Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിലെ സണ്ടണിൽ വീടിന് തീപിടിച്ച് 4 കുട്ടികൾ മരിച്ച സംഭവത്തിൽ അമ്മ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി. 2021 ഡിസംബർ 16 -നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 30 കാരിയായ ദേവേക റോസ് തൻറെ നാല് കുട്ടികളെ തനിച്ചാക്കി സാധനങ്ങൾ മേടിക്കാൻ പോയപ്പോഴാണ് ദാരുണമായ സംഭവം നടന്നത്. മൂന്ന് വയസ്സുള്ള ലെയ്‌ടണും ലോഗൻ ഹോത്തും നാല് വയസ്സുള്ള കൈസണും ബ്രൈസൺ ഹോത്തും തീപിടുത്തത്തിൽ കൊല്ലപ്പെടുകയായിരുന്നു.


കുട്ടികളെ ക്രൂരമായി പീഡിപ്പിച്ച കേസുകളിൽ ദേവേക റോസ് ഉൾപ്പെടാത്തതുകൊണ്ട് അവർക്ക് ജാമ്യം ലഭിച്ചിരുന്നു. നവംബർ 15 ന് കോടതി ശിക്ഷ വിധിക്കും. മൂന്ന് മണിക്കൂറോളം നീണ്ട വാദ പ്രതിവാദങ്ങൾക്കൊടുവിലാണ് ദേവേക റോസ് കുറ്റക്കാരിയെന്ന് വിധിച്ചത്. ഒരു ജഡ്ജ് തൻറെ വിയോജിപ്പ് രേഖപ്പെടുത്തി. സംഭവം നടന്ന ദിവസം കുഞ്ഞു കുട്ടികളെ തനിച്ചാക്കി ഷോപ്പിങ്ങിന് പോയപ്പോഴാണ് അവരുടെ മരണത്തിന് ഇടയാക്കിയതെന്ന് കോടതി നിരീക്ഷിച്ചു.

എന്നാൽ ജെയ്ഡ് എന്ന സുഹൃത്തിനെ കുട്ടികളെ ഏൽപ്പിച്ചാണ് താൻ ഷോപ്പിങ്ങിനു പോയത് എന്ന് ദേവേക റോസ് വാദിച്ചെങ്കിലും തെളിവുകൾ നൽകാൻ അവർക്ക് ആയില്ല. ജെയ്ഡിനെ കണ്ടെത്താൻ പോലീസ് വിപുലമായ അന്വേഷണം നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം . വാദത്തിനിടയിൽ നേരത്തെ രണ്ട് തവണ കുട്ടികളെ തനിച്ചാക്കി പുറത്തു പോയതായി അവൾ സമ്മതിച്ചു. തീപിടുത്തത്തിൽ ദേവേക റോസ് വീട്ടിൽ ഉണ്ടായിരുന്നെങ്കിൽ അവൾക്ക് തീ അണയ്ക്കാനോ അല്ലെങ്കിൽ കുട്ടികളെ സുരക്ഷിതരായി പുറത്ത് എത്തിക്കാനോ സാധിക്കുമായിരുന്നു എന്നാണ് കോടതി നിരീക്ഷിച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- കഥകളെ വെല്ലുന്ന യാഥാർത്ഥ്യത്തിന്റെ മുഖമാണ് ഇന്നലെ ന്യൂകാസിൽ ക്രൗൺ കോടതിയിൽ നടന്ന കേസിന്റെ വാദത്തിൽ ചുരുളഴിഞ്ഞത്. ജനറൽ പ്രാക്ടീഷണറായ തോമസ് ക്വാൻ എന്ന അമ്പത്തിമൂന്നുകാരനായ ഡോക്ടർ വ്യാജ കോവിഡ് ബൂസ്റ്റർ ഡോസ് ഉപയോഗിച്ച് തന്റെ അമ്മയുടെ പങ്കാളിയെ കൊലപ്പെടുത്താൻ പദ്ധതിയിട്ടതിനെ സംബന്ധിച്ചുള്ള വാദമാണ് ഇന്നലെ കോടതി കേട്ടത്. ഈ വർഷം ജനുവരി 22-ന് ന്യൂകാസിൽ സിറ്റി സെൻ്ററിൽ തന്റെ അമ്മ ജെന്നി ല്യൂങ്ങിൻ്റെ വീട്ടിൽ വച്ച് 71 വയസ്സുള്ള, അമ്മയുടെ പങ്കാളിയായ ഒഹാരയെ കൊലപ്പെടുത്താനാണ് ക്വാൻ ശ്രമിച്ചത്. ദോഷകരമായ പദാർത്ഥം നൽകുവാൻ ശ്രമിച്ചതായി ക്വാൻ കുറ്റസമ്മതം നടത്തിയെങ്കിലും, മനപ്പൂർവ്വം കൊല്ലപ്പെടുത്തുവാൻ ശ്രമിച്ചു എന്ന ആരോപണം അദ്ദേഹം കോടതിയിൽ നിഷേധിച്ചു.

