ന്യൂസ് ഡെസ്ക്, മലയാളം യുകെ
ജോലിയുടെ സമ്മർദ്ദം കുറയ്ക്കാൻ ഇംഗ്ലണ്ടിലെ അധ്യാപകർക്ക് ഒട്ടേറെ പുതിയ ആനുകൂല്യങ്ങൾ നടപ്പിലാകും. ആഴ്ചയിൽ കൂടുതലായി രണ്ട് ഫ്രീ പീരിയഡുകൾ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അധ്യാപക വൃത്തിയിലേയ്ക്ക് കൂടുതൽ ആളുകളെ ആകർഷിക്കാൻ ഉപകരിക്കും എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. അധ്യാപകരിൽ പലരും തങ്ങളുടെ അസൈൻമെന്റുകളും ആൻസർ ഷീറ്റുകളും നോക്കുന്നതിന് വീട്ടിലെ സ്വകാര്യ സമയം ഉപയോഗിച്ചാണെന്ന പരാതി നേരത്തെ ഉണ്ട്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് പുതിയ ആനുകൂല്യങ്ങൾ നടപ്പിൽ വരുത്താൻ സർക്കാർ തലത്തിൽ പദ്ധതി തയ്യാറാക്കുന്നത്.
ഇംഗ്ലണ്ടിൽ 6500 പുതിയ അധ്യാപകരെ റിക്രൂട്ട് ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ അധ്യാപക ജോലി കൂടുതൽ ആകർഷകമാണെങ്കിൽ മാത്രമെ നല്ല ഉദ്യോഗാർത്ഥികളെ ഈ മേഖലയിലേയ്ക്ക് ആകർഷിക്കാൻ സാധിക്കുകയുള്ളൂ. എല്ലാ അധ്യാപകർക്കും ഫ്ലെക്സിബിലിറ്റി അവകാശം വേണമെന്ന് വിദ്യാഭ്യാസ ചാരിറ്റിയുടെ ടീച്ച് ഫസ്റ്റ് വ്യാഴാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. സ്കൂളിൽനിന്ന് ശമ്പളമില്ലാതെ അവധിയെടുത്ത് മറ്റ് മേഖലകളിൽ ജോലി ചെയ്യാനുള്ള അവകാശം വേണമെന്ന ആവശ്യവും ശക്തമാണ്.
ഡിപ്പാർട്ട്മെൻറ് ഫോർ എഡ്യൂക്കേഷൻ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ പ്രകാരം കഴിഞ്ഞവർഷം ഇംഗ്ലണ്ടിൽ ജോലിയിൽ പ്രവേശിച്ചതിന്റെ അത്രയും അധ്യാപകരും ജോലി ഉപേക്ഷിച്ചു . 2023 നവംബർ വരെയുള്ള കാലയളവിൽ 44,002 അധ്യാപകർ ആണ് ജോലിയിൽ പ്രവേശിച്ചത്. അതേസമയം 43,522 അധ്യാപകർ ജോലി ഉപേക്ഷിച്ചു. അധ്യാപക ജോലിയിലുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളുടെയും കുറവാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് ടീച്ച് ഫസ്റ്റ് പറയുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇന്ന് നടക്കുന്ന അവലോകന യോഗത്തിൽ നിലവിലെ പലിശ നിരക്കുകളുടെ കാര്യത്തിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് എന്തായിരിക്കും തീരുമാനിക്കുക? കഴിഞ്ഞ പ്രാവശ്യമാണ് വളരെ നാളുകൾക്ക് ശേഷം ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ 5.25 % നിന്ന് 5 ശതമാനമായി കുറച്ചത്. നിലവിൽ പണപ്പെരുപ്പം 2.2 ശതമാനമാണ് . ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രഖ്യാപിത ലക്ഷ്യമായ 2 ശതമാനത്തിലേയ്ക്ക് പണപ്പെരുപ്പം എത്താത്ത സാഹചര്യത്തിൽ പലിശ നിരക്കുകളിൽ എന്ത് തീരുമാനം കൈക്കൊള്ളും എന്നാണ് സാമ്പത്തിക വിദഗ്ധർ ഉറ്റുനോക്കുന്നത്.
