ന്യൂസ് ഡെസ്ക്, മലയാളം യുകെ
കാർമാർദൻ ഷെയറിലെ അമാൻഫോർഡിലുള്ള യ്സ്ഗോൾ ഡിഫ്രിൻ ആമൻ (Ysgol Dyffryn Aman) സ്കൂളിൽ നടന്ന ഭാഗിക ലോക്ഡൗൺ സംഭവത്തിൽ കൊലപാതക ഭീഷണി മുഴക്കിയെന്ന സംശയത്തിൽ 4 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്‌തു. സ്‌കൂളിലെ മറ്റൊരു വിദ്യാർഥിക്കെതിരെയായിരുന്നു ഭീഷണിയെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

ഇതേ സ്കൂളിൽ ഏപ്രിലിൽ നടന്ന ആക്രമണത്തിൽ രണ്ട് അധ്യാപകരെയും ഒരു വിദ്യാർത്ഥിയെയും കുത്തിയ കേസിൽ 14 വയസ്സുകാരിയായ പെൺകുട്ടിക്ക് 15 വർഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു. പുതിയ ഭീഷണി ഉണ്ടായതിന് പിന്നാലെതന്നെ സ്‌കൂൾ അധികൃതർ പോലീസുമായി ബന്ധപ്പെട്ടിരുന്നു. സ്‌കൂൾ അധികൃതരിൽ നിന്ന് റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനും പ്രതിയെ കണ്ടെത്താനും പോലീസ് വേഗത്തിൽ പ്രവർത്തിച്ചെന്ന് ചീഫ് ഇൻസ്‌പെക്ടർ മൈക്ക് ലെവെല്ലിൻ പറഞ്ഞു. അടുത്ത ദിവസങ്ങളിൽ പ്രദേശത്ത് കൂടുതൽ പോലീസ് പട്രോളിങ് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷയെ മുൻ നിർത്തി സ്കൂൾ കുറച്ച് നാൾ അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാൽ പോലീസ് നടപടി പൂർത്തിയായതോടെ അവസ്ഥ സാധാരണയായി. പ്രതിയെ അറസ്റ്റ് ചെയ്‌തതിനാൽ സ്‌കൂളിൻെറ പ്രവർത്തനം പഴയ രീതിയിൽ ആകുമെന്ന് കൗണ്ടി കൗൺസിൽ അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യോർക്ക് ഡ്യൂക്ക് അടക്കമുള്ള എല്ലാ ബഹുമതികളും പദവികളും ഒഴിഞ്ഞതായി ബ്രിട്ടീഷ് രാജകുടുംബാംഗമായ പ്രിൻസ് ആൻഡ്രൂ വ്യക്തിപരമായി പുറപ്പെടുവിച്ച പ്രസ്താവനയിൽ അറിയിച്ചു. ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീൻയുമായുള്ള ബന്ധത്തെച്ചൊല്ലി നീണ്ട നാളുകളായി നിലനിൽക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ചാൾസ് രാജാവും പ്രിൻസ് ഓഫ് വെയിൽസും അടങ്ങിയ കുടുംബാംഗങ്ങളുമായുള്ള ആലോചനയ്ക്കുശേഷമാണ് പദവി ഒഴിയാനുള്ള തീരുമാനം കൈകൊണ്ടതെന്ന് ആൻഡ്രൂ വ്യക്തമാക്കി. രാജകുടുംബത്തിന്റെയും രാജ്യത്തിന്റെയും താൽപര്യം മുൻനിർത്തിയാണ് ഈ തീരുമാനമെന്നും തനിക്കെതിരായ ആരോപണങ്ങൾ ശക്തമായി നിഷേധിക്കുന്നതായും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.

എലിസബത്ത് രാജ്ഞി നൽകിയ യോർക്ക് ഡ്യൂക്ക് പദവിയാണ് ആൻഡ്രൂ ഇപ്പോൾ ഒഴിയുന്നത്. ഇതോടെ അദ്ദേഹത്തിന്റെ മുൻഭാര്യ സാറ ഫെർഗസണിനും ‘ഡച്ചസ് ഓഫ് യോർക്ക്’ എന്ന ബഹുമതി നഷ്ടപ്പെടും. എന്നാൽ അവരുടെ മക്കളായ ബിയാട്രിസ്, യൂജീനീ എന്നിവർ പ്രിൻസസ് പദവിയിൽ തുടരും. ആൻഡ്രൂവിന് ഇപ്പോഴും ‘പ്രിൻസ്’ എന്ന പദവി നിലനിൽക്കും. പക്ഷേ ഇനി ഔദ്യോഗികമായ രാജകീയ ചുമതലകളിൽ തുടരാൻ സാധിക്കില്ല . വിൻഡ്സറിലെ സ്വകാര്യ വസതിയായ റോയൽ ലോഡ്ജിലാണ് അദ്ദേഹം തുടരാൻ സാധ്യതയുള്ളത്.

വിർജീനിയ ഗിയൂഫ്രെ എന്ന യുവതിയുടെ പരാതിയിലൂടെയാണ് ആൻഡ്രൂനെതിരായ ആരോപണങ്ങൾ ശക്തമായത്. തനിക്കു വെറും 17 വയസുള്ളപ്പോൾ ആൻഡ്രൂ തനിക്കെതിരെ ലൈംഗിക പീഡനം നടത്തിയെന്ന് ഗിയൂഫ്രെ ആരോപിച്ചിരുന്നു. 2022-ൽ കേസ് കോടതിക്ക് പുറത്തു തീർപ്പാക്കിയെങ്കിലും ആൻഡ്രൂ എല്ലാ ആരോപണങ്ങളും നിഷേധിച്ചു. ഗിയൂഫ്രെയുടെ ആത്മഹത്യയ്ക്കുശേഷം പ്രസിദ്ധീകരിച്ച ഓർമ്മക്കുറിപ്പുകളും വിഷയത്തെ വീണ്ടും വാർത്തകളിൽ എത്തിച്ചു. ഇപ്പോഴത്തെ സംഭവ വികാസങ്ങൾ വിർജീനിയയുടെ നീണ്ട പോരാട്ടത്തിന് ഒരു സ്വാഭാവിക നീതിയാണ് എന്നാണ് അവളുടെ സഹോദരൻ സ്കൈ റോബർട്ട്സ് പ്രതികരിച്ചത് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ എച്ച്.ഐ.വി വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ആദ്യ കുത്തിവയ്പിന് അംഗീകാരം ലഭിച്ചു. ഇപ്പോൾ സ്കോട്ട് ലാൻഡിൽ മാത്രമായിരുന്നു ഈ സൗകര്യം ലഭ്യമായിരുന്നത്. കബോടഗ്രാവിർ എന്ന മരുന്ന് രണ്ട് മാസത്തിലൊരിക്കൽ അഥവാ വർഷത്തിൽ ആറ് പ്രാവശ്യം നൽകേണ്ടതാണ്. ദിനംപ്രതി ഗുളികകൾ കഴിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഈ കുത്തിവയ്പ് അനുഗ്രഹപ്രദമാണ് എന്നാണ് ആരോഗ്യവിദഗ്തർ വിലയിരുത്തുന്നത്.

