Main News

സ്വന്തം ലേഖകൻ

ബെർലിൻ : ജർമൻ നിയോബാങ്ക് ആയ ബിറ്റ്വാല 4.3% പലിശ സഹിതം ബിറ്റ്കോയിൻ അക്കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്നു.  ബിറ്റ്വാലയിലെ എല്ലാ  80000 ഉപയോക്താക്കൾക്കും ഇപ്പോൾ അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ ബിറ്റ്‌കോയിൻ വാങ്ങാനും കൈവശം വെക്കാനും പലിശ നേടാനും സാധിക്കും. ഒരു അക്കൗണ്ടിൽ ബിറ്റ്‌കോയിൻ നിക്ഷേപിക്കുന്നതിന് പലിശ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ ക്ലാസിക് ഫിയറ്റ് ബാങ്ക് ആണ് ബിറ്റ്വാല. ഒപ്പം പ്രമുഖ ജർമൻ ബാങ്ക് ആയ സോളാരിസ് ബാങ്ക് എജിയുടെ ലൈസൻസിനു  കീഴിൽ 32 യൂറോപ്യൻ രാജ്യങ്ങളിൽ ഫിയറ്റ്, ക്രിപ്റ്റോകറൻസി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു.

ഉപയോക്താക്കൾക്ക് 30 യൂറോ വിലയുള്ള ബിറ്റ്‌കോയിൻ വാങ്ങാനും അക്കൗണ്ടിൽ സൂക്ഷിക്കാനും കഴിയും.  അതുപോലെ ഫണ്ടുകൾ ഉടനടി യൂറോയിലേക്ക് പരിവർത്തനം ചെയ്യാനും സാധിക്കും. “ഇപ്പോൾ കൂടുതൽ ആളുകൾ ബിറ്റ്കോയിനിൽ വിശ്വസിക്കുന്നു. ക്രിപ്റ്റോ വായ്പകൾ നൽകുന്ന  ലോകത്തെ പ്രമുഖരായ സെൽഷ്യസ് നെറ്റ് വർക്കുമായി ഞങ്ങൾ ഇപ്പോൾ പങ്കാളികളാണ്. ഇതിലൂടെ ഞങ്ങളുടെ ഉപയോക്താക്കൾ എവിടെയായിരുന്നാലും അവർക്ക് ബിറ്റ്കോയിൻ ഹോൾഡിങ്ങുകൾ പ്രയോജനപ്പെടുത്താം. ” ;ബിറ്റ്വാല സിഇഒ ബെൻ ജോൺസ് പറഞ്ഞു. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ ഫിയറ്റ്, ക്രിപ്റ്റോ വ്യവസായങ്ങളെ ഒന്നിപ്പിക്കാനുള്ള ശ്രമത്തിലാണ് നിയോബാങ്ക് സ്റ്റാർട്ട്‌അപ്പുകൾ  ഉയർന്നുവന്നത്. എന്നാൽ കുറച്ചുപേർക്ക് മാത്രമേ മുഴുവൻ ബാങ്കിംഗ് ലൈസൻസുകളും നേടാൻ കഴിഞ്ഞിട്ടുള്ളൂ.

സ്വന്തം ലേഖകൻ

ലണ്ടൻ : സ്വന്തം ജീവന് വില നൽകാതെ കൊറോണയ്ക്കെതിരെ പോരാടിയ ആരോഗ്യപ്രവർത്തകരുടെ മരണസംഖ്യ പ്രധാനമന്ത്രി ബോറിസ് ജോൺസൻ പുറത്തുവിട്ടു. ഇതുവരെ 312 ആരോഗ്യപ്രവർത്തകർക്ക് ജീവൻ നഷ്ടമായതായി ജോൺസൻ അറിയിച്ചു. ഇതിൽ 181 എൻ എച്ച് എസ് സ്റ്റാഫുകളും 131 സാമൂഹ്യ പരിപാലന പ്രവർത്തകരും ഉൾപ്പെടുന്നു. കൊറോണയോട് പോരാടി ജീവൻ വെടിഞ്ഞ എല്ലാ ആരോഗ്യപ്രവർത്തകരെ അനുസ്മരിച്ചതൊടൊപ്പം അവരുടെ കുടുംബങ്ങളോടും പ്രധാനമന്ത്രി ഖേദം പ്രകടിപ്പിച്ചു. ഈ മരണങ്ങളിൽ നൂറിലേറെ പേർ വിദേശത്തുനിന്ന് ഉള്ളവരാണ്. സർക്കാർ കണക്കുകൾ പ്രകാരം യുകെയിലെ കൊറോണ വൈറസ് മരണസംഖ്യ 35,341 ആണ്. ഇതിൽ ആശുപത്രി മരണങ്ങൾ, കെയർ ഹോം മരണങ്ങൾ, സാമൂഹിക മരണങ്ങൾ എന്നിവ ഉൾപ്പെടുന്നു. എന്നിരുന്നാലും രാജ്യത്തെ കൊറോണ വൈറസ് മരണങ്ങളുടെ യഥാർത്ഥ എണ്ണം 55,000 ൽ താഴെ ആയിരിക്കുമെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു.

അതേസമയം കോവിഡ് പ്രതിരോധത്തിന്റെ മുൻനിരയിൽ പോരാടുന്ന വിദേശ എൻ എച്ച് എസ് ജീവനക്കാർ ഇമിഗ്രേഷൻ ഹെൽത്ത്‌ സർചാർജ് അടയ്ക്കണമെന്ന നടപടിയിൽ പ്രധാനമന്ത്രി ഉചിതമായ തീരുമാനം കൈകൊള്ളുന്നില്ലെന്ന് ലേബർ പാർട്ടി വിമർശിച്ചു. ഈയൊരു തീരുമാനം പുനഃപരിശോധിക്കണമെന്ന് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ പിഎംക്യുവിൽ അഭിപ്രായപ്പെട്ടു. കോവിഡ് -19 ബാധിച്ച് ഏഷ്യൻ കറുത്ത വംശജർ മരിക്കാൻ ഏറെ സാധ്യതയുള്ളതിനാൽ അവർക്ക് പരിശോധന ഉറപ്പാക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. ലക്ഷക്കണക്കിന് കെയർ ഹോം സ്റ്റാഫുകളെയും ജീവനക്കാരെയും പരിശോധിക്കുന്നുണ്ടെന്നും രാജ്യത്തൊട്ടാകെയുള്ള പരിശോധന ഈ മാസം അവസാനത്തോടെ 200,000 ആയി ഉയരുമെന്നും ജോൺസൺ അറിയിച്ചു. രണ്ട് ആഴ്ചത്തെ പാർലമെന്റ് അവധിയ്ക്ക് മുമ്പുള്ള അവസാന പിഎംക്യുവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലണ്ടൻ: വന്ദേ ഭാരത് മിഷനുമായി ബന്ധപ്പെട്ട് ഹീത്രു വിമാനത്താവളത്തിൽ നിന്നും 333 യാത്രക്കാരുമായി മുംബൈ വഴി ഇന്നലെ കൊച്ചിയിലേക്ക് പറന്നിരുന്നു. ലണ്ടന്‍ ഹൈക്കമ്മിഷനും എയര്‍ ഇന്ത്യയും തമ്മിലുണ്ടായ ആശയവിനിമയത്തിലെ പാളിച്ച കാരണം യാത്രയ്ക്ക് തയാറെടുത്തുവന്ന ഇരുപത്തഞ്ചുപേര്‍ക്ക് നാട്ടിലേക്ക് മടങ്ങാൻ ഉള്ള അവസരം നിഷേധിക്കപ്പെട്ടു. വന്ദേ ഭാരത് പദ്ധതിയില്‍പ്പെടുത്തി കേരളത്തിലേക്ക് ചാര്‍ട്ടര്‍ ചെയ്ത എയര്‍ ഇന്ത്യ വിമാനം ഇന്നലെ ഉച്ചയ്ക്ക് 1.15ന് ഹീത്രൂവിമാനത്താവളത്തില്‍ നിന്ന് കൊച്ചിയിലേക്ക് യാത്രതിരിച്ചത്.

