മലയാള സിനിമാ ലോകത്തിന്റെ സ്വന്തം ലാലേട്ടന് ജന്മദിനത്തിൽ ആശംസകളുമായി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി. മോഹൻലാലിന്റെ അറുപതാം പിറന്നാൾ ദിനത്തിൽ ഫേസ്ബുക്കിലൂടെയാണ് മമ്മൂട്ടി ആശംസകൾ നേർന്നത്.
‘ലാലിന്റെ ജന്മദിനമാണ്, ഞങ്ങൾ തമ്മിൽ പരിചയമായിട്ട് ഏകദേശം 39 വർഷമായി. പടയോട്ടത്തിന്റെ സെറ്റിൽ വച്ചാണ്ആദ്യം കാണുന്നത്. ആ പരിചയം ഇതാ ഇന്ന് വരെ. എന്റെ സഹോദരങ്ങൾ അഭിസംബോധന ചെയ്യുന്ന പേര് വച്ചാണ് എന്നെ ലാൽ വിളിക്കാറുള്ളത്. ഇച്ചാക്ക, പലരും എന്നെ അങ്ങനെ വിളിക്കുമ്പോഴും, ആലങ്കാരികമായ് പലരും അങ്ങനെ വിളിക്കാറുണ്ടെങ്കിലും ലാലെന്നെ അങ്ങനെ വിളിക്കുമ്പോൾ എനിക്ക് പ്രത്യേക സന്തോഷമാണ്. എന്റെ സഹോദരങ്ങൾ അങ്ങനെ വിളിക്കുമ്പോൾ എനിക്ക് പ്രത്യേക സന്തോഷമാണ്’- മമ്മൂട്ടി പറഞ്ഞു.
സിനിമയോട് ഗൗരവമുണ്ടെങ്കിലും ജീവിതത്തോട് അത്ര ഗൗരവം കാണുന്നവരായിരുന്നില്ല നമ്മൾ. കോളേജ് വിദ്യാർത്ഥികളെ പോലെ പാടിയും ഉല്ലസിച്ചും തമാശ പറഞ്ഞും കളിച്ചും ഒക്കെ നടന്നു. പക്ഷെ തൊഴിലിനോട് ഗൗരവം പുലർത്തി. നമുക്ക് സാമാന്യം നല്ല മാർക്കും കിട്ടി. അത് കൊണ്ട് ആളുകൾ സ്‌നേഹിക്കുകയും വാഴ്ത്തുകയും ചെയ്യുന്ന നടൻമാരായി മാറിയതെന്നും മമ്മൂട്ടി പറഞ്ഞു.
അതിന് ശേഷമുള്ള യാത്ര വളരെ നീണ്ട യാത്രയാണ്. ചില്ലറ പരിഭവങ്ങളും പിണക്കങ്ങളുമൊക്കെ നേരിട്ട് കാണുമ്പോൾ ഐസ് പോലെ അലിഞ്ഞു തീർന്നു. എന്റെ മകളുടെ വിവാഹം, മകന്റെ വിവാഹം എന്നിവയൊക്കെ ലാൽ സ്വന്തം വീട്ടിലെ വിവാഹം പോലെ നടത്തി തന്നത് എനിക്ക് ഓർമ്മയുണ്ട്. അപ്പുവിനെ ആദ്യമായി സിനിമയിൽ ഇൻട്രൊഡ്യൂസ്‌ചെയ്യാൻ പോയപ്പോൾ എന്റെ വീട്ടിൽ വന്നതും അനുഗ്രഹം വാങ്ങിയതും സ്‌നേഹം വാങ്ങിയതും പ്രാർത്ഥനകൾ വാങ്ങിയതും ഓർമ്മയുണ്ടെന്നും വലിയ സൗഹൃദം നമുക്കിടയിൽ വളർന്നിരുന്നുവെന്നും മമ്മൂട്ടി ഓർത്തെടുക്കുന്നു.
ഈ യാത്രകൾ നമുക്ക് തുടരാം, ഇനിയുള്ള കാലം, ഇനി എത്ര കാലം എന്ന് നമുക്കറിയില്ല. നമ്മുടെ ജീവീത പാഠങ്ങൾ പിന്നാലെ വരുന്നവർക്ക് അറിഞ്ഞ് അനുഭവിക്കാനും അറിഞ്ഞ് മനസ്സിലാക്കാനും കഴിയുന്ന പാഠങ്ങളാവട്ടെ. മലയാളത്തിന്റെ ഈ അത്ഭുത കലാകാരന്, ലാലിന്, മലയാളികളുടെ ലാലേട്ടന്, മലയാള സിനിമ കണ്ട മഹാനായ നടന്, പ്രിയപ്പെട്ട മോഹൻലാലിന് ജന്മദിനാശംസകൾ-മമ്മൂട്ടി
മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുതിയ വീടാണ് ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിരിക്കുന്നത് .പടുകൂറ്റൻ ബംഗ്ലാവ് മോഡലിൽ പണിതിരിക്കുന്ന വീടിൻറെ ആകാശ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് . എറണാകുളത്ത് വൈറ്റിലയ്ക്കടുത്ത് ഇളംകുളത്താണ് മമ്മൂക്ക തന്റെ പുതിയ വീട് പണിതിരിക്കുന്നത്. ഇവിടെ തന്നെയാണ് മകനും നടനുമായ ദുൽഖർ സൽമാനും താമസിക്കുന്നത്. വീടിന് മുന്നിൽ പാർക്ക് ചെയ്തിരിക്കുന്ന നിരവധി ആഡംബര വാഹനങ്ങളും ചിത്രത്തിൽ കാണുവാൻ സാധിക്കും. വീടിന് മുന്നിൽ പാർക്ക് ചെയ്തിരിക്കുന്ന ഈ ആഡംബര കാറുകൾ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധാകേന്ദ്രം. ഇതിൽ ദുൽഖറിന്റെ കാറുകളും ഉണ്ട്.