2030ഓടെ പുതിയ എച്ച്.ഐ.വി കേസുകൾ ബ്രിട്ടനിൽ അവസാനിപ്പിക്കാനുള്ള ലക്ഷ്യത്തോടെ മുന്നോട്ടുപോകുമ്പോൾ ഈ കുത്തിവയ്പ് വലിയ പ്രതീക്ഷയാകുമെന്നാണ് വിദഗ്ധർ പറയുന്നത്. , “ജീവൻ രക്ഷിക്കുന്ന ഈ നവീന ചികിത്സാ മാർഗം നടപ്പിലാക്കുക എന്നത് സർക്കാരിന്റെ പ്രധാന ലക്ഷ്യമാണെന്ന് ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. ഗുളികകൾ എടുക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നവർക്കായി, പ്രത്യേകിച്ച് അഭയകേന്ദ്രങ്ങളിലോ ദുരിതാവസ്ഥകളിലോ ഉള്ളവർക്ക്, ഇത് വലിയ ആശ്വാസമായിരിക്കുമെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെട്ടു.

എൻഎച്ച്എസിന്റെ കണക്കുകൾ പ്രകാരം ഏകദേശം ആയിരത്തോളം ആളുകൾക്ക് ഈ കുത്തിവയ്പ് ലഭ്യമാക്കാനാണ് ആദ്യഘട്ടത്തിൽ പദ്ധതി തയ്യാറാക്കുന്നത്. ഓരോരുത്തർക്കും വർഷംതോറും ഏകദേശം £7,000 ചെലവാകുന്ന ഈ ചികിത്സയ്ക്ക് ഉല്പാദിപ്പിക്കുന്ന കമ്പനിയിൽ നിന്ന് പ്രത്യേക ഇളവാണ് എൻ എച്ച് എസ് നേടിയത്. പ്രഥമ ഘട്ടത്തിൽ എൻ എച്ച് എസ് നിയന്ത്രിക്കുന്ന ലൈംഗികാരോഗ്യകേന്ദ്രങ്ങളിലൂടെ ഈ കുത്തിവയ്പ് ലഭ്യമാക്കാനാണ് തീരുമാനം. രോഗ നിർണ്ണയത്തിനും ചികിത്സയ്ക്കും നീണ്ട കാത്തിരിപ്പുകൾ നേരിടുന്നവർക്ക് വേഗത്തിലുള്ള ചികിത്സ നടപ്പാക്കലാണ് ലക്‌ഷ്യം വയ്ക്കുന്നത് എന്ന് ട്രസ്റ്റ് പ്രതിനിധികൾ അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വെൽസിലെ ട്രിയോർക്കിയിൽ നിന്നുള്ള 19-കാരനായ കോറി ജോൺസിന് 37 പെൺകുട്ടികളോട് ഓൺലൈനായി ലൈംഗിക അതിക്രമം നടത്തിയ കേസിൽ കാർഡിഫ് ക്രൗൺ കോടതി എട്ട് വർഷം തടവിന് വിധിച്ചു . 2022 മുതൽ 2024 വരെയാണ് കുറ്റകൃത്യങ്ങൾ നടന്നത്. പത്ത് മുതൽ പതിനാറ് വയസ്സുവരെ പ്രായമുള്ള പെൺകുട്ടികളാണ് ഇരകളായത്. ജോൺസ് 69 കുറ്റങ്ങൾക്ക് കുറ്റസമ്മതം നടത്തി. ഇതിൽ ബ്ലാക്ക്‌മെയിൽ, പ്രായപൂർത്തിയാകാത്തവരോട് ലൈംഗിക പ്രവർത്തനം ആവശ്യപ്പെടൽ, അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കൽ തുടങ്ങിയവ ഉൾപ്പെടുന്നു.

ജോൺസ് സ്നാപ്‌ചാറ്റ് വഴി വ്യാജനാമങ്ങൾ ഉപയോഗിച്ച് കുട്ടികളുമായി ബന്ധപ്പെടുകയും ആദ്യം വിശ്വാസം നേടിയ ശേഷം നഗ്നചിത്രങ്ങളും വീഡിയോകളും അയയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തതായി കോടതി വിചാരണയ്ക്കിടെ തെളിഞ്ഞു. ചിലർ നിരസിച്ചതിനെ തുടർന്ന് അയച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി കുട്ടികളെ ബ്ലാക്ക്‌മെയിൽ ചെയ്തതായും കണ്ടെത്തി. പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് 172 അശ്ലീല ബാലചിത്രങ്ങളും വീഡിയോകളും പൊലീസ് കണ്ടെത്തിയിരുന്നു .

