ലിസ മാത്യു, മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടൻ :- കന്നാബിസ് ചെടിയിൽ നിന്നുമുള്ള രണ്ടു മരുന്നുകളുടെ ഉപയോഗത്തിന് എൻഎച്ച്എസ് അംഗീകാരം. എപ്പിലെപ്സി, മൾട്ടിപ്പിൾ സ്ക്ലിറോസിസ് തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകളാണ് ഇവ. ചാരിറ്റി സംഘടനകൾ ഈ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്തിരിക്കുകയാണ്. രണ്ടു മരുന്നുകളും ബ്രിട്ടനിൽ തന്നെ നിർമിക്കുന്നവയാണ്. കുട്ടികളിലെ എപ്പിലെപ്സി രോഗത്തിന് സഹായമായ മരുന്നാണ് എപ്പിഡിയോലെക്സ്. ഈ മരുന്നിന്റെ ഉപയോഗം സെപ്റ്റംബർ മുതൽ യൂറോപ്പിൽ അനുവദിച്ചിട്ടുള്ളതാണ്. ഈ മരുന്നിന് ഒരു വർഷം 5000 മുതൽ 10000 പൗണ്ട് വരെ രോഗികൾക്ക് പണച്ചെലവ് ഉണ്ട്. എന്നാൽ നിർമ്മാണ കമ്പനികൾ ഇതിൽ കുറഞ്ഞ ഒരു വിലയ്ക്ക് എൻ എച്ച് എസുമായി കരാറിൽ ഏർപ്പെട്ടിരിക്കുകയാണ്.

ഈ മരുന്നിന്റെ ഉപയോഗം ഒരുപാട് രോഗികൾക്ക് സഹായകരമാകും എന്നാണ് പൊതുവേയുള്ള നിഗമനം. കന്നാബിസിലെ മുഖ്യ ഉത്തേജക വസ്തുവായ റ്റിഎച്ച് സിയുടെ സാന്നിദ്ധ്യം ഈ മരുന്നുകളില്ല. എൻ എച്ച് എസിന്റെ ഡ്രഗ് അഡ്വൈസറി ബോർഡായ ‘ നൈസ് ‘ ആണ് മരുന്നുകളെ സംബന്ധിക്കുന്ന തീരുമാനം കൈക്കൊള്ളുന്നത്. രണ്ടാമത്തെ മരുന്നായ സാറ്റിവെക്സ് എന്ന മൗത്ത് സ്പ്രേ മൾട്ടിപ്പിൾ സ്ക്ലിറോസിസിലെ മസിൽ പ്രശ്നങ്ങൾക്ക് ഉപയോഗിക്കുന്നതാണ്.

ഈ തീരുമാനത്തെ വൈദ്യ രംഗത്തെ പ്രമുഖർ സ്വാഗതം ചെയ്തിരിക്കുകയാണ്. ഗ്രേറ്റ് ഓർമോണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലിലെ പീഡിയാട്രിക് ന്യൂറോളജി ഡിപ്പാർട്മെന്റ് ഹെഡ് പ്രൊഫസർ ഹെലൻ ക്രോസ്സ് ഈ തീരുമാനത്തെ സ്വാഗതം ചെയ്തിരിക്കുകയാണ്. എപ്പിലെപ്സി രോഗികൾക്ക് ഇത് ഒരു സന്തോഷവാർത്ത ആണെന്ന് ഡോക്ടർമാർ പറഞ്ഞു.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : യുകെ പൊതുതിരഞ്ഞടുപ്പ് പ്രചാരണത്തിൽ ഇടപെടരുതെന്ന് ഹിന്ദു ദേശീയ പാർട്ടിക്ക് ബ്രിട്ടീഷ് ഇന്ത്യക്കാരുടെ മുന്നറിയിപ്പ്. ഇന്ത്യയുടെ ഭരണകക്ഷിയായ ബിജെപിയുടെ യുകെ സപ്പോർട്ട് ഗ്രൂപ്പ് തങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ബ്രിട്ടനിലെ ഇന്ത്യക്കാർ പറയുന്നു. കഴിഞ്ഞയാഴ്ച, ഇന്ത്യയുടെ ഭരണകക്ഷിയായ ഹിന്ദു ദേശീയ പാർട്ടിയായ ബിജെപിയുടെ യുകെ സപ്പോർട്ട് ഗ്രൂപ്പ്, 48 സീറ്റുകളിൽ ടോറികൾക്കായി പ്രചാരണം നടത്തുകയുണ്ടായി. ലേബർ പാർട്ടിക്കെതിരെ വോട്ടുചെയ്യാൻ പ്രേരിപ്പിച്ച് ബ്രിട്ടീഷ് ഹിന്ദുക്കൾക്കിടയിൽ വാട്ട്‌സ്ആപ്പ് സന്ദേശങ്ങളും പ്രചരിച്ചിരുന്നു. യുകെയിൽ ഗുജറാത്തി ഹിന്ദുക്കൾ കൂടുതലുള്ള വടക്ക്-പടിഞ്ഞാറൻ ലണ്ടൻ നഗരപ്രാന്തമായ ഹാരോയിലെ ആളുകൾ, യുകെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപി നടത്തുന്ന ഇടപെടലിനെ വിമർശിച്ചു.’ അവർ ഇവിടുത്തെ രാഷ്ട്രീയത്തിൽ ഇടപെടേണ്ടതില്ല.’ 67 കാരനായ സുരേഷ് മോർജാരിയ പറഞ്ഞു. ഇന്ത്യയിൽ അവർക്ക് ഇഷ്ടമുള്ളത് ചെയ്യാൻ കഴിയുമെന്നും എന്നാൽ ഇത് മറ്റൊരു രാജ്യം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2011 ലെ സെൻസസ് അനുസരിച്ച് ഹാരോ പ്രദേശത്തെ ജനസംഖ്യയുടെ 26.4% ബ്രിട്ടീഷ് ഇന്ത്യക്കാരാണെന്നതിനാൽ, ബിജെപി വ്യക്തമായി ലക്ഷ്യമിടുന്ന പ്രദേശം കൂടിയാണിത്. എന്നാൽ അവിടുത്തെ ഒട്ടുമിക്ക എല്ലാവരും ബിജെപിയുടെ ഗ്രൂപ്പിന്റെ ഇടപെടലിനെ വിമർശിക്കുകയാണ് ചെയ്തത്. “ഇത് തെറ്റാണ്,” 34 കാരനായ കമലേഷ് നായി പറഞ്ഞു. ബിജെപി സപ്പോർട്ട് ഗ്രൂപ്പിന്റെ വാട്ട്‌സ്ആപ്പ് സന്ദേശങ്ങളുടെ സ്വാധീനത്തെക്കുറിച്ചും ജനങ്ങൾ ആശങ്കാകുലരാണ്. മുതിർന്നവരെയാണ് ഇത് കൂടുതൽ സ്വാധീനിക്കുന്നതെന്ന് അവർ വെളിപ്പെടുത്തുകയുണ്ടായി. വംശീയമോ മതപരമോ ആയ വോട്ട് ചെയ്യാൻ ആളുകളെ പ്രോത്സാഹിപ്പിക്കരുതെന്ന് 78കാരിയായ സൈറ അൻവർ പറഞ്ഞു. ആളുകൾ സ്വയം ചിന്തിച്ചാണ് വോട്ട് രേഖപ്പെടുത്തുന്നതെന്നും അതിനാൽ തന്നെ ഏത് പാർട്ടിക്ക് വോട്ട് ചെയ്യണമെന്ന് അവർ ഇപ്പോഴും ആലോചിച്ചുകൊണ്ടിരിക്കുന്നുവെന്നും അവർ പറഞ്ഞു.
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
കേംബ്രിഡ്ജിലെ ഇന്ത്യൻ റിസർച്ച് സ്കോളർ ആയ ആസിയ ഇസ്ലാം, ഹോം ഓഫീസിൽ നൽകിയ ലീവ് എക്സ്റ്റൻഷൻ ആപ്ലിക്കേഷൻ ലെറ്റർ ആണ്, കൂടുതൽ കാലം യുപിഎയുടെ പുറത്താണ് ചെലവഴിച്ചത് എന്ന കാരണത്താൽ ഓഫീസ് അധികൃതർ നിരസിച്ചത്. അനിശ്ചിതകാലത്തേക്ക് ലീവ് നീട്ടി ചോദിച്ചുകൊണ്ട് യുകെ ഹോം ഓഫീസിലാണ് ആസിയ കത്തയച്ചത്. എന്നാൽ യുകെയിലെ സ്ഥിരതാമസം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ തള്ളിക്കൊണ്ട് ആസിയക്ക് ഓഫീസ് മറുപടി കത്ത് നൽകി. ഇതിൽ പ്രതിഷേധിച്ച് നൂറുകണക്കിന് അക്കാദമിക്കുകളും വിദ്യാർത്ഥികളും ഗവേഷകരും ഒപ്പിട്ട കത്ത് യുകെ ഹോം ഓഫീസിലേക്ക് അയച്ചു. നടപടി പിൻവലിക്കണമെന്നും മിസ്സ് ഇസ്ലാമിന് തുടർന്നും യുകെയിലെ സ്ഥിരതാമസത്തിന് സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്.