കേസിലെ പ്രതിയായ തോമസ് ക്വാൻ, ഈ വർഷം ജനുവരിയിൽ സണ്ടർലാൻഡ് ആസ്ഥാനമായുള്ള ജിപിയുടെ സർജറിയിൽ പങ്കാളിയും, പൊതു പ്രാക്ടീസിൽ ബഹുമാന്യനും പരിചയസമ്പന്നനുമായ ഒരു മെഡിക്കൽ ഡോക്ടറുമായിരുന്നുവെന്ന് കോടതി വാദം കേട്ടു. എന്നാൽ 2023 നവംബർ മുതലോ, അതിനു മുൻപ് തന്നെയോ തൻ്റെ അമ്മയുടെ ദീർഘകാല പങ്കാളിയായ പാട്രിക് ഒഹാര എന്ന മനുഷ്യനെ കൊല്ലാൻ അദ്ദേഹം ഒരു സങ്കീർണ്ണ പദ്ധതി ആവിഷ്കരിച്ചു. തൻ്റെ അമ്മയുടെ മരണശേഷം ക്വാന് അമ്മയുടെ സ്വത്ത് അവകാശമാക്കുന്നതിന് പങ്കാളി ഒരു തടസ്സമായിരുന്നു എന്നതിനെ തുടർന്നാണ് ഇത്തരത്തിൽ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് കോടതി കേട്ടു. ഒരു കമ്മ്യൂണിറ്റി നേഴ്‌സായി വേഷംമാറിയെത്തി, കോവിഡ് ബൂസ്റ്റർ കുത്തിവയ്പ്പ് നൽകാനെന്ന വ്യാജേന അപകടകരമായ വിഷം കുത്തിവയ്ക്കുക എന്നതായിരുന്നു ക്വാന്റെ പദ്ധതി.

എൻഎച്ച്എസ് ഡോക്യുമെൻ്റേഷനുകൾ കെട്ടിച്ചമയ്ക്കൽ, തെറ്റായ നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കൽ, തെറ്റായ പേര് ഉപയോഗിച്ച് ഹോട്ടലിൽ ബുക്ക് ചെയ്യൽ എന്നിവയെല്ലാം ക്വാന്റെ പ്ലാനിൽ ഉൾപ്പെട്ടിരുന്നു. സ്വന്തം അമ്മയുടെ മുന്നിൽ വച്ച് അവരുടെ പങ്കാളിയെ കൊലപ്പെടുത്താൻ തക്ക മനുഷ്യത്വരഹിതമായ ഒരു പദ്ധതിയായിരുന്നു ഡോക്ടർ പ്ലാൻ ചെയ്തിരുന്നതെന്ന് കോടതി വാദം കേട്ടു. എന്നാൽ ചെറിയ രീതിയിൽ വേദനയും അസ്വസ്ഥതയും ഉണ്ടാക്കുക മാത്രമാണ് തന്റെ ലക്ഷ്യമെന്നും, കൊലപ്പെടുത്തുക അല്ലായിരുന്നുവെന്നും ക്വാൻ കോടതിയിൽ വ്യക്തമാക്കി. അമ്മയുടെ സ്വത്തിനെ സംബന്ധിച്ച തർക്കമാണ് ഇത്തരത്തിൽ ചിന്തിക്കുന്നതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നും കോടതി വിലയിരുത്തി. തന്റെ പ്ലാൻ പ്രകാരം ജനുവരിയിൽ രാജ് പട്ടേൽ എന്ന ഒരു കമ്മ്യൂണിറ്റി നേഴ്‌സാണെന്ന് അവകാശപ്പെട്ട് ഇയാൾ ഒഹാരയ്ക്ക് ഇഞ്ചക്ഷൻ നൽകി. തെറ്റായ പേരിൽ സിറ്റി സെൻ്റർ പ്രീമിയർ ഇന്നിൽ താമസിച്ച ക്വാൻ, നീണ്ട കോട്ടും തൊപ്പിയും സർജിക്കൽ ഗ്ലൗസും മെഡിക്കൽ മാസ്കും ടിൻ്റ് ഗ്ലാസും ധരിച്ചാണ് അമ്മയുടെ വീട്ടിലേക്ക് പോയത്. ഇൻജക്ഷൻ നൽകിയ ഉടൻ തന്നെ, ക്വാൻ വേഗത്തിൽ സാധനങ്ങൾ പാക്ക് ചെയ്ത് തിടുക്കത്തിൽ രക്ഷപ്പെട്ടതായും കോടതി വാദം കേട്ടു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് അത്തരമൊരു എൻഎച്ച്എസ് സ്ഥാപനമില്ലെന്ന് ഒഹാര കണ്ടെത്തിയത്. ഉടൻ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും, ഇതിനുള്ള കാരണം കണ്ടെത്തുക ഡോക്ടർമാർക്ക് സാധിച്ചില്ല. എല്ലാ ബയോപ്‌സികളും രക്തപരിശോധനയും നടത്തിയെങ്കിലും അതിൽ ഉൾപ്പെട്ടിരിക്കുന്ന വിഷാംശം തിരിച്ചറിയുന്നതിൽ ഡോക്ടർമാർ പരാജയപ്പെട്ടു. ഒഹാര ആഴ്ചകളോളമാണ് തീവ്രപരിചരണത്തിൽ തുടർന്നത്. കേസിനെ സംബന്ധിച്ച വിചാരണ കോടതിയിൽ തുടർന്നു വരികയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ പലിശ നിരക്കുകൾ വീണ്ടും കുറയാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. വിലക്കയറ്റം നിയന്ത്രണവിധേയമാവുകയാണെങ്കിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് ഇനിയും കുറയ്ക്കാനുള്ള സാധ്യതയുണ്ടെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്ലി മാധ്യമങ്ങളോട് വെളിപ്പെടുത്തി.