ദുൽഖർ സൽമാന്റെ ഭാര്യ അമാൽ തന്നെയാണ് മമ്മൂക്കയുടെ വീടിൻറെ ഇൻറീരിയർ ഡിസൈനിങ് നടത്തിയത്. യുവതാരം ഫഹദ് ഫാസിലിൻറെ പുതിയ വീടിന് ഇൻറീരിയർ ഡിസൈനിങ് നടത്തിയതും അമാൽ തന്നെയായിരുന്നു.എറണാകുളത്ത് തന്നെ മമ്മൂട്ടിക്ക് വേറെയും വീടുകളുണ്ട്. മമ്മൂക്കയ്ക്ക് ആഡംബര കാറുകളോട് ഉള്ള ഭ്രമം മലയാളികളായ എല്ലാവർക്കും അറിയാവുന്ന കാര്യം ആണ്. അദ്ദേഹത്തിൻറെ പുതിയ വീട്ടിലേക്ക് ഇപ്പോൾ ആഡംബരകാറുകൾ എല്ലാം മാറ്റിയിരിക്കുകയാണ്
ജാഗ്വർ, ഔഡി, ബെൻസ്, ലാൻഡ് ക്രൂയിസർ , മിനി കൂപ്പർ, ബിഎംഡബ്ല്യു തുടങ്ങി ഒട്ടുമിക്ക ആഡംബര കാറുകളുടെ ശേഖരവും മമ്മൂക്കയ്ക്ക് ഉണ്ട്.
വൺ ആണ് മമ്മൂട്ടിയുടെ അടുത്ത റിലീസ് ചിത്രം. കേരള മുഖ്യമന്ത്രിയായി ചിത്രത്തിൽ എത്തുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് കടക്കൽ ചന്ദ്രൻ എന്നാണ്. ഒരു മുഖ്യമന്ത്രി എങ്ങനെ ആയിരിക്കണം എന്ന ചിന്തയാണ് ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്.
പൂർണ്ണമായും കേരള രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ചിത്രമാണിത്
മലയാള സിനിമയുടെ എക്കാലത്തെയും വലിയ സൂപ്പര്‍സ്‌റ്റാര്‍ മോഹന്‍ലാലിന് ഇന്ന് അറുപതു വയസ് തികയുന്നു.
ലോക്ക്‌ഡൗണിനെ തുടര്‍ന്ന് ചെൈന്നയില്‍ തുടരേണ്ടി വന്ന ലാല്‍ അവിടെ ജന്മദിനം ആഘോഷിക്കും. കേരളമെമ്പാടും ആരാധകര്‍ക്ക് ആഹ്ലാദദിവസവുമാണിന്ന്. ലോക്ക്‌ഡൗണ്‍ നിബന്ധനകളും സാമൂഹിക അകലവും പാലിച്ച് താരത്തിന്റെ ജന്മദിനം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് ഫാന്‍സ് അസോസിയേഷനുകള്‍.
1960 മേയ് 21-ന് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലാണ് മോഹന്‍ലാലിന്റെ ജനനം. പിതാവ് വിശ്വനാഥന്‍ നായരുടെ ജോലിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തേക്ക് കുടുംബം താമസം മാറിയ ശേഷം അവിടെയായിരുന്നു ലാലിന്റെ ബാല്യവും യൗവനവും.
1978-ല്‍ സുഹൃത്തുക്കളുമായി ചേര്‍ന്നു തയാറാക്കിയ തിരനോട്ടം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ മുഖ്യധാരാ നടനായി. 1986-ല്‍ രാജാവിന്റെ മകന്‍ എന്ന സിനിമയിലൂടെ സൂപ്പര്‍താരമായി ഉയര്‍ന്ന മോഹന്‍ലാല്‍ പിന്നീട് മൂന്നരപ്പതിറ്റാണ്ടായി മലയാള സിനിമയുടെ അച്ചുതണ്ടായി നിലകൊള്ളുന്നു.
രാജ്യം പത്മഭൂഷണ്‍ ബഹുമതി നല്‍കി ആദരിച്ച മോഹന്‍ലാലിനെ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണററി ലെഫ്‌റ്റനന്റ് കേണല്‍ പദവിയും തേടിയെത്തി.
മകന്‍ അപ്പുവിന്റെ സിനിമാ ജീവിതത്തെപ്പറ്റി മോഹന്‍ലാല്‍ പറയുന്നു. സിനിമാജീവിതത്തെക്കുറിച്ച് അയാള്‍ക്ക് പോലും ആകാംക്ഷയില്ലെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. അപ്പുവിന്റെ ലോകം പുസ്തകങ്ങളും പര്‍വതാരോഹണവുമാണ്. അതുമായി രസകരമായി ജീവിക്കുന്നു.
