ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ഫോൺ ഉപയോഗിച്ച് ഡ്രൈവ് ചെയ്യുന്ന വ്യക്തിയാണോ നിങ്ങൾ?? എങ്കിൽ ഇനി മുതൽ നിങ്ങൾക്ക് പിടി വീഴും. റോഡ് സുരക്ഷയുടെ ഭാഗമായി സർക്കാരിന്റെ പുതിയ എ ഐ ക്യാമറകൾ ചൊവ്വാഴ്ച മുതൽ പ്രവർത്തനക്ഷമമാകും. സുരക്ഷിതമായ റോഡുകൾ ഉറപ്പാക്കുന്നതിനും, വാഹന അപകടങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനുമാണ് ദേശീയ ട്രയലിന്റെ ഭാഗമായി ഗ്രേറ്റർ മാഞ്ചസ്റ്ററിലും സമീപപ്രദേശങ്ങളിലും പുതിയ എ ഐ ക്യാമറകൾ വിന്യസിച്ചിരിക്കുന്നത്. വാഹനം ഓടിക്കുമ്പോൾ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നത് ക്യാമറയിൽ പെട്ടാൽ, ഡ്രൈവർക്ക് 1000 പൗണ്ട് ഫൈനോ അല്ലെങ്കിൽ ലൈസൻസിൽ 6 പോയിന്റുകൾ ലഭിക്കുകയോ ചെയ്യും.
വാഹനം ഓടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നവരെയും, സീറ്റ് ബെൽറ്റ് ധരിക്കാത്തവരെയും മറ്റും കണ്ടെത്തുന്നതിന് വേണ്ടി പ്രത്യേകമായാണ് പുതിയ ക്യാമറകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. തുടക്കത്തിൽ ഗ്രേറ്റർ മാഞ്ചസ്റ്റർ, സസ്സെക്സ്, ഡർഹാം എന്നിവിടങ്ങളിലാണ് ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. ചൊവ്വാഴ്ച മുതൽ പ്രവർത്തനമാരംഭിക്കുന്ന ഗ്രേറ്റർ മാഞ്ചസ്റ്ററിൻ്റെ ക്യാമറകൾ നിർമ്മിച്ചിരിക്കുന്നത് ടെക്‌നോളജി കമ്പനിയായ അക്യുസെൻസസ് ആണ്. 2021 ലാണ് ആദ്യമായി എ ഐ ഹെഡ്സ് അപ്പ് സോഫ്റ്റ്‌വെയർ നാഷണൽ ഹൈവേ ഉപയോഗിക്കുന്നത്. വാഹനങ്ങൾ കടന്നു പോകുമ്പോൾ ഈ ക്യാമറകൾ ദൃശ്യങ്ങൾ പകർത്തിയശേഷം എഐ സോഫ്റ്റ്‌വെയറിലൂടെ ഫോൺ ഉപയോഗിക്കുന്നവരെയും സീറ്റ് ബെൽറ്റ് ധരിക്കാത്തവരെയും ഓട്ടോമാറ്റിക്കായി കണ്ടെത്തുകയാണ് ചെയ്യുന്നത്.
എ ഐ ഫൂട്ടേജുകൾ പിന്നീട് കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് ഉറപ്പാക്കുവാനായി അധികൃതർ പരിശോധിക്കും. ഇത്തരത്തിൽ ഉറപ്പാക്കുന്ന ഡ്രൈവർമാർക്ക് പെനാൽറ്റി ചാർജ്ജ് നോട്ടീസുകൾ ലഭിക്കും. പോലീസ് അധികൃതർക്ക് എപ്പോഴും എല്ലായിടവും ഉണ്ടാകാൻ സാധിക്കില്ല. അതിനാൽ തന്നെ ടെക്നോളജിയുടെ എല്ലാവിധ സാധ്യതകളും പ്രയോജനപ്പെടുത്തുകയാണ് ആവശ്യമെന്ന് റോഡ് സുരക്ഷാ വക്താവ് വ്യക്തമാക്കി. ഡ്രൈവ് ചെയ്യുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ച് കോൾ ചെയ്യുന്നതും, മെസ്സേജുകൾ അയക്കുന്നതും നിയമവിരുദ്ധമാണ്. വാഹനം ഓടിക്കുമ്പോൾ ഭക്ഷണം കഴിക്കുന്നതും മറ്റും കുറ്റകൃത്യം അല്ലെങ്കിലും, അശ്രദ്ധമായ ഡ്രൈവിങ്ങിന് പെനാൽറ്റി ഈടാക്കാനുള്ള നിയമങ്ങൾ നിലവിലുണ്ട്. വാഹനം ഓടിക്കുമ്പോൾ പുകവലിക്കുന്നത് നിയമവിരുദ്ധം അല്ലെങ്കിലും, വാഹനത്തിൽ 18 വയസ്സിൽ താഴെയുള്ളവർ ഉണ്ടെങ്കിൽ പുകവലിക്കുവാൻ പാടില്ലെന്ന് നിയമം അനുശാസിക്കുന്നു. ഇത്തരത്തിൽ നിയമങ്ങൾ പൂർണ്ണമായി അനുസരിക്കാത്തവർക്ക് ഇനിമുതൽ ശക്തമായ പിഴകൾ ലഭ്യമാകും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടീഷുകാരുടെ പല ഇഷ്ടഭക്ഷണങ്ങളും ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതല്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഹാം, ബേക്കൺ, ചീസ് എന്നിവ കുറയ്ക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഭക്ഷണത്തിൽ ഉപ്പ് കഴിക്കുന്നതും കുറയ്ക്കണം. ഉപ്പ് കൂടുതൽ കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകും . ജീവിതശൈലിയോട് ബന്ധപ്പെട്ട ഇത്തരം ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിക്കുന്നതാണ്. 4 മില്യൺ ബ്രിട്ടീഷുകാരാണ് ഉയർന്ന രക്തസമ്മർദ്ദം മൂലമുള്ള പ്രശ്നങ്ങൾ കണ്ടെത്താനാകാത്തതുമൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ നേരിടുന്നത്.
