ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- യുദ്ധം രൂക്ഷമായി കൊണ്ടിരിക്കുന്ന ലെബനനിൽ നിന്നും പാലായനം ചെയ്യുവാൻ ശ്രമിക്കുന്ന ബ്രിട്ടീഷ് പൗരന്മാരെ സഹായിക്കുവാനായി, യുകെ സർക്കാർ ഒരു ചാർട്ടേർഡ് വാണിജ്യ വിമാനം ക്രമീകരിച്ചതായി വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി അറിയിച്ചിരിക്കുകയാണ്. ലെബനനിലെ സ്ഥിതിഗതികൾ വളരെ മോശം അവസ്ഥയിലാണെന്നും, സാഹചര്യങ്ങൾ വേഗത്തിൽ വഷളാകാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തെക്കൻ ലെബനനിൽ പ്രാദേശിക പ്രദേശങ്ങളെ ലക്ഷ്യമിട്ട് ഗ്രൗണ്ട് ഓപ്പറേഷനുകൾ ആരംഭിക്കുമെന്ന് ഇസ്രായേൽ പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് വിദേശകാര്യ സെക്രട്ടറി ഈ തീരുമാനം അറിയിച്ചത്. ബ്രിട്ടീഷ് പൗരത്വമുള്ളവർക്കും, അവരുടെ ജീവിത പങ്കാളികൾക്കും, 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കുമാണ് ഫ്ലൈറ്റ് ഉപയോഗപ്പെടുത്തുവാൻ അർഹതയുണ്ടാവുക. ഗർഭിണികൾ, വൃദ്ധർ തുടങ്ങി ദുർബലരായ ആളുകൾക്ക് മുൻഗണനയുണ്ടാകും.
ബെയ്‌റൂട്ടിൽ നിന്ന് വിമാനം ബുധനാഴ്ച ബ്രിട്ടനിലേക്ക് പുറപ്പെടുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ആഴ്ചയിലെ കണക്കുകൾ പ്രകാരം, ആശ്രിതർ ഉൾപ്പെടെ 4,000 മുതൽ 6,000 വരെ യുകെ പൗരന്മാർ ലെബനനിൽ ഉണ്ടെന്നാണ് കരുതുന്നത്. ബെയ്റൂട്ട്-റാഫിക് ഹരിരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന വിമാനം ചാർട്ടർ ചെയ്യുന്നതിന് യുകെ സർക്കാർ പണം നൽകുമെങ്കിലും, ബ്രിട്ടീഷ് പൗരന്മാർ ഓരോ സീറ്റിനും 350 പൗണ്ട് വീതം ഫീസ് നൽകേണ്ടതുണ്ട്. ബ്രിട്ടീഷ് പൗരന്മാർക്കും ആശ്രിതർക്കും ഫ്ലൈറ്റിൽ ഇടം നേടാൻ അർഹതയുണ്ട്. ബ്രിട്ടീഷുകാരല്ലാതെ വിമാനത്തിൽ കയറുന്നവർക്ക് യുകെയിൽ പ്രവേശിക്കുന്നതിന് കുറഞ്ഞത് ആറ് മാസത്തേക്ക് അനുവദിച്ച വിസ ആവശ്യമാണ്. കൂടുതൽ ചാർട്ടർ ഫ്ലൈറ്റുകൾ ക്രമീകരിക്കുവാൻ ആവശ്യമായ ചർച്ചകൾ നടന്നുവരികയാണെന്ന് വിദേശകാര്യ സെക്രട്ടറി ചൊവ്വാഴ്ച നടത്തിയ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.
വരും ദിവസങ്ങളിലുള്ള ഫ്ലൈറ്റുകൾ ആളുകളുടെ എണ്ണത്തെയും, അതോടൊപ്പം തന്നെ സുരക്ഷാ സാഹചര്യങ്ങളെയും കണക്കിലെടുത്താണ് ഉണ്ടാവുകയെന്ന് വിദേശകാര്യ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു. സാഹചര്യങ്ങൾ വളരെ വേഗത്തിൽ രൂക്ഷമാകുന്നതിനാൽ എത്രയും പെട്ടെന്ന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ഉറപ്പ് നൽകിയിട്ടുണ്ട്. ലെബനനിലെ ഉദ്യോഗസ്ഥരുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ ആഴ്ച മാത്രം ആയിരത്തോളം ആളുകൾ കൊല്ലപ്പെട്ടതായി വ്യക്തമാക്കുന്നു. ഇറാൻ പിന്തുണയുള്ള സായുധ സംഘടനയായ ഹിസ്ബുള്ളയും ഇസ്രായേലും തമ്മിലുള്ള യുദ്ധം അതിശക്തമായ രീതിയിൽ തന്നെ തുടർന്നുവരികയാണ്. ഇത്തരം ഒരു സാഹചര്യത്തിൽ ഒരു രാഷ്ട്രീയ പരിഹാരമാണ് ആവശ്യമെന്നും, സൈനികമായ വഴിയല്ല ആവശ്യമെന്നും വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു. ഇതിനായി ഇറാനുമായി ചർച്ചകൾ നടത്തുമെന്നും വിദേശകാര്യ സെക്രട്ടറി അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- പെഡസ്ട്രിയൻ ക്രോസ്സിൽ റോഡ് ക്രോസ് ചെയ്യുകയായിരുന്ന ഗർഭിണിയായ മലയാളി യുവതിയെ കാർ ഇടിച്ചു തെറുപ്പിച്ചു . സെപ്റ്റംബർ 29 രാത്രി ഏകദേശം 8 മണിയോടെ ബാംബർ ബ്രിഡ്ജിലാണ് സംഭവം നടന്നത്. വയനാട് സ്വദേശിയായ യുവതിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ബാംബർ ബ്രിഡ്ജിൽ നിന്ന് പതിനാറും പതിനേഴും വയസുള്ള രണ്ട് ആൺകുട്ടികളെ അറസ്റ്റ് ചെയ്തതായി ലങ്കാഷയർ പോലീസ് അറിയിച്ചു. യുവതി സീബ്രാ ലൈനിൽ ആയിരിക്കുമ്പോഴാണ് കാർ ഇടിച്ച് തെറുപ്പിച്ചതെന്ന് ദൃക്സാക്ഷികൾ പോലീസിന് മൊഴി നൽകി. FY62 MXC രജിസ്‌ട്രേഷനുള്ള ഇരുണ്ട ചാരനിറത്തിലുള്ള ടൊയോട്ട പ്രിയസ് കാറാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് അറിയിച്ചു. എന്നാൽ വാഹനം ഇതുവരെയും കണ്ടെത്തുവാൻ പോലീസിന് ആയിട്ടില്ല. ഇത് സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നവർ ഉടൻതന്നെ ബന്ധപ്പെടണമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.
