ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലോകമെമ്പാടുമുള്ള പകുതിയോളം ഡോക്ടർമാർ രോഗികളിൽ നിന്ന് ലൈംഗികമായുള്ള അതിക്രമങ്ങൾ നേരിടുന്നതായുള്ള വിവരങ്ങൾ പുറത്തു വന്നു. ഇൻ്റേണൽ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ഉള്ളത്. 45 ശതമാനം ഡോക്ടർമാരും രോഗികളിൽ നിന്ന് വ്യത്യസ്ത രീതിയിലുള്ള ലൈംഗിക പീഡനങ്ങൾക്ക് ഇരയായിട്ടുണ്ടെന്നാണ് ഏഴ് രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങളെ ഉൾപ്പെടുത്തിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.
പുരുഷന്മാരെ അപേക്ഷിച്ച് വനിതാ ഡോക്ടർമാർക്കാണ് കൂടുതൽ ക്രൂരതകൾ ഏറ്റുവാങ്ങേണ്ടി വന്നത്. 52.2 ശതമാനം ഡോക്ടർമാരാണ് ലൈംഗിക പീഡനം അനുഭവിക്കേണ്ടതായി വന്നത് . എന്നാൽ പ്രശ്നങ്ങൾ നേരിട്ട പുരുഷ ഡോക്ടർമാരുടെ എണ്ണം 34.4 ശതമാനമാണ്. അനാവശ്യമായി നോക്കുന്നതും രോഗികൾ ലൈംഗിക സ്വഭാവമുള്ള തമാശകൾ പറയുന്നതും അവരോട് ഡേറ്റ് ചോദിക്കുന്നതും അനുചിതമായി അവരെ സ്പർശിക്കുന്നതും റൊമാൻ്റിക് സന്ദേശങ്ങളോ കത്തുകളോ അയയ്ക്കുന്നതും ഉൾപ്പെടെ നിരവധി തരത്തിലുള്ള ലൈംഗിക പീഡനങ്ങൾക്ക് ഡോക്ടർമാർ വിധേയരാകുന്നു.
ലണ്ടൻ യൂണിവേഴ്‌സിറ്റിയുടെ ഭാഗമായ ബിർക്ക്‌ബെക്ക് കോളേജിലെ ഡോ. കരോളിൻ കമൗ-മിച്ചൽ ആണ് ലോകത്തിൽ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 22 ഗവേഷണ പ്രബന്ധങ്ങളെ വിശകലനം ചെയ്ത് സുപ്രധാന കണ്ടെത്തൽ നടത്തിയിരിക്കുന്നത്. രോഗികളിൽ നിന്നുള്ള ലൈംഗികാതിക്രമത്തിൽ നിന്ന് ഡോക്ടർമാരെ സംരക്ഷിക്കാൻ ശക്തമായ നടപടിയെടുക്കാൻ ആശുപത്രികളെയും ക്ലിനിക്കുകളെയും മറ്റ് ആരോഗ്യ പരിരക്ഷാ ദാതാക്കളെയും പ്രേരിപ്പിക്കണമെന്ന് കമൗ-മിച്ചൽ പറഞ്ഞു. സുരക്ഷിതമില്ലായ്മയാണ് പല ഡോക്ടർമാരെയും എൻഎച്ച്എസിലെ ജോലി ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നത് എന്ന് കൺസൾട്ടൻ്റ് മെഡിക്കൽ ഓങ്കോളജിസ്റ്റും ആർസിപിയുടെ വെയിൽസിലെ വൈസ് പ്രസിഡൻ്റുമായ ഡോ. ഹിലാരി വില്യംസ് പറഞ്ഞു. ഹോസ്പിറ്റൽ ഡോക്ടർമാരെ പ്രതിനിധീകരിക്കുന്ന പ്രധാന സംഘടനയായ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസ് ഈ കണ്ടെത്തലുകളുടെ പേരിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ടു .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ന്യൂയോർക്കിൽ വെച്ച് നടന്ന യുഎസ് ഓപ്പൺ ജൂനിയർ ഫൈനലിൽ ജപ്പാന്റെ വക്കാന സോനോബിനെ തോൽപ്പിച്ചപ്പോൾ ബ്രിട്ടീഷുകാരിയായ മിക സ്‌റ്റോജ്‌സാവ്ൽജെവിച്ച് നടന്നു കയറിയത് ചരിത്രത്തിന്റെ ഏടുകളിലേയ്ക്കാണ്. 15 വർഷത്തിനു ശേഷം ആദ്യമായാണ് യുഎസ് ഓപ്പൺ ജൂനിയർ വനിതകളുടെ കിരീടം ബ്രിട്ടീഷുകാരിയുടെ കൈകളിൽ എത്തിയിരിക്കുന്നത്. ജപ്പാൻ്റെ സോനോബിനെതിരെ 6-4, 6-4 എന്ന സ്‌കോറിനാണ് 15-കാരിയായ സ്‌റ്റോജ്‌സാവ്ൽജെവിച്ച് വിജയിച്ചത്. സ്‌റ്റോജ്‌സാവ്ൽജെവിച്ചിന്റെ ആദ്യ ഗ്രാൻഡ് സ്ലാം കിരീട നേട്ടമാണ് ഇത്.
