Main News

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : ബ്രിട്ടന്റെ ബ്രെക്സിറ്റ്‌ സ്വപ്‌നങ്ങൾ യാഥാർഥ്യമാവാൻ പോവുകയാണ്. അതിനായുള്ള ദിനങ്ങൾ അടുത്തുകൊണ്ടിരിക്കുന്നു. അതിനിടയിൽ യൂറോപ്യൻ കമ്മീഷൻ വൈസ് പ്രസിഡന്റ് ഫ്രാൻസ് ടിമ്മർമാൻ ഒരു പ്രേമലേഖനം എഴുതുകയുണ്ടായി. മറ്റാർക്കും വേണ്ടിയല്ല, യൂറോപ്യൻ യൂണിയനിൽ നിന്നും പിരിഞ്ഞുപോകുന്ന ബ്രിട്ടനുവേണ്ടി.. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്നതിൽ അതിയായ ദുഃഖം ഉണ്ടെന്ന് അദ്ദേഹം കത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ദി ഗാർഡിയനിലാണ് ടിമ്മർമാൻ തന്റെ ‘പ്രേമലേഖനം’ എഴുതിയത്.

“അടുത്തിടെ പ്രേമലേഖനത്തിന്റെ ഒരു പുസ്തകം വായിച്ചപ്പോൾ അത് ബ്രിട്ടനോടുള്ള എന്റെ പ്രണയത്തെക്കുറിച്ച് ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചു” എന്ന് പറഞ്ഞാണ് കത്ത് ആരംഭിക്കുന്നത്. റോമിലെ സെന്റ് ജോർജ്ജ് ബ്രിട്ടീഷ് ഇന്റർനാഷണൽ സ്കൂളിൽ പഠിച്ച സമയം ഡച്ച് പൗരൻ ഓർമ്മിക്കുന്നു. ഒപ്പം ബ്രിട്ടൻ എല്ലായ്പ്പോഴും തന്റെ ഒരു ഭാഗമായി തന്നെ ഉണ്ടായിരുന്നു എന്നും അദ്ദേഹം പറയുന്നു. “എനിക്ക് നിന്നെ ഇപ്പോൾ അറിയാം. നീ ആരാണെന്നും നീയെനിക്ക് തന്നത് എന്താണെന്നും ഓർത്ത് ഞാൻ നിന്നെ സ്നേഹിക്കുന്നു. ഞാൻ ഒരു പഴയ കാമുകനെപ്പോലെയാണ്.”ടിമ്മർമാൻ കൂട്ടിച്ചേർത്തു. “ഇപ്പോൾ നീ പോകുന്നു ; ഇതെന്റെ ഹൃദയത്തെ തകർക്കുന്നു. ” അദ്ദേഹം എഴുതി.

“നീ പോകാൻ തീരുമാനിച്ചപ്പോൾ എനിക്ക് വല്ലാത്ത വിഷമം തോന്നി. മൂന്ന് വർഷത്തിന് ശേഷം ഞങ്ങളുടെ കുടുംബത്തിലെ ഒരാൾ ബന്ധം വിച്ഛേദിക്കാൻ ആഗ്രഹിക്കുന്നതിൽ എനിക്ക് സങ്കടമുണ്ട്. എന്നാൽ പിന്നീട് ഓർത്തപ്പോൾ നമ്മുടെ കുടുംബബന്ധങ്ങൾ തകരുന്നില്ല എന്നോർത്ത് എനിക്ക് ആശ്വാസമായി.” തിരിച്ചുവരാൻ എപ്പോഴും സ്വാഗതം ചെയ്തുകൊണ്ടാണ് അദ്ദേഹം കത്ത് അവസാനിപ്പിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ ടിമ്മർമാന്റെ കത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. എന്നാൽ ബ്രെക്സിറ്റിനെ അനുകൂലിക്കുന്നവർക്ക് കത്തിനെക്കുറിച്ച് എതിരഭിപ്രായം ആയിരുന്നു. 2020 ജനുവരി 31ന് ആണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്നത്.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

വിലക്കിഴിവിൽ സാധനം വാങ്ങാനും, വിലപേശി കൂടുതൽ സാധനങ്ങൾ സ്വന്തമാക്കാനും ആയി കനത്ത മഴയും തണുപ്പും പോലും വകവെക്കാതെ പുലർച്ചെ തന്നെ നൂറുകണക്കിന് പേരാണ് കാർഡിഫിൽ ക്യൂ നിൽക്കാൻ എത്തിയത്. ബ്ലാക്ക് ഫ്രൈഡേയിൽ ഉണ്ടായിരുന്ന 50 ശതമാനത്തിലധികം ഡിസ്കൗണ്ട് എന്ന ഓഫർ അന്നും കച്ചവടക്കാർ തുടരുമെന്ന് ഉദ്ദേശത്തിലാണ് ഉപഭോക്താക്കൾ എത്തിയത്. കടകൾ തുറക്കുന്നതിനും ഏകദേശം നാല് മണിക്കൂർ മുമ്പ് തന്നെ അഞ്ഞൂറോളം ഉപഭോക്താക്കൾ വഴിയിൽക്യൂനിന്ന് കഴിഞ്ഞിരുന്നു.

പഴയ ക്യാപിറ്റൽ ഷോപ്പിംഗ് സെന്റർ ആയിരുന്ന നഗരം കീഴടക്കാൻ എത്തിയവരുടെ നിര നഗരത്തിലുടനീളം ദൃശ്യമായിരുന്നുവെന്ന് കടയുടമകളിൽ ഒരാളായ മാത്യു ഹൊർവുഡ് പറഞ്ഞു. പുലർച്ചെ ഉണ്ടായ മഴയിൽ നനഞ്ഞു കുതിർന്നിട്ടും പിന്മാറാതെ അവർ അവിടെ നിലയുറപ്പിചിരിക്കുകയായിരുന്നു. എന്നാൽ ഈ വർഷം യുകെയിലെ റീറ്റൈൽ ഇൻഡസ്ട്രിക്ക് മോശം വർഷമായിരുന്നു എന്നാണ് വിലയിരുത്തൽ. ഈ വർഷത്തെ ആദ്യപാദത്തിൽ, ബ്രിട്ടനിലെ ടോപ് ഹൈ സ്ട്രീറ്റുകളിലെ ഏകദേശം 1234 ഓളം കടകളാണ് അടച്ചുപൂട്ടിയത് എന്ന് പി ഡബ്ല്യു സി അക്കൗണ്ടൻസ് പറഞ്ഞു. എന്നാൽ യുകെയിൽ ചെലവിടുന്ന ഓരോ 3 പൗണ്ടിൽ ഓരോ പൗണ്ട് വച്ച് പ്രോസസ് ചെയ്യുന്ന ബാർക്ലേലാൻഡ് പറയുന്നത് ഈ വർഷം നവംബർ 25 മുതൽ ഡിസംബർ 2 വരെ കച്ചവടത്തിൽ 7.1 ശതമാനം വളർച്ച നിരക്ക് ഉണ്ടായിരുന്നുവെന്നാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആണ് ഈ നിരക്ക്. എന്നാൽ ഈ വർഷം ബ്ലാക്ക് ഫ്രൈഡേ ഇവന്റ് കഴിഞ്ഞ വർഷത്തേക്കാളും താമസിച്ചു നടന്നത് കച്ചവടം വർധിപ്പിച്ചിരിക്കാം എന്ന് ഊഹമുണ്ട്.

പ്രീ ക്രിസ്മസ് ഡിസ്കൗണ്ട് പ്രതീക്ഷിച്ചാണ് ഉപഭോക്താക്കളിൽ പലരും എത്തിയത്എന്ന് ഡി ലോയിട്ടിലെ കൺസ്യൂമർ അനലിറ്റിക്സ് പാർട്ണർ ആയ ജയ്സൺ ഗോർഡൻ പറഞ്ഞു. തദ്ഫലമായി രണ്ടും കൂടെ ലയിച്ച് ബോക്സിങ് ഡ്രോപ്പ് ആയി പരിണമിച്ചു.