333 യാത്രക്കാരുമായി ലണ്ടനില്‍ നിന്നുള്ള എ–വണ്‍ 130  വിമാനം മുംബൈ വഴി കൊച്ചിയിലേക്കും തുടർന്ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട് വിജയവാഡയില്‍ എത്തുന്നതോടെയാണ് ഈ വിമാനത്തിന്റെ സര്‍വീസ് പൂര്‍ത്തിയാകുന്നത്. എന്നാൽ മുംബൈയിൽ നിന്നും രണ്ട് കണക്ഷൻ ഫ്ലൈറ്റുകൾ ആണ് എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട് ഉണ്ട്. പ്രാദേശിക സമയം പുലര്‍ച്ചെ 2.45 ന് മുംബൈയിലെത്തിയ വിമാനം അവിടെ നിന്ന് 4.45 ന് പുറപ്പെട്ട് രാവിലെ 6.45 നാണ് കൊച്ചിയിലെത്തിയത്. 596 പൗണ്ടാണ് ഓരോ യാത്രക്കാരനില്‍ നിന്നും കേരളത്തിലേക്ക് ഇക്കോണമി ക്ലാസിന് ഈടാക്കുന്നത്. ബിസിനസ് ക്ലാസിന് 1493 പൗണ്ടും.

നോർക്ക രജിസ്‌ട്രേഷൻ, ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ വെബ്‌സൈറ്റ് എന്നിവയിലൂടെ തിരികെ പോകാന്‍ താല്‍പര്യമറിയിച്ച് പേര് റജിസ്റ്റര്‍ ചെയ്തിരുന്നവരില്‍ നിന്നും ജോലി നഷ്ടപ്പെട്ടവർ, ഗര്‍ഭിണികള്‍, രോഗികള്‍, ചികില്‍സയ്ക്കും മരണാനന്തരചടങ്ങുകള്‍ക്കും എത്തേണ്ടവര്‍, വീസ കാലാവധി അവസാനിച്ചവര്‍, വിദ്യാര്‍ഥികള്‍ എന്നിങ്ങനെയാണ് മുൻഗണന ക്രമം.

ഈ ക്രമമനുസരിച്ചു രജിസ്റ്റർ ചെയ്ത എല്ലാവരെയും എംബസ്സിയിൽ നിന്നും ബന്ധപ്പെടുകയും അതിനുശേഷം ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവരുടെ പൂർണ്ണമായ ലിസ്റ്റ് എയർ ഇന്ത്യക്ക് കൊടുക്കുകയുമാണ് ഹൈ കമ്മീഷൻ ചെയ്യുന്നത്. പിന്നീട് ഇങ്ങനെ കൊടുക്കുന്ന ലിസ്റ്റിൽ ഉള്ളവരെ എയർ ഇന്ത്യ ബന്ധപ്പെടുകയും പണം വാങ്ങി യാത്ര ഉറപ്പാക്കുകയും ചെയ്യുന്നു. ഇതാണ് വന്ദേ ഭാരത് മിഷനുമായി നടക്കുന്ന നടപടി ക്രമം.

എംബസിയില്‍ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യുകയും എന്നാല്‍ എയര്‍ ഇന്ത്യയില്‍ നിന്ന് ടിക്കറ്റിനായി വിളിക്കാതിരിക്കുകയും ചെയ്ത മുപ്പതുപേര്‍ തങ്ങള്‍ക്ക് ലഭിച്ച ഇ–മെയില്‍ അറിയിപ്പും അതോറിറ്റി ലെറ്ററുമായി എയര്‍പോര്‍ട്ടില്‍ ഇന്നലെ എത്തിയത് ആശയക്കുഴപ്പമുണ്ടാക്കി. ഇവരെ എന്തുചെയ്യണമെന്നറിയാതെ വിഷമിച്ച എയര്‍ ഇന്ത്യ അധികൃതര്‍ ഒടുവില്‍ ഒഴിവുണ്ടായിരുന്ന ഏതാനും ടിക്കറ്റുകള്‍ വനിതകള്‍ക്ക് നല്‍കി ബാക്കി 25 പേരെ തിരിച്ചയച്ചു. എന്നാൽ എവിടെയാണ് തെറ്റ് പറ്റിയത് എന്ന വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല. ഹൈ കമ്മീഷൻ ഷോർട്ട് ലിസ്റ്റ് ചെയ്‌ത്‌ എയർ ഇന്ത്യക്ക് അയച്ച ലിസ്റ്റ് എങ്ങനെ ഇത്തരത്തിൽ കലാശിച്ചു എന്നത് ഇപ്പോൾ വ്യക്തമല്ല. വിമാനത്തിന്റെ വിവരം കൊടുത്തപ്പോൾ കാപ്പാസിറ്റിയിൽ വന്ന തെറ്റാണോ എന്ന് അധികൃതർ പറഞ്ഞിട്ടില്ല. ബ്രിട്ടന്റെ വിവിധഭാഗങ്ങളില്‍ നിന്ന്  നിബന്ധനകള്‍ക്കിടയിലും  മണിക്കൂറുകള്‍ കാറോടിച്ചും വന്‍തുക ടാക്‌സിക്കൂലി നല്‍കിയും വിമാനത്താവളത്തിലെത്തിയവരാണ് മണിക്കൂറുകള്‍ കാത്തുനിന്നശേഷം ഒടുവില്‍ നിരാശരായി മടങ്ങിയത്.

ഹൈക്കമ്മിഷന്റെ പിടിപ്പുകേടാണ് ഇതിനുപിന്നിലെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു. ഇനിയൊരു വിമാനം ഈ ഘട്ടത്തില്‍ കേരളത്തിലേക്കോ വിജയവാഡയിലേക്കോ ഇല്ലെന്നതും നറുക്കുവീണിട്ടും യാത്ര മുടങ്ങിയവരുടെ സങ്കടം ഇരട്ടിയാക്കി. ബ്രിട്ടണില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഒന്‍പതാമത്തെ സ്‌പെഷ്യല്‍ വിമാനമാണ് ഇന്നലെ കൊച്ചിയിലേക്ക് പുറപ്പെട്ടത്. ഇതിനകം രണ്ടായിരത്തി അഞ്ഞൂറിലധികം ഇന്ത്യക്കാര്‍ക്കാണ് പ്രത്യേകവിമാനങ്ങളില്‍ നാട്ടിലെത്താന്‍ അവസരം ലഭിച്ചത്. ഇല്ലാത്ത പണം മുടക്കി എയർപോർട്ടിൽ എത്തിവർക്ക് തിരിച്ചു പോകേണ്ടിവന്നത് എംബസിയുടെ പിടിപ്പുകേടായി നിലനിൽക്കുന്നു.