കഴിഞ്ഞ ആഗസ്റ്റിൽ ബാങ്ക് പലിശ നിരക്ക് 5.25 ൽ നിന്ന് 5 ശതമാനമായി കുറച്ചിരുന്നു. നീണ്ട നാലു വർഷ കാലയളവിൽ ആദ്യമായാണ് ബാങ്ക് പലിശ നിരക്ക് കുറച്ചത്.എന്നിരുന്നാലും മധ്യപൂർവേഷ്യയിൽ നടക്കുന്ന സംഭവവികാസങ്ങൾ വിലക്കയറ്റത്തെ സ്വാധീനിക്കുമോ എന്ന ആശങ്ക സാമ്പത്തിക വിദഗ്ധർക്കുണ്ട്. ഇസ്രായേലും ഇറാനുമായുള്ള സംഘർഷം കനക്കുകയാണെങ്കിൽ അത് പെട്രോളിയം ഉത്പന്നങ്ങളുടെ വിലയെ ഗണ്യമായി സ്വാധീനിക്കും എന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.


നവംബർ, ഡിസംബർ മാസങ്ങളിലായി പലിശ നിരക്ക് നിർണ്ണയിക്കാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് അവലോകന യോഗങ്ങൾ നടക്കും. പണപ്പെരുപ്പം ബാങ്കിൻറെ പ്രഖ്യാപിത ലക്ഷ്യമായ 2 ശതമാനത്തിന് അടുത്തെത്തിയതാണ് പലിശ നിരക്ക് കുറയ്ക്കുന്നതിന് അനുകൂല ഘടകമായി സാമ്പത്തിക വിദഗ്ധർ ചൂണ്ടി കാണിക്കുന്നത്. എന്നിരുന്നാലും യുദ്ധ ഭീതിയാണ് ബാങ്കിൻറെ തീരുമാനത്തെ സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകം. വിതരണം തടസ്സപ്പെടുമെന്ന ആശങ്കയെ തുടർന്ന് ഈ ആഴ്ച എണ്ണവില ബാരലിന് 76 ഡോളറിന് മുകളിൽ ഉയർന്നിരുന്നു .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

M65 -ൽ നടന്ന അപകടത്തെ തുടർന്ന് 17 വയസ്സുകാരിയായ പെൺകുട്ടി ദാരുണമായി കൊല്ലപ്പെട്ടു. അപകടത്തിൽ മൂന്ന് കൗമാരക്കാർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. M65 ലങ്കാ ഷെയറിലാണ് അപകടം നടന്നത്.

അപകടത്തെ തുടർന്ന് M65 മണിക്കൂറുകളോളം അടച്ചിട്ടിരുന്നു. M65 -ൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടി ഉണ്ടായതായുള്ള റിപ്പോർട്ടുകളാണ് ആദ്യം പുറത്തു വന്നത്. എന്നാൽ ഒരു വാഹനം മാത്രമാണ് അപകടത്തിൽ പെട്ടതെന്നും മറ്റ് രണ്ട് വാഹനങ്ങൾ സഹായത്തിനായി നിർത്തിയിട്ടിരിക്കുകയായിരുന്നെന്നും പോലീസ് പിന്നീട് സ്ഥിരീകരിച്ചു. അപകടത്തിന്റെ കാരണങ്ങളെ കുറിച്ചോ എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

