Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ കെയർ മേഖലയിൽ ജോലി ചെയ്യുന്ന നിരവധി പേർ കടുത്ത ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത് എന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. പലരും അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്ത അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. പത്തിൽ ഒരാൾക്ക് പതിവായി ഭക്ഷണം കഴിക്കാനോ ഹീറ്ററുകൾ ഉപയോഗിക്കുന്നതിനോ സാധിക്കാത്ത അവസ്ഥയുണ്ടെന്ന് ഈ മേഖലയിൽ ഉള്ള ആൾക്കാരിൽ നടത്തിയ പഠനത്തിൽ കാണിക്കുന്നു.

കെയർ മേഖലയിൽ ജോലി ചെയ്യുന്ന പത്തിൽ ഒരാൾ കടുത്ത ബുദ്ധിമുട്ടുള്ള ജീവിത സാഹചര്യത്തിലൂടെ കടന്നു പോകുന്നതായുള്ള കണ്ടെത്തലുകൾ കാരേഴ്‌സ് യുകെ ആണ് പ്രസിദ്ധീകരിച്ചത്. പരിചരിക്കുന്ന നിരവധി പേർ ശമ്പളം ലഭിക്കാതെ ദാരിദ്ര്യത്തിലാണ് കഴിയുന്നത് വളരെ അസ്വസ്ഥവും ഞെട്ടിക്കുന്നതുമാണ് എന്ന് കാരേഴ്‌സ് യുകെയുടെ പോളിസി ആൻഡ് പബ്ലിക് അഫയേഴ്‌സ് ഡയറക്ടർ എമിലി ഹോൾഷൗസെൻ പറഞ്ഞു. എൻഎച്ച്എസിൻ്റെ മേലുള്ള സമ്മർദ്ദം കുറയ്ക്കുന്നതിന് ഒരു പരുധിവരെ കാരണമാകുന്നത് കെയർ മേഖലയിൽ ജോലി ചെയ്യുന്നവരുടെ സമർപ്പണവും അർപ്പണബോധവുമാണ്. എന്നാൽ അവരുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് സർക്കാർ തലത്തിൽ കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്നുള്ള ആക്ഷേപം ശക്തമാണ്.

ലേബർ പാർട്ടി തിരഞ്ഞെടുപ്പിന് മുൻപ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കണമെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ ആവശ്യപ്പെട്ടു. തങ്ങളുടെ പ്രിയപ്പെട്ടവരെ പരിചരിക്കുന്നതിനായി ഒരു ദിവസം 600 പേരെങ്കിലും ജോലി ഉപേക്ഷിക്കുന്നതായാണ് കാരേഴ്‌സ് യുകെ വെളിപ്പെടുത്തിയത്. എന്നാൽ ഇത്തരക്കാർക്ക് നൽകുന്ന അലവൻസ് ആഴ്ചയിൽ 151 പൗണ്ട് മാത്രമാണ്. കെയറർ അലവൻസിന്റെ കുറവാണ് പലരെയും കടുത്ത ദാരിദ്ര്യത്തിലേയ്ക്ക് തള്ളി വിടുന്നതിന്റെ പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. പണപ്പെരുപ്പവും ജീവിത ചിലവിലെ വർദ്ധനവും ശമ്പളം ലഭിക്കാത്ത കെയറർമാരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ചൊവ്വാഴ്ച പുലർച്ചെ ലെസ്റ്ററിലെ ബെഡേൽ ഡ്രൈവിൽ വീടിന് തീപിടിച്ച സംഭവത്തിൽ പതിനാലുകാരിയെ അറസ്റ്റ് ചെയ്‌തു. തീപിടിത്തത്തിന് പിന്നാലെ പോലീസ് സംഭവ സ്ഥലത്ത് നിന്ന് ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. മരിച്ചയാളുടെ വിവരങ്ങളോ പെൺകുട്ടിയുമായുള്ള ബന്ധമോ പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പെൺകുട്ടിയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

സംഭവസമയം വീട്ടിൽ ഉണ്ടായിരുന്ന ബാക്കിയുള്ളവർ ഇപ്പോഴും ചികിത്സയിലാണ്. ഫോറൻസിക് സംഘം സംഭവസ്ഥലത്ത് വന്ന് അന്വേഷണം നടത്തിയിട്ടുണ്ട്. തീപിടിത്തത്തിൽ വീടിൻെറ മേൽക്കൂരയ്ക്ക് ഉൾപ്പെടെ കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. തീപിടിത്തത്തിൻ്റെ കാരണം കണ്ടെത്താൻ ലെസ്റ്റർഷയർ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസുമായി ചേർന്ന് അധികൃതർ പ്രവർത്തിച്ച് വരികയാണ്.

