Movies

ജോഷിയുടെ സംവിധാനത്തിൽ മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, വിക്രം, ഗൗതമി തടിമല്ല എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1993-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ധ്രുവം. . കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് എസ്.എൻ. സ്വാമിയായിരുന്നു . ചിത്രം പുറത്തിറങ്ങി 27 വര്‍ഷം പിന്നിടുകയാണ്

ഒട്ടുമിക്ക മലയാള സിനിമയിക്ക് രണ്ടാം ഭാഗം പുറത്തിറങ്ങുന്ന ഈ ഒരു സമയത്ത് ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടൻ ഉണ്ടാകുമോയെന്നാണ് പ്രേക്ഷകർക്ക് അറിയേണ്ടത്. ഇപ്പോൾ ഇതാ ചിത്രത്തെ രണ്ടാം ഭാഗത്തെ കുറിച്ച് മനസ്സ് തുറന്ന് തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമി

ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകില്ല. ഹൈദര്‍ മരക്കാരെ നരസിംഹ മന്നാടിയാര്‍ തൂക്കിക്കൊന്നു. പിന്നെ എന്തിന് രണ്ടാംഭാഗം..?’ മനോരമയുമായുള്ള അഭിമുഖത്തില്‍ എസ്.എന്‍ സ്വാമി പറയുന്നു
അതെ സമയം സിബിഐ സീരീസിന്റെ അഞ്ചാം ഭാഗം ഉടൻ ഉണ്ടാകും.

‘ഒരു 90 ശതമാനവും തിരക്കഥ പൂര്‍ത്തിയായിട്ടുണ്ട്. ഇനി കുറച്ച് തിരുത്തലുകളൊക്കെ ചെയ്യാനുണ്ട്. മമ്മൂട്ടിയുടെ ഡേറ്റ് മെയ്, ജൂണ്‍ മാസത്തിലാണ് കിട്ടിയിരിക്കുന്നത്. അപ്പോഴേക്കും ഷൂട്ടിങ് ആരംഭിക്കും.’ മനോരമയുമായുള്ള അഭിമുഖത്തില്‍ എസ്.എന്‍ സ്വാമി പറഞ്ഞു.

പ്രേഷകർ ഏറ്റെടുത്ത ഉപ്പും മുളകും പരമ്പരയിലെ ഇഷ്ടതാരങ്ങളിൽ ഒരാളാണ് ലച്ചു. ഇപ്പോഴിതാ ഉപ്പും മുളകും ആയിരം എപ്പിസോഡുകള്‍ക്ക് ശേഷം ലച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജൂഹി റുസ്തഗി പരമ്പരയിൽ എത്താഞ്ഞതിനെ ചുറ്റിപറ്റി നിരവധി സംശയങ്ങള്‍ ആണ് സോഷ്യല്‍ മീഡിയ വഴി ഉയര്‍ന്നത്. ഇപ്പോള്‍ പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ആ സംശയത്തിന് ഏറ്റവും ഒടുവില്‍ പ്രതികരിച്ചിരിക്കുകയാണ് ജൂഹി റുസ്തഗി! താന്‍ ഇനി ഉപ്പും മുളകിലേക്കും ഇല്ല. അതിന് പ്രധാന കാരണം പഠിത്തം മുടങ്ങുന്നതാണ് എന്നാണ് ജൂഹി നല്‍കിയ വിശദീകരണം. ‘ഞാന്‍  പുറത്തിറങ്ങുമ്പോൾ പൊതുവേ ആളുകള്‍ ചോദിക്കുന്ന ചോദ്യമാണ് ഇനി ഉപ്പും മുളകിലേക്കും ഇല്ലേ, വരുന്നുണ്ടോ പോയതാണോ എന്നൊക്കെ.

അത് പറയാന്‍ വേണ്ടിയിട്ടാണ് ഈ വീഡിയോ ചെയ്യുന്നത് സത്യം പറഞ്ഞാല്‍ ഇനി ഉപ്പും മുളകിലേക്കും തിരിച്ചില്ല. കാരണം വേറെ ഒന്നും അല്ല’ ‘ഷൂട്ടും, ഈ പ്രോഗ്രാമും എല്ലാം കാരണം പഠിത്തം അത്യാവശ്യം നല്ല രീതിയില്‍ ഉഴപ്പിയിട്ടുണ്ട്. പഠിത്തം ഉഴപ്പിയപ്പോള്‍ പപ്പയുടെ ഫാമിലിയില്‍ നിന്നും അത്യാവശ്യം നല്ല പ്രെഷര്‍ ഉണ്ടായിരുന്നു. പരമ്ബരയില്‍ നിന്നും വിടാനായി. അത് കൊണ്ടാണ് ഞാന്‍ വിട്ടത്. ‘ ‘ സിനിമയില്‍ നല്ല ഓഫറുകള്‍ വന്നാല്‍ ഉറപ്പായും ചെയ്യും. അത് അതിന്റെ വഴിക്ക് പോകും. പഠിത്തം അതിന്റെ വഴിക്കും പോകും’ എന്നും ലച്ചു ലൈവിലൂടെ വ്യക്തമാക്കി. നിരവധിയാളുകളാണ് ജൂഹിയുടെ പ്രതികരണത്തിന് മറുപടിയുമായി എത്തുന്നത്.

