ന്യൂസ് ഡെസ്ക്, മലയാളം യുകെ
നോർത്ത് യോർക്ക് ഷെയറിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ നേഴ്സിനു വേണ്ടിയുള്ള തിരച്ചിൽ പോലീസ് ശക്തമാക്കി. അഞ്ച് ദിവസം മുമ്പാണ് ഒരു കുട്ടിയുടെ അമ്മയായ വിക്ടോറിയ ടെയ്‌ലറിനെ കാണാതായത്. തിങ്കളാഴ്ച രാവിലെ 9 മണിക്ക് നോർത്ത് യോർക്ക് ഷെയറിലെ മാൾട്ടണിലുള്ള അവരുടെ വീട്ടിലാണ് വിക്ടോറിയ ടെയ്‌ലറിനെ അവസാനമായി കണ്ടത്. അന്നേദിവസം രാവിലെ 11.35 ന്, മാൾട്ടണിലെ നോർട്ടൺ ഏരിയയിലെ വെൽഹാം റോഡിലെ ബിപി ഗാരേജിലെ സിസിടിവിയിൽ നിന്നും അവരുടെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു.
34 വയസ്സുകാരിയായ വിക്ടോറിയ ടെയ്‌ലറിൻ്റെ പല സാധനങ്ങളും പിന്നീട് അടുത്തുള്ള ഡെർവെൻ്റ് നദിക്ക് സമീപം കണ്ടെത്തിയത് സംഭവത്തിന്റെ ദുരൂഹത വർദ്ധിപ്പിക്കുകയും ചെയ്തു. പോലീസും സന്നദ്ധ പ്രവർത്തകരും സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് വിക്ടോറിയ ടെയ്‌ലറിനെ കണ്ടെത്താൻ തിരച്ചിൽ നടത്തി കൊണ്ടിരിക്കുകയാണ്. മുങ്ങൽ വിദഗ്ധന്മാരുടെയും ഡ്രോണുകളുടെയും സേവനങ്ങൾ ഉപയോഗിച്ച് തിരച്ചിൽ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. വിക്ടോറിയ ടെയ്‌ലറിനെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ 101 , 999 എന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലേയ്ക്ക് അനധികൃത കുടിയേറ്റം നടത്താനുള്ള ശ്രമത്തിനിടെ 4 പേർ മരിച്ചതായുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. മരിച്ചവരിൽ 2 വയസു മാത്രം പ്രായമുള്ള ഒരു ആൺകുട്ടിയും ഉണ്ട്. ഇംഗ്ലീഷ് ചാനൽ കടക്കാൻ ശ്രമിക്കുന്നതിനിടെ ബോട്ടിന്റെ എൻജിൻ തകരാറിലായതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
അനധികൃത കുടിയേറ്റത്തിന് ഒത്താശ ചെയ്യുന്ന കുറ്റവാളികളുടെ കൈയ്യിൽ ഈ ദുരന്തത്തിൽ മരണമടഞ്ഞവരുടെ രക്തക്കറ ഉണ്ടെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ബ്രൂണോ റീട്ടെയ്‌ലോ പറഞ്ഞു. അമിതമായി ആളുകളെ കുത്തി നിറച്ചതു മൂലമാണ് അപകടം നടന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏകദേശം 90 പേരാണ് ബോട്ടിലുണ്ടായിരുന്നത്. കാലുകൾക്ക് പൊള്ളലേറ്റ നിലയിൽ ഉണ്ടായിരുന്ന ഒരാളെ റെസ്ക്യൂ ടീം എയർ ലിഫ്റ്റ് ചെയ്തതായി ഫ്രഞ്ച് അധികൃതർ പറഞ്ഞു. രക്ഷാ ദൗത്യത്തിനായി എത്തിയപ്പോൾ ബോട്ടിലുണ്ടായിരുന്ന പലരും അബോധാവസ്ഥയിൽ ആയിരുന്നു. തിക്കിലും തിരക്കിലും ചവിട്ടേറ്റാണ് പല മരണങ്ങളും സംഭവിച്ചിരിക്കുന്നതെന്ന് ഫ്രഞ്ച് തീരസേനയുടെ പ്രസ്താവനയിൽ പറഞ്ഞു.