ആതിര സരാഗ് , മലയാളം യുകെ ന്യൂസ് ടീം

ചൈന : കുഞ്ഞിന് ഒരു മാസം പ്രായം തികയുന്നത് ആഘോഷിക്കാൻ സംഘടിപ്പിച്ച പാർട്ടിക്കിടയിൽ മുത്തശ്ശൻ മദ്യം കുടിപ്പിച്ച്  നവജാതശിശു മരിച്ചു. നവജാതശിശുവിനെ അനുഗ്രഹിക്കുവാൻ പരമ്പരാഗതമായി ചൈനയിൽ നടത്തപ്പെടുന്ന ആഘോഷത്തിനായി ശിശുവിന്റെ മാതാപിതാക്കളും മറ്റു കുടുംബസുഹൃത്തുക്കളും
ബീജിംഗിലെ മുത്തശ്ശന്റെ വീട്ടിൽ ഒത്തുകൂടിയിരുന്നു. ഇതിനിടെ  സുഹൃത്തുക്കളിൽ ഒരാളുടെ നിർബന്ധത്തിനു വഴങ്ങി മുത്തശ്ശൻ താൻ കുടിക്കുന്നത്തിന് മുൻപായി കുട്ടിക്ക് മദ്യം നൽകുകയായിരുന്നു.

കുഞ്ഞിന് ശ്വാസമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയിയെങ്കിലും അവിടെ എത്തിക്കുന്നതിനുമുമ്പ് കുഞ്ഞ് മരിച്ചു. വളരെ ചെറിയ അളവിൽ മദ്യം കുട്ടികളെ വിഷലിപ്തമാക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യും. മദ്യം നാഡീവ്യവസ്ഥയെ ബാധിക്കുന്നു, ഇത് രക്തത്തിലെ ഗ്ലൂക്കോസ് കുറയുവാനും  കോമയ്ക്കോ മരണത്തിനോ ഇടയാക്കുന്നു, കുട്ടികളുടെ ശരീരങ്ങൾ മുതിർന്നവരേക്കാൾ വേഗത്തിൽ മദ്യം ആഗിരണം ചെയ്യുന്നുവെന്ന് മെഡിക്കൽ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

ഓരോരുത്തരുടെയും ആഹാരത്തിന് അളവ് നിശ്ചയിക്കേണ്ടതുണ്ടോ? തീർച്ചയായും ഓരോരുത്തരും കഴിക്കേണ്ട ഭക്ഷണം എത്രയെന്നു അറിഞ്ഞു കഴിക്കുന്നതാണ് ആരോഗ്യകരം. എന്തെന്നാൽ അഗ്നി, അഥവാ ദഹനരസങ്ങൾ പ്രവർത്തിക്കുന്നത് മാത്ര, കഴിക്കുന്ന ഭക്ഷണത്തിന്റെ അളവുമായി ബന്ധം ഉണ്ട്.

“അന്നേന കുക്ഷേർദ്വാവംശൗ
പാനേനൈകം പ്രപൂരയേത്
ആശ്രയം പാവനാദീനാം
ചതുർത്ഥമവശേഷയേത് ”

അര വയർ ആഹാരം, നാലിലൊരു ഭാഗം വെള്ളം അഥവാ ദ്രവം, ശേഷിക്കുന്നത് വായുസഞ്ചാരത്തിന് എന്നതാണ് സാമാന്യമായ ഒരു അളവ് പറയാവുന്നത്. ആഹാരത്തിന്റ അളവ് കൂടുമ്പോൾ ഉണ്ടാകാവുന്ന ഞെരുക്കം കഴിച്ചവസ്തുവിന്റെ ദഹന പഥത്തിലെ സഞ്ചാരവേഗത കുറക്കാനിടയായാൽ ദഹന തകരാറുകൾക്ക് ഇടയാക്കുന്നത് ഒഴിവാക്കാൻ ആഹാരത്തിന്റെ അളവ് പാലിക്കണം.

ചില ഭക്ഷണങ്ങൾ ദഹിക്കാൻ പ്രയാസം ഉള്ളവയോ, ഏറെ സമയം കൊണ്ടു ദഹിക്കുന്നവയോ ആകാം. അങ്ങനെ ഉള്ളവയെ ഗുരു ഗുണം ഉള്ളതെന്നും എന്നാൽ വേഗത്തിൽ ദഹിക്കുന്നവയെ ലഘുവായവ എന്നും തരം തിരിച്ചു പറയും

“ഗുരൂണാം അർത്ഥസൗഹിത്യം
ലഘൂനാം നാതി തൃപ്തത :”

ദഹിക്കാൻ പ്രയാസമുള്ള ഗുരുത്തം ഉള്ളവ ഒരുവന് ആവശ്യമുള്ളതിന്റെ പകുതിയും, വേഗത്തിൽ ദാഹിക്കുന്ന ലഘുത്വമുള്ളവ അമിത തൃപ്തിക്കിടയാക്കാത്ത അത്രയും മാത്രവും കഴിക്കുകയാണ് വേണ്ടത്.

ഒരുവന് അത്ര ഇഷ്ടമല്ലാത്തവ, അഴുകൽ ചീയൽ വഴുവഴുപ്പ് ഉള്ളതോ ഉണ്ടാക്കാവുന്നതോ ആയവ, ശരിയായി പാചകം ചെയ്യാത്തവയും, ശരിക്ക് വേകാത്തതും, ദഹിക്കാൻ ഏറെസമയം വേണ്ടവയും, ഏറെ തണുപ്പും ചൂടും ഉള്ളതും, രൂക്ഷവും വരണ്ടതുമായതുമായവ, വെള്ളത്തിൽ ഏറെനേരം ഇട്ട് വെച്ചിരുന്നവയും ശരിക്ക് വേണ്ടതുപോലെ ദഹിക്കില്ല. പാകം ചെയ്തു ആറിയ ശേഷം വീണ്ടും ചൂടാക്കി കഴിക്കുന്ന രീതി അനാരോഗ്യകരമായാണ് കരുതുന്നത്.
ശോകമൂകമായ അവസ്ഥയിലും ദേഷ്യ പ്പെട്ടിരിക്കുമ്പോഴും വിശപ്പില്ലാത്ത സമയത്തും
ഉള്ള ആഹാരം അജീർണത്തിനിടയാക്കുന്നതായാണ് ആയുർവേദ ശാസ്ത്രം പറയുന്നത്.

“അത്യമ്പു പാനാത് വിഷമശ്നാശ്ച
സന്ധരണാത് സ്വപ്ന വിപര്യയത് ച
കാലേപി സാത്മ്യം ലഘു ചാപി ഭുക്തം
അന്നം ന പാകം പചതേ നരസ്യ ”

അമിതമായി വെള്ളം കുടിച്ച ശേഷവും, അകാലത്തിലും അല്പമായും അല്പമായോ അമിതമായോ ഭക്ഷണം കസിക്കുന്നതും, മലമൂത്ര വേഗങ്ങൾ തടയുന്നതും, ശരിയായ ഉറക്കം ഇല്ലാത്തതുമായ ഒരാൾ കാലത്തിനു യോജിച്ചതും ലഘുവായതുമായവ കഴിച്ചാലും വേണ്ടതുപോലെ ദഹിക്കില്ല എന്നാണ് പറയുന്നത്.

മൂന്നു വിധം ആഹാര രീതിയും നിർവചിച്ചിട്ടുണ്ട്. സമശനം അദ്ധ്യശനം വിഷമാശനം എന്നിവയാണവ. പഥ്യം ആയതും പഥ്യമായതുമായവ കൂടിക്കലർന്നുള്ള ഭക്ഷണം സമശനം. ഒരിക്കൽ ഭക്ഷണം കഴിച്ചു കഴിഞ്ഞു വീണ്ടും കഴിക്കുന്നത് അദ്ധ്യശനം. അകാലത്തിലും അല്പമായും അധികമായും ഭക്ഷണം കഴിക്കുന്നത് വിഷമാശനം. ഇവ മൂന്നും മരണ തുല്യമോ മരണ കരണമാകാവുന്നതോ ആയ തരം രോഗങ്ങൾ ക്ഷണിച്ചു വരുത്താവുന്നതായി പറയുന്നു. ആരോഗ്യപരിപാലനത്തിൽ പ്രാധാന്യം ഉള്ള ആഹാരകാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ ഇല്ലാതെ പോകുന്നവർ ഔഷധം ആഹാരമാക്കേണ്ടതായി വരുന്നു.

 

ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

 

ജോൺ കുറിഞ്ഞിരപ്പള്ളി

സംഭവബഹുലമായ ഒരു ദിവസത്തിൻ്റെ ഭയപ്പെടുത്തുന്നതും സങ്കടകരവും ആയ അവസാനത്തിലേക്ക് നായരും സംഘവും നടന്നടുത്തു.

