Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഒൻപത് വയസു മുതൽ മൂന്ന് വയസു വരെയുള്ള കുട്ടികൾക്ക് ആഴ്ചയിൽ 30 മണിക്കൂർ സൗജന്യ ശിശു പരിപാലനം എന്ന വാഗ്ദാനം നടപ്പിലാക്കാൻ ലേബർ സർക്കാരിന് സാധിക്കുമോ എന്ന കാര്യത്തിൽ കടുത്ത ആശങ്ക പല കോണുകളിൽ നിന്നും ഉയർന്നു വന്നതായുള്ള വാർത്തകൾ പുറത്തുവന്നു. നിരവധി നേഴ്സറി സ്കൂളിനുള്ള സ്ഥലങ്ങൾ ആണ് ഈ വാഗ്ദാനം നടപ്പിലാക്കാൻ ഗവൺമെൻറ് കണ്ടെത്തേണ്ടത്. സ്ഥല സൗകര്യം ലഭ്യമാണെങ്കിലും ഇത്രയും നേഴ്സറി സ്കൂളുകളിലേയ്ക്ക് ആവശ്യമായ ജീവനക്കാരുടെ എണ്ണവും ഒരു ചോദ്യചിഹ്നമായി അവശേഷിക്കുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

തുടക്കത്തിൽ ഇപ്പോൾ കുട്ടികളുടെ എണ്ണം കുറവുള്ള പ്രൈമറി സ്കൂൾ കെട്ടിടങ്ങളിൽ പുതിയ പദ്ധതിക്കായി ഉപയോഗിക്കാം എന്നാണ് കരുതിയിരുന്നത്. ഇത്തരം പ്രൈമറി സ്കൂളുകളിൽ അടുത്ത സെപ്റ്റംബറിൽ ഇംഗ്ലണ്ടിൽ 300 പുതിയ സംസ്ഥാന നേഴ്സറികൾ തുറക്കുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്പ്സൺ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രാരംഭഘട്ടത്തിനായി അനുവദിച്ചിരിക്കുന്ന 15 മില്യൺ പൗണ്ട് മൂലധന സഹായം പദ്ധതിയുടെ ചിലവുകൾ വഹിക്കാൻ പര്യാപ്തമല്ലെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇപ്പോൾ തന്നെ നിലവിലുള്ള നേഴ്സറികളിൽ മോശം വേതനം ലഭിക്കുന്ന ജീവനക്കാരെ പിടിച്ചുനിർത്താൻ ബുദ്ധിമുട്ടുകയാണ്. പ്രൈമറി സ്കൂളിലെ കുട്ടികളെ അപേക്ഷിച്ച് തീരെ കുഞ്ഞു കുട്ടികൾക്ക് മതിയായ സ്ഥലവും സൗകര്യവും വേണമെന്ന മുന്നറിയിപ്പാണ് ഈ രംഗത്തെ വിദഗ്ധർ പങ്കു വയ്ക്കുന്നത്.

9 മുതൽ 3 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ആഴ്ചയിൽ 30 മണിക്കൂർ സൗജന്യ ശിശു പരിപാലനം നടപ്പിലാക്കാനുള്ള ഗവൺമെൻറ് പദ്ധതി നടപ്പിലാക്കുമ്പോൾ മലയാളി കുടുംബങ്ങൾക്കും അനുഗ്രഹപ്രദമാകും. നിലവിൽ കുഞ്ഞു കുട്ടികളുള്ള മലയാളി കുടുംബങ്ങളിൽ ഒരേസമയം ഭാര്യയ്ക്കോ ഭർത്താവിനോ മാത്രമേ ജോലിക്ക് പോകാൻ സാധിക്കുകയുള്ളൂ. അല്ലെങ്കിൽ കുട്ടികളുടെ പരിപാലനത്തിനായി മാതാപിതാക്കളെ കേരളത്തിൽനിന്ന് കൊണ്ടുവരണം. ശിശുപരിപാലനം നേഴ്സറി സ്കൂളുകൾ ഏറ്റെടുക്കുന്നതിലൂടെ ലഭിക്കുന്ന അധിക സമയം ജോലിക്കായി വിനിയോഗിക്കാമെന്നതാണ് ഈ പദ്ധതിയുടെ നേട്ടമായി യു കെ മലയാളികൾ കാണുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അടുത്തിടെ ലേബർ പാർട്ടിയിൽ നിന്ന് രാജിവച്ച കാൻ്റർബറി എംപിയായ റോസി ഡഫീൽഡ് സ്വതന്ത്ര എംപിയായി തൻെറ സേവനം തുടരും. രാജ്യത്ത് മാറ്റങ്ങൾ കൊണ്ടുവരുന്നതിന് പകരം അത്യാഗ്രഹത്തിനും അധികാരത്തിനും” ആണ് പ്രധാനമന്ത്രി കെയർ സ്റ്റാർമാർ മുൻഗണന നൽകുന്നതെന്ന് തൻെറ രാജിക്കത്തിൽ റോസി ഡഫീൽഡ് പറയുന്നു. പെൻഷൻകാർക്ക് ശീതകാല ഇന്ധന പേയ്‌മെൻ്റുകൾ ഒഴിവാക്കുക തുടങ്ങിയ സ്റ്റാർമറിൻ്റെ നേതൃത്വത്തോടുള്ള തൻ്റെ നിരാശ അവർ പ്രകടിപ്പിച്ചു. വിലകൂടിയ സമ്മാനങ്ങൾ സ്വീകരിച്ചതിന് പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തിയ റോസി ഡഫീൽഡ് കെയർ സ്റ്റാർമർ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയെ കുറ്റപ്പെടുത്തി. പൊതുജനങ്ങളെ ചൂഷണം ചെയ്യുന്ന നയങ്ങളാണ് പ്രധാനമന്ത്രി സ്വീകരിച്ചിരിക്കുന്നതെന്നും മന്ത്രി പറയുന്നു.

