ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഉക്രെയിന് 1.6 ബില്യൺ പൗണ്ടിന്റെ മിസൈൽ കരാർ നൽകുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രഖ്യാപിച്ചു. റഷ്യ ഉക്രെയിൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നടന്ന യൂറോപ്യൻ രാജ്യങ്ങളുടെ ഉച്ചകോടി സമാപിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി പദ്ധതി പ്രഖ്യാപിച്ചത്. മറ്റ് യൂറോപ്യൻ രാജ്യങ്ങളും കാനഡയും ഉക്രെയിന് സഹായ ഹസ്തവുമായി മുന്നോട്ട് വന്നിട്ടുണ്ട്. 17 യൂറോപ്യൻ നേതാക്കളും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഉക്രെയ്നിന് സമാധാനം ഉറപ്പാക്കുന്നതിനുള്ള അടുത്ത ഘട്ടങ്ങളെക്കുറിച്ച് ചർച്ച ചെയ്ത യോഗത്തിൽ ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയും പങ്കെടുത്തിരുന്നു.
ഉക്രെയിന് യുകെയുടെ പിൻതുണ അചഞ്ചലമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. റഷ്യയുടെ നിയമവിരുദ്ധ യുദ്ധം അവസാനിപ്പിക്കാനും ഉക്രെയ്‌നിന് പരമാധികാരത്തിലും സുരക്ഷയിലും അധിഷ്ഠിതമായ ഒരു ശാശ്വത സമാധാനം ഉറപ്പാക്കാനും വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉക്രെയിന് പിൻതുണ ഉറപ്പാക്കാനായി പ്രധാനമന്ത്രി കെയർ സ്റ്റാർമർ യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപുമായി കൂടുതൽ ചർച്ചകൾ നടത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. 1.6 ബില്യൺ പൗണ്ടിന്റെ ധനസഹായം ഉപയോഗിച്ച് 5000 ത്തിലധികം വ്യോമ പ്രതിരോധ മിസൈലുകൾ വാങ്ങാൻ ഉക്രെയിനു സാധിക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇത് കൂടുതൽ ശക്തമായ സൈനിക അടിത്തറയിൽ നിന്നുകൊണ്ട് സമാധാന ചർച്ചകൾ ആ രാജ്യത്തിന് കഴിയണമെന്നും യുകെയുടെ വ്യോമ പ്രതിരോധ മിസൈലുകൾ അതിന് വഴിവെക്കുമെന്നും സാർ കെയർ സ്റ്റാർമർ പറഞ്ഞു.
ഉക്രെയിനു നൽകുന്ന സൈനിക സഹായ കരാറിലൂടെ യുകെയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന വിവരങ്ങളും പുറത്തുവന്നു. ഈ കരാർ വടക്കൻ അയർലണ്ടിൽ 900 തൊഴിലവസരങ്ങൾ സൃഷ്ടിമെന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞു. ബെൽഫാസ്റ്റിലെ തേൽസ് ഫാക്ടറിയിൽ 5,000-ത്തിലധികം ലൈറ്റ്‌വെയ്റ്റ്-മൾട്ടിറോൾ മിസൈലുകൾ നിർമ്മിക്കുന്നതിലൂടെ ഉത്പാദനം മൂന്നിരട്ടിയാകും എന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. റഷ്യൻ ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനാണ് ലൈറ്റ്‌വെയ്റ്റ്-മൾട്ടിറോൾ മിസൈലുകൾ നൽകുന്നത്. കഴിഞ്ഞ വർഷം അവസാനം നൽകിയ പ്രാരംഭ ഓർഡറോടെ ഉക്രേനിയൻ സേന ഇതിനകം ലൈറ്റ്‌വെയ്റ്റ്-മൾട്ടിറോൾ മിസൈലുകൾ ഉപയോഗിക്കുന്നുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കാർ പാർക്കിംഗ് കേന്ദ്രങ്ങളിൽ സംഭവിക്കുന്ന പിഴവുകൾ കാരണം തങ്ങൾക്ക് അനാവശ്യ പിഴവുകൾ ചുമത്തപ്പെടുന്നതായുള്ള പരാതികളുമായി യുകെയുടെ പല ഭാഗത്തുനിന്നും ഡ്രൈവർമാർ രംഗത്ത് വരുന്ന സംഭവങ്ങൾ കൂടി വരുകയാണ് . പലപ്പോഴും കാർ രജിസ്ട്രേഷൻ നമ്പർ ശരിയായി നൽകുന്നത് ബുദ്ധിമുട്ടുള്ളവാക്കുന്ന രീതിയിലാണെന്നാണ് മിക്ക ഡ്രൈവർമാരും പരാതിപ്പെടുന്നത്. ചിലപ്പോഴൊക്കെ രജിസ്ട്രേഷൻ നമ്പറുകൾ ടൈപ്പ് ചെയ്യാൻ പറ്റാറില്ല . പെയ്മെൻറ് മെഷീനുകളിലെ ഇത്തരം പിഴവുകൾ കാരണം ഡ്രൈവർമാർക്ക് അനാവശ്യമായ പിഴ ചുമത്തപ്പെടുന്നതായാണ് പലരും പരാതികളിൽ പറയുന്നത്.
