ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ ആരോഗ്യ മേഖലയെ ആകെ ഞെട്ടിച്ച് എൻ എച്ച് എസ് ചീഫ് എക്സിക്യൂട്ടീവ് സ്ഥാനത്തു നിന്ന് അമാൻഡ പ്രിച്ചാർഡ് രാജിവെച്ചു . കഴിഞ്ഞ കുറെ നാളുകളായി സർക്കാരുമായി ഉടലെടുത്ത അസ്വാരസ്യങ്ങളെ തുടർന്നാണ് അമാൻഡ പ്രിച്ചാർഡിൻ്റെ പടിയിറക്കം എന്നാണ് കരുതപ്പെടുന്നത്. വിവിധ വിഷയങ്ങളെ ചൊല്ലി ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗുമായി അവർ നിരന്തരം കൂടി കാഴ്ചകൾ നടത്തിയിരുന്നു. തിങ്കളാഴ്ച നടത്തിയ നിർണായക കൂടിക്കാഴ്ചയെ തുടർന്നാണ് രാജി. മൂന്നര വർഷത്തെ പദവിക്ക് ശേഷമുള്ള രാജി സൗഹാർദ്ദപരമാണെന്നും അവരെ നിർബന്ധിതമായി പുറത്താക്കിയിട്ടില്ലെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
1948 എൻഎച്ച്എസ് സ്ഥാപിതമായതിനു ശേഷമുള്ള ഏറ്റവും വെല്ലുവിളികൾ നിറഞ്ഞ സമയത്തിലൂടെയാണ് എൻഎച്ച്എസ് കടന്നു പോകുന്നതെന്ന് സ്ട്രീറ്റിംഗും കെയർ സ്റ്റാർമറും പറഞ്ഞിരുന്നു. പ്രതിസന്ധിഘട്ടത്തിൽ എൻഎച്ച്എസിനെ നയിക്കാനുള്ള അമാൻഡ പ്രിച്ചാർഡിൻ്റെ നേതൃത്വപരമായ പാഠവത്തെ കുറിച്ച് ഹൗസ് ഓഫ് കോമൺസ് കമ്മിറ്റികൾ അസാധാരണമായ വിമർശനം ഉന്നയിച്ച് ഒരു മാസത്തിനുള്ളിലാണ് അമാൻഡ പ്രിച്ചാർഡിൻ്റെ പടിയിറക്കം. പ്രിച്ചാർഡ്, അവരുടെ ഡെപ്യൂട്ടി ജൂലിയൻ കെല്ലി, ആരോഗ്യ, സാമൂഹിക പരിപാലന വകുപ്പിലെ രണ്ട് മുതിർന്ന സിവിൽ സർവീസുകാർ എന്നിവരെ കുറിച്ച് കടുത്ത വിമർശനങ്ങളാണ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ഉന്നയിച്ചത് രാജിക്ക് വഴി വച്ചെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. എന്നാൽഅമാൻഡ പ്രിച്ചാർഡിനോട് സ്ഥാനമൊഴിയാൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു.
അമാൻഡ പ്രിച്ചാർഡ് 2021 ലാണ് എൻഎച്ച്എസ് ചീഫ് എക്സിക്യൂട്ടീവ് പദവി ഏറ്റെടുത്തത്. കോവിഡിന്റെ മൂർദ്ധന്യാവസ്ഥയിൽ അന്ന് എൻഎച്ച്എസിനെ നയിക്കുന്നതിൽ അവർ നിർണ്ണായക പങ്കുവഹിച്ചു. അതിനുമുമ്പ് അവർ എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ, ലണ്ടനിലെ ഗൈസ്, സെന്റ് തോമസ് എൻഎച്ച്എസ് ട്രസ്റ്റ് എന്നിവയുടെ തലവൻ, ടോണി ബ്ലെയറിന്റെ സർക്കാരിൽ ഉപദേഷ്ടാവ് എന്നീ പദവികൾ വഹിച്ചിരുന്നു. ഇംഗ്ലണ്ടിലെ എൻഎച്ച്എസിന്റെ ആദ്യ വനിതാ ചീഫ് എക്സിക്യൂട്ടീവ് ആയിരുന്നു അവർ . കമ്മ്യൂണിറ്റി ഡയഗ്നോസ്റ്റിക് സെന്ററുകളുടെ ഒരു ശൃംഖല സൃഷ്ടിച്ചതും, ക്യാൻസർ വാക്സിനുകളുടെ വികസനവും, ദശലക്ഷക്കണക്കിന് ആളുകളെ എൻഎച്ച്എസ് ആപ്പ് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതിൽ വിജയിച്ചതും അവരുടെ ഭരണകാലത്തെ നേട്ടങ്ങളാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ഓരോ വർഷവും ഏകദേശം 55,000 സ്ത്രീകൾക്കാണ് സ്താനാർബുദം ഉള്ളതായി കണ്ടെത്തുന്നത്. ഇതിൽ ഏകദേശം 15,000 പേർക്കെങ്കിലും ശസ്ത്രക്രിയയിലൂടെ സ്തനങ്ങൾ നീക്കം ചെയ്യേണ്ടതായി വരാറുണ്ട്. ഇത്തരം രോഗികളിൽ ഏകദേശം 31 ശതമാനം പേർക്ക് സ്തനങ്ങളുടെ സ്വാഭാവിക പുനർനിർമ്മാണം സംഭവിക്കും. അതിൽ തന്നെ 10 ശതമാനം പേർക്ക് ഈ പ്രക്രിയക്ക് കാല താമസം നേരിടും.
