ബോളിവുഡ് താരം സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയെ മുംബൈ പോലീസ് ചോദ്യം ചെയ്‌തേയ്ക്കും. ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി സമന്‍സ് അയച്ചേയ്ക്കുമെന്നാണ് ലഭിക്കുന്ന വിവരം. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ബന്‍സാലിയുടെ രണ്ട് ചിത്രങ്ങളില്‍ സുശാന്തിനെ നായകനായി തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ പിന്നീട് ഈ വേഷങ്ങളില്‍ നിന്ന് താരം ഒഴിവാക്കപ്പെട്ടു. സിനിമകളില്‍ നിന്നുള്ള ഇത്തരം മാറ്റി നിര്‍ത്തലുകളും മറ്റുമാണ് സുശാന്തിനെ വിഷാദത്തിലേക്കും തുടര്‍ന്ന് ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പ്രധാനമായും ഉയര്‍ന്ന് വന്നിരുന്ന ആരോപണം. ഇതിന്റെ ഭാഗമായാണ് ബന്‍സാലിയെ ചോദ്യം ചെയ്യാനായി വിളിപ്പിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്.
അതേസമയം, യഷ് രാജ് ഫിലിംസിലെ കാസ്റ്റിംദ് ഡയറക്ടറായ ഷാനു ശര്‍മ്മയെ രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ജൂണ്‍ 28 ന് നേരത്തെ ഷാനുവിനെ ചോദ്യം ചെയ്തിരുന്നു. ആദിത്യ ചോപ്രയുടെ ബ്യോംകേഷ് ബക്ഷിയിലും ശുദ്ധ ഡെസി റൊമാന്‍സിലും ഷാനു ഉണ്ടായിരുന്നു. നടി കങ്കണ റാവത്തിനേയും സംവിധായകന്‍ ശേഖര്‍ കപൂറിനേയും മൊഴി രേഖപ്പെടുത്താനായി പോലീസ് വിളിപ്പിക്കും.
ജല്ലിക്കട്ട് തിയറ്ററുകളിലെത്തിയപ്പോള്‍ ലിജോ ജോസ് പെല്ലിശേരി ഇടുക്കിയില്‍ പുതിയ സിനിമയുടെ ചിത്രീകരണത്തിലായിരുന്നു. 19 ദിവസത്തിനുള്ളില്‍ ലിജോ പൂര്‍ത്തിയാക്കി മിസ്റ്ററി ത്രില്ലര്‍ ചുരുളി പ്രേക്ഷകരിലെത്തുകയാണ്. പുതുനിരയിലെ ശ്രദ്ധേയനായ കഥാകൃത്ത് വിനോയ് തോമസിന്റെ കഥയെ ആധാരമാക്കി എസ് ഹരീഷിന്റെ തിരക്കഥ. മധു നീലകണ്ഠന്‍ ആദ്യമായി ലിജോയുടെ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നു. ദീപു ജോസഫിന്റെ എഡിറ്റിംഗ്.
മൈലാടുംപറമ്പില്‍ ജോയ് എന്ന കഥാപാത്രത്തെ തേടി ചെമ്പന്‍ വിനോദ് ജോസും, വിനയ് ഫോര്‍ട്ടും ഏറെ പ്രത്യേകതയുള്ള സ്ഥലത്തേക്ക് എത്തുന്നതാണ് പ്രമേയമെന്ന് ട്രെയിലര്‍ സൂചന നല്‍കുന്നു. ലിജോ പെല്ലിശേരിസ് മുവീ മൊണാസ്ട്രിയും ചെമ്പോസ്‌കിയും ഒപസ് പെന്റയും ചേര്‍ന്നാണ് നിര്‍മ്മാണം.
ഭൂരിഭാഗം രംഗങ്ങളും കാട്ടിനകത്ത് ചിത്രീകരിക്കപ്പെട്ട ചിത്രവുമാണ് ചുരുളി. ചെമ്പന്‍ വിനോദ് ജോസും വിനയ് ഫോര്‍ട്ടും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ ജോജു ജോര്‍ജ്ജ്, സൗബിന്‍ ഷാഹിര്‍, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് താരങ്ങള്‍
രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈന്‍. ഫസല്‍ എ ബക്കര്‍ ആണ് സൗണ്ട് മിക്‌സിംഗ്. ഗോകുല്‍ ദാസ് ആര്‍ട്ട് ഡയറക്ടര്‍. ആന്‍സണ്‍ ആന്റണി ലൈന്‍ പ്രൊഡ്യൂസര്‍. ആനിമേഷന്‍ ആന്‍ഡ് വിഎഫ്എക്‌സ് യുനോനിയന്‍സ്. ശ്രീരംഗ് സജിയാണ് സംഗീത സംവിധാനം. മാഷര്‍ ഹംസ വസ്ത്രാലങ്കാരവും റോണക്‌സ് സേവ്യര്‍ മേക്കപ്പും ടിനു പാപ്പച്ചന്‍ ചീഫ് അസോസിയേറ്റ് ഡയറക്ടറുമാണ്.