യുകെയിൽ നിന്നും കേരളത്തിലേക്ക് ഡയറക്റ്റ് വിമാനം എന്നൊക്കെ വീമ്പിളക്കിയവരും നേട്ടമായി ചിത്രീകരിച്ചവരും പേര് പറഞ്ഞു കൊടുത്ത് പറയിച്ചവരും ഇതുമായി ഒരക്ഷരം ഉരിയാടിയിട്ടില്ല… എന്തായാലും നടൻ തിലകന്റെ സിനിമയിലെ സംഭാഷണം പോലെ …. പവനായി ശവമായി…

സ്വന്തം ലേഖകൻ

ലണ്ടൻ : ബ്രിട്ടീഷ് അദ്ധ്യാപകർക്ക് പാഠമാക്കാൻ ഇതാ ഫ്രഞ്ച് മാതൃക. സ്കൂളുകളിലേക്ക് തിരിച്ചെത്തിയ വിദ്യാർത്ഥികളെ സംരക്ഷിക്കാനുള്ള എല്ലാ നടപടികളും ഫ്രഞ്ച് സ്കൂൾ അധികൃതർ നടപ്പിലാക്കുന്നുണ്ട്. 40000 സ്കൂളുകളിലും നഴ്സറികളിലും ആയി ഏകദേശം 1.4 മില്യൺ കുട്ടികൾ കഴിഞ്ഞാഴ്ച തിരികെയെത്തി. അവിടെയെല്ലാം ആയി 70 കേസുകൾ മാത്രമാണ് റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്. സ്കൂളുകൾ തുറന്നതിന് ശേഷവും ഫ്രാൻ‌സിൽ കോവിഡ് കേസുകളിൽ അധികം വർധനവില്ല. 22 യൂറോപ്യൻ യൂണിയൻ സംസ്ഥാനങ്ങളിലെ സ്കൂളുകൾ വീണ്ടും തുറന്നതിലൂടെ കൊറോണ വൈറസ് കേസുകളിൽ വർദ്ധനവുണ്ടായിട്ടില്ലെന്ന് വിദഗ്ധർ പറഞ്ഞു. കർശനമായ സാമൂഹിക അകലം, മാസ്ക് ധരിക്കുക, പരിശോധന തുടങ്ങിയ നടപടികളിലൂടെയാണ് ഫ്രാൻസിൽ ബാക്ക് ടു സ്കൂൾ പദ്ധതി വിജയിച്ചത്. അതേസമയം യുകെയിൽ ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കാനിരിക്കെ വിദ്യാർത്ഥികളുടെ സുരക്ഷയിൽ മാതാപിതാക്കൾ ആശങ്കാകുലരാണ്. സ്കൂളുകൾ തുറക്കുന്നതിനുമുമ്പ് ഉത്തരം നൽകേണ്ട 169 ചോദ്യങ്ങൾ അടങ്ങിയ 22 പേജുള്ള രേഖകൾ യൂണിയനുകൾ സർക്കാരിന് മുമ്പിൽ ഹാജരാക്കി.

കുട്ടികൾക്ക് ശരിയായ വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്നും അതിനാൽ തന്നെ സ്കൂളുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കേണ്ടത് ആവശ്യമാണെന്നും മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ പറഞ്ഞു. എന്നാൽ ചില സ്കൂളുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കാൻ വിസമ്മതിക്കുന്നു. സ്കൂളുകൾ വീണ്ടും തുറക്കുന്ന 20-ലധികം യൂറോപ്യൻ യൂണിയൻ സംസ്ഥാനങ്ങളിൽ അധ്യാപകർക്കും കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും ചെറിയ അപകടസാധ്യത മാത്രമേയുള്ളൂവെന്ന് വിദഗ്ദ്ധർ അറിയിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സമ്പ്രദായത്തിലെ പ്രശ്നങ്ങൾ വിരൽചൂണ്ടുന്നത് ദശലക്ഷക്കണക്കിന് രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളെ സ്കൂളുകളിലേക്ക് മടങ്ങാൻ പ്രേരിപ്പിക്കുമോ എന്നതാണ്. ഫ്രാൻസിൽ രാജ്യത്തെ നാലിലൊന്ന് കുട്ടികൾ സ്കൂളിലേയ്ക്ക് മടങ്ങി. വീണ്ടും തുറന്നതിനുശേഷം 50 ഓളം സ്കൂളുകളിൽ 70 കൊറോണ വൈറസ് കേസുകളുണ്ടെന്ന് ഫ്രാൻസ് വിദ്യാഭ്യാസ മന്ത്രി ജീൻ-മൈക്കൽ ബ്ലാങ്കർ പറഞ്ഞു. ഇതിന്റെ ഫലമായി 70 സ്കൂളുകൾ അടച്ചു. “ഞങ്ങളുടെ നടപടികൾ ഞങ്ങൾ പറഞ്ഞതുപോലെ കർശനമാണെന്ന് ഇത് കാണിക്കുന്നു.” അദ്ദേഹം പറഞ്ഞു. വടക്കൻ പട്ടണമായ റൂബൈക്‌സിൽ ഏഴ് സ്കൂളുകൾ അടച്ചുപൂട്ടാൻ നിർബന്ധിതരായി. അവിടെ ഒരു ആൺകുട്ടിക്ക് മാത്രമേ രോഗം ബാധിച്ചിട്ടുള്ളൂവെങ്കിലും മറ്റ് സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളുമായി സമ്പർക്കം പുലർത്തിയിരുന്നു. കർശനമായ ആരോഗ്യ നടപടികൾ നടപ്പാക്കുന്ന സ്കൂളുകൾക്കുള്ളിൽ കോവിഡ് -19 പടർന്നു പിടിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഫ്രാൻസിൽ 11 വയസ്സിനു മുകളിലുള്ള എല്ലാ സ്കൂൾ കുട്ടികൾക്കും മാസ്കുകൾ നിർബന്ധമാണ്. അതിനു താഴെ പ്രായമുള്ള കുട്ടികൾക്കും ആവശ്യമെങ്കിൽ ഉപയോഗിക്കാം. 15 കുട്ടികളിൽ‌ കൂടുതൽ‌ ക്ലാസ്സിൽ അനുവദിക്കുന്നില്ല. ഒരു ഡെസ്‌കിൽ‌ ഒരു കുട്ടി മാത്രം. കൊറോണ വൈറസിന്റെ ഒരൊറ്റ കേസുള്ള ഏത് സ്കൂളും ഉടനടി അടയ്ക്കുകയും രോഗിയെ ഒറ്റപ്പെടുത്തുകയും വീണ്ടും തുറക്കുന്നതിന് മുമ്പ് പ്രദേശങ്ങൾ വൃത്തിയാക്കുകയും ചെയ്യുന്നു. ഫ്രാൻസിന്റെ ഈ നടപടികൾ ബ്രിട്ടനും മാതൃകയാക്കിയാൽ കുട്ടികളുടെ സുരക്ഷ ഒരു പരിധി വരെ ഉറപ്പാക്കാൻ കഴിയും. ഡെൻമാർക്ക് ഒരു മാസം മുമ്പ് പ്രൈമറികളും നഴ്സറികളും വീണ്ടും തുറന്നു. അതുപോലെ തന്നെ മുതിർന്ന വിദ്യാർത്ഥികൾക്കായി ജർമ്മനിയും സ്കൂളുകൾ തുറന്നു. യുകെയിൽ സ്കൂളുകൾ തുറക്കാൻ ഇനി 12 ദിവസം മാത്രം അവശേഷിച്ചിരിക്കെ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്ന കർശന നടപടികൾ സർക്കാർ ഒരുക്കേണ്ടതുണ്ട്.

