Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടീഷ് ദമ്പതികളെ അഫ്ഗാനിസ്ഥാനിൽ താലിബാൻ അറസ്റ്റ് ചെയ്തതായുള്ള വിവരങ്ങൾ പുറത്തുവന്നു. പീറ്റർ റെയ്‌നോൾഡ്‌സ് (79), ഭാര്യ ബാർബി (75) എന്നിവർ ഫെബ്രുവരി ഒന്നിന് ബാമിയാനിലെ വീട്ടിലേക്ക് മടങ്ങുമ്പോൾ ആണ് തടങ്കലിലായത് . ദമ്പതികൾ 18 വർഷമായി അഫ്ഗാനിസ്ഥാനിൽ വിവിധതരം പരിശീലന പരിപാടികൾ നടത്തി വരികയായിരുന്നു എന്ന് ഇവരുടെ മകൾ സാറ എൻ്റ്റ്വിസിൽ പറഞ്ഞു. രണ്ടാഴ്ചയിലേറെയായി മാതാപിതാക്കളെ കുറിച്ച് യാതൊരു വിവരവും ഇല്ലെന്ന് സാറ അറിയിച്ചു.

എന്തിനാണ് ദമ്പതികളെ അറസ്റ്റ് ചെയ്തത് എന്നതിനെ കുറിച്ച് കൃത്യമായ വിവരം പുറത്തുവന്നിട്ടില്ല. അവർ നടത്തുന്ന പരിശീലന പരിപാടികളിൽ പ്രധാനമായും അമ്മമാർക്കും കുട്ടികൾക്കും വേണ്ടിയുള്ളതായിരുന്നു .12 വയസ്സിന് മുകളിൽ പ്രായമുള്ള പെൺകുട്ടികളുടെ വിദ്യാഭ്യാസ പരിപാടികൾക്ക് താലിബാൻ ഭരണകൂടം വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട് . ഇതാണോ അറസ്റ്റിലേയ്ക്ക് നയിച്ചതെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട് . ബാത്ത് സർവ്വകലാശാലയിൽ വച്ച് കണ്ടുമുട്ടിയ ദമ്പതികൾ 1970-ൽ കാബൂളിൽ വച്ച് ആണ് വിവാഹിതരായത് . 2009 മുതൽ അവർ കാബൂളിലെ അഞ്ച് സ്കൂളുകളിൽ അമ്മമാരെയും കുട്ടികളെയും പരിശീലിപ്പിക്കുന്ന ബാമിയാനിലെ ഒരു പ്രോജക്റ്റിലും പരിശീലന പദ്ധതികൾ നടത്തിവരുകയായിരുന്നു.


2021 ഓഗസ്റ്റിൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിനാൽ ഭൂരിഭാഗം ബ്രിട്ടീഷ് വംശജരും അഫ്ഗാനിസ്ഥാനിൽ നിന്ന് വിട പറഞ്ഞിരുന്നു. എന്നാൽ തങ്ങളുടെ ജീവനക്കാരിൽ ഭൂരിപക്ഷവും നിർബന്ധിച്ചത് കൊണ്ട് പീറ്റർ റെയ്‌നോൾഡ്‌സും (79), ഭാര്യ ബാർബി (75) യും അവിടെത്തന്നെ തുടരുകയായിരുന്നു. തടങ്കലിലായതിനുശേഷം തുടക്കത്തിൽ തങ്ങളുടെ മക്കളുമായി മെസ്സേജുകളിലൂടെ ബന്ധം നിലനിർത്താൻ അവർക്ക് സാധിക്കുമായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പക്ഷേ ഏതാനും ദിവസങ്ങൾക്ക് ശേഷം ദമ്പതികളുടെ ഒരു വിവരവും ലഭിക്കുന്നില്ല എന്നാണ് മകൾ പറഞ്ഞത്. സന്ദേശങ്ങൾ നിലച്ചിട്ട് രണ്ടാഴ്ചയിലേറെയായതിനാൽ അവർ കഠിന തടങ്കലിലാണെന്ന് ഭയപ്പെടുന്നതായി നോർത്താംപ്ടൺഷെയറിലെ ഡാവെൻട്രിയിൽ താമസിക്കുന്ന മിസ് എൻറ്റ്വിസിൽ മാധ്യമങ്ങളോട് പറഞ്ഞു.

ഇതിനിടെ ദമ്പതികളെ അവരുടെ അമേരിക്കൻ സുഹൃത്ത് ഫെയ് ഹാളിനും പരിശീലന പദ്ധതിയിലെ ഒരു പരിഭാഷകയ്ക്കും ഒപ്പമാണ് അറസ്റ്റ് ചെയ്തതെന്ന് ഒരു ജീവനക്കാരനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തങ്ങളുടെ മാതാപിതാക്കളെ മോചിപ്പിക്കണമെന്ന് അഭ്യർത്ഥിച്ച് മിസ് എൻറ്റ്വിസ്റ്റലും അവളുടെ മൂന്ന് സഹോദരങ്ങളും താലിബാന് ഒരു കത്ത് എഴുതിയിട്ടുണ്ട്. സ്ട്രോക്ക് വന്നതിനുശേഷം തന്റെ പിതാവിന് ഹൃദ് രോഗത്തിനുള്ള മരുന്ന് കഴിക്കുന്നതായും തടങ്കലിൽ അത് ലഭ്യമാണോ എന്ന ആശങ്കയുണ്ടെന്നും അവർ പറഞ്ഞു.