ബ്ലഡ് പ്രഷറിനെയും ഹൃദയാരോഗ്യത്തെയും സംബന്ധിച്ച് ഈ സുപ്രധാന വിവരങ്ങൾ പുറത്തുവിട്ടത് ചാരിറ്റി ബ്ലഡ് പ്രഷർ യുകെയാണ്. അമിതമായ രക്തസമ്മർദ്ദമുള്ള രോഗികളെ നേരത്തെ കണ്ടെത്താനാവാത്തത് ഒരു വെല്ലുവിളിയാണെന്ന് ഈ രംഗത്തെ വിദഗ്ധർ അറിയിച്ചു. രക്ത സമ്മർദ്ദം കൂടിയവർക്ക് വ്യക്തമായ രോഗലക്ഷണങ്ങൾ ഇല്ലാത്തതാണ് തിരിച്ചറിയപ്പെടാതിരിക്കാൻ പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. ആരെങ്കിലും ഒരു പരിശോധനയ്ക്ക് വിധേയനാകുകയോ ഹൃദയാഘാതം പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുകയോ ചെയ്തില്ലെങ്കിൽ ഇത് പലപ്പോഴും കണ്ടെത്തപ്പെടാതെ പോകുന്നു.
ഒരു ദിവസം 6 ഗ്രാമിൽ കൂടുതൽ ഉപ്പ് കഴിക്കരുതെന്നാണ് എൻഎച്ച്എസ് നൽകിയിരിക്കുന്ന നിർദ്ദേശം. മുതിർന്നവർ സ്ഥിരമായി രക്തസമ്മർദ്ദം പരിശോധിക്കുന്നത് പല ആരോഗ്യ പ്രശ്നങ്ങളും കണ്ടെത്താൻ സഹായിക്കുമെന്ന് ചാരിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് ഫിൽ പ്യാറ്റ് പറഞ്ഞു. സ്ഥിരമായി വ്യായാമം ചെയ്യുകയും ഭക്ഷണത്തിലും ജീവിതശൈലിയിലും മാറ്റങ്ങൾ വരുത്തുന്നതും ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും. ഭക്ഷണത്തിൽ കൂടുതൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തണം. ഇംഗ്ലണ്ടിലെ മുതിർന്നവരിൽ 32 ശതമാനം പേർക്ക് ഉയർന്ന രക്തസമ്മർദ്ദമുണ്ടെന്നാണ് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റസ്റ്റിക്സിൻ്റെ കണക്കുകൾ കാണിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇസ്രയേലിനുള്ള ആയുധ കയറ്റുമതി യുകെ താത്കാലികമായി നിർത്തിവെച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഗാസയിലെ ഇസ്രായേലിന്റെ സൈനിക നടപടികൾ വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടാക്കിയതായി വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു. ഗാസയിൽ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇസ്രയേൽ നടത്തുന്നതെന്നുള്ള വിമർശനവും ശക്തമാണ്. യുകെ നൽകുന്ന ആയുധങ്ങൾ കൂട്ടക്കുരുതിക്കായി ഉപയോഗിക്കുന്നതിലെ അതൃപ്തിയാണ് യുകെ വിദേശകാര്യ സെക്രട്ടറി പ്രകടിപ്പിച്ചത്.
