ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ഉപഭോക്തൃ കടം 3 ബില്യൺ പൗണ്ടിലധികമായി ഉയർന്നിരിക്കുകയാണെന്ന് ഊർജ വ്യവസായ മേധാവികൾ മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് , ഈ ശൈത്യകാലത്ത് ഗ്യാസ്, വൈദ്യുതി ബില്ലുകളുമായി ബുദ്ധിമുട്ടുന്ന ബ്രിട്ടനിലെ കുടുംബങ്ങൾക്ക് പിന്തുണ നൽകുവാനുള്ള തീരുമാനം സർക്കാർ കൈകൊണ്ടിരിക്കുകയാണ്. വരുന്ന ശീത മാസങ്ങളിൽ, ഊർജ്ജബില്ലുകൾ മൂലം പ്രതിസന്ധിയിൽ ആകുന്ന കുടുംബങ്ങളെ സഹായിക്കുവാനുള്ള വഴികൾ ചർച്ച ചെയ്യുവാനായി മന്ത്രിമാർ ബുധനാഴ്ച ഊർജ്ജ വ്യവസായ മേധാവികളുമായി കൂടിക്കാഴ്ച നടത്തി. പെൻഷൻകാർക്കുള്ള ശീതകാല ഇന്ധന പെയ്മെന്റുകൾ നിർത്തലാക്കിയതിന് ലേബർ ഗവൺമെന്റിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് സർക്കാരിന്റെ പുതിയ തീരുമാനം. ബ്രിട്ടീഷ് ഗ്യാസ് മേധാവി ക്രിസ് ഓഷിയ ഉൾപ്പെടെ ബ്രിട്ടനിലെ പത്തിലധികം ഊർജ്ജ വിതരണ കമ്പനികളുടെ എക്സിക്യൂട്ടീവുമാർ, ഉപഭോക്തൃ ഗ്രൂപ്പുകൾ, ചാരിറ്റികൾ, റെഗുലേറ്റർ ഓഫ്ജെം എന്നിവരാണ് ഊർജ്ജമന്ത്രി മിയറ്റ ഫാൻബുള്ളയുമായുള്ള ചർച്ചയിൽ പങ്കെടുത്തത്.
ഈ ശൈത്യകാലത്ത് ദുർബലരായ കുടുംബങ്ങളെ അവരുടെ ഊർജ്ജബല്ലുകൾ അടക്കുന്നതിന് സഹായിക്കുവാൻ സർക്കാർ എല്ലാവിധ പിന്തുണയും നൽകുമെന്ന് ഊർജ്ജമന്ത്രി അറിയിച്ചു. ഇത് സംബന്ധിച്ച വിശദാംശങ്ങൾ അടുത്തമാസം തന്നെ അറിയിക്കുമെന്നും, ആവശ്യമായ കുടുംബങ്ങൾക്ക് എല്ലാവിധ പിന്തുണയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും ഊർജ്ജമന്ത്രി വ്യക്തമാക്കി. ഉപഭോക്താക്കളുടെ കടം എക്കാലത്തെയും ഉയർന്ന തുകയായ 3.2 ബില്യൺ പൗണ്ട് എന്ന റെക്കോർഡിലെത്തിയതോടെ അടിയന്തിര നടപടി വേണമെന്ന ആവശ്യം ചർച്ചയ്ക്കിടയിൽ ഉയർന്നതായാണ് പുറത്തുവരുന്ന വാർത്തകൾ വ്യക്തമാക്കുന്നത്.