രണ്ട് ബ്രിട്ടീഷ് പൗരന്മാരെ അഫ്ഗാനിസ്ഥാനിൽ തടവിലാക്കിയതായി വിദേശകാര്യ ഓഫീസ് അറിയിച്ചു. എന്നാൽ യുകെ താലിബാനെ അംഗീകരിക്കാത്തതിനാലും കാബൂളിൽ എംബസി ഇല്ലാത്തതിനാലും സഹായം നയതന്ത്ര സഹായം ലഭ്യമാക്കാൻ പരിമിതികൾ ഉണ്ടന്നാണ് അറിയാൻ സാധിച്ചത്.

ഇതിനിടെ ബാമിയാൻ പ്രവിശ്യയിലെ ഒരു സർക്കാരിതര സംഘടനയിൽ (എൻജിഒ) പ്രവർത്തിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്ന ബ്രിട്ടീഷ് പൗരന്മാരെ അറസ്റ്റ് ചെയ്തതായി താലിബാൻ ഔദ്യോഗിക വൃത്തങ്ങൾ ബിബിസിയോട് പറഞ്ഞു. ബാമിയാൻ പോലീസ് ആസ്ഥാനത്തെയോ അതിർത്തി സുരക്ഷാ സേനയെയോ അറിയിക്കാതെ വിമാനം ഉപയോഗിച്ചതിന് 20 ദിവസം മുമ്പ് ഇവരെ അറസ്റ്റ് ചെയ്തതായി ഒരു ഉദ്യോഗസ്ഥൻ അവകാശപ്പെട്ടു..

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇലക്ട്രിക് കാർ വിപണിയിലെ ഡിമാൻഡ് കുറഞ്ഞതിനെ തുടർന്ന് ഓക്സ്ഫോർഡിലെ കാർ നിർമ്മാണ യൂണിറ്റിലേയ്ക്കുള്ള നിക്ഷേപം ബിഎംഡബ്ല്യു താത്കാലികമായി മരവിപ്പിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 600 മില്യൺ പൗണ്ട് നിക്ഷേപം ആണ് ബിഎംഡബ്ല്യു ഗ്രൂപ്പ് താൽകാലികമായി നിർത്തിവച്ചത്. ഈ യൂണിറ്റ് 2000 ആണ്ടു മുതൽ ബിഎംഡബ്ല്യുവിന്റെ കാർ നിർമ്മാണ ഫാക്ടറിയാണ്. 2023 ലാണ് ഇലക്ട്രിക് വാഹന നിർമ്മാണത്തിനായി ഫാക്ടറി നവീകരിക്കാനുള്ള പദ്ധതി കമ്പനി പ്രഖ്യാപിച്ചത്.


സർക്കാരിൻറെ കൂടി പിന്തുണയുള്ള നിക്ഷേപ പദ്ധതിയാണ് കമ്പനി പ്രഖ്യാപിച്ചിരുന്നത്. പുതിയ നിക്ഷേപ പദ്ധതിയിലൂടെ ഏകദേശം 4000 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. പദ്ധതി ബിഎംഡബ്ല്യു ഉപേക്ഷിച്ചതോടെ പ്രതീക്ഷിച്ചിരുന്ന പുതിയ തൊഴിൽ സാധ്യതകളും വെള്ളത്തിലായിരിക്കുകയാണ്. വാഹന വ്യവസായ മേഖല നേരിടുന്ന അനിശ്ചിതത്വം കണക്കിലെടുത്ത് ഓക്സ്ഫോർഡിലെ ഇലക്ട്രിക് വാഹന ഉത്പാദനം ബിഎംഡബ്ല്യു ഗ്രൂപ്പ് അവലോകനം ചെയ്യുകയാണെന്ന് കമ്പനി ഒരു പ്രസ്താവനയിൽ സ്ഥിരീകരിച്ചു.


