Main News
  • സ്വന്തം ലേഖകൻ

ബ്രിട്ടൻ :- യാത്രികരിൽ കൊറോണ ബാധ്യതയുണ്ടെന്ന വിവരത്തെ തുടർന്ന് എട്ടോളം വിമാനങ്ങൾ ലണ്ടനിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ഹെയ്ത്രോവിൽ തടഞ്ഞിട്ടു. സാൻ ഫ്രാൻസിസ്കോയിൽ നിന്നുള്ള യുണൈറ്റഡ് എയർലൈൻസ് ഫ്ലൈറ്റ് ആണ് യാത്രികരിൽ ഒരാൾക്ക് കൊറോണ ബാധ്യതയുണ്ടെന്ന് സംശയത്തെ തുടർന്ന് ലണ്ടനിൽ പിടിച്ചിട്ടത്. ഇതോടൊപ്പം തന്നെ മറ്റ് എട്ടോളം ഫ്ലൈറ്റുകളും പിടിച്ചിട്ടുണ്ട്. കോലാലംപൂരിൽ നിന്നും ബ്രിട്ടനിലേക്കുള്ള ഫ്ലൈറ്റ് രണ്ടു മണിക്കൂറോളം പിടിച്ചിട്ടു. യാത്രികരിൽ ഉൾപ്പെട്ട ഒരു മലേഷ്യൻ ദമ്പതികൾക്ക് കൊറോണ ഉണ്ടെന്ന സംശയത്തെ തുടർന്നാണ് ഇത്.

എന്നാൽ എയർപോർട്ട് അധികൃതർ ഈ വാർത്ത സ്ഥിരീകരിച്ചിട്ടില്ല. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടും, വിമാനത്താവള അധികൃതരും ഈ വാർത്തയെ സംബന്ധിച്ച് പ്രതികരിച്ചില്ല. ഇതേ സംബന്ധിക്കുന്ന ഒരു വിവരങ്ങളും പുറത്തുവിടാൻ ഇവർ തയ്യാറായിട്ടില്ല. എന്നാൽ സാൻ ഫ്രാൻസിസ്കോയിൽ നിന്നുള്ള വിമാനത്തിലെ യാത്രികരിൽ ഒരാൾക്ക് വിമാനത്തിൽ വച്ച് വയ്യാതായതായി എയർലൈൻസ് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടൊപ്പം തന്നെ യാത്രക്കാരോട് ഇടപെടുമ്പോൾ വിമാനത്തിലെ ജീവനക്കാർ മാസ്‌ക്കുകളും മറ്റും ധരിച്ചില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. എന്നാൽ യാത്രക്കാരുടെ സുരക്ഷ ആണ് ഏറ്റവും വലുതെന്നും, അതിനായി എല്ലാ നടപടികളും സ്വീകരിക്കുമെന്നും എയർലൈൻസ് അധികൃതർ അറിയിച്ചു. യുഎസിൽ നിലവിൽ 15 കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ബ്രിട്ടണിൽ ഒൻപത് പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

 

സ്വന്തം ലേഖകൻ

യൂറോപ്യൻ യൂണിയനിലെ 19 രാജ്യങ്ങളുടെ എക്കണോമിക് വളർച്ച താഴ്ന്ന നിരക്കിൽ. ഫ്രാൻസിന്റെയും ഇറ്റലിയുടെയും നേതൃത്വത്തിലെ സമ്പദ്ഘടന പിന്നോട്ടടിക്കുന്നു. യൂറോപ്യൻ യൂണിയന്റെ സാമ്പത്തിക സർവേ ആയ യൂറോ സ്റ്റാറ്റ് കണക്കുപ്രകാരം കഴിഞ്ഞ 3 മാസത്തെ വളർച്ച വെറും 0.1% ആണ്. 2019 ജൂലൈ- സെപ്റ്റംബർ മാസങ്ങളിലെ വളർച്ച ആയ വെറും 0.3%ന് ശേഷമാണിത്. വളർച്ചയിൽ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ ഫ്രാൻസ് 0.1%വും ഇറ്റലി 0.3%വും ആയി ചുരുങ്ങി. അതേസമയം ജർമ്മനി ആകട്ടെ വളർച്ചയേ രേഖപ്പെടുത്തിയിട്ടില്ല.

യൂറോപ്യൻ നിർമാണ മേഖലയ്ക്ക് മറ്റ് രാജ്യങ്ങളിൽ ഡിമാൻഡ് കുറഞ്ഞതാണ് സാമ്പത്തിക ഇടിവിന് കാരണം. യുഎസ് ചൈന ട്രേഡ് വാറും, അതിന്റെ ബാക്കി പത്രവുമാണ് ഒരു കാരണമെന്ന് കണക്കാക്കപ്പെടുന്നു. ഉപഭോക്തൃ രാജ്യങ്ങളിൽ ഉണ്ടായ പ്രശ്നങ്ങളാണ് നിർമ്മാണമേഖലയിൽ പ്രതിഫലിച്ചത്. ഡീസൽ കാറുകളുടെ ഉപയോഗവും മലിനീകരണവും ആഗോള ശ്രദ്ധയാകർഷിച്ചതിനാൽ ബദൽ മാർഗങ്ങൾ ആയ ഇലക്ട്രിക് കാറുകളിലേക്ക് ബില്യൺ കണക്കിന് രൂപ കൂടുതലായി ഇൻവെസ്റ്റ് ചെയ്യേണ്ടിവന്നു. ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസും ജർമ്മനിയുടെ എക്സ്പോർട്ട് മേഖലയ്ക്ക് കുറച്ചൊന്നുമല്ല തലവേദന ഉണ്ടാക്കി വെച്ചത്. നോ ഡീൽ ബ്രെക്സിറ്റ് മൂലമുണ്ടായ ആഘാതം വേറെയും. ആഞ്ചല മെർക്കൽന്ന് ശേഷം ജർമ്മനി ആര് ഭരിക്കും എന്നതും നിക്ഷേപകരെ കുഴയ്ക്കുന്ന ചോദ്യമാണ്.

ബ്രെക്സിറ്റുമായി ബന്ധപ്പെട്ട് ചിന്തിക്കുമ്പോൾ യുകെയുടെ സാമ്പത്തിക വളർച്ച നിരക്ക് 0% ആണെങ്കിൽ പോലും പ്രതീക്ഷക്ക് വക നൽകുന്നതാണ്. ഡിസംബറിലെ ജനറൽ ഇലക്ഷനും, ട്രേഡ് യുദ്ധവും യുകെയുടെ സാമ്പത്തിക വ്യവസ്ഥയെ പിടിച്ചുകുലുക്കിയിരുന്നു. എന്നാൽ യൂറോസോൺനെ അപേക്ഷിച്ചു നോക്കുമ്പോൾ, ബോറിസ് ജോൺസൺ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു അതിനാൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഉടനെതന്നെ ഒരു തിരിച്ചുവരവ് നടത്തുമെന്ന് പ്രവചിക്കപ്പെടുന്നു.

യൂറോപ്യൻ സെൻട്രൽ ബാങ്ക് സെപ്റ്റംബറോടുകൂടി ബോണ്ടുകൾ വാങ്ങാൻ തുടങ്ങുമെന്നാണ് കരുതുന്നത്. ക്രിസ്റ്റീൻ ലഗാർഡിന്റെ കീഴിലുള്ള ബാങ്ക് സാമ്പത്തിക വളർച്ചയ്ക്കായി ഇനി എന്ത് ചെയ്യാം എന്ന കരു നീക്കത്തിലാണ്. കൊറോണ വൈറസ് ഭീതി ആണ് യൂറോപ്പിനെ മൂന്നു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൊണ്ടെത്തിച്ചത്. എയ്ഞ്ചല മെർക്കലിന് ശേഷം ആര് എന്ന ചോദ്യം ജർമ്മനിയിൽ രാഷ്ട്രീയപരമായി ഒരു ശൂന്യത ആയി നിൽക്കുന്നു. ബാറത് കുപ്പിലിയാൻ എന്ന മുതിർന്ന സാമ്പത്തിക വിദഗ്ധൻെറ അഭിപ്രായത്തിൽ, യൂറോപ്പിന് കരകയറാൻ മാർഗങ്ങൾ നിലവിലുണ്ട്. മുഖ്യധാരയിൽ അല്ലാത്ത രാജ്യങ്ങളുടെ വളർച്ചയിലൂടെ ഒരു തിരിച്ചുവരവ് സാധ്യമാണ്. എങ്കിലും കൊറോണ വൈറസ് ഏൽപ്പിച്ച ആഘാതം എത്രനാൾ നിലനിൽക്കും എന്ന് പറയാനാവില്ല.