നടി ഷംന കാസിമിനെ ബ്ലാക്‌മെയില്‍ ചെയ്ത കേസ് മറ്റ് ചലച്ചിത്രതാരങ്ങളിലേക്കും. പ്രതികള്‍ ഷംനയെ തട്ടിക്കൊണ്ടുപോകാന്‍ വരെ പദ്ധതിയിട്ടിരുന്നുവെന്നാണ് വിവരം. അതേസമയം, മറ്റൊരു നടനെയും നടിയെയും തട്ടിപ്പ് സംഘം സമീപിച്ചിരുന്നു. സ്വര്‍ണക്കടത്ത് സംഘം എന്നു സ്വയം പരിചയപ്പെടുത്തിയാണ് ഫോണില്‍ ഇവരെ ബന്ധപ്പെടാന്‍ ശ്രമിച്ചത്.
പൊലീസ് കഴിഞ്ഞ ദിവസം വിളിപ്പിച്ച നടന് സ്വര്‍ണ്ണക്കടത്തിന് പകരമായി സംഘം ഓഫര്‍ ചെയ്തത് രണ്ടുകോടിയും ആഡംബര കാറുമായിരുന്നു. ഇടപാടിന് മുമ്പ് എന്തെങ്കിലും അത്യാവശ്യം പറഞ്ഞ് ലക്ഷങ്ങള്‍ വാങ്ങി മുങ്ങുന്നതാണ് സംഘാംഗങ്ങളുടെ രീതി. അതുകൊണ്ട് തന്നെ ഇടപാടെല്ലാം ഫോണ്‍ വഴി മാത്രമാണ് നടന്നത്.
വിവാഹ ആലോചനയെന്ന വ്യാജേന ഫോണില്‍ ബന്ധം പുലര്‍ത്തിയ ഷംന കാസിമിനോടും അത്യാവശ്യമെന്ന് പറഞ്ഞ് ഒരുലക്ഷം ചോദിച്ചിരുന്നു. അത് കൊടുത്തില്ലെങ്കിലും ഷംന ബന്ധം തുടര്‍ന്നപ്പോള്‍ വിശ്വാസം നിലനിര്‍ത്താനായാല്‍ കൂടുതല്‍ വാങ്ങിയെടുക്കാം എന്ന കണക്കുകൂട്ടലിലാണ് പെണ്ണുകാണലെന്ന പേരില്‍ നേരിട്ട് വീട്ടിലെത്തിയത്. ഇതിനെല്ലാം മുമ്പണ് പ്രമുഖ നായികനടിയെ ഇവര്‍ ഫോണില്‍ വിളിച്ച് സ്വര്‍ണ്ണകടത്തിന് ക്ഷണിച്ചത്.
ഫോണ്‍ നമ്പറിന്റെ അഡ്രസ് ശേഖരിച്ച് നടിയുടെ ഭര്‍ത്താവ് തിരിച്ചുവിളിച്ചപ്പോള്‍ അപകടം മനസിലാക്കി സംഘം പിന്മാറി. കാലങ്ങളായി കേരളത്തിന് പുറത്ത് താമസിക്കുന്ന മലയാളത്തിലെ പ്രമുഖ നടനെ ബന്ധപ്പെടാന്‍ സംഘം പലവട്ടം ശ്രമിച്ചെങ്കിലും ഫോണില്‍ കിട്ടാത്തതിനാല്‍ നടന്നില്ല. ഷംനയുടെ പരാതിയില്‍ പ്രതികള്‍ അറസ്റ്റിലായ ശേഷം ഫോണ്‍ രേഖകള്‍ പരിശോധിച്ചാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്.
