ഡൽഹി ജാമിയ സർവകലാശാലയിലെ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം അറിയിച്ച് ഹോളിവുഡ് താരം ജോൺ കുസാക്ക്. സർവകലാശാലയിലെ പൊലീസ് അതിക്രമത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച താരം ‘ഐക്യദാർഢ്യം’ എന്ന് കുറിച്ചു. പൗരത്വ നിയമത്തിനെതിരെ കാലിഫോർണിയയിൽ നടക്കുന്ന പ്രതിഷേധത്തിന്റെ ചിത്രങ്ങളും കുസാക്ക് പങ്കുവെച്ചിട്ടുണ്ട്.
ബോളിവുഡ് താരങ്ങളും സംവിധായകരും പൊലീസിനെയും സർക്കാരിനെയും വിമർശിച്ച് രംഗത്തെത്തിയിരുന്നു. സംവിധായകൻ അനുരാഗ് കശ്യപ്, രാജ്കുമാർ റാവു, നടി സ്വര ഭാസ്കർ എന്നിവരുൾപ്പെടെയുള്ളവർ വിദ്യാർഥികളെ പിന്തുണച്ചെത്തിയിരുന്നു.
നാല് മാസത്തെ ഇടവേളക്ക് ശേഷം ട്വിറ്ററിൽ മടങ്ങിയെത്തിയാണ് അനുരാഗ് കശ്യപ് പ്രതിഷേധം അറിയിച്ചത്. സർക്കാരിനെ ഫാസിസ്റ്റ് എന്ന് വിശേഷിപ്പിച്ച കശ്യപ് ഇനിയും നിശബ്ദനായിരിക്കാൻ സാധ്യമല്ലെന്നും കുറിച്ചു.
ഒരു ജനാധിപത്യ രാജ്യത്ത് സമാധാനപരമായി പ്രതിഷേധം നടത്താനുള്ള അവകാശം എല്ലാ പൗരന്മാർക്കുമുണ്ടെന്നും അക്രമം ഒന്നിനും പരിഹാരമല്ലെന്നും രാജ്കുമാർ റാവു കുറിച്ചു.
Thanks @johncusack for speaking up as usual https://t.co/ubFqWXg02l
— Rana Ayyub (@RanaAyyub) December 16, 2019
പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതികരിച്ച് സിനിമാ പ്രവര്‍ത്തകര്‍ പലരും രംഗത്ത്. സംവിധായകന്‍ ആഷിക് അബുവിനുപിന്നാലെ നടി അമല പോളും പ്രതികരിച്ചു. ഇന്ത്യ തന്റെ തന്തയുടെ വകയല്ല എന്ന് എഴുതിയ പോസ്റ്റാണ് അമല ഷെയര്‍ ചെയ്തത്. പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഫോട്ടോകളും താരം പങ്കുവെച്ചിട്ടുണ്ട്. ഹൃദയം കൊണ്ട് ജാമിയ മില്ലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമെന്നും അമല കുറിച്ചു.
ഡല്‍ഹി പോലീസിനെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്ന് പുതുമുഖ നടന്‍ സര്‍ജാനോ ഖാലിദ്. പൗരത്വ ഭേദഗതി ബില്ലിലൂടെ ഹിന്ദു, സിഖ്, ജൈന, ക്രിസ്ത്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യ വിട്ടുപോകേണ്ടി വരില്ലെന്ന് ഉറപ്പുനല്‍കികൊണ്ട് അമിത് ഷാ കൊല്‍ക്കത്തയില്‍ നടത്തിയ പ്രസംഗത്തിനെതിരെ നടന്‍ സിദ്ധാര്‍ത്ഥും പ്രതികരിച്ചു.
അമിത് ഷാ ഹോം മോണ്‍സ്റ്റര്‍ ആണെന്ന് സിദ്ധര്‍ത്ഥ് വിമര്‍ശിച്ചു. വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതിനെതിരെ താരം പ്രതികരിച്ചു. മോദിയും അമിത്ഷായും കൃഷ്ണനും അര്‍ജുനനുമല്ല, ദുര്യോധനനും ശകുനിയുമാണെന്ന് സിദ്ധാര്‍ത്ഥ് കുറിച്ചു.
ശ്രീനിവാസൻ നായകനായി ശരത്തിന്റെ സംവിധാനത്തിൽ 2012 ഒക്ടോബർ 26-ന് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പറുദീസ. തമ്പി ആന്റണി, ജഗതി ശ്രീകുമാർ, ശ്വേത മേനോൻ, ഇന്ദ്രൻസ്, ജയ‹ഷ്ണൻ, കൃഷ്ണ പ്രസാദ്, ടോം ജേക്കബ്, നന്ദു, ലക്ഷ്മി മേനോൻ അംബികാമോഹൻ, വിഷ്ണുപ്രിയ, തൊടുപുഴ വാസന്തി എന്നിവർ ഇതിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മേലുകാവിലും ഈരാറ്റുപേട്ടയിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒ.എൻ.വി. കുറുപ്പ് രചിച്ച ഗാനങ്ങൾക്ക് ഔസേപ്പച്ചനും ഐസക് തോമസ് കൊട്ടുകപ്പള്ളിയുമാണ് സംഗീതം നൽകിയിരിക്കുന്നത്. കായൽ ഫിലിംസ് നിർമിച്ച ചിത്രം രമ്യാ മൂവിസ് വിതരണം ചെയ്തിരിക്കുന്നു. മതപുരോഹിതന്മാരുടെ എതിർപ്പിനെത്തുടർന്ന് ചിത്രത്തിന്റെ റിലീസിങ് വൈകിയിരുന്നു.