31 കാരിയായ ആസിയ പറയുന്നു” ജൻഡർ ക്ലാസ്സ് ആൻഡ് ലേബർ ഇൻ ന്യൂ എക്കോണമി ഓഫ് അർബൻ ഇന്ത്യ എന്ന വിഷയത്തിൽ തന്റെ റിസർച്ച് ആവശ്യത്തിനു വേണ്ടിയാണ് കൂടുതൽ സമയം ന്യൂഡൽഹിയിൽ ചിലവഴിക്കേണ്ടി വന്നത്. ഇത് സംബന്ധിച്ച രേഖകൾ ഹോം ഓഫീസിൽ സമർപ്പിച്ചതും ആണ് എന്നാൽ അത് ചെവിക്കൊള്ളാൻ അധികൃതർ തയ്യാറല്ല. ഇത് സംബന്ധിച്ച് ഞെട്ടലും ദുഃഖവും അവർ ട്വിറ്ററിലൂടെ രേഖപ്പെടുത്തി. ഐ എൽ ആർ ആപ്ലിക്കേഷന് വേണ്ടി അവർക്ക് ഏകദേശം 3500 ഓളം പൗണ്ട് ചെലവായിട്ടുണ്ട്.
ഇന്ത്യയിലേക്ക് മടങ്ങി പോയി പഴയ സൗഹൃദങ്ങൾ ഒക്കെ പൊടിതട്ടിയെടുത്ത് അവിടെത്തന്നെ താമസിക്കാനാണ് അധികൃതർ നൽകിയ കത്തിൽ പറയുന്നത്.ലീവ് നീട്ടി കൊടുക്കുന്നതിനേക്കാൾ നല്ലത് എന്നെന്നേക്കുമായി മടങ്ങി പോകുന്നതാണ് എന്നും കത്തിൽ പരാമർശിക്കുന്നു.

10 വർഷത്തോളമായി യുകെയിൽ താമസിക്കുന്ന ഗവേഷകയെ അപമാനിക്കരുത് എന്നും, യുകെ വളർത്തിക്കൊണ്ടുവന്ന മിടുക്കിയായ സ്കോളറെ തിരികെ പറഞ്ഞയക്കുന്നത് രാജ്യത്തിനുതന്നെ നഷ്ടമാണെന്നും, ഈ പ്രവൃത്തി യുകെ ഗവൺമെന്റിന്റെ ആഗോള ബ്രിട്ടൺ എന്ന ദർശനത്തിന് എതിരാണെന്നും അക്കാദമിക സമൂഹം നൽകിയ തുറന്ന കത്തിൽ പറയുന്നു.
അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി യിൽ നിന്നും അക്കാദമിക മികവിന് സക്കീർഹുസൈൻ മെഡൽ വാങ്ങിയ ആസിയയ്ക്ക് ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് മികച്ച ഡിഗ്രി പെർഫോമൻസിനുള്ള അവാർഡും ലഭിച്ചിരുന്നു. ആസിയ ഇപ്പോൾ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഗേറ്റ് സ്കോളർ ആണ്.
ജ്യോതിലക്ഷ്മി എസ് നായർ, മലയാളം യുകെ ന്യൂസ് ടീം
ബി ബി സി റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ മാധ്യമങ്ങളുടെ സ്വകാര്യതാ ലംഘനങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഹിലരി ക്ലിന്റണും മകൾ ചെൽസിയയും. ” കഴിഞ്ഞ മൂന്ന് വർഷമായി മാധ്യമങ്ങളിൽ മേഗൻ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ ആണ്. തന്റെ പ്രീയപ്പെട്ട അച്ഛന് മേഗൻഅയച്ച കത്ത് പോലും മാധ്യമങ്ങൾ ചോർത്തുകയുണ്ടായത് ഹൃദയഭേദകവും ധാർമികതയ്ക്ക് നിരക്കാത്തതുമാണ്. ” ഹിലരി പറഞ്ഞു.

വംശീയമായി അപമാനിക്കുന്ന , ലൈംഗികതയുടെ മേമ്പൊടി ചേർത്ത വാർത്തകൾ ആണ് കഴിഞ്ഞ കുറെ നാളുകളായി ബ്രിട്ടിഷ് മാധ്യമങ്ങൾ മേഗൻ രാജകുമാരിക്ക് എതിരെ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ ഭർത്താവ് ഹാരി കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇക്കാര്യത്തെ കുറിച്ച് ചോദിച്ചപ്പോൾ ആണ് ഹിലരിയും മകൾ ചെൽസിയും തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയത്.