കാറിടിച്ച യുവതി അഞ്ചു മാസം ഗർഭിണി കൂടി ആയതിനാൽ ശക്തമായ പരിക്കുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം. തലയ്ക്കും വയറിനും അതിഗുരുതരമായ പരിക്കുകൾ ഏറ്റ യുവതിയ്ക്ക് അടിയന്തര ശസ്ത്രക്രിയകൾ നടത്തി ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിലാണ്. മലയാളികളെ ആകെ ഞെട്ടിക്കുന്ന വാർത്തയാണ് ഇത്. കൂടെ ജോലി ചെയ്യുന്ന രണ്ടുപേരോടൊപ്പം റോഡ് മുറിച്ചു കടക്കവയാണ് അമിത വേഗത്തിൽ എത്തിയ വാഹനം യുവതിയെ ഇടിച്ചുതെറിപ്പിച്ചത്. കടുത്ത ഞെട്ടലോടെയാണ് ദൃക്സാക്ഷികൾ സംഭവത്തെ കുറിച്ച് വിവരിച്ചത്. യുവതി സ്റ്റുഡൻറ് വിസയിലാണ് യുകെയിൽ എത്തിയത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ഇറാസ്മസ് സ്റ്റുഡൻ്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം തിരിച്ചു കൊണ്ടുവരുന്നത് ഉൾപ്പെടെ, ബ്രെക്‌സിറ്റിന് ശേഷം ബ്രിട്ടനിലേക്കുള്ള യൂറോപ്യൻ യൂണിയൻ വിദ്യാർത്ഥികളുടെ ഒഴുക്ക് പുനരാരംഭിക്കുന്നതിനുള്ള മാർഗം കണ്ടെത്താൻ ബ്രിട്ടീഷ് സർവകലാശാലകൾ സർക്കാരിനോട് അഭ്യർത്ഥിച്ചിരിക്കുകയാണ്. ബുധനാഴ്ച ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ യൂറോപ്യൻ കമ്മീഷൻ പ്രസിഡൻ്റ് ഉർസുല ഫോൺ ഡെർ ലെയനുമായുള്ള തൻ്റെ ആദ്യ ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് സർവകലാശാലകളുടെ ഈ ആവശ്യം. ബ്രിട്ടനിലുടനീളമുള്ള 141 സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്ന യൂണിവേഴ്സിറ്റിസ് യുകെ (യുയുകെ), യൂറോപ്യൻ യൂണിയനുമായുള്ള ബ്രിട്ടീഷ് ബന്ധം പുനസ്ഥാപിക്കുന്നതിൽ വിദ്യാർത്ഥികൾ കേന്ദ്രബിന്ദുവാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. യു കെയിലേക്കുള്ള യൂറോപ്യൻ വിദ്യാർത്ഥികളുടെ ഒഴുക്ക് നിലച്ചതിൽ തങ്ങൾക്ക് ഖേദമുണ്ടെന്ന് യുയുകെ ചീഫ് എക്സിക്യൂട്ടീവ് വിവിയെൻ സ്റ്റെർൻ പറഞ്ഞു. ബുധനാഴ്ച നടക്കാനിരിക്കുന്ന കൂടിക്കാഴ്ച പ്രാധാന്യമർഹിക്കുന്നതാണെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. പ്രതിരോധവും സുരക്ഷയും ഉൾപ്പെടെ വിവിധ വിഷയങ്ങൾക്ക് പുതിയ ദിശാബോധം നൽകുന്നതിനും, യൂറോപ്യൻ യൂണിയനും യുകെയും തമ്മിലുള്ള ബന്ധത്തിന്റെ വിപുലമായ പുനഃസജ്ജീകരണത്തിൻ്റെ ഭാഗമായി സാധ്യമായ ഒരു കരാറും അനുവദിക്കുന്ന തരത്തിലാണ് മീറ്റിംഗ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഇ യു വൃത്തങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.
