സ്വന്തം ലേഖകൻ
യുകെ പോലുള്ള രാജ്യങ്ങളിൽ കൊറോണ വൈറസ് സമൂഹ വ്യാപനം തടയാനായി സ്കൂളുകൾ ഉൾപ്പെടെ അടച്ചതിനെ പറ്റി പഠനം നടത്തി ഒരു കൂട്ടം ശാസ്ത്രജ്ഞൻമാർ. പഠനത്തിനു ശേഷം സമർപ്പിക്കപ്പെട്ട റിപ്പോർട്ട് സൂചിപ്പിക്കുന്നത് സ്കൂളുകൾ അടച്ചത് മികച്ച ഒരു തീരുമാനം ആയിരുന്നു എന്നാണ്. കുട്ടികളിൽ വൈറസ് ബാധ ഉണ്ടായാലും ലക്ഷണങ്ങളൊന്നും കാണിക്കാറില്ല എന്നതുകൊണ്ട് ശ്രദ്ധിക്കപ്പെടാതെ പോകുന്ന അവസ്ഥ നിലവിലുണ്ടായിരുന്നു, അതിനാൽ ഇൻഫെക്ഷൻ തടയാൻ ഏറ്റവും മികച്ച മാർഗ്ഗം സ്കൂളുകൾ പൂട്ടി ഇടുക എന്നത് തന്നെയാണ്.
ദ ലാൻസെറ്റ് ചൈൽഡ് ആൻഡ് അഡോളസൻസ് ഹെൽത്തിൽ പ്രസിദ്ധീകരിച്ച റിസർച്ച് പ്രകാരം 2003 ലുണ്ടായ സാർസ് രോഗവും, ഫ്ലൂവും ഉൾപ്പെടെ 16 കേസുകളിൽ നടത്തിയ പഠനത്തിലാണ് സ്കൂളുകൾ പൂട്ടേണ്ടതിന്റെ ആവശ്യകത എടുത്തു പറയുന്നത്. ഇതുമൂലം രോഗബാധയും മരണസംഖ്യയും 2% മുതൽ 4% വരെ കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്.

ഇപ്പോൾ ഗവൺമെന്റ് എടുത്തിരിക്കുന്ന നടപടി ഏറ്റവും പ്രശംസനീയമാണെന്ന് ലണ്ടനിലെ ഇംപീരിയൽ കോളേജ് പ്രൊഫസർ ആയ നീൽ ഫെർഗുസൺ അഭിപ്രായപ്പെട്ടു , ലോക് ഡൗൺ കൃത്യമായി പാലിക്കുന്നതിലൂടെ സാമൂഹിക അകലം കാത്തുസൂക്ഷിക്കാനും, രോഗം പടരുന്നത് തടയാനും സാധിക്കും. കുട്ടികൾ എല്ലാം വീട്ടിൽ തന്നെ കഴിയുന്നത് വഴി സ്കൂളുകളിലെ സ്റ്റാഫുകൾക്കുൾപ്പെടെ രോഗം പകരുന്നത് തടയാൻ സാധിക്കും. യുകെയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂട്ടിയിട്ട് ഇപ്പോൾ മൂന്ന് ആഴ്ചകളായി. രോഗ ബാധയോ, സാധ്യതയോ ഉള്ള അനേകം പേർ മറ്റുള്ളവരുമായി ഇടപഴകുന്നത് തടയാനും അതുവഴി രോഗികളുടെ എണ്ണം വർധിക്കാതിരിക്കാനും ഇത് സഹായകമായി. സ്കൂളുകൾ തുറന്നു പ്രവർത്തിച്ചാൽ വിദ്യാർഥികൾക്കൊപ്പം നല്ലൊരു ശതമാനം ജീവനക്കാരും ചുരുങ്ങിയത് അരമണിക്കൂർ എങ്കിലും പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ച് സഞ്ചരിക്കേണ്ടിവരും, ഇത് വരുത്തിവെയ്ക്കുന്ന അപകടസാധ്യത കൂടി കണക്കിലെടുത്താണ് സ്കൂളുകൾ തുറക്കാത്തത്. എന്നാൽ ഉടനെ തന്നെ സ്കൂളുകൾ തുറന്നു പ്രവർത്തിക്കുമോ, എന്നായിരിയ്ക്കും വിദ്യാഭ്യാസ മേഖല പൂർവ്വസ്ഥിതിയിലേക്ക് തിരിച്ചുവരിക എന്നീ ചോദ്യങ്ങൾക്കൊന്നും കൃത്യമായ മറുപടി കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല.

പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ കേരളം വളരെ മുൻപേ സ്വീകരിച്ച സ്‌കൂൾ അടച്ചിടൽ തുടങ്ങിയ നടപടികൾ വളരെ ശരിയാണെന്ന് ശാസ്ത്രലോകവും അംഗീകരിച്ചിരിയ്ക്കുകയാണ് .കൊറോണാ വൈറസ് ബാധയുടെ ഏറ്റവും പേടിപ്പെടുത്തുന്ന ഘട്ടം സമൂഹവ്യാപനം ആണ് .സമൂഹവ്യാപനംതടയാനായാൽ പകർച്ചവ്യാധിയെ ഒരു പരിധി വരെ പിടിച്ചു കെട്ടാൻ സാധിക്കും.
ക്രോയ്‌ഡോണ്‍: ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് മറ്റൊരു മലയാളി മരണം കൂടി. ലണ്ടന്‍ റെഡ് ഹില്ലില്‍ താമസിക്കുന്ന കണ്ണൂര്‍ ഇരിട്ടി വെളിമാനം അത്തിക്കൽ സ്വദേശി സിന്റോ ജോര്‍ജ് (36) മുള്ളൻകുഴിയിൽ ആണ് ഇന്ന് രാവിലെ വിടവാങ്ങിയത്. അസുഖം ബാധിച്ച് ഒരാഴ്ചയോളമായി വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ കാർഡിയാക് അറസ്റ്റ് ഉണ്ടാവുകയും മരണം സംഭവിക്കുകയുമാണ് ഉണ്ടായത് എന്നാണ് പുറത്തുവരുന്ന വിവരം. ഡിയബെറ്റിക് ആയിരുന്നു ഷിൻറ്റോ. കഴിഞ്ഞ ദിവസം രോഗം അല്പം ഭേദപ്പെട്ടെങ്കിലും എല്ലാവരെയും ദുഃഖത്തിലാഴ്ത്തി ഇന്ന് രാവിലെ സിന്റോ യാത്രയായി.
ചാലക്കുടി സ്വദേശി നിമിയാണ് ഭാര്യ. മൂന്നു മക്കളാണ്. എല്ലാവരും യുകെയിൽ തന്നെയാണ് ഉള്ളത്. സിന്റോ ഉൾപ്പെടെ രണ്ടാണും രണ്ട് പെണ്ണും അടങ്ങുന്നതാണ് മുള്ളൻ കുഴിയിൽ കുടുംബം. പരേതനായ സിന്റോ കുടുംബത്തിലെ രണ്ടാമത്തെ ആൾ ആണ്. ഷിനോബി, ഷിൻസി, ഷിബിൻ എന്നിവരാണ് മറ്റ് സഹോദരങ്ങൾ. നാട്ടിൽ മാതാപിതാക്കൾ മാത്രമാണ് ഉള്ളത്. സന്യസിനിയായ ഷിൻസി ഗുജറാത്തിലും, മൂത്ത ആളായ ഷനോബി കുവൈറ്റ്, ഇളയ ആൾ ഷിബിൻ ബാംഗ്ലൂരും ആണ് ഉള്ളത്.