” സ്വന്തം മകളെ എന്ന പോലെ മേഗനെ ചേർത്ത് പിടിക്കാൻ താൻ ആഗ്രഹിക്കുന്നു. എന്നിട്ട് അവളോട് പറയണം ഈ പ്രതിസന്ധി ഘട്ടങ്ങളെ ധീരമായി നേരിടണമെന്ന്. പ്രതീക്ഷ കൈവിടരുത് എന്ന് ” ഹിലരി കൂട്ടിച്ചേർത്തു.
ലിസ മാത്യു, മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടൻ :- മദ്യപിച്ച് വാഹനമോടിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് മൂന്നുമാസത്തേക്ക് ക്യാൻസൽ ചെയ്യാനുള്ള തീരുമാനം ഇന്ന് അർദ്ധരാത്രി മുതൽ നിലവിൽ വരും. ട്രാൻസ്പോർട്ട് മിനിസ്റ്റർ ഷെയിൻ റോസ് ആണ് ഈ തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്. നേരത്തെയുള്ള നിയമങ്ങളിൽ മദ്യപിച്ച് വാഹനമോടിക്കുന്ന എല്ലാവരുടെയും ലൈസൻസ് ഇല്ലാതാക്കി യിരുന്നില്ല. പെനാൽറ്റി നൽകി വിട്ടയയ്ക്കുകയാണ് ചെയ്തിരുന്നത്. പുതിയ നിയമമനുസരിച്ച് മദ്യപിച്ച് വാഹനമോടിച്ചു പിടിച്ചാൽ മൂന്ന് മാസത്തേക്ക് പിന്നീട് വണ്ടിയോടിക്കാൻ സാധിക്കുന്നതല്ല. മദ്യപിച്ച് വാഹനമോടിക്കുന്നതിനെ തുടർന്നുണ്ടാകുന്ന അപകടങ്ങളുടെ എണ്ണം കുറയ്ക്കാൻ ആണ് പുതിയ നിയമം നിലവിൽ വരുന്നത്.

മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ പ്രശ്നം അയർലൻഡിൽ അതി രൂക്ഷമാണെന്ന് റോഡ് സേഫ്റ്റി അതോറിറ്റി വക്താവ് മൊയാഗ് മർഡോക്ക് രേഖപ്പെടുത്തി. 39% റോഡപകടങ്ങളും മദ്യപിച്ച് വാഹനമോടിക്കുന്നതിനെ തുടർന്നുണ്ടാകുന്നതാണെന്നും അവർ പറഞ്ഞു. ഗവൺമെന്റ് റോഡ് സേഫ്റ്റി സ്ട്രാറ്റജിയുടെ ഭാഗമായാണ് ഈ തീരുമാനം നടപ്പിലാക്കുന്നതെന്നും അവർ രേഖപ്പെടുത്തി. മദ്യപിച്ച് വാഹനം ഓടിക്കുന്നതിനെ തുടർന്ന് റോഡുകളിൽ മനുഷ്യജീവൻ കുരുതികൊടുക്കുന്നത് തടയുകയും മരണനിരക്ക് 2020 -ഓടെ പ്രതിവർഷം 124 -ൽ കുറയ്ക്കുകയുമാണ് ഗവൺമെൻറ് ലക്ഷ്യമിടുന്നത്.
ലിസ മാത്യു, മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടൻ :- ക്രിസ്മസിന്റെ ഭാഗമായി ബ്രിട്ടനിൽ ആയിരത്തോളം തൊഴിലാളികൾക്ക് വേതന വർദ്ധനവ്. “റിയൽ ലിവിങ് വേജ് ” ക്യാമ്പയിനിൽ അംഗങ്ങളായ തൊഴിലുടമകളുടെ തൊഴിലാളികൾക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. യു കെയിൽ മണിക്കൂറിന് മുപ്പതു പെൻസ് എന്നുള്ളത് ഒൻപതര പൗണ്ടായി ഉയർത്തിയിരിക്കുകയാണ്. ലണ്ടനിൽ മണിക്കൂറിന് ഇരുപതു പെൻസ് എന്നുള്ളത് 10.75 പൗണ്ടായി ഉയർത്തിയിരിക്കുകയാണ്. 18 വയസ്സിന് മുകളിലുള്ള എല്ലാ തൊഴിലാളികൾക്കും അർഹമായ ഈ വേതന വർദ്ധനവ്, അവരുടെ ജീവിത ആവശ്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് നിശ്ചയിച്ചിരിക്കുന്നത്. ലിവിങ് വേജ് ഫൗണ്ടേഷനിൽ ഇപ്പോൾ തന്നെ ഏകദേശം ആറായിരത്തോളം സംഘടനകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ക്രിസ്റ്റൽ പാലസ് ഫുട്ബോൾ ക്ലബ്, ഹിസ്‌കോസ് ഇൻഷുറർ, വെൽഷ് വാട്ടർ, ലണ്ടൻ സിറ്റി എയർപോർട്ട് തുടങ്ങിയവ അവയിൽ ചിലതാണ്.

ഏകദേശം രണ്ട് ലക്ഷത്തി പതിനായിരത്തോളം തൊഴിലാളികൾക്ക് ഈ പദ്ധതിയിലൂടെ മെച്ചം ഉണ്ടാകുമെന്നാണ് ലിവിങ് വേജ് ഫൗണ്ടേഷൻ അറിയിക്കുന്നത്. ലിവിങ് വേജ് ഫൌണ്ടേഷന്റെ ക്രമപ്രകാരമുള്ള വേതനം നൽകാത്ത വരുടെ എണ്ണം 22 ശതമാനത്തിൽനിന്നും 19 ശതമാനായി കുറഞ്ഞിരിക്കുകയാണ്. അതായതു ഇപ്പോഴും 5.2 മില്യൺ തൊഴിലാളികൾക്കു റിയൽ ലിവിങ് വേജ് പ്രകാരമുള്ള വേതനം ലഭിക്കുന്നില്ല. ഡിസംബർ 12 ന് നടക്കുന്ന ജനറൽ ഇലക്ഷനിൽ ദേശീയ തൊഴിൽ വേതനം ഒരു മുഖ്യ പ്രചാരണ വിഷയമായി മാറിയിരിക്കുകയാണ്. ദേശീയ തൊഴിൽ വേതനം മണിക്കൂറിൽ 8.21 പൗണ്ടായാണ് ഗവണ്മെന്റ് നിശ്ചയിച്ചിരിക്കുന്നത്. ഇത് 25 വയസ്സിന് മുകളിലുള്ള തൊഴിലാളികൾക്ക് മാത്രമാണ് ലഭിക്കുന്നത്. എന്നാൽ ഇതു തൊഴിലാളികൾക്ക് മതിയാവുകയില്ല എന്ന തീരുമാനത്തിലാണ് ലിവിങ് വേജ് ഫൗണ്ടേഷൻ ” റിയൽ ലിവിങ് വേജ് ” എന്ന പദ്ധതിയുമായി മുന്നോട്ടു വന്നത്.