അടുത്ത ആറുമാസകാലത്തേയ്ക്ക് ഇരുപക്ഷവും ഒരുമിച്ച് പ്രവർത്തിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തിക്കുന്നതിനും, ദീർഘകാല പ്രവർത്തനങ്ങൾക്കുള്ള രൂപരേഖ അടുത്ത വസന്തകാലത്ത് നടക്കുന്ന ഇ യു -യു കെ ഉച്ചകോടിയിലൂടെ കണ്ടെത്തുന്നതിനുമാണ് നിലവിലെ ഇരു പക്ഷത്തിന്റെയും പ്രയത്നങ്ങൾ . 30 വയസ്സിന് താഴെയുള്ള യുവാക്കൾക്ക് പരിമിതമായ വർഷത്തേക്ക് വിദേശത്ത് പഠിക്കുന്നതിനോ ജോലി ചെയ്യുന്നതിനോ അനുവദിക്കുന്ന യൂത്ത് മൊബിലിറ്റി സ്കീം പുനസ്ഥാപിക്കുന്നതിനായി യൂറോപ്യൻ യൂണിയൻ കഴിഞ്ഞ ഏപ്രിലിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് സംബന്ധിച്ച ബ്രിട്ടീഷ് തീരുമാനം ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. അതോടൊപ്പം തന്നെ ഇറാസ്മസ് സ്റ്റുഡൻ്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിനെ കുറിച്ചും രാഷ്ട്രീയമായ പ്രതികരണങ്ങൾ ഒന്നും തന്നെ ഇതുവരെ പുറത്തു വന്നിട്ടുമില്ല. ഇറാസ്മസ് സ്റ്റുഡൻ്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിലൂടെ പ്രതിവർഷം 15,000 ത്തോളം ബ്രിട്ടീഷ് വിദ്യാർത്ഥികളാണ് ബ്രെക്‌സിറ്റിന് മുമ്പ് ഇയു സർവകലാശാലകളിൽ പഠനം പൂർത്തീകരിച്ചിരുന്നത്. ബുധനാഴ്ച നടക്കുന്ന ചർച്ചയിലൂടെ കൂടുതൽ തീരുമാനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് ഇരു പക്ഷവും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- കൺസർവേറ്റീവ് നേതാവായി താൻ തുടർന്നിരുന്നുവെങ്കിൽ, റിഷി സുനക്കിനേക്കാൾ മികച്ച പ്രകടനം തനിക്കും, പാർട്ടിക്കും ജനറൽ ഇലക്ഷനിൽ കാഴ്ചവയ്ക്കുവാൻ സാധിക്കുമായിരുന്നുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ലിസ് ട്രസ്. 2022 ൽ പ്രധാനമന്ത്രി പദത്തിൽ എത്തിയശേഷം 45 ദിവസങ്ങൾക്ക് ശേഷം പദവി ഒഴിയുവാൻ ലിസ് ട്രസ് നിർബന്ധിതയായിരുന്നു. ട്രസിന്റെ കാലഘട്ടത്തിൽ അവതരിപ്പിച്ച മിനി – ബഡ്ജറ്റ് വിപണി തകർച്ചയ്ക്ക് കാരണമായതാണ് അവരുടെ രാജിയിലേക്ക് നയിച്ചത്. ജൂലൈയിൽ പാർട്ടിയെ ചരിത്രത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് പരാജയത്തിലേക്ക് നയിച്ച സുനക്കിനേക്കാൾ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുവാൻ സാധിക്കുമായിരുന്നോ എന്ന് ചോദ്യത്തിന്, തികച്ചും സാധിക്കുമായിരുന്നു എന്ന ഉത്തരമാണ് ട്രസ് നൽകിയത്. ടോറി കോൺഫറൻസ് പരിപാടിയ്ക്കിടെ ആയിരുന്നു ട്രെസ്സിന്റെ ഈ പ്രതികരണം. എന്നാൽ വിജയിക്കുക എന്നത് ഒരു കഠിനമായ പ്രക്രിയായിരിക്കുമെന്നും, പാർട്ടി ബോറിസ് ജോൺസൻ നിലനിർത്തണമായിരുന്നുവെന്നും അവർ അഭിപ്രായപ്പെട്ടു. മിനി – ബഡ്ജറ്റ് വിജയിക്കുവാൻ അനുവദിച്ചിരുന്നെങ്കിൽ, വോട്ടർമാർ കൺസർവേറ്റീവ് പാർട്ടിയെ കൂടുതൽ പരിഗണിക്കുമായിരുന്നുവെന്നും, എന്നാൽ ടോറി എംപിമാരുടെ പിന്തുണയില്ലാതെ താൻ ആഗ്രഹിച്ച മാറ്റങ്ങൾ കൊണ്ടുവരുന്നത് ബുദ്ധിമുട്ടാണെന്നും അവർ പറഞ്ഞു.