ശൈത്യകാലത്ത് ഊർജ്ജബല്ലുകളിൽ 10% വർധന ഉണ്ടാകുമെന്ന് എനർജി റെഗുലേറ്റർ ആയ ഓഫ്ജം കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ഇത് കുടുംബങ്ങൾക്ക് കനത്ത ആഘാതമാണ് നൽകുന്നത്. കൺസർവേറ്റീവ് ഗവൺമെന്റ് ട്രഷറിയിൽ ഉണ്ടാക്കിയ വിടവ് നികത്തുന്നതിന്, നിലവിലുള്ള സഹായങ്ങൾ വെട്ടി കുറച്ച ലേബർ സർക്കാരിന് തീരുമാനത്തിൽ ശക്തമായ എതിർപ്പുകൾ വിവിധ ഇടങ്ങളിൽ നിന്നും ഉയരുന്നുണ്ട്. ഇത്തരം വിമർശനങ്ങളാണ് സർക്കാരിനെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഊർജ്ജവിതരണ മേധാവികളുമായുള്ള ചർച്ച വിജയകരമായിരുന്നുവെന്നും സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്നുമാണ് ഊർജ്ജമന്ത്രി വ്യക്തമാക്കിയത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ പുകവലിക്കെതിരെ കർശനമായ നിയമങ്ങൾ കൊണ്ടുവരാൻ സർക്കാർ നടപടികൾ ആരംഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. നിരോധനത്തിന്റെ ഭാഗമായി പൊതു ഇടങ്ങളിൽ പുകവലിക്കുന്നതിന് കർശനമായ നിയന്ത്രണങ്ങൾ നിലവിൽ വന്നേക്കും. പബ്ബ് ഗാർഡനുകളിലും ഔട്ട്ഡോർ റെസ്റ്റോറൻ്റുകളിലും ആശുപത്രികൾക്ക് പുറത്തുള്ള സ്പോർട്സ് ഗ്രൗണ്ടുകളിലും പുകവലി നിരോധിക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
പുകവലി നിരോധനത്തിന്റെ ഭാഗമായുള്ള നടപടികൾ കഴിഞ്ഞ സർക്കാർ തുടങ്ങിവച്ചിരുന്നു. 2009 ജനുവരിയിലോ അതിനു ശേഷമോ ജനിച്ച എല്ലാവർക്കും പുകയില വിൽപന നിരോധിക്കുന്ന, കഴിഞ്ഞ ഗവൺമെൻ്റിൻ്റെ ടുബാക്കോ ആൻഡ് വേപ്സ് ബില്ലിൻ്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഈ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചെങ്കിലും പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തുടർന്നുള്ള നടപടികൾ ഉണ്ടായില്ല. ഈ സർക്കാർ നിലവിൽ വന്നപ്പോൾ ചാൾസ് രാജാവ് നടത്തിയ ആമുഖ പ്രസംഗത്തിൽ ജനങ്ങൾക്ക് സിഗരറ്റ് വാങ്ങുന്നതിനുള്ള പ്രായം ക്രമാനുഗതമായി നടപ്പിലാക്കുമെന്ന നിർദേശം ഉണ്ടായിരുന്നു.
പൊതുസ്ഥലങ്ങളിൽ പുകവലി നിയന്ത്രിക്കുന്നതിനുള്ള സർക്കാർ പദ്ധതി പുറത്തുവന്നത് ഒട്ടേറെ ചർച്ചകൾക്കാണ് വഴി വച്ചിരുന്നത്. പദ്ധതിയെ കുറിച്ചുള്ള വിവരങ്ങൾ ആദ്യം ദി സണ്ണിനാണ് ചോർന്ന് കിട്ടിയത്. ഇതിൻ പ്രകാരം സർവ്വകലാശാലകളും ആശുപത്രികളും നടപ്പാതകളും ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പുകവലി രഹിത മേഖല ആകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്വന്തം വീടുകളിലും തെരുവുകളും പാർക്കുകളും പോലുള്ള വലിയ തുറസ്സായ സ്ഥലങ്ങളിലും പുകവലിക്കാൻ അനുവാദം ഉണ്ടായിരിക്കും. നിരോധനത്തിൽ ഇ-സിഗരറ്റുകളും ഉൾപ്പെടുമോ എന്ന് വ്യക്തമല്ലെങ്കിലും, വാപ്പ് ഫ്രീ സോണുകളെ കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. എന്നാൽ കർശനമായ പുകവലി നിരോധനം നടപ്പിലാക്കുന്നതിനെതിരെയുള്ള