Movies

റോൺ മാത്യു മണലിൽ

‘മാമാങ്കം ‘എന്ന ചരിത്രസിനിമയ്ക്കായി നാം കാത്തിരിക്കുകയാണല്ലോ. നൂറ്റാണ്ടുകൾക്ക് മുൻപ് തിരുനാവായയിൽ നടന്നിരുന്ന മാമാങ്കത്തെപ്പറ്റി പാട്ടുകളിലൂടെ നാം എപ്പോഴും കേട്ടു കൊണ്ടിരിക്കുന്നു. പദ്മശ്രീ മമ്മുട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മാമാങ്കം, ചരിത്രത്തിൽ താത്പര്യമുള്ള ഏവർക്കും വലിയ അനുഭവം സമ്മാനിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

മാമാങ്കം

ക്രിസ്തുവർഷത്തിന്റെ ആദ്യനൂറ്റാണ്ടിൽ കേരളത്തിലുണ്ടായിരുന്ന പ്രധാന രാജവംശങ്ങൾ ആയിരുന്നു ആയ്, ചേരനാട്, പൂഴിനാട് എന്നിവ. ഒൻപതാം നൂറ്റാണ്ടോടെ കുലശേഖര സാമ്രാജ്യവും നാടുവാഴികളും ആവിർഭവിച്ചു. തെക്കേയറ്റത്ത് വേണാട്, ഓടനാട് മുതൽ വള്ളുവനാട്, ഏറനാട്, കോലത്തുനാട് തുടങ്ങിയവ ഭരണം നടത്തി.

പതിനൊന്നാം നൂറ്റാണ്ടിൽ ചോളന്മാരുടെ ആക്രമണത്തെ തുടർന്ന് രാജ്യത്തുടനീളം കളരികൾ സ്ഥാപിച്ച് ആയുധാഭ്യാസം പഠിപ്പിച്ചു നിർബന്ധസൈനിക സേവനം ഏർപ്പെടുത്തി. ചാവേർ സംഘങ്ങളെ സൃഷ്ടിച്ചെടുത്തു. വേണാട് സാമൂതിരി, കോലത്തിരി എന്നിവർക്ക് പൂർണ്ണ അധികാരം ഉണ്ടായിരുന്നുവെങ്കിലും വള്ളുവനാട് പോലെയുള്ള നാടുവാഴികൾ സ്വാതന്ത്രാധികാരത്തോടെ ഭരിച്ചു.

വള്ളുവനാട്ടിലെ ‘മാഘമക’ ഉത്സവം

ചേരകാലഘട്ടത്തിൽ നിളയുടെ (ഭാരതപുഴയുടെ ) വടക്കേതീരത്തുള്ള തിരുനാവായയിൽ ബുദ്ധമതാചാരപ്രകാരം പൗഷമാസത്തിലെ പൂയം നാളിൽ (തൈപ്പുയം ) ആരംഭിച്ചിരുന്ന 28 ദിവസത്തെ വ്യപാരമേള അവസാനിച്ചിരുന്നത് മാഘമാസത്തിൽ വെളുത്തപക്ഷത്തിലെ ‘മകം ‘ നാളിലായിരുന്നു .അതിനാൽ ഈ മഹോത്സവത്തെ ‘മഹാമകം ‘/’മാഘമകം ‘ എന്നത് ലോപിച്ചു ‘മാമാങ്കം ‘എന്ന് വിളിച്ചുവെന്ന് മലബാർ മാന്വലിൽ വില്യം ലോഗൻ രേഖപ്പെടുത്തിയിട്ടുണ്ട്.

പൗഷപൂയം നാളിൽ വെളുത്ത വാവ് വരുന്നത് ഓരോ പന്ത്രണ്ട് വർഷം കൂടുമ്പോഴുള്ള (വ്യാഴവട്ടം)  വ്യാഴഗ്രഹം കർക്കടരാശിയിലായിരിക്കുമ്പോൾ ആണ് എന്ന് ഇബ്നു ബത്തൂത്തയുടെ യാത്രാവിവരണത്തിലുണ്ട്. റോം, ഗ്രീസ്, അറബ്, ചൈന രാജ്യങ്ങളിൽ നിന്ന് വ്യാപാരത്തിനായി കപ്പലുകൾ മാമാങ്കത്തിൽ പങ്കെടുത്തിരുന്നുവെന്ന് ഹാമിൽട്ടനെ ഉദ്ധരിച്ചു കൊണ്ട് ലോഗൻ പറയുന്നു.

മാമാങ്കത്തിലെ നിലപാട്

കുലശേഖരന്മാരുടെ അനന്തിരവൻ എന്ന നിലയിൽ പൊന്നാനി ആസ്ഥാനമായുള്ള പെരുമ്പടപ്പ് സ്വരൂപം എന്ന കൊച്ചി ഭരണകർത്താക്കൾക്കായിരുന്നു മാമാങ്കത്തിലെ അദ്ധ്യക്ഷ സ്ഥാനം. പല വിധ ആക്രമങ്ങളാൽ ക്ഷീണിതരായിരുന്ന പെരുമ്പടപ്പ്, ‘മാമാങ്കനിലപാട് ‘എന്ന അദ്ധ്യക്ഷസ്ഥാനം കരാറടിസ്ഥാനത്തിൽ താത്കാലികമായി വള്ളുവക്കോനാതിരിക്ക് നൽകി.

ചാവേറുകൾ

പതിമൂന്നാം നൂറ്റാണ്ടിൻെറ അവസാനഘട്ടത്തിൽ വള്ളുവകോനാതിരിയെന്ന ചിരവൈരിയെ കീഴ്പ്പെടുത്തികൊണ്ട് മാമാങ്കത്തിൽ അദ്ധ്യക്ഷസ്ഥാനം സാമൂതിരി കരസ്ഥമാക്കി. അന്നുമുതൽ പുതുമന, ചന്ദ്രോത്ത്, വേർകോട്ട്, വയങ്കര നായർ കുടുംബങ്ങളിലെ ചാവേറുകളെ അയച്ച് മാമാങ്ക വേദിയിൽ (നിലപാടുതറ) എഴുന്നള്ളിയ സാമൂതിരിയെ വധിക്കുവാൻ വള്ളുവക്കോനാതിരി ശ്രമിക്കുന്ന കുപ്രസിദ്ധ ചടങ്ങായി മാമാങ്കം. സാമൂതിരിയുടെ നായർ പടയാളികളാൽ വധിക്കപ്പെട്ട വള്ളുവച്ചാവേറുകളുടെ ജഡങ്ങൾ ആനകൾ കിണറിൽ എറിഞ്ഞിരുന്നുവെന്ന് പ്രചാരമുള്ളതായും ലോഗൻ ചൂണ്ടിക്കാണിക്കുന്നു.

കണ്ടർമേനോനും ഇത്താപ്പുവും

പതിനേഴാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ വള്ളുവനാടിന്റെ വീരപുരുഷനായിരുന്ന കണ്ടർമേനോനും 15 വയസ്സുള്ള മകൻ ഇത്താപ്പുവും സാമൂതിരിയുടെ നേരെ ആക്രമണം നടത്തിയെങ്കിലും ചേറ്റുവ പണിക്കർ ഉൾപ്പെടെയുള്ള സാമൂതിരി ഭടന്മാർ ചതി പ്രയോഗത്തിൽ ഇവരെ വകവരുത്തി.

