ന്യൂസ് ഡെസ്ക്, മലയാളം യുകെ
മാനസികാരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്ക് അടിയന്തിര സേവനങ്ങൾ നൽകാൻ പുതിയ സംവിധാനം എൻ എച്ച് എസ് നടപ്പില്‍ വരുത്തി. ഇനിമുതൽ 111 എന്ന നമ്പറിൽ വിളിച്ച് അവർക്ക് സഹായം അഭ്യർത്ഥിക്കാൻ സാധിക്കും. ഇതോടെ ശാരീരിക പ്രശ്നങ്ങൾക്ക് ഒപ്പം മാനസികാരോഗ്യ പ്രശ്നങ്ങൾക്കും ഇത്തരം പിന്തുണ നൽകുന്ന ആദ്യത്തെ രാജ്യമായി യുകെ മാറും.
ഈ നമ്പറിൽ നിന്നുള്ള സേവനം 24 മണിക്കൂറും ലഭ്യമാണ്. മാനസികാരോഗ്യ പരിശീലനമുള്ള കോൾ കൈകാര്യം ചെയ്യുന്ന ആൾക്കൊപ്പം നേഴ്സുമാർ, മാനസികാരോഗ്യ വിദഗ്ധർ എന്നിവരുടെ ഒരു ടീമിന്റെ ഏകോപനത്തിലൂടെയാണ് എൻഎച്ച്എസ് പദ്ധതി നടപ്പിലാക്കുന്നത്. കോൾ ലഭിക്കുന്ന ടീമിന് പ്രശ്നത്തിന്റെ അടിസ്ഥാനത്തിൽ ഒരു വിലയിരുത്തൽ നടത്താനും അതിൻറെ വെളിച്ചത്തിൽ ക്രൈസസ് ടീമിനെ ആവശ്യമായ സ്ഥലത്തേയ്ക്ക് അയക്കാനും സാധിക്കും. വിളിക്കുന്നവർക്ക് ഒരു ടോക്കിംഗ്-തെറാപ്പി സേവനവും ലഭ്യമാണ്.
111 -ൽ വിളിച്ച് 2 അമർത്തിയാൽ ഈ സേവനം ലഭ്യമാണ്. ആളുകൾക്ക് www.nhs.uk വഴി ഓൺലൈനായും സേവനം ലഭ്യമാണ്. കോവിഡ് പാൻഡെമിക്കിന് ശേഷം വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രശ്നങ്ങളെ തുടർന്ന് സഹായത്തിനായുള്ള ആവശ്യക്കാർ വർദ്ധിച്ചു വരുന്നതിനെ തുടർന്നാണ് പുതിയ സംവിധാനവുമായി എൻഎച്ച്എസ് മുന്നോട്ട് വന്നിരിക്കുന്നത്. ആറ് വർഷം മുമ്പുള്ളതിനെ അപേക്ഷിച്ച് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉള്ളവരുടെ എണ്ണത്തിൽ ഒരു ദശലക്ഷം വർദ്ധനവ് ഉണ്ടായതായാണ് എൻഎച്ച്എസ് കണക്കുകൾ സൂചിപ്പിക്കുന്നത്. നിലവിൽ രണ്ട് ദശലക്ഷം ആളുകളോളമാണ് മാനസികാരോഗ്യ ചികിത്സയ്ക്കുള്ള വെയ്റ്റിംഗ് ലിസ്റ്റിൽ ഉള്ളത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഓരോ ദിവസവും എൻഎച്ച്എസ് ഹോസ്പിറ്റൽ ബെഡുകളിൽ കഴിയുന്നത് ഡിസ്ചാർജ് ചെയ്യാൻ കഴിയുന്ന ആരോഗ്യവാന്മാരായ രോഗികൾ. ഇത് അധികൃതരുടെ നടത്തിപ്പ് പിശകോ എന്ന ചോദ്യം ശക്തമാക്കുകയാണ്. ഏകദേശം 20 % ഡോക്ടർമാരും രോഗികളെ അവരുടെ പരിചരണത്തിലേക്ക് മാറ്റുന്നതിൽ ആഴ്ചകളോളം കാലതാമസം വരുത്തുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. യുകെയിലുടനീളമുള്ള 568 കെയർ ഹോമുകളിലും ഹോംകെയർ പ്രൊവൈഡർമാരിലും നടത്തിയ ഒരു സർവേയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. നിലവിലെ ഈ പ്രതിസന്ധി പരിഹരിക്കണമെന്ന് വിദഗ്ദ്ധ സംഘം മന്ത്രിമാരോട് അഭ്യർത്ഥിച്ചിരിക്കുകയാണ്.