വിമർശനങ്ങളും ശക്തമാണ്. ഇത് പബ്ബുകളുടെ അവസാനമായിരിക്കും എന്നാണ് റിഫോം യുകെ നേതാവ് നിഗൽ ഫാരേജ് പറഞ്ഞത്. കർശനമായ പുകവലി നിരോധനം ഹോസ്പിറ്റാലിറ്റി മേഖല പ്രതികൂലമായി ബാധിക്കും എന്ന അഭിപ്രായം ശക്തമാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയെ നടുക്കി ലണ്ടനിൽ വീണ്ടും കത്തിയാക്രമണം. കിഴക്കൻ ലണ്ടനിൽ ഒരാൾ കുത്തേറ്റു മരിച്ച സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു. ക്ലാപ്ടണിലെ റഷ്മോർ റോഡിലാണ് ആക്രമണം നടന്നത്. സംഭവത്തെ തുടർന്ന് ഇന്നലെ ഉച്ചകഴിഞ്ഞ് 3. 30നാണ് പോലീസിന് വിവരം ലഭിച്ചത്. 30 വയസ്സുള്ള ഒരാളെ കുത്തേറ്റ നിലയിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
ആക്രമണത്തിനിരയായ ആളെ ലണ്ടൻ ആംബുലൻസ് സർവീസിലെ പാരാമെഡിക്കൽ അടിയന്തിര ചികിത്സ നൽകിയെങ്കിലും ആക്രമണത്തിനിരയായ വ്യക്തി മരിച്ചിരുന്നു. സംഭവത്തെ തുടർന്ന് 28 ഉം 21 ഉം വയസ്സുകാരായ രണ്ട് പുരുഷന്മാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരും ഈസ്റ്റ് ലണ്ടൻ പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലാണ്. സംഭവത്തെ കുറിച്ചുള്ള അന്വേഷണം പ്രാരംഭ ദിശയിലാണെന്ന് ഹാക്ക്നി ആൻഡ് ടവർ ഹാംലെറ്റ്സിലെ പോലീസിൻ്റെ ചുമതലയുള്ള ഡെറ്റ് സിഎച്ച് സൂപ്റ്റ് ജെയിംസ് കോൺവേ പറഞ്ഞു. ദാരുണമായ ഈ സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരമുള്ളവർ മുന്നോട്ട് വന്ന് വിവരങ്ങൾ കൈമാറണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ ഏറ്റവും വലിയ കെയർ ഹോം നടത്തിപ്പുകാരായ വോയേജ് ഗ്രൂപ്പ് കടുത്ത പ്രതിസന്ധിയെ നേരിടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. വോയേജിന്റെ കീഴിലുള്ള കെയർ ഹോമുകളിലെ അന്തേവാസികളുടെ സുരക്ഷയും ആരോഗ്യവും സംബന്ധിച്ച് ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായി കണ്ടെത്തിയതാണ് പ്രതിസന്ധിയിലേയ്ക്ക് നയിച്ചിരിക്കുന്നത്. ആരോഗ്യ സുരക്ഷയുടെയും പരിചരണത്തിന്റെയും കാര്യത്തിൽ വന്നിരിക്കുന്ന വീഴ്ചകളുടെ പേരിൽ വോയേജ് ഗ്രൂപ്പിൻറെ കെയർ ഹോമുകളുടെ ലൈസൻസ് റദ്ദാക്കപ്പെടുകയാണെങ്കിൽ അത് നൂറുകണക്കിന് മലയാളികളെ പ്രതികൂലമായി ബാധിക്കും.
യുകെയിൽ വിവിധ സ്ഥലങ്ങളിലായി 250 ലധികം കെയർ ഹോമുകളാണ് വോയേജ് ഗ്രൂപ്പ് നടത്തുന്നത്. 2022 ലാണ് 700 ബില്യൺ പൗണ്ട് ചിലവഴിച്ച് കുവൈറ്റ് ഇൻവെസ്റ്റ്മെന്റ് അതോറിറ്റി വോയേജ് ഗ്രൂപ്പ് ഏറ്റെടുത്തത്. കെയർ ഹോമുകളുടെ നടത്തിപ്പിനായി ഏകദേശം 500 മില്യൺ പൗണ്ട് പൊതു ഖജനാവിൽ നിന്ന് കമ്പനിക്ക് ലഭിക്കുകയും ചെയ്യും. എന്നാൽ ഏറ്റെടുക്കലിനു ശേഷം കെയർ ക്വാളിറ്റി കമ്മീഷന്റെ പരിശോധനകളിൽ ഗുരുതരമായ പിഴവുകൾ കണ്ടെത്തുകയായിരുന്നു. 2002-ൽ മരുന്നിൻറെ അളവ് കൂടി ഒരു അന്തേവാസി മരിക്കാനിടയായത് ആണ് കെയർ ക്വാളിറ്റി കമ്മീഷന്റെ അന്വേഷണത്തിലേയ്ക്ക് നയിച്ചത്.
