ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടൻ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള നീക്കങ്ങൾ റഷ്യ നടത്തുന്നതായി യുകെ മിലിറ്ററി ഇൻറലിജൻ്റസിന്റെ ഡയറക്ടർ ജനറൽ കെൻ മക്കല്ലം പറഞ്ഞു. യുകെ നേരിടുന്ന സുരക്ഷാ പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. റഷ്യയുമായുള്ള യുദ്ധത്തിൽ യുകെ ഉക്രയിനിനെ പിന്തുണച്ചതിനെ തുടർന്ന് റഷ്യൻ ചാര സംഘടന ബ്രിട്ടനിൽ അപകടകരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ ശ്രമിച്ചു എന്ന ഗുരുതരമായ ആരോപണങ്ങൾ ആണ് മിലിറ്ററി ഇൻറലിജൻ്റസ് മേധാവി നടത്തിയത്.
റഷ്യയെ കൂടാതെ ഇറാൻ പിന്തുണയുള്ള ഭീകരവാദികളും യുകെയിൽ രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കായി ശ്രമിച്ചിരുന്നു. 2022 മുതൽ ഇറാന്റെ പിന്തുണയുള്ള 20 ഓളം ഇത്തരം സംഭവങ്ങളെ യുകെ ഫലപ്രദമായി പരാജയപ്പെടുത്തുകയുണ്ടായി. ഇപ്പോഴും ഇസ്ലാമിക തീവ്രവാദങ്ങളും തീവ്ര വലതുപക്ഷ ഭീകരതയും രാജ്യത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നതായി കെൻ മക്കല്ലം പറഞ്ഞു. ഭീകരവാദികളും രാജ്യത്ത് ദേശവിരുദ്ധ പ്രവർത്തനങ്ങളും ശക്തി പ്രാപിക്കുന്നത് മിലിറ്ററി ഇൻറലിജൻസിന്റെ ജോലി ദുഷ്കരമാക്കുകയാണ്.
യുവാക്കൾ കൂടുതലും ഓൺലൈൻ തീവ്രവാദത്തിലേയ്ക്ക് ആകർഷിക്കപ്പെടുന്നതായുള്ള വിവരങ്ങളും തന്റെ പ്രസംഗത്തിൽ അദ്ദേഹം ചൂണ്ടി കാണിച്ചു. 18 വയസ്സിന് താഴെയുള്ള 13 ശതമാനം പേരും തീവ്രവാദ ബന്ധങ്ങളെ കുറിച്ച് ഓൺലൈനിൽ അന്വേഷിച്ചതായും കണ്ടെത്തിയിട്ടുണ്ട്. തീവ്രവാദ പ്രവർത്തനങ്ങളുടെ 75 ശതമാനവും ഇസ്ലാമിക തീവ്രവാദത്തിനോട് അനുബന്ധിച്ചുള്ളതും ബാക്കി 25 ശതമാനം വലതുപക്ഷ തീവ്രവാദവുമായി ബന്ധപ്പെട്ടതുമാണ്. റഷ്യയുടെ ഉക്രയിൻ അധിനിവേശത്തിനുശേഷം ഏകദേശം 750 ലധികം റഷ്യൻ തന്ത്രജ്ഞരെയാണ് യൂറോപ്പിൽ നിന്ന് പുറത്താക്കിയത്. ഇവരിൽ ഭൂരിഭാഗവും റഷ്യൻ ചാരന്മാരായിരുന്നു എന്ന ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വെള്ളത്തിൻറെ ഗുണനിലവാരത്തിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് ഇംഗ്ലണ്ടിലെയും വെയിൽസിലെയും വാട്ടർ കമ്പനികൾ ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകണം. അടുത്ത വർഷം ഉപഭോക്താക്കൾക്ക് ഏകദേശം 158 മില്യൺ പൗണ്ട് ആണ് തിരികെ നൽകേണ്ടത്. ഇത്രയും തുക ബില്ലുകളിൽ കുറവ് വരുത്തേണ്ടതു കൊണ്ട് ഇംഗ്ലണ്ടിലെയും വെയിൽസിലെയും വാട്ടർ ബില്ലുകൾ അടുത്ത ഒരു വർഷത്തേയ്ക്ക് കുറവ് ഉണ്ടാകും എന്നാണ് അറിയാൻ സാധിച്ചത്.