പരസ്യചിത്രങ്ങളില്‍ അഭിനയിക്കുന്ന പെണ്‍കുട്ടികളെ വന്‍ വാഗ്ദാനം നല്‍കി പാലക്കാട്ടും കോയമ്പത്തൂരുമെല്ലാം വിളിച്ചുവരുത്തി താമസിപ്പിച്ച് ഒടുവില്‍ സ്വര്‍ണമെല്ലാം ഊരിവാങ്ങി, തന്ത്രപൂര്‍വം കയ്യിലുള്ള പണം വരെ വാങ്ങിയെടുത്ത് തട്ടിപ്പ് സംഘം മുങ്ങിയിട്ടുണ്ട്. മുന്‍കാല സംവിധായകരില്‍ ഒരാള്‍ പുതിയ സിനിമയെടുക്കുന്നു എന്നറിഞ്ഞ് ബന്ധപ്പെട്ട സംഘം വാഗ്ദാനംചെയ്തത് സിനിമ നിര്‍മിക്കാന്‍ അഞ്ചുകോടി രൂപയാണ്. അത്ര വലിയ തുകയുടെ ആവശ്യമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞതിനാല്‍ സംവിധായകന്‍ തട്ടിപ്പിനിരയാകാതെ രക്ഷപ്പെട്ടു.
വിവാഹ വാഗ്ദാനം നല്‍കി സംവിധായകന്‍ നിരന്തരം പീഡിപ്പിച്ചുവെന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റ്. പതിനെട്ട് കാരിയാണ് പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് സഹ സംവിധായകന്‍ ഒരു വര്‍ഷത്തോളം നിരന്തരം പീഡനത്തിരയാക്കിയതായി പരാതിയില്‍ പറയുന്നു. സഹ സംവിധായകനും ഇയാളുടെ കസിന്‍ സഹോദരനും തന്നെ കൂട്ട ബലാത്സംഗം ചെയ്തുവെന്നും പെണ്‍കുട്ടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ഗുജറാത്തിലാണ് സംഭവം. ഹര്‍ദിക് സതസ്യ, വിമല്‍ സതസ്യ എന്നിവര്‍ക്കെതിരെയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. ഗുജറാത്തി സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് പരാതിക്കാരി. അരോപണ വിധേയനായ സഹ സംവിധായകന്‍ തന്റെ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്താണ് പെണ്‍കുട്ടിയെ സമീപിച്ചത്. പിന്നീട് ഇയാള്‍ക്കൊപ്പം ലൊക്കേഷനുകളില്‍ ഒപ്പം സഞ്ചരിക്കാറുണ്ടായിരുന്ന പെണ്‍കുട്ടിയെ സഹ സംവിധായകന്‍ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പീഡനത്തിരയാക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ഒരു വര്‍ഷത്തോളമാണ് പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചത്.
പിന്നീട് സഹ സംവിധായകനും അയാളുടെ കസിന്‍ സഹോദരനും അമ്രേലിയിലുള്ള പെണ്‍കുട്ടിയുടെ വീട്ടിലെത്തി കൂട്ട ബലാത്സംഗം ചെയ്തതായും പൊലീസ് പറഞ്ഞു. സംഭവം നടക്കുമ്‌ബോള്‍ കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.
നയന്‍താരയുമായുള്ള സൗഹൃദത്തിന്റെ കഥ പറഞ്ഞ് നടി ചാര്‍മിള. മോഹന്‍ലാലിനൊപ്പം അഭിനയിച്ച സിനിമ തിയേറ്ററില്‍ പരാജയപ്പെട്ടപ്പോള്‍ നയന്‍താര തന്നെ വിളിച്ച് ഇനി മലയാളത്തില്‍ പടം കിട്ടില്ല, പരിചയമുള്ള ഏതെങ്കിലും തമിഴ് സിനിമാ നിര്‍മ്മാതാക്കളോട് തന്റെ കാര്യം പറയണേ എന്ന് പറഞ്ഞതിനെ കുറിച്ചാണ് ചാര്‍മിള പറയുന്നത്. മാധ്യമപ്രവർത്തകനായ ഷിജീഷ് യു.കെ ആണ് ചാർമിള പങ്കുവച്ച പഴയകാല ഓർമ ഷെയർ ചെയ്തിരിക്കുന്നത്.