ഔദ്യോഗിക കണക്കുകൾ പ്രകാരം ഈ വർഷം മാത്രം യുകെയിൽ എത്താൻ ചാനൽ മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ 51 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ക്രിമിനൽ കള്ളക്കടത്ത് സംഘങ്ങൾ മനുഷ്യക്കടത്ത് നടത്തുന്നതിനെതിരെ ശക്തമായി നടപടികൾ സ്വീകരിക്കുമെന്ന് യുകെ ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ എക്‌സിൽ പോസ്റ്റ് ചെയ്ത മെസ്സേജിൽ പറഞ്ഞു. 2024 – ൽ ഇതുവരെ ഏകദേശം 25,000 ത്തിലധികം ആളുകൾ ഇംഗ്ലീഷ് ചാനൽ മുറിച്ചുകടന്ന് അനധികൃതമായി യുകെയിൽ എത്തിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻ എച്ച് എസ് വഴി സ്റ്റെം സെല്ലുകൾ ദാനം ചെയ്യാൻ അർഹരായി ദശലക്ഷക്കണക്കിന് സ്ത്രീകൾ. ട്രാൻസ്പ്ലാൻറുകളുടെ വർദ്ധിച്ചുവരുന്ന ആവശ്യം പരിഗണിച്ചാണ് യോഗ്യത വർദ്ധിപ്പിച്ചിരിക്കുന്നത്. മുമ്പ്, ചില വംശീയ പശ്ചാത്തലങ്ങളിൽ നിന്നുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും മാത്രമേ ദാതാക്കളുടെ യൂറോപ്യൻ വംശജരായ വെള്ളവർഗ്ഗക്കാരായ സ്ത്രീകൾക്കും രജിസ്റ്റർ ചെയ്യാം. നിലവിൽ, എൻ എച്ച് എസിൽ സ്റ്റെം സെൽ ദാതാക്കളായി രജിസ്റ്റർ ചെയ്തിട്ടുള്ള ഏകദേശം 400,000 പേർ ഉണ്ട്. എന്നാൽ ഇവരിൽ നല്ലൊരു ശതമാനം ആളുകൾക്കും പ്രായം ആയി വരികയാണ്. 61 വയസ്സ് വരെ മാത്രമാണ് ഇവർക്ക് സ്റ്റെം സെല്ലുകൾ ഡോണയ്റ്റ് ചെയ്യാൻ പറ്റുകയുള്ളു. ഉയർന്ന് വരുന്ന ആവശ്യങ്ങൾ നിറവേറ്റാൻ പ്രതിവർഷം 30,000 പുതിയ ദാതാക്കളെ റിക്രൂട്ട് ചെയ്യാനാണ് എൻഎച്ച്എസ് ലക്ഷ്യമിടുന്നത്.
ചില തരത്തിലുള്ള രക്താർബുദം പോലുള്ള രോഗങ്ങളെ ചികിത്സിക്കുന്നതിന് സ്റ്റെം സെൽ ട്രാൻസ്പ്ലാൻറ് ആവശ്യമാണ്. എൻഎച്ച്എസ്ബിടിയിലെ ഉദ്യോഗസ്ഥർ പ്രതിവർഷം 30,000 പുതിയ യുകെ സ്റ്റെം സെൽ ദാതാക്കളെ കണ്ടുപിടിക്കാനാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്. സ്റ്റെം സെല്ലിൻെറ ആരോഗ്യകരമായ ട്രാൻസ്പ്ലാന്റിന്, ഡോണർമാരുടെ പ്രായം പ്രധാന ഘടകമാണെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു. ഏകദേശം 72% സ്റ്റെം സെല്ലുകളും നൽകിയത് 40 വയസ്സിന് താഴെയുള്ള ദാതാക്കളാണ്. എന്നാൽ രജിസ്റ്റർ ചെയ്ത 400,000 ദാതാക്കളിൽ 35% മാത്രമാണ് നിലവിൽ ഈ പ്രായപരിധിയിൽ ഉള്ളത്.