യുകെയുടെ 350 കയറ്റുമതി ലൈസൻസുകളിൽ 30 എണ്ണവും സസ്പെൻഡ് ചെയ്യുമെന്നാണ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞത്. എന്നാൽ സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ യുകെ പിന്തുണയ്ക്കും. യുകെയുടെ നടപടി ആയുധ ഉപരോധത്തിന് തുല്യമല്ലെന്ന് ലാമി പറഞ്ഞു . ഗാസാ മുനമ്പിലെ ആക്രമണങ്ങളെ ചൊല്ലി ഇസ്രയേലിലേയ്ക്കുള്ള ആയുധ വിൽപന കുറയ്ക്കാനുള്ള സമ്മർദ്ദം യുകെയും യുഎസും കുറെ നാളുകളായി നേരിടുകയാണ്. ഇസ്രായേലിലേക്കുള്ള ബ്രിട്ടീഷ് ആയുധ കയറ്റുമതി ലൈസൻസിനെ കുറിച്ച് നിരവധി എംപിമാരും അഭിഭാഷകരും അന്താരാഷ്ട്ര സംഘടനകളും ആശങ്ക ഉന്നയിച്ചിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
ജൂലൈയിൽ ലേബർ സർക്കാർ അധികാരമേറ്റതിനുശേഷം ഇസ്രയേലിനുള്ള ആയുധ കയറ്റുമതിയെ കുറിച്ച് പുനരവലോകനം നടത്തിയതായി ലാമി അറിയിച്ചു. യുകെ സർക്കാരിൻറെ നീക്കത്തിൽ കടുത്ത നിരാശയാണ് ഉള്ളതെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ് പറഞ്ഞു. ഇത് ഹമാസിനും ഇറാനും അനുകൂലമായ സമീപനമാണ് എന്നാണ് യുകെയുടെ നടപടിയോട് ഇസ്രയേൽ വിദേശകാര്യ മന്ത്രി കാറ്റ്സ് പ്രതികരിച്ചത്. അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായാണ് ഇസ്രായേൽ പ്രവർത്തിക്കുന്നതെന്നും കാറ്റ്സ് കൂട്ടിച്ചേർത്തു. എന്നാൽ നിയന്ത്രണങ്ങൾ വളരെ പരിമിതവും പഴുതകൾ നിറഞ്ഞതുമാണെന്ന് ഈ വിഷയത്തിൽ ആംനസ്റ്റി ഇൻ്റർനാഷണൽ യുകെയുടെ ചീഫ് എക്സിക്യൂട്ടീവ് സച്ച ദേശ്മുഖ് പ്രതികരിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലേക്ക് വരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളെ വിസ തട്ടിപ്പുകാർ കബളിപ്പിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ആയിരക്കണക്കിന് വിദ്യാർഥികളാണ് ചൂഷണത്തിന് ഇരയായത്. യുകെയിലേയ്ക്ക് വരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഇവിടെ ജോലി സംഘടിപ്പിച്ചു കൊടുക്കാമെന്ന തരത്തിലാണ് തട്ടിപ്പുകാർ വാഗ്ദാനം നൽകുന്നത്. സൗജന്യമായി ലഭിക്കുന്ന സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റുകൾക്കായി ഏജൻസികൾ 17000 പൗണ്ട് വരെയാണ് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയിരുന്നത്. ബിബിസിയാണ് തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തു കൊണ്ടു വന്നത്.
തൈമർ റാസ എന്നരോൾ 141 വിസകൾ വിറ്റതായുള്ള റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്. അതിൽ മിക്കതും സൗജന്യമായി നൽകേണ്ടവയാണ്. ഇത്തരത്തിൽ ഇയാൾ തട്ടിയെടുത്ത ഏകദേശം 1.4 മില്യൺ പൗണ്ട് ആണ്. വെസ്റ്റ് മിഡ് ലാൻഡിൽ വൻതോതിൽ ഓഫീസ് വാടകയ്ക്ക് എടുത്തും ജീവനക്കാരെ നിയമിച്ചുമാണ് ഇയാൾ തട്ടിപ്പുകൾക്ക് നേതൃത്വം നൽകിയത്. നിരവധി വിദ്യാർത്ഥികൾക്കാണ് കെയർ ഹോമുകളിലും സ്പോൺസർഷിപ്പ് ജോലികളും നൽകാമെന്ന് ഇയാൾ വാഗ്ദാനം ചെയ്ത് പണം തട്ടിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