2009-ൽ ഹെതർ വാട്‌സണിന് ശേഷം ഫ്ലഷിംഗ് മെഡോസിൽ കിരീടം നേടുന്ന ആദ്യത്തെ ബ്രിട്ടീഷ് പെൺകുട്ടിയാണ് സ്‌റ്റോജ്‌സാവ്ൽജെവിച്ച്. പുരുഷന്മാരുടെ മത്സരത്തിൽ ബ്രിട്ടീഷ് താരം ജാക്ക് ഡ്രെപ്പർ സെമിയിൽ ലോകം ഒന്നാം നമ്പർ താരം ജാനിക് സ്‌കിന്നറോട് തോൽവി ഏറ്റുവാങ്ങി 24 മണിക്കൂറിനു ശേഷമാണ് ബ്രിട്ടന് അഭിമാനമായി മികച്ച ഈ നേട്ടം കൈവരിച്ചത്. വളരെ സന്തോഷവും നന്ദിയും ഉണ്ടെന്ന് തന്റെ വിജയത്തോട് സ്‌റ്റോജ്‌സാവ്ൽജെവിച്ച് പ്രതികരിച്ചു.
ഈലിംഗ് ലോൺ ടെന്നീസ് ക്ലബ്ബിൽ അഞ്ച് വയസ്സുള്ളപ്പോൾ മുതൽ സ്‌റ്റോജ്‌സാവ്ൽജെവിച്ച് ടെന്നീസ് കളിക്കാൻ തുടങ്ങിയതാണ്. അഞ്ച് തവണ ഗ്രാൻഡ് സ്ലാം ചാമ്പ്യനായ മരിയ ഷറപ്പോവയാണ് തൻ്റെ ടെന്നീസ് ആരാധനാപാത്രമെന്നും സ്‌റ്റോജ്‌സാവ്ൽജെവിച്ച് പറഞ്ഞു. തനിക്ക് പിന്തുണയെങ്കിൽ എല്ലാവരോടുമുള്ള നന്ദിയും അവർ പറഞ്ഞു. മനോധൈര്യത്തോടെ നിലനിൽക്കുവാൻ എല്ലാവരുടെയും പിന്തുണ തനിക്ക് സഹായകരമായി. രാജ്യത്തിന് ഇത്തരം ഒരു നേട്ടം നൽകാൻ സാധിച്ചതിൽ അഭിമാനം ഉണ്ടെന്നും അവർ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആയി പേരെടുത്ത ആൻഡ്രൂ ടേറ്റ് തങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന് ആരോപിച്ച് രണ്ട് സ്ത്രീകൾ രംഗത്ത് വന്നു. ലൈംഗിക പീഡനത്തിന് പുറകെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതായാണ് പരാതി. ആൻഡ്രൂ ടേറ്റിൻ്റെ ഇളയ സഹോദരനായ ടിസ്റ്റൻ തന്നെ ബലാത്സംഗം ചെയ്തതായി മറ്റൊരു സ്ത്രീയും ആരോപിച്ചിട്ടുണ്ട്. ബിബിസിയോടാണ് സ്ത്രീകൾ തങ്ങൾ നേരിട്ട ക്രൂരതകൾ വെളിപ്പെടുത്തിയത്.
സമൂഹമാധ്യമങ്ങളിൽ ടേറ്റ് സഹോദരന്മാർക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്സ് ആണ് ഉള്ളത്. മനുഷ്യ കടത്ത്, സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യൽ തുടങ്ങിയവയ്ക്കായി റൊമാനിയയിൽ നിരവധി ആരോപണങ്ങൾ ആണ് ഇവർ നേരിടുന്നത്. കുറ്റം തെളിഞ്ഞാൽ രണ്ടുപേർക്കും 10 വർഷത്തിൽ കൂടുതൽ തടവ് ലഭിക്കുമെന്നാണ് നിയമ വിദഗ്ധർ അഭിപ്രായപ്പെടുന്നത് . ആൻഡ്രൂ ടേറ്റ് നിലവിൽ റൊമാനിയയിൽ വീട്ടു തടങ്കലിലാണ്.
