Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കാൽനട യാത്രക്കാർക്ക് അപകടം വരുത്തുന്ന രീതിയിൽ സൈക്കിൾ ഓടിക്കുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുന്ന നിയമം ഇംഗ്ലണ്ടിലും നിലവിൽ വരും. ഇത്തരം അപകടങ്ങളിൽ കാൽനടയാത്രക്കാർ കൊല്ലപ്പെടുകയാണെങ്കിൽ സൈക്കിൾ ഓടിക്കുന്നയാൾക്ക് ജീവപര്യന്തം തടവ് ലഭിക്കും. നേരത്തെ അപകടകരമായതോ അശ്രദ്ധമായതോ ആയ സൈക്ലിംഗ് നടത്തുന്നവർക്ക് സാധാരണയായി പരമാവധി രണ്ട് വർഷത്തെ തടവ് ശിക്ഷയാണ് ലഭിച്ചിരുന്നത്. ഇത് അപര്യാപ്തമായ ശിക്ഷയാണെന്ന വിമർശനം നേരത്തെ ഉയർന്നു വന്നിരുന്നു.


നിലവിലെ നിയമം 1860 ലേതാണ് . കൂടുതൽ കുറ്റമറ്റ നിയമനിർമ്മാണം ഗതാഗത സെക്രട്ടറിയായ ഹെയ്ഡി അലക്സാണ്ടറിൻ്റെ നേതൃത്വത്തിലാണ് രൂപകൽപന ചെയ്തത്. പുതിയ നിയമം നടപ്പിലാക്കുന്നതിനായി നിരവധി തലങ്ങളിൽ നിന്ന് ശക്തമായ ആവശ്യം ഉയർന്നു വന്നിരുന്നു. കാൽനടയാത്രയ്ക്കിടെ സൈക്കിൾ ഇടിച്ച് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ നിരന്തരമായി ഇതിനായി പ്രചാരണം നടത്തിയിരുന്നു. 2016 -ൽ സൈക്കിൾ ഇടിച്ച് കൊല്ലപ്പെട്ട 44 വയസ്സുകാരനായ കിമ്മിൻ്റെ ഭാര്യ മാറ്റ് ബ്രിഗ്സ് അവരിൽ പ്രധാനിയാണ്. കിമ്മിൻ്റെ മരണത്തിന് തൊട്ടടുത്ത വർഷം തന്നെ നിയമങ്ങൾ കാലോചിതമായി പരിഷ്കരിക്കുന്നതിനായി അവർ പ്രചാരണം ആരംഭിച്ചു.


എന്നാൽ പുതിയ ഭേദഗതികളെ ചില സൈക്കിൾ യാത്രക്കാര്‍ വിമർശിച്ചു. പുതിയ നിയമങ്ങൾ ആളുകളെ സൈക്കിൾ ചവിട്ടുന്നതിൽ നിന്ന് തടയുമെന്ന് മുൻ ഒളിമ്പിക് സൈക്ലിസ്റ്റും ഇംഗ്ലണ്ടിലെ നാഷണൽ ആക്റ്റീവ് ട്രാവൽ കമ്മീഷണറുമായ ക്രിസ് ബോർഡ്മാൻ പറഞ്ഞു. കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനായി കൂടുതൽ ആളുകൾ സൈക്കിൾ സഞ്ചരിക്കുന്നത് പ്രോത്സാഹിപ്പിക്കണമെന്ന നയമാണ് ലേബർ സർക്കാർ പിൻതുടരുന്നത്. അപകടകരമായ സൈക്ലിംഗ് പൂർണ്ണമായും അസ്വീകാര്യമാണെന്നും റോഡുകളുടെ സുരക്ഷ ഈ സർക്കാരിൻ്റെ പ്രധാന മുൻഗണനയാണ് എന്നും ഗവൺമെൻറ് വക്താവ് പറഞ്ഞു. ക്രൈം ആൻഡ് പോലീസ് ബില്ലിൻ്റെ ഭാഗമായാണ് പുതിയ നിയമം അവതരിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുഎസ് പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയതിനു ശേഷം നടപ്പിലാക്കിയ താരിഫ് നയം യുകെയ്ക്ക് വൻ തിരിച്ചടിയാണെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് . പുതിയ സാഹചര്യത്തിൽ യുകെ സമ്പദ് വ്യവസ്ഥ കടുത്ത വളർച്ചാ ആഘാതം നേരിടുകയാണെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്‌ലി പറഞ്ഞു. നിലവിൽ യുകെ സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുന്നില്ലെങ്കിലും വളർച്ചാ നിരക്കിൽ ഗണ്യമായ കുറവ് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.


വാഷിംഗ്ടണിൽ നടന്ന ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) മീറ്റിംഗുകളിൽ പങ്കെടുത്താണ് ബെയ്‌ലി അഭിപ്രായം പ്രകടിപ്പിച്ചത് . താരിഫുകൾ പ്രഖ്യാപിക്കുന്നതിന് മുമ്പ് ജനുവരി വരെ പ്രതീക്ഷിച്ചിരുന്ന 1.6% ൽ നിന്ന് 2025 ലെ യുകെയുടെ വളർച്ചാ പ്രവചനം ഈ ആഴ്ച ആദ്യം IMF 1.1% ആയി താഴ്ത്തിയിരുന്നു. കഴിഞ്ഞ ജൂലൈയിൽ ലേബർ പാർട്ടിയുടെ പൊതുതിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ബ്രിട്ടൻ്റെ സമ്പദ്‌വ്യവസ്ഥ കുതിച്ചുയരുകയാണ്. ഇതിനെ തുടർന്ന് പണപ്പെരുപ്പം കുറയുകയും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ പലതവണ കുറയ്ക്കുകയും ചെയ്തിരുന്നു.