മാതാപിതാക്കളുടെ മേൽനോട്ടമില്ലാതെ കുട്ടികൾക്ക് സോഷ്യൽ മീഡിയയിൽ പ്രവേശനം ലഭിക്കുന്നതിന്റെ അപകടങ്ങളെ ഈ കേസ് വ്യക്തമാക്കുന്നു എന്ന് കേസിന്റെ വിചാരണയ്ക്കിടെ ജഡ്ജി ജെറമി ജെൻകിൻസ് അഭിപ്രായപ്പെട്ടിരുന്നു . പോൺഗ്രഫിക്ക് അടിമയായ വ്യക്തിയാണ് പ്രതിയെന്ന് ജഡ്ജി വിലയിരുത്തി. കോറി ജോൺസിനെ ലൈംഗിക കുറ്റവാളികളുടെ പട്ടികയിൽ ജീവിതകാലം മുഴുവൻ ഉൾപ്പെടുത്തിയിട്ടുണ്ട് . “ഓൺലൈനിലെ തെറ്റായ വിവരങ്ങൾ ഉപയോഗിച്ച് പെൺകുട്ടികളെ പീഡിപ്പിച്ച ഈ പ്രവൃത്തികൾ സമൂഹത്തിന് മുഴുവൻ മുന്നറിയിപ്പാണ് നൽകുന്നതെന്ന് അന്വേഷണം നയിച്ച ഡിറ്റക്ടീവ് ഇൻസ്പെക്ടർ സ്റ്റുവർട്ട് പ്രെൻഡിവിൽ പറഞ്ഞു.
സമീപകാലത്ത് ബ്രിട്ടനിലെ സീറോ മലബാർ സഭയെയും, വിശ്വാസങ്ങളെയും, ആചാരങ്ങളെയും, സഭാ ചട്ടക്കൂടുകളെയും ബോധപൂർവ്വം അപകീർത്തിപ്പെടുത്തുന്നതിനും, അവഹേളിക്കുന്നതിനും ചില കേന്ദ്രങ്ങളിൽ നിന്ന് നടക്കുന്ന ശ്രമങ്ങൾക്കെതിരെ സഭാ വിശ്വാസികളിൽ നിന്ന് പ്രതിഷേധം ശക്തമാകുന്നു. മതവിശ്വാസവും, ആത്മീയതയും ഓരോ വ്യക്തികളുടെയും സ്വകാര്യതയും, അവകാശവും ആണെന്നിരിക്കെ വിരലിലെണ്ണാവുന്ന ചില ന്യൂനപക്ഷങ്ങൾ തങ്ങൾ പറയുന്നതുപോലെ യുകെയിലെ സീറോ മലബാർ വിശ്വാസികൾ പ്രവർത്തിക്കണം എന്നു വാശി പിടിക്കുകയും, ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ ആചാര അനുഷ്ഠാനങ്ങളെ അധിക്ഷേപിക്കുകയും ചെയ്യുന്നതായാണ് സഭാ വിശ്വാസികളുടെ പരാതി.
അടുത്തകാലത്ത് യുകെയിൽ നടന്ന ഒരു വിവാഹവുമായി ബന്ധപ്പെട്ട് ആണ് ഇക്കൂട്ടർ സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ വഴി സഭയ്ക്കെതിരെ കുപ്രചാരണങ്ങൾ അഴിച്ചുവിട്ടത്. യുകെയിലുള്ള ചെറിയ അസോസിയേഷനുകൾക്കും, ക്ലബ്ബുകൾക്കും വരെ നിയമാവലിയും, സംഘടനാ ഘടനയും ഉണ്ടായിരിക്കെ 5 മിനിറ്റിൽ താഴെ മാത്രം സമയം ചിലവഴിച്ചാൽ പൂരിപ്പിക്കാവുന്ന ഒരു ഫോം പൂരിപ്പിച്ചാൽ തീരുന്ന കാര്യം, ഇത്തരത്തിൽ ചെയ്താൽ തങ്ങളുടെ പാരമ്പര്യവും വിശ്വാസവും തകരുമെന്ന് പ്രഖ്യാപിച്ച് കത്തോലിക്കാ വിശ്വാസത്തെ രണ്ട് വ്യക്തികൾ ഉപേക്ഷിക്കാൻ കാരണം സഭയും, അതിനെ നയിക്കുന്നവരുമാണെന്നാണ് സഭാ വിരുദ്ധതയുടെ മേലങ്കി അണിഞ്ഞവരുടെ പ്രചാരണം. സീറോ മലബാർ വിശ്വാസികൾ തങ്ങളുടെ പാരമ്പര്യവും വിശ്വാസവും ഉപേക്ഷിച്ച് പുറത്തു വരണമെന്നാണ് സഭാവിരുദ്ധരുടെ ആവശ്യം. ലാറ്റിൻ സഭയുള്ളപ്പോൾ സീറോ മലബാർ സഭയുടെ പ്രസക്തി തന്നെ ഇവർ ചോദ്യം ചെയ്യുന്നു .ബ്രിട്ടൻ പോലുള്ള ഒരു ആധുനിക രാജ്യത്ത് വിശ്വാസവും മതസ്വാതന്ത്ര്യവും ഓരോ വ്യക്തിയുടെയും സ്വകാര്യതയും അവകാശവും ആണെന്നിരിക്കെ കത്തോലിക്കാ സഭയിലും വിശ്വാസപ്രമാണങ്ങളിലും വിശ്വാസമില്ലാത്തവർക്ക് അവരുടെ വഴി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുള്ളതുപോലെ ബഹുഭൂരിപക്ഷം വരുന്ന സഭാ വിശ്വാസികൾ തങ്ങളുടെ പാത പിന്തുടരണമെന്ന് വാശി പിടിക്കുകയും സഭയെ നിരന്തരം ആക്ഷേപിക്കുകയും ചെയ്യുന്നതിൻറെ സാഗത്യമെന്തെന്നാണ് സഭാ വിശ്വാസികളുടെ ഇടയിൽ ഉയരുന്ന ചോദ്യം.