ബ്രസ്റ്റ് ക്യാൻസർ ചികിത്സയുടെ ഭാഗമായി സ്തനങ്ങൾ നീക്കം ചെയ്യുന്നവർക്ക് ആശ്വാസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ക്യാൻസറിനെ തുടർന്നുള്ള ശസ്ത്രക്രിയയ്ക്ക് ശേഷം സംവേദനക്ഷമത വീണ്ടെടുക്കുന്ന ഒരു ‘ബയോണിക്’ ബ്രെസ്റ്റ് ഇപ്പോൾ രോഗികളിൽ പരീക്ഷിച്ചു വരികയാണ് എന്ന വാർത്ത ലോകമെങ്ങുമുള്ള രോഗികൾക്ക് ആശ്വാസം പകരുന്നതാണ്. മാസ്റ്റെക്ടമി നടത്തിയ സ്ത്രീകളെ സഹായിക്കുന്നതിനാണ് ഈ ഉപകരണം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇംപ്ലാൻ്റ് ചെയ്യാവുന്ന ഈ ഉപകരണം ചെറുതും ബാറ്ററിയിൽ പ്രവർത്തിക്കുന്നതുമാണ്. കൂടാതെ ഒരു ചെറിയ സെൻസറും ഉണ്ട്. സംവേദന ക്ഷമത പ്രദാനം ചെയ്യാൻ പുതിയ കൃത്രിമ സ്തനത്തിന് സാധിക്കുമെന്നതാണ് ഏറ്റവും വലിയ നേട്ടമായി ശാസ്ത്രലോകം എടുത്തു കാണിക്കുന്നത്. കോപ്പൻഹേഗൻ സർവകലാശാലയുടെ പഠനമനുസരിച്ച് സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിനൊപ്പം സ്ത്രീയുടെ ലൈംഗിക ജീവിതവും മെച്ചപ്പെടുത്തുന്നതിനൊപ്പം മസ്‌ടെക്‌ടമിയ്‌ക്കൊപ്പമുള്ള ദീർഘകാല വേദനയെ ലഘൂകരിക്കാനും ഈ ഉപകരണം ഉപകാരപ്പെടും .
ക്യാൻസർ മൂലം സ്തനങ്ങൾ മുറിച്ചുമാറ്റിയവർക്ക് സ്പർശന അനുഭവവും ലൈംഗിക സുഖവും അനുഭവിക്കാൻ സാധിക്കുമെന്ന് പുതിയ കണ്ടുപിടുത്തത്തെക്കുറിച്ച് ഷിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ ഒബ്‌സ്റ്റെട്രിക്‌സ് ആൻഡ് ഗൈനക്കോളജി പ്രൊഫസറും ബ്രെസ്റ്റ് പ്രോജക്‌റ്റിലെ പ്രധാന അന്വേഷകനുമായ പ്രൊഫസർ സ്റ്റേസി ലിൻഡൗ വിശദീകരിച്ചു . സംവേദന ക്ഷമതയുള്ള കൃത്രിമ സ്തനങ്ങൾ നിർമ്മിക്കുന്നതിൽ 20 വർഷത്തോളമായി പല പരീക്ഷണങ്ങൾ ശാസ്ത്രലോകത്ത് നടക്കുന്നുണ്ട്. ബയോണിക് ബ്രെസ്റ്റ്’ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ജീവനുള്ള കോശങ്ങളെ സംയോജിപ്പിച്ച് സ്തന പുനർനിർമ്മാണത്തിൽ വിപ്ലവം സൃഷ്ടിക്കുമെന്ന് ആണ് ശാസ്ത്ര ലോകം പ്രതീക്ഷിക്കുന്നത് എന്ന് ലണ്ടൻ ബ്രെസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഓങ്കോപ്ലാസ്റ്റിക് ബ്രെസ്റ്റ് സർജനായ പ്രൊഫസർ കെഫാ മൊക്ബെൽ പുതിയ സാങ്കേതികവിദ്യയെ കുറിച്ച് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെ മലയാളി യുവാവ് ഒരു ഹൃദയാഘാതം മൂലം മരണമടഞ്ഞു. 35 വയസ്സ് മാത്രം പ്രായമുള്ള റെവിൻ എബ്രഹാം ഫിലിപ്പ് ആണ് അകാലത്തിൽ മരണത്തിന് കീഴടങ്ങിയത്. യുകെയിലെ ഐല്‍ ഓഫ് വൈറ്റ് ദ്വീപിൽ ആണ് റെവിൻ കുടുംബമായി താമസിച്ചിരുന്നത്. ആലപ്പുഴ ജില്ലയിലെ കായംകുളം കാക്കാനാട് ചെത്തിപ്പുരയ്ക്കല്‍ റിഥംസില്‍ എബ്രഹാം ഫിലിപ്പിന്റെ മകന്‍ റെവിൻ രണ്ടുവർഷം മുൻപാണ് യു കെയിൽ എത്തിയത്.