അവരുടെ തിരിച്ചുള്ള യാത്രയിൽ എല്ലാവരും നിശ്ശബ്ദരായിരുന്നു.പരസ്പരം മുഖത്തോടു മുഖം നോക്കി എല്ലാം ഉള്ളിൽ ഒതുക്കി അങ്ങിനെ ഇരുന്നു. കുതിരവണ്ടിയുടെ കുലുക്കത്തിന് അനുസരിച്ചു അവരുടെ എല്ലാവരുടേയും തലകളും ഒരു പാവയുടെ ചലനം പോലെ ചലിച്ചുകൊണ്ടിരുന്നു.യാത്രയുടെ ആരംഭത്തിൽ കൂടെ ഉണ്ടായിരുന്ന രണ്ടുപേർ ഇപ്പോൾ ഇല്ല.ഇനി ഒരിക്കലും തിരിച്ചു വരൻ കഴിയാത്ത ലോകത്തേക്ക് അവർ യാത്ര പോയി എന്നത് അവരുടെ മനസ്സിനെ വല്ലാതെ നൊമ്പരപെടുത്തി.

ഇപ്പോൾ കുതിരകളുടെ കുളമ്പടി ശബ്ദം മാത്രം മുഴങ്ങി കേൾക്കാം . അവരുടെ കുതിരവണ്ടികളെ അനുഗമിക്കുന്ന ഇരുട്ടിലേക്ക് നോക്കി എല്ലാവരും ചിന്തകളിൽ മുഴുകി.

മാക്കൂട്ടത്തിൽ എത്തിയപ്പോൾ നായർ പറഞ്ഞു,”പോലീസിൽ റിപ്പോർട്ട് ചെയ്യണം.ഇരിട്ടിയിൽ ഒരു പോലീസ് ഔട്ട് പോസ്റ്റ് ഉണ്ട്. അവിടെ വിവരം അറിയിക്കാം.”

ഔട്ട് പോസ്റ്റിൽ ചെല്ലുമ്പോൾ അവിടെ ആരുമില്ല,അടഞ്ഞു കിടക്കുന്നു.

ഇനിയുള്ള മാർഗം തലശ്ശേരിയിൽ ചെല്ലുമ്പോൾ പോലീസ് സ്റ്റേഷനിൽ അറിയിക്കുക എന്നതാണ്.

തലശ്ശേരിയിൽ എത്തിയപ്പോൾ രാത്രി പത്തുമണി കഴിഞ്ഞു.നേരെ പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ എല്ലാവരും ഇതെന്തു ശല്യം ,ഈ രാത്രിയിൽ എന്ന ഭാവത്തിൽ അവരെ തുറിച്ചു നോക്കി.

നായർ സംഭവിച്ചതെല്ലാം വിശദമായി വിവരിച്ചു.

എല്ലാം കേട്ടു കഴിഞ്ഞ് സ്റ്റേഷൻ ഓഫീസർ ചോദിച്ചു,

“നിങ്ങൾ പറയുന്നതെല്ലാം സത്യമാണന്നുള്ളതിന് എന്താണ് തെളിവ്.? നിങ്ങൾ ബ്രൈറ്റിനെ അപായപ്പെടുത്തിയിട്ട് പറയുന്നതും ആകാമല്ലോ?”

ഇത്തരം ഒരു സാഹചര്യത്തിൽ പോലീസ് ഓഫിസർ ഇങ്ങനെ പ്രതികരിക്കുന്നത് കേട്ട് ശങ്കരൻനായർ ചോദിച്ചു, “എന്താണ് താങ്കൾ ഉദ്ദേശിക്കുന്നത്?”

“നിങ്ങൾ പറയുന്നത് എനിക്ക് പൂർണ്ണമായി വിശ്വസിക്കാൻ കഴിയില്ല.സ്വാഭാവികമായും ചില സംശയങ്ങളുണ്ട്.കാര്യങ്ങൾ വ്യക്തമല്ലങ്കിൽ ചിലപ്പോൾ നിങ്ങളെ എനിക്ക് അറസ്റ് ചെയ്യേണ്ടിയും വന്നേക്കാം.സത്യം പറയൂ, യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത്?”.

നായർ അരിശവും സങ്കടവും അടക്കി പറഞ്ഞു.

“ഞാൻ പറയുന്നത് നിങ്ങൾ വിശ്വസിക്കുന്നില്ല.എന്നെ വിശ്വസിക്കാത്ത നിങ്ങൾ, ഞാൻ പറഞ്ഞ കാര്യങ്ങളെ അടിസ്ഥാനമാക്കി അറസ്റ്റ് ചെയ്യും എന്ന് പറയുന്നു. നല്ല തമാശ തന്നെ. ശരി അറസ്റ്റ് ചെയ്തോളു”.

ഇൻസ്പെക്റ്റർ ഇളിഭ്യനായി.സ്റ്റേഷൻ ഓഫിസർ മനസ്സിൽ പറഞ്ഞു.

പറയുന്നത് മണ്ടത്തരം ആണ്. മരിച്ചു പോയ ഒരാൾക്കു വേണ്ടി ഇനി സൈഡ് പിടിക്കുന്നത് വിഡ്ഢിത്തമാണ്.

” മിസ്റ്റർ നായർ,നിങ്ങൾ എന്തെങ്കിലും ചെയ്തു എന്നല്ല ഞാൻ പറയുന്നത്.”

നായർ പറഞ്ഞു,”ചിലപ്പോൾ ഉടൻ ഇടപെട്ടാൽ അവരെ രക്ഷിക്കാൻ കഴിഞ്ഞേക്കും.അവർ മരിച്ചിട്ടു ഉണ്ടാകണമെന്നില്ല. എന്താണെന്നാൽ നിങ്ങളുടെ ഇഷ്ടം പോലെ ചെയ്തുകൊള്ളൂ.നിങ്ങൾക്ക് വേണമെങ്കിൽ എന്നെ അറസ്റ്റ് ചെയ്യാം.”

ഓഫീസർ ചുറ്റും ഒന്ന് കണ്ണോടിച്ചു. ശങ്കരൻ നായരുടെ കൂടെ വന്ന ഒരു ജനക്കൂട്ടം സ്റ്റേഷനു പുറത്തു കാത്തു നിൽക്കുന്നു.

ഒന്നും അന്വേഷിക്കാതെ വെറുതെ ഒരാളെ എങ്ങിനെ അറസ്റ്റു ചെയ്യും?തന്റെ വിരട്ടൽ ചെലവാകില്ല എന്ന് മനസ്സിലാക്കി ഓഫിസർ പറഞ്ഞു.

“ഞാൻ നിയമസാധ്യത പറഞ്ഞതാണ് മിസ്റ്റർ നായർ”.

ഓഫിസർ ഉരുണ്ടു കളിക്കുന്നത് നായർക്ക് മനസ്സിലായി.നായർ ഒന്നും മിണ്ടാതെ വെറുതെ നിന്നു

അത് എന്ത് നിയമമാണ്?

“നോക്കൂ മിസ്റ്റർ നായർ,ജെയിംസ് ബ്രൈറ്റിനെപോലെ ഉയർന്ന ജോലിയിൽ ഇരിക്കുന്ന ഒരാൾ വെറുതെ ഒരു ആദിവാസി ചെറുപ്പക്കരനെ വെടിവച്ചു കൊന്നു എന്ന് പറഞ്ഞാൽ എങ്ങിനെ വിശ്വസിക്കും?അയാൾക്കെന്താ ഭ്രാന്ത് ഉണ്ടോ?ഇത് പോലെ ഒരു കേസ് ആദ്യമാണ്.”

നായർ അയാൾ പറയുന്നത് കേട്ട് ഒന്നും മിണ്ടാതെ നിന്നു.

ഓഫിസർ തുടർന്നു.

“തന്നെയുമല്ല അത് മൈസൂർ റെസിഡൻറിൻ്റെ കീഴിലുള്ള സ്ഥലവുമാണ്.എന്തെങ്കിലും ചെയ്യുന്നതിന് എനിക്ക് പരിമിധികളുണ്ട്. അവരെ രക്ഷപെടുത്തുന്നതിനായി എന്തെങ്കിലും ചെയ്യാൻ ഇവിടെ യാതൊരു സൗകര്യവുമില്ല”.

അത് സത്യമായിരുന്നു.

ഈ പുതിയ സാഹചര്യത്തിൽ എന്തുചെയ്യാൻ സാധിക്കും?