മരിച്ച പെൺകുട്ടി അപകടത്തിൽ പെട്ട വാഹനത്തിലെ യാത്രക്കാരിയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . 17 വയസ്സുകാരനായ ഒരു ആൺകുട്ടിയാണ് വാഹനം ഓടിച്ചിരുന്നത്. 17 ഉം19 ഉം വയസ്സുള്ള രണ്ടു പെൺകുട്ടികൾ അപകടത്തിൽ ഗുരുതര പരുക്കേറ്റ് ആശുപത്രിയിൽ തുടരുകയാണ്. അപകടത്തിൽ പെട്ട എല്ലാവരും സാർവെൽ മേഖലയിൽ നിന്നുള്ളവരാണ്. സംഭവത്തിൽ ദൃക്സാക്ഷികളോ ഡാഷ്‌ക്യാമോ മൊബൈൽ ഫൂട്ടേജോ ഉള്ളവരോ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ പുരുഷന്മാരുടെ ഇടയിൽ അമിതമായ സ്വയംഭോഗം മൂലമുള്ള ശാരീരിക മാനസിക പ്രശ്നങ്ങൾ വർധിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇടയ്ക്കിടെ സ്വയംഭോഗം ചെയ്യുന്ന പുരുഷന്മാർ പലപ്പോഴും കിടപ്പുമുറിയിൽ ഒരു പരാജയം ആയിരിക്കുമെന്നാണ് ഇൻഡിപെൻഡൻ്റ് ഫാർമസിയിലെ ജിപിയും മുതിർന്ന ക്ലിനിക്കൽ ഉപദേശകനുമായ ഡോ. ഡൊണാൾഡ് ഗ്രാൻ്റ് പറഞ്ഞു . മിതമായ അളവിൽ ചെയ്യുന്ന സ്വയംഭോഗം മാനസിക സമ്മർദ്ദം കുറയ്ക്കാനും ഉറക്കത്തിനും കാരണമാകുമെന്നും അത് ഒരു അനാരോഗ്യകരമായ ശീലമായി വളരുന്നത് അപകടകരമാണെന്ന് അദ്ദേഹം പറഞ്ഞു.


അശ്ലീല വെബ്സൈറ്റുകൾ അമിതമായി കാണുന്നതാണ് സ്വയംഭോഗം വർദ്ധിക്കുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. യുകെയിൽ പ്രായപൂർത്തിയായവരിൽ പകുതി പേരും ഓൺലൈനിൽ അശ്ലീല ദൃശ്യങ്ങൾ കാണുന്നവരാണന്ന് അടുത്തിടെ മീഡിയ വാച്ച്ഡോഗ് ഓഫ്കോം നടത്തിയ സർവേയിൽ പുറത്തു വന്നിരുന്നു. ബ്രിട്ടീഷ് അസോസിയേഷൻ ഓഫ് യൂറോളജിക്കൽ സർജൻ്റെ അഭിപ്രായത്തിൽ പ്രായപൂർത്തിയായ പുരുഷന്മാരിൽ 50 ശതമാനം വരെ ഉദ്ധാരണ കുറവ് അനുഭവിക്കുന്നു. പൊണ്ണത്തടി, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, പ്രമേഹം ഉദ്ധാരണ കുറവിന് കാരണമാകുമെന്ന് വിദഗ്ധർ ചൂണ്ടി കാണിക്കുന്നു.


