Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന ബിൽ പാസ്സാക്കാൻ ഒരുങ്ങി ലേബർ സർക്കാർ. ജോലിസ്ഥലത്തെ അവകാശങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്താനും ശമ്പളം മെച്ചപ്പെടുത്താനും പുതിയ ബിൽ സഹായിക്കും. ബിൽ രണ്ടുവർഷത്തിനുള്ളിൽ പ്രാബല്യത്തിൽ വരുമെന്നാണ് കരുതുന്നത്. പുതിയ ബിൽ അനുസരിച്ച് ഇനി തൊഴിലാളികളെ കാരണങ്ങൾ ഇല്ലാതെ പിരിച്ചുവിടാൻ സാധിക്കുകയില്ല. നേരത്തെ രണ്ടു വർഷത്തോളം ജോലി ചെയ്‌ത തൊഴിലാളികൾക്ക് മാത്രമേ ഈ നിയമം ബാധകമായിരുന്നുള്ളൂ. കൂടാതെ പാറ്റെർനിറ്റി, അൺപൈഡ് പാരന്റൽ ലീവുകൾ ഒരു പ്രസ്‌തുത കാലാവധി വരെ ജോലി ചെയ്യുന്നവർക്ക് മാത്രമേ ലഭിച്ചിരുന്നുള്ളു. എന്നാൽ അതിപ്പോൾ എല്ലാവർക്കും ലഭിക്കുന്ന തരത്തിലേക്കുള്ള പുതിയ ബില്ലിൽ കൊണ്ടുവന്നിട്ടുണ്ട്.

ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട് നാലാം ദിവസം മാത്രം സിക്ക് ലീവ് എടുക്കാൻ പറ്റുന്ന നിയമത്തിൽ നിന്ന് ആദ്യ ദിവസം തന്നെ ലീവ് എടുക്കാം എന്ന രീതിയിലുള്ള മാറ്റങ്ങൾ പുതിയ ബില്ലിൽ കൊണ്ടുവന്നിട്ടുണ്ട്. 2026 ലെ ശരത്കാലത്തോടെ പുതിയതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് ഒമ്പത് മാസത്തെ പ്രൊബേഷൻ കാലയളവ് നടപ്പാകുന്നതിനെക്കുറിച്ചും സർക്കാർ കൂടിയാലോചിക്കും. നേരത്തെ, ട്രേഡ് യൂണിയനുകൾ ആറ് മാസത്തെ പരിധി മുന്നോട്ട് വെച്ചിരുന്നു.

ജീവനക്കാരെ പിരിച്ചുവിട്ടതിന് ശേഷം മോശം വ്യവസ്ഥകളിൽ വീണ്ടും നിയമിക്കുകയും ചെയ്യുന്ന “ഫയർ ആൻഡ് റീഹൈർ” എന്ന സമ്പ്രദായം നിരോധിക്കാനും പുതിയ ബില്ലിൽ പറയുന്നുണ്ട്. ബിസിനസ്സ് തകർച്ച തടയാൻ ആവശ്യമെങ്കിൽ തൊഴിലുടമകൾക്ക് നിബന്ധനകൾ മാറ്റാം. ഇത് യൂണിയനുകൾക്കിടയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ബ്രിട്ടനില്‍ തൊഴിലെടുക്കുന്നവരുടെ അവകാശങ്ങള്‍ കൂടുതല്‍ സംരക്ഷിക്കുന്ന ഈ ബിൽ നടപ്പിലാക്കുന്നത് നോക്കാൻ ഫെയര്‍ വര്‍ക്ക് ഏജന്‍സിക്കും സർക്കാർ രൂപം നൽകിയിട്ടുണ്ട്. ഈ ഏജൻസിയിലെ ഓഫീസര്‍മാര്‍ക്ക് പരിശോധന നടത്താനും, ജോലിക്കാരുടെ അവകാശങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ പുതിയ ശിക്ഷകള്‍ ഏര്‍പ്പെടുത്താനും അധികാരമുണ്ടാകും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ വാഹനം ഓടിക്കാൻ ഏറ്റവും മോശം മോട്ടോർ വേ ഏതാണ്. പലവിധ ഘടകങ്ങൾ പരിഗണിച്ച് M 42 ആണ് ഏറ്റവും മോശം മോട്ടോർ വേയായി പലരും ചൂണ്ടി കാണിച്ചത്. വേഗ പരുധി, പണികൾ, റോഡിലെ കുഴികൾ എന്നിവ ഉൾപ്പെടെയുള്ള മോശം കാര്യങ്ങൾ പരിഗണിച്ചാണ് M 42 വിന് ഏറ്റവും മോശം മോട്ടോർ വേ എന്ന ദുഷ്പേര് പലരും നൽകുന്നത്.