അതിനിടയില്‍ അയാള്‍ സിനിമയും ആസ്വദിക്കുന്നു. അപ്പു തന്നെപ്പോലെ ആഗ്രഹങ്ങളില്ലാതെ ജീവിക്കുന്ന ആളാണെന്നും മോഹന്‍ലാല്‍ പറയുന്നു. ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നി സിനിമകളാണ് പ്രണവ് മോഹന്‍ലാല്‍ നായകനായി തിയറ്ററുകളില്‍ എത്തിയത്. അമ്മയുടെ അടുത്തല്ല എന്ന സങ്കടമാണ് ലോക്ക് ഡൗണിലുളളതെന്നും മോഹന്‍ലാല്‍ പറയുന്നു.
അമ്മ കൊച്ചിയിലെ വീട്ടില്‍ വിശ്രമത്തിലാണ്. ഉടന്‍ രണ്ടുദിവസം കൊണ്ട് തിരിച്ചെത്താമെന്ന് കരുതി പോന്നതാണ്. എന്നും വീഡിയോ കോളിലൂടെ കാണും. സംസാരിക്കും. ഇത്രയും കാലം വീട്ടില്‍ ഇരുന്നപ്പോള്‍ മാറിയോ എന്ന് പുറത്തിറങ്ങിയാലേ അറിയൂ. പൂര്‍ണമായും ഇപ്പോള്‍ വീട്ടിലാണ്. കൂടെ ജോലി ചെയ്തവര്‍ അടക്കമുളള എത്രയോ പേര്‍ കഷ്ടപ്പാടിലാണ്. അത് വലിയ സങ്കടമാണ്. അതിനിടയിലെ ചെറിയ സന്തോഷമാണ് ഇത്രയും കാലം ഒന്നും ആലോചിക്കാനാകാതെ ഇരിക്കാനാകുന്നു എന്നത്. രാവിലെ എഴുന്നേല്‍ക്കും. വാര്‍ത്ത വായിക്കും. വ്യായാമം ചെയ്യും.
തനിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളോ, രാഷ്ട്രീയ ഭാഗം പിടിക്കലോ ഇല്ല. നരേന്ദ്രമോദിയും പിണറായി വിജയനും വളരെ കഷ്ടപ്പെട്ട് നേതൃത്വത്തില്‍ എത്തി, വളരെ വലിയ കാര്യങ്ങള്‍ ചെയ്യുന്ന സുതാര്യതയുളളവരാണെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രണ്ടുപേരുമായിട്ടുളള അടുപ്പം കാത്തുസൂക്ഷിക്കുന്നതിന് രാഷ്ട്രീയമല്ല അവരിലേക്ക് അടുപ്പിച്ചതെന്നും മോഹന്‍ലാല്‍ പറയുന്നു.
മോഹന്‍ലാല്‍ ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 വരുന്നു. ലോക്ക് ഡൗണിനു ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്നത് ദൃശ്യം 2 വില്‍ ആയിരിക്കുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പറയുന്നു. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു 2013ല്‍ ഇറങ്ങിയ ക്രൈം ത്രില്ലര്‍ ദൃശ്യം. ആശീര്‍വാദ് സിനിമാസ് ആയിരിക്കും ദൃശ്യം 2വും നിര്‍മ്മിക്കുകയെന്നാണ് ലഭിക്കുന്ന വിവരം.
പുതിയ സാഹചര്യത്തില്‍ ലോക്ക്ഡൗണിന് ശേഷവും സിനിമ ചിത്രീകരണത്തിനും മറ്റും നിയന്ത്രണങ്ങള്‍ ഉണ്ടാകും എന്നതിനാല്‍ ആ സാഹചര്യങ്ങളും പരിഗണിച്ച് ചിത്രീകരിക്കാവുന്ന രീതിയിലായിരിക്കും ദൃശ്യം 2 വിന്റെ രചന എന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ 60 ദിവസം എടുത്ത് ഷൂട്ടിംഗ് പൂര്‍ത്തികരിക്കുന്ന രീതിയിലായിരിക്കും ചിത്രമെന്നും വിവരമപണ്ട്.
കൊവിഡ് പ്രതിസന്ധിയില്‍ നിലച്ച മോഹന്‍ലാലിന്റെ മറ്റു ചിത്രങ്ങള്‍ ഈ ചിത്രത്തിന് ശേഷമേ ആരംഭിക്കൂ എന്നാണ് വിവരം. 2013ലാണ് ജീത്തുജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച ദൃശ്യം റിലീസായത്. പുലിമുരുകന് മുന്‍പ് മോഹന്‍ലാലിന്റെ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രമായിരുന്നു ദൃശ്യം. ചിത്രത്തിന്റെ വന്‍ വിജയത്തിന് പിന്നാലെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, സിംഹള, ചൈനീസ് ഭാഷകളിലേക്ക് ദൃശ്യം റീമേക്ക് ചെയ്തിരുന്നു. വന്‍ ഹിറ്റായിരുന്നു ചിത്രം. പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തികൊണ്ടുള്ള ചിത്രം വര്‍ഷങ്ങള്‍ക്കിപ്പോഴും അതേ ആകാംക്ഷ തന്നെയാണ് ഓരോരുത്തരിലും പ്രകടമാകുന്നത്.
