പാലക്കാട് ആന കൊല്ലപ്പെട്ട സംഭവത്തില്‍ വിദ്വേഷ പ്രചരണങ്ങള്‍ നടത്തിയ ബിജെപി വക്താവ് സന്ദീപ് ജി വാര്യര്‍ക്കെതിരെ നടന്‍ അജു വര്‍ഗീസ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ചോദ്യം ഉയര്‍ത്തിയിരിക്കുന്നത്. മലപ്പുറം എന്ത് ചെയ്തു. എനിക്കറിയണം എന്ന് അജു 24 ന്യൂസ് വാര്‍ത്ത പങ്കുവെച്ച് കൊണ്ട് ചോദിക്കുന്നു.
ആന കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് 24 ചാനലില്‍ നടന്ന ചര്‍ച്ചയില്‍ സന്ദീപ് വാര്യര്‍ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് താരം ചോദ്യം ഉയര്‍ത്തിയിരിക്കുന്നത്. മലപ്പുറം എന്ത് ചെയ്തെന്ന് എനിക്കറിയണമെന്നും അഭിപ്രായം പറഞ്ഞാല്‍ കുടുംബത്തെ ലക്ഷ്യം വെക്കുന്നതിനാല്‍ തനിക്ക് ഭാര്യയും നാല് മക്കളും ഉള്ളതായി ആദ്യമേ അറിയിക്കുന്നെന്നും അജു ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിലെ മലപ്പുറം എന്ന ഹാഷ് ടാഗ് ഒഴിവാക്കില്ലെന്നായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം. ഒപ്പം ഇന്‍കം ടാക്സ് അടക്കുന്ന കാര്യത്തില്‍ ശ്രദ്ധിക്കണമെന്ന ഭീഷണി കൂടി അജു വര്‍ഗീസ് പരാമര്‍ശിച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ഫ്രഷ്… ഫ്രഷ് എനിക്ക് 4 കുട്ടികള്‍ ഒരു ഭാര്യ… രീതി വെച്ച് അറിയിച്ചു എന്നേയുള്ളു.. അഭിപ്രായം പറഞ്ഞാല്‍ കുടുംബം ആണല്ലോ ശീലം.. പക്ഷെ ഇവിടെ.. എന്റെ നാട്ടില്‍…മരണം വരെ വര്‍ഗീയത നടക്കില്ല… എനിക്ക് രാഷ്ടീയം ഇല്ലാ..Tax അടക്കുന്ന ഒരു മണ്ടന്‍ ആണ് ഞാന്‍…മണ്ടന്‍ മാത്രം
മലപ്പുറം എന്ത് ചെയ്തു… എനിക്കറിയണം
മലപ്പുറത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ ഒരാൾ പൃഥ്വിരാജിനൊപ്പം ജോർദാനിൽ നിന്നും തിരികെ എത്തിയ വ്യക്തിക്ക്. ആടുജീവിതം സിനിമാ സംഘത്തോടൊപ്പം ഉണ്ടായിരുന്ന വ്യക്തിക്കാണ് ഇന്ന് കോവിഡ് പോസിറ്റീവ് ആയത്. പാണ്ടിക്കാട് വെട്ടിക്കാട്ടിരി സ്വദേശിയായ 58 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ജോര്‍ദ്ദാനില്‍ നിന്ന് കൊച്ചി വഴി മെയ് 22 ന് ആണ് ഇയാൾ പ്രത്യേക വിമാനത്തില്‍ കേരളത്തില്‍ തിരിച്ചെത്തിയത്. മാര്‍ച്ചിലാണ് പൃഥ്വിയും സംഘവും ആടുജീവിതത്തിന്‍റെ ചിത്രീകരണത്തിന് ജോര്‍ദാനിലെത്തിയത്. കോവിഡ് വ്യാപനം രൂക്ഷമായതോടെ ഷൂട്ടിങ് നിർത്തിവെക്കേണ്ടിവന്നിരുന്നു. പിന്നീട് ചിത്രീകരണം പൂര്‍ത്തിയാക്കിയാണ് സംഘം ജോര്‍ദാനില്‍ നിന്നും പ്രത്യേക വിമാനത്തില്‍ നാട്ടില്‍ തിരിച്ചെത്തിയത്.
അതെ സമയം നടൻ പൃഥ്വിരാജിന്‍റെ കോവിഡ് പരിശോധനാ ഫലം ഇന്ന് പുറത്തുവരികയുണ്ടായി. താരം തന്നെയാണ് ഫേസ്ബുക്ക് വഴി പരിശോധന ഫലം പങ്കുവെച്ചത്. കോവിഡ് നെഗറ്റീവ് ആണ് താരത്തിന്‍റെ പരിശോധന റിപ്പോര്‍ട്ട്. ക്വാറന്‍റൈന്‍ പൂര്‍ത്തിയാകുന്നതുവരെ നിരീക്ഷണത്തില്‍ തുടരുമെന്നും പൃഥ്വി അറിയിച്ചു.
ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാങ്കേതിക സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സഹായവുമായി മഞ്ജു വാര്യരും ടൊവിനോ തോമസും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കേരളത്തില്‍ ഓണ്‍ലൈന്‍ ക്ലാസ്‌റൂമുകള്‍ ആരംഭിച്ചത്. എന്നാല്‍ പല കുട്ടികള്‍ക്കും ക്ലാസില്‍ പങ്കെടുക്കുന്നതിനാവശ്യമായ സാങ്കേതിക സൗകര്യങ്ങളില്ല. ഇതിന്റെ പശ്ചാത്തലത്തില്‍ സൗകര്യമില്ലാത്ത കുട്ടികളെ സഹായിക്കാന്‍ കുട്ടികള്‍ക്ക് ടിവിയോ ടാബ്ലറ്റോ വാങ്ങിനല്‍കാന്‍ തയ്യാറായി മുന്നോട്ടു വന്നിരിക്കുകയാണ് മഞ്ജുവും ടൊവിനയും. തൃശൂര്‍ എംപി ടി എന്‍ പ്രതാപനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത പട്ടിക വര്‍ഗ്ഗ സങ്കേതങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യമൊരുക്കുവാന്‍ തയ്യാറാക്കിയിരിക്കുന്ന ‘അതിജീവനം എം.പീസ്സ് എഡ്യുകെയര്‍ ‘ പദ്ധതിയിലേക്ക് മലയാളികളുടെ സ്വന്തം സഹോദരി, തശ്ശൂരിന്റെ പെങ്ങള്‍ മഞ്ജുവാരിയര്‍. സ്‌നേഹപൂര്‍വ്വം പങ്കാളിയായതിന് നന്ദി. ടി എന്‍ പ്രതാപന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
”എന്റെ പ്രിയ സഹോദരന്‍ മലയാളത്തിന്റെ പ്രിയ നടന്‍ ടോവിനോ, പിന്നോക്കം നില്‍ക്കുന്ന ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികള്‍ക്കുള്ള പഠന സാമഗികളുടെ വിതരണത്തിലേക്ക് 10 ടാബ്ലറ്റുകള്‍ അല്ലെങ്കില്‍ ടിവി നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. നന്ദി ടോവി.. ഞങ്ങളോട് ചേര്‍ന്ന് നിന്നതിന്… മലയാളിയുടെ മനസ്സറിഞ്ഞതിന്..,” ടി എന്‍ പ്രതാപന്‍ ടൊവിനോയോടും ഫേസ്ബുക്കിലൂടെ നന്ദി അറിയിച്ചു.
ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത അതെത്തിച്ചു നല്‍കാന്‍ വേണ്ട കാര്യങ്ങള്‍ ഉടന്‍ ചെയ്യുമെന്ന് ടി എന്‍ പ്രതാപന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ എം പി ഓഫീസുമായി ബന്ധപ്പെടണമെന്നും അത് അര്‍ഹതപ്പെട്ട കൈകളില്‍ താന്‍ എത്തിക്കുമെന്നും ടി എന്‍ പ്രതാപന്‍ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മഞ്ജുവും ടൊവിനോയും സഹായിക്കാന്‍ സന്നദ്ധരായി എത്തിയത്.
ബിഗ്‌ബോസ് ഹിന്ദി പതിപ്പിൽ കൂടി ജന ലക്ഷങ്ങളെ ആരാധകരാക്കി മാറ്റിയ സീരിയൽ സിനിമ താരമാണ് ശ്വേത തിവാരി. പലപ്പോഴും വെളിപ്പെടുത്തലുകൾ നടത്തി വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന താരമാണ് ശ്വേത. രണ്ട് വിവാഹം കഴിച്ചെങ്കിലും രണ്ടും പാതി വഴിയിൽ ശ്വേത ഉപേക്ഷിച്ചിരുന്നു. രണ്ട് വിവാഹങ്ങളിൽ നിന്നും രണ്ട് മക്കളും താരത്തിന് ഉണ്ട്.
ആദ്യ വിവാഹത്തിലെ ജീവിതം കഠിനമായിരുന്നുവെന്നുവെന്നും നിരന്തരം ജീവിതത്തിൽ പ്രശനങ്ങൾ അയാൾ ഉണ്ടാക്കിയെന്നും. സീരിയൽ ഷൂട്ടിംഗ് സൈറ്റുകളിൽ മദ്യപിച്ചു എത്തി വഴക്ക് ഉണ്ടാക്കിയും ബഹളം വെച്ചും തന്നെ നാണം കെടുത്തികൊണ്ടിരുന്നുവെന്നും പല തവണ കാലിൽ പിടിച്ചു അപേക്ഷിച്ചിട്ടും ഇത് തുടർന്നപ്പോൾ മകളെയും കൊണ്ട് അയാളെ വിട്ട് ഒഴിഞ്ഞെന്ന് ശ്വേത പറയുന്നു. 2007 ലാണ് ശ്വേത നടനും കൂടിയായ രാജ ചൗദരിയുമായി ബന്ധം വേർപ്പെടുത്തുന്നത്.
പിന്നീട് രണ്ടാം വിവാഹം ശ്വേത കഴിച്ചു എങ്കിലും അതും പരാജയപെട്ടു. 2013 ൽ നടന്ന വിവാഹത്തിൽ അഭിനവ് കൊഹ്‍ലിയെയാണ് താരം വിവാഹം കഴിച്ചത്. ഗാർഹിക പീ-ഡനമാണ് ബന്ധം പിരിയാൻ ഉള്ള കാരണമെന്ന് ശ്വേത പറയുന്നു. രണ്ട് ബന്ധവും ഇടക്ക് വെച്ച് ഉപേക്ഷതിനെ പറ്റി പലരും ചോദിക്കാറുണ്ടെന്നും ശരീരത്തിൽ ഏതെങ്കിലും ഭാഗത്തു അനുബാധ ഉണ്ടായാൽ വലിയ വേദന ഉണ്ടാകുമെന്നും അത് താൻ നീക്കം ചെയ്‌തെന്നും താൻ പറയാറുണ്ടെന്ന് ശ്വേത പറയുന്നു.
ഇപ്പോൾ സന്തോഷതോടെയാണ് ജീവിതം മുന്നോട്ട് പോകുന്നത്. പ്രശനങ്ങൾ തുറന്ന് പറയാൻ സാധിക്കാറുണ്ട് പക്ഷെ വിവാഹം കഴിക്കാതെ അവിഹിതമായി ബന്ധം മുന്നോട്ട് കൊണ്ട് പോകുന്ന പലരെയും തനിക്ക് അറിയാമെന്നും അത്തരം ബന്ധങ്ങൾ നേരിട്ട് കണ്ടിട്ടുണ്ടെന്നും അത്തരകാരേക്കാളും എത്രയോ ഭേദമാണ് താനെന്നും ശ്വേത പറയുന്നു.
മലയാളികളുടെ പ്രിയ നടി മിയ ജോർജ് വിവാഹിതയാവുകയാണ്. കോട്ടയം സ്വദേശിയും ബിസിനസുകാരനുമായ അശ്വിൻ ഫിലിപ്പ് ആണ് വരൻ. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം അശ്വിന്‍റെ വീട്ടില്‍ വച്ച് നടന്നു.
ചെറു റോളുകളില്‍ തുടക്കമിട്ട മിയ സച്ചിയുടെ രചനയില്‍ ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്ത ചേട്ടായീസ് എന്ന സിനിമയിലൂടെ നായികയായി.തിരുവമ്പാടി തമ്പാന്‍, ഈ അടുത്ത കാലത്ത്, ഡോക്ടര്‍ ലവ് എന്നീ സിനിമകളിലും മിയ അഭിനയിച്ചിരുന്നു.
പൃഥ്വിരാജിന്റെ നായികയായി മെമ്മറീസ്, പാവാട എന്നീ സിനിമകളില്‍ താരം ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കോട്ടയം പാലാ സ്വദേശികളായ ജോര്‍ജിന്റെയും മിനിയുടെയും മകളാണ് മിയ.
സോഷ്യല്‍ മീഡിയ വിവാഹ വാര്‍ത്തയറിഞ്ഞതും വരനെക്കുറിച്ചുള്ള തെരച്ചിലിലായിരുന്നു. ഇതാണ് മിയയുടെ ഭാവി ഭര്‍ത്താവ്. അശ്വിന്‍ ഫിലിപ്പുമായി ചേര്‍ന്നു നിന്നുള്ള സെല്‍ഫിയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്. നേരത്തെ ഇരുവര്‍ക്കും പരിചിയമുള്ളതുപോലെയുള്ള ഫോട്ടോകളാണ് പുറത്തുവന്നത്.
നേരത്തെ ഇരുവരുടെയും വിവാഹ തീയതി നിശ്ചയിച്ചിരുന്നതായാണ് വിവരം. ലോക്ഡൗണ്‍ മൂലം നീട്ടിവെക്കുകയായിരുന്നു. അശ്വിന്റെ വീട്ടില്‍ വെച്ചാണ് നിശ്ചയ ചടങ്ങ് നടന്നത്. കുടുംബങ്ങള്‍ മാത്രമുള്ള ചടങ്ങായിരുന്നു.