നഴ്സിംഗ് പഠിച്ചശേഷം യുകെയിൽ എത്തിയ സിന്റോയ്ക്ക് വിസാ പ്രശ്നങ്ങൾ കാരണം നാട്ടിൽ പോകുവാനോ നഴ്സിംഗ് ഫീൽഡിൽ ജോലി നേടുവാനോ സാധിച്ചിരുന്നില്ല. മൂന്ന് മാസം കൂടി കഴിഞ്ഞാൽ പെർമനെന്റ് റെഡിഡൻസി ലഭിക്കുമായിരുന്നു. അതിനുവേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ആണ് മരണം സംഭവിച്ചിരിക്കുന്നത്. വിവാഹശേഷം ആണ് ഷിൻറ്റോ യുകെയിൽ എത്തിയത്. സിന്റോയുടെ അകാല നിര്യാണത്തില്‍ ദുഃഖാർത്ഥരായ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വേദനയില്‍ മലയാളം യുകെയും പങ്ക് ചേരുന്നു. ബര്‍മിംഗ്ഹാമില്‍ നിര്യാതനായ ഡോക്ടര്‍ പച്ചീരി ഹംസയാണ് കൊവിഡ് മൂലം യുകെയില്‍ മരണമടഞ്ഞ ആദ്യ മലയാളി. യുകെയില്‍ പടര്‍ന്നുപിടിച്ചിരിക്കുന്ന കൊവിഡ് നിരവധി മലയാളികളെ ബാധിച്ച് കഴിഞ്ഞിരിക്കുകയാണ്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : കോവിഡ് 19 രോഗബാധിതനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെ വിദഗ്ധ ചികിത്സകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗം സ്ഥിരീകരിച്ച ശേഷം ഐസൊലേഷനിൽ കഴിയുകയായിരുന്നു അദ്ദേഹം. അടിയന്തര നടപടികളേക്കാൾ മുൻകരുതലാണ് ആവശ്യമെന്ന് പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു. ഒപ്പം രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ അക്ഷീണം പ്രയത്നിക്കുന്ന ഏവരെയും അദ്ദേഹം അഭിനന്ദിച്ചു. വീട്ടിൽ തന്നെ തുടരണമെന്നും എൻഎച്ച്എസിനെ സംരക്ഷിക്കാനും ജീവൻ രക്ഷിക്കാനുമുള്ള സർക്കാരിന്റെ ഉപദേശം പാലിക്കണമെന്നും അദ്ദേഹം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഉയർന്ന താപനിലയും മറ്റു രോഗലക്ഷണങ്ങളും പ്രകടിപ്പിക്കുന്നതിനാലാണ് ജോൺസനെ മധ്യ ലണ്ടനിലുള്ള ഒരു എൻ എച്ച് എസ് ആശുപത്രിയിൽ ഇന്നലെ രാത്രി പ്രവേശിപ്പിച്ചത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെ പല നേതാക്കന്മാരും ജോൺസന്റെ രോഗം വേഗം ഭേദമാകട്ടെയെന്ന സന്ദേശങ്ങൾ അയച്ചു. “എല്ലാ അമേരിക്കകാരും അദ്ദേഹത്തിനായി പ്രാർത്ഥിക്കുന്നു. രോഗം ഭേദമായി അദ്ദേഹം തിരികെയെത്തും. ” ട്രംപ് തന്റെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. “പ്രധാനമന്ത്രി വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു. ” ലേബർ പാർട്ടിയുടെ പുതിയ നേതാവ് കീർ സ്റ്റാർമർ ട്വീറ്റ് ചെയ്തു.

മാർച്ച് 27 ന് രോഗം സ്ഥിരീകരിച്ചത് മുതൽ ജോൺസൺ 11 ദിവസമായി ഡൗണിംഗ് സ്ട്രീറ്റിൽ ഐസൊലേഷനിൽ കഴിയുകയായിരുന്നു. ചാൻസലർ ഓഫീസിന് മുകളിലുള്ള വസതിയാണ് അദ്ദേഹം ഉപയോഗിച്ചത്. ലോക്ക്ഡൗൺ നടപടികളുമായി പൊരുത്തപ്പെടാൻ ആളുകളോട് ആവശ്യപ്പെട്ടുകൊണ്ട് വെള്ളിയാഴ്ച ഒരു വീഡിയോ സന്ദേശം അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. ആശുപത്രിയിൽ പ്രവേശിച്ചിട്ടും ജോൺസൺ സർക്കാരിന്റെ ചുമതലയുള്ളയാളാണെന്നും മന്ത്രിമാരുമായും സഹപ്രവർത്തകരുമായും ഉദ്യോഗസ്ഥരുമായും സമ്പർക്കം പുലർത്തുന്നുണ്ടെന്നും വക്താവ് പറഞ്ഞു. പ്രധാനമന്ത്രിയുടെ അഭാവത്തിൽ സി -19 എന്നറിയപ്പെടുന്ന സർക്കാരിന്റെ ദൈനംദിന അടിയന്തര കൊറോണ വൈറസ് കമ്മിറ്റി യോഗത്തിന്റെ ഇന്നത്തെ മീറ്റിംഗിൽ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് അധ്യക്ഷനാകും. രോഗം ബാധിച്ച് ബ്രിട്ടനിൽ ഇന്നലെ മരണപ്പെട്ടവരുടെ എണ്ണം 621 ആണ്. ഇതോടെ ആകെ മരണസംഖ്യ 4, 934 ആയി. ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിച്ച രാജ്യങ്ങളിൽ ഇപ്പോൾ യുകെ അഞ്ചാം സ്ഥാനത്താണ്. ഇന്നലെ മാത്രം 5903 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 47,806 ആയി. ഇറ്റലിയുടെയും അമേരിക്കയുടെയും സ്പെയിനിന്റെയുമൊക്കെ പാത പിന്തുടരുകയാണ് ബ്രിട്ടൻ.
കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ലോകത്താകെ എഴുപതിനായിരത്തോളമായി. ഇതിൽ അരലക്ഷത്തോളം മരണം യൂറോപ്പിൽ മാത്രം. അമേരിക്കയിൽ മരണസംഖ്യ പതിനായിരത്തിലേക്ക് അടുക്കുന്നു. 185ൽപ്പരം രാജ്യത്തായി രോഗബാധിതരുടെ എണ്ണം പന്ത്രണ്ടരലക്ഷം കടന്നു. 2,62,351 പേർ രോഗമുക്തരായി. ഇറ്റലിയിൽ മരണസംഖ്യ പതിനയ്യായിരം കടന്നു. സ്പെയിനിലും മരണങ്ങൾ 12000 ആയി. ജർമ്മനിയിൽ ആകെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. അമേരിക്കയിൽ മൂന്നു ലക്ഷത്തിൽ അധികം രോഗബാധിതരാണ് ഉള്ളത്. ഇറ്റലി, സ്പെയിൻ, ജർമ്മനി എന്നീ രാജ്യങ്ങളിൽ ആണ് ഒരു ലക്ഷത്തിനു മീതെ രോഗികൾ ഉള്ളത്. ഇന്ത്യയിൽ മരണസംഖ്യ 100 കടന്നെന്നാണ് റിപ്പോർട്ട്. രോഗികളുടെ എണ്ണം 4,288 ആയും ഉയർന്നു.