തങ്ങളുടെതല്ലാത്ത കുറ്റത്തിന്റെ പേരിൽ ചുമത്തപ്പെടുന്ന പിഴ ഒടുക്കാൻ വിസമ്മതിക്കുന്ന ഡ്രൈവർമാർ കോടതി കയറിയിറങ്ങേണ്ടി വരുന്ന സംഭവങ്ങളും സാധാരണയായി കൊണ്ടിരിക്കുകയാണ്. നോട്ടിംഗ്ഹാംഷെയറിൽ നിന്നുള്ള ഡോണ നാഷ് കാർ പാർക്ക് ഓപ്പറേറ്റർക്കെതിരായി നൽകിയ കേസിൽ എക്സൽ പാർക്കിംഗ് 282 പൗണ്ട് പരാതിക്കാരിക്ക് നൽകാൻ ഉത്തരവിട്ടു. അവർ പണമടച്ചെങ്കിലും മുമ്പ് അവരുടെ രജിസ്ട്രേഷന്റെ ആദ്യ രണ്ട് അക്ഷരങ്ങൾ മാത്രമേ നൽകാനായുള്ളു എന്നാണ് പരാതിക്കാരി പറഞ്ഞത് . തൻറെ രജിസ്ട്രേഷൻ നമ്പർ മുഴുവൻ നൽകുന്നതിന് മുൻപ് പണം അടയ്ക്കാനുള്ള നിർദ്ദേശം നൽകപ്പെട്ടതായാണ് അവർ പറഞ്ഞത്. എന്നാൽ കാർ പാർക്കിംഗ് ഉപയോഗിക്കുമ്പോൾ നാഷ് അവർ ഏർപ്പെട്ട കരാർ ലംഘിച്ചുവെന്ന് ആണ് എക്സൽ പാർക്കിംഗ് വാദിച്ചത് . നിബന്ധനകളിലും വ്യവസ്ഥകളിലും അവർ പൂർണ്ണ വാഹന രജിസ്ട്രേഷൻ നൽകണമെന്ന് പറഞ്ഞിരുന്നതായി കമ്പനി വാദിച്ചു.
താൻ പണമടച്ചതിന്റെയും സമാനമായ പ്രശ്നങ്ങളിൽ കൂടി കടന്നു പോയ മറ്റുള്ള ഡ്രൈവർമാരുടെ വിവരങ്ങളും തെളിവുകളായി അവർ കോടതിക്ക് മുമ്പാകെ ഹാജരാക്കി. അതേ തുടർന്നാണ് എക്സൽ പാർക്കിംഗ് അവർക്ക് 282 പൗണ്ട് നൽകാൻ കോടതി ഉത്തരവിട്ടത്. എന്നിരുന്നാലും ഈ പ്രശ്നങ്ങളുടെ പേരിൽ തൻറെ ഒട്ടേറെ സമയം കളയേണ്ടി വന്നതായി അവർ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ പെയ്മെൻറ് മെഷീനുകളിൽ പ്രശ്നമുണ്ടെന്ന ആരോപണം എക്സൽ പാർക്കിംഗ് നിഷേധിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ആപ്പിൾ ചാർജിംഗ് ഉപകരണങ്ങളിൽ പലതും ക്യാൻസർ, ജനന വൈകല്യങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുന്ന രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട് എന്ന് കണ്ടെത്തൽ. $150 വരെ വരെ വില വരുന്ന ഈ ചാർജറുകൾ ഒന്നിലധികം ഉപകരണങ്ങൾ ചാർജ് ചെയ്യാനോ യാത്രയ്ക്കിടെ പവർ അപ്പ് ചെയ്യാനോ ഉപയോക്താക്കളെ സഹായിക്കുന്നവയാണ്. ഉപയോഗിക്കുന്ന അപകടകരമായ വസ്തുക്കൾ കാരണം കാലിഫോർണിയൻ റെഗുലേറ്റർമാർ ആവശ്യപെടുന്നത് പ്രകാരം ആപ്പിളിന്റെ വെബ്‌സൈറ്റിൽ, ഓരോന്നിനും പേജിന്റെ അടിയിൽ ഒരു മുന്നറിയിപ്പ് ലേബൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
പല ലേബലുകളും ഈ ചാർജറുകൾ ‘ബിസ്ഫെനോൾ എ’ (ബിപിഎ) ഉൾപ്പെടെയുള്ള രാസവസ്തുക്കളുമായി സമ്പർക്കം പുലർത്താൻ’ കാരണമാകുമെന്ന് ഉപയോക്താക്കളെ അറിയിക്കുന്നവയാണ്. പ്ലാസ്റ്റിക്കുകൾ കട്ടിയാക്കാൻ സാധാരണ ഉപയോഗിക്കുന്ന രാസവസ്തുവാണ് ബിപിഎ. ബിപിഎ ശരീരത്തിന്റെ ഹോർമോൺ പ്രവർത്തനത്തെ തടസ്സപ്പെടുത്തുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത് പ്രത്യുൽപാദന പ്രശ്‌നങ്ങൾക്ക് കാരണമാകുകയും ലൈംഗിക വികാസത്തെ തടസ്സപ്പെടുത്തുകയും ക്യാൻസറിനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാവുകയും ചെയ്യും.