2024 ഓടുകൂടി ദേശീയ തൊഴിൽ വേതനം മണിക്കൂറിൽ 10.4 പൗണ്ടായി ഉയർത്തുമെന്നും, അതോടൊപ്പം ആനുകൂല്യം ലഭിക്കാനുള്ള പ്രായം 21 വയസ്സായി കുറയ്ക്കുമെന്നും കൺസർവേറ്റീവ് പാർട്ടി ഉറപ്പു നൽകിയിരിക്കുകയാണ്. ലേബർ പാർട്ടി തുല്യമായ വാഗ്ദാനങ്ങൾ ഇലക്ഷനിൽ നടത്തിയിട്ടുണ്ട്. ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച് 18 വയസ്സിൽ താഴെയുള്ള തൊഴിലാളികൾക്ക് 4.35 പൗണ്ട് പാത്രമാണ് മണിക്കൂറിൽ നൽകുന്നത്. ഇലക്ഷനോടനുബന്ധിച്ച് ദേശീയ തൊഴിൽ വേതനം ഒരു മുഖ്യ ചർച്ചാവിഷയം ആയി മാറിയിരിക്കുകയാണ്.
23,500ൽ അധികം തൊഴിലാളികളുള്ള ഇരുമ്പ് നിർമാണക്കമ്പനിയായ ജിൻഗിയെക്ക് ഏകദേശം 4.4 ബില്യൺ ആസ്തിയുണ്ട്. എൺപതിലധികം രാജ്യങ്ങളിൽ എക്സ്പോർട്ട് ഉള്ള കമ്പനി ബ്രിട്ടൻ സ്റ്റീലിന്റെ തലവര മാറ്റാൻ ഒരുങ്ങുകയാണ്. നാലായിരത്തിലധികം തൊഴിലാളികളാണ് സ്‌ക്യൂന്ത്രോപിലും ടീ സൈഡിലും ആയി ബ്രിട്ടീഷ് കമ്പനിക്കുള്ളത്. കഴിഞ്ഞ കുറെ നാളുകളായി തകർച്ച നേരിടുന്ന കമ്പനി കഴിഞ്ഞ മേയ് മുതൽ സർക്കാരാണ് ഏറ്റെടുത്തു നടത്തുന്നത്.

ജിൻഗിയെ ഗ്രൂപ്പ് ചെയർമാൻ ആയ ലീ ഗാൻപോ പറയുന്നു വരുന്ന ഒരു ദശാബ്ദ കാലത്തേക്ക് 1.2 ബില്യൺ പൗണ്ട് ചെലവഴിച്ച് കമ്പനിയുടെ പരിസ്ഥിതി പ്രകടനവും എഫിഷ്യൻസിയും വർധിപ്പിക്കാനും, മെഷീനറി എക്സ്പോർട്ട് എന്നിവയ്ക്ക് മുൻതൂക്കം കൊടുക്കാനും അതുവഴി ആഗോള വിപണിയിൽ കൂടുതൽ മത്സരാധിഷ്ഠിത ഊർജസ്വലവും ആക്കാനും ആണ് കമ്പനിയുടെ തീരുമാനം. കഴിവിന്റെ പരമാവധി തൊഴിലാളികൾക്ക് തൊഴിൽ അവസരങ്ങൾ നൽകും.പുതിയ വിപണികളുടെയും ഉൽപന്നങ്ങളുടെയും ഒരു മാനം ഇത് ബ്രിട്ടന് തുറന്ന് നൽകും.

വാണിജ്യ മന്ത്രിയായ ആൻഡ്രിയ ലിഡ്സൺ ജിൻഗിയെ ചെയർമാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിലവിലുള്ള തൊഴിലാളികൾക്ക് തൊഴിൽ അവസരങ്ങൾ നിഷേധിക്കപ്പെടില്ല എന്നും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അവർ ഉറപ്പു നൽകി. രാജ്യത്തിന്റെ മൂന്നിലൊന്ന് സ്റ്റീൽ ഉത്പാദനം ഇനി കമ്പനിയുടെ കൈവശം ആകും. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷക്കും ഭദ്രതക്കും ലയനം സഹായകമാകുമെന്നാണ് കരുതുന്നത്.

ലയനവും മറ്റു നടപടികളും കമ്പനിയുടെ പ്രവർത്തനത്തെ ബാധിക്കാതെ സുഗമമായി മുന്നോട്ടു കൊണ്ടുപോകും എന്നും ചൈനീസ് കമ്പനി ഉറപ്പുനൽകിയിട്ടുണ്ട്. വിലകുറഞ്ഞ ചൈനീസ് സ്റ്റീൽ മുൻപ് ബ്രിട്ടന്റെ സ്റ്റീൽ എക്സ്പോർട്ടിങ്ങിന് തടസ്സമായിരുന്നു എന്നാൽ ഇനി ആ പ്രശ്നം നേരിടേണ്ടി വരില്ല എന്നും ആഗോള കമ്പോളത്തിൽ മികച്ച രീതിയിൽ മത്സരിക്കാൻ കഴിയുമെന്നും ജിൻഗിയെകമ്പനി അധികൃതർ പറഞ്ഞു.
2016 നവംബർ ഒന്നിന് മെഡിക്കൽ കോളജിന്റെ പേ വാർഡ് ബ്ലോക്കിൽ ചെറിയ ഒപിയായി തുടങ്ങിയ കൊച്ചിൻ കാൻസർ റിസർച് സെന്റർ (സിസിആർസി) 3 വർഷം കൊണ്ടു നൂറുകണക്കിനു രോഗികളുടെ പ്രതീക്ഷാ കേന്ദ്രമായി വളർന്നു. രോഗം നിർണയിക്കുന്നതിനുള്ള സൗകര്യം, കീമോ തെറപ്പി, ലാബ്, ഓപ്പറേഷൻ തിയറ്റർ, കിടത്തി ചികിത്സാ സൗകര്യങ്ങൾ എന്നിവയിൽ അസൂയാവഹമായ മുന്നേറ്റമാണു സിസിആർസി കൈവരിച്ചത്. ആദ്യ വർഷം 1277 രോഗികൾ സിസിആർസിയിൽ റജിസ്റ്റർ ചെയ്തു. രണ്ടാം വർഷം 1403 പേർ റജിസ്റ്റർ ചെയ്തു. ഈ വർഷം സെപ്റ്റംബർ 30 വരെ 1277 പേർ റജിസ്റ്റർ ചെയ്തു. തുടർചികിത്സയ്ക്കായി മൂന്നു വർഷത്തിൽ 19606 പേർ എത്തി.
രോഗ നിർണയം
കാൻസർ രോഗം കണ്ടുപിടിക്കാനാവശ്യമായ എഫ്എൻഎസി, ബയോപ്സി, എൻഡോസ്കോപി, രക്ത പരിശോധന തുടങ്ങിയ സൗകര്യങ്ങൾ ഇപ്പോൾ സിസിആർസിയിൽ ലഭ്യമാണ്. ഗർഭാശയ കാൻസർ നേരത്തേ കണ്ടുപിടിക്കുന്നതിനും ചികിത്സിക്കുന്നതിനുമായി എംഎൽഎ ഫണ്ട് മുഖേന കോൾപോസ്കോപ് വാങ്ങി പ്രവർത്തനം തുടങ്ങി.
ലാബ് സൗകര്യങ്ങൾ
അടിസ്ഥാന രക്തപരിശോധനാ സൗകര്യങ്ങൾ കൂടാതെ രക്തത്തിൽ കാൻസർ കോശങ്ങൾ ഉണ്ടോ എന്ന് അറിയുന്നതിനുള്ള ഇമ്യൂണോ അനലൈസർ, ശസ്ത്രക്രിയക്കു ശേഷമുള്ള ഹിസ്റ്റോപതോളജി സൗകര്യങ്ങളും സിസിആർസിയിൽ ഉണ്ട്. ഗ്രോസിങ്, എംബെഡിങ്,മൈക്രോടോം മെഷിനുകളും ഇതിനായി സ്ഥാപിച്ചിട്ടുണ്ട്.
കീമോ തെറപ്പി
സിസിആർസിയിൽ കീമോ തെറപ്പി തുടക്കത്തിൽ തന്നെ ആരംഭിച്ചു. 2019 സെപ്റ്റംബർ 30 വരെ 3631കീമോ തെറപ്പി സൈക്കിളുകൾ നൽകി ചികിത്സ നൽകി. 350 രോഗികൾക്കു സൗജന്യ കീമോ തെറപ്പി നൽകി. 952 രോഗികൾക്കു കീമോ ചികിത്സ നൽകി. നിലവിൽ 132 രോഗികൾ ഇവിടെ കീമോതെറപ്പി എടുക്കുന്നുണ്ട്.
ശസ്ത്രക്രിയ
മെഡിക്കൽ കോളജുമായി സഹകരിച്ചു തുടക്കം മുതലേ ശസ്ത്രക്രിയ തുടങ്ങിയിരുന്നു. സെപ്റ്റംബർ 26നു സിസിആർസിയിൽ ഓപ്പറേഷൻ തിയറ്റർ സൗകര്യങ്ങളും കിടത്തി ചികിത്സ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ 20 കാൻസർ സർജറികൾ സിസിആർസിയിൽ നടന്നു. നാലാം വർഷത്തിലേക്ക് അഭിമാനത്തോടെ കാൽവയ്ക്കുന്നതിനുള്ള സിസിആർസിയുടെ ഊർജവും ഇതു തന്നെയാണ്. ഈ വർഷം അവസാനത്തോടെ 20 ബെഡ് ഉള്ള കാൻസർ ചികിത്സാ കേന്ദ്രമായി സിസിആർസി മാറും.