ചന്ദ്രോത്ത് ചന്തുണ്ണി

1695 ലെ മാമാങ്കത്തിൽ 14 താഴെ വയസ്സുള്ള ചന്ദ്രോത്ത് ചന്തുണ്ണി എന്ന ധീര കൗമാരക്കാരൻ നിലപാde തറയിൽ പറന്നെത്തി സാമൂതിരിയെ വെട്ടിയെങ്കിലും കൂറ്റൻ വിളക്കിനായിരുന്നു വെട്ടേറ്റത്. രണ്ടാമതും വാങ്ങിയെങ്കിലും സാമൂതിരിയുടെ നായർ പോരാളികൾ ചന്തുണ്ണിയെ വീഴ്ത്തിയെന്ന് മലബാർ മാന്വൽ പറയുന്നു.

1743 -ൽ നടന്ന അവസാന മാമാങ്കത്തിൽ ഒരു ചാവേറ്, നിലപാട് തറ വരെ ചാടിക്കയറിയെങ്കിലും കോഴിക്കോട് കോയ അരിഞ്ഞുവീഴ്ത്തിയതായി ‘കേരളത്തിലെ രാജവംശങ്ങൾ ‘എന്ന പുസ്തകത്തിൽ വേലായുധൻ പണിക്കശേരി ചൂണ്ടികാണിക്കുന്നു.

വള്ളുവനാടിന്റെ വീരപുത്രന്മാർ കഥകളിലൂടെ ഇന്നും ജന മനസ്സുകളിൽ ജീവിക്കുന്നു മാമാങ്കം അവസാനിച്ചെങ്കിലും.

 

റോൺ മാത്യു മണലിൽ

ഒൻപതാം ക്ലാസ് വിദ്യാർത്ഥി

മാർത്തോമാ റെസിഡെൻഷ്യൽ സ്കൂൾ , തിരുവല്ല

 

 

 

 

നിര്‍മാതാക്കള്‍ക്കെതിരായ പരാമര്‍ശത്തില്‍ ക്ഷമാപണവുമായി ന‌ടൻ ഷെയ്ന്‍ നിഗം. തിരുവനന്തപുരത്ത് പറഞ്ഞ വാക്കുകളില്‍ ക്ഷമാപണം നടത്തുന്നു. തന്നെക്കുറിച്ച് ഇതിനുമുമ്പ് പറഞ്ഞ വാക്കുകളൊന്നും പൊതുസമൂഹം മറന്നിട്ടുണ്ടാകില്ല എന്നാണ് വിശ്വാസം. അന്ന് താനും ക്ഷമിച്ച താണ്. അതുപോലെ ഇതും ക്ഷമിക്കും എന്ന പ്രതീക്ഷയിലാണ്. ക്ഷമയാണ് എല്ലാത്തിനും വലുത് എന്ന് വിശ്വസിക്കുന്നുവെന്നും ഷെയ്ൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

”കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഐഎഫ്എഫ്കെ വേദിയിൽ ഞാൻ നടത്തിയ പ്രസ്താവന വലിയതോതിൽ തെറ്റിദ്ധരിക്കപ്പെട്ടു. നിർമ്മാതാക്കളുടെ സംഘടനയിലെ മുഴുവൻ അംഗങ്ങൾക്കും മനോരോഗം ഉണ്ടെന്ന് പറഞ്ഞു എന്നതാണ് വാർത്തകളിൽ വന്നത്. ദൃശ്യ മാധ്യമ സുഹൃത്തുക്കൾ നിർമ്മാതാക്കൾക്ക് മനോവിഷമം ഉണ്ടോ എന്ന ചോദ്യത്തിന് മനോവിഷമം ആണോ മനോരോഗം ആണോ എന്ന് ചോദിച്ചത് സത്യമാണ്. ഞാനെന്റെ രീതിയിലുള്ള ചിരിച്ചുകൊണ്ടുള്ള മറുപടി മാത്രമാണ് നൽകിയത്. ഞാൻ പറഞ്ഞ ആ വാക്കിൽ ആർക്കെങ്കിലും വിഷമം ഉണ്ടെങ്കിൽ ക്ഷമാപണം നടത്തുന്നു… എന്നെക്കുറിച്ച് ഇതിനുമുമ്പ് പറഞ്ഞ വാക്കുകളൊന്നും ഞാനും പൊതുസമൂഹവും മറന്നിട്ടുണ്ടാകില്ല എന്നാണ് എന്റെ വിശ്വാസം. അന്ന് ഞാനും ക്ഷമിച്ചതാണ്. അതുപോലെ ഇതും ക്ഷമിക്കും എന്ന പ്രതീക്ഷയിലാണ് ഞാൻ. ക്ഷമയാണ് എല്ലാത്തിനും വലുത് എന്ന് വിശ്വസിക്കുന്നു. ഞാൻ ആരാധിക്കുന്ന എന്റെ ദൈവവും ഞാൻ വിശ്വസിക്കുന്ന എന്റെ സംഘടനയും എന്നും എന്റെ കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. നമുക്ക് ക്ഷമയുടെ പാതയിലൂടെ പോകാം”- ഷെയ്ൻ കുറിച്ചു.

അതേസമയം വിവാദത്തിൽ നടന്‍ ഷെയിന്‍ നിഗമിനെതിരെ നിര്‍മാതാക്കള്‍ നിയമനടപടിക്ക് ഒരുങ്ങുകയാണ്. മുടങ്ങിയ സിനിമകളുടെ നഷ്ടപരിഹാരം ഈടാക്കുകയാണ് ലക്ഷ്യം. ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ 19ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ യോഗം ചേരും. സംഘടനകളുടെ നീക്കങ്ങൾ ഇനി സുപ്രധാനമായിരിക്കും. അതേസമയം താരസംഘടനയായ ‘അമ്മ’യുടെ യോഗം 22ന് ചേരും.