മൂന്ന് ദിവസം മുൻപ് പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഐല്‍ ഓഫ് വൈറ്റ് എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ നേഴ്സായ ബിസ്മി ആണ് ഭാര്യ. നാല് വയസുകാരി ഇസ എല്‍സ റെവിന്‍ ഏക മകളാണ്. മാതാവ്: എല്‍സി എബ്രഹാം. സഹോദരി: രേണു അന്ന എബ്രഹാം. സഹോദരി ഭര്‍ത്താവ്: കെമില്‍ കോശി
മൃതസംസ്കാരം നാട്ടിൽ നടത്താനാണ് ബന്ധുക്കൾ ആഗ്രഹിക്കുന്നത്. പൊതുദർശനത്തിന്റെയും സംസ്കാര ശുശ്രൂഷകളുടെയും വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
റെവിൻ എബ്രഹാം ഫിലിപ്പിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
കഴിഞ്ഞദിവസം മലയാളി യുവാവ് അയർലൻഡിലെ കിൽക്കെനിയിൽ മരിച്ചിരുന്നു. 38 വയസ്സ് മാത്രം പ്രായമുള്ള അനീഷ് ശ്രീധരനാണ് അകാലത്തിൽ വിടവാങ്ങിയത്. അനീഷ് കാർ ഓടിക്കുന്നതിനിടെ കുഴഞ്ഞു വീണ് മരണമടയുകയായിരുന്നു. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇനിമുതൽ ഇംഗ്ലണ്ടിലും വെയിൽസിലും മോഷ്ടിക്കപ്പെട്ട ഫോണുകൾ കണ്ടെത്തുന്നതിനായി കൂടുതൽ അധികാരങ്ങൾ പോലീസിന് നൽകാൻ തീരുമാനമായി. ഇതിൻറെ ഭാഗമായി മോഷ്ടിച്ച ഫോണുകൾക്കോ മറ്റ് ഇലക്ട്രോണിക് ജിയോടാഗ് ചെയ്ത വസ്തുക്കൾക്കോ വേണ്ടി തിരയുന്നതിന് വാറണ്ടില്ലാതെ തന്നെ നിയമപാലകർക്ക് സാധിക്കും . പരാതി കിട്ടിയാൽ ഉടനെ നടപടി സ്വീകരിക്കാൻ ഇതുമൂലം പോലീസിന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത്തരം സാധനങ്ങൾ മോഷ്ടിക്കുന്ന കുറ്റവാളികൾക്ക് തങ്ങളുടെ മോഷണ മുതൽ ഒളിപ്പിക്കാൻ കുറച്ച് സമയം ലഭിക്കുന്നതുമൂലം കുറ്റകൃത്യങ്ങൾ വേഗത്തിൽ തെളിയിക്കുന്നതിനും തൊണ്ടിമുതൽ കണ്ടെത്തുന്നതിനും ഇതുമൂലം പോലീസിന് സാധിക്കും എന്നാണ് ഈ മാറ്റത്തിന്റെ നേട്ടമായി വിലയിരുത്തപ്പെടുന്നത്.
ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കുന്ന ഈ ബില്ല് പ്രധാനമായും ഇംഗ്ലണ്ടിലും വെയിൽസിലുമാണ് ബാധകമാകുന്നത്. മോഷണം, സാമൂഹിക വിരുദ്ധ പെരുമാറ്റം തുടങ്ങിയ കുറ്റങ്ങൾ തടയാൻ നിലവിലെ നിയമങ്ങളിൽ ഒട്ടേറെ മാറ്റങ്ങളും ഇന്ന് അവതരിപ്പിക്കുന്ന നിയമങ്ങളിൽ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. തിരഞ്ഞെടുപ്പിന് മുൻപ് കൺസർവേറ്റീവ് പാർട്ടി അവതരിപ്പിക്കാനിരുന്ന ക്രിമിനൽ ജസ്റ്റിസ് ബില്ലിനെ ഉപജീവിച്ചാണ് പുതിയ നിയമ ഭേദഗതികൾ അവതരിപ്പിക്കുന്നത്.