1986-ൽ പാസാക്കിയ പ്രൊപ്പോസിഷൻ 65 പ്രകാരം കാലിഫോർണിയയിൽ നിരോധിച്ചിരിക്കുന്ന രാസവസ്തുക്കളിൽ ഒന്നാണ് ബിപിഎ. കൂടാതെ ഈ ആക്റ്റ് പ്രകാരം കമ്പനികൾക്ക് അവരുടെ ഉൽപ്പന്നങ്ങളിൽ അടങ്ങിയിരിക്കുന്ന അപകടകരമായ രാസവസ്തുക്കളുടെ സാന്നിധ്യം പരസ്യപ്പെടുത്തേണ്ടതായി വരുന്നു. ഈ ചാർജറുകളുടെ മുന്നറിയിപ്പ് ലേബലുകളിൽ ഭൂരിഭാഗവും ബിപിഎ എന്ന് പ്രത്യേകം പരാമർശിക്കുന്നുണ്ടെങ്കിലും ഇവ ക്യാൻസർ തുടങ്ങിയ രോഗത്തിന് കാരണമാകുമെന്ന് പലർക്കും അറിയില്ല.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പതിനഞ്ച് വർഷത്തിലേറെയായി ലണ്ടനിൽ ജോലി ചെയ്ത് വരുകയായിരുന്ന യുകെ മലയാളി അന്തരിച്ചു. ഈസ്റ്റ് ഹാമിൽ താമസിച്ചിരുന്ന ഡെൻസിൽ ആണ് മരണമടഞ്ഞത്. തിരുവനന്തപുരം വേളിയാണ് 53 വയസ്സ് പ്രായമുണ്ടായിരുന്ന ഡെൻസിലിൻ്റെ കേരളത്തിലെ സ്വദേശം
പക്ഷാഘാതത്തെ തുടർന്ന് കുറെ നാളുകളായി ന്യൂഹാൾ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് ഈസ്റ്റ് ഹാമിലെ ഒരു കെയർ ഹോമിന്റെ പ്രചരണത്തിലേയ്ക്ക് മാറിയിരുന്നു . തിരുവനന്തപുരം പള്ളിത്തുറ സ്വദേശിയായ മോളി ഡെൻസിലാണ് ഭാര്യ, അലീഷ്യ ഡെൻസിൽ, ഡിഫെസിയ ഡെൻസിൽ എന്നിവർ മക്കളാണ്. ഡെൻസിലിൻ്റെ ഭാര്യയും മക്കളും കേരളത്തിൽ ആണ് താമസിച്ചിരുന്നത്.
ആരോഗ്യനിലയിൽ പുരോഗതി കൈവരിച്ച് നാട്ടിൽ ഉറ്റവരുടെയും ഉടയവരുടെയും അടുത്തേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കെയാണ് മരണം സംഭവിച്ചത്. മൃതദേഹം സ്വദേശത്ത് എത്തിച്ച് അന്ത്യകർമ്മങ്ങൾ നടത്താനാണ് കുടുംബം താത്പര്യപ്പെടുന്നത്. അതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ഡെൻസിലിൻ്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലും വെയിൽസിലും റെയിൽ യാത്രാ നിരക്കുകൾ കുതിച്ചുയർന്നു. 4.6 ശതമാനം വർദ്ധനവാണ് നിലവിൽ വന്നിരിക്കുന്നത്. ഇതോടെ മിക്ക ട്രെയിൻ ടിക്കറ്റുകളുടെയും വില 5 പൗണ്ട് വർദ്ധിക്കും. നിരക്ക് വർദ്ധനവിലൂടെ ലഭിക്കുന്ന അധിക വരുമാനം റെയിൽവെ ഗതാഗതം കാര്യക്ഷമമാക്കാനും നവീകരിക്കാനും ഉപയോഗിക്കും എന്നാണ് സർക്കാർ പറയുന്നത്.