സ്വന്തം ലേഖകൻ

ലണ്ടൻ : യുകെയിൽ കൊറോണ വൈറസിന് അന്ത്യമില്ല. കൊറോണ വൈറസ് പൊട്ടിപുറപ്പെടുന്ന സാഹചര്യത്തിൽ ജനങ്ങൾ ഏവരും മുൻകരുതലുകൾ സ്വീകരിച്ചുകൊണ്ട് ജീവിക്കേണ്ടിവരുന്നു. കഴിഞ്ഞയാഴ്ച ക്യുഇഐഐ കോൺഫറൻസ് സെന്ററിൽ നടന്ന യുകെ ബസ് ഉച്ചകോടിയിൽ പങ്കെടുത്ത ഒരാൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കോൺഫറൻസിൽ പങ്കെടുത്ത നൂറുകണക്കിന് ആളുകളെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് അധികൃതർ. മുൻകരുതൽ എന്ന നിലയിൽ ഫെബ്രുവരി 20 വരെ പൊതു പരിപാടികൾ റദ്ദാക്കുന്നുവെന്ന് ഉച്ചകോടിയിൽ പങ്കെടുത്ത രണ്ട് ലേബർ പാർട്ടി എംപിമാർ പറഞ്ഞു. ഇതുവരെ യുകെയിൽ ഒമ്പത് പേർക്ക് വൈറസ് ബാധിച്ചിട്ടുണ്ട്.

ഫെബ്രുവരി 6 ന് വെസ്റ്റ്മിൻസ്റ്ററിൽ നടന്ന സമ്മേളനത്തിൽ ട്രാൻസ്പോർട്ട് സെലക്ട് കമ്മിറ്റിയുടെ മുൻ ചെയർ എംപി ലിലിയൻ ഗ്രീൻവുഡ് സംസാരിച്ചിരുന്നു. ബസ്, ഗതാഗത വ്യവസായ മേഖലയിൽ നിന്ന് 250 ഓളം പേർ പങ്കെടുത്തു. അതിനെത്തുടർന്ന് രണ്ടാഴ്ചക്കാലത്തേക്ക് തന്റെ പൊതുപരിപാടികൾ റദാക്കിയിരിക്കുകയാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. സമ്മേളനത്തിൽ മുഖ്യ പ്രഭാഷകനായിരുന്ന ഗതാഗത മന്ത്രി ബറോണസ് വെരെ, പൊതുജനാരോഗ്യ ഇംഗ്ലണ്ട് ഉപദേശങ്ങൾ അനുസരിക്കുകയാണെന്ന് അറിയിച്ചു. സമ്മേളനത്തിൽ പങ്കെടുത്ത ഒരാൾക്ക് വൈറസ് ബാധ ഉണ്ടെന്ന് സ്ഥിരീകരിച്ചതോടെ പരിപാടിയിൽ പങ്കെടുത്ത ഏവർക്കും കോൺഫറൻസിന്റെ സംഘാടകരായ ട്രാൻസ്പോർട്ട് ടൈംസ് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു ഇമെയിൽ അയച്ചു. എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ വീട്ടിൽ തന്നെ കഴിയാനും എൻ എച്ച് എസിലേക്ക് 111 എന്ന നമ്പറിൽ ബന്ധപ്പെടാനും ഇമെയിലിൽ പറയുന്നു.

ഇതേസമയം, ഇന്നലെ മാത്രം അനേകം ആളുകൾ മരിച്ചതോടെ മൊത്തം മരണസംഖ്യ 1400 കടന്നു. എങ്കിലും പുതിയ രോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസം പകരുന്നു. 44,653 പേർക്കാണ് ചൈനയിൽ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയെ കൂടാതെ ജപ്പാൻ, ഹോങ്കോങ്, ഫിലിപ്പൻസ് എന്നീ രാജ്യങ്ങളിലും മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ബെയ്ജിങ് ∙  കൊറോണ വൈറസ് ചൈനീസ് സമ്പദ്‍വ്യവസ്ഥയെ രൂക്ഷമായി ബാധിച്ചിട്ടുണ്ട്. ഓഹരി വിപണി കൂപ്പുകുത്തി. സമ്പദ്‍വ്യവസ്ഥയെ രക്ഷിക്കാൻ 12.38 ലക്ഷം കോടി രൂപ കഴിഞ്ഞ മാസം ബാങ്കുകൾക്കു നൽകിയിരുന്നു.

കോവിഡ് ബാധ സംബന്ധിച്ച വിവരങ്ങൾ ചൈന മറച്ചു വയ്ക്കുന്നുവെന്ന ആക്ഷേപങ്ങൾക്കിടെ മരണ സംഖ്യയെക്കുറിച്ചും അവ്യക്തത. മരണ സംഖ്യ 1488 ആയെന്നുള്ള വാർത്തകൾ പുറത്തു വരുമ്പോഴും 1383 പേരാണു മരിച്ചതെന്നാണ് ചൈന പുറത്തുവിടുന്ന വിവരം.

ഇവരിൽ 6 പേർ ആരോഗ്യപ്രവർത്തകരാണ്. വൈറസ് സ്ഥിരീകരിച്ച കേസുകൾ കണക്കാക്കുന്ന രീതിയിൽ മാറ്റം വരുത്തിയെന്ന് ചൈനീസ് അധികൃതർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചൈനയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 63,851 ആണെന്നാണു ഔദ്യോഗിക വിവരം.

വൈറസ് ബാധ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിന് ഉദ്യോഗസ്ഥർക്കെതിരെ ചൈന കഴിഞ്ഞ ദിവസങ്ങളിൽ നടപടി സ്വീകരിച്ചിരുന്നു. പ്രഭവ കേന്ദ്രമായ ഹ്യുബെ പ്രവിശ്യയിലെ ആരോഗ്യ കമ്മിഷന്റെ ചുമതലയുള്ള പാർട്ടി സെക്രട്ടറി, പ്രാദേശിക റെഡ് ക്രോസ് ഉപമേധാവി എന്നിവരുൾപ്പെടെ ഒട്ടേറെ ഉദ്യോഗസ്ഥരെ നീക്കം ചെയ്തു.

നാളെ മുതൽ 29 വരെ ഡൽഹി – ഹോങ്കോങ് സ്പൈസ് ജെറ്റ് വിമാന സർവീസ് റദ്ദാക്കി. ദിവസേനയുള്ള സർവീസാണിത്. ഹോങ്കോങ്a, ചൈന എന്നിവിടങ്ങളിലേക്കുള്ള എയർ ഇന്ത്യ, ഇൻഡിഗോ സർവീസുകൾ നേരത്തേ നിർത്തിവച്ചിരുന്നു. ഇരു സ്ഥലങ്ങളിലേക്കും പോകുന്നവരെ മടങ്ങിവരുമ്പോൾ വിശദ പരിശോധനയ്ക്കു വിധേയരാക്കുമെന്നു കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) വ്യക്തമാക്കിയിട്ടുണ്ട്.

ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്നെത്തുന്ന യാത്രക്കാരെക്കൂടി പ്രത്യേക പരിശോധനയ്ക്കു വിധേയരാക്കാൻ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നിർദേശിച്ചു. ചൈന, ഹോങ്കോങ്, തായ്‍ലൻഡ്, സിംഗപ്പുർ എന്നീ രാജ്യങ്ങളായിരുന്നു നേരത്തെ പട്ടികയിലുണ്ടായിരുന്നത്.

മലയാളം യുകെ ന്യൂസ് ടീം.

“സ്നേഹസ്പർശം”. മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിന്റെ ആഭിമുഖ്യത്തിലുള്ള സ്നേഹസ്പർശം ചാരിറ്റി ഇവന്റ് ഫെബ്രുവരി 15 ശനിയാഴ്ച (നാളെ) മാഞ്ചെസ്റ്ററിലെ ബോൾട്ടണിലുള്ള ഔവർ ലേഡീ ഓഫ് ലൂർദ് ഹാളിൽ (Our Lady Of Lourdes Hall) വച്ച് നടക്കും. ചാരിറ്റി ഇവന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയ്ച്ചു.

