Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇടുക്കി പന്നിയാർകുട്ടിയിൽ ജീപ്പ് കൊക്കയിലേയ്ക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ച സംഭവം യുകെയിലെ മലയാളി സമൂഹത്തിനു തീരാ വേദനയായി മാറുകയാണ്. അപകടത്തിൽ മരിച്ച പന്നിയാർ കുട്ടി ഇടയോട്ടിൽ ബോസിന്റെയും ഭാര്യ റീനയുടെയും മകൾ ആനി യുകെയിലെ ഗ്ലോസ്റ്ററിൽ ആണ് താമസിക്കുന്നത്. ബോസിന്റെ സഹോദരൻ ജോമിയും ഭാര്യയും വർഷങ്ങളായി വെസ്റ്റ് യോർക്ക് ഷെയറിലെ ഹഡേഴ്സ് ഫീൽഡിൽ ആണ് ജോലി ചെയ്യുന്നത് . ബോസും കുടുംബവും ഏതാനും വർഷം മുൻപ് ഉണ്ടായ ഒരു ഉരുൾപൊട്ടലിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നു. അന്ന് ഉണ്ടായ ഉരുൾപൊട്ടലിൽ ബോസിന്റെയും കുടുംബത്തിന്റെയും വീടും സ്ഥലവും മൊത്തം ഒലിച്ചു പോയിരുന്നു. എന്നാൽ ഈ തവണ വിധിക്ക് കീഴടങ്ങേണ്ടിവന്നു.

മൃതസംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി 24-ാം തീയതി തിങ്കളാഴ്ച 10 മണിക്ക് പന്നിയാർകുട്ടി സെൻറ് മേരീസ് ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്. ഇന്ന് രാവിലെ മൂന്ന് മണിയോടെയാണ് അപകട വിവരം യുകെയിൽ അറിയുന്നത്. അപകട വിവരം അറിഞ്ഞയുടനെ ബോസിന്റെ മകൾ ആനിയും സഹോദരൻ ജോമിയും നാട്ടിലേയ്ക്ക് തിരിച്ചിട്ടുണ്ട്. ഒളിംപ്യന്‍ കെ.എം ബീനാ മോളുടെ സഹോദരിയാണ് മരിച്ച റീന .

ഇന്നലെ രാത്രിയാണ് നിയന്ത്രണം വിട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ചത്. ബോസിനെയും റീനയും കൂടാതെ പന്നിയാർകുടി തട്ടപ്പിള്ളിൽ അബ്രഹാമും (50) അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. വെള്ളിയാഴ്ച രാത്രി 10.30-ഓടെ ആയിരുന്നു സംഭവം. പന്നിയാർകുട്ടി പുതിയ പാലത്തിനു സമീപമാണ് ബോസും ഭാര്യയും താമസിക്കുന്നത്. മുല്ലക്കാനത്ത് ബന്ധുവീട്ടിൽ പോയി തിരികെ വരികയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന ജീപ്പ് പന്നിയാർ കുട്ടി പള്ളിക്ക് സമീപം എത്തിയപ്പോൾ നിയന്ത്രണം വിട്ട് നൂറടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. സംഭവം നടന്ന സ്ഥലം കുത്തനെയുള്ള ഇറക്കവും റോഡിന് വീതി കുറഞ്ഞ പ്രദേശവുമാണ്.

ആനിയുടെയും ജോമിയുടെയും തീരാ ദുഃഖത്തിൽ മലയാളം യുകെയും പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ആപ്പിൾ ഉപയോക്താക്കളുടെ ഡാറ്റ ആവശ്യപ്പട്ടുകൊണ്ടുള്ള യുകെ സർക്കാരിൻെറ നീക്കത്തിന് പിന്നാലെ ഉയർന്ന തലത്തിലുള്ള ഡാറ്റാ സുരക്ഷാ ഫീച്ചറായ അഡ്വാൻസ്ഡ് ഡാറ്റ പ്രൊട്ടക്ഷൻ (എഡിപി) യുകെ ഉപയോക്താക്കളിൽ നിന്ന് നീക്കം ചെയ്യാനൊരുങ്ങി ആപ്പിൾ. അഡ്വാൻസ്ഡ് ഡാറ്റ പ്രൊട്ടക്ഷൻ (എഡിപി) വഴി അക്കൗണ്ട് ഉടമകൾക്ക് മാത്രമേ അവർ ഓൺലൈനിൽ സംഭരിച്ചിരിക്കുന്ന ഫോട്ടോകളും ഡോക്യുമെൻ്റുകളും ആക്‌സസ് ചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ കമ്പനിക്ക് പോലും കാണാൻ സാധിക്കാത്ത ഈ ഡാറ്റകൾ ആക്‌സസ് ചെയ്യാനുള്ള അവകാശം ഈ മാസം ആദ്യം യുകെ സർക്കാർ ആവശ്യപ്പെട്ടിരുന്നു.