ബ്രിട്ടീഷ് മോട്ടോർ കോർപ്പറേഷൻ്റെ ഉടമസ്ഥതയിലുള്ള മിനി കാർ 1994 ലാണ് ബിഎംഡബ്ല്യു ഏറ്റെടുക്കുന്നത്. 2001 മുതൽ തങ്ങൾ ഡിസൈൻ ചെയ്ത മിനി കാർ ആണ് ബിഎംഡബ്ല്യു നിരത്തിലിറക്കുന്നത്. 2023 മുതൽ മിനി കാറിന്റെ ഇലക്ട്രിക് വാഹനത്തിനായാണ് നവീകരണ പദ്ധതികൾ പ്രഖ്യാപിച്ചത്. പഴയതുപോലെ ഓക്സ്ഫോർഡ് പ്ലാൻറ് പെട്രോൾ ഇന്ധനം ഉപയോഗിച്ചുള്ള കാർ നിർമ്മാണം തുടരുമെന്ന് കമ്പനി അറിയിച്ചു. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ സൈറ്റ് 2030 ആകുമ്പോൾ പൂർണ്ണമായും വൈദ്യുതി അടിസ്ഥാനമായുള്ള വാഹനങ്ങൾ നിർമ്മിക്കാനുള്ള പ്ലാന്റ് ആയി മാറ്റുമെന്നായിരുന്നു കണക്കു കൂട്ടപ്പെട്ടിരുന്നത്. കമ്പനിയുടെ നിക്ഷേപ പദ്ധതികൾ നിർത്തലാക്കുന്നത് ഈ പ്രതീക്ഷകളെ ആണ് അട്ടിമറിച്ചത്. ഇതിനിടെ പെട്രോൾ, ഡീസൽ വാഹന നിരോധനം 2030-ൽ ഉണ്ടാകുമെന്ന് യുകെ സർക്കാർ അറിയിച്ചിരുന്നു. കാർബൺ ബഹിർഗമനം കുറയ്ക്കാനാണ് ഈ നീക്കം ലക്ഷ്യമിടുന്നതെങ്കിലും, ഉയർന്ന വിലയും മതിയായ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ ഇല്ലാത്തത് കൊണ്ടും വൈദ്യുത വാഹനങ്ങളുടെ ഡിമാൻഡ് കുറവാണെന്ന് ഓട്ടോമോട്ടീവ് വിദഗ്ധർ ആശങ്ക ഉന്നയിച്ചിട്ടുണ്ട്. വാഹനങ്ങളുടെ വില കൂടുതലാണെന്നത് ഇലക്ട്രിക് വാഹന വിപണിയിൽ നിന്ന് ആളുകൾ പിൻവാങ്ങുന്നതിൻ്റെ പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി വത്തിക്കാൻ അറിയിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ ആരോഗ്യസ്ഥിതി മോശമാണെന്നും മാർപാപ്പയ്ക്ക് രക്തം നൽകിയതായും ആണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ശ്വാസകോശ അണുബാധ മൂലം 9 ദിവസമായി ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ലേശം മെച്ചപ്പെട്ടതായി നേരത്തെ വാർത്ത പുറത്തു വന്നിരുന്നു. എന്നാൽ ഇന്നലെ രാവിലെ സ്ഥിതി പെട്ടെന്ന് മോശമാകുകയായിരുന്നു.


റോമിലെ ജമേലി ആശുപത്രിയിൽ 88 വയസ്സുകാരനായ മാർപാപ്പയെ ഈ മാസം 14 നാണ് പ്രവേശിപ്പിച്ചത്. മാർപാപ്പയുടെ രണ്ട് ശ്വാസകോശത്തിനും ന്യൂമോണിയ ബാധിച്ചതിനെ തുടർന്നായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തത്തിൽ പ്ലേറ്റ്ലെറ്റിന്റെ അളവ് കുറഞ്ഞതു മൂലമാണ് അടിയന്തരമായി രക്തം നൽകേണ്ടി വന്നത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഇത് ആദ്യമായി പരിശുദ്ധ പിതാവിന് തുടർച്ചയായി രണ്ട് ഞായറാഴ്ച പൊതു പ്രാർത്ഥനകൾക്ക് നേതൃത്വം നൽകാനായില്ല.


തൻറെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് മാർപാപ്പ ആവശ്യപ്പെട്ടിരുന്നു. അതിനെ തുടർന്ന് ദിവസേന വത്തിക്കാൻ വാർത്താ കുറിപ്പുകൾ പുറത്തിറക്കാൻ തുടങ്ങിയിട്ടുണ്ട്. മാർപാപ്പയെ ചികിത്സിക്കുന്ന ഡോക്ടർമാർ അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. തൻറെ 21 – മത്തെ വയസ്സിൽ ശ്വാസകോശത്തിന് ചുറ്റും വീക്കം ഉണ്ടായതിനെ തുടർന്ന് അദ്ദേഹത്തിന് ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു. അതുകൊണ്ട് തന്നെ മാർപാപ്പയ്ക്ക് ശ്വാസകോശ അണുബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്. മാർപാപ്പയായി ചുമതലയേറ്റതിനുശേഷമുള്ള 12 വർഷത്തിനിടയിൽ നിരവധി തവണ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബ്രോങ്കൈറ്റിസ് ബാധിച്ച് മൂന്ന് ദിവസമാണ് 2023 മാർച്ചിൽ മാർപ്പാപ്പയ്ക്ക് ആശുപത്രിയിൽ കഴിയേണ്ടി വന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പെട്രോൾ, ഡീസൽ വാഹന നിരോധനം 2030-ൽ ഉണ്ടാകുമെന്ന് സ്ഥിരീകരിച്ച് യുകെ സർക്കാർ. ശുദ്ധമായ ഊർജ്ജത്തിനും സാമ്പത്തിക വളർച്ചയ്ക്കും വേണ്ടിയുള്ള സർക്കാരിൻെറ നീക്കത്തിൻെറ ഭാഗമായാണ് പുതിയ തീരുമാനം. നേരത്തെ കൺസർവേറ്റീവ് പാർട്ടി 2017-ൽ പ്രഖ്യാപിച്ച നിരോധനം ആദ്യം 2040-ലേക്ക് മാറ്റിയിരുന്നു. ഇത് പിന്നീട് 2035-ലേക്ക് മാറ്റി, ഇപ്പോൾ ഇതാ 2030-ലേക്ക് പുനഃസ്ഥാപിച്ചിരിക്കുകയാണ്. ജനുവരിയിൽ, നിരോധനത്തെ കുറിച്ച് അഭിപ്രായങ്ങൾ തേടുന്നതിന് ഓട്ടോമോട്ടീവ്, ചാർജിംഗ് വിദഗ്ധരുമായി സർക്കാർ ഒരു കൂടിയാലോചന നടത്തിയിരുന്നു.

കാർബൺ ബഹിർഗമനം കുറയ്ക്കാനാണ് ഈ നീക്കം ലക്ഷ്യമിടുന്നതെങ്കിലും, ഉയർന്ന വിലയും മതിയായ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ ഇല്ലാത്തത് കൊണ്ടും വൈദ്യുത വാഹനങ്ങളുടെ ഡിമാൻഡ് കുറവാണെന്ന് ഓട്ടോമോട്ടീവ് വിദഗ്ധർ ആശങ്ക ഉന്നയിച്ചിട്ടുണ്ട്. ഫോർഡ് യുകെയുടെ മാനേജിംഗ് ഡയറക്ടർ ലിസ ബ്രാങ്കിൻ, മാറ്റത്തെ പിന്തുണയ്ക്കുന്നതിന് ശരിയായ അടിസ്ഥാന സൗകര്യങ്ങളുടെയും പ്രോത്സാഹനങ്ങളുടെയും ആവശ്യകത ഊന്നിപ്പറയുന്നു. അതിനിടെ സർക്കാരിൻെറ പുതിയ തീരുമാനത്തെ പിന്തുണച്ച് കൊണ്ട് പരിസ്ഥിതി സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്.

2030 ലെ പെട്രോൾ, ഡീസൽ കാർ നിരോധനം അവസരങ്ങളും വെല്ലുവിളികളും നൽകുന്നു. ഒരു വശത്ത്, ഇ.വി-കളിലേക്കുള്ള മാറ്റം പരിസ്ഥിതി ആനുകൂല്യങ്ങൾക്കൊപ്പം ഇന്ധനത്തിൻ്റെ ഉപയോഗവും അനുബന്ധചിലവുകളും കുറയും. എന്നിരുന്നാലും, ഒരു പുതിയ ഇവിയുടെ ശരാശരി വില £46,000 ആണ്. ഇത് വാങ്ങുന്നവരെ നിരുത്സാഹപ്പെടുത്തുന്നുണ്ട്. ഇവികൾ നന്നാക്കാൻ കൂടുതൽ ചെലവേറിയതിനാൽ ഇൻഷുറൻസ് ചെലവും പെട്രോൾ,ഡീസൽ വാഹനങ്ങളേക്കാൾ കൂടുതലാണ്. കൂടാതെ, ഇ.വി ഉടമകൾ 2025 മുതൽ കാർ നികുതി അടയ്‌ക്കേണ്ടി വരും. ഈ ആശങ്കകൾക്കിടയിലും, നിരോധനത്തിൽ സർക്കാർ ഉറച്ചുനിൽക്കുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കാരിയേജ്‌വേയിൽ മനുഷ്യ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് M 4 ലും M 48 ലും ഗതാഗതം നിർത്തിവച്ചു. സംഭവത്തെ തുടർന്ന് ബ്രിസ്റ്റലിന് സമീപം M4 ഇരു ദിശകളിലേക്കും അടച്ചിരിക്കുകയാണ് . കാരിയേജ്‌വേയിൽ 20 ജംഗ്ഷനും (ആൽമണ്ട്‌സ്ബറി ഇന്റർചേഞ്ച്) ജംഗ്ഷൻ 22 (ഓക്‌ലി) ജംഗ്ഷനും ഇടയിലുള്ള റോഡിൽ എന്തോ ഉണ്ടെന്ന് പോലീസിന് റിപ്പോർട്ടുകൾ ലഭിച്ചതിനെ തുടർന്നാണ് അടിയന്തിര നടപടി സ്വീകരിച്ചത് .

മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തിയതായും അവ മോട്ടോർവേയിൽ എങ്ങനെ എത്തിയെന്ന് അന്വേഷിക്കുന്നുണ്ടെന്നും ആവോൺ, സോമർസെറ്റ് പോലീസ് പറഞ്ഞു. ഞായറാഴ്ച പുലർച്ചെ വരെ M4 അടച്ചിട്ടിരിക്കാനാണ് സാധ്യത. ജംഗ്ഷൻ 1 നും M4 നും ഇടയിൽ M48 അടച്ചിട്ടിരിക്കുന്നു. മരിച്ച വ്യക്തിയെ തിരിച്ചറിയാനും ബന്ധുക്കളെ കണ്ടെത്താനുമുള്ള നടപടികൾ പോലീസ് ആരംഭിച്ചിട്ടുണ്ട്. മോട്ടോർവേയിലൂടെ സഞ്ചരിച്ചിരുന്ന ആർക്കെങ്കിലും സംഭവസമയത്തെ കുറിച്ച്‌ എന്തെങ്കിലും വിവരങ്ങളോ ഡാഷ് ക്യാം ദൃശ്യങ്ങളോ ഉണ്ടെങ്കിൽ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇടുക്കി പന്നിയാർകുട്ടിയിൽ ജീപ്പ് കൊക്കയിലേയ്ക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ച സംഭവം യുകെയിലെ മലയാളി സമൂഹത്തിനു തീരാ വേദനയായി മാറുകയാണ്. അപകടത്തിൽ മരിച്ച പന്നിയാർ കുട്ടി ഇടയോട്ടിൽ ബോസിന്റെയും ഭാര്യ റീനയുടെയും മകൾ ആനി യുകെയിലെ ഗ്ലോസ്റ്ററിൽ ആണ് താമസിക്കുന്നത്. ബോസിന്റെ സഹോദരൻ ജോമിയും ഭാര്യയും വർഷങ്ങളായി വെസ്റ്റ് യോർക്ക് ഷെയറിലെ ഹഡേഴ്സ് ഫീൽഡിൽ ആണ് ജോലി ചെയ്യുന്നത് . ബോസും കുടുംബവും ഏതാനും വർഷം മുൻപ് ഉണ്ടായ ഒരു ഉരുൾപൊട്ടലിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നു. അന്ന് ഉണ്ടായ ഉരുൾപൊട്ടലിൽ ബോസിന്റെയും കുടുംബത്തിന്റെയും വീടും സ്ഥലവും മൊത്തം ഒലിച്ചു പോയിരുന്നു. എന്നാൽ ഈ തവണ വിധിക്ക് കീഴടങ്ങേണ്ടിവന്നു.

മൃതസംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി 24-ാം തീയതി തിങ്കളാഴ്ച 10 മണിക്ക് പന്നിയാർകുട്ടി സെൻറ് മേരീസ് ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്. ഇന്ന് രാവിലെ മൂന്ന് മണിയോടെയാണ് അപകട വിവരം യുകെയിൽ അറിയുന്നത്. അപകട വിവരം അറിഞ്ഞയുടനെ ബോസിന്റെ മകൾ ആനിയും സഹോദരൻ ജോമിയും നാട്ടിലേയ്ക്ക് തിരിച്ചിട്ടുണ്ട്. ഒളിംപ്യന്‍ കെ.എം ബീനാ മോളുടെ സഹോദരിയാണ് മരിച്ച റീന .

ഇന്നലെ രാത്രിയാണ് നിയന്ത്രണം വിട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ചത്. ബോസിനെയും റീനയും കൂടാതെ പന്നിയാർകുടി തട്ടപ്പിള്ളിൽ അബ്രഹാമും (50) അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. വെള്ളിയാഴ്ച രാത്രി 10.30-ഓടെ ആയിരുന്നു സംഭവം. പന്നിയാർകുട്ടി പുതിയ പാലത്തിനു സമീപമാണ് ബോസും ഭാര്യയും താമസിക്കുന്നത്. മുല്ലക്കാനത്ത് ബന്ധുവീട്ടിൽ പോയി തിരികെ വരികയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന ജീപ്പ് പന്നിയാർ കുട്ടി പള്ളിക്ക് സമീപം എത്തിയപ്പോൾ നിയന്ത്രണം വിട്ട് നൂറടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. സംഭവം നടന്ന സ്ഥലം കുത്തനെയുള്ള ഇറക്കവും റോഡിന് വീതി കുറഞ്ഞ പ്രദേശവുമാണ്.