വോയേജ് ഗ്രൂപ്പിൻറെ കെയർ ഹോമുകളിൽ ഗുരുതര പിഴവ് കണ്ടെത്തിയത് യുകെയിലെ കെയർ മേഖലയിൽ വൻ കോളിളക്കം ആണ് സൃഷ്ടിച്ചത് . ഇവിടെ ജോലി ചെയ്യുന്ന മലയാളികൾ കടുത്ത അങ്കലാപ്പിലാണ്. ഏതെങ്കിലും കാരണവശാൽ ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയും പേർക്ക് മറ്റ് സ്ഥലങ്ങളിൽ ജോലിക്ക് പ്രവേശിക്കുക അത്ര സുഗമമല്ല. ഇപ്പോൾ യുകെ സർക്കാർ നടപ്പിലാക്കുന്ന കർശനമായ നിയമങ്ങളെ തുടർന്ന് നാട്ടിലേയ്ക്ക് തിരിച്ചു പോകേണ്ടതായി വരുമോ എന്ന അങ്കലാപ്പിലാണ് പലരും. കെയർ ഹോമുകളിലെ പ്രശ്നങ്ങളെ കുറിച്ച് രാഷ്ട്രീയ നേതൃത്വവും വളരെ കർശനമായാണ് പ്രതികരിച്ചത്. പ്രശ്നങ്ങളെ കുറിച്ച് അടിയന്തിരമായി അന്വേഷിക്കണമെന്ന് ലിബറൽ ഡെമോക്രാറ്റ് ഡെപ്യൂട്ടി ലീഡർ ഡെയ്സി കൂപ്പർ ആവശ്യപ്പെട്ടു . നമ്മുടെ സാമൂഹിക പരിപാലന മേഖല തകർച്ചയിലാണ് എന്നത് രഹസ്യമല്ല, എന്നാൽ ദുർബലരായ ആളുകളെ ദുരിതത്തിലും യഥാർത്ഥ അപകടത്തിലും ആക്കുന്ന കെയർഹോമുകൾക്കെതിരെ കടുത്ത നടപടി വേണമെന്ന് അവർ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യൂറോപ്യൻ യൂണിയനിൽ നിന്ന് അതിർത്തി കടന്ന് യുകെയിൽ എത്തുന്നവർക്ക് പുതിയ പരിശോധനാ നടപടികൾ നിലവിൽ വരും. പുതിയ പദ്ധതി ഈ ശരത്കാലത്ത് നടപ്പിൽ വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയ പദ്ധതിക്കായി 10.5 മില്യൺ പൗണ്ട് ചിലവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പോർട്ട് ഓഫ് ഡോവർ, ഫോക്ക്സ്റ്റോണിലെ യൂറോ ടണൽ, സെൻ്റ് പാൻക്രാസിലെ യൂറോസ്റ്റാർ എന്നിവിടങ്ങളിലെ പരിശോധന എളുപ്പത്തിലാക്കുന്നതിനും കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനും പുതിയ സിസ്റ്റം സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ ശത്കാലം മുതൽ യുകെയിൽ നിന്ന് പോകുന്നവരും മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്ന് യുകെയിലേയ്ക്ക് വരുന്നവരുമായ ഇതര യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ പുതിയതായി കൊണ്ടുവരുന്ന എൻട്രി/എക്സിറ്റ് സിസ്റ്റം (EES) എന്ന പുതിയ ഡിജിറ്റൽ സംവിധാനത്തിലൂടെ കടന്നു പോകേണ്ടതായി വരും . പുതിയ സിസ്റ്റത്തിന്റെ ഭാഗമായി വ്യക്തികളുടെ ഫോട്ടോയും വിരലടയാളവും രേഖപ്പെടുത്തും. ഈ പരിശോധനകൾ പൂർത്തിയാക്കാനുള്ള സംവിധാനങ്ങൾ നടപ്പിലാക്കാനാണ് സർക്കാർ പണം ചിലവഴിക്കുന്നത്.