അമലപോളിന്റെയും സംവിധായകന്‍ എ.എല്‍. വിജയ്‌യുടെയും വിവാഹമോചനത്തിൽ പുതിയ വെളിപ്പെടുത്തലുകൾ.ഇവര്‍ തമ്മിലുള്ള വിവാഹമോചനത്തിന് പിന്നില്‍ നടന്‍ ധനുഷാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് വിജയ്‌യുടെ പിതാവ് അളകപ്പന്‍.

അഭിനയത്തോടുള്ള അമലയുടെ അഭിനിവേശമാണ് ഇരുവരും തമ്മിലെ ബന്ധം തകരാന്‍ കാരണമെന്ന് അളകപ്പന്‍ മുന്‍പും പറഞ്ഞിട്ടുണ്ട്. വിജയ്‌യുമായുള്ള വിവാഹത്തിന് ശേഷം അമല പോള്‍ അഭിനയിക്കില്ലെന്ന് സമ്മതിച്ചിരുന്നു.

എന്നാല്‍ ധനുഷ് നിര്‍മ്മിച്ച അമ്മ കണക്ക് എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അമല പോള്‍ ഇതിന് മുന്‍പ് തന്നെ കരാര്‍ ഒപ്പിട്ടിരുന്നു. തുടര്‍ന്ന് ധനുഷ് അമലയെ അഭിനയത്തിലേക്ക് തിരികെ വരാന്‍ നിര്‍ബന്ധിച്ചുവെന്നും ഇതോടെ അമല അതിന് തയ്യാറായെന്നും ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അളകപ്പന്‍ പറയുന്നു.

ധനുഷിനെതിരെയും ഇദ്ദേഹം രംഗത്തെത്തിയിരുന്നു. അതേസമയം അമല പോള്‍ അഭിനയിക്കുന്നതിന് താന്‍ ഒരിക്കലും വിലങ്ങുതടിയായിട്ടില്ലെന്നായിരുന്നു വിജയ് വ്യക്തമാക്കിയിരുന്നത്.

സത്യസന്ധതയും വിശ്വാസവുമാണ് ഒരു ബന്ധത്തിന്റെ അടിത്തറ. അതുപോയാല്‍ പോയി. വിവാഹബന്ധമെന്ന വ്യവസ്ഥിതിയെ ഞാന്‍ അങ്ങേയറ്റം ബഹുമാനിക്കുന്നുണ്ടെന്നും വിജയ് പറഞ്ഞിരുന്നു.

കരിയറില്‍ കുഞ്ചാക്കോ ബോബന് ലഭിച്ച മികച്ച ബ്രേക്ക് ആയി മാറിയിരിക്കുകയാണ് അഞ്ചാം പാതി. രണ്ടാം വരവില്‍ രണ്ട് പതിറ്റാണ്ടുകളിലായി മലയാളത്തിലെ മികച്ച തുടക്കത്തിന്റെ ഭാഗമായ നടനുമായിരിക്കുന്നു ചാക്കോച്ചന്‍. 2011ല്‍ ട്രാഫിക്, 2020ല്‍ അഞ്ചാം പാതിര. ‘അയാളുടെ ചിത്രം നന്നായി ഓടട്ടെ, നമ്മുടെ കുറച്ചൂടി നന്നാക്കിയാല്‍ മതി’ എന്ന് ചിന്തിക്കുന്ന ജനറേഷനാണ് ഇപ്പോള്‍ സിനിമയില്‍ ഉള്ളതെന്ന് കുഞ്ചാക്കോ ബോബന്‍ ദ ക്യു അഭിമുഖത്തില്‍. പൃഥ്വിരാജ്, നിവിന്‍ പോളി, ജയസൂര്യ തുടങ്ങി സിനിമയിലെ സൗഹൃദത്തെക്കുറിച്ചും ചാക്കോച്ചന്‍ സംസാരിക്കുന്നു.