മോഷ്ടിക്കപ്പെട്ട ഒരു വസ്തുവിന്റെ ലൊക്കേഷൻ തിരിച്ചറിഞ്ഞു കഴിഞ്ഞ് കോടതിയിൽ നിന്ന് വാറണ്ട് കിട്ടുക എന്നത് അപ്രായോഗികമായ സാഹചര്യത്തിൽ പോലീസിന് എവിടെയും പരിശോധിക്കുവാൻ അനുവാദം നൽകുന്നതാണ് നിയമത്തിലെ പ്രധാന മാറ്റം. കുറ്റകൃത്യം നടന്നതിനു ശേഷമുള്ള നിർണ്ണായക സമയം പോലീസിന് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ ഈ മാറ്റം വഴി സാധിക്കുമെന്ന് ഹോം ഓഫീസ് അഭിപ്രായപ്പെട്ടു. ഇതുകൂടാതെ കുട്ടികളെ വിവിധ കുറ്റകൃത്യങ്ങൾക്കായി ഉപയോഗിക്കുന്ന സാമൂഹിക വിരുദ്ധർക്ക് 10 വർഷം വരെ തടവ് ലഭിക്കുന്ന നിയമനിർമ്മാണവും പരിഗണനയിലുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- വീടുകൾക്കുള്ള വർദ്ധിച്ചു വരുന്ന ഇൻഷുറൻസ് പ്രീമിയം തുക മലയാളികളെയും, യു കെ ജനതയെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നതാണ്. പലപ്പോഴും ബാങ്കുകളും ഇൻഷുറൻസ് കമ്പനികളും അടിച്ചേൽപ്പിക്കുന്ന ഉയർന്ന പ്രീമിയം തുക അടയ്ക്കുവാൻ നിർബന്ധിതരാകുകയാണ് പലരും. വീടുകളിൽ സ്വർണ്ണമടക്കം സൂക്ഷിക്കുന്ന മലയാളികളിൽ ഭൂരിഭാഗവും അടയ്ക്കേണ്ടിവരുന്നത് ഉയർന്ന തുകയാണ്. പ്രധാനമായും കള്ളന്മാരെ ഭയന്നാണ് ഉള്ളതിനേക്കാൾ കൂടുതൽ സ്വര്‍ണത്തിന്റെ തൂക്കം കാണിച്ചു മിക്കവരും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് കൊള്ളലാഭത്തിനു അവസരം ഒരുക്കുന്നത്. എന്നാല്‍ ഒരു വീട്ടില്‍ ഉണ്ടാകാവുന്ന വസ്തുക്കളുടെ പരമാവധി മൂല്യം 51000 പൗണ്ട് മാത്രം ആയിരിക്കെ, ഇന്‍ഷുറന്‍സ് കമ്പനികള്‍ പെരുപ്പിച്ചു കാട്ടുന്ന തുകകളിൽ പലപ്പോഴും ഉപഭോക്താക്കള്‍ വീണു പോകുകയാണെന്ന് ഈ രംഗത്തെ വിദഗ്ധർ വ്യക്തമാക്കുന്നു. വീടുകളിൽ ഉള്ളതിനേക്കാൾ രണ്ടും മൂന്നും ലക്ഷം പൗണ്ടിന്റെ സാധനങ്ങൾ കൂടുതൽ ഉണ്ടെന്ന് കാണിക്കുന്നതിൽ യാതൊരുവിധ പ്രയോജനവും ഇല്ലെന്നാണ് വിദഗ്ധർ കൂട്ടിച്ചേർക്കുന്നത്. ഒരു മോഷണം മറ്റോ നടന്ന് ഇൻഷുറൻസ് ക്ലെയിം ചെയ്യേണ്ട സാഹചര്യം ഉണ്ടായാൽ, വീട്ടുടമ ആവശ്യപ്പെടുന്ന തുക ഉടൻതന്നെ അനുവദിച്ചു നൽകുന്ന ഇൻഷുറൻസ് കമ്പനികൾ ഒന്നും തന്നെയില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നഷ്ടമായ വസ്തുക്കളുടെ യഥാർത്ഥ മൂല്യം കൃത്യമായി വിലയിരുത്തി, അത് സംബന്ധിച്ച് ആവശ്യമായ തെളിവുകൾ അവർ ആവശ്യപ്പെടുന്നുണ്ട്. ഡയമണ്ട് ഒക്കെ നഷ്ടപ്പെടുന്നവരുടെ കൈയ്യിൽ നിന്നും ബില്ലുകളും അവയുടെ ചിത്രങ്ങളുമെല്ലാം തന്നെ ഇൻഷുറൻസ് ക്ലെയിം ചെയ്യുന്ന സാഹചര്യങ്ങളിൽ കമ്പനികൾ കൃത്യമായി ആവശ്യപ്പെടാറുണ്ട്.
ഇതോടൊപ്പം തന്നെ വീടുകൾ വാടകയ്ക്ക് നൽകുന്നവർ കൃത്യമായ ലാൻഡ് ലോർഡ് ഇൻഷുറൻസ് എടുക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും വിദഗ്ധർ വ്യക്തമാക്കുന്നു. ഇത്തരത്തിൽ വാടകയ്ക്ക് നൽകുന്ന വീടുകൾ ബിസിനസ് കാറ്റഗറിയിൽ ഉൾപ്പെടുന്നതിനാൽ, അവിടെ താമസിക്കുന്നവർക്ക് അപകടം സംഭവിച്ചാൽ ഇൻഷുറൻസ് ക്ലെയിം ചെയ്യാനുള്ള അവകാശമുണ്ട്. അത്തരം ക്ലെയിമുകളിൽ വീട്ടുടമക്ക് ലാന്‍ഡ് ലോര്‍ഡ് ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ നഷ്ടപരിഹാരം നല്‍കേണ്ട ബാധ്യതയും വീട്ടുടമയുടേതായി മാറും. എന്നാൽ ലാൻഡ് ലോർഡ് ഇൻഷുറൻസ് പ്രീമിയം തുകകൾ പലപ്പോഴും വൻതോതിലാണ് ഈടാക്കപ്പെടുന്നത്. 2023 ലെ മോശം കാലാവസ്ഥ മൂലം റെക്കോര്‍ഡ് തുകയായ 585 മില്യണ്‍ പൗണ്ട് ഇന്‍ഷുറന്‍സ് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കേണ്ടി വന്ന സാഹചര്യത്തില്‍ ഇത്തവണ ഓരോ കമ്പനിയും പ്രീമിയം ഉയര്‍ത്താനുള്ള ശ്രമത്തിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ മലയാളികൾ ഉൾപ്പെടെയുള്ളവർ കൃത്യമായ ധാരണയിൽ എത്തി മാത്രമേ ഇൻഷുറൻസ് പ്രീമിയം തുകകൾ സ്വീകരിക്കാവൂ.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
തടങ്കലിൽ വെച്ചിരിക്കുന്ന ബ്രിട്ടീഷ് വയോധിക ദമ്പതികളെ ഉടൻ മോചിപ്പിക്കുമെന്ന് താലിബാൻ അറിയിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി ഒന്നിന് രാജ്യത്തെ ബാമിയാൻ പ്രവിശ്യയിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പീറ്റർ റെയ്‌നോൾഡ്‌സ് (79), ഭാര്യ ബാർബി (75) എന്നിവർ അറസ്റ്റിലായത്. ദമ്പതികൾക്കൊപ്പം ഒരു അമേരിക്കൻ പൗരനെയും ഒരു അഫ്ഗാൻകാരനെയും അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു. അവരുടെ കുടുംബത്തെ പിന്തുണയ്ക്കുന്നതായി യുകെ വിദേശകാര്യ ഓഫീസ് തിങ്കളാഴ്ച അറിയിച്ചിരുന്നു.