സർക്കാർ വിവരങ്ങൾ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് യുകെയിൽ അഡ്വാൻസ്ഡ് ഡാറ്റ പ്രൊട്ടക്ഷൻ എന്ന ഫീച്ചർ നീക്കം ചെയ്യാൻ കമ്പനി തീരുമാനിച്ചത്. നേരത്തെ സ്റ്റാൻഡേർഡ് എൻക്രിപ്ഷനോടുകൂടിയ ഡാറ്റ ആപ്പിളിന് ആക്സസ് ചെയ്യാൻ സാധിക്കുമായിരുന്നു. വാറണ്ട് ഉണ്ടെങ്കിൽ ഈ വിവരങ്ങൾ നിയമപാലകരുമായി പങ്കിടാനും കഴിയും. യുകെ ഉപയോക്താക്കൾക്ക് സുരക്ഷാ ഫീച്ചർ ഇനി ലഭ്യമാകില്ലെന്നതിൽ ആപ്പിൾ കടുത്ത നിരാശ പ്രകടിപ്പിച്ചു. തങ്ങളുടെ ഉൽപ്പന്നങ്ങളിൽ ഒരിക്കലും ഒരു പിൻവാതിൽ നയം സ്വീകരിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി.

എൻക്രിപ്റ്റഡ് ഡാറ്റ ഒരു നിർദ്ദിഷ്‌ട കീ ഉപയോഗിച്ച് മാത്രം ആക്‌സസ് ചെയ്യാൻ കഴിയുന്ന ഒരു സുരക്ഷിത കോഡാണ്. ആപ്പിളിൻ്റെ അഡ്വാൻസ്ഡ് ഡാറ്റ പ്രൊട്ടക്ഷൻ (എഡിപി) ഒരു ഓപ്റ്റ്-ഇൻ സേവനമാണ്, ഇവ പ്രവർത്തനക്ഷമമാക്കാൻ ഉപയോക്താക്കൾ സൈൻ അപ്പ് ചെയ്യണം. എന്നാൽ വെളിയാഴ്ച മുതൽ യുകെയിലുടനീളം ഈ സേവനം നീക്കം ചെയ്യും. നിലവിലുള്ള ഉപയോക്താക്കളുടെ ആക്‌സസ് പിന്നീടൊരു തീയതിയിൽ പ്രവർത്തനരഹിതമാക്കും. 2022 ഡിസംബറിൽ ബ്രിട്ടീഷ് ആപ്പിൾ ഉപഭോക്താക്കൾക്ക് എ.ഡി.പി ലഭ്യമായതിന് ശേഷം എത്ര പേർ എഡിപിയിൽ സൈൻ അപ്പ് ചെയ്തുവെന്ന വിവരം ഇതുവരെ പുറത്ത് വന്നിട്ടില്ല.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഈസ്റ്റ് ലണ്ടനിൽ രണ്ടും അഞ്ചും വയസ്സായ രണ്ട് ആൺകുട്ടികൾ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുട്ടിയുടെ അമ്മ കുറ്റക്കാരിയെന്ന് കോടതി വിധിച്ചു . 2022 ഡിസംബർ 16 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നേദിവസം ഡാഗെൻഹാമിലെ കോൺവാലിസ് റോഡിലുള്ള വീട്ടിലെ കുളിമുറിയിൽ എലിജാ തോമസിനെ (2 )യും മാർലി തോമസിനെ(5 )യും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അവരുടെ അമ്മയായ കാര അലക്സാണ്ടർ (47) കുറ്റക്കാരിയാണെന്ന് ആണ് കണ്ടെത്തിയത് .

എന്നാൽ കുറ്റം നിഷേധിച്ച കാര അവർ ഉറങ്ങുമ്പോൾ കുളിമുറിയിൽ മുങ്ങി മരിക്കുകയായിരുന്നു എന്ന വിചിത്രമായ വാദമാണ് ഉയർത്തിയത്. എന്നാൽ കുട്ടികൾ രണ്ടുപേരുടെയും മരണത്തിന് കാരണം കാരയാണെന്ന് പ്രോസിക്യൂട്ടർമാർ വാദിച്ചു. വിചാരണയ്ക്ക് ശേഷം കിംഗ്സ്റ്റൺ ക്രൗൺ കോടതി രണ്ട് കൊലപാതക കുറ്റങ്ങൾക്ക് അവർ കുറ്റക്കാരിയാണെന്ന് കണ്ടെത്തി. പോസ്റ്റ്‌മോർട്ടം പരിശോധനയിൽ കുട്ടികൾ മുങ്ങിമരിക്കുകയോ ശ്വാസംമുട്ടിക്കുകയോ ചെയ്തതായി കണ്ടെത്തിയതായി ക്രൗൺ പ്രോസിക്യൂഷൻ സർവീസ് (സിപിഎസ്) പറഞ്ഞു.

