ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു എസ് :- യുഎസിന്റെ 47-ാമത് പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്ത് മിനിറ്റുകൾക്കകം തന്നെ ഓൺലൈൻ അപ്പോയിൻ്റ്മെൻ്റിലൂടെ ഏകദേശം 1 ദശലക്ഷം കുടിയേറ്റക്കാർക്ക് നിയമപരമായ പ്രവേശനം നൽകാൻ സഹായിച്ച സി ബി പി വൺ ആപ്പ് റദ്ദാക്കിയിരിക്കുകയാണ് ഡൊണാൾഡ് ട്രംപ്. യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സി ബി പി )നൽകുന്ന വിവിധ സേവനങ്ങൾ ആളുകളിലേയ്ക്ക് എത്തിക്കുവാൻ ഈ ആപ്പ് സഹായകരമായിരുന്നു. ബൈഡൻ സർക്കാർ ഈ ആപ്പ് വളരെ ഫലപ്രദമായി പ്രാവർത്തികത്തിലാക്കിയിരുന്നു . എല്ലാ നിയമവിരുദ്ധമായ പ്രവേശനങ്ങളും നിർത്തലാക്കുമെന്നും ദശലക്ഷക്കണക്കിന് ക്രിമിനലുകളായ കുടിയേറ്റക്കാരെ നാടുകടത്തുമെന്നും ട്രംപ് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. മെക്‌സിക്കൻ മയക്കുമരുന്ന് കാർട്ടലുകളെ ഭീകര സംഘടനകളായി പ്രഖ്യാപിക്കുന്ന ഉത്തരവിലും അദ്ദേഹം ഒപ്പുവച്ചു. വാഷിംഗ്ടണിലെ ക്യാപിറ്റൽ വൺ അരീനയിൽ നടന്ന ഒരു പരിപാടിയിൽ, ട്രംപ് ബൈഡൻ ഭരണകൂടം നടപ്പിലാക്കിയ 80 ഓളം എക്സിക്യൂട്ടീവ് നടപടികൾ ഔപചാരികമായി പിൻവലിക്കുകയും ചെയ്തു. ഭീഷണികളിൽ നിന്നും അധിനിവേശങ്ങളിൽ നിന്നും നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നതിനേക്കാൾ ഉയർന്ന മറ്റൊരു ഉത്തരവാദിത്തം തനിക്ക് ഇല്ലെന്ന സന്ദേശം ആണ് ട്രംപ് ആവർത്തിച്ച് വ്യക്തമാക്കിയത്.
ജനനാവകാശ പൗരത്വം അവസാനിപ്പിക്കാൻ ട്രംപ് പദ്ധതിയിടുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇതിൻ പ്രകാരം, യുഎസിൽ താമസിക്കുന്ന രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ കുട്ടികൾ ഇനി സ്വയമേവ യുഎസ് പൗരന്മാരായി പരിഗണിക്കപ്പെടില്ല. എന്നിരുന്നാലും, ജന്മാവകാശ പൗരത്വം യുഎസ് ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ, അത് മാറ്റുന്നതിന് കോൺഗ്രസിൻ്റെ ഇരുചേമ്പറുകളിലും മൂന്നിൽ രണ്ട് വോട്ട് ആവശ്യമാണ്. സി ബി പി ആപ്പ് വഴി നിലവിൽ ഷെഡ്യൂൾ ചെയ്യപ്പെട്ട അപ്പോയ്മെന്റുകളും റദ്ദാക്കിയതായാണ് ആപ്പിൽ വിവരങ്ങൾ വ്യക്തമാക്കുന്നത്. ഇത് നിരവധി കുടിയേറ്റക്കാരെയാണ് കണ്ണീരിൽ ആഴ്ത്തിയത്. ഇനി മുന്നോട്ടും കുടിയേറ്റക്കാർക്കെതിരെയുള്ള നിയമങ്ങൾ കഠിപ്പിക്കും എന്ന സന്ദേശമാണ് ട്രംപ് ഇതിലൂടെ നൽകിയിരിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സൗത്ത് പോർട്ടിൽ മൂന്നു കുരുന്ന് പെൺകുട്ടികളെ കുത്തി കൊലപ്പെടുത്തിയ പ്രതി കോടതിയിൽ കുറ്റസമ്മതം നടത്തി. എൽസി ഡോട്ട് സ്റ്റാൻകോംബ്, ആലീസ് ഡ സിൽവ അഗ്യുയർ, ബെബെ കിംഗ് എന്നീ പെൺകുട്ടികളെ കൊലപ്പെടുത്തിയ ആക്സൽ റുഡാകുബാന എന്ന 18 വയസ്സുകാരനാണ് കുറ്റസമ്മതം നടത്തിയത്. ഇയാൾ 3 പേരെ കുത്തി കൊലപെടുത്തിയത് കൂടാതെ മറ്റ് 10 പേരെ കത്തികൊണ്ട് കുത്തി മുറിവേൽപ്പിക്കുകയും ചെയ്തിരുന്നു.