ലേബർ പാർട്ടിയിൽ നിന്നുള്ള രാജിയെ തുടർന്ന് നൽകിയ അഭിമുഖത്തിൽ റോസി ഡഫീൽഡ് കടുത്ത നിരാശ പ്രകടിപ്പിച്ചു. പാർട്ടിക്ക് ലഭിച്ച സംഭാവനകളെ കുറിച്ച് ഒന്നിലധികം വെളിപ്പെടുത്തലുകൾ ഉണ്ടായതിന് പിന്നാലെയാണ് ഡഫീൽഡ് രാജി വയ്ക്കാൻ തീരുമാനിച്ചത്. സ്ത്രീകളുടെ അവകാശങ്ങൾ പോലുള്ള വിഷയങ്ങളിൽ സ്റ്റാർമറിൻ്റെ നേതൃത്വത്തിലുള്ള സർക്കാർ നിലപാടുകൾ സ്വീകരിക്കുമെന്ന് താൻ കരുതിയതായും അവർ കൂട്ടിച്ചേർത്തു.

 

2017ലാണ് റോസി ആദ്യമായി തിരഞ്ഞെടുപ്പിൽ ജയിക്കുന്നത്. രണ്ട് കുട്ടികൾക്കുള്ള ആനുകൂല്യ പരിധിയെ എതിർത്ത ഏഴ് ലേബർ എംപിമാരെ സസ്പെൻഡ് ചെയ്തതിനെ തുടർന്നാണ് റോസിയുടെ രാജി. നിലവിലെ സർക്കാരിൽ സ്വതന്ത്ര എംപിമാരുടെ എണ്ണം ഇപ്പോൾ 14 ആയിരിക്കുകയാണ്. തൻെറ മകന് ജിസിഎസ്‌സി പരീക്ഷയ്ക്കായി തയാറെടുക്കുന്നതിനായുള്ള താമസ സ്ഥലം ഉൾപ്പെടെ ലോർഡ് അല്ലിയിൽ നിന്നുള്ള സംഭാവനകൾ സ്വീകരിച്ചതിനെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഇപ്പോഴും ന്യായീകരിച്ചുകൊണ്ടാണ് ഇരിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ തെക്ക് പടിഞ്ഞാറ് ഭാഗങ്ങളിൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ഇടയിൽ ലൈംഗികരോഗങ്ങൾ കൂടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിനെ തുടർന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി ഈ ഭാഗങ്ങളിലെ യുവാക്കളോടും വിദ്യാർത്ഥികളോടും കോണ്ടം ഉപയോഗിക്കണമെന്ന് മുന്നറിയിപ്പു നൽകി. അവധി കഴിഞ്ഞ് സർവകലാശാലകളിലേയ്ക്ക് മടങ്ങുന്ന യുവാക്കളോട് പങ്കാളികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ കോണ്ടം ഉപയോഗിക്കണമെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്.


ഡെവോൺ, കോൺവാൾ, സോമർസെറ്റ്, ഗ്ലൗസെസ്റ്റർഷയർ, വിൽറ്റ്ഷയർ, ഡോർസെറ്റ് എന്നി ഇംഗ്ലണ്ടിന്റെ സൗത്ത് വെസ്റ്റ് പ്രദേശങ്ങളിൽ ഗൊണോറിയ, സിഫിലിസ് കേസുകൾ വർദ്ധിച്ചതായി യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി പറഞ്ഞു. 2023 -ൽ 51 സിഫിലിസ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ കേസുകളുടെ എണ്ണത്തിൽ 24 ശതമാനം വർദ്ധനവാണ് ഉണ്ടായത്. 2023 -ൽ 2403 ഗൊണോറിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത് . 2022 മായി താരതമ്യം ചെയ്യുമ്പോൾ ഈ രോഗത്തിൻറെ കാര്യത്തിൽ 24.4 ശതമാനം വർദ്ധനവ് ആണ് ഉള്ളത്.