അല്പസമയത്തെ ആലോചനകൾക്ക്‌ ശേഷം സ്റ്റേഷൻ ഓഫിസറും ശങ്കരൻ നായരുംകൂടി തലശ്ശേരി കോട്ടയിലുള്ള മിലിറ്ററി ക്യാമ്പിൽ പോയി സഹായം ആവശ്യപ്പെടാൻ തീരുമാനിച്ചു.

മൈസൂർ റെസിഡൻറിനെ വിവരം അറിയിക്കാനുള്ള ഏർപ്പാടുകളും ചെയ്തു.

തലശ്ശേരി ഫോർട്ട് ബ്രിട്ടീഷ് മിലിറ്ററിയുടെ ഒരു പ്രധാനപ്പെട്ട സ്റ്റേഷനുകളിൽ ഒന്നാണ്. പോർച്ചുഗീസ്‌കാർ നിർമ്മിച്ചതായിരുന്നു അത്.പോർച്ചുഗീസ് കാരുടെ കയ്യിൽ നിന്നും ബ്രിട്ടീഷ് മിലിറ്ററി കോട്ട പിടിച്ചെടുത്ത്‌ വിപുലമാക്കി.

മലബാർ ഭാഗത്തെ ഒരു പ്രധാന മിലിറ്ററി ക്യാമ്പ് ആയി തലശ്ശേരി ഫോർട്ട് ഇപ്പോൾ ഉപയോഗിച്ച് വരികയാണ്.

തലശ്ശേരി ഫോർട്ടിൽ നിന്നും കണ്ണൂർ ഉള്ള സെൻറ് ആഞ്ചലോസ് കോട്ടയിലേക്ക് കടലിന് അടിയിൽക്കൂടി ഒരു തുരങ്കം നിർമ്മിച്ചിട്ടുണ്ട് എന്ന് കേട്ടുകേൾവിയും അക്കാലത്തു് ഉണ്ടായിരുന്നു.എല്ലാവിധ ആധുനിക സൗകര്യങ്ങളുമുള്ള ക്യാംപ് ആണ് തലശ്ശേരി ഫോർട്ട്..

ബ്രിട്ടീഷ്കാരുടെ മിലിറ്ററി ക്യാംപ് ആണെങ്കിലും, അവിടെയുള്ള പട്ടാളക്കാരിൽ ഭൂരിഭാഗവും ഇന്ത്യക്കാർ തന്നെ ആയിരുന്നു.

അവർ എല്ലാ സഹായവും വാഗ്‌ദാനം ചെയ്തു.

പത്തു പട്ടാളക്കാർ,ഏതാനും പോലീസ്‌കാർ,ബ്രൈറ്റിൻ്റെ തൊഴിലാളികൾ എല്ലാം അടങ്ങുന്ന ഒരു സംഘം സംഭവസ്ഥലത്തേക്ക് പുറപ്പെടാൻ കാലത്തു് തയ്യാറായി വന്നു.

കൊല്ലിയിൽ ഇറങ്ങാനുള്ള വടം,ചെയിൻ ബ്ലോക്‌സ് ,കൈകൊണ്ട് പ്രവർത്തിപ്പിക്കുന്ന ക്രയിൻ , എമെർജൻസിയിൽ ഉപയോഗിക്കാനുള്ള ആയുധങ്ങൾ, ജീവ രക്ഷ ഉപകരണങ്ങൾ, സേഫ്റ്റി ലാംപ്‌സ് തുടങ്ങി എല്ലാം കരുതിയായിരുന്നു അവരുടെ യാത്ര.

ബ്രിട്ടീഷ് മിലിറ്ററിയുടെ എഞ്ചിനീയറിംഗ് വിഭാഗത്തിന് ഇത് നിസ്സാരമായ കാര്യമാണ്.

ശങ്കരൻ നായരും നാരായണൻ മേസ്ത്രിയും തികച്ചും ക്ഷീണിച്ചു് അവശരായി കഴിഞ്ഞിരുന്നു.രണ്ടു ദിവസമായി ഊണും ഉറക്കവുമില്ലാതെ അലയുകയാണ്.

എങ്കിലും അവർക്ക് അവരോടൊപ്പം പോകാതിരിക്കാൻ കഴിയില്ല.

പ്രക്ഷുബ്ധമായ മനസ്സും അതുകൊണ്ട് ഉണ്ടാകുന്ന തലവേദനയും നായരെ വല്ലാതെ അലട്ടി.എന്തിനും സഹായിക്കാനായി നാരായണൻ മേസ്ത്രി ഉള്ളത് ഭാഗ്യമായി.

ഇപ്പോഴത്തെ സാഹചര്യത്തിൽ മേമനോ ജെയിംസ് ബ്രൈറ്റോ ജീവിച്ചിരിക്കാൻ സാധ്യത കുറവാണ് എന്ന് എല്ലാവർക്കും അറിയാം.എന്നാലും അന്വേഷിക്കാതിരിക്കൻ പറ്റില്ല.

ബൂ വിനെക്കുറിച്ചു് ആരും ഓർമിച്ചതേയില്ല.

തികച്ചും അജ്ഞാതമായ ഒരു കൊടും വനത്തിലെ അഗാധമായ ഗർത്തത്തിൽ വീണുപോയ അവരെ കണ്ടെടുക്കുക എന്നത് പോലീസിനെ സംബ്ബന്ധിച്ചു് ബുദ്ധിമുട്ടുള്ള കാര്യമാണ്.എന്നാൽ ബ്രിട്ടീഷ് മിലിറ്ററി സഹായിക്കാം എന്ന് ഏറ്റതോടുകൂടി പോലീസ്‌കാരെപ്പോലെ തന്നെ നായർക്കും നാരായണൻ മേസ്ത്രിക്കും ആശ്വാസമായി.

സംഭവം നടന്ന പ്രദേശത്തിൻ്റെ ഭൂപ്രകൃതി നോക്കിയിട്ട് റെസ്‌ക്യു ടീം പറഞ്ഞു

“ഇത് ഒരു പരീക്ഷണം മാത്രമാണ്.മിക്കവാറും ഏതെങ്കിലും മൃഗങ്ങളോ വന്യജീവികളോ അവരെ ജീവനോടെ തന്നെ തിന്നിട്ടുണ്ടാകാം.”

അത്തരം ചിന്തകൾ ശങ്കരൻ നായരെ വല്ലാതെ ഭയപ്പെടുത്തി.

ഈ കൊല്ലിയ്ക്ക് എത്ര ആഴമുണ്ട് എന്ന് അറിയില്ല.മറ്റു ഏതെങ്കിലും വഴിയിലൂടെ അവിടെ എത്താൻ കഴിയുമോ എന്ന് അന്വേഷിക്കാൻ പോയാൽ അതിന് കൂടുതൽ സമയമെടുക്കും.അതുകൊണ്ട് അറിയാവുന്ന സ്ഥലത്തു നിന്ന് രക്ഷാപ്രവർത്തനം ആരംഭിക്കാമെന്നു തീരുമാനിച്ചു.

മിക്കവാറും ഇത്തരം സ്ഥലങ്ങളിൽ താഴ്‌വരയിൽ ചെറിയ അരുവികൾ കാണും.ചിലപ്പോൾ വെള്ളം മഴപെയ്ത് കെട്ടി നിൽക്കുന്നുണ്ടാകും.

കുടകിൽ മൺസൂൺ ആരംഭിച്ചിരുന്നു.

തലേ ദിവസം രാത്രിയിൽ മഴ പെയ്തിരുന്നതുകൊണ്ട് അവരുടെ ജോലി കൂടുതൽ ബുദ്ധിമുട്ടുള്ളതായി തീരാനുള്ള സാദ്ധ്യതയും ഉണ്ട്.

മഴയിൽ കുതിർന്ന് കിടക്കുന്ന കരിയിലകളിലൂടെ നടക്കുമ്പോൾ നല്ല ശ്രദ്ധ വേണം.

പട്ടാളക്കാർ അടുത്തടുത്തുള്ള മൂന്നു മരങ്ങളിലായി നീളമുള്ള വടം കെട്ടി താഴേക്ക് തൂക്കിയിട്ടു.ഓരോ വടത്തിലും മൂന്നുപേർ വീതം താഴേക്ക് ഇറങ്ങാൻ തയ്യാറായി നിന്നു.

ബോഡി കണ്ടുകിട്ടിയാൽ കയറ്റികൊണ്ടുവരാൻ ഇരുമ്പുകൊണ്ടുള്ള കാസ്‌കറ്റ് സ്വയ രക്ഷയ്ക്കുള്ള ആയുധങ്ങൾ എല്ലാം അവർ കരുതിയിരുന്നു.

