ജോജി തോമസ്.
അടുത്തകാലത്ത് കേരളത്തിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളിൽ ഒന്നാണ് മരടിലെ അനധികൃത ഫ്ലാറ്റ് നിർമ്മാണവും, സുപ്രീം കോടതി വിധിയെ തുടർന്ന് ഫ്ളാറ്റുകളുടെ പൊളിച്ചുനീക്കലും. ചർച്ചകളിലേറെയും നിറഞ്ഞുനിന്നത് നിയമവിരുദ്ധ നിർമ്മാണത്തിൽ ഉണ്ടായ രാഷ്ട്രീയ ഉദ്യോഗസ്ഥ അവിശുദ്ധ കൂട്ടുകെട്ടിലുപരിയായി ഭവനരഹിതരാക്കപെട്ട ഒരു പറ്റം നിരപരാധികളായ കുടുംബങ്ങളുടെ രോദനങ്ങളാണ്. മരടിലെ ഫ്ലാറ്റുടമകൾ കുടിയൊഴിപ്പിക്കപ്പെട്ടപ്പോൾ നിരവധി കുടുംബങ്ങൾ ഭവനരഹിതരാക്കപ്പെടും എന്ന ധാർമിക വശം അതിനുണ്ടായിരുന്നു. എന്നാൽ കേരളത്തിന്റെ തീരപ്രദേശങ്ങളിലും പരിസ്ഥിതി ദുർബല മേഖലകളിലുമുണ്ടായിരിയ്ക്കുന്ന ആയിരക്കണക്കിന് അനധികൃത കൈയേറ്റങ്ങൾക്കും, നിർമാണപ്രവർത്തനങ്ങൾക്കും നേരെ നടപടിയെടുക്കാൻ സർക്കാരിനോ കോടതിക്കോ ഈ ധാർമിക വശം പരിഗണിക്കേണ്ടതില്ല. കാരണം ഈ അനധികൃത കൈയേറ്റങ്ങളിൽ ഏറെയും നടത്തിയിരിക്കുന്നത് സമ്പന്ന രാഷ്ട്രീയ വർഗ്ഗവും, വൻകിട ബിസിനസ് ഗ്രൂപ്പുകളുമാണ്. അതുകൊണ്ടുതന്നെ മരടിലെ ഭവനരഹിതരാക്കപ്പെട്ട കുടുംബങ്ങളുടെ രോധനത്തിന് നേരെ കണ്ണടച്ച സുപ്രീം കോടതിയും സർക്കാരും ഈ നിയമലംഘനങ്ങൾക്കു നേരെ കണ്ണടയ്ക്കുകയാണെങ്കിൽ അത് ചരിത്രത്തോടും വഴിയാധാരമാക്കപ്പെട്ട ഒരുപറ്റം കുടുംബാംഗങ്ങളോടും ചെയ്യുന്ന കടുത്ത അനീതി ആയിരിക്കും.
ലോകപ്രശസ്ത മാനേജ്മെന്റ് വിദഗ്ധനായ ഡഗളസ് മാഗ് ഗ്രിഗോറി നിയമ അച്ചടക്ക ലംഘനങ്ങളെ കൈകാര്യം ചെയ്യുന്നതിനായി “ഹോട്ട് സ്റ്റൗ അപ്പോറോച്ച് “എന്നപേരിൽ വികസിപ്പിച്ചെടുത്ത ഒരു തിയറിയുണ്ട്. നിയമലംഘനങ്ങളുടെ ആധിക്യമനുസരിച്ച് ശിക്ഷയുടെ ആധിക്യം കൂടുമെന്നും , മുഖം നോക്കാതെയുള്ള നടപടികൾ ആയിരിക്കണം നിയമലംഘനം നടത്തുന്നവർക്കെതിരെ സ്വീകരിക്കേണ്ടതെന്നുമാണ് പ്രസ്തുത തിയറിയുടെ രത്നചുരുക്കം . അങ്ങനെയാണെങ്കിൽ മരടി
നേക്കാൾ വലുതും പഴക്കം ചെന്നതുമായ നൂറുകണക്കിന് നിയമലംഘനങ്ങൾ കേരളത്തിലെമ്പാടുമുണ്ട്. അതിനെതിരെ നിയമസംവിധാനങ്ങൾ കണ്ണടയ്ക്കുന്നത് എന്തു കൊണ്ടാണന്ന ചോദ്യം സ്വാഭാവികമായും ഉയരും. മരടിൽ ശിക്ഷ അനുഭവിച്ചതും, വഴിയാധാരമാക്കപ്പെട്ടതും നിയമലംഘനം നടത്തിയവരോ അതിനു കുട പിടിച്ചവരോ അല്ലന്നുള്ളത് ഇവിടെ പ്രസക്തമാണ്.
കേരളത്തിലേ പരിസ്ഥിതി ദുർബല പ്രദേശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതും, നിയമങ്ങൾ കർശനമായി നടപ്പാക്കപ്പെടേണ്ടതുമാണ് . അതുകൊണ്ടുതന്നെ നിയമലംഘനങ്ങൾ നടത്തിയിരിക്കുന്ന രാഷ്ട്രീയ, സാമ്പത്തിക രംഗത്തെ വമ്പൻ സ്രാവുകളുടെ മേൽ കണ്ണടച്ചാൽ മരടിൽ വഴിയാധാരമായ കുടുംബങ്ങളോടു ചെയ്യുന്ന അനീതിയായിരിക്കുമത്. സർക്കാരിനും നിയമവ്യവസ്ഥയ്ക്കും ഈ വമ്പൻ സ്രാവുകളുടെ അനധികൃത കയ്യേറ്റങ്ങളേയും, നിയമലംഘനങ്ങളുടെമേലും നടപടിയെടുക്കാനുള്ള ആർജ്ജവമുണ്ടോയെന്നാണ് ഇനിയും അറിയാനിരിക്കുന്നത്.
ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.
കൃഷ്ണപ്രസാദ്.ആർ.
റോഡിൽ വാഹനങ്ങൾക്ക് നായ വട്ടം ചാടുന്നത് സർവസാദരണമായ കാഴ്ചയാണ് എന്നാൽ വാഹനത്തിൽ സ്ഥിരമായി ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന നായ എന്ന കൗതുകകാഴ്ച്ചക്ക് അരങ്ങൊരുക്കുകയാണ് അമേരിക്കൻ നഗരമായ സിയറ്റിൽ. എക്ലിപ്സ് എന്ന നായയാണ് കഥയിലെ താരം.
