Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഫ്രാൻസിൽ നിന്ന് ഇംഗ്ലീഷ് ചാനൽ കടക്കാൻ ശ്രമിക്കുന്നതിനിടെ എട്ട് പേർക്ക് ദാരുണാന്ത്യം. വടക്കൻ ഫ്രാൻസിലെ ബൊലോൺ-സുർ-മെറിന് സമീപം രാത്രിയാണ് സംഭവം നടന്നത്. എറിത്രിയ, സുഡാൻ, സിറിയ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 60 ഓളം കുടിയേറ്റക്കാരുമായി വന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. രണ്ടാഴ്ച മുൻപ് സമാന സാഹചര്യത്തിൽ ആറ് കുട്ടികളും ഗർഭിണിയും ഉൾപ്പെടെ 12 പേർക്ക് ചാനലിൽ ജീവൻ നഷ്ടപ്പെട്ടിരുന്നു.

ആംബ്ലെറ്റ്യൂസ് ബീച്ചിലേക്ക് പോകുകയായിരുന്ന കുടിയേറ്റക്കാരെ കൊണ്ടുള്ള ബോട്ട് തിരയിൽപ്പെട്ട് പാറകളിൽ ഇടിക്കുകയായിരുന്നുവെന്ന് ഫ്രഞ്ച് തീരസംരക്ഷണ സേന റിപ്പോർട്ട് ചെയ്തു. കടൽ തീരത്ത് അതിജീവിച്ച 53 പേർക്ക് എമർജൻസി സർവീസുകൾ ഉടൻ തന്നെ ചികിത്സ നൽകി. എട്ട് മരണങ്ങൾ സ്ഥിരീകരിച്ചു. ഹൈപ്പോതെർമിയ ബാധിച്ച ഒരു കുഞ്ഞ് ഉൾപ്പെടെ ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ ബൊലോൺ – സർ-മെർ പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫ്രഞ്ച് അധികാരികൾ അന്വേഷണത്തിന് നേതൃത്വം നൽകിയിട്ടുണ്ട്.

ശാന്തമായ കാലാവസ്ഥ കാരണം ചാനൽ കടക്കാനുള്ള സമീപകാല ശ്രമങ്ങൾ വർദ്ധിച്ചു വരികയാണ്. വെള്ളി, ശനി ദിവസങ്ങളിലായി മാത്രം നാല് വ്യത്യസ്ത ബോട്ടുകളിൽ നിന്ന് 200 പേരെയാണ് ഫ്രഞ്ച് മാരിടൈം അധികൃതർ രക്ഷപ്പെടുത്തിയത്. അടുത്തിടെ നടന്ന എട്ട് മരണങ്ങൾ ഉൾപ്പെടെ, ഈ വർഷം ചാനലിൽ 45 പേർക്കാണ് ജീവൻ നഷ്‌ടമായത്‌. ഈ വർഷം 21,000 പേർ ഇംഗ്ലീഷ് ചാനൽ കടന്നിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഓണത്തെ ഏറ്റവും ആവേശത്തോടെ ഗൃഹാതുരത്വത്തോടെ മനോഹരമായി കൊണ്ടാടുന്നവരാണ് യുകെ മലയാളികൾ. യുകെയിലെ വിവിധ സ്ഥലങ്ങളിലെ ഓണാഘോഷങ്ങൾ വായനക്കാരിലേക്കെത്തിക്കാൻ മലയാളം യുകെ ന്യൂസ് എന്നും മുൻപന്തിയിലാണ്. ഭൂരിപക്ഷം യുകെ മലയാളികളും ജോലി ചെയ്യുന്ന എൻഎച്ച്എസ്സിന്റെ ചരിത്രത്തിൽ കൈയ്യൊപ്പ് ചാർത്തിയ  ഒരു ഓണാഘോഷമാണ് ഇന്ന് മലയാളം യുകെ വായനക്കാരിലെത്തിക്കുന്നത്.

ഈസ്റ്റ് ആൻഡ് നോർത്ത് ഹെർട്ട്ഫോർഡ് ഷെയറിലെ എൻ എച്ച് എസ് ട്രസ്റ്റിലെ ഓണാഘോഷമാണ് മലയാളികൾക്കൊപ്പം ഇംഗ്ലീഷുകാരും ലോകമെങ്ങുമുള്ള വിവിധ സ്ഥലങ്ങളിൽ നിന്ന് ഉള്ളവരുടെയും പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമായത്. പ്രശസ്ത കവി ശ്രീകുമാരൻ തമ്പി രചിച്ച യേശുദാസ് ആലപിച്ച മലയാളികളുടെ പ്രിയപ്പെട്ട ഓണപ്പാട്ട് ഇംഗ്ലീഷുകാർ ആലപിച്ചപ്പോൾ യുകെയിലൊട്ടാകെയുള്ള മലയാളി നേഴ്സുമാർക്കുള്ള ആദരം കൂടിയായി.

ഇക്വാലിറ്റി ഡൈവേഴ്സിറ്റി ഇൻക്ലുഷൻ നെറ്റ്‌വർക്ക്, ഹെൽത്ത് കൾച്ചർ ടീം എന്നിവ സംയുക്തമായാണ് സെപ്റ്റംബർ 3 -ന് ലിസ്റ്റർ ഹോസ്പിറ്റലില്‍ ഓണം ആഘോഷിച്ചത്. മലയാളികൾക്കൊപ്പം യൂറോപ്യന്മാരും വിവിധ ഏഷ്യൻ രാജ്യങ്ങളിലുള്ളവരും ആസ്വദിച്ച് ഓണാഘോഷങ്ങളിൽ പങ്കെടുത്തു. ഭക്ഷണം ഉൾപ്പെടെയുള്ള മുഴുവൻ പരിപാടികളും ഇ എൻ എച്ച് ചാരിറ്റിയാണ് സ്പോൺസർ ചെയ്തത്.

ട്രസ്റ്റ് ചെയർ അനിത ഡേ, ചീഫ് നേഴ്‌സ് തെരേസ മർഫി. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ലൂസി ഡേവിസ് എന്നിവർ ഉൾപ്പെടെ 20 തോളം പേരാണ് ഓണാഘോഷങ്ങളിൽ മുഖ്യാതിഥികൾ ആയി പങ്കെടുത്തത്. ഇതിൽ പലരും എത്തിയത് പരമ്പരാഗതമായ കേരളീയ വേഷം ധരിച്ചായിരുന്നു. അതിഥികളെ താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെയാണ് സ്വീകരിച്ചത്. നിലവിളക്ക് തെളിയിച്ച് ഇന്ത്യൻ്റെയുടെയും ബ്രിട്ടന്റെയും ദേശീയ ഗാനങ്ങൾ ആലപിച്ചാണ് ചടങ്ങ് ആരംഭിച്ചത്.


ട്രസ്റ്റ് ചെയർപേഴ്സൺ ആയ അനിത ഡേ ഉദ്ഘാടന പ്രസംഗവും ചീഫ് നേഴ്സ് തെരേസ മർഫി മുഖ്യ പ്രഭാഷണവും നടത്തിയ ചടങ്ങിൽ നടന്ന മെഗാ തിരുവാതിര എല്ലാ വിഭാഗത്തിൽ പെട്ടവർക്കും കണ്ണിനും കാതിനും ആസ്വാദകരമായ കാഴ്ചയായിരുന്നു.

