ന്യൂസ് ഡെസ്ക്, മലയാളം യുകെ
മൂന്ന് കുട്ടികളുടെയും ഒരു പുരുഷൻ്റെയും മൃതദേഹങ്ങൾ സ്റ്റെയിൻസ്-അപ്പോൺ-തേംസിലെ ഒരു വീട്ടിൽ നിന്ന് നിന്ന് കണ്ടെത്തിയതായി സറേ പോലീസ് അറിയിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് സംഭവവുമായി ബന്ധപ്പെട്ട് ആംബുലൻസ് സർവീസിൻ്റെ സേവനത്തിനായി വിളിച്ചിരുന്നു. എന്താണ് സംഭവിച്ചത് എന്ന് കണ്ടുപിടിക്കാൻ തങ്ങൾ പ്രവർത്തിക്കുകയാണെന്ന് ചീഫ് ഇൻസ്പെക്ടർ ലൂസി സാൻഡേഴ്സ് പറഞ്ഞു.
വേറെ ആർക്കും പങ്കാളിത്തമില്ലാത്ത ഒറ്റപ്പെട്ട സംഭവമാണ് ഇതെന്നാണ് പോലീസ് അനുമാനിക്കുന്നത്. സംഭവം മരിച്ചവരുടെ അടുത്ത ബന്ധുക്കൾ അറിഞ്ഞിരുന്നതായും പോലീസ് അറിയിച്ചു. മരണമടഞ്ഞവരുടെ ബന്ധുക്കൾക്ക് സ്പെഷ്യലിസ്റ്റ് ഓഫീസർമാരുടെ പിന്തുണ നൽകുന്നുണ്ട്. സ്ഥലത്ത് കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. അന്വേഷണവുമായി സഹകരിച്ചതിന് പോലീസ് പ്രാദേശിക വാസികൾക്ക് നന്ദി പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിന്റെ തെക്ക് പടിഞ്ഞാറൻ ഭാഗങ്ങളിൽ ഇടിമിന്നലും കനത്ത മഴയും ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഞായറാഴ്ച പുലർച്ചെ 4 മുതൽ രാത്രി 9 മണി വരെ മഴയും ഇടിമിന്നലുമുള്ള യെല്ലോ അലർട്ട് ആണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിരിക്കുന്നത്.
വെള്ളപ്പൊക്കവും ഇടിമിന്നലും മൂലം ചില സ്ഥലങ്ങളിൽ പവർകട്ട് ഉണ്ടാകാനുള്ള സാധ്യതയും ഉള്ളതായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . കനത്ത ആലിപ്പഴ വർഷം മൂലം കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര വക്താവ് പറഞ്ഞു. മഴ കൂടിയാൽ ചില റോഡുകൾ അടയ്‌ക്കേണ്ടതായും ബസ് , ട്രെയിൻ സർവീസുകൾ മുടങ്ങുന്നതിനും സാധ്യത ഉണ്ട് . ഇംഗ്ലണ്ടിൻ്റെ തെക്ക്, മിഡ്‌ലാൻഡ്‌സ്, ഇംഗ്ലണ്ടിൻ്റെ വടക്ക്, വെയ്ൽസിൻ്റെ കിഴക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ ആണ് മഴയും ഇടിമിന്നലും മഞ്ഞുവീഴ്ചയും പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇൽഫോർഡ് സൗത്തിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ലേബർ എംപിയായ ജാസ് അത്‌വാളിനെതിരെ ആരോപണം. അറ്റകുറ്റപണികൾ ആവശ്യമായുള്ള ഫ്ലാറ്റുകൾ എംപി വാടകയ്ക്ക് കൊടുക്കുന്നതായാണ് ആരോപണങ്ങളിൽ പറയുന്നത്. ഈ ഫ്ലാറ്റുകളിൽ കറുത്ത പൂപ്പലും ഉറുമ്പ് ശല്യം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ ഉണ്ടെന്നും പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നു.