സ്വന്തം ലേഖകൻ
കൊറോണക്ക്എതിരായ പോരാട്ടത്തിൽ ഒറ്റക്കെട്ടായി നിന്ന് നമ്മൾ അതിജീവിക്കുമെന്ന് ബ്രിട്ടീഷ് ജനതയ്ക്ക് ആത്മ ധൈര്യം പകർന്നു നൽകി എലിസബത്ത് രാജ്ഞി. ജനങ്ങൾക്ക് നൽകിയ അപൂർവ്വ സന്ദേശത്തിൽ ഈ പ്രതിസന്ധി തരണം ചെയ്യാനായി സ്വന്തം വീടുകളിൽ ഇരിക്കാനും, ഗവൺമെന്റ് നിർദ്ദേശങ്ങൾ പാലിക്കാനും രാജ്ഞി ആഹ്വാനം ചെയ്തു. മറ്റുള്ളവരെ സഹായിക്കാനായി രംഗത്തിറങ്ങിയവരെ പ്രത്യേകമായി അനുമോദിച്ചു. എല്ലാവരും വീട്ടിനുള്ളിൽ ഇരിക്കുമ്പോൾ സ്വന്തം സുരക്ഷ നോക്കാതെ സേവനത്തിന് ഇറങ്ങുന്ന സന്നദ്ധ പ്രവർത്തകർ നൽകുന്ന സേവനത്തെ പ്രത്യേകം പരാമർശിച്ചു.

4, 934 പേരാണ് ഇതിനോടകം യുകെയിൽ വൈറസ് ബാധിച്ച് മരിച്ചത്. വിൻസർ കാസിലിൽ നിന്ന് നൽകിയ പ്രത്യേക അഭിസംബോധനയിൽ രാജ്യം നേരിടുന്ന പ്രശ്നങ്ങളെയെല്ലാം അഭിസംബോധന ചെയ്തു ജനങ്ങൾക്ക് കൂടുതൽ കരുത്ത് പകരുന്ന രീതിയിൽ ആണ് രാജ്ഞി സംസാരിച്ചത്. 68 വർഷമായുള്ള ഭരണ പാരമ്പര്യത്തിൽ ഇത് അഞ്ചാം തവണയാണ് രാജ്ഞി ഇങ്ങനെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്. ഇതിനുമുമ്പ് ധാരാളം പ്രതിസന്ധികൾ നമ്മൾ തരണം ചെയ്തിട്ടുണ്ടെങ്കിലും ഇത് വളരെ പ്രത്യേകതകൾ നിറഞ്ഞതാണെന്ന് അവർ ഓർമപ്പെടുത്തി. ഒരുമിച്ച് നിന്ന് നമ്മൾ ഇതിനെ നേരിടുമെന്നും തീർച്ചയായും വിജയം നമ്മുടേതാണെന്നും രാജ്ഞി പറഞ്ഞു. നമ്മുടെ നല്ല ദിനങ്ങൾ വീണ്ടും വരും, സുഹൃത്തുക്കളെയും കുടുംബങ്ങളെയും സന്ദർശിക്കാനും, ഒപ്പമിരുന്ന് ആനന്ദ മുഹൂർത്തങ്ങൾ സൃഷ്ടിക്കാനും നമുക്ക് കഴിയും. പ്രിയപ്പെട്ടവരുമായി പിരിഞ്ഞിരിക്കുന്നത് എത്ര വേദനാജനകമാണെന്ന് തനിക്കറിയാമെന്ന് സോഷ്യൽ ഡിസ്റ്റൻസിങ്ങിനെ കുറിച്ച് 93കാരിയായ രാജ്ഞി പറഞ്ഞു. നിർദ്ദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്നും, നാമെല്ലാവരും ഒരുമിച്ച് ഈ രോഗത്തെ കീഴടക്കുമെന്നും, കുറച്ച് അച്ചടക്കവും കുറെയേറെ ക്ഷമയും എല്ലാവർക്കും ഉണ്ടാകണമെന്നും അവർ ആവശ്യപ്പെട്ടു. ഈ സമയത്ത് ഓരോ വ്യക്തിയും ചെയ്യുന്നത് സ്വന്തം കുടുംബത്തിനോ രാജ്യത്തിനോ വേണ്ടി മാത്രമല്ല ലോകത്തിനു മുഴുവനും വേണ്ടിയാണെന്ന് രാജ്ഞി ഓർമിപ്പിച്ചു.

രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയത്ത് പ്രശസ്ത ഗായിക വെറ ലിൻ പാടിയ,, വീ വിൽ മീറ്റ് എഗൈൻ’ നമ്മൾ വീണ്ടും കാണും എന്ന വരികൾ എടുത്തു പറഞ്ഞുകൊണ്ടാണ് ശുഭാപ്തിവിശ്വാസം സ്ഫുരിക്കുന്ന സന്ദേശം രാജ്ഞി അവസാനിപ്പിച്ചത്.രാജ്യത്തിന്റെ പ്രധാനമന്ത്രിയായ ബോറിസ് ജോൺസൺ മാർച്ച് 27ന് കൊറോണ പരിശോധനാ ഫലം പോസിറ്റീവായതിനെ തുടർന്ന് സെൽഫ് ഐസൊലേഷനിലായിരുന്നു, എന്നാൽ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി രാജ്‌ഞിയുടെ സന്ദേശത്തിനു ശേഷം ഡൗണിങ് സ്ട്രീറ്റ് അറിയിച്ചു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ബ്രിട്ടൻ :- ലോകത്താകമാനമുള്ള ജനങ്ങളെ ആശങ്കയിലാഴ്ത്തി കൊണ്ടിരിക്കുന്ന കോവിഡ് -19 രോഗബാധയ്ക്ക് പരിഹാരമേകാൻ പുതിയ മരുന്ന് പരീക്ഷിക്കുവാൻ തയ്യാറെടുക്കുകയാണ് യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിൽ നിന്നുള്ള ഗവേഷകനും സംഘവും. ലൈഫ് സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും, കാനഡ റിസർച്ച് ചെയർ ഇൻ ഫംഗ്ഷണൽ ജനറ്റിക്സിന്റെയും ഡയറക്ടർ ആയിരിക്കുന്ന ഡോക്ടർ ജോസഫ് പെന്നിങാർ ആണ് ഗവേഷണത്തിന് നേതൃത്വം നൽകുന്നത്. സാർസ് വൈറസിനോട് സമാനതയുള്ള കോവിഡ് 19 വൈറസിനെ തുടക്കത്തിൽ തന്നെ മരുന്നുകൾ കൊണ്ട് പ്രതിരോധിക്കാൻ ആകുമെന്ന് അദ്ദേഹം വ്യക്തമാക്കി. കനേഡിയൻ ഫെഡറൽ ഗവൺമെന്റാണ് ഈ ഗവേഷണത്തിന് ആവശ്യമായ ചിലവുകളുടെ പകുതി വഹിക്കുന്നത്. ഈ വൈറസിനെ എങ്ങനെ കിഡ്നികളെയും രക്തക്കുഴലുകളെയും ബാധിക്കാതെ പ്രതിരോധിക്കാം എന്നതാണ് ഈ ഗവേഷണത്തിന്റെ മുഖ്യലക്ഷ്യം.