എൻഎച്ച്എസ് സ്റ്റാഫിൽ നിന്നുള്ള തെറ്റായ വിവരങ്ങൾ, മോശം ആശയവിനിമയം, പരിചരണ വിലയിരുത്തലുകളിലെ കാലതാമസം, ഗതാഗതതടസം എന്നിവ ആശുപത്രി ഡിസ്ചാർജുകളുടെ കാല താമസത്തിൻെറ കാരണങ്ങളായി റിപ്പോർട്ടിൽ പറയുന്നു. 17% കെയർ പ്രൊവൈഡർമാർ ശരാശരി ഡിസ്ചാർജ് സമയം ഒന്നു മുതൽ രണ്ടാഴ്ച വരെ റിപ്പോർട്ട് ചെയ്തതായി സർവേയിൽ പറയുന്നു. അതേസമയം 7% കെയർ പ്രൊവൈഡർമാർ രോഗികളെ അവരുടെ പരിചരണത്തിലേക്ക് മാറ്റുന്നതിനായി മൂന്നോ അതിലധികമോ ആഴ്ചകൾ കാത്തിരിക്കേണ്ടി വന്നിട്ടുണ്ടെന്നും റിപ്പോർട്ടിൽ കാണാം.
ഈസ്റ്റ് ഓഫ് ഇംഗ്ലണ്ടിലെ 96% രോഗികളും ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഡിസ്ചാർജ് ചെയ്യപ്പെട്ടിട്ടുണ്ട്. നേരെമറിച്ച്, സ്കോട്ട്ലൻഡിലെ രോഗികളിൽ പകുതിയിലേറെ പേർക്കും ഡിസ്ചാർജ് ചെയ്യാൻ ഒരാഴ്ചയിൽ കൂടുതൽ സമയം വേണ്ടി വരുന്നുണ്ട്. ജൂലൈയിൽ, ഇംഗ്ലണ്ടിലെ ഹോസ്പിറ്റലുകളിൽ കഴിഞ്ഞിരുന്ന 12,326 രോഗികളും ഡിസ്ചാർജ് ലഭിക്കാൻ യോഗ്യതയുള്ളവരായിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗർഭിണികളോട് പുതിയ വാക്സിൻ റോളൗട്ട് പ്രയോജനപ്പെടുത്തണമെന്ന അഭ്യർത്ഥനയുമായി നവജാത ശിശുവിൻെറ അമ്മ. ആലീസിന്റെ മകൾ ഹെൻറിറ്റയ്ക്ക് മൂന്നാഴ്ച പ്രായമുള്ളപ്പോൾ റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (ആർഎസ്‌വി) ബാധിച്ചതിനെ തുടർന്ന് അടിയന്തിര ആശുപത്രി പരിചരണം വേണ്ടിവന്നു. തൻെറ കുടുംബത്തിന് നേരിടേണ്ടി വന്ന അനുഭവം മറ്റുള്ളവർക്ക് ഉണ്ടാവാതിരിക്കാനാണ് താൻ ശ്രമിക്കുന്നതെന്ന് ആലീസ് പറയുന്നു. ആർഎസ്‌വി ഉയർത്തുന്ന അപകടസാധ്യത പരിഗണിച്ച് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയും വാക്‌സിനേഷൻ ആൻഡ് ഇമ്മ്യൂണൈസേഷൻ ജോയിൻ്റ് കമ്മിറ്റിയും (ജെസിവിഐ) സെപ്റ്റംബർ 1 മുതൽ 28 വരെ ഗർഭിണികൾക്ക് വാക്‌സിനേഷൻ നൽകാൻ തീരുമാനമായിരിക്കുന്ന സാഹചര്യത്തിലാണ് ആലീസിൻെറ ഓർമ്മപ്പെടുത്തൽ.