വെള്ള ഗൗണ്‍ മോഡല്‍ ചുരിദാറണിഞ്ഞ് സിപിംള്‍ വേഷത്തിലാണ് മിയ എത്തിയത്. കോട്ടയം സ്വദേശിയാണ് അശ്വിന്‍. മെയ് ഒന്ന് ഞായറാഴ്ചയാണ് ചടങ്ങ് നടന്നത്. വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹമാണ്.
മലയാള സിനിമയിലെ മുൻനിര നായികമാരിലൊരാളായ മിയ വിവാഹിതയാകുന്നു. കൊച്ചി സ്വദേശിയായ അശ്വിൻ ഫിലിപ്പ് ആണ് മിയയുടെ വരൻ എന്നാണ് വാർത്തകൾ. കൺസ്ട്രഷൻ കമ്പനി ഉടമയായ അശ്വിനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞെന്നും സെപ്റ്റംബറിൽ വിവാഹം നടക്കുമെന്നുമാണ് സൂചനകൾ. എന്നാൽ ഇതു സംബന്ധിച്ചുള്ള സ്ഥിരീകരണം നടിയുടെ ഭാഗത്തു നിന്നും ഇതുവരെ ഉണ്ടായിട്ടില്ല.
പാലാ സ്വദേശിനിയായ മിയ ടെലിവിഷൻ സീരിയലുകളിലൂടെയാണ് അഭിനയലോകത്തേക്ക് എത്തിയത്. അല്‍ഫോണ്‍സാമ്മ എന്ന സീരിയലിൽ പ്രധാന കഥാപാത്രമായി താരം വേഷമിട്ടിരുന്നു. ഡോക്ടര്‍ ലവ്, ഈ അടുത്ത കാലത്ത് തുടങ്ങിയ സിനിമകളിലൂടെ സിനിമയിൽ അരങ്ങേറിയ താരം ചുരുങ്ങിയ കാലം കൊണ്ടു തന്നെ മുൻനിരനായികാ പദവിയിലേക്ക് ഉയർന്നു.
റെഡ് വൈന്‍, മെമ്മറീസ്, വിശുദ്ധന്‍, മിസ്റ്റര്‍ ഫ്രോഡ്, അനാര്‍ക്കലി, പാവാട, ബോബി, പട്ടാഭിരാമന്‍, ബ്രദേഴ്‌സ് ഡേ, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ നിരവധി മലയാള സിനിമകളിലും അന്യഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ചില റിയാലിറ്റി ഷോകളിലും താരം സജീവമായിരുന്നു. ലോക്ഡൗൺ കാലത്ത് രഹസ്യമായി നടത്തിയ വിവാഹനിശ്ചയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും കൂടുതൽ അറിയാനുള്ള ആകാംക്ഷയിലാണ് താരത്തിന്റെ ആരാധകർ.
സാമ്പത്തിക മേഖല മെല്ലെ തിരിച്ചുവരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ നേരിടുന്ന വെല്ലുവിളി മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. വലിയ ജനസംഖ്യയാണ് നമ്മുടേത്. എങ്കിലും രോഗവ്യാപനവും മരണവും കുറയ്ക്കാനായി. രാജ്യത്തെ എല്ലാ ജനങ്ങളും കോവിഡ് പോരാട്ടത്തില്‍ പങ്കാളികളായി. നൂതന സങ്കേതങ്ങള്‍ തേടിയാലേ കോവിഡിനെതിരായ പോരാട്ടം ജയിക്കാനാകൂവെന്നും പ്രധാനമന്ത്രി പറഞ്ഞു.
പാവപ്പെട്ടവരാണ് കോവിഡിന്റെ ദുരിതം ഏറ്റവും നേരിട്ടത്. ഇത് കുറയ്ക്കാന്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമം തുടരുകയാണ്. തൊഴില്‍ മേഖല ഊര്‍ജസ്വലമാക്കാന്‍ വിവിധ തലങ്ങളില്‍ ശ്രമം നടത്തുന്നു. മേയ്ക്് ഇന്‍ ഇന്ത്യ പദ്ധതിയെ എല്ലാവരും പ്രോല്‍സാഹിപ്പിക്കുന്നു. കുടിയേറ്റതൊഴിലാളികള്‍ക്കായി ഓട്ടേറെ പദ്ധതികള്‍ പരിഗണനയിലുണ്ട്‍. മൈഗ്രേഷന്‍ കമ്മിഷനും സ്കില്‍ മാപ്പിങ്ങും അതില്‍ ചിലതെന്നും മോദി പറഞ്ഞു.
അതേസമയം, വെട്ടുകിളി ഭീഷണി വ്യാപിക്കാതിരിക്കാന്‍ എല്ലാ ശ്രമവും നടത്തുന്നതായി പ്രധാനമന്ത്രി. കാര്‍ഷികമേഖലയെ സംരക്ഷിക്കാന്‍ കൂട്ടായശ്രമം വേണമെന്നും അദ്ദേഹം പറഞ്ഞു.
നേരം എന്ന ചിത്രമൊരുക്കി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് അൽഫോൻസ് പുത്രൻ. യുവ താരം നിവിൻ പോളി ആയിരുന്നു അതിലെ നായക വേഷം ചെയ്തത്. അതിനു ശേഷം അൽഫോൻസ് പുത്രൻ ഒരുക്കിയ ചിത്രം പ്രേമം ആയിരുന്നു. നിവിൻ പോളി തന്നെ നായക വേഷം ചെയ്ത ആ ചിത്രം ബ്ലോക്ക്ബസ്റ്റർ ചിത്രമായി മാറി. തെന്നിന്ത്യ മുഴുവൻ തരംഗമായി മാറിയ ആ ചിത്രം തമിഴ്‌നാട്ടിൽ 250 ദിവസത്തിലധികം പ്രദർശിപ്പിച്ചു പുതിയ റെക്കോർഡ് സൃഷ്ടിച്ചു.
245 ദിവസത്തോളം മദ്രാസ് സഫയർ തീയേറ്ററിൽ പ്രദർശിപ്പിച്ച മമ്മൂട്ടിയുടെ ഒരു സി ബി ഐ ഡയറികുറിപ്പിന്റെ റെക്കോർഡ് ആണ് പ്രേമം തകർത്തത്. അതുപോലെ ഇപ്പോൾ മലയാളത്തിലെ ഏറ്റവും വലിയ അഞ്ചു ഹിറ്റുകളിൽ പുലി മുരുകൻ, ലൂസിഫർ, കായംകുളം കൊച്ചുണ്ണി, ദൃശ്യം എന്നിവക്ക് പുറകിൽ സ്ഥാനമുള്ള ചിത്രവുമാണ് പ്രേമം. പ്രശസ്ത സംവിധായകനായ അൻവർ റഷീദ് നിർമ്മിച്ച ഈ ചിത്രം റിലീസ് ചെയ്തു അഞ്ചു വർഷം തികയുമ്പോൾ അൽഫോൻസ് പുത്രൻ പറയുന്നത് ഇതിൽ ആദ്യം നായകനായി തീരുമാനിച്ചത് നിവിൻ പോളിയെ അല്ല എന്നാണ്.