വാട്ടർ കമ്പനികളുടെ പ്രവർത്തനം വിലയിരുത്തിയതിനുശേഷമാണ് പിഴ പ്രഖ്യാപിച്ചത്. വെള്ളത്തിൻറെ ഗുണനിലവാരം മോശമായതിന്റെ പേരിലും മലിനജല ചോർച്ചയുമാണ് കമ്പനികളുടെ മേൽ പിഴ ഈടാക്കാനുള്ള പ്രധാന കാരണങ്ങൾ. ഗുണനിലവാരത്തിന്റെ പേരിൽ തുടർച്ചയായ നാലാം വർഷമാണ് കമ്പനികൾ ഉപഭോക്താക്കൾക്ക് പണം തിരികെ നൽകേണ്ടതായി വരുന്നത്. ഇംഗ്ലണ്ടിലെയും വെയിൽസിലെയും 17 വാട്ടർ കമ്പനികൾക്കാണ് ജലവിതരണത്തിന്റെ ചുമതലയുള്ളത്. തുടർച്ചയായ രണ്ടാം വർഷവും ഒരു കമ്പനിയും ഉയർന്ന റേറ്റിംഗ് നേടിയിട്ടില്ല. എന്നിരുന്നാലും നാല് കമ്പനികൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നില മെച്ചപ്പെടുത്തിയിട്ടുണ്ട്.
കമ്പനികൾക്ക് തുടർച്ചയായ നാലാം വർഷവും പിഴ ഈടാക്കിയത്തിലും ഗുണനിലവാരം മെച്ചപ്പെടുത്താതതിനെതിരെയും കടുത്ത വിമർശനം ഉയർന്നു വന്നിട്ടുണ്ട്. ഇതു കൂടാതെ വ്യവസായത്തെ നിയന്ത്രിക്കുന്ന ഓഫ് വാട്ടിന്റെ പ്രവർത്തനവും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. 2020 നും 2025 നും ഇടയിൽ മലിനീകരണ തോത് 30 ശതമാനം കുറയ്ക്കണമെന്ന പ്രഖ്യാപിത ലക്ഷ്യത്തിൽ എത്താൻ വാട്ടർ കമ്പനികൾക്ക് എന്നു കഴിയും എന്ന ചോദ്യം പ്രസക്തമാണ്. കാലാവസ്ഥാ വ്യതിയാനവും കനത്ത മഴയും ആണ് കമ്പനികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് കാരണമെന്ന് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. തേംസ് വാട്ടർ കമ്പനി ആണ് ഏറ്റവും കൂടുതൽ പിഴ നൽകേണ്ടത്. 56.8 മില്യൺ പൗണ്ട് ആണ് തേംസ് കമ്പനി മാത്രം തിരിച്ചു നൽകേണ്ടത്
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കൗണ്ടി ഡൗണിൽ സ്കൂൾ ബസ് അപകടത്തിൽപ്പെട്ട് നിരവധി വിദ്യാർത്ഥികൾക്ക് പരുക്ക് പറ്റി. 40 – ൽ അധികം സ്കൂൾ കുട്ടികളുമായി പോയ ഡബിൾ ഡക്കർ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ബസ്സിൽ 43 കുട്ടികളും ഡ്രൈവറും ആണ് ഉണ്ടായിരുന്നത്. ഗുരുതരമല്ലാത്ത പരിക്കുകളോടെ നാല് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി നോർത്തേൺ അയർലൻഡ് പോലീസ് സർവീസ് (പിഎസ്എൻഐ) സ്ഥിരീകരിച്ചു.