രണ്ട് ബ്രിട്ടീഷ് യുവതികളാണ് പുതിയതായി ഇവർക്കെതിരെ ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. പത്ത് വർഷം മുമ്പ് ഇവർ ലൂട്ടണിൽ താമസിച്ചിരുന്നപ്പോഴാണ് കുറ്റകൃത്യം നടന്നത്. ബലാത്സംഗത്തിനും ശാരീരിക ആക്രമണത്തിനും ശേഷം അതുമായി ബന്ധപ്പെട്ട ടെക്സ്റ്റ് മെസ്സേജുകൾ അയാൾ അയച്ചിരുന്നതായി യുവതികൾ വെളിപ്പെടുത്തി. 2014 -ൽ സ്ത്രീകൾ ബെഡ് ഫോർഡ് ഷെയർ പോലീസിനോട് പരാതി ഉന്നയിച്ചതിനെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. തങ്ങളുടെ കഴുത്ത് ഞെരിച്ച ശേഷം ബലാത്സംഗം ചെയ്തുവെന്നാണ് യുവതികൾ പൊതുവായി ഉന്നയിച്ചിട്ടുള്ള ആരോപണം. എന്നാൽ കഴുത്തു ഞെരിച്ചു കൊല്ലാൻ ശ്രമിച്ചതായുള്ള ആരോപണങ്ങൾ ഇയാൾ നിഷേധിച്ചതായാണ് ബിബിസി വെളിപ്പെടുത്തിയത്. യൂട്യൂബ്,ടിക്ക് ടോക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളുടെ വീഡിയോകളും മെസ്സേജുകളും പോസ്റ്റ് ചെയ്യുന്ന ആൻഡ്രൂ ടേറ്റിന് ലോകമെമ്പാടും നിന്ന് ദശലക്ഷക്കണക്കിന് ഫോളോവേഴ്സ് ആണ് ഉള്ളത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മാഞ്ചസ്റ്ററിൽ യുകെ മലയാളിയുടെ ആകസ്മിക മരണത്തിൻ്റെ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. കോട്ടയം ചിങ്ങവനം സ്വദേശിയായ പ്രദീപ് നായർ ആണ് താമസിച്ചിരുന്ന കെട്ടിടത്തിന്റെ പടികൾ ഇറങ്ങവെ കാൽ തെറ്റി വീണ് മരണത്തിന് കീഴടങ്ങിയത്. 49 വയസ്സായിരുന്നു പ്രായം. വീഴ്ചയിൽ തലയ്ക്ക് ക്ഷതം ഏറ്റതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
പ്രദീപിന്റെ അടുത്ത് താമസിക്കുന്നവർ വിവരം അറിയിച്ചതനുസരിച്ച് അത്യാഹിത വിഭാഗം സ്ഥലത്തെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവധിക്കായി നാട്ടിൽ പോയിരുന്ന പ്രദീപിന്റെ ഭാര്യയും മക്കളും യുകെയിലേയ്ക്ക് തിരിച്ചു വരാൻ കൊച്ചി എയർപോർട്ടിൽ എത്തിയപ്പോഴാണ് ദാരുണ വാർത്ത അറിയുന്നത്. പ്രദീപിന്റെ കുടുംബം ഇന്ന് മാഞ്ചസ്റ്ററിൽ എത്തിച്ചേരും. പ്രദീപിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ല എന്നാണ് അറിയാൻ സാധിച്ചത്.
കേരള പോലീസിലെ ജോലി ഉപേക്ഷിച്ച് യുകെയിൽ എത്തിയ പ്രദീപ് മാഞ്ചസ്റ്റർ എയർപോർട്ടിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളായ പ്രദീപ് മാഞ്ചസ്റ്റർ ഹിന്ദു സമാജത്തിന്റെ സജീവ പ്രവർത്തകനായിരുന്നു.
മൃതസംസ്കാര ചടങ്ങുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
പ്രദീപ് നായരുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻഎച്ച് എസിൻ്റെ ഉയർന്ന കാത്തിരിപ്പ് സമയം കുറയ്ക്കാനുള്ള തുടർച്ചയായ നടപടികൾ പരാജയപ്പെടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കാത്തിരിപ്പ് സമയം പതിനെട്ട് ആഴ്ചയായി കുറയ്ക്കുമെന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാൻ സാധിക്കാതിരുന്നതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കുന്നത് ആവശ്യത്തിനുള്ള ജീവനക്കാരുടെ അഭാവമാണ്. 18 ആഴ്ച കാത്തിരിപ്പ് സമയത്തിലെത്താൻ ഓരോ ആഴ്ചയിലും നടത്തുന്ന അപ്പോയിൻമെന്റുകളുടെ എണ്ണം 40,000 ആയി വർദ്ധിപ്പിക്കുമെന്ന് ലേബർ പാർട്ടി പറഞ്ഞിരുന്നു. എന്നാൽ ഈ ലക്ഷ്യത്തിലെത്താൻ ആവശ്യമായ വിഭവശേഷിയുടെ 15 ശതമാനം മാത്രമേ നിലവിൽ എൻഎച്ച്എസിന് ഉള്ളു എന്നാണ് എൻഎച്ച്എസ് കോൺഫിഡറേഷൻ കണ്ടെത്തിയിരിക്കുന്നത്.