കൂടുതൽ ദാതാക്കളുടെ ആവശ്യം ചൂണ്ടിക്കാട്ടിയ എൻഎച്ച്എസ്ബിടിയിലെ സ്റ്റെം സെൽ ഡൊണേഷൻ മേധാവി ഗൈ പാർക്ക്സ്, 17 മുതൽ 40 വരെ പ്രായമുള്ള എല്ലാ സ്ത്രീകളെയും എൻഎച്ച്എസ് സ്റ്റെം സെൽ ഡോണർ രജിസ്ട്രിൽ ചേരാമെന്നും കൂട്ടിച്ചേർത്തു. ട്രാൻസ്പ്ലാൻറുകളിൽ ദാതാക്കളുടെ പ്രായം ഒരു നിർണ്ണായക ഘടകമാണെന്ന് എടുത്ത് കാണിച്ച അദ്ദേഹം. 40 വയസ്സിന് താഴെയുള്ള എല്ലാവരും രജിസ്റ്റർ ചെയ്യണമെന്നും കൂട്ടിച്ചേർത്തു
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ മദ്യപാനം വളരെ ഗുരുതരമായ ഒരു പൊതുജനാരോഗ്യ പ്രശ്നമാണ്. 2022 -ൽ മാത്രം 10048 മരണങ്ങൾ ആണ് മദ്യത്തിന്റെ അമിതമായ ഉപയോഗം മൂലം ഉണ്ടായതായി കണക്കുകൾ കാണിക്കുന്നു. യുകെയിൽ സ്കോട്ട്ലൻഡിലും അയർലൻഡിലും ആണ് മദ്യപാനം മൂലമുള്ള കൂടുതൽ മരണങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിൽ മദ്യപാനം മൂലമുള്ള മരണനിരക്ക് മൂന്നിരട്ടി കൂടുതലാണെന്ന് കണക്കുകൾ കാണിക്കുന്നത് .
വളരെ വിലകുറച്ച് മദ്യത്തിൻ്റെ ലഭ്യതയാണ് ഉപയോഗം വർധിക്കാൻ ഒരു പ്രധാന കാരണം . മദ്യപാനം മൂലമുള്ള പ്രതിദിന മരണനിരക്ക് വർഷംതോറും 10 ശതമാനം വർദ്ധിക്കുന്നതായി ആണ് കണക്കുകൾ കാണിക്കുന്നത്. ഈ അപകടകരമായ പ്രശ്നത്തെ നേരിടാൻ മദ്യത്തിന്റെ മിനിമം യൂണിറ്റ് വില കൊണ്ടുവരാൻ ഉള്ള നടപടികൾ ഇംഗ്ലണ്ടിൽ നടപ്പിലാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നുള്ള റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. സൂപ്പർമാർക്കറ്റുകളിലും ഓഫ്-ലൈസൻസുകളിലും വിലകുറഞ്ഞ മദ്യത്തിൻ്റെ വില വർധിപ്പിക്കാൻ അടിയന്തര നടപടി വേണമെന്ന് ആവശ്യമാണ് ഉയർന്നു വന്നിരിക്കുന്നത്. ഇംഗ്ലണ്ടിൽ രണ്ട് ലിറ്റർ കുപ്പി സിഡെർ 2 പൗണ്ടിൽ താഴെ വിലയ്ക്ക് വാങ്ങാം. അതായത് ഒരു യൂണിറ്റ് മദ്യത്തിന് 22 P മാത്രമേ ആകുന്നുള്ളൂ.