ചടങ്ങിലെ ഏറ്റവും പ്രധാനപ്പെട്ടതും വ്യത്യസ്തമായതുമായ ഓണപ്പാട്ട് പൂവിളി പൂവിളി പൊന്നോണമായി ആലപിച്ചത് ജോൺ നീൽ, ഡെസ്രി എന്നീവറും ചേർന്നാണ്. വിവേക് പൊറ്റക്കാട് ഒരുക്കിയ കേരളീയ ശില്പങ്ങൾ അടങ്ങിയ ആർട്ട് ഗാലറി നമ്മുടെ സാംസ്കാരിക തനിമ വിളിച്ചോതുന്നതായിരുന്നു.  ആരോമൽ ജിനരാജ്, ജെസ്ലിൻ വിജോ, ജോസ് ചാക്കോ എന്നിവർ ഗാനങ്ങൾ ആലപിച്ചു.അതിമനോഹരമായ അത്തപ്പൂക്കളത്തിന്റെ കാര്യങ്ങൾ ആദ്യം തൊട്ട് അവസാനം വരെ ഭംഗിയായി നിർവഹിച്ചത് ബിജു തങ്കപ്പൻ്റെ നേതൃത്വത്തിലാണ്. ജോസെലിൻ ജോബി, ആൻഡ്രിയ ജെയിംസ് വേദ വിവേക്, പല്ലവി ബിജു മെറിറ്റ ഷിജി, ദിയ സാജൻ, വൈഗ   എന്നിവരുടെ ബോളിവുഡ്, ക്ലാസിക്കൽ നൃത്തങ്ങൾ ചടങ്ങിന് വർണ്ണപകിട്ടേകി. സരോ സജീവും വന്ദനയും ചേർന്നാണ് മെഗാ തിരുവാതിര ഏകോപിച്ചപ്പോൾ ജെസ്ലിൻ വിജോ ആണ് സാംസ്കാരിക പരിപാടികൾക്ക് ചുക്കാൻ പിടിച്ചത്. ഷോൺ മക്ഗീവർ, ആഷ്‌ലി ബ്രെൻ്റ്, പ്രബിൻ, ദിദിൽ, വിവേക്, ജിജ, അഞ്ജൽ റോയ്, വന്ദന, സരോ സജീവ് , റാണി, ബെറ്റി എന്നിവരായിരുന്നു പരിപാടിയുടെ സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങൾ. അനീറ്റ സജീവ് ആയിരുന്നു പരിപാടിയുടെ അവതാരക.

എൻഎച്ച്എസിൻ്റെ ചരിത്രത്തിൽ ഇടംപിടിച്ച ഓണാഘോഷത്തിന് നേതൃത്വം കൊടുത്തത് പ്രബിൻ ബേബി ആയിരുന്നു. എൻഎച്ച്എസിലെ വൈവിധ്യമാർന്ന ജീവനക്കാരുടെ കൂട്ടായ പരിശ്രമമാണ് ഓണാഘോഷം വിജയമായതിന്റെ മുഖ്യ ഘടകമെന്ന് സുഹൃത്തുക്കൾ പ്രിയ എന്ന് വിളിക്കുന്ന പ്രബിൻ ബേബി മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. തിരുവല്ല സ്വദേശിനിയായ പ്രബിൻ  ബേബി ബെയിം കോ ചെയറും പേഷ്യന്റ് എക്സ്പീരിയൻസ് നേഴ്സും ആണ്.  നഴ്സിംഗ് ടൈംസ് ഓവർസീസ് നേഴ്സ് ഓഫ് ദി ഇയർ -2024 ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രബിൻ, ഈസ്റ്റ്‌ ആൻഡ് നോർത്ത് ഹെർട്ട്ഫോർഡ് ഷെയറിലെ എൻ എച്ച് എസ് ട്രസ്റ്റ്‌ -2024 ലെ ത്രൈവിംഗ് പീപ്പിൾ ഓഫ് ദി ഇയർ അവാർഡ് ജേതാവുമാണ്.

പ്രൊഫ. കവിയൂർ ശിവപ്രസാദ്

ലോകമെമ്പാടുമുള്ള മലയാളികൾ ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ ആഘോഷിക്കുന്ന ഒരു ആനന്ദോത്സവമാണ് ഓണം. പുരാണ ഗ്രന്ഥങ്ങളിൽ പറയുന്നത് അനുസരിച്ച് മഹാബലി കഥയിൽ അധിഷ്ഠിതമായ ഒരു ഓണ സങ്കല്പമാണ് നമുക്കുള്ളത് . അത് പ്രകാരം മഹാബലി ഒരു ധീര രക്തസാക്ഷിയും വാമനൻ പ്രതിനായക സ്വഭാവമുള്ള ഒരു കഥാപാത്രവുമാണ്.

കൗതൂഹലം മനസ്സിൽ മറ്റൊന്നില്ലില്ലിത്ര നഹി
വേദാന്ത സാരമിതു കേൾപ്പുണ്ടു ഭാഗവതം.
വേദം വ്യസിച്ച മുനി മോദം വരാഞ്ഞ്
പുനരേകച്ചരാകില നാരായണായ നമ:
എന്ന ഹരിനാമ കീർത്തനത്തിൽ പറയുന്നതു പ്രകാരം പതിനെട്ടു പുരാണ കർത്താവായ വേദങ്ങളെ വ്യസിച്ച വ്യാസ മഹർഷി രചിച്ച ഭാഗവതത്തിലാണ് വാമനാവതാര കഥ വിവരിക്കുന്നത്. വിഷ്ണുപുരാണം, വാമനപുരാണം, മഹാഭാരതം, യോഗ വസിഷ്ഠം, നാരായണീയം തുടങ്ങിയ ഗ്രന്ഥങ്ങളിലും വിശദീകരണങ്ങൾ ഉണ്ട്. എങ്കിലും തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനാൽ രചിക്കപ്പെട്ട ശ്രീ മഹാഭാഗവതം അഷ്ടമ സ്‌കന്ധത്തിലാണ് ഈ കഥ വിശദീകരിക്കുന്നത്. അതിൽ വിസ്തരിക്കുന്ന കഥ താഴെ പറയുന്ന പ്രകാരം ആണ്.
ബ്രഹ്മപുത്രനായ മരീചിയുടെ പുത്രനായ കശ്യപ പ്രജാപതിക്ക് രണ്ട് ഭാര്യമാർ ഉണ്ടായിരുന്നു അദിതിയും ദിതിയും. ഇതിൽ അദിതിയിൽ ഇന്ദ്രാദി ദേവകളും ദിതി എന്ന ഭാര്യയിൽ ദൈത്യന്മാരും (അസുരന്മാരും ) ഉണ്ടായി. ഇവർ പരസ്പരം കലഹിച്ചു കൊണ്ടേയിരുന്നു. ഇവർ തമ്മിൽ കൊടും യുദ്ധങ്ങൾ പോലും ഉണ്ടായി. ദിതിയുടെ പുത്രന്മാരിൽ ഹിരണ്യാക്ഷൻ , ഹിരണ്യ കശിപു, ശൂരപത്മാവ് , സിംഹ വക്ത്രൻ, താരകാസുരൻ ഗോമുഖൻ എന്നിവർ വളരെ കരുത്തരും കുപ്രസിദ്ധരുമായിരുന്നു. ഹിരണ്യ കശിപുവിൻെറ പുത്രന്മാരായി പ്രഹ്ളാദൻ , സംഹ്ളാദൻ, ഹ്രാദൻ, അനുഹ്രാദൻ എന്നിവരിൽ പ്രഹ്ളാദ പുത്രനായി വിരോചനൻ ജനിച്ചു.