താനും ഇതിന്റെ നിർമ്മാതാവായ അൻവർ റഷീദും ഇതിലെ കേന്ദ്ര കഥാപാത്രമായി മനസ്സിൽ കണ്ടത് യുവ താരം ദുൽഖർ സൽമാനെ ആണെന്നും എന്നാൽ നിവിൻ പോളിയോടുള്ള വ്യക്തിപരമായ അടുപ്പം വെച്ചാണ് പിന്നീട് ആ ചിത്രം നിവിനെ വെച്ച് ചെയ്തത് എന്നാണ് അൽഫോൻസ് പുത്രൻ പറയുന്നത്. പ്രേമത്തിന്റെ അഞ്ചാം വാർഷികം പ്രമാണിച്ചു ഫിലിം കംപാനിയന് വേണ്ടി അൽഫോൻസ് പുത്രനുമായി ഭരദ്വാജ് രംഗൻ നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്. അതോടൊപ്പം താനിപ്പോൾ തന്റെ പുതിയ ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണെന്നും അൽഫോൻസ് പുത്രൻ കൂട്ടിച്ചേർത്തു.
നടന്‍ സുരേഷ് ഗോപി എന്താണ് ‘അമ്മ സംഘടനയില്‍ ഇല്ലാതാവാന്‍ കാരണം എന്ന് വെളിപ്പെടുത്തി ആലപ്പി അഷറഫ്. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. മലയാള ചലച്ചിത്ര ലോകത്തെ ഏക താര സംഘടനയാണ് അമ്മ.നിര്‍ഭാഗ്യമെന്നു പറയട്ടെഭരത് സുരേഷ് ഗോപി ഈ സംഘടനയില്‍ ഇന്നില്ല.
കാരണമെന്തെന്നു ഒട്ടേറെ പേര്‍ എന്നോടു് പലയുരു ആരാഞ്ഞിട്ടുണ്ടു്.
ആ ചോദ്യത്തിനുള്ള ഉത്തരവും ഈ കുറിപ്പില്‍ ഞാന്‍ പങ്കു്വെക്കാം.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
മലയാള ചലച്ചിത്ര ലോകത്തെ ഏക താര സംഘടനയാണ് അമ്മ.
നിർഭാഗ്യമെന്നു പറയട്ടെ
ഭരത് സുരേഷ് ഗോപി ഈ സംഘടനയിൽ ഇന്നില്ല.
കാരണമെന്തെന്നു ഒട്ടേറെ പേർ എന്നോടു് പലവുരു ആരാഞ്ഞിട്ടുണ്ടു്.
ആ ചോദ്യത്തിനുള്ള ഉത്തരവും ഈ കുറിപ്പിൽ ഞാൻ പങ്കു്വെക്കാം.
ഭരത് അവർഡ് വാങ്ങിയ സുരേഷ് ഗോപിയുടെ അഭിനയത്തെ പറ്റി ഞാനൊന്നും പറയെണ്ടതില്ലല്ലോ.
സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തെയും ഞാൻ വിശകലനം ചെയ്യുന്നില്ല.
എന്നാൽ സുരേഷ് ഗോപിയെന്ന പച്ചയായ മനുഷ്യന്റെ മനസ്സിലെ നന്മകളെ പറ്റി പറയാതിരിക്കാൻ പറ്റില്ല.
ആ മനുഷ്യ സ്നേഹിയുടെ സ്നേഹലാളനകൾ ജീവിതയാതനകളുടെ ചരിത്രമുള്ളവർ പലരും തൊട്ടറിഞ്ഞിട്ടുള്ളതാണ്.
സ്വന്തം പോക്കറ്റിൽ സ്പർശിക്കാത്ത ഉപദേശികളും വിമർശകരുമുള്ള ചലച്ചിത്ര രംഗത്ത്, വേറിട്ട് നിലക്കുന്ന വ്യക്തിത്വമാണ് സുരേഷ് ഗോപി എന്ന കരളലിവുള്ളവൻ കാഴ്ചവെച്ചിട്ടുള്ളത്.
അകാലത്തിൽ പൊലിഞ്ഞ പൊന്നുമകൾ ലഷ്മിയുടെ പേരിലുള്ള ലഷ്മി ഫൗണ്ടേഷന്റെ സാന്ത്വനം , നിരവധി നിർദ്ധന കുഞ്ഞുങ്ങൾക്ക് ഇന്നും ഒരു കൈത്താങ്ങാണ്.
എത്രയോ അനാഥ ജീവിതങ്ങൾക്ക് കിടപ്പാടം വെച്ച്നല്കിയിട്ടുള്ള കലാകാരനാണ് സുരേഷ് ഗോപി.
എൻഡോസൽഫാൻ ദുരിതത്തിലാഴ്ത്തിയവർക്ക് തല ചായ്ക്കാൻ 9 പാർപ്പിടങ്ങളാണ് സുരേഷ് ഗോപി നിർമ്മിച്ച് നല്കിയത്.
പൊതു സമൂഹം അന്യവൽക്കരിച്ച മണ്ണിന്റെ മക്കളായ
ആദിവാസികൾക്ക് സഹായവുമായ് എത്തിയ ആദ്യ സിനിമാക്കാരൻ സുരേഷ് ഗോപി തന്നെയാണു്.
അട്ടപ്പാടിയിലെയും, കോതമംഗലത്തിനടുത്ത് ചൊങ്ങിൻചുവട് ആദിവാസി ഊരുകളിൽ ഈ പ്രേംനസീർ ആരാധകൻ നിർമ്മിച്ച് നല്കിയത് നിരവധി ടോയ്ലറ്റ്കളാണ്. എല്ലാം
സ്വന്തം അദ്ധ്വാനത്തിന്റെ ഫലത്തിൽ നിന്നുമാണന്ന് ഓർക്കണം.
മാവേലിക്കരയിലൂടെ യാത്ര ചെയ്യുമ്പോൾ യാദൃശ്ചികമായി കണ്ടുമുട്ടിയ കാൽനഷ്ടപ്പെട്ട മനുഷ്യന് ഒരുലക്ഷം രൂപയോളം മുടക്കിയാണ് ആധുനിക കൃത്രിമക്കാൽ വാങ്ങി നല്കിയത്. മലയാള ചലച്ചിത്ര ലോകത്ത് എത്ര പേർക്കുണ്ടു് ഈ മഹത്വം.
എന്നാൽ ഒരിക്കൽ പോലും സ്വന്തം പ്രതിഛായ വർദ്ധനക്കായ് സുരേഷ് ഗോപി ഇത് പോലുള്ള വിവരങ്ങൾ പങ്കുവെച്ചതായ് ആരും പറഞ്ഞു കേട്ടിട്ടുപോലുമില്ല.