തൊഴിൽ വിസയ്ക്കായി ശ്രമിച്ച് ലക്ഷ കണക്കിന് രൂപ നഷ്ടപ്പെട്ട 17 സ്ത്രീകളെയും പുരുഷന്മാരെയും ബിബിസി ബന്ധപ്പെട്ടതാണ് അവരുടെ റിപ്പോർട്ടിൽ വിവരിക്കുന്നത്. ഇവരിൽ മിക്കവരും ഇന്ത്യയിൽ നിന്നുള്ളവരാണ് . 2022 -ൽ ഏകദേശം 165, 000 തസ്തികകൾ കെയർ മേഖലയിൽ ഒഴിവുണ്ടായിരുന്നു. ഈ മേഖലയിൽ വിദേശത്തുനിന്ന് ഉള്ളവരെ നിയമിക്കുന്നതിനുള്ള വിസ സർക്കാർ അനുവദിച്ചതാണ് വ്യാപകമായി തട്ടിപ്പുകാർ ഉപയോഗിച്ചത്. ഇത്തരം വിസകളിൽ പലതും യുകെയിൽ എത്തിയ വിദ്യാർത്ഥികൾക്ക് നൽകി തട്ടിപ്പ് നടത്തുകയായിരുന്നു. യുകെയിൽ വിദ്യാർഥിനിയായ എത്തിയ 21 വയസ്സുകാരി 10000 പൗണ്ട് ആണ് വിസയ്ക്കായി നൽകിയത് . ആദ്യം ഏജന്റിന് 8000 പൗണ്ട് നൽകിയ അവൾ ആറുമാസത്തോളമാണ് ജോലികൾക്ക് പ്രവേശിക്കാനുള്ള രേഖകൾക്കായി കാത്തിരുന്നത്. എന്നാൽ പിന്നീടാണ് താൻ കബളിക്കപ്പെട്ടതായി അവൾ തിരിച്ചറിഞ്ഞത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- കഴിഞ്ഞ ശനിയാഴ്ച ലങ്കാസ്റ്ററിനു സമീപം ബ്രിട്ടനിലെ ഏറ്റവും ദൈർഘ്യമേറിയ മോട്ടോർവേയായ എം 6ൽ ഗതാഗതക്കുരുക്ക് ഉണ്ടായ സമയത്ത് തികച്ചും ഉദാസീനമായ രീതിയിൽ പ്രവർത്തിച്ച ഡ്രൈവർമാരെ ശക്തമായി വിമർശിച്ചിരിക്കുകയാണ് പോലീസ്. തങ്ങളുടെ കാർ റോഡിൽ ഉപേക്ഷിച്ച് മറ്റു പലയിടങ്ങളിലേക്കും നടക്കുകയും, കുട്ടികളെ കാറിൽ നിന്ന് പുറത്തിറക്കി റോഡിൽ ഫുട്ബോൾ കളിക്കാൻ അനുവദിക്കുകയും മറ്റും ചെയ്ത സമീപനം തികച്ചും സാഹചര്യത്തെ വഷളാക്കുകയാണ് ചെയ്തതെന്ന് പോലീസ് കുറ്റപ്പെടുത്തി. ലങ്കാസ്റ്ററിനു സമീപമുള്ള ഒരു പാലത്തിൽ മാനസിക വൈകല്യമുള്ള ഒരാൾ ബുദ്ധിമുട്ടുണ്ടാക്കുന്നതായി റിപ്പോർട്ടുകൾ ലഭിച്ചതിനെ തുടർന്നാണ് പോലീസ് മോട്ടോർവേയിലേ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചത്.
എന്നാൽ മിനിറ്റുകൾക്കകം തന്നെ എന്താണ് സംഭവിക്കുന്നത് എന്ന് കാണുവാനായി ആളുകൾ കാറിൽ നിന്ന് പുറത്തിറങ്ങിയതായി പോലീസ് വ്യക്തമാക്കി. മറ്റുചിലർ കാറുകൾ വഴിയിൽ ഉപേക്ഷിച്ച് സർവീസ് സ്റ്റേഷനിലും മറ്റും പോകുകയും ചെയ്തു. മോട്ടോർവേ വേഗത്തിൽ വീണ്ടും തുറന്നെങ്കിലും, ആളുകളുടെ ഇത്തരത്തിലുള്ള നിരുത്തരവാദപരമായ പെരുമാറ്റം മൂലം കൂടുതൽ കാലതാമസം ഉണ്ടാവുകയാണ് ചെയ്തതെന്ന് ലങ്കാഷയർ പോലീസ് പറഞ്ഞു. പിന്നീട് ഗതാഗതം പുനഃസ്ഥാപിച്ചപ്പോൾ, ഇത്തരത്തിൽ കാറുകൾ ഉപേക്ഷിക്കപ്പെട്ടത് മൂലം വീണ്ടും ഗതാഗതക്കുരുക്ക് കൂടുന്ന സാഹചര്യമാണ് ഉണ്ടായത്. പ്രശ്നമുണ്ടാക്കിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട ആളെ പോലീസ് അതിനകം തന്നെ കസ്റ്റഡിയിൽ എടുത്തിരുന്നു. അമിതമായി മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് വാഹനം ഓടിക്കാൻ ശ്രമിച്ചാണ് ഇയാൾ പ്രശ്നമുണ്ടാക്കിയത്.
