ന്യൂസ് ഡെസ്ക്, മലയാളം യുകെ
പുതുവർഷ പുലരിയിൽ യുകെയിലെ സ്വകാര്യ സ്കൂളുകളുടെ ഫീസ് ഇനത്തിൽ വർദ്ധനവ് നിലവിൽ വരും. സർക്കാരിൻറെ പുതിയ വാല്യൂ ആഡഡ് ടാക്സ് നിലവിൽ വരുന്നതാണ് ഇതിന് കാരണം . ഇന്ന് മുതൽ സ്വകാര്യ സ്കൂളുകൾക്കുള്ള വാറ്റ് ഇളവുകളും മറ്റ് ബിസിനസ് നിരക്കുകളും ഒഴിവാക്കി. ഇതിനെ തുടർന്ന് പല വിദ്യാഭ്യാസ സ്ഥാപനങ്ങളും കുട്ടികളുടെ ഫീസ് വർദ്ധിപ്പിച്ച് തങ്ങൾക്ക് ഉണ്ടായ അധികഭാരം ഒഴിവാക്കാൻ ശ്രമിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഒട്ടേറെ യു കെ മലയാളികളുടെ മക്കളാണ് സ്വകാര്യ സ്കൂളുകളിൽ പഠിക്കുന്നത് . പുതിയ നയം മാതാപിതാക്കൾക്ക് വൻ സാമ്പത്തിക ബാധ്യതയ്ക്ക് കാരണമാകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഉയർന്ന ഫീസ് കാരണം പലരും അടുത്ത അധ്യയന വർഷം കുട്ടികളെ ഫീസ് കുറഞ്ഞ സ്കൂളുകളിലേയ്ക്ക് മാറ്റുന്നതിനെ കുറിച്ചുള്ള ആലോചനകൾ തുടങ്ങി കഴിഞ്ഞു.
പുതിയ വാറ്റ് സ്വകാര്യ സ്കൂളുകൾക്ക് ഏർപ്പെടുത്തിയതോടെ 2025 വർഷത്തിൽ മാത്രം 1.5 ബില്യൺ പൗണ്ട് സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. 2024 ഓടു കൂടി ഇത് 1.8 ബില്യൺ പൗണ്ട് ആയി ഉയരും . ഇതുവഴി സമാഹരിക്കുന്ന തുക ഉപയോഗിച്ച് 6500 പുതിയ അധ്യാപകരുടെ നിയമനങ്ങൾ നടത്താൻ വിദ്യാഭ്യാസ വകുപ്പ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ പുതിയ നികുതി നയത്തിനെതിരെ കടുത്ത വിമർശനമാണ് പ്രതിപക്ഷം ഉയർത്തിയിരിക്കുന്നത്. പുതിയതായി സമാഹരിക്കുന്ന പണം ഉപയോഗിച്ച് സ്റ്റേറ്റ് സ്കൂളിനെ സഹായിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് ഷാഡോ വിദ്യാഭ്യാസ സെക്രട്ടറി ലോറ ട്രോട്ട് പറഞ്ഞു. അധ്യയന വർഷത്തിന്റെ മധ്യത്തിൽ ഫീസ് കനത്തതോതിൽ വർദ്ധിച്ചത് ആയിരക്കണക്കിന് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും കടുത്ത ദുരിതത്തിലാക്കുമെന്ന ആക്ഷേപം ശക്തമാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മോശം കാലാവസ്ഥയെ തുടർന്ന് യുകെയിൽ ഉടനീളമുള്ള പുതുവത്സര പരിപാടികൾ റദ്ദാക്കി. എന്നാൽ മാഞ്ചസ്റ്ററിലും ലണ്ടനിലും ഉള്ള ആഘോഷങ്ങൾ പുരോഗമിക്കുകയാണ്. യുകെയുടെ പല ഭാഗങ്ങളിലും ബുധനാഴ്ച വരെ പ്രതികൂല കാലാവസ്ഥയെ തുടർന്ന് കാലാവസ്ഥ മുന്നറിയിപ്പുകൾ മെറ്റ് ഓഫീസ് നൽകിയിട്ടുണ്ട്. ഇംഗ്ലണ്ടിലും വടക്കൻ അയർലണ്ടിലെ ചില ഭാഗങ്ങളിലും മണിക്കൂറിൽ 70 മൈൽ വേഗതയിലുള്ള കാറ്റ് വീശാൻ സാധ്യതയുള്ളതായി മെറ്റ് ഓഫീസ് പറയുന്നു. ഇതിനാൽ ഗതാഗതം വൈകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകി.