ബർമിംഗ്ഹാം, നോട്ടിംഗ്ഹാം, സോളിഹൾ, ടാംവർത്ത്, റെഡ്ഡിച്ച് തുടങ്ങിയ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന 40 മൈൽ നീളമുള്ള മോട്ടോർവേ ആണ് M42 . 9166 റോഡ് ഉപഭോക്താക്കളിൽ നടത്തിയ സർവ്വേ ആണ് M42 വിനെ ഏറ്റം മോശം മോട്ടോർവേ ആണെന്ന കണ്ടെത്തൽ നടത്തിയിരിക്കുന്നത്. റോഡ് വർക്കുകൾ, കുഴികൾ, ട്രാഫിക് ബ്ലോക്കുകൾ കൊണ്ടുള്ള കാലതാമസം എന്നിവ സർവേകളിൽ പങ്കെടുത്ത പലരും കടുത്ത ഭാഷയിൽ വിമർശിച്ചു . പലപ്പോഴും M42 വിൽ കൂടി യാത്ര ചെയ്തപ്പോൾ വ്യക്തമായ കാരണങ്ങൾ ഒന്നുമില്ലാതെ വേഗത കുറയ്ക്കാൻ നിർബന്ധിതരായ ഒട്ടേറെ പേരാണ് പരാതി പെട്ടത്.

ഇംഗ്ലണ്ടിലെ ഏറ്റവും ജനപ്രിയമായ മോട്ടോർ വേ ലണ്ടനെയും ബർമിംഗ്ഹാമിനെയും ബന്ധിപ്പിക്കുന്ന M40 ആണ്. 79 ശതമാനം പേരും M40 യെ കുറിച്ച് മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തിയത്. പുതിയ റോഡുകൾ നിർമ്മിക്കുന്നതിലും പ്രധാനം നിലവിലുള്ള റോഡുകൾ സഞ്ചാര യോഗ്യമാക്കുന്നതിനാണ് മുൻഗണന കൊടുക്കേണ്ടത് എന്നതാണ് സർവേയിൽ പങ്കെടുത്ത ഭൂരിപക്ഷം ഡ്രൈവർമാരും അഭിപ്രായപ്പെട്ടത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വരും ദിവസങ്ങളിൽ യുകെയിൽ ഭവന വായ്പ എടുക്കുന്നതിനുള്ള ചിലവ് ഉയരാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. കഴിഞ്ഞ കുറെ നാളുകളായി മോർട്ട്ഗേജ് നിരക്കുകളിൽ കുറവ് വന്നു കൊണ്ടിരുന്നത് വീട് വാങ്ങുന്നവർക്ക് ഉപകാരപ്രദമായിരുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ കുറച്ചതും മോർട്ട്ഗേജ് നിരക്കുകൾ കുറഞ്ഞതും ഭവന വിപണിയിൽ വൻ ഉണർവിന് കാരണമായിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ കഴിഞ്ഞ മൂന്ന് മാസമായി വീടുകളുടെ വില തുടർച്ചയായ മൂന്നാം മാസവും റിക്കോർഡ് ഉയരത്തിൽ എത്തിയ വാർത്ത മലയാളം യുകെ ന്യൂസ് നേരത്തെ വാർത്തയാക്കിയിരുന്നു.


കഴിഞ്ഞ കുറെ നാളുകളായി മാർക്കറ്റിലെ മത്സരം കനത്തപ്പോൾ മോർട്ട്ഗേജ് നൽകുന്ന സ്ഥാപനങ്ങൾ നിരക്കുകൾ കുറയ്ക്കാൻ നിർബന്ധിതരായിരുന്നു. എന്നാൽ ഈ പ്രവണതയ്ക്ക് തടയിട്ടു കൊണ്ട് കവന്ററി ബിൽഡിംഗ് സൊസൈറ്റി മോർട്ട്ഗേജ് നിരക്കുകൾ ഉയർത്തുമെന്ന് പ്രഖ്യാപിച്ചു. ഇതിനു പുറമെ കീസ്റ്റോണ്‍, ആല്‍ഡെര്‍മോര് എന്നീ ധനകാര്യ സ്ഥാപനങ്ങളും നിരക്ക് വർദ്ധനവ് പ്രഖ്യാപിച്ചു കഴിഞ്ഞു. വര്‍ഷാന്ത്യത്തില്‍ ഫിക്‌സഡ് റേറ്റ് ഡീലുകള്‍ അവസാനിക്കുന്ന ആയിരക്കണക്കിന് ഭവന ഉടമകള്‍ക്ക് ഇത് തിരിച്ചടിയാകും.