ഐഎംഎഫിന്റെ വളർച്ചാ നിരക്കിലെ തരംതാഴ്ത്തൽ പ്രതീക്ഷിച്ചതായിരുന്നു എന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എന്നിരുന്നാലും ഫെബ്രുവരിയിലെ യു കെ സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ചതിലും വളർച്ചാ നിരക്ക് കൈവരിച്ചിരുന്നു. ട്രംപ് പ്രഖ്യാപിച്ച താരിഫുകളെ മറികടക്കാൻ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വിവിധ കമ്പനികൾ ഉദ്ദേശിച്ചതിലും കൂടുതൽ ക്രയവിക്രയങ്ങൾ നടത്തിയതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. ചാൻസലറായ റേച്ചൽ റീവ്സ് ഈ ആഴ്ച യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെൻ്റിനെ കാണുമ്പോൾ യുഎസ്-യുകെ വ്യാപാര കരാറിൻ്റെ സാധ്യതകൾ ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും രാജ്യ താത്പര്യങ്ങൾ ഹനിച്ചുകൊണ്ടുള്ള ഒരു കരാറിനായി യുകെ മുന്നിട്ടിറങ്ങില്ലെന്ന സന്ദേശമാണ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ നേരത്തെ നൽകിയത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ബ്രെസ്റ്റ് ക്യാൻസർ വന്ന രോഗികൾക്ക് ആശ്വാസമാകുന്ന ഒരു വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. ബ്രെസ്റ്റ് കാൻസർ വന്ന് രോഗം സുഖപ്പെടുന്ന രോഗികളെ ഏറ്റവും കൂടുതൽ ഭയപ്പെടുത്തുന്ന കാര്യമാണ് വീണ്ടും രോഗത്തിൻറെ തിരിച്ചുവരവ് . ഇത്തരത്തിലുള്ള ആയിരക്കണക്കിന് രോഗികൾക്ക് ആശ്വാസം നൽകുന്ന ഒരു മരുന്നിന് എൻഎച്ച്എസ് ഇംഗ്ലണ്ട് അംഗീകാരം നൽകിയിരിക്കുകയാണ്.


ഒരിക്കൽ ബ്രസ്റ്റ് ക്യാൻസർ വന്ന് രോഗം സുഖപ്പെട്ടവർക്ക് വീണ്ടും രോഗം വരുന്നത് തടയാൻ ഈ മരുന്ന് സഹായകരമാകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇംഗ്ലണ്ടിൽ ഈ മരുന്നിന്റെ ഉപയോഗം മെഡിസിൻ വാച്ച് ഡോഗ് അംഗീകരിച്ചു. ആഗോളതലത്തിൽ 20 സ്ത്രീകളിൽ ഒരാൾക്ക് അവരുടെ ജീവിതകാലത്ത് സ്തനാർബുദം ഉണ്ടാകുന്നു എന്നാണ് കണക്കുകൾ കാണിക്കുന്നത്. അടുത്ത 25 വർഷത്തിനുള്ളിൽ കേസുകളുടെ എണ്ണത്തിൽ 38 ശതമാനം വർദ്ധനവ് ഉണ്ടാകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.


ബ്രസ്റ്റ് ക്യാൻസർ മൂലമുള്ള മരണങ്ങൾ 68 ശതമാനം വർദ്ധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ഇൻ്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ ക്യാൻസറിൻ്റെ (IARC) ഏറ്റവും പുതിയ വിശകലനം പറയുന്നു. യുകെയിൽ, സ്തനാർബുദ നിരക്ക് ഉയരാനുള്ള സാധ്യതയും കണക്കിലെടുക്കുമ്പോൾ കിസ്‌കാലി എന്ന ബ്രാൻഡ് നാമത്തിൽ അറിയപ്പെടുന്ന ഈ മരുന്ന് ഒട്ടേറെ പേർക്ക് പ്രയോജനം ലഭിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പ്രതീക്ഷിക്കുന്നത്. ക്യാൻസർ കോശങ്ങളുടെ വളർച്ചയിലും വിഭജനത്തിലും പങ്കുവഹിക്കുന്ന സിഡികെ 4, സിഡികെ 6 എന്നീ പ്രോട്ടീനുകളെ തടയാൻ ഈ മരുന്ന് ഫലപ്രദമാണ്. ഇത് ട്യൂമർ വളർച്ച മന്ദഗതിയിലാക്കാനോ തടയാനോ സഹായിക്കുന്നു. ശരീരത്തിലെ ഈസ്ട്രജൻ്റെ അളവ് കുറയ്ക്കുന്ന ഹോർമോൺ തെറാപ്പിയായ അരോമാറ്റേസ് ഇൻഹിബിറ്ററിനൊപ്പം മരുന്ന് ഉപയോഗിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച്എസ് ജീവനക്കാരുടെ ശാരീരിക മാനസിക പ്രശ്നങ്ങൾ രോഗികൾക്ക് കടുത്ത രീതിയിലുള്ള അപകടസാധ്യതയ്ക്ക് കാരണമാകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതു മൂലം മരുന്നുകളിലെ പിഴവുകൾ, തെറ്റായ തീരുമാനങ്ങൾ, ശ്രദ്ധ കുറവ് മര്യാദയില്ലാത്ത പെരുമാറ്റം തുടങ്ങിയ രോഗികളെ ഗുരുതരമായി ബാധിക്കുന്ന പ്രശ്നങ്ങൾക്ക് ജീവനക്കാരുടെ ശാരീരിക മാനസികാവസ്ഥ കാരണമാകുന്നതായാണ് ഇംഗ്ലണ്ടിലെ എൻ എച്ച് എസ് സുരക്ഷാ വാച്ച്ഡോഗ് മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞകാലങ്ങളിൽ റിപ്പോർട്ട് ചെയ്ത സംഭവങ്ങളെ വിലയിരുത്തിയാണ് ഹെൽത്ത് സർവീസസ് സേഫ്റ്റി ഇൻവെസ്റ്റിഗേഷൻ ബോഡി റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.