പണപ്പെരുപ്പം 2.2 ശതമാനമായി തുടരുന്ന സാഹചര്യത്തിൽ നിലവിലെ 5% പലിശ നിരക്ക് അതേപടി നിലനിർത്തുമെന്നാണ് പല സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്നത്. പണപ്പെരുപ്പം വീണ്ടും കുറയുകയാണെങ്കിൽ ഒരുപക്ഷേ അടുത്ത അവലോകന യോഗത്തിൽ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയും നിലവിലുണ്ട്. ലോൺ ഉടമകൾക്ക് കൂടുതൽ സഹായകരമാകുന്ന പലിശ നിരക്ക് കുറയ്കൽ അടുത്ത നവംബറിലെ അവലോകന യോഗത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നവരാണ് ഏറെയും.
ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ കൂട്ടുമോ കുറയ്ക്കുമോ എന്നത് വീട് വാങ്ങാനും വാഹനം മേടിക്കുവാനും ആഗ്രഹിക്കുന്ന യു കെ മലയാളികളുടെ മനസ്സിൽ ഉയർന്ന് വരുന്ന ചോദ്യമാണ് . പലിശ നിരക്കുകൾ കുറയുന്നത് കാരണം മോർട്ട്ഗേജുകളുടെയും സേവിംഗുകളുടെയും നിരക്കുകളിലും മാറ്റം വരുത്തും . ഇത് വീടുകൾ ഉൾപ്പെടെ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്രദമാവും എന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്. എന്നിരുന്നാലും പലിശ നിരക്കുകൾ കുറയുകയും കൂടുതൽ പേർ വിപണിയിൽ പ്രവേശിക്കുകയും ചെയ്യുന്നത് ഡിമാൻഡ് ഉയർത്തുന്നതിനും അതുവഴി ഭവന വില ഉയരുന്നതിനും കാരണമായേക്കാമെന്നുമുള്ള അഭിപ്രായവും ഉയർന്നു വരുന്നുണ്ട്. കഴിഞ്ഞ പ്രാവശ്യം പലിശ നിരക്ക് 0.25% വെട്ടി കുറച്ചത് അര ദശലക്ഷത്തിലധികം ഭവന ഉടമകൾക്കെങ്കിലും പ്രതിമാസ തിരിച്ചടവിൽ 28 പൗണ്ട് കുറവ് ഉണ്ടാകാൻ സഹായകരമാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സൗത്ത് പോർട്ടിൽ മൂന്നു കുട്ടികളെ കൊലപ്പെടുത്തിയ 17 കാരന്റെ പേര് തെറ്റായി സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്ത 55 വയസ്സുകാരിക്കെതിരെയുള്ള തുടർ നടപടികൾ നിർത്തിവച്ചു. ചെസ്റ്ററിൽ നിന്നുള്ള 55 കാരിയായ ബെർണാഡെറ്റ് സ്‌ഫോർത്ത് ആണ് ആഗസ്റ്റ് 8-ാം തീയതി തൻറെ സമൂഹമാധ്യമത്തിലെ പോസ്റ്റിന്റെ പേരിൽ അറസ്റ്റിലായത്. പോലീസ് തന്നെ വീട്ടിൽ നിന്ന് വലിച്ചിഴച്ച് 36 മണിക്കൂർ സെല്ലിൽ പാർപ്പിച്ചതായി ബെർണാഡെറ്റ് സ്‌ഫോർത്ത് പറഞ്ഞു.