സംഭവം നടന്ന ദിവസം കുട്ടികളുടെ പിതാവ് അലക്സാണ്ടർ വീട്ടിലെത്തിയപ്പോൾ കുട്ടികൾ മുകളിലത്തെ നിലയിൽ ഉറങ്ങുകയാണെന്നാണ് കാരാ അദ്ദേഹത്തിനോട് പറഞ്ഞത് . എന്നാൽ കുട്ടികൾ മരിച്ച നിലയിൽ കിടക്കുന്നത് പിതാവ് കണ്ടെത്തുകയായിരുന്നു. അവർ മണിക്കൂറുകൾക്ക് മുമ്പ് മരിച്ചതായി തുടർ അന്വേഷണത്തിൽ വെളിപ്പെട്ടിരുന്നു. കുട്ടികളെ സുരക്ഷിതരായി സംരക്ഷിക്കുക എന്നത് മാതാപിതാക്കളുടെ ജോലി ആണെന്നും കാര അലക്സാണ്ടർ അതിൽ പരാജയപ്പെട്ടെന്നു മാത്രമല്ല അവരുടെ ജീവൻ കൂടി അപഹരിച്ചതായി വിധി പ്രസ്താവിച്ചുകൊണ്ട് കോടതി പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കുട്ടികളെ ഏതെങ്കിലും രീതിയിൽ ചൂഷണം ചെയ്യുന്ന നടപടികൾക്കെതിരെ അടുത്ത ആഴ്ച പുതിയ നിയമനിർമ്മാണത്തിന് പാർലമെന്റിൽ തുടക്കം കുറിക്കും. കുട്ടികളെ ക്രിമിനൽ മാർഗങ്ങൾക്കായി ചൂഷണം ചെയ്യാൻ സാധ്യതയുള്ള ആളുകൾക്ക് കടുത്ത ശിക്ഷ കിട്ടാനുള്ള നിർദ്ദേശങ്ങൾ ക്രൈം ആൻഡ് പോലീസിംഗ് ബില്ലിൽ ഉൾപ്പെടുത്തും. മയക്കുമരുന്ന് ഇടപാടുകൾ പോലെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കുട്ടികളെ ഉപയോഗിക്കുന്നത് തടയുന്നതും നിയമനിർമാണത്തിൻ്റെ പ്രധാന ലക്ഷ്യമാണ്.


കുട്ടികളെ ഏതെങ്കിലും കുറ്റകൃത്യങ്ങളിൽ ഉപയോഗിക്കുന്നതും ചൂഷണം ചെയ്യുന്നതും കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമായി മാറുമെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു. ഇത് കൂടാതെ ഇരകളെ സംരക്ഷിക്കുന്നതിനുള്ള വകുപ്പുകളും നിയമത്തിലുണ്ടാകും. കുറ്റവാളികൾക്ക് തക്കതായ ശിക്ഷ ലഭിക്കുന്നതിനോടൊപ്പം ഇത്തരം കുറ്റകൃത്യങ്ങൾ സംഭവിക്കുന്നത് തന്നെ തടയുന്ന നടപടിക്രമങ്ങൾ നിയമത്തിലുണ്ടാകുമെന്ന് ആഭ്യന്തര സെക്രട്ടറി പറഞ്ഞു. നമ്മുടെ സമൂഹത്തിൽനിന്ന് കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പ്രവണതകൾ തുടച്ചു മാറ്റേണ്ടത് അനിവാര്യമാണെന്ന് അവർ കൂട്ടിച്ചേർത്തു.

പുതിയ നിയമം നടപ്പിലാകുന്നതോടെ കുട്ടികളെ ഉപയോഗിച്ച് മയക്കുമരുന്ന് വ്യാപാരം തുടങ്ങിയ അധാർമിക പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞവർഷം സമാനമായ നിയമ നിർമ്മാണത്തിന് മുൻ സർക്കാർ തുടക്കമിട്ടിരുന്നു. എന്നാൽ പൊതുതെരഞ്ഞെടുപ്പിനായി പാർലമെന്റ് പിരിച്ചുവിട്ടപ്പോൾ ഈ നിയമനിർമ്മാണം കൂടുതൽ പുരോഗതി കൈവരിച്ചില്ല. മയക്കുമരുന്ന് ഇടപാടുകൾ, സംഘടിത കവർച്ച ഉൾപ്പെടെയുള്ള ക്രിമിനൽ പ്രവർത്തനങ്ങളിലേയ്ക്ക് കുട്ടികളെ വളർത്തുന്ന ആളുകളെയാണ് പുതിയ നിയമ നിർമ്മാണം ലക്ഷ്യം വയ്ക്കുന്നതെന്നാണ് ആഭ്യന്തര ഓഫീസ് പുറത്തുവിട്ട വിവരങ്ങൾ സൂചിപ്പിക്കുന്നത്. 2023 – 24 വർഷങ്ങളിൽ ഏകദേശം 14,500 കുട്ടികളെയാണ് ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സാധ്യതയുള്ളവരായി തിരിച്ചറിഞ്ഞത്. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് 5 മുതൽ 10 വർഷം വരെ തടവ് ലഭിക്കാനുള്ള വകുപ്പുകളാണ് നിയമനിർമ്മാണത്തിലൂടെ നടപ്പിലാക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കടുത്ത സാമ്പത്തിക ബാധ്യത നേരിടുന്ന 30 കൗൺസിലുകൾക്ക് സർക്കാർ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. തങ്ങളുടെ കടബാധ്യത ഒഴിവാക്കാൻ ചരിത്രപരമായി പ്രാധാന്യമുള്ള കെട്ടിടങ്ങൾ, പാർക്കുകൾ തുടങ്ങിയവ വിൽക്കുന്നതിൽ നിന്ന് പിൻ തിരിയണമെന്ന് സർക്കാർ തലത്തിൽ കൗൺസിലുകൾക്ക് നിർദേശം നൽകിയതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. കടുത്ത സാമ്പത്തിക സമ്മർദ്ദങ്ങൾ നേരിടുന്ന കൗൺസിലുകൾക്ക് 1.5 ബില്യൺ പൗണ്ട് കടമായി നൽകാനുള്ള തീരുമാനത്തിനാണ് സർക്കാർ പച്ച കൊടി കാണിച്ചിരിക്കുന്നത്.


ഫണ്ടിന്റെ അഭാവം മൂലം പല കൗൺസിലുകളും വികസന പ്രവർത്തനങ്ങളിൽ പിന്നോക്കം പോയിരുന്നു. സാമൂഹിക പരിചരണത്തിനും മറ്റ് സേവന പ്രവർത്തനങ്ങളിലും ഫണ്ടിന്റെ അഭാവം മൂലം വന്ന പോരായ്മകളും സർക്കാർ കണക്കിലെടുത്തതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ബർമിംഗ്ഹാം, ബ്രാഡ്‌ഫോർഡ്, വിൻഡ്‌സർ, മെയ്ഡൻഹെഡ് എന്നീ മൂന്ന് കൗൺസിലുകൾക്ക് ഈ വർഷം 100 മില്യൺ പൗണ്ടിൽ കൂടുതൽ കടം വാങ്ങാൻ അനുമതി നൽകാനും തീരുമാനം ആയി.


കഴിഞ്ഞ വർഷത്തിൽ ബർമിംഗ്ഹാം, ക്രോയ്‌ഡൺ, നോട്ടിംഗ്ഹാം, സ്ലോ, തുറോക്ക്, വോക്കിംഗ് എന്നീ ആറു കൗൺസിലുകളാണ് പാപ്പരായി പ്രഖ്യാപിക്കുന്നതിനുള്ള നീക്കങ്ങൾ നടത്തിയത്. ഈ 6 കൗൺസിലുകൾക്കും പ്രത്യേക സാമ്പത്തിക സഹായവും അനുവദിച്ചിട്ടുണ്ട്. ഈ അസാധാരണ സാമ്പത്തിക പിന്തുണ ചിലവുകൾക്കായി കൂടുതൽ വായ്പകൾ എടുക്കാൻ കൗൺസിലുകളെ പ്രാപ്തരാക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഭാവിയിൽ സ്വന്തമായുള്ള ആസ്തികൾ വിനിയോഗിച്ചും ഫ്രണ്ട്‌ലൈൻ സേവനങ്ങൾ വെട്ടിക്കുറച്ചും കടം വീട്ടും എന്നതിന്റെ അടിസ്ഥാനത്തിൽ ആണ് സർക്കാർ ഈ നീക്കം നടത്തിയിരിക്കുന്നത്. കൗൺസിലുകളെ സാമ്പത്തികമായി സഹായിക്കാനുള്ള സർക്കാരിൻറെ നീക്കം അടുത്ത ലോക്കൽ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബോർഡർ ഫോഴ്സ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത 27 കാരനായ ഒരാൾ മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ മരണമടഞ്ഞു . ബുധനാഴ്ച ടെർമിനൽ 2-ൽ സുരക്ഷ പരിശോധനയിലൂടെ കടന്നു പോകുമ്പോൾ അസാധാരണമായ പെരുമാറ്റം കാണിച്ചതിന് ഇയാളെ തടഞ്ഞുനിർത്തുകയായിരുന്നുവെന്ന് പോലീസ് വാച്ച്ഡോഗ് പറഞ്ഞു. മയക്കുമരുന്ന് കൈവശം വെച്ചതിനോട് അനുബന്ധിച്ച് ഇയാളെ അറസ്റ്റ് ചെയ്തു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. അറസ്റ്റിനെ തുടർന്ന് ഇദ്ദേഹത്തിന് ശാരീരിക അസ്വാസ്ഥ്യം കൂടുകയും മരണം സംഭവിക്കുകയും ആയിരുന്നു.