സ്വന്തം ലേഖകൻ

ഒൻപതു മില്യണോളം വരുന്ന തങ്ങളുടെ ഉപഭോക്താക്കളുടെ വിവരം ചോരും മട്ടിലുള്ള വളരെ സങ്കീർണമായ സൈബർ അറ്റാക്ക് നടന്നതായി ഈസി ജെറ്റ് അറിയിച്ചു. 2,208ഓളം യാത്രക്കാരുടെ, ഇമെയിൽ അഡ്രസ്സുകളും, യാത്രാവിവരണവും, ക്രെഡിറ്റ് കാർഡ് ഡീറ്റെയിൽസും ഉൾപ്പെടെയുള്ള വിവരങ്ങളാണ് ചോർന്നത്. യുകെയുടെ ഇൻഫർമേഷൻ കമ്മീഷൻ ഓഫീസിൽ വിവരം അറിയിച്ചതായി കമ്പനി വക്താവ് പറഞ്ഞു. ജനുവരി തുടക്കത്തോടെയാണ് സൈബർ ആക്രമണത്തെ കുറിച്ച് എയർ ജെറ്റിന് വിവരം ലഭിക്കുന്നത്. എന്നാൽ ബാങ്ക് ഡീറ്റെയിൽസ് ചോർച്ചയെക്കുറിച്ച് ഏപ്രിലിൽ മാത്രമാണ് ഉപഭോക്താക്കൾക്ക് വിവരം നൽകാൻ സാധിച്ചത്. ഹാക്ക് ചെയ്തവർ വളരെ സങ്കീർണമായ രീതിയിലാണ് കാര്യങ്ങൾ നിർവഹിച്ചിരിക്കുന്നത്, അതിനാൽ ഏതൊക്കെ വിവരങ്ങൾ എന്തിനൊക്കെ വേണ്ടിയാണ് ചോർന്നത് എന്ന് അന്വേഷിക്കാനും, ആരെയൊക്കെ ബാധിച്ചു എന്നറിയാനും സമയമെടുക്കും. അന്വേഷണം ശരിയായ രീതിയിൽ പുരോഗമിച്ചാൽ മാത്രമേ ജനങ്ങളിലേക്ക് വിവരങ്ങൾ എത്തിക്കാൻ സാധ്യമാകൂ. ചോർത്തിയ വിവരങ്ങൾ എന്തിനൊക്കെ ഉപയോഗിക്കാം എന്ന കാര്യത്തിലും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്.

സി വി വി നമ്പർ എന്നറിയപ്പെടുന്ന മൂന്ന് ഡിജിറ്റൽ സെക്യൂരിറ്റി കോഡുകൾ ആണ് ക്രെഡിറ്റ് കാർഡുകളിൽ നിന്നും മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതിലൊന്ന് കാർഡിൻെറ പിന്നിലുള്ള നമ്പരാണ്. ഇത് ഉപയോഗിച്ച് കാർഡ് ഉടമ അറിയാതെ ലോൺ എടുക്കുകയോ, സാധനങ്ങൾ വാങ്ങുകയോ ചെയ്യാം. ഇപ്പോൾ ഹാക്ക് ചെയ്തവർ ഉപയോഗിച്ചില്ലെങ്കിൽ കൂടിയും ഇത് മറ്റു ക്രിമിനലുകൾക്ക് വിൽക്കാൻ സാധിക്കും. കാർഡ് ബ്ലോക്ക് ചെയ്യുകയും പാസ്സ്‌വേർഡ്‌ മാറ്റുകയുമാണ് ഇതിൽ നിന്ന് രക്ഷപെടാനുള്ള വഴി. എന്നാൽ ലോക്ക്ഡൗൺ മൂലം, ബാങ്കുകൾ പരിപൂർണ സജ്ജമായി തുറന്നു പ്രവർത്തിക്കാത്തതിനാൽ, ഇതിനു മുടക്കം നേരിടും. ഇമെയിൽ ഐഡികൾ മോഷ്ടിക്കപ്പെട്ട ഉപഭോക്താക്കളോട് ദുരുപയോഗം സാധ്യതയുള്ളതിനാൽ കരുതിയിരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മെയ് 26 ഓടെ എല്ലാ യാത്രക്കാരിലേക്കും വിവരങ്ങൾ എത്തിക്കാൻ കഴിയും എന്നാണ് പ്രതീക്ഷ.

ഹാക്കർമാർ വ്യക്തിഗതവിവരങ്ങളെക്കാൾ ഉപരി കമ്പനി വിവരങ്ങൾക്കാണ് പ്രാധാന്യം നൽകിയതെന്ന് കരുതപ്പെടുന്നു. കാരണം, ഇതുവരെ വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്തതായി കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഈസി ജെറ്റിന്റെയോ ഈസി ജെറ്റ് ഹോളിഡേയ്സിന്റെയോ പേരിൽ വരുന്ന ഇമെയിലുകൾ ഇനിമേൽ ശ്രദ്ധിക്കണം. നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ചോദിച്ചുകൊണ്ട്, ബാങ്കിൽ നിന്നോ, എയർലൈനിൽ നിന്നോ ഉള്ള ഈമെയിലുകൾക്ക് മറുപടി അയക്കരുത്. ഗൂഗിൾ ഓരോദിവസവും നൂറു മില്യണോളം ഫിഷിംഗ് ഇമെയിലുകൾ ബ്ലോക്ക് ചെയ്യുന്നുണ്ട്. കോവിഡ് 19 മൂലം ഒട്ടനേകം യാത്രക്കാർ ഫ്ലൈറ്റുകൾ ക്യാൻസൽ ചെയ്തത് ഹാക്കർമാരെ സഹായിച്ചിരിക്കാം എന്ന് കരുതുന്നു.

കൊറോണ മഹാമാരി മൂലം തകർച്ചയുടെ വക്കിൽ നിൽക്കുന്ന വിമാനക്കമ്പനിക്ക് ഏറ്റ മറ്റൊരു കനത്ത ആഘാതമാണ് ഇത്.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന തരത്തിൽ, സുരക്ഷിതമല്ലാത്ത വ്യക്തിഗത സുരക്ഷാഉപകരണങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ കമ്പനികൾ നിർമ്മിക്കുന്നതായി ഞെട്ടിപ്പിക്കുന്ന തെളിവുകൾ പുറത്ത്. ലോക്ഡൗൺ ഇളവുകൾ നിലവിൽ വന്നതിനെത്തുടർന്ന്, ജോലിയിലേക്ക് തിരികെ പ്രവേശിക്കുന്ന പലരും സുരക്ഷിതമല്ലാത്ത പിപിഇ കിറ്റുകൾ ആണ് ധരിക്കുന്നത് എന്നതിന്റെ ശക്തമായ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നിർമ്മിച്ചതും, കൃത്യമായ രേഖകൾ ഇല്ലാത്തതുമായ പിപിഇ കിറ്റുകൾ ധാരാളമായി വിറ്റ് പോകുന്നതായി ബ്രിട്ടീഷ് സ്റ്റാൻഡേർഡ്സ് ഇൻസ്റ്റിറ്റ്യൂട്ടും സാക്ഷ്യപ്പെടുത്തുന്നു . ഫെയ്സ് മാസ്ക്കുകൾ, കണ്ണുകളുടെ സുരക്ഷയ്ക്ക് ആവശ്യമായ ഗോഗിളുകൾ മുതലായവയ്ക്ക് സി ഇ മാർക്ക് അത്യന്താപേക്ഷിതമാണ്. സ്റ്റാൻഡേർഡ് ബോഡിയുടെ പരിശോധനയ്ക്ക് വിധേയമായതാണെന്നും, കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടതാണെന്നുമാണ് ഈ മാർക്ക് തെളിയിക്കുന്നത്. എന്നാൽ ഇതൊന്നുമില്ലാത്ത ഫെയ്സ് മാസ്ക്കുകളും മറ്റുമാണ് ആളുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്.

