അച്ഛന്റെ ഓർമ്മദിനത്തിൽ വികാര നിർഭര കുറിപ്പുമായി നടി ആര്യ. ഒരു വ്യക്തി എന്ന നിലയിൽ ഞാനെത്ര ശക്തയാണെന്ന് മനസ്സിലാക്കിയ ദിവസമെന്നാണ് നവംബര്‍ 11നെ ആര്യ വിശേഷിപ്പിച്ചത്.
”കരുത്തുറ്റ വ്യക്തിയാണ് ഞാനെന്ന് തിരിച്ചറിഞ്ഞ ദിവസമാണിന്ന്. എന്റെ ഏറ്റവും വലിയ ഭയത്തെ അതിജീവിച്ച ദിവസം. എന്റെ അച്ഛനെ എന്നെന്നേക്കുമായി നഷ്ടപ്പെട്ട ദിവസം. കഴിഞ്ഞ വർഷം ഇതേ ദിവസം ആ ഡോർ തുറന്നൊരു നഴ്സ് വന്ന് എന്നോട് പറഞ്ഞു, ‘അച്ഛനെ ഒന്ന് പോയി കണ്ടോളൂ’ എന്ന്.
ഞാൻ ചെന്നു. കണ്ണുകളടച്ച്, വായ തുറന്ന്, ഐസ് പോലെ തണുത്ത് അനക്കമില്ലാതെ എന്റെ അച്ഛൻ.. എനിക്കുണ്ടായിരുന്ന എല്ലാ ധൈര്യവും സംഭരിച്ച് ഞാൻ അച്ഛനെ വിളിച്ചു, ഒരുപാട് തവണ. അച്ഛനെ തിരികെ കൊണ്ടുവരാൻ, ഉണർത്താൻ, കാരണം ഞാനച്ഛനെ വിടാൻ ഒരുക്കമായിരുന്നില്ല. അന്നെനിക്ക് സംഭവിച്ചതിനെ നേരിടാൻ ഞാൻ തയ്യാറായിരുന്നില്ല. പക്ഷേ വിധിയെ തടുക്കാനാവില്ലല്ലോ..അച്ഛൻ പോയി, എന്റെ കാലിനടിയിലെ മണ്ണും ഒലിച്ചുപോയി.
”അച്ഛാ..ജീവിതത്തിലെ ഓരോ നിമിഷവും അച്ഛനെ മിസ്സ് ചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഈ ദിവസത്തില്‍ നിന്ന് വീണ്ടും കാലുകള്‍ നിലത്തുറപ്പിക്കാന്‍ എന്നെ സഹായിച്ചതിന് നന്ദി. . ഏത് വിഷമ ഘട്ടങ്ങളിലും എന്‍റെ കൈ പിടിച്ച് നടത്തുന്നതിന് നന്ദി. എനിക്ക് താങ്ങായി അദ്യശ്യമായി നിലകൊള്ളുന്നതിന് നന്ദി…എല്ലാത്തിനും ഉപരി ഏറ്റവും മികച്ച അച്ഛനായതിന് നന്ദി…ഞാന്‍ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു അച്ഛാ..നിങ്ങളാണെന്‍റെ ജീവിതം….
വിവാഹശേഷം ബോള്‍ഡ് ആന്റ് സെക്‌സി ഫോട്ടോഷൂട്ട് നടത്തി നടി ശ്രിന്ദ. സാരിയിലാണ് ശ്രിന്ദ സെക്‌സി പോസ് നല്‍കുന്നത്. വര്‍ഗറായ ഫോട്ടോഷൂട്ടുകള്‍ ശ്രിന്ദയെ വിവാദങ്ങളിലെത്തിക്കാറുണ്ട്. മലയാളത്തിലെ രാധിക ആപ്‌തെ എന്നാണ് ഫോട്ടോവിനുള്ള കമന്റുകള്‍.
ചെക്ക് ടൈപ്പ് ബ്ലൗസും ഗോള്‍ഡണ്‍ ബ്രൗണ്‍ കലര്‍ന്ന സാരിയുമാണ് വേഷം. സിപിംള്‍ ഹോട്ട് ലുക്ക്. അധികം ജ്വല്ലറികളൊന്നും അണിഞ്ഞിട്ടില്ല. സിപിംള്‍ മാലയാണ് അണിഞ്ഞത്.