അടിയന്തരഘട്ടങ്ങളിൽ എന്തെങ്കിലും സഹായം ആവശ്യമായി വന്നാൽ അതിന് തയ്യാറായി റെസ്ക്യു ടീം റെഡി ആയി ചുറ്റും കാവൽ നിന്നു.അങ്ങ് താഴ് വാരത്തു അവരെ കാത്തിരിക്കുന്നത് എന്താണന്നു അറിയില്ല.

ഏറ്റവും വലിയ പ്രശ്നം താഴെ ഇറങ്ങുന്നവർക്ക് പുറത്തു നിൽക്കുന്നവരുമായി ബന്ധപ്പെടുവാൻ കാര്യമായ സംവിധാനങ്ങൾ ഒന്നും ഇല്ല എന്നതാണ്.

കുടകിലെ വനങ്ങളിൽ വിഷ പാമ്പുകളും പെരുമ്പാമ്പുകളും മറ്റു വനങ്ങളെ അപേക്ഷിച്ചു കൂടുതലാണ്.അവയുടെ ഉപദ്രവം ഏതുസമയത്തും പ്രതീക്ഷിക്കണം.

ഒരു മഴക്കുള്ള ഒരുക്കം കണ്ട്, ടീം ലീഡർ പറഞ്ഞു”അല്പം കൂടി കാത്തിരുന്നിട്ടു ഇറങ്ങാം.നല്ല ഒരു മഴയ്ക്ക് സാധ്യത കാണുന്നുണ്ട്”.

തന്നെയുമല്ല സമയം നാലുമണിയോടടുത്തിരുന്നു.ഇരുട്ടാകുന്നതിനുമുമ്പ് ജോലി തീർക്കണം.

വനത്തിനുള്ളിൽ നിന്നും ആരോ അവരുടെ അടുത്തേക്ക് നടന്നു വരുന്നു.

അടിക്കാടുകൾ തെളിഞ്ഞു നിൽക്കുന്ന വനത്തിനുള്ളിൽ ഒരു സ്ത്രീ രൂപം പ്രത്യക്ഷപ്പെട്ടു.

അത് മിന്നി ,മേമന്റെ പെണ്ണ് ആയിരുന്നു.

നായരുടെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി.

ഈശ്വര, ഇനി എന്താണോ സംഭവിക്കുക?അവൾ അറിഞ്ഞിട്ടുണ്ടാകുമോ?

ചിലപ്പോൾ അവനെ കാണാത്തതുകൊണ്ട് അന്വേഷിച്ചു വരുന്നതായിരിക്കും.

എന്താണെങ്കിലും അവളോട് എന്ത് പറയും?

മിന്നി നായരെ തിരിച്ചറിഞ്ഞു.അല്പം സങ്കോചത്തോടെ ആണെങ്കിലും നായരുടെ അടുത്ത് വന്നു,”മേമൻ?”

നായരുടെ മുഖത്തേക്കും മറ്റുള്ളവരുടെ മുഖത്തേക്കും മാറി മാറി നോക്കി.മിന്നിക്ക് കഷ്ട്ടിച്ചു ഇരുപതു വയസ്സുകാണും.ആരോഗ്യമുള്ള ശരീരം,ഒരു തുണി വാരി ചുറ്റിയിട്ടുണ്ട്.

അവൾക്ക് എന്തെല്ലാമോ മനസ്സിലായിട്ടുണ്ട് എന്ന് തോന്നുന്നു.നായർ പറഞ്ഞു,”മേമൻ…….താഴേക്ക് വീണു ….”

,താഴെ കൊല്ലിയിലേക്കു വിരൽ ചൂണ്ടി.

അവൾ കരഞ്ഞു തുടങ്ങി.

അത് കണ്ടിട്ടാകണം കുടക് മലകളെ കണ്ണീരണിയിക്കാൻ മഴയും പാഞ്ഞെത്തി. കുടകിൽ മൺസൂൺ കാലാവസ്ഥയിൽ എപ്പോഴാണ് മഴ പെയ്യുക എന്ന് പറയാൻ വിഷമമാണ്.നിമിഷനേരം കൊണ്ട് അവിടെ മഴവെള്ളം ഒഴുകിയെത്തി.കൊല്ലിയിലേക്ക് രക്ഷാപ്രവർത്തകർ ഇറങ്ങാതിരുന്നത് ഭാഗ്യമായി.മഴ സൃഷ്ടിച്ച പ്രളയത്തിൽ കരിയിലകൾ താഴേക്ക് ഒഴുകി.

സമയം ഇരുട്ടുവാൻ അധികമില്ല.

പട്ടാളക്കാർ ഒരു ടാർപ്പായ വലിച്ചുകെട്ടി മഴയിൽ നിന്നും രക്ഷ നേടാൻ.നായർ മഴ നനഞ്ഞു നിൽക്കുന്ന മിന്നിയോട് അവരുടെ അടുത്തു വന്നു നിൽക്കുവാൻ വിളിച്ചു.

നായർ അറിയാവുന്ന രീതിയിൽ ആംഗ്യമായും ഭാഷയിലും മേമൻ മരിച്ചിട്ടുണ്ടാകുമെന്നും ആ കുഴിയിലേക്ക് വീണു പോയി എന്നും വിശദീകരിച്ചു കൊടുത്തു

അവൾ മഴയിലേക്ക് ഇറങ്ങി,മേമൻ വീണുപോയ കൊല്ലിയുടെ നേർക്ക്.

നായർ പുറകെ ചെന്നു.

മിന്നി ഒന്നും നോക്കാതെ കൊല്ലിയിലേക്കു ചാടി.

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി

 

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : ക്രിസ്തുമസ് എന്ന് കേൾക്കുമ്പോൾ ഓരോരുത്തരുടെയും മനസ്സിൽ വരുന്നത് കേക്കുകളും അലങ്കാരങ്ങളും സമ്മാനങ്ങളും ഒക്കെ ആവാം. എന്നാൽ പതിവിനു വിപരീതമായി വ്യത്യസ്തമായ രീതിയിൽ ക്രിസ്തുമസ് ആഘോഷിച്ച ചിലരെ പരിചയപ്പെടാം. 34 കാരനായ ബാരി വിൽസൺ, ഡോർസെറ്റ് ക്രൈസ്റ്റ്ചർച്ചിലെ കടലിൽ മുങ്ങികുളിച്ചാണ് ക്രിസ്തുമസ് ആഘോഷിച്ചത്. മാക്മില്ലൻ കെയറിംഗ് പ്രാദേശികമായി നടത്തിയ ഈ പരിപാടിയിൽ നൂറുകണക്കിന് ആളുകൾ സംബന്ധിച്ചു. ഇത് മൂന്നാം തവണയാണ് ബാരി, വളരെ വ്യത്യസ്തമായി ക്രിസ്തുമസ് ആഘോഷിക്കുന്നത്.

ക്രിസ്തുമസ് പിറവിയുടെ ദിനം കൂടിയായിരുന്നു. ദൈവപുത്രന്റെ മാത്രമല്ല. കെന്റിലെ വില്യം ഹാർവി ആശുപത്രിയിൽ രണ്ടു പെൺകുഞ്ഞുങ്ങൾ ഇന്നലെ ജനിക്കുകയുണ്ടായി. ആദ്യത്തെ കുട്ടി ജനിച്ചത് 1:36നാണ്. തനിക്കു ലഭിച്ച എക്കാലത്തെയും വലിയ ക്രിസ്തുമസ് സമ്മാനം ആണിതെന്ന് അമ്മ വിക്ടോറിയ ഹിൽഡൻ പറയുകയുണ്ടായി. രണ്ടാമത്തെ കുട്ടിയുടെ അമ്മ ജോഡി വിറ്റ്സ് തന്റെ കുഞ്ഞിനെ ഒരു ക്രിസ്തുമസ് അത്ഭുതം ആയാണ് വിശേഷിപ്പിച്ചത്. 03:08നാണ് രണ്ടാമത്തെ കുട്ടി ജനിച്ചത്.