എന്നാൽ ട്രെയിൻ ഗതാഗത സംവിധാനത്തിലെ പ്രശ്നങ്ങളിൽ യാത്രക്കാർ നിരാശരാണ് എന്ന് ഗതാഗത സെക്രട്ടറി ഹെയ്ഡി അലക്സാണ്ടർ സമ്മതിച്ചു. ട്രെയിൻ താമസിച്ചു വരുന്നതിനെയും റദ്ദാക്കപ്പെടുന്ന സാഹചര്യങ്ങളെയും കുറിച്ച് രൂക്ഷമായ വിമർശനങ്ങളാണ് യാത്രക്കാരുടെ ഭാഗത്തു നിന്നും ഉയർന്നുവരുന്നത്. ഈ വർഷം മൂന്ന് റെയിൽവെ ഓപ്പറേറ്റർമാരെ ഏറ്റെടുക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. എന്നാൽ ഇത് ടിക്കറ്റ് വില കുറയ്ക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. പണപ്പെരുപ്പവും നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവും മൂലം ദുരിതത്തിലായ കുടുംബങ്ങളെ ട്രെയിൻ ടിക്കറ്റ് നിരക്കുകളുടെ വർദ്ധനവ് വീണ്ടും പ്രശ്നത്തിലേക്ക് തള്ളിവിടുമെന്ന് കാമ്പെയ്ൻ ഫോർ ബെറ്റർ ട്രാൻസ്പോർട്ട് പറഞ്ഞു. ട്രെയിൻ നിരക്കുകളിൽ കുറവ് വരുത്തണമെന്ന ആവശ്യം ശക്തമായി വിവിധ കോണുകളിൽ നിന്ന് ഉയർന്നു വന്നിട്ടുണ്ട്.
ട്രെയിൻ ടിക്കറ്റുകളിൽ വന്നിരിക്കുന്ന നിരക്ക് വർദ്ധനവ് എല്ലാ വിഭാഗങ്ങളിലെ യാത്രക്കാരെയും ബാധിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇംഗ്ലണ്ടിലെയും വെൽസിലെയും നിരക്ക് വർദ്ധനവിന് ചുവടുപിടിച്ച് സ്കോട്ട് ലൻഡിൽ റെയിൽ നിരക്കുകൾ 3.5 ശതമാനം വർദ്ധിച്ചു. വടക്കൻ അയർലണ്ടിൽ 2025 ൽ റെയിൽ നിരക്കുകൾ വർദ്ധിക്കുമോ എന്നതിനെ കുറിച്ച് ഇൻഫ്രാസ്ട്രക്ചർ വകുപ്പ് ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നാണ് അറിയാൻ സാധിച്ചത്. ന്യൂകാസിലിലെ ബന്ധുക്കളെ കാണാൻ കെന്റിൽ നിന്ന് കാറിൽ പോകുന്നതിന് ഒരു കുടുംബത്തിന് 100 പൗണ്ട് ചിലവാകുമ്പോൾ അതേസമയം ബുക്ക് ചെയ്ത് ട്രെയിനിൽ പോകുന്ന ഒരു കുടുംബത്തിന് 400 പൗണ്ട് കൂടുതൽ ചിലവാകും. ചിലവ് കൂടുതലാണെങ്കിലും ട്രെയിൻ യാത്രയ്ക്ക് മുൻതൂക്കം കൊടുക്കുന്ന ഒട്ടനവധി ആളുകൾ ആണ് രാജ്യത്തുള്ളത്. യാത്രയുടെ സമയത്ത് ജോലി ചെയ്യാമെന്നതും ട്രെയിൻ യാത്ര പരിസ്ഥിതിക്ക് അനുയോജ്യമാണെന്ന ചിന്തയുമാണ് പലർക്കും ഉള്ളത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ എത്തിയ ഉക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിന് യുകെ രാജകീയമായ സ്വീകരണം നൽകി. ഉക്രെയിനും റഷ്യയും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യുന്നതിന് യൂറോപ്യൻ നേതാക്കളുമായി ഇന്ന് നടക്കുന്ന ഉച്ചകോടിക്ക് യുകെയാണ് ആതിഥേയത്വം വഹിക്കുന്നത്. പ്രസ്തുത ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനാണ് ഉക്രെയിൻ നേതാവ് ഇന്നലെ യുകെയിൽ എത്തിയത്.