ജീവനക്കാരുടെ പിഴവുമൂലം ഗർഭാവസ്ഥയുടെ സ്കാനിങ്ങുകളിലും കീമോതെറാപ്പി മരുന്നുകളിലും സംഭവിക്കുന്ന തെറ്റുകളുടെ ഉദാഹരണങ്ങൾ വാച്ച്ഡോഗ് അതിൻ്റെ റിപ്പോർട്ടിൽ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താത്ത ഒരു കേസിൽ സ്കാനിങ്ങിലെ പിഴവുമൂലം അമ്മയ്ക്കും കുഞ്ഞിനും ശാരീരിക പ്രശ്നങ്ങൾ ഉണ്ടായതായി പറയുന്നു. ഇത്തരം പല പ്രശ്നങ്ങളുടെയും മൂല കാരണം നേഴ്സുമാരുൾപ്പെടെയുള്ളവരുടെ അമിത ജോലി ഭാരമാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. വിവിധ ഷിഫ്റ്റുകൾക്കിടയിൽ പല ജീവനക്കാർക്കും ശരിയായ രീതിയിൽ ഉറങ്ങാൻ പോലും സമയം കിട്ടുന്നില്ല. തുടർച്ചയായി രാത്രി ജോലി ചെയ്തത് മൂലം രോഗിയുടെ അവസ്ഥയെ കുറിച്ച് കൃത്യമായ തീരുമാനമെടുക്കാനുള്ള തൻറെ പരിമിതികളെ കുറിച്ച് ഒരു ഡോക്ടർ പറഞ്ഞതായുള്ള വിവരവും റിപ്പോർട്ടിൽ ഇടം പിടിച്ചിട്ടുണ്ട്.

തുടർച്ചയായി ജോലി ചെയ്ത് വീട്ടിലേയ്ക്ക് പോകുന്നവർ റോഡപകടത്തിൽ പെട്ട ഒട്ടേറെ സംഭവങ്ങളും വാച്ച്ഡോഗ് എടുത്ത് പറയുന്നുണ്ട്. ഷിഫ്റ്റ് ജോലി, നീണ്ട ജോലി സമയം, ഇടവേളകളുടെ അഭാവം , സാമ്പത്തിക സമ്മർദ്ദങ്ങൾ എന്നിവയെല്ലാം ജീവനക്കാരുടെ ക്ഷീണത്തിൻ്റെ ഘടകങ്ങളായി ചൂണ്ടി കാണിക്കപ്പെടുന്നു. സർക്കാരും എൻ എച്ച് എസ് ഇംഗ്ലണ്ടും ഇത്തരം കാര്യങ്ങൾ നിരീക്ഷിക്കാൻ മെച്ചപ്പെട്ട സംവിധാനങ്ങൾ അവതരിപ്പിക്കേണ്ടതുണ്ടെന്നും അതിനെ കുറിച്ച് അവബോധം വളർത്തുന്നതിന് യൂണിയനുകളുമായും തൊഴിലുടമകളുമായും ചേർന്ന് പ്രവർത്തിക്കേണ്ടതുണ്ടെന്നും റിപ്പോർട്ട് ചൂട്ടിക്കാണിക്കുന്നുണ്ട് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എലിസബത്ത് രാജ്ഞി മുതൽ മാർലോൺ ബ്രാൻഡോ വരെയുള്ള പ്രശസ്തർക്ക് ആതിഥ്യമരുളിയ യുകെയിലെ ഏറ്റവും പഴക്കമുള്ള ഇന്ത്യൻ റസ്റ്റോറൻറ് മിഷേലിൻ സ്റ്റാർ വീരസ്വാമി റസ്റ്റോറൻ്റ് അടച്ചുപൂട്ടൽ ഭീഷണിയിലാണെന്ന വാർത്ത മലയാളം യുകെ ന്യൂസ് പ്രസിദ്ധീകരിച്ചിരുന്നു. 1926 ഏപ്രിൽ മാസത്തിൽ എലിസബത്ത് രാജ്ഞിയുടെ ജന്മദിനത്തിൻ്റെ അന്ന് തുറന്നു പ്രവർത്തിച്ചപ്പോൾ മുതൽ ഇന്ത്യൻ വിഭവങ്ങളുടെ തനിമ ഇഷ്ടപ്പെടുന്നവരുടെ സങ്കേതമായിരുന്നു ഈ റസ്റ്റോറൻറ്. ഒരു വർഷം കൂടി കഴിഞ്ഞാൽ നൂറാം വാർഷികം ആഘോഷിക്കാൻ തയ്യാറെടുക്കുന്ന സമയത്താണ് ഭക്ഷണ പ്രേമികളെ നിരാശരാക്കി കൊണ്ട് അടച്ചുപൂട്ടൽ വാർത്ത പുറത്തു വന്നത് . നിലവിലെ പ്രോപ്പർട്ടി ഡെവലപ്പറുമായുള്ള തർക്കമാണ് അടച്ചു പൂട്ടലിലേയ്ക്ക് നയിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