ചാര്‍മിളയുടെ വാക്കുകള്‍:
അഭിനയം തുടങ്ങിയ കാലത്ത് നയന്‍താര എന്നെ വിളിക്കാറുണ്ടായിരുന്നു. ‘ധന’വും ‘കാബൂളിവാല’യുമൊക്കെ വലിയ ഇഷ്ടമാണെന്ന് അവള്‍ എപ്പോഴും പറയും. 2004ല്‍ ആണെന്നു തോന്നുന്നു. ഒരു ദിവസം നയന്‍താരയുടെ ഫോണ്‍ വന്നു. ചേച്ചീ ഞാനഭിനയിച്ച മോഹന്‍ലാല്‍ പടം പൊട്ടി. ഇനി ഇവിടെ പടം കിട്ടുമെന്ന് തോന്നുന്നില്ല. ചേച്ചിക്ക് പരിചയമുള്ള ഏതെങ്കിലും തമിഴ് സിനിമാ നിര്‍മ്മാതാക്കളോട് എന്റെ കാര്യം പറയണേ. അവളുടെ സംസാരം കേട്ടപ്പോള്‍ എനിക്കും സങ്കടമായി. തമിഴിലെ കോ പ്രൊസ്യൂസര്‍ അജിത്തിനോട് നയന്‍താരയുടെ കാര്യം പറയുന്നത് ഞാനാണ്.
അങ്ങനെയാണ് അജിത്ത് അവളെ ‘അയ്യാ’ എന്ന പടത്തിലേക്ക് കരാറാക്കുന്നത്. പക്ഷേ ഞാന്‍ പറഞ്ഞിട്ടാണ് വിളിച്ചത് എന്ന് അജിത്ത് അവളോട് പറഞ്ഞതുമില്ല. പിന്നീട് ‘ഗജിനി’യിലേക്ക് അവളെ വിളിച്ചതും അജിത്തായിരുന്നു. ഇക്കാര്യം പിന്നീടൊരിക്കലും നയന്‍താരയോട് പറയാനും എനിക്ക് കഴിഞ്ഞില്ല. അത്ര വേഗത്തിലായിരുന്നല്ലോ അവളുടെ വളര്‍ച്ച.
സോഷ്യൽ മീഡിയയിൽ ഈയിടക്ക് വൈറലായ ഒന്നാണ് നടൻ മാമുക്കോയയുടെ പഴയ ചിത്രങ്ങളിൽ നിന്നുമുള്ള തഗ് ലൈഫ് സീനുകൾ. ട്രോളന്മാരുടെ ഭാവനയിൽ പല രൂപങ്ങളും എഡിറ്റിംഗിന്റെ സഹായത്തോടെ മാമുക്കോയക്ക് പകർന്ന് നൽകുന്നതും നമ്മൾ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ഏവരെയും ഞെട്ടിച്ചുകൊണ്ടുള്ള മാമുക്കോയയുടെ ഒരു മേക്കോവർ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്.
റെയിൻബോ മീഡിയയാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. കോട്ടും സ്യൂട്ട്യൂമണിഞ്ഞ മാമുക്കോയയുടെ ലുക്ക് അമ്പരന്നിരിക്കുകയാണ് ഏവരും
മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള മാമുക്കോയ നാടകരംഗത്ത് നിന്നും സിനിമ ലോകത്തേക്ക് കടന്ന് വന്ന വ്യക്തിയാണ്. 1979ൽ പുറത്തിറങ്ങിയ അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. സത്യൻ അന്തിക്കാട് ചിത്രങ്ങളിലൂടെയാണ് ഏറെയും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്. 2004ൽ പെരുമഴക്കാലത്തിലൂടെ മികച്ച രണ്ടാമത്തെ നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ അദ്ദേഹം 2008 മികച്ച ഹാസ്യനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിരുന്നു.
നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയ്ല്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് മലയാളത്തിലെ ചില താരങ്ങളുടെ മൊഴി കഴിഞ്ഞ ദിവസം പൊലീസ് എടുത്തിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് സന്ദീപ് ജി വാര്യര്‍.
ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ബിജെപി നേതാവിന്റെ പ്രതികരണം. മലയാള സിനിമയിലെ മാഫിയകള്‍ ഒന്നിനുപുറകെ ഒന്നായി പുറത്തുവരുകയാണെന്നും രാജ്യവിരുദ്ധ കൂട്ടായ്മകളുടെ ഭാഗമായി മാറിയ കുറച്ചുപേര്‍ ഒരു ഫിലിം ഇന്‍ഡസ്ട്രിയെ മുഴുവനായും അപകീര്‍ത്തിപ്പെടുത്തുകയാണെന്നും സന്ദീപ് ഫേസ്ബുക്കിലൂടെ പറഞ്ഞു.
മീന്‍ കച്ചവടം ചെയ്യുന്ന നടനും അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ആക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് മാപ്പ് പറയേണ്ടി വന്ന മിമിക്രി നടനുമൊക്കെ സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യപ്പെടാന്‍ പോകുന്നു, ചിലരെ നിലവില്‍ തന്നെ ചോദ്യം ചെയ്തു കഴിഞ്ഞുവെന്നും ബിജെപി നേതാവ് പറഞ്ഞു.