അമിതമായ സ്വയംഭോഗം അശ്ലീല വെബ്സൈറ്റുകളുടെ ഉപയോഗവുമാണ് പി ഐ ഇ ഡി എന്ന രോഗാവസ്ഥയ്ക്ക് കാരണമായി ആരോഗ്യ വിദഗ്ധർ ചൂണ്ടി കാണിക്കുന്നത്. പോൺ ഇൻഡ്യൂസ് ഇറക്റ്റൈൽ ഡിസ് ഫംഗ്ഷൻ (പിഐഇഡി) മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ എണ്ണം യുകെയിൽ ക്രമാതീതമായി കൂടുകയാണെന്ന് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. പോണോഗ്രാഫി ഉപഭോഗം കുറയ്ക്കുകയോ ഒഴിവാക്കുകയോ ആരോഗ്യകരമായ ശീലങ്ങൾ പുനഃസ്ഥാപിക്കുകയോ ചെയ്യുന്നത് പലപ്പോഴും രോഗലക്ഷണങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കും. പലപ്പോഴും പുരുഷന്മാർ അശ്ലീലത്തിനും സ്വയംഭോഗത്തിനും മുൻഗണന നൽകുന്നതിനാൽ യഥാർത്ഥ ലൈംഗികതയിൽ താത്പര്യം കുറയാൻ കാരണമാകുമെന്നും കണ്ടെത്തിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ഷെഫീൽഡ് സ്ട്രീറ്റിൽ വഴിയാത്രക്കാരനെ രണ്ട് നായ്ക്കൾ ചേർന്ന് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ, ഇത്തരം മൃഗങ്ങളുടെ ഉടമസ്ഥരായ വ്യക്തികൾ ആക്രമണങ്ങൾ തടയുവാൻ കൂടുതൽ ശ്രദ്ധ പാലിക്കണമെന്ന കർശന നിർദേശം പോലീസ് നൽകിയിരിക്കുകയാണ്. മാസ്റ്റിഫ് ഇനത്തിൽപ്പെട്ട നായയും, മറ്റൊരു കെയ്ൻ കോർസോയും ചേർന്നാണ് വഴിയാത്രക്കാരനായ നാല്പത്തിയേഴുകാരനെ ആക്രമിച്ചത്. ഞായറാഴ്ച വൈകുന്നേരം 5 മണിയോടെയാണ് സംഭവം നടന്നത്. അടുത്തുള്ള ഒരു ഉടമസ്ഥന്റെ പ്രോപ്പർട്ടിയിൽ നിന്നും രക്ഷപ്പെട്ട് എത്തിയതാണ് ഈ നായ്ക്കൾ എന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. സംഭവത്തിന്റെ ഭീകരത വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ പോലീസ് അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. ഇത്തരം വളർത്തു മൃഗങ്ങളുടെ ഉടമസ്ഥർക്ക് മുന്നറിയിപ്പായാണ് പോലീസിന്റെ ഈ നടപടി. ആക്രമണത്തിൽ വഴിയാത്രക്കാരന് ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളും ചതവുകളും സംഭവിച്ചിട്ടുണ്ട്.

വഴിയിലൂടെ നടക്കുകയായിരുന്നു നായ്ക്കളെ തുടൽ ഉപയോഗിച്ച് ബന്ധിക്കുവാൻ ശ്രമിക്കുന്നതിനിടെയാണ് വഴിയാത്രക്കാരനെ നായ്ക്കൾ ആക്രമിച്ചത്. സംഭവം കണ്ട് അദ്ദേഹത്തെ സഹായിക്കാനായി ഓടിയെത്തിയ 14 കാരിയായ പെൺകുട്ടിക്കും ചെറിയ പരിക്കുകൾ സംഭവിച്ചു. ആക്രമണത്തിനുശേഷം പോലീസ് അധികൃതർ സ്ഥലത്ത് എത്തുമ്പോഴും ഒരു നായ റോഡിലൂടെ നടക്കുകയായിരുന്നു എന്ന് അധികൃതർ വ്യക്തമാക്കി. പിന്നീട് വളരെ ശ്രമപ്പെട്ടാണ് നായ്ക്കളെ സംഭവസ്ഥലത്തുനിന്ന് മാറ്റിയതെന്നും അധികൃതർ അറിയിച്ചു. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാനാണ് വീഡിയോ ദൃശ്യങ്ങൾ പുറത്തുവിടുന്നതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വളർത്തുമൃഗങ്ങളുടെ ഉടമകൾ കൂടുതൽ ശ്രദ്ധ പാലിക്കണമെന്നും നിർദ്ദേശം നൽകി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നേഴ്സിംഗ് വിദ്യാർത്ഥിനിയുടെ മരണത്തിൽ എൻഎച്ച്എസിനെതിരെ കടുത്ത വിമർശനവുമായി ബന്ധുക്കൾ രംഗത്തു വന്നു. 28 കാരിയായ സോ ബെൽ മരണമടഞ്ഞതാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത് . സെപ്സിസ് ബാധിച്ച് മരിച്ച സോ ബെൽ ഏകദേശം 12 മണിക്കൂറോളമാണ് ആക്സിഡൻറ് ആൻ്റ് എമർജൻസിയിൽ കാത്തിരിക്കേണ്ടി വന്നത്.


സോ ബെൽ തന്റെ പഠനത്തിൻറെ അവസാന ഘട്ടത്തിലായിരുന്നു. അവൾ തൻറെ പഠനാവശ്യത്തിന് പണം കണ്ടെത്തുവാൻ ആശുപത്രികളിൽ അധിക ഷിഫ്റ്റ് എടുത്തിരുന്നു. അധിക ജോലിഭാരം രോഗാവസ്ഥ കൂടുന്നതിന് കാരണമായതായും സൂചനകളുണ്ട്. മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് യുവതി രക്തം ഛർദിച്ചിരുന്നു.