എന്നാൽ വീരസ്വാമി റസ്റ്റോറന്റിന് താഴു വീണാലും കേരള വിഭവങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് നിരാശരാകേണ്ടി വരില്ലെന്ന വാർത്തകൾ പ്രസിദ്ധീകരിച്ചിരിക്കുകയാണ് ദി ഹിന്ദു ദിനപത്രം. കപ്പയും മീൻകറിയും ഉൾപ്പെടെയുള്ള മലയാളികളുടെ ഇഷ്ട വിഭവങ്ങൾ ലഭിക്കുന്ന ലീഡ്‌സിലെ ഇന്ത്യൻ റസ്റ്റോറന്റായ തറവാടിനെ കുറിച്ചാണ് വാർത്ത. 2014 -ൽ സെപ്റ്റംബറിൽ റസ്റ്റോറൻറ് ആരംഭിച്ചതിന് രണ്ട് മാസങ്ങൾ കഴിയുമ്പോൾ തന്നെ തറവാട് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. അന്ന് തറവാടിന്റെ എതിർവശത്തുള്ള മാരിയറ്റ് ഹോട്ടലിൽ ആയിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീം താമസിച്ചിരുന്നത് . ദക്ഷിണേന്ത്യൻ പ്രഭാതഭക്ഷണം കഴിക്കാൻ ആഗ്രഹിച്ചിരുന്ന എം എസ് ധോണിക്കു വേണ്ടി ദോശമാവുമായി അവരുടെ ഹോട്ടലിൽ പോയി ഭക്ഷണം കൊടുത്ത കാര്യം പ്രകാശ് മെൻഡോങ്ക, അജിത് കുമാർ, രാജേഷ് നായർ, മനോഹരൻ ഗോപാൽ എന്നിവരോടൊപ്പം തറവാട് സ്ഥാപിച്ച സിബി ജോസ് അഭിമാനത്തോടെ പറഞ്ഞു. കാരണം മാരിയറ്റ് ഹോട്ടലിലെ പാക്കിസ്ഥാനി ഷെഫിന് ദക്ഷിണേന്ത്യൻ പാചകം പരിചിതമായിരുന്നില്ല.

പിന്നീട് സെലിബ്രറ്റികളുടെയും മലയാളികളുടെയും മാത്രമല്ല ഇന്ത്യൻ ഭക്ഷണം ഇഷ്ടപ്പെടുന്ന എല്ലാവരുടെയും ഇഷ്ട സങ്കേതമാണ് തറവാട്. 2014 – ലാണ് മലയാളിയായ ക്രിക്കറ്റ് താരം സഞ്ജു സാംസൻ ആദ്യമായി ഇന്ത്യൻ ക്യാപ്റ്റനായിരുന്ന വിരാട് കോഹ്‌ലിയെ തറവാട് റസ്റ്റോറന്റിൽ എത്തിച്ചത്. അന്ന് തൊട്ട് എന്ന് ലീഡ്‌സിൽ വന്നാലും തറവാടിന്റെ രുചി നുണയാതെ വിരാട് കോഹ്‌ലി യുകെയിൽ നിന്ന് മടങ്ങി പോയിട്ടില്ല. പലപ്പോഴും റസ്റ്റോറന്റിൽ തിരക്കാണെങ്കിൽ ഇന്ത്യൻ ടീമിന്റെ താമസ സ്ഥലത്തേയ്ക്ക് ഫുഡ് എത്തിച്ചു കൊടുക്കുകയാണ് പതിവെന്ന് തറവാട് സിബി ജോസ് മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. 2021 ഓഗസ്റ്റിൽ കോഹ്‌ലിയും ഭാര്യ അനുഷ്ക ശർമയും ഉൾപ്പെടെയുള്ള ഇന്ത്യൻ ടീം അംഗങ്ങൾ 18 കൂട്ടം കറികളും അടപ്രഥമനുമുൾപ്പെടെ തറവാട്ടിൽ വന്ന് ഓണസദ്യയുണ്ട വാർത്ത അന്നു തന്നെ മലയാളം യുകെ പ്രസിദ്ധീകരിച്ചിരുന്നു . പ്രമുഖ ചലച്ചിത്രതാരം സൈമൺ പെഗ്ഗ് , അമേരിക്കൻ നടൻ ക്രിസ്റ്റഫർ ലോയ്ഡ്, സംവിധായകൻ ആദം സിഗാൾ എന്നിവർ രുചിവൈഭവങ്ങൾക്ക് പേരുകേട്ട തറവാടിൽ എത്തിയതും വാർത്ത പ്രാധാന്യം നേടിയിരുന്നു.