ഇത്തരം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നിർമ്മിക്കുന്ന കിറ്റുകൾ ഉപയോഗിക്കുന്നത് ജനങ്ങളുടെ ജീവന് തന്നെ ഭീഷണി ആകുമെന്ന് എൻഎസ്എഫ് ഇന്റർനാഷണൽ സീനിയർ ഡയറക്ടർ ജെയിംസ് പിങ്ക് സാക്ഷ്യപ്പെടുത്തുന്നു. പല കമ്പനികളും ഇത് വാണിജ്യ വൽക്കരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഹെൽത്ത് ആൻഡ് സേഫ്റ്റി എക്സിക്യൂട്ടീവിനായി 14 മില്യൺ പൗണ്ട് അധികം നീക്കിവെക്കുന്നതായി കഴിഞ്ഞ ആഴ്ച വാണിജ്യമന്ത്രി അലോക് ശർമ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ തുക ഹെൽത്ത് ആൻഡ് സേഫ്റ്റി എക്സിക്യൂട്ടീവിൻെറ പ്രവർത്തനങ്ങൾക്ക് അപര്യാപ്തമാണെന്ന് എംപിമാർ പറഞ്ഞു .

2009- ൽ 139 മില്ല്യൻ പൗണ്ടാണ് ഹെൽത്ത് ആൻഡ് സേഫ്റ്റി എക്സിക്യൂട്ടീവിൻെറ പ്രവർത്തനങ്ങൾക്കായി സർക്കാർ നീക്കി വച്ചിരുന്നത്. എന്നാൽ 2019 – 20 കാലഘട്ടത്തിൽ വെറും 129 മില്യൻ പൗണ്ട് മാത്രമാണ് സംഘടനയുടെ പ്രവർത്തനങ്ങൾക്കായി സർക്കാർ മാറ്റി വെച്ചിരിക്കുന്നത് എന്ന് എംപിമാർ പറഞ്ഞു . ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന 14 മില്യൺ പൗണ്ട് വെട്ടിക്കുറച്ച സഹായങ്ങൾക്ക് അടുത്തുപോലും എത്തുകയില്ല എന്ന് ലേബർ പാർട്ടി എംപി ഡാൻ ജാർവ്സ് കുറ്റപ്പെടുത്തി. ഈ പ്രതിസന്ധിയെ തരണം ചെയ്യുവാനുള്ള എല്ലാ പ്രവർത്തനങ്ങളും ഹെൽത്ത് ആൻഡ് സേഫ്റ്റി എക്സിക്യൂട്ടീവിൻെറ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് സംഘടനയുടെ വക്താവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 

സ്വന്തം ലേഖകൻ

ലണ്ടൻ : രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനു ശേഷം തൊഴിൽ ആനുകൂല്യങ്ങൾ അവകാശപ്പെടുന്ന ആളുകളുടെ എണ്ണത്തിൽ വൻ വർധനവ്. ഏപ്രിലിൽ തൊഴിലില്ലായ്മ ആനുകൂല്യങ്ങൾ അവകാശപ്പെടുന്നവരുടെ എണ്ണം 2.1 ദശലക്ഷമായി ഉയർന്നു. ലോക്ക്ഡൗൺ ആരംഭിക്കുന്നതിനു മുമ്പ് തൊഴിൽ അവസരങ്ങളുടെ എണ്ണത്തിൽ വർധനവുണ്ടായിരുന്നു. എന്നാൽ തൊഴിലാളി മേഖല കൂടുതൽ വഷളാകാൻ പോകുന്നുവെന്ന് രാഷ്ട്രീയക്കാരും വിശകലന വിദഗ്ധരും അഭിപ്രായപ്പെടുന്നു. തൊഴിലില്ലായ്മ നിരക്ക് ഗണ്യമായി വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് വർക്ക് ആന്റ് പെൻഷൻ സ്റ്റേറ്റ് സെക്രട്ടറി തെരേസ് കോഫി ഇന്ന് ബിബിസിയോട് പറഞ്ഞു. റെസല്യൂഷൻ ഫൗണ്ടേഷന്റെ പ്രത്യേക പഠനമനുസരിച്ച് , കൊറോണ വൈറസ് പകർച്ചവ്യാധി കാരണം ചെറുപ്പക്കാർക്ക് ജോലി നഷ്‌ടപ്പെടുകയോ വരുമാനം കുറയുകയോ ചെയ്യാം. 18 നും 24 നും ഇടയിൽ പ്രായമുള്ളവരിൽ ഒരാൾ രോഗം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പുള്ളതിനേക്കാൾ വരുമാനം വളരെ കുറവാണ് നേടുന്നതെന്ന് പഠനം സൂചിപ്പിക്കുന്നു.

മാർച്ച് വരെയുള്ള മൂന്ന് മാസങ്ങളിൽ യുകെയിലെ തൊഴിലില്ലായ്മ 50,000 വർദ്ധിച്ച് 1.35 മില്യൺ ആയെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ഒഎൻ‌എസ്) അറിയിച്ചു. തൊഴിലില്ലായ്മ നിരക്ക് 3.9 ശതമാനമായി അവർ കണക്കാക്കുന്നു. വരും മാസങ്ങളിൽ തൊഴിലില്ലായ്മ രൂക്ഷമായേക്കാമെന്ന് അവർ അഭിപ്രായപ്പെടുന്നു. സർക്കാരിന്റെ ഫർലോ സ്‌കീം കൂടി ഇല്ലായിരുന്നുവെങ്കിൽ സ്ഥിതി കൂടുതൽ വഷളാകുമായിരുന്നു. തൊഴിലില്ലായ്മ 10% ത്തിൽ കൂടുതലായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ച് ഡയറക്ടർ ജഗ്ജിത് ചദ്ദ ബിബിസിയോട് പറഞ്ഞു. ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ ജോലി ഒഴിവുകളുടെ എണ്ണത്തിലും കുറവുണ്ടായി. തൊഴിൽ വിപണിയിൽ ഗണ്യമായ മാന്ദ്യത്തിന്റെ ലക്ഷണങ്ങളുണ്ടെങ്കിലും സർക്കാരിന്റെ പിന്തുണാ പാക്കേജ് ഇതിന്റെ ആഘാതം കുറയ്ക്കുന്നു. ജോലി നഷ്‌ടപ്പെടുന്നവർക്ക് മറ്റു ജോലികൾ ചെയ്യാനുള്ള ഒഴിവുകളും കുറവാണ്. തൊഴിൽ മേഖല ഓഗസ്റ്റിൽ ഘട്ടംഘട്ടമായി തിരികെവരുമ്പോൾ എന്ത് സംഭവിക്കും എന്നതിനെക്കുറിച്ച് ആശങ്കകളുണ്ട്.