വീട്ടിൽ നിന്ന് തനിയെ ഇറങ്ങി ബസ് കയറി ഡോഗ് പാർക്കിൽ പോകുന്നത് ഒരു പതിവാക്കിയിരിക്കുകയാണ് കക്ഷി. വേണ്ടുവോളം സമയം ചിലവഴിച്ചശേഷം തിരികയെത്താനും മറ്റാരുടെയും സഹായം വേണ്ട എക്ലിപ്‌സിന്.
നാളുകൾക്ക് മുന്നേ ഉടമസ്ഥൻ ജെഫിനോടൊത്തുപാർക്കിൽ പോകുകയും എന്നാൽ തിരികെ വരാനുള്ള ബസ് വന്നിട്ടും ജെഫ് പുകവലി തുടർണത്തിനാൽ എക്ലസിപ്സ് തനിയെ ബസിൽ ചാടി കയറി യാത്രചെയുകയായിരുന്നു. അതോടുകൂടി എക്ലിസ്പിസിന്റെ പ്രാപ്തിമനസിലാക്കിയ ജെഫ് ഇനി താൻ കൂടെ പോകേണ്ടകാര്യമില്ല എന്ന് മനസിലാക്കുകയായിരുന്നു.
ഇതിനോടകംതന്നെ യാത്രകാരോടും ബസ് ജീവനക്കാരോടും സൗഹൃദം സ്ഥാപിച്ചഎക്ലിപ്സ് ഒറ്റക്കുള്ള സഞ്ചാരം ആസ്വദിക്കുകയാണ്.
2018 ആഗസ്റ്റിലെ ചില ദിനരാത്രങ്ങൾ ഓർക്കുന്നുവോ? ഓരോ പ്രൊഫൈലും ഒരു ഹെൽപ് ലൈൻ ആയി ജീവിച്ച ദിവസങ്ങൾ. നമ്മുടെ കേരളത്തിനെ ആകെമൊത്തം ഒന്ന് കഴുകിയെടുത്ത പ്രളയദിനങ്ങൾ. അന്ന് കൂടെക്കൂടിയ കുറേപ്പേരുണ്ട്, വെള്ളമിറങ്ങിക്കഴിഞ്ഞപ്പോഴും അവർ അവിടെത്തന്നെ നിൽക്കുകയായിരുന്നു – എന്തിനാണ് ഇനിയും ഞങ്ങളെ ഈ വെള്ളത്തിൽ നിർത്തിയിരിക്കുന്നത് എന്നവർ ചോദിക്കുന്നുമുണ്ട്! 2018 ലെ വെള്ളപൊക്കത്തിലെ വെള്ളം താഴ്ന്നു കഴിഞ്ഞപ്പോൾ ആണ് പലർക്കും തിരികെപ്പോകാൻ കിടപ്പാടം പോലും ഇല്ലായെന്ന അവസ്ഥ അറിയുന്നത്. വെള്ളത്തിനൊപ്പം ഒലിച്ചുപോയത് അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും മണ്ണും കൂട്ടിവെച്ച പൊന്നുമൊക്കെയായിരുന്നു. നിയമത്തിന്റെ നൂലാമാലകളിൽ കുരുങ്ങി ദുരിതാശ്വാസപദ്ധതികളുടെ ഫലങ്ങൾ ഒന്നും കിട്ടാതെ പോയേക്കാമായിരുന്നവർ.
രമ്യ, ജീന, ജോജി, ആർഷ – ഇവർ നാല് കമ്പ്യുട്ടർ എൻജിനീയർമാർ , അമേരിക്കയിലും കാനഡയിലുമായിരുന്ന് പ്രളയകാലത്തെ കേരളത്തിൻ്റെ കണ്ണീരിലൂടെ കടന്നു പോയവരായിരുന്നു അവരും. ഇവർ രാഷ്ട്രീയവും, മതവും ഒന്നും കൂട്ടിക്കുഴക്കാതെ സഹജീവികൾക്ക് താങ്ങാവാനുള്ള ആഗ്രഹത്തോടെ ‘kerala ReLife – കേരള റീലൈഫ് എന്നൊരു പലതുള്ളി പെരുവെള്ളം പദ്ധതി ആലോചിച്ചത് ആ പ്രളയപെരുമഴക്കാലത്താണ് . ഇടുക്കി പ്രദേശത്തുള്ള എല്ലാം നഷ്ടപ്പെട്ട ചില ജീവിതങ്ങളെക്കുറിച്ചു കേട്ടപ്പോൾ അവരെ എങ്ങനേയും സഹായിക്കണം എന്ന് ഇവർ ആലോചിച്ചു തുടങ്ങി.
അങ്ങനെ നടത്തിയ അന്വേഷണങ്ങളുടെ ഭാഗമായി പരിചയപ്പെട്ട ഒരാൾ ആണ് ഫാദർ ജിജോ കുര്യൻ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പല ദുരിതാശ്വാസ പ്രവർത്തനങ്ങളും നടന്നിരുന്നതിനാൽ വെള്ളപ്പൊക്ക സമയത്ത് ഇടുക്കി മേഖലയിലെ ഏറ്റവും കൂടുതൽ ആശയവിനിമയങ്ങൾ നടന്നത് അദ്ദേഹവുമായിട്ടായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹം ആയിരുന്നു പാവങ്ങൾക്കായി ഒരു മോഡൽ കമ്മ്യൂണിറ്റി രൂപീകരിക്കുക എന്നത്. അങ്ങനെ Kerala Relife ടീമിലെ നാല് പേരും അദ്ദേഹത്തിനോട് യോജിച്ചു പ്രവർത്തിക്കാൻ തീരുമാനിക്കുകയായിരുന്നു.
അങ്ങനെ പുനർജനി രൂപം കൊണ്ടു. ഇടുക്കിയിലെ ഉരുൾപൊട്ടലിൽ ഭൂമിയും, വീടും നഷ്ടപ്പെട്ട പട്ടയരഹിതരായ കുടുംബങ്ങൾക്ക് വീട് വെച്ചുകൊടുക്കുകയും അതിൽ ഉൾപ്പെട്ട 7 കുടുംബങ്ങളെയും ചേർത്തു , ഫാദർ ജിജോ കുര്യൻ പേട്രൺ ആയി ഒരു സൊസൈറ്റി രൂപീകരിക്കുകയും ആയിരുന്നു പുനർജ്ജനിയുടെ ആശയം. അദ്ദേഹമാണ് ഏറ്റവും അനുയോജ്യരായ 7 കുടുംബങ്ങളെ ഈ പദ്ധതിക്ക് വേണ്ടി കണ്ടെത്തിയതും.