എന്തൊക്കെയായാലും സിനിമകളില്‍ നല്ല കഥാപാത്രങ്ങള്‍ ശ്രിന്ദയെ തേടിയെത്താറുണ്ട്. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ശ്രിന്ദ മലയാളികളുടെ ഇഷ്ടതാരമാണ്. യുവ സംവിധായകന്‍ സിജു എസ് ബാവയുമായുള്ള വിവാഹശേഷം അഭിനയത്തോട് ശ്രിന്ദ താത്കാലിക ഇടവേള എടുത്തിരിക്കുകയാണ്. ഇതിനിടെയാണ് ഫോട്ടോഷൂട്ട് എത്തിയത്. കഴിഞ്ഞവര്‍ഷം റിലീസ് ചെയ്ത സിഞ്ജാറിലാണ് ശ്രിന്ദ അവസാനമായി അഭിനയിച്ചത്.
അയോധ്യ വിധിക്ക് പിന്നാലെ മുസ്‌ലിംകള്‍ക്ക് നല്‍കിയ അഞ്ചേക്കര്‍ ഭൂമിയില്‍ നിര്‍മ്മിക്കേണ്ടത് പള്ളിയല്ലെന്നും സ്കൂളാണെന്നും ബോളിവുഡ് തിരക്കഥാകൃത്തും നിര്‍മാതാവും നടന്‍ സല്‍മാന്‍ ഖാന്റെ പിതാവുമായ സലിം ഖാന്‍. ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് വേണ്ടത് സ്കൂളുകളാണ്, പള്ളികളല്ല, സലിം ഖാന്‍ പറഞ്ഞു.
”ക്ഷമയും സ്നേഹവുമാണ് ഇസ്‌ലാമിന്റെ ഗുണങ്ങളെന്നാണ് പ്രവാചകന്‍ പറഞ്ഞത്‍. അയോധ്യ വിധിക്ക് ശേഷവും ഈ ഗുണങ്ങളിലൂന്നിയാകണം ഓരോ മുസ്‍ലിമും മുന്നോട്ടുപോകേണ്ടത്. സ്നേഹവും ക്ഷമയും പ്രകടിപ്പിക്കൂ, പഴയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാതെ മുന്നോട്ടുപോകൂ”- സലിം ഖാന്‍ പറഞ്ഞു.
”വളരെയധികം പഴക്കമുള്ള ഒരു തര്‍ക്കം പരിഹരിക്കപ്പെട്ടിരിക്കുന്നു. ഞാനീ വിധിയെ സ്വാഗതം ചെയ്യുന്നു. ഇനി മുസ്‌ലിംകള്‍ അയോധ്യ വിധിയെക്കുറിച്ച് ചര്‍ച്ച ചെയ്യരുത്. അടിസ്ഥാന പ്രശ്നങ്ങളെക്കുറിച്ചും അവക്കുള്ള പരിഹാരങ്ങളെക്കുറിച്ചുമാകണം ചര്‍ച്ചകള്‍. ഇതെന്തുകൊണ്ടാണ് പറയുന്നതെന്ന് ചോദിച്ചാല്‍ നമുക്കാവശ്യം സ്കൂളുകളും ആശുപത്രികളുമാണ്. പള്ളി പണിയുന്നതിന് പകരം അഞ്ചേക്കറില്‍ സ്കൂളോ കോളജോ നിര്‍മിക്കണമെന്നാണ് എന്റെ അഭിപ്രായം.
പ്രധാനമന്ത്രി മോദിയെ താൻ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞതുപോലെ നമുക്കാവശ്യം സമാധാനമാണെന്നും ഭാവിയെക്കുറിച്ച് പ്രതീക്ഷയുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തനിക്കുമുമ്പേ വന്നവരോടും തനിക്കൊപ്പം വന്നവരോടും തനിക്കുശേഷം വന്നവരോടും ഒരുപോലെ ആരോഗ്യപരമായി പൊരുതി നിൽക്കുന്ന നടനാണ് മമ്മൂട്ടി. ഇത്രയേറെ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടും മമ്മൂട്ടിയ്ക്ക് തൃപ്തിവന്നിട്ടില്ല. പുതിയ ആളുകളിൽ നിന്നും പുതിയ കാര്യങ്ങൾ ലഭിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. മമ്മൂട്ടി പകർന്നാടാത്ത വേഷമുണ്ടാകില്ല, ഭാവമുണ്ടാകില്ല.