പോലീസ് ഓഫീസർമാർ സാഹചര്യ സ്ഥലത്തേക്ക് എത്തുന്നതു പോലും ആളുകളുടെ നിരുത്തരവാദപരമായ ഇത്തരത്തിലുള്ള പെരുമാറ്റം മൂലം തടസ്സപ്പെട്ടതായി പോലീസ് വ്യക്തമാക്കി. ഇത്തരത്തിലുള്ള പെരുമാറ്റം തികച്ചും സാധാരണമാണെന്നാണ് ജനങ്ങൾ ചിന്തിക്കുന്നതെന്നും, എന്നാൽ അങ്ങനെയല്ലെന്നും, ഇത് പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുന്നതിന് മാത്രമേ ഉപകരിക്കുകയുള്ളൂവെന്നും അധികൃതർ വ്യക്തമാക്കി. പോലീസിന്റെ നിർദ്ദേശം അനുസരിച്ച് കാറുകളിൽ തന്നെ തുടർന്നാൽ സാഹചര്യം കൂടുതൽ വേഗത്തിൽ നേരെയാക്കാൻ സാധിക്കുമെന്നും പോലീസ് അധികൃതർ ഓർമ്മിപ്പിച്ചു. ഇത്തരത്തിൽ പെരുമാറുന്നവർക്കായുള്ള ഒരു മുന്നറിയിപ്പായാണ് പോലീസ് ഇത്തരം നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്.
സ്വാൻസീയിൽ ആറു വയസ്സുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരു സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. 41 വയസ്സ് പ്രായമുള്ള കരോലിന സുറവ്‌സ്കവാണ് പോലീസ് കസ്റ്റഡിയിൽ ഉള്ളത്. അലക്‌സാണ്ടർ സുറവ്‌സ്‌കി എന്ന ആൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് അവൾക്കെതിരെ കുറ്റം ചുമത്തിയതായി സൗത്ത് വെയിൽസ് പോലീസ് സ്ഥിരീകരിച്ചു.
നേരത്തെ 67 വയസ്സുകാരനായ ഒരാളെ കൊലപ്പെടുത്താൻ ശ്രമിച്ചതിനും ഇവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഇവരെ തിങ്കളാഴ്ച സ്വാൻസീ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. സംഭവവുമായി ബന്ധപ്പെട്ട് മറ്റാരെയും അന്വേഷിക്കുന്നില്ലെന്ന് സേന അറിയിച്ചു. കരോലിന സുറവ്‌സ്‌കയും അലക്‌സാണ്ടറും ഒരുമിച്ച് താമസിച്ചിരുന്നതായി നേരത്തെ പറഞ്ഞിരുന്നു. ഈ കൊലപാതകം പ്രാദേശിക സമൂഹത്തിന് കടുത്ത ഞെട്ടൽ ഉളവാക്കിയ സംഭവമായിരുന്നുവെന്ന് സ്വാൻസീ, നീത്ത് പോർട്ട് ടാൽബോട്ട് എന്നിവയുടെ ഡിവിഷണൽ കമാൻഡറായ സിഎച്ച് സുപ്റ്റ് ക്രിസ് ട്രസ്‌കോട്ട് പറഞ്ഞു. ഈ പ്രദേശത്തെ വരും ദിവസങ്ങളിൽ കൂടുതൽ പോലീസ് സാന്നിധ്യം ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാൻസീയിലെ വെസ്റ്റ് ക്രോസിലെ വൈറ്റ്‌സ്റ്റോൺ പ്രൈമറി സ്‌കൂളിലാണ് അലക്സാണ്ടർ പഠിച്ചത്. തൻറെ സമപ്രായക്കാരായ കുട്ടികൾ അവന് വളരെ പ്രിയപ്പെട്ടവരായിരുന്നുവെന്ന് കുട്ടി പഠിച്ച സ്കൂളിലെ ഹെഡ്ടീച്ചർ ബെതാൻ പീറ്റേഴ്‌സൺ പറഞ്ഞു.
ഗാർഹിക പീഡനവും കൊലപാതകങ്ങളും ഇംഗ്ലണ്ടിൽ വർദ്ധിച്ചു വരുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സറേയിലെ ഒരു ഭവനത്തിൽ പിതാവിനെയും മൂന്ന് ആൺകുട്ടികളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പോലീസ് പറയുന്നതനുസരിച്ച് മരിച്ച മൂന്ന് കുട്ടികളും നാലു വയസ്സിന് താഴെയുള്ളവരാണ് . പോളണ്ട് വംശജനായ പിതാവിൻറെ പേര് പിയോറ്റർ ശ്വിഡെർസ്‌കി എന്നാണ്. മരണമടഞ്ഞവരിൽ രണ്ടു കുട്ടികൾ ഇരട്ടകളാണ്. ഇന്നലെ ഉച്ചയ്ക്കാണ് 4 പേരെയും ആംബുലൻസ് ജീവനക്കാർ മരണമടഞ്ഞ നിലയിൽ കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ പുറമെ നിന്നുള്ള ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് കരുതുന്നില്ലെന്നാണ് പോലീസ് വെളിപ്പെടുത്തിയത്. മരിച്ച മൂന്ന് കുട്ടികളുടെ അമ്മയ്ക്കും അടുത്ത ബന്ധുക്കൾക്കും സ്പെഷ്യലിസ്റ്റ് ഓഫീസർമാർ പിന്തുണ നൽകുന്നുണ്ട്. . മൂന്ന് കുട്ടികളും പിതാവും മരിച്ച സംഭവം കടുത്ത ഞെട്ടലാണ് പ്രാദേശിക വാസികളിൽ സൃഷ്ടിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ ആരോഗ്യരംഗത്ത് എന്താണ് കാതലായ പ്രശ്നം? കാത്തിരിപ്പു സമയം കൂടുന്നതാണെന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നത്. എന്നാൽ നിലവിൽ പല രോഗികൾക്കും തങ്ങളുടെ ജിപിമാരുമായി ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് കാര്യമായി ചർച്ച ചെയ്യാൻ അവസരം ലഭിക്കുന്നില്ല എന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ പല രോഗികളുടെയും പല രോഗങ്ങളും മനസ്സിലാകാതിരിക്കുകയും പ്രതിവിധികൾ നിർദ്ദേശിക്കുന്നതിന് ജിപിമാർക്ക് കഴിയാതെയും വരുന്നു . ഇത് ഫലത്തിൽ ആളുകളുടെ ആരോഗ്യസ്ഥിതി വഷളാകുന്നതിലേയ്ക്ക് കാര്യങ്ങൾ കൊണ്ടു ചെന്നെത്തിക്കുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്.