പുറത്ത് വരുന്ന റിപോർട്ടുകൾ അനുസരിച്ച് ജാസ് അത്‌വാൾ 15 ഫ്ലാറ്റുകൾ വാടകയ്ക്ക് നൽകുന്നുണ്ട്. ഇവയിൽ പകുതിയോളം വാടകക്കാരും പൂപ്പൽ തുടങ്ങിയ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ ഫ്ലാറ്റുകളിൽ പലതിലും ഉറുമ്പുകളുടെ ശല്യം ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കുട്ടികളുടെ വസ്ത്രങ്ങളും മറ്റും ഉറുമ്പുകൾ നശിപ്പിക്കുന്നത് ഇപ്പോൾ നിത്യ സംഭവമായി മാറിയിരിക്കുകയാണെന്ന് ഒരാൾ പ്രതികരിച്ചു. ഫ്ലാറ്റിനെ കുറിച്ചോ ക്ലെയിം ചെയ്ത ആനുകൂല്യങ്ങളെ കുറിച്ചോ പരാതിപ്പെട്ടാൽ താമസ സ്ഥലത്ത് നിന്ന് കുടിയൊഴിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി ഒരാൾ പറഞ്ഞൂ. അതേസമയം 60 കാരനായ എംപി തനിക്കെതിരെ വന്ന ആരോപണങ്ങൾ എല്ലാം തന്നെ നിഷേധിച്ചു. തൻെറ ഫ്ലാറ്റുകൾ ഒരു ഏജൻസിയാണ് നോക്കി നടത്തുന്നതെന്നും ജാസ് അത്‌വാൾ പ്രതികരിച്ചു.
റെഡ്ബ്രിഡ്ജ് കൗൺസിൽ വെബ്‌സൈറ്റ് അനുസരിച്ച്, അത്‌വാളിന് ഏഴ് പ്രോപ്പർട്ടികളുള്ള തൻ്റെ ബ്ലോക്ക് വാടകയ്‌ക്കെടുക്കാൻ ഒരു സെലക്ടീവ് പ്രോപ്പർട്ടി ലൈസൻസ് ആവശ്യമാണ്. എന്നാൽ പബ്ലിക് രജിസ്റ്ററിൽ അത്തരമൊരു ലൈസൻസിൻ്റെ തെളിവുകളൊന്നും ബിബിസിക്ക് കണ്ടെത്താൻ ആയിട്ടില്ല. ലേബർ പാർട്ടിയുടെ 2024 ലെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ സ്വകാര്യ വാടകക്കാരോടുള്ള ചൂഷണവും വിവേചനവും തടയുമെന്ന് വാഗ്ദാനം ചെയ്‌തിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സൗത്ത് പോർട്ടിൽ മൂന്ന് പെൺകുട്ടികൾ ഡാൻസ് ക്ലാസിൽ കുത്തേറ്റ് മരിച്ച സംഭവം ബ്രിട്ടനിൽ വൻ കുടിയേറ്റ വിരുദ്ധ വികാരം ആളി കത്തിക്കുന്നതിന് കാരണമായി. വലതുപക്ഷ തീവ്രവാദികളുടെ കുടിയേറ്റ സമരത്തിൽ ബ്രിട്ടനിലെ അന്യദേശക്കാർക്ക് കടുത്ത അരക്ഷിതാവസ്ഥയാണ് സൃഷ്ടിച്ചത്. കുടിയേറ്റത്തെ അനുകൂലിച്ചും എതിർത്തും പ്രകടനങ്ങൾ നടന്നത് പോലീസിനും ഭരണ നേതൃത്വത്തിനും കടുത്ത തല വേദനയാണ് സൃഷ്ടിച്ചത്.