2009 മുതൽ ലീഡ്‌സിലെ റെസ്റ്റോറന്റ്, പബ്ബ്, ബാറുകൾ, ടേക്ക്എവേകൾ, മുതലായ മേഖലകളിലെ മികച്ച പ്രകടനങ്ങൾക്ക് നൽകി വരുന്ന പുരസ്കാരമായ ഒലിവർ അവാർഡിന് തറവാടിലെ മലയാളി ഷെഫായ അജിത് കുമാർ അർഹനായിരുന്നു. മുപ്പതിലധികം വർഷത്തെ പ്രവർത്തി പരിചയം ഉള്ള അജിത് കുമാറിന്റെയും, അദ്ദേഹത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന ഷെഫ് രാജേഷിന്റെയും കഠിനപ്രയത്നമാണ് തറവാട് റസ്റ്റോറന്റിന്റെ നേട്ടങ്ങളുടെയും വിജയത്തിന്റെയും കാരണം. സ്‌ക്വറാമീലിന്റെ ടോപ് 100 യുകെ റെസ്റ്റോറന്റിൽ തറവാട് ഇടം പിടിച്ചിരുന്നു . ഇതിന് പുറമെ, വെയിറ്റ്റോസ് ഗുഡ് ഫുഡ്‌ ഗൈഡ്, ബെസ്റ്റ് സ്പെഷ്യലിറ്റി റെസ്റ്റോറന്റ്, തുടർച്ചയായി മൂന്ന് തവണ ഇംഗ്ലീഷ് കറി അവാർഡ്സ്, ബെസ്റ്റ് ഇന്ത്യൻ റെസ്റ്റോറന്റ് എന്നിവ തറവാടിനെ തേടിയെത്തിയ ആംഗീകാരങ്ങളിൽ ചിലതാണ് അവയിൽ ചിലതാണ്.

ലസ്റ്ററിലെ കായൽ റസ്റ്റോറന്റിനെ കുറിച്ചും ഹിന്ദുദിന പത്രത്തിൽ പറയുന്നു. ഭക്ഷണം വിളമ്പുന്നതിനോടൊപ്പം കേരളത്തെ കുറിച്ചും മലയാളികളുടെ രുചി രുചി വൈവിധ്യങ്ങളെ കുറിച്ചും വിവരണം നടത്തുന്ന രീതിയിലുള്ള സംവിധാനങ്ങൾ ആണ് കായൽ റസ്റ്റോറന്റിൽ ഒരുക്കിയിരിക്കുന്നതെന്ന് കായലിൻ്റെയും അതിൻ്റെ സഹോദര റെസ്റ്റോറൻ്റുകളുടെയും സ്ഥാപകനും ഉടമയുമായ ജെയ്‌മോൻ തോമസ് പറയുന്നു. നോട്ടിംഗ്ഹാം, ലീമിംഗ്ടൺ സ്പാ, വെസ്റ്റ് ബൈഫ്ലീറ്റ് എന്നിവിടങ്ങളിൽ കായലിന് സ്റ്റോറന്റുകൾ ഉണ്ട്. കൂടാതെ ഓസ്‌ട്രേലിയയിലെ മെൽബണിലും അവർക്ക് ഒരു ശാഖയുണ്ട്. 20 വർഷം മുമ്പ് തങ്ങൾ ഈ റെസ്റ്റോറൻ്റ് ആരംഭിച്ചപ്പോൾ ആദ്യം സ്ഥാപിച്ചത് ടിവിയായിരുന്നു എന്നും മറ്റ് ബ്രിട്ടീഷ് റെസ്റ്റോറൻ്റുകൾ കായിക മത്സരങ്ങൾ കാണിക്കാൻ ടിവി ഉപയോഗിച്ചപ്പോൾ ഉപഭോക്താക്കളെ കേരളത്തെ പരിചയപ്പെടുത്താൻ തങ്ങൾ ആഗ്രഹിച്ചതായും ജെയ്‌മോൻ പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഏഴ് മാസം മുമ്പ് യുകെയിൽ ഹെൽത്ത് കെയർ അസിസ്റ്റൻറ് വിസയിൽ എത്തിയ പാലാ സ്വദേശി ലണ്ടനിൽ അന്തരിച്ചു. 47 വയസ്സ് മാത്രം പ്രായമുള്ള എം.എം വിനു കുമാറാണ് ലണ്ടന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

പാലാ നഗരസഭാ കൗൺസിലർ ആർ. സന്ധ്യ ആണ് ഭാര്യ. വിദ്യാർത്ഥികളായ കല്യാണി, കീർത്തി എന്നിവരാണ് മക്കൾ. പാലാ കണ്ണാടികുറുമ്പ് മുതുകുളത്ത് വീട്ടിൽ പരേതനായ എം.ബി. മധുസൂദനൻ നായരും തുളസി ദേവിയുമാണ് മാതാപിതാക്കൾ. എം.എം. അരുൺ ദേവ് ഏക സഹോദരനാണ്.

2024 ആഗസ്റ്റിൽ യുകെയിൽ എത്തിയതിനെ തുടർന്നാണ് സന്ധ്യയും ഇവിടേക്ക് വന്നത്. മക്കളെയും കൂടി യുകെയിലേയ്ക്ക് കൊണ്ടുവരുന്നതിനുള്ള നടപടികൾ തുടങ്ങിയ സാഹചര്യത്തിലാണ് അകാലത്തിൽ വിനു കുമാർ വിട പറഞ്ഞത്. പാലാ നഗരസഭയിൽ നടന്ന അവിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കാൻ സന്ധ്യ യുകെയിൽ നിന്ന് എത്തിയത് വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. സന്ധ്യയുടെ പിതാവ് എൻ.കെ. രാമചന്ദ്രൻ നായർ (80) കഴിഞ്ഞ മാർച്ച് 22നാണ് അന്തരിച്ചത്. വിനു കുമാറിന്റെ മൃതസംസ്കാരം യുകെയിൽ തന്നെ നടത്താനാണ് കുടുംബം ആഗ്രഹിക്കുന്നത്. പൊതുദർശനത്തിന്റെയും മറ്റു ചടങ്ങുകളുടെയും വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