അറസ്റ്റിലായ മൂന്ന് വിദേശ പൗരന്മാർക്കും അഫ്ഗാൻ പാസ്‌പോർട്ടും ദേശീയ ഐഡി കാർഡും ഉണ്ടായിരുന്നു. ഇവരെ അറസ്റ്റ് ചെയ്യാനുള്ള കാരണം എന്താണെന്ന് ഇതുവരെ താലിബാൻ വ്യക്തമാക്കിയിട്ടില്ല. 18 വർഷമായി ബ്രിട്ടീഷ് ദമ്പതികൾ അഫ്ഗാനിസ്ഥാനിൽ അമ്മമാർക്കും കുട്ടികൾക്കും ഉൾപ്പെടെ പരിശീലന പരിപാടികൾ നടത്തി വരുകയായിരുന്നു. 12 വയസ്സിന് മുകളിലുള്ള പെൺകുട്ടികളുടെ വിദ്യാഭ്യാസം താലിബാൻ നിരോധിക്കുകയും സ്ത്രീകളെ ജോലി ചെയ്യാൻ അനുവദിക്കാതിരിക്കുകയും ചെയ്തിട്ടും അവരുടെ പ്രവർത്തനങ്ങൾ പ്രാദേശിക അധികാരികൾ അംഗീകരിച്ചിരുന്നു.
രണ്ട് ആഴ്ചയിലേറെയായി ഇവരെ കുറിച്ച് മറ്റ് വിവരങ്ങൾ ഒന്നും ലഭ്യമല്ലെന്ന് മകൾ സാറ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ബാത്ത് സർവ്വകലാശാലയിൽ വച്ച് കണ്ടുമുട്ടിയ ദമ്പതികൾ 1970-ൽ കാബൂളിൽ വച്ച് ആണ് വിവാഹിതരായത് . 2009 മുതൽ അവർ കാബൂളിലെ അഞ്ച് സ്കൂളുകളിൽ അമ്മമാരെയും കുട്ടികളെയും പരിശീലിപ്പിക്കുന്ന ബാമിയാനിലെ ഒരു പ്രോജക്റ്റിലും പരിശീലന പദ്ധതികൾ നടത്തിവരുകയായിരുന്നു.
2021 ഓഗസ്റ്റിൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിനാൽ ഭൂരിഭാഗം ബ്രിട്ടീഷ് വംശജരും അഫ്ഗാനിസ്ഥാനിൽ നിന്ന് വിട പറഞ്ഞിരുന്നു. എന്നാൽ തങ്ങളുടെ ജീവനക്കാരിൽ ഭൂരിപക്ഷവും നിർബന്ധിച്ചത് കൊണ്ട് പീറ്റർ റെയ്‌നോൾഡ്‌സും (79), ഭാര്യ ബാർബി (75) യും അവിടെത്തന്നെ തുടരുകയായിരുന്നു. തടങ്കലിലായതിനുശേഷം തുടക്കത്തിൽ തങ്ങളുടെ മക്കളുമായി മെസ്സേജുകളിലൂടെ ബന്ധം നിലനിർത്താൻ അവർക്ക് സാധിക്കുമായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പക്ഷേ ഏതാനും ദിവസങ്ങൾക്ക് ശേഷം ദമ്പതികളുടെ ഒരു വിവരവും ലഭിക്കുന്നില്ല എന്നാണ് മകൾ പറഞ്ഞത്. സന്ദേശങ്ങൾ നിലച്ചിട്ട് രണ്ടാഴ്ചയിലേറെയായതിനാൽ അവർ കഠിന തടങ്കലിലാണെന്ന് ഭയപ്പെടുന്നതായി നോർത്താംപ്ടൺഷെയറിലെ ഡാവെൻട്രിയിൽ താമസിക്കുന്ന മിസ് എൻറ്റ്വിസിൽ മാധ്യമങ്ങളോട് പറഞ്ഞു.
തങ്ങളുടെ മാതാപിതാക്കളെ മോചിപ്പിക്കണമെന്ന് അഭ്യർത്ഥിച്ച് മിസ് എൻറ്റ്വിസ്റ്റലും അവളുടെ മൂന്ന് സഹോദരങ്ങളും താലിബാന് ഒരു കത്ത് എഴുതിയിട്ടുണ്ട്. സ്ട്രോക്ക് വന്നതിനുശേഷം തന്റെ പിതാവിന് ഹൃദ് രോഗത്തിനുള്ള മരുന്ന് കഴിക്കുന്നതായും തടങ്കലിൽ അത് ലഭ്യമാണോ എന്ന ആശങ്കയുണ്ടെന്നും അവർ പറഞ്ഞു.