ഇയാളുടെ മരണത്തെ കുറിച്ച് ഇൻഡിപെൻഡൻ്റ് ഓഫീസ് ഫോർ പോലീസ് കണ്ടക്ട് ( ഐ ഒ പി സി ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചയാളുടെ കുടുംബത്തെ സ്പെഷ്യലിസ്റ്റ് ഓഫീസർമാർ പിന്തുണയ്ക്കുകയും അന്വേഷണ പുരോഗതിയെ കുറിച്ച് അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യുന്നുണ്ട് . ഇയാൾക്ക് എന്തായിരുന്നു അസുഖമെന്നോ മരണകാരണത്തെ കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കസ്റ്റഡിയിൽ എടുത്തശേഷം ആരെങ്കിലും മരിക്കുകയാണെങ്കിൽ അതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തേണ്ടത് ആവശ്യമാണെന്ന് ഐഒപിസിയുടെ ഡയറക്ടർ അമാൻഡ റോവ് പറഞ്ഞു. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും കൂടുതൽ വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗോർഡൻ റാംസെയുടെ ലണ്ടൻ റെസ്റ്റോറൻ്റിൽ നിന്ന് ഏകദേശം 500 ക്യാറ്റ് ഫിഗറൻസ് മോഷ്ടിക്കപ്പെട്ടതായുള്ള വിചിത്ര വാർത്ത പുറത്തുവന്നു. മനുഷ്യരെയോ മൃഗങ്ങളെയോ വസ്തുക്കളെയോ പ്രതിനിധീകരിക്കുന്ന ചെറിയ ശിൽപങ്ങളാണ് ഫിഗറിൻസ് . അവ പലപ്പോഴും കളിമണ്ണ് , പ്ലാസ്റ്റിക്, ലോഹം , മരം തുടങ്ങിയ വസ്തുക്കളാൽ ആണ് നിർമ്മിച്ചത്. മനേകി-നെക്കോ , ബെക്കണിംഗ് ക്യാറ്റ് , ലക്കി ക്യാറ്റ് എന്നീ പേരുകളിൽ അറിയപ്പെടുന്ന പൂച്ചകളുടെ പ്രതിമകളാണ് മോഷ്ടിക്കപ്പെട്ടത്. ജപ്പാൻകാർ ഭാഗ്യവും സമൃദ്ധിയും കൊണ്ടുവരുമെന്ന വിശ്വാസത്തിലാണ് കടകളിലും റസ്റ്റോറന്റുകളിലും വീടുകളിലും ഈ പ്രതിമകൾ സ്ഥാപിക്കുന്നത്.


ബ്രിട്ടീഷ് ഷെഫ്, റെസ്റ്റോറേറ്റർ, ടെലിവിഷൻ താരം എന്നീ നിലകളിൽ ലോകപ്രശസ്തനായ വ്യക്തിത്വമാണ് ഗോർഡൻ റാംസെ. ലണ്ടൻ, ലാസ് വെഗാസ്, ദുബായ് എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള നിരവധി ഹൈ-എൻഡ് റെസ്റ്റോറൻ്റുകൾ റാംസെയ്ക്ക് സ്വന്തമായി ഹോട്ടലുകൾ ഉണ്ട് . തൻ്റെ പാചകക്കുറിപ്പുകളും പാചക വൈദഗ്ധ്യവും പങ്കുവെച്ചുകൊണ്ട് അദ്ദേഹം നിരവധി പാചകപുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. 58 കാരനായ അദ്ദേഹത്തിൻറെ അടുത്തിടെ ലണ്ടനിൽ ആരംഭിച്ച ലക്കി ക്യാറ്റ് 22 ബിഷപ്പ്‌ഗേറ്റിൽ ആണ് വിചിത്രമായ മോഷണങ്ങൾ അരങ്ങേറിയത്.