അതിനിടെ ഇതരഭാഷാസിനിമകളിലൊന്നും ഷെയിനിനെ സഹകരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഫിലിം ചേംബർ ദക്ഷിണേന്ത്യൻ ഫിലിം ചേംബറിന് ഉൾപ്പെടെ കത്തയച്ചിരുന്നു. നിർമാതാക്കൾ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കരാർ ലംഘനത്തിന് പുറമെ ഒത്തുതീർപ്പ് ചർച്ചകൾ അട്ടിമറിക്കുകയും നിർമാതാക്കളെ മനോരോഗികളെന്ന് വിളിക്കുകയും ചെയ്തതോടെയാണ് ഷെയിനിനെതിരെ ഫിലിം ചേംബർ കടുത്ത നടപടിയെടുത്തത്. സിനിമയ്ക്കുണ്ടായ കോടികളുടെ നഷ്ടംകൂടി ചൂണ്ടിക്കാട്ടി നിർമാതാക്കൾ നൽകിയ കത്തിലാണ് ഷെയിനിനെ ഇതരഭാഷകളിലൊന്നും സഹകരിപ്പിക്കരുതെന്ന് ഫിലിം ചേംബർ ദക്ഷിണേന്ത്യൻ ഫിലിം ചേംബറിനോടും പ്രൊഡ്യൂസേഴ്‌സ് ഗിൽഡിനോടുമടക്കം ആവശ്യപ്പെട്ടത്. നിലവിൽ പൂർത്തിയാക്കിയ സിനിമകളുടെ റിലീസിനെ ബാധിക്കില്ലെങ്കിലും ഫലത്തിൽ ഷെയിനിന് രാജ്യത്താകമാനം സിനിമാമേഖലയുടെ പൂർണ നിസ്സഹകരണം നേരിടേണ്ടിവരും. ഷെയിൻ നിർമാതാക്കളെ മനോരോഗികളെന്ന് വിളിക്കുകയും സർക്കാർ തലത്തിൽ തെറ്റിദ്ധാരണയുണ്ടാക്കാനും ശ്രമിച്ചതിന്റെ പേരിലാണ് താരസംഘടനയായ അമ്മയും ഫെഫ്കയും ഒത്തുതീർപ്പ് ചർച്ചകളിൽ നിന്ന് പിന്മാറിയത്. ഷെയിനിന്റെകാര്യത്തിൽ ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്ന് ഇരുസംഘടനകളും വ്യക്തമാക്കി കഴിഞ്ഞു.

സിനിമാതാരം നമിത ബിജെപിയിൽ ചേർന്നു. ഈ വാർത്ത പുറത്ത് വന്നതോടെ മലയാള സിനിമ താരം നമിതാ പ്രമോദിന്റെ ഫേസ്ബുക്ക് പേജിന് താഴെ ആശംസകളുടെ പ്രവാഹമാണ്. വെല്ലുവിളിച്ചും കളിയാക്കലും ഒപ്പമുണ്ടെന്ന് വെളിപ്പെടുത്തി നമിത ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റുകൾക്കും ചിത്രങ്ങൾക്കും താഴെ കമന്റുകൾ നിറയുകയാണ്.

എന്നാൽ തെന്നിന്ത്യൻ സിനിമാ നടി നമിതയാണ് ബിജെപിയിൽ അംഗത്വം എടുത്തത്. ഇത്തരം വാർത്തകൾ വരുമ്പോൾ സാമനപേരുള്ളവരുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ ഇത്തരം കമന്റുകൾ നിറയുന്നത് പതിവ് കാഴ്ചയാണ്.

നമിതയെ ‘ജി’ എന്ന് അഭിസംബോധന ചെയ്തുള്ള കമന്റുകളും ഇക്കൂട്ടത്തിലുണ്ട്. ‘ധൈര്യമായി അഭിനയിച്ച് മുന്നോട്ടു പോകുക. സംഘം കാവലുണ്ട്’ എന്നാണ് ഒരു കമന്റ്.

നമിതയെ കാത്ത് ഗവർണർ സ്ഥാനമുണ്ടെന്നും, നല്ല തീരുമാനമെന്നും, ഇനി നമിതയുടെ സിനിമ കാണില്ലെന്നും വരെ പറഞ്ഞവരുമുണ്ട്. കമന്റിട്ടവർക്ക് ആളുമാറിപ്പോയെന്ന് തിരുത്തിയവരുമുണ്ട്.

‘നരേന്ദ്ര മോഡിയുടെ കരങ്ങൾക്ക് ശക്തി പകരാൻ എടുത്ത തീരുമാനം സ്വാഗതം ചെയ്യുന്നു. ധ്വജപ്രണാമം. സംഘപുത്രി,’ ധ്വജ പ്രണാമം നമിതാ ജി’, എന്നിങ്ങനെയാണ് ആശംസകൾ നേർന്നിരിക്കുന്നത്.

‘അജയ്യനായ ശ്രീ നരേന്ദ്ര മോഡിയുടെ ഭരണ പാടവവും എളിമത്വവും കണ്ട് രാജ്യത്തിന്റെ പരമോന്നത പാർട്ടി ആയ ഹിന്ദുക്കളുടെ സംരക്ഷണ കവചം ആയ ബിജെപിയിലേക്ക് വന്ന നമിതാ ജിക്ക് ഒരു പിടി താമരപ്പൂക്കൾ കൊണ്ട് ഒരു ധ്വജ പ്രണാമം നേരുന്നു- എന്നാണ് ഒരാൾ ആശംസിച്ചിരിക്കുന്നത്.

കമന്റിലൂടെയാണ് ബിജെപി അനുഭാവികൾ ആശംസകൾ നേർന്നിരിക്കുന്നത്. അതിനിടയിൽ ട്രോളന്മാരും നമിതയ്ക്ക് ആശംസകൾ നേർന്ന് രംഗത്ത് വന്നിട്ടുണ്ട്. നവംബർ 30നാണ് തമിഴ് നടി നമിതാ ബിജെപിയിൽ ചേർന്നത്. ബിജെപി ദേശീയ വർക്കിങ് പ്രസിഡന്റ് ജെപി നഡ്ഡയുടെ സാന്നിധ്യത്തിലാണ് നമിതാ ബിജെപിയിൽ അംഗ്വത്വം സ്വീകരിച്ചത്.

എന്നാൽ ഭർത്താവ് വീരേന്ദ്ര ചൗധരിക്കൊപ്പമായിരുന്നു തമിഴ് നടി നമിത ബിജെപിയിൽ ചേർന്നത്. ബിജെപി വർക്കിങ് പ്രസിഡന്റ് ജെ.പി. നഡ്ഡയുടെ സാന്നിധ്യത്തിലാണ് താരം പാർട്ടിയിൽ അംഗത്വമെടുത്തത്.

മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലും സൂപ്പർ സംവിധായകൻ ഷാഫിയും ആദ്യമായി ഒന്നിക്കുന്നു.
വിഷ്ണു ഉണ്ണികൃഷ്ണന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിലാണ് ഷാഫിയും മോഹൻലാലും ഒന്നിക്കുന്നത്.

കോമഡി ചിത്രമായിരിക്കുമെന്നാണ് സൂചനകൾ. സന്തോഷ് ടി കുരുവിളയും വൈശാഖ് രാജനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

സംവിധായകൻ സിദ്ദിഖ് ഒരുക്കുന്ന ബിഗ് ബ്രദർ ആണ് മോഹൻലാലിന്റെ അടുത്ത റിലീസ്. മോഹൻലാലിന് ഒപ്പം ബോളിവുഡ് താരം അർബാസ് ഖാൻ, അനൂപ് മേനോൻ, സിദ്ദിഖ്, ടിനി ടോം, വിഷ്ണു ഉണ്ണികൃഷ്ണൻ, ഇർഷാദ് തുടങ്ങി ഒരു വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്

സീരിയലുകളിലൂടെ ടിവി പ്രേക്ഷകരുടെ മനം കവര്‍ന്ന നടീനടന്‍മാരായ എസ് പി ശ്രീകുമാറും സ്‌നേഹ ശ്രീകുമാറും വിവാഹിതരായി. തൃപ്പൂണിത്തുറ ശ്രീ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. വിവാഹച്ചടങ്ങുകളുടെ വീഡിയോ പുറത്തു വന്നിട്ടുണ്ട്.