ഇന്നലെ 4 മണിക്ക് ശേഷം കരോഡോറിനടുത്തുള്ള ബാലിബ്ലാക്ക് റോഡ് ഈസ്റ്റിലാണ് സംഭവം. സ്‌ട്രാങ്‌ഫോർഡ് കോളേജിൽ നിന്ന് ബാംഗോറിലേക്ക് വിദ്യാർത്ഥികളുമായി പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. സംഭവ സ്ഥലത്ത് വെച്ച് നിരവധി പേർക്ക് പ്രാഥമിക ശുശ്രൂഷകൾ നൽകിയതായി നോർത്തേൺ അയർലൻഡ് പോലീസ് സർവീസ് അറിയിച്ചു. നിലവിൽ 4 കുട്ടികൾ പരുക്കുകളെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ആണെന്നും ഇവരുടെ പരുക്കുകൾ ഗുരുതരമല്ലെന്നും നോർത്തേൺ അയർലൻഡ് പോലീസ് സർവീസ് അറിയിച്ചു. പരുക്കേറ്റവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും എല്ലാവിധ പിന്തുണയും നൽകുമെന്ന് നോർത്ത് അയലൻഡ് ഫസ്റ്റ് മിനിസ്റ്റർ മിഷേൽ ഒ നീൽ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- വെസ്റ്റ്മിനിസ്റ്ററിലെ രാഷ്ട്രീയ അന്തരീക്ഷം വരാനിരിക്കുന്ന വർഷങ്ങളിൽ എങ്ങനെയാകുമെന്നത് വരും ആഴ്ചകളിൽ നിർവചിക്കപ്പെടും. ഒക്ടോബർ അവസാനത്തോടെ അധികാരത്തിലിരിക്കുന്ന ലേബർ പാർട്ടിയുടെ ബഡ്ജറ്റ് അവതരിപ്പിക്കപ്പെടും. അതിനുശേഷം കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ, കൺസർവേറ്റീവ് പാർട്ടി അവരുടെ പുതിയ നേതാവിനെ തിരഞ്ഞെടുക്കുകയും ചെയ്യും. തിരഞ്ഞെടുപ്പിന് ശേഷമുള്ള പരിവർത്തനത്തിന്റെ സമയം ബ്രിട്ടനിൽ അവസാനിക്കുകയാണ്. ലേബർ പാർട്ടിയുടെ നയങ്ങളെയും പദ്ധതികളെയും സംബന്ധിച്ച് കൂടുതൽ വ്യക്തമാകുന്ന സമയമാണ് ഇനി വരാനിരിക്കുന്നത്. നിലവിൽ പ്രതിപക്ഷ നേതാവായി തുടരുന്ന റിഷി സുനകിന് പകരക്കാരനും കൂടി എത്തുന്നതോടെ ബ്രിട്ടനിലെ രാഷ്ട്രീയ അന്തരീക്ഷത്തിന് കാര്യമായ മാറ്റം ഉണ്ടാകും. എന്നാൽ ആരായിരിക്കും കൺസർവേറ്റീവ് പാർട്ടിയുടെ അടുത്ത നേതാവായി വരിക എന്നത് സംബന്ധിച്ച് ഇനിയും വ്യക്തതയില്ല. റോബർട്ട് ജെൻറിക്ക്, കെമി ബേഡ്നോക്ക്, ജെയിംസ് ക്ലെവർലി, ടോം ട്യുഗൻഡട്ട് എന്നിവരാണ് നിലവിൽ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ചൊവ്വാഴ്ച നടക്കുന്ന വോട്ടെടുപ്പിൽ, ഇവരിൽ ഒരാൾ പുറത്തായി മൂന്നു പേരായി ചുരുങ്ങും. തുടർന്ന് ബുധനാഴ്ച നടക്കുന്ന വോട്ടെടുപ്പിൽ, അന്തിമ രണ്ടുപേർ എന്ന നിലയിലേക്ക് എത്തും. ഈ രണ്ടുപേരിൽ നിന്നാകും അവസാന വിജയി ഉണ്ടാവുക.
തുടക്കത്തിൽ നേതൃസ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ശേഷം പിന്മാറിയ ടോറി എം പി മെൽ സ്ട്രൈഡ് താൻ ജെയിംസ് ക്ലെവർലിയെ പിന്തുണയ്ക്കുന്നതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. തന്റെ പ്രസംഗത്തിലൂടെ ക്ലെവർലിയ്ക്ക് കൂടുതൽ ജനശ്രദ്ധ ആകർഷിക്കാൻ സാധിച്ചുവെന്നാണ് വിദഗ്ധരും വിലയിരുത്തുന്നത്. ടോറി ഗ്രാസ്‌റൂട്ട് വെബ്‌സൈറ്റായ കൺസർവേറ്റീവ് ഹോം നടത്തിയ വോട്ടെടുപ്പ് പ്രകാരം മുൻ ബിസിനസ് സെക്രട്ടറി കെമി ബേഡ്നോക്കാണ് മൂന്ന് പേരിൽ ഏറ്റവും പ്രിയങ്കരനെന്നാണ് സൂചിപ്പിക്കുന്നത്. നവംബർ രണ്ടിനാണ് അവസാന ഫലപ്രഖ്യാപനം ഉണ്ടാവുക.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബർമിംഗ്ഹാം യൂണിവേഴ്സിറ്റി അധ്യയനവർഷം തുടങ്ങിയതിനോട് അനുബന്ധിച്ച് നടത്തിയ കുട്ടികളുടെ നൈറ്റ് ക്ലബ് പാർട്ടിക്കിടയിൽ വൻ അത്യാഹിതം . പാർട്ടിക്കിടയിലേക്ക് വാഹനം ഇടിച്ചു കയറി നിരവധി വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. ഇതില്‍ 5 ഓളം മലയാളി വിദ്യാർഥികൾ ഉൾപ്പെട്ടതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. അപകടത്തിനിടയാക്കിയ വാഹനത്തിന്റെ ഡ്രൈവറെ പോലീസ് നരഹത്യാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. അപകടത്തിന് കാരണമായ വാഹനം ഓടിച്ചത് 22 വയസ്സുകാരനായ മലയാളിയാണെന്ന് സംശയം ഉണ്ട്.