തന്റെ സിനിമാജീവിതത്തിനിടയിൽ മലയാളത്തിൽ അദ്ദേഹം ആദ്യമായി ഒരു മുഖ്യമന്ത്രിയുടെ വേഷം അണിയുകയാണ്. ചിറകൊടിഞ്ഞ കിനാവുകൾ എന്ന സിനിമയ്ക്ക് ശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വൺ എന്ന ചിത്രത്തിലാണ് മമ്മൂട്ടി കേരള മുഖ്യമന്ത്രി ആകുന്നത്. കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി എത്തുന്നത്. ബോബി – സഞ്ജയ് ടീം ആണ് തിരക്കഥ എഴുതുന്നത്.
എന്നാൽ, മമ്മൂട്ടി ഇതിനു മുന്നേയും മുഖ്യമന്ത്രിയായി എത്തിയിട്ടുണ്ട്. 1995 ൽ റിലീസ് ആയ മക്കൾ ആട്ച്ചി എന്ന തമിഴ് ചിത്രത്തിലും മമ്മൂട്ടി തമിഴ്നാടിന്റെ മുഖ്യമന്ത്രിയായിരുന്നു. സേതുപതിയെന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. തമിഴ്നാട്ടിൽ മികച്ച വിജയം നേടിയ ചിത്രത്തിൽ റോജ ആയിരുന്നു നായിക.
ഇതിനു ശേഷം 2019ൽ തന്നെ റിലീസ് ആയ യാത്ര എന്ന തെലുങ്ക് ചിത്രത്തിലും മമ്മൂട്ടി മുഖ്യമന്ത്രിയായിട്ടായിരുന്നു എത്തിയത്. വൈ എസ് ആറിന്റെ ജീവിതകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങിയത്. തെലുങ്കിൽ ഹിറ്റായിരുന്നു ചിത്രം. ഒരു നായകൻ തന്നെ മൂന്ന് സംസ്ഥാനത്തേയും മുഖ്യമന്ത്രിയായി എത്തുക എന്ന് പറയുന്നത് ചെറിയ കാര്യമല്ല.
ചിത്രീകരണത്തിനിടെ മമ്മൂട്ടി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. സിനിമയ്ക്ക് എല്ലാ വിധ ആശംസകളും മുഖ്യമന്ത്രി നേര്‍ന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
മമ്മൂട്ടിയുമൊത്തുള്ള ചിത്രം പങ്കുവച്ചുകൊണ്ട് പിണറായി ഫേസ്‌ബുക്കില്‍ ഇങ്ങനെ കുറിച്ചു – “ശ്രീ മമ്മൂട്ടി ഓഫീസിൽ വന്ന് കണ്ടു. ഒരു സിനിമാ ചിത്രീകരണത്തിനിടെ സമയം കണ്ടെത്തിയായിരുന്നു സൗഹൃദ സന്ദർശനം”.
മുഖ്യമന്ത്രി പിണറായി വിജയനോട് സാദൃശ്യമുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ സിനിമയില്‍ അവതരിപ്പിക്കുന്നതെന്നാണ് സൂചന. പിണറായിയുടെ നടപ്പും രീതികളുമെല്ലാം മമ്മൂട്ടി ഈ സിനിമയ്ക്കായി ഉള്‍ക്കൊണ്ട് അവതരിപ്പിക്കുന്നതായും അറിയുന്നു. പിണറായി സ്റ്റൈലിലുള്ള ഡയലോഗുകളാണ് മമ്മൂട്ടിക്ക് ഈ ചിത്രത്തിലുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കടയ്‌ക്കല്‍ ചന്ദ്രന്‍റെ രാഷ്ട്രീയ ജീവിതത്തിനൊപ്പം കുടുംബജീവിതവും ചിത്രത്തില്‍ വിഷയമാകുന്നുണ്ട്. ഏറെ ആത്മസംഘര്‍ഷത്തിലൂടെ കടന്നുപോകുന്ന മുഖ്യമന്ത്രി കടയ്‌ക്കല്‍ ചന്ദ്രന്‍ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും എന്നതില്‍ സംശയമില്ല.