ഇമേജിങ് സൗകര്യങ്ങൾ
സിയാലിന്റെ സിഎസ്ആർ വഴി അൾട്രാ സൗണ്ട് സ്കാനിങ് യന്ത്രവും എംപി ഫണ്ട് ഉപയോഗപ്പെടുത്തി വാങ്ങിയ മാമോഗ്രാമും സിസിആർസിയിൽ സജ്ജമാണ്. 100ലേറെ രോഗികൾ ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
സമഗ്ര കാൻസർ നിയന്ത്രണ പരിപാടി
ജില്ലാ പഞ്ചായത്ത്, നാഷനൽ ഹെൽത്ത് മിഷൻ, ജില്ലാ മെഡിക്കൽ ഓഫിസ് എന്നിവരുമായി ചേർന്നു സിസിആർസി നടപ്പിലാക്കുന്ന പദ്ധതിയാണു സമഗ്ര കാൻസർ നിയന്ത്രണ പരിപാടി. കാൻസർ രോഗം തുടക്കത്തിലേ കണ്ടുപിടിക്കാൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടർമാരെ പ്രാപ്തരാക്കുക, ആശാ വർക്കർമാർക്കും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർക്കും പരിശീലനം നൽകുക, താലൂക്ക് ആശുപത്രികളിൽ രോഗ നിർണയ സംവിധാനങ്ങൾ ഒരുക്കുക, സിസിആർസിയുടെ നേതൃത്വത്തിൽ സെൻട്രൽ പതോളജി ലാബ് രൂപീകരിക്കുക, ജനസംഖ്യാടിസ്ഥാനത്തിൽ കാൻസർ റജിസ്ട്രി രൂപീകരിക്കുക എന്നിവയാണ് ഈ പരിപാടി ലക്ഷ്യമിടുന്നത്. ഇതുവഴി കാൻസർ രോഗം നേരത്തെ കണ്ടെത്തി സാധാരണ ജനങ്ങൾക്ക് ഉപയോഗിക്കാനാകും വിധം ആരോഗ്യ ഇൻഷുറൻസ് ഉപയോഗിച്ചു സൗജന്യ ചികിത്സ ഉറപ്പാക്കാൻ കഴിയും. ജില്ലയിൽ ഈ പദ്ധതി വിജയിച്ചാൽ സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കാനാണു തീരുമാനിച്ചിട്ടുള്ളത്.
ബോധവൽക്കരണം
കാൻസർ അവബോധം പൊതുജനങ്ങൾക്കിടയിൽ സൃഷ്ടിക്കാൻ സിസിആർസി 2 പുസ്തകം പ്രസിദ്ധീകരിച്ചു. സ്കൂൾ കുട്ടികളിൽ പുകയിലയ്ക്കെതിരെ ബോധവൽക്കരണം സൃഷ്ടിക്കുന്നതിനു മെഡിക്കൽ സൂപ്രണ്ട് ഡോ.പി.ജി.ബാലഗോപാലിന്റെ നേതൃത്വത്തിൽ ‘അരുത് ’ എന്ന ഗ്രന്ഥം പുറത്തിറക്കി. ‘ജാഗ്രത’ എന്ന പുസ്തകവും സിസിആർസി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ കാൻസർ ആശുപത്രികളിലും ഒരുപോലെ കാൻസർ ചികിത്സ ലഭ്യമാക്കുന്നതിനു ‘കേരള കാൻസർ ഗ്രിഡ് ’ രൂപീകരിക്കാനും സിസിആർസി പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. സിസിആർസിയിൽ 1000 രോഗികൾക്കു സാന്ത്വനചികിത്സ നൽകിവരുന്നു. രോഗികൾക്കുള്ള കൗൺസലിങ് സൗകര്യവുമുണ്ട്. സ്പീച്ച് ആൻഡ് സ്വാലോവിങ്, ലിംഫെഡിമ എന്നീ പുനരധിവാസ ക്ലിനിക്കുകൾ രോഗികൾക്ക് ഏറെ സഹായകമാണ്. ജില്ലയിൽ കഴിഞ്ഞ വർഷം 50 കാൻസർ നിർണയ ക്യാംപുകൾ സിസിആർസി നടത്തി. 20 പുതിയ കാൻസറുകൾ കണ്ടെത്താൻ ഇതുവഴി കഴിഞ്ഞു.
ഓപ്പറേഷൻ തിയറ്റർ സൗകര്യവും കിടത്തി ചികിത്സയും ഓഗസ്റ്റിൽ തുടങ്ങി. റേഡിയോളജിസ്റ്റിനെ നിയമിച്ചു. അനസ്‌തെറ്റിസ്‌റ്റ് പതോളജിസ്റ്റ് എന്നിവർ ചുമതലയേറ്റു.
കാൻസർ റിസർച് സെന്ററിൽ ഉപകരണങ്ങളും മറ്റും വാങ്ങുന്നതിനായി സർക്കാർ 14.28 കോടി രൂപ അനുവദിച്ചു.
വിഗ് ഡൊണേഷൻ പ്രോഗ്രാം
സിസിആർസി മിറക്കിൾ ചാരിറ്റബിൾ ഓർഗനൈസേഷനുമായി ചേർന്നു കാൻസർ സെന്ററിലെ രോഗികൾക്കു സൗജന്യമായി വിഗ് വിതരണം ചെയ്യുന്നുണ്ട്. 200 രോഗികൾക്കു വിഗ് വിതരണം ചെയ്തു. 10,000 രൂപ വിലവരുന്ന വിഗ് സിസിആർസിയിൽ കീമോതെറപ്പി എടുക്കുന്ന നിർധനരായ രോഗികൾക്കു സൗജന്യമായി നൽകി.
കാരുണ്യവർഷം ചാരിറ്റബിൾ സൊസൈറ്റിയുമായി ചേർന്നു സഹായി എന്ന പേരിൽ ഹോം കെയർ ചികിത്സാ സംവിധാനവും സിസിആർസി ആരംഭിച്ചിട്ടുണ്ട്. രോഗീപരിചരണം വീടുകളിൽ ലഭ്യമാക്കാൻ ഇതുവഴി കഴിയുന്നു. 250 കാൻസർ രോഗികൾക്ക് ഈ സേവനം ലഭ്യമാക്കാൻ സാധിച്ചിട്ടുണ്ട്.
ബ്രിക് റിസർച് ലാബ്
കേരള സ്റ്റാർട്ടപ് മിഷനുമായി ചേർന്നു സിസിആർസി നടപ്പിലാക്കുന്ന പദ്ധതിയാണു ലോകോത്തര നിലവാരത്തിലുള്ള റിസർച് ലാബ് ടെക്നോളജി ഇന്നവേഷൻ സോൺ..
കൊച്ചിൻ കാൻസർ റിസർച് സെന്ററിന്റെ മൂന്നാം വാർഷികത്തിന്റെ ഭാഗമായി സ്റ്റാർട്ടപ് മിഷന്റെ നേതൃത്വത്തിൽ ടെക്നോളജി ഇൻക്യുബേഷൻ സെന്റർ സ്ഥാപിക്കും. ചികിത്സാ രംഗത്തെ ചെലവു കാര്യമായി കുറയ്ക്കാൻ ഇൻക്യുബേഷൻ സെന്റർ സഹായിക്കും. കൂടാതെ 8,9,10 തീയതികളിൽ ഡോക്ടർമാർക്കും സാങ്കേതിക വിദഗ്ധർക്കുമായി ‘കാൻസർ പരിചരണത്തിലെ വൈജാത്യങ്ങൾ ഇല്ലായ്മ ചെയ്യൽ’ എന്ന വിഷയത്തിൽ സിംപോസിയം സംഘടിപ്പിക്കും. കളമശേരി സ്റ്റാർട്ടപ് മിഷനിൽ തുടങ്ങാൻ ലക്ഷ്യമിട്ട ബയോമെഡിക്കൽ റിസർച് ഇന്നവേഷൻ ആൻഡ് കൊമേഴ്സ്യലൈസേഷൻ ഇൻ കാൻസർ (ബ്രിക്) സംരംഭത്തിന്റെ മുന്നോടിയായിട്ടാണു സിംപോസിയം സംഘടിപ്പിക്കുന്നത്.
റോട്ടറി കാൻക്യൂർ മിനിമാരത്തൺ 10ന്
ജനങ്ങളിൽ കാൻസറിനെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനു റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ പെരിയാറും കൊച്ചിൻ കാൻസർ റിസർച് സെന്ററും കേരള സ്റ്റാർട്ടപ് മിഷനും സംയുക്തമായി 10നു കാൻക്യൂർ മിനി മാരത്തൺ നടത്തും. റോട്ടറി കാൻക്യൂർ 10 കിലോമീറ്റർ മിനി മാരത്തൺ 10നു രാവിലെ 5ന് എറണാകുളം ഗവ.മെഡിക്കൽ കോളജിൽ തുടങ്ങി എച്ച്എംടി റോഡ് വഴി സീപോർട്ട്–എയർപോർട്ട് റോഡിലൂടെ ഭാരതമാത കോളജുവരെയും തിരികെ മെഡിക്കൽ കോളജുവരെയുമാണ്. കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കുവാൻ സാധിക്കുന്ന 3 കിലോമീറ്റർ ഫൺ റണ്ണും ഉണ്ടായിരിക്കും. മാരത്തണിന്റെ റജിസ്ട്രേഷൻ നവംബർ 3 വരെയാണ്. കാൻസർ റിസർച് സെന്ററിൽ റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ പെരിയാർ 6 ബെഡുകളോടെ സജ്ജീകരിച്ച വാർഡിന്റെ ഉദ്ഘാടനം 9നു നടത്തും. 25 ലക്ഷം രൂപ ചെലവഴിച്ചാണു റോട്ടറി ക്ലബ് വാർഡ് തയാറാക്കിയിട്ടുള്ളത്.
സിസിആർസിക്ക് സ്ഥിരം കെട്ടിടം
സർക്കാർ മെഡിക്കൽ കോളജ് ക്യാംപസിൽ അനുവദിച്ച 12 ഏക്കർ സ്ഥലത്തു സിസിആർസിക്കു വേണ്ടി 8 നിലകളിലായി നിർമിക്കുന്ന കെട്ടിടത്തിന്റെ 25 ശതമാനം ജോലികൾ പൂർത്തിയായി. 2020 ജൂലൈയിൽ നിർമാണം പൂർത്തിയാക്കണമെന്നാണു സർക്കാർ നൽകിയിട്ടുള്ള നിർദേശം. തുടക്കത്തിൽ മന്ദഗതിയിലായിരുന്ന നിർമാണം ഇപ്പോൾ വേഗം കൈവരിച്ചിട്ടുണ്ട്. 252 കിടക്കകൾ, 80 ഐസിയു, 10 ഓപ്പറേഷൻ തിയറ്റർ എന്നിവയ്ക്കുള്ള കെട്ടിടമാണ് ഉയരുന്നത്.
സാലിസ്ബറി: ‘മരണത്തോളം ഭയാനകമായ ഒന്നില്ല; അതോടെ എല്ലാത്തിന്റെയും അവസാനമാകുന്നു’ എന്ന് അരിസ്റ്റോട്ടിൽ പറഞ്ഞത് തെറ്റെന്ന് തെളിയിക്കുന്നതായിരുന്നു സാലിസ്ബറിയിൽ മരിച്ച നേഴ്‌സായ സീന എന്ന മാലാഖക്ക് മലയാളി- ഇംഗ്ലീഷ് സമൂഹം നൽകിയ അന്ത്യയാത്ര. ഒരുകാര്യം ശരിയാണ്. സീനയുടെ ഭൗതീക ജീവിതം അവസാനിച്ചു എങ്കിലും സീന എന്ന നേഴ്‌സ് സമൂഹത്തിന് നൽകിയ നന്മകൾക്ക് മരണം ഇല്ല എന്ന് തെളിയിക്കുന്നതായിരുന്നു അവിടെയെത്തിയ ജനക്കൂട്ടം സാക്ഷ്യപ്പെടുത്തുന്നത്.
ഈ മാസം ഒന്നാം തിയതി വെളിയാഴ്ച സാലിസ്ബറിയില്‍ മരണമടഞ്ഞ കോട്ടയം ഉഴവൂര്‍ മുടീക്കുന്നേല്‍ ഷിബു ജോണിന്റെ ഭാര്യ സീനയ്ക്ക് (41) യാത്രാമൊഴി നൽകാൻ യുകെയുടെ നാനാഭാഗത്തുനിന്നുമായി ബന്ധുക്കളും സുഹൃത്തുക്കളുമായ നൂറുകണക്കിനാളുകളാണ് സാലിസ്ബറിയിലേക്ക് ഒഴുകിയെത്തിയത്. ജോൺ ഗ്ലെൻ (സാലിസ്ബറി MP ) സീനയുടെ മരണത്തിൽ അനുശോചനമറിക്കാൻ എത്തിയ ഇംഗ്ലീഷ് സമൂഹത്തോടൊപ്പം ഉണ്ടായിരുന്നു.
ഇന്നലെ ഉച്ചതിരിഞ്ഞ് രണ്ടരമണിയോടെ സെന്റ് ഗ്രിഗറീസ് കാത്തലിക് ദേവാലയത്തില്‍ ആണ് പൊതുദര്‍ശന സൗകര്യമൊരുക്കിയിരുന്നത്. സീനയുടെ ഭൗതിക ശരീരം എത്തുന്നതിന് മുൻപ് തന്നെ ദേവാലയവും തൊട്ടടുത്ത് ക്ലോസ്സ് സര്‍ക്യൂട്ട് സ്‌ക്രീനിലൂടെ ലൈവ് സജ്ജീകരിച്ചിരുന്ന ഹാളും നിറഞ്ഞിരുന്നു. സൗതാംപ്ടണ്‍ സെന്റ് പോള്‍സ് ക്‌നാനായ മിഷനിലെ ഫാ ജോസ് തേക്കുനില്‍ക്കുന്നതിലിന്റെയും, സെന്റ് ഓസ്മണ്ട്‌സ് ചര്‍ച്ച് വികാരി ഫാ: സജി നീണ്ടൂര്‍ MSFS ന്റെയും കാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു.
വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കാണ് സെന്റ് ഗ്രിഗറീസ് ദേവാലയം സാക്ഷ്യം വഹിച്ചത്. അകാലത്തില്‍ പറന്നകന്ന തന്റെ പ്രിയതമയുടെ ചേതനയറ്റ മുഖത്തു നിന്ന് കണ്ണെടുക്കാതെ കാവല്‍ നില്‍ക്കുന്ന ഷിബുവിനെ സാക്ഷിയാക്കി മൂത്ത മകന്‍ നിഖില്‍ സഹോദരങ്ങളായ നിബിനെയും അഞ്ചു വയസുകാരന്‍ നീലിനെയും ചാരത്തു ചേര്‍ത്തു നിറുത്തി തന്റെ പ്രിയ മാതാവിനെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുകൾ പങ്കു വച്ചപ്പോള്‍ നിറയാത്ത കണ്ണുകളില്ലായിരുന്നു. തുടര്‍ന്ന് സീനയുടെ ഇളയ സഹോദരി സോഫി തന്റെ പ്രിയ ചേച്ചിയുടെ ബാല്യകാല കുസൃതികള്‍ മുതല്‍ നന്മ നിറഞ്ഞ കരുതലിന്റെയും സാഹോദര്യത്തിന്റെയും ഓര്‍മ്മകള്‍ പങ്കു വച്ചപ്പോൾ എത്തിയവരുടെ കണ്ണുകൾ നിറയുന്ന സമയങ്ങൾക്ക് സാക്ഷിയായി.