സംഭവം നടന്ന സ്ഥലത്തിനു ചുറ്റും പോലീസ് സുരക്ഷാ വലയം തീർത്തിട്ടുണ്ട്. 22 കാരനായ ഒരാൾ മനഃപൂർവ്വം ആളുകൾക്കിടയിലേക്ക് വാഹനം ഓടിച്ചു കയറ്റിയതിന് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. നൈറ്റ് ക്ലബ്ബിൽ നേരത്തെ നടന്ന സംഭവങ്ങളുടെ തുടർച്ചയായി നടത്തപ്പെട്ട ആസൂത്രിതമായ ആക്രമണമാണ് ഇതെന്ന് വിശ്വസിക്കുന്നതായി ബർമിംഗ്ഹാം പോലീസ് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ തുടർച്ചയായ മൂന്നാമത്തെ മാസവും വീടുകളുടെ വില ഉയർന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. പലിശ നിരക്കുകൾ കുറഞ്ഞതും തൊഴിലാളികളുടെ ശമ്പളത്തിലുള്ള വർദ്ധനവും ആണ് വീടുകളുടെ വില ഉയരാനുള്ള കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. കൂടുതൽ ആളുകൾ വിപണിയിൽ പ്രവേശിക്കുന്ന സാഹചര്യത്തിൽ വില വീണ്ടും ഉയരുമെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നത്.
കഴിഞ്ഞമാസം ഭവന വിപണി 0.3 % വർദ്ധിച്ചതായി ബ്രിട്ടനിലെ ഏറ്റവും വലിയ മോർട്ട്ഗേജ് ലെൻഡറായ ഹാലിഫാക്സ് പുറത്തുവിട്ട കണക്കുകൾ കാണിക്കുന്നു. ജൂലൈയിൽ ആരംഭിച്ച വില വർദ്ധനവ് സെപ്റ്റംബർ മാസവും തുടരുകയായിരുന്നു. ആദ്യമായി വീട് വാങ്ങുന്നവർക്ക് നേഷൻവൈഡ് ബിൽഡിംഗ് സൊസൈറ്റി നൽകുന്ന ആനുകൂല്യങ്ങളും വിപണിയിലെ ഡിമാൻഡ് ഉയരാൻ കാരണമായിട്ടുണ്ട്. ചില മോർട്ട്ഗേജ് സ്ഥാപനങ്ങൾ വരുമാനത്തിന്റെ 6 ഇരട്ടി വരെ മൂല്യത്തിൽ വായ്പ അനുവദിച്ചത് ഉപയോക്താക്കളെ ആകർഷിച്ചതായാണ് കണക്കുകൾ കാണിക്കുന്നത്.
നവംബർ മാസത്തിൽ നടക്കാനിരിക്കുന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അടുത്ത അവലോകന യോഗത്തെയാണ് വിപണി വിദഗ്ധർ ഉറ്റുനോക്കുന്നത് . ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ വീണ്ടും കുറയ്ക്കാനുള്ള സാധ്യതയുണ്ടെന്ന് ബാങ്ക് ഗവർണർ ആൻഡ്രൂ ബെയ്‌ലി പറഞ്ഞിരുന്നു. പലിശ നിരക്കുകൾ കുറയുന്നതനുസരിച്ച് വീടുവാങ്ങാൻ സ്വപ്നം കണ്ടിരുന്നവരിൽ പല മലയാളി കുടുംബങ്ങളും ഉണ്ട്. പക്ഷേ ഡിമാൻഡ് കൂടിയതോടെ വിപണി വില ഉയർന്നത് പലരുടെയും വീട് സ്വന്തമാക്കാനുള്ള സ്വപ്നങ്ങൾക്ക് തിരിച്ചടിയായിരിക്കുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :-ഒക്ടോബർ 7 കൂട്ടക്കൊലയ്ക്ക് ശേഷം ലണ്ടനിലെ ജൂത – വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങൾ നാലിരട്ടിയായതായി പുറത്തുവന്നിരിക്കുന്ന പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇസ്ലാമോഫോബിക് സംഭവങ്ങളെക്കാൾ ആദ്യമായാണ് ജൂതന്മാർക്ക് എതിരെയുള്ള കുറ്റകൃത്യങ്ങളുടെ എണ്ണം വർദ്ധിക്കുന്നത്. ഒക്ടോബർ 7 നു ശേഷമുള്ള കഴിഞ്ഞ 11 മാസത്തിനിടയിൽ, 2170 സെമിറ്റിക് വിരുദ്ധ കേസുകളാണ് മെട്രോപൊളിറ്റൻ പോലീസ് അധികൃതർ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ അതേ കാലയളവിൽ 1568 ഇസ്ലാമോഫോബിക് വിദ്വേഷ കുറ്റകൃത്യങ്ങൾ മാത്രമാണ് പോലീസ് റെക്കോർഡുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇസ്ലാമോഫോബിക് കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും മുൻപത്തേതിനേക്കാൾ ക്രമാതീതമായ വർദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്.