വ്യക്തി ജീവിതത്തില്‍ തങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞും താരങ്ങള്‍ എത്താറുണ്ട്. വ്യത്യസ്തമായ സിനിമകളിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയവരില്‍ പലരും പലതരത്തിലുള്ള അവസ്ഥകളെ അതിജീവിച്ചവരാണ്. രോഗാവസ്ഥയെക്കുറിച്ചും ഡിപ്രഷനിലൂടെ കടന്നുപോയതിനെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞ് താരങ്ങള്‍ എത്താറുണ്ട്. സംവിധായകനും നടനുമായ രാകേഷ് റോഷനാണ് ഇപ്പോള്‍ തന്റെ അവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിട്ടുള്ളത്. ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്.
ക്യാന്‍സറിനെ നേരിടുന്നതിനിടയില്‍ കടന്നുപോയ ഭീകര അവസ്ഥയെക്കുറിച്ചായിരുന്നു രാകേഷ് റോഷന്‍ തുറന്നുപറഞ്ഞത്. കഴിഞ്ഞ വര്‍ഷമായിരുന്നു അദ്ദേഹം അസുഖാവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞത്. സിനിമാലോകത്തേയും ആരാധകരേയും ഒരുപോലെ ഞെട്ടിച്ച കാര്യമായിരുന്നു ഇത്. മാസങ്ങള്‍ നീണ്ട ചികിത്സയ്ക്ക് ശേഷം സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് അദ്ദേഹം. നാക്ക് മുറിച്ച് മാറ്റേണ്ടി വരുമോയെന്ന ആശങ്കയായിരുന്നു ആ സമയത്ത് തന്നെ അലട്ടിയിരുന്നതെന്ന് അദ്ദേഹം പറയുന്നു.
കാന്‍സറിനെ അതിജീവിച്ചവരില്‍ പലരും അതിഭീകരമായ അവസ്ഥകളിലൂടെയാണ് കടന്നുപോവാറുള്ളത്. തളരാതെ പോരാടിയവരില്‍ പലരും പിന്നീട് അതേക്കുറിച്ച് തുറന്നുപറയാറുമുണ്ട്. എന്റെ നാക്ക് മുറിച്ച് കളയുകയോ ഒട്ടിക്കുകയോ വേണ്ടി വരുമെന്നറിഞ്ഞപ്പോഴായിരുന്നു തനിക്ക് ഭയം തോന്നിയതെന്ന് അദ്ദേഹം പറയുന്നു. അങ്ങനെ ചെയ്യാനാവില്ലെന്ന് അപ്പോള്‍ തന്നെ തീര്‍ത്ത് പറഞ്ഞിരുന്നു. കാന്‍സര്‍ വരാവുന്ന മോശം സ്ഥലങ്ങളിലൊന്നാണ് നാവ്. നാവിനാണ് അസുഖം ബാധിച്ചതെങ്കില്‍ കഴിക്കുന്ന ഭക്ഷണങ്ങളുടെ സ്വാദ് പോലും തിരിച്ചറിയാനാവില്ല.
വെള്ളമോ ചായയോ കോഫിയോ കുടിക്കാന്‍ പോലുമാവില്ല. മൂന്ന് മാസങ്ങളോളാണ് താന്‍ അത്തരമൊരു അവസ്ഥയെ അതിജീവിച്ചതെന്ന് രാകേഷ് റോഷന്‍ പറയുന്നു. 10 കിലോ ഭാരമാണ് ആ സമയത്ത് കുറഞ്ഞത്. 3 കിലോ ഇപ്പോള്‍ തിരിച്ചുപിടിച്ചു. ക്യാന്‍സര്‍ ട്രീറ്റ്‌മെന്റിനെ തുടര്‍ന്ന് തളര്‍ന്ന തന്റെ അവസ്ഥ ഇപ്പോള്‍ ഭേദപ്പെട്ട് വരികയാണെന്നും അദ്ദേഹം പറയുന്നു. ദിവസത്തില്‍ ഒന്നര മണിക്കൂര്‍ ഇപ്പോള്‍ ചെലവഴിക്കുന്നത് ജിമ്മിലാണ്. പേഴ്‌സണല്‍ ട്രെയിനര്‍ വീട്ടിലേക്ക് വരുന്നുണ്ട്.
താന്‍ അസുഖബാധിതനായിരുന്ന സമയത്ത് വീട്ടിലുള്ളവരുടെ കാര്യവും മോശമായിരുന്നു. ഭാര്യയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായി. മകളായ സുനൈനയ്ക്കും അസുഖം ബാധിച്ചിരുന്നു. ആ സമയത്താണ് ഹൃത്വിക്കിന് ബ്രെയിന്‍ സര്‍ജറി നടത്തിയത്. ആരോടും പരാതി പറയാതെ ബുദ്ധിമുട്ടുകളെയെല്ലാം അതിജീവിക്കുകയായിരുന്നു താനെന്നും അദ്ദേഹം പറയുന്നു.
Android Kunjappan Version 5.25 Movie Review:
വാർധക്യകാലത്ത് അസുഖങ്ങളും ദേഷ്യവും മടുപ്പുമൊക്കെയായി ഏകാന്തജീവിതം നയിക്കുന്ന ഒരാളുടെ ജീവിതത്തിലേക്ക് മിണ്ടി പറയാനും കൂട്ടുകൂടാനും എന്തിനും ഏതിനും സഹായഹസ്തം നീട്ടാനും ഒരു റോബോർട്ട് എത്തിയാൽ എങ്ങനെയിരിക്കും? വേറിട്ടൊരു ചിന്തയെ മനോഹരമായൊരു സിനിമയാക്കി മാറ്റിയിരിക്കുകയാണ് ‘ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ വേർഷൻ 5.25’.
പയ്യന്നൂരിലെ ഒരു ഗ്രാമാന്തരീക്ഷത്തിലാണ് ‘ആൻഡ്രോയ്‌ഡ് കുഞ്ഞപ്പ’ന്റെ കഥ നടക്കുന്നത്. അൽപ്പം മുൻശുണ്ഠിയും തന്റേതായ ചില ചിട്ടകളും വാശിയുമെല്ലാമുള്ള ഒരു കടുപ്പക്കാരനാണ് ഭാസ്കരൻ പൊതുവാൾ (സുരാജ് വെഞ്ഞാറമൂട്). മെക്കാനിക്കൽ എഞ്ചിനീയറായ മകൻ സുബ്രഹ്മണ്യൻ എന്ന സുബ്ബു (സൗബിൻ ഷാഹിർ) ദൂരെ എവിടെയും ജോലിയ്ക്ക് പോകുന്നത് ഭാസ്ക്കര പൊതുവാളിന് ഇഷ്ടമില്ല. എന്നും എപ്പോഴും കൺവെട്ടത്ത് മകനുണ്ടാകണമെന്ന അയാളുടെ ആഗ്രഹത്തിനു മുന്നിൽ മികച്ച പല നല്ല ജോലി ഓഫറുകളും സുബ്ബു വേണ്ടെന്ന് വയ്ക്കുകയാണ്. രണ്ടു വയസ്സിൽ അമ്മ നഷ്ടപ്പെട്ട സുബ്ബുവിനെ സംബന്ധിച്ചും അച്ഛനാണ് അവന്റെ ലോകം, എന്നാൽ ഏതൊരു ചെറുപ്പക്കാരനെയും പോലെ കരിയർ സ്വപ്നങ്ങളും അവനുണ്ട്.
ഒടുവിൽ റഷ്യയിൽ നിന്നും ഒരു ജോലി അവസരം തേടിയെത്തുമ്പോൾ അച്ഛനെ ധിക്കരിച്ചുതന്നെ സുബ്ബു ഇറങ്ങിപ്പുറപ്പെടുകയാണ്. തന്നെ നോക്കാൻ മകൻ ഏർപ്പാടാക്കിയ ഹോം നേഴ്സിനെ മനസ്സില്ലാ മനസ്സോടെ അംഗീകരിച്ചുകൊണ്ട് ഭാസ്കരൻ പൊതുവാൾ മകനെ യാത്രയാക്കുന്നു. ആരോടും ഒത്തുപോവാൻ കഴിയാത്ത അച്ഛനെ നോക്കാൻ അടുത്ത വരവിൽ സുബ്ബു കൊണ്ടുവരുന്നത് ഒരു റോബോർട്ടിനെ (ഹ്യൂമനോയിഡിനെ) ആണ്. അവിടെ നിന്നുമാണ് സിനിമ കൗതുകമേറിയൊരു കാഴ്ചയായി മാറുന്നത്.
നാട്ടുകാർ സ്നേഹത്തോടെ കുഞ്ഞപ്പൻ എന്നു വിളിക്കുന്ന ഹ്യൂമനോയിഡും ഭാസ്ക്കര പൊതുവാളും തമ്മിലുള്ള സ്നേഹത്തിന്റെയും ആത്മബന്ധത്തിന്റെയും ആ ഹ്യൂമനോയിഡ് ഭാസ്കര പൊതുവാളിന്റെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളുടെയും നിറവിന്റെയും കഥയാണ് ‘ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ വേർഷൻ 5.25’.