ഡിറ്റക്ടീവ് ഇൻസ്പെക്ടർ മൈക്കൽ ചാൻഡലർ അന്വേഷണം ആരംഭഘട്ടത്തിലാണെന്ന് പ്രതികരിച്ചു. മരിച്ചയാളുടെ കുടുംബത്തിന് പോലീസ് പിന്തുണ അറിയിച്ചു. ലെസ്റ്ററിലെ ജനവാസമേഖലയിൽ ഈ സംഭവം കാര്യമായ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ശൈത്യകാലത്ത് പെൻഷൻകാർക്ക് നൽകിവന്നിരുന്ന ഇന്ധന പെയ്മെന്റുകൾ വെട്ടി കുറയ്ക്കാനുള്ള സർക്കാരിന്റെ തീരുമാനം ഉടൻ നടപ്പിലാക്കും. ഹൗസ് ഓഫ് കോമൺസിൽ നടന്ന വോട്ടെടുപ്പിൽ സർക്കാരിന് ഭൂരിപക്ഷം ലഭിച്ചതോടെയാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്. 120 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് സർക്കാർ ഈ തീരുമാനം പാസാക്കിയെടുത്തത്. എന്നാൽ ഏഴ് മന്ത്രിമാരുൾപ്പെടെ അമ്പത്തിരണ്ട് ലേബർ എംപിമാർ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. ലേബർ എംപിയായ ജോൺ ട്രിക്കറ്റ് മാത്രമാണ് സർക്കാരിനെതിരെ വോട്ട് ചെയ്തത്. തന്റെ മണ്ഡലത്തിലെ ജനങ്ങൾക്ക് ഇത് ജീവന്റെയും മരണത്തെയും പ്രശ്നമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ സർക്കാർ തീരുമാനം നടപ്പിലാകുന്നതോടെ, ഈ ശീതകാലം മുതൽ പെൻഷൻ ക്രെഡിറ്റോ മറ്റ് ആനുകൂല്യങ്ങളോ ക്ലെയിം ചെയ്യുന്നവർക്ക് മാത്രമേ ഇന്ധന ബില്ലുകളിൽ സഹായം ലഭിക്കുകയുള്ളൂ. എന്നാൽ മുമ്പ് 66 വയസ്സിന് മുകളിലുള്ള ആർക്കും അലവൻസ് ലഭ്യമായിരുന്നു. സർക്കാർ ഖജനാവിൽ ഉണ്ടായിരിക്കുന്ന വിടവ് നികത്താൻ ആണ് ഇത്തരത്തിൽ ആനുകൂല്യങ്ങൾ വെട്ടി കുറയ്ക്കാനുള്ള തീരുമാനം സർക്കാർ കൈ കൊണ്ടിരിക്കുന്നത്.


സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങളും വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. 100 കണക്കിന് പെൻഷൻകാരെ സർക്കാരിന്റെ ഈ തീരുമാനം പ്രതിസന്ധിയിൽ ആക്കുമെന്ന് ചാരിറ്റി സംഘടനകൾ ഉൾപ്പെടെയുള്ളവർ കുറ്റപ്പെടുത്തി. കൺസർവേറ്റീവ് പാർട്ടി സർക്കാരിന്റെ ഈ തീരുമാനത്തെ ശക്തമായി എതിർക്കുവാൻ ശ്രമിച്ചെങ്കിലും കോമൺസിൽ നടന്ന വോട്ടെടുപ്പിൽ പരാജയപ്പെട്ടു. ജൂലൈ മാസത്തിൽ ചാൻസലർ റേച്ചൽ റീവ്സ് ആണ് സർക്കാരിന്റെ വെട്ടിക്കുറക്കലുകളുടെ ഭാഗമായി ഈ തീരുമാനം ആദ്യമായി പ്രഖ്യാപിച്ചത്. കൺസർവേറ്റീവ് പാർട്ടി ഉണ്ടാക്കിവെച്ച ബാധ്യതകൾ ആണ് തങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നതെന്നാണ് ലേബർ പാർട്ടിയുടെ വാദം. എന്നിരുന്നാലും ഇത്തരം ഒരു തീരുമാനം മൂലം ബുദ്ധിമുട്ടിൽ ആകുന്നത് സാധാരണക്കാരാണ് എന്നത് വസ്തുതയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഒരു ദശാബ്ദ കാലം നിഷേധിച്ചതിനു ശേഷം കുഞ്ഞിന്റെ മരണകാരണം അണുബാധയുള്ള ഭക്ഷണം കഴിച്ചതാണെന്ന് എൻഎച്ച് എസ് ട്രസ്റ്റ് സമ്മതിച്ചു. 2014 ജനുവരിയിൽ ഗയ്സ് ആൻഡ് സെന്റ് തോമസ് ട്രസ്റ്റ് അവിവ ഒട്ടിക്ക് എന്ന കുട്ടിക്ക് ന്യൂട്രീഷനൽ പ്രോഡക്റ്റ് നൽകിയിരുന്നു. സംഭവം നടന്നതിന് ശേഷം ഇത്രയും കാലം ഒട്ടിക്കിന് സ്വാഭാവിക മരണമാണ് സംഭവിച്ചത് എന്നാണ് എൻഎച്ച്എസ് പറഞ്ഞിരുന്നത്.