ചിത്രത്തിന്റെ യൂട്യൂബിൽ ഉള്ള ഇംഗ്ലീഷ് വേർഷനാണ് ഇപ്പോൾ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. നദി തെക്കേക്ക് ആണ് സബ്ടൈറ്റിൽ ചെയ്തിരിക്കുന്നത്. ചിത്രം ഇതുവരെ കണ്ടത് അഞ്ച് ലക്ഷത്തിനു മുകളിൽ ആളുകളാണ്. പാരഡൈസ് എന്നാണ് സിനിമയുടെ ഇംഗ്ലിഷ് പതിപ്പിനു നൽകിയിരിക്കുന്ന പേര്. മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നതും. വിദേശികളാണ് ചിത്രം കണ്ട ശേഷം യുട്യൂബിൽ പ്രതികരണവുമായി എത്തുന്നത്. 2013-ലെ മെക്സിക്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച തിരക്കഥയ്ക്കുള്ള രാജ്യാന്തര പുരസ്കാരം, 2013-ലെ ആംസ്റ്റർഡാം ചലച്ചിത്രമേളയിൽ എഡിറ്റിങ്ങിനുള്ള പുരസ്കാരം എന്നിവ ചിത്രം നേടിയിട്ടുണ്ട്.
ദിലീപിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ തുടർച്ചയായി ഉന്നയിച്ച വ്യക്തിയാണ് പല്ലിശ്ശേരി. ഇപ്പോഴിതാ വീണ്ടും മലയാള സിനിമയെ വിവാദത്തിലാക്കുന്ന ആരോപണങ്ങളുയര്‍ത്തി സിനിമാ അണിയറ കഥകള്‍ എഴുതി വിവാദനായകനായ ലേഖകന്‍ രത്‌നകുമാര്‍ പല്ലിശ്ശേരി. ദിലീപിന്റെ വിവാഹമോചനവും കാവ്യ മാധവനുമായുള്ള വിവാഹവും, പൃഥ്വിരാജിനോട് ദിലീപിനുള്ള വിരോധവുമൊക്കെയാണ് ഇത്തവണ പല്ലിശ്ശേരിയുടെ കോളത്തില്‍ നിറഞ്ഞിരിക്കുന്നത്. ദിലീപിന്റെ വിവാഹമോചനത്തിലേക്ക് നയിച്ചത് കാവ്യ മാധവനുമായുള്ള പ്രണയബന്ധമാണെന്നും ഇവരുടെ പ്രണയം തന്നോട് ആദ്യമായി വെളിപ്പെടുത്തിയത് ദിലീപ് സ്വന്തം സഹോദരനെ പോലെ കണ്ടിരുന്ന കൊച്ചിന്‍ ഹനീഫയാണെന്നും പല്ലിശ്ശേരി പറയുന്നു. എല്ലാവര്‍ക്കും നന്മ വരണമെന്ന് ആഗ്രഹിക്കുന്ന ഒരു നടനായിരുന്നു കൊച്ചിന്‍ ഹനീഫ. ആരെ കുറിച്ചും മോശം പറയാറില്ല. പക്ഷേ കാവ്യയെ സംബന്ധിച്ച് ഒരു കഥ കൊച്ചിന്‍ ഹനീഫ തന്നോട് പറഞ്ഞിരുന്നെന്ന് പറയുകയാണ് പല്ലിശ്ശേരി ഇപ്പോള്‍.
മീശ മാധവന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് കാവ്യയും ദിലീപും പ്രണയത്തിലാണ് എന്നതിന്റെ സാഹചര്യത്തെളിവുകള്‍ അടക്കം ലഭിച്ചെന്നും. ചിത്രത്തില്‍ കാവ്യയുമായി അടുത്തിടപഴകാനുള്ള ചില രംഗങ്ങള്‍ ദിലീപിന്റെ പ്രത്യേക താല്‍പര്യപ്രകാരം സംവിധായകനും എഴുത്തുകാരും ചേര്‍ത്തിട്ടുണ്ടെന്നും പല്ലിശ്ശേരി ആരോപിക്കുന്നു. മീശ മാധവനിലൂടെയാണ് ദിലീപ് ഒരു സൂപ്പര്‍ താരപദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നതെന്നും ചിത്രത്തിന്റെ തകർപ്പൻ വിജയത്തെ തുടര്‍ന്ന് പിന്നീട് ചെയ്ത ചിത്രത്തിലൂടെ അവാര്‍ഡ് വാങ്ങാനുള്ള മനഃപ്പൂര്‍വ്വമായ ശ്രമം നടന്‍ നടത്തിയിരുന്നെന്നും സംവിധാന മോഹമുണ്ടായിരുന്നെന്നും പല്ലിശ്ശേരി ആരോപിച്ചു.