രണ്ട് വയസ്സിന് താഴെയുള്ള 90% കുട്ടികളെയും ആർഎസ്‌വി ബാധിക്കാറുണ്ട്. ഇത് രാജ്യത്തെ ശിശുമരണത്തിൻ്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ്. ഒരു വയസ്സിന് താഴെയുള്ള കുട്ടികളിൽ പ്രതിവർഷം 20,000 കുട്ടികൾ എങ്കിലും റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് ബാധിച്ചതിനെ തുടർന്ന് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടാറുണ്ട്. പല കേസുകളിലും ഇത് ഗുരുതരമായ ശ്വാസകോശ അണുബാധകൾക്ക് കരണമാകാറും ഉണ്ട്. ആർഎസ്‌വി വാക്സിന് എടുക്കുന്നത് ഇതിനെ പ്രതിരോധിക്കാൻ സഹായിക്കുമെന്ന് പുതിയ പഠനങ്ങൾ കാണിക്കുന്നു.
തൻെറ മകൾ ഇപ്പോൾ പൂർണ ആരോഗ്യവതിയാണെങ്കിലും രോഗബാധിതയായ കാലയളവിൽ അനുഭവിച്ച വേദന മറ്റ് കുട്ടികൾ അനുഭവിക്കാൻ ഇടവരരുതെന്ന് കരുതിയാണ് തൻെറ അനുഭവം പങ്കുവെച്ചുകൊണ്ട് കൂടുതൽ അമ്മമാരോട് ആർഎസ്‌വി വാക്സിൻ എടുക്കാൻ ആലീസ് കുക്ക് രംഗത്ത് വന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
റോയിട്ടേഴ്സ് വാർത്താ സംഘത്തിൻ്റെ ഭാഗമായി കിഴക്കൻ ഉക്രെയ്നിൽ ജോലി ചെയ്തിരുന്ന ബ്രിട്ടീഷ് പൗരൻ റഷ്യയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. റയാൻ ഇവാൻസ് ആണ് റഷ്യയുടെ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇവാൻ ഉൾപ്പെടെയുള്ള ആറംഗ സംഘം താമസിച്ചിരുന്ന ഹോട്ടലിൽ റഷ്യ ആക്രമണം നടത്തുകയായിരുന്നു.ഇവർ താമസിച്ചിരുന്ന സ്ഥലം ഉക്രെയ്നിന്റെ നിയന്ത്രണത്തിലാണെങ്കിലും അതിർത്തിക്ക് സമീപമാണ്. റഷ്യൻ മിസൈൽ ആക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് ഉക്രെയ്ൻ അധികൃതർ പറഞ്ഞു . എന്നാൽ ഇതിനോട് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
തകർന്ന ഹോട്ടലിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 19 മണിക്കൂർ തിരച്ചിലിനു ശേഷമാണ് 40 വയസ്സുകാരനായ ഇവാന്റെ മൃതദേഹം കണ്ടെടുക്കാനായത്. ഉക്രേനിയൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കി കൊല്ലപ്പെട്ട ഇവാന്റെ കുടുംബത്തെ അനുശോചനം അറിയിച്ചു. വളരെ നാളുകളായി ഇവാൻ റോയിട്ടേഴ്സ് സംഘത്തിൻറെ ഭാഗമായി പ്രവർത്തിക്കുകയായിരുന്നു . ലോകമെങ്ങുമുള്ള നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഇവാൻ തങ്ങളെ സഹായിച്ചിട്ടുണ്ടെന്ന് റോയിട്ടേഴ്സ് പറഞ്ഞു.