നന്മ എന്നത് ലോകത്തിലെല്ലായിടത്തും ഒരുപോലെ വ്യാപിച്ചുകിടക്കുന്ന ഒന്നാണ് – കൊടുക്കുംതോറും വർദ്ധിക്കുന്ന ഒന്ന്! അതിന് വലിയ ഉദാഹരങ്ങളാണ് ഈ കുടുംബാംങ്ങളെക്കുറിച്ചു കേട്ടതിനെത്തുടർന്നു വീടുകൾ വെയ്ക്കാനുള്ള സ്ഥലം ഇഷ്ടദാനമായി നൽകിയ കോട്ടയം സ്വദേശികൾ, ഒരു ലാഭേച്ഛയും കൂടാതെ ഇതിന്റെ മുഴുവൻ നിർമാണ പ്രവർത്തനങ്ങൾക്കും നേതൃത്വം വഹിച്ച ടോമിച്ചൻ തോമസ് , ബാങ്കിങ് നു വേണ്ട സഹായങ്ങൾ ചെയ്തു തന്ന സജിമോൻ ജോസഫ്, കുടുംബങ്ങളെ തിരഞ്ഞെടുക്കാൻ സഹായിച്ച ബിനോയ് അഗസ്റ്റിൻ, പുനർജനിക്ക് ആവശ്യമായ എല്ലാ സഹായത്തിനും ക്ഷമയോടെ ഒപ്പം നിന്ന മിത്രാനികേതനിലെ ജോസഫ് മൈക്കൽ , എപ്പോളും അത്യാവശ്യങ്ങൾ അറിഞ്ഞു സഹായങ്ങൾ എത്തിച്ച KCF ലെ റാണി സുനിൽ, ഓഫീസ് ഒഴിവുസമയങ്ങളിൽ പുനർജനിക്കുവേണ്ടി സഹപ്രവർത്തകരെ ബോധവൽക്കരിച്ച സ്കിപ്റ്റനിലെ സോജൻ മാത്യു, കൂട്ടുകാരുടെ സമ്പാദ്യങ്ങൾ കൂട്ടി വച്ച് ഇസ്രായേൽ നിന്ന് അയച്ചു തന്ന സിലൂ അങ്ങനെ ഒരുപാടു പേർ.
ആദ്യകടമ്പയായ ഭൂമി ലഭിച്ചതോടെ എങ്ങനെയും ലക്ഷ്യത്തിലേക്കുള്ള പണം സമ്പാദിക്കാനായുള്ള മാർഗമാണ് തിരഞ്ഞു. ഓരോ വീടിനും 7 മുതൽ 8.5 ലക്ഷം വരെയാണ് കണക്കായിരുന്നത്. വെറുതെ ഒരു വീടെന്നതിനേക്കാൾ ഒരു മോഡൽ കമ്മ്യുണിറ്റി നിർമിച്ചു നൽകുക എന്നതായിരുന്നു ആശയം. വീടുകളിലെ അംഗങ്ങളുടെ എണ്ണത്തിന് അനുസരിച്ച് നിർമ്മാണത്തിന്റെ ചെലവിലും വ്യത്യാസം ഉണ്ടായിരുന്നു. വിദേശങ്ങളിലുള്ള പല മലയാളി സംഘടനകളുടെയും വ്യക്തികളുടെയും സഹായത്തോടെ ഈ ലക്‌ഷ്യം സാധിക്കാൻ കഴിഞ്ഞേക്കും എന്ന തോന്നലിൽ നിരന്തരമായി എല്ലാ അസോസിയേഷനുകളുമായും ഈ ആശയത്തിനെക്കുറിച്ചു സംസാരിച്ചുകൊണ്ടേയിരുന്നു.
ആദ്യത്തെ പ്രതികരണം എത്തിയത് സ്വിറ്റ്സർലൻഡിൽ നിന്നും ആയിരുന്നു. 14 മലയാളി കുടുംബങ്ങൾ ചേർന്ന് രൂപീകരിച്ചു പ്രവർത്തിക്കുന്ന “ലൈറ്റ് ഇൻ ലൈഫ്” എന്ന സംഘടനയുടെ, മുഖ്യ പങ്കാളിത്തത്തോടെയുള്ള ഇടപെടൽ തികച്ചും ആവേശം പകരുന്നതായിരുന്നു. 7 കുടുംബങ്ങൾക്കും ആയി രൂപീകരിച്ച അക്കൗണ്ടുകളിലേക്ക് LIGHT IN LIFE (Switzerland) നിക്ഷേപിച്ച ഒരു നിശ്ചിത തുക എത്തിയതോടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയായിരുന്നു. പിന്നീട് ഇവരോടൊപ്പം MANOFA (Florida), DELMA (DELAWARE), NEMA (NEW ENGLAND), WISMA (WISCONSIN) , KAC (CHICAGO) , KCF(UK) ആപ്പിളിന്റെ ചാരിറ്റി വിങ് ആയ ഗ്ലോബൽ ഗിവിങ് എന്നിവർ കൂടിച്ചേർന്നു. കൂടാതെ, ജോജിയും രമ്യയും പഠിച്ച NSS കോളേജ് ഓഫ് എഞ്ചിനീറിങ്ങിലെ പൂർവ വിദ്യാർത്ഥികളിൽ നിന്ന് അർജുൻ ശങ്കറിന്റെയും രാകേഷ് ഉണ്ണികൃഷ്‍ണന്റെയും നേതൃത്വത്തിൽ ഏകദേശം ഒരു വീടിനുള്ള പണം സമാഹരിക്കാനായി. എന്നിട്ടും വീണ്ടും ലക്ഷ്യത്തിലേക്കെത്താൻ പണമിട ദൂരങ്ങൾ ഒരുപാടുണ്ടായിരുന്നു.