എന്നാല്‍, തൊട്ടുപിന്നാലെ സിനിമാലോകത്ത് എത്തി, യുവനടനായി തിളങ്ങിയ നടന്‍ പൃഥ്വിരാജിനോട് ദിലീപിന് ശത്രുത തോന്നിയെന്നും പല്ലിശ്ശേരി അഭിമുഖത്തില്‍ ആരോപിക്കുന്നു. ഒരിക്കല്‍ കൊച്ചിന്‍ ഹനീഫയോട് താന്‍ ദിലീപ്- കാവ്യ പ്രണയം കൊടുംപിരി കൊള്ളുകയാണെന്ന് കേട്ടല്ലോ എന്ന് പറഞ്ഞപ്പോള്‍ അങ്ങനെ ഒന്നും ഞാന്‍ കേട്ടില്ല, പക്ഷേ മറ്റൊരു കാര്യം കേട്ടു എന്നാണ് കൊച്ചിന്‍ ഹനീഫ പറഞ്ഞതെന്നും പല്ലിശ്ശേരി പറഞ്ഞു.
തന്നോട് കാവ്യ പൃഥ്വിരാജിനെ പറ്റി എന്താണ് അഭിപ്രായം എന്ന് ചോദിച്ചു എന്നാണ് കൊച്ചിന്‍ ഹനീഫ അന്ന് പറഞ്ഞിരുന്നതെന്ന് പല്ലിശ്ശേരി പറയുന്നു. കാവ്യയെ സ്വന്തം സഹോദരിയെ പോലെ കരുതിയിരുന്ന കൊച്ചിന്‍ ഹനീഫയാണ് അന്ന് അങ്ങനെ പറഞ്ഞത്. എന്താണ് പൃഥ്വിയെ കുറിച്ച് ചോദിച്ചത് എന്ന് മറുചോദ്യം ചോദിച്ചപ്പോള്‍ അറിഞ്ഞിരിക്കാന്‍ വേണ്ടിയാണ് എന്നായിരുന്നു കാവ്യയുടെ മറുപടി. പിന്നീടാണ് കാവ്യയുടെ മനസിലിരിപ്പ് മനസിലാകുന്നതെന്നും പൃഥ്വിരാജ് ഇഷ്ടപ്പെടുകയാണെങ്കില്‍ കല്യാണം കഴിക്കാമെന്ന് ഒരു ആഗ്രഹം കാവ്യയ്ക്ക് ഉണ്ടായിരുന്നുവെന്നും പല്ലിശ്ശേരി പറയുന്നു.
പക്ഷേ പൃഥ്വി വേറെ ട്രാക്കിലാണ് പോയത്. കാവ്യയുടെ ആഗ്രഹം നടന്നില്ല. കാരണമെന്തെന്ന് അറിയില്ലെന്നും. പക്ഷെ അവർക്കിടയിൽ രഹസ്യമായി നടന്ന എന്തോ സംഭവത്തെ തുടർന്ന് ദിലീപും പൃഥ്വിരാജും തമ്മില്‍ മാനസികമായി അകന്നു എന്നും പല്ലിശ്ശേരി പറയുന്നു. പക്ഷേ അത് എന്തിന്റെ പേരിലാണെന്ന് കൃത്യമായി പറയാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. അന്ന് മുതല്‍ ദിലീപിന്റെ ശത്രുക്കളുടെ ലിസ്റ്റിലാണ് പൃഥ്വി. പിന്നീട് നടന്നതൊക്കെ നമുക്കറിയാവുന്നതാണെന്നും പൃഥ്വിയുടെ ചിത്രങ്ങള്‍ കൂവിത്തോല്‍പ്പിക്കാന്‍ ആളെ ഇറക്കിയെന്നും കുഞ്ചാക്കോ ബോബനെന്ന പാവത്താന്റെ ചിത്രങ്ങള്‍ കുറയ്ക്കാന്‍ പിന്നില്‍ നിന്ന് ചരടുവലികള്‍ നടത്തിയെന്നും പല്ലിശ്ശേരി പറയുന്നു.
ടെലിവിഷൻ സീരിയലിലൂടെ മലയാളപ്രേക്ഷകരുടെ പ്രിയതാരമായ നടിയാണ് സ്വാസിക.ഇതിനോടകം തന്നെ നിരവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട് .ഇപ്പോഴിതാ ഉണ്ണിമുകന്ദനെ കുറിച്ചുള്ള സ്വാസികയുടെ ഫേസ്ബുക് പോസ്റ്റാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത് .ഓരോ കഥാപാത്രങ്ങൾക്കും ഓരോ മുഖങ്ങൾ ഓരോ സ്വഭാവങ്ങൾ ഓരോ ശൈലികൾ ആണ് ഉണ്ണി നടത്തുന്നതെന്ന് സ്വാസിക പറയുന്നു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:
ഓരോ കഥാപാത്രങ്ങൾക്കും ഓരോ മുഖങ്ങൾ ഓരോ സ്വഭാവങ്ങൾ ഓരോ ശൈലികൾ.. മല്ലു സിംഗ്, മസിൽ അളിയൻ, ജോൺ തെക്കൻ, മാർകോ ജൂനിയർ,ക്രിസ്തുദാസ് ചന്ദ്രോത് പണിക്കർ. അങ്ങനെ എന്റെ മനസ്സിൽ കയറി കൂടിയ ഒരുപാട് കഥാപാത്രങ്ങൾ ഓരോ കഥാപാത്രത്തിനും അദ്ദേഹം മാനസികമായും ശാരീരികമായും കൊണ്ട് വരുന്ന ആ മാറ്റങ്ങൾ.. എവിടെയും അത് അങ്ങനെ പരാമർശിച്ചു ഞാൻ കണ്ടിട്ടില്ല. എന്നാൽ ഒറീസയുടെ ഷൂട്ടിംഗ് ടൈമിൽ നേരിട്ട് അറിഞ്ഞതാണ് ആരും അറിയാതെ അദ്ദേഹം കഥാപാത്രത്തിന് വേണ്ടി ചെയുന്ന വലിയ മാറ്റങ്ങൾ.എന്റെ വളരെ പേർസണൽ ഫേവറിറ്റ് ആയൊരു റോൾ ആയിരുന്നു ഒറീസയിലെ ക്രിസ്തുദാസ് എന്ന കഥാപാത്രം.അതിന്റെയും സംവിധായകൻ പപ്പേട്ടൻ ആയിരുന്നു.