കുട്ടിയുടെ മരണത്തിൻറെ പ്രധാന കാരണം അവൾക്ക് നൽകിയ പോഷകാഹാരത്തിൽ ബാസിലസ് സെറിയസ് എന്ന അപകടകരമായ ബാക്ടീരിയ അടങ്ങിയിരുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇംഗ്ലണ്ട്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിൽ പ്രതിവർഷം 20-30 നവജാത ശിശുക്കളെ ആണ് ഈ ബാക്ടീരിയ അടങ്ങിയ ഭക്ഷണം അപകടകരമായി ബാധിക്കുന്നത് എന്നത് കടുത്ത ആശങ്ക ഉളവാക്കുന്നതാണെന്ന് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടു. അവിവ ഉൾപ്പെടെ മറ്റു പല കുട്ടികളുടെയും മരണത്തിന് ഈ ബാക്ടീരിയ കാരണമായിരുന്നുവെന്നാണ് കരുതപ്പെടുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ സ്വാൻസിയിൽ താമസിക്കുന്ന ജോർജ് ഷൈബി ദമ്പതികളുടെ മകനായ ജോയൽ ജോർജ് മരണമടഞ്ഞു. 28 വയസ്സായിരുന്നു പ്രായം. മാതാപിതാക്കൾ പള്ളിയിൽ പോയി തിരികെ എത്തിയപ്പോൾ ജോയലിനെ മരിച്ച നിലയിൽ വീട്ടിൽ കണ്ടെത്തുകയായിരുന്നു . ഷെഫീൽഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് സൈബർ സെക്യൂരിറ്റിയിൽ ഡിഗ്രി പഠനം കഴിഞ്ഞ് ജോലി അന്വേഷിക്കുകയായിരുന്നു ജോയൽ ജോർജ്.

ജോയൽ ജോർജിന്റെ മാതാപിതാക്കളായ ജോർജും ഷൈബിയും എറണാകുളം കാലടി സ്വദേശികളാണ്. ജോർജ് കാച്ചപ്പിള്ളി കുടുംബാംഗവും കൈപ്പട്ടൂർ ഇടവകാംഗവുമാണ്. അനീഷ ജോർജ് ആണ് മരിച്ച ജോയലിന്റെ ഏക സഹോദരി. ഫാദർ ജോബി കാച്ചപ്പിള്ളി പിതൃ സഹോദരനാണ്.

ജോയൽ ജോർജിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു

ന്യൂസ് ഡെസ്ക്, മലയാളം യുകെ

2025 ഏപ്രിൽ മുതൽ യുകെ സ്റ്റേറ്റ് പെൻഷൻ പ്രതിവർഷം ഏകദേശം £460 വർദ്ധിക്കുമെന്ന് റിപ്പോർട്ടുകൾ. ഏറ്റവും പുതിയ വേതന വളർച്ചാ കണക്കുകളെ അടിസ്ഥാനമാക്കിയാണ് പഠന റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. ബോണസ് ഉൾപ്പെടെയുള്ള ശരാശരി വരുമാനം ജൂലൈ മുതൽ 4% ആണ് വർദ്ധിച്ചിരിക്കുന്നത്. മുൻ കാലയളവിൽ ഇത് 4.6% ആയിരുന്നു. ട്രിപ്പിൾ ലോക്ക് സംവിധാനത്തിൻെറ അടിസ്ഥാനത്തിലാണ് രാജ്യത്ത് പെൻഷൻ നൽകുന്നത്. ഇത് പണപ്പെരുപ്പത്തിൻ്റെ ഏറ്റവും ഉയർന്ന നിരക്കിന് അനുസൃതമായായിരിക്കും ഉയരുക. 2012 മുതൽ രാജ്യത്തെ പെൻഷൻ പെയ്‌മെൻ്റുകൾ ഇതിൻെറ അടിസ്ഥാനത്തിലാണ് തീരുമാനിക്കപ്പെടുന്നത്. ഈ മാസം, യുകെയുടെ സ്റ്റേറ്റ് പെൻഷൻ ട്രിപ്പിൾ ലോക്ക് കണക്കാക്കാൻ ഉപയോഗിക്കുന്ന പണപ്പെരുപ്പ നിരക്ക്, ഒഎൻഎസ് പ്രസിദ്ധീകരിക്കും.

നിലവിലെ പണപ്പെരുപ്പം 2.2 ശതമാനമാണ്. ജൂലൈ വരെയുള്ള മൂന്ന് മാസത്തെ വേതന വളർച്ച ഈ പണപ്പെരുപ്പ നിരക്കിനേക്കാൾ കൂടുതലായിരിക്കുമെന്നാണ് വിദഗ്‌ധാഭിപ്രായം. ഇംഗ്ലണ്ടിലെയും വെയിൽസിലെയും താഴ്ന്ന വരുമാനക്കാരായ പെൻഷൻകാർ ഒഴികെ എല്ലാവർക്കും ശൈത്യകാലത്തെ ഇന്ധന അലവൻസ് സർക്കാർ നിർത്തലാക്കിയിരുന്നു. പ്രതീക്ഷിക്കുന്ന മാറ്റങ്ങൾ സ്ഥിരീകരിച്ചാൽ, 1951-ന് ശേഷം ജനിച്ച പുരുഷന്മാർക്കും 1953-ന് ശേഷം ജനിച്ച സ്ത്രീകൾക്കുമുള്ള മുഴുവൻ സംസ്ഥാന പെൻഷൻ 2025-ൽ £12,000നു അടുത്ത് ലഭിക്കും. 2024 ഏപ്രിലിൽ £ 900 വർദ്ധനവ് നടന്നിരുന്നു.