മലയാള സിനിമയിലെ ഏറ്റവും വലിയ മനുഷ്യ സ്നേഹി പ്രേം നസീർ ആയിരുന്നെന്നും മോഹൻലാലിന്റെ മകൻ മലയാള സിനിമയിൽ ഉറച്ചു നിന്നാൽ, പ്രണവിലൂടെ മലയാള സിനിമയ്ക്ക് മറ്റൊരു പ്രേംനസീർ പുനർജനിക്കുമെന്നും ആലപ്പി അഷ്റഫ്. വർഷങ്ങൾക്കു മുമ്പ് നടൻ മോഹൻലാലുമൊത്തുള്ള അനുഭവം പങ്കുവച്ചാണ് ആലപ്പി അഷ്റഫ് ഇക്കാര്യം വ്യക്തമാക്കിയത്.
ആലപ്പി അഷ്റഫിന്റെ കുറിപ്പ് വായിക്കാം
അച്ഛന്റെ അപൂർവ ചിത്രവും , പുത്രനുണർത്തുന്ന പുതിയ പ്രതീക്ഷകളും…
എന്റെ സംവിധാനത്തിലുള്ള ആദ്യ ചിത്രമാണ് ഒരു മാടപ്രാവിന്റെ കഥ. പ്രേംനസീർ, മമ്മൂട്ടി, സീമ നളിനി, വനിത , മീന, കുതിരവട്ടം പപ്പു ,ഭീമൻ രഘു, രാമു, ശങ്കരാടി തുടങ്ങി വൻ താരനിരതന്നെയുണ്ടായിരുന്നു. എന്നാൽ മറ്റൊരു സവിശേഷചരിത്രം എന്തെന്നാൽ ഈ ചിത്രത്തിൽ മോഹൻലാലും അഭിനയിച്ചിരുന്നു എന്നതാണ്. ….സീമയുടെ കാമുകനായി.
ഈ ചിത്രത്തിന് വേണ്ടി നസീർസാർ കോമ്പിനേഷനിൽ മോഹൻലാൽ ഒരു ദിവസം വന്നു അഭിനയിച്ചു എന്ന കാര്യം അധികം ആർക്കും അറിയാത്ത സത്യമാണ്. ഇന്നു അതിന്റെ ഓർമയുടെ ബാക്കിപത്രമായ് ഒന്നുരണ്ടു ഫോട്ടോകൾ മാത്രം പഴയ ആൽബത്തിൽ ബാക്കിയാകുന്നു.
എന്നാൽ പ്രേംനസീർ കോമ്പിനേഷനിൽ ആ സമയത്ത് ഡേറ്റുകൾ ലാലിന് തീരെ ഇല്ലാതിരുന്നതിനാൽ, ഈ ചിത്രത്തിൽ നിന്നും തന്നെ ഒന്നു ഒഴിവാക്കി തരാമോ എന്നായിരുന്നു ലാലിന്റെ അഭ്യർത്ഥന, അടുത്ത ചിത്രത്തിൽ താനുണ്ടാകുമെന്നു ഉറപ്പും അദ്ദേഹം നല്‍കി. കഥയിൽ നിന്നും സിനിമയിൽ നിന്നും ആ കഥാപാത്രത്തെ പൂർണമായ് ഒഴിവാക്കി കൊണ്ടായിരുന്നു ഞാൻ ലാലിന്റെ ആവശ്യം പരിഗണിച്ചത്.
അടുത്ത പടം വനിതാ പൊലീസിൽ മോഹൻലാൽ ആ വാക്ക് കൃത്യമായ് പാലിക്കുകയും ചെയ്തു. ഇതിനിടെ ഒരു ദിവസത്തെ പ്രേംനസീർ–മോഹൻലാൽ കോമ്പിനേഷനിൽ , ഒരു കോമഡി ഫൈറ്റ് സീക്വൻസ് ഷൂട്ട് ചെയ്ത് കഴിഞ്ഞിരുന്നു..
ആ ഫൈറ്റിൽ രണ്ടു പേർക്കും ഡ്യൂപ്പുകളുണ്ടായിരുന്നു. സാധാരണ ഡ്യൂപ്പ് ഉള്ളപ്പോൾ ഒരേ പോലത്തെ രണ്ടു ഡ്രസ്സുകൾ കരുതാറുണ്ട്. ഡ്യൂപ്പിനും അഭിനേതാവിനും. എന്നാൽ തിരക്കിൽ കോസ്റ്റ്യൂമർ വേലായുധൻ കീഴില്ലത്തിന് ഒരണ്ണമേ പൂർത്തിയാക്കാൻ പറ്റിയുള്ളു. മോഹൻലാൽ അഭിനയിച്ചു തുടങ്ങുകയും ചെയ്തു.