എന്നാൽ ബ്രിട്ടന്റെ പൊതു മനസ്സ് കുടിയേറ്റ വിരുദ്ധ മനോഭാവമില്ലാത്തതാണെന്ന് ജൂലൈ 4 ന് നടന്ന പൊതു തെരഞ്ഞെടുപ്പിൽ ബ്രിട്ടീഷ് പാർലമെൻറിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട മലയാളിയായ സോജൻ ജോസഫ് പറഞ്ഞു. പലപ്പോഴും തദ്ദേശിയർ കുടിയേറ്റക്കാർക്ക് എതിരെ തിരിയുന്നതിന് കാരണം നമ്മൾ തന്നെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ദേശത്ത് ചെന്നാൽ അവിടുത്തെ സാമൂഹിക വ്യവസ്ഥയോട് ഇണങ്ങി ചേർന്ന് പ്രവർത്തിക്കേണ്ടത് അന്യദേശക്കാരുടെ ചുമതലയാണെന്ന് അദ്ദേഹം പറഞ്ഞു. ബ്രിട്ടനിൽ കുടിയേറ്റക്കാരെയും വിദേശികളെയും ചേർത്തു നിർത്തുന്നതിന് തന്റെ അനുഭവം തന്നെയാണ് അദ്ദേഹം ഉദാഹരണമായി ചൂണ്ടി കാണിച്ചത്. 88 ശതമാനം ബ്രിട്ടീഷ് വംശജർ ഉള്ള സ്ഥലത്തു നിന്നാണ് സോജൻ ജോസഫ് പാർലമെൻറിലേയ്ക്ക് ജയിച്ചു കയറിയത്.
യുകെയിലെ ആദ്യ മലയാളി എംപിയായി ചരിത്ര നേട്ടമാണ് ഒരു മലയാളി നേഴ്സ് ആയ സോജൻ ജോസഫ് കൈവരിച്ചത് . 1774 വോട്ടിൻെറ ഭൂരിപക്ഷത്തിലാണ് കൺസർവേറ്റീവ് പാർട്ടിയുടെ സിറ്റിംഗ് സീറ്റായ ആഷ്ഫോർഡ് സോജൻ ജോസഫ് പിടിച്ചെടുത്തത്. യുകെയിലെ ഭൂരിപക്ഷ മലയാളികളും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരാണ്. നേഴ്‌സായി യുകെയിലെത്തിയ സോജന് മലയാളി നേഴ്‌സുമാരും കെയറർമാരും നേരിടുന്ന പ്രശ്‌നങ്ങൾ പാർലമെൻറിൽ അവതരിപ്പിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലും സന്തോഷത്തിലുമാണ് യുകെ മലയാളികൾ. കോട്ടയം കൈപ്പുഴ ചാമക്കാലായിൽ ജോസഫിന്‍റെയും പരേതയായ ഏലിക്കുട്ടിയുടെയും മകനാണ് മെയിൽ നേഴ്സായ സോജൻ. ഭാര്യ- ബ്രൈറ്റ ജോസഫ്. വിദ്യാർഥികളായ ഹാന്ന, സാറ, മാത്യു എന്നിവർ മക്കളാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വെസ്റ്റ് മിഡ് ലാൻഡിൽ 13 വയസ്സുകാരൻ കുത്തേറ്റു മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ബർമിംഗ്ഹാമിന് പടിഞ്ഞാറ് നഗരമായ ഓൾഡ്ബറിയിലെ ഒരു വീട്ടിലാണ് ആൺകുട്ടി കൊല്ലപ്പെട്ടത് . വ്യാഴാഴ്ച വൈകുന്നേരം 4:00 മണിക്കാണ് ആംബുലൻസ് സർവീസിനെ വിളിച്ചത് എന്ന് പൊലീസ് അറിയിച്ചു. കുത്തേറ്റ ആൺകുട്ടിയെ പാരാമെഡിക്കൽസ് ചികിത്സിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടി വീട്ടിനുള്ളിൽ തന്നെ കൊല്ലപ്പെട്ടതായി സാൻഡ്‌വെൽ പോലീസ് കമാൻഡറായ സിഎച്ച് സൂപ്‌റ്റ് കിം മഡിൽ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് വിശദമായി അന്വേഷണം നടക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. സംഭവം പ്രാദേശിക സമൂഹത്തിൽ കടുത്ത ഞെട്ടലാണ് ഉളവാക്കിയിരിക്കുന്നത്. കൊലപാതകത്തെ കുറിച്ച് ഊഹാപോഹങ്ങൾ സമൂഹമാധ്യമങ്ങളിൽ കൂടി പ്രചരിപ്പിക്കരുതെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. വെസ്റ്റ് മിഡ്ലാൻഡിലെ കത്തിയാക്രമണങ്ങളുടെ എണ്ണം ഭയാനകമായി കൂടിയിട്ടുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 13 വയസ്സുകാരനായ കുട്ടി കുത്തേറ്റ് മരണമടഞ്ഞ സംഭവം തന്നെ ഞെട്ടിച്ചുവെന്ന് സ്മെത്‌വിക്കിൻ്റെ ലേബർ എംപി ഗുരിന്ദർ സിംഗ് ജോസൻ പറഞ്ഞു.