അടുത്തകാലത്ത് ഉണ്ടായ വിവാഹ വിവാദത്തിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ അധികൃതർ വിവാഹം മുടക്കിയെന്നാണ് ആക്ഷേപം. ഗ്രേറ്റ് ബ്രിട്ടനിൽ ഒരു ക്നാനായ യുവാവും യുവതിയും തമ്മിലുള്ള വിവാഹം കത്തോലിക്കാ വിശ്വാസം ഉപേക്ഷിച്ച് അവരുടെ വിവാഹം ഒരു അകത്തോലിക്കാ ദേവാലയത്തിൽ വച്ച് നടത്തിയത് ഗ്രേറ്റ് ബ്രിട്ടൻ രൂപത ലാറ്റിൻ പള്ളിയിൽ വച്ച് നടത്തിക്കൊടുക്കുന്നത് തടഞ്ഞതു കൊണ്ടാണെന്നാണ് ആക്ഷേപം . എന്നാൽ ഇതിൽ യാതൊരു വസ്തുതയും ഇല്ല. ഈ വിവാഹം ക്‌നാനായ ആചാരപ്രകാരം സീറോമലബാർ സഭയുടെ ക്രമപ്രകാരം നടത്തുവാൻ ആയിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. ഇതിനായി മിഷൻ ഡയറക്ടറായ വൈദികനെ ഇവർ സമീപിക്കുകയും ചെയ്തിരുന്നു. ഈ വൈദികൻ സന്തോഷത്തോടുകൂടി ഈ വിവാഹം നടത്തി കൊടുക്കുന്നതിനുള്ള സമ്മതം അറിയിച്ചു. എന്നാൽ വിവാഹം നടത്തി കൊടുക്കുന്നതിന് സഭ നിർദ്ദേശിക്കുന്ന ഫോം പൂരിപ്പിച്ച് നൽകുവാൻ ആവശ്യപ്പെട്ടപ്പോൾ ഇവർ അതിന് തയ്യാറായില്ല. കാരണം ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ഫോം പൂരിപ്പിച്ചാൽ തങ്ങളുടെ ക്നാനായ അംഗത്വം നഷ്ടപ്പെടുമെന്ന അടിസ്ഥാനരഹിതമായ ആരോപണം ബോധപൂർവ്വം ഉന്നയിക്കുകയാണ് ഉണ്ടായത് . ആഗോള കത്തോലിക്കാ സഭയിലെ ഭരണപരമായ സൗകര്യങ്ങൾക്കായാണ് ബ്രിട്ടനിലെ ക്നാനായ സഭാ വിശ്വാസികൾ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ കീഴിൽ വരുന്നതെന്നും, അതുകൊണ്ട് അവരുടെ ക്നാനായ അംഗത്വം നഷ്ടപ്പെടുകയില്ലെന്നും സഭാ അധികാരികൾ വിശദീകരിച്ചെങ്കിലും ഒരു വിട്ടുവീഴ്ചയ്ക്കും ഇവർ തയ്യാറായില്ലായിരുന്നു. ഇതിനുശേഷം വധു വരന്മാർ ലാറ്റിൻ ദേവാലയത്തിൽ വച്ച് വിവാഹം നടത്താൻ ലാറ്റിൻ സഭയെ സമീപിച്ചു. ലാറ്റിൻ സഭാ അധികാരികൾ പ്രസ്തുത വ്യക്തികൾ സീറോ മലബാർ വിശ്വാസികളായതിനാൽ സീറോ മലബാർ സഭ നിർദ്ദേശിക്കുന്ന നടപടിക്രമങ്ങൾ പാലിക്കണമെന്ന് നിർദ്ദേശിച്ചു. ലാറ്റിൻ ദേവാലയത്തിൽ വച്ച് വിവാഹം നടത്താനുള്ള അനുമതിക്കായി സീറോ മലബാർ സഭാ അധികാരികളെ സമീപിച്ചപ്പോൾ ഇതിനുമുമ്പും ഇത്തരത്തിലുള്ള അപേക്ഷകളിൽ തീരുമാനം എടുത്തതു പോലെ സന്തോഷപൂർവ്വം അനുമതി നൽകാമെന്ന് അറിയിക്കുകയും വിവാഹതരാകുന്ന വ്യക്തികൾ ഉൾപ്പെട്ട ക്നാനായ മിഷൻ ഡയറക്ടർ മുഖേന ഒരു അപേക്ഷ നൽകിയാൽ മതിയെന്ന് അറിയിച്ചു. എന്നാൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വടക്കൻ ഭാഗം രൂപതയും തങ്ങൾക്ക് ഇതുമായി യാതൊരു ബന്ധവും ഇല്ലെന്ന് ധാർഷ്ട്യം നിറഞ്ഞ നിലപാടോടുകൂടി ഇവർ യുകെയിലെ വത്തിക്കാൻ പ്രതിനിധിയെ ബന്ധപ്പെടുകയാണ് ഉണ്ടായത്. എന്നാൽ ഇത് പൗരസ്ത്യ സഭകളുമായി ബന്ധപ്പെട്ട വിഷയമാണെന്നും ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ സഭയുടെ നടപടിക്രമങ്ങൾ പാലിക്കാനുമാണ് വത്തിക്കാൻ പ്രതിനിധിയുടെ മറുപടി ഉണ്ടായത് . ആഗോള കത്തോലിക്കാ സഭയുടെ തലവനായ മാർപാപ്പയുടെ തീരുമാനപ്രകാരം ബ്രിട്ടനിലെ ക്നാനായക്കാരുൾപ്പെടെ സീറോ മലബാർ വിശ്വാസികൾക്കായി രൂപീകൃതമായ ഗ്രേറ്റ് ബ്രിട്ടൻ രൂപതയെ ഒരുതരത്തിലും അംഗീകരിക്കില്ല എന്ന നിലപാടിൽ തങ്ങളുടെ കത്തോലിക്കാവിശ്വാസം പോലും ഉപേക്ഷിച്ച് വിവാഹിതരായപ്പോൾ വസ്തുതകളെല്ലാം മറച്ചുവെച്ചു കൊണ്ട് ഗ്രേറ്റ് ബ്രിട്ടൻ രൂപതയെ അപകീർത്തിപ്പെടുത്താനും താറടിക്കാനും വിശ്വാസികളുടെ ഇടയിൽ തെറ്റിദ്ധാരണ പരത്താനുമാണ് ചിലർ ശ്രമിച്ചതെന്നാണ് സഭാ വിശ്വാസികളുടെ പരാതി. ഇത്തരത്തിലുള്ള സംഭവങ്ങളും ശ്രമങ്ങളും സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപത സ്ഥാപിതമാകുന്ന അവസരം മുതൽ ആരംഭിച്ചതാണെന്ന് സഭാവിശ്വാസികൾ ചൂണ്ടിക്കാട്ടുന്നു. പ്രസ്തുത സംഭവത്തിന്റെ വെളിച്ചത്തിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ സർക്കുലർ കഴിഞ്ഞ ഞായറാഴ്ച എല്ലാ ദേവാലയങ്ങളിലും വായിച്ചിരുന്നു. സീറോ മലബാർ സഭയുടെ ആരാധനക്രമം, ദൈവശാസ്ത്രം, ആത്മീയത, ശിക്ഷണ ക്രമം എന്നിവ പങ്കിടുന്ന സീറോ മലബാർ ക്നാനായ സമൂഹം സീറോ മലബാർ സഭയുടെ അഭിവാജ്യ ഘടകമാണെന്നും, ഭരണപരമായ സൗകര്യത്തിനായി ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ കീഴിലുള്ള ക്നാനായ സമൂഹത്തിന് അതുവഴി തങ്ങളുടെ അംഗത്വം നഷ്ടപ്പെടുന്നില്ലെന്നും സർക്കുലർ ചൂണ്ടിക്കാട്ടുന്നു.