ടോറി നേതൃത്വത്തിനായി മത്സരിക്കുന്ന നാല് മത്സരാർത്ഥികളിൽ ആരെയും താൻ അംഗീകരിക്കില്ലെന്നും മുൻ പ്രധാനമന്ത്രി ട്രസ് പറഞ്ഞു. രാജ്യത്ത് മൊത്തത്തിൽ കൺസർവേറ്റീവ് പാർട്ടിയുടെ അവസ്ഥ തീർത്തും മോശമാണെന്ന സത്യം ഇവരാരും തന്നെ അംഗീകരിച്ചിട്ടില്ലെന്നും ട്രസ് കൂട്ടിച്ചേർത്തു. കൂടുതൽ വിപ്ലവാത്മകരമായ തീരുമാനങ്ങളാണ് ഇനി ഉണ്ടാകേണ്ടതെന്നും ട്രസ് തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി. 2022 ലെ ബോണ്ട് മാർക്കറ്റ് പ്രതിസന്ധിക്ക് തന്റെ മിനി ബഡ്ജറ്റല്ല, മറിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ടാണ് ഉത്തരവാദിയെന്ന അവകാശവാദം അവർ വീണ്ടും ഉന്നയിച്ചു. ഓഫീസ് ഫോർ ബഡ്ജറ്റ് റെസ്പോൺസിബിലിറ്റി ഒഴിവാക്കുന്നത് വരെ കൺസർവേറ്റീവ് പാർട്ടിക്ക് വിജയിക്കാനാവുകയില്ലെന്നും, ബാങ്ക് ഓഫ് ഇംഗ്ലണ്ട് തങ്ങളുടെ വീഴ്ചകൾ തന്റെ മേൽ ആരോപിക്കാനാണ് ശ്രമിച്ചതെന്നും ട്രസ് ശക്തമായി വിമർശിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- തന്റെ ഷിഫ്റ്റിനുശേഷം തിരികെ മടങ്ങുകയായിരുന്ന എൻഎച്ച്എസ് ജീവനക്കാരനെ മനപ്പൂർവ്വം കാറിടുപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചിരിക്കുകയാണ് ബ്രിസ്റ്റോൾ കോടതി. ഇരുപത്താറുകാരനായ ഫിലിപ്പ് ആഡംസ്, ഇരുപത്തിരണ്ടുകാരനായ പാട്രിക് ജെയിംസ് എന്നിവരെയാണ് സെപ്റ്റംബർ 27 ന് ബ്രിസ്റ്റോൾ ക്രൗൺ കോടതിയിലെ ജൂറി കുറ്റക്കാരായി കണ്ടെത്തിയത്. 2020 ജൂലൈ 22നാണ് കേസിനാധാരമായ സംഭവം നടന്നത്. ബ്രിസ്റ്റോളിലെ സൗത്ത്മീഡ് ഹോസ്പിറ്റലിൽ ഷിഫ്റ്റ് പൂർത്തിയാക്കിയ ശേഷം തിരികെ നടക്കുകയായിരുന്ന ഇരുപത്തിയഞ്ചുകാരനായ കാറ്റിൻഗുവ ടിജിറ്റെൻഡറോയെയാണ് ഒരു നീല ഹോണ്ട അകോർഡ് കാർ ഇടിച്ചു വീഴ്ത്തിയത്. ഇടിച്ചു വീഴ്ത്തിയ ശേഷം ഇരുവരും കാറിൽ നിന്ന് ഓടി രക്ഷപ്പെട്ടതായും, ഇതിനിടയിൽ ഇരുവരും ടിജിറ്റെൻഡറോയെ വംശീയമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള വാക്കുകൾ ഉച്ചത്തിൽ വിളിച്ചതായും അദ്ദേഹം കോടതിയിൽ നൽകിയ മൊഴിയിൽ വ്യക്തമാക്കി. ബ്രിസ്റ്റോളിലെ സൗത്ത്മീഡിൽ നിന്നുള്ള ആഡംസിന് അദ്ദേഹത്തിൻ്റെ അഭാവത്തിൽ ആറ് വർഷത്തെ തടവ് ശിക്ഷയും, ബ്രിസ്റ്റോളിലെ ലോറൻസ് വെസ്റ്റണിൽ നിന്നുള്ള ജെയിംസിന് എട്ടര വർഷത്തേക്കുമാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. വിചാരണയിൽ ഉടനീളം കോടതിയിൽ ആഡംസ് ഹാജരായിരുന്നില്ല. ആഡംസ് ദുബായിൽ ഉണ്ടെന്നും എത്രയും വേഗം യുകെയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയാണെന്നും പോലീസ് അധികൃതർ വ്യക്തമാക്കി.
മറ്റൊരാളോട് ചെയ്യാൻ പറ്റുന്ന ഏറ്റവും ക്രൂരമായ ഒരു കൃത്യമാണ് ഇരുവരും ചെയ്തതെന്ന് കോടതി കണ്ടെത്തി. ഇരുവരും തങ്ങൾ ചെയ്ത പ്രവർത്തി ആസ്വദിച്ചതായും കോടതി നിരീക്ഷിച്ചു. അതിനാൽ തന്നെയാണ് കഠിന ശിക്ഷയിലേക്ക് കോടതി നീങ്ങിയത്. അപകടത്തിൽ ടിജിറ്റെൻഡറോയ്ക്ക് കനത്ത പരിക്കുകൾ സംഭവിച്ചിരുന്നു. അപകടത്തിനുശേഷം പ്ലാസ്റ്റിക് സർജറി നടത്താൻ തക്ക പരിക്കുകൾ ഉണ്ടായിരുന്നതായും കോടതി വാദം കേട്ടു. തന്റെ മകന് അവസാനം നീതി ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ടിജിറ്റെൻഡറോയുടെ മാതാവ് കോടതി വിധിക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള പോരാട്ടം രൂക്ഷമായതിനെത്തുടർന്ന്, ലെബനനിൽ നിന്നും നിരവധി പേർ പാലായനം തുടരുകയാണ്. ഇത്തരത്തിൽ തിരികെയെത്തിയ ബ്രിട്ടീഷ് യുവതി,അല ഗലായ്‌നി, തന്റെ ഭർത്താവിനെയും കുടുംബ അംഗങ്ങളെയും ഉപേക്ഷിച്ചു പോന്നതിനുള്ള തന്റെ അതിയായ ദുഃഖം ബിബിസിയോട് തുറന്നു പറഞ്ഞു. തനിക്ക് ഇപ്പോഴും ഉറങ്ങാൻ സാധിക്കുന്നില്ലെന്നും, ചെവിയിൽ ഇപ്പോഴും ബോംബുകളുടെ ശബ്ദമാണ് കേൾക്കുന്നതെന്നും അവർ പറഞ്ഞു. യുവതിയുടെ വാക്കുകൾ ലെബനനിലെ അതി രൂക്ഷമായ സാഹചര്യത്തെയാണ് സൂചിപ്പിക്കുന്നത്. 