ഒറീസയിലെ പോലിസ്കാരൻ ആവാൻ ആഗ്രഹമില്ലാതെ പോലിസ് ആയ ആ കഥാപാത്രം അത്ര ഫിറ്റ് ആയാൽ ശരിയാവില്ല എന്ന് സ്വയം മനസിലാക്കി വയറും തടിയും കൂട്ടി ആ കഥാപാത്രമായി മാറുന്നത് കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി.ഇതൊന്നും ആരും അറിയുന്നില്ലലോ എന്ന വിഷമം നന്നായി ഉണ്ടായിരുന്നു. ഇങ്ങനെ ഉണ്ണിയുടെ പല കഠിന പ്രയത്‌നങ്ങൾക്കും വേണ്ട വിധം അംഗീകാരങ്ങൾ എവിടെയും ലഭിക്കുന്നത് ഞാൻ കണ്ടിട്ടില്ല. Finally Chandroth Panicker.. മാമാങ്കത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട Character.ആക്ഷന് അധികം പ്രാധാന്യം കൊടുക്കാതെ കഥാപാത്രത്തിനും ഇമോഷനും മുൻഗണന കൊടുത്ത ഒരു അത്യുഗ്രൻ characterisation.ക്ലൈമാക്സിലെ ഫൈറ്റ് സീൻസ് ഒക്കെ.. ഇതിന്റെയും സംവിധായകൻ പപ്പേട്ടൻ ആണെന്നുള്ളത് ആണ് ഏറ്റവും സന്തോഷം. എല്ലാം കാലം കരുതി വെച്ചത് ആണെന്ന് വിശ്വസിക്കുന്നു.. സിനിമ കണ്ടിറങ്ങിയിട്ടും ചന്ദ്രോത് പണിക്കരും അനന്ദ്രവൻ അച്യുതനുമായുള്ള ആ ഒരു ബോണ്ടിങ് മനസ്സിൽ നിന്ന് പോവുന്നില്ല.ഒറീസയുടെ സെറ്റിൽ വെച്ച് തുടങ്ങിയ സൗഹൃദം ആണ്, ഉണ്ണി മുകുന്ദൻ എന്ന ആ വലിയ നല്ല മനുഷ്യനെ എല്ലാവരും ഇത് പോലെ അംഗീകരിക്കുന്ന ആ ദിവസത്തിനായി ഒരുപാട് ആഗ്രഹിച്ചിരുന്നു,ഇന്ന് സിനിമ കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി.. Fell in love with him once again.. Crush Forever..
ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വസതിയിൽ ബോംബ് സ്ഫോടനം ഉണ്ടാകുമെന്ന തരത്തിൽ വ്യാജ ഇമെയിൽ സന്ദേശമയച്ച പതിനാറുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ സന്ദേശം ലഭിച്ചയുടൻ അടുത്ത രണ്ടുമണിക്കൂറിനുള്ളിൽ സൽമാൻ ഖാന്റെ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്മെന്റിൽ ബോംബ് പൊട്ടിത്തെറിയുണ്ടാകും.
നിങ്ങൾക്ക് കഴിയുമെങ്കിൽ തടയൂ’, എന്നായിരുന്നു യുവാവ് പൊലീസ് സ്റ്റേഷനിലേക്കയച്ച സന്ദേശം. ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ യുവാവിനെ മുംബൈ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഡിസംബർ നാലിനാണ് യുവാവ് ബാന്ദ്ര പൊലീസ് സ്റ്റേഷനിലേക്ക് വ്യാജ സന്ദേശമയച്ചത്. ഗാസിയാബാദിലെ പ്രതിയുടെ വീട്ടിലെത്തുകയും വീട്ടുകാരോട് കേസിനെക്കുറിച്ച് പൊലീസ് വിശദീകരിക്കുകയും ചെയ്തു. ശേഷം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ജുവനയിൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി വിട്ടയച്ചു.
പൊലീസെത്തിയ സമയത്ത് സൽമാൻ ഖാൻ വീട്ടിലുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പിതാവ് സലിം ഖാനെയും മാതാവ് സൽമ ഖാനെയും സഹോദരി അർപ്പിതയെയും വീട്ടിൽനിന്ന് പുറത്തിറക്കിയതിന് ശേഷം പൊലീസും ബോംബ് സ്ക്വാഡും സംയുക്തമായി ചേർന്ന് വീട് പരിശോധിക്കുകയായിരുന്നു. നാല് മണിക്കൂറോളം വീടും പരിസരവും പരിശോധിച്ചെങ്കിലും ബോംബ് കണ്ടെത്താനായില്ല. തുടർന്ന് താരത്തിന്റെ കുടുംബത്തെ തിരിച്ച് വീട്ടിലെത്തിച്ചതായും പൊലീസ് പറഞ്ഞു.