നോർത്ത് യോർക്ക് ഷെയറിലെ ബ്ലാക്ക്പൂൾ, ന്യൂകാസിൽ, ഐൽ ഓഫ് വൈറ്റ്, റിപ്പൺ എന്നീ സ്ഥലങ്ങളിൽ നേരത്തെ തന്നെ മോശം കാലാവസ്ഥയെ തുടർന്ന് വെടിക്കെട്ട് പ്രദർശനങ്ങൾ പോലുള്ള ആഘോഷങ്ങൾ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ പൊതുജന സുരക്ഷയെ മുൻനിർത്തി എഡിൻബർഗിലെ ന്യൂ ഇയർ ആഘോഷങ്ങളും റദ്ദാക്കി. എഡിൻബർഗിലെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ വന്ന അന്താരാഷ്ട്ര വിനോദസഞ്ചാരികളോട് പരിപാടിയുടെ സംഘാടകർ ക്ഷമാപണം നടത്തി. അതേസമയം ആഘോഷങ്ങൾ റദ്ദാക്കിയത് ശരിയായ തീരുമാനം ആണെന്ന് സ്കോട്ട് ലന്റിന്റെ സാംസ്കാരിക സെക്രട്ടറി ആംഗസ് റോബർട്ട്സൺ പറഞ്ഞു.
ശക്തമായ കാറ്റ് കാലാവസ്ഥാ നിരീക്ഷകർ പ്രവചിച്ചതിന് പിന്നാലെയാണ് ബ്ലാക്ക് പൂളിലെ വെടിക്കെട്ട് പരിപാടികൾ റദ്ദാക്കിയത്. പുതുവർഷത്തിന്റെ ആരംഭം കുറിക്കുന്ന പ്രൊജക്ഷൻ ഉൾപ്പെടെയുള്ള മറ്റു പരിപാടികൾ മുടക്കമില്ലാതെ തന്നെ നടക്കും. കാലാവസ്ഥയെ കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുമ്പോഴും ലണ്ടനിലെ വെടിക്കെട്ട് ആഘോഷങ്ങൾ അർദ്ധരാത്രിയോടെ മുന്നോട്ടുപോകുമെന്ന് ലണ്ടൻ മേയറുടെ വക്താവ് അറിയിച്ചു. മാഞ്ചസ്റ്ററിലെ വെടിക്കെട്ട് പരിപാടികൾ മാറ്റിയെങ്കിലും മറ്റ് ആഘോഷങ്ങൾ അറിയിച്ചത് പോലെ തന്നെ നടക്കും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ വീശിയടിച്ച ശക്തമായ കാറ്റും കനത്ത മഴയും മൂലം നിരവധി പുതുവർഷാഘോഷ പരിപാടികൾ റദ്ദാക്കിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. പ്രതികൂലമായ കാലാവസ്ഥ മൂലം യുകെയിൽ ഉടനീളം കടുത്ത യാത്ര തടസ്സങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. കനത്ത മൂടൽമഞ്ഞ് കാരണം വ്യോമഗതാഗതത്തിലും വ്യാപകമായ തടസ്സങ്ങൾ നേരിട്ടിരുന്നു. മോശം കാലാവസ്ഥയും റോഡ് വ്യോമ ഗതാഗത മാർഗ്ഗങ്ങളിലെ യാത്ര തടസ്സവുമാണ് വ്യാപകമായി പുതുവർഷാഘോഷങ്ങൾ റദ്ദാക്കുന്നതിന് കാരണമായത്.
ബ്ലാക്ക് പൂൾ , ന്യൂകാസിൽ, ഐൽ ഓഫ് വൈറ്റ്, നോർത്ത് യോർക്ക്ഷെയർ എന്നിവിടങ്ങളിലെ പ്രശസ്തമായ ന്യൂ ഇയർ ആഘോഷങ്ങൾ റദ്ദാക്കിയതിൽ പെടുന്നു. എഡിൻബർഗിൽ ഹോഗ്മാനേ ഫെസ്റ്റിവൽ നേരത്തെ റദ്ദാക്കിയിരുന്നു. ലോസ്‌ഫോക്കിലെ സഫോക്കിൽ പുതുവത്സര ദിനത്തിൽ ഷെഡ്യൂൾ ചെയ്തിരുന്ന രണ്ട് വെടിക്കെട്ട് പ്രദർശനങ്ങൾ ശനിയാഴ്ച വരെ മാറ്റിവച്ചു. സുരക്ഷയാണ് പ്രധാന പ്രശ്‌നമെന്ന് സംഘാടകർ പറഞ്ഞു.