എൻ എച്ച് എസ് പ്രകടനത്തെ കുറിച്ചുള്ള സർക്കാർ അവലോകനം ഈ ആഴ്ച പുറത്തിറങ്ങാനിരിക്കെയാണ് ഈ മുന്നറിയിപ്പുമായി എൻഎച്ച്എസ് കോൺഫിഡറേഷൻ രംഗത്ത് വന്നത്. എൻഎച്ച്എസിൻ്റെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിൽ വിവര സാങ്കേതിക വിദ്യയുടെ അധിക ഉപയോഗം മുതൽ വിപുലമായ പരിവർത്തനം വേണമെന്ന ആവശ്യമാണ് മുന്നോട്ട് വയ്ക്കപ്പെട്ടിരിക്കുന്നത്. എൻഎച്ച്എസ് സർജനായ ലോർഡ് അര ഡാർസിയുവിൻ്റെ നേതൃത്വത്തിൽ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് രൂപീകരിച്ച കമ്മിറ്റിയാണ് ഈ സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയിരിക്കുന്നത്.
ഇതിനിടെ ഇംഗ്ലണ്ടിലെ എൻഎച്ച്എസ്സിന്റെ തകർച്ചയിൽ തുടർച്ചയായി ഭരണത്തിലിരുന്ന കൺസർവേറ്റീവ് പാർട്ടിയെ പ്രതികൂട്ടിലാക്കി പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ രംഗത്ത് വന്നു. കഴിഞ്ഞ സർക്കാരുകൾ ചെയ്തത് ക്ഷമിക്കാനാവാത്ത തെറ്റാണെന്ന് അദ്ദേഹം ബി ബി സിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ചെലവു ചുരുക്കലും കോവിഡ് മഹാമാരി കൈകാര്യം ചെയ്തതിലെ താള പിഴകളുമാണ് എൻഎച്ച്എസിൻ്റെ പരാജയത്തിന് കാരണമെന്നാണ് പ്രധാനമായും പ്രധാനമന്ത്രി ചൂണ്ടി കാണിച്ചത്. കഴിഞ്ഞവർഷം ഇംഗ്ലണ്ടിലെ അത്യാഹിത വിഭാഗത്തിൽ ഒരു ലക്ഷത്തിലധികം കുട്ടികളുടെ മാത്രം കേസുകളാണ് ആറു മണിക്കൂറിലധികം കാത്തിരിക്കേണ്ടി വന്നത്. കഴിഞ്ഞ 15 വർഷത്തിനിടയിൽ കുട്ടികളുടെ കാത്തിരിപ്പ് സമയം 60 ശതമാനം വർദ്ധിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- മുൻ റോയൽ എയർഫോഴ്സ് എൻജിനീയറും നേഴ്സായ അദ്ദേഹത്തിന്റെ ഭാര്യയും സ്വിറ്റ്സർലൻഡിൽ അനുവദനീയമായ സൂയിസൈഡ് പോഡുകൾ ഉപയോഗിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. 46 വർഷമായി വിവാഹിതരായ പീറ്ററും ക്രിസ്റ്റിൻ സ്കോട്ടുമാണ് ഇത്തരമൊരു തീരുമാനത്തിൽ എത്തിച്ചേരുന്ന ആദ്യ ബ്രിട്ടീഷ് ദമ്പതികൾ. ആഴ്ചകൾക്ക് മുൻപ് 80 വയസ്സുള്ള ക്രിസ്റ്റിന് ഡിമെൻഷ്യ രോഗം കണ്ടെത്തിയതിനെ തുടർന്നാണ് ദമ്പതികൾ ഈ ഒരു തീരുമാനത്തിലേക്ക് നടന്നടുത്തത്. സാർക്കോ എന്നറിയപ്പെടുന്ന ഈ സൂയിസൈഡ് പോഡ് സ്വിറ്റ്സർലൻഡിൽ മാത്രമാണ് അനുവദിക്കപ്പെട്ടിരിക്കുന്നത്.
മെഡിക്കൽ മേൽനോട്ടം ഇല്ലാതെ ഒരാളെ മരിക്കാൻ അനുവദിക്കുന്നതാണ് ഇത്തരം സൂയിസൈഡ് പോഡുകൾ. ഏകദേശം 10 മിനിറ്റിനുള്ളിൽ തന്നെ ഇതിനുള്ളിൽ കയറുന്ന ആൾ മരണത്തിന് വിധേയപ്പെടും. വായുവിന് നൈട്രജന്റെ അളവ് കൂട്ടിയാണ് ഇതിനുള്ളിൽ മരണം സംഭവിക്കുന്നത്. മാതാപിതാക്കളുടെ തീരുമാനത്തെ മക്കൾ മടിയോടെയാണെങ്കിലും അംഗീകരിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തങ്ങളുടെ സുദീർഘവും സന്തുഷ്ടവുമായ ദാമ്പത്യത്തിന് അന്ത്യം കുറിച്ച്, ആറ് പേരക്കുട്ടികളുള്ള പീറ്ററും ക്രിസ്റ്റീനും അസിസ്റ്റഡ് ഡൈയിംഗ് വാഗ്ദാനം ചെയ്യുന്ന സ്വിസ് ആസ്ഥാനമായുള്ള ദി ലാസ്റ്റ് റിസോർട്ടിൽ രജിസ്റ്റർ ചെയ്യുന്ന പ്രക്രിയയിലാണ്.