യുഎസ് കൈവിട്ടെങ്കിലും അചഞ്ചലമായ പിൻതുണയാണ് യുകെയും യൂറോപ്യൻ യൂണിയനും ഉക്രെയിനു വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇന്ന് ചാൾസ് രാജാവും ഉക്രെയിൻ രാഷ്ട്ര നേതാക്കൾക്ക് വിരുന്ന് നൽകും . മരവിപ്പിച്ച റഷ്യൻ ആസ്തികൾ നികത്താനുള്ള പണം യുകെ ഉക്രെയിനു സൈനിക സഹായം നൽകുന്നതിനായി വിനിയോഗിക്കുമെന്ന വാർത്തകളും പുറത്തു വരുന്നുണ്ട്. റഷ്യയുടെ ഉക്രെയിനിനോടുള്ള ക്രൂരമായ അധിനിവേശത്തിന് ശേഷം ആ രാജ്യത്തിന് ഏറ്റവും മികച്ച സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ച് ഇന്ന് നടക്കുന്ന ഉച്ചകോടിയിൽ ചർച്ച ചെയ്യുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ വ്യക്തമാക്കി. സെലൻസ്‌കിയോട് അനുഭാവം പ്രകടിപ്പിക്കാൻ സ്റ്റാർമർ ആഗ്രഹിക്കുന്നു എന്നതിൻ്റെ വ്യക്തമായ സൂചനയായി പ്രധാനമന്ത്രി അദ്ദേഹത്തെ അഭിവാദ്യം ചെയ്യാൻ നടപ്പാതയിലൂടെ നടന്ന് പ്രോട്ടോകോൾ പാലിക്കാതെയുള്ള നടപടി സ്വീകരിക്കുകയും ചെയ്തു . പ്രധാനമന്ത്രി ജനക്കൂട്ടത്തിന് നേരെ ആംഗ്യം കാണിക്കുന്നതിന് മുമ്പ് ഇരുവരും ആലിംഗനം ചെയ്തു.
വൈറ്റ് ഹൗസിൽ യുഎസ് ഉക്രെയിൻ നേതാക്കൾ തമ്മിൽ നടന്ന ചർച്ചകളിൽ നാടകീയ സംഭവങ്ങൾ ആണ് അരങ്ങേറിയത്. നാറ്റോ അംഗത്തിനായുള്ള ശ്രമങ്ങൾക്ക് യുഎസ് അനുകൂലമല്ലെന്ന് ട്രംപ് പറഞ്ഞത് ഉക്രെയിനിന് കടുത്ത തിരിച്ചടിയാകുമെന്നാണ് നയതന്ത്ര വിദഗ്ധർ വിലയിരുത്തുന്നത്. ഇനി ഒരു ധാരണയിലെത്തുന്നതു വരെ ഉക്രെയിന് അമേരിക്കൻ സഹായം ലഭിക്കുമോ എന്ന കാര്യത്തിലും കടുത്ത അനശ്‌ചിതത്വമാണ് നിലനിൽക്കുന്നത്. യുകെയും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും ഉക്രെയിന് പിൻതുണ പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നിരുന്നാലും അമേരിക്കയുടെ സഹായമില്ലാതെ മേൽ പറഞ്ഞ രാജ്യങ്ങൾക്ക് ഉക്രെയിനെ പിൻതുണയ്ക്കാൻ പരിമിതികൾ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. കാരണം നാറ്റോയുടെ 4.1 ബില്യൺ ഡോളറിൽ സൈനിക ബഡ്ജറ്റിന്റെ 22 ശതമാനം നൽകുന്നത് യുഎസ് ആണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ സ്കൂളുകളിലെ പാഠ്യ പദ്ധതിയിൽ പുതിയ മാറ്റങ്ങൾ വരുത്തുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇനിമുതൽ കുട്ടികൾക്ക് ഓഡിയോ ബുക്കുകൾ ലഭ്യമാകും. കുട്ടികളുടെ ഇടയിൽ പുസ്തക വായന കുറയുന്നതായുള്ള പഠനത്തിൻറെ അടിസ്ഥാനത്തിലാണ് പുതിയ നിർദ്ദേശം നൽകിയിരിക്കുന്നത്. കൂടുതൽ കുട്ടികൾ വായനയ്ക്ക് പകരം പുസ്തകങ്ങളുടെ ഓഡിയോ രൂപം കേൾക്കുന്നതിനാണ് താത്പര്യപ്പെടുന്നത് എന്ന തിരിച്ചറിവിനെ തുടർന്നാണ് ഈ നടപടി.