ലോലിതന്‍, മണ്ഡോദരി എന്നീ കഥാപാത്രങ്ങളുടെ പേരിലാണ് ഇരുവരും ശ്രദ്ധേയരാകുന്നത്. ഇരുവരും വിവാഹിതരാവുകയാണെന്ന വാര്‍ത്തകള്‍ വളരെനാളുകളായി പ്രിചരിച്ചിരുന്നു. നാടകനടനും കൂടിയായ ശ്രീകുമാര്‍ ഇരുപത്തിയഞ്ചോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മെമ്മറീസിലെ വില്ലന്‍ കഥാപാത്രത്തിലൂടെയാണ് സിനിമാപ്രേക്ഷകര്‍ക്ക് ശ്രീകുമാറിനെ കൂടുതല്‍ പരിചയം. കഥകളിയും ഓട്ടന്‍തുളളലും അഭ്യസിച്ചിട്ടുള്ള സ്‌നേഹ ടി വി പരിപാടികളില്‍ അവതാരകയുമാണ്.

ഇന്ന് വിവാഹിതരായ ഇരുവർക്കും സിനിമാ – ടിവി മേഖലയിൽ നിന്ന് നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്.

ഷെയ്‍ൻ നിഗം വിവാദത്തിൽ ‘അമ്മ’ സംഘടനയും ഫെഫ്കയും ചർച്ചകൾ അവസാനിപ്പിച്ചു. ഷെയ്ൻ തിരുവനന്തപുരത്ത് നടത്തിയ പ്രസ്താവന പ്രകോപനപരമാണെന്നും സർക്കാർ തലത്തിലും താരം തെറ്റിദ്ധാരണ ഉണ്ടാക്കാൻ ശ്രമിച്ചെന്നും സംഘടന പറഞ്ഞു.

നിര്‍മാതാക്കളും സംവിധായകരുമായുള്ള പ്രശ്നത്തില്‍ നടക്കുന്ന ചര്‍ച്ച ഏകപക്ഷീയമെന്നാണ് ഷെയ്ന്‍ തലസ്ഥാനത്ത് പറഞ്ഞത്. സിനിമ മുടങ്ങിയതിനെപ്പറ്റി നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമത്തെപ്പറ്റി ചോദിച്ചപ്പോള്‍ നിര്‍മാതാക്കള്‍ മനോവിഷമമല്ല മനോരോഗമാണെന്നായിരുന്നു ഷെയിന്റെ പ്രതികരണം.ചലച്ചിത്രമേളയിൽ പങ്കെടുക്കവെ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു വികാരപരമായി ഷെയ്ൻ സംസാരിച്ചത്. തുടർന്ന് മന്ത്രി എ.കെ. ബാലനെയും ഷെയ്ൻ കാണുകയുണ്ടായി.

തന്നെ സിനിമയിൽ ആരൊക്കെയോ പുറത്താക്കാൻ ശ്രമിക്കുന്നുവെന്നും വല്ലാത്ത മാനസിക വിഷമത്തിലാണ് താനെന്നും ഷെയ്ൻ മന്ത്രിയോട് പറയുകയുണ്ടായി. സിനിമ ഉപേക്ഷിച്ചത് തന്നോടാലോചിക്കാതെയെന്ന് ഷെയ്ന്‍ പറഞ്ഞു. പ്രശ്നങ്ങള്‍ ബന്ധപ്പെട്ടവര്‍ തന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതാണ് നല്ലത്. സർക്കാർ വേണ്ട സഹായങ്ങൾ നൽകും. ‘അമ്മ’യ്ക്കു തന്നെ തീർക്കാവുന്ന പ്രശ്നങ്ങളേയുള്ളൂ.’–മന്ത്രി പറഞ്ഞു.

രമ്യമായി പോകുന്നതാണ് ഇരുകൂട്ടര്‍ക്കും നല്ലതെന്നും മന്ത്രി പറഞ്ഞു. സിനിമാ സെറ്റില്‍ പൊലീസ് പരിശോധനയ്ക്ക് നിയമപരിമിതിയുണ്ടെന്നും മന്ത്രി പറഞ്ഞു. ഷെയ്ന്‍ നിഗം അമ്മയോടൊപ്പം എത്തിയാണ് മന്ത്രി ബാലനുമായി തിരുവനന്തപുരത്തെ വീട്ടില്‍ കൂടിക്കാഴ്ച നടത്തിയത്.

സിദ്ദിഖ് ഒരുക്കിയ സിനിമകളില്‍ ഏറ്റവും ബജറ്റ് കൂടിയ സിനിമയാണ് മോഹന്‍ലാല്‍ ചിത്രമായ ബിഗ്ബ്രദര്‍. എപ്പോഴും രസകരമായ നല്ല ചിത്രങ്ങള്‍ ഒരുക്കുന്ന സിദ്ധിഖ് എന്തുകൊണ്ടാണ് ഇപ്പോള്‍ ഒരു ബിഗ് ബജറ്റ് സിനിമയെന്ന ആശയത്തിലേക്ക് വഴിമാറിയത്? നാടോടുമ്പോള്‍ നടുവെ ഓടണം എന്ന പ്രമാണം തന്നെയാണ് മാറ്റത്തിന് കാരണം.

സിനിമയുടെ വളര്‍ച്ചയനുസരിച്ചാണ് ബജറ്റ് കൂടുന്നത്. പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിക്കുന്നത് വലിയ വലിയ സംഭവങ്ങളാണ്. സൂപ്പര്‍ സ്റ്റാറുകളുടെ സിനിമയാകുമ്പോള്‍ പ്രത്യേകിച്ചും. മോഹന്‍ലാലും മമ്മൂട്ടിയും വലിയ ക്യാന്‍വാസുള്ളവരാണ്. അവരില്‍ നിന്നും പ്രേക്ഷകര്‍ ആവശ്യപ്പെടുന്നത് വലിയ സിനിമകളാണ്. സിനിമാ മാര്‍ക്കറ്റ് വലുതായിരിക്കുന്നു. മോഹന്‍ലാലിന്റെ ബജറ്റ് വരെ വലുതാണ്. അപ്പോള്‍ അതിനനുസരിച്ച്, പ്രേക്ഷകരുടെ ഉയര്‍ന്ന പ്രതീക്ഷയ്ക്കനുസരിച്ച് സിനിമയെടുക്കണം. പ്രേക്ഷകര്‍ ഇല്ലെങ്കില്‍ സിനിമയില്ല. അവര്‍ തിയേറ്ററില്‍ എത്തിയാലേ സിനിമ വിജയിക്കൂ.

ഇന്ന് മലയാള സിനിമ മത്സരിക്കുന്നത് ഹിന്ദി, ഇംഗ്‌ളീഷ്, തമിഴ് ചിത്രങ്ങളോടാണ്. പക്ഷേ അവരുടെ ബജറ്റിനോടൊന്നും നമുക്ക് അടുക്കാനാകില്ല. എങ്കിലും നമ്മുടെ ബജറ്റിന്റെ പരമാവധി പരിധിക്കുള്ളില്‍ നിന്ന് കാര്യങ്ങള്‍ ചെയ്യുന്നു. ചെലവ് ചുരുക്കി ലാഭം കൂട്ടിക്കൂടെ എന്നൊക്കെ പലരും ചോദിക്കും. പക്ഷേ അങ്ങനെ ചെയ്താല്‍ ബിസിനസിനെ ബാധിക്കും. വീണ്ടും നമ്മള്‍ ആ ചെറിയ ലോകത്തില്‍ ചുരുങ്ങിപ്പോകും. അതാണ് എന്റെ സിനിമയിലെ മാറ്റം. ഞാന്‍ മാത്രമല്ല മറ്റു പലരും അങ്ങനെയാണ്.