അവളുടെ നില ഗുരുതരമായതിനെ തുടർന്ന് അവൾ ജോലി ചെയ്തിരുന്ന ആശുപത്രികളിലൊന്നായ സ്റ്റോക്ക് മാൻഡെവിൽ ഹോസ്പിറ്റലിലേക്ക് മാറ്റി. എന്നാൽ കോവിഡും പനി ബാധിതരുടെ എണ്ണം കൂടുതലുള്ള കാര്യവും എ & ഇ യിൽ തിരക്കുകൾ ആയിരുന്നു എന്നാണ് എൻഎച്ച്എസ് നൽകുന്ന വിശദീകരണം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- പടിഞ്ഞാറൻ ലണ്ടനിൽ സ്കൂളിന് പുറത്ത് നടന്ന ആസിഡ് ആക്രമണത്തിൽ, 14 വയസ്സുകാരിയായ പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. കൂടെയുണ്ടായിരുന്ന 16 കാരനായ മറ്റൊരു കുട്ടിയും പരിക്കുകളോടെ ആശുപത്രിയിലാണ്. ഇവരെ സഹായിക്കുവാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു ജീവനക്കാരിക്കും ചെറിയ പരിക്കുകൾ സംഭവിച്ചിട്ടുണ്ട്. വെസ്റ്റ്ബോൺ പാർക്കിലെ വെസ്റ്റ്മിൻസ്റ്റർ അക്കാദമിയിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് സ്കൂൾ സമയത്തിന് ശേഷമാണ് സംഭവം നടന്നത്. പെൺകുട്ടിക്ക് ഗുരുതരമായ പരിക്കുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ആൽഫ്രഡ് റോഡിലൂടെ എത്തിയ ഒരു പുരുഷൻ കുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു എന്നാണ് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. കറുത്ത വസ്ത്രം ധരിച്ചെത്തിയ ഇയാൾ ഇ -സ്‌കൂട്ടറിലാണ് സഞ്ചരിച്ചിരുന്നത്. മുഖം മറച്ചെത്തിയാണ് ഇയാൾ കുട്ടികൾക്ക് നേരെ ആക്രമണം നടത്തിയത്. പെൺകുട്ടിയോടൊപ്പം ഉണ്ടായിരുന്ന 16 വയസ്സുകാരനും ഇപ്പോഴും പരിക്കുകളോടെ ആശുപത്രിയിൽ തന്നെ തുടരുകയാണ്. പരിക്കേറ്റ ആൺകുട്ടി സ്കൂളിലെ വിദ്യാർത്ഥി അല്ലെന്ന് വെസ്റ്റ്മിൻസ്റ്റർ അക്കാദമി അധികൃതർ വ്യക്തമാക്കി.


സംഭവം നടന്ന ഉടൻ തന്നെ പോലീസ് അധികൃതരും മറ്റു രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. ലണ്ടൻ ഫയർ ബ്രിഗേഡിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും, ഹസാർഡ് വിദഗ്ധരും സ്ഥലത്തെത്തി സാഹചര്യങ്ങൾ വിലയിരുത്തി. ആക്രമണം നടത്താൻ ഉപയോഗിച്ച പദാർത്ഥത്തിന്റെ പരിശോധനകൾ തുടരുകയാണെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് സ്കൂളിന് അവധി നൽകിയിരിക്കുകയാണ്. സ്കൂൾ സമയം കഴിഞ്ഞ് വിദ്യാർത്ഥികളും ജീവനക്കാരും സ്കൂൾ കോമ്പൗണ്ടിൽ നിന്ന് പുറത്തു പോകുമ്പോൾ നടന്ന വേദനാജനകമായ ഈ സംഭവം ആശങ്ക ഉണ്ടാക്കുന്നതാണെന്ന് വെസ്റ്റ്മിൻസ്റ്റർ അക്കാദമിയുടെ പ്രിൻസിപ്പൽ നുമേര അൻവർ പറഞ്ഞു. ഇത് തങ്ങളുടെ കമ്മ്യൂണിറ്റിക്ക് ബുദ്ധിമുട്ടുള്ള സമയമാണെന്നും, സമഗ്രമായ അന്വേഷണം അനുവദിക്കുന്നതിനും, സുരക്ഷാക്രമീകരണങ്ങൾ ഉറപ്പാക്കുന്നതിനും സ്കൂളിന് അവധി നൽകിയതായും അവർ പറഞ്ഞു. പ്രാദേശിക കമ്മ്യൂണിറ്റിയുമായി ചേർന്ന് പ്രവർത്തിച്ച്, അന്വേഷണത്തിന് എല്ലാ പിന്തുണയും നൽകുമെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- മിഡിൽ ഈസ്റ്റിൽ ദിനംപ്രതി രൂക്ഷമായി കൊണ്ടിരിക്കുന്ന സംഘർഷങ്ങൾക്കിടെ, ഇറാൻ ഇന്നലെ നടത്തിയ ശക്തമായ മിസൈൽ ആക്രമണത്തെ ചെറുത്തുനിൽക്കുന്നതിൽ ഇസ്രായേലിനെ പിന്തുണയ്ക്കുന്നതിൽ ബ്രിട്ടീഷ് സേനയും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഔദ്യോഗികമായി ബ്രിട്ടീഷ് ഗവൺമെന്റ് വ്യക്തമാക്കി . സാഹചര്യങ്ങൾ കൂടുതൽ രൂക്ഷമാകാതെ തടയിടുവാൻ, ബ്രിട്ടൻ ശക്തമായി പരിശ്രമിക്കുകയാണെന്ന് പ്രതിരോധ സെക്രട്ടറി ജോൺ ഹീലി പറഞ്ഞു. എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല.