‘സെവന്‍സ്’സിനിമയില്‍ തുടങ്ങിയ ബന്ധമാണ് നിവിനുമായുളളത്. അന്ന് നിവിനൊരു സ്റ്റാര്‍ ആയിട്ടില്ല. അന്ന് ഞങ്ങള്‍ക്കൊപ്പം ആസിഫും അജുവും ഉണ്ടായിരുന്നു. അവിടെ ഞാനായിരുന്നു അവരുടെ സീനിയര്‍. അവരുടെ കൂടെ അവരിലൊരാളായാണ് അഭിനയിച്ചത്. പിന്നീട് ‘സീനിയേഴ്‌സ്’ എന്ന സിനിമയില്‍ മനോജേട്ടന്‍, ജയറാമേട്ടന്‍, ബിജു. ഇവരുടെ കൂടെ അഭിനയിക്കുമ്പോള്‍ ഞാനാണവിടെ ജൂനിയര്‍. ലാലേട്ടനും മമ്മൂക്കയുമൊത്ത് ഏറ്റവുമാദ്യം ഹരികൃഷ്ണന്‍സ് എന്ന സിനിമയില്‍ അഭിനയിച്ചു. അതുകൂടാതെ എന്റെ ഫാദര്‍ വഴിയുള്ള കുടുംബപരമായ സൗഹൃദങ്ങളും ഇരുവരുമായുണ്ട്. മമ്മൂക്കയും ദുല്‍ഖറുമായി കുറച്ചുകൂടെ അടുപ്പമുണ്ട്. ഞങ്ങളുടെ സിനിമക്കുപുറത്തുള്ള സൗഹൃദവും വളരെ സ്‌ട്രോങ്ങാണ്. പിന്നെ രാജുവും ഇന്ദ്രനും ജയനുമെല്ലാം എന്റെ ഒപ്പമുള്ളവരാണ്. ഒരുമിച്ചു സിനിമ ചെയ്യുമ്പോഴും അല്ലാത്തപ്പോഴും. സൗഹൃദവും സൗഹൃദപരമായ മത്സരവുമെല്ലാം അതിലുണ്ട്. ജയനൊക്കെ എന്നോട് ചിലപ്പോള്‍ ചോദിക്കും, ഡാ ഞാന്‍ എന്റെ അഭിനയത്തില്‍ എന്ത് മാറ്റമാണ് വരുത്തേണ്ടത്? ഞാന്‍ പറയും,നീ എന്നോടാണോ ചോദിക്കുന്നത്, ഞാന്‍ നിന്റടുത്ത് ചോദിച്ചുപഠിക്കാനിരിക്കുകയായിരുന്നു.

എനിക്കുശേഷം വന്നവരാണെങ്കില്‍കൂടി അവരില്‍ നിന്നും ഞാനൊരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കാറുണ്ട്. അത്തരമൊരു താരനിര ഇല്ലായിരുന്നുവെങ്കില്‍ വൈറസ് പോലൊരു സിനിമ ചിലപ്പോള്‍ സംഭവിക്കില്ലായിരുന്നു. ഉയരെയും അതുപോലെതന്നെ. നല്ല സിനിമയ്ക്ക് വേണ്ടി നല്ല കഥാപാത്രങ്ങള്‍ കിട്ടുവാണെങ്കില്‍ എല്ലാവരും ഒന്നിച്ച് ചേരും. അത് അന്നും ഇന്നും ഉണ്ടായിട്ടുണ്ട്. ഓരോരുത്തരുടെയും ചിത്രങ്ങളിറങ്ങുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഞങ്ങള്‍ പരസ്പരം പിന്തുണ നല്‍കാറുണ്ട്. എല്ലാവിധ സഹായങ്ങളും ചെയ്തുകൊടുക്കാറുമുണ്ട്. അത് പരസ്പര സൗഹൃദത്തിന്റെ ലക്ഷണമാണ്. അല്ലാതെ ഒരാളുടെ ചിത്രം മോശമാക്കിയിട്ട് മറ്റൊരാള്‍ വിജയിക്കുന്നതില്‍ കാര്യമില്ല. ‘അയാളുടെ ചിത്രം നന്നായി ഓടട്ടെ, നമ്മുടെ കുറച്ചൂടി നന്നാക്കിയാല്‍ മതി’ എന്നുള്ള രീതിയില്‍ ചിന്തിക്കുന്ന ഒരു ജനറേഷനാണ് ഇപ്പോഴുള്ളത് എന്നെനിക്ക് തോന്നിയിട്ടുണ്ട്.

2020ലും മികച്ച പ്രൊജക്ടുകള്‍ക്കൊപ്പമാണ് ചാക്കോച്ചന്‍. കെ എം കമല്‍ ചിത്രം പട, മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ പൊലീസ് ത്രില്ലര്‍, ജിസ് ജോയ് ചിത്രം,ജോണ്‍ പോള്‍ ജോര്‍ജ്ജിന്റെ മറിയം ടെയ്‌ലേഴ്‌സ് എന്നിവയാണ് പ്രഖ്യാപിച്ചവ.

നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ സാക്ഷി വിസ്താരം ഇന്നും തുടരും.ഇന്നലെയാണ് കേസില്‍ വിസ്താരം ആരംഭിച്ചത്.
നടന്‍ ദിലീപ്, മുഖ്യപ്രതി പള്‍സര്‍ സുനി എന്നിവരുള്‍പ്പെടെ എല്ലാ പ്രതികളും ഇന്നലെ കോടതിയില്‍ ഹാജരായിരുന്നു. അടച്ചിട്ട മുറിയിലാണ് വനിതാ ജഡ്ജി ഹണി എം വര്‍ഗീസ് സാക്ഷിവിസ്താരം നടത്തിയത്.

ആക്രമിക്കപ്പെട്ട നടിയുടെ വിചാരണയാണ് ഇന്നലെ പ്രോസിക്യൂഷന്‍ ആരംഭിച്ചത്. ഇത് ഇന്നും തുടരും. നടിയുടെ സ്വകാര്യത കാത്തുസൂക്ഷിക്കുക ലക്ഷ്യമിട്ടാണ് അടച്ചിട്ട മുറിയില്‍( ഇന്‍ ക്യാമറ) സാക്ഷിവിസ്താരം നടത്തുന്നത്. കേസിലെ മുഖ്യസാക്ഷികൂടിയാണ് ഇവര്‍.

2017 ഫെബ്രുവരി 17ന് തൃശൂരില്‍നിന്നു ഷൂട്ടിങ് കഴിഞ്ഞ് കൊച്ചിയിലേക്കു മടങ്ങുകയായിരുന്ന നടിയെ നെടുമ്പാശ്ശേരിക്കു സമീപത്തു വച്ച് തട്ടിക്കൊണ്ടുപോയി ആക്രമിച്ചെന്നാണ് കേസ്. വാഹനത്തിനുള്ളില്‍ വച്ച് നടിയുടെ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പകര്‍ത്തി. ഇതു ദീലീപ് നല്‍കിയ ക്വട്ടേഷന്‍ ആണെന്നാണ് ആരോപണം. അതേ വര്‍ഷം ജൂലൈ പത്തിനാണ് ദിലീപ് അറസ്റ്റിലായത്. എന്നാൽ കേസിൽ സാക്ഷിവിസ്താരം കഴിഞ്ഞ ദിവസം മുതലാണ് തുടങ്ങിയത്. നടന്‍ ദിലീപ്, മുഖ്യപ്രതി പള്‍സര്‍ സുനി (സുനില്‍കുമാര്‍) എന്നിവരുള്‍പ്പെടെ എല്ലാ പ്രതികളും വ്യാഴാഴ്ച കോടതിയില്‍ ഹാജരായി.

ആക്രമിക്കപ്പെട്ട നടിയുടെ വിചാരണയാണ് വ്യാഴാഴ്ച നടന്നത്. ഇവരുടെ സ്വകാര്യത കാത്തുസൂക്ഷിക്കുന്നതിനായി അടച്ചിട്ട മുറിയിലായിരുന്നു സാക്ഷിവിസ്താരം. കേസിലെ മുഖ്യസാക്ഷികൂടിയാണ് ഇവര്‍. വിചാരണ അടുത്തദിവസവും തുടരും. 2017 ഫെബ്രുവരി 17 -ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. വനിതാ ഇന്‍സ്പെക്ടര്‍ രാധാമണി പീഡനത്തിനിരയായ നടിയുടെ മൊഴി പിറ്റേന്ന് രേഖപ്പെടുത്തിയിരുന്നു. ഇത് കോടതി തെളിവായി സ്വീകരിച്ചു. കഴിഞ്ഞ ദിവസം രാവിലെ 11നു സാക്ഷിവിസ്താരം ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്ബ് ഒന്നാം സാക്ഷിയായ നടി കോടതി പരിസരത്തെത്തി. ഭര്‍ത്താവുമൊന്നിച്ചു കാറിലെത്തിയ നടി കോടതി അങ്കണത്തിലെ മറ്റൊരു മുറിയില്‍ കാത്തിരുന്നു. എട്ടാം പ്രതിയായ നടന്‍ ദിലീപ് 10.55 നാണ് എത്തിയത്.നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുപുറമേ ഒന്നാം സാക്ഷിയുടെ ചിത്രം പ്രസിദ്ധീകരിക്കുന്നതിനും മാധ്യമങ്ങള്‍ക്കു വിലക്കുണ്ട്.