മൂന്നു ഭാഷകളില്‍ ചെയ്ത ബോഡി ഗാര്‍ഡും ബിഗ്ബ്രദറും തമ്മിലുള്ള വ്യത്യാസം

ബോഡി ഗാര്‍ഡ് ഒരു ലൗ സ്റ്റോറിയായിരുന്നു. ഇതങ്ങനെയല്ല. വൈകാരിക പശ്ചാത്തലമുള്ള ആക്ഷന്‍ സിനിമയാണ്. പിന്നെ ഒരു സൂപ്പര്‍ സ്റ്റാറിനെ നായകനാക്കുമ്പോള്‍ അദ്ദേഹമല്ലാതെ മറ്റാര്‍ക്കും ആ വേഷം ചെയ്യാന്‍ സാധിക്കില്ലെന്ന തോന്നല്‍ പ്രേക്ഷകര്‍ക്കുണ്ടാകണം. അങ്ങനെയാണ് ഈ കഥ എഴുതിയപ്പോള്‍ തന്നെ പറ്റിയത് മോഹന്‍ലാലാണെന്ന് തീരുമാനിച്ചത്. അദ്ദേഹത്തിന്റെ ഇങ്ങനെയുള്ള ചിത്രങ്ങളാണ് പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത്.

പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ച് സിനിമകള്‍ വരാറുണ്ടോ

ഇപ്പോള്‍ അങ്ങനെയുള്ള സിനിമകള്‍ വരുന്നുണ്ട്. അവര്‍ ആഗ്രഹിക്കുന്ന തരത്തിലാണ് സിനിമകള്‍ വരുന്നത്. പുലിമുരുകനും ലൂസിഫറും മറ്റും മലയാള സിനിമയുടെ സാദ്ധ്യത എത്ര വലുതാണെന്ന് കാണിച്ചുതന്ന ചിത്രങ്ങളാണ്. അതാണ് പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ കൊച്ചു കൊച്ചു സിനിമകള്‍ ആഗ്രഹിക്കുന്നില്ല എന്നല്ല. അത്തരം സിനിമകള്‍ വലിയ സ്റ്റാറുകളില്‍ നിന്നും പ്രതീക്ഷിക്കില്ല. ഉദാഹരണത്തിന്, രജനീകാന്തില്‍ നിന്നും ഒരു ഫാമിലി ഡ്രാമ ആരും ആഗ്രഹിക്കില്ല. അത്തരം വളര്‍ച്ച ഓഫ്ബീറ്റ് സിനിമകള്‍ സൃഷ്ടിക്കും. എന്നാല്‍ അത്തരം സിനിമകള്‍ക്ക് പ്രേക്ഷകരുടെ ഇഷ്ടം കുറയും. അതേസമയം പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന സിനിമകള്‍ ഉത്സവമേളം പോലെയാണ്.

മലയാള ചിത്രങ്ങള്‍ ഇപ്പോള്‍ മറ്റു ഭാഷകളിലേക്ക് കൂടുതലായി പോകാറുണ്ടല്ലോ

പണ്ടുമുതലേ മലയാള ചിത്രങ്ങള്‍ മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യാറുണ്ട്. മലയാളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ എന്റെ ചിത്രങ്ങളാണ് മറ്റു ഭാഷകളില്‍ ചെയ്തിട്ടുള്ളത്. സബ്ജക്റ്റുകള്‍ അത്തരത്തിലുള്ളതായതാണ് അതിന് കാരണം.അത്തരം സിനിമകള്‍ എവിടെയും കൊണ്ടുപോയി അവതരിപ്പിക്കാനാകും. അങ്ങനെയാകാം എന്റെ സിനിമകള്‍ തുടര്‍ച്ചയായി മറ്റു ഭാഷകളിലേക്ക് കൊണ്ടുപോകുന്നത്. ബിഗ് ബ്രദറും ഒരു പക്ഷേ മറ്റ് ഭാഷകളിലേക്ക് പോകും. കാരണം മറ്റു ഭാഷകളിലേക്ക് പോകാവുന്ന സബ്ജക്റ്റാണിത്.

ബിഗ് ബ്രദറിലെ നായിക

ഒരു തമിഴ് നടിയെയാണ് ഞങ്ങള്‍ ഉദ്ദേശിച്ചത്. പക്ഷേ ഡേറ്റിന്റെ പ്രശ്നം വന്നതോടെ അവര്‍ മാറി. അങ്ങനെ മിര്‍ണ മേനോന്‍ നായികയായി. എപ്പോഴും നമ്മള്‍ സിനിമ ചെയ്യുമ്പോള്‍ സൂപ്പര്‍ സ്റ്റാറിന്റെ ഡേറ്റിനനുസരിച്ചേ ചെയ്യാനാകൂ. ഇവിടെ ലാലാണ് ഹീറോ. അദ്ദേഹത്തിന്റെ ഡേറ്റുമായി അഡ്ജസ്റ്റ് ചെയ്തേ മറ്റു താരങ്ങളുടെ ഡേറ്റ് വാങ്ങാനാകൂ. അതനുസരിച്ച് മറ്റുള്ളവര്‍ ഡേറ്റ് അഡ്ജസ്റ്റ് ചെയ്യണം. അങ്ങനെയാണ് ബിഗ് ബ്രദറില്‍ പുതിയ നായിക എത്തിയത്.

മോഹന്‍ലാലിനോട് കഥ പറഞ്ഞതെങ്ങനെ

അമ്മയ്ക്കു വേണ്ടി അമ്മ മഴവില്‍ എന്ന ഷോ ചെയ്യുന്ന സമയത്താണ് ഇതിന്റെ ത്രെഡ് പറയുന്നത്. ആ ഷോ സംവിധാനം ചെയ്തത് ഞാനായിരുന്നു. അപ്പോഴാണ് ലാലിനെ ഫ്രീയായി കിട്ടിയത്. രണ്ടു പ്രോജക്റ്റുകള്‍ അന്നേരം ലാല്‍ കമ്മിറ്റ് ചെയ്തിരുന്നു. അതുകഴിഞ്ഞ് ബിഗ് ബ്രദര്‍ ചെയ്യാമെന്ന് സമ്മതിച്ചു. അതിനു ശേഷം കഥ കേട്ട് ഇഷ്ടപ്പെട്ടു.

ഹണി റോസിലേക്ക് എത്തിയത് എങ്ങനെ

അതും ഒരു പുതുമുഖത്തെ വയ്ക്കാനാണ് തീരുമാനിച്ചിരുന്നത്. പക്ഷേ ഹെവി റോളായിരുന്നു അത്. ഒരു പുതുമുഖത്തെ വച്ച് ചെയ്താല്‍ ശരിയാകില്ലെന്ന് തോന്നി. അങ്ങനെയാണ് ഹണി റോസിനെ കാസ്റ്റ് ചെയ്തത്. ഭാഗ്യത്തിന് ആ സമയത്ത് അവര്‍ക്ക് ഡേറ്റുണ്ടായിരുന്നു.