രണ്ട് ബ്രിട്ടീഷ് പൗരന്മാരെ അഫ്ഗാനിസ്ഥാനിൽ തടവിലാക്കിയതായി വിദേശകാര്യ ഓഫീസ് അറിയിച്ചു. എന്നാൽ യുകെ താലിബാനെ അംഗീകരിക്കാത്തതിനാലും കാബൂളിൽ എംബസി ഇല്ലാത്തതിനാലും സഹായം നയതന്ത്ര സഹായം ലഭ്യമാക്കാൻ പരിമിതികൾ ഉണ്ടെന്നാണ് അറിയാൻ സാധിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അയർലൻഡിലെ കിൽക്കെനിയിൽ മലയാളി യുവാവ് മരണമടഞ്ഞു. 38 വയസ്സ് മാത്രം പ്രായമുള്ള അനീഷ് ശ്രീധരനാണ് അകാലത്തിൽ വിടവാങ്ങിയത്. 38 വയസു മാത്രം പ്രായമുള്ള അനീഷ് കാർ ഓടിക്കുന്നതിനിടെ കുഴഞ്ഞു വീണ് മരണമടയുകയായിരുന്നു. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.
എറണാകുളം ഇലഞ്ഞി പെരുമ്പടവം മാലായിക്കുന്നേൽ വീട്ടിൽ കെ.ഐ. ശ്രീധരന്റെയും ശാന്തിയുടെയും മകനാണ് അനീഷ് . നേഴ്സായ ഭാര്യ ജ്യോതി കിൽക്കെനി സെന്റ് ലൂക്ക്സ് ജനറൽ ഹോസ്പിറ്റലിൽ ജോലിചെയ്യുകയാണ്. എട്ടുവയസ്സുകാരി ഗിവാന്യ 10 മാസം മാത്രം പ്രായമുള്ള സാദ്‌വിക് എന്നീ രണ്ട് മക്കളാണ് ഇവർക്ക് ഉള്ളത്. ഭാര്യ ജ്യോതിയുടെ ഡിപെൻഡൻ്റ് വിസയിൽ മൂന്ന് വർഷം മുൻപാണ് അനീഷ് യുകെയിൽ എത്തുന്നത്. ഇന്ന് കുടുംബത്തോടൊപ്പം നാട്ടിൽ പോകാൻ ടിക്കറ്റ് വരെ എടുത്ത് എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായ അവസരത്തിലാണ് തീരാ നോവായി അനീഷ് വിടവാങ്ങിയത്. അനീഷിന്റെ പത്ത് മാസം പ്രായം മാത്രമുള്ള രണ്ടാമത്തെ കുട്ടിയെ മാതാപിതാക്കളെയും ബന്ധുക്കളെയും ആദ്യമായി കാണിക്കാൻ കൊണ്ടുപോകുന്നതിന്റെ സന്തോഷം അനീഷ് കൂട്ടുകാരോട് പലപ്രാവശ്യം പങ്കുവെച്ചിരുന്നു.
യുകെയിൽ എത്തിയിട്ട് മൂന്നുവർഷം മാത്രമേ ആയുള്ളൂവെങ്കിലും കിൽക്കെനിയിലെ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവമായി ഇടപെടുന്ന ആളായിരുന്നു അനീഷ് . കിൽക്കെനി മലയാളി അസ്സോസിയേഷന്റെ സജീവ പ്രവർത്തകനായിരുന്നു.
അനീഷ് ശ്രീധരൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
തെരുവിൽ ഒരാളെ ശാരീരികമായി കൈകാര്യം ചെയ്തതിന് ലേബർ പാർട്ടിയുടെ എംപി മൈക്ക് അമേസ്ബറി ജയിലിലായി. തൻറെ നിയോജക മണ്ഡലമായ ചെഷയറിലെ ഒരാളെ നിലത്തിട്ട് മർദ്ദിക്കുന്ന രംഗങ്ങൾ പുറത്തുവന്നതിനെ തുടർന്ന് മൈക്ക് അമേസ്ബറിനെ നേരത്തെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. 45 വയസ്സുകാരനായ പോൾ ഫെലോസിനെ ആക്രമിച്ചതിന് അദ്ദേഹം കുറ്റസമ്മതം നടത്തി.