ഇന്നലെ ഇറാൻ നടത്തിയ ശക്തമായ ആക്രമണത്തിൽ ഏകദേശം 180 ഓളം മിസൈലുകളാണ് ഇസ്രായേലിനെതിരെ അവർ ഉപയോഗിച്ചത്. ആക്രമണത്തോട് പ്രതികരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ, യുകെ ഇസ്രായേലിനൊപ്പം നിൽക്കുന്നതായും, അവരുടെ സ്വയം പ്രതിരോധിക്കാനുള്ള അവകാശം അംഗീകരിക്കുന്നതായും വ്യക്തമാക്കി. ഹിസ്ബുള്ളയുടെയും ഹമാസിൻ്റെയും നേതാക്കളെയും ഇറാൻ്റെ മുതിർന്ന കമാൻഡറെയും കൊലപ്പെടുത്തിയ സമീപകാല ആക്രമണങ്ങൾക്ക് പ്രതികാരമായാണ് മിസൈലുകൾ വിക്ഷേപിച്ചതെന്ന് ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് പറഞ്ഞു. ഇറാൻ ആക്രമണത്തെ അപലപിക്കുന്നതായും ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.

ഇറാൻ വിക്ഷേപിച്ച മിസൈലുകളിൽ ഭൂരിഭാഗവും പരാജയപ്പെടുത്താൻ ഇസ്രായേൽ -യുഎസ് -യുകെ സംയുക്ത പരിശ്രമത്തിലൂടെ സാധിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതിനിടെ, ലെബനനിലെ സാഹചര്യങ്ങൾ രൂക്ഷമായതിനെ തുടർന്ന് ബ്രിട്ടീഷ് പൗരന്മാരോട് അവിടെനിന്നും മാറുവാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി പ്രത്യേക ചാർട്ട് വിമാനം ക്രമീകരിച്ചതായും കഴിഞ്ഞദിവസം വിദേശകാര്യ ഓഫീസ് അറിയിച്ചിരുന്നു. ഇറാന്റെ ഭാഗത്തുനിന്നും ഉണ്ടായ വലിയ തെറ്റാണ് ഈ മിസൈൽ ആക്രമണമെന്നും, ഇതിന് ഇറാൻ വലിയ വില നൽകേണ്ടി വരുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യഹു പ്രതികരിച്ചു. പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതാണ് യുകെയുടെ മുഖ്യലക്ഷ്യമെന്ന് ബ്രിട്ടീഷ് പ്രതിരോധ ഓഫീസ് വ്യക്തമാക്കി. എന്നാൽ വരും ദിവസങ്ങളിൽ സാഹചര്യങ്ങൾ കൂടുതൽ രൂക്ഷമാകാനുള്ള സാധ്യതകളാണ് നിലനിൽക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- മാനസിക അസ്വാസ്ഥ്യത്തെ തുടർന്ന് കുടുംബാംഗങ്ങളിൽ നിന്നും വേർപെട്ട്, സോഷ്യൽ ഹൗസിംഗ് ഫ്ലാറ്റുകളിൽ താമസിച്ചു വരികയായിരുന്ന ലോറ വിൻഹാം എന്ന പെൺകുട്ടിയുടെ മരണത്തെ സംബന്ധിച്ച ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിരിക്കുകയാണ്. മരിച്ച ശേഷം ഏകദേശം മൂന്ന് വർഷത്തിനു ശേഷമാണ് അവളുടെ മൃതദേഹം ഫ്ലാറ്റിൽ നിന്നും കണ്ടെത്തിയത്. വിൻഹാമിൻ്റെ മൃതദേഹ അവശിഷ്ടങ്ങൾ അവളുടെ സഹോദരൻ 2021 മെയ് മാസത്തിലാണ് സറേയിലെ വോക്കിംഗിലുള്ള അവളുടെ ഫ്ലാറ്റിൽ കണ്ടെത്തിയത്. ലോറയുടെ മരണത്തെ കുറിച്ചുള്ള ഇൻക്വസ്റ്റ് ചൊവ്വാഴ്ച സറേ കൊറോണർ കോടതിയിലാണ് ആരംഭിച്ചത്.