EES നടപ്പിലാക്കുന്നതോടെ അനധികൃത കുടിയേറ്റം ഒരു പരിധിവരെ തടയാനുകുമെന്നാണ് കണക്കു കൂട്ടുന്നത്. കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതു വഴി തീവ്രവാദ സ്വഭാവമുള്ളവരും അനഭിമതരുമായ വ്യക്തികൾ വ്യാജ തിരിച്ചറിയൽ രേഖകളുമായി രാജ്യത്ത് എത്തുന്നത് തടയാനാവും. യൂറോപ്യൻ രാജ്യങ്ങളിലേയ്ക്ക് പ്രവേശിപ്പിക്കുമ്പോഴോ പുറത്തുപോകുമ്പോഴോ നൽകുന്ന വിരലടയാളങ്ങളും മറ്റ് വിശദാംശങ്ങളും ഉൾപ്പെടുത്തിയ രജിസ്ട്രേഷന് മൂന്ന് വർഷമാണ് കാലാവധി. ഇതോടെ വിമാനത്താവളങ്ങളിൽ നടക്കുന്ന കർശനമായ പരിശോധനകൾ കടൽ മാർഗ്ഗവും കരമാർഗവും അതിർത്തി കടന്ന് എത്തുന്നവർക്കും ബാധകമാകും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കമ്മ്യൂണിറ്റി ഡയഗ്നോസ്റ്റിക് സെൻ്ററുകൾ (സിഡിസി) സ്ഥാപിച്ചത് വഴി എക്സ്-റേ, സ്കാൻ തുടങ്ങിയ സുപ്രധാന പരിശോധനകൾ വേഗത്തിലാക്കി എൻഎച്ച്എസ്. ഇംഗ്ലണ്ടിലുടനീളം 160 കമ്മ്യൂണിറ്റി ഡയഗ്നോസ്റ്റിക് സെൻ്ററുകളാണ് സ്ഥാപിതമായിരിക്കുന്നത്. ആശുപത്രി സന്ദർശനങ്ങളെ അപേക്ഷിച്ച് വേഗത്തിലുള്ള പരിശോധനയും രോഗനിർണ്ണയവും നൽകുന്നതിനായാണ് സിഡിസികൾ കൊണ്ടുവന്നിരിക്കുന്നത്.
കമ്മ്യൂണിറ്റി ഡയഗ്നോസ്റ്റിക് സെൻ്ററുകളിലെ (സിഡിസി) വേഗത്തിലുള്ള സേവനം, സൗകര്യപ്രദമായ സ്ഥലങ്ങൾ, പരിചരണത്തിൻ്റെ ഗുണനിലവാരം എന്നിവയാണ് രോഗികൾ ഇവ തിരഞ്ഞെടുക്കാനുള്ള കാരണങ്ങളായി സർവേ പറയുന്നത്. സർവേയിൽ പങ്കെടുത്ത 87% പേർക്കും നല്ല അനുഭവം ഉണ്ടായതായാണ് റിപ്പോർട്ട് ചെയ്തത്. ഷോപ്പിംഗ് സെൻ്ററുകൾ, ഹെൽത്ത് സെൻ്ററുകൾ, കമ്മ്യൂണിറ്റി ഹോസ്പിറ്റലുകൾ എന്നിവിടങ്ങളിലെല്ലാം കമ്മ്യൂണിറ്റി ഡയഗ്നോസ്റ്റിക് സെൻ്ററുകൾ (സിഡിസി) ഉണ്ട്.
സിടി, എംആർഐ സ്കാനുകൾ, നോൺ-ഒബ്സ്റ്റട്രിക് അൾട്രാസൗണ്ടുകൾ, എക്കോകാർഡിയോഗ്രാം എന്നിവ പോലുള്ള ഡയഗ്നോസ്റ്റിക് പരിശോധനകൾക്കായി ദീർഘനാൾ കാത്തിരിക്കുന്നത് തടയാനാണ് എൻഎച്ച്എസ് ഇംഗ്ലണ്ട് കമ്മ്യൂണിറ്റി ഡയഗ്നോസ്റ്റിക് സെൻ്ററുകൾ തുടങ്ങിയത്. രോഗനിർണ്ണയ പരിശോധനയ്ക്കായി രോഗികൾ ആറാഴ്ചയിൽ കൂടുതൽ കാത്തിരിക്കരുതെന്ന് എൻഎച്ച്എസ് ഭരണഘടന പറയുന്നുണ്ടെങ്കിലും, ഇതുവരെയും ഇത് നടപ്പിലാക്കാൻ എൻഎച്ച്എസിന് സാധിച്ചിട്ടില്ല. ഇപ്പോഴും 21% രോഗികളും രോഗനിർണ്ണയ പരിശോധനകൾക്കായി ആറ് ആഴ്ചയിൽ കൂടുതൽ കാത്തിരിക്കേണ്ടതായി വരുന്നുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എല്ലാ മേഖലയിലും വരുത്തി കൊണ്ടിരിക്കുന്ന മുന്നേറ്റങ്ങൾ പ്രവചനാതീതമാണ് . നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ ഒട്ടേറെ കാര്യങ്ങൾ ആണ് വിവിധ മേഖലകളിൽ പുതിയതായി എത്തി കൊണ്ടിരിക്കുന്നത്. ഇതിൻറെ ഭാഗമായി നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ അധ്യാപകരുടെ ജോലി ഭാരം കുറയ്ക്കുന്നതിനുള്ള എഐ ടൂളുകൾ വികസിപ്പിക്കുന്നതിനുള്ള നടപടികൾ യുകെയിൽ ആരംഭിച്ചു. ഇതിനായി 3 മില്യൺ പൗണ്ട് ചിലവഴിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സ്റ്റീഫൻ മോർഗൻ പറഞ്ഞു.