സ്വാൻസീയിലെ ജെൻഡ്രോസിൽ ഒരു കുട്ടിയുടെ കൊലപാതകത്തെ തുടർന്ന് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയും യുവതിയും ഒരുമിച്ചാണ് താമസിച്ചിരുന്നതെന്നും മരണവുമായി ബന്ധപ്പെട്ട് മറ്റാരെയും അന്വേഷിക്കുന്നില്ലെന്നും പൊലീസ് അറിയിച്ചു. 41 കാരിയായ യുവതിയാണ് അറസ്റ്റിലായത് . പോലീസിന്റെ പ്രധാന കുറ്റകൃത്യ അന്വേഷണസംഘം കേസിനെ കുറിച്ച് അന്വേഷിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പടിഞ്ഞാറൻ സ്വാൻസിയിലെ കോക്കറ്റ് വാർഡിൻ്റെ ഭാഗമാണ് ജെൻഡ്രോസ്. മരണത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു. കൊല്ലപ്പെട്ട കുട്ടിയുടെയും അറസ്റ്റിലായ യുവതിയുടെയും ഒരു വിവരവും പോലീസ് വെളിപ്പെടുത്തിയിട്ടില്ല. കുട്ടിയുടെ മരണം പ്രാദേശിക സമൂഹത്തിൽ കടുത്ത ഞെട്ടലാണ് ഉളവാക്കിയത്. സംഭവസ്ഥലം പോലീസിന്റെ കാവലിലാണ്. സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവർ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ഇംഗ്ലണ്ടിലെയും വെയിൽസിലെയും ആത്മഹത്യ നിരക്ക് രണ്ടു പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയതോടെ ആത്മഹത്യയെ പൊതുജനാരോഗ്യ പ്രതിസന്ധിയായി കണക്കാക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നിരിക്കുകയാണ്. 2023-ൽ രണ്ട് രാജ്യങ്ങളിലുമായി 6,069 ആത്മഹത്യകളാണ് ഔദ്യോഗികമായി രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്. 1999 നു ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കുകളാണ് 2023 ലേത് എന്നതാണ് ആശങ്കയ്ക്ക് വഴിതെളിച്ചിരിക്കുന്നത്. ആത്മഹത്യ ചെയ്തവരിൽ ഭൂരിഭാഗവും പുരുഷന്മാരാണെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.
സ്ത്രീകളുടെ എണ്ണം കുറവാണെങ്കിലും, കണക്കുകൾ 1994ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. 2022 നെ അപേക്ഷിച്ച് എല്ലാ പ്രായക്കാരിലും ആത്മഹത്യ നിരക്ക് വർദ്ധിച്ചെങ്കിലും, 45 മുതൽ 64 വരെ വയസ്സുള്ളവരുടെ ഇടയിലെ ആത്മഹത്യ നിരക്കിന് ക്രമാതീതമായ വർദ്ധനയുണ്ടെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഡേറ്റ അനാലിസിസ് മേധാവി വഹേ നഫിലിയാൻ പറഞ്ഞു. ആത്മഹത്യകൾ വ്യക്തികളിലും, കുടുംബങ്ങളിലും സമൂഹത്തിലും ഉണ്ടാക്കുന്ന ആഘാതം അതിശക്തമാണെന്നും, അതിനാൽ തന്നെ അപകട സാധ്യതയുള്ള ദുർബലരായ ആളുകളെ കണ്ടെത്തി അവരെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമുള്ള എല്ലാ ശ്രമങ്ങളും ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കിയിട്ടുണ്ട്. ആത്മഹത്യ പ്രതിരോധ ചാരിറ്റി സംഘടനയായ സമരിയൻസും ഈ സാഹചര്യത്തെ ഗൗരവമായി കാണുന്നതായി വ്യക്തമാക്കി.
