റെ (ഒ എൻ എസ് )പുതിയ കണക്കുകൾ 2032 പകുതിയോടെ യുകെയുടെ ജനസംഖ്യ 72.5 ദശലക്ഷത്തിലെത്തുമെന്നാണ് സൂചിപ്പിക്കുന്നത്. ഈ കണക്കുകൾ കുടിയേറ്റ നയങ്ങൾ കർശനമാക്കാൻ പ്രധാനമന്ത്രി കെയർ സ്റ്റാർമറിനുമേൽ സമ്മർദമേറുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇത് ജോലിക്കും താമസത്തിനുമായി യുകെയിലേക്ക് മാറാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. 2022-ൻ്റെ മധ്യത്തിനും 2032-ൻ്റെ മധ്യത്തിനുമിടയിൽ ജനസംഖ്യ 4.9 ദശലക്ഷമായി വളരുമെന്നാണ് ഒ എൻ എസ് പ്രതീക്ഷിക്കുന്നത്. ഇത് പൂർണ്ണമായും കുടിയേറ്റം മൂലമാണ് എന്ന് അവർ വ്യക്തമാക്കുന്നു. അതിശയകരമായി ഉയർന്നിരിക്കുന്ന കുടിയേറ്റ കണക്കുകൾ കുറയ്ക്കുവാനാണ് ആഗ്രഹിക്കുന്നതെന്ന് ഡൗണിങ് സ്ട്രീറ്റ് വ്യക്തമാക്കിയെങ്കിലും, ഏകപക്ഷീയമായ നടപടികൾ ഉണ്ടാവുകയില്ല എന്ന സൂചനകളാണ് ലഭിക്കുന്നത്. ജനന-മരണങ്ങളുടെ എണ്ണം ഏകദേശം തുല്യമാകുമെന്ന് പ്രതീക്ഷിക്കുന്നത്. അതേസമയം 2032-ഓടെ 1.7 ദശലക്ഷം പെൻഷൻകാർ കൂടുതലായി ഉണ്ടാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2023 ജൂൺ വരെയുള്ള കാലഘട്ടത്തിൽ യുകെയിലേക്കുള്ള നെറ്റ് മൈഗ്രേഷൻ 906,000 എന്ന റെക്കോർഡിൽ എത്തിയിരുന്നു. എന്നാൽ 2024 ജൂൺ വരെയുള്ള വർഷത്തിൽ ഇത് 728,000 ആയി കുറഞ്ഞു. 2028 വരെ ഇത് കുറയുന്നത് തുടരും. എന്നാൽ അതിനുശേഷം ദീർഘകാല ശരാശരിയായി പ്രതിവർഷം 340,000 ആയി തുടരുമെന്നാണ് ഒ എൻ എസ് പ്രവചിക്കുന്നത്.
ഇംഗ്ലണ്ടിലാണ് ഏറ്റവും ഉയർന്ന ജനസംഖ്യാ വളർച്ച നിരക്കായ 7.8% പ്രവചിക്കപ്പെടുന്നത്. തൊട്ടു പുറകെ വെയിൽസ് 5.9%, സ്കോട്ട്ലൻഡ് 4.4%, വടക്കൻ അയർലൻഡ് 2.1% എന്നിങ്ങനെയാണ് പ്രതീക്ഷിക്കുന്നത്. ഒ എൻ എസ് കണക്കുകൾ ഞെട്ടിക്കുന്നതാണ് എന്ന പ്രതികരണമാണ് കൺസർവേറ്റീവ് ഷാഡോ ഹോം സെക്രട്ടറിയായ ക്രിസ് ഫിലിപ്പ് നടത്തിയത്. എല്ലാ വർഷവും നൽകുന്ന വിസകളിൽ ഒരു നിയമപരമായ പരിധി ആവശ്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മുൻകാല കുടിയേറ്റ നയങ്ങൾ വളരെ അയഞ്ഞതായിരുന്നുവെന്ന് കൺസർവേറ്റീവ് പാർട്ടി നേതാവ് കെമി ബേഡ്നോക്ക് അംഗീകരിച്ചു. കുറഞ്ഞ കൈപ്പുണ്യമുള്ള കൂടുതൽ കുടിയേറ്റക്കാരെ ആശ്രയിക്കുന്നതിന് പകരം, രാജ്യം ഓട്ടോമേഷനിലും ബ്രിട്ടീഷ് തൊഴിലാളികളെ പുനരുജ്ജീവിപ്പിക്കുന്നതിലും കൂടുതൽ നിക്ഷേപങ്ങൾ നടത്തണമെന്നും അവർ വ്യക്തമാക്കി. പുറത്തുവന്നിരിക്കുന്ന ഈ കണക്കുകൾ സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്.