മുൻപ് നടന്ന ഒരു വിചാരണയിൽ പ്രതി കുറ്റം ചെയ്തിട്ടില്ലെന്ന് വാദിച്ചിരുന്നു. എന്നാൽ ലിവർപൂൾ ക്രൗൺ കോടതിയിൽ കേസ് ആരംഭിക്കാനിരിക്കെ പ്രതിയുടെ വക്കീൽ തന്റെ കക്ഷിക്ക് വീണ്ടും കുറ്റപത്രം സമർപ്പിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അതിനുശേഷം പ്രതി മൂന്ന് കൊലപാതക കുറ്റങ്ങളും 10 കൊലപാതക ശ്രമങ്ങളും, രണ്ട് ഭീകരതയുമായി ബന്ധപ്പെട്ട കുറ്റങ്ങളും സമ്മതിക്കുകയായിരുന്നു. വിചാരണ സമയത്ത് കൊല്ലപ്പെട്ട പെൺകുട്ടികളുടെ കുടുംബാംഗങ്ങൾ കോടതിയിൽ ഇല്ലായിരുന്നു. മേൽവിവരിച്ച കുറ്റങ്ങൾക്ക് പുറമെ റിസിൻ എന്ന ജൈവ വിഷവസ്തു നിർമ്മിച്ചതിനും അൽ-ഖ്വയ്ദ പരിശീലന മാനുവൽ കൈവശം വച്ചതിനും തീവ്രവാദ നിയമപ്രകാരം റുഡകുബാനയ്‌ക്കെതിരെ കേസെടുത്തു. ഓരോ കുറ്റങ്ങൾ ചുമത്തിയപ്പോഴും മുഖം പി പി ഇ മാസ്ക് കൊണ്ട് മറച്ചിരുന്ന പ്രതി താൻ കുറ്റക്കാരനാണെന്ന് ഏറ്റുപറഞ്ഞു. പ്രതിയുടെ ശിക്ഷ വ്യാഴാഴ്ച വിധിക്കുമെന്നാണ് അറിയാൻ സാധിച്ചത്.
ജൂലൈ 29 – ന് അവധിക്കാല നൃത്ത, യോഗ ക്ലാസുകളിൽ 17 വയസ്സുകാരൻ നടത്തിയ ആക്രമണത്തിൽ മൂന്ന് പെൺകുട്ടികൾ ദാരുണമായി കൊല്ലപ്പെട്ടത് യുകെയിൽ വൻ കോളിളക്കം സൃഷ്ടിച്ചിരുന്നു . കൊലപാതകം നടത്തിയ 17 വയസ്സുകാരൻ അനധികൃത കുടിയേറ്റക്കാരനാണെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ യുകെയിലൊട്ടാകെ വ്യാപകമായി ആക്രമ സംഭവങ്ങളാണ് അരങ്ങേറിയത് . പ്രതി അനധികൃത കുടിയേറ്റം നടത്തിയ മുസ്ലീമാണെന്ന രീതിയിലുള്ള പ്രചാരണങ്ങളെ തുടർന്ന് ആ വിഭാഗത്തിൻറെ ആരാധനാലയങ്ങളിൽ പലതും ആക്രമിക്കുന്ന സംഭവങ്ങളും ഉണ്ടായി. യുകെയിലുടനീളമുള്ള പട്ടണങ്ങളിലും നഗരങ്ങളിലും നടന്ന കലാപങ്ങളുമായി ബന്ധപ്പെട്ട് ഏകദേശം 1,200 പേരെ ആണ് അറസ്റ്റ് ചെയ്തത് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഡോ. സൗമ്യ സരിൻ സമൂഹ മാധ്യമങ്ങളിൽ ഒട്ടേറെ പേർ ഫോളോ ചെയ്യുന്ന ആളാണ്. ശിശുരോഗ വിദഗ്ധയായ അവരുടെ ആരോഗ്യ സംബന്ധമായും അല്ലാതെയുമുള്ള ലൈവ് വീഡിയോകൾ കാണുകയും കമന്റിടുകയും ചെയ്യുന്നവർ നിരവധിയാണ്. നേരത്തെ കോൺഗ്രസിന്റെ മീഡിയാ സെല്ലിന്റെ ചാർജ് വഹിച്ചിരുന്ന, പിന്നീട് പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥിയാകുകയും ചെയ്ത ഡോ. സരിൻ ആണ് സൗമ്യയുടെ ഭർത്താവ്. ഡോ. സൗമ്യയും ഭർത്താവും മകളുമായി യുകെയിൽ നടത്തിയ യാത്രയുടെ വിശേഷങ്ങൾ അവർ സമൂഹമാധ്യമങ്ങളിൽ പലപ്പോഴായി പങ്കുവെച്ചിരുന്നു.