പ്രിയനടൻ രതീഷ് മരിക്കുമ്പോൾ ആ കുടുംബം തീർത്തും അനാഥമായിപ്പോയി.. ഭാര്യയും പറക്കമുറ്റാത്ത രണ്ടു പെൺകുട്ടികളും ഒപ്പം രണ്ടു ആൺകുട്ടികളും.
വൻ സാമ്പത്തിക ബാധ്യത മുന്നിൽ നിൽക്കെയായിരുന്നു രതീഷിന്റെ മടക്കം.
തേനിയിൽ അവരെ തടഞ്ഞുവെച്ച കൗണ്ടറെ വിളിച്ചു വരുത്തി ബാധ്യതകൾ മുഴുവൻ തീർത്തു.
തിരുവനന്തപുരത്തു സ്ഥിരതാമസത്തിന് ഇവർക്ക് സൗകര്യമൊരുക്കിയത് സുരേഷ് ഗോപിയും നിർമ്മാതാവ് സുരേഷ് കുമാറും ചേർന്നാണ്.
കുട്ടികളുടെ പഠനവും പെൺകുട്ടികളുടെ വിവാഹവും പിതാവിന്റെ സ്ഥാനത്ത് നിന്ന് നിറവേറ്റി. എല്ലാ ചുമതലകളും വഹിച്ച സുരേഷ് ഗോപി, സ്നേഹിതൻ്റ മകളെ സ്വന്തം മകളെ പോലെ കരുതി എന്നതിന് തെളിവാണ്, എല്ലാം കൂടാതെ വിവാഹത്തിന് നല്കിയ 100 പവൻ സ്വർണ്ണം.
ഇതൊക്കെ സുരേഷ് ഗോപിയെന്ന നന്മ മരത്തിൽ പൂത്തുലഞ്ഞ പൂക്കളിൽ ചിലത് മാത്രമാണ്.
അകാരണമായ് അദ്ദേഹത്തെ വേദനിപ്പിക്കുന്നവർ കണ്ണുണ്ടങ്കിൽ കാണട്ടെ കാതുണ്ടങ്കിൽ കേൾക്കട്ടെ.
കുചേലൻ നീട്ടിയ അവല്കഴിച്ച കൃഷ്ണനെ രുക്മണി തടഞ്ഞ പോലെ, രാധിക പിടിച്ചില്ലങ്കിൽ സുരേഷ് ഗോപി തെരുവിൽ തെണ്ടി നടന്നേനെ എന്നാണ് അദ്ദേഹത്തിന്റെ അടുത്ത സുഹ്രുത്തുക്കളുടെ പക്ഷം.
സങ്കടം ആരു പറഞ്ഞാലും സഹായിക്കുന്ന മനസ്സിന്ഉടമ.
മലയാള സിനിമയിലെ അപൂർവ്വ ജനസ്സ്.
ആലപ്പുഴയിലെ സുബൈദ ബീവിയുടെ തോരാത്ത കണ്ണുനീർ തുടച്ച് നീക്കിയത്, മുന്നര സെൻ്റും വീടും വാങ്ങി നൽകിയാണ്.
എന്തിന് ആലപ്പുഴ MP ആരിഫിന് ആദ്യമായ് നല്ലൊരു മൊബൈൽ ഫോൺ വാങ്ങി കൊടുത്തത് പോലും സുരേഷ് ഗോപിയാണന്നെനിക്കറിയാം.
ആരിഫിൻ്റെ വീട്ടിൽ ഭക്ഷണം കഴിക്കാൻ എന്നെയും കൂട്ടിയാണ് സുരേഷ് പോകാറുള്ളത്.
ജാതിയോ മതമോ രാഷ്ട്രീയമോ സുരേഷിൻ്റെ മനുഷ്യ സ്നേഹത്തിന് മാനദണ്ഡമല്ല.
നിർഭാഗ്യമെന്നു പറയട്ടെ
സിനിമാക്കാരുടെ ഇടയിൽ സുരേഷിന് അർഹമായ അംഗീകാരവും മതിപ്പും ഇനിയും ലഭിച്ചിട്ടില്ല.
ഗൾഫിൽ ഒരു പ്രോഗ്രമിൽ പങ്കെടുത്തത് അമ്മ സംഘടനയെ അറിയിച്ചില്ല എന്ന നിസാര കാരണത്താൽ രണ്ടു ലക്ഷം രുപ പിഴകെട്ടേണ്ടിവന്നു മുൻപൊരിക്കൽ സുരേഷ് ഗോപിക്ക് .
ഇതേ ലംഘനം പിന്നീട് മറ്റു പല ഉന്നതരിൽ നിന്നുമുണ്ടായി .പക്ഷേ നടപടികൾ മാത്രം ആരും എടുത്തില്ല.
പൊതു നീതി നടപ്പാക്കാൻ
പറ്റാത്ത സംഘടനയുടെ
ഈ ഇരട്ടനീതിക്കെതിരായ് ശബ്ദമുയർത്തി സുരേഷ്.
തന്നിൽ നിന്നും പിഴയായ് ഈടക്കായ തുക തിരികെ നല്കാതെ ഇനി അമ്മയുമായ് സഹകരിക്കാനില്ലന്ന് സുരേഷ് തീരുമാനിച്ച്. അത് ഇന്നും അങ്ങിനെ തന്നെ തുടരുന്നു.
എന്നാൽ ആടുജീവിത സിനിമാ സംഘം ജോർദ്ദാനിൽ കുടുങ്ങിയപ്പോൾ രക്ഷകനായ് ഓടിയെത്തിയത് സുരേഷ് ഗോപിയാണ്.. ജോർദ്ദാൻ അംബാസിഡറെ നേരിൽ വിളിച്ച് സഹായങ്ങൾ ഏർപ്പാട് ചെയ്തത് സുരേഷിന്റെ MP പദവിയുടെ പിൻബലത്തിലായിരുന്നു.
പക്ഷേ ഒന്നു പറയാതെ വയ്യ. സുരേഷ് ഗോപിയുടെ രാഷ്ട്രീത്തോട് വിയോജിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടു് – എന്നാൽ വിമർശനം അത്… അതിര് കടന്ന് ആ കുടുംബത്തെ വേദനിപ്പിക്കുന്നതാകരുത്.
ഇത്ര അധികം നന്മകൾ ചെയ്തിട്ടുള്ള ഒരാൾ ഇത്ര അധികം വിമർശനം ഏറ്റ് വേദനിക്കുന്നത് ഇതിന് മുൻപ് എനിക്ക് ഒരിക്കലും കാണാൻ കഴിഞ്ഞിട്ടില്ല.
ഇത് കുടി പറഞ്ഞു ഞാൻ നിർത്തുന്നു.
പ്രിയ സുരേഷ് അങ്ങേയുടെ രാഷ്ട്രീയ വീക്ഷണത്തിന്റെ വഴിയിൽ ഞാനില്ല.