വിരോചന പുത്രനാണ് ബലി. പിന്നീട് ബലിയുടെ പുത്രനായി ബാണനും, ബാണ പുത്രന്മാരായി നിവാത കവചന്മാരും, നാലു കോടിയിലേറെ അസുരന്മാരും ജനിച്ചു.

യൗവനത്തിൽ തന്നെ ബലി ഇന്ദ്രനോട് യുദ്ധം ചെയ്ത് പരാജിതനായി പ്രാണഹാനി സംഭവിച്ചുവെങ്കിലും അസുര ഗുരുവായ ശുക്രാചാര്യർ ബലിയെ പുനർ ജീവിപ്പിച്ചു. ഒപ്പം ഇന്ദ്രനെ തോൽപ്പിക്കണമെന്ന ബലിയുടെ വൈരാഗ്യ ബുദ്ധിയും കൂടിയായപ്പോൾ അസുരന്മാർ അജയ്യരായി. തുടർന്നുള്ള കഥകൾ കേരളത്തിൽ എല്ലാവർക്കും അറിവുള്ളതു തന്നെ .

ഭദ്രമാസത്തിലെ ശുക്ലപക്ഷത്തിൽ, 12-ാം തിഥിയിൽ ശ്രാവണ നക്ഷത്രത്തിൽ (തിരുവോണം) അഭിജിത് മുഹൂർത്തത്തിൽ മഹാവിഷ്ണു വാമനാവതാരം പൂണ്ടു. ഈ കാലത്ത് നർമ്മദാ നദിയുടെ വടക്കേ തീരത്ത് ഭൃഗു കഛകമെന്ന സ്ഥലത്ത് മഹാബലി യാഗം നടത്തി. (നർമ്മദാ തീരം ഗുജറാത്തിൽ ആണെന്ന് ഓർക്കുക.) തത്സമയം വാമനൻ അവിടെ എത്തുകയും അവിടെയുണ്ടായിരുന്നവരെ വിസ്മയിപ്പിക്കുകയും ചെയ്തു. ആഗമനോദ്ദേശം ആരാഞ്ഞ മഹാബലിയോട് ഭഗവാൻ, തപസ്സനുഷ്ഠിക്കുവാൻ മൂന്നടി മണ്ണ് വേണമെന്ന് പറയുകയും മഹാബലി പുച്ഛത്തോടെ ആ ആവശ്യം അംഗീകരിക്കുകയും വിശ്വരൂപം പ്രാപിച്ച വാമനൻ രണ്ടു ചുവടു കൊണ്ട് ത്രിഭുവനം അളന്നു കഴിഞ്ഞപ്പോൾ മൂന്നാമത്തെ ചുവടു വയ്ക്കാൻ സ്ഥലമില്ലാതായപ്പോൾ മഹാബലി നമ്രശിരസ്കനായി തൻറെ തല താഴ്ത്തി വാമനനു മുമ്പിൽ നമസ്കരിച്ചു. മൂന്നാമത്തെ ചുവട് ബലി ശിരസ്സിൽ വച്ച് അദ്ദേഹത്തെ പാതാളത്തിലേയ്ക്ക് ചവിട്ടി താഴ്ത്തി ആണ്ടു തോറും ചിങ്ങം മാസത്തിലെ തിരുവോണം നക്ഷത്രത്തിൽ തന്റെ പ്രജകളെ കാണുവാൻ അനുവാദവും കൊടുത്തു. ഈ കഥയാണ് കേരളത്തിലാകമാനം പ്രചുര പ്രചാരം ലഭിച്ച ഓണക്കഥ.

ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ചരിത്ര ദൃഷ്ട്യയിൽ പരിശോധിക്കുമ്പോൾ കാണാവുന്ന ചില കാര്യങ്ങൾ സൂചിപ്പിക്കുകയാണ്. എ. ഡി നാലാം ശതകത്തിൽ മധുരൈ കാഞ്ചി എന്ന തമിഴ് കൃതിയിൽ ഓണാഘോഷത്തെപ്പറ്റി പറയുന്നുണ്ട്. പ്രാചീന തമിഴ് കവിയായ തിരുജ്ഞാന സംബന്ധരുടെ കൃതികളിലും ഓണാഘോഷം പറയുന്നുണ്ട്. ഒമ്പതാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതെന്ന് കരുതുന്ന ‘പല്ലാണ്ട് ‘ എന്ന കൃതിയിലും ഓണം പരാമർശ വിഷയമാകുന്നുണ്ട്. എ ഡി 9-ാം ശതകത്തിൽ തന്നെ സ്ഥാണു രവി എന്ന ഭരണാധികാരി തിരുവല്ലയ്ക്കടുത്തുള്ള തിരുവാറ്റ ക്ഷേത്രത്തിൽ ഓണം ആഘോഷിക്കുവാൻ ഭൂമിദാനം ചെയ്തതിനെപ്പറ്റി തൻറെ ശാസനത്തിൽ പറയുന്നുണ്ട്. പതിറ്റുപ്പത്ത് എന്ന തമിഴ് കൃതിയിൽ 11-ാം നൂറ്റാണ്ടിൽ ഇവിടെ ഓണം ആഘോഷിച്ചിരുന്നു എന്നു സംശയലേശമന്യേ പറയുന്നുണ്ട് . ചില കാര്യങ്ങൾ പരിശോധിക്കുമ്പോൾ എ . ഡി ഒന്നാം ശതകത്തിൽ കേരളം ഭരിച്ചിരുന്ന ധർമ്മിഷ്ഠനായ രാജാവിൻറെ കഥയുമായി ബന്ധപ്പെടുത്തവുന്നതാണ് . അദ്ദേഹത്തിൻറെ പേര് നെടുംചേരലാതൻ എന്നാണ് . ഇനി മറ്റൊരു തലത്തിലേയ്ക്ക് നോക്കിയാൽ ഇതൊരു ബൗദ്ധ ആചാരമാണെന്ന് കാണാൻ കഴിയും.