ബാക്ടീരിയ മൂലമുണ്ടാകുന്ന ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രണ്ട് രോഗങ്ങളാണ് ഗൊണോറിയും സിഫിലിസും. മൂത്രമൊഴിക്കുമ്പോൾ വേദന, പ്രത്യുത്പാദന അവയവങ്ങളിൽ വീക്കം എന്നിവയാണ് ഗൊണോറിയയുടെ രോഗ ലക്ഷണങ്ങൾ. വേദനയില്ലാത്ത വ്രണങ്ങളാണ് സിഫിലിസിന്റെ ലക്ഷണങ്ങൾ . സിവിലിസ് ചികിത്സിച്ചില്ലെങ്കിൽ തലച്ചോറിനും ഹൃദയത്തിനും മറ്റ് അവയവങ്ങൾക്കും ആപത്കരമായി തീരും. ഗൊണോറിയ തക്കസമയത്ത് ചികിത്സിച്ചില്ലെങ്കിൽ വന്ധ്യതയിലേയ്ക്ക് നയിക്കാനുള്ള സാധ്യതയുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ ഹൗസ് ഓഫ് ലോർഡ്‌സിൽ ലേബർ പാർട്ടിയെ പ്രതിനിധീകരിക്കുന്ന ലോർഡ് അല്ലിയിൽ നിന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ 16,000 പൗണ്ട് വിലമതിക്കുന്ന വസ്ത്രങ്ങൾ സ്വീകരിച്ചതായി റിപ്പോർട്ട്. ഇത് പ്രതിപക്ഷ നേതാവ് എന്ന നിലയിൽ കെയർ സ്റ്റാർമറിൻെറ ഓഫീസിലേക്കുള്ള സംഭവനയായാണ് ആദ്യം റിപ്പോർട്ട് ചെയ്‌തത്‌. 2023 ഒക്‌ടോബറിൽ 10,000 പൗണ്ടും 2024 ഫെബ്രുവരിയിൽ 6,000 പൗണ്ടും വിലമതിക്കുന്ന സമ്മാനങ്ങൾ പ്രധാനമന്ത്രിക്ക് ലഭിച്ചതായി കണ്ടെത്തിയെങ്കിലും ഇപ്പോൾ ഇത് വസ്ത്രങ്ങളുടെ തരത്തിൽ സംഭാവനയായി ലഭിച്ചതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നേരത്തെ യുകെ മാധ്യമങ്ങൾ ഇത് വർത്തയാക്കിയതിന് പിന്നാലെ സംഭവത്തിൽ ഡൗണിംഗ് സ്ട്രീറ്റ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വസ്ത്രങ്ങൾ സംഭാവനയായി രേഖപ്പെടുത്തിയത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, ലോർഡ് അല്ലിയിൽ നിന്ന് വസ്ത്രങ്ങൾക്കായി 16,000 പൗണ്ടും ഒന്നിലധികം ജോഡി ഗ്ലാസുകൾക്ക് 2,485 പൗണ്ടും ഉൾപ്പെടെയുള്ള സംഭാവനകൾ പ്രധാനമന്ത്രി സ്വീകരിച്ച വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ഇതിനെ ന്യായീകരിച്ചു കൊണ്ട് അദ്ദേഹം രംഗത്ത് വന്നു. താൻ എല്ലാ നിയമങ്ങളും പാലിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇനി വസ്ത്രങ്ങൾ സംഭാവനകൾ സ്വീകരിക്കില്ലെന്നും കൂട്ടിച്ചേർത്തു. ജൂലൈയിൽ ലേബർ പാർട്ടി പൊതുതിരഞ്ഞെടുപ്പിൽ വിജയിച്ചത് മുതൽ സംഭാവനകളെ ചൊല്ലിയുള്ള തർക്കം നിലനിൽക്കുന്നുണ്ട്. സർക്കാർ ചുമതലകൾ ഇല്ലാതിരുന്നിട്ടും ലോർഡ് അല്ലിക്ക് ഡൗണിംഗ് സ്ട്രീറ്റ് സെക്യൂരിറ്റി പാസ് അനുവദിച്ചതും വിവാദത്തിന് വഴിവച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് കാലഘട്ടത്തിൽ മാധ്യമ ശ്രദ്ധയിൽ നിന്ന് മാറി ജിസിഎസിക്ക് പഠിക്കാൻ തൻ്റെ മകനെ സഹായിക്കുന്നതിനായും സർ കെയർ സ്റ്റാർമർ ലോർഡ് അല്ലിയിൽ നിന്ന് 20,000 പൗണ്ട് വിലമതിക്കുന്ന താമസസ്ഥലം സ്വീകരിച്ചിരുന്നു. പ്രധാനമന്ത്രി സർ കെയർ സ്റ്റാർമറിനും മറ്റ് ലേബർ എംപിമാർക്കും ഇദ്ദേഹം നൽകിയ സംഭാവനകളെ കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവുമായി സ്കോട്ടിഷ് നാഷണൽ പാർട്ടി രംഗത്ത് വന്നിട്ടുണ്ട്. പൊതുജനങ്ങൾക്ക് സർക്കാരിൽ ഉള്ള വിശ്വാസത്തിന് കോട്ടം തട്ടാതിരിക്കാൻ സംഭവത്തിൽ അന്വേഷണം വേണമെന്ന് എസ്എൻപി എംപി ബ്രണ്ടൻ ഒഹാര ആവശ്യപ്പെട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ എല്ലാ ഡ്രൈവർമാർക്കും ബാധകമാകുന്ന പുതിയ പാർക്കിംഗ് നിയമങ്ങൾ ഒക്ടോബർ 1 മുതൽ നിലവിൽ വരും. അന്ന് മുതൽ സ്വകാര്യ പാർക്കിംഗ് സെക്‌ടർ ഏകീകൃത പ്രാക്ടീസ് കോഡ് ആരംഭിക്കും.. ഇതിൻറെ ഫലമായി പാർക്കിങ്ങിന് ഡ്രൈവർമാരിൽ നിന്ന് ഈടാക്കുന്ന നിരക്കുകളിലും വ്യത്യാസം വരും.