സർക്കാർ ഗൗരവമായി ഈ സാഹചര്യത്തെ കണ്ട് അടിയന്തര നടപടി എടുക്കണമെന്ന ആവശ്യം സമരിയൻസ് ഉയർത്തിയിട്ടുണ്ട്. കണക്കുകൾ പ്രകാരം ഈ സർക്കാർ അധികാരമേറ്റ 55 ദിവസത്തിനകം തന്നെ 900 ത്തിലേറെ ആളുകൾ ആത്മഹത്യ ചെയ്തു കഴിഞ്ഞു. അതിനാൽ അടിയന്തരമായി ആത്മഹത്യാ പ്രതിരോധ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നു ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്. പുകവലി നിരക്കുകൾ കുറയ്ക്കുവാൻ കാണിച്ച അതേ ആർജ്ജവത്തോടെ ഈ സാഹചര്യത്തെയും നേരിടണമെന്ന് സമരിയൻസ് ചാരിറ്റി സംഘടന ചാൻസലർ റേച്ചൽ റീവ്സിനോട് ആവശ്യപ്പെട്ടു. ഓരോ ആത്മഹത്യയും ദുരന്തമാണെന്നും നിലവിലെ കണക്കുകൾ ആശങ്കാജനകമായ പ്രവണതയാണ് കാണിക്കുന്നതെന്നും ഇത് നേരിടുവാൻ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്നും ആരോഗ്യ -സാമൂഹ്യ സംരക്ഷണ വകുപ്പ് വക്താവ് വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വെസ്റ്റ് ലണ്ടനിലെ ഒരു നീന്തൽ കുളത്തിൽ ക്ലോറിൻ ചോർന്നതിനെ തുടർന്ന് 9 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നീന്തൽ പഠിപ്പിക്കാനായി സജ്ജീകരിച്ചിട്ടുള്ള സ്ഥലത്താണ് അപകടം നടന്നത്. കുട്ടികളെ കൂടാതെ രണ്ട് മുതിർന്നവരും അപകടത്തിൽപ്പെട്ടതായി ലണ്ടൻ ആംബുലൻസ് സർവീസ് അറിയിച്ചു.
ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് മുമ്പായി 11 പേർക്കും സംഭവസ്ഥലത്ത് പ്രാഥമിക ശുശ്രൂഷ നൽകിയിരുന്നു. ആരുടെയും നില ഗുരുതരമല്ലെങ്കിലും മൂന്നു കുട്ടികൾക്ക് കൂടുതൽ വിദഗ്ധ പരിശോധനകൾ ആവശ്യമായി വരുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. 150 ഓളം പേരെ സംഭവസ്ഥലത്തു നിന്ന് ഒഴിപ്പിച്ചതായാണ് അറിയാൻ സാധിച്ചത്.
അപകട സാധ്യത മുന്നിൽകണ്ട് മുൻകരുതൽ എന്ന നിലയിൽ ഇവിടേയ്ക്കുള്ള റോഡുകൾ അടച്ചതായി മെട്രോപോളിറ്റൻ പോലീസ് വക്താവ് പറഞ്ഞു. സുരക്ഷയ്ക്കാണ് ഞങ്ങൾ മുൻഗണന കൊടുക്കുന്നതെന്നും ഈ സംഭവത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും എവരിവൺ ആക്റ്റീവിൻ്റെ ഏരിയ മാനേജർ ക്രിസ് വില്യംസ് പറഞ്ഞു. അപകടത്തിന്റെ കാരണങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ഭാവിയിൽ സമാനമായ കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാഗ്യം കൊണ്ടാണ് ഒരു ദുരന്തം ഒഴിവായത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ബോർമൗത്തിൽ 2009 നവംബറിൽ ഒരു ഹോട്ടലിലെ സ്വിമ്മിംഗ് പൂളിൽ സുരക്ഷാവീഴ്ച ഉണ്ടായതിനെ തുടർന്ന് എട്ടും ആറും വയസ്സുകാരായ രണ്ട് കുട്ടികൾ മരണമടഞ്ഞിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
തടയാൻ സാധിക്കുന്ന രോഗങ്ങൾ കണ്ടുപിടിക്കാനും വേണ്ട വിദഗ്ധ ചികിത്സ നിർദ്ദേശിക്കാനുമായി ലക്ഷ്യമിട്ട് ഇംഗ്ലണ്ടിലെ ജോലി സ്ഥലത്ത് ആരോഗ്യ പരിശോധനകൾ വ്യാപകമായി നടത്തും. 130,000 ഓളം പേർക്ക് ഇതിൻറെ പ്രയോജനം ലഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇന്ന് ആരംഭിക്കുന്ന ആരോഗ്യ പരിശോധന ജീവനക്കാർക്ക് അവരുടെ ജോലി സ്ഥലത്തു തന്നെ പൂർത്തീകരിക്കാൻ സാധിക്കും.