ക്രിസ്തുമസ് ദിനത്തിൽ മറ്റുള്ളവർക്ക് സന്തോഷം നൽകികൊണ്ട് അതിൽ ആനന്ദം കണ്ടെത്തുകയാണ് ആൻ ഹോഗ്ട്ടൺ. അടുത്ത ബന്ധുവിന്റെ ഓർമയ്ക്കായി നൂറോളം പേർക്ക് ആൻ ഭക്ഷണം നൽകുന്നു. ഇതിനായി 700 പൗണ്ട് ആണ് അവൾ സമാഹരിച്ചത്. തന്റെ നാല് പെൺമക്കളും ഭർത്താവും ആനിനോടൊപ്പം ചേർന്നു പ്രവർത്തിക്കുന്നു. സെഡ്‌ഗ്ലി കമ്മ്യൂണിറ്റി ചർച്ചിൽ ഭക്ഷണം വിതരണം ചെയ്തു. ഒപ്പം ആനിന്റെ കുടുംബം ഭവനരഹിതർക്ക് സ്ലീപ്പിംഗ് ബാഗുകൾ വിതരണം ചെയ്യുന്നുമുണ്ട്.

15 കാരിയായ ഫിഫിയോൺ ഡയസ്, തന്റെ ക്രിസ്മസ് ദിനം ഗ്ലൗസെസ്റ്ററിലെ ഇൻഡോർ ക്ലൈമ്പിങ് സെന്ററിൽ ചിലവഴിച്ചു. ചാരിറ്റിക്കുവേണ്ടി പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്ലൈമ്പിങ് വാൾ പ്രോഗ്രാം നടത്തിയതെന്ന് അവൾ പറഞ്ഞു. ഇത് ചെയ്യുന്നത് അസാധാരണമായ ഒരു കാര്യമാണെന്ന് ഡയസ് അഭിപ്രായപ്പെട്ടു. ആൻഡ്രൂ ബിൻസും ഗാവിൻ ബഫാമും തങ്ങളുടെ ക്രിസ്തുമസ് ആഘോഷിച്ചത് ട്രാഫിക് നിയന്ത്രിച്ചുകൊണ്ടാണ്. ക്രിസ്തുമസ് ദിനത്തിൽ ജോലി ചെയ്യുന്നതിൽ യാതൊരു പ്രശ്നവുമില്ല എന്ന് പറഞ്ഞാണ് ട്രാഫിക് ഉദ്യോഗസ്ഥരായ അവർ ജോലി ചെയ്യുന്നത്.

 

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- സാന്ദ്രിഗ്രാമിലെ രാജകുടുംബത്തിന്റെ ക്രിസ്മസ് ആഘോഷങ്ങളിൽ ആദ്യമായി പങ്കുചേർന്ന് ആറുവയസ്സുകാരൻ ജോർജ് രാജകുമാരനും, നാലുവയസ്സുകാരി ഷാർലറ്റ് രാജകുമാരിയും. മാതാപിതാക്കളായ വില്യമിനോടും, കെയ്റ്റിനോടും ഒപ്പമാണ് ഇരുവരും ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുത്തത്. സാന്ദ്രിഗ്രാമിലെ സെയിന്റ് മേരി മഗ്ദലീൻ ഇടവകയിൽ ആണ് രാജകുടുംബാംഗങ്ങൾ ക്രിസ്മസ് ശുശ്രൂഷക്ക് പങ്കെടുത്തത്. അനേകമാളുകൾ രാജ്ഞിയെയും കുടുംബാംഗങ്ങളെയും സ്വീകരിക്കാൻ എത്തിയിരുന്നു. രാജകുടുംബാംഗങ്ങളെ കാണുവാൻ വേണ്ടി പലരും രാവിലെ തന്നെ എത്തിയിരുന്നു.

ആദ്യമായി ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുത്ത ജോർജ് രാജകുമാരനെയും, ഷാർലറ്റ് രാജകുമാരിയെയും ആളുകൾ പൂക്കൾ നൽകിയാണ് സ്വീകരിച്ചത്. ലൈംഗിക ആരോപണം നേരിടുന്ന ആൻഡ്രൂ രാജകുമാരൻ കുടുംബാംഗങ്ങളോടൊപ്പം പങ്കെടുക്കുമോ എന്ന ആശങ്ക നിലനിന്നിരുന്നു. അദ്ദേഹം ശുശ്രൂഷയിൽ പങ്കെടുത്തെങ്കിലും, കുടുംബാംഗങ്ങളിൽ നിന്നും അകന്നുമാറി ആണ് നിന്നത്.

അഭിപ്രായ ഭിന്നതകളെ മാറ്റി നിർത്തിയാൽ മാത്രമേ ജനങ്ങൾ തമ്മിൽ സാഹോദര്യവും ഐക്യവും ദൃഢം ആവുകയുള്ളൂ എന്ന് രാജ്ഞി തന്റെ ക്രിസ്മസ് സന്ദേശത്തിൽ അഭിപ്രായപ്പെട്ടു. ആശുപത്രിയിൽ നിന്നും ചൊവ്വാഴ്ച ഡിസ്ചാർജ് ചെയ്യപ്പെട്ട ഫിലിപ്പ് രാജകുമാരൻ ചടങ്ങിൽ പങ്കെടുത്തില്ല.

ജോയൽ ചെമ്പോല , മലയാളം യുകെ ന്യൂസ് ടീം 

സൂപ്പർമാർക്കറ്റ് മേഖലയിലെ പ്രമുഖ സ്ഥാപനമായ ടെസ്കോ ചൈനയിലെ ഫാക്ടറിയിൽ ക്രിസ്തുമസ് കാർഡിന്റെ ഉല്പാദനം താൽക്കാലികമായി നിർത്തിവെച്ചു. ക്രിസ്തുമസ് കാർഡിന്റെ നിർമ്മാണത്തിനായി ജയിൽപ്പുള്ളികളെ നിയോഗിച്ചെന്ന ആരോപണത്തെ തുടർന്നാണിത്.

കഴിഞ്ഞ ദിവസം ആറു വയസ്സുകാരിയായ ഒരു പെൺക്കുട്ടി തന്റെ സൂഹ്യത്തുക്കൾക്ക് നൽകുവാനായി വാങ്ങിയ ക്രിസ്തുമസ് കാർഡുകളിൽ ഒന്നിൽ തടവുപുള്ളികൾ മുൻകൂട്ടി ഒരു കുറിപ്പ് എഴുതിയിരുന്നു. “ഞങ്ങൾ ചൈനയിലെ ഷാങ്ഹായ് ക്യുൻപു ജയിലിലെ വിദേശ തടവുകാരാണ്. ഇഷ്ടമില്ലാത്ത ജോലി ചെയ്യാൻ ഞങ്ങളെ നിർബന്ധിക്കുന്നു. ദയവായി ഞങ്ങളെ സഹായിക്കുകയും മനുഷ്യാവകാശ സംഘടനയെ അറിയിക്കുകയും ചെയ്യുക” എന്നതായിരുന്നു കുറിപ്പ്‌. ചുവന്ന തൊപ്പിയണിഞ്ഞ ഒരു പൂച്ചക്കുട്ടിയുടെ ചിത്രമുള്ള കാർഡായിരുന്നു അത്.

തങ്ങളുടെ നിർമ്മാണ ജോലികളിൽ തടവുപുള്ളികളെ ഒരിക്കലും നിയോഗിക്കാറില്ലെന്നും അങ്ങനെ കണ്ടെത്തിയാൽ കാർഡുകളുടെ വിതരണക്കാരനെതിരെ കർശന നടപടിയെടുക്കുമെന്നും ടെസ്ക്കോയുടെ ഔദ്യോഗിക വ്യത്തങ്ങൾ പറഞ്ഞു. കുറിപ്പുകൾ എഴുതിയ കാർഡുകൾ കിട്ടിയതായി മറ്റ് പരാതികൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല.