ഓരോ ആഴ്ചകളിലെ വരുമാനത്തെ അടിസ്ഥാനമാക്കിയുള്ള എസ്റ്റിമേറ്റുകൾ സൂചിപ്പിക്കുന്നത് മാർച്ച് അവസാന വാരത്തിൽ ജോലി ചെയ്ത മണിക്കൂറുകൾ കുറഞ്ഞതാണ് ഇടിവുണ്ടാകാൻ കാരണം എന്നാണ്. പകർച്ചവ്യാധി കാരണം നിരവധി പേർ ആദ്യമായി ആനുകൂല്യ വ്യവസ്ഥയിലേക്ക് വരുന്നുണ്ടെന്ന് തെരേസ് കോഫി പറഞ്ഞു. തൊഴിലില്ലായ്മ ആനുകൂല്യത്തിനായി ക്ലെയിം ചെയ്യുന്നത് ക്ഷേമ വ്യവസ്ഥയുടെ ഒരു പ്രധാന ഭാഗമായി കണക്കാക്കുന്നുവെന്ന് അവർ കൂട്ടിച്ചേർത്തു. “നമ്മൾ നേരിടുന്ന പ്രതിസന്ധിയുടെ കാഠിന്യം എത്രത്തോളമാണെന്ന് ഈ കണക്കുകൾ വെളിപ്പെടുത്തുന്നു.” ;ഷാഡോ വർക്ക് & പെൻഷൻ സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സ് അറിയിച്ചു.

നോർഫോക്ക്: പീറ്റർ ബോറോയിൽ നിന്നും ഏകദേശം 30 മൈൽ ദൂരെയുള്ള കിങ്‌സ് ലിൻ മലയാളി സമൂഹത്തെ വളരെയധികം വേദനിപ്പിച്ച ഒന്നായിരുന്നു അനസൂയ ചന്ദ്രമോഹന്റെ (55) മരണം. ഏപ്രിൽ ആദ്യ വാരത്തിൽ അമ്മ അനസൂയയും, മകളും നഴ്സുമായ ജെന്നിഫറും കോവിഡ്-19 ബാധിതരായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. രോഗം അൽപം ഒന്ന് ശമിച്ചപ്പോൾ അനസൂയ ഡിസ്‌ചാർജ് ചെയ്‌ത്‌ വിശ്രമത്തിലിരിക്കുമ്പോൾ ആണ് പെട്ടെന്ന് അസ്വസ്ഥത തോന്നുന്നതും ആംബുലൻസ് വിളിച്ചതും.

പാരാമെഡിക്‌സ് പെട്ടെന്ന് വീട്ടിൽ എത്തുകയും ചെയ്‌തു.. സ്റ്റെപ്പ് ഇറങ്ങിവന്ന ജെനിഫറുടെ ‘അമ്മ അനസൂയ പാരാമെഡിസിസിന്റെ മുന്നിലോട്ട് പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. അനസൂയയുടെ ജീവൻ രക്ഷിക്കാൻ പാരാമെഡിക്‌സ് ആവുന്നതുപോലെ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയാണ് ഉണ്ടായത്.ഏപ്രിൽ ആദ്യവാരത്തിൽ കൊറോണ വൈറസ് പിടിയിൽ വീണ ജെനിഫറിന്റെ നില അനുദിനം വഷളായികൊണ്ടിരുന്നു. അനസൂയയുടെ മരണം നടക്കുമ്പോൾ ജെനിഫറിന്റെ ആരോഗ്യനില വഷളായതിനെത്തുടർന്ന് കിങ്‌സ് ലിൻ ക്യുൻ എലിസബത്ത് ഹോസ്പിറ്റലിൽ നിന്നും കെയിംബ്രിജ്‌ പാപ് വേർത് ആശുപത്രിയിലെ എക്‌മോ മെഷീനിലേക്ക്‌ മാറ്റിയിരുന്നു. പ്രതീക്ഷകൾ മങ്ങിയപ്പോഴും കൂട്ടുകാരുടെയും സഹപ്രവർത്തകരുടെയും ഉള്ളുരുകിയുള്ള പ്രാർത്ഥനകൾ.. ഒരു വയസ്സ് മാത്രമുള്ള കുട്ടിയുമായി കണ്ണീരണിഞ്ഞ് ഭർത്താവ് ശരവണൻ…

കിങ്‌സ് ലിൻ ക്യുൻ എലിസബത്ത്, കെയിംബ്രിജ്‌ പാപ് വേർത് ഹോസ്‌പിറ്റൽ എന്നിവിടങ്ങളിൽ ചികിത്സ… ചികിത്സയും പ്രാർത്ഥനകളും ഒരുപോലെ ചേർന്നപ്പോൾ കിങ്‌സ് ലിൻ മലയാളി സമൂഹത്തിനും സഹപ്രവർത്തകർക്കും ആശ്വാസത്തിന്റെ വാർത്തകൾ എത്തിച്ചേർന്നത്.. അതെ മരണത്തെ മുഖാമുഖം കണ്ട ജെന്നിഫർ ജീവിതത്തിലേക്ക് തിരിച്ചുകയറി. ആരോഗ്യനില മെച്ചപ്പെട്ടപ്പോൾ ആണ് സഹായിക്കാൻ വന്ന തന്റെ ‘അമ്മ തന്നെ വിട്ട് ഇതിനകം മണ്ണോട് ചേർന്നു എന്ന സത്യം ആശുപത്രി അധികൃതർ ജെന്നിഫറിനെ അറിയിച്ചത്.

ദ്രവ രൂപത്തിലുള്ള ഭക്ഷണങ്ങൾ കഴിച്ചു തുടങ്ങിയപ്പോൾ ആരോഗ്യം മെച്ചപ്പെട്ടപ്പോൾ  തുടർചികിത്സക്കായി ജെനിഫറിനെ  മാഞ്ചെസ്റ്റെർ ഹോസ്പിറ്റലിലേക്ക് മാറ്റി. ആഴ്ചകളോളം കോമയിൽ ഉള്ള ചികിത്സകൾ കാലുകൾക്ക് സ്വാധീനക്കുറവ് ഉണ്ടാവുക സാധാരണമാണ്. ഫിസിയോ തുടങ്ങി പെട്ടെന്ന് തന്നെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്ന ജെന്നിഫർ കഴിഞ്ഞ വ്യാഴാഴ്ച്ച, പതിനാലാം തിയതി 38 ദിവസത്തോളം നീണ്ട ആശുപത്രി ചികിത്സ വിട്ട്  കുടുംബത്തോടൊപ്പം ചേർന്നു. സംസാരിക്കാൻ പറ്റിയ ആരോഗ്യ നിലയിൽ എത്തിയപ്പോൾ തുടങ്ങി മലയാളികളായ കൂട്ടുകാരികളും സഹപ്രവർത്തകരും വീഡിയോ കോളിലൂടെ ജെനിഫറിനോട് സംസാരിക്കുകയും, ആശ്വസിപ്പിക്കുകയും ചെയ്‌തുകൊണ്ടിരുന്നു.

കിങ്‌സ് ‌ലിൻ മലയാളി സമൂഹത്തെ സംബന്ധിച്ചിടത്തോളം അവരുടെ കൂട്ടായ്മയിലെ സജീവ സാന്നിദ്യമായിരുന്നു ഗോവയിൽ ജനിച്ചു വളർന്ന മലയാളി തായ്‌വേരുകൾ ഉള്ള, നന്നായി മലയാളം സംസാരിക്കുന്ന ജെന്നിഫർ എന്ന നഴ്‌സും കുടുംബവും.