റോയിട്ടേഴ്സ് സംഘത്തിലെ രണ്ട് പേർക്കു കൂടി റഷ്യൻ മിസൈൽ ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട് അവരിൽ ഒരാളുടെ പരുക്ക് ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഉക്രെയ്നിലെ റഷ്യൻ അധിനിവേശ പ്രദേശത്തു നിന്നും 12 മൈൽ മാത്രം അകലെയാണ് ക്രാമാറ്റോർഡ് എന്ന് ആക്രമണത്തിനിരയായ സ്ഥലം. ഇവിടം പതിവായി റഷ്യൻ ആക്രമണം നടത്തുന്ന സ്ഥലമാണ് എന്നാണ് അറിയാൻ കഴിഞ്ഞത്. പ്രശസ്ത ഉക്രെയ്ൻ എഴുത്തുകാരിയായ വിക്ടോറിയ ആമേലിന ഉൾപ്പെടെ ഒട്ടേറെ പേരാണ് റഷ്യ ഈ പ്രദേശത്ത് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ജോലിക്കെത്തുന്ന മലയാളികൾ ഉൾപ്പെടെയുള്ള വിദേശ നേഴ്സുമാർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കുന്ന നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. വിദേശത്തു നിന്ന് എൻഎച്ച് എസിൽ ജോലിക്കെത്തുന്ന നേഴ്സുമാർക്ക് ആദ്യത്തെ 5 വർഷം പല ആനുകൂല്യങ്ങൾക്കും അർഹതയില്ലാത്തതാണ് അവരെ കൂടുതൽ സാമ്പത്തിക പ്രശ്നങ്ങളിലേയ്ക്ക് തള്ളി വിടുന്നത്. റോയൽ കോളേജ് ഓഫ് നേഴ്സിംഗ് (ആർസിഎൻ)ന്റെ റിപ്പോർട്ട് അനുസരിച്ച് പലരും പണം കടം വാങ്ങുവാൻ നിർബന്ധിതരാകുകയും ക്രെഡിറ്റ് കാർഡ് അടച്ചു തീർക്കാൻ ബുദ്ധിമുട്ടുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത് . പലരും തീരെ നിവൃത്തിയില്ലാതെ ഭക്ഷണമില്ലാതെ കഴിയേണ്ട അവസ്ഥ വരെ ഉണ്ടാകും എന്ന ഗുരുതര സ്ഥിതി വിശേഷം ഉണ്ടെന്ന് ആർസിഎൻ റിപ്പോർട്ടിൽ പറയുന്നു.
തുടക്കത്തിൽ നേഴ്സുമാർ താത്കാലിക വിസയിലാണ് യുകെയിൽ എത്തുന്നത്. അതുകൊണ്ട് തന്നെ ആദ്യത്തെ 5 വർഷ കാലത്തേയ്ക്ക് കുട്ടികളുടെ ആനുകൂല്യം, ഭവന ആനുകൂല്യം, യൂണിവേഴ്സൽ ക്രെഡിറ്റ് എന്നിവ ക്ലെയിം ചെയ്യുന്നതിന് അവർക്ക് അർഹത ഉണ്ടായിരിക്കുകയില്ല. അതായത് പബ്ലിക് ഫണ്ടുകളിൽ നിന്നുള്ള ഒരു ആനുകൂല്യവും ആദ്യകാലങ്ങളിൽ നേഴ്സുമാർക്ക് ലഭിക്കുന്നില്ല. ആദായ നികുതിയും ദേശീയ ഇൻഷുറൻസും അടച്ചിട്ടും വിദേശത്തുനിന്ന് എത്തിയ നേഴ്സുമാർക്ക് പല ആനുകൂല്യങ്ങളും നിഷേധിക്കുന്നത് കടുത്ത അനീതിയാണെന്ന് റോയൽ കോളേജ് ഓഫ് നേഴ്സിംഗ് പറഞ്ഞു.
മലയാളികൾ ഉൾപ്പെടെയുള്ള 3000 ത്തിലധികം വിദേശ നേഴ്സുമാരുടെ ഇടയ്ക്ക് നടത്തിയ ഒരു സർവേ അടിസ്ഥാനമാക്കിയാണ് ആർസിഎൻ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്. ഇത്തരം നയങ്ങൾ യുകെയിൽ ജോലിക്ക് വരുന്ന ആളുകളെ ശിക്ഷിക്കുന്ന നടപടിയാണെന്ന് ആർസിഎൻ റിപ്പോർട്ടിൽ പറയുന്നു. നിലവിലെ വ്യവസ്ഥകൾ കുടിയേറ്റക്കാരോടുള്ള കടുത്ത വിവേചനമാണെന്ന ആക്ഷേപം ശക്തമാണ്. വിദേശത്തു നിന്ന് എത്തുന്ന എൻഎച്ച്എസ് നേഴ്സുമാർ എല്ലാവിധ നികുതികൾ അടച്ചിട്ടും തങ്ങളുടെ സഹപ്രവർത്തകർ ചെയ്യുന്ന എല്ലാ ജോലികൾ ചെയ്തിട്ടും അവർക്ക് സുപ്രധാന ആനുകൂല്യങ്ങൾ നിഷേധിക്കുന്നത് കടുത്ത അനീതിയാണെന്ന് ഇംഗ്ലണ്ടിലെ ആർ സി എന്നിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ പട്രീഷ്യ മാർക്വിസ് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ട ആയിരക്കണക്കിന് സ്ത്രീകൾക്ക് സ്വാഭാവിക നീതി ലഭിച്ചിട്ടില്ലെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഇംഗ്ലണ്ടിലെയും വെയിൽസിലെയും നിയമത്തിന്റെ അപാകതയാണ് ഇതിന് കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. 2003 -ൽ നിയമം കൂടുതൽ കർശനമാക്കിയെങ്കിലും അതിനു മുൻകാല പ്രാബല്യമില്ലാത്തതാണ് പല ലൈംഗിക കുറ്റവാളികളും രക്ഷപ്പെടാൻ ഇടയാക്കിയത്.