ഇന്നലെ ജനുവരി 19-ാം തീയതി ഡോ. സൗമ്യ സരിൻ തന്റെ യുകെ യാത്രയ്ക്കായി തയ്യാറെടുക്കുന്ന സമയത്ത് ഉണ്ടായ വളരെ മോശമായ അനുഭവത്തെ കുറിച്ച് ലൈവ് വീഡിയോ ചെയ്തത് ഒട്ടേറെ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. സാധാരണ ഗതിയിൽ ട്രിപ്പ് പോകുമ്പോൾ വിശ്വസനീയമായ ഏജൻസികൾ വഴിയാണ് അവർ യാത്ര പ്ലാൻ ചെയ്തിരുന്നത്. എന്നാൽ പതിവിന് വിപരീതമായി യുകെ യാത്രയിൽ സ്വന്തമായി ടിക്കറ്റുകളും റൂമുകളും ബുക്ക് ചെയ്യാനും യാത്ര പ്ലാൻ ചെയ്യാനുമാണ് ഡോക്ടർ ശ്രമിച്ചത്. ഇതിൻറെ ഭാഗമായാണ് ബർമിംഗ്ഹാമിൽ നിന്നുള്ള ഒരു മലയാളി അവരുടെ ഏതോ സുഹൃത്തിൻറെ പരിചയത്തിന്റെ പേരിൽ രംഗപ്രവേശനം ചെയ്തത്. അദ്ദേഹം സൗമ്യയ്ക്ക് വേണ്ടി എയർ ടിക്കറ്റ് ബുക്ക് ചെയ്യുകയും വിശ്വാസം ആർജിക്കുകയും ചെയ്തു . എന്നാൽ ചതിയും വിശ്വാസവഞ്ചനയും മറനീക്കി പുറത്തുവന്നത് പിന്നീടുള്ള സംഭവങ്ങളിലൂടെയാണ്. റൂമുകളും ടിക്കറ്റുകളും എടുക്കാനായി നല്ലൊരു തുക അയാൾ കൈക്കലാക്കിയതായി ഡോ. സൗമ്യ പറയുന്നു. ലണ്ടനിൽ ബുക്ക് ചെയ്ത റൂമിന്റെ റേറ്റ് വളരെ കൂടിയതിനെ തുടർന്ന് ക്യാൻസൽ ചെയ്ത് കുറച്ചു കൂടി കുറഞ്ഞ റേറ്റിൽ റൂം ബുക്ക് ചെയ്യാൻ പറഞ്ഞതോടെയാണ് പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ബർമിംഗ്ഹാമിൽ താമസിക്കുന്ന മലയാളിയുടെ യഥാർത്ഥ മുഖം വെളിച്ചത്ത് വന്നത്. ബുക്കിംഗ് ക്യാൻസൽ ചെയ്താൽ അടച്ച പണം നഷ്ടപ്പെടുമെന്ന് അയാൾ ഭീഷണി പെടുത്തി. എന്നാൽ അയാൾ പണമടയ്ക്കാതെയാണ് ബുക്ക് ചെയ്തത് എന്ന് വ്യക്തമായിരുന്നു. അതു മാത്രമല്ല 24 മണിക്കൂറിന് മുമ്പ് ഏത് സമയവും ബുക്കിംഗ് ക്യാൻസൽ ചെയ്യാനുള്ള സ്വാതന്ത്ര്യം കസ്റ്റമറിന് നൽകുന്ന ആപ്പ് വഴിയാണ് അയാൾ ബുക്ക് ചെയ്തിരുന്നത്.
റൂമിനായി മാത്രമല്ല കാർ റെന്റ് എടുക്കുന്നതിനും അയാൾ നല്ലൊരു തുക ഇതിനകം കൈക്കലാക്കിയിരുന്നു. ഇതുകൂടാതെ ഡ്രൈവ് ചെയ്ത് തൻറെ കുടുംബത്തോടൊപ്പം യുകെ ആകെ യാത്ര ചെയ്യാമെന്ന വാഗ്ദാനം പ്രസ്തുത വ്യക്തി നൽകിരുന്നു . തങ്ങൾ അയച്ച പണം തിരികെ ചോദിച്ചതോടെയാണ് വഞ്ചനയുടെയും ചതിയുടെയും നേർ ചിത്രം പുറത്തുവന്നത് എന്ന് ഡോ. സൗമ്യ പറയുന്നു .
യുകെ പോലുള്ള അന്യനാടുകൾ സന്ദർശിക്കുമ്പോൾ അടുത്ത് പരിചയമില്ലാത്തവരെ അമിതമായി ആശ്രയിക്കരുതെന്നാണ് സൗമ്യ തൻറെ വീഡിയോയിലൂടെ നൽകുന്ന ഉപദേശം. ഏതെങ്കിലും രീതിയിൽ പണം അയച്ച് കൊടുത്ത് ബുക്ക് ചെയ്യുന്ന സാഹചര്യം വന്നാൽ സ്വന്തം പേരിൽ തങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് തന്നെ ബുക്ക് ചെയ്യണമെന്ന് ഡോ. സൗമ്യ പറഞ്ഞു. ബർമിംഗ്ഹാമിൽ താമസിക്കുന്ന യു കെ മലയാളി എത്ര രൂപയാണ് കബളിപ്പിച്ചത് എന്ന് ഡോ. സൗമ്യ തൻറെ വീഡിയോയിൽ വെളിപ്പെടുത്തിയിട്ടില്ല. നിയമനടപടികളുമായി മുന്നോട്ടു പോകുന്നതുകൊണ്ടാണ് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താത്തത് എന്ന് അവർ പറഞ്ഞു. ചതിയുടെയും വഞ്ചനയുടെയും വിഷമതകൾക്കിടയിൽ യുകെയിൽ നിന്നുള്ള ഒട്ടേറെ പേരുടെ സ്നേഹവും കരുതലും തന്റെ ട്രിപ്പിനെ മനോഹരമാക്കിയതായും അവർ തൻറെ ലൈവ് വീഡിയോയിൽ പറയുന്നുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ചരിത്രത്തിലെ തന്നെ കേന്ദ്ര പുരുഷനായ യേശുക്രിസ്തുവിന്റെ യഥാർത്ഥ നാമം ‘ജീസസ് ക്രൈസ്റ്റ് ‘ എന്നായിരുന്നില്ല എന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. ആധുനിക നാമവുമായി സാമ്യമില്ലാത്ത, സ്വന്തം മാതൃഭാഷയായ അരാമിക് ഭാഷയിൽ ‘യേശുവിന്’ ഒരു പേരുണ്ടാകുമെന്നാണ് പണ്ഡിതന്മാർ വിശ്വസിക്കുന്നത്. വാസ്‌തവത്തിൽ, ‘ജീസസ്’ എന്ന പേരിൽ അദ്ദേഹത്തിൻ്റെ മരണശേഷം 1,500 വർഷം വരെ ലിഖിത ഭാഷയിൽ ഉപയോഗിക്കാത്ത അക്ഷരങ്ങൾ പോലും അടങ്ങിയിട്ടുണ്ടെന്ന് ഇത് സംബന്ധിച്ച് ഡെയിലി മെയിൽ തങ്ങളുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 16-ാം നൂറ്റാണ്ടിൽ ഒരു ഇംഗ്ലീഷ് വിവർത്തനം ലഭിക്കുന്നതിന് മുമ്പ് യേശുവിൻ്റെ പേര് അദ്ദേഹത്തിൻ്റെ സ്വന്തം അരാമിക് ഭാഷയിൽ നിന്ന് ഹീബ്രുവിലേക്കും, പിന്നീട് ഗ്രീക്കിലേക്കും ലാറ്റിനിലേക്കും നീണ്ട ഭാഷാപരമായ മാറ്റങ്ങളുടെ പാതയിലൂടെ സഞ്ചരിച്ചാണ് എത്തിയതെന്ന് പണ്ഡിതന്മാർ വ്യക്തമാക്കുന്നു. അതോടൊപ്പം തന്നെ അദ്ദേഹത്തിന്റെ രണ്ടാമത്തെ പേര് ഒരിക്കലും ‘ക്രൈസ്റ്റ് ‘ എന്നാവുകയില്ലെന്നും, മറിച്ച് യേശുവിന്റെ ജന്മനഗരത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നും വിദഗ്ധ തെളിവുകളുടെ വാദിക്കുന്നു.
യേശുവിൻ്റെ പേര് ‘ജീസസ്’ എന്ന ഇംഗ്ലീഷ് പതിപ്പ് പോലെ ആയിരിക്കില്ല എന്നതിൻ്റെ ഏറ്റവും വ്യക്തമായ കാരണം, അദ്ദേഹം ഇംഗ്ലീഷ് സംസാരിക്കില്ലായിരുന്നു എന്നതാണ്. ചരിത്രപുരുഷനായ യേശുവും അദ്ദേഹത്തിൻ്റെ ശിഷ്യന്മാരും റോമൻ സാമ്രാജ്യത്തിൻ്റെ ഭാഗമായ ജൂഡിയ എന്ന പ്രദേശത്താണ് താമസിച്ചിരുന്നത്. അത് ഇപ്പോൾ പലസ്തീനിൻ്റെയും ഇസ്രായേലിൻ്റെയും ഭാഗമാണ്. എന്നിരുന്നാലും, മിക്ക പണ്ഡിതന്മാരും വിശ്വസിക്കുന്നത് യേശു ജനിച്ചതും വളർന്നതും വടക്കുള്ള ഒരു ചെറിയ പ്രവിശ്യയായ ഗലീലിയുടെ ഭാഗമായ നസറെത്ത് പട്ടണത്തിലാണ് എന്നാണ്. ഏതൊക്കെ ഭാഷകളാണ് യേശു സംസാരിച്ചതെന്ന് കൃത്യമായി അറിയാൻ കഴിയില്ലെന്നും, എന്നിരുന്നാലും നസ്രത്തിലെ അദ്ദേഹത്തിൻ്റെ കുടുംബ പശ്ചാത്തലം കണക്കിലെടുക്കുമ്പോൾ, അദ്ദേഹത്തിൻ്റെ ദൈനംദിന ഭാഷ അരാമിക് ആയിരുന്നുവെന്ന് നമുക്ക് അനുമാനിക്കാമെന്ന് നെതർലൻഡ്‌സിലെ പ്രൊട്ടസ്റ്റൻ്റ് തിയോളജിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്നും യഹൂദമതവും ക്രിസ്‌ത്യാനിറ്റിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനങ്ങൾ നടത്തുന്ന വിദഗ്ധനായ പ്രൊഫസർ ഡിനെക് ഹൗട്ട്‌മാൻ വ്യക്തമാക്കി. ആധുനിക സിറിയയുടെ പ്രദേശത്ത് ആദ്യമായി ഉയർന്നുവന്നതും യേശുവിൻ്റെ ജീവിതകാലത്ത് മിഡിൽ ഈസ്റ്റിൻ്റെ ഭൂരിഭാഗവും വ്യാപിച്ചതുമായ ഒരു ഭാഷയാണ് അരാമിക്. യേശുവിൻ്റെ അരാമിക് നാമം ‘ഈശോ’ – ഹീബ്രു നാമമായ ‘യേശു’ അല്ലെങ്കിൽ ‘യേശുവാ’ എന്നതിൻ്റെ ഒരു പതിപ്പാണെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നീണ്ട 471 ദിവസത്തെ പ്രാർത്ഥനയ്ക്കും കണ്ണീരിനും ഫലം കണ്ടു. ബ്രിട്ടീഷ് ഇസ്രയേൽ വംശജയായ എമിലി മോചിതയായതിന്റെ വാർത്തകൾ പുറത്തുവന്നു. മരണം വരെ മുന്നിൽ കണ്ട നീണ്ട ദുരിതകാലത്തിനു ശേഷം എമിലി സ്വന്തം അമ്മയുടെ ആലിംഗനത്തിലമർന്നു. മോചിതയായതിനു ശേഷം നടത്തിയ വീഡിയോ കോളിൽ അവൾ തന്നെ അമ്മയെ പുണരുന്നത് ലോകം മുഴുവൻ സന്തോഷ കണ്ണീരോടെ ദർശിച്ചു.