യുകെയിൽ പല അധ്യാപകരും ഇപ്പോൾതന്നെ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ടൂളുകൾ ഉപയോഗിക്കുന്നുണ്ട്. എന്നിരുന്നാലും നിലവിലുള്ള ടൂളുകൾ ഇംഗ്ലണ്ടിലെ ക്ലാസ് മുറികളിൽ ഉപയോഗിക്കുന്നതിന് പ്രത്യേകം രൂപകൽപന ചെയ്തതോ അംഗീകരിക്കപ്പെട്ടതോ അല്ല . ഈ പോരായ്മ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനാണ് സർക്കാർ ലക്ഷ്യം വെയ്ക്കുന്നത്. ചാറ്റ് ജി പി റ്റി പോലുള്ള ജനറേറ്റീവ് എ ഐ ടൂളുകൾ മിക്ക അധ്യാപകരും ഉപയോഗിക്കുന്നുണ്ടെങ്കിലും ഇത്തരം ടൂളുകൾ കുറച്ചുകൂടി കുറ്റമറ്റതാക്കാനും കൂടുതൽ അധ്യാപകർക്ക് ഇവയിൽ പരിശീലനം നൽകാനുമാണ് സർക്കാർ പുതിയ പദ്ധതി വഴിയായി ലക്ഷ്യം വയ്ക്കുന്നത്.
എ ഐ ടൂളുകൾ അവതരിപ്പിക്കുന്നത് യുകെയിലെ അധ്യാപകരുടെ ജോലിഭാരം കുറയ്ക്കുമെന്നാണ് കരുതപ്പെടുന്നത്. ദക്ഷിണ കൊറിയയിൽ നടന്ന ഒരു അന്താരാഷ്ട്ര സെമിനാറിൽ ആണ് യുകെയുടെ ഈ മേഖലയിലെ ഭാവി പദ്ധതികളെ കുറിച്ച് വിദ്യാഭ്യാസ സെക്രട്ടറി പറഞ്ഞത് . നിലവിലുള്ള എ ഐ ടൂളുകൾ നൽകുന്ന ഉള്ളടക്കത്തിന്റെ വിശ്വാസ്യത എത്രമാത്രമുണ്ടെന്നതാണ് അധ്യാപകർ നേരിടുന്ന പ്രധാന പ്രശ്നം. ഉള്ളടക്കത്തിന്റെ വിശ്വാസ്യത പരിഹരിക്കാൻ കഴിയുമെങ്കിൽ അധ്യാപകർ അഭിമുഖീകരിക്കുന്ന അമിതഭാരം ലഘൂകരിക്കാൻ എഐ ട്യൂളുകൾക്ക് കഴിയുമെന്ന് സ്കൂൾ ആൻഡ് കോളേജ് ലീഡേഴ്സിൻ്റെ അസോസിയേഷൻ ജനറൽ സെക്രട്ടറി പെപ്പെ ഡിയാസിയോ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ പെൺകുട്ടികൾക്ക് ആർത്തവം ആരംഭിക്കുന്ന ശരാശരി പ്രായം 12 ആണെങ്കിലും പലർക്കും പത്ത് വയസ്സിൽ തന്നെ ആർത്തവം വരുന്നതായി റിപ്പോർട്ട്. ഇത്തരം കുട്ടികൾക്ക് അസഹനീയമായ വയറുവേദന തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്നതായും റിപ്പോർട്ടിൽ പറയുന്നു. പലപ്പോഴും സ്കൂളിൽ തനിക്ക് അമിത രക്തസ്രാവത്തെ കുറിച്ചുള്ള ഉത്കണഠ കാരണം പഠനത്തിൽ ശ്രദ്ധിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഒരു പെൺകുട്ടി പറയുന്നു. കുട്ടികളിൽ ഇത്തരം അനുഭവങ്ങൾ കൂടുതൽ സാധാരണമായി കൊണ്ടിരിക്കുകയാണ്.