അഞ്ചിൽ രണ്ട് രോഗികളും അവരുടെ ആരോഗ്യത്തെ കുറിച്ച് എല്ലാ കാര്യങ്ങളും വെളിപ്പെടുത്താതെ ജി പി അപ്പോയിന്മെന്റുകൾ അവസാനിപ്പിക്കുന്നതായാണ് സർവേയിൽ കണ്ടെത്തിയിരിക്കുന്നത്. ഒരു രോഗിയുടെ എല്ലാ കാര്യങ്ങളും വെളിപ്പെടുത്തുന്നതിന് പകരം എത്രയും പെട്ടെന്ന് അവരെ പറഞ്ഞു വിടാനാണ് കൂടുതൽ ഡോക്ടർമാർ ശ്രമിക്കുന്നത് എന്നാണ് സർവേയിലൂടെ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അഭിപ്രായ സർവേ നടത്തുന്ന സ്ഥാപനമായ ഇപ്സോസ് ആണ് യുകെയിലെ ആരോഗ്യപരിപാലന മേഖലയിൽ സമൂലമായ മാറ്റങ്ങൾ ആവശ്യമാണെന്ന സൂചന നൽകുന്ന റിപ്പോർട്ട് പുറത്തുവിട്ടത്.
ഇംഗ്ലണ്ടിൽ 72 ശതമാനം ആളുകളും കുറഞ്ഞത് 15 മിനിറ്റെങ്കിലും ഒരു ഫാമിലി ഡോക്ടറുമായി കൂടിയാലോചന നടത്താൻ ആഗ്രഹിക്കുന്നുവെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. ഇതിൽ തന്നെ അഞ്ചിൽ ഒരാൾ 20 മിനിറ്റെങ്കിലും തങ്ങൾക്ക് ഡോക്ടറുമായി രോഗവിവരങ്ങൾ പങ്കുവയ്ക്കണമെന്ന് ആഗ്രഹമുള്ളവരാണ്. ഇപ്സോസിസ് പങ്കുവെച്ച ആശങ്ക തങ്ങൾക്കും ഉണ്ടെന്ന് റോയൽ കോളേജ് ഓഫ് ജിപിമാരുടെ ചെയർ പ്രൊഫ കമില ഹത്തോൺ പറഞ്ഞു. കൺസൾട്ടേഷനുകളിൽ ഞങ്ങൾക്ക് കൂടുതൽ സമയം ആവശ്യമാണ്, പ്രത്യേകിച്ച് ഒരു രോഗിക്ക് സങ്കീർണ്ണമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ കടുത്ത ജോലി ഭാരമാണ് തങ്ങളുടെ അടുത്ത് വരുന്ന ആൾക്കാരെ മുഴുവനായി കേൾക്കാൻ സാധിക്കാത്തതിന് ഒരു കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത് . ജി പി മാരുടെ അടുത്ത് നിന്ന് ശരിയായ സേവനം രോഗികൾക്ക് ലഭിക്കണം. ഗുരുതരമായ രോഗങ്ങൾ പ്രാരംഭ ദശയിൽ കണ്ടെത്താനാകത്തത് നിലവിലെ ആരോഗ്യസംവിധാനത്തിന്റെ പോരായ്മയായാണ് ചൂണ്ടി കാണിക്കപ്പെടുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഒരു കുടുംബത്തിലെ നാലുപേർ കൊല്ലപ്പെട്ട ദാരുണമായ സംഭവത്തിന്റെ ഞെട്ടലിലാണ് യുകെ . സറേയിൽ ഒരു കുടുംബത്തിലെ മൂന്നു കുട്ടികളെയും അവരുടെ പിതാവിനെയും ഇന്നലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് പുറത്തുവിട്ട പ്രാഥമിക വിവരത്തിൽ ഒരു വീട്ടിൽ മുതിർന്നയാളെയും മൂന്ന് കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തിയതായി മാത്രമെ അറിയിച്ചിരുന്നുള്ളൂ. എന്നാൽ ഞെട്ടിക്കുന്ന സംഭവത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ പുറത്തുവന്നു തുടങ്ങി.