താൻ സമൂഹമാധ്യമങ്ങളിൽ പങ്കിട്ട വിവരം തെറ്റാണെന്ന് മനസ്സിലാക്കിയ ബെർണാഡെറ്റ് സ്‌ഫോർത്ത് പിന്നീട് തൻറെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും മാപ്പ് പറയുകയും ചെയ്തിരുന്നു. ഇപ്പോൾ ഇവരുടെ പേര് പറയാതെ ചെസ്റ്ററിൽ നിന്നുള്ള 55 വയസ്സുകാരി കേസിൽ കൂടുതൽ നടപടികൾ നേരിടേണ്ടി വരില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. തന്റെ പോസ്റ്റ് സമൂഹത്തിൽ അസ്വസ്ഥത ഉണ്ടാക്കിയതായി പറയുന്നതിൽ വസ്തുതയില്ലെന്ന് ബെർണാഡെറ്റ് സ്‌ഫോർത്ത് പറഞ്ഞു.
സൗത്ത് പോർട്ടിലെ ഒരു അവധിക്കാല യോഗ, ഡാൻസ് ക്ലാസിൽ മൂന്നു പെൺകുട്ടികൾ കൊല്ലപ്പെട്ട സംഭവം തുടർന്ന് ബ്രിട്ടനിലാകെ വൻ കുടിയേറ്റ വിരുദ്ധ കലാപം ആളി പടരുന്നതിന് കാരണമായിരുന്നു. 17 വയസ്സുകാരനായ പ്രതി ബ്രിട്ടനിലേയ്ക്ക് കൂടിയേറിയ ഒരു പ്രത്യേക മതവിഭാഗത്തിൽ പെട്ട ആളാണെന്ന വിവരങ്ങളെ തുടർന്നാണ് വലതുപക്ഷ തീവ്രവാദികൾ കലാപവുമായി തെരുവിലിറങ്ങിയത്. ഇതേ തുടർന്ന് തെറ്റായ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കു വെച്ചതിന്റെ പേരിൽ ഒട്ടേറെ പേർ അറസ്റ്റിലായിരുന്നു. ഇങ്ങനെയാണ് ബെർണാഡെറ്റ് സ്‌ഫോർത്ത് പോലീസ് പിടിയിലായത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മാഞ്ചസ്റ്ററിൽ അകാലത്തിൽ മരണമടഞ്ഞ പ്രദീപ് നായർക്ക് സെപ്റ്റംബർ 20-ാം തീയതി വെള്ളിയാഴ്ച യുകെ മലയാളികൾ വിട നൽകും. വെള്ളിയാഴ്ച രാവിലെ 10 .45 മുതൽ 11 .45 വരെ M23 1LX സെൻ്റ് മാർട്ടിൻസ് ചർച്ച് ഹാളിൽ ആണ് പൊതുദർശനം ക്രമീകരിച്ചിരിക്കുന്നത്. തുടർന്ന് ആൾട്രിഞ്ചം ക്രിമിറ്റോറിയത്തിൽ മൃതസംസ്കാരം നടക്കും. ആദരാഞ്ജലികൾ അർപ്പിക്കാൻ പൂക്കൾ കൊണ്ടു വരുന്നതിന് പകരം ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റിലേയ്ക്ക് ഉദാരമായി സംഭാവനകൾ നൽകാൻ പ്രദീപിന്റെ ബന്ധുക്കളും സുഹൃത്തുക്കളും അഭ്യർത്ഥിച്ചിട്ടുണ്ട്.