പ്രതിമയ്ക്ക് ഒന്നിനു 4.50 ആണ് വില. കഴിഞ്ഞ ആഴ്ച മാത്രം 477 പ്രതിമകൾ ആണ് മോഷ്ടിക്കപ്പെട്ടത്. ഒരാഴ്ചയ്ക്കുള്ളിൽ ഇത്രയും പ്രതിമകൾ മോഷണം പോയതോടെ അദ്ദേഹത്തിന് നഷ്ടമായത് 2146 പൗണ്ട് ആണ്. എന്നാൽ റസ്റ്റോറൻ്റിൽ നിന്ന് മോഷണം നടന്നതായി റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ലണ്ടൻ സിറ്റി പൊലീസ് അറിയിച്ചു. മനേകി-നെക്കോ പ്രതിമകൾ ഭാഗ്യം കൊണ്ടുവരുമെന്ന് ജാപ്പനീസ് സംസ്കാരത്തിലെ വിശ്വാസം ആണ് . ലക്കി ക്യാറ്റ് റെസ്റ്റോറൻ്റുകളിൽ അവ ഒരു സവിശേഷമായ കാഴ്ചയാണ് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- പ്രോസ്റ്റേറ്റ് ക്യാൻസറിനെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ കണക്കുകൾ ഞെട്ടിക്കുന്നതാണ്. എൻഎച്ച്എസ് കണക്കുകൾ പ്രകാരം ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ രോഗനിർണ്ണയം നടത്തുന്ന ക്യാൻസറായി ഇത് മാറി കഴിഞ്ഞിരിക്കുകയാണ്. സ്തനാർബുദത്തെ മറികടന്നാണ് പ്രഥമ സ്ഥാനം പ്രോസ്റ്റേറ്റ് ക്യാൻസറിനായിരിക്കുന്നത്. 2019 മുതൽ 2023 വരെയുള്ള വെറും നാല് വർഷത്തിനുള്ളിൽ തന്നെ ഈ രോഗമുള്ള പുരുഷന്മാരുടെ എണ്ണത്തിൽ 25 ശതമാനം വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓരോ വർഷവും യുകെയിൽ 50,000-ത്തിലധികം പുരുഷന്മാർക്കാണ് പ്രോസ്റ്റേറ്റ് ക്യാൻസർ ഉണ്ടെന്ന് കണ്ടെത്തുന്നത്. മൂത്രനാളിക്ക് ചുറ്റുമുള്ളതും ബീജം ഉത്പാദിപ്പിക്കുന്നതുമായ ഗ്രന്ഥിയെയാണ് രോഗം ബാധിക്കുന്നത്. ഈ രോഗം മൂലം പ്രതിവർഷം ഏകദേശം 12,000 ജീവൻ നഷ്ടപ്പെടുന്നുണ്ട്. ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവായ സൈക്ലിസ്റ്റ് സർ ക്രിസ് ഹോയ് , നടൻ സർ സ്റ്റീഫൻ ഫ്രൈ , റസ്റ്റോറന്റ് ക്രിട്ടിക് ആയ ഗൈൽസ് കോറൻ തുടങ്ങിയവർ തങ്ങളുടെ രോഗനിർണ്ണയങ്ങളെ കുറിച്ച് സംസാരിക്കാനുള്ള സന്നദ്ധത കാണിച്ചത് കൂടുതൽ പുരുഷന്മാരെ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രേരിപ്പിച്ചുവെന്നതിൽ സംശയമില്ല . കൂടുതൽ ആളുകൾ ഇപ്പോൾ ഈ രോഗത്തിന്റെ അപകടാവസ്ഥകളെ കുറിച്ച് ബോധവാന്മാരാണെന്നും, ആവശ്യമായ പരിശോധനകൾക്ക് വിധേയമാകാൻ സന്നദ്ധരാണെന്നും പ്രോസ്റ്റേറ്റ് ക്യാൻസർ യു കെയിലെ ആരോഗ്യ സേവന ഡയറക്ടർ ചിയാര ഡി ബയാസ് പറയുന്നു.