ആനിയുടെയും ജോമിയുടെയും തീരാ ദുഃഖത്തിൽ മലയാളം യുകെയും പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ആപ്പിൾ ഉപയോക്താക്കളുടെ ഡാറ്റ ആവശ്യപ്പട്ടുകൊണ്ടുള്ള യുകെ സർക്കാരിൻെറ നീക്കത്തിന് പിന്നാലെ ഉയർന്ന തലത്തിലുള്ള ഡാറ്റാ സുരക്ഷാ ഫീച്ചറായ അഡ്വാൻസ്ഡ് ഡാറ്റ പ്രൊട്ടക്ഷൻ (എഡിപി) യുകെ ഉപയോക്താക്കളിൽ നിന്ന് നീക്കം ചെയ്യാനൊരുങ്ങി ആപ്പിൾ. അഡ്വാൻസ്ഡ് ഡാറ്റ പ്രൊട്ടക്ഷൻ (എഡിപി) വഴി അക്കൗണ്ട് ഉടമകൾക്ക് മാത്രമേ അവർ ഓൺലൈനിൽ സംഭരിച്ചിരിക്കുന്ന ഫോട്ടോകളും ഡോക്യുമെൻ്റുകളും ആക്‌സസ് ചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ കമ്പനിക്ക് പോലും കാണാൻ സാധിക്കാത്ത ഈ ഡാറ്റകൾ ആക്‌സസ് ചെയ്യാനുള്ള അവകാശം ഈ മാസം ആദ്യം യുകെ സർക്കാർ ആവശ്യപ്പെട്ടിരുന്നു.

സർക്കാർ വിവരങ്ങൾ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് യുകെയിൽ അഡ്വാൻസ്ഡ് ഡാറ്റ പ്രൊട്ടക്ഷൻ എന്ന ഫീച്ചർ നീക്കം ചെയ്യാൻ കമ്പനി തീരുമാനിച്ചത്. നേരത്തെ സ്റ്റാൻഡേർഡ് എൻക്രിപ്ഷനോടുകൂടിയ ഡാറ്റ ആപ്പിളിന് ആക്സസ് ചെയ്യാൻ സാധിക്കുമായിരുന്നു. വാറണ്ട് ഉണ്ടെങ്കിൽ ഈ വിവരങ്ങൾ നിയമപാലകരുമായി പങ്കിടാനും കഴിയും. യുകെ ഉപയോക്താക്കൾക്ക് സുരക്ഷാ ഫീച്ചർ ഇനി ലഭ്യമാകില്ലെന്നതിൽ ആപ്പിൾ കടുത്ത നിരാശ പ്രകടിപ്പിച്ചു. തങ്ങളുടെ ഉൽപ്പന്നങ്ങളിൽ ഒരിക്കലും ഒരു പിൻവാതിൽ നയം സ്വീകരിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി.

എൻക്രിപ്റ്റഡ് ഡാറ്റ ഒരു നിർദ്ദിഷ്‌ട കീ ഉപയോഗിച്ച് മാത്രം ആക്‌സസ് ചെയ്യാൻ കഴിയുന്ന ഒരു സുരക്ഷിത കോഡാണ്. ആപ്പിളിൻ്റെ അഡ്വാൻസ്ഡ് ഡാറ്റ പ്രൊട്ടക്ഷൻ (എഡിപി) ഒരു ഓപ്റ്റ്-ഇൻ സേവനമാണ്, ഇവ പ്രവർത്തനക്ഷമമാക്കാൻ ഉപയോക്താക്കൾ സൈൻ അപ്പ് ചെയ്യണം. എന്നാൽ വെളിയാഴ്ച മുതൽ യുകെയിലുടനീളം ഈ സേവനം നീക്കം ചെയ്യും. നിലവിലുള്ള ഉപയോക്താക്കളുടെ ആക്‌സസ് പിന്നീടൊരു തീയതിയിൽ പ്രവർത്തനരഹിതമാക്കും. 2022 ഡിസംബറിൽ ബ്രിട്ടീഷ് ആപ്പിൾ ഉപഭോക്താക്കൾക്ക് എ.ഡി.പി ലഭ്യമായതിന് ശേഷം എത്ര പേർ എഡിപിയിൽ സൈൻ അപ്പ് ചെയ്തുവെന്ന വിവരം ഇതുവരെ പുറത്ത് വന്നിട്ടില്ല.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഈസ്റ്റ് ലണ്ടനിൽ രണ്ടും അഞ്ചും വയസ്സായ രണ്ട് ആൺകുട്ടികൾ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുട്ടിയുടെ അമ്മ കുറ്റക്കാരിയെന്ന് കോടതി വിധിച്ചു . 2022 ഡിസംബർ 16 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നേദിവസം ഡാഗെൻഹാമിലെ കോൺവാലിസ് റോഡിലുള്ള വീട്ടിലെ കുളിമുറിയിൽ എലിജാ തോമസിനെ (2 )യും മാർലി തോമസിനെ(5 )യും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അവരുടെ അമ്മയായ കാര അലക്സാണ്ടർ (47) കുറ്റക്കാരിയാണെന്ന് ആണ് കണ്ടെത്തിയത് .