നേരത്തെ ഇത്തരക്കാർക്ക് ലഭിച്ചിരുന്ന സംസ്ഥാന പെൻഷൻ ആഴ്ചയിൽ £221.20 ആയിരുന്നു. 4% വർദ്ധനവ് നടപ്പിലാകുമ്പോൾ പുതിയ സംസ്ഥാന പെൻഷൻ ആഴ്ചയിൽ £230.05 ആയി ഉയരും. അതേസമയം, 2024 ജൂണിനും ഓഗസ്റ്റിനുമിടയിൽ തൊഴിൽ ഒഴിവുകൾ 857,000 ആയി കുറഞ്ഞിട്ടുണ്ട്. ജൂലൈയിൽ പുറത്തിറക്കിയ കണക്കുകൾ പ്രകാരം കമ്പനിയുടെ ശമ്പളപ്പട്ടികയിൽ 6,000 തൊഴിലാളികളുടെ കുറവ് കാണിക്കുന്നുണ്ട്. തൊഴിലില്ലായ്മ നിരക്ക് 4.2% ൽ നിന്ന് 4.1% ആയി കുറഞ്ഞിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- വെയിൽസ് രാജകുമാരിയും വില്യം രാജകുമാരന്റെ ഭാര്യയുമായ കെയ്റ്റ് തന്റെ ക്യാൻസർ ചികിത്സയുടെ ഭാഗമായ കീമോതെറാപ്പി പൂർത്തീകരിച്ചതായി വെളിപ്പെടുത്തിയിരിക്കുകയാണ്. കെൻസിംഗ്ടൺ പാലസ് പുറത്തുവിട്ട കുടുംബത്തോടൊപ്പം ചിലവഴിക്കുന്ന സ്വകാര്യ വീഡിയോയിലാണ് കെയ്റ്റ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. താൻ ക്യാൻസർ ചികിത്സയിൽ ആണെന്നും അതിനാൽ തന്നെ പൊതുജന ശ്രദ്ധയിൽ നിന്നും മാറി നിൽക്കുകയാണെന്നും വ്യക്തമാക്കി കഴിഞ്ഞ മാർച്ചിൽ ആയിരുന്നു അവസാനം കെയ്റ്റ് മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന വീഡിയോയിൽ കെയ്റ്റ് ഭർത്താവായ വില്യം രാജകുമാരനോടും മക്കളായ ജോർജ്, ഷാർലറ്റ് , ലൂയിസ് എന്നിവരോടും ഒപ്പം നോർഫോക്കിൽ സമയം ചെലവഴിക്കുന്ന ദൃശ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ 9 മാസങ്ങൾ ഒരു കുടുംബം എന്ന നിലയിൽ തങ്ങൾക്ക് അവിശ്വസനീയമാംവിധം കഠിനമായിരുന്നുവെന്നും, എന്നാൽ അതിൽ നിന്നെല്ലാം ശക്തമായി തന്നെ തങ്ങൾ പുറത്തുവരികയാണെന്നും രാജകുമാരി വീഡിയോയിൽ പറയുന്നു. കെയ്റ്റിന്റെ പുതിയ വീഡിയോ രോഗത്തിൽ നിന്നുള്ള പുരോഗതിയാണ് സൂചിപ്പിക്കുന്നതെങ്കിലും, ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാൻ ഉണ്ട് എന്നാണ് കെയ്റ്റ് തന്നെ വ്യക്തമാക്കുന്നത്. കെയ്റ്റ് രാജകുമാരി ക്യാൻസർ വിമുക്തയാണോ എന്ന് ഇപ്പോഴത്തെ സാഹചര്യത്തിൽ ഉറപ്പിച്ച് പറയാൻ സാധിക്കില്ലെന്ന് കെൻസിംഗ്ടൺ കൊട്ടാരം അധികൃതരും വ്യക്തമാക്കി.