എപിഎൻ 01 എന്ന ഹ്യൂമൻ ആൻജിയോടെൻസിൻ കൺവെർട്ടിങ് ഇൻസായ്മ് 2 എന്നതിന്റെ റീകോമ്പിനന്റ് രൂപമാണ് പുതിയ ആന്റി വൈറൽ ഡ്രഗ് ആയി രൂപപ്പെടുത്തിയിരിക്കുന്നത്. വൈറസ് മനുഷ്യനിൽ കയറുവാൻ ഉപയോഗിക്കുന്നത്, മനുഷ്യനിൽ തന്നെയുള്ള ഹ്യൂമൻ ആൻജിയോടെൻസിൻ കൺവെർട്ടിങ് എൻസായ്മിനെയാണ്. പുതുതായി രൂപപ്പെടുത്തിയിരിക്കുന്നത് മരുന്ന് ഇതിനോട് സാമ്യമുള്ളതാണ്. അതിനാൽ വൈറസ് ഈ മരുന്നിനോട് ബന്ധം ഉണ്ടാക്കുകയും, മനുഷ്യനെ ബാധിക്കാതിരിക്കാതിരിക്കുകയും ചെയ്യും.
ഈ മരുന്നിന്റെ ക്ലിനിക്കൽ ട്രയൽസ് നടത്തുന്നത് യൂറോപ്പ്യൻ ബയോടെക് കമ്പനിയായ അപേയ്‌റോൺ ബയോലിജിക്‌സ് ആണ്. എത്രയും പെട്ടെന്ന് ഈ പരീക്ഷണങ്ങൾ പൂർത്തിയാവുകയും, മരുന്ന് ഫലപ്രദമാവുകയും ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗവേഷണ സംഘം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
സ്വന്തം ലേഖകൻ
സിംഗപ്പൂർ : സിംഗപ്പൂരിൽ ക്രിപ്റ്റോ കമ്പനികൾക്ക് ആറു മാസത്തേക്ക് ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കാം. പുതിയ പേയ്‌മെന്റ് സേവന നിയമപ്രകാരം രാജ്യത്ത് പ്രവർത്തിക്കുന്ന നിരവധി ക്രിപ്‌റ്റോ കറൻസി കമ്പനികൾക്ക് ലൈസൻസ് കൈവശം വയ്ക്കുന്നതിൽ നിന്ന് മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂർ ഒരു ഇളവ് അനുവദിച്ചു. ബിനാൻസ്, കോയിൻബേസ്, ജെമിനി, ബിറ്റ്സ്റ്റാമ്പ്, ലൂണോ, അപ്‌ബിറ്റ്, വയർക്സ് എന്നീ കമ്പനികൾക്ക് ഈ ഇളവ് ലഭിക്കും. ഈ നിയമം ജനുവരി 28 മുതലാണ് പ്രാബല്യത്തിൽ വന്നത്. പേയ്‌മെന്റ് സേവന നിയമം ആരംഭിക്കുന്നതിന് മുമ്പ് ബിസിനസ്സിൽ ഏർപ്പെട്ടിരുന്ന ക്രിപ്‌റ്റോ കമ്പനികൾക്ക് അവരുടെ ബിസിനസ്സുകൾ മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂർ (മാസ്) നെ അറിയിക്കേണ്ടതുണ്ട്. അവർക്ക് ലൈസൻസ് ഇളവ് അനുവദിക്കുകയും ചെയ്തു.

സെൻട്രൽ ബാങ്കിനെ അറിയിക്കുന്നതിൽ പരാജയപ്പെട്ട കമ്പനികൾ പുതിയ നിയന്ത്രണത്തിന് കീഴിലുള്ള വിജ്ഞാപനം ലംഘിക്കുന്നതായി മാസ് അഭിപ്രായപ്പെട്ടു. പേയ്‌മെന്റ് സർവീസസ് ആക്ട് വഴി നിർദ്ദിഷ്ട പേയ്‌മെന്റ് സേവനങ്ങളെ ആറായി തിരിച്ചിട്ടുണ്ട്. ഇതിൽ ഡിജിറ്റൽ പേയ്‌മെന്റ് ടോക്കൺ സേവന വിഭാഗത്തിലാണ് ക്രിപ്റ്റോകറൻസി പെടുന്നത്.

ഡിജിറ്റൽ പേയ്‌മെന്റ് ടോക്കൺ സേവനങ്ങൾ നൽകുന്ന കമ്പനികൾക്ക് ലൈസൻസ് ഇല്ലാതെ ജൂലൈ 28 വരെ പ്രവർത്തിക്കാം. നിയമത്തിൽ പറഞ്ഞിരിക്കുന്ന മറ്റ് തരത്തിലുള്ള സേവനങ്ങൾ നൽകുന്ന കമ്പനികൾക്ക് 2021 ജനുവരി 28 വരെ, 12 മാസത്തോളം ലൈസൻസില്ലാതെ പ്രവർത്തിക്കാൻ കഴിയും. ജൂലൈ 28 നകം പുതിയ പേയ്‌മെന്റ് സേവന നിയമത്തിന് അനുസൃതമായി പ്രവർത്തിക്കേണ്ട ക്രിപ്‌റ്റോ കറൻസി കമ്പനികളിൽ ബിനാൻസ് ഏഷ്യ സർവീസസ്, ബിറ്റ്‌കോയിൻ എക്‌സ്‌ചേഞ്ച്, ബിറ്റ്‌ക്രോസ്, ബിറ്റ്‌സ്റ്റാമ്പ്, കോയിൻബേസ്, കോയിൻകോള സിംഗപ്പൂർ, ക്രിപ്‌റ്റോസ്-എക്സ്, ലൂനോ, പേവാർഡ്, ക്വോയിൻ, റിപ്പിൾ ലാബ്സ് സിംഗപ്പൂർ, അപ്‌ബിറ്റ് സിംഗപ്പൂർ, സിപ്‌മെക്‌സ് എന്നിവയും ക്രിപ്‌റ്റോയ്‌ക്ക് പുറമേ മറ്റ് സേവനങ്ങളും നൽകാൻ കഴിയുന്ന ക്രിപ്‌റ്റോ കമ്പനികളിൽ ബിറ്റ്‌ഗോ സിംഗപ്പൂർ, ജെമിനി ട്രസ്റ്റ് കമ്പനി, ലെഡ്‌ജെർക്‌സ്, പാക്‌സോസ് ഗ്ലോബൽ, വയർക്‌സ് എന്നിവയും ഉൾപ്പെടുന്നു.
തന്റെ ജീവിതത്തിന്റെ ഉയർച്ചയിലും താഴ്ചകളിലും എല്ലാമായിരുന്ന പ്രിയതമയുടെ അപ്രതീക്ഷിതമായ വിയോഗത്തില്‍ തകര്‍ന്നിരിക്കുകയാണ് ഞായറാഴ്ച രാവിലെ അയർലണ്ടിലെ ഡ്രോഗഡയിൽ നിര്യാതയായ ബീന എലിസബത്ത് ജോര്‍ജിന്റെ ഭര്‍ത്താവ് കുറുപ്പന്തറ പഴഞ്ചിറ കുടുംബാംഗം ജോർജ്ജ് പോള്‍. കുട്ടികളെക്കുറിച്ചുള്ള ഒരായിരം വർണ്ണങ്ങൾ കാത്തുസൂക്ഷിച്ച് കുടുംബത്തിലെ കെടാ വിളക്കായി കത്തി നില്‍ക്കുന്ന ഒരു സ്‌നേഹ ദീപത്തിന്റെ ഓര്‍മ്മയിലാണ് ജോർജ്ജ് പോൾ.