വളരെ ഫ്രഷായ ഒരു കഥാതന്തു തന്നെയാണ് ചിത്രത്തിനെ രസകരമാക്കുന്നത്. ഒരു സയൻസ്- ഫിക്ഷൻ ചിത്രമാണെങ്കിലും തമാശകളും വൈകാരിക നിമിഷങ്ങളുമെല്ലാം ചേർന്ന് പ്രേക്ഷകരെ സ്പർശിക്കാൻ ‘ആൻഡ്രോയ്‌ഡ് കുഞ്ഞപ്പന്’ സാധിക്കുന്നുണ്ട്. ഒരു റോബോർട്ടിനെ കേന്ദ്രകഥാപാത്രമായി കൊണ്ടുവന്ന് നവാഗതനായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംസാരിക്കുന്നത് മനുഷ്യർക്കിടയിലെ ബന്ധങ്ങളെ കുറിച്ചു തന്നെയാണ്.
വാർധക്യകാലത്തെ ഒറ്റപ്പെടലിനെ കുറിച്ചും മിണ്ടി പറഞ്ഞിരിക്കാൻ ഒരാളെങ്കിലുമുണ്ടെങ്കിൽ അതോരോ ജീവിതത്തിലും ഉണ്ടാക്കുന്ന പോസിറ്റീവായ മാറ്റങ്ങളെ കുറിച്ചുമെല്ലാം സിനിമ സംസാരിക്കുന്നുണ്ട്. വെറുതെ ലെക്ച്ചർ എടുത്തു പോവാതെ, പ്രേക്ഷകനു അനുഭവവേദ്യമാവുന്ന രീതിയിൽ പറയാനുദ്ദേശിച്ച കാര്യങ്ങൾ അവതരിപ്പിക്കുകയാണ് സംവിധായകൻ രതീഷ്.
സുരാജ് വെഞ്ഞാറമൂടിന്റെ പവർപാക്ക് പെർഫോമൻസ് ആണ് ചിത്രത്തിൽ കാണാൻ സാധിക്കുക. സുരാജിനെ അല്ലാതെ മറ്റൊരു നടനെയും ആ കഥാപാത്രത്തിലേക്ക് സങ്കൽപ്പിക്കാൻ പ്രേക്ഷകനു കഴിഞ്ഞെന്നുവരില്ല. കാരണം തന്നേക്കാൾ ഇരട്ടിപ്രായമുള്ള അച്ഛൻ കഥാപാത്രത്തെ ഏറെ തന്മയത്വത്തോടെയാണ് സുരാജ് അവതരിപ്പിച്ചിരിക്കുന്നത്. കുഞ്ഞപ്പനെന്ന ഹ്യൂമനോയിഡിനെ മകനെ പോലെ സ്നേഹിക്കുന്ന, ചരട് ജപിച്ചു കെട്ടി കൊടുക്കുന്ന, മഴയത്ത് നനയുമ്പോൾ തല തോർത്തി കൊടുക്കുന്ന, പോകുന്നിടത്തെല്ലാം കയ്യും പിടിച്ചു നടക്കുന്ന ഭാസ്കര പൊതുവാൾ പ്രേക്ഷകരുടെ ഹൃദയം സ്പർശിക്കും.
സൗബിന്റെ സുബ്ബുവും പ്രേക്ഷകരുടെ ഇഷ്ടം കവരുന്നൊരു കഥാപാത്രമാണ്. അച്ഛനോടുള്ള കരുതലിനിടയിലും സ്വന്തം നിസ്സഹായതയിൽ ശ്വാസം മുട്ടുന്ന സുബ്ബു എന്ന കഥാപാത്രം സൗബിന്റെ കയ്യിൽ ഭദ്രമാണ്. ഒരു മെഷീനാണെങ്കിലും പ്രേക്ഷകർക്ക് ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’ എന്ന ഇത്തിരികുഞ്ഞൻ യന്ത്രമനുഷ്യനെ സ്നേഹിക്കാതിരിക്കാൻ പറ്റില്ല. പ്രോഗ്രാം ചെയ്തു വെച്ചതിന് അനുസരിച്ച് പ്രവർത്തിക്കുന്ന ഒരു മെഷീൻ മാത്രമാണ് കുഞ്ഞപ്പൻ എന്ന് ഒരു നിമിഷം പ്രേക്ഷകർ മറന്നുപോയാലും കുറ്റം പറയാൻ പറ്റില്ല. അത്രത്തോളം ഇമോഷണലി കണക്റ്റഡ് ആയ രീതിയിലാണ് സംവിധായകൻ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. മാലാ പാർവ്വതി, സൈജു കുറുപ്പ്, നായികയായെത്തിയ കെന്റി സിർദോ തുടങ്ങിയവരും ശ്രദ്ധേയമായ അഭിനയമാണ് കാഴ്ച വയ്ക്കുന്നത്.