ലോകത്ത് എമ്പാടുമുള്ള വിവിധ മതങ്ങളെയെല്ലാം സഹർഷം സ്വാഗതം ചെയ്യുന്ന ഒരു സംസ്കാരമാണ് കേരളത്തിനുള്ളത്. സഹ്യപർവ്വതത്തിനപ്പുറമുള്ള ജൈനബുദ്ധ മതങ്ങളെയും കടൽ കടന്നു വന്ന ഇസ്ലാം യഹൂദ ക്രിസ്തു മതങ്ങളെയും കേരളം സന്തോഷം സ്വീകരിച്ചു. എന്നാൽ ആദ്യം വന്നത് ജൈന ബുദ്ധ മത വിഭാഗമാണെന്ന് കാണാവുന്നതാണ്. ഇതിൽ തന്നെ ബൗദ്ധ സന്ദേശങ്ങൾക്കാണ് പ്രചാരം ലഭിച്ചത്. ബുദ്ധമത വിശ്വാസികളായ രാജാക്കന്മാർ കേരളത്തിലും ദക്ഷിണേന്ത്യയിൽ മറ്റു ഭാഗങ്ങളിലും വ്യാപിച്ചിരുന്നതായി ചരിത്രം പരിശോധിച്ചാൽ കാണാവുന്നതാണ്. ബുദ്ധമത വിശ്വാസിയും ജനക്ഷേമ തല്പരനുമായ ഒരു കേരള ചക്രവർത്തിയെ ബ്രാഹ്മണ ക്ഷത്രിയ അധിനി വേശത്തിൽ നിഷ്കാസിതനാക്കിയ ഒരു ചരിത്രം നമുക്ക് ഉണ്ട്. കേരളത്തിലെ വിളവെടുപ്പ് മഹോത്സവവുമായി ആഘോഷിച്ചിരുന്ന ഒരു അനുഷ്ഠാനമായിരുന്നു ഓണം . ബ്രാഹ്മണ ക്ഷത്രിയ അധിനിവേശത്തിലൂടെ രാജ്യഭാരം ത്യജിക്കേണ്ടി വന്ന ചക്രവർത്തിയുടെ അനുസ്മരണമായി ഓണാഘോഷത്തെ പരിഗണിക്കാവുന്നതാണ്. മഹാബലി വാമന കഥയ്ക്ക് മത സ്വാധീനം കൊണ്ടു വരികയും ഹൈന്ദവ വൽക്കരണത്തിന്റെ ഭാഗമായി ചാതുർ വർണ്യ വ്യവസ്ഥിതി ബ്രാഹ്മണാദികൾ സ്ഥാപിച്ച് ബ്രാഹ്മണരെ ഭുസുരരാക്കി ദേവ വർഗ്ഗമാക്കി വേർതിരിക്കയും ജാതി വ്യത്യാസം ഇല്ലാത്ത സർവ്വമത സാഹോദര്യം പ്രതിഷ്ഠിതമാക്കിയ ബുദ്ധമതക്കാരെ അസുരന്മാരാക്കി വേർതിരിക്കുകയും ചെയ്തിരുന്നതായുള്ള പഠനങ്ങൾ ഉണ്ട്. പ്രജാക്ഷേമ തത്പരനായ മഹാബലിയെ ഭ്രഷ്ടനാക്കിയത് അദ്ദേഹം അസുരനായതിനാലാണെന്ന് മനസ്സിലാക്കാം. തിരുവോണം – ഓണം എന്നീ പദങ്ങളുടെ തത്ഭവമായ ശ്രാവണം സംസ്കൃതമാണ്, അതാകട്ടെ ബൗദ്ധവുമാണ്. ബുദ്ധ ശിഷ്യന്മാരെ ശ്രാവണന്മാർ എന്നും ബുദ്ധനെ തന്നെ ശ്രാവണൻ എന്നും വിളിച്ചിരുന്നു. ഭഗവാൻ ബുദ്ധൻ ശ്രാവണ പദത്തിലെത്തിയ ശിഷ്യന്മാർക്ക് മഞ്ഞ വസ്ത്രം നൽകി സ്വീകരിച്ചതിന്റെ സ്മരണ പുതുക്കുന്നതാണ് ‘ഓണക്കോടി ‘ കൊടുക്കുന്നത്. ഇത്തരം വസ്ത്രങ്ങൾക്കും മഞ്ഞപ്പൂക്കൾക്കും ഓണത്തിന് പ്രാധാന്യം കൊടുക്കുന്നുണ്ട് .

ബുദ്ധമതക്കാരെ തുരത്തി ഓടിക്കുന്നതിനായി അക്രമങ്ങളും ഹിംസകളും നടന്നിട്ടുള്ളതായി കാണാവുന്നതാണ്. അതിൻ്റെ പ്രാക് രൂപമാണ് ഓണത്തല്ലും, വേലകളിയും, പടയണിയും മറ്റും എന്ന് അനുമാനിക്കാവുന്നതാണ്.

വിദേശ സഞ്ചാരികളുടെ യാത്രാവിവരണങ്ങളിൽ, ഇവിടുത്തെ ഇത്തരത്തിലുള്ള അനുഷ്ഠാനങ്ങളെ പറ്റി പറയുന്നുണ്ട്. വിശിഷ്യ : ബർത്തലോമ്യയുടെ വിവരണത്തിൽ അദ്ദേഹത്തിൻറെ ഗ്രന്ഥത്തിൽ – എട്ടു ദിവസം നീണ്ടുനിന്നിരുന്ന ഓണാഘോഷത്തെപ്പറ്റി പറയുമ്പോൾ വീടെല്ലാം ചാണകം മെഴുകി പുഷ്പങ്ങൾ കൊണ്ട് അലങ്കരിക്കുകയും പഴയ മൺപാത്രങ്ങൾ കളഞ്ഞ് പുതിയത് വാങ്ങി ഉപയോഗിക്കുകയും ചെയ്തിരുന്നു. ചെറുപ്പക്കാർ രണ്ട് ചേരിയിലായി നിരന്നു നിന്ന് കമ്പുകൾ കൊണ്ടുള്ള അസ്ത്രങ്ങൾ അയയ്ക്കുകയും ഇതൊരു വിനോദ കളിയായി മാറുകയും ചെയ്തിരുന്നു. ഈ കളികൾക്ക് ഗ്രീക്കുകാരുടെയും റോമാക്കാരുടെയും കായിക വിനോദങ്ങളുമായി സാമ്യമുണ്ട്. വിഷർ, ഫോർബ്സ് തുടങ്ങിയ സഞ്ചാരികൾ ഇത്തരം കളികളെ കുറിച്ച് തങ്ങളുടെ യാത്രാ വിവരണങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്. വേണാട്ട് രാജാക്കന്മാർ ഓണ ദിവസം കോടി വസ്ത്രത്തോടൊപ്പം ഓണവില്ല് കൂടി മേൽശാന്തിയിൽ നിന്നും വാങ്ങുന്നതായി ഉള്ള ചടങ്ങ് ഉണ്ട്. സംഘക്കളിയിൽ ബ്രാഹ്മണർ ബുദ്ധമതക്കാരെ ഓടിക്കുന്നതിനായി ആയുധം എടുക്കുന്നതായി അവതരിപ്പിച്ചിട്ടുണ്ട്. തമിഴ് നാട്ടിലും ഓണാഘോഷം പ്രാചീനകാലം മുതലെ അനുഷ്ഠിച്ചതായി സംഘകാല കൃതിയായ “മധുരൈക്കാഞ്ചി ” എന്ന കൃതിയിൽ പരാമർശിക്കുന്നുണ്ട്. ‘മരുതനാരു’ടെ കൃതിയിൽ ക്ഷേത്രമുറ്റത്ത് ക്രീഡാ യുദ്ധങ്ങൾ നടന്നിരുന്നതായി പ്രസ്താവിക്കുന്നുണ്ട്. ഇത് ഓണാഘോഷവുമായി ബന്ധപ്പെട്ടതെന്ന് അദ്ദേഹം ദൃഢനിശ്ചയത്തോടെ പറയുന്നു . ചേരിപ്പോര് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ‘മനുഷ്യരെല്ലാം ഒന്നുപോലെ എന്ന ‘ – ജാതി മത വർഗ്ഗ വ്യത്യാസങ്ങളില്ലാതിരുന്ന ആ നല്ല കാലത്തെ സ്മരിച്ചു കൊണ്ട് ഈ വർഷവും നമുക്ക് ഓണം ആഘോഷിക്കാം!