മൈക്ക് അമേസ്ബറിന് 10 ആഴ്ചത്തെ ജയിൽ ശിക്ഷയാണ് ലഭിച്ചത്. ഒക്ടോബർ 26 ന് പുലർച്ചെ ചെഷയറിലെ ഫ്രോഡ്‌ഷാമിൽ നടന്ന സംഭവത്തിന് ശേഷം അദ്ദേഹത്തിൻ്റെ ലേബർ വിപ്പ് നീക്കം ചെയ്തിരുന്നു. കോടതി ശിക്ഷ വിധിച്ച ഉടനെ അദ്ദേഹത്തെ ജയിലിലേക്ക് മാറ്റി. അക്രമത്തിനിരയായ ആൾ നിലത്തു വീണപ്പോഴും എം.പി ആക്രമണം തുടർന്നു എന്നും ഒരുപക്ഷേ കാഴ്ചക്കാർ ഇടപെട്ടില്ലായിരുന്നെങ്കിൽ ആക്രമണം തുടർന്നേനെ എന്നും ശിക്ഷ വിധിച്ചു കൊണ്ട് ജഡ്ജി പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- യു കെയിലെ കാർ മോഷണങ്ങളെ സംബന്ധിച്ച് പുറത്തുവന്നിരിക്കുന്ന പുതിയ ഡാറ്റ അവിശ്വസനീയമാണ്. വടക്കൻ അയർലൻഡിലുള്ളവരെ അപേക്ഷിച്ച് ഇംഗ്ലണ്ടിൽ കാർ മോഷണങ്ങൾക്കുള്ള സാധ്യത എട്ട് മടങ്ങ് കൂടുതലാണെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. ഇംഗ്ലണ്ടിൽ തന്നെ ലണ്ടനെ പുറകിലാക്കി വെസ്റ്റ് മിഡ്‌ലാൻഡ്സ് ആണ് കാർ മോഷ്ടാക്കളുടെ ഹോട്ട്സ്പോട്ട് ആയി കണക്കുകൾ സൂചിപ്പിച്ചിരിക്കുന്നത്. ഇവിടെ മലയാളികൾ തിങ്ങിനിറഞ്ഞ് പാർക്കുന്ന സ്ഥലമായതിനാൽ തന്നെ മലയാളി സമൂഹത്തിനും ഈ വാർത്ത ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിനിടെ മോഷണം പോകുന്നത് നാലുവർഷത്തിനും 12 വർഷത്തിനും ഇടയിൽ പഴക്കമുള്ള കാറുകളാണ് എന്നതും ശ്രദ്ധ അർഹിക്കുന്നതാണ്. വാട്ട് കാര്‍ എന്ന വാഹന മാസികയാണ് കാർ മോഷണങ്ങളെ സംബന്ധിച്ച് ഈ ഡാറ്റ പുറത്തുവിട്ടിരിക്കുന്നത്. ഈ വിവരങ്ങള്‍ പുറത്തു വന്നതോടെ മിഡ്ലാന്‍ഡ്‌സിലെ കാർ ഉടമകളുടെ ഈ വര്‍ഷത്തെ ഇന്‍ഷുറന്‍സ് പ്രീമിയം കുത്തനെ വർധിക്കാനുള്ള സാധ്യത ഏറെയാണ്.
വെസ്റ്റ് മിഡ്‌ലാൻഡ്‌സിൽ മോഷണം എളുപ്പമായതിനാലാണ് മോഷ്ടാക്കൾ ഇവിടേക്ക് ആകർഷിക്കപ്പെടുന്നത് എന്നാണ് പ്രാഥമിക നിഗമനം. മോഷ്ടിച്ച കാറുകളെ വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയക്കാനുള്ള സൗകര്യവും ഇവിടെ മോഷ്ടാക്കൾക്ക് ലഭിക്കുന്നു. വെസ്റ്റ് മിഡ്‌ലാൻഡ്‌സിൽ നിന്നും രണ്ടോ മൂന്നോ മണിക്കൂർ യാത്ര കൊണ്ട് ബ്രിട്ടന്റെ അതിർത്തി കടക്കാം എന്നതും മോഷ്ടാക്കളെ സഹായിക്കുന്ന ഘടകമാണ്. ഇതോടൊപ്പം തന്നെ ഈ ഭാഗങ്ങളിൽ ഉള്ള പോലീസ് നിരീക്ഷണ സംവിധാനങ്ങൾ കുറയുന്നുവെന്ന് ആരോപണവും ശക്തമാണ്. ഇത് മോഷ്ടാക്കൾ പെരുകുന്നതിന് ഇടയാക്കുന്നതായി ജനങ്ങൾ വ്യക്തമാക്കുന്നു. മോഷ്ടാക്കള്‍ 2024ല്‍ വെസ്റ്റ് മിഡ്ലാന്‍ഡ്‌സില്‍ നിന്നും കടത്തിയത് 7694 കാറുകളാണ്. അതായത് ആയിരം പേരില്‍ 2.64 പേരെ മോഷണം ബാധിച്ചു എന്നാണ് പോലീസ് നല്‍കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഗ്രേറ്റര്‍ ലണ്ടന്‍ ബറോകളില്‍ വെസ്റ്റ് മിഡ്ലാന്‍ഡ്‌സിലേക്കാള്‍ കൂടുതല്‍ കാറുകൾ മോഷ്ടിക്കപ്പെട്ടിട്ടുണ്ടെങ്കിലും, അവിടെ ജനസംഖ്യ വളരെ കൂടുതലായതിനാല്‍ ശരാശരി കണക്കില്‍ വെസ്റ്റ് മിഡ്ലാന്‍ഡ്സ് ആദ്യ സ്ഥാനത്ത് എത്തുകയായിരുന്നു. 