യുകെ ക്‌നാനായ കാത്തലിക് അസോസിയേഷനു വേണ്ടി പ്രസിഡന്റ് തോമസ് ജോസഫ്യു, യുക്മയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള എന്നിവര്‍ അനുശോചന സന്ദേശം നല്‍കി. സാലിസ്ബറി എന്‍ എച്ച് എസ് ഹോസ്പിറ്റല്‍, സാലിസ്ബറി മലയാളി അസോസിയേഷന്‍, സെന്റ് പോള്‍ ക്‌നാനായ മിഷന്‍ , സാലിസ്ബറി മലയാളി കമ്മ്യൂണിറ്റി തുടങ്ങയവരുടെ പ്രതിനിധികള്‍ അനുശോചനം രേഖപ്പെടുത്തി. ചടങ്ങുകള്‍ക്ക് കാര്യക്ഷമമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി സാലിസ്ബറിയിലെ കുടുംബങ്ങള്‍ മാതൃകയായി .
ഇന്ന് ഉച്ചതിരിഞ്ഞു ഷിബുവും, കുട്ടികളും അടുത്ത കുടുംബാംഗങ്ങളും നാട്ടിലേക്ക് തിരിക്കും. സീനായുടെ ഭൗതിക ശരീരം ബുധനാഴ്ച്ച നാട്ടിലേക്ക് കൊണ്ടുപോകും. നാട്ടിലെ മൃതസംസ്‌കാര ശുശ്രൂഷകള്‍ പതിനഞ്ചാം തിയതി വെള്ളിയാഴ്ച സ്വദേശമായ ഉഴവൂരില്‍ നടക്കും. മൂന്ന് മണിക്ക് വീട്ടിൽ ആരംഭിക്കുന്ന മൃതസംസ്‌കാര ശുശ്രൂഷകള്‍ക്ക് ശേഷം ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ തുടർ ശുശ്രൂഷകള്‍ നടക്കുന്നു.
സീന കഴിഞ്ഞ ഒന്നര വർഷത്തിലധികമായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. സാലിസ്ബറി എന്‍ എച്ച് എസ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നേഴ്‌സ് ആയി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു സീന. നിഖില്‍, നിബിന്‍, നീല്‍ എന്നീ മൂന്ന് ആണ്‍കുട്ടികളാണ് സീനാ ഷിബു ദമ്പതികള്‍ക്കുള്ളത്.
Also Read… മൂന്ന് കുരുന്നുകളെ ഷിബുവിന്റെ കരങ്ങളിൽ ഏൽപ്പിച്ചു സാലിസ്ബറി ഹോസ്പിറ്റലിലെ നേഴ്‌സായിരുന്ന സീന വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി… യുകെ മലയാളികളെ മരണം വിടാതെ പിന്തുടരുമ്പോൾ നഷ്ടമായത് കോട്ടയം സ്വദേശിനിയെ...


