നടിയുടെ വെളിപ്പെടുത്തലുകള്‍ കേട്ടു കോടതി നിശബ്ദമായി. താന്‍ ആക്രമിക്കപ്പെട്ടതും രക്ഷപ്പെടാന്‍ ശ്രമിച്ച വഴികളും കണ്ണീരോടെയാണ് ജഡ്ജി ഹണി എം. വര്‍ഗീസ് മുമ്ബാകെ നടി വിവരിച്ചത്. പ്രോസിക്യൂട്ടറുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി 2017 ഫെബ്രുവരി 17നു രാത്രിയുണ്ടായ തിക്താനുഭവങ്ങള്‍ ഒന്നൊന്നായി നടി വിവരിച്ചു.പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ. സുരേശന്‍ ഹാജരായി. ആക്രമിക്കപ്പെട്ട നടിയുടെ വിചാരണയ്ക്കുശേഷം പ്രതിഭാഗത്തിന്റെ എതിര്‍വിസ്താരം നടക്കും. മണികണ്ഠന്‍, വിജീഷ്, സലീം, ചാര്‍ലി തോമസ്, വിഷ്ണു എന്നിവരാണു വിചാരണ നേരിടുന്ന മറ്റുപ്രതികള്‍. ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശമുണ്ട്. കേസില്‍ ദിലീപിനുവേണ്ടി കോടതിയില്‍ ഹാജരായത് 13 അഭിഭാഷകര്‍.

പത്തുപ്രതികള്‍ക്കുവേണ്ടി ആകെ 31 അഭിഭാഷകര്‍ കോടതിയിലെത്തി. ഇരയ്ക്ക് സമാധാനപൂര്‍ണമായ അന്തരീക്ഷവും സ്വകാര്യതയും ഉറപ്പിക്കുന്നതിനാണ് അടച്ചിട്ട മുറിയില്‍ വിചാരണ. അടച്ചിട്ടമുറിയിലേക്ക് ജഡ്ജി, പ്രോസിക്യൂട്ടര്‍, അന്വേഷണ ഉദ്യോഗസ്ഥന്‍, അഭിഭാഷകന്‍, പ്രതികള്‍, കോടതി സ്റ്റാഫ് തുടങ്ങിയവരെയാണ് പ്രവേശിപ്പിക്കുക. നടിയെ ആക്രമിച്ച്‌ പ്രതികള്‍ പകര്‍ത്തിയ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ വെള്ളിയാഴ്ച കോടതി പരിശോധിച്ചേക്കും. തികച്ചും സുരക്ഷിതമെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കോടതിമുറിയിലേക്ക് മൊബൈല്‍ ഫോണുകള്‍ അനുവദിക്കില്ല. ദേഹപരിശോധന നടത്തിയശേഷമാകും പ്രവേശനം.

കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്, ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് ദിലീപിനെതിരേ പോലീസ് ചുമത്തിയിട്ടുള്ളത്. പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ദിലീപ് നല്‍കിയ വിടുതല്‍ഹര്‍ജി വിചാരണ കോടതി തള്ളിയിരുന്നു. കേസില്‍ ദിലീപ് അടക്കമുള്ള പന്ത്രണ്ട് പ്രതികള്‍ക്കെതിരേതിരേയാണ് നേരത്തെ കൊച്ചിയിലെ പ്രത്യേക കോടതി കുറ്റം ചുമത്തിയിരുന്നത്. ആറ് മാസത്തിനുള്ളില്‍ കേസിലെ വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

റോഷിൻ എ റഹ്‌മാൻ

എബ്രിഡ്, നിങ്ങൾ വീണ്ടുമെന്നെ വിസ്മയിപ്പിക്കുന്നു..! എന്നെക്കൊണ്ട് ആദ്യമായി ഒരു സിനിമാ നിരൂപണം എഴുതിച്ചത് താങ്കളാണ് (താങ്കൾ ഒരുപക്ഷേ അത് അറിഞ്ഞിട്ടുണ്ടാവുകപോലുമില്ല!). അന്നത്തെ ആ എഴുത്തും ഒരു പാതിരാത്രിയിലായിരുന്നു, ഇന്നത്തേതു പോലെ… പൂമരം കണ്ടിറങ്ങി ഉറക്കം വരാത്ത രാത്രികളിലൊന്നിൽ അത്രമേൽ ഉള്ളിൽ തട്ടി എഴുതിയൊരു റിവ്യൂ പോലെ അതിനു മുൻപോ ശേഷമോ എഴുതിയിട്ടില്ല… ഇന്ന് ‘കുങ്ഫു മാസ്റ്റർ’ കണ്ടിറങ്ങിയപ്പോഴും ഉള്ളിൽ അകാരണമായൊരു വിങ്ങൽ! ഒരുപക്ഷേ, ചുറ്റും ഒഴിഞ്ഞു കിടന്ന സീറ്റുകൾ കണ്ടിട്ടാവാം; അതുമല്ലെങ്കിലൊരുപക്ഷേ, ഇത്ര നല്ലൊരു സിനിമ കാണാൻ അധികമാളുകൾക്ക് ഭാഗ്യം ലഭിക്കുന്നില്ലല്ലോ എന്നോർത്തുള്ള സങ്കടവുമാകാം…