രണ്ടു വർഷം മുൻപ്, ഒരുപാട് സ്വപ്ങ്ങളുമായി കിങ്‌സ് ലിൻ ക്യുൻ എലിസബത്ത് ഹോസ്പിറ്റലിലെ സ്റ്റാഫ്‌ നഴ്‌സായി ജെന്നിഫർ ശരവണൻ യുകെയിൽ എത്തുന്നത്. കുഞ്ഞുണ്ടായപ്പോൾ നാട്ടിലുള്ള അമ്മയെ കൊണ്ടുവന്നാൽ ഒരു സഹായം ആകും എന്ന് കരുതിയാണ് ജെന്നിഫർ അമ്മയായ അനസൂയയെയും പിതാവിനെയും യുകെയിൽ കൊണ്ടുവരുന്നത്. മൂന്ന് മാസത്തേക്ക് ആണ് വന്നതെങ്കിലും മറ്റൊരു മൂന്ന് മാസം കൂടി അനസൂയ മകളായ ജെന്നിഫറുടെ കൂടെ നിൽക്കാൻ തീരുമാനിക്കുന്നതും തുടർന്ന് കൊറോണ പിടിപെടുന്നതും. ഇതിനകം മൂന്ന് മാസം പൂർത്തിയായ പിറകെ പിതാവ് ഗോവയിലേക്ക് തിരിച്ചു പോവുകയും ചെയ്‌തിരുന്നു.

അനസൂയയുടെ മരണത്തോടെ കാര്യങ്ങൾ തിരിഞ്ഞു മറിഞ്ഞത് പെട്ടെന്നാണ്.. കൊറോണ പിടിപെട്ട ജെന്നിഫർ.. വിസിറ്റിങ് വിസയിലുള്ള അമ്മയുടെ ചികിത്സക്കുള്ള പണം, തുടർന്ന് മരണം… ചിലവുകൾ താങ്ങാൻ ജെനിഫറുടെ കുടുംബത്തിന് സാധ്യമല്ല എന്ന് തിരിച്ചറിഞ്ഞ കിങ്‌സ് ലിൻ മലയാളി അസോസിയേഷൻ ഉണർന്ന് പ്രവർത്തിച്ചു.അങ്ങനെയാണ് കിങ്‌സ് ലിൻ മലയാളി അസോസിയേഷന്റെ സഹായ അഭ്യർത്ഥന മലയാളം യുകെ വാർത്തയിലൂടെ പുറത്തുവിട്ടത്. സത്യസന്ധമായ വാർത്തകളോട് എന്നും ക്രിയാത്‌മകമായി പ്രതികരിക്കുകയും സഹകരിക്കുകയും ചെയ്യുന്ന യുകെ മലയാളികളെയാണ് പിന്നീട് കണ്ടത്… ഒരേ ഒരു വാർത്ത മാത്രം.. ശവസംസ്ക്കാര ചടങ്ങുകൾക്ക് മാത്രം പണം കണ്ടെത്താൻ ഇറങ്ങിയ കിങ്‌സ് ലിൻ മലയാളി അസോസിയേഷൻ ഭാരവാഹികളായ നിമേഷ് മാത്യു, ജെയ്‌മോൻ ജേക്കബ്, ജോമി ജോസ് എന്നിവരെ അത്ഭുതപ്പെടുത്തുകയായിരുന്നു യുകെ മലയാളികൾ.. ഒൻപതിനായിരത്തോളം പൗണ്ട് ആണ് അസോസിയേഷന്റെ അക്കൗണ്ടിൽ എത്തിച്ചേർന്നത്. ഇതുകൂടാതെ GOFUNDME വഴി £6500 കിങ്‌സ് ലിൻ മലയാളികൾ ഉൾപ്പെടെ ശരവണന്റെ അക്കൗണ്ടിൽ നേരിട്ടും പണം നല്‌കുകയുണ്ടായി.

ഇതിനിടെ ജെന്നിഫർ സുഖം പ്രാപിക്കുന്നതുവരെ അനസൂയയുടെ മൃതദേഹം സൂക്ഷിക്കുന്നു എന്നുള്ള വാർത്ത ഐ ടീവി ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ വാർത്തയായി വന്നിരുന്നു. എന്നാൽ അതിഭീമമായ തുക വേണ്ടിവരും എന്നതിനാലും എന്ന് ജെന്നിഫർ സുഖമായി പുറത്തുവരും എന്നിനെക്കുറിച്ചു ഒരു രൂപവും ഇല്ലാതിരുന്നതിനാൽ ഏപ്രിൽ ഇരുപത്തിനാലിന് അനസൂയയുടെ സംസ്‌കാരം നടത്തുകയും ചെയ്‌തിരുന്നു. ഏപ്രിൽ ഇരുപത്തിരണ്ടിന് തന്നെ കിങ്‌സ് ലിൻ മലയാളി അസോസിയേഷൻ തുക ജെനിഫറിന്റെ ഭർത്താവ് ആയ ശരവണന് കൊടുത്തിരുന്നു.

പ്രിയ യുകെ മലയാളികളെ നിങ്ങൾ ഓരോരുത്തരും ചെയ്‌ത അനുകമ്പാർദ്രമായ സഹായത്തിന് മലയാളം യുകെയും അതോടൊപ്പം  കിങ്‌സ് ലിൻ മലയാളി അസോസിയേഷൻ ഭാരവാഹികളും യുകെ മലയാളികളോട് നന്ദിയും കടപ്പാടും അറിയിക്കുകയാണ്. ജെനിഫറുടെ ജീവിതത്തിലേക്കുള്ള തിരിച്ചു വരവ് കിങ്‌സ് ലിൻ മലയാളി അസോസിയേഷൻ ഭാരവാഹികളെപ്പോലെ തന്നെ മരണ വാർത്തകൾ കണ്ടു മനസ്സ് മരവിച്ച യുകെ മലയാളികൾക്ക് ആശ്വാസത്തിന്റെ സന്തോഷത്തിന്റെ ഓർമ്മകൾ സമ്മാനിക്കും എന്ന വിശ്വാസത്തോടെ…. ഒരിക്കൽ കൂടി നന്ദി…

സ്വന്തം ലേഖകൻ

തിരുവനന്തപുരം : ലോകത്തിന് മുമ്പിൽ കേരളം മാതൃക. കോവിഡ് 19 നെ പിടിച്ചുകെട്ടിയ കേരളത്തിന്റെ പദ്ധതികൾ ബിബിസിയിൽ പങ്കുവെച്ച് കേരള സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജ. മലയാളികൾ സ്നേഹത്തോടെ ശൈലജ ടീച്ചർ എന്ന് വിളിക്കുന്ന ആരോഗ്യമന്ത്രിയുടെ അഭിമുഖം ബിബിസിയിൽ എത്തിയെന്നത് പ്രവാസി മലയാളികൾ അടക്കമുള്ള കേരളീയർക്ക് അഭിമാനമാണ്. ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി ഒമ്പതിന് ബി.ബി.സി. വേൾഡ് ന്യൂസിലാണ് മന്ത്രി അതിഥിയായത്. അഭിമുഖം തിരുവനന്തപുരത്തുനിന്ന് ലൈവായി സംപ്രേഷണം ചെയ്യുകയായിരുന്നു. ഇന്ത്യയിലെ കോവിഡ് കണക്കുകൾ പ്രദർശിപ്പിച്ചുകൊണ്ടാണ് അഭിമുഖം ആരംഭിച്ചത്. ഒരു ലക്ഷത്തിൽ അധികം കേസുകൾ ഇന്ത്യയിൽ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടും വെറും 601 കേസുകളും 4 മരണങ്ങളും ആണ് രാജ്യത്തിന്റെ തെക്കേ അറ്റത്തുള്ള കൊച്ചു കേരളത്തിൽ ഉണ്ടായത്. ( മരിച്ചവരിൽ ഒരാൾ ഗോവ സ്വദേശി, കേരളത്തിലെ ആശുപത്രിയിൽ വെച്ചാണ് മരിച്ചത് ) മാർച്ച്‌ രണ്ടാം വാരം മുതൽ ഈ സമയം വരെ കേരളം സ്വീകരിക്കുന്ന ഉചിതമായ രോഗപ്രതിരോധ നടപടികളാണ് കൊറോണയെ തടഞ്ഞുനിർത്തുന്നത്.