കോട്ടയം ചിങ്ങവനം സ്വദേശിയായ പ്രദീപ് നായർ താമസിച്ചിരുന്ന കെട്ടിടത്തിന്റെ പടികൾ ഇറങ്ങവേ കാൽ തെറ്റി വീണാണ് മരണത്തിന് കീഴടങ്ങിയത്. 49 വയസായിരുന്നു പ്രായം.കേരള പോലീസിലെ ജോലി ഉപേക്ഷിച്ച് യുകെയിൽ എത്തിയ പ്രദീപ് മാഞ്ചസ്റ്റർ എയർപോർട്ടിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളായ പ്രദീപ് മാഞ്ചസ്റ്റർ ഹിന്ദു സമാജത്തിന്റെ സജീവ പ്രവർത്തകനായിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കോവിഡ് ഇൻക്വയറിയിൽ പകർച്ചവ്യാധിയുടെ സമയത്ത് നേഴ്‌സുമാർ നേരിട്ട വെല്ലുവിളികൾ എടുത്തുകാണിച്ചുകൊണ്ട് ഇംഗ്ലണ്ടിലെ മുൻ ചീഫ് നേഴ്‌സ് ഡാം റൂത്ത് മെയ്. വിദ്യാർത്ഥി നേഴ്‌സുമാർക്കുള്ള സാമ്പത്തിക സഹായം വെട്ടിക്കുറയ്ക്കാനുള്ള 2015-ലെ തീരുമാനത്തിന് പിന്നാലെ ഉണ്ടായ നേഴ്‌സുമാരുടെ എണ്ണത്തിലുള്ള കുറവ് ബുദ്ധിമുട്ടുകൾ ഇരട്ടിയാക്കിയതായും അവർ കൂട്ടിച്ചേർത്തു. കോവിഡ് കാലയളവിൽ ജീവനക്കാരുടെ കുറവ് ഏറ്റവും കൂടുതൽ ബാധിച്ചത് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. കൂടാതെ, പ്ലാസ്റ്റിക് ഗൗണുകളുടെ കുറവ് ഉൾപ്പെടെയുള്ള വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ (പിപിഇ) ലഭിക്കുന്നതിലും പ്രശ്നങ്ങൾ നേരിട്ടിരുന്നൂ. ഇത് 2020 മാർച്ചിൽ പകർച്ചവ്യാധിയുടെ പ്രാരംഭ ഘട്ടത്തിൽ നേഴ്‌സുമാർ നേരിട്ട വെല്ലുവിളികളെ ഇരട്ടിയാക്കി.
2019 മുതൽ 2024 ജൂലൈ വരെ ഇംഗ്ലണ്ടിലെ ചീഫ് നേഴ്‌സായിരുന്നു ഡാം റൂത്ത് മെയ്. പകർച്ചവ്യാധിയുടെ സമയങ്ങളിലുള്ള ഡൗണിങ് സ്ട്രീറ്റിലെ പത്രസമ്മേളനങ്ങളിൽ അവർ പ്രധാന പങ്ക് വഹിച്ചിരുന്നു. ഇംഗ്ലണ്ടിൽ ഏകദേശം 40,000 നേഴ്‌സിംഗ്, മിഡ്‌വൈഫറി ഒഴിവുകളുമായാണ് എൻഎച്ച്എസ് കോവിഡിനെ അഭിമുഖീകരിച്ചത്. പലപ്പോഴും തിരക്കുള്ള തീവ്രപരിചരണ വിഭാഗങ്ങളിൽ ക്രിട്ടിക്കൽ കെയർ നേഴ്‌സുമാർക്ക് സാധാരണ ഒരു രോഗിയെ പരിചരിക്കുന്ന സ്‌ഥാനത്ത് ആറ് രോഗികളെ വരെയാണ് പരിചരിക്കേണ്ടി വന്നത്.