നാഷണൽ ലിറ്ററസി ട്രസ്റ്റ് (NLT) നടത്തിയ ഒരു വോട്ടെടുപ്പിൽ ഓഡിയോയും പോഡ്‌കാസ്റ്റുകളും കേൾക്കുന്നതിലുള്ള കുട്ടികളുടെ ആസ്വാദനം മുൻ വർഷത്തെ അപേക്ഷിച്ച് വർദ്ധിച്ചതായി കണ്ടെത്തിയിരുന്നു. 2020 മുതലാണ് കുട്ടികളുടെ ഇടയിൽ ഇത്തരം ചോദ്യാവലികൾ നൽകി തുടങ്ങിയത്. ഈ വർഷം ആണ് ആദ്യമായി വായനയെക്കാളും ഓഡിയോ ബുക്കുകൾ കേൾക്കുന്നതിനാണ് താത്പര്യമെന്ന് അഭിപ്രായപ്പെട്ട കുട്ടികളുടെ എണ്ണത്തിൽ ഭൂരിപക്ഷം ഉണ്ടായത് . യുകെയിലെ എട്ട് മുതൽ 18 വയസ്സ് വരെ പ്രായമുള്ള 37,000 കുട്ടികളിലും യുവാക്കളിലും നടത്തിയ വോട്ടെടുപ്പിൽ പങ്കെടുത്ത അഞ്ചിൽ രണ്ട് പേർ (42.3%) അവരുടെ ഒഴിവുസമയങ്ങളിൽ ഓഡിയോ കേൾക്കുന്നത് ആസ്വദിച്ചുവെന്ന് പറഞ്ഞു. എന്നാൽ കഴിഞ്ഞ വർഷം 2023 ൽ ഇത് 39.4 ശതമാനം മാത്രമായിരുന്നു.
ഓഡിയോ ബുക്കുകളുടെ ജനപ്രീതി ഉയരുന്നതിനാൽ വായന കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്നാണ് വിദ്യാഭ്യാസ രംഗത്ത് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കുട്ടികളിൽ മൂന്നിലൊന്ന് പേർ (34.6%) മാത്രമാണ് ഒഴിവുസമയങ്ങളിൽ വായനയ്ക്കായി സമയം നീക്കി വയ്ക്കുന്നത്. ആൺകുട്ടികൾ പ്രത്യേകിച്ച് വായനയോട് പുറംതിരിഞ്ഞു നിൽക്കുന്നവരാണ് എന്നാണ് കണക്കുകൾ കാണിക്കുന്നത്. എന്നാൽ കുട്ടികൾ വായിക്കുകയോ കേൾക്കുകയോ ചെയ്താലും പുതിയ പുസ്തകങ്ങളുടെ പരിചയപ്പെടൽ അവർക്ക് വിജ്ഞാനത്തിന്റെയും മാനസിക വളർച്ചയ്ക്കും സഹായകരമായിരിക്കും എന്ന് നാഷണൽ ലിറ്ററസി ട്രസ്റ്റ് പറഞ്ഞു. അതുകൊണ്ടുതന്നെ ഓഡിയോ ഉൾപ്പെടെ വിദ്യാർത്ഥികൾക്ക് ലഭ്യമായ വായനാ ഫോർമാറ്റുകളുടെ വൈവിധ്യം വർദ്ധിപ്പിക്കുന്നതിനും വിപുലീകരിക്കുന്നതിനും വേണ്ടി വാദിക്കുന്നതായി ചാരിറ്റി അറിയിച്ചു . എന്നിരുന്നാലും ഓഡിയോ ബുക്കുകൾ വായനയ്ക്ക് പകരമാവില്ലെന്ന് ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിലെ ഇംഗ്ലീഷ് പ്രൊഫസറായ ജോൺ മുള്ളൻ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ വിദഗ്ധർ അഭിപ്രായപ്പെട്ടു. എന്നാൽ ഓക്‌സ്‌ഫോർഡ് സർവകലാശാലയിലെ ഇംഗ്ലീഷ് സാഹിത്യ പ്രൊഫസറായ ജോനാഥൻ ബേറ്റ് സ്‌കൂളുകളിൽ ഓഡിയോ ബുക്കുകളുടെ ഉപയോഗത്തെ സ്വാഗതം ചെയ്തു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നോർത്ത് ലണ്ടനിൽ 75 വയസ്സുകാരൻ മരിച്ച സംഭവത്തിൽ കൗമാരക്കാരായ മൂന്ന് പെൺകുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച അർദ്ധരാത്രിയോടെ ആണ് സെവൻ സിസ്റ്റേഴ്‌സ് റോഡിലേയ്ക്ക് അടിയന്തിര ആംബുലൻസ് സേവനങ്ങൾക്കായി സന്ദേശം എത്തിയത്. 75 വയസ്സുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച മരിക്കുകയായിരുന്നു. ഇതേ തുടർന്ന് ആണ് പോലീസ് കൊലപാതകത്തിനുള്ള അന്വേഷണം ആരംഭിച്ചത്.