പുതിയ ലേബർ സർക്കാർ അധികാരത്തിൽ എത്തിയതിന് തൊട്ടുപിന്നാലെ മദ്യത്തിന്റെ മിനിമം യൂണിറ്റ് വില വർദ്ധനവ് തള്ളിക്കളഞ്ഞെങ്കിലും ആരോഗ്യരംഗത്തെ പ്രശ്നങ്ങളെ പരിഗണിച്ച് ഈ വിഷയത്തിൽ ഒരു അവലോകനം നടത്തും എന്നു തന്നെയാണ് ആരോഗ്യരംഗത്ത് വിദഗ്ധർ വിലയിരുത്തുന്നത്. അമിതമായ മദ്യപാനവുമായി ബന്ധപ്പെട്ട മരണങ്ങളും ആശുപത്രി പ്രവേശനവും കുറയ്ക്കുന്നതിന് ഈ നടപടി ആവശ്യമാണെന്ന് അസോസിയേഷൻ ഓഫ് ഡയറക്‌ടേഴ്‌സ് ഓഫ് പബ്ലിക് ഹെൽത്തിൻ്റെ പ്രസിഡൻ്റ് ഗ്രെഗ് ഫെൽ പറഞ്ഞു. മദ്യത്തിൻ്റെ വില ഉയർത്തിയാൽ അത് ഉപഭോഗത്തിൻ്റെ അളവ് കുറയ്ക്കും എന്ന്
ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിലെ യൂറോപ്യൻ പബ്ലിക് ഹെൽത്ത് പ്രൊഫസർ മാർട്ടിൻ മക്കീ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ഏറ്റവും കൂടുതൽ മരണ കാരണമാകുന്ന ക്യാൻസർ വിഭാഗങ്ങളിൽ ഒന്നാണ് സ്തനാർബുദം. ഓരോ വർഷവും 56,000 സ്തനാർബുദ കേസുകളാണ് പുതിയതായി കണ്ടു പിടിക്കപ്പെടുന്നത്. ഏകദേശം 7 സ്ത്രീകളിൽ ഒരാൾക്ക് സ്തനാർബുദം വരാൻ സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ ചൂണ്ടി കാണിക്കുന്നത്. ഭൂരിഭാഗം സ്തനാർബുദ രോഗവും 50 വയസ്സ് മുതൽ പ്രായമുള്ള സ്ത്രീകളിലാണ് ഉണ്ടാകുന്നത്. ഏകദേശം 11, 500 മരണങ്ങൾ ബ്രെസ്റ്റ് ക്യാൻസർ മൂലം യുകെയിൽ സംഭവിക്കുന്നതായാണ് കണക്കുകൾ കാണിക്കുന്നത്.
ബ്രസ്റ്റ് കാൻസർ മൂലമുള്ള ആശങ്കകൾ കുറയ്ക്കുന്നതിനായി രോഗനിർണ്ണയം വേഗത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള ഒരു പദ്ധതി ഇതിനിടെ എൻഎച്ച്എസ് തുടക്കം കുറിച്ചു. സ്തനങ്ങളിലെ മുഴകളെ കുറിച്ച് ഏതെങ്കിലും ആശങ്കകളുള്ള സ്ത്രീകൾക്ക് എൻഎച്ച്എസ് ആപ്പ് വഴി നേരിട്ട് ഒരു സ്പെഷ്യലിസ്റ്റിനെ കാണാൻ അപ്പോയിൻമെന്റ് ബുക്ക് ചെയ്യാൻ ഇനിമുതൽ സാധിക്കും. വെള്ളിയാഴ്ച ലിവർപൂളിൽ നടന്ന റോയൽ കോളേജ് ഓഫ് ജനറൽ പ്രാക്ടീഷണേഴ്‌സിൻ്റെ (RCGP) വാർഷിക സമ്മേളനത്തിൽ നൂറുകണക്കിന് കുടുംബ ഡോക്ടർമാരോട് നടത്തിയ പ്രസംഗത്തിലാണ് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ഈ നീക്കം പ്രഖ്യാപിച്ചത്. നവംബർ മാസം മുതൽ പുതിയ സംവിധാനം നിലവിൽ വരും.