ലൂസി (യഥാർത്ഥ പേരല്ല) യുടെ അനുഭവം തന്നെ ഇതിന് ഉദാഹരണമായി ഈ വിഷയത്തിലെ അനീതിക്കെതിരെ പോരാടുന്നവർ ചൂണ്ടി കാണിക്കുന്നു. 13 വയസ്സുള്ളപ്പോഴാണ് തന്നെക്കാൾ 22 വയസ്സുള്ള ഒരു വ്യക്തി അവളെ ചൂഷണം ചെയ്തത് . അയാൾ കുറ്റം സമ്മതിച്ചിട്ടും ആരോപിക്കപ്പെടുന്ന കുറ്റം യഥാസമയം റിപ്പോർട്ട് ചെയ്യാത്തതിനാൽ കുറ്റം ചുമത്താൻ കഴിയില്ലെന്ന് പോലീസ് പറഞ്ഞു. ഇത്തരത്തിൽ ഏകദേശം 1956 ലൈംഗിക കുറ്റകൃത്യങ്ങളിൽ പ്രതികൾ നിയമത്തിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 1956 – ൽ നടപ്പിൽ വന്ന നിയമത്തിന്റെ പഴുതുകൾ ആണ് ഇരയ്ക്ക് നീതി ലഭിക്കാതിരിക്കുന്നതിന് പ്രധാന കാരണം.
13 വയസ്സ് മുതൽ 16 വയസ്സ് വരെ നേരിടുന്ന ലൈംഗിക ചൂഷണങ്ങൾ 12 മാസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യണമെന്ന സമയപരിധിയിൽ നീതി കിട്ടാതെ ഒട്ടേറെ ഇരകളാണ് ഇംഗ്ലണ്ടിലും വെയിൽസിലും ഉള്ളത്. നിയമത്തിന്റെ പഴുതിൽ തന്നെ ചൂഷണം ചെയ്തയാൾ രക്ഷപ്പെട്ടെന്ന് കേട്ടപ്പോൾ താൻ തകർന്നു പോയെന്ന് ഇപ്പോൾ 51 വയസ്സുള്ള ലൂസി പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടീഷ് മുത്തശ്ശി തൻറെ 102-ാമത്തെ വയസ്സിൽ സ്കൈ ഡൈവിംഗ് നടത്തി ചരിത്രത്തിൽ ഇടം പിടിക്കാൻ ഒരുങ്ങുന്നു. ഇന്ന് തൻറെ ജന്മദിനത്തിൽ ആകാശചാട്ടം നടത്തി സ്കൈ ഡൈവിംഗ് നടത്തുന്ന ഏറ്റവും പ്രായം കൂടിയ വനിതയാകാൻ അവർ ഈസ്റ്റ് ആംഗ്ലിയയ്ക്ക് മുകളിൽ നിന്നാണ് മാനെറ്റ് ബെയ്‌ലി വിമാനത്തിൽ നിന്ന് ചാടുന്നത്. ഈസ്റ്റ് ആംഗ്ലിയൻ എയർ ആംബുലൻസ് (EAAA), മോട്ടോർ ന്യൂറോൺ ഡിസീസ് അസോസിയേഷൻ എന്നീ സ്ഥാപനങ്ങൾക്കായി പണം പിരിക്കാനാണ് അവർ ഈ സാഹസ കൃത്യം ചെയ്യുന്നത്.