യുകെയിൽ ഉടനീളം പാർക്കിംഗ് നിയമങ്ങൾ നിരക്കുകളും ഏകീകരിക്കുന്നത് ഡ്രൈവർമാർക്ക് ഗുണകരമാകുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. വാഹനം ഓടിക്കുന്നവർക്ക് മികച്ചതും കൂടുതൽ സ്ഥിരതയുള്ളതുമായ പാർക്കിംഗ് മാനദണ്ഡങ്ങൾ നൽകുന്നതിന് ഇത് ഒരു പ്രധാന നാഴിക കല്ലാണെന്ന് ബ്രിട്ടീഷ് പാർക്കിംഗ് അസോസിയേഷൻ (ബിപിഎ ) ചീഫ് എക്‌സിക്യൂട്ടീവ് ആൻഡ്രൂ പെസ്റ്റർ പറഞ്ഞു .


പുതിയ നിയമം അനുസരിച്ച് ഡ്രൈവർമാർക്ക് അവർ അടച്ച പാർക്കിംഗ് കാലയളവ് അവസാനിച്ചതിന് ശേഷം കാർ പാർക്ക് ചെയ്യാനുള്ള 10 മിനിറ്റ് ഗ്രേസ് പിരീഡ് ലഭിക്കും . പുതിയ മാറ്റങ്ങളിൽ അടുത്തതായി ഉള്ളത് പാർക്കിംഗ് സ്ഥലത്ത് അടയാളം നൽകുന്നത് സംബന്ധിച്ചാണ്. സ്വകാര്യ പാർക്കിംഗ് കമ്പനികൾ കൃത്യമായ സേവനങ്ങൾ നൽകുമെന്ന് ഉറപ്പ് നൽകാനുള്ള നിയമങ്ങൾ മാറ്റങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . പാർക്കിംഗ് പിഴവുകൾ ഈടാക്കുന്നതിന്മേൽ ഡ്രൈവർമാർക്ക് അപ്പീലുകൾ നൽകാനുള്ള അവകാശവും ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടീഷ് പാർക്കിംഗ് അസോസിയേഷൻ്റെയും ഇൻ്റർനാഷണൽ പാർക്കിംഗ് കമ്മ്യൂണിറ്റിയിലെയും അംഗങ്ങളായ എല്ലാ പാർക്കിംഗ് ഓപ്പറേറ്റർമാർക്കും പുതിയ മാറ്റങ്ങൾ ബാധകമാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കെനിയയിലെ സൈനിക താവളത്തിലേയ്ക്ക് നിയോഗിച്ച ബ്രിട്ടീഷ് സൈനികരുടെ പെരുമാറ്റങ്ങളെ കുറിച്ച് സൈന്യം അന്വേഷണം ആരംഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ബ്രിട്ടീഷ് ആർമി ട്രെയിനിംഗ് യൂണിറ്റ് കെനിയയിലേക്ക് (BATUK) നിയമിച്ച സൈനിക ഉദ്യോഗസ്ഥരുടെ പെരുമാറ്റം പരിശോധിക്കാനാണ് അന്വേഷണം. 2012-ൽ കെനിയൻ വനിതയായ ആഗ്നസ് വാൻജിറുവിനെ കൊലപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന സൈനികൻ ഇവിടെയാണ് ജോലി ചെയ്തിരുന്നത്.


ബലാത്സംഗവും കൊലപാതകവും ഉൾപ്പെടെ സൈനികർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നു വന്നിരുന്നു. ബ്രിട്ടീഷ് പട്ടാളക്കാർ പ്രാദേശിക സ്ത്രീകളുമായി ലൈംഗിക ബന്ധത്തിന് സ്ഥിരമായി പണം നൽകിയിരുന്നതായും സ്ത്രീകളെയും പ്രായപൂർത്തിയതാകാത്ത പെൺകുട്ടികളെയും ബലാത്സംഗം ചെയ്തതായും ആരോപിക്കപ്പെടുന്നു. കെനിയയിലേയ്ക്ക് വിന്യസിച്ചിരിക്കുന്ന സൈനികരുടെ മോശം പെരുമാറ്റത്തെ കുറിച്ച് പ്രതിരോധ സെക്രട്ടറി സൈനിക മേധാവിയുമായി ചർച്ച ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


യുകെ പ്രതിരോധ മന്ത്രാലയത്തിനെതിരെ കടുത്ത ആരോപണങ്ങളാണ് ഇരയുടെ ബന്ധുക്കൾ ഉന്നയിച്ചിരിക്കുന്നത് . യുകെ പ്രതിരോധ മന്ത്രാലയം തങ്ങൾക്ക് ആവർത്തിച്ച് അന്വേഷണ വാഗ്ദാനങ്ങൾ നൽകിയെങ്കിലും എന്നാൽ തുടർ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് ഇവർ കുറ്റപ്പെടുത്തുന്നത്. 2012 -ൽ കെനിയൻ വനിതയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇതുവരെ കുറ്റാരോപിതനെ ശിക്ഷിച്ചില്ലെന്നതാണ് ഇതിന് ഉദാഹരണമായി അവർ ചൂണ്ടി കാണിക്കുന്നത്. ഒന്നിലധികം തവണ കുത്തേറ്റ വാൻജിരു ബ്രിട്ടീഷ് പട്ടാളക്കാർക്കൊപ്പം മദ്യപിക്കുന്നതാണ് അവസാനമായി കണ്ടത്. കെനിയൻ അന്വേഷണത്തിൽ ഒന്നോ അതിലധികമോ ബ്രിട്ടീഷ് സൈനികർ അവളുടെ കൊലപാതകത്തിന് ഉത്തരവാദികളാണെന്ന് കണ്ടെത്തി. നിരവധി പേർ പ്രതിയുടെ പേര് വ്യക്തമായി സൂചിപ്പിക്കുകയും പല തെളിവുകൾ പുറത്തു വരുകയും ചെയ്‌തെങ്കിലും ഇതുവരെ അവളുടെ മരണത്തിന് ആരെയും പ്രോസിക്യൂട്ട് ചെയ്തിട്ടില്ല. കഴിഞ്ഞയിടെ തന്നെ 7 പേരടങ്ങിയ ബ്രിട്ടീഷ് സൈനികർ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയതായി 14 വയസ്സുകാരിയായ പെൺകുട്ടി വെളിപ്പെടുത്തിയത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- പുരാതന രഹസ്യം പേറുന്ന സ്റ്റോൺഹെഞ്ചുകൾ മുതൽ പ്രസിദ്ധമായ സാലിസ്ബറി കത്തീഡ്രൽ വരെ വിൽറ്റ്ഷയർ കൗണ്ടിയുടെ സുപ്രധാനമായ ലാൻഡ് മാർക്കുകളാണ്. ഈ ആകർഷണങ്ങൾ പലപ്പോഴും സഞ്ചാരികൾക്കുള്ള ഗൈഡ് ബുക്കുകളിൽ മുൻനിര സ്ഥാനത്തുള്ളവയാണ്. എന്നാൽ ഇവയ്ക്കെല്ലാമപ്പുറം, ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കുന്ന, വിസ്മയവും ആശ്ചര്യവും മറ്റു ചിലപ്പോൾ ഭയവും ഉണർത്തുന്ന മറ്റൊരു ലാൻഡ് മാർക്കും വിൽറ്റ്ഷയറിനു സ്വന്തമായുണ്ട്. ഒരു സെൻട്രൽ ഐലൻഡിനെ വലയം ചെയ്യുന്ന അഞ്ച് മിനി റൗണ്ട് എബൗട്ടുകൾ ഉള്ള സ്വിൻഡനിലെ ‘മാജിക്‌ റൗണ്ട് എബൌട്ട്‌ ‘ ആണ് ഈ ആകർഷണം. ഈ വർഷത്തെ യുകെ റൗണ്ട് എബൗട്ട് അവാർഡിന് ‘മാജിക്‌ റൗണ്ട് എബൌട്ട്‌ ‘ അർഹമായിരിക്കുകയാണ്. യുകെ റൗണ്ട്എബൗട്ട് അപ്രീസിയേഷൻ സൊസൈറ്റിയാണ് ഈ അവാർഡുകൾ എല്ലാവർഷവും പ്രഖ്യാപിക്കുക. നിരവധി വർഷങ്ങളായി സ്വിൻഡൻ നഗരത്തിൻ്റെ ഒരു സവിശേഷതയാണ് ഈ റൗണ്ട് എബൌട്ട്‌.