വിനു കുമാറിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങൾ Al ഉപയോഗിച്ച് നിർമ്മിക്കുന്നതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. എന്നാൽ ഇത്തരത്തിൽ നിർമ്മിക്കുന്ന ചിത്രങ്ങൾ ആർട്ടിഫിഷ്യലായി നിർമ്മിക്കുന്നതാണെന്ന് തിരിച്ചറിയാനാവാത്ത വിധം സാങ്കേതികവിദ്യ വളർന്നതാണ് നിലവിൽ അമ്പരപ്പ് ഉളവാക്കുന്നത്. ഇത്തരം ചിത്രങ്ങളുടെ നിർമ്മിതി കൂടുതൽ വ്യാപകമായി നടക്കുന്നതായി ഇൻറർനെറ്റ് വാച്ച് ഫൗണ്ടേഷൻ മുന്നറിയിപ്പ് നൽകി.


2024 ൽ Al ഉപയോഗിച്ച് നിർമ്മിക്കുന്ന വീഡിയോകളുടെ ഗുണനിലവാരം മെച്ചപ്പെട്ടത് സാമൂഹ്യ വിരുദ്ധർ വ്യാപകമായി ദുരുപയോഗം ചെയ്തെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. Al ഉപയോഗിച്ച് യാഥാർത്ഥ്യമെന്ന് തോന്നിപ്പിക്കുന്ന കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വീഡിയോകളുടെ നിർമ്മാണം വർദ്ധിക്കുന്നതിലേയ്ക്ക് സാങ്കേതിക പുരോഗതി വഴി വച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. 2024-ൽ മാത്രം AI- ജനറേറ്റുചെയ്‌ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങളുടെ 245 റിപ്പോർട്ടുകൾ ലഭിച്ചതായി IWF അതിൻ്റെ വാർഷിക റിപ്പോർട്ടിൽ വെളിപ്പെടുത്തി.


2023 -ൽ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്ത കുറ്റകൃത്യങ്ങളുടെ എണ്ണം 51 ആയിരുന്നു. എന്നാൽ കഴിഞ്ഞ വർഷത്തിൽ ഇത്തരം കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ 380 ശതമാനം വർദ്ധനവ് ആണ് ഉണ്ടായത്. ഇത്തരം ചിത്രങ്ങളിൽ പലതിനും കടുത്ത രീതിയിൽ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കം ഉള്ളതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്തുക്കൾ സൃഷ്ടിക്കുന്നതിനായി രൂപകൽപ്പന ചെയ്ത AI ഉപകരണങ്ങൾ കൈവശം വയ്ക്കുന്നതും സൃഷ്ടിക്കുന്നതും വിതരണം ചെയ്യുന്നതും നിയമവിരുദ്ധമായി മാറുമെന്ന് ഫെബ്രുവരിയിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങൾ നിർമ്മിക്കുന്നതിനോ കുട്ടികളെ ദുരുപയോഗം ചെയ്യാൻ അവരെ സഹായിക്കുന്നതിനോ AI ഉപകരണങ്ങൾ എങ്ങനെ ഉപയോഗിക്കണമെന്ന് ആളുകളെ പഠിപ്പിക്കുന്ന മാനുവലുകൾ ആരെങ്കിലും കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമാകും. 2024-ൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങൾ ഹോസ്റ്റുചെയ്യുന്ന വെബ്‌പേജുകളുടെ എണ്ണത്തിലെ വർദ്ധനവും വാച്ച്‌ഡോഗിൻ്റെ വാർഷിക റിപ്പോർട്ടിൽ എടുത്ത് പറയുന്നുണ്ട്. കഴിഞ്ഞ വർഷം 291,273 കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി IWF പറഞ്ഞു, അതിനു മുമ്പുള്ള വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 6% വർധിച്ചു. റിപ്പോർട്ടുകളിൽ ഇരയായവരിൽ ഭൂരിഭാഗവും പെൺകുട്ടികളായിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

റഷ്യ ഉക്രയിൻ യുദ്ധം മൂന്നുവർഷം പിന്നിടുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം യുകെ ഉൾപ്പെടെയുള്ള ലോക രാജ്യങ്ങൾക്ക് കടുത്ത സാമ്പത്തിക അസ്ഥിരതയാണ് സമ്മാനിച്ചത്. ഈ സാഹചര്യത്തിൽ റഷ്യ- ഉക്രയിൻ സംഘർഷത്തിന് അയവു വരുത്താനുള്ള നിർണ്ണായക നീക്കത്തിന് യുകെ നേതൃത്വം വഹിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. മൂന്നുവർഷം പിന്നിട്ട യുദ്ധത്തിൽ അടിയന്തിരമായി വെടിനിർത്തൽ ലക്ഷ്യം വെച്ച് ഇന്ന് ലണ്ടനിൽ പുതിയ ചർച്ചകൾ നടക്കും .