ഞായറാഴ്ച്ച രാവിലെ ആകസ്മികമായി വിട പറഞ്ഞ പ്രിയ ഭാര്യയുടെ അവസാന ദിനങ്ങൾ അനുസ്മരിക്കുകയാണ് ജോർജ്. കോവിഡ് 19 എന്ന മഹാമാരി കള്ളനെപ്പോലെ ഒരു കൊച്ചു കുടുംബത്തിന്റെ വേദനയുടെ ആഴം വർദ്ധിപ്പിക്കുക ആണ് ചെയ്‌തത്. വേണ്ടപ്പെട്ടവരുടെ വേർപാട് നൽകുന്ന വേദനയുടെ ആഴം ആർക്കും അളക്കുവാൻ സാധിക്കുന്നതിനും അപ്പുറത്താണ് എന്ന യാഥാർത്യം ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുകയായിരുന്നു.
ആശുപത്രിയില്‍ രണ്ടാം വട്ടം പോകുമ്പോഴും ബീനയ്ക്ക് നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു. അര്‍ബുദ രോഗത്തിന്റെ ചികിത്സയില്‍ ഇരിക്കവേയാണ് പനി പിടിപെട്ടത്. പനിയെ തുടര്‍ന്ന് ബീന ജോലി ചെയ്തു കൊണ്ടിരുന്ന ഡ്രോഗഡയിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് ഹോസ്പിറ്റലില്‍ തന്നെ അഡ്മിറ്റ് ആയി. പനി കുറയുന്നില്ലെന്ന് കണ്ടതിനെ തുടര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ നടത്തിയപ്പോള്‍ ന്യൂമോണിയ ആണെന്ന് കണ്ടെത്തിയിരുന്നു. ഇതിനിടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് മൂന്നാം ദിവസം തന്നെ കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു. അപ്പോള്‍ നെഗറ്റീവ് ആയിരുന്നു റിസള്‍ട്ട്. അത് കൊണ്ട് കോവിഡ് വൈറസ് പേടിയില്ലാതെയാണ് ആശുപത്രിയില്‍ പിന്നീടുള്ള ദിവസങ്ങള്‍ കഴിഞ്ഞത്.
ആ ദിവസങ്ങള്‍ അവിസ്‌മരണീയ നിമിഷങ്ങൾ ആണ് എനിക്ക് നൽകിയത്. എനിക്ക് മറക്കാന്‍ കഴിയാത്ത ദിവസങ്ങള്‍. ഞാന്‍ എപ്പോഴും ബീനയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. ഭക്ഷണത്തിന്റെ കാര്യത്തിലൊക്കെ ബീന വളരെ സെലക്ടീവ് ആയിരുന്നു. ഐറിഷ് ഭക്ഷണങ്ങളോട് ഒട്ടും താത്പര്യം ഉണ്ടായിരുന്നില്ല. ഞാന്‍ വീട്ടില്‍ നിന്നും കൊണ്ടുവന്നിരുന്ന കഞ്ഞിയും, നാടന്‍ ഭക്ഷണങ്ങളും മാത്രമായിരുന്നു അവള്‍ കഴിച്ചിരുന്നത്.
ആശുപത്രി ബെഡിന് സമീപം ബീനയുടെ കൈയ്യില്‍ പിടിച്ച് ഞാന്‍ മണിക്കൂറുകളോളം ഒരേയിരുപ്പ് ഇരിക്കുമായിരുന്നു. ആ കരസ്പര്‍ശം അവള്‍ക്ക് ഒരു പുതു ജീവനും ധൈര്യവും നല്‍കിയിരുന്നു എന്ന് എനിക്കും തോന്നി. മക്കളെ കുറിച്ചായിരുന്നു അവളുടെ സ്വപ്നങ്ങള്‍ മുഴുവന്‍. എന്റെ പുറം വേദനയും, ശരീരവേദന എല്ലാം ഞാന്‍ മറന്നു പോയി. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളജിലെ മുന്‍ അധ്യാപകനായിരുന്നു ജോര്‍ജ്ജ്.
എന്റെ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ മറ്റാരേക്കാളും വ്യക്തമായി അറിഞ്ഞിരുന്ന ബീന, ഞാനറിയാതെ ആശുപത്രി സ്റ്റാഫിനോട് പറഞ്ഞ് ചാഞ്ഞിരിക്കാവുന്ന ഒരു ചെയര്‍ സംഘടിപ്പിച്ചു. മറ്റാര്‍ക്കും ലഭിക്കാത്ത ഒരു സൗകര്യം ആയിരുന്നു അത്.. 17 ദിവസങ്ങള്‍ക്ക് ശേഷം കഴിഞ്ഞയാഴ്ചയാണ് ആശുപത്രി വിട്ടത്. അപ്പോഴേയ്ക്കും ന്യൂമോണിയ പൂര്‍ണ്ണമായും ഭേദമായിരുന്നു.
എന്നാല്‍ ആശുപത്രിയില്‍ നിന്നും വന്നതിന്റെ രണ്ടാം ദിവസം തന്നെ ബീനക്ക് വീണ്ടും പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹോസ്പിറ്റലിലേക്ക് വിളിച്ചു. ശ്വാസതടസവും ഉണ്ടായിരുന്നു. വീണ്ടും അഡ്മിറ്റാവാനുള്ള ഉപദേശം കിട്ടിയതോടെയാണ് തിരികെ പോയത്. ഐസലേഷന്‍ റൂമിലാണെണെങ്കിലും, അന്ന് പകല്‍ മുഴുവന്‍ ഞാന്‍ ബീനയ്‌ക്കൊപ്പം കൈപിടിച്ച് ഇരുന്നു. അന്ന് തന്നെ കോവിഡ് ടെസ്റ്റിനുള്ള പരിശോധന വീണ്ടും നടത്തി. ആശുപത്രി കാന്റീനിലെ ഭക്ഷണം അവള്‍ക്ക് കഴിക്കാന്‍ കഴിയില്ല എന്ന് എനിക്കറിമായിരുന്ന ഞാന്‍ വീണ്ടും വീട്ടില്‍ പോയി കഞ്ഞി കൊണ്ടുവന്ന് സ്പൂണില്‍ കോരി കൊടുത്തു. രാത്രി വൈകിയതിനാൽ രാവിലെ തന്നെ എത്താമെന്ന് പറഞ്ഞ് യാത്ര പറയുമ്പോള്‍ അവള്‍ക്ക് പൂര്‍ണ്ണ ബോധമുണ്ടായിരുന്നു.
പനി മുന്‍ ദിവസത്തേക്കാള്‍ കുറഞ്ഞിരുന്നു, അത് കൊണ്ട് തന്നെ ഞങ്ങള്‍ പ്രതീക്ഷയിലായിരുന്നു. രാത്രിയില്‍ തന്നെ പക്ഷെ ആശുപത്രിയില്‍ നിന്നും വിളി വന്നു. ബീനയ്ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൊണ്ട് നിങ്ങള്‍ ആശുപത്രിയിലേയ്ക്ക് വരേണ്ടതില്ല എന്ന് ആശുപത്രിയിൽ നിന്നും അറിയിപ്പ് വന്നു. മനസ് തകര്‍ന്നു പോയ സമയമായിരുന്നു. രാജ്യത്തിന്റെ കോവിഡ് പ്രോട്ടക്കോള്‍ ലംഘിക്കാന്‍ ആവില്ലായിരുന്നു. അപ്പോഴേയ്ക്കും എനിക്കും ചുമയും, തൊണ്ടവേദനയും ശക്തമായിരുന്നു. ഈ അവസ്ഥയില്‍ എനിക്കും പ്രാര്‍ത്ഥിക്കാന്‍ മാത്രമേ ആവുകയുള്ളൂ എന്ന യാഥാർത്യം മനസ്സിലാക്കാൻ ഞാൻ ശ്രമിക്കുകയായിരുന്നു.