തന്റെ ചിത്രങ്ങൾക്ക് താഴെ അശ്ലീലകമന്റിടുന്നവർക്ക് മറുപടി പറയുകയാണ് മീര നന്ദൻ. ഒരു സിനിമാ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മീര ഉറച്ച നിലപാട് വ്യക്തമാക്കിയത്.തന്റെ വസ്ത്രത്തിന്റെ നീളം അളക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യം കൊടുത്തിട്ടില്ലെന്നും ആള്‍ക്കാരെ ബോധ്യപ്പെടുത്താനായി ജീവിക്കാനാകില്ലെന്നും മീര അഭിമുഖത്തില്‍ പറഞ്ഞു.
‘ഒരുപാട് മോശം കമന്റുകള്‍ ചിത്രത്തിന് താഴെ വന്നിരുന്നു. ആദ്യമൊക്കെ മറുപടി കൊടുക്കുമായിരുന്നു. പിന്നെ ഇത്തരക്കാര്‍ക്ക് മറുപടി കൊടുത്തിട്ട് കാര്യമില്ല എന്ന് മനസ്സിലായി. രണ്ട് വിഭാഗം ആളുകളുണ്ട്, ഒന്ന് നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യൂ എന്ന് പറയുന്നവര്‍. മറ്റു ചിലരാകട്ടെ എന്തിനാണ് വേണ്ടാത്ത പണിക്ക് പോകുന്നത് എന്ന് ചോദിക്കുന്നവര്‍. എനിക്ക് ആള്‍ക്കാരെ ബോധിപ്പിക്കാന്‍ വേണ്ടി ജീവിക്കാന്‍ പറ്റില്ല. എന്റെ പേജില്‍ എനിക്ക് ഇഷ്ടമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യും. അതൊക്കെയാണല്ലോ ഈ സ്വാതന്ത്ര്യമെന്ന് പറയുന്നത്?”- മീര പറയുന്നു.
പണ്ടൊക്കെ പുറത്തിറങ്ങുമ്പോൾ ആളുകൾ സിനിമ കാണാറുണ്ടെന്നാണ് പറയാറ്. ഇപ്പോൾ ഇൻസ്റ്റഗ്രാമിലെ ഫോട്ടോ കാണാറുണ്ടെന്നാണ് പറയാറ്. ഇന്‍സ്റ്റാഗ്രാമിലെ ചിത്രങ്ങള്‍ വലിയ ചര്‍ച്ചയായി മാറുന്നു. ദിവസം കഴിഞ്ഞാണ് ഞാന്‍ ആ കാര്യമെല്ലാം അറിയുന്നത്. ഫോട്ടോകള്‍ എന്റെ മാതാപിതാക്കള്‍ക്ക് അയച്ചു കൊടുത്തതിന് ശേഷമാണ് ഞാന്‍ പോസ്റ്റ് ചെയ്യുന്നത്.
ഓണ്‍ലൈന്‍ വാര്‍ത്തകളില്‍ എന്റെ ഫോട്ടോ നിറഞ്ഞു കിടക്കുകയാണ്. ഞാനിട്ട ഡ്രസിന്റെ നീളം കുറഞ്ഞുവെന്നാണ് പറയുന്നത്. അതിന് നീളം കുറവാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ഇതിലെ ഏറ്റവും വലിയ കോമഡി എന്താണെന്ന് വച്ചാല്‍, വാര്‍ത്തകള്‍ കണ്ട് എന്നെ എന്റെ അമ്മാമ വിളിച്ചിരുന്നു. ”എന്റെ മീര എന്താണിത്, ദുബായിലായിട്ടും ആള്‍ക്കാര്‍ക്ക് പുതിയ ലോകത്തെക്കുറിച്ച് വിവരമില്ലേ? ഇവരൊക്കെ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്”. അപ്പോള്‍ തഗ് ലൈഫ് അമ്മാമ എന്ന് പറയാനാണ് എനിക്ക് തോന്നിയത്– മീര കൂട്ടിച്ചേര്‍ക്കുന്നു.
മലയാളിയുടെ പ്രിയ ഗായിക അനുരാധ ഫെയ്സ്ബുക്കിൽ പങ്കുവച്ച ഒരു അനുഭവം ആണ് . തമിഴ്നാട്ടിലെ അരുണാചല എന്ന തീർഥാടന കേന്ദ്രത്തിലേക്കുള്ള യാത്രക്കിടെ തന്നെ സഹായിക്കാൻ എത്തിയ ഒരു കൂട്ടം യുവാക്കളെ കുറിച്ചാണ് ഗായികയുടെ ഹൃദയം തൊടുന്ന കുറിപ്പ്.
പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ;
‘അരുണാചലയിലേക്കുള്ള മലകയറ്റത്തിനിടയിൽ എന്നെ സഹായിക്കാനെത്തിയ ആ ആൺകുട്ടികളെ ദൈവമാണ് ആ സമയത്ത് അവിടേക്ക് അയച്ചത് എന്നു ഞാൻ വിശ്വസിക്കുന്നു. കടുത്ത ചൂടിൽ ഞാൻ ആകെ തളർന്നിരുന്നു. ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ ഒരുമണിക്കൂർ കൂടി നടക്കണമായിരുന്നു. എന്നാൽ അതിനു മുൻപേ ഞാൻ തളർന്നു വീഴുമെന്ന് എനിക്ക് ഉറപ്പായിരുന്നു.