രണ്ടാം ലോകമഹായുദ്ധ സമയത്ത് ഈജിപ്തിലെ വുമൺസ് റോയൽ നേവൽ സർവീസിൽ (WRENS) സേവനം അനുഷ്ഠിച്ചിരുന്ന ആളാണ് മാനെറ്റ് ബെയ്‌ലി. നിങ്ങൾ എപ്പോഴും പുതിയ എന്തെങ്കിലും അന്വേഷിക്കണം എന്നാണ് തൻറെ ഉദ്യമത്തെ കുറിച്ച് മാനെറ്റ് ബെയ്‌ലി പറഞ്ഞത്. ഒട്ടേറെ പ്രമുഖരാണ് മാനെറ്റ് ബെയ്‌ലിൻ്റെ പ്രവർത്തിയ്ക്ക് പിന്തുണയുമായി എത്തിയത്. മാനെറ്റ് ബെയ്‌ലിയ്ക്ക് വെയിൽസ് രാജകുമാരൻ ഒരു വ്യക്തിഗത കത്ത് അയച്ചിരുന്നു . കത്തിൽ മാനെറ്റ് ബെയ്‌ലിവിൻ്റെ സമൂഹ പ്രതിബദ്ധതയും പോസിറ്റീവ് ചിന്താഗതിയെയും രാജകുമാരൻ പ്രശംസിച്ചു.
മാനെറ്റ് ബെയ്‌ലിവിന് പുതിയ വെല്ലുവിളികൾ ഏറ്റെടുക്കുന്നത് പുത്തരിയല്ല. തന്റെ നൂറാം ജന്മദിനം സിൽവർ സ്റ്റോണിൽ ഒരു കാർ ഓട്ട മത്സരത്തിൽ പങ്കെടുത്ത് അവർ വാർത്തകളിൽ സ്ഥാനം പിടിച്ചിരുന്നു. അന്ന് 130 മൈൽ വേഗതയിലാണ് മാനെറ്റ് ബെയ്‌ലി കാർ ഓടിച്ചത്. ജീവിതത്തിൽ എപ്പോഴും തിരക്കിലായിരിക്കുകയും എല്ലാ കാര്യങ്ങളിലും താത്‌പര്യമുണ്ടായിരിക്കുകയും നമ്മുടെ ചുറ്റുമുള്ളവരോട് ദയ കാണിക്കുകയും ചെയ്യുക എന്നതുമാണ് തൻറെ ആരോഗ്യത്തിന്റെ രഹസ്യമെന്ന് അവർ പറഞ്ഞു.
ഇംഗ്ലണ്ടിലും നോർത്ത് അയർലണ്ടിലും പൂച്ച , പട്ടി എന്നീ വളർത്തു മൃഗങ്ങളെ മോഷ്ടിക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകുന്നതിനുള്ള നിയമം നടപ്പിൽ വന്നു. വളർത്തു മൃഗങ്ങളെ മോഷ്ടിക്കുകയോ തടങ്കലിൽ വയ്ക്കുകയോ ചെയ്യുന്നവർക്ക് 5 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. ഇതു കൂടാതെ കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് പിഴ ശിക്ഷയും ഉണ്ടാകും. കഴിഞ്ഞ സർക്കാരിൻറെ അവസാനകാലത്ത് ജൂലൈയിൽ സൗത്ത്‌വെസ്‌റ്റിൻ്റെയും ലെയ്‌യുടെയും എംപിയായിരുന്ന അന്ന ഫിർത്ത് ആണ് ബിൽ അവതരിപ്പിച്ചത്.
പൊതുതെരഞ്ഞെടുപ്പിന് മുമ്പ് പാസാക്കിയ അവസാനത്തെ നിയമനിർമ്മാണങ്ങളിലൊന്നായിരുന്നു ഇത്. വളർത്തുന്ന മൃഗങ്ങളെ തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങൾ യുകെയിൽ വർദ്ധിച്ചു വരികയാണെന്ന് കണക്കുകൾ കാണിക്കുന്നു. നായ്ക്കളാണ് ഏറ്റവും കൂടുതൽ മോഷ്ടിക്കപ്പെടുന്ന മൃഗങ്ങൾ. 2023 -ൽ മാത്രം 2290 നായ്ക്കളെ ആണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതായത് ശരാശരി 6 നായ്ക്കൾ ദിവസവും മോഷ്ടിക്കപ്പെടുന്നുണ്ട്. ഡയറക്ട് ലൈൻ പെറ്റ് ഇൻഷുറൻസി ആണ് ഈ കണക്കുകൾ പുറത്തുവിട്ടത്.