മോർട്ട്ഗേജ് നിരക്കുകൾ വീണ്ടും ഉയരുകയും വീടുകളുടെ വില കൂടുകയും വാടക ചിലവേറിയതും ആയാൽ ആദ്യമായി വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അത് കനത്ത പ്രഹരമായിരിക്കും എന്നാണ് വിലയിരുത്തുന്നത്. വരാനിരിക്കുന്ന ബഡ്ജറ്റിനെ കുറിച്ചുള്ള ആശങ്കയാണ് മൂലമാണ് മോർട്ട്ഗേജ് ഉയർത്താൻ കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. ഒക്ടോബർ 30 – ന് ചാൻസിലർ ബഡ്ജറ്റ് അവതരിപ്പിക്കുമ്പോൾ ഉയർന്ന കടമെടുപ്പ് ചിലവുകളെ നേരിടണമെങ്കിൽ മോർട്ട്ഗേജ് നിരക്കുകൾ ഉയർത്തേണ്ടതായി വരുമെന്ന് ട്രിനിറ്റി ഫിനാൻഷ്യലിൻ്റെ ബ്രോക്കർ ആരോൺ സ്‌ട്രട്ട് പറഞ്ഞു.

ഇംഗ്ലണ്ടിലെ കെയർ മേഖലയിൽ ജോലിചെയ്യുന്ന പുരുഷന്മാരുടെ എണ്ണത്തിൽ വൻവർദ്ധനവ് ഉണ്ടായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിൽ നല്ലൊരു ശതമാനം മലയാളികൾ ആണ്. ഇന്ത്യ, നൈജീരിയ, സിംബാവെ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകളാണ് യുകെയിലെ കെയർ മേഖലയിൽ ജോലി ചെയ്യുന്നതിനായി എത്തിയിരിക്കുന്നത്.


കെയർ മേഖല പരമ്പരാഗതമായി സ്ത്രീകൾ ആധിപത്യം പുലർത്തിയിരുന്ന മേഖലയായിരുന്നു. എന്നാൽ ഇംഗ്ലണ്ടിലെ കെയർ വർക്കർമാരിൽ അഞ്ചിൽ ഒരാൾ ഇപ്പോൾ പുരുഷന്മാരാണ് എന്ന കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. ഇംഗ്ലണ്ടിലെ കെയർ മേഖലയിൽ ഏകദേശം 21 ശതമാനം പുരുഷന്മാരാണെന്ന് ചുരുക്കം. സ്റ്റുഡൻറ് വിസയിൽ യുകെയിൽ എത്തുന്ന മലയാളികളിൽ ഭൂരിപക്ഷവും ഏത് മേഖലയിൽ ആണ് തങ്ങളുടെ വിദ്യാഭ്യാസം എങ്കിലും കെയർ മേഖലയിൽ ജോലി കണ്ടെത്തി യുകെയിൽ പെർമനന്റ് റെസിഡൻസ് വിസ ലഭിക്കാനായി പരിശ്രമിക്കുന്നു. ഇത് മേഖലയിൽ കൂടുതൽ പുരുഷന്മാർ എത്തിച്ചേരാൻ കാരണമായിട്ടുണ്ട്.