വൈകുന്നേരം നാല് മണിക്ക് മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ സെക്രട്ടിയും മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ചർച്ച്, ന്യൂകാസിൽ സെൻറ് തോമസ്സ് ചർച്ച്, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ചർച്ച് തുടങ്ങിയ ഇടവകകളുടെ വികാരിയുമായ റവ. ഫാ. ഹാപ്പി ജേക്കബ്ബ് നിലവിളക്ക് കൊളുത്തി ചാരിറ്റി ഇവന്റിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിക്കും. മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ചർച്ച് ട്രസ്റ്റി ബിനോയി മാത്യൂ, സെക്രട്ടറി ലിറ്റോ ടൈറ്റസ്, ബോൾട്ടൺ മലയാളി അസ്സോസിയേഷൻ പ്രസിഡന്റ് സോജി തേവരിൽ, സെക്രട്ടറി അനില കൊച്ചിട്ടി, മുതിർന്ന മാധ്യമ പ്രവർത്തകനും രാഷ്ട്രീയ സാമൂഹിക നിരീക്ഷകനും മലയാളം യുകെ ന്യൂസ് ഡയറക്ടറുമായ ജോജി തോമസ്സ്, ഇടുക്കി ചാരിറ്റി ഗ്രൂപ്പ് സെക്രട്ടറി ടോം ജോസ് തടിയംപാട് എന്നിവർ ആശംസകളർപ്പിച്ച് പ്രസംഗിക്കും. കൂടാതെ സമൂഹത്തിന്റെ നാനാതുറയിലുള്ള പ്രമുഖ വ്യക്തികൾ ചാരിറ്റി ഇവന്റിൽ പങ്കെടുത്ത് ആശംസകൾ അർപ്പിക്കും.

സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ചർച്ചിലെ കലാകാരികൾ അവതരിപ്പിക്കുന്ന വെൽക്കം ഡാൻസോടെ കാര്യപരിപാടികൾ ആരംഭിക്കും. തുടർന്ന് മാഞ്ചെസ്റ്ററിന് അകത്തു നിന്നും പുറത്തു നിന്നുമുള്ള കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന നിറപ്പകിട്ടാർന്ന നിരവധി കലാസൃഷ്ടികൾ അരങ്ങേറും. ഇതേ സമയം തന്നെ ചാരിറ്റി ഇവന്റിന്റെ പ്രധാന ഇനമായ കേരളത്തിന്റെ തനതായ രുചിയിലുള്ള തനി നാടൻ ഭക്ഷണങ്ങളുടെ സ്റ്റാളുകൾ പ്രോഗ്രാമിലുടനീളം പ്രവർത്തിക്കും. പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാവർക്കും വളരെ കുറഞ്ഞ നിരക്കിൽ കേരളത്തിന്റെ രുചി ആസ്വദിക്കാനുള്ള അവസരമാണ് സംഘാടകർ ഇവിടെ ഒരുക്കിയിട്ടുള്ളത്.
യുകെയിലെ പ്രമുഖ ഗാനമേള ട്രൂപ്പായ സിംഫണി ഓർക്കസ്ട്രാ കീത്തിലി ഗാനമേള അവതരിപ്പിക്കും. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി നിരവധിയാളുകൾ പരിപാടിയിൽ സംബന്ധിക്കും.

ഇത്തവണ മാവേലിക്കരയിലുള്ള PMP ശാലേം ഭവനിനു വേണ്ടിയാണ് സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഫണ്ട് റെയ്‌സിംഗ് ഇവന്റ് നടത്തുന്നത്. സമീപത്തും വിദൂരത്തുമുള്ള ഏറ്റവും അർഹരായ ആളുകൾക്ക് സൗജന്യവും സമഗ്രവുമായ മാനസികാരോഗ്യ സംരക്ഷണം നൽകുക എന്നതാണ് ശാലേം ഭവന്റെ പ്രധാന ലക്ഷ്യം. വിവിധ മാനസികാവസ്ഥകളിൽ കഷ്ടപ്പെടുന്ന പുരുഷന്മാരുടെ പരിചരണവും, പുനരധിവാസവും ഈ കേന്ദ്രത്തിന്റെ എടുത്തു പറയേണ്ട സേവനങ്ങളിൽ ചിലതാണ്.

സ്നേഹസ്പർശം ഇവന്റുമായി ബന്ധപെട്ടു മാഞ്ചസ്റ്റർ സെന്റ് ജോർജ്ജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച്, വിവിധ ധനസമാഹരണ പ്രവർത്തനങ്ങൾ നടത്തുകയും, സമാഹരിക്കുന്ന ഫണ്ടുകളെല്ലാം ശാലേം ഭവനിലേക്ക് സംഭാവന ചെയ്യുകയും ചെയ്യും.

ശാലേം ഭവനിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, നവീകരിക്കുന്നതിനും അതിലൂടെ പ്രത്യേക മാനസിക പരിചരണം ആവശ്യമുള്ള കൂടുതൽ വ്യക്തികളെ സെന്ററിൽ ഉൾക്കൊള്ളുന്നതിനും ഈ ഫണ്ട് പ്രയോജനപ്പെടും എന്നതിൽ തർക്കമില്ല.

ചാരിറ്റി ഇവന്റുമായി ബന്ധപ്പെട്ട് നടത്തിയ റാഫൽ ടിക്കറ്റിന്റെ നറക്കെടുപ്പ് പ്രോഗ്രാമിനൊടുവിൽ നടക്കും. യുകെയിലെ പ്രമുഖ ഇൻഷുറൻസ് ഡീലറായ ‘പോപ്പുലർ പ്രൊട്ടക്ട് ‘ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും. വൈകിട്ട് എട്ടു മണിയോടെ പരിപാടികൾ അവസാനിക്കും. ജാതി മത ഭേദമെന്യേ എല്ലാ മതസ്തരെയും ചാരിറ്റി ഇവന്റിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയ്ച്ചു.

ചാരിറ്റി ഇവന്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :-
Litto Titus (secretary) :07888828637
Benoyi Mathew(trustee) : 07533094770
Suresh Daniel (Coordinator) : 07912254835
Byju John(Coordinator) : 07863114021

വിലാസം.
Our Lady Of Lourdes RC Primary School
Beech Ave, Farnworth,
Bolton, BL4 OBP

Best Compliments…

 

സ്വന്തം ലേഖകൻ

ലണ്ടൻ : ബഡ്ജറ്റ് അവതരണത്തിന് വെറും നാല് ആഴ്ചകൾ മാത്രം അവശേഷിക്കെ ബോറിസ് ജോൺസൺ മന്ത്രിസഭയിലെ ഏറ്റവും പ്രമുഖ വകുപ്പുകളിൽ ഒന്നായ ധനവകുപ്പിന്റെ തലവൻ സാജിദ് ജാവേദ് അപ്രതീക്ഷിതമായി ബോറിസ് ജോൺസൺ മന്ത്രിസഭയിൽ നിന്നു രാജിവെച്ചു. ബോറിസ് ജോൺസണുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് രാജി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മരുമകൻ ഋഷി സുനക് ആണ് ബ്രിട്ടന്റെ പുതിയ ധനമന്ത്രി. ബോറിസ് ജോൺസൺ മന്ത്രിസഭ പുനഃസംഘടന പ്രഖ്യാപിച്ചതോടെ രാജിവെച്ച സാജിദ് ജാവേദിന് പകരമായാണ് ഈ പുതിയ നിയമനം. ബ്രിട്ടീഷ് ധനമന്ത്രിയായി ഇന്ത്യൻ വംശജൻ ഋഷി സുനകിനെ(39) പ്രധാനമന്ത്രി ബോറിസ് ജോൺസനാണ് നിയമിച്ചത്. ബ്രെക്സിറ്റിനായുള്ള പ്രചാരണത്തിൽ മുൻപന്തിയിലായിരുന്നു ഇദ്ദേഹം. 2015ൽ ആദ്യമായി പാർലമെൻറിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഋഷി സുനക് ട്രഷറി ചീഫ് സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു. ഈ നിയമനത്തോടെ ബ്രിട്ടീഷ് മന്ത്രിസഭയിലെ രണ്ടാമത്തെ ഇന്ത്യൻ വംശജനായ മന്ത്രിയാവുകയാണ് ഋഷി സുനക്. ഇന്ത്യൻ വംശജ പ്രീതി പട്ടേൽ ആഭ്യന്തര സെക്രട്ടറിയായി തുടരുന്നു.

2015ൽ യോർക്ക്ഷയറിലെ റിച്ച്മോണ്ടിൽനിന്ന് എം.പിയായി തെരഞ്ഞെടുക്കപ്പെട്ട ഋഷി, തെരേസ മേയ്, ബോറിസ് ജോൺസൺ മന്ത്രിസഭകളിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിരുന്നു. വിൻ‌ചെസ്റ്റർ കോളേജിലും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലും വിദ്യാഭ്യാസം നേടിയ അദ്ദേഹം അതിനുശേഷം ഒരു നിക്ഷേപ സ്ഥാപനം തുടങ്ങുകയുണ്ടായി. 2009ലാണ് ഇൻഫോസിസ് സ്ഥാപകൻ നാരയണ മൂർത്തിയുടെ മകളെ വിവാഹം ചെയ്യുന്നത്. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്.