ഇടയ്ക്ക് ഡ്യൂപ്പിന്റെ സീക്വൻസ് എടുക്കാൻ നേരം ആകെ ആങ്കലാപ്പായി. ഞാൻ എന്റെ ദേഷ്യം പ്രൊഡക്‌ഷൻ മാനേജർ കബീറിനോടും, കോസ്റ്റ്യൂമറോടും തീർത്തു. ഇത് മനസിലാക്കിയ മോഹൻലാൽ ഒട്ടും മടിക്കാതെ, ആരും ആവശ്യപ്പെടാതെ താൻ ധരിച്ചിരുന്ന ഷർട്ട് ഊരി തന്റെ ഡ്യൂപ്പായ ഫൈറ്റർക്ക് നല്കി. അങ്ങനെ ഗംഭീര ഘോരസംഘട്ടന രംഗങ്ങൾ ഷൂട്ടു ചെയ്തു കഴിഞ്ഞപ്പോൾ, ആ ഷർട്ട് പിഴിഞ്ഞാൽ ഏകദേശം ഒരു ലിറ്ററോളം വിയർപ്പ് കിട്ടും. അത്രത്തോളം കുതിർന്ന് പോയി ലാലിന്റെ ആ ഷർട്ട്.
വീണ്ടും മോഹൻലാലിന്റെ സീക്വൻസ് എടുക്കണം. എല്ലാവരും പരിഭ്രാന്തരായി. എന്തു ചെയ്യണമെന്നറിയാതെ ഞാൻ അകെ വിഷമിച്ചു.. ഷൂട്ടിങ് എല്ലാം കുളമായിപ്പോയല്ലോ എന്നോർത്ത് ആകെ സങ്കടപ്പെട്ടപ്പോൾ, അതാ ലാൽ ഡ്യൂപ്പിനോട് ഷർട്ട് ഊരിത്തരാൻ ആവശ്യപ്പെടുന്നു.. അയാൾ മടിച്ചപ്പോൾ ലാൽ നിർബന്ധിച്ചു ,ആ തമിഴ് ഫൈറ്റർ ലാലിന്റെ നിർബന്ധത്തിനു വഴങ്ങി.
നമ്മുടെ യൂണിറ്റിലെ തന്നെ ഒരു വ്യക്തി ലാലിനെ അതിൽ നിന്നും പിന്തിരിപ്പിക്കാനായ് ചെവിയുടെ അടുത്ത് ചെന്ന് എന്തോ മന്ത്രിച്ചു.. ലാലിന്റെ മറുപടിയാണ് ഞാൻ കേട്ടത്.
“അണ്ണാ അയാളും നമ്മളെപ്പോലെ ഒരു മനുഷ്യനല്ലേ….?”
ആ വിയർപ്പിൽ കുതിർന്ന ഷർട്ട് ഒട്ടും മടിക്കാതെ മോഹൻലാൽ വീണ്ടും ധരിച്ച് ഷൂട്ടിങ് സന്തോഷത്തോടെ ഭംഗിയായി പൂർത്തികരിച്ച് തന്നു.
“അയാളും നമ്മളെപ്പോലെ ഒരു മനുഷ്യനല്ലേ ” എന്ന ലാലിന്റെ ആ വാക്ക് എന്റെ മനസ്സിന്റെ താളുകളിൽ അന്നേ ആഴത്തിൽ പതിഞ്ഞിരുന്നു- ഇന്നും മങ്ങാതെ. മനുഷ്യനെ സ്നേഹിക്കാൻ പഠിപ്പിപ്പിക്കുന്ന മനുഷ്യ സ്നേഹിയായ ആ കലാകാരൻ, തന്റെ ജീവിതമാണ് തന്റെ സന്ദേശം അന്വർത്ഥമാക്കുന്നു.
വീണ്ടും അതോർമ്മപ്പെടുത്തുന്നത് ലാലിന്റെ മകൻ പ്രണവിന്റ സ്വഭാവത്തിലൂടെയാണ്. മധുരത്തിന് പിന്നാലെ വന്ന ഇരട്ടി മധുരം. അതേ, പ്രണവിന്റെ മനുഷ്യത്വം, മനസാക്ഷി, മാനവിക കാഴ്ചപ്പാട് എന്നിവ സമാനതകളില്ലാത്തതാണ്.
ചലച്ചിത്ര ചരിത്രത്തിൽ പേരഴുതാൻ ആഗ്രഹിച്ചവർ ഏറെയാണ് , എന്നാൽ മാനുഷിക മൂല്യവും സഹജീവി സ്നേഹവും കൈമുതലാക്കിയവർ അവരുടെ പേരുകൾ അവിടെ രേഖപ്പെടുത്തപ്പെടും. മറ്റുള്ളവരുടെ സ്ഥാനം ചരിത്രത്തിന്റെ ചവിറ്റ്കൊട്ടയിലാണ്.
താരപ്രഭയുടെ കണ്ണഞ്ചിപ്പിക്കുന്ന മാസ്മരികതയിലും ആഢംബരത്തിലും അഹങ്കാരത്തിലും ലഹരിയിലും മതിമറന്നു കഴിയുന്ന പുതു തലമുറയിലെ ചില താരങ്ങൾക്ക്, അവരുടെ ഇരുട്ട് വാഴുന്ന ഹൃദയത്തെ വെളിച്ചത്തിന്റെ നേർവഴിക്ക് തിരുത്തി വിടാൻ പ്രണവ് ഒരു മാതൃകയാകും എന്നു പ്രത്യാശിക്കാം. അത് അങ്ങിനെ തന്നെയാകട്ടെ.