പിന്നീട് 2019 ലെ മഴക്കാലക്കെടുതികളിലേക്ക് കേരളം വീണപ്പോൾ എല്ലാവരും കഷ്ടത്തിലായി, റീലൈഫും! പക്ഷേ വേണ്ടെന്നു വെയ്ക്കാൻ കഴിയുന്ന സാഹചര്യത്തിലായിരുന്നില്ല , കാരണം അപ്പോഴും ആ കുടുബങ്ങൾക്ക് പോകാൻ വീടുകൾ ഉണ്ടായിരുന്നില്ല. അസോസിയേഷനുകളിൽ നിന്നുള്ള സഹായങ്ങൾക്കുളള പരിമിതികൾ കാരണം വ്യക്തിപരമായി ആർക്കെങ്കിലും ഇതിലേക്ക് കൂടാൻ കഴിയുമോ എന്നുള്ള ചിന്തയാണ് “ഒരു സ്ക്വയർഫീറ്റ്” ആശയത്തിലേക്ക് എത്തിച്ചത്. ഒരാൾക്ക് ഒരു സ്ക്വയർഫീറ്റ് ഈ വീടുകൾക്ക് വേണ്ടി സ്പോൺസർ ചെയ്യാം. അതിനു ലഭിച്ച നല്ല സ്വീകരണവും മറ്റു ചിലയിടങ്ങളിൽ നിന്നും പേര് വെളിപെടുത്താൻ ആഗ്രഹിക്കാതെ കിട്ടിയ സഹായവും കൂടിയായപ്പോൾ പദ്ധതി വിജയകരമായി പൂർത്തിയായി.
ഏഴര ലക്ഷം മുതൽ എട്ടര ലക്ഷം വരെയാണ് ഓരോ വീടിന്റെയും പണിതീരാനെടുത്തത്. നല്ലവരായ മനുഷ്യരുടെ കൂട്ടായ്മകളിലൂടെ ഈ പുണ്യത്തിലേക്ക് എത്തിയത് 57 ലക്ഷം രൂപയാണ്. ലോകം മുഴുവൻ പരന്ന് കിടക്കുന്ന ഈ നന്മയുടെ ഗ്ലോബൽ പ്രതിനിധികളാണ് ഇതിലെ ഓരോ സ്‌ക്വയർ ഫീറ്റിന് വേണ്ടി സഹായിച്ചവരും!
ഒന്നര വർഷത്തോളം നീണ്ട ഈ പ്രോജക്ട് ഫലപ്രാപ്തിയിലേക്ക് എത്തുകയാണ്. വീടുകളുടെ ഡിസൈൻ RGB ഗ്രൂപ്പ് ആണ് ചെയ്തിരിക്കുന്നത്. നിർമാണം പൂർണമായും നിർവഹിച്ചിരിക്കുന്നത് ശ്രീ. ടോമിച്ചൻ തോമസിന്റെ നേതൃത്വത്തിൽ ഉള്ള ടീം ആണ്. എല്ലാ കെട്ടിടങ്ങളുടെയും നിർമാണം കഴിഞ്ഞു , തങ്ങളിലേക്ക് സ്വപ്നങ്ങളുമായി കടന്നെത്തുന്ന ആ വീട്ടുകാരെ കാത്തിരിപ്പാണ് ഈ ഓരോ കെട്ടിടവും, അവരുടെ സ്വന്തം ‘വീടുകളാകാൻ’!
സ്വന്തം ലേഖകൻ
ലണ്ടൻ : ലോകം ഇന്ന് അതിവേഗം ബഹുദൂരം കുതിച്ചുകൊണ്ടിരിക്കുകയാണ്. പുരോഗതി പ്രാപിച്ചുകഴിഞ്ഞെങ്കിലും പല മേഖലകളിലും ലിംഗസമത്വം കൊണ്ടുവരുവാൻ നമ്മുക്ക് കഴിഞ്ഞിട്ടില്ല എന്നുള്ളത് യാഥാർഥ്യമാണ്. ആശുപത്രികളിലെ ‘നേഴ്സ്’ തൊഴിലിൽ ഒരു സമത്വം കൊണ്ടുവരാൻ ഇനിയും കഴിഞ്ഞിട്ടില്ല. റോയൽ കോളേജ് ഓഫ് നഴ്സിങ്ങും ഓക്സ്ഫോർഡ് ബ്രൂക്സ് സർവകലാശാലയും ചേർന്നു പുറത്തിറക്കിയ റിപ്പോർട്ടിലാണ് നഴ്സുമാർ നേരിടുന്ന ഗൗരവമായ പ്രശ്നങ്ങളെപ്പറ്റി വിശദീകരിക്കുന്നത്. നഴ്‌സുമാരിൽ 90% സ്ത്രീകളാണ്, എന്നാൽ തന്നെ ഉയർന്ന തസ്തികകളിൽ മൂന്നിലൊന്നിൽ മാത്രമേ സ്ത്രീകൾ ഉള്ളൂ. ആഴത്തിൽ വേരൂന്നിയ ഈ ലിംഗപരമായ അസമത്വം മാറണമെന്ന ആവശ്യം നഴ്സുമാരുടെ ഇടയിൽ തന്നെയുണ്ട്. പരിചരണം എന്നത് സ്ത്രീകളുടെ കഴിവാണെന്ന ധാരണ പല നഴ്സുമാരുടെയും മറ്റുയർന്ന കഴിവുകളെ മറച്ചുപിടിക്കുന്നു. ‘ഡോക്ടറിന്റെ സഹായി’ എന്നുള്ള ഒരു ചിത്രം എന്തുകൊണ്ട് ഇതുവരെ മാറിയില്ല എന്നും അവർ തുറന്ന് ചോദിക്കുന്നു.
മുഖ്യധാരയിൽ അവരുടെ പേരുകൾ പരാമർശിക്കാൻ നാം മറന്നുപോകുന്നു. എല്ലാം കൃത്യമായി നിറവേറ്റുമ്പോൾ അവരെ വാനോളം പുകഴ്ത്തുന്ന നാം ഒരു ചെറിയ തെറ്റ് പറ്റിയാൽ അവരെ വലിയ വിമർശനങ്ങൾക്ക് വിധേയരാക്കുന്നു. നഴ്സുമാരുടെ ശമ്പളം എന്തുകൊണ്ട് വർധിപ്പിക്കുന്നില്ല എന്ന ചോദ്യവും റിപ്പോർട്ടിൽ ഉണ്ട്. അതിനാൽ തന്നെ എൻഎച്ച്‌എസിൽ മാത്രം 43,000 ലധികം ജോലി ഒഴിവുകൾ ആണുള്ളത്. എൻഎച്ച്‌എസിന് പുറത്തും നഴ്സുമാരുടെ അഭാവം കാണാം.