സൂപ്പര്‍ താരങ്ങള്‍ വരെ മറ്റുള്ളതെല്ലാം കളഞ്ഞ് ബിഗ് ബജറ്റിന് പുറകേ പോകാറുണ്ടല്ലോ

അത് ഓരോരുത്തരുടെയും ഇഷ്ടമാണ്. എന്നെ സംബന്ധിച്ച് ഞാന്‍ ഒരു സിനിമ കമ്മിറ്റ് ചെയ്താല്‍ വേറെ ഒരു ഓഫര്‍ വന്നാലും സ്വീകരിക്കില്ല. കാരണം ഞാന്‍ ഒരു സിനിമ ചെയ്യാമെന്ന് ഏറ്റിരിക്കുകയാണ്. നിരവധി പേരാണ് ആ സിനിമയെ ആശ്രയിച്ച് ജീവിക്കുന്നത്. പല താരങ്ങളും ഇന്ന് അങ്ങനെ കമ്മിറ്റഡല്ല. അത് ആര്‍ട്ടിസ്റ്റായാലും സംവിധായകരായാലും ടെക്നീഷ്യന്‍സായാലും ഒരു പോലെ തന്നെ. ബിഗ് ബജറ്റ് ചിത്രം വരുമ്പോള്‍ മറ്റു പടങ്ങളെല്ലാം വിട്ട് അതിലേക്ക് പോകും. പക്ഷേ ഞാന്‍ അങ്ങനെ ചെയ്യില്ല. ബോഡി ഗാര്‍ഡ് മലയാളം കഴിഞ്ഞ സമയത്ത് സല്‍മാന്‍ ഖാന് പെട്ടെന്ന് ഹിന്ദിയില്‍ ചെയ്യണമെന്ന് പറഞ്ഞു. ഞാന്‍ ആ സമയം തമിഴില്‍ കമ്മിറ്റ് ചെയ്തുപോയിരുന്നു. അതുകഴിഞ്ഞ് ഹിന്ദി ചെയ്യാമെന്ന് സല്‍മാനോട് പറഞ്ഞു. അദ്ദേഹത്തിന് കാര്യം മനസിലായി. അങ്ങെനെയാണ് തമിഴ് കഴിഞ്ഞ് ഹിന്ദിയിലേക്ക് ബോഡി ഗാര്‍ഡ് ചെയ്തത്.

ബിഗ് ബ്രദറില്‍ ബുദ്ധിമുട്ടായി തോന്നിയത്

ഒരുപാട് ആക്ഷന്‍ സീക്വന്‍സുള്ള ചിത്രമാണിത്. മോഹന്‍ലാലായതുകൊണ്ട് വളരെ ഈസിയായി അതൊക്കെ ചെയ്തു. പിന്നെ ആ പ്രധാന ലൊക്കേഷന്‍ തിരക്കേറിയ ബംഗളൂര്‍ ആയിരുന്നു. അതിന്റേതായ ബുദ്ധിമുട്ടുകള്‍ ഉണ്ടായി. ബജറ്റ് 28 കോടിയെന്നു പറഞ്ഞാണ് തുടങ്ങിയത്. ഇപ്പോള്‍ 32 കോടിയിലെത്തി. മലയാളത്തില്‍ തന്നെ ഏറ്റവും വലിയ ബജറ്റാണിത്.

നിര്‍മ്മാണരംഗത്തേക്ക് ഇറങ്ങാന്‍ കാരണം

നമ്മള്‍ ആഗ്രഹിക്കുന്ന പോലെ സിനിമ എടുക്കാനാകും. ഈ സിനിമ തന്നെ 90 ദിവസമാണ് പ്‌ളാന്‍ ചെയ്തിരുന്നത്. ഇപ്പോള്‍ 110 ദിവസമായി. വെളിയില്‍ നിന്നുള്ള ഒരു നിര്‍മ്മാതാവാണെങ്കില്‍ ഇതു മതി സിനിമാമേഖല മൊത്തം നടന്നു പറയാന്‍. അവരെ നശിപ്പിക്കുന്നു എന്നൊക്കെ പറയും. മറ്റുള്ളവര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാകും. രണ്ടുമൂന്ന് സിനിമകളില്‍ ഈ ആരോപണം കേട്ടതോടെയാണ് സ്വന്തമായി നിര്‍മ്മിക്കാമെന്ന് തീരുമാനിച്ചത്. ഒരു സിനിമ എടുത്ത് തിയേറ്ററില്‍ കൂടുതല്‍ നാള്‍ ഓടുമ്പോള്‍ അതേക്കുറിച്ചൊന്നും പറയില്ല. ദിവസം കൂട്ടി ബജറ്റ് വലുതാക്കിയെന്നേ പറയൂ. ഗോഡ് ഫാദര്‍ എടുക്കുന്ന സമയത്ത് 20 ദിവസമായിരുന്നു ഷൂട്ടിംഗ്. അന്ന് പലരും പറഞ്ഞിരുന്നു ഇത്രയും ദിവസം വേണ്ടിയിരുന്നില്ലെന്ന്. പക്ഷേ ഇന്നത്തെ സിനിമകള്‍ 90 ദിവസം വരെ എടുത്താണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കുന്നത്.  ഗോഡ്ഫാദര്‍ 412 ദിവസം ഓടി. അതാരും പറയില്ല. പിന്നെ ബജറ്റ്.

ഈ സിനിമയ്ക്ക് നാലുകോടിയാണ് മാറിയത്. ഈ തുക കൊണ്ട് മലയാളത്തില്‍ ഒരു സിനിമയെടുക്കാം. നിര്‍മ്മാതാവിനെ സംബന്ധിച്ച് ഇതൊക്കെ പ്രയാസമുണ്ടാക്കുന്ന കാര്യങ്ങളാണ്. എനിക്കുതന്നെ അത് നേരിടേണ്ടി വന്നിട്ടുണ്ട്. അതൊക്കെ തരണം ചെയ്യുകയാണ്. ബോഡി ഗാര്‍ഡിനു ശേഷം രണ്ട് ചിത്രങ്ങള്‍ കമ്മിറ്റ് ചെയ്തിരുന്നു. അതുകഴിഞ്ഞ് ഞാന്‍ എല്ലാവരോടും പറഞ്ഞു, ഇനി സ്വന്തം പ്രൊഡക്ഷനിലേ സിനിമ ചെയ്യൂ എന്ന്.
ബജറ്റ് കൂടിയതില്‍ എതിര്‍പ്പുണ്ടായില്ലേ

സ്വാഭാവികമായും എതിര്‍പ്പുണ്ടാകുമല്ലോ. വൗച്ചറും സ്‌ക്രിപ്റ്റും ഒരുമിച്ച് കൊണ്ടുപോകാനാകില്ലെന്നു വരെ പലരും പറഞ്ഞു. ഞാന്‍ അതൊന്നും നോക്കാറില്ല. സംവിധായകന്റെ റോളാണ് എന്റേത്. വൗച്ചറും കാര്യങ്ങളും നോക്കാന്‍ വേറെ ആള്‍ക്കാരുണ്ട്. പിന്നെ ഈ ചിത്രത്തില്‍ അധികം വന്ന ബാദ്ധ്യത ഏറ്റെടുക്കാന്‍ ഒരു കോര്‍പ്പറേറ്റ് മുന്നോട്ടു വന്നിട്ടുണ്ട്. വലിയ കമ്പനിയാണ്. ഉടന്‍ അനൗണ്‍സ്മെന്റുണ്ടാകും.