മലയാള സിനിമ കണ്ടതിൽ വെച്ച് എക്കാലത്തേയും ഏറ്റവും വലിയ മനുഷ്യ സ്നേഹത്തിന്റെ മാതൃക പുരുഷൻ ശ്രീ പ്രേംനസീർ ആയിരുന്നു. ലാലിന്റെ മകൻ മലയാള സിനിമയിൽ ഉറച്ചു നിന്നാൽ, പ്രണവിലൂടെ മലയാള സിനിമയ്ക്ക് മറ്റൊരു പ്രേംനസീർ പുനർജനിക്കും ഉറപ്പാ, ആ നല്ല നാളുകൾക്കു വേണ്ടി പ്രതീക്ഷകളോടെ കാത്തിരിക്കാം…
ആലപ്പി അഷറഫ്
നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മാസ് ലുക്കുമായാണ് രണ്ടാമത്തെ പോസ്റ്ററില്‍ നിവിന്‍ എത്തിയിരിക്കുന്നത്. കൊച്ചി തുറമുഖം പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഈ ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരന്‍, നിമിഷ സജയന്‍, അര്‍ജുന്‍ അശോകന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, മണികണ്ഠന്‍ ആര്‍ ആചാരി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
1950കളുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍, 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് പ്രമേയമാക്കിയിരിക്കുന്നത്. മൂത്തോനുശേഷമുള്ള നിവിന്‍ പോളിയുടെ ചിത്രമാണ് തുറമുഖം. ഒപ്പം കേരളത്തില്‍ ഏറെ ചര്‍ച്ചകള്‍ക്കു വഴിവെച്ച കമ്മട്ടിപ്പാടത്തിനു ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണിത്.
ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ നിവിന്‍ പോളി ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്.
ബ്ലെസി പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന ‘ആടുജീവിതം’ എന്ന ചിത്രത്തിന്റെ ജോര്‍ദാന്‍ ഷെഡ്യൂള്‍ പാക്കപ്പ് ആയി. പൃഥ്വിരാജ് തന്റെ ഫേസ്ബുക്കിലൂടെയാണ് ഈ വിവരം അറിയിച്ചത്. അണിയറപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.
ചിത്രീകരണത്തിനായി ജോര്‍ദാനിന്‍ എത്തിയ പൃഥ്വിയും ബ്ലെസിയും ഉള്‍പ്പടെ 58 പേരടങ്ങുന്ന സിനിമാസംഘം കൊവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് അവിടെ ചിത്രീകരണം തുടരാനോ തിരിച്ചു വരാനോ സാധിക്കാതെ കുടുങ്ങിയത് വാര്‍ത്തയായിരുന്നു.
പിന്നീട് ജോര്‍ദാനില്‍ കര്‍ഫ്യൂ നിയമങ്ങളില്‍ ഇളവ് വന്നതോടെ ചിത്രീകരണം പുനരാരംഭിക്കാന്‍ സാധിച്ചത്. ഫെബ്രുവരി 29 നാണ് പൃഥ്വിയുള്‍പ്പെടുന്ന സംഘം ജോര്‍ദാനിലേക്ക് തിരിച്ചത്. ആടുജീവിതത്തിലെ കഥാപാത്രത്തിനായി തടി കുറച്ച് താടിയും മുടിയും നീട്ടി വളര്‍ത്തിയുള്ള പൃഥ്വിയുടെ ലുക്ക് ആരാധകര്‍ ഏറ്റെടുത്തിരുന്നു. അമല പോളാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നീണ്ട ഇടവേളക്ക് ശേഷം എആര്‍ റഹ്മാന്‍ സംഗീതം നല്‍കുന്ന മലയാള ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ആടുജീവിതത്തിന്.
ടി.വി ഷോകളിലൂടെ ശ്രദ്ധേയനായ മന്‍മീത് ഗ്രേവാവാളിനെ(32) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ചയാണ് മന്‍മീതിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രയാസത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
നവി മുംബൈയിലെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിലാണ് മന്‍മീതിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസമയത്ത് മന്‍മീതും ഭാര്യ രവീന്ദ്ര കൗറുമാണ് വീട്ടിലുണ്ടായിരുന്നത്. രാത്രി ഇരുവരും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മന്‍മീത് കിടപ്പുമുറിയിലേക്ക് പോവുകയായിരുന്നു.
മുറിയില്‍ കയറി മന്‍മീത് കതകടച്ചു. എന്നാല്‍ ഭാര്യ അത്ര ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് മുറിയില്‍ നിന്നും കസേര വീഴുന്ന ശബ്ദം കേട്ടതോടെ ഭാര്യ ഓടിയെത്തി. എത്ര വിളിച്ചിട്ടും മന്‍മീത് വാതില്‍ തുറന്നില്ല. തുടര്‍ന്ന് ഭാര്യ സഹായത്തിനായി അയല്‍ക്കാരെ വിളിക്കുകയായിരുന്നു.