എങ്കിലും കഴിയുമ്പോഴൊക്കെ ആശുപത്രിയിലെ പരിചയക്കാരെ ഒക്കെ വിളിച്ച് ബീനയെ നോക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടിരുന്നു. എനിക്ക് ഏറ്റവും സങ്കടം അവള്‍ക്ക് ഇഷ്ടപെട്ട ഭക്ഷണം പോലും കഴിക്കാനാവാതെ അവള്‍ പട്ടിണിയാവുമല്ലോ എന്നതായിരുന്നു. ഇങ്ങനെ ഒരു അവസ്ഥയാണ് ബീനയെ കാത്തിരിക്കുന്നത് എന്നത് എന്റെ ചിന്തകൾക്ക് അപ്പുറമായിരുന്നു
ശനിയാഴ്ച വൈകിട്ട് ആശുപത്രിയിലേയ്ക്ക് വിളിക്കുമ്പോള്‍, പക്ഷെ എനിക്ക് എന്തോ ഒരു പൊരുത്തക്കേട് തോന്നി. ബീന അപകടനിലയിൽ എത്തി എന്ന് തന്നെയാണ് ആശുപത്രി സ്റ്റാഫിന്റെ സംസാരത്തിൽ നിന്നും എനിക്ക് മനസിലായത്. രാവിലെ ആറരയോടെയാണ് ഒരിക്കിലും കേൾക്കാൻ ആഗ്രഹിക്കാത്തതും ഉൾക്കൊള്ളുവാൻ വളരെബുദ്ധിമുട്ടുള്ളതുമായ മരണവിവരം ആശുപത്രിയില്‍ നിന്നും അറിയിച്ചത്.
സംസ്‌കാര ചടങ്ങുകളില്‍ കുടുംബാംങ്ങള്‍ക്ക് പങ്കെടുക്കാനാവുമെങ്കിലും, ഐസലേഷന്‍ നിയമങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കാത്തിരിക്കുകയാണ് ജോര്‍ജ്ജും മക്കളായ ബള്‍ഗേറിയയില്‍ നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ റോസ്മിയും, ആന്‍മിയും. റോസ്മി ബള്‍ഗേറിയയില്‍ തന്നെയാണ് ഇപ്പോഴും ഉള്ളത്. അയര്‍ലണ്ടിലേക്ക് എത്താനായുള്ള പരിശ്രമങ്ങളിലാണ് റോസ്മി. ആന്‍മി, ലോക് ഡൗൺ ആരംഭിക്കുന്നതിന് മുമ്പേ തന്നെ അയര്‍ലണ്ടില്‍ എത്തിയിരുന്നു.
പാലാ പൂവരണി പുല്ലാട്ട് മാണികുട്ടി ചിന്നമ്മ ദമ്പതികളുടെ മകളാണ്. ടിറ്റി, ഷിബു , മനു, തോമസ്, ജോര്‍ജി എന്നിവരാണ് സഹോദരങ്ങള്‍. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി . സംസ്‌കാരം ഐറിഷ് സര്‍ക്കാരിന്റെ കൊറോണ സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾക്ക് അനുസരിച്ചു നടത്താനുള്ള ക്രമീകരണങ്ങള്‍ നടന്നുവരുന്നു. സമയം തീരുമാനമായിട്ടില്ല.
നാവനിലായിരുന്നു ബീന ആദ്യം ജോലി ചെയ്തത്. പിന്നീട് കെല്‍സിലെ നഴ്‌സിംഗ് ഹോമിലേക്ക് ജോലി മാറിയ ബീന കഴിഞ്ഞ 10 വര്‍ഷങ്ങളായി ദ്രോഗഡ ഔര്‍ ലേഡി ആശുപത്രിയില്‍ സേവനമനുഷ്ഠിക്കുകയായിരുന്നു. 58 വയസായിരുന്നു. അയര്‍ലണ്ടില്‍ എത്തുന്നതിന് മുന്പ് കേരളാ സര്‍ക്കാരിന്റെ പാലാ പൈകയിലെ ഗവ. ആശുപത്രിയില്‍ നഴ്‌സായിരുന്നു ബീന ജോര്‍ജ്.
സ്വന്തം ലേഖകൻ
ലണ്ടൻ : ലേബർ പാർട്ടിയുടെ പുതിയ നേതാവായി കെയർ സ്റ്റാർമർ തിരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ രാവിലെ ഇമെയിൽ വഴിയാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവിട്ടത്. എതിരാളികളായ ഷാഡോ ബിസിനസ് സെക്രട്ടറി റെബേക്ക ലോംഗ് ബെയ്‌ലി, ലേബർ എംപി ലിസ നാൻഡി എന്നിവർക്കെതിരെ 56 ശതമാനം വോട്ടുകൾ നേടിയാണ് ഷാഡോ ബ്രെക്സിറ്റ് സെക്രട്ടറി മത്സരത്തിൽ വിജയിച്ചത്. ഷാഡോ വിദ്യാഭ്യാസ സെക്രട്ടറി ഏഞ്ചല റെയ്‌നർ 53% വോട്ടുകൾ നേടി സ്റ്റാർമറുടെ ഡെപ്യൂട്ടി ആയി തിരഞ്ഞെടുക്കപ്പെട്ടു. “ലേബർ പാർട്ടിയുടെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമുണ്ട്. ഒരു മാറ്റത്തിന് തുടക്കം കുറിക്കുക എന്നതാണ് ഇനി പാർട്ടിയുടെ ലക്ഷ്യം. ഇത് ബ്രിട്ടീഷ് ജനതയോടുള്ള എന്റെ പ്രതിജ്ഞയാണ്. ഈ ദുഷ്‌കരമായ സമയങ്ങളിൽ നിങ്ങളെ നയിക്കാനും നിങ്ങളുടെ എല്ലാ സമുദായങ്ങളെയും സേവിക്കാനും നമ്മുടെ രാജ്യത്തിന്റെ നന്മയ്ക്കായി പരിശ്രമിക്കാനും ഞാൻ പരമാവധി ശ്രമിക്കും.” സ്റ്റാർമർ പറഞ്ഞു.