ഗവേഷണമനുസരിച്ച്, പെൺകുട്ടികളിൽ മുമ്പത്തേക്കാൾ ചെറുപ്പത്തിൽ തന്നെ ആർത്തവം ആരംഭിക്കുന്നു. 1950 നും 1969 നും ഇടയിൽ ജനിച്ച സ്ത്രീകൾക്ക് ആർത്തവം ആരംഭിച്ചത് ശരാശരി 12 വയസ്സിൽ ആണെങ്കിൽ 2000 നും 2005 നും ഇടയിൽ ജനിച്ചവരുടെ ശരാശരി പ്രായം 11 വയസ്സായി മാറിയതായി മെയ് മാസം പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തിയതായി ജേണൽ ജമാ നെറ്റ്വർക്ക് ഓപ്പൺ റിപ്പോർട്ട് ചെയ്തു.
11 വയസ്സിന് മുമ്പ് ആർത്തവം ആരംഭിക്കുന്ന പെൺകുട്ടികളുടെ അനുപാതം 8.6 ശതമാനത്തിൽ നിന്ന് 15.5 ശതമാനമായി വർദ്ധിച്ചതായി പഠനം നടത്തിയ ഹാർവാർഡ് സർവകലാശാലയിലെ ഗവേഷകർ പറയുന്നു. യുഎസിന് സമാനമായി യുകെയിലും കുട്ടികളുടെ ഇടയിൽ പൊണ്ണത്തടി വർദ്ധിച്ച് വരുന്നുണ്ട്. ഇതിനോടനുബന്ധിച്ച് കുട്ടികളിൽ ആരോഗ്യ പ്രശ്നങ്ങളും കണ്ടുവരുന്നുണ്ട്.
മുൻ ഇംഗ്ലണ്ട് ഫുട്ബോൾ മാനേജർ സ്വെൻ- ഗൊറാൻ എറിക്സൺ എഴുപത്തിയാറാം വയസ്സിൽ പാൻക്രിയാറ്റിക് ക്യാൻസർ രോഗബാധയെ തുടർന്ന് അന്തരിച്ചു. സ്വീഡിഷുകാരനായ എറിക്സൺ 2001 ലാണ് ഇംഗ്ലണ്ട് ഫുട്ബോൾ ടീമിന്റെ ആദ്യ വിദേശ മാനേജരായി ചുമതലയേറ്റത്. 2006 വരെ ഏകദേശം 67 ഓളം മത്സരങ്ങളിൽ അദ്ദേഹം ഇംഗ്ലണ്ട് ടീമിന്റെ മാനേജർ ആയി തുടർന്നു. 2002, 2006 ലോകകപ്പുകളിലും, 2004ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിലും ഇംഗ്ലണ്ട് ടീമിനെ ക്വാർട്ടർ ഫൈനലിൽ വരെ എത്തിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു. ഡേവിഡ് ബെക്കാം , പോൾ സ്കോൾസ്, ഫ്രാങ്ക് ലാംപാർഡ് , വെയ്ൻ റൂണി , സ്റ്റീവൻ ജെറാർഡ് എന്നിവരുൾപ്പെടെയുള്ള ഒരു സുവർണ്ണ തലമുറയെ കളിക്കളത്തിൽ നയിക്കുന്നതിന് എറിക്സന് അവസരം ലഭിച്ചു.