എല്ലാ ആരോഗ്യപരിപാലന വിദഗ്ധരുമായി ഒത്തുനോക്കിയാലും ഏറ്റവും കുറവ് ശമ്പളം ലഭിക്കുന്നത് നഴ്സുമാർക്കാണെന്ന് കണ്ടെത്തുകയുണ്ടായി. മറ്റു തൊഴിലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ , ഇംഗ്ലണ്ടിലെ എൻഎച്ച്‌എസിൽ 24,214 പൗണ്ടിലാണ് അവരുടെ വരുമാനം ആരംഭിക്കുന്നത്. ചെറിയ തോതിൽ മാത്രമേ ശമ്പളവർധനവും ഉണ്ടാകൂ. യുകെയിലുടനീളം നഴ്സുമാരുടെ വിദ്യാഭ്യാസം, റിക്രൂട്ട്മെന്റ്, ജോലി തുടങ്ങിയവയിൽ മാറ്റം വരേണ്ടിയിരിക്കുന്നു. നഴ്സിംഗ് വിദ്യാർത്ഥികളുടെ പരിശീലനത്തിലും വികസനത്തിലും കൂടുതൽ നിക്ഷേപം നടത്തേണ്ടിയിരിക്കുന്നു. ജോലിസ്ഥലത്ത് അവർ ഭീഷണിപ്പെടുത്തൽ അല്ലെങ്കിൽ ദുരുപയോഗം അനുഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. അവരുടെ ശബ്‌ദം കേൾക്കാനും അവരുടെ മൂല്യം തിരിച്ചറിയാനുമുള്ള നിമിഷമാണിത്.
സ്വന്തം ലേഖകൻ
ചൈന :- കൊറോണ വൈറസ് ചൈനക്ക് പുറത്തേക്ക് വ്യാപിക്കുന്ന സാഹചര്യത്തിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ. വൈറസ് മൂലം 170 പേർ മരിച്ച സാഹചര്യത്തിലാണ് സംഘടനയുടെ ഈ തീരുമാനം. നിലവിൽ ചൈനയിൽ മാത്രമാണ് മരണം രേഖപ്പെടുത്തിയിരിക്കുന്നത്. ചൈനയിലെ വുഹാൻ നഗരമാണ് ഈ വൈറസിന്റെ ഉത്ഭവസ്ഥാനം. ചൈനയിൽ തന്നെ ഏകദേശം 7736 കേസുകളാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നതെന്ന് ചൈനീസ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം, മറ്റ് പതിനെട്ടോളം രാജ്യങ്ങളിലായി 98 കേസുകളാണ് നിലവിലുള്ളത്.
ചൈനയ്ക്ക് പുറത്തേക്ക് ഈ രോഗം വ്യാപിക്കുന്ന സാഹചര്യത്തിലാണ് ഇതിനെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചത്. അടിയന്തര സാഹചര്യത്തോടുള്ള ചൈനയുടെ പ്രതികരണം ഏറ്റവും മികച്ചതാണെന്നു ഡബ്ല്യൂ എച്ച് ഒ ഡയറക്ടർ റ്റെഡ്‌റോസ് അധാനോം അഭിപ്രായപ്പെട്ടു. ശക്തമായ ആരോഗ്യ സംവിധാനങ്ങൾ ഇല്ലാത്ത രാജ്യങ്ങളിൽ ഈ രോഗം പടരുന്നത്, അതീവഗുരുതര സാഹചര്യങ്ങൾക്ക് ഇടയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചൈനയുടെ പ്രവർത്തനങ്ങളിലുള്ള വിശ്വാസമില്ലായ്മ അല്ല മറിച്ച്, മറ്റു രാജ്യങ്ങളിലേക്ക് ഇത് പകരുന്നതാണ് ഈ തീരുമാനത്തിലേക്ക് നയിച്ചത് എന്ന് അദ്ദേഹം വ്യക്തമാക്കി. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കേണ്ട സമയം അല്ല , മറിച്ചു എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിക്കേണ്ട ഘട്ടമാണ് ഇത്.
നിലവിൽ ബ്രിട്ടണിൽ രോഗം ആർക്കും സ്ഥിരീകരിച്ചിട്ടില്ല. ചൈനയിൽ ആയിരിക്കുന്ന ബ്രിട്ടീഷുകാരെ തിരികെ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് ഗവൺമെന്റ്. ഇവർ എൻഎച്ച്എസ് ആശുപത്രികളിൽ ഐസൊലേഷൻ വാർഡിൽ രണ്ടാഴ്ച നിരീക്ഷണത്തിലായിരിക്കും. മിക്കവാറുമുള്ള രാജ്യങ്ങളെല്ലാം തന്നെ തങ്ങളുടെ പൗരന്മാരെ ചൈനയിൽ നിന്നും തിരികെ കൊണ്ടു പോവുകയാണ്.
സ്വന്തം ലേഖകൻ
2018 നു ശേഷമുള്ള ഏറ്റവും ഉയന്നനിരക്കിൽ പാർപ്പിടങ്ങളുടെ വിലകൾ ഉയരുന്നു . ദേശീയ തലത്തിലെ ബിൽഡിംഗ് സൊസൈറ്റി ഈ വർഷം നേരിയ വളർച്ച പ്രതീക്ഷിക്കുന്നു. പ്രവാസികളുടെ സ്വപ്നങ്ങൾക്ക് പ്രതീക്ഷ നൽകിക്കൊണ്ട് ഇരുന്ന പാർപ്പിടവിലയാണ് അപ്രതീക്ഷിതമായി കൂടിയിരിക്കുന്നത്.
ഒരു വർഷത്തിൽ അധികമായി വളർച്ച കാണിക്കാത്ത സൂചികയാണ് ഈ വർഷം ആദ്യത്തോടെ മുന്നിലേക്ക് കുതിക്കാൻ ഒരുങ്ങുന്നത്. ബോറിസ് ജോൺസൻന്റെ ഇലക്ഷൻ വിജയത്തോടെ സാമ്പത്തിക രംഗത്ത് ഉണ്ടായേക്കാവുന്ന വളർച്ചയുടെ തെളിവായാണ് വിദഗ്ധർ ഇതിനെ കാണുന്നത്. ഡിസംബറിൽ 0.5%വർധിച്ചിരുന്നെങ്കിലും 2018 നു ശേഷം 1.9% വില ഉയരുന്നത് ഇപ്പോഴാണെന്ന് മോർട് ഗേജ് ലെൻഡർ പറയുന്നു.