പോലീസ് പറയുന്നതനുസരിച്ച് മരിച്ച മൂന്ന് കുട്ടികളും നാലു വയസ്സിന് താഴെയുള്ളവരാണ് . മൂന്ന് കുട്ടികളുടെയും മരിച്ച പിതാവിന്റെയും ചിത്രങ്ങൾ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു. പോളണ്ട് വംശജനായ പിതാവിൻറെ പേര് പിയോറ്റർ ശ്വിഡെർസ്‌കി എന്നാണ്. മരണമടഞ്ഞവരിൽ രണ്ടു കുട്ടികൾ ഇരട്ടകളാണ്. ഇന്നലെ ഉച്ചയ്ക്കാണ് 4 പേരെയും ആംബുലൻസ് ജീവനക്കാർ മരണമടഞ്ഞ നിലയിൽ കണ്ടെത്തിയത്.
സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ പുറമെ നിന്നുള്ള
ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് കരുതുന്നില്ലെന്നാണ് പോലീസ് വെളിപ്പെടുത്തിയത്. മരിച്ച മൂന്ന് കുട്ടികളുടെ അമ്മയ്ക്കും അടുത്ത ബന്ധുക്കൾക്കും സ്പെഷ്യലിസ്റ്റ് ഓഫീസർമാർ പിന്തുണ നൽകുന്നുണ്ട്. ഇത് തികച്ചും ദാരുണമായ സംഭവമാണെന്നും എന്താണ് സംഭവിച്ചതെന്ന് അറിയാൻ സമഗ്രമായി അന്വേഷണം നടക്കുകയാണെന്നും അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡിസിഐ ഗാരെത് ഹിക്‌സ് പറഞ്ഞു. സംഭവം നടന്ന സ്ഥലത്തേക്കുള്ള റോഡുകൾ ഇന്നലെ പോലീസ് അടച്ചിരുന്നത് ഇപ്പോൾ തുറന്ന് കൊടുത്തിട്ടുണ്ട്. മൂന്ന് കുട്ടികളും പിതാവും മരിച്ച സംഭവം കടുത്ത ഞെട്ടലാണ് പ്രാദേശിക വാസികളിൽ സൃഷ്ടിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രാൻഡഡ് സ്കൂൾ യൂണിഫോമുകൾക്ക് രക്ഷിതാക്കൾ ഇരട്ടിയിലധികം വില നൽകുന്നതായുള്ള റിപ്പോർട്ട് പുറത്ത് വിട്ട് ഒബ്സെർവേർ. അതേസമയം സൂപ്പർമാർക്കറ്റുകളിലും ഹൈ-സ്ട്രീറ്റ് സ്റ്റോറുകളിലും സമാന യൂണിഫോമുകൾ താരതമ്യേന വിലക്കുറവിൽ ലഭ്യമാകുന്നുണ്ട്. ഇത്തരത്തിലുള്ള ചെലവുകൾ കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള സർക്കാർ മാർഗനിർദേശങ്ങൾ ഉണ്ടായിരുന്നിട്ടും, ഔദ്യോഗിക ലോഗോകളുള്ള യൂണിഫോം ഉള്ള സ്റ്റേറ്റ് സ്കൂളുകൾ രക്ഷിതാക്കളിൽ നിന്ന് ബ്രാൻഡഡ് അല്ലാത്ത യൂണിഫോമുകളേക്കാൾ ഇരട്ടി തുക വാങ്ങുന്നതായാണ് പുറത്ത് വന്ന റിപ്പോർട്ടിൽ പറയുന്നത്.
സ്കൂളുകൾക്ക് ആവശ്യമായ ബ്രാൻഡഡ് യൂണിഫോം, പിഇ കിറ്റ് എന്നിവയുടെ എണ്ണം പരിമിതപ്പെടുത്തി സ്കൂൾ ചെലവ് കുറയ്ക്കുമെന്ന് ലേബർ പാർട്ടി നേരത്തെ വാഗ്‌ദാനം ചെയ്‌തിരുന്നു. സ്‌കൂൾ യൂണിഫോമുകളുടെ ചിലവ് ചുരുക്കാനുള്ള പ്രവർത്തനങ്ങൾ തങ്ങൾ എടുത്തിട്ടുണ്ടെന്ന് സ്കൂൾ വസ്ത്ര വ്യവസായത്തിലെ ജീവനക്കാർ പറയുന്നു. ഇംഗ്ലണ്ട്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ സ്കൂളിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്ന ഈ സമയം ബ്രാൻഡഡ് ഇനങ്ങളുടെ ചിലവ് ഗണ്യമായി വർദ്ധിച്ചിരിക്കുകയാണ്.