പ്രൊഫ. കവിയൂർ ശിവപ്രസാദ്

എട്ട് സിനിമകളുടെ സംവിധായകൻ, എണ്‍പതിലധികം ഷോട്ട് ഫിലിമുകള്‍, നിരവധി ഡോക്യുമെന്‍ററികള്‍, ടി.വി സീരിയലുകള്‍, പരസ്യ ചിത്ര സംവിധായകൻ അദ്ധ്യാപകൻ, എഴുത്തുകാരൻ എന്നീ ബഹു മുഖ റോളുകൾ ഭംഗിയായി ജീവിതത്തിന്റെ അരങ്ങിൽ ആടിയ പ്രതിഭ. 1994 ലെ ദേശീയ ചലച്ചിത്ര അവാർഡ് ജൂറിയുടെ പ്രത്യേക പുരസ്ക്കാരം ശിവ പ്രസാദിന് നേടി കൊടുത്തത് ഓര്‍മ്മയുടെ തീരങ്ങളില്‍ എന്ന നോൺ ഫീച്ചർ ചിത്രമായിരുന്നു. മുഖ്യധാരാ സിനിമാ പ്രവര്‍ത്തനത്തില്‍നിന്ന് മാറി സ്വന്തം ശൈലിയിലൂടെ സിനിമയെ അടയാളപ്പെടുത്താന്‍ പ്രൊഫ ശിവപ്രസാദിനായി. 1990ല്‍ പുറത്തിറങ്ങിയ ‘വേമ്പനാട്’ എന്ന സിനിമക്ക് സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് ലഭിക്കാനുള്ള കാരണവും ഇതു തന്നെയായിരുന്നു. വേമ്പനാട് കായലിലെ മത്സ്യ ബന്ധന തൊഴിലാളികളുടെ ജീവിതമായിരുന്നു കഥാ തന്തു. 1992ല്‍ ടി. പത്മനാഭന്റെ ഗൗരി എന്ന കഥയെ അതേ പേരില്‍തന്നെ ശിവപ്രസാദ് സിനിമയാക്കി. കേരളത്തിലെ നക്സല്‍ പ്രസ്ഥാനങ്ങളുടെ പശ്ചാത്തലത്തില്‍ 2002ല്‍ ചെയ്ത ‘ഭേരി’ എന്ന സിനിമ ഒക്കെ വ്യത്യസ്തത നിറഞ്ഞതായിരുന്നു. 2004ല്‍ പുറത്തിറങ്ങിയ ‘ഈ സ്നേഹതീരത്ത്’ എന്ന സിനിമയും ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക ജൂറി അവാർഡ് കുഞ്ചാക്കോ ബോബന് ഈ ചിത്രം നേടി കൊടുത്തു. അവസാനം 2012ല്‍ ചെയ്ത ‘സ്ഥലം’ എന്ന ചിത്രം തികച്ചുമൊരു പരിസ്ഥിതി സിനിമയായിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകൻ കല്ലൻ പൊക്കുടൻ ആണ് ഇതിലെ കേന്ദ കഥാപാത്രത്തെ അവതരിപ്പിച്ചത്.

 

 

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുക്രെയ്‌നെതിരെ പ്രയോഗിക്കാൻ ബാലിസ്റ്റിക് മിസൈലുകൾക്ക് പകരമായി റഷ്യ ഇറാനുമായി ചേർന്ന് ആണവ സാങ്കേതികവിദ്യ പങ്കിട്ടിരിക്കാമെന്ന് ആശങ്ക പ്രകടിപ്പിച്ച് ബ്രിട്ടനും യുഎസും. യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമറും യുഎസ് പ്രസിഡൻ്റ് ജോ ബൈഡനും തമ്മിൽ വാഷിംഗ്ടൺ ഡിസിയിൽ നടന്ന ഉച്ചകോടിയിലാണ് ഇരു രാജ്യങ്ങളും തങ്ങളുടെ ആശങ്ക പ്രകടിപ്പിച്ചത്. ആണവായുധത്തിന് ആവശ്യമായ യുറേനിയം ഇറാൻ ഉണ്ടാക്കുന്ന സാഹചര്യത്തിൽ ടെഹ്‌റാനും മോസ്‌കോയും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സൈനിക സഹകരണം സൂക്ഷിക്കേണ്ടതുണ്ടെന്ന് ഇരു രാജ്യങ്ങളും അഭിപ്രായപ്പെട്ടു.

ടെഹ്‌റാൻ മോസ്കോയിലേക്ക് മിസൈലുകൾ വിതരണം ചെയ്യുന്നതിന് പകരമായി റഷ്യ ഇറാനുമായി ആണവ, ബഹിരാകാശ സംബന്ധിയായ സാങ്കേതികവിദ്യ പങ്കിടുന്നുണ്ടെന്ന മുന്നറിയിപ്പ് യുകെയിലെ ഡേവിഡ് ലാമിയുമായി ലണ്ടനിൽ നടന്ന കൂടിക്കാഴ്ചയിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കെൻ കഴിഞ്ഞ ആഴ്ച നൽകിയിരുന്നു. വർദ്ധിച്ചുവരുന്ന ഈ സഹകരണം ആഗോള അരക്ഷിതാവസ്ഥയെ അസ്ഥിരപ്പെടുത്തുന്നത് വർദ്ധിപ്പിക്കും. ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി എന്നിവയും ഇറാൻ യുറേനിയത്തിൻ്റെ ശേഖരം വിപുലീകരിക്കുന്നതിലുള്ള ആശങ്ക പ്രകടിപ്പിച്ചു. നിലവിൽ നാല് അണുബോംബുകൾ നിർമ്മിക്കാൻ പര്യാപ്തമായ അളവിലുള്ള യുറേനിയം ഇറാൻെറ പക്കലുണ്ട്.