കോവിഡ് കാലയളവിൽ സ്കാനിംഗ് സമയത്തും പ്രസവസമയത്തും ഗർഭിണികൾ പങ്കാളികളെ കൊണ്ടുവരുന്നത് തടയുന്ന ആശുപത്രികളുടെ തെറ്റായിരുന്നു എന്നും ഡാം റൂത്ത് മെയ് അഭിപ്രായപ്പെട്ടു. കൂടാതെ വേഗതയിലുള്ള പരിശോധനകൾ മെച്ചപ്പെട്ട സുരക്ഷ നൽകാനും കഴിയുമായിരുന്നുവെന്നും മുൻ ചീഫ് നേഴ്‌സ് അഭിപ്രായപ്പെട്ടു. നിലവിൽ യുകെയിലുടനീളമുള്ള എൻഎച്ച്എസിലും ഹെൽത്ത് കെയർ സിസ്റ്റങ്ങളിലുമാണ് കോവിഡ് ഇൻക്വയറി ശ്രദ്ധ കേന്ദ്രികരിക്കുന്നത്. നവംബർ അവസാനം വരെ നീണ്ടു നിൽക്കുന്ന ഇൻക്വയറിയിൽ 50 ഓളം പേരാണ് പങ്കെടുക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വ്യക്തികളിലും സമൂഹത്തിലും വ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുന്ന ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്നമാണ് അമിതമായ മദ്യപാനം. മദ്യത്തിന് ഒരു വ്യക്തി അടിമയാകുന്നത് മൂലം പൊതുവായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതിനൊപ്പം കരൾ സംബന്ധമായും ഹൃദയസംബന്ധമായ ഗുരുതരമായ രോഗങ്ങൾക്ക് ഇരയായി തീരുകയും ചെയ്യും . ശാരീരികമായി മാത്രമല്ല മാനസികമായ പ്രശ്നങ്ങളിലേയ്ക്കും മദ്യപാനശീലം വ്യക്തികളെ നയിക്കും. മദ്യപാനം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ നേരിടുന്നതിന് പ്രതിവർഷം 3.5 ബില്യൺ പൗണ്ട് എൻഎച്ച്എസിന് ചിലവാകുന്നുണ്ട് എന്നാണ് ഏകദേശ കണക്ക്. 2021- 2022 -ൽ 1.6 മില്യൺ ഹോസ്പിറ്റൽ അഡ്മിഷൻ മദ്യപാനത്തിനോട് അനുബന്ധിച്ചുള്ളവയായിരുന്നു.
മധ്യവയസ്കരും ജോലിയിൽ നിന്ന് വിരമിച്ചവരും അമിതമായ അളവിൽ മദ്യം ഉപയോഗിക്കുന്നത് ഗുരുതരമായ പല രോഗങ്ങൾക്ക് കാരണമാകുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഏറ്റവും പുതിയ എൻഎച്ച്എസ് കണക്കുകൾ പ്രകാരം 55 നും 64 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ 23 ശതമാനവും ആഴ്ചയിൽ 14 യൂണിറ്റിൽ കൂടുതൽ മദ്യം കുടിക്കുന്നു. ഇത് ക്യാൻസർ വരാനുള്ള സാധ്യതയെ വളരെ അധികം കൂട്ടുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. തങ്ങളുടെ മദ്യപാനാസക്തിയെ പലരും ഡോക്ടർമാരിൽ നിന്ന് ഒളിപ്പിച്ച് വയ്ക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ ഡോക്ടർമാർ തയ്യാറാക്കിയിരിക്കുന്ന നാല് ചോദ്യാവലി 76 മുതൽ 93 ശതമാനം വരെ കൃത്യതയുള്ളതായാണ് വിലയിരുത്തപ്പെടുന്നത്.