തന്റെ ക്യാൻസർ അനുഭവത്തെ സങ്കീർണ്ണവും ഭയാനകവും പ്രവചനാതീതവും ആയാണ് രാജകുമാരി വീഡിയോയിൽ സൂചിപ്പിക്കുന്നത്. ഇതുവരെയും തങ്ങൾക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലാത്ത പ്രതിസന്ധികളെ തങ്ങൾ ഒരുമിച്ച് നേരിട്ടതായും തികച്ചും സ്വകാര്യമായ വീഡിയോയിൽ രാജകുമാരി വ്യക്തമാക്കുന്നുണ്ട്. ഈ വർഷം അവസാനത്തോടെ ചില ചടങ്ങുകളിൽ രാജകുമാരി പങ്കെടുക്കുമെന്നാണ് അനൗദ്യോഗിക വിവരങ്ങൾ വ്യക്തമാക്കുന്നത്. തൻ്റെ വീഡിയോ അപ്‌ഡേറ്റിൽ, കെയ്റ്റ് പൊതുജനങ്ങളുടെ പിന്തുണയ്ക്ക് നന്ദി പറയുകയും സ്വന്തം ക്യാൻസർ യാത്രകളിലൂടെ കടന്നു പോകുന്നവരോടുള്ള പിന്തുണ അറിയിക്കുകയും ചെയ്യുന്നുണ്ട്. കെയ്റ്റിൻ്റെ മാതാപിതാക്കളായ കരോളും മൈക്കൽ മിഡിൽടണും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്ന ദൃശ്യങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പൊതുവേ ശുഭ സൂചനയാണ് ഈ വീഡിയോ പൊതുജനങ്ങൾക്ക് മുൻപിൽ നൽകുന്നത്. എത്രയും പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് കെയ്റ്റ് മടങ്ങിവരുമെന്നാണ് കൊട്ടാരം അധികൃതരും നൽകുന്ന സൂചനകൾ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- പ്രത്യേക വിദ്യാഭ്യാസ ആവശ്യങ്ങൾ ഉള്ള നൂറ് കണക്കിന് കുട്ടികൾ ഇംഗ്ലണ്ടിലെ വിദ്യാഭ്യാസ സംവിധാനത്തിൽ നിന്ന് അപ്രത്യക്ഷരായിരിക്കുകയാണെന്ന് പുതിയ പഠന റിപ്പോർട്ട് വ്യക്തമാക്കിയിരിക്കുകയാണ്. സ്കൂളിൽ ചേരാത്തതോ അല്ലെങ്കിൽ മറ്റെവിടെയെങ്കിലും വിദ്യാഭ്യാസം നേടുന്നതോ ആയ 2900 കുട്ടികളിൽ 22 ശതമാനം പ്രത്യേക വിദ്യാഭ്യാസ ആവശ്യങ്ങൾ ഉള്ള കുട്ടികളാണ് എന്നത് ആശങ്ക സൃഷ്ടിക്കുന്ന വസ്തുതയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. കാരണം നിലവിൽ വിദ്യാഭ്യാസ സിസ്റ്റത്തിൽ, പ്രത്യേക വിദ്യാഭ്യാസ ആവശ്യങ്ങൾ ഉള്ള 16 ശതമാനം കുട്ടികൾ മാത്രമാണ് എൻട്രോൾ ചെയ്യപ്പെട്ടിട്ടുള്ളത് എന്നതാണ്. ഇത്തരത്തിൽ പ്രത്യേക വിദ്യാഭ്യാസ ആവശ്യങ്ങളുള്ള കുട്ടികൾക്ക് സ്കൂളിൽ പോകുവാൻ സാധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ് പ്രാഥമികമായി പരിഗണിക്കേണ്ടതെന്ന് ചിൽഡ്രൻസ് കമ്മീഷണർ ഡാം റേച്ചൽ ഡി സൂസ പറഞ്ഞു.

2022 നും 2023 നും ഇടയിലുള്ള 12 മാസ കാലയളവിലെ കുട്ടികളുടെ കമ്മീഷണറുടെ ഓഫീസിൽ നിന്നുള്ള ഡാറ്റയിൽ, 11,600 കുട്ടികളെയാണ് വിദ്യാഭ്യാസ സിസ്റ്റത്തിൽ നിന്ന് നഷ്ടമായിരിക്കുന്നതെന്ന് സൂചിപ്പിക്കുന്നുണ്ട്. അവരിൽ പലരും ആ കാലയളവിന്റെ അവസാനത്തോടെ വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് തിരിച്ചുവന്നു എന്ന വാർത്ത ആശ്വാസകരമാണ്. എന്നാൽ അവസാന ഡാറ്റ 2900 എന്ന കണക്കിലേക്കാണ് എത്തിച്ചേരുന്നത്. ഇവരാരും തന്നെ സ്കൂളുകളിൽ രജിസ്റ്റർ ചെയ്തിട്ടില്ല. ഇവർക്ക് വിദ്യാഭ്യാസം ലഭിക്കുന്നുണ്ടോ എന്നത് പോലും വ്യക്തമാകാത്ത സാഹചര്യമാണെന്നും ചിൽഡ്രൻസ് കമ്മീഷണർ വ്യക്തമാക്കി. സ്കൂളിൽ വിദ്യാഭ്യാസം ലഭിക്കേണ്ട പ്രായത്തിൽ, സ്കൂളിൽ രജിസ്റ്റർ ചെയ്യാത്ത കുട്ടികളെയാണ് വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിന്ന് കാണാതായ കുട്ടികളായി പരിഗണിക്കുന്നത്. ഇവരിൽ കുറെയധികം പേർ വീടുകളിൽ തങ്ങൾക്ക് അനുകൂലമായ സാഹചര്യത്തിൽ വിദ്യാഭ്യാസം നേടുന്നവരുമുണ്ട്. ഇത്തരം ഒരു സാഹചര്യം അടിയന്തരമായി പരിഗണിക്കേണ്ടതാണെന്ന് ചിൽഡ്രൻസ് കമ്മീഷണർ ഓർമ്മിപ്പിച്ചു.