ഗാസയിലെ തടവിന്റെ ഇരുട്ടിനു ശേഷം രക്ഷപ്പെട്ടതിന്റെ സന്തോഷം അവളുടെ മുഖത്ത് പ്രകടമായിരുന്നു . 2023 ഒക്ടോബർ 7- നാണ് ബ്രിട്ടീഷ് – ഇസ്രയേൽ പൗരയായ എമിലിയെ ഇസ്രായേലിലെ അവളുടെ വീട്ടിൽ നിന്ന് ഹമാസ് അക്രമകാരികൾ ബന്ദിയാക്കി കൊണ്ടുപോയത് . അന്ന് തന്നെ അവരുടെ ആക്രമണത്തിൽ അവൾക്ക് പരിക്കു പറ്റിയിരുന്നു. അവളുടെ പൂച്ച കുട്ടിയെ ആക്രമികൾ വെടിവെച്ചു കൊന്നു.
ഇപ്പോൾ, 471 ദിവസങ്ങൾക്ക് ശേഷം, ഇസ്രായേലും ഹമാസും തമ്മിലുള്ള ദീർഘകാലമായി കാത്തിരുന്ന വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഞായറാഴ്ച മോചിപ്പിക്കപ്പെട്ട ആദ്യത്തെ മൂന്ന് ബന്ദികളിൽ 28 കാരിയായ എമിലിയും ഉൾപ്പെടുന്നു. നീണ്ട വേദനയുടെ ദുരിതത്തിന്റെ 471 ദിവസങ്ങൾക്ക് ശേഷം ഒടുവിൽ തന്റെ മകൾ തിരിച്ചെത്തിയതായി എമിലിയുടെ അമ്മ പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ പറഞ്ഞു. ഭയാനകമായ ഈ പരീക്ഷണത്തിനിടയിൽ അവൾക്ക് വേണ്ടി ശബ്ദമുയർത്തിയ എല്ലാവർക്കും അവർ നന്ദി പറഞ്ഞു. എമിലി സ്വതന്ത്രയായെങ്കിലും മറ്റ് ബന്ദികളുടെ കുടുംബങ്ങളുടെ വേദനാജനകമായ കാത്തിരിപ്പ് തുടരുകയാണെന്ന് എമിലയുടെ അമ്മ കൂട്ടിച്ചേർത്തു. മൂന്ന് ബന്ദികളുടെ മോചനം അത്ഭുതകരവും വളരെക്കാലമായി കാത്തിരുന്നതുമാണ് എന്ന് യുകെ പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നിരവധി യുകെ മലയാളികൾ ടിക്ക് ടോക്കിലെ സാന്നിധ്യം കൊണ്ട് പ്രശസ്‌തി നേടിയവരാണ്. എന്നാൽ ഇതാ യുഎസിൽ ടിക്ക് ടോക്കിന് നിരോധനം വന്നതിന് പിന്നാലെ സഖ്യരാജ്യങ്ങളിലും ഇവ നടപ്പിലാക്കാൻ അധിക നാൾ വേണ്ടി വരില്ല എന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. ദേശീയ സുരക്ഷയെ കുറിച്ചുള്ള ആശങ്കകളും ചൈനീസ് സർക്കാരുമായുള്ള ബന്ധവും കാരണം ByteDance-ൻ്റെ ഉടമസ്ഥതയിലുള്ള ആപ്പ് ഇന്ന് മുതൽ യുഎസിൽ നിരോധിക്കപ്പെടും. എന്നാൽ യുഎസ് ഉന്നയിച്ച ആരോപണങ്ങൾ ByteDance നിഷേധിച്ചു.
നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിരോധനത്തിനെതിരെ എതിർപ്പ് പ്രകടിപ്പിച്ച് രംഗത്ത് വന്നു. ട്രംപ് നിരോധനം പിൻവലിക്കാൻ പദ്ധതിയിടുന്നതായി പുറത്ത് വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നു. ചൈനീസ് കമ്പനിയായ ഹുവായ്, റഷ്യൻ കമ്പനിയായ കാസ്‌പെർസ്‌കി എന്നിവയിൽ കണ്ട മാതൃകയിലായിരിക്കും നിരോധനമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. എന്നാൽ, ദേശീയ സുരക്ഷാ ആശങ്കകൾ ലോകമെമ്പാടും വിശാലമായ ആപ്പിൻെറ നിയന്ത്രണങ്ങളിലേക്ക് നയിക്കാനുള്ള സാധ്യതയും അവർ ചൂണ്ടിക്കാട്ടി.