ഒരു കെയർ വർക്കറുടെ ശരാശരി വേതനം മണിക്കൂറിന് 11.58 പൗണ്ട് ആണ്. ഇത് ദേശീയ മിനിമം വേതനത്തേക്കാൾ 14 p കൂടുതലും. എന്നാൽ മറ്റ് പല തൊഴിൽ മേഖലയുമായി താരതമ്യം ചെയ്യുമ്പോൾ കെയർ മേഖലയിലെ വേതനം കുറവാണെന്ന് പല മലയാളികളും മലയാളം യുകെ ന്യൂസിനോട് അഭിപ്രായപ്പെട്ടത്. അതുകൊണ്ടു തന്നെ കഴിഞ്ഞവർഷം ഏകദേശം നാലിലൊന്ന് ജീവനക്കാർ ഈ മേഖലയിലെ ജോലി ഉപേക്ഷിച്ചതായാണ് കണക്കുകൾ കാണിക്കുന്നത്. പല പുരുഷ കുടിയേറ്റക്കാരും ഒരു ജോലി ലഭിക്കാനായിട്ടാണ് കെയർ മേഖലയെ ലക്ഷ്യം വയ്ക്കുന്നത്. കഴിഞ്ഞ വർഷം 165,000 അന്താരാഷ്ട്ര റിക്രൂട്ട്മെൻ്റുകളാണ് ഈ മേഖലയിൽ നടന്നത്. അതേ സമയം കെയർ മേഖലയിലെ ബ്രിട്ടീഷുകാരുടെ എണ്ണം 30,000 ആയി കുറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ജെയിംസ് ക്ലെവർലിയെ പുറത്താക്കി റോബർട്ട് ജെൻറിക്കും കെമി ബേഡ്നോക്കും കൺസർവേറ്റീവ് നേതൃത്വ മത്സരത്തിൻ്റെ അവസാന റൗണ്ടിലെത്തിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ച നടന്ന പാർട്ടി സമ്മേളനത്തിൽ മികച്ച സ്വീകാര്യത നേടിയ പ്രസംഗം നടത്തുകയും, ചൊവ്വാഴ്ച നടന്ന മൂന്നാം റൗണ്ട് തെരഞ്ഞെടുപ്പിൽ എംപിമാരുടെ ബാലറ്റിൽ ഒന്നാമതെത്തുകയും ചെയ്തതിന് ശേഷമുള്ള ക്ലെവർലിയുടെ പുറത്താകൽ എല്ലാവരും അവിശ്വസനീയതയോടെയാണ് കേട്ടത്. നാലാം റൗണ്ടിൽ ബേഡ്നോക്കിന് 42 വോട്ടും, ജെൻറിക്കിന് 41 വോട്ടും ലഭിച്ചപ്പോൾ, ക്ലെവർലിക്ക് 37 വോട്ടുകളാണ് ലഭിച്ചത്. അവസാന ലാപ്പിൽ എത്തിയിരിക്കുന്ന രണ്ട് സ്ഥാനാർത്ഥികൾക്ക് ഇനി കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾ ആയിരിക്കും വോട്ട് ചെയ്യുക. അന്തിമഫലം നവംബർ 2 ന് ലഭ്യമാകും. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു സന്ദേശത്തിൽ, തന്നെ പിന്തുണച്ചവർക്കുള്ള നന്ദി ക്ലെവർലി അറിയിച്ചു. നമ്മൾ എല്ലാവരും കൺസർവേറ്റീവ് പാർട്ടി അംഗങ്ങളാണെന്നും, ഇപ്പോൾ അധികാരത്തിൽ ഇരിക്കുന്ന വിനാശകരമായ ലേബർ സർക്കാരിനെ എതിരിടുവാൻ കൺസർവേറ്റീവ് പാർട്ടി ഒരുമിച്ച് നിൽക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം തന്റെ സന്ദേശത്തിൽ വ്യക്തമാക്കി. അവസാന റൗണ്ടിലെത്തിയ മറ്റ് രണ്ട് സ്ഥാനാർത്ഥികളും ക്ലെവർലിയുടെ പോരാട്ടത്തെ അഭിനന്ദിച്ചു. ക്ലെവർലിയുടെ പ്രചാരണം പുത്തൻ ആശയങ്ങളും ശുഭാപ്തിവിശ്വാസവും നിറഞ്ഞതായിരുന്നുവെന്നും, അദ്ദേഹത്തോടൊപ്പം തുടർന്നും പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നുവെന്ന് ബേഡ്നോക്ക് മാധ്യമങ്ങളോട് പറഞ്ഞു.