പൂമരത്തിലൂടെയുള്ള താങ്കളുടെ ‘നിതാ പിള്ള’ എന്ന കണ്ടെത്തൽ ഒട്ടും തെറ്റായിരുന്നില്ല എന്ന് ഈ ചിത്രം അടിവരയിട്ടു പറയുന്നു. നായകനെയും വില്ലനെയും പുതുമുഖങ്ങളാക്കാനുള്ള താങ്കളുടെ മനോധൈര്യം അപാരം തന്നെ! അവർ പുതുമുഖങ്ങളാണെന്നു അവസാനം എഴുതി കാണിച്ചപ്പോഴാണ് മനസ്സിലായതെന്നത് താങ്കളുടെ ബ്രില്യൻസ്! അത്രമേൽ തന്മയത്വത്തോടെ ഓരോരുത്തരും തങ്ങളുടെ വേഷങ്ങൾ പകർന്നാടിയിരിക്കുന്നു… ഇങ്ങനെയൊരു പ്രമേയം മലയാള സിനിമയിൽ അവതരിപ്പിച്ചതിന് ഒരു ബിഗ് സല്യൂട്ട്! (ഇനിയുള്ളതൊക്കെയും തുടർച്ചകളോ ആവർത്തനങ്ങളോ മാത്രമാണല്ലോ.) കൃത്രിമത്വമില്ലാത്ത സീനുകളാണ് എബ്രിഡ്, താങ്കളെ നല്ലൊരു സംവിധായകനും എഴുത്തുകാരനുമാക്കുന്നത്; താങ്കളുടെ പേര് മാത്രം കണ്ട് ഞങ്ങളെ തിയേറ്ററുകൾ മാടിവിളിക്കുന്നത്..! ക്ളൈമാക്‌സ് ട്വിസ്റ്റുകൾക്കായി പ്രേക്ഷകനെ മുഷിച്ചിലോടെ കാത്തിരിപ്പിക്കുന്ന സ്ഥിരം സിനിമാ ശൈലികളിൽ നിന്ന് താങ്കൾ മാറ്റിയൊഴുക്കുന്ന മഷിയാണ് ഞങ്ങൾ നിങ്ങളിലർപ്പിച്ചിരിക്കുന്ന വിശ്വാസം. അത് ഈ തവണയും തെറ്റിയില്ല. ‘കുങ്ഫു മാസ്റ്റർ’ എന്ന ഈ സിനിമയെക്കുറിച്ച് എന്ത് പറയാനാണ്? അത്രമേൽ മനോഹരമായൊരു ദൃശ്യവിസ്മയമെന്നോ, അതോ ഹിമാലയൻ സൗന്ദര്യം വരച്ചുവച്ച സുന്ദരമായൊരു ക്യാൻവാസ് എന്നോ, അതുമല്ല, ത്രസിപ്പിക്കുന്നൊരു ആക്ഷൻ സിനിമയെന്നോ? സംവിധായകനും അഭിനേതാക്കളുമെല്ലാം ഒരേ മനസ്സോടെ മത്സരിച്ചു ചെയ്ത ഈ സിനിമക്ക് മാർക്കിടാൻ എന്റെ കൈയിലുള്ള അളവുകോലുകൾക്കാവുന്നില്ല, മാപ്പ്…

ഇന്ത്യയും ന്യൂസിലന്‍ഡുമായി ഹാമില്‍ട്ടണില്‍ നടന്ന മൂന്നാം ട്വന്റി20യില്‍ നിശ്ചിത ഓവറിലെ അവസാന പന്തില്‍ കിവീസ് താരം റോസ് ടെയ്‌ലറെ ബോള്‍ഡാക്കി മത്സരം സൂപ്പര്‍ ഓവറിലേക്കു നീട്ടിയത് മുഹമ്മദ് ഷമിയായിരുന്നു. ആ ഷമിയെക്കൊണ്ടു സഞ്ജു സാംസണ്‍ മലയാളം പറയിപ്പിക്കുന്ന വീഡിയോ കൗതുകമുണര്‍ത്തുന്നു.

ഫെയ്‌സ്ബുക്കില്‍ സഞ്ജു പങ്കുവച്ച വിഡിയോയിലാണു ഷമിയുടെ പഞ്ച് ഡയലോഗ്. ടീം ഹോട്ടലില്‍ ടേബിള്‍ ടെന്നിസ് കളിച്ചശേഷം താരം പറയുന്നതിങ്ങനെ: ‘ഷമി ഹീറോയാടാ ഹീറോ…’

സഞ്ജു സാംസണാണ്, ‘കുമ്പളങ്ങി നൈറ്റ്‌സ്’ എന്ന മലയാളം സിനിമയിലെ ഫഹദ് ഫാസിലിന്റെ ‘ഷമ്മി’ എന്ന കഥാപാത്രത്തിന്റെ ഡയലോഗ് അനുകരിച്ചുകൊണ്ടുള്ള മുഹമ്മദ് ഷമിയുടെ പ്രകടനത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. നിമിഷങ്ങള്‍ക്കകം വിഡിയോ മലയാളി ക്രിക്കറ്റ് ആരാധകര്‍ ഏറ്റെടുത്തു.