28 കാരിയായ യുവതി ഏകദേശം രണ്ട് മാസത്തോളം ഗർഭിണിയാണ്. ഞായറാഴ്ച രാവിലെ രണ്ട് വലിയ സ്യൂട്ട്കേസുകളുമായി മിഡിൽ ഈസ്റ്റ് എയർലൈൻസ് വിമാനത്തിൽ ലണ്ടനിലെ ഹീത്രൂ എയർപോർട്ടിൽ എത്തിയപ്പോൾ അവൾ തികച്ചും ക്ഷീണിതയായിരുന്നു. തന്റെ ഭർത്താവിനെയും താൻ സ്നേഹിച്ച ജീവിതത്തെയും ഉപേക്ഷിച്ചാണ് തിരികെ എത്തിയതെന്ന് അവൾ പറഞ്ഞു. ഒക്‌ടോബർ ഏഴിന് ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തിന് ശേഷം, ലെബനീസ് അതിർത്തിയിൽ ഇസ്രായേലും ഹിസ്ബുള്ളയും തമ്മിൽ നിരന്തര യുദ്ധം തുടരുകയാണ്. ഗാസയിൽ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുന്നത് വരെ ഇത്തരത്തിൽ യുദ്ധം തുടരുമെന്ന്, ഇറാൻ പിന്തുണയുള്ള മിലിറ്ററി സംഘടനയായ ഹിസ്ബുള്ള വ്യക്തമാക്കിയിട്ടുണ്ട്. തലസ്ഥാനമായ ബെയ്‌റൂട്ട് ഉൾപ്പെടെ ലെബനന്റെ വിവിധ പ്രദേശങ്ങളിലുള്ള ഹിസ്ബുള്ളയുടെ ശക്തി കേന്ദ്ര പ്രദേശങ്ങളിൽ കഴിഞ്ഞ ആഴ്ചകളിൽ ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച, തെക്കൻ ബെയ്‌റൂട്ടിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ള നേതാവ് ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിൽ ഗ്രൂപ്പിലെ മുതിർന്ന 20 അംഗങ്ങൾ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ അവകാശപ്പെടുന്നുണ്ട്. എന്നാൽ ഈ യുദ്ധം മൂലം പീഡനവും ദുരിതവും അനുഭവിക്കുന്നത് തികച്ചും സാധാരണക്കാരാണ്.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ വിവാഹിതയായപ്പോഴാണ് ഗലായ്‌നി വടക്കൻ ലണ്ടനിൽ നിന്ന് ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിലേക്ക് താമസം മാറിയത്. തൻ്റെ ഭർത്താവിനെ എപ്പോൾ കാണാനാകുമെന്നോ, കുഞ്ഞ് ജനിക്കുന്നതിന് മുമ്പ് ലെബനനിലേക്ക് മടങ്ങാൻ കഴിയുമോ എന്നോ തനിക്ക് ഒരു ധാരണയുമില്ലെന്ന് അവർ പറഞ്ഞു. ബെയ്‌റൂട്ടിൽ നിന്ന് പുറപ്പെടുന്ന ഒരേയൊരു വാണിജ്യ എയർലൈൻ മിഡിൽ ഈസ്റ്റ് എയർലൈൻസ് മാത്രമാണെന്നും, തൻ്റെ ഭർത്താവ് കമ്പനിയുടെ പൈലറ്റായതിനാൽ മാത്രമാണ് സീറ്റ് അതിലൊന്നിൽ നേടാനായതെന്നും ഗലായ്നി പറഞ്ഞു. തന്റെ ഭർത്താവിനെ ഉപേക്ഷിച്ചു പോരുവാൻ തനിക്കൊട്ടും ആഗ്രഹമുണ്ടായിരുന്നില്ലെന്നും, എന്നാൽ ജീവനെതിരെയുള്ള ഭീഷണി മൂലം മാത്രമാണ് തിരികെ എത്തിയതെന്നും അവർ ബിബിസി ന്യൂസിനോട് വ്യക്തമാക്കി. വിമാനത്താവളം ആളുകളെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും, എങ്ങനെയെങ്കിലും വിമാനത്തിൽ കയറിപ്പറ്റി രക്ഷപ്പെടാനാണ് ആളുകൾ ആഗ്രഹിക്കുന്നതെന്നും അവർ പറഞ്ഞു. ലെബനനിൽ ഇപ്പോഴും ഏകദേശം 4000 മുതൽ 6000 വരെ ബ്രിട്ടീഷ് പൗരന്മാരും അവരുടെ ആശ്രിതരും ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആക്രമണം രൂക്ഷമായതിനെ തുടർന്ന് എത്രയും വേഗം തിരികെ എത്തണമെന്ന് ബ്രിട്ടീഷ് പൗരന്മാരോട് വിദേശകാര്യ ഓഫീസ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- മന്ത്രിമാർക്ക് ലഭിക്കുന്ന സൗജന്യ സമ്മാനങ്ങളെ സംബന്ധിച്ച ഹോസ്പിറ്റാലിറ്റി നിയമങ്ങൾ കർശനമാക്കുവാൻ തീരുമാനിച്ചിരിക്കുകയാണ് ലേബർ സർക്കാർ. തങ്ങളുടെ ഔദ്യോഗിക സർക്കാർ പദവിയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന സമ്മാനങ്ങളും