വിൻഹാമിൻ്റെ സുരക്ഷയെ കുറിച്ചുള്ള ആശങ്കകളെ തുടർന്ന് അവളുടെ കുടുംബാംഗങ്ങൾ വീട്ടിൽ അതിക്രമിച്ച് കയറാൻ പോലീസിനോട് ആവശ്യപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൂന്നുവർഷം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. സോഷ്യൽ സർവീസുകൾ കൃത്യമായ പരിഗണന വിൻഹാമിനു നൽകിയില്ലെന്ന് ഇൻക്വസ്റ്റിൽ വാദം കേട്ടു. അവളുടെ മൃതദേഹം കണ്ടെത്തുന്നതിന് രണ്ട് മാസം മുമ്പ് വിൻഹാമിൻ്റെ കുടുംബം വോക്കിംഗ് ബറോ കൗൺസിലുമായി (ഡബ്ല്യുബിസി) ബന്ധപ്പെട്ടിരുന്നുവെന്നും തുടർന്ന് അവളുടെ വീട്ടിന്റെ വാതിലിൽ അധികൃതർ മുട്ടിയെങ്കിലും കൃത്യമായ മറുപടിയൊന്നും ലഭിക്കാത്തതിനെ തുടർന്ന് തിരികെ പോരുകയായിരുന്നു. അക്കാലത്ത് കൗൺസിലിനായി സോഷ്യൽ ഹോമുകൾ നടത്തിക്കൊണ്ടിരുന്ന ന്യൂ വിഷൻ ഹോംസ്, വിൻഹാമിൻ്റെ ദുർബലതയെ കുറിച്ച് മുന്നറിയിപ്പ് നൽകേണ്ടതായിരുന്നുവെന്ന് ഇൻക്വസ്റ്റിൽ വ്യക്തമാക്കി.

മൃതദേഹം കണ്ടെത്തുന്നതിന് മുമ്പ് വിൻഹാമുമായി ബന്ധപ്പെടാൻ അധികാരികൾ നിരവധി ശ്രമങ്ങൾ നടത്തിയിരുന്നതായും അന്വേഷണത്തിൽ വ്യക്തമാകുന്നുണ്ട്. 2022 നു ശേഷം തങ്ങളുടെ നയങ്ങളിൽ ശക്തമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് കൗൺസിൽ വ്യക്തമാക്കി. ഇടയ്ക്കിടെയുള്ള സന്ദർശനങ്ങളും, കോളുകളും, ആവശ്യമെങ്കിൽ ബന്ധുക്കളെ ബന്ധപ്പെടാനുള്ള നടപടികളും ശക്തമാക്കിയതായി കൗൺസിൽ അറിയിച്ചു. സ്കീസോഫ്രീനിയ ബാധിച്ചതിനെ തുടർന്ന് കുടുംബത്തിന് വിൻഹാമുമായുള്ള ബന്ധം നിലനിർത്താൻ കഴിഞ്ഞില്ലെന്ന് വിൻഹാമിൻ്റെ സഹോദരി നിക്കി പറഞ്ഞു. കുടുംബങ്ങൾ തന്നെ ഉപദ്രവിക്കുമെന്ന ചിന്തയായിരുന്നു വിൻഹാമിന് ഉണ്ടായിരുന്നത്. 2009 ലാണ് അവസാനമായി വിൻഹാമിനെ കുടുംബാംഗങ്ങൾ നേരിൽ കണ്ടത്. 2014 നു ശേഷം വിൻഹാമുമായുള്ള സോഷ്യൽ മീഡിയ ബന്ധങ്ങളും അവസാനിച്ചതായി സഹോദരി പറഞ്ഞു. പിതാവിൻ്റെ ആരോഗ്യനില വഷളായതിനെ തുടർന്ന്, 2021 ജനുവരിയിൽ കുടുംബം ലോറയെ കാണാൻ ശ്രമിച്ചിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. വിൻഹാമിൽ നിന്ന് പ്രതികരണമൊന്നും ലഭിക്കാത്തതിനെ തുടർന്ന്, ന്യൂ വിഷൻ ഹോംസുമായി ബന്ധപ്പെട്ടപ്പോൾ, ലോറയുടെ സ്വകാര്യതയും രഹസ്യാത്മകതയും കാരണം അവർക്ക് സഹായിക്കാൻ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് സഹോദരി പറഞ്ഞു. പിന്നീട് സഹോദരനും അമ്മയും പോലീസിന്റെ സഹായത്തോടെ ഫ്ലാറ്റിൽ അതിക്രമിച്ച് കയറിയപ്പോഴാണ് മൂന്നര വർഷം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. ലോറയുടെ മരണം സംബന്ധിച്ച ഇൻക്വസ്റ്റ് നടപടികൾ തുടർന്നു വരികയാണ്.

Copyright © . All rights reserved