വടക്കൻ സ്കോട്ട് ലൻഡിൽ കനത്ത മഴയുണ്ടാകുമെന്ന ആംബർ വൺ എന്ന ഏറ്റവും ഗുരുതര സ്വഭാവമുള്ള മുന്നറിയിപ്പാണ് നിലവിലുള്ളത്. വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലും വെയിൽസിലും പുതുവർഷ രാവിൽ വൈകുന്നേരം 6 മണി മുതൽ കനത്ത മഴയുണ്ടാകും എന്ന 24 മണിക്കൂർ യെല്ലോ മുന്നറിയിപ്പ് ഉണ്ട്. പുതുവത്സര ദിനത്തിൽ വെയിൽസിലും ഇംഗ്ലണ്ടിൻ്റെ തെക്കൻ ഭാഗങ്ങളിലും യെല്ലോ മുന്നറിയിപ്പ് ഉണ്ട്. മണിക്കൂറിൽ 75 മൈൽ (120 കിമീ/മണിക്കൂർ) വരെ വേഗതയുള്ള തീരദേശ കാറ്റ് ആണ് ഇവിടെ പ്രവചിക്കപ്പെട്ടിരിക്കുന്നത്. വടക്കൻ അയർലൻഡിലുടനീളം പുതുവത്സര രാവിൽ ഉച്ചയ്ക്ക് 2 മണി വരെ ശക്തമായ കാറ്റിന് യെല്ലോ കാലാവസ്ഥ മുന്നറിയിപ്പ് നൽകിയിരുന്നു. നോർത്ത് യോർക്ക് ഷെയറിലും കാലാവസ്ഥ പ്രതികൂലമായി ബാധിച്ചു . പ്രതികൂല കാലാവസ്ഥ മൂലം റിപ്പൺ സിറ്റി കൗൺസിൽ മാർക്കറ്റ് സ്ക്വയറിലെ നടക്കാനിരുന്ന സംഗീത നൃത്ത കലാ പ്രകടനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്ലാക്ക് പൂൾ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി 9 മാസം മാത്രം പ്രായമായ റിച്ചാർഡ് ജോർജ് സാജൻ വിടവാങ്ങി. മൃത സംസ്കാര ശുശ്രൂഷകൾ ഇന്ന് ബ്ലാക്ക് പൂൾ സെൻറ് ജോൺസ് വിയാനി ചർച്ചിൽ വച്ച് നടത്തപ്പെടും. കോട്ടയം ഏറ്റുമാനൂർ സ്വദേശി നമ്പ്യാം കുളം സാജൻ തോമസിൻ്റെയും ജോസി മോൾ ജോർജിന്റെയും മകനാണ് റിച്ചാർഡ് ജോർജ് സാജൻ. റിച്ചാർഡിന്റെ സഹോദരി സഹോദരങ്ങൾ റയൻ തോമസ് സാജൻ റിവാന മരിയ സാജൻ.
റിച്ചാർഡ് ജോർജ് സാജൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ സമീപകാലത്തെങ്ങും കേട്ടിട്ടില്ലാത്ത രീതിയിലുള്ള മോഷണത്തിന്റെ വിവരങ്ങളാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. ലണ്ടനിലെ അതിസമ്പന്നർ താമസിക്കുന്ന വടക്കൻ ലണ്ടനിലെ പ്രിംറോസ് ഹില്ലിലെ അവന്യൂ റോഡിലുള്ള വീട്ടിൽ നിന്നാണ് കോടികൾ വിലമതിക്കുന്ന ആഭരണങ്ങൾ ഉൾപ്പെടെ മോഷണം പോയത്. ഡിസംബർ 7 ന് വൈകുന്നേരം 5 നും 5.30 നും ഇടയിൽ രണ്ടാം നിലയിലെ ജനലിലൂടെ മോഷ്ടാവ് അകത്തു കടന്നതായാണ് പോലീസ് പറയുന്നത്. 10 മില്യണിലധികം വിലമതിക്കുന്ന ആഭരണങ്ങളും 150,000 പൗണ്ട് വിലമതിക്കുന്ന ഡിസൈനർ ഹാൻഡ്‌ബാഗുകളും മോഷ്ടിക്കപ്പെട്ടു.