ചിത്രത്തിലെ സംഭാഷണങ്ങളാണ് ശ്രദ്ധയർഹിക്കുന്ന മറ്റൊരു ഘടകം. ജാതിമത ഭേദങ്ങൾക്കും ചിന്താഗതികൾക്കും അപ്പുറത്തേക്ക് മനുഷ്യൻ മാറേണ്ട ഒരു കാലത്തിനെ ഉൾകൊള്ളുന്നുണ്ട് ചിത്രം. എങ്ങനെ ഒരു മികച്ച മനുഷ്യനാവാം എന്ന് ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’ പറയുമ്പോൾ കുറച്ചുപേരിലെങ്കിലും ആ വാക്കുകൾ ഇരുണ്ട ചിന്താഗതികളിലേക്ക് വെളിച്ചം വീശിയേക്കാം എന്നതാണ് ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’ തരുന്ന പ്രത്യാശകളിലൊന്ന്.
സാനു ജോൺ വർഗീസിന്റെ ഛായാഗ്രഹണവും ബിജിബാലിന്റെ സംഗീതവുമാണ് എടുത്തുപറയേണ്ട മറ്റു രണ്ടു ഘടകങ്ങൾ. ദൃശ്യഭാഷയും സംഗീതവും ചിത്രത്തിനോട് നൂറുശതമാനവും നീതി പുലർത്തുന്നുണ്ട്. മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
വളരെ പുതുമയുള്ളൊരു കാഴ്ചാനുഭവം സമ്മാനിക്കുന്ന ‘ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ’ കുട്ടികൾക്കൊപ്പം തിയേറ്ററിൽ പോയി കാണേണ്ട ചിത്രങ്ങളിലൊന്നാണ്. കളിയും ചിരിയും കാര്യവുമൊക്കെയായി ബന്ധങ്ങളെ കുറിച്ചു സംസാരിക്കുന്ന ‘ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ’ കുട്ടികളുടെ ഹൃദയം കവരുമെന്ന് ഉറപ്പ്.
Nivin Pauly ‘Moothon’ Movie Review and Rating:
ഒരു തുരുത്തിൽ നിന്ന് നിലയില്ലാക്കയത്തിലേക്ക്, അവിടെ നിന്നും ഒരിക്കലും തിരിച്ചു വരാനാകാത്ത ഒരു ചുഴിയിലേക്ക്… ‘മൂത്തോന്‍’ എന്ന ചിത്രം കണ്ടിറങ്ങുമ്പോൾ മനസ്സ് കറുത്ത് കലങ്ങി, രൗദ്ര ഭാവത്തിലുള്ള തിരമാലകൾ അലയടിക്കുന്ന ഒരു കടല്‍ പോലെയാകും. ആ തിരമാലകൾക്കു താഴെ, വെളിച്ചത്തിന്റെ കണികകൾ ഒരിക്കലും എത്തിപ്പെടാൻ സാധ്യതയില്ലാത്ത ആഴങ്ങളില്‍പ്പെട്ട് മുങ്ങിത്താഴുന്ന ‘മൂത്തോനിലെ’ കഥാപാത്രങ്ങളും, അവരുടെ ജീവിതങ്ങളും.
മുല്ലയെന്ന കുട്ടി തന്റെ മൂത്ത സഹോദരനെ തേടി ലക്ഷദ്വീപിൽ നിന്നും മുംബൈയിലെ കാമാത്തിപുരയിൽ എത്തുന്നതും തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് മൂത്തോന്റെ ഇതിവൃത്തം. ബന്ധങ്ങളുടെയും, ലൈംഗികതയുടെയും, പ്രേമത്തിന്റെയും, മനുഷ്യന്റെ ക്രൗര്യതയുടെയും പല അടരുകളിലൂടെ കടന്നു പോകുന്ന സിനിമ. അറിയാത്ത ഏതോ കാരണത്താൽ തന്റെ ദ്വീപിൽ നിന്നും നാടുവിട്ടു പോകേണ്ടി വരുന്ന മുല്ലയുടെ ചേട്ടൻ അക്ബർ പിന്നെ കാമാത്തിപുരയുടെ രക്തം ഊറ്റി കുടിച്ചു വളർന്ന അക്ബർ ഭായ് ആവുന്നതിന്റെ കാരണങ്ങളാണ് ‘മൂത്തോന്‍’ അന്വേഷിക്കുന്നത്.