ഇനി മുതൽ മന്ത്രിമാർ എം പി രജിസ്റ്ററിലും രേഖപ്പെടുത്തുവാൻ നിർബന്ധിതരാകും. പ്രധാന ലേബർ ഡോണറായ ലോർഡ് അല്ലിയിൽ നിന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമറിനും മറ്റ് ഉന്നത മന്ത്രിമാർക്കും ലഭിച്ച സമ്മാനങ്ങളെ സംബന്ധിച്ച് ശക്തമായ എതിർപ്പുകൾ ഉയർന്നതിനെ തുടർന്നാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും പുതിയ തീരുമാനം ഉണ്ടായിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായ ഈ നീക്കത്തെ അപലപിച്ച് ശനിയാഴ്ച ലേബർ പാർട്ടി എംപി റോസി ഡഫീൽഡ് നാടകീയ നീക്കത്തിലൂടെ രാജി അറിയിച്ചിരുന്നു. പുതിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നതിന് പകരം, അധികാരത്തിലും അത്യാഗ്രഹത്തിലും കൂടുതൽ ശ്രദ്ധാലുക്കളാണ് പ്രധാനമന്ത്രിയും സംഘവുമെന്ന് അവർ ആരോപിച്ചു. എംപിമാർ നിലവിൽ അവരുടെ പാർലമെൻ്ററി അല്ലെങ്കിൽ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ഭാഗമായി പരിഗണിക്കുവാൻ 300 പൗണ്ടിൽ കൂടുതൽ വിലമതിക്കുന്ന സമ്മാനങ്ങളും ആതിഥ്യമര്യാദയും പ്രഖ്യാപിക്കേണ്ടതുണ്ട്. 28 ദിവസത്തിനുള്ളിൽ പാർലമെൻ്ററി സുതാര്യത രേഖകളിൽ നൽകിയ വ്യക്തിയെ സംബന്ധിച്ച വിവരങ്ങളും, സമ്മാനത്തിന്റെ മൂല്യം മൂല്യത്തെ സംബന്ധിച്ചുള്ള വിവരങ്ങളും പട്ടികപ്പെടുത്തണമെന്നാണ് നിയമം അനുശാസിക്കുന്നത്. പാർലമെൻ്റ് ചേരുമ്പോൾ രണ്ടാഴ്ചയിലൊരിക്കൽ ഈ രേഖകൾ പൊതുവിൽ പ്രസിദ്ധീകരിക്കപ്പെടും. എന്നാൽ മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിൻ്റെ കീഴിൽ കൊണ്ടുവന്ന ചട്ട പ്രകാരം മന്ത്രിമാർക്ക് അവരുടെ സർക്കാർ പദവിയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന സമ്മാനങ്ങൾ മൂന്നുമാസത്തിലൊരിക്കൽ പ്രസിദ്ധീകരിക്കുന്ന അവരുടെ ഡിപ്പാർട്ട്മെന്റ് ഡിക്ലറേഷനുകളിൽ പ്രഖ്യാപിക്കാം എന്ന് വ്യക്തമാക്കുന്നുണ്ട്. ഇതിൽ ലഭിക്കുന്ന സമ്മാനങ്ങളുടെ കൃത്യമായ മൂല്യം വ്യക്തമാക്കേണ്ട ആവശ്യകതയുമില്ല.
ഇനിമുതൽ മന്ത്രിമാർക്ക് തങ്ങളുടെ എംപി രജിസ്റ്ററിലും ഇത്തരം സമ്മാനങ്ങൾ രേഖപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. സർക്കാരിന് കൂടുതൽ സുതാര്യത ഉറപ്പാക്കാനാണ് ഇത്തരം ഒരു നീക്കമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. മന്ത്രിമാരും ഷാഡോ മന്ത്രിമാരും ഒരേ നിയമം പാലിക്കുന്ന തരത്തിൽ നിയമങ്ങൾക്ക് മാറ്റം ഉണ്ടാകുമെന്ന് എം പി മക്ഫാഡൻ അറിയിച്ചു. ടോറികൾ സൃഷ്ടിച്ച പഴുതിനെ തങ്ങൾ നീക്കുകയാണ് എന്ന തരത്തിൽ ലേബർ പാർട്ടി ഈ തീരുമാനത്തെ അവതരിപ്പിക്കുമ്പോൾ, സമ്മാനങ്ങൾ സ്വീകരിച്ചതു സംബന്ധിച്ച് ഉണ്ടായ വിവാദം നീക്കാനാണ് ഇത്തരമൊരു തീരുമാനം ഇപ്പോൾ ലേബർ പാർട്ടി എടുക്കുന്നതെന്ന് ടോറി ആരോപിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവുമെല്ലാം യു കെയെ ശക്തമായി ബാധിക്കുമെന്നും, 2075 ഓടെ രാജ്യം കൂടുതൽ ചൂടുള്ളതും വരണ്ടതുമായി മാറുമെന്നും വിദഗ്ധരുടെ പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി നിൽക്കുന്നത് മാഞ്ചസ്റ്റർ നഗരം മാത്രമാണ്. മാഞ്ചസ്റ്റർ നഗരത്തിൽ മഴ തുടരുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതുമൂലം റോയൽ ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ മാഞ്ചസ്റ്ററിലെ സാൽഫോർഡിലുള്ള ബ്രിഡ്ജ് വാട്ടർ ഗാർഡൻ തണുപ്പ് കാലാവസ്ഥ ആവശ്യമായ മൃഗങ്ങൾക്കും സസ്യജാലങ്ങൾക്കും വേണ്ടി ഇനി മുതൽ മാറ്റിവയ്ക്കും. നൂറ്റാണ്ടുകളായി ബ്രിട്ടീഷ് ലാൻഡ്‌സ്‌കേപ്പിൻ്റെ ഭാഗമായ ഓക്ക്, ബിർച്ച്, ബീച്ചുകൾ എന്നിവയുൾപ്പെടെയുള്ള മരങ്ങളുടെ വളർച്ച തെക്കൻ ഇംഗ്ലണ്ടിൽ ചൂടുകൂടുന്നത് മൂലം ബുദ്ധിമുട്ടിൽ ആകുന്നുണ്ട്. അതിനാൽ തന്നെ വൈവിധ്യമാർന്ന ജീവജാലങ്ങളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ആർ എച്ച് എസ് ബ്രിഡ്ജ് വാട്ടറിൻ്റെ പുതിയ അർബോറേറ്റത്തിൽ ഈ വൃക്ഷങ്ങളെയും പരിഗണിക്കുന്നുണ്ട്. യുകെയിലെ മറ്റ് പ്രദേശങ്ങളെ താരതമ്യം ചെയ്യുമ്പോൾ മാഞ്ചസ്റ്റർ നഗരം ഒരു മരുപ്പച്ചക്ക് തുല്യമാണെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. ഗാർഹിക തോട്ടക്കാർ ഇതിനോടകം തന്നെ കാലാവസ്ഥ മാറ്റം മൂലമുള്ള വർദ്ധിച്ച ചൂടിനെ അതിജീവിക്കുന്നതിനുള്ള വഴികൾ തേടുന്നുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. മങ്ങിയ വേനലിൽ പോലും വെള്ളം സൂക്ഷിച്ചുവയ്ക്കുന്നതിനുള്ള വാട്ടർ ബട്ടുകളുടെയും ഗ്രീൻ ഹൗസ് ഷേഡുകളുടെയും വില്പന ക്രമാതീതമായി കുതിച്ചുയരുന്നത് ഇത് സൂചിപ്പിക്കുന്നു. ഗ്രീൻ ഹൗസ് ബ്ലൈൻഡുകളുടെ വില്പന ഈ വർഷം 30 ശതമാനം വർദ്ധിച്ചിട്ടുണ്ടെന്ന് ഹരിതഗൃഹ നിർമ്മാതാക്കളായ ഹാർട്ട്‌ലി ബൊട്ടാണിക് പറഞ്ഞു.
റോയൽ ഹോർട്ടികൾച്ചറൽ സൊസൈറ്റിക്ക് നിലവിൽ ഇംഗ്ലണ്ടിൽ അഞ്ച് ഗാർഡുകളാണ് ഉള്ളത്. വിവിധ കാലാവസ്ഥകളിൽ ജീവജാലങ്ങളെ നിലനിർത്തുവാനാണ് ഇവ ഉപയോഗിക്കുന്നത്. 2075 വരെ താപനിലയിലും മഴയിലും പ്രതീക്ഷിക്കുന്ന മാറ്റങ്ങൾ തങ്ങൾ മാപ്പ് ചെയ്തിട്ടുണ്ടെന്ന് ഡെവോണിലെ ആർ എച്ച് എസ് റോസ്‌മൂർ ക്യൂറേറ്റർ ജോൺ വെബ്‌സ്റ്റർ പറഞ്ഞു. ഇതിൽ ആർ എച്ച് എസ് ബ്രിഡ്ജ് വാട്ടർ മാത്രമാണ് സ്ഥിരത പുലർത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. അതിനാൽ തന്നെ പുതിയ ആർബോറേറ്റങ്ങൾ ഇവിടെ ആസൂത്രണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥ വ്യതിയാനം രാജ്യത്തെ ശക്തമായ രീതിയിൽ തന്നെ ബാധിക്കും എന്നാണ് ഈ റിപ്പോർട്ടുകൾ എല്ലാം തന്നെ സൂചിപ്പിക്കുന്നത്. അതിൽനിന്ന് സസ്യ ജീവജാലങ്ങളെ രക്ഷിക്കാനുള്ള മുന്നൊരുക്കങ്ങളാണ് ആർ എച്ച് എസ് ലക്ഷ്യമിടുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ സോഷ്യൽ വർക്കർമാർ അവരുടെ ജോലിയെ സഹായിക്കുവാൻ ഉതകുന്ന Al ടൂളുകൾ ഉപയോഗിക്കാൻ ആരംഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ജോലിയുടെ ഭാഗമായി സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യാൻ ഈ ടൂളിന് സാധിക്കും. ഇതുകൂടാതെ പ്രശ്നങ്ങളെ അടിസ്ഥാനമാക്കി ഡോക്ടർമാർക്ക് കത്തുകൾ തയ്യാറാക്കാനും പരിഹാരങ്ങൾ നിർദ്ദേശിക്കുവാനും പുതിയ Al ടൂൾ സോഷ്യൽ വർക്കർമാരെ സഹായിക്കും.
നിലവിൽ സ്വിന്ഡൻ, ബാർനെറ്റ്, കിംഗ്സ്റ്റൺ എന്നീ സ്ഥലങ്ങൾ ഉൾപ്പെടെ 7 ഇടങ്ങളിലെ സോഷ്യൽ വർക്കർമാരാണ് Al ടൂൾ ഉപയോഗിച്ച് തുടങ്ങിയത്. പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചു തുടങ്ങിയ Al ടൂൾ ഫലപ്രദമെന്ന് കണ്ടെത്തിയാൽ മറ്റ് സ്ഥലങ്ങളിലെ സോഷ്യൽ വർക്കർമാർക്കും ലഭ്യമാകുമെന്നാണ് അറിയാൻ സാധിച്ചത്. കുറിപ്പുകൾ തയ്യാറാക്കുന്നതിനും റിപ്പോർട്ടുകൾ പൂരിപ്പിക്കുന്നതിനും സോഷ്യൽ വർക്കർമാർ എടുക്കുന്ന സമയം വെട്ടിക്കുറയ്ക്കുന്നതിലൂടെ ഈ സോഫ്റ്റ്‌വെയർ മൂലം പ്രതിവർഷം 2 ബില്യൺ പൗണ്ട് വരെ ലാഭിക്കാൻ കഴിയുമെന്നാണ് വിലയിരുത്തുന്നത്. ബീം എന്ന കമ്പനിയാണ് ടൂൾ മാജിക് നോട്ട്സ് എന്ന് പേരിട്ടിരിക്കുന്ന Al ടൂൾ വികസിപ്പിച്ചിരിക്കുന്നത്. മെറ്റയിൽ നിന്നും മൈക്രോസോഫ്റ്റിലും നേരത്തെ ജോലി ചെയ്തിരുന്ന ജീവനക്കാരാണ് പുതിയ കമ്പനിയായ ബീമിന് തുടക്കം കുറിച്ചത്.