ആ സമയത്താണ് ഒരുകൂട്ടം ചെറുപ്പക്കാർ അവിടേക്കു വന്നത്. അവർ വന്ന് എല്ലാ തീർഥാടകർക്കും ഗ്ലൂക്കോസും വെള്ളവും ഒക്കെ നൽകി. അവർ എന്നെ ഒരുപാട് സഹായിച്ചു. ആ സ്നേഹവും കരുതലും കൊണ്ടാണ് ഞാൻ എന്റെ തീർഥാടനം പൂർത്തിയാക്കിയത്. മാത്രവുമല്ല എനിക്ക് വളരെയധികം ഊർജം ലഭിച്ചതായും തോന്നി. ഒരാൾ സ്വയം ദൈവത്തിനു പൂർണമായ് സമർപ്പിക്കുകയാണെങ്കിൽ ദൈവം അവരെ കരുതലോടെ കൊണ്ടു നടക്കുമെന്ന് എനിക്ക് മനസിലായി’ എന്റെ യാത്രയിലൂടെ ഭഗവാന്റെ അനുഗ്രഹം ഞാൻ ശരിക്കും അനുഭവിച്ചറിഞ്ഞു’. അനുരാധ ഫെയ്സ്ബുക്കിൽ കുറിച്ചു. പോസ്റ്റിനൊപ്പം യുവാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്.
മാമാങ്കം സിനിമയില്‍ തന്‍റെ അസാന്നിധ്യം എന്തുകൊണ്ടാണ് എന്ന് വ്യക്തമാക്കി നടന്‍ നീരജ് മാധവ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരത്തിന്‍റെ വിശദീകരണം. നേരത്തെ നീരജ് ചിത്രത്തിലെ കാസ്റ്റിംഗ് ലിസ്റ്റിലുള്ള വാര്‍ത്തകള്‍ വന്നിരുന്നു. ഇത് സംബന്ധിച്ച ചില ചിത്രങ്ങളും ലോക്കേഷന്‍ ദൃശ്യങ്ങളും നീരജ് പുറത്ത് വിട്ടിരുന്നു. ഇതിന് ശേഷം കഴിഞ്ഞ ദിവസം മാമാങ്കം ഇറങ്ങിയതിന് പിന്നാലെ നീരജ് അതില്‍ ഇല്ലാത്തത് ചര്‍ച്ചയായത്. ഇത്തരം അന്വേഷണങ്ങള്‍ക്കാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ നീരജ് മറുപടി നല്‍കുന്നത്.
ഞാന്‍ ഈ ചിത്രത്തില്‍ ചെറുതു എന്നാൽ പ്രധാന്യമുള്ളതുമായ കഥാപാത്രമാണ് അവതരിപ്പിച്ചത്. അതിന് വേണ്ടി കൂടുതല്‍ സമയവും ചിലവഴിച്ചു. ഈ റോളിന് വേണ്ടി കളരിപ്പയറ്റും, മറ്റ് സംഘടന വിദ്യകളും ഒരു മാസത്തോളമെടുത്ത് പഠിച്ചു. കഴിഞ്ഞ ഏപ്രിലില്‍ ഒരു മാസത്തോളമെടുത്താണ് ഞാനുള്ള രംഗങ്ങള്‍ ചിത്രീകരിച്ചത്.
അതിന് ശേഷം കാര്യങ്ങള്‍ മാറി ചിത്രത്തിന്‍റെ സംവിധാനത്തിലും, സ്ക്രിപ്റ്റിലും, കാസ്റ്റിംഗിലും, സംഘടന ടീമിലും ഒക്കെ പരിഷ്കാരം വന്നു. പിന്നീട് ചിത്രത്തിന്‍റെ അണിയറക്കാന്‍ ഞാന്‍ ഉള്‍പ്പെടുന്ന രംഗങ്ങള്‍ ഇപ്പോള്‍ ചിത്രത്തിന്‍റെ കഥപറച്ചില്‍ രീതിയുമായി ചേരുന്നതല്ലെന്ന് എന്നെ അറിയിച്ചു. അതിനാല്‍ അവസാന എഡിറ്റിംഗില്‍ അത് നീക്കം ചെയ്തതായി വ്യക്തമാക്കി. ആദ്യം എന്നെ അത് ഉലച്ചു എന്നത് ശരിയാണ്.
എന്നാല്‍ എനിക്ക് അതില്‍ പരാതിയൊന്നും ഇല്ല, ചിത്രം മുഴുവന്‍ നന്നാകുവാന്‍ ചിലപ്പോള്‍ ആ തീരുമാനം ശരിയായിരിക്കാം. വൈകാതെ ആ രംഗം യൂട്യൂബില്‍ അപ്ലോഡ് ചെയ്യും എന്നും എന്നെ അറിയിച്ചിരുന്നു. വൈകാതെ അത് കാണാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മാമാങ്കത്തിന്‍റെ അണിയറക്കാര്‍ക്ക് എല്ലാ ആശംസകളും നേരുന്നു. എന്തായാലും മമ്മൂക്കയ്ക്കൊപ്പം ജോലി ചെയ്യാനുള്ള എന്‍റെ കാത്തിരിപ്പ് നീളുകയാണ് – നീരജ് മാധവ് പറയുന്നു.