ജാവിദും പ്രധാനമന്ത്രിയുടെ മുതിർന്ന ഉപദേഷ്ടാവ് ഡൊമിനിക് കമ്മിംഗും തമ്മിലുള്ള സംഘർഷത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളെ തുടർന്നാണ് ജാവിദിന്റെ രാജി. ബജറ്റ് അവതരിപ്പിക്കുന്നതിനു നാല് ആഴ്ചമാത്രം ബാക്കിനിൽക്കുന്നതിനിടെയാണ് ജാവിദിന്റെ അപ്രതീക്ഷിത രാജി. മന്ത്രിസഭയിൽ നടന്ന അഴിച്ചുപണിയിൽ പല മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. ബെയ്‌നസ് മോർഗന് പകരക്കാരനായി പുതിയ സാംസ്കാരിക സെക്രട്ടറി ആയി ജനറൽ ഒലിവർ ഡോഡൻ സ്ഥാനമേറ്റു. നോർത്തേൺ അയർലൻഡ് സെക്രട്ടറി ജൂലിയൻ സ്മിത്തിന് പകരമായി ആഭ്യന്തര കാര്യാലയം മന്ത്രി ബ്രാൻഡൻ ലൂയിസ് എത്തി. ബിസിനസ് സെക്രട്ടറി ആൻഡ്രിയ ലീഡ്‌സോം, ഹൗസിംഗ് സെക്രട്ടറി എസ്ഥർ മക്വെയ് എന്നിവരെ സർക്കാരിൽ നിന്നും പുറത്താക്കി. വിദേശകാര്യ സെക്രട്ടറിയായി ഡൊമിനിക് റാബും കാബിനറ്റ് ഓഫീസ് മന്ത്രിയായി മൈക്കൽ ഗോവും ആരോഗ്യ സെക്രട്ടറിയായി മാറ്റ് ഹാൻ‌കോക്കും തങ്ങളുടെ സ്ഥാനങ്ങളിൽ തുടരുന്നു.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- 15000 പൗണ്ട് ചിലവാക്കി ബോറിസ് ജോൺസൺ നടത്തിയ ആഡംബര യാത്രയുടെ സ്പോൺസർമാരെ വെളിപ്പെടുത്തണമെന്ന ആവശ്യവുമായി ലേബർ പാർട്ടി രംഗത്ത്. യാത്ര സ്പോൺസർ ചെയ്തു എന്ന് പറയപ്പെടുന്ന ഒരു കൺസർവേറ്റീവ് പാർട്ടി ഡോണർ, തന്റെ പങ്ക് നിഷേധിച്ചതിനെ തുടർന്നാണ് ഇത്തരമൊരു ആവശ്യം ഉയർന്നു വന്നിരിക്കുന്നത്. പണത്തിന്റെ ഉറവിടം ഉടൻ തന്നെ വെളിപ്പെടുത്തണമെന്നും, ഇല്ലെങ്കിൽ പാർലമെന്റ് അന്വേഷണം നേരിടേണ്ടിവരുമെന്നും ലേബർ പാർട്ടിയുടെ മുന്നറിയിപ്പുണ്ട്. ബോറിസ് ജോൺസനും, ഗേൾഫ്രണ്ട് ക്യാരി സിമോണ്ട്സും കരിബീയൻ രാജ്യമായ സെയിന്റ് വിൻസെന്റ് & ഗ്രീനാടെൻസ് എന്ന ദ്വീപ് സമൂഹത്തിലേക്കാണ്, ഇലക്ഷന് ശേഷം ഉള്ള വിജയം ആഘോഷിക്കുവാനായി പോയത്. ബോറിസ് ജോൺസൺ നേരത്തെ നൽകിയ വിവരം അനുസരിച്ച്, ഈ യാത്ര സ്പോൺസർ ചെയ്തത് കാർഫോൺ വെയർഹൗസ് സഹസ്ഥാപകൻ ആയിരിക്കുന്ന ഡേവിഡ് റോസ് ആണ്. എന്നാൽ കഴിഞ്ഞ ദിവസം ഇദ്ദേഹം ഡെയിലി മെയിലിനു നൽകിയ അഭിമുഖത്തിൽ, താൻ ഈ യാത്ര സ്പോൺസർ ചെയ്തിട്ടില്ലെന്നും, താമസ സൗകര്യങ്ങളെ പറ്റിയുള്ള വിവരങ്ങൾ പ്രധാനമന്ത്രിക്ക് നൽകുക മാത്രമാണ് ചെയ്തതെന്നും പറഞ്ഞു.

ഇതേ തുടർന്നാണ് താൻ നടത്തിയ യാത്രയുടെ യഥാർത്ഥ വിവരങ്ങൾ പ്രധാനമന്ത്രി വെളിപ്പെടുത്തണമെന്നും, ഇല്ലെങ്കിൽ പാർലമെന്റ് അന്വേഷണം നേരിടാൻ തയ്യാറാകണമെന്നും ലേബർ പാർട്ടി ശക്തമായ മുന്നറിയിപ്പ് നൽകിയത്. ഈ യാത്രയ്ക്ക് ആവശ്യമായ സാമ്പത്തിക സഹായം ചെയ്തയാളുടെ വിശദ വിവരങ്ങൾ പുറത്തു വിടണമെന്ന് ഷാഡോ ക്യാബിനറ്റ് ഓഫീസ് മിനിസ്റ്റർ ജോൺ ട്രിക്കേറ്റ് ആവശ്യപ്പെട്ടു. ജനങ്ങൾക്ക് ഇത്തരം വിവരങ്ങൾ അറിയാനുള്ള അവകാശം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറാനിയൻ നേതാവായിരുന്ന കാസിം സുലൈമാനിയെ യുഎസ് കൊലപ്പെടുത്തിയപ്പോൾ ഉണ്ടായ പ്രശ്ന സമയങ്ങളിൽ ബോറിസ് ജോൺസൺ ഈ യാത്രയിലായിരുന്നു. യാത്ര ഇടയ്ക്കുവെച്ച് നിർത്തി തിരികെ രാജ്യത്തേക്ക് വരാത്തതിൽ അന്നേ പ്രതിഷേധമുയർന്നിരുന്നു.

ഡിസംബർ 26 മുതൽ ജനുവരി അഞ്ചു വരെയുള്ള സമയത്താണ് ബോറിസ് ജോൺസൺ യാത്രയിൽ ഏർപ്പെട്ടത്. ബോറിസ് ജോൺസന് എതിരെ ശക്തമായ ആരോപണങ്ങളാണ് ഉയർന്നുവന്നിരിക്കുന്നത്.

സ്വന്തം ലേഖകൻ

ആപിന്റെ ഐ ടി സെൽ വിദഗ്ധനായ അങ്കിത് ലാൽ പറയുന്നു ” സോഷ്യൽ മീഡിയക്ക് അകത്തും പുറത്തും മുറുകിയ പോരാട്ടമായിരുന്നു ഇലക്ഷൻ ക്യാമ്പയിൻ സമയത്ത് നടന്നത്, അത് അത്ര എളുപ്പമായിരുന്നില്ല, എല്ലാം കയ്യിൽ നിന്നു പോയോ എന്നു തോന്നിയ നിമിഷങ്ങൾ പോലും ഉണ്ടായിട്ടുണ്ട്”. ” പൊട്ടിപ്പൊളിഞ്ഞ ചുമരുകളുള്ള ഉപേക്ഷിക്കപ്പെട്ട സ്കൂൾകെട്ടിടം തെളിവായി കാട്ടി ബിജെപി തെറ്റിദ്ധാരണ പരത്താൻ ശ്രമിച്ചിരുന്നു, ആ സമയത്ത് വോളണ്ടിയർമാർ ഉൾപ്പെടെ പാർട്ടിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തു. എങ്കിലും കൃത്യമായ തെളിവോടുകൂടി ആരോപണങ്ങളെ പൊളിച്ചടുക്കാൻ നമുക്കായി”. മുഴുവൻ ക്യാമ്പയിൻ സമയത്തെയും ഏറ്റവും മികച്ച അനുഭവമായിരുന്നു അതെന്ന് ലാൽ പറയുന്നു.