ഹെർമിസ് ക്രോക്കഡൈൽ കെല്ലി ഹാൻഡ്‌ബാഗുകളും 15,000 പൗണ്ട് പണവും ആഭരണങ്ങൾ പതിച്ച നെക്ലേസുകളും വളകളും ഉൾപ്പെടെ 10.4 മില്യൺ പൗണ്ട് വിലമതിക്കുന്ന വസ്തുവകകൾ മോഷ്ടിക്കപ്പെട്ടതായാണ് അനുമാനിക്കപ്പെടുന്നത്. പ്രതിയെ പിടികൂടുന്നതിനും ശിക്ഷിക്കുന്നതിലേക്കും നയിക്കുന്ന വിവരങ്ങൾ കൈമാറുന്നവർക്ക് 5 ലക്ഷം പൗണ്ട് പാരിതോഷികം ഉടമ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുകൂടാതെ വസ്തുവകകൾ കണ്ടെത്താൻ സഹായിക്കുന്നവർക്ക് മൂല്യത്തിന്റെ 10 ശതമാനം പണം പാരിതോഷികം വീട്ടുടമകൾ വാഗ്ദാനം ചെയ്തിട്ടുണ്ട് . പോലീസ് പറയുന്നത് അനുസരിച്ച് മോഷണം പോയ ആഭരണങ്ങൾ ഭൂരിഭാഗവും അമൂല്യവും എളുപ്പത്തിൽ തിരിച്ചറിയാൻ പറ്റുന്നവയുമാണ്. ഈ ഗണത്തിൽപ്പെടുന്ന ആഭരണങ്ങൾ വിൽക്കാൻ ആരെങ്കിലും ബന്ധപ്പെടുമ്പോൾ ഉടൻ വിവരം കൈമാറണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. യുകെയിലെ ഏറ്റവും ചിലവേറിയ സ്ഥലമായ അവന്യൂ റോഡ് -6 ലെ വീട്ടിൽ നടന്ന മോഷണം വൻ ഞെട്ടലാണ് നിയമവൃത്തങ്ങളുടെ ഇടയിൽ ഉളവാക്കിയിരിക്കുന്നത്. ലോയ്ഡ്സ് ബാങ്കിൻ്റെ സമീപകാല ഗവേഷണമനുസരിച്ച്, യുകെയിലെ ഏറ്റവും ചെലവേറിയ തെരുവുകളിലൊന്നാണ് അവന്യൂ റോഡ്, ശരാശരി വീടിൻ്റെ വില £15.2 മില്യൺ ആണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മോശം കാലാവസ്ഥ മൂലം പുതുവർഷ ആഘോഷങ്ങൾക്ക് നിറം മങ്ങുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. യുകെയുടെ വിവിധ ഭാഗങ്ങളിൽ മണിക്കൂറിൽ 70 മൈൽ വേഗത്തിൽ കാറ്റ് വീശുമെന്ന മുന്നറിയിപ്പും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകി. ഇതിനു പുറമെ കനത്ത മഴയ്ക്കും മഞ്ഞിനും സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്. വടക്കൻ അയർലൻഡ്, നോർത്തേൺ ഇംഗ്ലണ്ട്, സ്കോട്ട്ലൻഡിൻ്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലും ചൊവ്വാഴ്ച മുതൽ യുകെയുടെ ഭൂരിഭാഗം ഭാഗങ്ങളിലും യെല്ലോ വാണിംഗ് നിലവിലുണ്ട്.
യുകെയിലെ ചില പ്രദേശങ്ങളിലെ മോശം കാലാവസ്ഥ ജനുവരി 2 വരെ നിലനിൽക്കുമെന്നാണ് നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തിൻ്റെ വടക്കൻ ഭാഗങ്ങളിലും മഞ്ഞുവീഴ്ച ഉണ്ടായേക്കാം എന്ന മുന്നറിയിപ്പും നൽകപ്പെട്ടിട്ടുണ്ട് . നാല് ദിവസത്തിനുള്ളിൽ യുകെയുടെ മിക്ക സ്ഥലങ്ങളിലും യെല്ലോ അലർട്ട് ഒരു പ്രാവശ്യം എങ്കിലും ലഭിച്ചതിനാൽ മിക്ക ഇടങ്ങളിലും യാത്രാ തടസ്സം ഉണ്ടാകാനുള്ള സാധ്യതയും നിലവിലുണ്ട്. പുതുവത്സര രാവിൽ പടിഞ്ഞാറൻ സ്കോട്ട് ലൻഡിലെ ചില ഭാഗങ്ങളിൽ കനത്ത മഴയ്ക്കുള്ള സാധ്യത മുന്നറിയിപ്പുണ്ട്. ഇത് പ്രാദേശിക വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നാണ് കരുതപ്പെടുന്നത്. രാജ്യത്തിൻ്റെ വടക്കൻ ഭാഗങ്ങളിലും മഞ്ഞുവീഴ്ച ഉണ്ടായേക്കാം.