ഹുവായിയും കാസ്‌പെർസ്കിയും ദേശീയ സുരക്ഷാ ഭീഷണിയാണെന്ന് ആരോപിച്ചാണ് യുഎസ് നിരോധിച്ചത്. സമാനമായ സാഹചര്യമാണ് ടിക് ടോക്കിലും സംഭവിക്കുന്നത്. ഡൊണാൾഡ് ട്രംപ് പ്രസിഡന്റ് ആയിരുന്ന കാലയളവിലാണ് ക്രെംലിൻ ഹാക്കിംഗിൽ പങ്കുണ്ടെന്ന ആരോപണങ്ങൾക്ക് പിന്നാലെ 2017-ൽ കാസ്‌പെർസ്‌കിയുടെ ആൻ്റിവൈറസ് സോഫ്‌റ്റ്‌വെയർ യുഎസ് സർക്കാർ സംവിധാനങ്ങളിൽ നിന്ന് നിരോധിച്ചത്. ഇതിന് പിന്നാലെ യുകെയും ഇത് പിന്തുടർന്നിരുന്നു. കാലക്രമേണ, മറ്റ് സഖ്യകക്ഷികൾ ഈ കമ്പനിക്ക് നിയന്ത്രണങ്ങളും നിരോധനങ്ങളും ഏർപ്പെടുത്തി. ഔദ്യോഗിക നിരോധനങ്ങളില്ലാത്ത സ്ഥലങ്ങളിൽപ്പോലും, കാസ്‌പെർസ്‌കിയുടെ ഉപയോഗം ഗണ്യമായി കുറഞ്ഞുവെന്ന് കണക്കുകൾ കാണിക്കുന്നു. ഇങ്ങനെ ആണെങ്കിൽ യുഎസിന് പിന്നാലെ യുകെയിലും ടിക്ക് ടോക്കിന് നിരോധനം വന്നേക്കാം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഈ വർഷം മുതൽ യുകെയിൽ ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസുകൾ നടപ്പിലാക്കി തുടങ്ങും എന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഡ്രൈവിംഗ് ലൈസൻസ് എന്നതിലുപരി ഒരു തിരിച്ചറിയൽ രേഖയായി ഇത് ഉപയോഗിക്കപ്പെടുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. വോട്ട് ചെയ്യാനും ആഭ്യന്തര വിമാനങ്ങളിൽ യാത്ര ചെയ്യാനും മദ്യം വാങ്ങാനും ഈ രേഖ ഉപയോഗിക്കാൻ സാധിക്കും.
സാധാരണ ലൈസൻസുകൾ നൽകുന്നത് ഭാവിയിൽ പൂർണ്ണമായും നിർത്തലാക്കില്ലെന്നാണ് അറിയാൻ സാധിച്ചത്. എന്നാൽ പേപ്പർ ലൈസൻസുകൾ ഇനിയും നൽകുന്നതിൽ മന്ത്രിമാരുടെ ഇടയിൽ തന്നെ എതിർപ്പുണ്ടന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ജനങ്ങളുടെ ജീവിതം എളുപ്പമാക്കുന്നതിനും പൊതു സേവനങ്ങൾ എല്ലാവരിലേക്കും എത്തിക്കുന്നതിനും സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് ഗവൺമെൻറ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ഡിജിറ്റൽ രേഖകൾ നിർബന്ധമാക്കിയാൽ സാങ്കേതികവിദ്യ ഉപയോഗിക്കാൻ ബുദ്ധിമുട്ടുള്ള മുതിർന്ന പൗരന്മാർ ഉൾപ്പെടെയുള്ളവരുടെ ഭാഗത്തുനിന്ന് എതിർപ്പ് ഉണ്ടാവാനുള്ള സാധ്യതയും സർക്കാരിൻറെ മുൻപിലുണ്ട്.
സൂപ്പർമാർക്കറ്റുകൾ പോലെയുള്ള സെൽഫ് ചെക്ക് ഔട്ടുകളിൽ പ്രായം തെളിയിക്കുന്നതിനായി ഇനി തൊട്ട് ഡിജിറ്റൽ ലൈസൻസുകൾ ഉപയോഗിക്കാൻ സാധിക്കും . സർക്കാർ ഡാറ്റ പ്രകാരം 2023 ൽ യുകെയിൽ 50 ദശലക്ഷത്തിലധികം പൂർണ്ണ അല്ലെങ്കിൽ താൽക്കാലിക ഡ്രൈവിംഗ് ലൈസൻസ് ഉടമകൾ ഉണ്ടായിരുന്നു. സാമ്പത്തിക ഇടപാടുകൾക്കുള്ള ബാങ്കിംഗ് ആപ്പുകളെ പോലെ ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസ് സംവിധാനങ്ങളും സുരക്ഷിതമാണെന്നാണ് അറിയാൻ സാധിച്ചത്. ലൈസൻസിന്റെ യഥാർത്ഥ ഉടമയ്ക്ക് മാത്രമേ പൂർണമായി വിവരങ്ങൾ ആക്സസ് ചെയ്യാൻ സാധിക്കുകയുള്ളൂ. ബയോമെട്രിക്സ്, മൾട്ടിഫാക്ടർ ഓതന്റിക്കേഷൻ തുടങ്ങിയ നിരവധി സ്മാർട്ട്‌ഫോണുകളിൽ കാണുന്ന സുരക്ഷാ മുൻകരുതലുകൾ ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസിൻ്റെ കാര്യത്തിലും നടപ്പിലാക്കും .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നൈജൽ ഫാരേജിൻ്റെ പ്രധാനമന്ത്രിയാകാനുള്ള ശ്രമത്തെ പിന്തുണച്ച് ഡൊണാൾഡ് ട്രംപിൻ്റെ മുൻ വൈറ്റ് ഹൗസ് ടീമിലെ അംഗങ്ങൾ. ഡൊണാൾഡ് ട്രംപിൻ്റെ ഉപദേഷ്ടാക്കൾ യുകെ പ്രധാനമന്ത്രി സർ കെയർ സ്റ്റാർമറെ, ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെ വാഷിംഗ്ടൺ സന്ദർശിക്കാൻ ക്ഷണിക്കേണ്ടതില്ല എന്നും ചർച്ച ചെയ്യുന്നതായുള്ള റിപ്പോർട്ട് പുറത്ത് വന്നു. വിസമ്മതം പ്രകടിപ്പിക്കുന്നതിനോ സമ്മർദ്ദം ചെലുത്തുന്നതിനോ ഉള്ള മാർഗമായി അവർ ക്ഷണം മനഃപൂർവം വൈകിപ്പിച്ചേക്കാം എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. കൂടാതെ, യുഎസിലെ ബ്രിട്ടൻ്റെ അംബാസഡറായി ലോർഡ് മാൻഡൽസൻ്റെ നിയമനം പുതിയ ഭരണകൂടത്തിന് നിരസിക്കാൻ കഴിയും, ഇത് ബന്ധങ്ങൾ കൂടുതൽ വഷളാക്കും.