നിങ്ങളുടെ മദ്യപാനം കുറയ്ക്കണമെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? നിങ്ങളുടെ മദ്യപാനത്തെ വിമർശിച്ച് ആളുകൾ നിങ്ങളെ ശല്യപ്പെടുത്തിയിട്ടുണ്ടോ? മദ്യപാനത്തെ കുറിച്ച് നിങ്ങൾക്ക് എപ്പോഴെങ്കിലും കുറ്റബോധം തോന്നിയിട്ടുണ്ടോ? നിങ്ങളുടെ ഞരമ്പുകളെ സ്ഥിരപ്പെടുത്തുന്നതിനോ അല്ലെങ്കിൽ ഒരു ഹാംഗ് ഓവർ കുറയ്ക്കുന്നതിനോ നിങ്ങൾ രാവിലെ ആദ്യം മദ്യം കുടിക്കേണ്ടതുണ്ടോ? ഇവയിൽ രണ്ടോ അതിലധികമോ ചോദ്യങ്ങൾക്ക് അതെ എന്നാണ് ഉത്തരമെങ്കിൽ നിങ്ങൾ മദ്യപാനശീലമുള്ളവരാണെന്ന് കണ്ടെത്താൻ ഡോക്ടർമാർക്ക് സാധിക്കും. പഠനങ്ങൾ പറയുന്നത് അനുസരിച്ച് ആഴ്ചയിൽ നാലോ അതിലധികമോ പ്രാവശ്യം അമിത അളവിൽ കുടിക്കുന്നവർക്ക് അകാല മരണത്തിനുള്ള സാധ്യത 20 ശതമാനം കൂടുതലാണെന്നാണ് പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നത്. 2022 ഡിസംബറിൽ ആണ് മദ്യപാനം മൂലമുള്ള മരണങ്ങൾ എക്കാലത്തേതിലും ഉയർന്ന നിരക്കിൽ എത്തിയത്. മൊത്തത്തിൽ മദ്യപാനവുമായി ബന്ധപ്പെട്ട മരണങ്ങൾ പുരുഷന്മാരിൽ കൂടുതലാണെങ്കിലും 50- 54 വയസ് പ്രായമുള്ളവരിലെ മദ്യപാനവുമായി ബന്ധപ്പെട്ട മരണനിരക്ക് കുതിച്ച് കയറിയതും ആശങ്കപ്പെടുത്തുന്നതായി ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ലിമാവാടിയില്‍ താമസിച്ചിരുന്ന അന്നു മാത്യു(28) മരണമടഞ്ഞു. കോട്ടയം പാലാ കിഴതടിയൂര്‍ ചാരം തൊട്ടില്‍ മാത്തുകുട്ടി – ലിസ ദമ്പതികളുടെ മകളാണ് അന്നു. 2023-ലാണ് അന്നു നാട്ടിൽ നിന്ന് യുകെയിൽ എത്തിയത്. നാട്ടിൽ അന്നു നേഴ്‌സ് ആയിരുന്നു. കെയറര്‍ വിസയിലാണ് അന്നു യുകെയിൽ എത്തിയത്. ഭര്‍ത്താവ് രെഞ്ചു തോമസ് 2024 ജനുവരിയില്‍ യുകെയിൽ എത്തിയിരുന്നു.
മൂന്നു മാസം ഗര്‍ഭിണി ആയിരിക്കെ ഉണ്ടായ രക്ത സ്രാവം കാരണം ചികിത്സ തേടിയ അന്നുവിന് ക്യാന്‍സര്‍ കണ്ടെത്തുകയായായിരുന്നു. പിന്നാലെ അവയവങ്ങളെ ഓരോന്നും ക്യാന്‍സര്‍ ബാധിച്ചു. മരിക്കുന്നതിന് മുൻപ് പാലിയേറ്റീവ് കെയറിലേക്ക് അന്നുവിനെ മാറ്റിയിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ എട്ടാം തീയതി അന്നുവിന്റെയും രെഞ്ചുവിന്റെയും രണ്ടാം വിവാഹവാര്‍ഷികമായിരുന്നു.
അന്നു മാത്യുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
കോവിഡ് വീണ്ടും ലോകത്തിന് ഭീക്ഷണിയായേക്കാമെന്ന സൂചന നൽകി ആരോഗ്യ വിദഗ്ധർ രംഗത്ത് വന്നു. പുതിയതും ശക്തവുമായ കോവിഡിന്റെ ജനിതക വക ഭേദങ്ങൾ യൂറോപ്പിലും ലോകമെമ്പാടും വ്യാപിക്കുന്നതായി വിദഗ്ധർ മുന്നറിയിപ്പ് നൽകി. കോവിഡിന്റെ പുതിയ വകഭേദങ്ങൾ പടർന്നു പിടിക്കുകയാണെങ്കിൽ അത് എന്തൊക്കെ ആരോഗ്യകരമായ പ്രത്യാഘാതങ്ങൾ ഉളവാക്കും എന്ന ആശങ്ക ശക്തമാകുന്നതാണ് പുതിയ വെളിപ്പെടുത്തൽ.