തന്റെ പുതിയ ഷാഡോ കാബിനറ്റ് അംഗങ്ങളെ സ്റ്റാർമർ ഇന്ന് വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം ലേബർ എംപിമാരായ റേച്ചൽ റീവ്സ്, അന്നലീസി ഡോഡ്സ് എന്നിവരാവാനാണ് കൂടുതൽ സാധ്യത. ബ്രെക്സിറ്റും കൊറോണ വൈറസും മങ്ങലേൽപ്പിച്ച തിരഞ്ഞെടുപ്പായിരുന്നു ഇത്. ജെറമി കോർബിന്റെ വിശ്വസ്തനായിരുന്ന ലോംഗ്-ബെയ്‌ലിക്കായിരുന്നു മുൻഗണന എങ്കിലും കാര്യങ്ങൾ മാറിമറിയുകയായിരുന്നു. 2016 മുതൽ ലേബറിന്റെ ഷാഡോ ബ്രെക്സിറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് സ്റ്റാർമർ. 1962 ൽ സൗത്ത് ലണ്ടനിൽ ജനിച്ച അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനുമുമ്പ് പ്രമുഖ അഭിഭാഷകനും പൊതുപ്രവർത്തകനുമായിരുന്നു . ലീഡ്‌സ്, ഓക്സ്ഫോർഡ് സർവകലാശാലകളിൽ നിയമപഠനം നടത്തിയ ശേഷം മനുഷ്യാവകാശ അഭിഭാഷകനായി. 1990 ൽ വടക്കൻ ലണ്ടനിൽ ഡൗട്ടി സ്ട്രീറ്റ് ചേമ്പേഴ്‌സ് സ്ഥാപിച്ചു. “മക്ലിബൽ” കേസ് അടക്കം പല പ്രമുഖ കേസുകളിലും സ്റ്റാർമർ പങ്കെടുത്തിട്ടുണ്ട്. 2008 ൽ പബ്ലിക് പ്രോസിക്യൂഷൻസ് ഡയറക്ടറായും ക്രൗൺ പ്രോസിക്യൂഷൻ സർവീസ് മേധാവിയായും നിയമിതനായപ്പോൾ അദ്ദേഹം രാജ്യത്തെ ഏറ്റവും മുതിർന്ന നിയമ വ്യക്തികളിൽ ഒരാളായി. 2015 ൽ ഹോൾബോർണിന്റെയും സെന്റ് പാൻക്രാസിന്റെയും ലേബർ എംപിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മുതലാണ് രാഷ്ട്രീയത്തിലേക്ക് മാറിയത്. ആ വർഷം തന്നെ കോർബിൻ, സ്റ്റാർമറിനെ തന്റെ ഷാഡോ ഇമിഗ്രേഷൻ മന്ത്രിയാക്കി.

കൊറോണ വൈറസ് അതിഭീകരമായി ബ്രിട്ടനെ ബാധിച്ചിരിക്കുന്നതിനാൽ തന്റെ ഭരണത്തിന്റെ ആദ്യ നാളുകൾ സ്റ്റാർമറിന് പ്രതിസന്ധി നിറഞ്ഞതായിരിക്കും. ബ്രെക്സിറ്റ് വിഷയത്തിൽ ഡിസംബറിനപ്പുറത്തേക്ക് പരിവർത്തന കാലയളവ് നീട്ടുന്നതിന് ജോൺസണെ പ്രേരിപ്പിക്കാൻ സ്റ്റാർമെറിന് ബാധ്യതയുണ്ട്. അടുത്ത കാലത്തായി ലേബർ പാർട്ടിയെ ബാധിച്ച ഒരു വിഷയം ആന്റിസെമിറ്റിസമാണ്. അംഗങ്ങളും പാർട്ടി നേതാക്കളും ചില എംപിമാരും ജൂത ജനതക്കെതിരെ മുൻവിധി പ്രചരിപ്പിച്ചുവെന്ന് ആരോപിക്കപ്പെടുന്നു. ഈ പ്രശ്നങ്ങളൊക്കെ നിലനിൽക്കെ കഴിഞ്ഞ ഡിസംബറിൽ ഏറ്റ കനത്ത തോൽവിയിൽ നിന്ന് കരകയറാനാവും സ്റ്റാർമറിന്റെ നേതൃത്വത്തിൽ ലേബർ പാർട്ടി ആദ്യം ശ്രമിക്കുക.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- കൊറോണ ബാധമൂലം മരണപ്പെടുന്നവരുടെ എണ്ണം ബ്രിട്ടനിൽ ദിനംപ്രതി വർധിച്ചുവരികയാണ്. സാഹചര്യങ്ങൾ മോശമാകുന്നതിനിടയിൽ ഇന്ന് ബ്രിട്ടീഷ് രാജ്ഞി മാധ്യമങ്ങളെ കാണുന്നുണ്ട്. ഈയൊരു പകർച്ചവ്യാധിയുടെ കാലഘട്ടത്തിൽ, ജനങ്ങൾ എല്ലാവരും സ്വയം അച്ചടക്കത്തോടെയും, ധൈര്യത്തോടെയും സാഹചര്യങ്ങളെ നേരിടുന്നതിനായിരിക്കും രാജ്ഞി ഊന്നൽ നൽകുക. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആയിരിക്കും രാജ്ഞി മാധ്യമങ്ങളെ കാണുക എന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്.
ഇതിനിടയിൽ രാജ്യത്തെ സാഹചര്യങ്ങളെ സംബന്ധിച്ച് പലവിധമായ ആശങ്കകൾ ജനങ്ങൾക്കിടയിൽ പരത്തുന്ന തരത്തിലാണ് രാഷ്ട്രീയ പ്രവർത്തകരുടെ വാർത്താ സമ്മേളനങ്ങൾ. ഈസ്റ്റർ ദിനത്തിൽ കൊറോണ മരണങ്ങളുടെ എണ്ണം ഏറ്റവും കൂടുതൽ രേഖപ്പെടുത്തുമെന്ന് കഴിഞ്ഞദിവസം ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. എന്നാൽ എപ്പോഴാണ് കൊറോണാ മരണങ്ങളുടെ ഏറ്റവും കൂടുതൽ വർദ്ധനവ് രേഖപ്പെടുത്തുന്നത് എന്ന് പറയാൻ ആവുകയില്ല എന്ന തരത്തിലാണ് ഗവൺമെന്റ് ചീഫ് മെഡിക്കൽ ഓഫീസർ ജോനാഥൻ വാൻ ടോം പറഞ്ഞത്. ചീഫ് മെഡിക്കൽ ഓഫീസറുടെ പ്രസ്താവന ആരോഗ്യ സെക്രട്ടറിയുടെ പ്രസ്താവനയെ നിഷേധിക്കുന്ന തരത്തിലായിരുന്നു. പിന്നീട് ആരോഗ്യ സെക്രട്ടറി തന്റെ പ്രസ്താവന തിരുത്തി പറഞ്ഞു. തന്റെ പ്രസ്താവന വളച്ചൊടിച്ചതാണ് എന്ന വാദവുമായാണ് ആരോഗ്യ സെക്രട്ടറി രംഗത്തെത്തിയത്.

ഇതിനിടയിൽ മൊബൈൽ ടവറുകളിൽ നിന്നും ആണ് കൊറോണ ബാധ പടരുന്നത് എന്നത് വ്യാജ വാർത്തയാണെന്ന് ഉറപ്പിച്ചുപറഞ്ഞു ക്യാബിനറ്റ് സെക്രട്ടറി മൈക്കൽ ഗോവ്. ഇത്തരം വ്യാജവാർത്തകൾ ജനങ്ങൾ വിശ്വസിക്കരുതെന്ന നിർദ്ദേശവും അദ്ദേഹം നൽകി. ഇദ്ദേഹത്തെ അനുകൂലിച്ച് എൻ എച്ച് എസ് ഇംഗ്ലണ്ടിന്റെ നാഷണൽ മെഡിക്കൽ ഡയറക്ടർ പ്രൊഫസർ സ്റ്റീഫൻ പോവിസും രംഗത്തെത്തി.