യുകെയിൽ ഇതുവരെയും ഇത്തരത്തിലുള്ള ദയാവധം പോലെയുള്ള മരണങ്ങൾ നിയമവിരുദ്ധമാണ്. ഇത് പൂർണ്ണമായും തങ്ങൾ ഇരുവരും ചേർന്നെടുത്ത തീരുമാനമാണെന്ന് ദമ്പതികൾ മാധ്യമങ്ങളോട് പറഞ്ഞു. ഡോക്ടർ ഡെത്ത് എന്ന് വിളിപ്പേരുള്ള ഓസ്‌ട്രേലിയൻ വംശജനായ ഫിലിപ്പ് നിറ്റ്‌ഷ്‌കെയാണ് ഈ ഉപകരണം ആദ്യമായി കണ്ടെത്തിയത്. നമുക്ക് വേണ്ടത് തിരഞ്ഞെടുക്കാനുള്ള അവകാശമാണെന്നും അത് യുകെയിൽ ലഭിക്കാത്തത് നിരാശാജനകമാണെന്നും ദമ്പതികൾ പറഞ്ഞു. വാർദ്ധക്യത്തിലെ അസുഖങ്ങൾക്ക് എൻ എച്ച് എസിലൂടെ ചികിത്സ ലഭിക്കാനുള്ള സാധ്യത വിദൂരം ആണെന്നും അതിനാൽ തന്നെ ജീവിതം ദുഃഖവും ദുരിത പൂർണവുമായി തീരുമെന്നും ഇരുവരും വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ ഉടനീളമുള്ള തൊഴിലാളികൾക്ക് നഷ്ടമായത് 2 ബില്യൺ പൗണ്ടിൻ്റെ അവധിക്കാല വേതനം. ട്രേഡ്സ് യൂണിയൻ കോൺഗ്രസിൻെറ റിപ്പോർട്ടുകൾ അനുസരിച്ച് ഒരു ദശലക്ഷത്തിലധികം ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധികൾ ലഭിക്കുന്നില്ലെന്ന് കണ്ടെത്തി. ബ്രൈറ്റണിൽ നടക്കുന്ന സമ്മേളനത്തിന് മുന്നോടിയായാണ് ട്രേഡ്സ് യൂണിയൻ കോൺഗ്രസ് വിവരം പുറത്ത് വിട്ടത്. സാധാരണ ജീവനക്കാർക്ക് 28 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിയ്ക്ക് അവകാശം ഉണ്ട് . എന്നാൽ പല ജീവനക്കാർക്കും ഇത് നിക്ഷേധിക്കപ്പെടുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
തൊഴിലാളികളുടെ അവകാശങ്ങൾ മെച്ചപ്പെടുത്തുമെന്ന ഗവൺമെൻ്റിൻ്റെ പ്രതിജ്ഞയ്‌ക്ക് മുമ്പ് നടത്തിയ ഈ പഠനത്തിൽ, 1.1 ദശലക്ഷം ജീവനക്കാർക്ക് അതായത് 25-ൽ ഒരാൾക്ക് ശമ്പളത്തോടു കൂടിയുള്ള അവധി ലഭിക്കുന്നില്ല എന്ന് കണ്ടെത്തി. കുറഞ്ഞ വേതനം ലഭിക്കുന്ന തൊഴിലാളികളായ വെയിറ്റർമാർ, കെയർ വർക്കേഴ്സ് , കാറ്ററിംഗ് അസിസ്റ്റൻ്റുമാർ എന്നിവരെയാണ് ഏറ്റവും കൂടുതൽ ഇത് ബാധിച്ചിരിക്കുന്നത്. ഇത്തരം ജോലി ചെയ്യുന്നവർക്ക് മിനിമം വേതനം, വേജ് സ്ലിപ്പുകൾ എന്നിവ പോലുള്ള അടിസ്ഥാന അവകാശങ്ങളും പലപ്പോഴും നഷ്ടപ്പെടുന്നതായും പഠനത്തിൽ കണ്ടെത്തി.