ക്യാൻസർ റിസർച്ച് യുകെയുടെ കണക്കനുസരിച്ച്, 75 നും 79 നും ഇടയിൽ പ്രായമുള്ള പുരുഷന്മാരിലാണ് ഇത് ഏറ്റവും കൂടുതൽ കാണപ്പെടുന്നത്. 80 വയസ്സുള്ള പുരുഷന്മാരും ഏകദേശം 80 ശതമാനം പേർക്കും ഈ രോഗം ഉണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു. സാധാരണയായി ഈ രോഗം വരാനുള്ള സാധ്യതകൾ വർദ്ധിക്കുന്നത് പ്രായമാകുമ്പോഴാണ്. എന്നാൽ 50 വയസ്സോ അതിൽ താഴെയോ പ്രായമുള്ള പ്രോസ്റ്റേറ്റ് ക്യാൻസർ രോഗനിർണ്ണയം നടത്തുന്ന ചെറുപ്പക്കാരായ പുരുഷന്മാരുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പുരുഷന്മാരിലുള്ള അമിതവണ്ണം പ്രോസ്റ്റേറ്റ് ക്യാൻസറിന് ഒരു പ്രധാന കാരണമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു. കൊഴുപ്പ് നിറഞ്ഞ ടിഷ്യു വിട്ടുമാറാത്ത ഇൻഫെക്ഷൻ ഉണ്ടാക്കുകയും, ക്യാൻസർ കോശങ്ങളുടെ വികസനം പ്രോത്സാഹിപ്പിക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. അതോടൊപ്പം തന്നെ, കൊഴുപ്പ് കോശങ്ങൾ ലെപ്റ്റിൻ, ഐജിഎഫ് പോലുള്ള പ്രോട്ടീനുകൾ ഉത്പാദിപ്പിക്കുന്നുണ്ട്. ഇത് കോശ വളർച്ചയ്ക്കും ക്യാൻസറിനും കാരണമാകുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. സാച്ചുറേറ്റഡ് കൊഴുപ്പ് കൂടുതലുള്ള ഭക്ഷണം കഴിക്കുന്നതും പ്രോസ്റ്റേറ്റ് ക്യാൻസർ മൂലം മരിക്കാനുള്ള സാധ്യത വർദ്ധിക്കുന്നതും തമ്മിലുള്ള വ്യക്തമായ ബന്ധം നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ക്യാൻസർ റിസർച്ച് യുകെയുടെ പഠനങ്ങൾ പ്രകാരം, പാലുൽപ്പന്നങ്ങളുടെയും മൃഗ ഉൽപ്പന്നങ്ങളുടെയും പതിവ് ഉപഭോഗം ക്യാൻസർ കോശങ്ങളുടെ വികാസത്തിനും പുരോഗതിക്കും കാരണമാകുന്ന വളർച്ചാ ഹോർമോണായ ഐ ജി എഫ് -1 ന്റെ ഉയർന്ന അളവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ്. ഇത്തരത്തിൽ ഇപ്പോഴുള്ള ഈ രോഗനിർണ്ണയത്തിനുള്ള വർദ്ധനവിന് കാരണം നിരവധിയാണെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മാഞ്ചസ്റ്ററിൽ ക്യാബിൻ ക്രൂവിനെ എമിറേറ്റ്സ് റിക്രൂട്ട് ചെയ്യുന്നതായുള്ള വിവരങ്ങൾ പുറത്തുവന്നു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വൻ ആനുകൂല്യങ്ങളാണ് കമ്പനി കമ്പനി ഓഫർ ചെയ്യുന്നത്. ജോലി ലഭിക്കുന്നവർക്ക് ദുബായിൽ ഫ്രീ അക്കോമഡേഷൻ ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത് .

ഫെബ്രുവരി 26 ന് മാഞ്ചസ്റ്ററിലെ പിക്കാഡിലിയിലെ മാരിയറ്റ് ഹോട്ടലിൽ അന്താരാഷ്ട്ര എയർലൈൻ റിക്രൂട്ട്‌മെൻ്റ് ഓപ്പൺ ഡേ സംഘടിപ്പിക്കുന്നണ്ട് . പുതിയ ജീവനക്കാരെ നിയമിക്കുന്നതിനുള്ള യുകെയിലുടനീളമുള്ള പരിപാടികളിൽ ഒന്നാണിത്. അവസരം ലഭിക്കുന്നവർക്ക് എമിറേറ്റ്സിൽ 23,000 ഓളം വരുന്ന ക്യാബിൻ ക്രൂവിൽ അംഗമാകാനാണ്‌ അവസരം ലഭിക്കുന്നത് . ഇവരിൽ 1200 ലധികം പേർ യുകെയിൽ നിന്ന് തന്നെയുള്ളവരാണ്. 6 ഭൂഖണ്ഡങ്ങളിലായി 140 സ്ഥലങ്ങളിലേയ്ക്ക് ആണ് എമിറേറ്റ്സ് സർവീസ് നടത്തുന്നത്. അതുകൊണ്ടു തന്നെ ക്യാബിൻ ക്രൂവായി ചേരുന്നവർക്ക് ലോകം ചുറ്റി സഞ്ചരിക്കാനുള്ള അസുലഭ അവസരമാണ് കൈവരുന്നത്.