ഉജ്ജ്വലമായ പോരാട്ട ക്യാമ്പയിനായിരുന്നു ക്ലെവർലിയുടേതെന്ന് ജെൻറിക്കും വ്യക്തമാക്കി. നിസ്സാരമായ വിഷയങ്ങൾക്ക് പുറകെ പോകാതെ, സമ്പദ്‌വ്യവസ്ഥ, എൻഎച്ച്എസ്, കുടിയേറ്റം തുടങ്ങിയ മുഖ്യ വിഷയങ്ങളിൽ പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും ജെൻറിക്ക് അഭിപ്രായപ്പെട്ടു. മുൻ ബിസിനസ് സെക്രട്ടറിയായ ബേഡ്നോക്കും മുൻ ആഭ്യന്തര മന്ത്രിയായിരുന്ന ജെൻറിക്കും പാർട്ടിയിലെ തന്നെ വലതുപക്ഷ ചായ്വ്വുള്ളവർക്ക് പ്രിയപ്പെട്ടവരാണെന്നാണ് വിലയിരുത്തൽ. മത്സരത്തിലെ അന്തിമ വിജയി ഋഷി സുനക്കിന് പകരം കൺസർവേറ്റീവ് പാർട്ടിയുടെ നേതാവാകും. ഈ വർഷമാദ്യം പാർട്ടിയുടെ പൊതുതിരഞ്ഞെടുപ്പിൽ പരാജയത്തിനു പിന്നാലെ സുനക് രാജി പ്രഖ്യാപിച്ചിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മുൻ ഷെഫീൽഡ് യുണൈറ്റഡ് താരം ജോർജ്ജ് ബാൽഡോക്കിനെ മരിച്ച നിലയിൽ കണ്ടെത്തിയത് കടുത്ത ദുരൂഹത ഉണർത്തി. അദ്ദേഹത്തിൻറെ ഗ്രീസിലെ വീട്ടിലെ നീന്തൽ കുളത്തിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇംഗ്ലണ്ടിൽ തിരിച്ചെത്തിയ ഭാര്യ ഫോണിൽ കൂടി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിക്കാതിരുന്നതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ജീവനറ്റ നിലയിൽ 31 കാരനായ ജോർജ്ജ് ബാൽഡോക്കിനെ കണ്ടെത്തിയത്.


ഒട്ടേറെ ആരാധകർ ഉണ്ടായിരുന്ന ജോർജ്ജ് ബാൽഡോക്കിന് ഹാരി മാഗ്വയർ ഉൾപ്പെടെയുള്ള സഹ പ്രീമിയർ ലീഗ് കളിക്കാർ ആദരാഞ്ജലികൾ അർപ്പിച്ചു. പ്രീമിയർ ലീഗിലും ചാമ്പ്യൻഷിപ്പിലും വളരെ മികച്ച പ്രകടനങ്ങൾ ആണ് ജോർജ്ജ് ബാൽഡോക്ക് കാഴ്ചവെച്ചത്. ബക്കിംഗ്ഹാംഷെയറിൽ ജനിച്ചെങ്കിലും 12 തവണ ഗ്രീസിനു വേണ്ടിയും അദ്ദേഹം കളിച്ചു. എം കെ ഡോൺസിൽ തൻ്റെ കരിയർ ആരംഭിച്ച അദ്ദേഹം ഇംഗ്ലണ്ടിലെ എല്ലാ മികച്ച അഞ്ച് ഡിവിഷനുകളിലും കളിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വീടില്ലാതെ തെരുവിൽ കഴിയുന്നവരുടെ എണ്ണം കുതിച്ചുയരുന്നത് യുകെയിലെ ഒരു പ്രധാന സാമൂഹിക പ്രശ്നമാണ്. തെരുവിൽ ഉറങ്ങാൻ വിധിക്കപ്പെട്ടവർ മുതൽ താത്കാലിക സ്ഥലങ്ങളിൽ താമസിക്കേണ്ടി വരുന്ന നിരവധി ആളുകളെയാണ് ഇത് ബാധിക്കുന്നത്. വീട് വാങ്ങുന്നതിനുള്ള ചിലവ് കൂടിയത്, തൊഴിലില്ലായ്മ, ക്ഷേമപരിപാടികൾ സർക്കാരുകൾ വെട്ടിക്കുറച്ചത് തുടങ്ങിയ നിരവധി ഘടകങ്ങളാണ് ഈ പ്രശ്നത്തിന് പിന്നിലുള്ളത്. ലണ്ടൻ നഗരത്തിൽ മാത്രം 2023 -ൽ ഏകദേശം പതിനായിരത്തിനടുത്ത് ആളുകൾ മോശമായ സാഹചര്യത്തിൽ അന്തി ഉറങ്ങേണ്ടതായി വരുന്നതായാണ് കണക്കുകൾ കാണിക്കുന്നത്.