ആരോഗ്യപരിരക്ഷയെ മാറ്റിമറിക്കാൻ സാങ്കേതികവിദ്യയ്ക്ക് എങ്ങനെ ശക്തിയുണ്ടെന്നതിൻ്റെ ഉദാഹരണമാണ് ഈ നടപടിയെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ടിൻ്റെ ട്രാൻസ്ഫോർമേഷൻ മെഡിക്കൽ ഡയറക്ടർ ഡോ.വിൻ ദിവാകർ പറഞ്ഞു. പുതിയ സേവനത്തിലൂടെ ജിപിയെ കാണാതെ തന്നെ ആപ്പിലെ നിർദ്ദേശങ്ങൾ അനുസരിച്ച് ഒരു ക്യാൻസർ സ്പെഷ്യലിസ്റ്റുമായി അപ്പോയിൻ്റ്മെന്റ് ബുക്ക് ചെയ്യാൻ സാധിക്കും. രോഗ നിർണ്ണയം നേരത്തെ നടക്കുന്നത് അപകട സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് ബ്രസ്റ്റ് ക്യാൻസർ നൗവിലെ നേഴ്സിങ് ആൻഡ് ഹെൽത്ത് ഇൻഫർമേഷൻ അസോസിയേറ്റ് ഡയറക്ടർ സാലി കം പറഞ്ഞു
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വടക്ക് പടിഞ്ഞാറൻ യൂറോപ്പിലേയ്ക്ക് വീശിയടിക്കുന്ന കിർക്ക് ചുഴലിക്കാറ്റ് യുകെയിലെങ്ങും നാശം വിതയ്ക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . ചുഴലിക്കാറ്റ് മൂലം യുകെയിൽ അടുത്ത ആഴ്ച കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന കാലാവസ്ഥ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. മധ്യ വടക്കൻ അറ്റ്ലാൻറിക് സമുദ്രത്തിൽ രൂപംകൊണ്ട കിർക്ക് ചുഴലിക്കാറ്റിനെ കാറ്റഗറി 4- ൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കാറ്റിന്റെ ഗതിയനുസരിച്ച് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ ലഭ്യമാകുമെന്നാണ് കരുതപ്പെടുന്നത്.
ഒക്ടോബർ 9 മുതൽ 18 വരെയാണ് കാലാവസ്ഥാ വ്യതിയാനം പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇംഗ്ലണ്ടിൻ്റെയും വെയിൽസിൻ്റെയും ചില ഭാഗങ്ങളിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. സ്‌കോട്ട്‌ലൻഡിലും നോർത്തേൺ അയർലൻഡിലും മഴയ്‌ക്കൊപ്പം താപനില കുറഞ്ഞേക്കാം. കൂടാതെ സ്കോട്ടിഷ് പർവതങ്ങളിലെ മഞ്ഞ് ക്രമേണ തെക്കോട്ട് നീങ്ങാൻ സാധ്യതയുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ മലയാളികളെ ഒന്നാകെ ഞെട്ടിക്കുകയും ദുഃഖത്തിലാഴ്ത്തുകയും ചെയ്ത സംഭവമായിരുന്നു 5 മാസം ഗർഭിണിയായ മലയാളി യുവതിയെ റോഡ് മുറിച്ച് കടക്കവെ കാറിടിച്ച് തെറിപ്പിച്ച സംഭവം. ഞായറാഴ്ച സംഭവം ഉടനെ തന്നെ മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ലങ്കാ ഷെയറിനു സമീപം ബാബർ ബ്രിഡ്ജിൽ കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടു മണിയോടെ നടന്ന സംഭവത്തിൽ ഗർഭസ്ഥശിശു മരിച്ചതായി ലങ്കാ ഷെയർ പോലീസ് അറിയിച്ചു.