ബ്രിട്ടീഷ് അസോസിയേഷൻ ഓഫ് സോഷ്യൽ വർക്കേഴ്സ് പുതിയ സോഫ്റ്റ്‌വെയറിനെ സ്വാഗതം ചെയ്തു. എന്നാൽ മാനുഷിക പരിഗണനയും ബന്ധവും വെച്ചുള്ള സോഷ്യൽ വർക്കർമാരെ പുതിയ ടൂളിന് പൂർണമായും മാറ്റി സ്ഥാപിക്കാൻ സാധിക്കില്ലെന്ന് അസോസിയേഷൻ അഭിപ്രായപ്പെട്ടത്. എന്നാൽ AI ടൂൾ പറയുന്നതു പോലെ അതേപടി സോഷ്യൽ വർക്കർമാർ ചെയ്യണമെന്ന് നിർദ്ദേശിക്കാൻ സാധിക്കില്ലെന്നാണ് ബീമിൻറെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ സെബ് ബാർക്കർ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബെൽജിയം : – ഫ്രാൻസിസ് മാർപാപ്പ തന്റെ ബെൽജിയം സന്ദർശനത്തിനിടെ അറുന്നൂറാം വാർഷികം ആഘോഷിക്കുന്ന യുസി ലൂവെയ്‌ൻ യൂണിവേഴ്സിറ്റിയിൽ നടത്തിയ പരാമർശങ്ങൾ പുതിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്. കാലാവസ്ഥ വ്യതിയാനം ചെറുത്ത് നിൽക്കുന്നതിന് ആഗോള നടപടികളുടെ ആവശ്യകതയെ കുറിച്ചായിരുന്നു അദ്ദേഹം മുഖ്യമായും തന്റെ പ്രസംഗത്തിൽ ഉൾപ്പെടുത്തിയത്. എന്നാൽ സ്ത്രീകളെ സംബന്ധിച്ച കത്തോലിക്കാ സഭയുടെ നിലപാടിനെ കുറിച്ച് അധ്യാപകരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും ലഭിച്ച കത്തിന് മറുപടി നൽകിയപ്പോൾ അദ്ദേഹം നടത്തിയ ചില പരാമർശങ്ങളാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
പുരുഷൻ മകനും സഹോദരനും ഒരു പിതാവും ആയിരിക്കുന്നത് പോലെ സ്ത്രീയും അമ്മയും മകളും സഹോരിയുമാണെന്ന് അദ്ദേഹം പറഞ്ഞു. മറിയത്തിന്റെ ഒരു സമ്മതത്തോടെ മാത്രമാണ് ദൈവപുത്രൻ ഭൂലോകത്തിൽ ജാതനായതെന്നും, സ്ത്രീകൾക്ക് എപ്പോഴും പുരുഷന്മാരെക്കാൾ സ്ഥാനം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സ്ത്രീ പുരുഷനാവാൻ ശ്രമിക്കുന്നത് തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകളുടെ ഉത്തരവാദിത്വങ്ങളെ കുറച്ചു കാണുന്ന ഇത്തരം ഒരു പ്രസ്താവനയോട് യോജിക്കുന്നില്ലെന്ന് വ്യക്തമാക്കി മാർപാപ്പയുടെ പ്രസംഗത്തിന് ശേഷം ഉടൻതന്നെ കോളേജ് വിദ്യാർത്ഥികൾ പ്രസ്താവന ഇറക്കി.
38000 ത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന യുസി ലൂവെയ്‌ൻ യൂണിവേഴ്സിറ്റി അതിന്റെ 600 വാർഷികം ആഘോഷിക്കാൻ ഇരിക്കുകയാണ്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിന് ലോകമെമ്പാടും പരിശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ, മാർപാപ്പയുടെ ഇത്തരം ഒരു പരാമർശം അംഗീകരിക്കാൻ ആവില്ലെന്ന് യൂണിവേഴ്സിറ്റി റെക്ടറും വ്യക്തമാക്കി. യൂണിവേഴ്സിറ്റി എല്ലാതരത്തിലുള്ള ആളുകളെയും ഒരുപോലെ സ്വാഗതം ചെയ്യുന്ന ഇടമാണെന്നും, എന്നാൽ ഇത്തരം പ്രസ്താവനകളെ പ്രോത്സാഹിപ്പിക്കാൻ ആവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കത്തോലിക്കാ സഭയിൽ ഇതുവരെയും സ്ത്രീകളെ പുരോഹിതരാകുവാൻ അനുവദിച്ചിട്ടില്ല. ഈ തീരുമാനത്തെ സംബന്ധിച്ച ചർച്ചകൾ നടത്തുന്നതിന് കമ്മീഷനെ മാർപാപ്പ നിയമിച്ചെങ്കിലും ഇതുവരെയും തീരുമാനം ഒന്നും ഉണ്ടായിട്ടില്ല.