യുകെ, ഫ്രാൻസ്, ജർമ്മനി, യുക്രെയ്ൻ, യുഎസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞരാണ് അടിയന്തിര ചർച്ചകളിൽ പങ്കെടുക്കുന്നത്. ഉക്രയിനെതിരെ തങ്ങളുടെ അധിനിവേശം അവസാനിപ്പിക്കാൻ റഷ്യ തയ്യാറായേക്കുമെന്ന ഊഹാപോഹങ്ങളിൽ വർധിക്കുന്നതിനിടയിലാണ് ചർച്ചകൾക്ക് തുടക്കം കുറിക്കുന്നത്. യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ വേഗത്തിലാണെങ്കിലും ചർച്ചകൾ വിജയിക്കുമോ എന്ന കാര്യത്തിൽ കൃത്യമായ വ്യക്തതയില്ല.


യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫും അദ്ദേഹത്തിൻ്റെ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ലണ്ടനിലെ ചർച്ചകളിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അവർ പിൻവാങ്ങി. പകരം യുഎസിനെ പ്രതിനിധീകരിച്ച്‌ ട്രംപിൻ്റെ യുക്രെയ്ൻ പ്രതിനിധി ജനറൽ കീത്ത് കെല്ലോഗ് ആണ് പങ്കെടുക്കുന്നത്. ഇതിനിടെ റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനുമായുള്ള നാലാമത്തെ കൂടിക്കാഴ്ചയ്ക്കായി വിറ്റ്‌കോഫ് ഈ ആഴ്ച മോസ്‌കോയിലേക്ക് പോകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ക്രിമിയയുടെ മേലുള്ള റഷ്യൻ പരമാധികാരം യുഎസ് അംഗീകരിച്ചതിന് പകരമായി നിലവിലെ മുൻനിരയിൽ അധിനിവേശം അവസാനിപ്പിക്കാൻ റഷ്യ തയ്യാറായേക്കുമെന്ന് ഫിനാൻഷ്യൽ ടൈംസിലെ റിപ്പോർട്ടുകൾക്കിടയിലാണ് പുതിയ സംഭവവികാസങ്ങൾ നടക്കുന്നത് .

പല നിർദ്ദേശങ്ങളും തന്നോട് പങ്കുവെച്ചിട്ടില്ലെന്നും ക്രിമിയയെ റഷ്യൻ പ്രദേശമായി അംഗീകരിക്കുന്നില്ലെന്നും ഉക്രേനിയൻ പ്രസിഡൻ്റ് വ്‌ളാഡിമിർ സെലെൻസ്‌കി പറഞ്ഞു. എന്നാൽ ഈ ഭിന്നാഭിപ്രായങ്ങൾക്കിടയിലും ഒരു സമവായത്തിലേക്ക് എത്തിച്ചേരാൻ സാധിക്കുമെന്ന ശുഭാപ്തി വിശ്വാസമാണ് ലോക നേതാക്കൾ പ്രകടിപ്പിക്കുന്നത്. 2022 ഫെബ്രുവരി 24 ന് റഷ്യ ഉക്രെയ്ൻ ആക്രമിച്ചതിനുശേഷം ലക്ഷക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയോ പരുക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു. കൂടാതെ ഏകദേശം ഏഴ് ദശലക്ഷം ഉക്രേനിയക്കാർ നിലവിൽ ലോകമെമ്പാടും അഭയാർത്ഥികളായിട്ടുണ്ട് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ഉടനെ പലിശ നിരക്കുകൾ കുറയുമോ? ലോണെടുക്കാൻ ആഗ്രഹിക്കുന്ന യുകെ മലയാളികളുടെ ഇടയിൽ സ്ഥിരമായി ഉയർന്നുവരുന്ന ചർച്ചാ വിഷയമാണിത് . ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ കുറയ്ക്കുകയാണെങ്കിൽ സ്വാഭാവികമായും മോർട്ട്ഗേജ് നിരക്കുകളിലും കുറവ് വരും. സ്വന്തമായി ഒരു വീടും വാഹനവും വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇത് വളരെ അനുഗ്രഹപ്രദമാണ്.


ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കുമെന്ന വിഷയത്തിൽ ശുഭ സൂചകമായ വാർത്തയാണ് പുറത്തു വരുന്നത്. ഇൻറർനാഷണൽ മോണിറ്ററി ഫണ്ട് (ഐ എം എഫ് ) ൻ്റെ പ്രവചനം അനുസരിച്ച് ഈ വർഷം തന്നെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയാണ് ഉള്ളത്. യുകെ പ്രതീക്ഷിച്ചതിലും കൂടിയ പണപ്പെരുപ്പവുമായി മല്ലിടുമ്പോഴും ബാങ്ക് ഓഫ് ഇംഗ്ലണ്ട് മൂന്ന് തവണ കൂടി പലിശ നിരക്ക് കുറയ്ക്കുമെന്ന് ഐ എം എഫിൻ്റെ പ്രവചനത്തിൽ പറയുന്നു.