പ്രത്യേക വിദ്യാഭ്യാസ ആവശ്യങ്ങളുള്ള കുട്ടികളുടെ പ്രതിസന്ധികൾ പരിഹരിക്കുന്നതിനും, കുട്ടികളുടെ ഹാജർ ഉറപ്പാക്കുന്നതിനും ആണ് മുൻഗണന നൽകേണ്ടതെന്ന് അവർ ഓർമ്മിപ്പിച്ചു. പലയിടങ്ങളിലും സാമ്പത്തികമാണ് കുട്ടികളുടെ വിദ്യാഭ്യാസത്തിന് തടസ്സമായി തീരുന്നത്. എന്നാൽ സെൻ കുട്ടികളിൽ ഒരു വിഭാഗത്തിന് മാത്രമേ പ്രാദേശിക അധികാരികൾ ഫണ്ട് ചെയ്യുന്ന ഇ എച്ച് സി പി ലഭിക്കുകയുള്ളൂ. ഒരു വിദ്യാർത്ഥിയുടെ പ്രത്യേക വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക പരിചരണ ആവശ്യകതകൾ എന്തൊക്കെയാണെന്നും അവ നിറവേറ്റുന്നതിന് വിവിധ സേവന ദാതാക്കൾക്ക് എന്താണ് ആവശ്യമെന്നും വ്യക്തമാക്കുന്ന ഒരു നിയമ രേഖയാണ് ഇ എച്ച് സി പി. ചിലയിടങ്ങളിൽ മാതാപിതാക്കൾക്ക് ട്രൈബ്യൂണൽ വരെ നിയമനടപടികൾ പോകേണ്ട സാഹചര്യവും ഉണ്ടാകുന്നുണ്ട്. ഇത്തരം ഒരു സാഹചര്യത്തിൽ കുട്ടികൾക്ക് ആവശ്യമായ പരിഗണനകൾ കൃത്യമായി ലഭിക്കണമെന്നും, അടിയന്തരമായി സർക്കാരിന്റെ ശ്രദ്ധയിൽ ഉണ്ടാകണമെന്നും ചിൽഡ്രൻസ് കമ്മീഷണർ ശക്തമായി ഓർമ്മിപ്പിച്ചു

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബിബിസി റേഡിയോ കേംബ്രിഡ്ജ്ഷെയറിൻ്റെ മേക്ക് എ ഡിഫറൻസ് അവാർഡിന് യുകെ മലയാളി നേഴ്സായ റ്റിൻസി ജോസ് അർഹയായി. 2023ലെ മലയാളം യുകെയുടെ ബെസ്റ്റ് നേഴ്സിനുള്ള അവാർഡ് ലഭിച്ചതും റ്റിൻസിക്കായിരുന്നു. പാർക്കിൻസൺ രോഗത്തെ ധീരതയോടെ നേരിട്ടതിനും തുടർ പ്രവർത്തങ്ങൾക്കുമാണ് റ്റിൻസിയ്ക്ക് അവാർഡ് ലഭിച്ചത്. നേരത്തെ പാർക്കിൻസൺ രോഗികൾക്ക് വേണ്ടിയുള്ള റ്റിൻസിയുടെ പ്രവർത്തനങ്ങളെ കുറിച്ച് ബിബിസി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. റ്റിൻസിയെ കൂടാതെ ലിൻഡ ഹസ്കിസൺ, ഷൈല ബ്രൗൺ, ബിലാൽ അസ്ലം, വാരി റസ്സൽ, വിക്കി ബേക്കർ, ജോർദാൻ ടിൽ, ലിസ എന്നിവർക്കാണ് വിവിദ വിഭാഗങ്ങളിലായി അവാർഡ് നൽകിയത് .

മുൻപ് റ്റിൻസി ജോസിന്റെ ജീവിതവും സേവനങ്ങളും ബിബിസി വാർത്ത ആക്കിയിരുന്നു. മലയാളം യുകെയുടെ അവാർഡ് ജേതാവ് എന്ന് എടുത്തു പറയുന്ന വാർത്തയിൽ കേരളത്തെക്കുറിച്ചും മലയാളത്തെക്കുറിച്ചും പരാമർശമുണ്ട് . സ്വയം ഒരു പാർക്കിൻസൺ രോഗിയായി തിരിച്ചറിഞ്ഞതിനു ശേഷവും എല്ലാ പ്രതികൂല ഘടകങ്ങളും മറികടന്ന് ജോലി തുടരുകയും അതിലുപരി പാർക്കിൻസൺ രോഗികൾക്കായുള്ള റ്റിൻസിയുടെ പ്രവർത്തനങ്ങളും സമാനതകളില്ലാത്തതായിരുന്നു. പാർക്കിൻസൺ രോഗം മൂലം കഷ്ടപ്പെടുന്നവർക്കായി ഒരു ആരോഗ്യപ്രവർത്തക എന്ന നിലയിൽ ഒട്ടേറെ സുത്യർഹമായ സേവനങ്ങളാണ് അവർ ചെയ്ത് വന്നത് . പാർക്കിൻസൺ രോഗത്തിന്റെ പ്രതിവിധികൾക്കായുള്ള ഗവേഷണത്തിന്റെ ഭാഗമാകാൻ അവർ തീരുമാനിച്ചത് അതിൽ ഒന്നു മാത്രമാണ്. 200 വർഷങ്ങൾക്ക് മുമ്പ് ഡോ. ജെയിംസ് പാർക്കിൻസൺ ഈ രോഗലക്ഷണങ്ങളെ നിർവചിച്ചതിന് ശേഷം ഇത്രയും നാളുകൾ കഴിഞ്ഞിട്ടും പാർക്കിൻസൺ രോഗത്തിന് പ്രതിവിധി കണ്ടെത്താൻ ആധുനിക വൈദ്യശാസ്ത്രത്തിനായിട്ടില്ല. താനും കൂടി പങ്കാളിയാകുന്ന ഗവേഷണ പ്രവർത്തനനങ്ങളിൽ തനിക്ക് പ്രയോജനം ചെയ്തില്ലെങ്കിലും വരും തലമുറയിൽ ഈ രോഗം മൂലം വിഷമം അനുഭവിക്കുന്നവർക്ക് സഹായകരമാകുമെന്ന് അവാർഡ് ലഭിച്ച അവസരത്തിൽ റ്റിൻസി മലയാളം യുകെ ന്യൂസിനോട് പറഞ്ഞിരുന്നു .