ഈ ആഴ്ച യൂറോപ്യൻ യൂണിയൻ വിടാനിരിക്കെ ബ്രെക്സിറ്റ് നാടകത്തിൽ പുതിയ വഴിത്തിരിവുകൾ പ്രതീക്ഷിക്കാം. യൂറോപ്യൻ യൂണിയനുമായി ട്രേഡ് പാക്‌ട്ൽ ഏർപ്പെടാൻ ആണ് ഇനി യു കെയുടെ ശ്രമം. ഒറ്റ നോട്ടത്തിൽ അസാധ്യം എന്ന് തോന്നിയേക്കാമെങ്കിലും അതാണ് ബ്രിട്ടൻെറ മുന്നിലെ മികച്ച വഴി .
ദേശീയ തലത്തിലെ ചീഫ് എക്കണോമിസ്റ് ആയ റോബർട്ട് ഗാർഡ്നറുടെ അഭിപ്രായത്തിൽ പാർപ്പിട വില വർധനവിനെ വരാനിരിക്കുന്ന സാമ്പത്തിക വളർച്ചയുടെ മുന്നൊരുക്കമായി കാണാം. വീടുകളുടെ വില ഇതേരീതിയിൽ വർഷം മുഴുവൻ തുടരുമെന്നും, സാമ്പത്തിക രംഗത്ത് നേരിയ പുരോഗതി ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യ വ്യാപകമായ പ്രൈസ് ഇൻഡക്സ് കണ്ട് വഞ്ചിതരാകരുത് എന്നും, ഡിസംബറിൽ നടന്ന ജനറൽ ഇലക്ഷനു ശേഷം വീട് വാങ്ങുന്നവരെ ഇതിലേയ്ക്ക് കൂടുതൽ ആകർഷിച്ചിട്ടുണ്ടെന്നും, ഇത് കൂടുതൽ കച്ചവടക്കാരെ ഈ രംഗത്ത് ഇറക്കാൻ കാരണമാക്കും എന്നും എക്കണോമിസ്റ് നിരാജ് ഷാ പറയുന്നു.
ദീപ പ്രദീപ്
അനുനിമിഷം അത്ഭുതങ്ങളുടെ ലോകം സൃഷ്ടിക്കുകയാണ് ഗ്യാലക്സികൾ ഓരോന്നും. ഭൂമിയോട് അടുത്തുള്ള ഗ്യാലക്സിയിൽ നിന്ന് നിഗൂഢമായ റേഡിയോ സിഗ്നലുകൾ വരുന്നു എന്ന് ശാസ്ത്രജ്ഞരുടെ പുതിയ കണ്ടെത്തൽ അതിശയങ്ങളെക്കാൾ കൂടുതൽ അറിവുകൾക്ക് വഴിവയ്ക്കുന്ന ഒന്നായി മാറുകയാണ്. പ്രപഞ്ചത്തിലൂടെ അയച്ചുകൊണ്ടിരിക്കുന്ന അതിവേഗ റേഡിയോ സ്ഫോടനങ്ങളുടെ രഹസ്യം പരിഹരിക്കാൻ ഈ പുതിയ കണ്ടെത്തൽ സഹായിക്കുമെന്ന് കരുതുന്നു. ഇപ്പോൾ കണ്ടെത്തിയ പുതിയ റേഡിയോ സിഗ്നലുകൾക്ക് ശാസ്ത്രജ്ഞർ ഇട്ടിരിക്കുന്ന പേര് FRB 18 0 9 1 6 എന്നാണ്.
അജ്ഞാത പ്രകൃതിപ്രതിഭാസങ്ങളിൽ നിന്നും അന്യഗ്രഹജീവികളിൽ നിന്നുമുള്ള എന്തിനും ഈ പുതിയ റേഡിയോ സിഗ്നൽ കാരണമാകാമെന്ന് ശാസ്ത്രജ്ഞൻ ഊഹിക്കുന്നു. പുതിയ റേഡിയോ തരംഗങ്ങളുടെ കണ്ടെത്തലിനെ കുറിച്ച് വളരെ കുറച്ച് കാര്യങ്ങൾ മാത്രമാണ് ശാസ്ത്രജ്ഞർ പുറത്തുവിട്ടിരിക്കുന്നത്. റേഡിയോ തരംഗങ്ങളെ അധികനേരം നിരീക്ഷിക്കാൻ കഴിയാത്തതാണ് വെളിപ്പെടുത്തലുകൾക്ക് പൂർണ്ണത ഇല്ലാതാക്കാൻ കാരണമെന്ന് ഗവേഷകർ അറിയിക്കുന്നു. മില്ലിസെക്കന്റ് മാത്രം നീണ്ടുനിൽക്കുന്ന സിഗ്നലുകൾ ആയതുകൊണ്ടുതന്നെ ആകാശത്ത് എവിടെ നിന്ന് വേണമെങ്കിലും അവ വരാം എന്നും അവയെ കുറിച്ചുള്ള വിശദമായ പഠനം അവ്യക്തത നിറഞ്ഞതാകാം എന്നും കരുതുന്നു.
പുതുതായി കണ്ടെത്തിയ ഈ റേഡിയോ തരംഗങ്ങൾ (Fast Radio Bursts-FRBs) ഏത് പരിസ്ഥിതിയിൽ ആണ് ജീവിക്കുന്നതെന്നും യഥാർത്ഥത്തിൽ എന്താണ് FRBs ഉൽപാദിപ്പിക്കുന്നതെന്നും അറിയേണ്ടത് അത്യാവശ്യമാണെന്ന് ഭൗതികശാസ്ത്രജ്ഞനും ജ്യോതിശാസ്ത്രജ്ഞനും അസിസ്റ്റന്റ് പ്രൊഫസറുമായ സഹ ബാർക്കോ പോളാർ പറയുന്നു. പുതുതായി കണ്ടെത്തിയ തരംഗങ്ങൾ ഭൂമിയിൽനിന്ന് അര ബില്യൺ പ്രകാശവർഷം അകലെ ആണെന്ന് അനുമാനിക്കുന്നു. ഇതുവരെ കണ്ടെത്തിയവയേക്കാൾ ഏഴ് മടങ്ങ് അടുത്താണ് FRB 18 0 9 1 6.