സീറോ മലബാർ സഭയുടെ യുകെയിലെ പ്രവർത്തനങ്ങളുടെ ആവശ്യകതയുടെ പ്രസക്തിയാണ് സഭാവിരുദ്ധർ ചോദ്യം ചെയ്യുന്നത്. തങ്ങളുടെ തികച്ചും മൗലികമായ മതപരമായ വിശ്വാസങ്ങളും, ആചാരങ്ങളും പാരമ്പര്യങ്ങളും പിൻതുടരാൻ ആഗ്രഹിക്കുന്ന ഒരു ജനവിഭാഗം ഉള്ളതുകൊണ്ടാണ് സീറോ മലബാർ സഭ ബ്രിട്ടനിൽ പ്രവർത്തിക്കുന്നതെന്നും നിലനിൽക്കുന്നതെന്നും ഇത്തരക്കാർ മറക്കുന്നു. ബ്രിട്ടനിലെ സീറോ മലബാർ സഭയുടെ പ്രവർത്തനങ്ങൾ എന്നും ഇവിടുത്തെ പ്രമുഖ കത്തോലിക്കാ റീത്തായ ലാറ്റിൻ സഭയോട് ചേർന്ന് നിന്നുകൊണ്ടാണ്. രണ്ടാം വത്തിക്കാൻ സൂനഹദോസ് നിർദ്ദേശിക്കുന്നതു പോലെ ന്യൂനപക്ഷം വരുന്ന മറ്റ് റീത്തുകളിലെ കത്തോലിക്കാ വിശ്വാസികൾക്ക് അവരുടെ വിശ്വാസവും, പാരമ്പര്യവും, തനിമയും സംരക്ഷിക്കാനുള്ള എല്ലാ പിൻതുണയും ലാറ്റിൻ സഭയിൽ നിന്ന് ഗ്രേറ്റ് ബ്രിട്ടൻ രൂപതയ്ക്ക് ബ്രിട്ടണിൽ ലഭിക്കുന്നുണ്ട്. ഇതെല്ലാം മറച്ചു വെച്ചുകൊണ്ടാണ് സീറോ മലബാർ സഭയുടെ ബ്രിട്ടനിലെ പ്രവർത്തനങ്ങളുടെ പ്രസക്തി തന്നെ സഭാവിരുദ്ധർ ചോദ്യം ചെയ്യുന്നത് .
സഭാ വിരുദ്ധത പലപ്പോഴും വ്യക്തിഹത്യയിലേയ്ക്കു പോലും എത്തുന്നതായി വിശ്വാസികൾ പരാതിപ്പെടുന്നു. ബ്രിട്ടനിലെ സീറോ മലബാർ സഭയുടെ പ്രവർത്തനങ്ങളിൽ സജീവ ഇടപെടലുകൾ നടത്തുകയും, വികാരി ജനറാൾ എന്ന നിലയിൽ സേവനങ്ങൾ അനുഷ്ഠിക്കുകയും ചെയ്ത ഒരു മുൻ വൈദികനെതിരെയും സഭാവിരുദ്ധർ സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽ കൂടി വ്യാപകമായ അപകീർത്തി പ്രചാരണമാണ് നടത്തുന്നത്. വൈദികൻ തൻറെ സ്വാർത്ഥ നേട്ടങ്ങൾക്കായി ലാറ്റിൻ റീത്തിലേയ്ക്ക് പോയതായാണ് പ്രചാരണം. പക്ഷേ ലിവർപൂൾ രൂപത തങ്ങളുടെ അധീനതയിലുള്ള ഒരു ആശ്രമം ഏറ്റെടുത്തു നടത്തുവാൻ വർഷങ്ങൾക്കു മുമ്പ് പ്രസ്തുത വൈദികൻ അംഗമായ സന്യാസ സഭയോട് അഭ്യർത്ഥിച്ചിരുന്നു. അടുത്തകാലത്ത് വീണ്ടും ഈ ആവശ്യം സജീവമായപ്പോൾ ബ്രിട്ടനിൽ പ്രവർത്തന പരിചയമുള്ള വ്യക്തിയെന്ന നിലയിൽ പ്രസ്തുത വൈദികൻ താൻ അംഗമായ സന്യസ്ത സഭയുടെ ആവശ്യപ്രകാരം ലിവർപൂൾ ആസ്ഥാനമായുള്ള ലാറ്റിൻ രൂപതയുടെ കീഴിലുള്ള ആശ്രമത്തിന്റെ ചുമതലയിലേയ്ക്ക് മാറുകയായിരുന്നു. ബ്രിട്ടനിൽ സീറോ മലബാർ വിശ്വാസികൾക്കായി സേവനത്തിന് എത്തുന്നതിനുമുമ്പ് അദ്ദേഹം ലാറ്റിൻ സഭയുടെ കീഴിലുള്ള രാജസ്ഥാനിലെ അജ്മീർ രൂപതയുടെ കീഴിലാണ് 7 വർഷത്തോളം സേവനം അനുഷ്ഠിച്ചിരുന്നത്. ഇതൊക്കെ സഭാ നേതൃത്വത്തിന്റെ ആവശ്യപ്രകാരം അതാത് കാലഘട്ടത്തിൽ സേവനം നൽകുന്നതല്ലാതെ റീത്തുകൾ മാറുന്നില്ല. വൈദികരുടെ എണ്ണത്തിലുള്ള പരിമിതികൾ മൂലം ലാറ്റിൻ രൂപതകളുടെ ആവശ്യപ്രകാരം താൽക്കാലികമായി തങ്ങളുടെ സേവനം വിട്ടു നൽകുന്നതാണു .ഇതൊക്കെ മറച്ചുവെച്ചാണ് സഭാവിരുദ്ധർ പല വൈദികരെയും വ്യക്തി ഹത്യയ്ക്ക് മുതിരുന്നത്.
ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് മതപരമായുള്ള കാര്യങ്ങളിൽ ഓരോ വ്യക്തിക്കുമുള്ള സ്വാതന്ത്ര്യത്തിൽ അനാവശ്യമായ കൈകടത്തലുകൾ അവസാനിപ്പിക്കണമെന്നാണ് സഭാ വിശ്വാസികളുടെ ആവശ്യം. സഭയുടെ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാനുള്ള സഭാവിരുദ്ധരുടെ സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് സഭയുടെ ചട്ടക്കൂടിനകത്തു പ്രവർത്തിക്കുന്ന സഭാ വിശ്വാസികളുടെ സ്വാതന്ത്ര്യമെന്നാണ് വിശ്വാസികളുടെ ഓർമ്മപ്പെടുത്തൽ.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എഡിൻബറോ ∙ സ്കോട്ട് ലൻഡിൽ താമസിക്കുന്ന മലയാളി ഷബിന്‍ അരയാൻതോപ്പിൽ (45) നിര്യാതനായി. ടോൺസിലൈറ്റിസ് മൂലമുണ്ടായ കടുത്ത അണുബാധയെ തുടർന്ന് എഡിൻബറോ റോയൽ ഇൻഫെർമറി ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴായിരുന്നു മരണം. വ്യാഴാഴ്ച ഉച്ചയ്ക്ക് ഏകദേശം ഒരു മണിയോടെയായിരുന്നു അന്ത്യം.
കോഴിക്കോട് സ്വദേശിയായ ഷബിന്‍ കഴിഞ്ഞ രണ്ട് വർഷമായി കുടുംബത്തോടൊപ്പം യുകെയിൽ താമസിക്കുകയായിരുന്നു. സേഫ്റ്റി എൻജിനീയറായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. പ്രൊഫഷണൽ ബാഡ്മിന്റൺ കോച്ചായും പ്രവർത്തിച്ചിരുന്ന ഷബിന്‍ എഡിൻബറോയിലെ കൈരളി യുകെ യൂണിറ്റിന്റെ സജീവ പ്രവർത്തകനുമായിരുന്നു.
ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി അദ്ദേഹം മൂന്ന് മാസം മുൻപ് നാട്ടിലെത്തിയിരുന്നു . അതിന് ശേഷം തിരിച്ചെത്തിയപ്പോഴാണ് ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തെ പിടികൂടിയത്.
ഭാര്യ: രേഖ (ടിസിഎസ് പ്രോജക്ട് മാനേജർ). മക്കൾ: ആദി, ഇഷാന.
മൃതസംസ്കാരത്തിന്റെ കൂടതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സുഹൃത്തുക്കളുടെ നേതൃത്വത്തിൽ നടക്കുകയാണ്.
ഷബിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിലെ റോയൽ മിന്റ് കോർട്ട് മേഖലയിലുള്ള ചൈനയുടെ മെഗാ എംബസി പദ്ധതിയെ കുറിച്ചുള്ള അന്തിമ തീരുമാനം വീണ്ടും മാറ്റിവെച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . യുകെയിലെ ഹൗസിംഗ് സെക്രട്ടറി സ്റ്റീവ് റീഡ് ഒക്ടോബർ 21- ന് തീരുമാനമെടുക്കേണ്ടതുണ്ടായിരുന്നു. എന്നാൽ അത് ഇപ്പോൾ ഡിസംബർ 10 – ലേക്ക് നീട്ടിയിരിക്കുകയാണെന്ന വാർത്തകൾ ആണ് പുറത്തു വന്നിരിക്കുന്നത് . പൂർത്തിയായാൽ 20,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഈ നിർദ്ദിഷ്ട എംബസി യൂറോപ്പിലെ ഏറ്റവും വലുതായിരിക്കും. 2018 – ൽ ചൈന 255 മില്യൺ പൗണ്ട് ചെലവിട്ടാണ് ഈ സ്ഥലം വാങ്ങിയത് . എന്നാൽ സുരക്ഷാ ഭീഷണികളും ചാരപ്രവർത്തന ആശങ്കകളും കാരണം ഈ പദ്ധതി തുടക്കം മുതൽ തന്നെ വിവാദത്തിലായിരുന്നു.