തൊഴിലാളികളുടെ അവകാശങ്ങൾ ലംഘിക്കുന്ന കമ്പനികൾക്ക് പിഴ ചുമത്താനായി ഒരു സംഘടന സ്‌ഥാപിക്കണമെന്നും ടിയുസി സർക്കാരിനോട് ആവശ്യപ്പെട്ടു. സർക്കാരും ട്രേഡ് യൂണിയനുകളും തമ്മിലുള്ള ചർച്ച നടക്കാനിരിക്കെയാണ് ടിയുസി റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ്, ലേബർ-അഫിലിയേറ്റഡ് യൂണിയനുകൾ കെയർ സ്റ്റാർമറോടുള്ള വിശ്വസ്‌തത അറിയിച്ചപ്പോഴും സർക്കാർ തൊഴിലാളികളുടെ അവകാശ അജണ്ടയിൽ നിന്ന് പിന്നോട്ട് പോകാനുള്ള സാധ്യതയെ കുറിച്ച് യുണൈറ്റ് ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- മൂന്ന് വനിതാ ക്രൂ ജീവനക്കാരോട് അപമര്യാദയായി പെരുമാറുകയും, ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യുവാൻ ശ്രമിച്ച ബ്രിട്ടീഷ് എയർവെയ്സ് പൈലറ്റിന് സസ്പെൻഷൻ നൽകിയിരിക്കുകയാണ്. ജോഹന്നാസ്ബർഗിലെ ഒരു ലേഓവറിനിടെ 50 വയസ്സ് പ്രായമുള്ള, രണ്ടു കുട്ടികളുടെ പിതാവായ പൈലറ്റ് മദ്യപിക്കുകയും പിന്നീട് അദ്ദേഹത്തോടൊപ്പം ഡിസ്കൗണ്ട് ടിക്കറ്റിൽ എത്തിയ 25 വയസ്സുള്ള കാമുകിയോട് വഴക്കുണ്ടാക്കുകയും ചെയ്തു. പിന്നീട് അദ്ദേഹത്തിന്റെ സഹപ്രവർത്തകരായ ക്യാബിൻ മാനേജർ, ഫസ്റ്റ് ക്ലാസ് സ്റ്റിവാർഡസ്, ഇൻ-ഫ്ലൈറ്റ് ലീഡ് എന്നിവരോട് അവർ താമസിച്ചിരുന്ന മാരിയറ്റ് ഹോട്ടലിന്റെ ബാറിൽ വച്ച് അപമര്യാദയായി പെരുമാറിയെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തനിയെ നിൽക്കുവാൻ പോലും പറ്റാത്ത സാഹചര്യത്തിൽ മദ്യപിച്ചിട്ടായിരുന്നു പൈലറ്റ് എത്തിയത്. ഒടുവിൽ ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാർ അദ്ദേഹത്തെ മുറിയിലാക്കുകയാണ് ചെയ്തത്. അടുത്തദിവസം അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുവാൻ ക്രൂ വിസമ്മതിക്കുകയും, തുടർന്ന് അപമാനിതനായി മറ്റൊരു ഫ്ലൈറ്റിൽ സാധാരണ യാത്രക്കാരനായി അദ്ദേഹത്തിന് ബ്രിട്ടനിലേക്ക് മടങ്ങേണ്ടി വരികയും ചെയ്തുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അന്വേഷണം തുടരുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന് ഇനി ജോലിയിൽ തുടരുവാൻ സാധിക്കില്ല. ഹീത്രൂവിൽ നിന്ന് ജോഹന്നാസ്ബർഗിലേക്കുള്ള ബ്രിട്ടീഷ് എയർവെയ്സ് വിമാനം അവിടെ എത്തിയതിനു ശേഷമുള്ള ലേഓവറിനിടെയാണ് സംഭവം നടന്നത്. സ്റ്റാഫുകളുടെ ഇത്തരത്തിലുള്ള പെരുമാറ്റത്തിൽ ബ്രിട്ടീഷ് എയർവെയ്സ് അധികൃതർ അതൃപ്തരാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ക്രൂ അംഗങ്ങൾ ആത്യന്തിക പാർട്ടി ലക്ഷ്യസ്ഥാനമായാണ് ജോഹന്നാസ്ബർഗിനെ കാണുന്നത്. അതിനാൽ തന്നെ ഇത്തരത്തിലുള്ള സംഭവങ്ങൾ ആശങ്ക വർദ്ധിപ്പിക്കുന്നു. ഒരു ഫ്ലൈറ്റ് ക്രൂ അംഗത്തെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി ബ്രിട്ടീഷ് അധികൃതർ ഔദ്യോഗികമായി അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ഇംഗ്ലണ്ടിലും വെയിൽസിലും ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ ജയിൽ ശിക്ഷ അനുഭവിക്കുവാൻ എസ്റ്റോണിയയിലേക്ക് അയക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന വാർത്തകൾ തള്ളിയിരിക്കുകയാണ് ലേബർ സർക്കാർ മന്ത്രിമാർ. നിലവിൽ രാജ്യത്തെ ജയിലുകളിൽ സ്ഥലപരിമിതികൾ വർദ്ധിച്ചിരിക്കുകയാണ്. ജയിലുകളുടെ ശേഷിയേക്കാൾ കൂടുതൽ തടവുകാരെയാണ് ചിലയിടങ്ങളിൽ പാർപ്പിച്ചിരിക്കുന്നത്. ബാൾട്ടിക് രാജ്യമായ എസ്റ്റോണിയ തങ്ങളുടെ ജയിൽ സെല്ലുകൾ മറ്റു രാജ്യങ്ങൾക്ക് വാടകയ്ക്ക് നൽകാമെന്ന വാർത്തകൾ പുറത്തുവന്നപ്പോൾ, ബ്രിട്ടീഷ് നീതിന്യായ മന്ത്രാലയം അത്തരത്തിൽ ഒരു തീരുമാനം ആലോചിക്കുന്നുണ്ടെന്ന് ടെലഗ്രാഫ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ്, ജയിൽ എസ്റ്റേറ്റിൻ്റെ മേൽനോട്ടം വഹിക്കുന്ന മിനിസ്ട്രി ഓഫ് ജസ്റ്റിസ് വക്താവ് നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഇത്തരം ഒരു നടപടിയെ സംബന്ധിച്ച് ആലോചനയില്ലെന്ന് വ്യക്തമാക്കിയത്.