റോഷിൻ എ റഹ്‌മാൻ
എബ്രിഡ്, നിങ്ങൾ വീണ്ടുമെന്നെ വിസ്മയിപ്പിക്കുന്നു..! എന്നെക്കൊണ്ട് ആദ്യമായി ഒരു സിനിമാ നിരൂപണം എഴുതിച്ചത് താങ്കളാണ് (താങ്കൾ ഒരുപക്ഷേ അത് അറിഞ്ഞിട്ടുണ്ടാവുകപോലുമില്ല!). അന്നത്തെ ആ എഴുത്തും ഒരു പാതിരാത്രിയിലായിരുന്നു, ഇന്നത്തേതു പോലെ… പൂമരം കണ്ടിറങ്ങി ഉറക്കം വരാത്ത രാത്രികളിലൊന്നിൽ അത്രമേൽ ഉള്ളിൽ തട്ടി എഴുതിയൊരു റിവ്യൂ പോലെ അതിനു മുൻപോ ശേഷമോ എഴുതിയിട്ടില്ല… ഇന്ന് ‘കുങ്ഫു മാസ്റ്റർ’ കണ്ടിറങ്ങിയപ്പോഴും ഉള്ളിൽ അകാരണമായൊരു വിങ്ങൽ! ഒരുപക്ഷേ, ചുറ്റും ഒഴിഞ്ഞു കിടന്ന സീറ്റുകൾ കണ്ടിട്ടാവാം; അതുമല്ലെങ്കിലൊരുപക്ഷേ, ഇത്ര നല്ലൊരു സിനിമ കാണാൻ അധികമാളുകൾക്ക് ഭാഗ്യം ലഭിക്കുന്നില്ലല്ലോ എന്നോർത്തുള്ള സങ്കടവുമാകാം…
പൂമരത്തിലൂടെയുള്ള താങ്കളുടെ ‘നിതാ പിള്ള’ എന്ന കണ്ടെത്തൽ ഒട്ടും തെറ്റായിരുന്നില്ല എന്ന് ഈ ചിത്രം അടിവരയിട്ടു പറയുന്നു. നായകനെയും വില്ലനെയും പുതുമുഖങ്ങളാക്കാനുള്ള താങ്കളുടെ മനോധൈര്യം അപാരം തന്നെ! അവർ പുതുമുഖങ്ങളാണെന്നു അവസാനം എഴുതി കാണിച്ചപ്പോഴാണ് മനസ്സിലായതെന്നത് താങ്കളുടെ ബ്രില്യൻസ്! അത്രമേൽ തന്മയത്വത്തോടെ ഓരോരുത്തരും തങ്ങളുടെ വേഷങ്ങൾ പകർന്നാടിയിരിക്കുന്നു… ഇങ്ങനെയൊരു പ്രമേയം മലയാള സിനിമയിൽ അവതരിപ്പിച്ചതിന് ഒരു ബിഗ് സല്യൂട്ട്! (ഇനിയുള്ളതൊക്കെയും തുടർച്ചകളോ ആവർത്തനങ്ങളോ മാത്രമാണല്ലോ.) കൃത്രിമത്വമില്ലാത്ത സീനുകളാണ് എബ്രിഡ്, താങ്കളെ നല്ലൊരു സംവിധായകനും എഴുത്തുകാരനുമാക്കുന്നത്; താങ്കളുടെ പേര് മാത്രം കണ്ട് ഞങ്ങളെ തിയേറ്ററുകൾ മാടിവിളിക്കുന്നത്..! ക്ളൈമാക്‌സ് ട്വിസ്റ്റുകൾക്കായി പ്രേക്ഷകനെ മുഷിച്ചിലോടെ കാത്തിരിപ്പിക്കുന്ന സ്ഥിരം സിനിമാ ശൈലികളിൽ നിന്ന് താങ്കൾ മാറ്റിയൊഴുക്കുന്ന മഷിയാണ് ഞങ്ങൾ നിങ്ങളിലർപ്പിച്ചിരിക്കുന്ന വിശ്വാസം. അത് ഈ തവണയും തെറ്റിയില്ല. ‘കുങ്ഫു മാസ്റ്റർ’ എന്ന ഈ സിനിമയെക്കുറിച്ച് എന്ത് പറയാനാണ്? അത്രമേൽ മനോഹരമായൊരു ദൃശ്യവിസ്മയമെന്നോ, അതോ ഹിമാലയൻ സൗന്ദര്യം വരച്ചുവച്ച സുന്ദരമായൊരു ക്യാൻവാസ് എന്നോ, അതുമല്ല, ത്രസിപ്പിക്കുന്നൊരു ആക്ഷൻ സിനിമയെന്നോ? സംവിധായകനും അഭിനേതാക്കളുമെല്ലാം ഒരേ മനസ്സോടെ മത്സരിച്ചു ചെയ്ത ഈ സിനിമക്ക് മാർക്കിടാൻ എന്റെ കൈയിലുള്ള അളവുകോലുകൾക്കാവുന്നില്ല, മാപ്പ്…
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ലോകത്തെയാകമാനം ഭീതിയിലാഴ്ത്തി കൊണ്ടിരിക്കുന്ന കൊറോണ വൈറസ് പടർന്നു കൊണ്ടിരിക്കുന്ന ചൈനയിൽ നിന്നും, കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷുകാരെ ഇന്ന് തിരികെ കൊണ്ടുവരുമെന്ന് ബ്രിട്ടീഷ് ഗവൺമെന്റ് വ്യക്താവ് അറിയിച്ചു. ഇവർ 14 ദിവസത്തേക്ക് ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലായിരിക്കും. രോഗം പടരുന്നത് തടയാനാണ് ഈ മുൻകരുതലുകൾ എല്ലാം നടപ്പിലാക്കുന്നത്. ചൈനയിലെ വുഹാനിൽ നിന്നും നാളെ രാവിലെ വിമാനം യുകെയിലെ മിലിറ്ററി ബെയിസിലേക്കു ആളുകളെ എത്തിക്കും. രോഗം പടരുന്ന സാഹചര്യത്തിൽ ചൈനയിലേക്കുള്ള എല്ലാ വിമാനങ്ങളും ബ്രിട്ടീഷ് എയർവെയ്സ് നിർത്തലാക്കിയിട്ടുണ്ട്. 132 പേരാണ് നിലവിൽ ചൈനയിൽ കൊറോണ വൈറസ് മൂലം മരണപ്പെട്ടത്. ആറായിരത്തോളം കേസുകൾ സ്ഥിരീകരിക്കപ്പെട്ടിട്ടുമുണ്ട്. ചൈനയിൽ നിന്നും വരുന്ന ബ്രിട്ടീഷുകാർ 14 ദിവസം ഐസൊലേഷൻ വാർഡിൽ നിർബന്ധമായി കഴിയണമെന്ന അറിയിപ്പുണ്ട്. ഇത് അംഗീകരിക്കാത്തവരെ ബ്രിട്ടനിലേക്ക് കൊണ്ടുവരുവാൻ സാധിക്കുകയില്ലെന്ന മുന്നറിയിപ്പുമുണ്ട്.