ജൂതവിരുദ്ധ കുറ്റകൃത്യങ്ങളിലും, ഇസ്ലാമോഫോബിക് കുറ്റകൃത്യങ്ങളിലുമുള്ള ഈ വർദ്ധന ആശങ്കയുളവാക്കുന്നതാണെന്ന് അസിസ്റ്റൻ്റ് മെട്രോപോളിറ്റൻ പോലീസ് കമ്മീഷണർ മാറ്റ് ട്വിസ്റ്റ് വ്യക്തമാക്കി. യുകെയിലെ ഏറ്റവും വലിയ ജൂത സമൂഹങ്ങൾ താമസിക്കുന്ന ബാർനെറ്റ്, ഹാക്ക്‌നി, കാംഡെൻ, ഹാരിൻഗെ എന്നിവിടങ്ങളിലും വെസ്റ്റ്മിൻസ്റ്ററിലുമാണ് ജൂത വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങളിൽ ഭൂരിഭാഗവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാകുന്ന സാഹചര്യത്തിൽ, ഇത്തരം കുറ്റകൃത്യങ്ങളുടെ എണ്ണവും വർദ്ധിക്കാനുള്ള സാധ്യതയാണുള്ളത്.
ജൂത സ്കൂളുകൾക്ക് നേരെയും വിദ്യാർത്ഥികൾക്ക് നേരെയും ആക്രമണങ്ങൾ വർദ്ധിക്കുന്നുണ്ട്. ചിലയിടങ്ങളിൽ യൂണിവേഴ്സിറ്റികളിൽ പോലും ജൂത വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സിഎസ്ടിയുടെ റിപ്പോർട്ട് പ്രകാരം, 2024-ൻ്റെ ആദ്യ പകുതിയിൽ നടന്ന 26 അക്രമ സംഭവങ്ങളിൽ, കുറ്റവാളികൾ ഇരയുടെ നേരെ മുട്ട, കല്ലുകൾ, ഇഷ്ടികകൾ, കുപ്പികൾ അല്ലെങ്കിൽ മറ്റ് വസ്തുക്കൾ എറിയുകയാണ് ചെയ്തിരിക്കുന്നത്. മറ്റു ചില സംഭവങ്ങളിൽ ഇരയെ തല്ലുകയും ഉപദ്രവിക്കുകയും ചവിട്ടുകയും ചെയ്തതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത്തരം സംഭവങ്ങൾ കമ്മ്യൂണിറ്റികളുടെ സമാധാന അന്തരീക്ഷം തകർക്കുമെന്ന ഭീതിയാണ് സാധാരണക്കാർക്കിടയിൽ ഉള്ളത്. ശക്തമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മെട്രോപോളിറ്റൻ പോലീസ് അധികൃതർ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മധ്യപൂർവേഷ്യയിൽ കനക്കുന്ന സംഘർഷം പല രീതിയിലും യുകെ മലയാളികളെ ബാധിച്ചു. ഇസ്രായേലും ലബനനും ഇറാനുമായുള്ള സംഘർഷം മൂലം യുകെയിൽ നിന്ന് നാട്ടിലേയ്ക്കുള്ള വിമാനയാത്ര ദുർഘടമായിരിക്കുകയാണ് . യുദ്ധം കാരണം പല വിമാനങ്ങളും വഴിതിരിച്ച് വിടുന്നതുമൂലം യാത്രാ ദൈർഘ്യം കൂടുന്നതിനും പലപ്പോഴും കണക്ഷൻ ഫ്ലൈറ്റ് നഷ്ടമാകുന്നതിനോ അല്ലെങ്കിൽ ദീർഘസമയം കാത്തിരിക്കേണ്ടതായോ വരുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