കുറിപ്പിന്റെ പൂര്‍ണരൂപം
ഷംന കാസിം ബ്ലാക്ക്‌മെയില്‍ കേസും അതിനെ തുടര്‍ന്ന് സ്വര്‍ണ്ണക്കടത്ത് ശൃംഖലയുമായി മലയാള സിനിമയിലെ ചില താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമുള്ള ബന്ധങ്ങളും അന്വേഷണത്തിലാണ് .
മീന്‍ കച്ചവടം ചെയ്യുന്ന നടനും അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് മാപ്പ് പറയേണ്ടി വന്ന മിമിക്രി നടനുമൊക്കെ സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യപ്പെടാന്‍ പോകുന്നു, ചിലരെ നിലവില്‍ തന്നെ ചോദ്യം ചെയ്തു കഴിഞ്ഞു.
ഒന്നിനുപിറകെ ഒന്നായി മലയാള സിനിമയിലെ മാഫിയകള്‍ എക്‌സ്‌പോസ് ചെയ്യപ്പെടുകയാണ്. രാജ്യവിരുദ്ധ കൂട്ടായ്മകളുടെ ഭാഗമായി മാറിയ കുറച്ചുപേര്‍ ഒരു ഫിലിം ഇന്‍ഡസ്ട്രിയെ മുഴുവനായും അപകീര്‍ത്തിപ്പെടുത്തുന്നു.
ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പിണറായി വിജയന്‍ അടയിരിക്കുന്നത് അവസാനിപ്പിക്കണം. മലയാളസിനിമയില്‍ പെണ്‍കുട്ടികള്‍ നേരിടുന്ന വെല്ലുവിളികള്‍ അവസാനിപ്പിക്കാനുള്ള നിരവധി നിര്‍ദ്ദേശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. അത് നടപ്പാക്കണം. ആറുമാസം മുമ്പ് കിട്ടിയ റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നെങ്കില്‍ ഷംന കാസിം ഉള്‍പ്പെടെയുള്ള പെണ്‍കുട്ടികള്‍ക്ക് പരാതിയുമായി വരേണ്ട സാഹചര്യം ഒരുപക്ഷേ ഉണ്ടാകുമായിരുന്നില്ല.
ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾ തന്നെയും വിളിച്ചെന്ന് നടൻ ധർമജൻ ബോൾഗാട്ടി. കൊച്ചി കമ്മിഷണർ ഓഫിസിൽ മൊഴിനൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷംനയുടെയും മിയയുടെയും നമ്പറുകളാണ് പ്രതികൾ ആവശ്യപ്പെട്ടത്. പ്രൊഡക്‌ഷൻ കണ്‍ട്രോളർ ഷാജി പട്ടിക്കരയാണ് തന്റെ നമ്പർ പ്രതികൾക്ക് കൊടുത്തതെന്നും ധർമജൻ പറഞ്ഞു
അഷ്‌കര്‍ അലി എന്നു പരിചയപ്പെടുത്തിയ ആളാണ് വിളിച്ചത്. സ്വര്‍ണക്കടത്തിന്റെ ആള്‍ക്കാരാണെന്നും സെലിബ്രെറ്റികളെ ഉപയോഗിച്ച് സ്വര്‍ണം കടത്തുന്നവരാണെന്നും പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ കണക്കുകളും പറഞ്ഞു. ലോക്ഡൗൺ സമയത്ത് തമാശയ്ക്ക് വിളിക്കുന്നവരാണെന്നാണ് കരുതിയത്. ആകെ രണ്ടോ മൂന്നോ തവണയാണ് വിളിച്ചത്. പൊലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞതോടെ അവര്‍ വിളിച്ചിരുന്ന നമ്പര്‍ സ്വിച്ച് ഓഫ് ആയി. പിന്നീട് വിളിച്ചിട്ടില്ല’ – ധർമജൻ പറഞ്ഞു.
പ്രൊഡക്‌ഷൻ കണ്‍ട്രോളർ എന്തുകൊണ്ടാണ് തന്റെ നമ്പർ കൊടുത്തതെന്ന് അറിയില്ല. ഇക്കാര്യം ചോദിക്കും. അദ്ദേഹത്തോട് പിണക്കമില്ലെന്നും ധർമജൻ പറഞ്ഞു. തന്നെകണ്ടാൽ കള്ളക്കടത്തുകാരനാണോയെന്നു തോന്നുമോയെന്നും താരം തമാശരൂപേണ മാധ്യമങ്ങളോടു ചോദിച്ചു.