ബോംബ് നിർമ്മിക്കാനുള്ള ഇറാൻ്റെ സാങ്കേതിക കഴിവിൻ്റെ നിലവാരം ഇതുവരെയും വ്യക്തമല്ലെങ്കിലും റഷ്യയുടെ സഹായം ഇറാനെ നല്ല രീതിയിൽ സഹായം ചെയ്യും. യുഎസുമായും മറ്റ് പാശ്ചാത്യ രാജ്യങ്ങളുമായും ഉണ്ടാക്കിയ കരാർ പ്രകാരം ഉപരോധം ഒഴിവാക്കുന്നതിന് പകരമായി ഇറാൻ ആണവായുധ പദ്ധതി നിർത്താൻ 2015 ൽ സമ്മതിച്ചിരുന്നു. എന്നാൽ, 2018ൽ അന്നത്തെ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് കരാർ ഉപേക്ഷിച്ചു. ഇതിന് മറുപടിയായി ഇറാൻ തങ്ങൾ ശേഖരിച്ചുകൊണ്ടിരുന്ന യുറേനിയം ശേഖരത്തിൻ്റെ പരിധി ലംഘിക്കാൻ തുടങ്ങുകയായിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്മാർട്ട്ഫോൺ ഉപയോഗം നിരോധിക്കാൻ ഒരുങ്ങി ഇംഗ്ലണ്ടിലെ ഏറ്റവും വലിയ സ്കൂൾ അക്കാദമി ട്രസ്റ്റുകളിലൊന്നായ ഓർമിസ്റ്റൺ അക്കാദമി. 42 സ്റ്റേറ്റ് സ്കൂളുകളിലായി 35,000 വിദ്യാർത്ഥികൾ ഓർമിസ്റ്റൺ അക്കാദമിയിൽ പഠിക്കുന്നുണ്ട്. അധ്യാപനം, പഠനം, കുട്ടികളുടെ പെരുമാറ്റം, അവരുടെ മാനസികാരോഗ്യം എന്നിവയെ മൊബൈൽ ഫോണുകൾ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതർ പുതിയ നിരോധനം ഏർപ്പെടുത്താൻ പോകുന്നത്. മുൻ കൺസർവേറ്റീവ് ഗവൺമെൻ്റിൻ്റെ കീഴിൽ പുറപ്പെടുവിച്ച വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള മുൻകൂർ മാർഗ്ഗനിർദ്ദേശ പ്രകാരം ക്ലാസ് മുറിയിലെ തടസ്സങ്ങൾ കുറയ്ക്കുന്നതിനും ഫോൺ ഉപയോഗം പരിമിതപ്പെടുത്തണമെന്ന് പറയുന്നുണ്ട്.

ചെഷയർ മുതൽ ഐൽ ഓഫ് വൈറ്റ് വരെയുള്ള ആറ് പ്രൈമറി സ്‌കൂളുകളും 32 സെക്കൻഡറി സ്‌കൂളുകളും ഉൾപ്പെടെ ഓർമിസ്റ്റൺ അക്കാദമിസ് ട്രസ്റ്റ് അതിൻ്റെ എല്ലാ സ്കൂളുകളിലും ഫോൺ നിരോധനം നടപ്പിലാക്കും. എട്ട് സെക്കൻഡറി സ്കൂളുകൾ ഇത് നടപ്പിലാക്കാൻ ആരംഭിച്ചിരിക്കുകയാണ്. പുതിയ നിയമത്തിന് രക്ഷിതാക്കളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും നല്ല സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ട്രസ്റ്റിൻ്റെ പ്രൈമറി, സ്പെഷ്യൽ നീഡ്‌സ് ആൻഡ് ആൾട്ടർനേറ്റീവ് പ്രൊവിഷൻ സ്കൂളുകളിൽ ഇതിനോടകം തന്നെ ഈ നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. ട്രസ്റ്റിൻെറ കീഴിലുള്ള ഓരോ സ്‌കൂളും അവരുടേതായ രീതിയിൽ ആയിരിക്കും നിരോധനം ഏർപ്പെടുത്തുക.

മൾട്ടി-അക്കാദമി ട്രസ്റ്റായ ലിഫ്റ്റ് സ്കൂൾസ്, പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്നതിന് ട്രസ്റ്റിൻെറ കീഴിലുള്ള 57 സ്ഥാപനങ്ങളിലും സ്മാർട്ട്ഫോണുകൾ നിരോധിച്ചു. ജൂനിയർ വിദ്യാർത്ഥികൾക്ക് ഈ വർഷം ഫോണുകൾ പൂർണമായും നിരോധിച്ചതായി ബിർക്കൻഹെഡ് ഹൈസ്കൂൾ അക്കാദമി പ്രിൻസിപ്പൽ റെബേക്ക മഹോണി വ്യക്തമാക്കി. ഏഴ് വയസ്സ് പ്രായമുള്ള കുട്ടികൾ മുതൽ ഓൺലൈനിൽ അപരിചിതരുമായി ബന്ധപ്പെടുകയും അനുചിതമായ ഉള്ളടക്കങ്ങൾ കാണുകയും ചെയ്യുന്നതായി ഒരു സർവേ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് തീരുമാനം എടുത്തതെന്നും അവർ കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഹൈദരാബാദിൽ തൻെറ പൂർവികരോടൊപ്പം സംസ്‌കരിക്കാൻ ആഗ്രഹിച്ച ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ്റെ മൃതദേഹം നാട്ടിലെത്തിക്കാൻ അനുമതി നൽകി ഡൽഹി ഹൈക്കോടതി. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഇതിനായി നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) പുറപ്പെടുവിക്കുന്നത് നിഷേധിച്ചിരുന്നു. മരണസമയത്ത് മരിച്ചയാൾക്ക് ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് ഇല്ലെന്ന് പറഞ്ഞാണ് ഹൈക്കമ്മീഷൻ ഇത് നിഷേധിച്ചത്. ഇതിന് പിന്നാലെയാണ് മരിച്ചയാളുടെ പിതാവ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. മരിച്ചയാൾ ഇന്ത്യൻ വംശജൻ ആണെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് സഞ്ജീവ് നരുല എൻഒസി നൽകാൻ നിർദേശിക്കുകയായിരുന്നു.

ഇന്ത്യൻ പൗരനായ ഹർജിക്കാരൻ മരിച്ചയാൾ ഇന്ത്യൻ വംശജൻ ആയിരുന്നെന്നും ഇന്ത്യൻ പാസ്‌പോർട്ട് യഥാർത്ഥത്തിൽ കൈവശം വെച്ചിരുന്നുവെന്നും തെളിയിച്ചു. വ്യത്യസ്‌ത ഇന്ത്യൻ ഹൈക്കമ്മീഷനുകൾ പിന്തുടരുന്ന നിയമങ്ങളിലെ “വൈരുദ്ധ്യം” ഡൽഹി ഹൈക്കോടതി ചൂണ്ടി കാണിച്ചു. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻെറ നിയമം അനുസരിച്ച് മൃതദേഹങ്ങൾ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിന് ഒ.സി.ഐ കാർഡ് ആവശ്യമാണ്. മറ്റ് പല രാജ്യങ്ങളിലും ഇത്തരം കർശന നിയമങ്ങൾ ഇല്ല. ഈ പൊരുത്തക്കേട് ഏകപക്ഷീയമാണ് എന്ന് വിമർശിച്ച കോടതി, നിയമത്തിന് മുന്നിൽ തുല്യത ഉറപ്പുനൽകുന്ന ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14 ൻ്റെ ലംഘനമാണെന്ന് ഇതെന്ന് കൂട്ടിച്ചേർത്തു.