പക്ഷേ താങ്കളുടെ നന്മകൾ അത് കണ്ടില്ലന്നു നടിക്കാൻ എനിക്കാവില്ല.
എൻ്റെയും രണ്ടു ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ളത് കൊണ്ടു് അങ്ങയെ കൂടുതൽ മനസ്സിലാക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്.
അങ്ങേക്ക് ഭാവുകങ്ങൾ നേർന്ന്…
ആലപ്പി അഷറഫ്
സിനിമകളുടെ ഡിജിറ്റല്‍ റിലീസില്‍ തിയറ്ററുകള്‍ക്ക് ഇനി ആശങ്കയില്ലെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. നിയന്ത്രണങ്ങളോടെ പുതിയ സിനിമകള്‍ തുടങ്ങുക പ്രായോഗികമല്ലെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു
നിയന്ത്രണങ്ങളോടെ സിനിമാ ചിത്രീകരണവും തിയറ്ററുകള്‍ തുറക്കുന്ന കാര്യവും ചര്‍ച്ചയാകുന്നുണ്ടോ?
പുതിയ സിനിമകള്‍ തുടങ്ങുന്ന കാര്യം സമീപ മാസങ്ങളിലൊന്നും ചിന്തിക്കാനാകില്ല. പകുതി പൂര്‍ത്തിയായതും എണ്‍പത് ശതമാനത്തോളം പണികള്‍ തീര്‍ന്നതുമായ ചിത്രങ്ങളും മിനുക്കുപണികള്‍ മാത്രം നടത്തിയാല്‍ റിലീസ് ചെയ്യാനാകുന്നതുമായ സിനിമകളും ഉണ്ട്. ഈ സിനിമകള്‍ പൂര്‍ത്തിയാകുന്ന കാര്യമാണ് ഇപ്പോഴെല്ലാവരും ആലോചിക്കുന്നത്. അപ്പോഴും തിയറ്ററുകള്‍ എന്ന് തുറക്കാനാകുമെന്ന് ഉറപ്പാക്കാതെ കൂടുതല്‍ സിനിമകളും പൂര്‍ത്തിയാക്കുന്ന കാര്യം നിര്‍മ്മാതാക്കള്‍ക്ക് ആലോചിക്കാനാകില്ല. മലയാള സിനിമകള്‍ ഇപ്പോള്‍ ദുബായില്‍ റീ റീലീസ് ചെയ്തല്ലോ എന്താണ് സംഭവിച്ചത്. അഞ്ചോ പത്തോ ആളുകളാണ് ഓരോ ഷോയ്ക്കും വന്നത്. സിനിമ റിലീസ് ചെയ്യാനാകുന്ന സാഹചര്യമില്ലാതെ നിര്‍മ്മാതാക്കള്‍ സിനിമ പൂര്‍ത്തിയാക്കുന്ന കാര്യം ആലോചിക്കുമോ, വിപണിയില്ലാതെ ഇപ്പോള്‍ പണം മുടക്കാന്‍ ആരാണ് തയ്യാറാവുക. 90 ശതമാനം ആളുകളും ഫൈനാന്‍സിയേഴ്‌സില്‍ നിന്ന് പണം പലിശക്കെടുക്കുന്നവരാണ്. തിയറ്ററുകള്‍ ഓപ്പണ്‍ ആകാതെ നിര്‍മ്മാതാക്കള്‍ക്ക് പണം ആരെങ്കിലും കൊടുക്കുമോ?. മുന്‍നിര താരങ്ങള്‍ ആരെങ്കിലും ഷൂട്ടിംഗിന് തയ്യാറാകുമോ. കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളോടെ ചിത്രീകരണത്തിന് അനുമതി കിട്ടിയാലും പ്രധാന താരങ്ങള്‍ ഉള്‍പ്പെടെ എത്തുമെന്ന് തോന്നുന്നില്ല. അത് പ്രായോഗികവുമല്ല.
ഈ ഘട്ടത്തില്‍ ആശ്വാസകരമായ ഏക മാര്‍ഗ്ഗം ഡിജിറ്റല്‍ റിലീസ് അല്ലേ, കുറച്ച് സിനിമകളെങ്കിലും ഒടിടി റിലീസ് നടത്തിയാല്‍ കെട്ടിക്കിടക്കുന്ന സിനിമകള്‍ കുറയും, കുറേ നിര്‍മ്മാതാക്കള്‍ക്കെങ്കിലും സാമ്പത്തികമായി അത് ആശ്വാസമാകും, അതിനെ തിയറ്ററുടമകള്‍ എതിര്‍ക്കേണ്ടതുണ്ടോ?
ഒ.ടി.ടി ത്രൂ റിലീസുകളുടെ കാര്യത്തില്‍ ഞങ്ങള്‍ക്ക് ഇപ്പോള്‍ ഒരു തരത്തിലും പേടിയില്ല. തിയറ്ററുകളില്‍ റിലീസ് വേണ്ടെന്ന് തീരുമാനിക്കുന്നവര്‍ അത്തരം പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യട്ടേ. പക്ഷേ തിയറ്ററുകളിലും ഓണ്‍ലൈനിലും ഒരേ സമയം റിലീസിനോടാണ് ഞങ്ങളുടെ എതിര്‍പ്പ്. ഡിജിറ്റല്‍ റിലീസിന് കൊടുക്കുന്നവര്‍ കൊടുക്കട്ടേ എന്നാണ് ചിന്തിക്കുന്നത്. മലയാളത്തില്‍ നിന്ന് 2 കോടിക്ക് മുകളില്‍ ചെലവ് വരുന്ന സിനിമകളൊന്നും ആമസോണോ, നെറ്റ്ഫ്‌ളിക്‌സോ ഉള്‍പ്പെടെ വാങ്ങുമെന്ന് എനിക്ക് തോന്നുന്നില്ല. ഒരു മുന്‍നിര സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിലെ ഉയര്‍ന്ന പ്രതിനിധിയുമായി സംസാരിച്ചപ്പോള്‍ പറഞ്ഞത് ‘നിങ്ങള്‍ തിയറ്ററുകള്‍ ടെന്‍ഷന്‍ അടിക്കേണ്ട വമ്പന്‍ പടങ്ങളൊന്നും ഞങ്ങള്‍ വാങ്ങാന്‍ പോകുന്നില്ല’ എന്നാണ്. ഒടിടി റിലീസ് എന്നത് കുറച്ച് പേരുടെ സമ്മര്‍ദ്ദം കൂടിയാണെന്നാണ് മനസിലാക്കുന്നത്.