തട്ടിപ്പിൽ സിനിമാ മേഖലയ്ക്കുള്ള ബന്ധം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ധർമജനെ വിളിപ്പിച്ച് മൊഴിയെടുത്തത്. ധർമജൻ ഉൾപ്പെടെ സിനിമാ മേഖലയിൽനിന്നുള്ള മൂന്നുപേരുടെ മൊഴിയാണ് ഇന്നു രേഖപ്പെടുത്തുന്നതെന്നാണ് വിവരം. ധർമജന്റെ ഫോൺ നമ്പർ പ്രതികളിൽനിന്ന് കണ്ടെടുത്തിരുന്നു. ഇതു സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ ചോദിച്ച് അറിയുന്നതിനാണ് ഇദ്ദേഹത്തോട് ഹാജരാകാൻ ആവശ്യപ്പെട്ടത്. ഇതിനിടെ മുഖ്യപ്രതികളിൽ ഒരാളായ ഹെയർ സ്റ്റൈലിസ്റ്റ് ഹാരിസ് അററ്റിലായി. പെൺകുട്ടികളെ വലയിൽ വീഴ്ത്തിയ പരാതിയിൽ മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു.
ഷംന കാസിം ബ്ലാക്ക് മെയിൽ കേസിൽ പൊലീസ് അന്വേഷണം തൃപ്തികരമെന്ന് ഷംന കാസിമിന്റെ ഉമ്മ റൗലാബി. കൂടുതൽ പേർ തട്ടിപ്പ് സംഘത്തിലുണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്. സിനിമ മേഖലയുമായി കേസിനു ഒരു ബന്ധവും ഇല്ലെന്നും റൗലാബി പറഞ്ഞു
കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഷംന ഇന്ന് കൊച്ചിയിലെത്തും. ക്വാറന്റീനില്‍ ആയിരിക്കും എന്നതിനാല്‍ ഓൺലൈൻ വഴി ഷംനയുടെ മൊഴി രേഖപ്പെടുത്താനാണു തീരുമാനം. അറസ്റ്റിലായ പ്രതികളുമായുള്ള തെളിവെടുപ്പും ഇന്നുണ്ടാവും. അതേസമയം പ്രതികള്‍ക്കെതിരെ മൂന്ന് കേസ് കൂടി ചുമത്തി. പെണ്‍കുട്ടികളെ പൂട്ടിയിട്ട് സ്വര്‍ണവും പണവും തട്ടിയെടുത്തതിനാണ് കേസ് .
ആൾമാറാട്ടം നടത്തി വിവാഹ അഭ്യർത്ഥനയുമായി സമീപിച്ചു, ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചു തുടങ്ങി ഷംന കാസിം നൽകിയ പരാതിയിൽ അന്വേഷണം ഊർജിതമാണ്. മുഖ്യപ്രതി റഫീഖ് അടക്കം ഏഴുപേർ ഇതുവരെ പിടിയിലായി. അതിനിടയിലാണ് പരാതികാരിയായ ഷംന ഇന്ന് ഹൈദരാബാദിൽ നിന്ന് കൊച്ചിയിൽ എത്തുന്നത്. കോവിഡ് സാഹചര്യം പരിഗണിച്ച് ഷംനയുടെ മൊഴി വീഡിയോ കോൺഫറൻസിങ്ങിലൂടെ രേഖപ്പെടുത്താനാണ് തീരുമാനം. കേസിൽ സിനിമാ മേഖലയിൽ നിന്ന് ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കം ചോദിച്ചറിയും. റഫീഖ്, മുഹമ്മദ് ഷെരിഫ് തുടങ്ങി പൊലീസ് കസ്റ്റഡിയിൽ തുടർന്ന പ്രതികളുംമായി ഇന്ന് തെളിവെടുപ്പും ഉണ്ടായേക്കും. പ്രതികളെ ഷംനയുടെ മരടിലെ വീട്ടിലെത്തിക്കും.
പ്രതികൾ തട്ടിപ്പിന് ഇരയാക്കിയ പതിനെട്ടു പെൺകുട്ടികളെ ഇതുവരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ പത്തിൽ താഴെ പരാതികൾ മാത്രമാണ് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. നാണക്കേട് ഭയന്നു പലരും മുന്നോട്ട് വരുന്നില്ല എന്ന് പൊലീസ് പറയുന്നു.