ജൂണിൽ ജർമ്മനിയിലാണ് കോവിഡിന്റെ അപകടകാരിയായ പുതിയ വകഭേദം കണ്ടെത്തിയത്. XEC എന്ന പേരിലാണ് ഈ പുതിയ ജനിതക വകഭേദം അറിയപ്പെടുന്നത്. നിലവിൽ മൂന്ന് ഭൂഖണ്ഡങ്ങളിലായി 15 രാജ്യങ്ങളിൽ ഈ വകഭേദം കണ്ടെത്തിയിട്ടുണ്ട്. തണുത്ത കാലാവസ്ഥ ഉടലെടുക്കുന്നതിനനുസരിച്ച് കടുത്ത പ്രഹര ശേഷിയുള്ളതായി പുതിയ ജനത വകഭേദങ്ങൾ മാറുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി കഴിഞ്ഞു.XEC ഇപ്പോൾ ലോകമെമ്പാടും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. കാലിഫോർണിയയിലെ സ്‌ക്രിപ്‌സ് റിസർച്ച് ട്രാൻസ്‌ലേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എറിക് ടോപോൾ പറഞ്ഞു. ആരോഗ്യ വിദഗ്ധർ വരും ആഴ്ചകളിൽ വേരിയൻ്റ് നിരീക്ഷിക്കുന്നത് തുടരുമെന്ന് കൈസർ പെർമനൻ്റെ സതേൺ കാലിഫോർണിയയിലെ സാംക്രമിക രോഗങ്ങളുടെ റീജിയണൽ ചീഫ് ഡോ. എലിസബത്ത് ഹഡ്‌സൺ പറഞ്ഞു.
ജർമ്മനി, നെതർലാൻഡ്സ് എന്നിവയുൾപ്പെടെ പടിഞ്ഞാറൻ യൂറോപ്പിൽ XEC റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അത് അതിവേഗം പടരുകയാണെന്നും ഡോ.ഹഡ്സൺ പറഞ്ഞു. ഉയർന്ന തോതിൽ ശരീരോഷ്മാവ് കൂടുന്നതും, തുടർച്ചയായ ചുമ , രുചിയോ മണമോ അറിയാനാകാത്ത അവസ്ഥ, ശ്വാസ തടസ്സം, ക്ഷീണം എന്നിവയാണ് X EC ബാധിച്ചവരുടെ രോഗലക്ഷണങ്ങൾ. കൂടാതെ തലവേദന, തൊണ്ടവേദന , മൂക്കടപ്പ് തുടങ്ങിയ സാധാരണ ജലദോഷത്തിന്റെ രോഗലക്ഷണങ്ങളും ഇവർക്ക് വരാം. യുകെയിലും കോവിഡ് ബാധിച്ചവരുടെ എണ്ണം കൂടുന്നത് ആരോഗ്യമേഖലയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. രാജ്യത്ത് ഓരോ ആഴ്ചയിലും 4.3 ശതമാനം വർദ്ധനവ് കോവിഡ് രോഗികളുടെ എണ്ണത്തിൽ ഉണ്ടാകുന്നതായാണ് കണക്കുകൾ കാണിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഈസ്റ്റ് ലണ്ടനിൽ 30 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയെ കുത്തി കൊലപ്പെടുത്തി. സംഭവത്തിൽ ഒരു സ്ത്രീ കൊലപാതക കുറ്റത്തിന് അറസ്റ്റിലായി. ഇവരെ സഹായിച്ചതിന് മറ്റൊരാളെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെ ഒരു മണിക്കാണ് ടവർ ഹാംലെറ്റിലെ ഡക്കറ്റ് സ്ട്രീറ്റിലെ ഒരു വിലാസത്തിൽ ഒരു സ്ത്രീക്ക് കുത്തേറ്റതായി പോലീസിന് അറിയിപ്പ് ലഭിച്ചത്. ഉടൻതന്നെ സംഭവസ്ഥലത്ത് ലണ്ടൻ ആംബുലൻസ് സർവീസ് എത്തിയിരുന്നെങ്കിലും ഇര സംഭവസ്ഥലത്തു തന്നെ മരണം അടങ്ങിയിരുന്നു.