ഡിജിറ്റല്‍ പ്‌ളാറ്റ്‌ഫോമുകള്‍ക്ക് മലയാളം ചെറിയ മാര്‍ക്കറ്റ് ആണ്. വേള്‍ഡ് റിലീസിംഗിലൂടെയാണ് ഒടിടി പ്ലാറ്റ്‌ഫോം ലാഭമുണ്ടാക്കുന്നത്. ബോളിവുഡോ, തമിഴോ, തെലുങ്കോ പോലെ വലിയൊരു ഓഡിയന്‍സിന് കേരളത്തിന് പുറത്തും ഇന്ത്യക്ക് പുറത്തും അവര്‍ക്ക് കിട്ടില്ല. മലയാളം പടമാകുമ്പോള്‍ കേരളം വിട്ടാല്‍ ഒരു കുട്ടി കാണാനുണ്ടാകില്ല. അതല്ലാത്ത സിനിമകള്‍ തിയറ്ററുകളുടേത് പോലെ ചില എഗ്രിമെന്റിലാണ് വാങ്ങുന്നത്. കാണുന്ന ആളുകളുടെ എണ്ണത്തിന് അനുസരിച്ച് ലാഭവിഹിതം എന്ന രീതിയിലൊക്കെ. ഞങ്ങള്‍ തിയറ്ററുകള്‍ നല്‍കുന്ന 60-40 അനുപാതത്തിലുള്ള ധാരണ പോലെ സുതാര്യമായി ഈ പ്ലാറ്റ്‌ഫോം നല്‍കുമെന്ന് കരുതുന്നുണ്ടോ. ഒരു മലയാള സിനിമ ലാഭം കണ്ടെത്തുന്നത് കേരളത്തിലെ തിയറ്റര്‍ റിലീസ്, ഗള്‍ഫ് റിലീസ്, മറ്റ് രാജ്യങ്ങളിലെ വിതരാണവകാശം, സാറ്റലൈറ്റ് അവകാശം, ഡിജിറ്റല്‍ സ്ട്രീമിംഗ് റൈറ്റ്‌സ് ഉള്‍പ്പെടെ നല്‍കിയാണ്. ബാക്കിയുള്ള എല്ലാ വിപണിയും നിര്‍ജീവമായതിനാല്‍ ഒടിടി അവകാശം നല്‍കിയാല്‍ തന്നെ ചെറിയൊരു ശതമാനം പണമല്ലേ തിരിച്ചുകിട്ടുന്നുള്ളൂ.
ചുരുക്കത്തില്‍ ഡിജിറ്റല്‍ റിലീസിനെ എതിര്‍ക്കേണ്ട എന്നാണ് തീരുമാനം
എതിര്‍പ്പുണ്ട്. അത് തിയറ്ററുകള്‍ക്ക് ഭീഷണിയാകുന്ന വിധത്തില്‍ ഒരേ സമയം റിലീസ് ചെയ്യുന്നതിലാണ്. അല്ലെങ്കില്‍ തിയറ്ററുകളില്‍ ഓടുന്ന സമയത്ത് തന്നെ ഈ പ്ലാറ്റ്‌ഫോമില്‍ വരുന്നതിനോടും എതിര്‍പ്പുണ്ട്. പക്ഷേ തിയറ്ററില്‍ റിലീസ് ചെയ്ത ശേഷം സിനിമ വാങ്ങുന്ന രീതിയിലേക്കാണ് ഒടിടി കമ്പനികളും പോവാന്‍ സാധ്യത. മലയാളം സിനിമക്ക് ഏറ്റവും കുറഞ്ഞ ബജറ്റ് ആണ് അവര്‍ മാറ്റിവച്ചിരിക്കുന്നത്. ആമസോണിനോ നെറ്റ്ഫ്‌ളിക്‌സിനോ വേണ്ടി ലോ ബജറ്റില്‍ ഒരു സിനിമ നിര്‍മ്മിച്ച് തിയറ്റര്‍ വേണ്ടെന്ന് വച്ചാല്‍ അവര്‍ എടുക്കുമായിരിക്കും, അങ്ങനെ സിനിമകള്‍ വന്നോട്ടെ. ഞങ്ങള്‍ക്ക് യാതൊരു എതിര്‍പ്പുമില്ല. മമ്മൂട്ടിയോ മോഹന്‍ലാലോ മുതല്‍ ഫഹദോ, ടൊവിനോ പോലുള്ള താരങ്ങള്‍ ഇത്തരം സിനിമകള്‍ ചെയ്യുമോ?, ഇല്ലെന്നാണ് എന്റെ വിശ്വാസം. തിയറ്ററുകളില്‍ റിലീസ് ചെയ്യുന്ന സിനിമ ഒരാഴ്ചക്കുള്ളില്‍ ഈ പ്ലാറ്റ്‌ഫോമുകളില്‍ വന്നാല്‍ ഞങ്ങള്‍ക്ക് ഭീഷണിയാണ്. നേരത്തെ ചാനലുകളില്‍ സിനിമ കാണിക്കുന്ന കാര്യത്തില്‍ ഇത്ര ദിവസത്തിന് ശേഷമെന്ന ധാരണ വേണമെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. അതേ നിലപാടാണ് ഡിജിറ്റല്‍ റിലീസിന്റെ കാര്യത്തിലും.
വിഷുവിന് തിയറ്ററുകള്‍ തുറക്കാമെന്ന് പ്രതീക്ഷിച്ചിടത്ത് നിന്ന് പെരുന്നാളും കടന്നു പോയി, ഓണം റിലീസും ഈ ഘട്ടത്തില്‍ പ്രയാസകരമല്ലേ്?
ഇപ്പോള്‍ അങ്ങനെ ഒരു ഉറപ്പുമില്ല. വേഗത്തില്‍ തിയറ്ററുകള്‍ തുറക്കണമെന്ന് നമ്മളും ഈ അവസരത്തില്‍ ചിന്തിക്കരുതല്ലോ. കൊവിഡ് ഭീതി നമ്മളെ വിട്ടൊഴിയാതെ അതൊന്നും ഇനി എളുപ്പമല്ല. ് തിയറ്ററുകള്‍ തുറക്കാന്‍ ഗവണ്‍മെന്റ് അനുമതി നല്‍കിയാലും പ്രേക്ഷകര്‍ വന്ന് തുടങ്ങണമല്ലോ.
മള്‍ട്ടിപ്ലെക്‌സ് കമ്പനികള്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വച്ച പ്രപ്പോസലുകളെ കുറിച്ച് കേട്ടിരുന്നു, നിയന്ത്രണങ്ങളോടെ നാല്‍പ്പത് ശതമാനം പ്രേക്ഷകരെ മാത്രം ഉള്‍ക്കൊള്ളിച്ചുള്ള റിലീസ് തുടങ്ങി ഗൈഡ്‌ലൈനുകള്‍?
അതൊന്നും കേരളത്തിലെ തിയറ്ററുകളില്‍ വര്‍ക്ക് ഔട്ട് ആകില്ല. ഏത് പ്രൊഡ്യൂസര്‍ ഇത് പോലൊരു വ്യവസ്ഥയില്‍ റിലീസിന് പടം കൊടുക്കും. തരക്കേടില്ലാത്ത ഒരു സിനിമ റിലീസ് ചെയ്താല്‍ മാത്രമേ തിയറ്ററുകളിലേക്ക് ആളുകള്‍ തിരിച്ചെത്തൂ.