നോർഫോക്കിലെ ക്യൂൻ എലിസബത്ത് ഹോസ്പിറ്റൽ അക്യൂട്ട് മെഡിക്കൽ യൂണിറ്റിൽ നേഴ്സ് ആണ് റ്റിൻസി ജോസ്. എൻഎച്ച്എസിലെ തൻറെ സേവന കാലഘട്ടത്തിൽ ഒട്ടേറെ അംഗീകാരങ്ങളാണ് റ്റിൻസിയെ തേടിയെത്തിയത്. വോളണ്ടിയർ അവാർഡ് പാർക്കിൺസൺ യുകെ 2022, എച്ച് എസ്ജെ പേഷ്യന്റ് സേഫ്റ്റി അവാർഡ് 2023 എന്നിവ റ്റിൻസിയ്ക്ക് ലഭിച്ചത് യുകെയിലെ മലയാളി നേഴ്സുമാർക്ക് ആകെ അഭിമാനത്തിന് വക നൽകുന്നതായിരുന്നു. പാർക്കിൺസൺ വിഭാഗത്തിൽ ബിബിസി പോഡ് കാസ്റ്റിന്റെ ഭാഗമാകാൻ സാധിച്ചത് ഒരു മലയാളി നേഴ്സ് എന്ന നിലയിൽ റ്റിൻസിയ്ക്ക് ലഭിച്ച വലിയ അംഗീകാരമായിരുന്നു . രോഗം ബാധിച്ചെങ്കിലും ഏറ്റവും വെല്ലുവിളികൾ നിറഞ്ഞ അക്യൂട്ട് കെയർ നേഴ്സായാണ് ഇപ്പോഴും റ്റിൻസി ജോലി ചെയ്യുന്നത് . 2021 ഒക്ടോബർ മുതൽ പാർക്കിൻസൺ ഗ്രൂപ്പുമായി ചേർന്ന് പ്രവർത്തിക്കുന്ന എൻഎച്ച്എസ്സിലെ ജീവനക്കാരുടെ ഗ്രൂപ്പിലെ സജീവ അംഗമാണ് റ്റിൻസി. പാർക്കിൻസൺ രോഗത്തിനെതിരെയുള്ള ഗവേഷണത്തിനായി പാർക്കിൻസൺ യുകെ എന്ന ചാരിറ്റിയ്ക്ക് വേണ്ടി പണം സ്വരൂപിക്കാൻ ചാരിറ്റി വോക്ക് നടത്തുന്നതിന് റ്റിൻസി നേതൃത്വം നൽകുകയും പങ്കെടുക്കുകയും ചെയ്തു . ഇതുകൂടാതെ 2023 മാർച്ചിൽ പാർലമെൻറിൽ വച്ച് നടന്ന മന്ത്രി തല യോഗത്തിൽ പാർക്കിൻസൺ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ റ്റിൻസിയ്ക്ക് സാധിച്ചിരുന്നു . ഇത് ഉൾപ്പെടെ രണ്ടു തവണ ബ്രിട്ടീഷ് പാർലമെന്ററിൽ എത്തി എംപി മാരുമായി സംവദിക്കാൻ റ്റിൻസിക്ക് അവസരം ലഭിച്ചിട്ടുണ്ട്.

കേരളത്തിൽ കൂത്താട്ടുകുളത്തിന് അടുത്തുള്ള ഒലിയപ്പുറം കാരിക്കുന്നേൽ പരേതനായ ജോസഫിന്റെയും മാറിയകുട്ടിയുടെയും ഏഴുമക്കളിൽ ഏറ്റവും ഇളയ മകളാണ് റ്റിൻസി . ഭർത്താവ് ബിനു ചാണ്ടി സെയിൽസ് അസിസ്റ്റന്റ് ആയിട്ടാണ് ജോലി ചെയ്യുന്നത്. മാർഷ് ലാൻഡ് ഹൈസ്കൂളിൽ ഇയർ 11 – ന് പഠിക്കുന്ന അലക്സ് ബിനുവും സ്പാൽഡിംഗ് ഗ്രാമർ സ്കൂളിൽ ഇയർ 7-ൽ പഠിക്കുന്ന അലൻ ബിനുവും ആണ് ബിനു – റ്റിൻസി ദമ്പതികളുടെ മക്കൾ.

ജീവിതത്തിലുടനീളം ജോലിയിലും രോഗാവസ്ഥയിലും ഭർത്താവും മക്കളും നൽകിയ പിന്തുണയെ കുറിച്ച് ബിബിസി അഭിമുഖത്തിൽ റ്റിൻസി ഹൃദയസ്പർശിയായി വിവരിക്കുന്നുണ്ട്. രോഗം തിരിച്ചറിഞ്ഞതിനു ശേഷമുള്ള ആദ്യ മദേഴ്സ് ഡേയിൽ തന്റെ മകൻ നൽകിയ കാർഡിൽ സൂപ്പർ മമ്മി എന്നാണ് എഴുതിയിരുന്നത്. അമ്മയ്ക്ക് പാർക്കിൻസൺ രോഗമുണ്ടെങ്കിലും ഇപ്പോഴും ജോലി ചെയ്യുകയും തങ്ങളെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതുകൊണ്ടാണ് അങ്ങനെ കാർഡിൽ എഴുതിയതെന്ന് മകൻ പറഞ്ഞത് തന്നെ കരയിപ്പിച്ചതായി റ്റിൻസി പറഞ്ഞു .