സംഘർഷം മൂർച്ഛിച്ചതിനു ശേഷം ടിക്കറ്റ് നിരക്കിലും താങ്ങാനാവുന്നതിലും കൂടുതലുള്ള വർദ്ധനവ് ആണ് ഉണ്ടായി കൊണ്ടിരിക്കുന്നത്. എമിറേറ്റ്‌സും ഖത്തർ എയർവേയ്‌സും ഉൾപ്പെടെയുള്ള ഫ്‌ളൈറ്റുകളിൽ നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്കുകളിൽ ഏകദേശം 50 ശതമാനം വർദ്ധനവാണ് ഉണ്ടായതെന്ന് ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ച സ്റ്റോക്ക് ഓൺ ട്രെൻഡിൽ നിന്നുള്ള മലയാളി പറഞ്ഞു. സാധാരണ ഗതിയിൽ കുട്ടികളുടെ സ്കൂൾ അവധിക്കാലം കണക്കിലെടുത്ത് നേരത്തെ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന രീതിയാണ് കേരളത്തിലേയ്ക്ക് വരാൻ യുകെ മലയാളികൾ പിന്തുടരുന്ന രീതി. എന്നാൽ യുദ്ധഭീഷണി പലരുടെയും യാത്രാ സ്വപ്നങ്ങളെ ആകെ തകിടം മറിച്ചു. സംഘർഷം കനക്കുകയാണെങ്കിൽ ടിക്കറ്റ് നിരക്കുകൾ ഇനിയും വർദ്ധിക്കുമോ എന്ന ആശങ്കയിലാണ് പലരും.
റഷ്യൻ ഉക്രൈൻ സംഘർഷം യൂറോപ്പിൽ നിന്ന് ഏഷ്യയിലേയ്ക്ക് പറക്കാനുള്ള ആകാശപാത ചുരുങ്ങുന്നതിന് കാരണമായിരുന്നു. ഇതിന് പുറമെയാണ് മിഡിൽ ഈസ്റ്റ് സംഘർഷം കൂടി കനത്തത്. രണ്ട് വലിയ മിഡിൽ ഈസ്റ്റ് വിമാനക്കമ്പനികളായ എമിറേറ്റ്‌സും ഖത്തർ എയർവേയ്‌സും ഡസൻ കണക്കിന് വിമാനങ്ങൾ ആണ് ഈ ദിവസങ്ങളിൽ വഴിതിരിച്ചു വിട്ടത്. പല വിമാനങ്ങളും മണിക്കൂറുകൾ വൈകിയാണ് ദുബായിലും ദോഹയിലും ലക്ഷ്യസ്ഥാനങ്ങളിൽ എത്തി ചേർന്നത്. മിഡിൽ ഈസ്റ്റ് സംഘർഷം യുകെയിൽ നിന്ന് ഏഷ്യയിലേയ്ക്കുള്ള ഒട്ടുമിക്ക വിമാനങ്ങളുടെയും ഷെഡ്യൂളുകളെയും കാര്യമായി ബാധിച്ചു. ഇറാന്റെ മിസൈൽ ആക്രമണം മൂലം വ്യോമാതിർത്തികൾ അടച്ചതിനാൽ സുരക്ഷിതമായ റൂട്ടുകൾ തിരഞ്ഞെടുക്കാൻ വിമാന കമ്പനികൾ നിർബന്ധിതരായിരിക്കുകയാണ് . പ്രതിസന്ധി മൂലം വിമാന കമ്പനികൾക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുകെയിൽ നിന്നുള്ള യാത്രയിൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതു വരെ ഭക്ഷണവും ആവശ്യമായ താമസസൗകര്യവും യാത്രക്കാർക്ക് ഏർപ്പെടുത്താനുള്ള ബാധ്യത എയർലൈനുകൾക്ക് ഉണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- പ്രസവ നടപടികളിലെ മോശം പരിചരണവും, അപകടങ്ങളും സാധാരണമാകുന്നുവെന്ന ഹെൽത്ത് റെഗുലേറ്ററിന്റെ റിപ്പോർട്ടിനെ തുടർന്ന്, രോഗികളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന് എൻ എച്ച് എസ് മെറ്റേണിറ്റി സ്റ്റാഫുകൾക്ക് അടിയന്തര പരിശീലനം