ചൈനയിലെ വുഹാനിൽ രോഗം റിപ്പോർട്ടുചെയ്തപ്പോൾത്തന്നെ സംസ്ഥാനത്തും പ്രത്യേക കൺട്രോൾ റൂ തുറന്ന് മുന്നൊരുക്കങ്ങൾ നടത്താനായത് നേട്ടമായെന്ന് മന്ത്രി പറഞ്ഞു. ചൈനയിൽ നിന്ന് വിദ്യാർത്ഥികൾ എത്തുന്നതിനു മുമ്പ് തന്നെ കേരളത്തിൽ ഒരുക്കങ്ങൾ ആരംഭിച്ചു. രണ്ടാംഘട്ടത്തിൽ രോഗനിർണയത്തിന് പരിശോധനാ സംവിധാനങ്ങളൊരുക്കി. പുറത്തുനിന്നെത്തുന്നവരെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും റോഡുകളിലും നിരീക്ഷിക്കാൻ സംവിധാനം സജ്ജമാക്കി. ചെക്ക്പോസ്റ്റുകളിലും ജില്ലാ അതിർത്തികളിലും താപനില പരിശോധിക്കുന്ന നടപടി സ്വീകരിച്ചു. ഒപ്പം കേരളത്തിന് പുറത്തുനിന്നു എത്തുന്നവരോട് കർശനമായി ഹോം ക്വാറന്റൈനിൽ കഴിയാനും ആവശ്യപ്പെട്ടു. ജില്ലകളുടെയും പഞ്ചായത്തുകളുടെയും നേതൃത്വത്തിൽ അവർക്ക് സഹായം എത്തിച്ചുകൊടുക്കുകയും ചെയ്തു.

രോഗലക്ഷണമുള്ളവരെ പ്രത്യേകം കരുതലിൽ പാർപ്പിച്ചു. സ്രവസാംപിൾ പരിശോധനയ്ക്കയക്കുകയും രോഗം സ്ഥിരീകരിച്ചാൽ ചികിത്സാകേന്ദ്രത്തിലേക്കു മാറ്റുകയും ചെയ്യുന്ന രീതിയാണ് സംസ്ഥാനം സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ ഒറ്റക്കെട്ടായുള്ള പരിശ്രമമാണ് രോഗത്തെ പിടിച്ചുനിർത്തുന്നത്. വിദേശത്ത് കുടുങ്ങിപോയ മലയാളികളെ കഴിഞ്ഞ ആഴ്ച കേരളത്തിൽ എത്തിക്കുകയും അവരെ പ്രത്യേകം നിരീക്ഷിക്കുകയും ചെയ്തു വരുന്നു. ആറു മിനിറ്റ് ദൈർഘ്യമുള്ള അഭിമുഖത്തിൽ ആർദ്രം പദ്ധതിയെക്കുറിച്ചും കേരളത്തിലെ പ്രാഥമിക ആരോഗ്യരംഗങ്ങളെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. ഗാർഡിയനടക്കമുള്ള അന്തർദേശീയ മാധ്യമങ്ങളും കോവിഡ് പ്രതിരോധത്തിലെ കേരള മാതൃകയെ പ്രകീർത്തിച്ചിരുന്നു.

സ്വന്തം ലേഖകൻ

ലിവർപൂൾ :- കൊറോണ ബാധ ജനങ്ങൾക്ക് നഷ്ടപ്പെടുത്തിയത് സ്നേഹനിധിയും, സൗമ്യനുമായ ലിവർപൂൾ ആർച്ച് ഡയോസിസ് ബിഷപ്പ് വിൻസെന്റ് മലോണിയെ. 88 കാരനായ ഇദ്ദേഹം ഒരാഴ്ചയായി കൊറോണ ബാധമൂലം റോയൽ ലിവർപൂൾ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നിലവിൽ ലിവർപൂൾ ആർച്ച് ഡയോസിസിലെ ഓക്സിലറി ബിഷപ്പാണ് ഇദ്ദേഹം. ഇതിനു മുൻപ് ലിവർപൂൾ മെട്രോപോളിറ്റൻ കത്തീഡ്രലിലെ ഡീനായും സേവനമനുഷ്ഠിച്ചിരുന്നു. ഒട്ടേറെ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ, ഒരു നേതാവിനെയാണ് നഷ്ടമായതെന്ന് മേയർ ജോ ആൻഡേഴ്സൺ പറഞ്ഞു. മത ഭേദമെന്യേ എല്ലാവരും ഒരുപോലെ ബഹുമാനിച്ചിരുന്ന വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹമെന്നും മേയർ കൂട്ടിച്ചേർത്തു. തന്റെ ജീവിതത്തിൽ കണ്ടുമുട്ടിയ എല്ലാവരോടും കരുണയോടും, സ്നേഹത്തോടും ഇടപെട്ട അതുല്യ പ്രഭാവനായിരുന്നു ബിഷപ്പ് എന്ന് റോമൻ കാത്തലിക് കമ്മ്യൂണിറ്റി ഇംഗ്ലണ്ടിന്റെ തലവൻ കർദിനാൾ വിൻസെന്റ് നിക്കോളസ് രേഖപ്പെടുത്തി.

ലിവർപൂളിലെ സെയിന്റ് ഒസ്വാൾഡ്‌സ് പള്ളിയിൽ വെച്ച് 1955 സെപ്റ്റംബറിലാണ് ബിഷപ്പ് വിൻസെന്റ് തന്റെ വൈദിക പട്ടം സ്വീകരിക്കുന്നത്. അതിനുശേഷവും കുറേ വർഷം അലൻ ഗ്രാമർ സ്കൂളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. 1971-ൽ യൂണിവേഴ്സിറ്റി ഓഫ് ലിവർപൂളിലെ ചാപ്ലൈനായി നിയമിതനായി. 1979 – ൽ മെട്രോപോളിറ്റൻ കത്തീഡ്രലിലെ അഡ്മിനിസ്ട്രേറ്ററായും അദ്ദേഹം ശ്രദ്ധാർഹമായ സേവനങ്ങൾ ചെയ്തു.

1989 ജൂലൈ മൂന്നിനാണ് അദ്ദേഹത്തിന് ബിഷപ്പ് പദവി ലഭിക്കുന്നത്. ഇതിനുശേഷം ലിവർപൂളിലെ ഓക്സിലറി ബിഷപ്പായി നിയമിതനാവുകയായിരുന്നു. 2006 ഒക്ടോബറിൽ തന്റെ എഴുപത്തിയഞ്ചാം വയസ്സിൽ അദ്ദേഹം ഈ സ്ഥാനം ഒഴിഞ്ഞെങ്കിലും കഴിഞ്ഞവർഷംവരെ വികാർ ജനറലായി തുടരുകയായിരുന്നു. ബിഷപ്പിൻെറ നിര്യാണത്തിൽ സാമൂഹിക -സാംസ്കാരിക -മത മേഖലയിലെ നിരവധിപേർ ആദരാഞ്ജലികൾ അർപ്പിച്ചു.

Copyright © . All rights reserved