നിലവിൽ സർക്കാർ നൽകി വരുന്ന ധനസഹായം തുടർന്നില്ലെങ്കിൽ യുകെയിലെ ഭവന രഹിതരെ പിന്തുണയ്ക്കുന്ന ചാരിറ്റികളുടെ പ്രവർത്തനങ്ങൾ അവതാളത്തിലാകുമെന്ന് റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഈ വിഷയം ഉന്നയിച്ച് പ്രമുഖ ചാരിറ്റിയുടെ 76 മേധാവികൾ ചാൻസലർ റേച്ചൽ റീവ്സുമായി കൂടികാഴ്ച നടത്തിയിരുന്നു. അടിയന്തരമായി 1 ബില്യൺ പൗണ്ടിന്റെയെങ്കിലും ധനസഹായം ചാരിറ്റികൾക്ക് നൽകണമെന്നാണ് അവരുടെ ഇടയിൽനിന്ന് ഉയർന്നു വന്നിരിക്കുന്ന പ്രധാന ആവശ്യം. കഴിഞ്ഞ വർഷം സഹായം ആവശ്യമുള്ളവരുടെ എണ്ണത്തിൽ 20% വർധനയുണ്ടായതായി ചാരിറ്റി ക്രൈസിസ് ചീഫ് എക്‌സിക്യൂട്ടീവ് മാറ്റ് ഡൗണി പറഞ്ഞു. ലണ്ടനിലെ റഫ് സ്ലീപ്പിംഗും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20% വർധിച്ചതായാണ് കണക്കുകൾ കാണിക്കുന്നത്.

ഇംഗ്ലണ്ടിലെ ഔദ്യോഗിക കണക്കുകൾ പ്രകാരം താത്കാലിക വസതികളിൽ താമസിക്കുന്ന കുടുംബങ്ങളുടെ എണ്ണം 12% വർധിച്ച് 117,000-ലധികമായി. സർക്കാർ ഫണ്ട് അനുവദിച്ചില്ലെങ്കിൽ തെരുവുകളിൽ ആളുകൾ മരിച്ചു വീഴുമെന്ന് ഒരു ചാരിറ്റിയായ കണക്ഷൻ സപ്പോർട്ട് പറഞ്ഞു. ബക്കിംഗ്‌ഹാംഷെയറിലും ഓക്‌സ്‌ഫോർഡ്‌ഷെയറിലും ഉള്ള ഭവന രഹിതരെ സഹായിക്കുന്ന ചാരിറ്റിയാണ് കണക്ഷൻ സപ്പോർട്ട്. ജൂലൈ 4- ന് നടന്ന പൊതു തിരഞ്ഞെടുപ്പിന്റെ പ്രകടനപത്രികകൾ ഭവനരഹിതരെ പിന്തുണയ്ക്കുന്ന ഒട്ടേറെ പദ്ധതികൾ ലേബർ പാർട്ടി ഉൾപ്പെടുത്തിയിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായില്ലെന്ന ആക്ഷേപം ശക്തമാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഏപ്രിൽ 27 ന് ന്യൂകാസിൽ സിറ്റി സെൻ്ററിൽ രാത്രിയിൽ 18 വയസ്സുള്ള ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തിൽ കൂടുതൽ വഴിത്തിരിവുമായി നോർത്തുംബ്രിയ പോലീസ്. ആക്രമണത്തിന് ഇരയായ പെൺകുട്ടി സംഭവത്തിന് മുൻപ് ഒരു പുരുഷനുമായി കണ്ടുമുട്ടിയെന്ന് പോലീസ് അധികൃതർ പറയുന്നു. ഇരുവരും കണ്ടുമുട്ടിയതിന് പിന്നാലെ പുലർച്ചെ 1:00 നും 1:30 നും ഇടയിലാണ് സംഭവം നടന്നതെന്ന് പറയപ്പെടുന്നു. ഈ സമയം പ്രദേശത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ഒരു യുവാവിൻെറ ചിത്രം പോലീസ് പുറത്ത് വിട്ടിട്ടുണ്ട്. ഇയാളെ കുറിച്ചുള്ള അന്വേഷണം നടന്നുവരികയാണ്.