വിമാനത്തിൽ കയറുന്നതിന് മുൻപായി അവരുടെ പരിശോധന നടത്തുമെന്നും, ആർക്കെങ്കിലും രോഗലക്ഷണങ്ങൾ കാണിച്ചാൽ അവരെ യാത്രയ്ക്ക് അനുവദിക്കുകയില്ല. ജനങ്ങൾ ഭീതിയിൽ ആകേണ്ട ആവശ്യമില്ലെന്നും, എല്ലാം മുന്നറിയിപ്പുകളും എടുത്തിട്ടുണ്ടെന്നും ഗവൺമെന്റ് വക്താവ് അറിയിച്ചു. നിലവിൽ കൊറോണ വൈറസ്, മുൻപ് ബാധിക്കപ്പെട്ട ‘സാർസ് ‘ വൈറസിന്റെ അത്രയും അപകടകാരിയല്ല എന്നതാണ് നിഗമനം.
നിലവിൽ കണക്കാക്കപ്പെട്ട 2000 കേസുകളെക്കാൾ, അധികം പേർക്ക് ഈ രോഗബാധ ഉണ്ടെന്നാണ് യുഎസ് വ്യക്തമാക്കുന്നത്. ലോകത്തുള്ള രാജ്യങ്ങൾ എല്ലാം തന്നെ അവരുടെ പൗരന്മാരെ ചൈനയിൽ നിന്നും തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. ഏകദേശം 250 ഓളം ബ്രിട്ടീഷുകാർ രോഗ ബാധിത പ്രദേശങ്ങളിൽ ഉണ്ടെന്നാണ് നിഗമനം. ചൈനയിലേക്കുള്ള മിക്കവാറും എല്ലാ വിമാന സർവീസുകളും തന്നെ നിർത്തിവെച്ചിരിക്കുകയാണ്. ജർമ്മനിയിൽ നാലുപേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആവശ്യമായ എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ട് ഗവൺമെന്റ് വക്താവ് ഉറപ്പുനൽകി.
ലണ്ടൻ∙ യൂറോപ്യൻ യൂണിയനിൽനിന്നു വിട്ടുപോകുന്നതിനുള്ള ബ്രിട്ടന്റെ ഉടമ്പടി വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ബ്രെക്സിറ്റ് ബിൽ യൂറോപ്യൻ പാർലമെന്റ് അംഗീകരിച്ചു. 751 അംഗ പാർലമെന്റിൽ 621 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 49 പേർ എതിർത്തു. 13 പേർ വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നു. പരമ്പരാഗത സ്കോട്ടിഷ് ഗാനം, ‘ഓൾഡ് ലാങ് സൈനെ’ ആലപിച്ചുകൊണ്ടാണ് ചേംബർ ബ്രിട്ടനു വിടച്ചൊല്ലിയത്.
ഉടമ്പടി വ്യവസ്ഥകൾക്കു പാർലമെന്റ് വോട്ടെടുപ്പിലൂടെ അംഗീകാരം നൽകിയതോടെ ബ്രെക്സിറ്റിനുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയായി. ഈ മാസം 31ന് രാത്രി 11നാണ് ബ്രെക്സിറ്റ് നടപ്പാകുന്നത്. പ്രധാനപ്പെട്ട പാർലമെന്ററി കമ്മിറ്റികളെല്ലാം തന്നെ കഴിഞ്ഞയാഴ്ച ബിൽ അംഗീകരിച്ച് ഒപ്പിട്ടിരുന്നു. ബ്രിട്ടന്റെ ഇരു പാർലമെന്റ് ഹൗസുകളും പാസാക്കിയ ബിൽ കഴിഞ്ഞദിവസം പ്രധാനമന്ത്രിയും എലിസബത്ത് രാജ്ഞിയും ഒപ്പുവച്ചതോടെ നിയമമായി.
യൂറോപ്യൻ പാർലമെന്റിൽ 73 അംഗങ്ങളാണ് ബ്രിട്ടനെ പ്രതിനിധീകരിക്കുന്നത്. ഇവരുടെ അവസാനത്തെ സമ്മേളനം കൂടിയായിരുന്നു ബുധനാഴ്ചത്തേത്. 47 വർഷത്തെ യൂറോപ്യൻ ബന്ധം അവസാനിപ്പിച്ച് ഇവർ യൂറോപ്യൻ പാർലമെന്റിന്റെ പടികളിറങ്ങി. യൂറോപ്യൻ യൂണിയനിൽ അംഗമല്ലാതാകുന്ന സാഹചര്യത്തിൽ ശനിയാഴ്ച രാവിലെ ബ്രസൽസിലെ പാർലമെന്റ് മന്ദിരത്തിനു മുന്നിലുള്ള ബ്രിട്ടീഷ് പതാക താഴ്ത്തും. ബ്രസൽസിലെ ബ്രിട്ടീഷ് മ്യൂസിയത്തിനു മുന്നിലാകും പിന്നീട് ഈ പാതാക സ്ഥാപിക്കുക.
31ന് അർദ്ധരാത്രി ബ്രെക്സിറ്റ് നടപ്പിലായാലും പിന്നീടുള്ള 11 മാസം ഇതിന്റെ പരിവർത്തന കാലയളവാണ് (ട്രാൻസിഷൻ പീരീഡ്) ഇരുപക്ഷവും തമ്മിലുള്ള വ്യാപാര കരാറുകളും മറ്റു സുപ്രധാന വിഷയങ്ങളും ഇതിനിടെ ചർച്ചചെയ്താകും തീരുമാനിക്കുക. അതിനാൽ തന്നെ പെട്ടെന്ന് എന്തെങ്കിലും സംഭവിക്കുന്നതായി ജനുവരി 31നു ശേഷവും സാധാരണ ജനങ്ങൾക്ക് അനുഭവപ്പെടില്ല.