എന്നാൽ പണപ്പെരുപ്പം ഉയരുമെന്നാണ് ഐഎംഎഫ് നൽകുന്ന സൂചന. ഊർജ്ജത്തിനും വെള്ളത്തിനും ഉൾപ്പെടെയുള്ള ഉയർന്ന ബില്ലുകളാണ് ഇതിന് കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. ലോകത്തിലെ തന്നെ മറ്റ് വികസിത സമ്പദ് വ്യവസ്ഥകളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും ഉയർന്ന നിരക്കായ 3. 1 ശതമാനമായിരിക്കും ബ്രിട്ടനിലെ പണപ്പെരുപ്പമെന്നാണ് ഐ എം എഫിന്റെ പ്രവചനത്തിൽ പറയുന്നത്. ഇതിനു പുറമെ യുകെയുടെ വളർച്ചാ നിരക്കിനെ കുറിച്ചും ഐ എം എഫ് പ്രവചനം നടത്തുന്നുണ്ട്. ഇത് പ്രകാരം യുഎസ് വ്യാപാര താരിഫുകളിൽ നിന്നുള്ള ആഗോള വീഴ്ച കാരണം യുകെ സമ്പദ്‌വ്യവസ്ഥ മുമ്പ് പ്രവചിച്ചതിനേക്കാൾ കുറഞ്ഞ വളർച്ച കൈവരിക്കുകയുള്ളുവെന്നാണ് ഐഎംഎഫ് നൽകുന്ന സൂചന . 2025 ൽ 1.6% ന് പകരം 1.1% ആയിരിക്കും വളർച്ചാ നിരക്കെന്നാണ് ഐ എം എഫ് പ്രവചനം. ഈ ആഴ്ച വാഷിംഗ്ടണിൽ നടക്കുന്ന ഐഎംഎഫിന്റെ വസന്തകാല സമ്മേളനത്തിൽ മുൻനിര സാമ്പത്തിക നയരൂപീകരണ വിദഗ്ധർ യോഗം ചേരുന്നതിനിടെയാണ് റിപ്പോർട്ട് പുറത്തുവരുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ട്രാൻസ്‌ജെൻഡർ സ്ത്രീകളെ നിയമപ്രകാരം സ്ത്രീകളായി ഇനി പരിഗണിക്കില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി സർ കെയർ സ്റ്റാർമറുടെ ഔദ്യോഗിക വക്താവ് രംഗത്ത് വന്നു. “സ്ത്രീ” എന്ന പദം ബയോളോജിക്കൽ സെക്സിനെ മാത്രം ആശ്രയിച്ചായിരിക്കുമെന്നുള്ള യുകെ സുപ്രീം കോടതിയുടെ വിധിക്ക് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ വക്താവ് പുതിയ പ്രസ്‌താവന ഇറക്കിയത്. 2022 മാർച്ചിൽ, പ്രതിപക്ഷ നേതാവായിരുന്ന കാലയളവിൽ, സർ കെയർ സ്റ്റാർമർ തന്റെ കാഴ്ചപ്പാടിൽ നിയമപ്രകാരം ട്രാൻസ് സ്ത്രീകൾ സ്ത്രീകളാണെന്ന് പറഞ്ഞിരുന്നു. എന്നാൽ കോടതിയുടെ വിധി പോലെ “സ്ത്രീ” എന്ന പദം ബയോളോജിക്കൽ സെക്സിനെ മാത്രം ആശ്രയിച്ചായിരിക്കുമെന്നാണ് ഇപ്പോൾ പ്രധാനമന്ത്രിയുടെ വാദം.

പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വിമർശിച്ച് കൺസർവേറ്റീവ് നേതാവ് കെമി ബാഡെനോക്ക് രംഗത്ത് വന്നു. കോടതി വിധിയെ തുടർന്ന് നിലപടുകൾ മാറ്റുകയാണെന്നും തൻെറ കാഴ്ചപ്പാടുകൾ രൂപപ്പെടുത്താൻ പ്രധാനമന്ത്രി കോടതിയെ ആശ്രയിക്കുന്നുവെന്നും അവർ കുറ്റപ്പെടുത്തി. 2010ലെ സമത്വ നിയമത്തിൽ വരുത്തിയ മാറ്റം അനുസരിച്ച്, ജെൻഡർ റെക്കഗ്നിഷൻ സർട്ടിഫിക്കറ്റ് (GRC) കൈവശമുള്ള ട്രാൻസ്‌ജെൻഡർ സ്ത്രീകളെ പോലും, ഈ നിയമനിർമ്മാണത്തിന് കീഴിൽ നിയമപരമായി സ്ത്രീകളായി അംഗീകരിക്കില്ല. പുരുഷനായി ജനിച്ച് സ്ത്രീകളായി തിരിച്ചറിയുന്ന ആളുകൾക്ക് സ്ത്രീകൾക്ക് മാത്രമുള്ള ഇടങ്ങളോ സേവനങ്ങളോ ആക്‌സസ് ചെയ്യാൻ നിയമപരമായ അവകാശമില്ലെന്നും കോടതി വിധി സ്ഥിരീകരിച്ചു.

പുതിയ നിയമ പ്രകാരം സ്ത്രീയായി പരിണാമം നടത്തിയ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർ എങ്ങനെ പരിഗണിക്കപ്പെടും എന്നതിനെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. നിലവിൽ എൻ എച്ച് എസ് മാർഗ്ഗനിർദ്ദേശം പറയുന്നത് ട്രാൻസ് ആളുകളെ അവരുടെ വസ്ത്രധാരണ രീതി, അവരുടെ പേരുകൾ, അവരുടെ സർവ്വനാമങ്ങൾ എന്നിവയ്ക്ക് അനുസൃതമായി ഉൾക്കൊള്ളണം എന്നാണ്. എന്നാൽ പുതിയ വിധി പ്രകാരം ഇത് റദ്ദാക്കപ്പെടും. എൻഎച്ച്എസ്, ജയിൽ എന്നിവിടങ്ങളിൽ പുതുക്കിയ മാർഗനിർദ്ദേശം അനുസരിച്ചുള്ള പരിവർത്തനങ്ങൾ എങ്ങനെ നടപ്പിലാക്കുമെന്ന് വലിയ ചോദ്യചിഹ്നമായി തുടരുകയാണ്.

Copyright © . All rights reserved