എന്നാല്‍ ആരും സഹായത്തിനായി എത്തിയില്ല. മന്‍മീതിന് കോവിഡാണെന്ന ഭീതിയില്‍ ആരും സഹായത്തിന് തയ്യാറായില്ലെന്ന് മന്‍മീതിന്റെ സുഹൃത്ത് മന്‍ജിത് സിംഗ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ലോക്ഡൗണിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രയാസങ്ങളിലായിരുന്നു മന്‍മീതെന്ന് സൂചനയുണ്ട്.
പ്രതിഫലം ലഭിക്കാത്തതിനെ തുടര്‍ന്ന് ബാങ്ക് വായ്പകളുടെ തിരിച്ചടവും മുടങ്ങിയിരുന്നു. വാടകയായ 8500 രൂപ പോലും നല്‍കാനാകാതെ വന്നതോടെ മന്‍മീത് കൂടുതല്‍ സമ്മര്‍ദത്തിലായെന്നും സൂചനയുണ്ട്. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
മന്‍മീതും രവീന്ദ്ര കൗറും തമ്മിലുള്ള വിവാഹം കഴിഞ്ഞ ഏതാനും മാസങ്ങളാകുന്നതേയുള്ളൂ. ആദത് സേ മജ്ബൂര്‍, കുല്‍ദീപക് തുടങ്ങിയ ടി.വി ഷോകളിലൂടെ ശ്രദ്ധേയനാണ് മന്‍മീത് ഗ്രേവാള്‍.
മലയാളികളുടെ സന്ധ്യകളിൽ കടന്നു വന്നിരുന്ന പ്രേക്ഷക പ്രിയ പരമ്പരകളിലെ പരിചിത മുഖമാണ് മേഘ്ന വിൻസെന്റ് എന്ന അഭിനേത്രിയുടേത്.വിവാഹം കഴിഞ്ഞു ഒരു വർഷത്തിനുള്ളിൽ മേഘ്ന ഭർത്താവുമായി പിരിഞ്ഞു എന്ന റിപ്പോർട്ടുകൾ പുറത്ത് വന്നപ്പോൾ ആദ്യമൊന്നും ആരാധകർ വിശ്വസിച്ചില്ല എന്ന് തന്നെ പറയാം. വളരെ ആഘോഷപൂർവം ആരെയും അമ്പരപ്പിക്കുന്ന വിധമായിരുന്നു താരങ്ങളുടെ വിഹാഹം. നടി ഡിംബിളിന്റെ സഹോദരന്‍ ഡോണ്‍ ആയിരുന്നു മേഘനയുടെ ഭര്‍ത്താവ്. അടുത്തിടെയാണ് ഇരുവരും വേര്‍പിരിഞ്ഞത്.
അമ്മയ്‌ക്കൊപ്പം ചെന്നൈയിലാണ് മേഘ്ന താമസിക്കുന്നത്. മേഘ്‌നാ സ്റ്റുഡിയോ ബോക്‌സ് എന്ന പേരില്‍ ഒരു യൂട്യൂബ് ചാനലിലൂടെ നടി ആരാധകരുമായി സംവദിക്കാറുണ്ട്. എന്നാല്‍ ഇതുവരെയും വിവാഹമോചനത്തെ കുറിച്ച് കൂടുതലായി ഒന്നും മേഘ്‌ന പറഞ്ഞിട്ടില്ലെങ്കിലും ഇരുവരും വേർപിരിഞ്ഞത് സത്യമാണെന്ന് താരം തന്നെ തുറന്ന് പറഞ്ഞു. വിവാഹം എന്നത് തനിക്ക് പറ്റിയ അബദ്ധമാണെന്നും താരം കൂട്ടിച്ചേർത്തിരുന്നു.
എന്നാൽ മേഘ്നയുടെ പ്രതികരണത്തിന് പിന്നാലെ എത്തിയത് നടി ജീജ സുരേന്ദ്രന്‍ ആയിരുന്നു. ആ പ്രതികരണം പെട്ടന്ന് തന്നെ വൈറല്‍ ആയി മാറുകയായിരുന്നു. ‘അബദ്ധം എന്നോ മനസാക്ഷിയുണ്ടോ കുട്ടിക്ക്, നിന്റെ ഭര്‍ത്താവിനെ എനിക്കറിയാം, ഫാമിലി അറിയാം.. നാണമില്ലേ അങ്ങിനെ പറയാന്‍ നല്ല കുടുംബക്കാര്‍ ആണ് എന്നായിരുന്നു ജീജയുടെ കമന്റ്.
ഇപ്പോഴിതാ ഡോണ്‍- മേഘന വിവാഹ മോചന വാര്‍ത്തയില്‍ ജീജ ഡോണിന്റെ കുടുംബത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്. ഡോണിന്റെ അമ്മ ദൈവ തുല്യയായ സ്ത്രീ തന്നെ ആണെന്ന് ജീജ പറയുന്നു. ‘വര്ഷങ്ങളായി എനിക്ക് ആ കുടുംബവുമായി ബന്ധമുണ്ട്. ഒരിക്കലും അവര്‍ മേഘനക്കെതിരെ മോശമായി പെരുമാറില്ല കാരണം. അവര്‍ കണ്ട് ഇഷ്ടപെട്ടുകൊണ്ടാണ് അവരുടെ വിവാഹം നടത്തുന്നത്. സാമ്ബത്തികമായി അത്ര മുന്‍നിരയില്‍ അല്ലാതിരുന്നിട്ടും ഇരു കൈയും നീട്ടിയാണ് ഡോണിന്റെ വീട്ടുകാര്‍ മേഘ്‌നയെ സ്വീകരിച്ചത്. മേഘനയെ ഞാന്‍ കുറ്റം പറയില്ല. പക്ഷേ ആരാണ് അവരെ തമ്മില്‍ അകറ്റിയത് എങ്കിലും, ആരെങ്കിലും ഉണ്ടാവുമല്ലോ. ആ ആളെ ഞാന്‍ കുറ്റം പറയും.