എഴുപതിൽ 62 സീറ്റും പിടിച്ച് മികച്ച വിജയം കാഴ്ചവച്ച പാർട്ടിക്ക് ഡൽഹിയിലെ പോരാട്ടം നിസ്സാരമായിരുന്നില്ല. സോഷ്യൽ മീഡിയയിലൂടെയുള്ള കൃത്യമായ ചുവടുറച്ച നീക്കങ്ങൾ പാർട്ടിയെ വലിയതോതിൽ സഹായിച്ചിട്ടുണ്ട്. പഴയ പരസ്യങ്ങളിൽ നിന്ന് പാരഡി ഉണ്ടാക്കിയും, പ്രശസ്തമായ ബോളിവുഡ് സിനിമകളിൽ നിന്ന് ട്രോളുകൾ ഉണ്ടാക്കിയും, ഭരണ സമയത്തെ വികസനങ്ങളെ കുറിച്ച് ശക്തമായ പ്രസംഗങ്ങൾ അവതരിപ്പിച്ചും രാത്രിയെന്നോ പകലെന്നോ ഇല്ലാതെ, സോഷ്യൽ മീഡിയ വിദഗ്ധർ രംഗത്തുണ്ടായിരുന്നു. ഡൽഹിയെ പോലെ ഒരിടത്ത് സോഷ്യൽമീഡിയയെ മാറ്റിനിർത്തി ഇലക്ഷൻ പ്രചരണം സാധ്യമല്ല. വോട്ടർമാരുടെ ഭൂരിപക്ഷം പേർക്കും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കൃത്യമായ ഇടങ്ങളുണ്ട്. ട്വിറ്റർ , ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം പോലെയുള്ളവയിൽ മെയിൻ ആക്ടീവായ മെമ്പേഴ്സ് ആണ് പലരും. അതിനാൽ ആപ്പ്ടീം ഉണ്ടാക്കുന്ന കണ്ടെന്റുകൾ വൈറൽ ആക്കുക എന്നതായിരുന്നു പ്രധാന നീക്കം.

ബിജെപിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഭരണ പിഴവുകൾ എടുത്തുകാട്ടി ആയിരുന്നു ചിലയിടങ്ങളിൽ ആക്രമണം. ബിജെപിയുടെ ഈസ്റ്റ് ഡൽഹി എംപി ആയിരുന്ന ഗൗതം ഗംഭീർ ഡൽഹിയിലെ മലിനീകരണത്തെ പറ്റിയുള്ള പാർലമെന്റ് മീറ്റിംഗ് അറ്റൻഡ് ചെയ്യാതെ ക്രിക്കറ്റ് കളിക്കാർക്ക് മധുരം വിതരണം ചെയ്ത് കറങ്ങി നടന്നതിനെ പരിഹസിച്ചത് ഒരു ഉദാഹരണമാണ്. ബിജെപിയുടെ ഡൽഹി പ്രസിഡന്റായ മനോജ് തിവാരിയെയും തങ്ങൾ പ്രധാനമായും ഉന്നം വെച്ചിരുന്നു എന്ന് ലാൽ പറയുന്നു. ഉത്തർപ്രദേശിലെ ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും എഞ്ചിനീയറിംഗ് ബിരുദം എടുത്ത ലാൽ 2011 മുതൽ അരവിന്ദ് കെജ്‌രിവാളിനൊപ്പം ഉണ്ട്. എല്ലാ വർഷവും ഓരോ പുതിയ ആശയങ്ങളുമായി അദ്ദേഹം രംഗത്തെത്തുന്നു. അദ്ദേഹത്തെ പോലെ മുഴുവൻ സമയ ആം ആദ്മി പ്രവർത്തകരും, ഡൽഹിക്ക് പുറത്തുള്ള പ്രവർത്തകരും, പാർട് ടൈം പ്രവർത്തകരും ഒക്കെ കൂടി ആഞ്ഞു പിടിച്ച് നേടിയതാണ് ഡൽഹിയിലെ വിജയം.

ലണ്ടന്‍: ഇന്ത്യന്‍ വംശജനായ ഋഷി സുനാക് ബ്രിട്ടനിലെ പുതിയ ധനമന്ത്രിയായി നിയോഗിക്കപ്പെട്ടു. പാക് വംശജനായ സാജിദ് ജാവിദ് മന്ത്രിസഭയില്‍നിന്ന് രാജിവച്ചതിന് പിന്നാലെയാണിത്. മന്ത്രിസഭാ പുനഃസംഘടനയ്ക്കിടെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് ഋഷിക്ക് സുപ്രധാന ചുമതല നല്‍കിയത്.

ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകളുടെ ഭര്‍ത്താവാണ് ഋഷി സുനാക്. ബ്രിട്ടനിലെ ആഭ്യന്തര സെക്രട്ടറിയായി നിയമിതയായ പ്രീതി പട്ടേലിനുശേഷം ഉന്നത പദവിയിലെത്തുന്ന അടുത്ത ഇന്ത്യന്‍ വംശജനാണ് അദ്ദേഹം. ബ്രിട്ടനിലെ രണ്ടാമത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ പദവിയിലെത്തുന്ന അദ്ദേഹം ചുമതലയേല്‍ക്കുന്നതോടെ പ്രധാനമന്ത്രിയുടെ ഓഫീസിന് തൊട്ടടുത്തുള്ള ഓഫീസിലേക്ക് മാറും.

റിച്ച്മണ്ടിലെ എംപിയാണ് ഋഷി സുനാക്.

ജോൺ കുറിഞ്ഞിരപ്പള്ളി

രണ്ട് നൂറ്റാണ്ടുകൾക്ക് ശേഷം.

സർവ്വേ ഓഫ് ഇന്ത്യയിൽ  ജിയോളജിസ്റ് ആയി ജോലിചെയ്യുകയാണ്, ഡോ.ബി.നാണയ്യ.കുടക് ഡിസ്ട്രിക്കിലെ മടിക്കേരി സ്വദേശിയാണ്  നാണയ്യ. ജോലിസ്ഥലത്തുനിന്നും സുഹൃത്ത് രാജൻ ബാബുവും ഒന്നിച്ചു മടിക്കേരിയിൽ ഒരു ആഴ്ച അവധി ആഘോഷിക്കാൻ വന്നിരിക്കുകയാണ്.രാജൻ ബാബു ബാംഗ്ളൂർ യൂണിവേഴ്സിറ്റിയിൽ ചരിത്രാദ്ധ്യാപകനാണ്.അവർ രണ്ടുപേരുടെയും സുഹൃത്തായ ആന്ത്രോപോളജിസ്റ് കെ.ആർ. പ്രകാശുമുണ്ട് അവരുടെ ഒപ്പം.മൂന്നുപേരും താന്താങ്ങളുടെ വിഷയങ്ങളിൽ  ഡോക്ട്രേറ്റ് നേടിയവരും അറിയപ്പെടുന്നവരുമാണ്.ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ തങ്ങളുടെ അറിവുകൾ പ്രസിദ്ധപ്പെടുത്താറുമുണ്ട്.

മൂന്നുപേരും കൂടി ഡോ.നാണയ്യയുടെ മടിക്കേരിയിലെ വീട്ടിൽ സായാഹ്‌ന ചർച്ചകളിൽ മുഴുകിയിരിക്കുകയാണ്.കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചും ഗ്ലോബൽ വാമിങ്ങിനെക്കുറിച്ചും മറ്റും ഡോ.നാണയ്യ വാചാലമായി സ്വംസരിച്ചുകൊണ്ടിരുന്നു.മാറിത്തുടങ്ങുന്ന കുടകിന്റെ കാലാവസ്ഥയും ഭൂപ്രകൃതിയും എല്ലാം ഡോ.നാണയ്യ വിശദീകരിച്ചു.

ഇന്ന് കുടകിന്റെ മുഖം മാറിയിരിക്കുന്നു.മൂടൽ മഞ്ഞിൽ  മുഖാവരണം തീർത്തു ശാന്തമായി ഉറങ്ങിക്കിടന്നിരുന്ന കുടക്  മലനിരകളിൽ റിസോർട്ടുകളും ഹോട്ടലുകളും ഉയർന്നു തുടങ്ങിയിരിക്കുന്നു.പല തോട്ടങ്ങളും കൃഷി ഭൂമിയും പണ്ടത്തെപോലെ സംരക്ഷിക്കാൻ  കർഷകർ താല്പര്യം കാണിക്കുന്നില്ല.കൃഷിയോടുള്ള താല്പര്യം കുറഞ്ഞു തുടങ്ങി.വരുമാനം കൂടുതൽ കിട്ടുന്ന മറ്റു മേഖലകളിലേക്ക് കൃഷിക്കാർ തിരിഞ്ഞു തുടങ്ങിയിരുന്നു.

രാത്രിയുടെ നേരിയ തണുപ്പിൽ മുന്നിലിലിരിക്കുന്ന വിസ്കി ഗ്ലാസ്സിൽകിടക്കുന്ന ഐസ് ക്യുബ് കൾ നോക്കി നാണയ്യ പറഞ്ഞു,”കുടക് നശിച്ചുകൊണ്ടിരിക്കുകയാണ്.ഈ ഐസ് ക്യൂബ്  കൾ പോലെ അലിഞ്ഞലിഞ്ഞു ഇല്ലാതാകുകയാണ്.”