നടി സാനിയ അയ്യപ്പനുനേരെ സൈബര്‍ ആക്രമണം. മോഡേണ്‍ ഫോട്ടോഷൂട്ടിന്റെ പേരില്‍ വ്യാപക വിമര്‍ശനങ്ങളും അധിക്ഷേപങ്ങളുമാണ് ഉയര്‍ന്നത്. തനിക്ക് നേരെ അശ്ലീല കമന്റിട്ടവര്‍ക്കെതിരെ കേസിനു പോകുമെന്ന് സാനിയ അറിയിച്ചു.
സാധാരണ മോശം കമെന്റുകള്‍ കണ്ടാല്‍ അത് മൈന്‍ഡ് ചെയ്യാതെ പോകുമായിരുന്നുവെന്നും ഇപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടു തന്റെ കുടുംബത്തെ വരെ ബാധിച്ചെന്നും സാനിയ പറയുന്നു. തന്റെ ഡ്രെസ്സിംഗിലോ ഫോട്ടോ ഷൂട്ടിലോ വീട്ടില്‍ ആര്‍ക്കും പരാതിയില്ലന്നും എന്നാല്‍ ചില മോശം കമന്റുകള്‍ വീട്ടുകാരെ വേദനിപ്പിച്ചുവെന്നും തന്നെ ഡല്‍ഹിയിലെ ബസില്‍ കൊണ്ട് ഇടണം ഇവള്‍ക്കും ആ അവസ്ഥ വരണമെന്നുള്ള കമന്റ് വരെ വന്നുവെന്നും സാനിയ പറയുന്നു.
ഡല്‍ഹിയില്‍ നടന്ന ആ സംഭവം തനിക്കും വരണമെന്ന കമന്റ് വായിച്ചിട്ട് ആദ്യമായ് ഡ്രസ്സിങ്ങില്‍ അല്പം ശ്രദ്ധിക്കണമെന്ന് അമ്മയും അച്ഛനും പറഞ്ഞുവെന്നും, ഇത്തരം കമന്റ് ഇടുന്ന ഒരാളെ എങ്കിലും നിയമത്തിന്റെ മുന്നില്‍ കൊണ്ട് വന്നാല്‍ അത് മറ്റുള്ളവര്‍ക്ക് മാതൃകയാകുമെന്നും താരം പറയുന്നു.
ഇവളെയൊക്കെ ഡല്‍ഹിയിലെ ബസില്‍ കൊണ്ടുപോയി ഇടണം അന്നത്തെ അനുഭവം ഇവള്‍ക്കും വരണം’. ഞാനിട്ട വസ്ത്രത്തിന്റെ പേരിലാണോ ഇങ്ങനെയൊക്കെ പറയാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. എന്ത് തന്നെയാണെങ്കിലും ഒരാളുടെ വസ്ത്രധാരണത്തിലൂടെയല്ല അയാളുടെ സ്വഭാവവും പേഴ്സണാലിറ്റിയും തിരിച്ചറിയേണ്ടത്. പിന്നെ ഡല്‍ഹിയിലെ സംഭവം നമുക്ക് എല്ലാവര്‍ക്കും അറിയാവുന്നതാണ്, ആ പെണ്‍കുട്ടി നേരിട്ടതും.
അത്രയും ക്രൂരമായ ഒരു സംഭവത്തോട് എങ്ങനെയാണ് എന്നെ ഇവര്‍ക്ക് കമ്പയര്‍ ചെയ്യാന്‍ തോന്നുന്നത്. ഇതുവരെയുള്ള എല്ലാ കമന്റുകളും ഞാന്‍ ചിരിച്ചുതള്ളിയിട്ടേയുള്ളൂ. പക്ഷേ ഇത് വെറുതെ വിടാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഇങ്ങനെ പറഞ്ഞവന്‍ ആരായാലും പുറത്തുവരണം. അത് എത്രത്തോളം വിജയിക്കും എന്നൊന്നും എനിക്കറിയില്ല.
എങ്കിലും ആളെ ഒന്ന് കാണണം എന്നുണ്ട്, ഞാന്‍ ഒരു ചെറിയ വസ്ത്രം ഇട്ട് കണ്ടത് കൊണ്ടാണോ നിങ്ങള്‍ക്ക് ഇങ്ങനെ ചെയ്യാന്‍ തോന്നുന്നത് എങ്കില്‍, നിങ്ങളുടെ അമ്മയോ പെങ്ങളോ ഭാര്യയോ ആണ് ആ സ്ഥാനത്തെങ്കില്‍ ഇങ്ങനെ പറയുമോ എന്ന് അയാളോട് എനിക്ക് ചോദിക്കണമെന്നും താരം പറയുന്നു.