സുരക്ഷാ ഏജൻസികളും വിദേശകാര്യ മന്ത്രാലയവും ഇപ്പോഴും വിശദമായ അഭിപ്രായങ്ങൾ സമർപ്പിക്കാത്തതിനാലാണ് നടപടികൾ വൈകുന്നത് . എംബസി സ്ഥിതി ചെയ്യാനിരിക്കുന്ന പ്രദേശം ഫൈബർ ഒപ്റ്റിക് കേബിളുകൾ കടന്നുപോകുന്ന പ്രധാന മേഖലയായതിനാൽ ചൈനീസ് ഏജൻസികൾ ചാരപ്രവർത്തനം നടത്താമെന്ന ഭയം വിവിധ തലങ്ങളിൽ പങ്കുവെയ്ക്കപ്പെട്ടിട്ടുണ്ട് . മുൻ ഹൗസിംഗ് സെക്രട്ടറി ആഞ്ചല റൈനർ ചൈനയുടെ പ്ലാനിലെ ചില മുറികൾ “സുരക്ഷാ കാരണങ്ങളാൽ” വെളിപ്പെടുത്താത്തതിനെ കുറിച്ച് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

ഇതേ പദ്ധതിയെ ടവർ ഹാംലെറ്റ്സ് കൗൺസിൽ 2022ൽ സുരക്ഷാ കാരണങ്ങളാൽ നിരസിച്ചിരുന്നു. എന്നാൽ 2024 ഓഗസ്റ്റിൽ ചൈന അതേ രൂപത്തിലുള്ള അപേക്ഷ വീണ്ടും സമർപ്പിച്ചു. പിന്നാലെ സർക്കാർ അത് നേരിട്ട് ഏറ്റെടുത്തു. ചൈനീസ് എംബസി ഈ പദ്ധതിയിലൂടെ ചൈന-ബ്രിട്ടൻ സഹകരണം ശക്തമാകുമെന്ന് വ്യക്തമാക്കി. എന്നാൽ കൺസർവേറ്റീവ് പാർട്ടിയും ലിബറൽ ഡെമോക്രാറ്റുകളും ദേശീയ സുരക്ഷയുടെ പേരിൽ പദ്ധതി തള്ളണമെന്ന് ആവശ്യപ്പെട്ടു. എം.ഐ.5 മേധാവിയും മുൻ സർക്കാർ ഉപദേഷ്ടാക്കളും ഇത് ചാരപ്രവർത്തന കേന്ദ്രമാകുമെന്ന മുന്നറിയിപ്പ് നൽകി. അതിനാൽ തന്നെ പദ്ധതിയുടെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബാങ്കുകളും പേയ്മെന്റ് സ്ഥാപനങ്ങളും ഉപഭോക്താക്കളെ ഹണി ട്രാപ്പ് തട്ടിപ്പുകളിൽ നിന്ന് സംരക്ഷിക്കാൻ കർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്ന് യുകെയിലെ ഫിനാൻഷ്യൽ കണ്ടക്ട് അതോറിറ്റി (FCA) ആവശ്യപ്പെട്ടു. ഇത്തരത്തിൽ വൻതുകകളാണ് പലർക്കും നഷ്ടപ്പെട്ടതെന്ന് ഒരു പഠനത്തിൽ കണ്ടെത്തിയിരുന്നു . പലർക്കും ലക്ഷങ്ങളാണ് ഈ രീതിയിൽ നഷ്ടപ്പെട്ടത്. ഈ തട്ടിപ്പുകൾ കൂടുതലായും സാമൂഹിക മാധ്യമങ്ങളിലൂടെയും ഡേറ്റിംഗ് സൈറ്റുകളിലൂടെയും ആരംഭിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട് .

ലണ്ടൻ സിറ്റി പൊലീസിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം മാത്രം റോമാൻസ് തട്ടിപ്പുകൾ മൂലം £106 മില്യൺ ആണ് പലർക്കായി നഷ്ടപ്പെട്ടത് . എന്നാൽ FCA യുടെ വിലയിരുത്തലിൽ യഥാർത്ഥ നഷ്ടം ഇതിലും കൂടുതലാണെന്നാണ് കണ്ടെത്തിയത് . അപമാന ഭയം മൂലം പലരും പരാതി നൽകാറില്ലത്തതാണ് ഇതിന് കാരണം . ആറ് പ്രധാന ബാങ്കുകളെയും പേയ്‌മെന്റ് കമ്പനികളെയും പരിശോധിച്ചപ്പോൾ ചില സ്ഥാപനങ്ങൾ സംശയാസ്പദമായ ഇടപാടുകൾ തിരിച്ചറിയാൻ പരാജയപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നുണ്ട് .

തട്ടിപ്പ് തിരിച്ചറിഞ്ഞ ശേഷവും ചില ബാങ്കുകൾ ഇരകളെ സംരക്ഷിക്കാൻ ആവശ്യമായ നടപടി സ്വീകരിച്ചില്ലന്ന് FCA റിപ്പോർട്ട് ചൂണ്ടിക്കാട്ടി . “റോമാൻസ് തട്ടിപ്പ് ഒരു ക്രൂരമായ കുറ്റകൃത്യമാണ്; അത് സാമ്പത്തികമായും മാനസികമായും ഇരകളെ തകർക്കുന്നു. എന്ന് FCAയുടെ എൻഫോഴ്സ്മെന്റ് ഡയറക്ടർ സ്റ്റീവ് സ്മാർട്ട് പറഞ്ഞു, ” ഉപഭോക്താക്കളെ സംരക്ഷിക്കാൻ മികച്ച നിരീക്ഷണ സംവിധാനങ്ങളും സ്റ്റാഫ് പരിശീലനവും കരുണാപൂർവ്വമായ പിന്തുണയും ഉറപ്പാക്കണമെന്ന് റിപ്പോർട്ട് നിർദ്ദേശിച്ചു. ബാങ്കുകൾ ഇത്തരം തട്ടിപ്പുകൾ തടയാൻ പരാജയപ്പെടുകയാണെങ്കിൽ, അവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉപഭോക്തൃ സംഘടനകൾ ഉന്നയിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വെയിൽസിലെ തലസ്ഥാനമായ കാർഡിഫ് നഗരസഭ വലിയ വാഹനങ്ങൾക്കായി കൂടുതൽ പാർക്കിംഗ് ഫീസ് ഈടാക്കാൻ തീരുമാനിച്ചു. ഇതോടെ യുകെയിൽ ഇത്തരമൊരു തീരുമാനം എടുക്കുന്ന ആദ്യ കൗൺസിലായി കാർഡിഫ് മാറി. പുതിയ പദ്ധതി പ്രകാരം 2,400 കിലോഗ്രാമിലധികം ഭാരം വരുന്ന വാഹനങ്ങൾക്ക് അധിക ഫീസ് ഈടാക്കും. ഇലക്ട്രിക് അല്ലാത്ത വാഹനങ്ങൾക്ക് ഈ പരിധി പിന്നീട് 2,000 കിലോഗ്രാമാക്കി കുറയ്ക്കും. വലിയ വാഹനങ്ങൾ കൂടുതൽ സ്ഥലം പിടിക്കുകയും അപകടസാധ്യത വർധിപ്പിക്കുകയും ചെയ്യുന്നതായി കൗൺസിൽ വിശദീകരിച്ചു.