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. സുകുമാരനും മല്ലികയും സഞ്ചരിച്ച അതേ പാതയിലൂടെയാണ് മക്കളും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. മരുമക്കളും കൊച്ചുമക്കളും സിനിമയില്‍ സജീവമാണ്. അലംകൃതയൊഴികെ കുടുംബത്തിലെല്ലാവരും ഇതിനകം തന്നെ സിനിമയില്‍ സാന്നിധ്യം അറിയിച്ചവരാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇവര്‍ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്. മൂത്ത മരുമകളായ പൂര്‍ണിമ വൈറസിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. രാജീവ് രവി ചിത്രമായ തുറമുഖത്തിലും താരം അഭിനയിക്കുന്നുണ്ട്. ഈ കുടുംബത്തില്‍ ഒന്നിന് പിന്നാലെ ഒന്നൊന്നായി ആഘോഷങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണ്.
പ്രിയ മോഹന്റെ പിറന്നാളിന് പിന്നാലെയായി പൂര്‍ണിമയുടെ പിറന്നാളും വെഡ്ഡിങ് ആനിവേഴ്‌സറിയും എത്തിയിരിക്കുകയാണ്. ഇത്തവണത്തെ ആഘോഷം എവിടെ വെച്ചാണെന്നുള്ള ചോദ്യങ്ങളുമായി ആരാധകര്‍ എത്തിയിട്ടുണ്ട്. പൂര്‍ണിമയ്ക്കും ഇന്ദ്രജിത്തിനും ആശംസ അറിയിച്ച് ആരാധകരും സുഹൃത്തുക്കളുമെല്ലാം എത്തിക്കൊണ്ടിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പല താരങ്ങളും ആശംസകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇന്ദ്രജിത്തിനെ ആദ്യമായി കണ്ടുമുട്ടിയതിനെക്കുറിച്ചും ഇരുവരും ഒരുമിച്ചുമുള്ള ആദ്യ ഫോട്ടോയുമായി പൂര്‍ണിമയും എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഇതിനകം തന്നെ ഫോട്ടോ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
സീരിയലില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു പൂര്‍ണിമയും ഇന്ദ്രനും പരിചയപ്പെടുന്നത്. ആ ഓര്‍മ്മകളും ചിത്രവുമാണ് താരം പങ്കുവെച്ചിട്ടുള്ളത്. അന്നാണ് ഇന്ദ്രന്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ഞങ്ങള്‍ ആദ്യമായി ഒരുമിച്ചെടുത്ത ഫോട്ടോയും ഇതായിരുന്നു. അന്നെനിക്ക് 21 ഉം അവന് 20 മായിരുന്നു. ഈ ദിവസം ഇന്നും ഓര്‍മ്മയിലുണ്ട്. പ്രണയം ശക്തമായിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു. ഉച്ചത്തിലുള്ള ഹൃദയമിടിപ്പും തൊണ്ട വരളുന്നതുമൊക്കെ അറിയുന്നുണ്ടായിരുന്നു. എല്ലാം ഇന്നലെ കഴിഞ്ഞത് പോലെയാണ് തോന്നുന്നതെന്നും പൂര്‍ണിമ കുറിച്ചിട്ടുണ്ട്.
ഇന്ദ്രന്റെ അമ്മയായ മല്ലിക സുകുമാരനാണ് ഈ ചിത്രം പകര്‍ത്തിയത്. ഇത് ക്ലിക്ക് ചെയ്യുമ്പോള്‍ തങ്ങളുടെ മനസ്സിലുണ്ടായിരുന്നത് എന്താണെന്ന് അമ്മയ്ക്ക് അറിയാമായിരുന്നോയെന്ന് താനെപ്പോഴും ചിന്തിക്കാറുണ്ട്. ഇപ്പോള്‍ തനിക്ക് അമ്മയെ അറിയാം. അമ്മയ്ക്ക് ഇതെല്ലാം നന്നായി അറിയുമായിരുന്നുവെന്നും ഉറപ്പുണ്ട്. 3 വര്‍ഷത്തെ പ്രണയവും 17 വര്‍ഷത്തെ ദാമ്പത്യവും. നമ്മുടേത് വളരെ മനോഹരമായ യാത്രയായിരുന്നു. ഇന്ദ്രാ,വിവാഹ വാര്‍ഷിക ആശംസകള്‍. ഇതായിരുന്നു പൂര്‍ണിമയുടെ കുറിപ്പ്.
മല്ലിക സുകുമാരനെ ടാഗ് ചെയ്തായിരുന്നു പൂര്‍ണിമ ആശംസ പോസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ പൂര്‍ണിമയുടെ പോസ്റ്റ് വൈറലായി മാറിയിരുന്നു. ഇന്നുവരെയുള്ള ജീവിതത്തില്‍ താന്‍ കണ്ട മികച്ച കപ്പിളാണ് അച്ഛനും അമ്മയും. എന്നും തങ്ങളെ ഇത് പോലെ നോക്കാന്‍ നിങ്ങള്‍ക്കാവട്ടെയെന്ന ആശംസയുമായാണ് പ്രാര്‍ത്ഥന എത്തിയത്. എല്ല കാര്യത്തിലും അമ്മ മാതൃകയാണ്. അമ്മയെ താനെത്രത്തോളം സ്‌നേഹിക്കുന്നുവെന്ന് തെളിയിക്കാന്‍ വാക്കുകളില്ലെന്നും പ്രാര്‍ത്ഥന കുറിച്ചിട്ടുണ്ട്. പൂര്‍ണ്ണിമയ്‌ക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും പാത്തൂട്ടി പോസ്റ്റ് ചെയ്തിട്ടുണ്ട്.