ആക്രമണത്തെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകാൻ പോലീസ് പുറത്ത് വിട്ട ചിത്രത്തിലെ ആൾക്ക് കഴിയുമെന്ന് നോർത്തുംബ്രിയ പോലീസ് പറഞ്ഞു. ആക്രമണത്തിന് ഇരയായ പെൺകുട്ടിക്ക് പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരിൽ നിന്ന് പിന്തുണ ലഭിക്കുന്നുണ്ടെന്നും സംഭവത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- മൂന്ന് ദിവസം മോർട്ട്ഗേജ് പേയ്മെന്റ് വൈകിയതിനെ തുടർന്ന് തങ്ങളുടെ പ്രിയപ്പെട്ട വീട് വിൽക്കേണ്ട സാഹചര്യത്തിൽ എത്തി നിൽക്കുകയാണ് ദമ്പതികൾ. ഡോ. ബ്രയാൻ മക്‌ഡൊണാഫും ഭാര്യ ജെസ്സിയുമാണ് ഈ സങ്കടകരമായ അവസ്ഥയിൽ എത്തിയിരിക്കുന്നത്. മോർട്ട്ഗേജ്‌ തുക മൂന്നുദിവസം വൈകിയതിനെ തുടർന്ന്, അവരുടെ മോർട്ട്‌ഗേജ് ലെൻഡറായ മെട്രോ ബാങ്ക് ക്രെഡിറ്റ് സ്‌കോർ താഴ്ത്തുകയായിരുന്നു. രണ്ട് ചെറിയ കുട്ടികളുള്ള ദമ്പതികൾക്ക് രണ്ട് വർഷം മുമ്പ് മോർട്ട്ഗേജ് പേയ്‌മെൻ്റ് വെറും ദിവസങ്ങൾ വൈകിയതിനെ തുടർന്ന് , അവരുടെ ക്രെഡിറ്റ് കാർഡുകൾക്ക് ചുമത്തിയ വലിയ പലിശ നിരക്ക് താങ്ങാൻ പ്രയാസമായതിനെ തുടർന്നാണ് വീട് വിൽക്കേണ്ട സാഹചര്യത്തിൽ എത്തിയിരിക്കുന്നത്. ഒരേ ഒരു പെയ്മെന്റ് ദിവസങ്ങൾ മാത്രം വൈകിയത് മൂലം, മെട്രോ ബാങ്ക് തങ്ങളുടെ ക്രെഡിറ്റ് സ്കോറിൽ മാർക്കർ നൽകിയെന്നും, ഇത് മൂലം തങ്ങളുടെ ക്രെഡിറ്റ് കാർഡ് പെയ്മെന്റുകൾ കുതിച്ചുയർന്നതുമാണ് തങ്ങളെ ഈ സാഹചര്യത്തിൽ എത്തിച്ചതെന്ന് അവർ വ്യക്തമാക്കി. ഹാംഷെയറിലെ ആൻഡോവറിൽ നിന്നുള്ള യൂണിവേഴ്സിറ്റി ലക്ചററായ, ഡോ. മക്‌ഡൊണാഫ്, 20 വർഷമായി താൻ ഒരിക്കലും ഒരു പേയ്‌മെൻ്റ് പോലും മുടക്കിയിട്ടില്ലെന്ന് വ്യക്തമാക്കുന്നു. 2022 ഫെബ്രുവരിയിൽ തന്റെ ഭാര്യക്ക് ഒരു പുതിയ ജോലി ലഭിച്ചതിനെ തുടർന്ന്, അവളുടെ ശമ്പള ദിവസം മാറിയതാണ് തങ്ങൾക്ക് മോർട്ട്ഗേജ് പേയ്‌മെൻ്റ് മുടങ്ങാൻ കാരണമെന്നും, അത് തങ്ങൾ അറിഞ്ഞിരുന്നില്ലെന്നും മിറർ പത്രത്തിന് നൽകിയ അഭിമുഖത്തിൽ മക്‌ഡൊണാഫ് പറഞ്ഞു.