സ്വിൻഡൺ നിവാസികൾ തലമുറകളായി ഇത് ഓരോ ദിവസവും ഉപയോഗിക്കുന്നു. എന്നാൽ ഈ റൗണ്ട് എബൗട്ടിനെ സംബന്ധിച്ച വാർത്തകൾ ഭൂഖണ്ഡങ്ങൾക്ക് അപ്പുറവും പ്രസിദ്ധമാണ് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. നിരവധി ഓർമ്മകളാണ് ഓരോരുത്തർക്കും ഈ റൗണ്ട് എബൌട്ടിനെ സംബന്ധിച്ച് പങ്കുവെക്കാനുള്ളത്. മനസ്സിനെ ഒരു നിമിഷമെങ്കിലും ചാഞ്ചാടിക്കാനുള്ള ഘടന ഉണ്ടായിരുന്നിട്ടും, 35 വർഷമായി താൻ ഇതിലൂടെ സഞ്ചരിച്ചിട്ടും വളരെ അപൂർവമായി മാത്രമാണ് ഇതിൽ ആക്സിഡന്റുകൾ സംഭവിച്ച് കണ്ടിട്ടുള്ളതെന്ന് സ്വിൻഡനിൽ നിന്നുള്ള ഒരു മുൻ ടാക്സി ഡ്രൈവർ ബാരി കുക്ക് ഓർമ്മിച്ചു. 2000 കാലഘട്ടത്തിൽ ന്യൂയോർക്കിൽ നിന്നും ലണ്ടനിൽ എത്തി, അവിടെ നിന്നും ഈ റൗണ്ട് എബൌട്ട്‌ കാണാനായി മാത്രം സ്വിൻഡനിൽ എത്തിയ അമേരിക്കൻ കുടുംബത്തെ താൻ വാഹനത്തിൽ കൊണ്ടുപോയിട്ടുണ്ടെന്നും അദ്ദേഹം തന്റെ ഓർമ്മകളിൽ നിന്നും പറഞ്ഞു. ഈ റൗണ്ട് എബൌട്ടിലൂടെ ഏകദേശം 8 തവണയോളം അവർ സഞ്ചരിച്ചതായും അതിനുമാത്രമുള്ള പണം തനിക്ക് നൽകിയതായും അദ്ദേഹം ഓർമ്മിച്ചു.

1972-ൽ തുറന്ന ഈ റൗണ്ട് എബൗട്ട് , അതേ പേരിലുള്ള ബിബിസിയുടെ കുട്ടികളുടെ പരിപാടിയോടുള്ള ആദരസൂചകമായി പ്രാദേശികമായി മാജിക് റൗണ്ട് എബൗട്ട് എന്നാണ് അറിയപ്പെടുന്നത്. പ്രശസ്തമായ റൗണ്ട് എബൗട്ട് സ്വിൻഡൻസ് കൗണ്ടി ഗ്രൗണ്ട് സ്റ്റേഡിയത്തിന് തൊട്ടടുത്താണ് സ്ഥിതിചെയ്യുന്നത്. ഇത് ലോകമെമ്പാടുമുള്ള ഭൂപടത്തിൽ സ്വിൻഡൻ പട്ടണത്തെ പ്രതിഷ്ഠിച്ച, ഐക്കോണിക് ലാൻഡ്‌മാർക്ക് ആണെന്നും, ഓരോ പ്രദേശവാസികളും ഇതിൽ അഭിമാനം കൊള്ളുന്നുണ്ടെന്നും സ്വിന്ഡൻ ബറോ കൗൺസിലിൻ്റെ പരിസ്ഥിതി- ഗതാഗത ക്യാബിനറ്റ് അംഗം ക്രിസ് വാട്ട്സ് പറഞ്ഞു. മികച്ച അംഗീകാരം നൽകിയതിന് കെവിനും യുകെ റൗണ്ട് എബൗട്ട് അപ്രീസിയേഷൻ സൊസൈറ്റിക്കും നന്ദി പറയാൻ താൻ ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നോൺ-ഡൊമിസൈൽ ടാക്സ് സ്റ്റാറ്റസ് നിർത്തലാക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം ലേബർ പാർട്ടി സർക്കാർ നടപ്പിലാക്കുമോ എന്നതിനെ കുറിച്ചുള്ള ചർച്ചകൾ സർക്കാർ തലത്തിൽ പുരോഗമിക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. നോൺ-ഡൊമിസൈൽ ടാക്‌സ് നിർത്തലാക്കുകയാണെങ്കിൽ അത് യുകെയുടെ സമ്പദ് വ്യവസ്ഥയിൽ വരുത്തുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്നതിനെ കുറിച്ച് ട്രഷറി തലത്തിൽ പഠനം നടത്തി വരികയാണ്. ഇതിൻറെ പേരിൽ സമ്പന്നരായ ആൾക്കാർ യുകെയിലെ താമസം ഉപേക്ഷിച്ചാൽ അത് എത്രമാത്രം രാജ്യത്തെ സാമ്പത്തികമായി ബാധിക്കും എന്ന വിഷയത്തിലാണ് വിചിന്തനം നടന്നു കൊണ്ടിരിക്കുന്നത്.