“മാറ്റങ്ങൾ അനിവാര്യമാണ്.അതാണ് ചരിത്രം.ഒരു നൂറു വർഷങ്ങൾക്ക് മുൻപുണ്ടായിരുന്ന രീതിയിൽ ഇപ്പോൾ ജീവിക്കാൻ കഴിയില്ല.”രാജൻ ബാബു പറഞ്ഞു.

“എന്ത് മാറ്റങ്ങൾ? നോക്കൂ ഇന്ന് മേമനെകൊല്ലിയുടെ അവസ്ഥ”

“മേമനെകൊല്ലി? എന്താണ് അത്?”

“കേട്ടിട്ടില്ലേ?പ്രകൃതിയെ അറിയാതെ മനുഷ്യൻ നടത്തുന്ന വികസന പ്രവർത്തനങ്ങൾ എങ്ങിനെ ഒരു  ഭൂപ്രദേശം നശിപ്പിക്കും എന്നതിന് ഉദാഹരണമാണ് മേമനെകൊല്ലി.” ഡോ.നാണയ്യ തുടർന്നു.

” അസാധാരണമായ മണ്ണാണ് അവിടെയുള്ളത്.ഒരു മഴപെയ്യുമ്പോൾ വെണ്ണപോലെ ആകുന്ന മണ്ണ്, ഒരു വെയിലിൽ കോൺക്രീറ്റ് പോലെ കട്ടി പിടിക്കും .ഇന്ന് നാശത്തിൻ്റെ  വക്കിലാണ് മേമനെകൊല്ലി. “

മേമനെകൊല്ലിയുടെ ചരിത്രം കേട്ടപ്പോൾ രാജൻ ബാബുവിന് അവിടം സന്ദർശിക്കണമെന്നു ഒരു മോഹം ഉടലെടുത്തു.മേമനെകൊല്ലി എന്ന പേര് അവർക്ക് രസകരമായി തോന്നി.മൈസൂർ ആന്ത്രോപോളജി റിസേർച്ചു് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ.പ്രകാശും  അവരുടെ ഒപ്പം ചേർന്നു.

ആന്ത്രോപോളജിയിൽ ഉന്നത ബിരുദം ഉള്ളവർ വളരെ വിരളമായിരുന്നു.അതുകൊണ്ട് ഡോ.പ്രകാശ് എപ്പോഴും തിരക്കിലാണ്.ഡോ.പ്രകാശിൻ്റെ താല്പര്യം കൂടി കണക്കിലെടുത്തു്  നാളെത്തന്നെ പോകാം എന്ന് നാണയ്യ സമ്മതിച്ചു.

വെള്ളപ്പൊക്കവും ഉരുൾ പൊട്ടലും കൊണ്ട് താറുമാറായ മേമനെകൊല്ലിയിൽ അവർ സന്ദർശിക്കാൻ എത്തിയത് ആരും ശ്രദ്ധിച്ചില്ല.ഏതോ കാലത്തു  മണ്ണ് മൂടിപ്പോയ സ്ഥലങ്ങളിൽകൂടെ അവർ നടന്നു. അവിടെ നിരന്നു കിടക്കുന്ന മണ്ണിൽ പ്രത്യക തരത്തിലുള്ള ആകൃതിയിൽ ഒരു അടയാളം അവരുടെ ശ്രദ്ധയിൽ പെട്ടു.

“വിചിത്രമായിരിക്കുന്നു.ഇത് എന്താണ്?”രാജൻ ബാബു ചോദിച്ചു.

“അറിഞ്ഞുകൂട.എന്താണന്നു നോക്കാം”നാണയ്യ പറഞ്ഞു.

 അവർ അവിടെ  കുഴിച്ചു നോക്കാൻ രണ്ടു ജോലിക്കാരെ ഏർപ്പാടാക്കി.കുഴിച്ചു ചെല്ലുമ്പോൾ   ഉരുൾപൊട്ടലിൽ മണ്ണുമൂടിപ്പോയ ഒരു വീടിൻ്റെ മുഖവാരം തെളിഞ്ഞു വന്നു.

ഏതു കാലത്താണ് അവിടെ മണ്ണ് ഇടിഞ്ഞുവീണത് എന്ന് ആർക്കും അറിഞ്ഞുകൂട.

“അല്പംകൂടി കുഴിച്ചുനോക്കുകതന്നെ .”നാണയ്യ പറഞ്ഞു.

അവിടെ  ഒരു തടിക്കഷണത്തിൽ 1840 എന്ന് എഴുതിയിരിക്കുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടു.

പിന്നീട്, ജോലികൾ ശ്രദ്ധാപൂർവ്വം ആർക്കിയോളജി ഡിപ്പാർട്ടമെൻ്റെറ് ഏറ്റെടുത്തു.ഇരുനൂറ് വർഷം  പഴക്കമുള്ള ആ വീട് വീണ്ടെടുക്കണമെന്ന് അവർക്കു നിർബ്ബന്ധമുണ്ടായിരുന്നു.

മൂന്നുമാസത്തെ അദ്ധ്വാനംകൊണ്ടു മണ്ണിനടിയിൽ നിന്നും ഒരു ചെറിയ വീട് ഉയർന്നു വന്നു.തലശ്ശേരി ഭാഗത്തു് കാണാറുള്ള ഇരുപത്തി ഒൻപത് കോൽ ചുറ്റളവുള്ള  വീടിൻറെ മാതൃകയിൽ ഒരു വീട്.

ഏറ്റവും ശ്രദ്ധേയമായത് ആ വീടിൻ്റെ  അടഞ്ഞുകിടക്കുന്ന വാതിലുകൾക്ക് ഉള്ളിൽ മണ്ണ് കയറിയിരുന്നില്ല എന്നതാണ്.

കുടകിലെ തണുപ്പിനെ പ്രതിരോധിക്കാൻ തയ്യാറാക്കിയ വാതിലുകളും ജനാലകളും ആയിരുന്നു,എല്ലാം വീട്ടിത്തടിയിൽ പണി കഴിപ്പിച്ചത്.

അവർ ആദ്യത്തെ വാതിൽ തുറന്നു.

അവിടെ  കട്ടിലിൽ ഒരു പുരുഷൻ്റെയും സ്ത്രീയുടെയും  അസ്ഥികൂടങ്ങൾ പരസ്പരം ആലിംഗനബദ്ധരായ നിലയിൽ  കിടക്കുന്നു.

പുരുഷന് 40-45 വയസ്സും സ്ത്രീയ്ക്ക് ഇരുപത് ഇരുപത്തിരണ്ട് വയസ്സും കാണും  എന്ന് അന്ത്രോപോളജിസ്റ് അഭിപ്രായപ്പെട്ടു.പ്രകാശ് ആ അസ്ഥികൂടങ്ങളിൽ നോക്കിയിട്ടുപറഞ്ഞു,”പുരുഷൻ സൗത്ത് ഇന്ത്യനും സ്ത്രീ ഡോംബ വിഭാഗത്തിൽപെട്ട ആദിവാസിയും ആണ് എന്ന് തോന്നുന്നു.”

“കമ്പ്യൂട്ടർ സൂപ്പർ ഇമ്പോസിഷൻ ഉപയോഗിച്ച് നമുക്ക് അവരുടെ ഫോട്ടോ ജനറേറ്റ് ചെയ്യാം.”രാജൻ ബാബു അഭിപ്രായപ്പെട്ടു.

അസ്ഥികൂടങ്ങൾക്കരികിൽ തലശ്ശേരി ഭാഗത്തുള്ള  കൊല്ലന്മാർ നിർമിച്ചിരുന്നു കോൾട്ടിൻ്റെ ഒരു ഡ്യൂപ്ലിക്കേറ്റ് റിവോൾവർ കാണപ്പെട്ടു.

“ആ പുരുഷൻ ശങ്കരൻ നായരും സ്ത്രീ മിന്നിയും ആയിരിക്കുവാൻ  സാധ്യതയുണ്ട്”.രാജൻ ബാബു പറഞ്ഞു..

ചരിത്രകാരൻ രാജൻ ബാബു തൻ്റെ നോട്ട് ബുക്കിൽ എഴുതി.

“ശങ്കരൻ നായർ മേമനെകൊല്ലിയിൽ വന്നു.