മെട്രോ ബാങ്ക് പെയ്മെന്റ് മുടങ്ങിയ ഉടൻ തന്നെ തങ്ങളെ വിളിക്കുകയോ, മെസ്സേജ് അയക്കുകയോ ഇമെയിൽ ചെയ്യുകയോ ചെയ്തില്ലെന്നും മക്‌ഡൊണാഫ് പറഞ്ഞു. പെയ്മെന്റ് മുടങ്ങിയതിനുശേഷം ആറാം ദിവസമാണ് ബാങ്ക് അധികൃതർ തങ്ങളുമായി ബന്ധപ്പെട്ടതെന്നും, അവർ തങ്ങളെ വിളിച്ച് 20 മിനിറ്റുകൾക്കുള്ളിൽ തന്നെ തങ്ങൾ പണം അടച്ചതായും ദമ്പതികൾ വ്യക്തമാക്കി. എന്നാൽ ബാങ്ക് അപ്പോഴേക്കും അവരുടെ ക്രെഡിറ്റ് സ്‌കോറിൽ മാർക്കർ നൽകിയിരുന്നു. മാർക്കർ ചേർക്കാൻ തങ്ങൾക്ക് നിയമപരമായി അർഹതയുണ്ടെന്ന് ഫിനാൻഷ്യൽ ഓംബുഡ്‌സ്മാൻ വിശദീകരിച്ചെങ്കിലും, ഇത് ഒരു ചതി ആണെന്ന് ദമ്പതികൾ കുറ്റപ്പെടുത്തി. ബാങ്ക് നൽകിയ മാർക്കർ കാരണം തങ്ങൾ ഇപ്പോൾ വളരെയധികം ബുദ്ധിമുട്ടുന്നുണ്ടെന്നും ദമ്പതികൾ വ്യക്തമാക്കി. കുടുംബത്തെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക എംപി കിറ്റ് മാൾട്ട്ഹൗസ് രണ്ട് തവണ ബാങ്കിന് കത്തെഴുതി കഴിഞ്ഞു. മെട്രോ ബാങ്ക് മാനേജിംഗ് ഡയറക്ടറെ കാണാൻ കുടുംബം ആവശ്യപ്പെട്ടെങ്കിലും ബാങ്ക് വിസമ്മതിക്കുകയാണ് ചെയ്തത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ നല്ലൊരു ശതമാനം ജനങ്ങൾ ദാരിദ്ര്യവും പട്ടിണിയും അനുഭവിക്കുന്നതായുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഏകദേശം 9 ദശലക്ഷം ആളുകൾ ദാരിദ്ര്യം മൂലം ഫുഡ് ബാങ്കുകളെ ആശ്രയിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത് . യുകെയുടെ ജനസംഖ്യയുടെ ഏഴിലൊന്ന് ആളുകളും ഈ ഗണത്തിൽ വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


ദാരിദ്ര്യ രേഖയുടെ താഴെ ജീവിക്കുന്ന ജനങ്ങളുടെ എണ്ണം രണ്ട് ദശകം മുമ്പുള്ളതിനേക്കാൾ ഏകദേശം 3 ദശലക്ഷം ആളുകൾ കൂടിയതായിട്ടാണ് പഠനത്തിൽ ചൂണ്ടി കാണിച്ചിരിക്കുന്നത്. ദാരിദ്ര്യത്തിൽ കഴിയുന്ന ആളുകളുടെ എണ്ണത്തിലുള്ള ദ്രുതഗതിയിലുള്ള വളർച്ചയാണ് ഫുഡ് ബാങ്ക് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ റിക്കോർഡ് തലത്തിലേയ്ക്ക് എത്താൻ കാരണമായത്. ഒരു സമൂഹമെന്ന നിലയിൽ ദാരിദ്ര്യം മൂലം ഫുഡ് ബാങ്ക് ഉപയോഗിക്കുന്നവരുടെ എണ്ണം ദിനം പ്രതി വർദ്ധിക്കുന്നത് ഒട്ടും ആശാവാഹമല്ലെന്ന് ചാരിറ്റി ട്രസ്സലിൻ്റെ ചീഫ് എക്സിക്യൂട്ടീവ് എമ്മ റിവി പറഞ്ഞു.


നിരവധി വികലാംഗരും ശമ്പളമില്ലാതെ സ്വന്തക്കാരെ പരിചരിക്കുന്നവരുമായ ഒരു വലിയ സമൂഹവും യുകെയിൽ ഫുഡ് ബാങ്കുകളെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ജോലിക്ക് പോകാൻ സാധിക്കാത്ത ഇത്തരക്കാർക്ക് വരുമാനമില്ലാത്തതാണ് ഫുഡ് ബാങ്കുകൾ ആശ്രയിക്കാൻ പ്രേരിപ്പിക്കുന്നത്. പട്ടിണിയും പ്രയാസവും നേരിടുന്ന ഭൂരിഭാഗം കുടുംബങ്ങളിലും ഒരാൾ മാത്രമേ ജോലിക്ക് പോകാറുള്ളൂ. ട്രസ്സൽ ട്രസ്റ്റിന്റെ കീഴിൽ 1400 ലധികം ഫുഡ് ബാങ്ക് ഔട്ട്ലെറ്റുകളാണ് യുകെയിൽ ഉള്ളത്. യുകെയിലെ ഏറ്റവും വലിയ ഫുഡ് ബാങ്ക് ശൃംഖലയായ ട്രസ്സൽ ട്രസ്റ്റ് കഴിഞ്ഞവർഷം 3.1 മില്യൺ ഭക്ഷണ പൊതിയാണ് യുകെയിൽ വിതരണം ചെയ്തത്.

RECENT POSTS
Copyright © . All rights reserved