ഇനി സിനിമ പുനരാരംഭിക്കുമ്പോള്‍ മലയാളത്തിലെ സിനിമകളുടെ ബജറ്റിലും പ്രതിഫലത്തിലും ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ ഉണ്ടാകുമോ?
ഏഴ് കോടിക്ക് താഴെയുള്ള സിനിമകള്‍ മാത്രമേ കുറച്ച് കാലത്തേക്ക് നമ്മുക്ക് ആലോചിക്കാനാകൂ എന്നാണ് തോന്നുന്നത്. താരങ്ങളുടെ പ്രതിഫലം കുറക്കുന്ന കാര്യമൊന്നും പ്രായോഗികമല്ല. ഫെഫ്കയ്ക്ക് കീഴിലുള്ള സാങ്കേതിക പ്രവര്‍ത്തകരുടെ പ്രതിഫലത്തില്‍ കുറവ് വരുത്തുന്ന കാര്യം ചിലപ്പോള്‍ നടക്കുമായിരിക്കും. ടെക്‌നീഷ്യന്‍സ് ചിലപ്പോള്‍ അതിന് തയ്യാറാകുമായിരിക്കും. പക്ഷേ താരങ്ങള്‍ എത്രത്തോളം തയ്യാറാകുമെന്ന് സംശയമുണ്ട്. താരങ്ങള്‍ ആവശ്യപ്പെടുന്ന പ്രതിഫലം തരാം ഡേറ്റ് കിട്ടിയാല്‍ മതിയെന്ന് ചിന്തിക്കുന്നവരാണ് നിര്‍മ്മാതാക്കള്‍. സിനിമാ വിപണി താരങ്ങളെ കേന്ദ്രീകരിച്ചല്ലേ. ഒരു സൂപ്പര്‍താരത്തിന്റെ ഡേറ്റ് കിട്ടാന്‍ മറ്റുള്ളവരുടെ പ്രതിഫലങ്ങള്‍ കുറക്കാനാണ് നിര്‍മ്മാതാവും നോക്കുക. ഞാനൊരു നിര്‍മ്മാതാവ് കൂടിയാണ്, മോഹന്‍ലാല്‍ ഡേറ്റ് നല്‍കിയാല്‍ അദ്ദേഹം ചോദിക്കുന്ന പ്രതിഫലം നല്‍കാന്‍ ഞാന്‍ തയ്യാറാകും. മമ്മൂട്ടിയാണെങ്കിലും അങ്ങനെ.
താരങ്ങള്‍ കുറക്കാമെന്ന് തീരുമാനിച്ചാല്‍ തന്നെ നിര്‍മ്മാതാക്കള്‍ കൂടുതല്‍ തരാം ഡേറ്റ് വേണം എന്ന മത്സരത്തില്‍ നിന്ന് മാറി നില്‍ക്കുമോ. കേരളത്തില്‍ തന്നെയല്ല, ഇന്ത്യന്‍ സിനിമയില്‍ തന്നെ പ്രതിഫലം വെട്ടിക്കുറക്കല്‍ പ്രായോഗികമാകുമെന്ന് തോന്നുന്നില്ല. കൊവിഡ് കാലത്തല്ല പല കാലങ്ങളിലും പ്രതിഫലം കുറക്കുന്ന കാര്യത്തില്‍ ചര്‍ച്ച നടന്നിട്ടുണ്ട്. പക്ഷേ ആരെങ്കിലും ഒരാള്‍ ചോദിക്കുന്ന പ്രതിഫലം കൊടുത്ത് ആ ചര്‍ച്ച തന്നെ അട്ടിമറിക്കും. മൂന്ന് മാസം ഇടവേളയായതിനാല്‍ പ്രതിഫലം കൂട്ടുന്ന കാര്യത്തിലായിരിക്കും ചിലപ്പോള്‍ താരങ്ങളും ആലോചിക്കുന്നുണ്ടാവുക.
വലിയ റിസ്‌ക് നിര്‍മ്മാതാക്കളുടേതായിരിക്കുമല്ലോ, അനിശ്ചിതാവസ്ഥ തുടരുന്ന വിപണിയിലേക്കാണ് പൂര്‍ത്തിയായ സിനിമയുമായും, തുടങ്ങാനിരിക്കുന്ന സിനിമയുമായും വരേണ്ടത്?
മലയാളത്തിലെ പ്രധാനപ്പെട്ട എല്ലാ താരങ്ങള്‍ക്കും സ്വന്തം നിര്‍മ്മാണ കമ്പനിയോ വിതരണ കമ്പനിയോ ഉണ്ട്. അവര്‍ക്ക് ഞങ്ങളെ പോലുള്ള നിര്‍മ്മാതാക്കള്‍ വേണമെന്ന് നിര്‍ബന്ധമില്ല. താരങ്ങളുടെ നിര്‍മ്മാണ പങ്കാളിത്തമുള്ളതോ, അവര്‍ തന്നെ നിര്‍മ്മിക്കുന്നതോ ആയ സിനിമകളാവും ഇനി കൂടുതലും വരാനിരിക്കുന്നത്. ചെലവ് നിയന്ത്രിക്കുന്നിടത്തും പ്രതിഫലത്തില്‍ കുറവ് വരുത്തുന്നിടത്തുമാണ് മലയാള സിനിമക്ക് ഭാവിയുള്ളത്. ആറോ ഏഴോ മാസം കൊണ്ട് പഴയ പ്രതിഫലത്തിലേക്കും പഴയ ബജറ്റിലേക്കും വരാന്‍ സാധിക്കുമായിരിക്കും. സര്‍ക്കാര്‍ ചെയ്ത് തരേണ്ട കാര്യങ്ങളുണ്ട്. ജിഎസ്ടിയും അല്ലാത്ത ടാക്‌സും താല്‍ക്കാലികമായി നിര്‍ത്തിവെക്കണം. പക്ഷേ അതൊന്നും സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്ന് തോന്നുന്നു. ചാനലുകളൊന്നും പഴയ പോലെ സിനിമ എടുക്കുന്നില്ല. അവര്‍ക്ക് പരസ്യവരുമാനം കുത്തനെ കുറഞ്ഞു. ലോക്ക് ഡൗണിന് ശേഷം ചാനലുകള്‍ നല്‍കിയ അഡ്വാന്‍സ് കാന്‍സല്‍ ചെയ്ത സംഭവം വരെയുണ്ട്. പിന്നെ കൊവിഡ് ഭീതിയൊഴിഞ്ഞാല്‍ തന്നെ ആളുകള്‍ വലിയ തോതില്‍ വരണമെങ്കില്‍ മരക്കാര്‍ പോലൊരു പടം റിലീസ് ചെയ്യണം. പക്ഷേ അവര്‍ക്ക് ആ പടം റിലീസ് ചെയ്യണമെങ്കില്‍ വേള്‍ഡ് മാര്‍ക്ക് സാധാരണ നിലയിലാകണം.