ജനുവരിയിൽ ക്യാൻസർ ബാധ കണ്ടെത്തിയതിനു ശേഷവും, തനിക്ക് മുൻപിൽ ഇനിയും ഒരു വർഷം ജീവിക്കുവാൻ ബാക്കിയുണ്ടെന്ന് എറിക്സൺ പറഞ്ഞിരുന്നു. തങ്ങളുടെ പിതാവ് രോഗത്തോട് ധീരമായി പോരാടിയെന്നും, എന്നാൽ സമാധാനത്തോടെ ഇപ്പോൾ മരണത്തിലേക്ക് പോയി എന്നും മക്കളായ ലിനയും ജോഹനും പ്രതികരിച്ചു. ഫുട്ബോൾ അസോസിയേഷൻ പെട്രണായ വില്യം രാജകുമാരനും, പ്രധാനമന്ത്രി കെയർ സ്റ്റാർമറും എറിക്സന്റെ മരണത്തിൽ അനുശോചനം അറിയിച്ചു. ഇംഗ്ലീഷ് ഫുട്ബോളിന് അദ്ദേഹം സമ്മാനിച്ച മഹത്തായ സംഭാവനകളെ ഇരുവരും അനുസ്മരിച്ചു.
ഇംഗ്ലണ്ട് ടീമിൻറെ മാനേജരായി ചുമതല ഏൽക്കുന്നതിന് മുൻപ്, സ്വീഡിഷ്, പോർച്ചുഗീസ്, ഇറ്റാലിയൻ ഫുട്ബോൾ ക്ലബ്ബുകൾക്കും അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റി, ലെസ്റ്റർ ഉൾപ്പെടെയുള്ള ക്ലബ്ബുകൾക്കും അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. എറിക്സന്റെ ആരോഗ്യ അവസ്ഥ മോശമായ സാഹചര്യത്തിൽ ഡേവിഡ് ബെക്കാം അദ്ദേഹത്തെ സ്വീഡനിൽ എത്തി സന്ദർശിച്ചിരുന്നു. എറിക്സന്റെ മരണത്തിലുള്ള അഗാധമായ ദുഃഖവും ഡേവിഡ് ബെക്കാം പങ്കുവെച്ചു. നിരവധി താരങ്ങളും എറിക്സന്റെ മരണത്തിലുള്ള തങ്ങളുടെ ദുഃഖം അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബർമിംഗ്ഹാം പ്രൈമറി സ്കൂളിന്റെ പുറത്ത് നോ വൈറ്റ്സ് എന്നെഴുതിയ സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. മുഖം മൂടി ധരിച്ച ഒരു വ്യക്തി മേൽ പറഞ്ഞ വാക്കുകൾ സ്കൂളിൻറെ ഭിത്തിയിൽ എഴുതുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ചുമരിൽ എഴുതുന്നതിന് മുമ്പ് ഇയാൾ ചുറ്റും നോക്കുന്നതും പിന്നീട് വേഗത്തിൽ സ്ഥലം വിടുന്നതും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും.
സ്കൂളിൽനിന്ന് ഏകദേശം 200 മീറ്റർ അകലെയുള്ള ലാംഗ്ടൺ റോഡിലും ഫാർണ്ടൻ റോഡിലും ഇതേ കാര്യങ്ങൾ എഴുതിയിട്ടുണ്ട്. മൂന്ന് സംഭവങ്ങൾക്ക് പിന്നിലും ഒരാൾ തന്നെയാണോ എന്നതിനെ കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണ്. വിദ്വേഷ മുദ്രാവാക്യങ്ങൾ എഴുതിയത് ആരായാലും അവരുടെ ലക്ഷ്യം സമുദായ സംഘർഷം ആളി കത്തിക്കുക എന്നതാണെന്ന് സോഷ്യൽ ആക്ടിവിസ്റ്റ് നവീദ് സാദിക്ക് അഭിപ്രായപ്പെട്ടു. ഈ സന്ദേശം പങ്കുവയ്ക്കുന്ന ഒരു വീഡിയോയും അദ്ദേഹം ഓൺലൈനിൽ പങ്കു വെച്ചിട്ടുണ്ട്.
സൗത്ത് പോർട്ടിൽ മൂന്നു പെൺകുട്ടികളുടെ മരണത്തെ തുടർന്ന് ബ്രിട്ടനിൽ ഉണ്ടായ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ഈ സംഭവങ്ങളെ വളരെ ഗൗരവമായാണ് പോലീസ് കാണുന്നത് . നോ വൈറ്റ്സ് എന്നെഴുതിയതിന്റെ പിന്നിൽ ആരാണെന്ന് അറിയാനുള്ള അന്വേഷണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ബർമിംഗ്ഹാമിലെ ആലും റോക്ക് പ്രദേശം പ്രധാനമായും ഏഷ്യൻ വംശജർ കൂടുതൽ താമസിക്കുന്ന സ്ഥലമാണ്.