മിക്ക സ്ഥലങ്ങളിലും കാറ്റിന്റെ ശക്തി കൂടുതലാണെങ്കിലും തെക്കൻ ഇംഗ്ലണ്ടിൽ കൂടുതൽ കനത്ത കാറ്റ് വീശിയടിക്കുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. തെക്കും പടിഞ്ഞാറൻ തീരങ്ങളിലും 70 മൈൽ വേഗത്തിൽ കാറ്റ് വീശുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. യുകെയിൽ ഉടനീളം 30 മില്ലിമീറ്റർ കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്. വെയിൽസിൽ ബുധനാഴ്ച മഴ ശക്തമാകുമെന്ന് പ്രവചനമുണ്ട്. ഇത് ചെറിയ തോതിൽ വെള്ളപ്പൊക്കത്തിന് കാരണമാകും. വടക്കൻ അയർലൻഡ്, സ്കോട്ട്ലൻഡ്, വടക്കൻ ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ച കനത്ത തടസ്സങ്ങൾ സൃഷ്ടിച്ചേക്കാം. ചില പ്രദേശങ്ങളിൽ 10 സെൻ്റീമീറ്റർ മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു. യുകെയിലെ മിക്ക വിമാനത്താവളങ്ങളിലും കനത്ത മൂടൽമഞ്ഞ് മൂലം വിമാന സർവീസുകൾ റദ്ദാക്കപ്പെടുകയോ കാലതാമസം വരുകയോ ചെയ്തിരുന്നു. വ്യാഴാഴ്ച മുതൽ അടുത്ത വാരാന്ത്യം വരെ എല്ലായിടത്തും തണുപ്പ് വ്യാപകമായിരിക്കും. ശീതകാല മഴ വടക്കൻ പ്രദേശങ്ങളെ ബാധിക്കുകയും മഞ്ഞുമൂടിയ അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ഒരു വീട് നമ്മൾ വിൽക്കുകയോ വാടകയ്ക്ക് കൊടുക്കുകയോ, അതുമല്ലെങ്കിൽ പുതിയതായി നിർമ്മിക്കുകയോ ചെയ്യണമെങ്കിൽ എനർജി പെർഫോമൻസ് സർട്ടിഫിക്കറ്റ് (ഇ പി സി ) നിയമപരമായി ആവശ്യമാണ് . ഇംഗ്ലീഷ് അക്ഷരമാലയിലെ A മുതൽ G വരെയുള്ള വിവിധ ഗ്രേഡുകളിലായാണ് ഇ പിസി നൽകുന്നത്. A ഏറ്റവും കാര്യക്ഷമതയുള്ളതും G ഏറ്റവും കുറഞ്ഞ കാര്യക്ഷമതയുള്ളതുമായാണ് വിവക്ഷിക്കപ്പെടുന്നത്.
ഇപിസി നേടിയെടുക്കാൻ ആദ്യമായി ചെയ്യേണ്ടത് യോഗ്യതയുള്ള ഒരു അഡ്വൈസറെ കണ്ടെത്തുക എന്നതാണ്. അംഗീകൃത ഡൊമസ്റ്റിക് എനർജി അസസ്സർമാരാണ് ഇപിസികൾ ഇഷ്യൂ ചെയ്യേണ്ടത്. ഗവൺമെൻ്റ് അംഗീകൃത വെബ്‌സൈറ്റുകളിൽ നിങ്ങൾക്ക് ഒരു സാക്ഷ്യപ്പെടുത്തിയ മൂല്യനിർണ്ണായകനെ കണ്ടെത്താൻ കഴിയും. നിങ്ങളുടെ പ്രോപ്പർട്ടിയിൽ ഉള്ള ഊർജ്ജ ഉപയോഗം, ഇൻസുലേഷൻ ക്രമീകരണങ്ങൾ മറ്റ് ഹീറ്റിംഗ് സിസ്റ്റം എന്നിവ പരിശോധിച്ചാണ് നിങ്ങളുടെ വീടിൻറെ എനർജി എഫിഷ്യൻസി സർട്ടിഫിക്കറ്റ് തയ്യാറാക്കുന്നത്. മൂല്യ നിർണ്ണയത്തിന് ശേഷം നൽകുന്ന സർട്ടിഫിക്കറ്റ് നിലവിലെ എനർജി റേറ്റിംഗ്, എനർജി എഫിഷ്യൻസി വർദ്ധിപ്പിക്കുന്നതിനുള്ള ശുപാർശകൾ എന്നിവ ഉൾപെടുത്തിയിട്ടുണ്ടാവും . ഈ സർട്ടിഫിക്കറ്റിന് യുകെയിൽ പത്ത് വർഷത്തേയ്ക്ക് സാധുതയാണുള്ളത്. വസ്തുവിന്റെ വലിപ്പവും സ്ഥാനവും അനുസരിച്ച് ഇ പി സി യ്ക്ക് ചിലവാകുന്നത് 60 പൗണ്ട് മുതൽ 120 പൗണ്ട് വരെയാണ് .