ഇതുവരെ വളർത്തു മൃഗങ്ങളെ തട്ടി കൊണ്ടുപോകുന്നത് സ്വത്ത് മോഷണമായാണ് കണക്കാക്കപ്പെട്ടിരുന്നത്. ഇതിനുള്ള നിയമനടപടികൾ 1968 -ലെ മോഷണ നിയമത്തിന്റെ പരിധിയിൽ ആയിരുന്നു. എന്നാൽ പുതിയ നിയമത്തിന്റെ കീഴിൽ ഉടമയ്ക്ക് സ്വത്ത് നഷ്ടത്തിനപ്പുറം ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകളും കണക്കിലെടുത്തിട്ടുണ്ട്. മിക്ക ഉടമസ്ഥർക്കും വളർത്തു മൃഗങ്ങൾ തങ്ങളുടെ കുടുംബത്തിലെ അംഗങ്ങൾ പോലെയാണ്. വളർത്തു മൃഗങ്ങളെ മോഷ്ടിക്കുന്നവർക്കെതിരെ കർശനമായ നടപടികൾക്കായി നേരത്തെ തൊട്ട് ആവശ്യം ഉയർന്നു വന്നിരുന്നു. യുകെയിൽ കോവിഡ് ലോക്ക് ഡൗണിൻ്റെ സമയത്ത് വളർത്തു മൃഗങ്ങളെ മോഷ്ടിക്കുന്ന സംഭവങ്ങൾ കുതിച്ചുയർന്നിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അതിസമ്പന്നരുടെ ആസ്തികൾക്ക് 1% വെൽത്ത് ടാക്സ് ഏർപ്പെടുത്താനുള്ള ആവശ്യവുമായി യുകെയിലെ രണ്ടാമത്തെ വലിയ ട്രേഡ് യൂണിയനായ യുണൈറ്റ്. പൊതുമേഖലയിൽ ജോലി ചെയ്യുന്നവരുടെ 10% വരെയുള്ള വേതന വർദ്ധനവിനും ഉയർന്നു വരുന്ന എൻഎച്ച്എസിൽ ഒഴിവുകൾക്കുമായി ഈ ധനം ഉപയോഗിക്കാമെന്നും ട്രേഡ് യൂണിയൻ അഭിപ്രായപ്പെട്ടു. ബ്രൈറ്റണിൽ നടക്കാനിരിക്കുന്ന ട്രേഡ്സ് യൂണിയൻ കോൺഗ്രസിൽ (TUC) ചർച്ച ചെയ്യപ്പെടേണ്ട നിരവധി പ്രമേയങ്ങളുടെ ഭാഗമായാണ് പുതിയ ആവശ്യം സർക്കാരിൻെറ മുന്നിലേക്ക് വച്ചിരിക്കുന്നത്.
ഒക്‌ടോബർ 30-ന് ചാൻസലർ റേച്ചൽ റീവ്‌സിൻ്റെ ആദ്യ ബജറ്റിന് മുന്നോടിയായി സാമ്പത്തിക ഉത്തരവാദിത്തത്തിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. പൊതു സേവനങ്ങൾക്കായി പ്രതിവർഷം 25 ബില്യൺ പൗണ്ട് സമാഹരിക്കുന്നതിനും ചെലവുചുരുക്കൽ ഒഴിവാക്കുന്നതിനുമായി, പണയപ്പെടുത്തിയ സ്വത്തുക്കൾ ഒഴികെ, 4 മില്യൺ പൗണ്ടിൽ കൂടുതലുള്ള ആസ്തികൾക്ക് 1% നികുതി ചുമത്താനാണ് യുണൈറ്റ് നിർദ്ദേശിച്ചിരിക്കുന്നത്. ഇതനുസരിച്ച്, £6 മില്യൺ ആസ്തിയുള്ള ഒരാൾക്ക് £4 മില്യൺ പരിധിക്ക് മുകളിലുള്ള £2 മില്യണിന് 1% നികുതി ചുമത്തും.