വൃദ്ധനെ ഗുരുതരമായി ദേഹോപദ്രവം ഏൽപ്പിച്ചതിനാണ് മൂന്ന് പെൺകുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തത്. 14 ,16 ,17 എന്നി വയസ്സുകളിൽ ഉള്ളവരാണ് അറസ്റ്റിലായ പെൺകുട്ടികൾ. പെൺകുട്ടികൾ ഇപ്പോഴും കസ്റ്റഡിയിൽ ആണെന്നാണ് പോലീസ് പുറത്തുവിട്ടിരിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. മരിച്ചയാൾ ബൊളീവിയൻ പൗരനാണെന്ന് കരുതുന്നു, ഔപചാരിക തിരിച്ചറിയലും പോസ്റ്റ്‌മോർട്ടം പരിശോധനയും നടന്നതായാണ് പുറത്തു വരുന്നവരെ സൂചിപ്പിക്കുന്നത്.
മൂന്ന് പേർ കസ്റ്റഡിയിൽ ആണെന്നും എന്താണ് സംഭവിച്ചത് എന്ന് അറിയാൻ മെറ്റ് പോലീസിൻെറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്പെഷലിസ്റ്റ് ഉദ്യോഗസ്ഥർ പ്രവർത്തിച്ച് വരികയാണെന്നും കൊലപാതക അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡിറ്റക്റ്റീവ് ചീഫ് ഇൻസ്‌പെക്ടർ പോൾ വാലർ പറഞ്ഞു. സാധ്യമായ എല്ലാ അന്വേഷണങ്ങളും നടക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ഫോറൻസിക് പരിശോധനകളുടെ ഫലവും ലഭ്യമായ സിസി ടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു വരികയാണ്. ഇതിനകം സംഭവത്തെ കുറിച്ച് തെളിവ് നൽകിയ പൊതുജനങ്ങളോട് നന്ദിയുണ്ടെന്നും ക്രൂരകൃത്യത്തിന് ദൃക്സാക്ഷികളായിട്ടും അവർക്ക് അറിയാവുന്ന കാര്യങ്ങൾ പങ്കുവെക്കാത്തവർ മുന്നോട്ടു വരണമെന്നും പൊലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അന്താരാഷ്ട്രതലത്തിൽ സഹായം വെട്ടിക്കുറക്കുന്നതിനുള്ള കെയർ സ്റ്റാർമാറിൻ്റെ നീക്കത്തിൽ പ്രതിഷേധിച്ച് ഇന്റർനാഷണൽ ഡെവലപ്മെൻറ് മിനിസ്റ്റർ ആനെലീസ് ഡോഡ്സ് രാജിവെച്ചു. പ്രതിരോധ ചിലവുകൾ വർധിപ്പിക്കുന്നതിനായാണ് അന്താരാഷ്ട്ര തലത്തിൽ സഹായം നൽകുന്നതിനുള്ള ബഡ്ജറ്റ് വെട്ടികുറയ്ക്കാൻ സർക്കാർ തീരുമാനിച്ചത്. മറ്റ് രാജ്യങ്ങൾക്ക് സഹായം നൽകുന്ന നടപടികളിൽ നിന്ന് യുകെ പിൻവാങ്ങുന്നത് അന്താരാഷ്ട്ര തലത്തിൽ റഷ്യയുടെയും ചൈനയുടെയും സ്വാധീനം വർദ്ധിപ്പിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി.
ഉക്രയിനുമായി ബന്ധപ്പെട്ട യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപുമായുള്ള ചർച്ചകൾക്ക് ശേഷം പ്രധാനമന്ത്രി തിരിച്ചെത്തി മണിക്കൂറുകൾക്ക് അകമാണ് ആനെലീസ് ഡോഡ്സ് രാജിവെച്ചത്. അന്താരാഷ്ട്ര തലത്തിൽ സഹായം വെട്ടികുറയ്ക്കുന്നത് യുകെയുടെ ദേശീയ താൽപര്യങ്ങൾക്ക് വിഘാതമാകുമെന്ന് രാജിവച്ച മന്ത്രിയുടെ ആരോപണം പ്രധാനമന്ത്രിക്ക് കടുത്ത പ്രഹരമായാണ് വിലയിരുത്തപ്പെടുന്നത്. ചിലവ് വെട്ടി കുറയ്ക്കാനുള്ള തീരുമാനം ഗാസ, സുഡാൻ, ഉക്രെയ്ൻ എന്നിവിടങ്ങളിലെ വികസന പ്രവർത്തനങ്ങളെ പിൻതുണയ്ക്കാനുള്ള കെയർ സ്റ്റാർമറിൻ്റെ പ്രതിബന്ധതയ്ക്കും തിരിച്ചടിയാകും.