പ്രതിസന്ധിയിൽ ആയിരിക്കുന്ന ഒരു നീതിന്യായ വ്യവസ്ഥയും, തകർച്ചയുടെ വക്കിൽ ആയിരിക്കുന്ന ജയിലുകളുടെ സാഹചര്യവുമാണ് പുതിയ ഗവൺമെന്റ് അധികാരത്തിൽ ഏറ്റപ്പോൾ ഉണ്ടായിരുന്നത്. ജയിലുകളുടെ ശേഷി വർദ്ധിപ്പിക്കുന്നതിനും, പൊതുജനങ്ങളെ സുരക്ഷിതരാക്കുന്നതിനുള്ള എല്ലാ പ്രായോഗിക ഓപ്ഷനുകളും തങ്ങൾ പരിഗണിക്കുന്നുണ്ടെങ്കിലും, എസ്റ്റോണിയൻ ജയിൽ സെല്ലുകൾ വാടകയ്ക്ക് എടുക്കുന്ന നടപടി ഉണ്ടാവുകയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ തീരുമാനം മുൻ സർക്കാരിന്റേതായിരുന്നുവെന്നും, ലേബർ പാർട്ടി സർക്കാരോ മന്ത്രിമാരോ ഇത്തരം ഒരു തീരുമാനം അറിയിച്ചിട്ടില്ലെന്നും ഡൗണിങ് സ്ട്രീറ്റ്റിലെ മറ്റൊരു വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരത്തിൽ ജയിൽ സെല്ലുകൾ വാടകയ്ക്ക് എടുത്താൽ സർക്കാരിന് ചെലവുകൾ ഇരട്ടിയാകും. അതിനാൽ തന്നെ അത്തരമൊരു തീരുമാനം ലേബർ പാർട്ടി സർക്കാർ ഉടൻ എടുക്കുകയില്ലെന്നാണ് വിദഗ്ധരും അഭിപ്രായപ്പെടുന്നത്. എന്നാൽ ദീർഘകാല പദ്ധതിയുടെ ഭാഗമായി കൂടുതൽ ജയിലുകൾ നിർമ്മിക്കുവാൻ ലേബർ സർക്കാർ പദ്ധതിയിടുന്നുണ്ട്. ശിക്ഷാ നിയമനിർമ്മാണവും അതിന്റെ പ്രായോഗികതയും അടിയന്തിരമായി സ്വതന്ത്രമായി അവലോകനം ചെയ്യാൻ ജസ്റ്റിസ് സെക്രട്ടറി ഷബാന മഹമൂദ് തീരുമാനിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അടുത്തയാഴ്ച തങ്ങളുടെ ശിക്ഷയുടെ 40 ശതമാനത്തോളം അനുഭവിച്ച 1500 ഓളം പേരെ റിലീസ് ചെയ്യാനുള്ള നടപടികളും സർക്കാർ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ ശക്തമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന ഉറപ്പാണ് മന്ത്രിമാർ നൽകുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ഏകദേശം 1.49 ദശലക്ഷം കുട്ടികൾ ഏതെങ്കിലും രീതിയിലുള്ള പഠന വൈകല്യങ്ങളും പ്രത്യേകമായ പരിഗണനയും വേണ്ടവരാണ്. ഇത് യുകെയിലെ മൊത്തം കുട്ടികളുടെ എണ്ണത്തിന്റെ 16 ശതമാനത്തോളമാണ്. രാജ്യമൊട്ടാകെ 355,500 കുട്ടികൾക്ക് പ്രത്യേക വിദ്യാഭ്യാസ, ആരോഗ്യപരിചരണ പദ്ധതികൾ നൽകുന്നുണ്ട്. ഡിസബിലിറ്റി ലിവിംഗ് അലവൻസ് (ഡിഎൽഎ) പോലെയുള്ള സാമ്പത്തിക സഹായം പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികളുള്ള കുടുംബങ്ങൾക്ക് ലഭ്യമാണ്. പ്രത്യേക പരിഗണന വേണ്ട കുട്ടികളുടെ 41ശതമാനം പേരും മുഖ്യധാര സ്കൂളുകളിലാണ് പഠിക്കുന്നത്. ബാക്കിയുള്ള കുട്ടികൾ സ്പെഷ്യൽ സ്കൂളുകളിൽ ആണ് പഠിക്കുന്നത് . യുകെയിൽ എല്ലാ വിഭാഗം കുട്ടികളും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിനാണ് സർക്കാർ ഊന്നൽ നൽകുന്നത്.