ഡിംപിളിനെയും, ഡോണിനെയും ചെറുപ്പം മുതല്‍ തന്നെ എനിക്ക് അറിയാവുന്നതാണ്. ഞങ്ങളുടെ കണ്മുന്‍പില്‍ വളര്‍ന്ന കുട്ടികളാണ് അവര്‍. ഡോണ്‍ നല്ല മോനാണ്. അവന്‍ പഠനത്തിന് ശേഷം ദുബായില്‍ പോയപ്പോഴും തിരികെയെത്തി ബിസിനസ്സില്‍ സജീവമായപ്പോഴും,ഈ വിവാഹത്തിലേക്ക് എത്തിയപ്പോഴും ഞാന്‍ ഉണ്ടായിരുന്നു. വെറും അഡ്ജസ്റ്റ്മെന്റുകള്‍ ചെയ്യാതെ വരുമ്ബോളാണ് ബന്ധങ്ങള്‍ തകരുന്നത്. അഡ്ജസ്റ്മെന്റുകള്‍ ചെയ്‌താല്‍ തന്നെ പല ബന്ധങ്ങളും തകരാതെ തന്നെ മുന്‍പോട്ട് പോകും. ഇനി മേഘ്‌ന ആരെ വിവാഹം കഴിച്ചാലും ഡോണിനെ പോലെ ഒരാളെ കിട്ടില്ല. കാരണം അത്ര നല്ലൊരു വ്യക്തിയാണ് അവന്‍. അവനെ പോലൊരു വ്യക്തിയെ കിട്ടിയാല്‍ തന്നെ അത് അവളുടെ ഭാഗ്യം. കിട്ടിയാല്‍ അവള്‍ക്ക് കിട്ടട്ടെ. അവളും എനിക്ക് എന്റെ മോളെപോലെയാണ്. ജീവിതം അഡ്ജസ്റ്റ്മെന്റാണ്. ഈ കുടുംബവുമായി അഡ്ജസ്റ്റ്ചെയ്യാന്‍ പറ്റാത്ത ഒരാള്‍ക്ക് എവിടെ പോയാലും അഡ്ജസ്റ്റ് ചെയ്യാന്‍ ആകില്ല എന്നും ഞാന്‍ പറയും. ഇത് എന്റെ പേഴ്സണല്‍ അഭിപ്രായം ആണ്.’ ജീജ പറഞ്ഞു.
തന്റെ കമന്റ്റ് ഇത്രയും വൈറല്‍ ആകും എന്ന് അറിയില്ലായിരുന്നുവെന്നു പറഞ്ഞ ജീജ ന്യായം അല്ലാത്ത കാര്യം കണ്ടപ്പോള്‍ വിഷമം ആയതുകൊണ്ടുതന്നെയാണ് അന്ന് കമന്റു ചെയ്തതെന്നും ഇപ്പോഴും താന്‍ പറഞ്ഞതില്‍ ഒക്കെ ഉറച്ചു തന്നെ നില്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.എന്നാൽ വിവാഹമോചന വാർത്ത പുറത്തറിഞ്ഞപ്പോൾ മുന്‍ഭര്‍ത്താവ് ഡോണ്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു. ‘ഞങ്ങള്‍ വിവാഹമോചിതരായി എന്ന് പറയുന്നത് സത്യമാണ്. 2019 ഒക്ടോബര്‍ അവസാന വാരമാണ് ഞങ്ങള്‍ നിയമപ്രകാരം വേര്‍പിരിഞ്ഞത്. ഇപ്പോള്‍ എട്ട് മാസമായി. പരസ്പര സമ്മതത്തോടെ പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ത്ത് , ഇനി മുതല്‍ രണ്ട് വഴിയില്‍ സഞ്ചരിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു’ ഡോണ്‍ പറഞ്ഞു.
‘അനാവശ്യമായി വാര്‍ത്തകളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതില്‍ വിഷമമുണ്ട്. ഞങ്ങള്‍ 2018 മുതല്‍പിരിഞ്ഞ് തമാസിക്കുകയാണ്. ഒരു വര്‍ഷത്തിന് ശേഷം നിയമപ്രകാരം പിരിയുകയും ചെയ്തു. ഇത്ര സംഭവമാക്കേണ്ടതായി അതില്‍ ഒന്നുമില്ല. എങ്കിലും ഇപ്പോള്‍ ഈ വാര്‍ത്ത എവിടെ നിന്ന് പൊങ്ങി വന്നു എന്ന് അറിയില്ല. എന്തായാലും ഇപ്പോള്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് പറ്റിയ കാലമല്ലല്ലോ’ ഡോണ്‍ പറയുന്നു.