ജനുവിന്‍ എന്ന ഒരൊറ്റ വാക്കാണ് ചേച്ചിയെ ഓര്‍ക്കുമ്പോള്‍ മനസ്സില്‍ വരുന്നത്. പ്രവര്‍ത്തിയില്‍ ചേച്ചിയെ വിശേഷിപ്പിക്കാന്‍ പറ്റിയ വാക്കും അതാണെന്നുമായിരുന്നു നിഹാല്‍ കുറിച്ചത്. ജീവിതത്തില്‍ തനിക്ക് ലഭിച്ച വലിയ സൗഭാഗ്യങ്ങളിലൊന്നാണ് ചേച്ചി. ലോകത്തെ ഏറ്റവും മികച്ച ചേച്ചിയാണ് തന്റേത്. ചേച്ചിയില്ലാത്തൊരു ജീവിതത്തെക്കുറിച്ച് തനിക്ക് ചിന്തിക്കാന്‍ പോലും കഴിയില്ലെന്നുമായിരുന്നു പ്രിയ മോഹന്റെ കുറിപ്പ്.
സുപ്രിയ മേനോനും മല്ലികയും
പൂര്‍ണ്ണിമയ്ക്ക് സ്‌നേഹാശംസകളുമായി സുപ്രിയ മേനോനും എത്തിയിട്ടുണ്ട്. പൂര്‍ണിമയുടെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായാണ് സുപ്രിയ എത്തിയത്. 17 വര്‍ഷമായെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും സന്തോഷകരമായ പിറന്നാളും വെഡ്ഡിങ് ആനിവേഴ്‌സറിയും ആശംസിക്കുന്നു. വലിയൊരു പാര്‍ട്ടി തന്നെ തങ്ങള്‍ക്ക് വേണമെന്നും സുപ്രിയ കുറിച്ചിട്ടുണ്ട്. നാത്തൂനെന്നായിരുന്നു സുപ്രിയ പൂര്‍ണിമയെ സംബോധന ചെയ്തത്. നാത്തൂനല്ല ഏടത്തിയാണെന്ന തിരുത്തലുകളുമായി ആരാധകരും എത്തിയിട്ടുണ്ട്.
ഇന്ദ്രജിത്തിന്‍രെ പോസ്റ്റ്
പ്രിയതമയ്ക്ക് പിറന്നാളാശംസ നേര്‍ന്ന് ഇന്ദ്രജിത്തും എത്തിയിട്ടുണ്ട്. 17 വര്‍ഷം എല്ലാമെല്ലാമായി ഒപ്പമുള്ളതിന് നന്ദിയെന്നായിരുന്നു അദ്ദേഹം കുറിച്ചത്. ഹാപ്പി ബര്‍ത് ഡേയ്‌ക്കൊപ്പം ഹാപ്പി ആനിവേഴ്‌സറിയും ആഘോഷിക്കുകയാണ് ഇരുവരും. ഇന്ദ്രന്റെ പോസ്റ്റിന് കീഴിലായി ഐലവ് യൂ എന്ന കമന്റുമായി പൂര്‍ണിമയും എത്തിയിരുന്നു. മഞ്ജു വാര്യര്‍, ഗീതുമോഹന്‍ദാസ്, നിമിഷ സജയന്‍, ശ്രിന്റെ, അഹാന കൃഷ്ണ, രഞ്ജിനി ജോസ്, അപൂര്‍വ്വ ബോസ്, മുന്ന സൈമണ്‍, അഭയ ഹിരണ്‍മയി, അമല പോള്‍ തുടങ്ങിയവരും ഇവര്‍ക്ക് ആശംസ അറിയിച്ച് എത്തിയിട്ടുണ്ട്.
ഗീതുമോഹന്‍ദാസും നിമിഷ സജയനും
പൂര്‍ണിമയ്ക്കും ഇന്ദ്രജിത്തിനും ആശംസയുമായി അടുത്ത സുഹൃത്തുക്കളായ ഗീതുവും നിമിഷയും എത്തിയിരുന്നു. ആത്മാര്‍ത്ഥ സുഹൃത്തിന് പിറന്നാളാശംസയെന്നായിരുന്നു നിമിഷ കുറിച്ചത്. പൂര്‍ണിമയുടെ മടിയിലിരിക്കുന്ന ചിത്രവും നിമിഷയുടെ പോസ്റ്റിലുണ്ട്. പൂര്‍ണിമയ്ക്കരികിലിരുന്ന് പാട്ടുപാടുന്ന ഇന്ദ്രജിത്തിന്റെ വീഡിയോയും നിമിഷ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നും നിങ്ങളിത് പോലെയായിരിക്കട്ടെ, ഈ സന്തോഷം നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് കഴിയട്ടെയെന്നും നിമിഷ കുറിച്ചിട്ടുണ്ട്. അമ്പടി കള്ളിയെന്ന മറുപടിയുമായാണ് പൂര്‍ണിമ എത്തിയത്. നന്ദി അറിയിച്ചുള്ള കമന്റുമായി ഇന്ദ്രജിത്തുമുണ്ടായിരുന്നു.