മനസ്സിൽ ഒരേ ചിന്ത മാത്രം.മിന്നിയെ എങ്ങിനെയെങ്കിലും നരബലി നടത്തുന്നവരിൽ നിന്നും  രക്ഷപെടുത്തണം.നരബലി നടത്തുന്നത് വളരെ രഹസ്യമായിട്ടാണ്.മിന്നിയെ തടവിൽ പാർപ്പിച്ചിരിക്കുന്നതും വളരെ രഹസ്യം ആയിരിക്കാനേ സാദ്ധ്യത യുള്ളൂ.

ആരോടും ചോദിയ്ക്കാൻ കഴിയില്ല.

ശങ്കരൻ നായർ കാത്തിരുന്നു.

നായരുടെ മനസ്സിൽ സാഹസികതയുടെ മുളപൊട്ടി.

നരബലിക്കായി കൊണ്ടുവന്ന മിന്നിയെ അവരിൽ നിന്നും രക്ഷിച്ച നായർ അവൾക്കൊപ്പം സന്തോഷമായി ജീവിച്ചു.

പക്ഷേ,എന്നും അശുഭ കാര്യങ്ങൾ മാത്രം സംഭവിക്കുന്ന മേമനെകൊല്ലി ഇത്തവണയും അത് ആവർത്തിച്ചു.ഏതോ ഒരു രാത്രിയിൽ ആർത്തലച്ചു വന്ന പ്രളയജലത്തിൽ കുടകിലെ മലകളിൽനിന്നും ഒഴുകിയെത്തിയ  മണ്ണ് അവരുടെ വീടിനെ മൂടിക്കളഞ്ഞു.

ചിലപ്പോൾ ഒരു മലയുടെ കുറച്ചു ഭാഗം നിരങ്ങി വന്ന് ആ വീടിനെ മൂടി കളഞ്ഞതാകാം.”

മൂന്നുമാസങ്ങൾക്കുശേഷം .

മേമനെകൊല്ലിയിൽ നിന്നുംകിട്ടിയ വിവരങ്ങൾ  അവരെ ആവേശഭരിതരാക്കി.ഈ പുതിയ ഇൻഫോർ മേഷനുകൾ വളരെ ജനശ്രദ്ധ നേടുകയും ചെയ്തു.പത്രങ്ങളിലും മറ്റു മീഡിയകളിലും വാർത്തകൾ വന്നു.

ധാരാളം ആളുകൾ മേമനെകൊല്ലി സന്ദർശിക്കാനായി വന്നുകൊണ്ടിരുന്നു.

കിട്ടിയ വിവരങ്ങൾ പഠിക്കുന്നതിനായി  അവർ വീരരാജ് പേട്ടയിലുള്ള ഗവണ്മെൻറ് റസ്റ്റ് ഹൗസിൽ ഒരിക്കൽക്കൂടി ഒന്നിച്ചു കൂടിയിരിക്കുകയാണ് .

ഡോ.നാണയ്യ മുൻപിൽ ഇരിക്കുന്ന ഗ്ലാസിലെ വിസ്‌ക്കിയിലേക്ക് ഐസ് ക്യുബ് കൾ ഇടുന്നതിനിടയിൽ പറഞ്ഞു.

“മേമനെകൊല്ലിയെ ചുറ്റിപറ്റി  ഒരുപാട് അന്ധവിശ്വാസങ്ങൾ നിലവിൽ ഉണ്ട്.ആദ്യം വരുന്നവർ മേമൻ്റെ പേരിൽ തീർത്ത ആ ചെറിയ കോവിലിൽ പോയി വണങ്ങാറുണ്ട്. ഒരു വിശ്വാസമാണ് .അല്ലെങ്കിൽ അശുഭമായതു പലതും അവർക്ക് സംഭവിക്കുമെന്നാണ് മേമനെകൊല്ലിയിൽ ഉള്ളവരുടെ വിശ്വാസം..”

വിസ്‌കി ഗ്ലാസ് കൈലെടുത്തിട്ട് രാജൻ ബാബു പറഞ്ഞു.

“താങ്കൾ ഇത്തരം അന്ധവിശ്വാസങ്ങളിൽ ഇപ്പോഴും കുടുങ്ങികിടക്കുകയാണോ?”

“ഹേയ് അങ്ങനെയൊന്നുമില്ല,എന്നാലും….

“ശരി,ശരി,നിങ്ങൾ ഗ്ലാസ് എടുക്കൂ,നമ്മൾക്ക് മേമന് ഒരു ചിയേർസ് പറയാം.താങ്കൾ മേമനെകൊല്ലിയുടെ ചരിത്രകാരനല്ലേ? ” പ്രകാശ്  പറഞ്ഞു.

അവർ മൂന്നുപേരും ഗ്ലാസ്സ് ഉയർത്തി പിടിച്ചു തമാശയ്ക്ക് പറഞ്ഞൂ,”ചിയേർസ്, മേമൻ”.

രാജൻ ബാബുവിൻ്റെ കയ്യിലിരുന്ന വിസ്കി ഗ്ലാസ് ഒരു ശബ്ദത്തോടെ രണ്ടായി പൊട്ടി താഴേക്ക്  വീണു.

“എന്ത് പറ്റി ?” എന്ന് പറഞ്ഞുകൊണ്ട് നാണയ്യ കയ്യിലെ ഗ്ലാസ് താഴെ വച്ച്, രാജൻ ബാബുവിൻ്റെ അടുത്തേക്ക് ചെന്നു.

പുറകിൽ നിന്നും ഒരു ശബ്ദം കേട്ട്  തിരിഞ്ഞുനോക്കുമ്പോൾ നാണയ്യ താഴെ വച്ച  ഗ്ലാസും രണ്ടായി പിളർന്നിരിക്കുന്നു.

ഭയചകിതനായ പ്രകാശ് തൻ്റെ ഗ്ലാസ്സിലേക്ക് നോക്കി.

നേരിയ ഒരു ശബ്ദത്തോടെ ആ ഗ്ലാസും രണ്ടായി പിളർന്നു വിസ്ക്കിയും ഐസ് ക്യുബ് കളും  നിലത്തേക്ക് വീണു.

റസ്റ്റ് ഹൗസിലെ കാർപെറ്റിൽ വിസ്കി പൊട്ടിയ ഗ്ലാസുകളും ഐസ് ക്യുബ് കളും നിരന്നു കിടന്നു.

അവർ അമ്പരന്നു പരസ്പരം നോക്കി.

രാജൻ ബാബു പറഞ്ഞു ,”ഗ്ലാസ്സുകൾ  നിർമ്മിക്കുമ്പോൾ ഒരു പ്രോസസ്സ് ഉണ്ട്.അനീലിങ് എന്ന് പറയും.മെഷീനിൽ നിന്നും പുറത്തുവരുന്ന ഗ്ലാസ്സുകൾ  വീണ്ടും ചൂടാക്കി തണുപ്പിക്കുന്നു. അതിലെ സ്ട്രെസ്സ് നീക്കിക്കളയുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്.ഈ പ്രോസസ്സ് ശരി ആയി നിർമ്മാണ അവസരത്തിൽ മെയിൻ ൻ്റെയിൻ ചെയ്തിട്ടില്ലെങ്കിൽ  ഇങ്ങനെ സംഭവിക്കാം.”

എല്ലാവരും തലകുലുക്കി.

ഡോ.നാണയ്യ പറഞ്ഞു,”ചരിത്രകാരാ മേമനെകൊല്ലിയുടെ ചരിത്രം എഴുതുമ്പോൾ നമ്മളുടെ ഗ്ലാസ് പൊട്ടിയ കാര്യം എഴുതരുത്.”

“ഇല്ല.”രാജൻ ബാബു ചിരിച്ചുകൊണ്ട് തലകുലുക്കി.

അവർ മൂന്നുപേരും ചിരിച്ചു .

തങ്ങളുടെ മനസ്സിൽ ഭയത്തിൻ്റെ വിത്തുകൾ മുളപൊട്ടുന്നത് പരസ്പരം അറിയിക്കാതെ ഇരിക്കാൻ അവർ ബദ്ധപ്പെട്ടുകൊണ്ടിരുന്നു.

നിഗൂഢതകളുടെ പര്യായപദമായ മേമനെകൊല്ലിയിൽ എന്താണ് സംഭവിക്കുന്നത് എന്ന് ഇന്നും ആർക്കും മനസ്സിലാകുന്നില്ല.

അവരുടെ ഇടയിൽ മൗനം ഘനീഭവിച്ചു.

“ടക് ,ടക്”.

 ആരോ അടഞ്ഞുകിടന്ന വാതിലിൽ മുട്ടുന്നു.രാജൻ ബാബു ചെന്ന് വാതിൽ തുറന്നു.

“ആരാ?എന്തുവേണം?”