മരണപ്പെട്ടവരെ നാട്ടിലെത്തിക്കുന്നതിന് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഒസിഐ കാർഡ് ആവശ്യപ്പെടുന്നതിനെ ചോദ്യം ചെയ്‌ത ഹൈക്കോടതി ഇത് മരിച്ചയാളുടെ കുടുംബപരവും സാംസ്കാരികവുമായ ബന്ധങ്ങളെ ബഹുമാനിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നതായി കുറ്റപ്പെടുത്തി. മരിച്ചയാളുടെ ഭൗതികാവശിഷ്ടങ്ങൾ യുകെയിൽ നിന്ന് ഹൈദരാബാദിലേക്ക് മാറ്റുന്നതിന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കമ്മീഷനോട് നിർദ്ദേശിച്ചുകൊണ്ടുള്ള മന്റാമസ് കോടതി പുറപ്പെടുവിച്ചു. മൃതശരീരങ്ങൾ സ്വദേശത്തേക്ക് കൊണ്ടുപോകുന്നത് ഒസിഐ കാർഡ് പോലുള്ള പ്രത്യേക തിരിച്ചറിയൽ രേഖകളെ ആശ്രയിക്കരുതെന്നും ഹർജിക്കാരൻ വാദിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പാലസ്തീൻ അനുകൂല പ്രതിഷേധത്തിൽ വംശീയ അധിക്ഷേപം നിറഞ്ഞ പ്ലക്കാർഡുകൾ ഉപയോഗിച്ചെന്ന് ആരോപിക്കപ്പെട്ട 37 കാരിയായ അധ്യാപിക മരീഹ ഹുസൈൻ കുറ്റക്കാരിയല്ലെന്ന് കണ്ടെത്തി കോടതി. പ്ലക്കാർഡിൽ അന്ന് പ്രധാനമന്ത്രി ആയിരുന്ന ഋഷി സുനകിൻെറയും ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻറെയും മുഖങ്ങൾ തേങ്ങയുടെ ഉള്ളിൽ വ്യക്തമായി കാണാമായിരുന്നു.

എന്നാൽ ഇത് വംശീയ അധിക്ഷേപം അല്ലെന്നും ആക്ഷേപഹാസ്യവും നർമ്മവുമുള്ളതാണെന്നും ഹുസൈൻ്റെ വക്കീൽ വാദിച്ചു. 2023 നവംബറിൽ നടന്ന സംഭവത്തിൽ വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ വിധി പ്രസ്താവിച്ചു. അതേസമയം “തേങ്ങാ” ഒരാൾ പുറമേ ഇരുണ്ട നിറമാണെങ്കിലും ഉള്ളിൽ വെളുത്ത ചിന്താഗതിയാണ് എന്ന് കാണിക്കാൻ ഉപയോഗിക്കുന്ന ഒന്നാണെന്ന് പ്രോസിക്യൂട്ടർ ജോനാഥൻ ബ്രയാൻ വാദിച്ചു. ഋഷി സുനകിനെയും സുല്ല ബ്രാവർമാനെയും ചിത്രീകരിച്ചുള്ള പ്ലക്കാർഡിൽ, മരീഹ ഹുസൈൻ കേവലം രാഷ്ട്രീയ പ്രതിഷേധത്തിൽ നിന്ന് വംശീയ അധിക്ഷേപത്തിലേക്കുള്ള അതിരുകൾ കടന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

അഭിപ്രായ സ്വാതന്ത്ര്യത്തിനും സമാധാനപരമായ പ്രതിഷേധത്തിനുമുള്ള അവകാശത്തിന്മേലുള്ള കടന്നാക്രമണമാണ് ഈ കേസ് എന്നും മരീഹ ഹുസൈൻ്റെ പ്രതിഭാഗം വിമർശിച്ചു. ദുർബല വിഭാഗങ്ങളോടും ന്യൂനപക്ഷ വിഭാഗങ്ങളോടും വിദ്വേഷം കാണിക്കുന്ന നയങ്ങൾക്ക് ആഭ്യന്തര സെക്രട്ടറിയുടെയും പ്രധാനമന്ത്രിയുടെയും നയങ്ങളുടെ പ്രതികരണമാണ് തൻ്റെ പ്ലക്കാർഡെന്ന് തയ്യാറാക്കിയ പ്രസ്താവനയിൽ മരീഹ വിശദീകരിച്ചു. പ്ലക്കാർഡിൻ്റെ മറുവശത്ത് മുൻ ആഭ്യന്തര സെക്രട്ടറിയെ “ക്രൂല്ല ബ്രാവർമാൻ” എന്ന് ചിത്രീകരിച്ചിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ ഉപയോക്താക്കളിൽ നിന്നുള്ള ദശലക്ഷക്കണക്കിന് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ ഉപയോഗിച്ച് തങ്ങളുടെ AI – യെ പരിശീലിപ്പിക്കാൻ ഒരുങ്ങി മെറ്റാ. യുകെയുടെ ഇൻഫർമേഷൻ കമ്മീഷണർ ഓഫീസുമായി (ഐസിഒ) നടത്തിയ കൂടികാഴ്ചകൾക്ക് ശേഷം ഇതിന് വേണ്ട മാറ്റങ്ങൾ നടത്തിയെന്നാണ് മെറ്റാ അവകാശപ്പെടുന്നത്. പദ്ധതിക്ക് ഐസിഒ ഔപചാരികമായി അംഗീകാരം നൽകിയിട്ടില്ല. നിലവിൽ ഔദ്യോഗിക വൃത്തങ്ങൾ മെറ്റായുടെ പ്രവർത്തികൾ നിരീക്ഷിച്ച് വരികയാണ്. പുതിയ മാറ്റങ്ങൾ അനുസരിച്ച് ഉപയോക്താക്കൾക്ക് അവരുടെ പോസ്റ്റുകൾ പ്രോസസ്സ് ചെയ്യുന്നത് ഒഴിവാക്കാൻ സാധിക്കും.

 

അതേസമയം ഉപയോക്താക്കളെ ടെസ്റ്റ് കേസസ് ആക്കിയെന്ന് ആരോപിച്ചുകൊണ്ട് ഓപ്പൺ റൈറ്റ്‌സ് ഗ്രൂപ്പ് (ORG) രംഗത്ത് വന്നു. യൂറോപ്പിൽ ഈ നീക്കം താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. അതേസമയം യുകെയിൽ ഇത് നടപ്പിലാക്കാൻ ഒരുങ്ങുകയാണ് കമ്പനി. പൊതുവായി പങ്കിട്ട പോസ്റ്റുകൾ ഉപയോഗിച്ചായിരിക്കും വിവരങ്ങൾ എടുക്കുക. എന്നാൽ 18 വയസ്സിന് താഴെയുള്ള ഉപയോക്താക്കളിൽ നിന്നുള്ള സ്വകാര്യ സന്ദേശങ്ങളും ഉള്ളടക്കവും ഒഴിവാക്കും.