നോൺ ഡെമിസൈൽ ടാക്സ് സ്റ്റാറ്റസ് നിർത്തലാക്കുമെന്നത് ലേബർ പാർട്ടിയുടെ പ്രകടനപത്രികയിൽ പറഞ്ഞത് തിരഞ്ഞെടുപ്പിന്റെ സമയത്ത് വൻ ചർച്ചാ വിഷയമായിരുന്നു. മുൻ പ്രധാനമന്ത്രി ഋഷി സുനകിൻ്റെ ഭാര്യ അക്ഷത മൂർത്തിയാണ് ഈ ആനുകൂല്യം കൈപ്പറ്റിയ പ്രമുഖ വ്യക്തികളിൽ ഒരാൾ. സംഭവം വിവാദമായതോടെ യുകെയ്ക്ക് പുറത്ത് ലഭിക്കുന്ന വരുമാനത്തിന് യുകെയിൽ നികുതി അടയ്ക്കാൻ തുടങ്ങുമെന്ന് അവർ പറഞ്ഞു. നോൺ-ഡൊമിസൈൽ ടാക്‌സ് സ്റ്റാറ്റസ് എടുത്തുമാറ്റിയാൽ സമ്പന്നരായ വ്യക്തികൾ നികുതി താരതമ്യേന കുറഞ്ഞ രാജ്യങ്ങൾ കൂടുതൽ നിക്ഷേപകങ്ങൾക്കായി തിരഞ്ഞെടുക്കാനുള്ള സാധ്യത ഉടലെടുക്കും. ഈ ഒരു സാഹചര്യത്തിൽ നോൺ-ഡൊമിസൈൽ ടാക്‌സ് എടുത്തു കളഞ്ഞാൽ ഈ വിഭാഗത്തിൽപ്പെടുന്നവർ യുകെയിലെ നിക്ഷേപ പദ്ധതികളിൽ നിന്ന് പിന്മാറാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

നോൺ-ഡോം ടാക്സ് എന്നത് യുകെയിലെ പ്രത്യേക നികുതി നിയമങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഇതിന്റെ പരുധിയിൽ വരുന്ന വ്യക്തി യുകെയിലെ താമസ സൗകര്യങ്ങൾക്കും ഒപ്പം അവർക്ക് മറ്റൊരു രാജ്യത്ത് സ്ഥിരമായ ഭവനവുമുണ്ട്. ഇത്തരം വ്യക്തികൾക്ക് നോൺ-ഡൊമിസൈൽ ടാക്‌സ് കിട്ടുന്നതിനുള്ള വൻ നികുതിയിളവ് ആണ് ലഭിക്കുന്നത്. ഇതിൻറെ അടിസ്ഥാനത്തിൽ അവർക്ക് യുകെയിലുള്ള വരുമാനത്തിനും ആസ്തിക്കും മാത്രം നികുതി നൽകിയാൽ മതിയാകും. തങ്ങളുടെ വിദേശ നിക്ഷേപത്തിന് നികുതിയിളവ് ലഭിക്കുകയും ചെയ്യും. സമ്പന്നരായ വ്യക്തികളെ യുകെയിലേക്ക് ആകർഷിക്കുന്നതിനാണ് നോൺ-ഡോം ടാക്സ് സ്റ്റാറ്റസ് ഭരണകൂടം രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നാൽ ഇതുവഴിയായി സമ്പന്നർക്ക് നികുതിയിളവ് വാഗ്ദാനം ചെയ്തതിന് വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുമുണ്ട്

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ഡ്രൈവർ ആൻഡ് വെഹിക്കിൾ സ്റ്റാൻഡേർഡ് ഏജൻസിയുടെ ( ഡി വി എസ് എ ) പേരിൽ വ്യാപകമായ തട്ടിപ്പ് നടക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. വ്യാപകമായ കബളിപ്പിക്കൽ ശ്രമങ്ങളെ കുറിച്ച് ഡിവിഎസ്എ തന്നെയാണ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പലപ്പോഴും പാർക്കിംഗ് പെനാൽറ്റി ചാർജ് അല്ലെങ്കിൽ ഏതെങ്കിലും രീതിയിലുള്ള ഗതാഗത നിയമലംഘനങ്ങൾ നടത്തി എന്ന രീതിയിലാണ് തട്ടിപ്പു സംഘങ്ങൾ ഡ്രൈവർമാർക്ക് സന്ദേശങ്ങൾ അയക്കുന്നത്.


പാർക്കിംഗ് അല്ലെങ്കിൽ മറ്റു ഗതാഗത നിയമ ലംഘനങ്ങളുടെ പേരിൽ പിഴ നൽകണം എന്ന രീതിയിൽ വരുന്ന ടെക്സ്റ്റ് മെസ്സേജുകളെ കുറിച്ച് ഡ്രൈവർമാർ ബോധവാന്മാരായിരിക്കണമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ഇങ്ങനെ വരുന്ന സന്ദേശങ്ങളിൽ അടങ്ങിയിരിക്കുന്ന വ്യാജ ലിങ്കുകൾ വഴി പണം അടച്ച് ഒട്ടേറെ പേർക്കാണ് പണം നഷ്ടപ്പെട്ടത്. ഈ രീതിയിൽ സന്ദേശങ്ങൾ അയക്കാറില്ലെന്നും നിങ്ങൾ കബളിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നുമുള്ള മുന്നറിയിപ്പാണ് നിലവിൽ ഡി വി എസ് എ നൽകിയിരിക്കുന്നത്.