“ഞാൻ കണ്ണൂർ നിന്നും വരികയാണ്.മേമനെകൊല്ലിയെക്കുറിച്ചു ചില റിപ്പോർട്ടുകൾ പത്രത്തിൽ കാണുകയുണ്ടായി.ഒരു ഡോ.രാജൻ ബാബു എഴുതിയതാണ് അത്.അനേഷിച്ചപ്പോൾ  രാജൻ ബാബു ഇവിടെയുണ്ട് എന്നറിഞ്ഞു.”

“ഞാനാണ് രാജൻ ബാബു”.

അയാൾ കയ്യിൽ ഇരുന്ന ഒരു കവർ രാജൻ ബാബുവിൻ്റെ നേർക്ക് നീട്ടി

“എന്താണിത്?നിങ്ങൾ ആരാണ്?”

“രണ്ടു നൂറ്റാണ്ടുകൾക്ക് മുൻപ് ജീവിച്ചിരുന്ന ശങ്കരൻ നായരുടെ മകൾ ഗീത, ഞങ്ങളുടെ മുത്തശ്ശിയാണ്.കുറേ തലമുറകൾക്ക് മുൻപുള്ള മുത്തശ്ശി എന്ന് വിളിക്കാം അല്ലെ?മുത്തശ്ശിതുടങ്ങിവച്ച ബേക്കറി  രണ്ടു നൂറ്റാണ്ടുകളായി ഇന്നും ഒരു കുടുംബ ബിസ്സിനസ്സായി തുടർന്ന് വരുന്നുണ്ട്.ഞങ്ങളുടെ ഒരു ഗോഡൗണിൽ കൂടി കിടന്നിരുന്ന ആക്രി സാധനങ്ങൾ വൃത്തിയാക്കികൊണ്ടിരുന്നപ്പോൾ ഒരു പെട്ടിയിൽ നിന്നും കിട്ടിയതാണ് ഈ ഡയറി.”

അവർ ആ കവർ തുറന്നു.

പഴകി ദ്രവിച്ച ഒരു ഡയറി,ശങ്കരൻ നായരുടെ മകൾ ഗീത എഴുതിയതാണ്.

“അച്ഛൻ പേരും വേഷവും എല്ലാം മാറ്റി ആരും അറിയാതെ മിന്നിയും ഒന്നിച്ചു് മേമനെകൊല്ലിയിൽ താമസിക്കുന്നത് എനിക്കറിയാമായിരുന്നു.പാവം അച്ഛൻ.എന്തുകൊണ്ടോ മേമൻ്റെ മരണത്തിന് താനും കാരണക്കാരനാണ് എന്ന കുറ്റബോധമായിരുന്നു അച്ഛന്.ഈ നാടകം അധിക കാലം  തുടരാൻ കഴിയില്ല എന്ന് ഞങ്ങൾ രണ്ടുപേർക്കും അറിയാമായിരുന്നു.അവസാനം മിന്നിയും ഒന്നിച്ച നാട്ടിൽ തിരിച്ചു വന്ന് ജോലിയിൽ തുടരാമെന്ന് അച്ഛൻ സമ്മതിച്ചു.ദാനിയേലിനും അത് ഇഷ്ടമായിരുന്നു.

അച്ഛൻ വരാമെന്ന് പറഞ്ഞ ദിവസം വന്നു ചേർന്നു.

ഞങ്ങൾ എല്ലാകാര്യങ്ങളും ഡാനിയേൽ വൈറ്റ് ഫീൽഡിനെ  അറിയിച്ചിരുന്നു.അച്ഛനെ വളരെ ഇഷ്ടപ്പെട്ടിരുന്ന ഡാനിയേൽ പറഞ്ഞു,”ഞാനും നിങ്ങളുടെകൂടെ വരുന്നു.”

ഞങ്ങൾ മേമനെകൊല്ലിയിൽ ചെന്നു.

തലേ ദിവസ്സം  പെയ്ത മഴയിൽ എല്ലാം അവസാനിച്ചിരുന്നു.അച്ഛനും മിന്നിയും താമസിച്ചിരുന്ന സ്ഥലം പോലും എവിടെയാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല.”

തുടർന്നും എഴുതിയിട്ടുണ്ട്.രാജൻ ബാബു വായന നിർത്തി.

അയാൾ പുറത്തേക്ക് ഇറങ്ങി.

“നല്ല മഴയുടെ ലക്ഷണം  ഉണ്ട്,നിങ്ങൾ എവിടെ പോകുന്നു?”രാജൻ ബാബുചോദിച്ചു.

“കണ്ണൂരേക്ക്”.

“ഇത്രയും ദൂരം തനിച്ചു ഈ രാത്രിയിൽ യാത്ര ചെയ്യാനോ?ഇന്ന് ഇവിടെ താമസിച്ചിട്ട് നാളെ കാലത്തുപോകാം”

നാണയ്യ ഒരു ഗ്ലാസ് കൂടി എടുത്തുകൊണ്ടുവന്നു.

നാലുഗ്ലാസിലും വിസ്‌ക്കി  ഒഴിച്ചു.ഐസ് കട്ടകൾ വിസ്‌ക്കിയിൽ കോരിയിട്ടു.

അവ അലിഞ്ഞു ചേർന്നുതുടങ്ങുന്നു.

“ചിയേർസ്”.

അവർ മൂന്നുപേരും വിസ്കി ഗ്ലാസ്സിലേക്ക് തുറിച്ചു നോക്കി.

ചെറുപ്പക്കാരൻ ഒന്നും മനസ്സിലാകാതെ അവരെ മൂന്നു പേരെയും മാറി മാറി നോക്കി.അസാധാരണമായ അവരുടെ മുഖഭാവം ശ്രദ്ധിച്ച ചെറുപ്പക്കാരൻ ചോദിച്ചു.

“എന്താ?.എന്തെങ്കിലും പ്രശനങ്ങൾ?”

“ഹേയ് ,ഒന്നുമില്ല”.രാജൻ ബാബു പറഞ്ഞു.

രാത്രിയിൽ താമസ്സിച്ചു കിടന്നതുകൊണ്ട് വളരെ വൈകിയാണ് എല്ലാവരും എഴുന്നേറ്റത്.

ഒരു കെട്ടു  ചോദ്യങ്ങളും മനസ്സിൽ തയ്യാറാക്കി രാജൻ ബാബു ചെറുപ്പക്കരൻ കിടന്നിരുന്ന  മുറിയിലേക്ക് ചെന്നു .

അവിടെ ആരും ഉണ്ടായിരുന്നില്ല.

അയാൾ കൊടുത്ത ഡയറി  വച്ചിരുന്ന സ്ഥാനത്തു പോയി നോക്കി.

അവിടെ പൊടിഞ്ഞുപോയ കടലാസ്സുകളുടെ ആവശിഷ്ടങ്ങൾ കിടന്നിരുന്നു.

എല്ലാം ഒരു സ്വപനമായിരുന്നോ?രാജൻ ബാബു സംശയിച്ചു.

അപ്പോൾ ഡോ.പ്രകാശ്,  നാണയ്യയും ഒന്നിച്ചു് അവിടേക്കു വന്നു.

“അയാൾ എവിടെ?”

അവർ രണ്ടുപേരും ഒന്നിച്ചു ചോദിച്ചു.

രാജൻ ബാബു ചുറ്റും നോക്കി.

ഒരേ സ്വപ്നം മൂന്നുപേരും കാണാനിടയില്ല.

രാജൻ ബാബു നടന്നു ചെന്ന് ഭിത്തിയിൽ തൂക്കിയിരിക്കുന്ന കലണ്ടറിൽ നോക്കി നിന്നു.

“എന്താണ് കലണ്ടറിൽ നോക്കുന്നത്?”

“ഞാൻ നിൽക്കുന്നത് ഏതു നൂറ്റാണ്ടിൽ ആണ് എന്ന് മനസ്സിലാകുന്നില്ലല്ലോ”.

പുറത്തു മഴപെയ്യുന്നു.

മഴ കടുത്തു.

പതുക്കെ പതുക്കെ മൂടൽ മഞ്ഞു കുടകുമലകളെ മൂടി.

അവസാനിച്ചു.

(മേമനെകൊല്ലി,ഇവിടെ അവസാനിക്കുന്നു.
മേമനെകൊല്ലി,ഇന്ദുലേഖ പബ്ലിഷേഴ്സ് (indulekha.com)പുസ്തകമായി ഉടൻ പ്രസ്സിദ്ധീകരിക്കുന്നു.amazone.com ലും ലഭ്യമാണ്.വായനക്കാർക്ക്,നന്ദി.)

ജോൺ കുറിഞ്ഞിരപ്പള്ളി

RECENT POSTS
Copyright © . All rights reserved