10 പന്തില്‍ 17 റണ്‍സ് എടുത്തു നില്‍ക്കവേ ആയിരുന്നു ഷമിയുടെ 20-ാം ഓവറിലെ അവസാന പന്തില്‍ റോസ് ടെയ്ലര്‍ പുറത്തായത്. ഇതോടെ ഇരു ടീമുകളും 179 റണ്‍സെടുത്തു മത്സരം ടൈ ആയി. പിന്നീടു നടന്ന സൂപ്പര്‍ ഓവറില്‍ 18 റണ്‍സായിരുന്നു ന്യൂസീലന്‍ഡ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആറ് പന്തില്‍ 20 റണ്‍സുമായി വിജയവും പരമ്പരയും സ്വന്തമാക്കി. സൂപ്പര്‍ ഓവറിലെ അവസാന രണ്ടു പന്തുകള്‍ സിക്‌സ് പറത്തി രോഹിത് ശര്‍മയാണ് ഇന്ത്യയ്ക്കായി വിജയം പിടിച്ചെടുത്തത്.

മൂന്നാം ട്വന്റി20യിലും കളിക്കാന്‍ അവസരം ലഭിച്ചില്ലെങ്കിലും പകരക്കാരനായി സഞ്ജു സാംസണ്‍ ഫീല്‍ഡിങ്ങിന് ഇറങ്ങി. ഒരു തകര്‍പ്പന്‍ ക്യാച്ചും എടുത്തു.ഗ്രൗണ്ടിലിറങ്ങിയ സഞ്ജു, ഷാര്‍ദുല്‍ ഠാക്കൂറിന്റെ പന്തില്‍ മാര്‍ട്ടിന്‍ ഗപ്ടിലിനെയാണു ക്യാച്ചെടുത്തു പുറത്താക്കിയത്. ന്യൂസീലന്‍ഡില്‍ ഇന്ത്യയുടെ ആദ്യത്തെ ട്വന്റി20 പരമ്പര വിജയമാണിത്.

ഡ്രൈവിങ് ലൈസൻസ് എന്ന സിനിമയിലൂടെ സ്വകാര്യ സ്ഥാപനത്തെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ ചിത്രത്തിന്റെ നായകനായ പൃഥിരാജ് മാപ്പ് പറഞ്ഞു. സ്ഥാപനത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ഭാഗങ്ങൾ സിനിമയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നും പൃഥിരാജ് അറിയിച്ചു. സ്ഥാപനം നൽകിയ ഹർജിയിൽ ഹൈക്കോടതി മുമ്പാകെയാണ് പൃഥ്വി ഖേദ പ്രകടനം നടത്തിയത്.

സിനിമയിൽ സ്ഥാപനത്തെ അപമാനിച്ചെന്നായിരുന്നു പരാതി. ചിത്രത്തിൽ പൃഥ്വിരാജിന്റെ ഹരീന്ദ്രൻ എന്ന കഥാപാത്രം ഈ സ്ഥാപനവുമായി ബന്ധപ്പെട്ട ഒരു തിരക്കഥ കാണാനിടയാവുകയും ഇതിൽ താൻ അഭിനയിക്കില്ല എന്ന് പറയുകയും ചെയ്യുന്നുണ്ട്. ഇതിന് പുറമെ ഇതേ സ്ഥാപനത്തെക്കുറിച്ച് മോശം പരാമർശവും നടത്തുന്നുമുണ്ട്. ഇതേത്തുടർന്നാണ് ഇവർ കോടതിയെ സമീപിച്ചത്‌.

നേരത്തെ പരാതിയിൽ പൃഥ്വിരാജിന് കോടതി നോട്ടിസ് അയച്ചിരുന്നു. ചിത്രത്തിൽ ആക്ഷേപമുയർന്ന ഭാഗം ഒഴിവാക്കണമെന്ന് സിനിമയുടെ പിന്നണി പ്രവർത്തകർക്ക് നിർദേശം നൽകിയതാണെന്ന് സെൻസർ ബോർഡ് കോടതിയെ അറിയിച്ചിരുന്നു. ഉത്തരവ് പാലിക്കുന്നതിൽ പൃഥ്വിരാജ് വീഴ്ച വരുത്തിയെന്നും കേന്ദ്ര സർക്കാർ അഭിഭാഷകൻ ജയശങ്കർ വി നായർ ചൂണ്ടിക്കാട്ടി.

നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനായി നടി കോടതിയിലെത്തി. നടി എത്തിയത് തൃശൂരിലെ കോടതിയില്‍. ദിലീപിന്റെ ഹര്‍ജിയില്‍ ഹൈക്കോടതിവിധി ഇന്നാണ്.
35 ദിവസത്തിനകം ഒന്നാം ഘട്ട സാക്ഷിവിസ്താരം പൂര്‍ത്തിയാക്കും.