നിലവിൽ യുകെയിൽ ഡി വിഎസ് എ പാർക്കിംഗ് പിഴവുകൾ കൈകാര്യം ചെയ്യുകയോ ഈടാക്കുകയോ ചെയ്യുന്നില്ല. യുകെയിൽ പാർക്കിംഗ് ഫൈനുകൾ സാധാരണ ഈടാക്കുന്നതിനുള്ള അധികാരം ലോക്കൽ കൗൺസിലുകൾക്കാണ്. ഇതു കൂടാതെ ട്രാൻസ്പോർട്ട് ഫോർ ലണ്ടനും പ്രൈവറ്റ് പാർക്കിംഗ് കമ്പനികളും അനധികൃത പാർക്കിംഗ് നടത്തിയവരിൽ നിന്ന് ഫൈൻ ഈടാക്കാറുണ്ട്. ഇത്തരം കബളിപ്പിക്കൽ സന്ദേശങ്ങൾ കിട്ടിയാൽ പോലീസിലോ നാഷണൽ സൈബർ സെക്യൂരിറ്റി സെൻററിലോ റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വെയിൽസിൽ ക്യാമ്പ് ട്രിപ്പിൽ 12 വയസ്സുകാരനും മുത്തശ്ശനും മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. 12 വയസ്സുകാരനായ കൈസി റക്കായ് സെൽഡൻ ബ്രൗണും അവൻറെ മുത്തശ്ശനായ ഡേവിഡ് ബ്രൗണിനെയും ആണ് ടെന്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡേവിഡ് ബ്രൗണിന് 66 വയസ്സായിരുന്നു പ്രായം . സെപ്തംബർ 14 ന് രാവിലെ 11 മണിയോടെ തൊട്ടടുത്ത ടെൻ്റിൽ ഉറങ്ങുകയായിരുന്ന അമ്മാവനാണ് പോക്സിലെ ഒരു ടെൻ്റിൽ മുത്തച്ഛനോടൊപ്പം കുട്ടിയെയും അബോധാവസ്ഥയിൽ കണ്ടെത്തിയത്.


ഇവരുടെ മരണത്തിന് കാരണം കാർബൺ മോണോക്സൈഡ് അമിതമായ അളവിൽ ശ്വസിച്ചതു മൂലമാണെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. പാചക സ്റ്റൗവിൽ നിന്ന് മോണോക്സൈഡ് ടെന്റിനുള്ളിൽ വ്യാപിച്ചിരിക്കാമെന്നാണ് കരുതുന്നത്. ബെർക്ക്‌ഷെയറിലെ എർലിയിൽ നിന്നുള്ള കുടുംബം 200 മൈൽ യാത്ര ചെയ്ത് മിഡ് വെയിൽസിലെ ക്യാമ്പ്‌സൈറ്റിലെത്തി ദാരുണമായ സംഭവം നടക്കുന്നതിന് മുമ്പ് രാത്രി ഇവർ ഒരു ടെൻ്റിൽ താമസിച്ചിരുന്നു. സംഭവസ്ഥലത്ത് അടിയന്തര രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മുത്തച്ഛനെയും പേരക്കുട്ടിയെയും രക്ഷിക്കാനായില്ല. ഇരുവരുടെയും രക്തത്തിലെ കാർബൺ മോണോക്സൈഡിന്റെ അളവ് നിർണ്ണയിക്കാനുള്ള പരിശോധന ഫലത്തിനു വേണ്ടി കാത്തിരിക്കുകയാണ് എന്ന് സീനിയർ കൊറോണർ ഗ്രെയിം ഹ്യൂസ് പോണ്ടിപ്രിഡ് കൊറോണേഴ്സ് കോടതിയെ അറിയിച്ചു. ഇരുവരെയും അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് എമർജൻസി സർവീസ് സംഭവസ്ഥലത്ത് എത്തി ചേർന്നിരുന്നെങ്കിലും ഇരുവരെയും രക്ഷപ്പെടുത്താനായില്ല. ആകസ്മികമായി ദുരന്തം ഏറ്റുവാങ്ങിയ കുടുംബത്തെ സഹായിക്കാനായി ഇവരുടെ ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും ചേർന്ന് 5000 പൗണ്ട് ലക്ഷ്യമിട്ട് ധനസമാഹരണത്തിൽ തുടക്കം കുറിച്ചിരുന്നു. ഇതുവരെ 1000 പൗണ്ടിലധികം സംഭാവന ലഭിച്ചു കഴിഞ്ഞു.

Copyright © . All rights reserved