സംഭവത്തെ തുടർന്ന് കൊലപാതകം നടത്തി എന്ന് സംശയിക്കുന്ന 32 വയസ്സുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റവാളിയെ സഹായിച്ചു എന്ന സംശയത്തിൽ 37 വയസ്സുകാരനായ ഒരു പുരുഷനെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടവരും അറസ്റ്റിലായവരും ഒരേ വിലാസത്തിൽ താമസിച്ചിരുന്നവരും പരസ്പരം അറിയാവുന്നവരുമാണെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തെ കുറിച്ചുള്ള അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെങ്കിലും പോലീസിന്റെ പെട്ടെന്നുള്ള ഇടപെടലുകൾ മൂലം അന്വേഷണത്തിൽ കൃത്യമായ പുരോഗതി കൈവരിച്ചതായും രണ്ടുപേരെ അറസ്റ്റ് ചെയ്തതായും അന്വേഷണത്തിന് നേതൃത്വം നൽകുന്ന മെറ്റ്സ് സ്പെഷ്യലിസ്റ്റ് ക്രൈം കമാൻഡിലെ ആക്ടിംഗ് ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ ബെൻ ഡാലോവേ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കെയർ സ്റ്റാർമർ പാർലമെൻ്ററി നിയമങ്ങൾ ലംഘിച്ചു എന്ന് ആരോപണം. ജൂലൈയിൽ സ്റ്റാർമർ പ്രധാനമന്ത്രിയാകുന്നതിന് മുമ്പും ശേഷവും ലോർഡ് അല്ലി സ്റ്റാർമറുടെ ഭാര്യ ലേഡി വിക്ടോറിയ സ്റ്റാർമറിന് വിലകൂടിയ വസ്ത്രങ്ങളും ഒരു സ്വകാര്യ ഷോപ്പറിനെ ഏർപ്പാട് ചെയ്യുകയും ചെയ്‌തെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. എന്നാൽ ഇതിനെ അത്ര കാര്യമായി എടുക്കണ്ട പ്രശ്‌നമില്ലെന്ന് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി രംഗത്ത് വന്നു.
ലോക വേദിയിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്ന പ്രധാനമന്ത്രിയുടെ വസ്ത്രങ്ങളുടെ ചെലവുകൾക്കായി യുകെ സർക്കാർ പ്രത്യേകമായി ഫണ്ട് നൽകുന്നില്ല. ലോക വേദിയിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ നേതാക്കൾക്ക് ഗണ്യമായ വസ്ത്ര അലവൻസ് ഉള്ള യുഎസ് പോലുള്ള മറ്റ് രാജ്യങ്ങളുമായി ഡേവിഡ് ലാമി ഇതിനെ താരതമ്യം ചെയ്തു. സർ കെയറിനും ലേഡി സ്റ്റാർമറിനും സമ്മാനങ്ങൾ നൽകിയ ലേബർ ദാതാവായ ലോർഡ് അല്ലിയെ ഡേവിഡ് ലാമി ന്യായീകരിച്ചു. ലേബർ പാർട്ടിയുടെ ദീർഘകാല പിന്തുണക്കാരനും ദാതാവും ആയ അദ്ദേഹം വർഷങ്ങളായി വിവിധ നേതാക്കൾക്കും പ്രധാനമന്ത്രിമാർക്കും സംഭാവന നൽകുന്നുണ്ട്.
ദി ടൈംസ് പുറത്ത് വിട്ട വിവരങ്ങൾ അനുസരിച്ച് അസോസിൻ്റെ മുൻ ചെയർമാനായിരുന്ന ലോർഡ് അല്ലി ഇതിനോടകം തന്നെ 19,000 പൗണ്ട് വിലമതിക്കുന്ന വസ്ത്രങ്ങളും ഗ്ലാസുകളും സർ കെയർ സ്റ്റാർമറിന് നൽകിയിട്ടുണ്ട്. 200 മില്യൺ പൗണ്ട് ആസ്തിയുള്ള ലോർഡ് അല്ലി തെരഞ്ഞെടുപ്പിൽ സ്റ്റാർമറിനായി 20,000 പൗണ്ട് ചിലവഴിച്ചതായും പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നു.