നിർബന്ധമാക്കുവാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഗർഭിണികളുടെയും ശിശുക്കളുടെയും പരിചരണ നിലവാരം ഉയർത്തുന്നതിനുള്ള സർക്കാർ നടപടികളുടെ ഭാഗമായി, ഇംഗ്ലണ്ടിലുടനീളമുള്ള ഒമ്പത് മെറ്റേണിറ്റി യൂണിറ്റുകളിലെ ഒബ്‌സ്റ്റെട്രീഷ്യൻമാർ, മിഡ്‌വൈഫുമാർ, ഒബ്‌സ്റ്റട്രിക് അനസ്‌തെറ്റിസ്‌റ്റുകൾ എന്നിവരെല്ലാം തന്നെ തിങ്കളാഴ്ച മുതൽ അധിക പരിശീലനം നേടേണ്ടതുണ്ട്. തുടക്കത്തിലെ ഈ നടപടി വിജയിച്ചാൽ, രാജ്യത്തെ മറ്റ് എല്ലാ സ്ഥലങ്ങളിലേക്കും ഇത് വ്യാപിപ്പിക്കാനാണ് സർക്കാർ തീരുമാനം. 131 മെറ്റേണിറ്റി യൂണിറ്റുകളിലെ ഇൻസ്പെക്ഷനു ശേഷം പ്രസിദ്ധീകരിച്ച കെയർ ക്വാളിറ്റി കമ്മീഷൻ (സി ക്യു സി ) റിപ്പോർട്ട് ഈ മേഖലയിലെ പ്രശ്നങ്ങൾ വ്യക്തമായി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ തുടർന്നാണ് സർക്കാർ അടിയന്തര പരിശീലനം ഉറപ്പാക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രസവസമയത്ത് കുഞ്ഞ് കാണിക്കുന്ന അസ്വസ്ഥതകളുടെ ലക്ഷണങ്ങൾ എങ്ങനെ നന്നായി പെട്ടെന്ന് തിരിച്ചറിയാമെന്ന് ഈ പരിശീലനം മെറ്റേണിറ്റി സ്റ്റാഫുകളെ പഠിപ്പിക്കും. ഇതിലൂടെ അവർക്ക് കൂടുതൽ വേഗത്തിൽ പ്രവർത്തിക്കാനാകും. സിസേറിയൻ സമയത്ത് കുഞ്ഞിൻ്റെ തല അമ്മയുടെ പെൽവിസിൽ ആഴത്തിൽ തങ്ങിനിൽക്കുമ്പോൾ ഉണ്ടാകുന്ന പ്രസവസംബന്ധമായ അത്യാഹിതങ്ങൾ കൈകാര്യം ചെയ്യാനും ഇത് ജീവനക്കാരെ സഹായിക്കും. ഈ സർക്കാർ എൻഎച്ച്എസുമായി ചേർന്ന് പ്രസവ പരിചരണം അടിയന്തിരമായി മെച്ചപ്പെടുത്തുന്നതിനും, സ്ത്രീകളുടെ ശബ്ദം ശരിയായി കേൾക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും ജീവനക്കാർക്ക് ആവശ്യമായ പിന്തുണ നൽകുന്നതിനും ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് രോഗികളുടെ സുരക്ഷ, സ്ത്രീകളുടെ ആരോഗ്യം, മാനസികാരോഗ്യം എന്നിവ കൈകാര്യം ചെയ്യുന്ന മന്ത്രി ഗില്ലിയൻ മെറോൺ പറഞ്ഞു. ശിശുക്കളിൽ തടയാനാവുന്ന മസ്തിഷ്ക പരിക്കുകൾ ഒഴിവാക്കുന്നതിനുള്ള ഒരു നിർണായക ചുവടുവെപ്പാണിത്. എല്ലാ സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും സുരക്ഷിതവും വ്യക്തിപരവും അനുകമ്പയുള്ളതുമായ പരിചരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സർക്കാർ പരിശ്രമിക്കുകയാണെന്നും അവർ വ്യക്തമാക്കി.