യുകെയിലെ ഏറ്റവും സമ്പന്നരായ 50 കുടുംബങ്ങൾ ഏകദേശം 500 ബില്യൺ പൗണ്ടോളം ആസ്തിയുള്ളവരാണെന്ന് യുണൈറ്റ് പറയുന്നു. യുണൈറ്റിൻ്റെ ജനറൽ സെക്രട്ടറി ഷാരോൺ ഗ്രഹാം, തകർന്ന ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയുടെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഈ നികുതിയുടെ ആവശ്യകത ഊന്നി പറയുകയും ചെയ്‌തു. 2019 ലെ ലേബർ പാർട്ടിയുടെ പ്രധാന ദാതാക്കളായ യുണൈറ്റ്, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടനപത്രികയിൽ തൊഴിലാളികളുടെ അവകാശങ്ങൾക്കും എണ്ണ, വാതക മേഖലയിലെ ജോലികൾക്കും വേണ്ടത്ര സംരക്ഷണം നൽകിയില്ല എന്ന് വിമർശിച്ച് കൊണ്ട് സംഭാവനകൾ നൽകിയിരുന്നില്ല.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രാഡ്‌ഫോർഡിലെ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് ജീവൻ നഷ്ടമായ സംഭവത്തിൽ പുതിയ വഴിത്തിരിവ്. കൊലപാതകം നടത്തിയെന്ന് സംശയിക്കുന്ന 36 ഉം 45 ഉം വയസുള്ള രണ്ട് പുരുഷന്മാരെ പോലീസ് അറസ്റ്റ് ചെയ്തു. ഡെനിസ്റ്റി ബിർട്ടിൽ 9, ഓസ്കാർ ബിർട്ടിൽ 5, ഓബ്രി ബിർട്ടിൽ 22 മാസം ഇവരുടെ അമ്മ ബ്രയോണി ഗാവിത്ത് (29) എന്നിവരാണ് ഓഗസ്റ്റ് 21 നുണ്ടായ തീപിടിത്തത്തിൽ മരണമടഞ്ഞത്. കൊലപാതകമാണെന്ന് സംശയിക്കുന്ന സംഭവത്തിൽ നേരത്തെ തന്നെ 39 കാരനായ ഒരാളെ സംഭവസ്ഥലത്ത് നിന്ന് പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇയാൾ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇന്ന് അറസ്റ്റിലായ രണ്ട് പേരും പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്.
സംഭവത്തെ കുറിച്ചുള്ള അന്വേഷണം നടന്ന് വരികയാണെന്ന് പോലീസ് പറയുന്നു. പ്രദേശത്ത് പോലീസ് പട്രോളിംഗ് നടത്തുന്നുണ്ട്. സംഭവത്തെ കുറിച്ചുള്ള എന്തെങ്കിലും ദൃശ്യങ്ങളോ വിവരങ്ങളോ ഉണ്ടെങ്കിൽ പോലീസുമായി ബന്ധപ്പെടണമെന്ന് അറിയിക്കുകയും ചെയ്‌തു.
കാൾബി ഗ്രോവ്, കാൾട്ടൺ സ്ട്രീറ്റ്, മാൽസിസ് റോഡ്, മിനി സ്ട്രീറ്റ് എന്നിവിടങ്ങളിലായും അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു. അപകടത്തിൽ മരണപ്പെട്ടവരെ സന്ദർശിക്കാനെത്താറുള്ള സ്ത്രീയുടെ മുൻ പങ്കാളിയാണ് ആശുപത്രിയിൽ കഴിയുന്ന 39 കാരൻ എന്ന് പോലീസ് കണ്ടെത്തി. അതിരാവിലെ പുറത്ത് നിന്നുള്ള വെളിച്ചം കണ്ടപ്പോൾ ആദ്യം കാറിനോ മറ്റോ തീപിടിച്ചതാണെന്നാണ് അയൽവാസികൾ കരുതിയത്. പിന്നീടാണ് വീടിനാണ് തീപിടിച്ചതെന്നും വീടിനുള്ളിൽ ആളുകൾ അകപ്പെട്ടിട്ടുണ്ടെന്നും ഇവർക്ക് മനസിലായത്.