ബിഗ് ബ്രദര്‍ മലയാള സിനിമയിലേക്ക് പുതിയ താരങ്ങളെ സംഭാവന ചെയ്യുന്നുണ്ടോ

ഗാഥ എന്ന കുട്ടി ആദ്യമായാണ് സിനിമയില്‍ അഭിനയിക്കുന്നത്. നായികയും ഹണി റോസും കഴിഞ്ഞാല്‍ പ്രാധാന്യമുള്ള വേഷമാണ് അവര്‍ ചെയ്തിരിക്കുന്നത്.
താരങ്ങളും കഥാപാത്രങ്ങളും

മോഹന്‍ലാല്‍ സച്ചിദാനന്ദനാണ് . ബിഗ് ബ്രദര്‍ അനൂപ് മേനോന്‍ ഒരു ഡോക്ടറുടെ വേഷമാണ്.

കഥാപാത്രത്തിന്റെ പേര് ഡോ. വിഷ്ണു. പിന്നെ ബോളിവുഡ് താരം സര്‍ജാനോഖാലിദ്, .സത്‌നാ ടൈറ്റസ്, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍.

ബിഗ് ബ്രദറില്‍ മനസില്‍ ഓര്‍ത്തുവയ്ക്കുന്ന സംഭവം എന്താണ്

മോഹന്‍ലാലിന്റെ അതിഗംഭീര അഭിനയമാണ് ഈ ചിത്രത്തില്‍. അദ്ദേഹത്തിന്റെ പ്രത്യേകത ആരെയും മുറിവേല്‍പ്പിക്കാത്ത സ്വഭാവമാണ്. അതിനെക്കാള്‍ എന്നെ ആകര്‍ഷിച്ചത് അദ്ദേഹത്തിന്റെ സ്നേഹമാണ്. മനുഷ്യരോട് മാത്രമല്ല ചെടികളോട് പോലും അദ്ദേഹത്തിന് സ്നേഹമുണ്ട്. ചെടിയുടെ ഒരില പോലും നുള്ളാന്‍ അനുവദിക്കില്ല. ഷൂട്ടിംഗിനിടെ ഫ്രെയിമില്‍ ഏതെങ്കിലും മരം നിന്നാല്‍ അത് മറ്റു ഭാഗത്തേക്ക് മാറ്റിക്കെട്ടാന്‍ നമ്മള്‍ ശ്രമിക്കും. അതു കണ്ടാല്‍ ഉടന്‍ ലാല്‍ ഇടപെടും. എന്തിനാ ആ ചെടിയെ ഉപദ്രവിക്കുന്നെ. ക്യാമറയും ഞാനും അല്‍പ്പം മാറി നിന്നാല്‍ പോരേ എന്നൊക്കെ ചോദിക്കും. അത്രയ്ക്കും പ്രകൃതിയെ ഇഷ്ടപ്പെടുന്ന ആളാണ്. പുല്ലിലൂടെ ആരെങ്കിലും നടന്നാലും ചോദിക്കും എന്തിനാ ആ പുല്ലിനെ നശിപ്പിക്കുന്നതെന്ന്. ഈ ചിത്രത്തിനിടയിലാണ് ഞാനത് കണ്ടെത്തിയത്

റിലീസിംഗ് തീയതി മാറ്റിയോ

ക്രിസ്മസ് റിലീസെന്നാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ ഷൂട്ടിംഗ് കുറച്ചു കൂടി തീരാനുണ്ട്. ജനുവരി 16ന് റിലീസ് ചെയ്യും. മൂന്നു പാട്ടുകളാണ് ഉള്ളത്. രണ്ടെണ്ണം റഫീഖ് അഹമ്മദും മറ്റൊന്ന് സന്തോഷ് വര്‍മ്മയുമാണ് എഴുതുന്നത്. ദീപക് ദേവാണ് സംഗീതം. ഫൈറ്റ് സുപ്രീം സുന്ദറും സില്‍വയും ചേര്‍ന്ന് നിര്‍വഹിച്ചിക്കുന്നു. കോറിയോഗ്രഫി ദിനേശും ബൃന്ദയുമാണ് കൈകാര്യം ചെയ്തിട്ടുള്ളത്. ഗൗരി ശങ്കറാണ് എഡിറ്റര്‍. മൂന്ന് ബാനറിലാണ് സിനിമ ചെയ്തിട്ടുള്ളത്. എസ് ടാക്കീസ്, ശ്യാമ ഇന്റര്‍നാഷണല്‍, മറ്റൊന്ന് ഒരു കോര്‍പ്പറേറ്റ് കമ്പനി.

നടന്‍ ഷെയ്ന്‍ നിഗവുമായുള്ള പ്രശ്‌നത്തില്‍ ഇനി ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം.രഞ്ജിത്. നിര്‍മാതാക്കളെ മനോരോഗികള്‍ എന്നു ഷെയ്ന്‍ വിളിച്ചിരുന്നു. അങ്ങനെ വിളിച്ചയാളുമായി ഇി ചര്‍ച്ചയ്ക്കില്ലെന്നും ചര്‍ച്ച അവസാനിപ്പിച്ചത് നിരവധി ശ്രമങ്ങള്‍ക്കുശേഷമാണെന്നും രഞ്ജിത് പറഞ്ഞു.

ഇന്നലെ കൊച്ചിയില്‍ നടന്ന ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. ഷെയ്‌നുമായുള്ള ചര്‍ച്ചയില്‍ അമ്മയും അതൃപ്തി പ്രകടിപ്പിച്ചു. ഷെയ്ന്‍ ഖേദം പ്രകടിപ്പിക്കണമെന്നും നിര്‍മാതാക്കള്‍ പറഞ്ഞിരുന്നു. നിര്‍മാതാക്കളെ ഷെയിന്‍ മനോരോഗികളെന്ന് വിളിക്കുകയും സര്‍ക്കാര്‍ തലത്തില്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിച്ചുവെന്നും സംഘടനകള്‍ ആരോപിച്ചു.തിരുവനന്തപുരത്ത് മന്ത്രി എ.കെ.ബാലനെ കണ്ട് ഷെയ്ന്‍ പരാതി പറയുകയും ചെയ്തു.

സംഗീതജ്ഞൻ ബാലഭാസ്കറിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിടാൻ സർക്കാർ തീരുമാനിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ദുരൂഹതകൾ നീക്കാൻ കഴിഞ്ഞില്ലെന്ന പരാതി ബന്ധുക്കൾ ഉന്നയിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.ഒരാഴ്ചയ്ക്കുള്ളില്‍ കേസ് സി.ബി.ഐയ്ക്ക് കൈമാറും.