എന്നാൽ കുറ്റം നിഷേധിച്ച കാര അവർ ഉറങ്ങുമ്പോൾ കുളിമുറിയിൽ മുങ്ങി മരിക്കുകയായിരുന്നു എന്ന വിചിത്രമായ വാദമാണ് ഉയർത്തിയത്. എന്നാൽ കുട്ടികൾ രണ്ടുപേരുടെയും മരണത്തിന് കാരണം കാരയാണെന്ന് പ്രോസിക്യൂട്ടർമാർ വാദിച്ചു. വിചാരണയ്ക്ക് ശേഷം കിംഗ്സ്റ്റൺ ക്രൗൺ കോടതി രണ്ട് കൊലപാതക കുറ്റങ്ങൾക്ക് അവർ കുറ്റക്കാരിയാണെന്ന് കണ്ടെത്തി. പോസ്റ്റ്‌മോർട്ടം പരിശോധനയിൽ കുട്ടികൾ മുങ്ങിമരിക്കുകയോ ശ്വാസംമുട്ടിക്കുകയോ ചെയ്തതായി കണ്ടെത്തിയതായി ക്രൗൺ പ്രോസിക്യൂഷൻ സർവീസ് (സിപിഎസ്) പറഞ്ഞു.

സംഭവം നടന്ന ദിവസം കുട്ടികളുടെ പിതാവ് അലക്സാണ്ടർ വീട്ടിലെത്തിയപ്പോൾ കുട്ടികൾ മുകളിലത്തെ നിലയിൽ ഉറങ്ങുകയാണെന്നാണ് കാരാ അദ്ദേഹത്തിനോട് പറഞ്ഞത് . എന്നാൽ കുട്ടികൾ മരിച്ച നിലയിൽ കിടക്കുന്നത് പിതാവ് കണ്ടെത്തുകയായിരുന്നു. അവർ മണിക്കൂറുകൾക്ക് മുമ്പ് മരിച്ചതായി തുടർ അന്വേഷണത്തിൽ വെളിപ്പെട്ടിരുന്നു. കുട്ടികളെ സുരക്ഷിതരായി സംരക്ഷിക്കുക എന്നത് മാതാപിതാക്കളുടെ ജോലി ആണെന്നും കാര അലക്സാണ്ടർ അതിൽ പരാജയപ്പെട്ടെന്നു മാത്രമല്ല അവരുടെ ജീവൻ കൂടി അപഹരിച്ചതായി വിധി പ്രസ്താവിച്ചുകൊണ്ട് കോടതി പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കുട്ടികളെ ഏതെങ്കിലും രീതിയിൽ ചൂഷണം ചെയ്യുന്ന നടപടികൾക്കെതിരെ അടുത്ത ആഴ്ച പുതിയ നിയമനിർമ്മാണത്തിന് പാർലമെന്റിൽ തുടക്കം കുറിക്കും. കുട്ടികളെ ക്രിമിനൽ മാർഗങ്ങൾക്കായി ചൂഷണം ചെയ്യാൻ സാധ്യതയുള്ള ആളുകൾക്ക് കടുത്ത ശിക്ഷ കിട്ടാനുള്ള നിർദ്ദേശങ്ങൾ ക്രൈം ആൻഡ് പോലീസിംഗ് ബില്ലിൽ ഉൾപ്പെടുത്തും. മയക്കുമരുന്ന് ഇടപാടുകൾ പോലെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കുട്ടികളെ ഉപയോഗിക്കുന്നത് തടയുന്നതും നിയമനിർമാണത്തിൻ്റെ പ്രധാന ലക്ഷ്യമാണ്.


കുട്ടികളെ ഏതെങ്കിലും കുറ്റകൃത്യങ്ങളിൽ ഉപയോഗിക്കുന്നതും ചൂഷണം ചെയ്യുന്നതും കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമായി മാറുമെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു. ഇത് കൂടാതെ ഇരകളെ സംരക്ഷിക്കുന്നതിനുള്ള വകുപ്പുകളും നിയമത്തിലുണ്ടാകും. കുറ്റവാളികൾക്ക് തക്കതായ ശിക്ഷ ലഭിക്കുന്നതിനോടൊപ്പം ഇത്തരം കുറ്റകൃത്യങ്ങൾ സംഭവിക്കുന്നത് തന്നെ തടയുന്ന നടപടിക്രമങ്ങൾ നിയമത്തിലുണ്ടാകുമെന്ന് ആഭ്യന്തര സെക്രട്ടറി പറഞ്ഞു. നമ്മുടെ സമൂഹത്തിൽനിന്ന് കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പ്രവണതകൾ തുടച്ചു മാറ്റേണ്ടത് അനിവാര്യമാണെന്ന് അവർ കൂട്ടിച്ചേർത്തു.

പുതിയ നിയമം നടപ്പിലാകുന്നതോടെ കുട്ടികളെ ഉപയോഗിച്ച് മയക്കുമരുന്ന് വ്യാപാരം തുടങ്ങിയ അധാർമിക പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞവർഷം സമാനമായ നിയമ നിർമ്മാണത്തിന് മുൻ സർക്കാർ തുടക്കമിട്ടിരുന്നു. എന്നാൽ പൊതുതെരഞ്ഞെടുപ്പിനായി പാർലമെന്റ് പിരിച്ചുവിട്ടപ്പോൾ ഈ നിയമനിർമ്മാണം കൂടുതൽ പുരോഗതി കൈവരിച്ചില്ല. മയക്കുമരുന്ന് ഇടപാടുകൾ, സംഘടിത കവർച്ച ഉൾപ്പെടെയുള്ള ക്രിമിനൽ പ്രവർത്തനങ്ങളിലേയ്ക്ക് കുട്ടികളെ വളർത്തുന്ന ആളുകളെയാണ് പുതിയ നിയമ നിർമ്മാണം ലക്ഷ്യം വയ്ക്കുന്നതെന്നാണ് ആഭ്യന്തര ഓഫീസ് പുറത്തുവിട്ട വിവരങ്ങൾ സൂചിപ്പിക്കുന്നത്. 2023 – 24 വർഷങ്ങളിൽ ഏകദേശം 14,500 കുട്ടികളെയാണ് ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സാധ്യതയുള്ളവരായി തിരിച്ചറിഞ്ഞത്. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് 5 മുതൽ 10 വർഷം വരെ തടവ് ലഭിക്കാനുള്ള വകുപ്പുകളാണ് നിയമനിർമ്മാണത്തിലൂടെ നടപ്പിലാക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കടുത്ത സാമ്പത്തിക ബാധ്യത നേരിടുന്ന 30 കൗൺസിലുകൾക്ക് സർക്കാർ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. തങ്ങളുടെ കടബാധ്യത ഒഴിവാക്കാൻ ചരിത്രപരമായി പ്രാധാന്യമുള്ള കെട്ടിടങ്ങൾ, പാർക്കുകൾ തുടങ്ങിയവ വിൽക്കുന്നതിൽ നിന്ന് പിൻ തിരിയണമെന്ന് സർക്കാർ തലത്തിൽ കൗൺസിലുകൾക്ക് നിർദേശം നൽകിയതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. കടുത്ത സാമ്പത്തിക സമ്മർദ്ദങ്ങൾ നേരിടുന്ന കൗൺസിലുകൾക്ക് 1.5 ബില്യൺ പൗണ്ട് കടമായി നൽകാനുള്ള തീരുമാനത്തിനാണ് സർക്കാർ പച്ച കൊടി കാണിച്ചിരിക്കുന്നത്.


ഫണ്ടിന്റെ അഭാവം മൂലം പല കൗൺസിലുകളും വികസന പ്രവർത്തനങ്ങളിൽ പിന്നോക്കം പോയിരുന്നു. സാമൂഹിക പരിചരണത്തിനും മറ്റ് സേവന പ്രവർത്തനങ്ങളിലും ഫണ്ടിന്റെ അഭാവം മൂലം വന്ന പോരായ്മകളും സർക്കാർ കണക്കിലെടുത്തതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ബർമിംഗ്ഹാം, ബ്രാഡ്‌ഫോർഡ്, വിൻഡ്‌സർ, മെയ്ഡൻഹെഡ് എന്നീ മൂന്ന് കൗൺസിലുകൾക്ക് ഈ വർഷം 100 മില്യൺ പൗണ്ടിൽ കൂടുതൽ കടം വാങ്ങാൻ അനുമതി നൽകാനും തീരുമാനം ആയി.


കഴിഞ്ഞ വർഷത്തിൽ ബർമിംഗ്ഹാം, ക്രോയ്‌ഡൺ, നോട്ടിംഗ്ഹാം, സ്ലോ, തുറോക്ക്, വോക്കിംഗ് എന്നീ ആറു കൗൺസിലുകളാണ് പാപ്പരായി പ്രഖ്യാപിക്കുന്നതിനുള്ള നീക്കങ്ങൾ നടത്തിയത്. ഈ 6 കൗൺസിലുകൾക്കും പ്രത്യേക സാമ്പത്തിക സഹായവും അനുവദിച്ചിട്ടുണ്ട്. ഈ അസാധാരണ സാമ്പത്തിക പിന്തുണ ചിലവുകൾക്കായി കൂടുതൽ വായ്പകൾ എടുക്കാൻ കൗൺസിലുകളെ പ്രാപ്തരാക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഭാവിയിൽ സ്വന്തമായുള്ള ആസ്തികൾ വിനിയോഗിച്ചും ഫ്രണ്ട്‌ലൈൻ സേവനങ്ങൾ വെട്ടിക്കുറച്ചും കടം വീട്ടും എന്നതിന്റെ അടിസ്ഥാനത്തിൽ ആണ് സർക്കാർ ഈ നീക്കം നടത്തിയിരിക്കുന്നത്. കൗൺസിലുകളെ സാമ്പത്തികമായി സഹായിക്കാനുള്ള സർക്കാരിൻറെ നീക്കം അടുത്ത ലോക്കൽ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

Copyright © . All rights reserved