റ്റിൻസിയെ കുറിച്ച് മലയാളം യുകെയുടെ ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തിയത് അക്ഷരാർത്ഥത്തിൽ ശരിയാണ്. അർപ്പണത്തിന്റെയും ആത്മാർത്ഥതയുടെയും മനുഷ്യസ്നേഹത്തിന്റെയും ആൾരൂപമെന്നാണ് മാലാഖമാരുടെ മാലാഖയായി തെരഞ്ഞെടുക്കപ്പെട്ട റ്റിൻസി ജോസിനെ കുറിച്ച് ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തിയത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

2021 ൽ അഫ്ഗാനിസ്ഥാനിലെ കാബൂളിൽ നിന്ന് യുകെയിലേക്ക് കുടിയേറിയ മകനോടൊപ്പം താമസിക്കാനുള്ള മാതാപിതാക്കളുടെ വിസ തള്ളി ഹോം ഓഫീസ്. ഇപ്പോൾ 13 വയസ്സുള്ള അഹ്മദ്, അക്രമണസമയം അഫ്ഗാനിസ്ഥാനിൽ നിന്ന് 15,000 പേരെ രക്ഷപ്പെടാൻ സഹായിച്ച ഓപ്പറേഷൻ പിറ്റിംഗിൻ്റെ ഭാഗമായാണ് യുകെയിൽ എത്തിയത്. അന്ന് പത്ത് വയസ്സുകാരനായ അഹ്മദിൻെറ അമ്മാവൻറെയും അമ്മായിയുടെയും കൂടെ ആണ് രാജ്യം വിട്ടത്. 2023 ഫെബ്രുവരിയിൽ, യുകെയിൽ കുട്ടിയുമായി താമസിക്കാൻ വിസയ്ക്ക് അഹ്മദിൻെറ കുടുംബം അപേക്ഷിക്കുകയായിരുന്നു. എന്നാൽ ഈ വിസാ അപേക്ഷ ജൂണിൽ നിരസിക്കപ്പെട്ടു.

അഹ്മദ് സാധുവായ ഒരു സ്പോൺസറല്ലെന്നും അഫ്ഗാൻ പൗരന്മാരുടെ പുനരധിവാസ പദ്ധതിയായ എ.സി.ആർ .എസ് .പ്രകാരമാണ് അഹ്മദ് രാജ്യത്ത് എത്തിയതെന്നും ഹോം ഓഫീസ് അറിയിച്ചു. വിസ നിരസിച്ച് കൊണ്ട് അഹ്മദിൻെറ പിതാവിന് ഹോം ഓഫിസ് നൽകിയ കത്തിൽ കുട്ടിയ്ക്ക് പിതാവിൻെറ ആശ്രിതത്വം ആവശ്യമില്ലെന്ന് പറയുന്നു. അതുകൊണ്ട് തന്നെ വിസാ നിരസിക്കുന്നത് കുട്ടിയുടെ കുടുംബജീവിതത്തിനുള്ള അവകാശത്തെ ലംഘിക്കുന്നില്ലെന്ന് വാദിച്ചു. കൂടാതെ അഫ്‌ഗാനിസ്‌ഥാനിൽ കുടുംബം ഭീഷണികൾ നേരിടുന്നില്ലെന്നും ഹോം ഓഫീസ് പറയുന്നു.

2021-ലെ കുടിയൊഴിപ്പിക്കൽ വേളയിൽ കുടുംബത്തിൽ നിന്ന് വേർപെടുത്തിയ 80 കുട്ടികളിൽ ഒരാളാണ് അഹമ്മദെന്ന് അഹമ്മദിൻ്റെ അഭിഭാഷക ഹെലീന കുള്ളൻ പറയുന്നു. രണ്ട് രാജ്യങ്ങളിലായി വേർപെട്ടു പോയ കുടുംബം വീണ്ടും ഒന്നിക്കാനായി മൂന്ന് വർഷത്തിൽ അധികമായി പ്രയത്നിക്കുകയാണ്. കുടുംബത്തിൽ നിന്ന് മാറി നിൽക്കേണ്ടിവന്നതിന് പിന്നാലെ അഹ്മദിൻെറ മാനസികാരോഗ്യം മോശമാകുന്നതായി സേഫ് പാസേജ് ഇൻ്റർനാഷണലിൻ്റെ സിഇഒ ഡോ. വാൻഡ വൈപോർസ്ക പറഞ്ഞു. സംഭവത്തോട് പ്രതികരിച്ച ഹോം ഓഫീസ് എല്ലാ അപേക്ഷകളും വ്യക്തിഗത മെറിറ്റുകളെ അടിസ്ഥാനമാക്കിയാണ് അവലോകനം ചെയ്യുന്നതെന്ന് പ്രതികരിച്ചു.

RECENT POSTS
Copyright © . All rights reserved