മുന്നൂറ്റിഅന്‍പതിലധികം സാക്ഷികളെയാണ് കുറ്റപത്രത്തില്‍ ഉള്‍പെടുത്തിയിരുന്നത്. എന്നാല്‍ വിസ്തരിക്കാനായി 136 സാക്ഷികളുടെ പട്ടികയാണ് പ്രോസിക്യൂഷന്‍ കോടതിക്ക് നല്‍കിയത്. എട്ടാം പ്രതി നടന്‍ ദിലീപ് അടക്കം 10 പേരാണ് കേസിലെ പ്രതികള്‍. കേസിലെ ആറ് പ്രതികള്‍ നിലവില്‍ റിമാന്‍ഡില്‍ കഴിയുകയാണ്.

അടച്ചിട്ട മുറയിലായിരിക്കും വിചാരണ നടക്കുക. ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്യും. നടിയുടെയോ അവരുടെ വാഹനത്തിന്റെയോ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ പകര്‍ത്തുന്നത് കോടതി വിലക്കി.

കേസ് വിചാരണ തുടങ്ങുന്നതിന് മുന്നോടിയായി പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചിരുന്നു. ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ദിലീപ് അടക്കമുള്ളവര്‍ക്ക് അവസരവും നല്‍കിയിരുന്നു.

മലയാളത്തിലെ യുവനടൻമാരിൽ താരത്തിളക്കമുള്ള അഭിനേതാവാണ് ടൊവീനോ തോമസ്. ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തുകയും ശ്രദ്ധേയമായ പ്രകടനങ്ങളിലൂടെ മുൻനിര നായകന്മാരുടെ പദവിയിലേക്ക് വളരുകയും ചെയ്ത ടൊവീനോ ജനപ്രീതിയിലും മുൻപന്തിയിലാണ്. താരപ്രഭയിൽ നിൽക്കുമ്പോഴും കടന്നു വന്ന വഴികളെക്കുറിച്ചുള്ള ഓർമകൾ ടൊവീനോ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ ടൊവീനോ പങ്കുവച്ച ഒരു ഓർമക്കുറിപ്പ് ആരാധകരുടെ ഹൃദയം കവർന്നു.

ആദ്യ സിനിമയായ പ്രഭുവിന്റെ മക്കളെക്കുറിച്ചായിരുന്നു ടൊവീനോയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ചിത്രത്തിൽ ചെഗുവേര സുധീരൻ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തിയ അനുഭവത്തെപ്പറ്റി ടൊവീനോയുടെ വാക്കുകൾ ഇങ്ങനെ: “ഇവിടെ നിന്നാണ് എല്ലാം തുടങ്ങിയത്. എട്ടു വർഷങ്ങൾക്കു മുൻപ് ഈ ദിവസമാണ് ഞാൻ ഒരു മൂവിക്യാമറയ്ക്കു മുൻപിൽ നിന്നത്. സൈഡിലും പുറകിലുമൊക്കെ നിന്ന് മുഖം ക്യാമറയിൽ പതിപ്പിക്കാനുള്ള തത്രപ്പാട് ഈ പാട്ട് സീനിൽ നന്നായി കാണാം.”

പ്രഭുവിന്റെ മക്കൾ എന്ന സിനിമയിലെ ഒരു ഗാനരംഗത്തിന്റെ സ്ക്രീൻഷോട്ട് സഹിതമായിരുന്നു താരത്തിന്റെ പോസ്റ്റ്. പിൻനിരയിൽ നിൽക്കുന്ന സ്വന്തം മുഖം പ്രേക്ഷകർക്ക് എളുപ്പത്തിൽ മനസിലാക്കാൻ വൃത്താകൃതിയിൽ ചൂണ്ടിക്കാണിക്കാനും താരം മറന്നില്ല. ഇത്രയും ലളിതമായി തന്റെ കരിയറിനെ പരിചയപ്പെടുത്തിയ ടൊവീനോ ആരാധകരുടെ കയ്യടി നേടി.

‘ആത്മാർത്ഥമായി പോരാടി നേടിയതൊന്നും എവിടെയും പോകില്ല’ എന്നായിരുന്നു താരത്തിന്റെ ഓർമക്കുറിപ്പിന് ഒരു ആരാധകൻ നൽകിയ മറുപടി. കഠിനാധ്വാനവും ആത്മാർത്ഥതയും ഉണ്ടെങ്കിൽ ജീവിതത്തിൽ ഉയരങ്ങളിലെത്തുമെന്നതിന് ഉദാഹരണമാണ് ടൊവീനോയുടെ ജീവിതമെന്നും ആരാധകർ കുറിച്ചു.

RECENT POSTS
Copyright © . All rights reserved