ഷിബു മാത്യൂ
[ot-video][/ot-video]
ലണ്ടണ്‍. ലോക ശ്രദ്ധയാകര്‍ഷിച്ച ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മൂന്നാമത് ബൈബിള്‍ കലോത്സവം നവംബര്‍ 16 ശനിയാഴ്ച്ച ലിവര്‍പൂളില്‍ നടക്കും. പ്രസ്റ്റണ്‍ റീജിയണ്‍ ആതിധേയത്വം വഹിക്കുന്ന ബൈബിള്‍ കലോത്സവം ലിവര്‍പൂളിലെ ഡെ ലാ സാല്‍ അക്കാഡമിയിലാണ് അരങ്ങേറുക. ഗ്ലാസ്‌ഗോ, പ്രസ്റ്റണ്‍, മാഞ്ചെസ്റ്റര്‍, കവന്‍ട്രി, ബ്രിസ്സ്‌റ്റോള്‍ കാര്‍ഡിഫ്, സൗത്താംടണ്‍, ലണ്ടന്‍, കേംബ്രിഡ്ജ് തുടങ്ങിയ എട്ടു റീജിയണില്‍ നിന്നുമായി ആയിരത്തി ഇരുന്നൂറോളം മത്സരാര്‍ത്ഥികളാണ് തങ്ങളുടെ കഴിവ് തെളിയ്ക്കാനെത്തുന്നത്. ഇരുപത്തി രണ്ടോളം ഇനങ്ങളിലായി അറുനൂറില്‍പ്പരം പേര്‍ പങ്കെടുക്കുന്ന വ്യക്തിഗത മത്സരങ്ങളും, ഗ്രൂപ്പിനങ്ങളിലായി തൊണ്ണൂറോളം ടീമുകളും പങ്കെടുക്കുന്ന ഗ്രൂപ്പ് മത്സരങ്ങളും കൂടിച്ചേരുമ്പോള്‍ സീറോ മലബാര്‍ സഭയുടെ ഏറ്റവും വലിയ ബൈബിള്‍ കലോത്സവത്തിനാണ് ബ്രിട്ടണിലെ ലിവര്‍പൂള്‍ സാക്ഷിയാകുന്നത്.