എന്നാൽ ഇത്തരം കുട്ടികൾക്കുള്ള സർക്കാർ തലത്തിൽ നൽകുന്ന പിന്തുണ അപര്യാപ്തമാണെന്നുള്ള വിവരങ്ങൾ ആണ് പുറത്തു വന്നിരിക്കുന്നത്. പ്രത്യേക വിദ്യാഭ്യാസ ആവശ്യങ്ങളും വൈകല്യങ്ങളുമുള്ള കുട്ടികളുടെ നാലിൽ മൂന്ന് മാതാപിതാക്കളും ജോലി ഉപേക്ഷിക്കാനോ അല്ലെങ്കിൽ അവരുടെ സമയം വെട്ടിക്കുറയ്ക്കാനോ നിർബന്ധമാക്കപ്പെട്ടതായാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. 500-ലധികം ആളുകളിൽ നടത്തിയ ഒരു സർവേയിൽ, അഞ്ചിൽ രണ്ടുപേർക്ക് (40%) ജോലി ഉപേക്ഷിക്കേണ്ടിവന്നു, മൂന്നിൽ ഒരാൾക്ക് (33%) അവരുടെ സമയം കുറച്ചു. ലോക്കൽ കൗൺസിലുകളുടെ സഹായത്തിന്റെ അഭാവം മൂലമാണ് ഈ പ്രശ്നങ്ങൾക്ക് മൂല കാരണമെന്ന വിമർശനമാണ് ഉയർന്നു വന്നിരിക്കുന്നത്. തൊഴിലുടമകൾ ഇത്തരം കുട്ടികളുടെ മാതാപിതാക്കളോട് അനുഭവപൂർണ്ണമായ സമീപനം സ്വീകരിക്കുന്നില്ല എന്ന ആക്ഷേപം പരക്കെ ഉയർന്നു വന്നിട്ടുണ്ട്.
സപ്പോർട്ട് സെൻഡ് കിഡ്‌സ് എന്ന ചാരിറ്റിയുമായി ചേർന്ന് സ്‌കൈ ന്യൂസ് പ്രത്യേകം നിയോഗിച്ച സർവേയാണ് ഈ കണ്ടെത്തലുകൾ നടത്തിയിരിക്കുന്നത്. കുട്ടികളോട് ബന്ധപ്പെട്ട പ്രശ്നങ്ങൾ സ്ത്രീകളെയാണ് കൂടുതലായി ബാധിക്കുന്നതെന്നും സർവേ ഫലം പറയുന്നു. തൻറെ മകൾ ഹാരിയറ്റിൻ്റെ ആവശ്യങ്ങൾ നിറവേറ്റാൻ അവരുടെ നേഴ്സറിക്ക് സാധിക്കുന്നില്ലെന്ന തിരിച്ചറിഞ്ഞതോടെയാണ് അവരുടെ അമ്മ അബി ഗെയ്ൻ ബേറ്റ്സിസിന് ജോലി ഉപേക്ഷിക്കേണ്ടി വന്നത്. രണ്ട് വയസ്സുകാരിയായ ഹാരിയറ്റിന് ഓട്ടിസം, സെൻസറി പ്രോസസ്സിംഗ് ഡിസോർഡർ എന്നീ വിഷമതകളുണ്ട്. ഇത്തരം പ്രശ്നങ്ങളിൽ പെട്ട് ജോലി ഉപേക്ഷിക്കേണ്ടി വരുന്ന പല കുടുംബങ്ങളും സാമ്പത്തികമായി ബുദ്ധിമുട്ടിലായിട്ടുണ്ട്. ഹാരിയറ്റിന് സ്പെഷ്യൽ സ്കൂളിൽ നിന്ന് കിട്ടുന്ന സേവനം ദിവസത്തിൽ മൂന്ന് മണിക്കൂർ മാത്രമാണ്. പ്രത്യേക ആവശ്യങ്ങൾ ഉള്ള കുട്ടികളെ സ്പെഷ്യൽ സ്കൂളുകൾ പരിചരിക്കുന്ന സമയത്തു മാത്രമേ മാതാപിതാക്കൾക്ക് ജോലിക്ക് പോകാൻ സാധിക്കുകയുള്ളൂ. സ്പെഷ്യലിസ്റ്റ് പ്രൊവിഷൻ ഇല്ലാത്തതിനാൽ ജോലി ഉപേക്ഷിക്കുന്ന മാതാപിതാക്കളുടെ എണ്ണം സമ്പദ്‌വ്യവസ്ഥയ്ക്ക് ഹാനികരമാണെന്ന് ന്യൂ ഇക്കണോമിക്‌സ് ഫൗണ്ടേഷൻ്റെ പോളിസി ആൻഡ് അഡ്വക്കസി ഡയറക്ടർ ഹന്ന പീക്കർ പറഞ്ഞു.