പ്രസവസമയത്ത് കുഞ്ഞുങ്ങളുടെ മസ്തിഷ്ക ക്ഷതം കുറയ്ക്കുന്നതിനുള്ള മെറ്റേണിറ്റി സ്റ്റാഫിൻ്റെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിൽ പരിശീലനം പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കും. ജനിക്കുന്ന സമയത്ത് മസ്തിഷ്ക ക്ഷതമേറ്റ കുഞ്ഞുങ്ങൾ ഉൾപ്പെട്ട കേസുകൾ തീർപ്പാക്കാൻ കഴിഞ്ഞ 11 വർഷമായി എൻ എച്ച് എസ് 4.1 ബില്യൺ പൗണ്ടാണ് ചെലവഴിച്ചത്. മെറ്റേണിറ്റി യൂണിറ്റുകൾ തെറ്റുകളിൽ നിന്ന് പഠിക്കുന്നില്ലെന്ന വിമർശനങ്ങളും ധാരാളമായി ഉയർന്നിട്ടുണ്ട്. അധിക പരിശീലനത്തിനുള്ള ഗവൺമെൻ്റിൻ്റെ പദ്ധതികളെ സ്വാഗതം ചെയ്യുന്നതായും പ്രസവത്തിലെ മസ്തിഷ്ക ക്ഷതം കുറയ്ക്കുന്നതിൽ ആശുപത്രികൾ ഇതിനകം തന്നെ പുരോഗതി കൈവരിക്കുന്നുണ്ടെന്നും എൻഎച്ച്എസ് ഇംഗ്ലണ്ടിൻ്റെ മെറ്റേണിറ്റി നാഷണൽ ക്ലിനിക്കൽ ഡയറക്ടർ ഡൊണാൾഡ് പീബിൾസ് പറഞ്ഞു
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ഒട്ടേറെ കുടുംബങ്ങൾ വലിയ വീടുകളിലേക്ക് താമസം മാറുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . പലരും അതിനായി റീ മോർട്ട്ഗേജ് സ്‌കീമുകളെ ആണ് ആശ്രയിക്കുന്നത് . യുകെയിൽ പ്രത്യേകിച്ച് ലണ്ടനിൽ ഈ പ്രവണത വർദ്ധിക്കുന്നതായാണ് കണക്കുകൾ കാണിക്കുന്നത്.
ഈ പ്രവണതയ്ക്കുള്ള മുഖ്യകാരണം സ്ലീപ് ഡൈവോഴ്സ് ആണെന്ന ഞെട്ടിപ്പിക്കുന്ന സത്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. അതായത് കുടുംബങ്ങൾ വലിയ വീടുകളിലേയ്ക്ക് മാറുന്നതിന്റെ മുഖ്യകാരണം ഭാര്യയ്ക്കും ഭർത്താവിനും വെവ്വേറെ മുറികളിൽ ഉറങ്ങുന്നതിനായിട്ടാണ്. ആധുനിക ജീവിതത്തിൻ്റെ സമ്മർദങ്ങൾ ഒരുപക്ഷേ കൂടുതൽ രൂക്ഷമായ ലണ്ടനിൽ ഈ കണക്ക് പത്തിൽ ഒന്ന് ആണെന്ന് ഒരു സർവേ പറയുന്നു. ഉറങ്ങുന്നതിനായി സ്ഥിരമായി വെവ്വേറെ മുറികൾ ഉപയോഗിക്കുന്നത് ദമ്പതികളുടെ ഇടയിലെ ശാരീരിക മാനസിക ബന്ധത്തിനെ എത്രമാത്രം ബാധിക്കും എന്ന കാര്യത്തിൽ മാനസികാരോഗ്യ വിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
സ്ലീപ് ഡൈവോഴ്സിന് പലകാരണങ്ങൾ ഉണ്ടെന്നാണ് ചൂണ്ടി കാണിക്കപ്പെടുന്നത്. പലരും പങ്കാളിയുടെ കൂർക്കം വലി , ഉറങ്ങുന്നതിന് വേറെ സമയങ്ങൾ എന്നീ കാരണങ്ങളാൽ വ്യത്യസ്ത മുറികളിൽ ഉറങ്ങാൻ നിർബന്ധിതരാകുന്നു. പലർക്കും മുറിയിലെ താപനില , വെളിച്ച സംവിധാനം എന്നീ കാര്യങ്ങളിൽ പോലും പങ്കാളികളുടെ താൽപര്യവുമായി പൊരുത്തപ്പെടാൻ സാധിക്കാത്തത് സ്ലീപ് ഡൈവോഴ്സിന് കാരണമാവും. നല്ല ഉറക്കത്തിലൂടെ പങ്കാളികൾക്ക് മെച്ചപ്പെട്ട ആരോഗ്യം പരിപാലിക്കാൻ സാധിക്കും എന്നത് സ്ലീപ് ഡൈവോഴ്സിന്റെ ഗുണമായി ചൂണ്ടി കാണിക്കുന്ന ആരോഗ്യ വിദഗ്ധരുമുണ്ട്.