മേൽപറഞ്ഞ വസ്തുതകൾ മറച്ചു വെച്ചാണ് ചില ഓൺലൈൻ മാധ്യമങ്ങൾ എനർജി എഫിഷ്യൻസി സർട്ടിഫിക്കറ്റിന് വൻതുക ചിലവാകും എന്ന വാർത്തകൾ പ്രചരിപ്പിക്കുന്നത്. പുതിയതായി സർക്കാർ പാസാക്കിയ നിയമമനുസരിച്ച് ഇപിസിയായി A മുതൽ C വരെ ലഭിക്കുന്ന വീടുകൾ മാത്രമേ വാടകയ്ക്ക് നൽകാൻ സാധിക്കുകയുള്ളൂ. പരിസ്ഥിതി സംരക്ഷണങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ കർശന നിലപാട് എടുക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ പ്രധാനപ്പെട്ട വ്യാപാര സ്ഥാപനങ്ങളുടെ തകർച്ച മൂലം നിരവധി പേർക്ക് ജോലി നഷ്ടമായതായുള്ള വാർത്തകൾ പുറത്തുവന്നു . ഈ വർഷം ഏകദേശം 170,000 തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടതായാണ് ഏകദേശ കണക്കുകൾ കാണിക്കുന്നത് . ഇതിന് മുൻപ് 2020 ലാണ് ഇതിന് സമാനമായ രീതിയിൽ തൊഴിൽ നഷ്ടം റിപ്പോർട്ട് ചെയ്യപ്പെട്ടത്. അന്ന് ലോക്ക് ഡൗൺ മൂലം കടകൾ അടച്ചിട്ട സാഹചര്യം ഉടലെടുത്തപ്പോൾ ഏകദേശം 2 ലക്ഷത്തിലധികം ആളുകൾക്കാണ് തൊഴിൽ നഷ്ടം സംഭവിച്ചത്.
സെൻ്റർ ഫോർ റീട്ടെയിൽ റിസർച്ച് സമാഹരിച്ച കണക്കുകളിലാണ് യുകെയിലെ തൊഴിൽ മേഖലയെ കുറിച്ച് ആശങ്കപ്പെടുത്തുന്ന വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്. ഇതിനു മുൻപിലെ വർഷമായ 2023 മായി താരതമ്യം ചെയ്യുമ്പോൾ ജോലി നഷ്ടപ്പെട്ടവരുടെ എണ്ണത്തിൽ ഏകദേശം 4.9 വർദ്ധനവാണ് നിലവിൽ ഉള്ളത്. ഹോംബേസ്, ടെഡ് ബേക്കർ തുടങ്ങിയ പ്രമുഖ ശൃംഖലകളുടെ തകർച്ചയ്‌ക്കിടയിൽ തൊഴിൽ നഷ്ടങ്ങളുടെ എണ്ണം വർദ്ധിച്ചതായി സെൻ്റർ ഫോർ റീട്ടെയിൽ റിസർച്ച് സമാഹരിച്ച കണക്കുകളിലെ ഏറ്റവും പുതിയ വിശകലനം കാണിക്കുന്നു.