ഡൊണാൾഡ് ട്രംപിൻ്റെ സഖ്യകക്ഷി യുകെയിലേയ്ക്കുള്ള ഒരു യാത്രയെ കുറിച്ച് അദ്ദേഹം ആലോചിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി. എന്നാൽ ബ്രിട്ടീഷ് സർക്കാരിനെ മറികടന്ന് രാജകുടുംബത്തോട് നേരിട്ട് അഭ്യർഥന നടത്താനാണ് സാധ്യത. അതേസമയം, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് തൊട്ട് പിന്നാലെ ഉണ്ടായിരുന്ന നൈജൽ ഫാരാജിൻ്റെ റിഫോം യുകെ പാർട്ടിയിലെ ഒരു മുതിർന്ന നേതാവ് ട്രംപിൻ്റെ ടീമുമായി നല്ല ബന്ധമുണ്ടെന്ന് അറിയിച്ചു. യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ കമലാ ഹാരിസിന് ലേബർ നൽകിയ പിന്തുണ മറക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടിയുടെ തിരഞ്ഞെടുപ്പ് സാധ്യതകൾ വർധിപ്പിക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുന്നതിനായി ട്രംപിൻ്റെ സഹായികൾ കഴിഞ്ഞ ആഴ്ച എക്‌സ്‌ക്ലൂസീവ് പ്രൈവറ്റ് ക്ലബ് 5 ഹെർട്ട്‌ഫോർഡ് സ്ട്രീറ്റിൽ റിഫോം യുകെ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുണ്ട്. ഒക്ടോബറിൽ, കമലാ ഹാരിസിന് വേണ്ടി യുഎസിൽ പ്രചാരണം നടത്താൻ ലേബർ പാർട്ടിയുടെ സോഫിയ പട്ടേൽ ആളുകളെ പ്രോത്സാഹിപ്പിച്ചതിന് ശേഷം ട്രംപിനെ പിന്തുണയ്ക്കുന്നവർ ലേബർ പാർട്ടിക്കെതിരെ “വിദേശ ഇടപെടൽ” ആരോപണം നടത്തിയിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പ്രതിഷേധ വ്യവസ്ഥകൾ ലംഘിച്ചുവെന്നാരോപിച്ച് 70-ലധികം പാലസ്തീൻ അനുകൂല പ്രകടനക്കാരെ ഇന്നലെ സെൻട്രൽ ലണ്ടനിൽ അറസ്റ്റ് ചെയ്തു. വൈറ്റ്ഹാളിലെ ഒരു റാലിയിൽ നിന്നുള്ള മാർച്ചിനിടെ ചിലർ പോലീസ് ലൈൻ ഭേദിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. ഹമാസുമായുള്ള വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് “പലസ്തീനെ സ്വതന്ത്രമാക്കുക” തുടങ്ങിയ ബോർഡുകൾ ഉയർത്തി ഗാസയിൽ ഇസ്രായേലിൻ്റെ 15 മാസത്തെ യുദ്ധത്തിനെതിരെ പ്രതിഷേധിക്കാൻ ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടിയത്.
ട്രാഫൽഗർ സ്‌ക്വയറിലേക്ക് മാർച്ച് ചെയ്യുന്നതിൽ നിന്ന് പോലീസ് ആദ്യം ഇവരെ തടഞ്ഞിരുന്നു. എന്നാൽ ചില പ്രതിഷേധക്കാർ ഇത് ഭേദിച്ച് കടന്നുപോകുകയായിരുന്നു. മുൻ ലേബർ നേതാവ് ജെറമി കോർബിനും മുൻ ഷാഡോ ചാൻസലർ ജോൺ മക്‌ഡൊണലും മാർച്ചിൽ പങ്കെടുത്തതായി എക്‌സിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം. സംഭവത്തിൽ മൊത്തം 77 അറസ്റ്റുകൾ മെട്രോപൊളിറ്റൻ പോലീസ് റിപ്പോർട്ട് ചെയ്തു. പ്രതിഷേധം നിയന്ത്രിക്കാൻ ട്രാഫൽഗർ സ്‌ക്വയറിലേക്കുള്ള പ്രവേശന കവാടങ്ങൾ പോലീസ് തടഞ്ഞതിന് പിന്നാലെ ബ്രിട്ടനിലെ മുസ്ലീം അസോസിയേഷൻ വിമർശനവുമായി രംഗത്ത് വന്നിരുന്നുവെന്ന് ഒരു വാർത്താ ഏജൻസി പറയുന്നു.