എം&എസ്, അസ്ദ എന്നിവിടങ്ങളിൽ നിന്ന് ബ്രാൻഡ് ചെയ്യാത്ത ബ്ലേസറുകൾക്ക് യഥാക്രമം £26 ഉം £16 നും ലഭിക്കുമ്പോൾ ലോഗോയുള്ള ഒരു ചെറിയ സെക്കൻഡറി സ്കൂൾ ബ്ലേസറിന് ഏകദേശം £35 വിലവരും. 2021 ഇൽ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശത്തിൽ സ്‌കൂളുകൾ ബ്രാൻഡഡ് ഇനങ്ങൾ പരിമിതപ്പെടുത്തണം എന്ന് പറയുന്നുണ്ട്. എന്നാൽ ചില സ്‌കൂളുകൾ ഇപ്പോഴും സ്‌പോർട്‌സ് സോക്‌സുകൾ ഉൾപ്പെടെ അഞ്ച് ബ്രാൻഡഡ് ഇനങ്ങൾ വരെ വാങ്ങാൻ രക്ഷിതാക്കളോട് ആവശ്യപ്പെടുന്നുണ്ട്. സ്‌കൂൾ വസ്ത്ര വ്യവസായം അവകാശപ്പെടുന്നുണ്ടെങ്കിലും, സെക്കൻഡറി സ്‌കൂൾ യൂണിഫോമുകൾക്കായി മാതാപിതാക്കൾ പ്രതിവർഷം ശരാശരി £422 ഉം പ്രൈമറി യൂണിഫോമിന് £287 ഉം ചെലവഴിക്കുന്നതായി ചിൽഡ്രൻസ് സൊസൈറ്റിയുടെ ഗവേഷണ റിപ്പോർട്ടിൽ പറയുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പ്രധാനമായും ഇലക്ട്രിക് വാഹനങ്ങളുടെ വർദ്ധിച്ചുവരുന്ന സ്വീകാര്യത കാരണം പുതിയ പേ പെർ മൈൽ ടാക്സ് സ്കീം നടപ്പിലാക്കാൻ ശുപാർശ നൽകി വിദഗ്ദ്ധർ. ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത മൂലം ഇന്ധന തീരുവയിലെ ഇടിവ് മൂലമുള്ള വരുമാനത്തിൽ 35 ബില്യൺ പൗണ്ടിൻ്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. നിലവിലുള്ള വെഹിക്കിൾ എക്സൈസ് ഡ്യൂട്ടിക്ക് (VED) പകരമായി പുതിയ പദ്ധതി കൊണ്ടുവരാനാണ് ശുപാർശ. അടുത്തിടെ പ്രധാനമന്ത്രി നടത്തിയ ഒരു പ്രസംഗത്തെ തുടർന്നാണ് പുതിയ നികുതി നടപടികളെ കുറിച്ചുള്ള അഭ്യൂഹങ്ങൾ ഉയർന്ന് വന്നത്. പ്രസംഗത്തിൽ ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ പ്രചാരത്തിലായതിനാൽ റോഡ് നികുതിയിൽ സുസ്ഥിരമായ സമീപനം സ്വീകരിക്കേണ്ടതിൻെറ ആവശ്യകതയെ പറ്റി പ്രധാനമന്ത്രി പറഞ്ഞിരുന്നു.
നിലവിൽ ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചെങ്കിലും പെട്രോൾ, ഡീസൽ വാഹനങ്ങളെ അപേക്ഷിച്ച് നികുതി കുറവാണ്. ന്യായമായ നികുതി ഉറപ്പാക്കുന്നതിനുള്ള പരിഹാരമായാണ് പുതിയ പദ്ധതി വരിക. കൂടാതെ ഇനി വരാനിരിക്കുന്ന ബജറ്റ് അത്ര സുഖകരമായിരിക്കില്ലെന്നും ഒരു അദ്ദേഹം കൂട്ടിച്ചേർത്തു. ആർ എ സിയുടെ റോഡ് പോളിസി തലവനായ സൈമൺ വില്യംസ്, പേ പെർ മൈൽ സംവിധാനത്തെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നു. ചില്ലറ വ്യാപാരികൾ അധിക ചാർജുകൾ മറച്ചു വെക്കുന്നതിൽ നിന്ന് ഇത് തടയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അടുത്ത വർഷം ഏപ്രിലിൽ, ഇലക്ട്രിക് കാറുകൾ വെഹിക്കിൾ എക്സൈസ് ഡ്യൂട്ടിക്ക് (VED) വിധേയമാകും. മൈലേജിനെ അടിസ്ഥാനമാക്കി ഡ്രൈവർമാരിൽ നിന്ന് നിരക്ക് ഈടാക്കുന്ന തരത്തിലുള്ള പേ പെർ മൈൽ നികുതി എന്ന ആശയമാണ് വിദഗ്ദ്ധർ മുന്നോട്ട് വച്ചിരിക്കുന്നത്. പല ഡ്രൈവർമാരും ഈ ആശയത്തെ എതിർത്തുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.