രണ്ട് വർഷം മുമ്പാണ് വയനാട് മീനങ്ങാടി സ്വദേശിയായ യുവതിയും ഭർത്താവും സ്റ്റുഡൻറ് വിസയിൽ യുകെയിൽ എത്തിയത്. നേഴ്സിങ് ഹോമിൽ പാർട്ട് ടൈം ജോലി ചെയ്തു വരികയായിരുന്ന യുവതി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ സീബ്രാ ലൈനിൽ വെച്ച് കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. യുവതിയെ ഇടിച്ച ശേഷം നിർത്താതെ പോയ കാർ പോലീസ് പിന്നീട് കണ്ടെത്തിയിരുന്നു.
സംഭവത്തോട് അനുബന്ധിച്ച് 6 പേരെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തത് . മരണത്തിന് കാരണമായ രീതിയിൽ വാഹനം ഓടിച്ചതിന് 19 കാരനായ യുവാവിനെ വാർട്ടണിലെ ഡെയിലിൽ നിന്ന് പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. ഇതു കൂടാതെ 16, 17, 40, 50, 19 വയസ്സ് വീതം പ്രായമുള്ള 5 പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 17 വയസ്സുകാരിയായ പെൺകുട്ടിയും 40 വയസ്സുള്ള പുരുഷനും കുറ്റവാളികളെ സഹായിച്ചതിനും അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചതിനുമാണ് അറസ്റ്റിൽ ആയത്. അപകടത്തിന്റെ സിസിടിവി, ഡാഷ്‌ക്യാം മൊബൈൽ ഫോൺ ദൃശ്യങ്ങൾ ഉള്ളവർ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഓൺലൈൻ ബാങ്ക് സംവിധാനങ്ങൾ വ്യാപകമായതോടെ പണം തട്ടിപ്പു നടത്തുന്ന സംഘങ്ങളും സജീവമായതായുള്ള റിപ്പോർട്ടുകൾ ആണ് ദിനംപ്രതി പുറത്തു വന്നു കൊണ്ടിരിക്കുന്നത്. 2023 -ൽ ഒരു ബില്യൺ പൗണ്ടിലധികം ആണ് തട്ടിപ്പുകാർ പല രീതിയിൽ കവർന്നെടുത്തത്. 2022 നെ അപേക്ഷിച്ച് കവർന്നെടുത്ത പണത്തിന്റെ മൂല്യത്തിൽ 104 ശതമാനം വർദ്ധനവ് ഉണ്ടായതായാണ് കണക്കുകൾ കാണിക്കുന്നത്.
ബാങ്ക് ഇടപാടുകളിലുള്ള തട്ടിപ്പ് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സംശയാസ്പദമായ പണ ഇടപാടുകൾ നിലവിൽ വരാൻ കൂടുതൽ സാവകാശം വരുത്താൻ സർക്കാർ തീരുമാനിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇത്തരം പണമിടപാടുകൾ ഒരു അക്കൗണ്ടിൽ നിന്ന് മറ്റ് അക്കൗണ്ടിലേക്ക് മാറ്റുന്നതിന് ഇനി മുതൽ 4 പ്രവർത്തി ദിവസം വരെ വേണ്ടിവരും. വ്യക്തിഗത ലോഗിൻ വിവരങ്ങൾ കൈക്കലാക്കിയും മറ്റും തട്ടിപ്പു നടത്തുന്ന കുറ്റവാളികളെ മുന്നിൽ കണ്ടാണ് ഈ ഒരു തീരുമാനം കൈ കൊണ്ടിരിക്കുന്നത്. തട്ടിപ്പ് അന്വേഷിക്കാൻ കൂടുതൽ സമയം നൽകുന്നതിന് നാല് ദിവസം വരെ പേയ്‌മെൻ്റുകൾ താൽക്കാലികമായി നിർത്താൻ ബാങ്കുകൾക്ക് അധികാരമുണ്ടാകുമെന്ന് ആണ് സർക്കാർ അറിയിച്ചിരിക്കുന്നത് .