പൊതു ജനങ്ങൾക്ക് ശല്യം ആയ രീതിയിൽ പ്രതിഷേധം നടത്തിയതിന് നാല് പേരും പ്രതിഷേധ വ്യവസ്ഥകൾ ലംഘിച്ചതിന് രണ്ട് പേരും നിരോധിത സംഘടനകളെ പിന്തുണയ്ക്കുന്ന പ്ലക്കാർഡ് പിടിച്ചതിന് ഒരാളും ഉൾപ്പെടെ ഏഴ് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സ്റ്റോപ്പ് ദ വാർ സഖ്യത്തിലെ അംഗവും ദേശീയ പാലസ്തീൻ മാർച്ചുകളുടെ ചീഫ് സ്റ്റിവാർഡുമായ ക്രിസ് നൈൻഹാമും അറസ്റ്റിലായവരിൽ ഉണ്ട്. ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. കരാര്‍ പ്രകാരം ബന്ദികളാക്കപ്പെട്ട 33 ഇസ്രയേല്‍ പൗരന്മാരെ ഹമാസ് മോചിപ്പിക്കുമ്പോള്‍ വിവിധ ജയിലുകളിലായി തടവിലാക്കപ്പെട്ട 2000 പാലസ്തീന്‍ പൗരന്മാരെയാകും ഇസ്രയേല്‍ മോചിപ്പിക്കുക. വെടിനിര്‍ത്തല്‍ കരാര്‍ താല്‍കാലികം മാത്രമാണെന്നും ഹമാസ് ഉറപ്പുകള്‍ പാലിച്ചില്ലെങ്കില്‍ പോരാട്ടം തുടരുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കി.മോചിപ്പിക്കുന്ന 33 പേരുടെ പേര് വിവരങ്ങള്‍ മോചനത്തിന് 24 മണിക്കൂര്‍ മുന്‍പ് നല്‍കേണ്ടതാണ്. എന്നാൽ ഹമാസിന്റെ ഭാഗത്ത് നിന്ന് അതുണ്ടായില്ല. ഇത്തരം കരാര്‍ ലംഘനങ്ങള്‍ അനുവദിക്കില്ലെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി എക്‌സിലൂടെ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബോറിസ് ജോൺസൺ പ്രധാനമന്ത്രിയായിരുന്നപ്പോൾ വാഗ്ദാനം ചെയ്ത ആശുപത്രികളിൽ പകുതിയും അടുത്ത കാലത്തെങ്ങും പ്രവർത്തനം ആരംഭിക്കില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. നാൽപതോളം പുതിയ ആശുപത്രികളാണ് അന്ന് പ്രഖ്യാപിച്ചിരുന്നത്. ഇതിൽ പകുതിയും ഉടനെ പ്രവർത്തനം ആരംഭിക്കില്ലെന്നത് കടുത്ത രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ഇതോടെ മോശം കെട്ടിടങ്ങളുടെയും മറ്റ് അസൗകര്യങ്ങളുടെയും പേരിൽ മാറ്റി സ്ഥാപിക്കാനിരുന്ന പല ആശുപത്രികളുടെയും കാര്യത്തിൽ കടുത്ത അനശ്ചിതത്വമാണ് ഉണ്ടായിരിക്കുന്നത്. പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയാകുന്ന മുറയ്ക്ക് പല എൻഎച്ച്എസ് ആശുപത്രികളും മാറ്റി സ്ഥാപിക്കാനിരിക്കുകയായിരുന്നു. ഹോസ്പിറ്റലുകൾ പണി പൂർത്തിയാക്കാൻ സാധിക്കാത്ത സാഹചര്യം കൺസർവേറ്റുകളുടെ ഭരണപരാജയമായി ലേബർ പാർട്ടി കാണിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
പ്രഖ്യാപിച്ച 40 പദ്ധതികളിൽ 12 എണ്ണം പൂർത്തിയാക്കാൻ പറ്റുമെന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. ഈ പദ്ധതികളുടെ പുരോഗതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അടുത്ത ആഴ്ച യോഗത്തിൽ സർക്കാർ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ബലക്ഷയമുള്ള കെട്ടിടങ്ങളിൽ ചികിത്സ നടത്തുന്ന സാഹചര്യത്തിൽ പല എൻ എച്ച് എസ് ട്രസ്റ്റുകളും കടുത്ത ആശങ്കയിലാണെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. ബലക്ഷയമുള്ള ആശുപത്രികളിൽ നിന്നുള്ള അപകട സാധ്യത വളരെ കൂടുതലാണെന്ന് എൻഎച്ച്എസ് കോൺഫെഡറേഷന്റെ ചീഫ് എക്സിക്യൂട്ടീവ് മാത്യു ടെയ്‌ലർ പറഞ്ഞു.