മാറിവന്ന ഉപഭോക്തൃ ഷോപ്പിംഗ് ശീലങ്ങൾ, പണപ്പെരുപ്പം, വർദ്ധിച്ചുവരുന്ന ഊർജ്ജ ചെലവുകൾ, വാടക, ബിസിനസ് നിരക്കുകൾ എന്നിവ മൂലമാണ് ചെലവു ചുരുക്കലിന് ചില്ലറ വ്യാപാരികളെ പ്രേരിപ്പിച്ചതെന്നാണ് സെൻ്റർ ഫോർ റീട്ടെയിൽ റിസർച്ചിൻ്റെ ഡയറക്ടർ പ്രൊഫസർ ജോഷ്വ ബാംഫീൽഡ് പറഞ്ഞു. ചെറുകിട വ്യാപാര സ്ഥാപനങ്ങളെ സംബന്ധിച്ച് അടുത്ത വർഷവും വെല്ലുവിളി നിറഞ്ഞതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ചില്ലറ വ്യാപാര സ്ഥാപനങ്ങളിലെ തൊഴിൽ നഷ്ടം യുകെ മലയാളികളെ പ്രത്യേകിച്ച് വിദ്യാർത്ഥി വിസയിൽ എത്തിയവരെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പല വിദ്യാർത്ഥികളും പാർട്ട് ടൈം ജോലിക്കായി ഇത്തരം സ്ഥാപനങ്ങളെ ആയിരുന്നു ആശ്രയിച്ചിരുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അനധികൃത കുടിയേറ്റം തടയാനായി കടുത്ത നടപടികൾ സ്വീകരിച്ചിട്ടും ഫലപ്രദമാകുന്നില്ലെന്ന ആശങ്കപ്പെടുത്തുന്ന റിപ്പോർട്ടുകൾ ആണ് പുറത്തു വരുന്നത്. ഭാഗ്യം പരീക്ഷിക്കാൻ ജീവൻ പണയപ്പെടുത്തി ഇംഗ്ലീഷ് ചാനൽ കടക്കാൻ ശ്രമിക്കുന്ന നിരവധി പേരാണ് മരണത്തിന് കീഴടങ്ങുന്നത്. ഞായറാഴ്ച രാവിലെ ഒരു ചെറിയ ബോട്ടിൽ ഇംഗ്ലീഷ് ചാനൽ കടക്കാൻ ശ്രമിച്ച മൂന്ന് പേർ മരിച്ചതായി ഫ്രഞ്ച് തീരസംരക്ഷണ സേന അറിയിച്ചു. ഇന്നലെ ഞായറാഴ്ച പ്രാദേശിക സമയം 6- ന് കാലെയ്‌സിനടുത്തുള്ള സംഗാട്ടെ തീരത്ത് നിന്ന് ബോട്ടിൽ പുറപ്പെട്ടവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.
ചാനൽ മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് മരിച്ച മൂന്നുപേരുടെ മൃതദേഹം ഹെലികോപ്റ്റർ ഉപയോഗിച്ച് വെള്ളത്തിൽ നിന്ന് വീണ്ടെടുത്തു. അപകടത്തെ തുടർന്ന് 45 പേർക്ക് ചികിത്സ നൽകിയതായും പലർക്കും ഹൈപ്പോതെർമിയ ബാധിച്ചിട്ടുണ്ടന്നുമാണ് റിപ്പോർട്ടുകൾ . ഇതിൽ 4 പേരുടെ നില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചെറു ബോട്ടുകളിലായി ചാനൽ ക്രോസ് ചെയ്ത ആളുകളുടെ എണ്ണത്തിൽ വൻവർദ്ധനവ് ഉണ്ടായ വർഷമാണ് 2024 എന്നാണ് കണക്കുകൾ കാണിക്കുന്നത്. യുകെയിലേയ്ക്ക് ആളുകളെ അനധികൃതമായി കുടിയേറ്റത്തിന് സഹായിക്കുന്ന മാഫിയ സംഘങ്ങൾ തഴച്ചു വളരുകയാണെന്ന് ബോർഡർ സെക്യൂരിറ്റി മിനിസ്റ്റർ ഡാം ആഞ്ചല ഈഗിൾ പറഞ്ഞു. ഈ സംഘങ്ങളെ തകർക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും ഇതിനായി ഫ്രഞ്ച് അതിർത്തി സുരക്ഷാസേനയ്ക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും അവർ പറഞ്ഞു . രക്ഷപ്പെട്ട മറ്റുള്ളവർക്കായി കടലിൽ തിരച്ചിൽ തുടരുകയാണെന്ന് ഫ്രഞ്ച് തീരസംരക്ഷണ സേന അറിയിച്ചു. ഈ വർഷം ഇതുവരെ 36,000 – ത്തിലധികം ആളുകൾ ചെറു ബോട്ടുകളിലായി ചാനൽ മുറിച്ച് കടന്നതായാണ് ഔദ്യോഗിക കണക്കുകൾ കാണിക്കുന്നത്. ഈ വർഷം അനധികൃത കുടിയേറ്റം നടത്താൻ ശ്രമിച്ച് 77 പേർ മരിച്ചതായി ചാനൽ മുറിച്ചുകടക്കുമ്പോൾ മരിക്കുന്നവരുടെ എണ്ണം നിരീക്ഷിക്കുന്ന യുഎൻ ഏജൻസിയായ ഇൻ്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐഒഎം) അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കൊടുങ്കാറ്റും വെള്ളപ്പൊക്കവും ഇംഗ്ലണ്ടിലെയും വെയിൽസിലെയും പൈതൃക കേന്ദ്രങ്ങൾക്ക് നാശനഷ്ടങ്ങൾ വരുത്തുന്നതായി യുകെയിലെ ഏറ്റവും വലിയ സംരക്ഷണ ചാരിറ്റിയായ നാഷണൽ ട്രസ്റ്റ് റിപ്പോർട്ട് ചെയ്‌തു. പ്രതികൂല കാലാവസ്ഥകൾ ഇംഗ്ലണ്ടിലേയും വെയിൽസിലേയും എസ്റ്റേറ്റുകളെ ബാധിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. വർഷങ്ങൾ പ്രായമുള്ള മരങ്ങൾ കടപുഴകി വീഴുകയും കെട്ടിടങ്ങൾക്കും പൂന്തോട്ടങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്യുന്നുണ്ടെന്ന് ട്രസ്റ്റ് പറയുന്നു.
വാർഷിക കാലാവസ്ഥ റിപ്പോർട്ടിൽ ഈ വർഷം കാലാവസ്ഥയിൽ വന്ന മാറ്റങ്ങൾ രാജ്യത്ത് എങ്ങനെ പ്രതികൂലമായി ബാധിച്ചെന്ന് ട്രസ്റ്റ് ചൂണ്ടിക്കാട്ടി. കാലാവസ്ഥയിൽ വന്നിരിക്കുന്ന മാറ്റവും ഋതുക്കൾ തമ്മിലുള്ള വ്യത്യാസങ്ങൾ ഇല്ലാതാകുന്നതും ആശങ്കാജനകമാണ് എന്ന് ഗവേഷകർ പറയുന്നു. ജനുവരിയിൽ, കൊടുങ്കാറ്റിനെ തുടർന്ന് വിൽറ്റ്ഷെയറിലെ ട്യൂഡർ മാനർ ഹൗസായ അവെബറി മാനറിൽ, 300 വർഷത്തിനിടെ ആദ്യമായി വെള്ളപ്പൊക്കമുണ്ടായിരുന്നു. ഹെങ്ക്, ഇഷ, ജോസെലിൻ കൊടുങ്കാറ്റുകൾ മൂലം നാശനഷ്‌ടം ഉണ്ടായവയിൽ ഈ മാനറും ഉൾപ്പെടുന്നു.
ട്രസ്റ്റിൻ്റെ പല വസ്‌തുക്കളും ഇതുപോലുള്ള കൊടുങ്കാറ്റുകളും അതുമൂലമുള്ള വെള്ളപ്പൊക്കവും മൂലം നശിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. ട്രസ്റ്റിൻെറ കീഴിലുള്ള മിക്ക കെട്ടിടങ്ങളിലും ഇപ്പോഴും പുരാതന ഡ്രെയിൻ പൈപ്പുകളും ഗട്ടറിംഗും ഉണ്ട്. പലപ്പോഴും ഇവയുടെ ഡിസൈൻ മൂലം കനത്ത മഴയിൽ കവിഞ്ഞൊഴുകും. ഇത് കെട്ടിടങ്ങളിൽ നാശം വിതയ്‌ക്കാം. ഈ വർഷം ഏപ്രിൽ തണുപ്പുള്ള മാസമായിരുന്നു.അതുകൊണ്ട് തന്നെ ബ്ലൂബെൽസ് ഉൾപ്പെടെയുള്ള പല പൂച്ചെടികളും പതിവിലും വൈകിയാണ് പൂവിട്ടത്. ഈ ചെടികളെ ആശ്രയിക്കുന്ന കീടങ്ങളെ ഇത് ദോഷകരമായി ബാധിക്കുന്നതായും ഗവേഷകർ പറയുന്നു.