ജീവനക്കാർക്ക് ജോലിസ്ഥലത്തോട്ടും തിരിച്ചുമുള്ള സൗജന്യ യാത്ര , സമഗ്രമായ മെഡിക്കൽ ഇൻഷുറൻസ് ഉൾപ്പെടെയുള്ള ഏറ്റവും മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇൻ്റേൺഷിപ്പോ പാർട്ട് ടൈം ജോലി പരിചയമോ ഉള്ള പുതിയ ബിരുദധാരികൾ, കുറഞ്ഞത് ഒരു വർഷത്തെ ഹോസ്പിറ്റാലിറ്റി അല്ലെങ്കിൽ ഉപഭോക്തൃ സേവന പരിചയം ഉള്ള ഉദ്യോഗാർത്ഥികൾ, യാത്രയിലും ലോകോത്തര സേവനം നൽകുന്നതിനും താൽപ്പര്യമുള്ള വ്യക്തികൾ എന്നിവർക്ക്‌ അപേക്ഷിക്കാം. കുറഞ്ഞത് 21 വയസ്സ് പ്രായമുള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്. കൂടുതൽ വിവരങ്ങൾ കമ്പനിയുടെ വെബ്സൈറ്റിൽ നിന്ന് ലഭിക്കും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ഏപ്രിൽ മുതൽ കൗൺസിൽ നികുതി പരമാവധി 4.99% വർദ്ധിപ്പിക്കാൻ മിക്ക കൗൺസിലുകളും തീരുമാനിച്ചു കഴിഞ്ഞിരിക്കുകയാണ്. ബുധനാഴ്ച പുറത്തുവിട്ട സർക്കാർ കണക്കുകൾ കാണിക്കുന്നത് ഇംഗ്ലണ്ടിലെ 139 ഉന്നത തല കൗൺസിലുകളിൽ 85% പേരും നികുതി വർധിപ്പിക്കുവാൻ നിലവിൽ തന്നെ നിർദ്ദേശിച്ചവയോ തീരുമാനിച്ചവയോ ആണ്. ഇതിൽ 4.99 ശതമാനം വരെയുള്ള വർദ്ധനവാണ് ഭൂരിഭാഗം കൗൺസിലുകൾക്കും അംഗീകരിക്കപ്പെട്ടിരിക്കുന്നത്. എന്നിരുന്നാലും, കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ആറ് കൗൺസിലുകൾക്ക് വോട്ടെടുപ്പില്ലാതെ കൗൺസിൽ നികുതി ഈ പരിധിക്കപ്പുറം വർദ്ധിപ്പിക്കാൻ അനുമതി ലഭിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 17 കൗൺസിലുകൾക്ക് നിലവിൽ തന്നെ വർദ്ധിപ്പിക്കാനുള്ള അനുമതി കിട്ടിക്കഴിഞ്ഞു. മറ്റ് 122 എണ്ണം വർദ്ധിപ്പിക്കാൻ തീരുമാനിച്ച അനുമതിക്കായി കാത്തിരിക്കുകയാണ്. 14 കൗൺസിലുകൾ മാത്രമാണ് ഇതുവരെ തങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങൾ പ്രഖ്യാപിച്ചിട്ടില്ലാത്തതെന്ന് പിഎ വാർത്താ ഏജൻസിയുടെ വിശകലന റിപ്പോർട്ട് വ്യക്തമാക്കുന്നു.സാമൂഹിക പരിപാലനം, വിദ്യാഭ്യാസം, ഭവന നിർമ്മാണം, മാലിന്യ സംസ്കരണ സേവനങ്ങൾ തുടങ്ങിയ നിയമപരമായി സേവനങ്ങൾ നൽകേണ്ട മേഖലകളിൽ കൗൺസിലുകൾക്ക് വർദ്ധിച്ചുവരുന്ന ചിലവുകൾ മൂലമാണ് ഈ നികുതി വർധിപ്പിക്കേണ്ട സാഹചര്യം ഉണ്ടായിരിക്കുന്നത്.


വിവിധ കൗൺസിലുകൾ വിവിധതരത്തിലാണ് നികുതി വർദ്ധിപ്പിക്കാനുള്ള തീരുമാനം കൈകൊണ്ടിരിക്കുന്നത്. ഉദാഹരണത്തിന്, നോർത്ത് ലണ്ടനിലെ ബാർനെറ്റും ചെഷയറിലെ വാറിംഗ്ടണും 4.98% വർദ്ധനവ് ആസൂത്രണം ചെയ്യുമ്പോൾ, സൗത്ത് ലണ്ടനിലെ വാണ്ട്‌സ്‌വർത്ത് 2% വർദ്ധനവ് മാത്രമേ ആസൂത്രണം ചെയ്യുന്നുള്ളൂ. ഇത്തരത്തിലുള്ള വർദ്ധിച്ച നികുതി ജനങ്ങളെ ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ആവശ്യമായ കാര്യങ്ങൾ ചെയ്യാൻ പോലും പണമില്ലാത്ത സാഹചര്യത്തിൽ നികുതി വർദ്ധിപ്പിക്കേണ്ടത് കൗൺസിലുകൾക്ക് ബാധ്യതയായി മാറിയിരിക്കുകയാണ്. മുൻപ് ഉണ്ടായിരുന്ന കൺസർവേറ്റീവ് സർക്കാരാണ് ലോക്കൽ ഗവൺമെന്റുകളുടെ ഈ അവസ്ഥയ്ക്ക് കാരണമെന്ന ലേബർ പാർട്ടി എംപിമാർ കുറ്റപ്പെടുത്തുന്നു.

RECENT POSTS
Copyright © . All rights reserved