AI മോഡലുകളെ പരിശീലിപ്പിക്കാൻ ഉപയോക്താക്കളുടെ ഡാറ്റ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ ഡാറ്റ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ കുറിച്ച് സുതാര്യമായിരിക്കണമെന്നും സുരക്ഷാ മാർഗങ്ങൾ നടപ്പിലാക്കാൻ ശ്രദ്ധിക്കണമെന്നും ഐസിഒയുടെ റെഗുലേറ്ററി റിസ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ സ്റ്റീഫൻ ആൽമണ്ട് പറഞ്ഞു. മെറ്റയുടെ പ്ലാനുകൾക്ക് ഐസിഒ റെഗുലേറ്ററി അംഗീകാരം നൽകിയിട്ടില്ലെന്നും സ്വകാര്യതാ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് മെറ്റയുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

റെഡ്ഡിച്ചിൽ മരിച്ച മലയാളി ദമ്പതികൾക്ക് ഇന്ന് അന്ത്യവിശ്രമമൊരുങ്ങും. അനിൽ ചെറിയാൻ – സോണിയ ദമ്പതികളുടെ സംസ്കാരം ഇന്ന് സെപ്റ്റംബർ 14 ന്. ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ ആർ.സി ചർച്ചിൽ ആരംഭിക്കുന്ന പൊതു ദർശനത്തിനും ശ്രൂഷകൾക്കും പിന്നാലെ റെഡ്ഡിച്ച് ബറോ സെമിത്തേരിയിലായിരിക്കും സംസ്കാരം. ഓഗസ്റ്റ് 18 നായിരുന്ന സോണിയ അനിലിന്റെ (39) ആകസ്മിക വിയോഗം. കാലിലെ ശസ്ത്രക്രിയയ്ക്കായി നാട്ടിൽ പോയി മടങ്ങിയെത്തിയ സോണിയ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. സോണിയയുടെ വിയോഗം താങ്ങാനാകാതെ അനിൽ പിറ്റേന്ന് രാത്രി ജീവനൊടുക്കുകയായിരുന്നു.

ഇരുവർക്കും രണ്ടു കുട്ടികൾ ഉണ്ട്. കോട്ടയം വാകത്താനം വലിയപറമ്പിൽ കുടുംബാംഗമാണ് അനിൽ ചെറിയാൻ. റെഡ്ഡിച്ചിലെ അലക്സാന്ദ്ര ആശുപത്രിയിലെ നഴ്സായിരുന്നു സോണിയ. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ വിവാഹിതരായവരാണ് അനിലും സോണിയയും. ഒടുവിൽ മരണത്തിലും ഇവർ ഒന്നിച്ചപ്പോൾ തനിച്ചായിരിക്കുകയാണ് രണ്ടു കുഞ്ഞുങ്ങൾ. സംസ്‌കാര ശുശ്രൂഷകളുടെ ചടങ്ങിൻെറ ലൈവ് സ്ട്രീമിങ് ഉണ്ടായിരിക്കുന്നതാണ്.

ശവസംസ്‌കാര ശുശ്രൂഷകൾ നടക്കുന്നത്;

Church – Our Lady Of Mount Carmel R C Church
Beoley Rd W, Redditch B98 8LT, United Kingdom
map: https://maps.app.goo.gl/sRXwAaTv9UBQXYvx7
Burial Service – Borough Of Redditch Cemeteries & Crematorium
Bordesley La, Redditch B97 6RR, United Kingdom
map:https://maps.app.goo.gl/2VzCrJRfHNwVF7Vx7

 

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ചാരവൃത്തി ആരോപിച്ച് ആറ് ബ്രിട്ടീഷ് നയതന്ത്രജ്ഞരുടെ അക്രഡിറ്റേഷൻ റദ്ദാക്കി റഷ്യ. റഷ്യയുടെ സുരക്ഷാ സേവനമായ എഫ്എസ്ബി തങ്ങളുടെ പക്കൽ യുകെയ്‌ക്കെതിരെയുള്ള രേഖകൾ ഉണ്ടെന്ന് അവകാശപ്പെട്ടു. അതേസമയം ഈ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞു കൊണ്ട് യുകെ വിദേശകാര്യ ഓഫീസ് ഇത് തള്ളിക്കളഞ്ഞു. യുകെ പ്രധാനമന്ത്രി സർ കെയർ സ്റ്റാർമറുടെ വാഷിംഗ്ടൺ സന്ദർശനത്തിന് പിന്നാലെയാണ് റഷ്യ നടപടി സ്വീകരിച്ചിരിക്കുന്നത്. അദ്ദേഹം യുക്രെയിനുമായി ബന്ധപ്പെട്ട ചർച്ചകൾ യുഎസ് പ്രസിഡൻ്റ് ജോ ബൈഡനുമായി ചർച്ച ചെയ്‌തെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

റഷ്യയെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾ നടത്താൻ നാറ്റോ രാജ്യങ്ങൾ ഉക്രെയ്നെ അനുവദിച്ചാൽ ഇത് ഗുരുതര കുറ്റകൃത്യമായി കണക്കാക്കുമെന്നും ഇത് യുദ്ധത്തിൽ നേരിട്ടുള്ള പങ്കാളിത്തമാകുമെന്നും റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ മുന്നറിയിപ്പ് നൽകി. ഇത്തരം സാഹചര്യത്തിൽ റഷ്യ ഇവർക്കെതിരെ നടപടികൾ എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൻെറ ഭാഗമായി നടത്തിയ നിലപാടാണ് ഇതെന്ന് ബ്രിട്ടീഷ് നയതന്ത്രജ്ഞരുടെ അക്രഡിറ്റേഷൻ റഷ്യ റദ്ദാക്കിയതിന് കാരണമായി യുകെ വിദേശകാര്യ ഓഫീസ് പറഞ്ഞത്.

2022 ഫെബ്രുവരിയിൽ റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തിനു ശേഷം ഇത്തരം പുറത്താക്കലുകൾ വർദ്ധിച്ചു വരികയാണ്. ചാരവൃത്തി ആരോപിച്ച് ലണ്ടനിൽ നിന്ന് ഒരു റഷ്യൻ പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ പുറത്താക്കിയതിനെ തുടർന്ന് ഈ വർഷം ആദ്യം ബ്രിട്ടീഷ് നയതന്ത്രജ്ഞൻ ക്യാപ്റ്റൻ അഡ്രിയാൻ കോഗിൽ റഷ്യയിൽ നിന്ന് പുറത്താക്കപ്പെട്ടിരുന്നു. അടുത്തിടെ യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി ഉക്രെയ്‌നിന് 600 മില്യൺ പൗണ്ട് സഹായം പ്രഖ്യാപിച്ചിരുന്നു.

Copyright © . All rights reserved