ഫാ. പോള്‍ വെട്ടിക്കാട്ട്
നവംബര്‍ പതിനാറ് ശനിയാഴ്ച രാവിലെ എട്ട് മണി മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. ഒമ്പത് മണിക്ക് കലോത്സവത്തിന്റെ ആദ്ധ്യാത്മികത വിളിച്ചുണര്‍ത്തുന്ന ബൈബിള്‍ പ്രതിഷ്ഠ നടക്കും. തുടര്‍ന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ മൂന്നാമത് ബൈബിള്‍ കലോത്സവം രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തിരി തെളിയ്ച്ച് ഔദ്യോഗീകമായി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പതിനൊന്ന് സ്റ്റേജുകളിയായി മത്സരങ്ങള്‍ നടക്കും. ഒരു കെട്ടിടത്തിനുള്ളില്‍ പതിനൊന്ന് സ്റ്റേജുകളും ക്രമീകരിച്ചിരിക്കുന്നു എന്നത് കഴിഞ്ഞ കാല കലോത്സവത്തിന്റെ കുറവുകള്‍ പരിഹരിച്ചതിന്റെ സൂചനയാണെന്ന് ബൈബിള്‍ കലോത്സവത്തിന്റെ പ്രധാന കോര്‍ഡിനേറ്റര്‍ ഫാ. പോള്‍ വെട്ടിക്കാട്ട് അഭിപ്രായപ്പെട്ടു. കഴിഞ്ഞ രണ്ട് വര്‍ഷവും ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ ബൈബിള്‍ കലോത്സവം വിജയത്തിലെത്തിച്ച ഫാ. പോള്‍ വെട്ടിക്കാടിന്റെ പരിചയസമ്പത്ത് മൂന്നാമത് ബൈബിള്‍ കലോത്സവത്തിന് മുതല്‍ക്കൂട്ടാകുമെന്ന് മാധ്യമങ്ങള്‍ വിലയിരുത്തുന്നു.

സിജി വാധ്യാനത്ത്
അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഴുവന്‍ സമയ സാമിപ്യവും വികാരി ജനറാളന്മാരും അമ്പതോളം വൈദീകരും ഇരുപതോളം വരുന്ന സിസ്സ്‌റ്റേഴ്‌സിന്റേയും കൂടാതെ സണ്‍ഡേ സ്‌ക്കൂള്‍ അധ്യാപകര്‍, അല്‍മായ പ്രതിനിധികള്‍ തുടങ്ങിയവരുടെ സാധിദ്ധ്യവും കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് വഴിയൊരുക്കും. വൈകുന്നേരം 5.30ന് മത്സരങ്ങള്‍ അവസാനിപ്പിക്കാനുള്ള തിരക്കിലാണ് സംഘാടകര്‍. 5.45ന് സമാപന സമ്മേളനം ആരംഭിക്കും. എട്ട് മണിയോട് കൂടി ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ മൂന്നാമത് ബൈബിള്‍ കലോത്സവത്തിന് ലിവര്‍പൂളില്‍ തിരശ്ശീല വീഴും.

റോമില്‍സ് മാത്യൂ
ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ മൂന്നാമത് ബൈബിള്‍ കലോത്സവത്തിന് വളരെ വിപുലമായ ഒരുക്കങ്ങളാണ് ലിവര്‍പൂളില്‍ നടക്കുന്നത് എന്ന് ഞങ്ങളുടെ ലിവര്‍പൂള്‍ ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു. നൂറ്റിയമ്പതോളം വരുന്ന വോളണ്ടറിയന്മര്‍, ഫസ്റ്റ് എയിഡ് സംവിധാനങ്ങള്‍, രുചികരമായ ഭക്ഷണക്രമീകരണങ്ങള്‍, വിശാലമായ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് സുഗമമായ രീതിയില്‍ മത്സരങ്ങളില്‍ പങ്കെടുക്കുവാനും ആസ്വദിക്കുവാനുമുള്ള അവസരമാണ് കോര്‍ഡിനേറ്ററന്മാരായ സിജി വാദ്യാനത്തിന്റെയും റോമില്‍സ് മാത്യൂവിന്റെയും നേതൃത്വത്തില്‍ ലിവര്‍പൂളില്‍ ഒരുക്കുന്നത് എന്ന് രൂപതയുടെ വികാരി ജനറാളും ആതിധേയത്വം വഹിക്കുന്ന ലിവര്‍പൂളിന്റെ ഇടവക വികാരിയുമായ റവ. ഫാ. ജിനോ അരീക്കാട്ട് മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
ഓരോ വര്‍ഷം കഴിയുന്തോറും ബൈബിൾ കലോത്സവത്തിന്റെ ആവേശം കൂടി കൂടി വരുന്നതായാണ് കാണുന്നത് . അതുകൊണ്ടുതന്നെ മുൻ വർഷങ്ങളേക്കാൾ കൂടുതൽ പ്രാതിനിധ്യവും മത്സരബുദ്ധിയുമാണ് ഈ വർഷത്തെ ബൈബിൾ കലോത്സവത്തിൽ പ്രതീക്ഷിക്കുന്നത് . 2018 ലെ ബൈബിള്‍ കലോത്സവത്തില്‍ കവന്‍ട്രി റീജിയണ്‍ കിരീടം ചൂടിയപ്പോള്‍ നേരിയ വ്യത്യാസത്തില്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണ്‍ രണ്ടാമതും എത്തിയിരുന്നു.