പരിശോധനകളുടെ ഭാഗമായി ഓരോ രോഗികൾക്കും ചോദ്യാവലികൾ നൽകുകയും അതിൻറെ അടിസ്ഥാനത്തിൽ തുടർ ചികിത്സകൾ നൽകുകയും ചെയ്യും. വിവിധ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരുടെ അപകടസാധ്യത നിർണ്ണയിക്കാൻ പരിശോധനകൾ ഉപകരിക്കും എന്നാണ് വിലയിരുത്തൽ . ജോലിസ്ഥലത്തെ പരിശോധനകൾ ഒരു എൻ എച്ച് എസ് അപ്പോയിൻ്റ്മെൻ്റിന് തുല്യമായി കണക്കാക്കും. ഹോസ്പിറ്റാലിറ്റി, ഗതാഗത മേഖലകൾ തുടങ്ങിയവയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഇതിൻറെ പ്രയോജനം ലഭിക്കും . അതേസമയം നോർഫോക്ക്, മെഡ്‌വേ, ലാംബെത്ത് എന്നിവിടങ്ങളിലെ ലോക്കൽ കൗൺസിലുകൾ ജീവനക്കാരുടെ ഭവനങ്ങളിൽ തന്നെ ഡിജിറ്റൽ ആരോഗ്യ പരിശോധനകൾ ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
പല രോഗങ്ങളും തുടക്കത്തിൽ തന്നെ കണ്ടെത്തുകയാണെങ്കിൽ ചികിത്സയിലെ സങ്കീർണതകൾ ഒഴിവാക്കാനാകും എന്നതാണ് ഈ ആരോഗ്യ പരിപാലന രീതിയുടെ മെച്ചമായി കണക്കാക്കപ്പെടുന്നത്. മതിയായ ആരോഗ്യ പരിചരണം തുടക്കത്തിൽ ലഭ്യമാകുകയാണെങ്കിൽ പല രോഗങ്ങളും ഒഴിവാക്കാനാകുമെന്ന് പൊതുജനാരോഗ്യത്തിനും പ്രതിരോധത്തിനുമുള്ള മന്ത്രി ആൻഡ്രൂ ഗ്വിൻ പറഞ്ഞു. ഈ രീതിയിൽ നടപ്പിലാക്കുന്ന വികേന്ദ്രീകരമായ ആരോഗ്യ പരിചരണം എൻഎച്ച്എസ്സിന്റെ തിരക്ക് കുറയ്ക്കാനാകും എന്ന നേട്ടവുമുണ്ട്. നിലവിൽ 16 ദശലക്ഷത്തിലധികം ആളുകൾക്ക് എൻഎച്ച്എസ് ആരോഗ്യ പരിചരണത്തിന് അർഹതയുണ്ട്. എന്നിരുന്നാലും ഇതിൽ 40 ശതമാനം ആളുകൾ മാത്രമാണ് പരിശോധനകൾ പൂർത്തിയാക്കിയിട്ടുള്ളത് . ആരോഗ്യ പരിശോധനകൾക്ക് ജീവൻ രക്ഷിക്കാനും ഹൃദ്രോഗം, ക്യാൻസർ, ടൈപ്പ് 2 പ്രമേഹം, കരൾ രോഗം തുടങ്ങിയ വലിയ തോതിൽ തടയാവുന്ന രോഗങ്ങൾ നിയന്ത്രിക്കുന്നതിൽ ഇത്തരം പരിശോധനകൾക്ക് സുപ്രധാന സ്ഥാനമുണ്ടെന്ന് സ്ട്രോക്കിനുള്ള എൻഎച്ച്എസ് ദേശീയ ക്ലിനിക്കൽ ഡയറക്ടർ ഡേവിഡ് ഹാർഗ്രോവ്സ് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അവധി കഴിഞ്ഞ് സ്കൂളിൽ എത്തുന്നതിനു മുമ്പ് കുട്ടികൾ അഞ്ചാം പനിക്കുള്ള വാക്സിൻ എടുത്തിട്ടുണ്ട് എന്ന് മാതാപിതാക്കൾ ഉറപ്പാക്കണമെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യു കെ എച്ച് എസ് എ ) മുന്നറിയിപ്പ് നൽകി. ഏതെങ്കിലും കാരണത്താൽ രോഗബാധിതരായ വിദ്യാർത്ഥികൾ മറ്റുള്ളവരുമായി ഇടകലരുന്നത് അഞ്ചാംപനി വ്യാപകമായി പടർന്ന് പിടിക്കുന്നതിന് കാരണമാകും . 2024 – ന്റെ തുടക്കം മുതൽ അഞ്ചാംപനി ബാധിച്ച 2278 കേസുകളാണ് ഇംഗ്ലണ്ടിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ലണ്ടനിലും വെസ്റ്റ് മിഡ് ലാൻഡിലുമാണ് ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ രോഗം പടർന്നു പിടിച്ചത്. 62 ശതമാനം പേർക്കും 10 വയസ്സിനും അതിൽ താഴെയും പ്രായമുള്ള കുട്ടികൾക്കാണ് രോഗം പിടിപെട്ടത്. വാക്സിനേഷൻ എടുക്കാത്തവരിലാണ് അഞ്ചാം പനി വേഗത്തിൽ പിടിപെടുന്നത്. ഗുരുതരമായി രോഗം ബാധിക്കുന്നത് മരണത്തിന് തന്നെ കാരണമായേക്കും. അഞ്ചാംപനി ഗുരുതരവും ചിലപ്പോൾ മാരകവും അപകടകരവും ആവുമെന്ന് ഹെൽത്ത് ആൻഡ് പ്രിവൻഷൻ മിനിസ്റ്റർ ആൻഡ്രൂ ഗ്വിൻ പറഞ്ഞു.
കഴിഞ്ഞ ശരത്കാലം മുതൽ ഇംഗ്ലണ്ടിൽ അഞ്ചാംപനി കേസുകളിൽ വർദ്ധനവ് കണ്ടു തുടങ്ങിയിരുന്നു. യുകെ എസ് എച്ച് എ യുടെ കണക്കുകൾ പ്രകാരം 2012 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കുകളിൽ അഞ്ചാംപനി പിടിപെട്ടത് കഴിഞ്ഞ വർഷമാണ്. അഞ്ചാംപനി കുട്ടികൾക്ക് ബാധിക്കുന്നത് അവർക്ക് മറ്റ് അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നതായി ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെട്ടു . കാരണം വൈറസ് കുട്ടികളുടെ പ്രതിരോധശേഷിയെ കാര്യമായി തകരാറിലാക്കും. എൻ എച്ച് എസ് വഴി സൗജന്യമായി ലഭ്യമാക്കുന്ന സുരക്ഷിതവും ഫലപ്രദവുമായ വാക്സിൻ രണ്ട് ഡോസ് കുട്ടികൾക്ക് ലഭിച്ചുവെന്ന് ഉറപ്പാക്കുന്നതിലൂടെ ഇത്തരം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിക്കും. അഞ്ചാംപനി, മുണ്ടിനീർ, റുബെല്ല എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നതിന് എം എം ആർ വാക്സിനാണ് എൻഎച്ച്എസ് നൽകുന്നത്.