 

ശ്രീവിദ്യ കെ. എം

യൂറോപ്പ്യൻ രാജ്യങ്ങളിൽ പ്രചാരത്തിലുള്ള റോളർ സ്കേറ്റിംഗ് എന്ന കളി ഇന്ന് നമ്മുടെ ഭാരതത്തിലും ചക്രക്കാലുകളിൽ ഉരുളുന്നു.1940ൽ ഇന്ത്യയിലെത്തിയ ഈ ഗെയിം സാധാരണക്കാർക്കിടയിലെത്താൻ കാരണക്കാരനായത് മലയാളിയായ കേണൽ ഗോദവർമ രാജയാണ്. റോളർ സ്കേറ്റിംഗ് വിവിധയിനത്തിൽ ദേശീയ തലങ്ങളിൽ മലയാളികൾ വിജയം നേടിയിട്ടുണ്ടെങ്കിലും കേരളത്തിൽ ഇത് കേവലം വിനോദമായിട്ടാണ് വളർന്നത്.
ആർട്ടിക് പ്രദേശത്തുനിന്നുത്ഭവിച്ച സ്കേറ്റിംഗ് ഇന്ന് ക്ലാസിക്കൽ ഡാൻസ്, ബാസ്കറ്റ്ബാൾ, ഹോക്കി, ക്രിക്കറ്റ്‌ തുടങ്ങിയ മറ്റ് ഇനങ്ങളുമായും സംയോജിച്ചാണ് കുട്ടികൾക്കിടയിൽ ശ്രദ്ധ നേടുന്നത്. കേരളത്തിൽ റോളർ ബാസ്കറ്റ്ബാൾ പ്രചാരം നേടിയത് 2005ലാണ്. കായികാദ്ധ്യാപനായ ജോമോൻ ജേക്കബിന്റെ നേതൃത്വത്തിൽ ദക്ഷിണ മേഖല ടൂർണമെന്റുകൾ വരെ നടത്തപ്പെട്ടു. ഇതിനെല്ലാമൊടുവിൽ കേരളത്തിൽ കേവലം വിനോദമായി കണ്ടിരുന്ന റോളർ സ്‌കേറ്റിംഗിന് DPI യുടെയും കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെയും അംഗീകാരം ഇന്ന് ലഭിച്ചിരിക്കുന്നു. ഇതോടുകൂടി മറ്റ് കായികയിനങ്ങൾ പോലെതന്നെ ഇതും സ്കൂൾ ഗെയിംസിലിടം നേടി.കുട്ടികൾക്കും മുതിർന്നവർക്കുമിടയിൽ ഗെയിം പ്രചാരം നേടിയതോടെ പരിശീലിപ്പിക്കുന്നവരുടെ എണ്ണവും കൂടി.കുട്ടികൾക്ക് ഗ്രേസ് മാർക്കും സ്പോർട്സ് ക്വാട്ട അഡ്മിഷനുമെല്ലാം റോളർ സ്‌കേറ്റിംഗും പരിഗണിക്കപ്പെടുന്നയിനമായി .

 

ഇന്ന് കേരളത്തിലെ പ്രമുഖ ജില്ലകളിലെല്ലാം റോളർ സ്കേറ്റിംഗ് അക്കാദമികൾ പ്രവർത്തിക്കുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ഇടുക്കി(തൊടുപുഴ), കൊല്ലം എന്നിവിടങ്ങളിലെല്ലാം റോളർ സ്കേറ്റിംഗ് വിവിധ തരത്തിൽ തരംഗമാവുകയാണ്.കേരള റോളർ സ്‌കേറ്റിങ് അസോസിയേഷനുമായി ചേർന്ന് പ്രവർത്തിക്കുന്ന തിരുവനന്തപുരത്തെ Spark roller skating അക്കാദമി റോളർ സ്‌കേറ്റിംഗിന്റെ മറ്റൊരു കേന്ദ്രമാണ്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം, പൂജപ്പുര സരസ്വതി മണ്ഡപം, എറണാകുളം ലുലു മാൾ എന്നിവിടങ്ങളിൽ സ്കേറ്റിംഗ് പഠിക്കാനെത്തുന്ന കുട്ടികൾ പ്രായ വ്യത്യാസമില്ലാതെയാണ് പ്രകടനം നടത്തുന്നത്.

ഈ ഗെയിംന്റെ വിവിധ രൂപങ്ങൾ ലോകതലത്തിൽ നടക്കപ്പെടുന്ന ചാംപ്യൻഷിപ്പുകളാണ്. ഈ ലോകനിലവാരത്തിലും കേരളത്തിന്റെ നാമമെത്തിച്ചിട്ടുള്ള കുട്ടികൾ ഇന്നും നമ്മുടെ നാട്ടിലുണ്ട്. എന്നാൽ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും മറ്റ് കായികയിനങ്ങളിലെ താരങ്ങൾ പോലെ ഇതിലെ താരങ്ങൾ പലപ്പോഴും ജനശ്രദ്ധ നേടാതെ പോകുന്നു.ജില്ലാ,സംസ്ഥാനതല ചാംപ്യൻഷിപ്പുകൾ വരെ നടത്തപ്പെടുന്നുണ്ടെങ്കിലും കൂടുതൽ അറിയപ്പെടുന്നില്ല. കൊല്ലം ജില്ലയിലെ അഭിജിത് 2016ൽ ഇറ്റലിയിൽ നടന്ന ലോക റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിലെ വെള്ളി മെഡൽ ജേതാവാണ്.റോളർ സ്‌കേറ്റിംഗിലെ ഐസ് സ്‌കേറ്റിംഗിൽ ചൈനയിൽ നടന്ന ഏഷ്യൻ ചാംപ്യൻഷിപ്പിലും പങ്കെടുത്തിരുന്നു. എന്നാൽ ഐസ് സ്കേറ്റിംഗ് പരിശീലിക്കുന്നതിനുള്ള സൗകര്യം ഇന്ന് കേരളത്തിലുള്ള ഏകയിടം കൊച്ചി ലുലുമാളിലാണ്.കേരളത്തിൽ മറ്റെല്ലാ കായികയിനങ്ങൾ പോലെതന്നെ ആംഗികരിക്കപ്പെട്ടിട്ടുള്ള ഈ കായിക രൂപത്തിനും വേണ്ട സംജ്ജീകരണമൊരുക്കേണ്ടത് കായിക മന്ത്രലയങ്ങളുടെ കടമയാണ്.

ദേശീയ, അന്താരാഷ്ട്ര മത്സരങ്ങൾ വരെ നടത്തപ്പെടുന്ന റോളർ സ്കേറ്റിംഗ് എന്ന മത്സരത്തിനൊരുങ്ങുന്ന അല്ലെങ്കിൽ മെഡലുകൾ നേടുന്ന ഇന്ത്യൻ ടീമിനെയോ അതിലെ അംഗങ്ങളെയോ മലയാളികൾക്കറിയാമോ എന്ന് ചോദിച്ചാൽ ഭൂരിപക്ഷ ഉത്തരവും അറിയില്ലെന്നായിരിക്കും.ഇതിനൊരു കാരണം സർക്കാരിന്റെയോ മറ്റു മാധ്യമങ്ങളുടെയോ പിന്തുണയും സഹായവും ഈ മേഖലയ്ക്ക് കിട്ടുന്നില്ലെന്നതാണ്. നല്ലൊരു സ്കേറ്റിംഗ് റിങ് പോലും കേരളത്തിൽ റോളർ സ്കേറ്റിംഗ് നായില്ല.

ഇപ്പോൾ റോളർ സ്കേറ്റിംഗ് കേരളത്തിന്റെ പലയിടങ്ങളിലും ഫീസ് വാങ്ങി പരിശീലന അക്കാഡമികൾ വളരുന്നു. എന്നാൽ ഇതിന്റെ മറ്റൊരു വശമെന്തെന്നാൽ ഈ ഗെയിം മിനെപ്പറ്റി അറിയില്ലാത്തവരും പരിശീലക വേഷത്തിലെത്തുന്നു. ഇത്തരത്തിൽ വ്യക്തമായ അറിവ് ഗെയിംനെപ്പറ്റി ഇല്ലാത്തവർക്ക് കീഴിൽ പരിശീലനം നേടുന്നത് കുട്ടികളുടെ ഭാവിയെയാണ് ബാധിക്കുന്നത്.അത്‍ലറ്റിക്‌സ്, ബാസ്കറ്റ്ബാൾ, ഫുട്ബോൾ പോലുള്ളയിനങ്ങൾക്ക് ക്വാളിഫൈഡ് ആയ പരിശീലകാരാണോയെന്നു പലപ്പോഴും വിലയിരുത്തപ്പെടുമ്പോഴും എന്തുകൊണ്ട് യൂറോപ്പ്യൻ രാജ്യങ്ങളിൽ വേരുള്ള ഈ ഗെയിം മിന് ഇന്ത്യൻ ടീം പോലും പങ്കെടുക്കുന്നുണ്ടായി ട്ടും ഇവ പരിശീലിപ്പിക്കുന്നവരു ടെ യോഗ്യതയെപ്പറ്റി വിലയിരുത്തപ്പെടുന്നില്ല?

 

ശ്രീവിദ്യ കെ. എം

വൈക്കം വെള്ളൂരാണ് സ്വദേശം. കോട്ടയം ബസേലിയോസ് കോളേജിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ബിരുദം. സ്പോർട്സ് ഇഷ്ട വിഷയം. കൊട്ടാരത്തിൽ വാര്യത്തു മുരളീധര വാര്യരുടെയും ബാലാമണിയുടെയും ഇളയ മകൾ. സഹോദരി ശ്രീദേവി.