2024-ൽ 5 മില്യൺ പൗണ്ടിലധികം വിലമതിക്കുന്ന ടോപ്പ്-എൻഡ് എക്സോട്ടിക്കയും സൂപ്പർകാറുകളും മോഷ്ടിക്കപ്പെട്ടതായും മാസിക പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. അതിൽ ബെന്റ്ലികൾ, ഫെരാരികൾ, ലംബോർഗിനികൾ, റോൾസ് റോയ്‌സ് മോഡലുകൾ എന്നിവ ഉൾപ്പെടുന്നു. എന്നാൽ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതൽ കാറുകള്‍ മോഷണം പോയത് ഫോര്‍ഡ് ഫിയസ്റ്റ ആണെന്നും ഡിവിഎല്‍എ പറയുന്നു. ആകെ 61,343 കാറുകള്‍ പോയ വര്‍ഷം മോഷണം പോയതില്‍ 4446 എണ്ണവും ഫോര്‍ഡ് ഫിയസ്റ്റ ആണെന്നത് ആ ബ്രാന്‍ഡിന് തന്നെ ദോഷമായി മാറും. ഇൻഷുറൻസ് പ്രീമിയം തുകകൾ വർധിക്കാനുള്ള കാരണമാകും ഇതെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നിർദ്ദിഷ്ട ഇന്ത്യ യു കെ വ്യാപാര കരാർ പ്രാവർത്തികമാക്കാനുള്ള ചർച്ചകൾക്കായി ബ്രിട്ടീഷ് ട്രേഡ് സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സ് ഇന്ത്യയിൽ എത്തി. ഇന്ന് ഫെബ്രുവരി 24-ാം തീയതി ഉന്നത തല ചർച്ചകൾ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2028 ഓടെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമെന്നാണ് പ്രവചനം. അതുകൊണ്ടു തന്നെ കരാറിനെ വളരെ പ്രാധാന്യത്തോടെയാണ് ബ്രിട്ടൻ ഉറ്റുനോക്കുന്നത്. നിർദ്ദിഷ്ട വ്യാപാര കരാറിനായുള്ള ചർച്ചകൾ 2022 ജനുവരിയിലാണ് ആരംഭിച്ചത്. യുകെയിലും ഇന്ത്യയിലും നടന്ന പൊതു തിരഞ്ഞെടുപ്പുകളെ തുടർന്ന് ഇടക്കാലത്ത് ചർച്ചകൾ നിർത്തിവച്ചിരുന്നു. ഉഭയകക്ഷി വ്യാപാരവും നിക്ഷേപങ്ങളും വർദ്ധിപ്പിക്കുക എന്നതാണ് കരാർ പ്രധാനമായും ലക്ഷ്യമിടുന്നത്.
കരാർ യാഥാർത്ഥ്യമായാൽ ഇരുരാജ്യങ്ങൾക്കും തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട വിപണിയാണ് ലഭിക്കാൻ പോകുന്നത്. ഉഭയകക്ഷി വ്യാപാരവും നിക്ഷേപങ്ങളും വർദ്ധിപ്പിക്കുക എന്നതാണ് കരാർ ലക്ഷ്യമിടുന്നത്. ഇത്തരം കരാറുകൾ രണ്ട് രാജ്യങ്ങളും തമ്മിൽ വ്യാപാരം ചെയ്യുന്ന വസ്തുക്കളുടെ തീരുവ പരമാവധി ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ചെയ്യും. കസ്റ്റംസ് തീരുവയില്ലാതെ നിരവധി ഉൽപ്പന്നങ്ങൾക്ക് വിപണി പ്രവേശനം നൽകുന്നതിനൊപ്പം, ഐടി, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിൽ നിന്നുള്ള വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾക്ക് യുകെ വിപണിയിൽ കൂടുതൽ പ്രവേശനം നൽകണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത് . മറുവശത്ത്, സ്കോച്ച് വിസ്കി, ഇലക്ട്രിക് വാഹനങ്ങൾ, ആട്ടിറച്ചി, ചോക്ലേറ്റുകൾ, ചില മധുരപലഹാരങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവയിൽ ഗണ്യമായ കുറവ് വരുത്തണമെന്ന് യുകെ ആഗ്രഹിക്കുന്നു.
ബ്രിട്ടീഷ് മാധ്യമങ്ങൾക്ക് ഇന്ത്യയിൽ നിന്ന് പ്രവർത്തനം തുടങ്ങാൻ കഴിയുമോ എന്ന് തുടങ്ങിയ പല കാര്യങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ സമവാക്യം ഉണ്ടാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. രാജ്യത്ത് പ്രവർത്തിക്കുന്ന ഡിജിറ്റൽ മീഡിയ കമ്പനികൾ ഇന്ത്യൻ ഉടമസ്ഥതയിലുള്ളവ ആയിരിക്കണം എന്ന ഒരു നിയമം ഇന്ത്യ പാസാക്കിയത് ആണ് ഒരു തടസമായി നിലനിൽക്കുന്നത് . ബിബിസിയുൾപ്പെടെയുള്ള ബ്രിട്ടീഷ് മാധ്യമങ്ങൾ തങ്ങളുടെ പ്രവർത്തനങ്ങൾ ഇന്ത്യയിൽ നിന്ന് ആരംഭിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് . പക്ഷേ നിലവിലെ നിയമങ്ങൾ ഇതിന് കീറാമുട്ടിയായി നിൽക്കുന്ന സാഹചര്യത്തിൽ എന്ത് സമവാക്യം ഉണ്ടാക്കാം എന്ന സാധ്യതകളെ കുറിച്ചാണ് ഇരുപക്ഷവും ചർച്ചകൾക്കായി വീണ്ടും ഒരുമിക്കുന്നത്.