നടി ഷംന കാസിം ബ്ലാക്‌മെയിലിംഗ് കേസ് അന്വേഷണം ചലച്ചിത്ര മേഖലയിലേക്കും. പ്രതി മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഹാരിസ് പിടിയിലായതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സിനിമയില്‍ ഹെയര്‍ സ്റ്റൈലിസ്റ്റ് ആയ ഇയാള്‍ക്ക് ഗള്‍ഫില്‍ സ്വന്തമായി ഹെയര്‍ സലൂണുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.
വിവാഹാലോചനയുടെ ഇടനിലക്കാരനായത് ഹാരിസായിരുന്നു. ഇയാളാണ് റഫീഖ് അടക്കമുള്ളവരെ നടിയുടെ കുടുംബത്തിന് പരിചയപ്പെടുത്തിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഷംനയുടെ കേസിന് പുറമേ ഏഴ് കേസുകളാണ് പ്രതികള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി. ഹാരിസിനെ ചോദ്യം ചെയ്താല്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് എത്ര പേരെ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ട് എന്ന് വ്യക്തമാകാന്‍ ഹാരിസിനെ ചോദ്യം ചെയ്യേണ്ടതുണ്ട്. സിനിമയുമായി ബന്ധപ്പെട്ട് എന്തെല്ലാം തട്ടിപ്പുണ്ടെന്ന് അറിയാന്‍ ഹാരിസിനെ ചോദ്യം ചെയ്യണമെന്ന നിലപാടിലാണ് പൊലീസ്.
പ്രതികള്‍ക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമൊന്നും കണ്ടെത്താനായില്ല. ഒരു പെണ്‍കുട്ടി മാത്രമാണ് ലൈംഗികാതിക്രമത്തിന് പരാതി നല്‍കിയിട്ടുള്ളത്. അതിനിടെ പ്രതികള്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ ലഭിച്ചതായി ഐജി വിജയ് സാഖറെ പറഞ്ഞു. അഞ്ച് പേര്‍ കൂടി തിങ്കളാഴ്ച പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരകളായിട്ടുണ്ടെന്നും ഐജി പറഞ്ഞു.
ഷംന കേസില്‍ ആകെ എട്ടുപേര്‍ അറസ്റ്റിലായി. മൂന്ന് പ്രതികള്‍ കൂടി പിടിയിലാകാനുണ്ട്. ഇവരും ഉടന്‍ പിടിയിലാകും. പ്രധാന പ്രതികളെല്ലാം പിടിയിലായി. അതേസമയം പെണ്‍കുട്ടികളാരും പരാതിയില്‍നിന്ന് പിന്മാറിയിട്ടില്ല. ഈ സംഭവങ്ങളില്‍ കൂടുതല്‍ കേസുകളുണ്ടാകുമെന്നും വിജയ് സാഖറെ വിശദീകരിച്ചു. കേസില്‍ പ്രതികളായവര്‍ സുഹൃത്തുക്കളും ബന്ധുക്കളുമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഷംന കേസുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. തട്ടിപ്പ് സംഘത്തിലെ പ്രതികള്‍ കൂടുതല്‍ സിനിമാ താരങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് അന്വേഷണം താരങ്ങളിലേക്കും നീണ്ടത്. ഇതിന്റെ ഭാഗമായി നാല് താരങ്ങളില്‍നിന്ന് പൊലീസ് വിവരങ്ങള്‍ തേടി. ഷംനയോടൊപ്പം വിദേശരാജ്യങ്ങളില്‍ സ്റ്റേജ് ഷോയില്‍ പങ്കെടുത്ത സിനിമാ താരങ്ങളില്‍നിന്നാണ് അന്വേഷണ സംഘം വിവരങ്ങള്‍ തേടിയത്.
നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി ഉള്‍പ്പടെ മൂന്നുപേരെ ചോദ്യം ചെയ്യുന്നതിനായി തിങ്കളാഴ്ച കമ്മിഷണര്‍ ഓഫീസിലേയ്ക്ക് വിളിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ധര്‍മജന്റെ ഫോണ്‍ നമ്പര്‍ പ്രതികളില്‍നിന്ന് കണ്ടെടുത്തിരുന്നു. ഇതു സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ച് അറിയുന്നതിനാണ് ഇദ്ദേഹത്തോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.