അഡ്വ .പി . എസ്. ശ്രീധരൻപിള്ള , മിസോറാം ഗവർണർ

ക്രിസ്തുമസിനോട് അനുബന്ധമായുള്ള ഓർമ്മകൾ തുടങ്ങുന്നത് എന്റെ ഗ്രാമമായ വെണ്മണിയിൽ നിന്നാണ്. എല്ലാ മതവിഭാഗത്തിൽപ്പെട്ടവരും ഇടകലർന്നു ജീവിക്കുന്ന എൻെറ നാട്ടിൽ സ്വാഭാവികമായും ക്രിസ്തുമസിനോട് ബന്ധപ്പെട്ടിട്ടുള്ള ആഘോഷങ്ങളിൽ എല്ലാവരും വളരെ സജീവമായിരുന്നു.വെണ്മണിയിൽ വൈ എം സി എ തുടങ്ങിയ കാലം തൊട്ടുള്ള ക്രിസ്തുമസ് പരിപാടികളിൽ ഞാൻ സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നു. അങ്ങനെയുള്ള ബന്ധങ്ങളിലൂടെയാണ് ക്രിസ്തുവിനെ കുറിച്ചും ക്രിസ്തുമസ്സിനെക്കുറിച്ചുമുള്ള ആശയങ്ങൾ ചെറിയ പ്രായത്തിൽ തന്നെ എന്നിലേയ്ക്ക് സന്നിവേശിക്കപ്പെട്ടത്. പിന്നീട് കൂടുതൽ പ്രായമായപ്പോൾ ക്രിസ്തുമസിന്റെ സന്ദേശങ്ങൾ സാമൂഹിക തലത്തിലൂള്ള ചിന്തകൾ എന്നിലേയ്ക്ക് കടന്നു വരുവാൻ കാരണമായി.

ജീസസ് ക്രൈസ്റ്റ് ദൈവപുത്രനാണ് എന്ന വിശ്വാസത്തിലാണ് ക്രിസ്തീയ വിശ്വാസം തന്നെ ഉണ്ടായിട്ടുള്ളത്. രമ്യഹർമ്മങ്ങളിലോ രാജകൊട്ടാരത്തിലോ അല്ല മറിച്ച് എളിമയുടെ പ്രതീകമായ കാലിത്തൊഴുത്തിലെ പുൽക്കൂട്ടിലാണ് ക്രിസ്തു ജനിച്ചത്. അതുകൊണ്ടുതന്നെ ക്രിസ്തീയ വിശ്വാസത്തെ സംബന്ധിച്ച് മൂന്നു കാര്യങ്ങളാണ് പ്രധാനമായും ഉള്ളത്. ഒന്നാമതായി സ്നേഹം. സ്നേഹമാണ് ദൈവം എന്ന മഹത്തായ സന്ദേശം. രണ്ടാമതായി ദയയാണ്. മനുഷ്യരോടും സഹജീവികളോടും ഉള്ള ദയ. മൂന്നാമതായി സമാധാനം. ഈ മൂന്നു മഹത്തായ സന്ദേശങ്ങളാണ് ക്രിസ്തുവിന്റെ തിരുപ്പിറവിയോടു കൂടി ലോകത്തിന് ലഭിച്ചത്.

ലോകത്തിലെ അറിയപ്പെടുന്ന എല്ലാ മതങ്ങളെയും സ്വീകരിക്കുകയും അവയ്ക്ക് വളരാനും വികസിക്കാനും അവസരം ഉണ്ടാക്കി കൊടുക്കുകയും ചെയ്ത പാരമ്പര്യമാണ് ഭാരതത്തിനുള്ളത്. നമ്മുടെ അടിസ്ഥാനപരമായ സങ്കല്പം തന്നെ സർവ്വ ധർമ്മ സമഭാവമാണ്. മതേതരത്വം എന്ന സങ്കല്പം ഭരണഘടനയിൽ വരുന്നതിന് വളരെ മുൻപ് തന്നെ യുഗയുഗാന്തരങ്ങളായി ഈ സമഭാവനയിൽ രൂപപ്പെട്ട നാടാണ് നമ്മുടേത്. എല്ലാ മതങ്ങളുടെയും നല്ല വശങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടു പോകാൻ നമ്മൾക്ക് കഴിയണം.

ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം എന്ന് പറയുമ്പോൾ വിശ്വത്തിന് മുഴുവൻ സമാധാനം എന്ന വിശ്വമാനവികതയുടെ മഹത്തായ സന്ദേശമാണ് ക്രിസ്തുമസ് നൽകുന്നത്. വളരെ മുൻപുതന്നെ ക്രിസ്തുമസിനോട് അനുബന്ധിച്ചുള്ള പല പരിപാടികളിലും ക്രിസ്മസ് സന്ദേശങ്ങൾ ഞാൻ നൽകിയിട്ടുണ്ട്. ഞാൻ പഠിച്ച എം. റ്റി .എച്ച് .എസ്. മാർത്തോമാ ഹൈസ്കൂളിൽ തന്നെ ക്രിസ്മസ് പരിപാടികളിൽ പ്രസംഗിച്ചിട്ടുണ്ട്.അപ്പോഴെല്ലാം പരസ്പര സൗഹാർദ്ദത്തിന്റെയും സ്നേഹത്തിൻെറയും അനുരണനങ്ങളാണ് എന്റെ മനസ്സിൽ നിറയുന്നത് .

ആത്യന്തികമായി സത്യം ഒന്നാണ്. ആ സത്യത്തിലേക്ക് വ്യത്യസ്ത വഴികളിലൂടെ നമ്മൾ യാത്ര ചെയ്യുന്നു. ഈ ഒരു കാഴ്ചപ്പാടിലാണ് ഭാരതീയ ആത്മീയ ജീവിതം തന്നെ ഉള്ളത്. അതു കൊണ്ടു തന്നെ ക്രിസ്തു ജീവിതത്തിന്റെ നന്മ സ്വാംശീകരിക്കാനുള്ള അവസരമാണ് ക്രിസ്തുമസ്.

നമ്മുടെ രാജ്യം വലിയ പുരോഗതിയിലേയ്ക്ക് എത്തിച്ചേരാൻ ഒരു മനസ്സോടെ ഏകോദര സോദരരായി പ്രവർത്തിക്കാം. അതിൽ പരസ്പര വിശ്വാസവും സ്നേഹവും ഉണ്ടാകണം. കൂടുതൽ കരുത്തോടെ 2020 ൽ ഭാരതത്തിന് മുന്നോട്ടുപോകാൻ ക്രിസ്തുമസും പുതുവത്സരവും സഹായകമാകട്ടെ എന്ന പ്രാർത്ഥനയും ആശംസയും ആണ് എനിക്കുള്ളത്.

വളരെ സന്തോഷത്തോടും പ്രാധാന്യത്തോടും ക്രിസ്തുമസ്സ് ആഘോഷിക്കുന്ന സമൂഹമാണ് മിസോറാമിൽ ഉള്ളത്.ക്രിസ്തുമസ്സിനോടനുബന്ധിച്ച് അഞ്ചു പൊതുഅവധികൾ തന്നെ മിസോറമിലുണ്ട് . ഏതാണ്ട് രണ്ടാഴ്ചക്കാലത്തോളം എല്ലാവരും ക്രിസ്തുമസിന്റെയും പുതുവത്സരത്തിന്റെയും തിരക്കിലായിരിയ്ക്കും . മിസോറാം രാജ്യഭവനിൽ തൊണ്ണൂറ് സ്റ്റാഫ് അംഗങ്ങളാണ് ഉള്ളത് .രാജ്യ ഭവനിലെ എല്ലാവർക്കും സമ്മാനങ്ങളും മധുരവും നൽകി ക്രിസ്തുമസ് ആഘോഷം ഞാൻ നടത്തിയിരുന്നു . എല്ലാവർക്കും ക്രിസ്തുമസിന്റെയും പുതുവത്സരത്തിന്റെയും ആശംസകൾ.

മിസോറാം ഗവർണറായി അഡ്വ .പി . എസ്. ശ്രീധരൻപിള്ള സത്യപ്രതിജ്ഞ ചെയുന്നു .

ചിത്രീകരണം : അനുജ കെ, മലയാളം യുകെ ന്യൂസ് ടീം

RECENT POSTS
Copyright © . All rights reserved