ഇതിനിടയിൽ ബ്രിട്ടണിലെ കൊറോണ മരണനിരക്ക് 4313 ലേക്ക് ഉയർന്നിരിക്കുകയാണ്. യുഎസിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു. ഏകദേശം 8100 മരണങ്ങളാണ് യുഎസിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇറ്റലിയിൽ മരണനിരക്ക് 15, 362 ലേക്ക് ഉയർന്നു. സ്പെയിനിൽ മരണങ്ങൾ 11744 ആയതോടെ ലോക ഡൗൺ ഏപ്രിൽ 25 വരെ നീട്ടിയതായി സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അറിയിച്ചു. ലോകത്താകമാനം കൊറോണ മരണങ്ങളുടെ എണ്ണം 60,000 കടന്നു. അൽബേനിയയിൽ പുതിയതായി 29 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിലും കൊറോണ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം മൂവായിരം കടന്നു. 68 മരണങ്ങളാണ് ഇതുവരെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സ്റ്റോക്ക് ഓൺ ട്രെന്റ്: കോവിഡ് 19 അല്ലെങ്കിൽ കൊറോണ എന്ന വൈറസ് ലോകമെങ്ങും ഭീതിപ്പെടുത്തുന്ന രീതിയിൽ പകരുന്ന സാഹചര്യത്തിൽ സർവ്വതും മാറ്റിവച്ചു നഴ്‌സുമാരും ഡോക്ടർമാരും അഹോരാത്രം പണിയെടുക്കുന്നു. ആവർത്തിച്ചു നമ്മളോട് വീടുകളിൽ ഇരിക്കാൻ ആവശ്യപ്പെടുന്ന മേലധികാരികൾ, സർക്കാരുകൾ…
ഇത്രയധികം പ്രശ്നങ്ങൾക്ക് നടുവിലും ആശുപത്രി ജോലികഴിഞ്ഞു പുറത്തിറങ്ങിയ സ്റ്റോക്ക് ഓൺ ട്രെന്റിലെ മലയാളി നഴ്‌സ്‌മാരുടെ കാറുകളുടെ വിലയേറിയ പാർട്ട്സുകൾ മോഷണത്തിന് ഇരയായ സംഭവം കഴിഞ്ഞ ദിവസം മലയാളം യുകെയും, ലോകത്തിലെ മാധ്യമങ്ങളുടെ മുൻ നിരയിൽ നിൽക്കുന്ന ബി ബി സി യും, സ്റ്റോക്ക് ഓൺ ട്രെന്റിലെ പ്രാദേശിക ഇംഗ്ലീഷ് മാധ്യമങ്ങളും പുറത്തുവിട്ടിരുന്നു. ചുരുങ്ങിയ കാലയളവിൽ അഞ്ച് മലയാളി കുടുംബങ്ങളാണ് ഇത്തരത്തിൽ മോഷണത്തിന് ഇരയായത്.
ജീവൻ പണയപ്പെടുത്തി വാർഡുകളിൽ പന്ത്രണ്ട് മണിക്കൂർ കോവിഡ് രോഗികളെ പരിചരിച്ചു പുറത്തുവന്നപ്പോൾ കള്ളൻമാർ തങ്ങൾ ആശുപത്രി പാർക്കിങ്ങിൽ ഇട്ടിരുന്ന കാറുകളുടെ കാറ്റലിക് കൺവെർട്ടർ ആണ് അടിച്ചുമാറ്റിയത്. സിജി ബിനോയി, ജോബി പീറ്റർ, സോഫി കുര്യക്കോസ്, നിനി ആൽബർട്ട് എന്നിവരുടെ കാറുകളുടെ വിലയേറിയ പാർട്ട് ആണ് കള്ളൻമാർ അടിച്ചുമാറ്റിയത്. എല്ലാവരും ഓടിച്ചിരുന്നത് ഹോണ്ട ജാസ്.. നഷ്ടപ്പെട്ടത് കാറ്റലിക് കൺവെർട്ടർ… വണ്ടി വിലയേക്കാൾ കൂടുതൽ പണം മുടക്കിയാൽ മാത്രമേ വീണ്ടും റോഡിൽ ഇറക്കാൻ സാധിക്കൂ. കൂടാതെ ക്ലെയിമയാൽ അതിന് വേറെ പണം കൊടുക്കുന്നതോടൊപ്പം പിന്നീട് ഇൻഷുറൻസ് തുക വർദ്ധിക്കുകയും ചെയ്യും. നോ ക്ലെയിം പ്രൊട്ടക്ഷൻ ഇല്ലെങ്കിൽ അതും നഷ്ടപ്പെടുന്നു. മിക്കവാറും വണ്ടി പാട്ട വിലക്ക് ഒഴിവാക്കേണ്ട അവസ്ഥയിൽ ആയിരുന്നു മിക്ക മലയാളി നഴ്‌സുമാരും.

കോവിഡ് ബാധിതരെ പരിചരിച്ചു പുറത്തുവരുബോൾ ആണ് ഇത്തരം ട്രാജഡി എന്നതിനേക്കാൾ കൊറോണ എന്ന മഹാമാരിയുടെ പിടിയിൽ അമർന്ന സമയം തന്നെ കള്ളൻമാർ തിരഞ്ഞെടുത്തു എന്നതാണ് എന്നെ കൂടുതൽ അവിശ്വസനീയവും നിരാശനും ആക്കിയതെന്ന് നഴ്‌സായ ജോബി പീറ്റർ പ്രതികരിച്ചത്. കാറിന്റെ വിലയേറിയ പാർട്ട് അടിച്ചുമാറ്റി കാർ കടപ്പുറത്തു കയറിയപ്പോൾ ജോലിക്കു പോയത് ടാക്സിയിൽ..
നഴ്സുമാരുടെ വാർത്ത കണ്ട ക്ലറിയസ് പ്രോഡക്‌ട് ലിമിറ്റഡ് ( KLARIUS PRODUCTS LTD ) എന്ന കമ്പനി അധികൃതർ ഒരു പൗണ്ട് പോലും വാങ്ങാതെ ഫ്രീ ആയി ഫിറ്റ് ചെയ്യാമെന്ന് ഇവരെ അറിയിക്കുകയായിരുന്നു. ഇത് ഒരാൾക്ക് മാത്രമല്ല നഷ്ടപ്പെട്ട എല്ലാവർക്കും മാറ്റി നൽകാൻ കമ്പനി മാനേജർ ആയ വെയ്‌നി ജോൺസൻ തയ്യാറായി. കോവിഡ് രോഗികളെ പരിചരിക്കുന്ന ഈ നഴ്സുമാർക്ക് ഇത്ര എങ്കിലും തിരിച്ചു നൽകാൻ സാധിച്ചതിൽ സന്തോഷം കണ്ടെത്തുന്നു കമ്പനിയും അതിന്റെ ഉടമസ്ഥരും. ഓരോ കാറിനും ഏതാണ്ട് 1000 (AROUND ONE LAKH RUPPES EACH) പൗഡ് വീതം ചിലവുണ്ട്.
അവിടെ തന്നെ ജോലി നോക്കുന്ന ഡാൻ ലൂക്കാസ് എന്ന ജീവനക്കാരൻ ഒരു വേതനവും പറ്റാതെ കൺവെർട്ടർ ഫിറ്റ് ചെയ്തു കൊടുക്കുകയും ചെയ്തതോടെ ജോബി പീറ്ററിന്റെയും മറ്റ് നാലുപേരുടെയും ദുർഘടം പിടിച്ച യാത്രയിലേക്ക് ഒരു നല്ല സമറിയാക്കാരൻ അല്ല, ഒരു കൂട്ടം സമറിയക്കാർ ആണ് കടന്നു വന്നത്… അതും നോയമ്പ് കാലത്തുതന്നെ…