കുറഞ്ഞ ബഡ്ജറ്റ് കൊണ്ട് ഉക്രയിൻ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നത് അസാധ്യമാണെന്ന് ആനെലീസ് ഡോഡ്സ് പ്രവചിച്ചു. 2027 ഓടെ ഈ ബഡ്ജറ്റിൽ ഏകദേശം 6 ബില്യൺ പൗണ്ടിന്റെ കുറവ് ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. പ്രതിരോധ ചിലവ് വർദ്ധിപ്പിക്കുന്നതിനുള്ള സ്റ്റാർമറിന്റെ തീരുമാനത്തെ പടിയിറങ്ങിയ മന്ത്രി പിൻതാങ്ങി. റഷ്യയുടെ ഉക്രയിൻ അധിനിവേശത്തിനു ശേഷം രാജ്യം നേരിടുന്ന വെല്ലുവിളികളാണ് ഇതിനു പ്രധാന കാരണം. ആനെലീസ് ഡോഡ്സ് രാജി പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷം പുറത്തുവിട്ട പ്രസ്താവനയിൽ സ്റ്റാർമർ മന്ത്രിയെ പ്രശംസിച്ചുവെങ്കിലും സഹായ ബജറ്റ് വെട്ടിക്കുറയ്ക്കാനുള്ള തൻ്റെ തീരുമാനത്തെ ന്യായീകരിച്ചു
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിസ്റ്റോളിലെ ഒരു ഫ്ലാറ്റിൽ നായയുടെ ആക്രമണത്തിൽ കൗമാരക്കാരി കൊല്ലപ്പെട്ട സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടു. മോർഗൻ ഡോർസെറ്റ് എന്നാണ് പെൺകുട്ടിയുടെ പേര്. 19 വയസ്സുകാരിയായ പെൺകുട്ടിയുടെ സ്വദേശം ഷ്രോപ്‌ഷെയറിൽ ആണ്. സൗത്ത് ബ്രിസ്റ്റോളിലെ കോബോൺ ഡ്രൈവിലെ ഒരു ഫ്ലാറ്റിൽ ആണ് ദാരുണമായ സംഭവം നടന്നത്. നിരോധിത ഇനത്തിൽപ്പെട്ട നായയെ കൈവശം വച്ചതിനും സുരക്ഷിതമല്ലാത്ത വിധം വളർത്തി ഒരാൾ മരിക്കാനിടയായതിനും 20 വയസ്സുകാരിയായ ഒരു പുരുഷനെയും സ്ത്രീയെയും അറസ്റ്റ് ചെയ്ത് സോപാദിക ജാമ്യത്തിൽ വിട്ടതായി പോലീസ് അറിയിച്ചു.
ആക്രമണത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 101 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പോലീസ് ആവശ്യപ്പെടുന്നു. സംഭവത്തെ അവശ്വസനീയമായ വിധം അപൂർവ്വം എന്നാണ് പോലീസ് വിശേഷിപ്പിച്ചത്. വരും ദിവസങ്ങളിൽ പ്രദേശത്ത് കാര്യമായ രീതിയിൽ പോലീസ് സാന്നിധ്യം വർധിപ്പിക്കുമെന്ന് സോമർസെറ്റ് പോലീസിൽ നിന്നുള്ള ഇൻസ്പെക്ടർ ടെറി മർഫി അറിയിച്ചു. മരിച്ച യുവതി ഏതാനും ആഴ്ചകൾക്ക് മുമ്പ് മാത്രമാണ് അപകടം നടന്ന സ്ഥലത്ത് താമസിക്കാൻ എത്തിയതെന്ന് സംഭവം നടന്നതിന്റെ അടുത്ത് താമസിക്കുന്ന ഒരാൾ വെളിപ്പെടുത്തിയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തെ തുടർന്ന് യുവതിയുടെ കുടുംബത്തെ വിവരം അറിയിക്കുകയും പ്രത്യേക പരിശീലനം ലഭിച്ച ഒരു ഉദ്യോഗസ്ഥൻ അവർക്ക് പിന്തുണ നൽകുകയും ചെയ്യുന്നുണ്ട് . കഴിഞ്ഞ വർഷം ഇംഗ്ലണ്ടിലും വെയിൽസിലും നായയുടെ ആക്രമണത്തിൽ ഏഴ് പേർ മരിച്ചതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സിൻ്റെ (ഒഎൻഎസ്) കണക്കുകൾ വ്യക്തമാക്കുന്നു. 2023-2024 വർഷത്തെ എൻഎച്ച്എസ് കണക്കുകൾ പ്രകാരം ഏകദേശം 11,000 പേരെ ആണ് നായ കടിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്