ബാലഭാസ്കറിന്റേത് അപകടമരണമാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. ജൂൺ മാസത്തിൽ തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണക്കടത്തിൽ ബാലഭാസ്കറിന്റെ സഹായികളായിരുന്ന രണ്ട് പേർ പിടിയിലായതോടെ വാഹനാപകടം സംബന്ധിച്ച് ദുരൂഹതകൾ വർധിച്ചതായി ബന്ധുക്കൾ പറയുകയുണ്ടായി. കേസില്‍ പിടിയിലായ പ്രകാശന്‍ തമ്പി ബാലഭാസ്‌കറിന്റെ പരിപാടികളുടെ സംഘടാകനായിരുന്നു. കേസിലെ പ്രധാനപ്രതിയെന്ന് സംശയിക്കുന്ന വിഷ്ണു സാമ്പത്തിക മാനേജരുമായിരുന്നു. ബാലഭാസ്‌കറിന്റെ അപകടവുമായി ബന്ധപ്പെട്ട് ഇവരെയും സംശയമുണ്ടെന്നും അത് കൂടി അന്വേഷിക്കണമെന്നും ബാലഭാസ്‌കറിന്റെ അച്ഛന്‍ സി കെ ഉണ്ണി ആവശ്യപ്പെട്ടിരുന്നു.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾ തുടക്കം മുതലേ ഈ കേസിൽ ഉയർന്നു വന്നിരുന്നതാണ്. 2018 സെപ്തംബര്‍ 25ന് പുലര്‍ച്ചെ കഴക്കൂട്ടത്തിനടുത്ത് പള്ളിപ്പുറത്ത് വഴിയരികിലെ മരത്തിലേക്ക് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ ഇടിച്ച് കയറുകയായിരുന്നു. ആശുപത്രിയിലെത്തിക്കും മുമ്പ് തന്നെ മകള്‍ തേജസ്വി മരിച്ചിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം ബാലഭാസ്‌കറും മരിച്ചു. അപകടമുണ്ടാക്കിയ വേദനയും സഹിച്ച് ഭാര്യ ലക്ഷ്മി മാത്രം ബാക്കിയായി. തൃശൂരിലെ ക്ഷേത്രദര്‍ശനത്തിന് ശേഷം ബാലഭാസ്‌കറും മരിച്ചു. തൃശൂരില്‍ നിന്നുള്ള രാത്രി യാത്രയിലും അപകടത്തിലും സാമ്പത്തിക ഇടപാടുകളിലുമെല്ലാം ബാലഭാസ്‌കറിന്റെ പിതാവ് സംശയം ഉന്നയിച്ചതോടെയാണ് അപകടത്തിന് ദുരൂഹത കൈവന്നത്. ഏഴ് മാസത്തോളം നീണ്ട അന്വേഷണത്തിന് ഒടുവില്‍ അമിതവേഗം മൂലമുള്ള സ്വാഭാവിക അപകടം എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍ വന്നത്. ബാലുവില്‍ നിന്നും കോടികള്‍ കൈപ്പറ്റിയിട്ടുള്ള ഗുരുവായൂരിലെ ഒരു ഡോക്ടറിലാണ് ബാലഭാസ്‌കറിന്റെ അച്ഛന്‍ സംശയം പറഞ്ഞിരുന്നത്. അപകടത്തില്‍പ്പെട്ട കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ അര്‍ജുന്‍ ഇയാളുടെ ബന്ധുവാണെന്ന സംശയവും ഉയര്‍ന്നു.

വടക്കുംനാഥ ക്ഷേത്രത്തിൽ ദര്‍ശനത്തിനായി പോയശേഷം തൃശ്ശൂർ നിന്നും മടങ്ങി വരവെയായിരുന്നു അപകടം സംഭവിച്ചത്. ബാലഭാസ്കറിന്റെ ആവശ്യപ്രകാരം തന്നെയാണ് മടങ്ങിയത്. പിറ്റേന്ന് ചില പരിപാടികൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ബാലഭാസ്കർ പെട്ടെന്ന് മടങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നെന്ന് അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മി പിന്നീട് വെളിപ്പെടുത്തുകയുണ്ടായി. ബാലഭാസ്കർ തന്നെയാണ് വാഹനമോടിച്ചിരുന്നതെന്നാണ് ലക്ഷ്മി ഇപ്പോഴും പറയുന്നത്. അടുത്ത ദിവസം ജിമ്മിൽ പോകണമെന്നു പറഞ്ഞാണ് ബാലഭാസ്കർ പിൻസീറ്റിലേക്ക് കയറിയിരുന്നത്. താനും അർജുനും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നു. ബാലഭാസ്കർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. എന്നാൽ അര്‍ജുൻ പറയുന്നത് താനല്ല വണ്ടിയോടിച്ചിരുന്നതെന്നാണ്.

അടുത്തിടെ മലയാള സിനിമയില്‍ ലഹരിയുടെ സ്വാധീനം വര്‍ദ്ധിക്കുന്നുവെന്നും സിനിമാസെറ്റുകളില്‍ ലഹരി പരിശോധന നടത്തണമെന്നും നിര്‍മ്മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പല നടന്‍മാരും ഇതിനോട് പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. നടന്‍ മഹേഷാണ് ഇപ്പോള്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. മലയാള സിനിമയില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരുണ്ടെന്ന് നടന്‍ മഹേഷ് പറഞ്ഞു. ഷൈന്‍ നിഗത്തെ സിനിമയില്‍ നിന്ന് വിലക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലാണ് നിര്‍മ്മാതാക്കളുടെ പരാമര്‍ശമുണ്ടായത്.

സിനിമയില്‍ ലഹരി ഉപയോഗിക്കുന്നവരുണ്ട്. പക്ഷേ എല്ലാവരും അങ്ങനെയാണെന്ന് പറയാനാവില്ല. ദുല്‍ഖറും കുഞ്ചാക്കോ ബോബനും ആസിഫ് അലിയൊന്നും അങ്ങനെയുള്ളവരല്ലെന്നും മഹേഷ് പറഞ്ഞു. 10 ശതമാനം യുവനടന്മാരെങ്കിലും ലഹരി ഉപയോഗിക്കുന്നുണ്ട്. അത് ഇല്ലാതാകണം. സിനിമാ മേഖല മുഴുവനായി ഇതിന്റെ പേരില്‍ പഴി കേള്‍ക്കുകയാണെന്നും മഹേഷ് പറഞ്ഞു. യുവനടന്‍മാരുടെ കാരവനുകളില്‍ ലഹരിയുണ്ടെന്നും മഹേഷ് വ്യക്തമാക്കി.

ഷെയിന്‍ നിഗം ഒരു കുഴപ്പക്കാരനാണെന്ന് തോന്നുന്നില്ല. പ്രായത്തിന്റെതായ പ്രശ്‌നങ്ങളുണ്ടാകാം. അല്ലെങ്കില്‍ അവന്‍ കൊച്ചി ഭാഷയില്‍ പറയുമ്പോള്‍ കേള്‍ക്കുന്നവര്‍ക്ക് അത്ര സുഖകരമായി തോന്നാത്തതാകാം. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുകയാണ് വേണ്ടതെന്നും എസിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മഹേഷ് പറഞ്ഞു.

Copyright © . All rights reserved