അടുത്തകാലത്ത് റോഡുകളിൽ വലിയ എസ്‌യുവികൾ വർധിച്ചു വരുന്നത് പരിസ്ഥിതിക്കും യാത്രാ സുരക്ഷയ്ക്കും വെല്ലുവിളിയാകുന്നുവെന്ന തിരിച്ചറിവിനെ തുടർന്നാണ് ഈ നടപടി. കഴിഞ്ഞ ഇരുപത് വർഷത്തിനിടെ ഇത്തരം വാഹനങ്ങൾ 3 ശതമാനത്തിൽ നിന്ന് 30 ശതമാനമായി ആണ് വർധിച്ചത് . കാർഡിഫിന്റെ ഈ തീരുമാനം മറ്റു പട്ടണങ്ങൾക്കും മാതൃകയാകുമെന്ന് ‘ക്ലീൻ സിറ്റീസ്’ ക്യാമ്പെയ്ൻ ഗ്രൂപ്പിന്റെ യുകെ തലവൻ ഒലിവർ ലോർഡ് പറഞ്ഞു. “വലിയതും കൂടുതൽ മലിനീകരണമുണ്ടാക്കുന്നവയുമായ വാഹനങ്ങൾക്ക് കൂടുതൽ ഫീസ് ഈടാക്കുന്നത് നീതിയുക്തമാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പാരീസ് നഗരസഭയും കഴിഞ്ഞ വർഷം സമാനമായ നടപടിയെടുത്ത് എസ്‌യുവികൾക്ക് മൂന്ന് മടങ്ങ് പാർക്കിംഗ് ഫീസ് ഏർപ്പെടുത്തിയിരുന്നു. അതോടെ അവിടെ എസ്‌യുവി വാഹനങ്ങളുടെ എണ്ണം രണ്ടിൽ മൂന്നുഭാഗം വരെ കുറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. കാർഡിഫ് നഗരസഭയുടെ ഈ തീരുമാനം പൊതുജനങ്ങളുമായി കൂടി ആലോചനയ്ക്കു ശേഷമാണ് എടുത്തത്. അതിൽ 66 ശതമാനം പേർ വലിയ വാഹനങ്ങൾക്ക് കൂടുതൽ ഫീസ് ഈടാക്കണമെന്ന ആവശ്യത്തിന് പിന്തുണ നൽകി . “ഭാരം കൂടിയ വാഹനങ്ങൾ റോഡുകൾക്കും കൂടുതൽ നാശനഷ്ടങ്ങളും അപകടങ്ങളും വരുത്തുന്നതായി ഗതാഗതകാര്യ ചുമതലയുള്ള ഡാൻ ഡി’ആത്ത് പറഞ്ഞു,
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ മൂവായിരത്തിലധികം ആളുകൾ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ജോൺസൺ & ജോൺസനെതിരെ നിയമനടപടി ആരംഭിച്ചു. കമ്പനി വർഷങ്ങളോളം ആസ്ബസ്റ്റോസ് മാലിന്യം കലർന്ന ടാൽക്കം പൗഡർ വിൽപന നടത്തിയെന്നും അതിന്റെ ഫലമായി തങ്ങളോ കുടുംബാംഗങ്ങളോ ഒവേറിയൻ ക്യാൻസർ അല്ലെങ്കിൽ മെസോതെലിയോമ പോലുള്ള രോഗങ്ങൾക്ക് ഇരയായെന്നും ആണ് അവർ ആരോപിക്കുന്നത്. ഈ പരാതികൾ ലണ്ടനിലെ ഹൈക്കോടതിയിലാണ് നിലവിൽ സമർപ്പിച്ചിരിക്കുന്നത്.

ലോകത്ത് വ്യാപാരാടിസ്ഥാനത്തിൽ ഉപയോഗിക്കുന്ന ടാൽക്കിന്റെ ഖനികളിൽ പലതും ആസ്ബസ്റ്റോസ് അടങ്ങിയവയാണ് എന്നും, ജോൺസൺ & ജോൺസൺ അതറിയാമായിരുന്നിട്ടും സത്യങ്ങൾ മറച്ചുവെച്ച് ഉൽപ്പന്നം വിൽപന തുടർന്നുവെന്നുമാണ് പരാതിക്കാരുടെ അഭിഭാഷകൻ മൈക്കൽ റോളിൻസൺ കെ സി കോടതിയിൽ സമർപ്പിച്ച രേഖകളിൽ പറയുന്നത്. കൂടാതെ കമ്പനി നിയന്ത്രണ ഏജൻസികളിൽ സ്വാധീനം ചെലുത്തുകയും, അപകടസാധ്യത കുറച്ച് കാണിക്കുന്ന പഠനങ്ങൾക്ക് ധനസഹായം നൽകുകയും ചെയ്തതായി ആരോപണം ഉണ്ട്.

എന്നാൽ ജോൺസൺ & ജോൺസൻ്റെയും അതിന്റെ ഉപകമ്പനിയായ കെൻവ്യൂയയും ആരോപണങ്ങൾ തള്ളി. ബേബി പൗഡറിൽ ഉപയോഗിച്ചിരുന്ന പദാർത്ഥങ്ങൾ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിച്ചുള്ളവയും ക്യാൻസറുമായി ബന്ധമില്ലാത്തതുമാണ് എന്നാണ് കമ്പനി വാദക്കുന്നത് . 2023 മുതൽ ടാൽക്ക് മാറ്റി അതിനു പകരം കോർൺസ്റ്റാർച്ച് ഉപയോഗിക്കുന്നതായി ആണ് കമ്പനി അഭിഭാഷകർ കോടതിയിൽ പറഞ്ഞത്.