പുതിയ നിയന്ത്രണങ്ങൾ ഒക്ടോബർ അവസാനത്തോടെ നിലവിൽ വരുമെന്നാണ് അറിയാൻ സാധിച്ചത്.നിലവിൽ അടുത്ത പ്രവൃത്തി ദിവസത്തിൻ്റെ അവസാനത്തോടെ കൈമാറ്റങ്ങൾ പ്രോസസ്സ് ചെയ്യുകയോ നിരസിക്കുകയോ ചെയ്യണം എന്നാണ് നിയമം . പുതിയ നിയമം അനുസരിച്ച് മൂന്ന് ദിവസം കൂടി സമയം ബാങ്കിന് അനുവദിക്കും. എന്നാൽ ഇത് എത്രമാത്രം പ്രായോഗികമാകും എന്ന കാര്യത്തിൽ സംശയവും ഉയർന്നു വന്നിട്ടുണ്ട് . പെയ്മെന്റുകൾ ഉടനടി നടത്തണമെന്ന് ആഗ്രഹിക്കുന്ന പണം ഇടപാടുകൾക്ക് ഇത് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും എന്ന വിമർശനമാണ് ഉയർന്നു വന്നിരിക്കുന്നത്. വീട് വാങ്ങുന്നവർക്കും വലിയ തുക വേഗത്തിൽ കൈമാറേണ്ടവർക്കും നാല് ദിവസത്തെ കാലയളവ് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് സൊസൈറ്റി ഓഫ് ലൈസൻസ്ഡ് കൺവെയൻസേഴ്‌സ് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലൈംഗികാതിക്രമ കേസിൽ കുറ്റക്കാരനായ വ്യക്തി കുട്ടികൾക്ക് ട്യൂഷൻ എടുത്തിരുന്ന ആളാണെന്ന ഞെട്ടിക്കുന്ന വിവരം പുറത്തു വന്നു. മാത്തമാറ്റിക്സിലും സയൻസിലും കുട്ടികൾക്ക് ട്യൂഷൻ കൊടുക്കുമെന്ന് പറഞ്ഞ് ഇയാൾ വ്യാപകമായി പരസ്യം ചെയ്തിരുന്നതായുള്ള വിവരങ്ങളും പുറത്തു വന്നു. നിയമപരമായ കാരണങ്ങളാൽ ഇയാളുടെ പേര് പുറത്തു വിട്ടിട്ടില്ല. എന്തെങ്കിലും രീതിയിൽ കുട്ടികളുമായി സമ്പർക്കം പുലർത്തില്ല എന്ന വ്യവസ്ഥയിൽ ആണ് ഇയാൾക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.
കടുത്ത ജാമ്യ വ്യവസ്ഥകൾ നിലവിൽ ഉള്ളപ്പോഴും ട്യൂഷൻ ക്ലാസുകൾ എടുക്കാം എന്ന രീതിയിൽ വ്യാപകമായി പരസ്യം ചെയ്തിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അടുത്ത മാർച്ചിൽ വിചാരണ നേരിടുന്ന ഇയാളുടെ സംഭവം ഒറ്റപ്പെട്ടത് അല്ലെന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തുവരുന്നത്. കഴിഞ്ഞ 20 വർഷത്തിനിടെ 90-ലധികം സ്വകാര്യ അധ്യാപകർ കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടതായി ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു .
സമാനമായ രീതിയിലുള്ള ഒട്ടേറെ സംഭവങ്ങൾ ആണ് മാധ്യമങ്ങളിൽ കൂടി പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ലൈംഗികാതിക്രമം ആരോപിക്കപ്പെട്ട മുൻ അധ്യാപികയ്ക്ക് അടുത്ത കാലം വരെ ഒരു സ്വകാര്യ ട്യൂട്ടറിംഗ് വെബ്‌സൈറ്റും ഒരു ഓൺലൈൻ പരസ്യവും ഉണ്ടായിരുന്നു. അടുത്ത കാലം വരെ സജീവമായിരുന്ന പരസ്യം മാധ്യമങ്ങളിൽ വാർത്തയായതിനെ തുടർന്നാണ് അപ്രത്യക്ഷമായത്. ലൈംഗിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വ്യക്തികൾ കുട്ടികളുമായി ഇടപഴകാൻ അവസരം വരുന്നത് അപകടകരമാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ കാമ്പെയ്‌നിംഗ് ഗ്രൂപ്പായ ഫ്രീഡം ഫ്രം അബ്യൂസിൻ്റെ ചീഫ് എക്‌സിക്യൂട്ടീവായ മെർലിൻ ഹാവ്സ് പറയുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിലെ സണ്ടണിൽ വീടിന് തീപിടിച്ച് 4 കുട്ടികൾ മരിച്ച സംഭവത്തിൽ അമ്മ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി. 2021 ഡിസംബർ 16 -നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 30 കാരിയായ ദേവേക റോസ് തൻറെ നാല് കുട്ടികളെ തനിച്ചാക്കി സാധനങ്ങൾ മേടിക്കാൻ പോയപ്പോഴാണ് ദാരുണമായ സംഭവം നടന്നത്. മൂന്ന് വയസ്സുള്ള ലെയ്‌ടണും ലോഗൻ ഹോത്തും നാല് വയസ്സുള്ള കൈസണും ബ്രൈസൺ ഹോത്തും തീപിടുത്തത്തിൽ കൊല്ലപ്പെടുകയായിരുന്നു.
കുട്ടികളെ ക്രൂരമായി പീഡിപ്പിച്ച കേസുകളിൽ ദേവേക റോസ് ഉൾപ്പെടാത്തതുകൊണ്ട് അവർക്ക് ജാമ്യം ലഭിച്ചിരുന്നു. നവംബർ 15 ന് കോടതി ശിക്ഷ വിധിക്കും. മൂന്ന് മണിക്കൂറോളം നീണ്ട വാദ പ്രതിവാദങ്ങൾക്കൊടുവിലാണ് ദേവേക റോസ് കുറ്റക്കാരിയെന്ന് വിധിച്ചത്. ഒരു ജഡ്ജ് തൻറെ വിയോജിപ്പ് രേഖപ്പെടുത്തി. സംഭവം നടന്ന ദിവസം കുഞ്ഞു കുട്ടികളെ തനിച്ചാക്കി ഷോപ്പിങ്ങിന് പോയപ്പോഴാണ് അവരുടെ മരണത്തിന് ഇടയാക്കിയതെന്ന് കോടതി നിരീക്ഷിച്ചു.
എന്നാൽ ജെയ്ഡ് എന്ന സുഹൃത്തിനെ കുട്ടികളെ ഏൽപ്പിച്ചാണ് താൻ ഷോപ്പിങ്ങിനു പോയത് എന്ന് ദേവേക റോസ് വാദിച്ചെങ്കിലും തെളിവുകൾ നൽകാൻ അവർക്ക് ആയില്ല. ജെയ്ഡിനെ കണ്ടെത്താൻ പോലീസ് വിപുലമായ അന്വേഷണം നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം . വാദത്തിനിടയിൽ നേരത്തെ രണ്ട് തവണ കുട്ടികളെ തനിച്ചാക്കി പുറത്തു പോയതായി അവൾ സമ്മതിച്ചു. തീപിടുത്തത്തിൽ ദേവേക റോസ് വീട്ടിൽ ഉണ്ടായിരുന്നെങ്കിൽ അവൾക്ക് തീ അണയ്ക്കാനോ അല്ലെങ്കിൽ കുട്ടികളെ സുരക്ഷിതരായി പുറത്ത് എത്തിക്കാനോ സാധിക്കുമായിരുന്നു എന്നാണ് കോടതി നിരീക്ഷിച്ചത്.