മൽസ്യബന്ധനം നടത്തിയും , ‘പരിചകളി’ നൃത്തം ചെയ്തും ദ്വീപിലെ ശാന്ത ജീവിതം നയിച്ച അക്ബർ എന്ന ചെറുപ്പക്കാരൻ, കാമാത്തിപുരയിലെ അരണ്ട വെളിച്ചങ്ങളിൽ, സിരകളിൽ ലഹരിയും നിറച്ച്, വികാരങ്ങൾ തീണ്ടാത്ത മനസുമുള്ള ഭായ് ആയി മാറിയതിനു കാരണം സമൂഹം അന്യവൽക്കരിക്കുന്ന, അംഗീകരിക്കാൻ തയ്യാറാകാത്ത പ്രണയ സങ്കൽപ്പങ്ങൾ കൂടിയാണെന്ന് സംവിധായിക ഗീതു മോഹന്‍ദാസ് ഈ സിനിമയിലൂടെ പറയുന്നു. ശരീരത്തിന്റെ അതിര്‍ വരമ്പുകൾ ഭേദിച്ചു കൊണ്ട് യാഥാസ്ഥികതയെ ചോദ്യം ചെയ്യുന്ന ബന്ധങ്ങളെ സമൂഹം ഇരുട്ടിലേക്ക് തള്ളി വിടുന്നത് എങ്ങനെ എന്നതിന്റെ ഭയപ്പെടുത്തുന്ന ആവിഷ്കാരമാണ് ‘മൂത്തോന്‍’. അക്ബർ എന്ന കഥാപാത്രത്തിനു അമീർ എന്ന സംസാരശേഷിയില്ലാത്ത ചെറുപ്പക്കാരനോട് തോന്നുന്ന സ്നേഹം, പ്രണയമാകുന്ന കാഴ്ചകളെല്ലാം ചിത്രം അതിമനോഹരമായി കൈകാര്യം ചെയ്യുന്നുണ്ട്. മുല്ല എന്ന കുട്ടിക്കുണ്ടാകുന്ന ജെന്‍ഡര്‍ ക്രൈസിസിനെ സമൂഹം പ്രശ്നവൽക്കരിക്കുന്നതും സിനിമ ചോദ്യം ചെയ്യുന്നു.
ലക്ഷ്വദ്വീപിലെ തുറസ്സായ കടൽത്തീരങ്ങളിൽ നിന്ന് കാമാത്തിപുരയിലെ ഇടുങ്ങിയ, ജീർണിച്ച ഇടങ്ങളിൽ എത്തുമ്പോൾ അക്ബർ എന്ന കഥാപാത്രത്തിനുണ്ടാകുന്ന മാറ്റം നിവിൻ അത്ഭുതാവഹമായി അഭിനയിക്കുന്നുണ്ട്. തന്റെ ഭൂതകാലത്തിലെയും വർത്തമാനകാലത്തിലെയും ചങ്കു കൊത്തി പറിക്കുന്ന വേദനകൾ മറക്കാൻ ലഹരി കുത്തി നിറയ്ക്കുന്ന അക്ബറിന്റെ വികാര വിസ്ഫോടനങ്ങളും നിസ്സഹായതകളും അതിഭാവുകത്വങ്ങളില്ലാതെ ഭംഗിയായിട്ടാണ് നിവിൻ അവതരിപ്പിക്കുന്നത്. നിവിൻ പോളി എന്ന നടന്റെ അഭിനയജീവിതത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ കഥാപാത്രങ്ങളില്‍ ഒന്നിനെ അവതരിപ്പിക്കാന്‍ അവസരം നല്‍കിയ, അതിനെ പൂര്‍ണ്ണതയില്‍ എത്തിക്കാന്‍ സഹായിച്ച സംവിധായികയുടെ ശ്രമങ്ങള്‍ വലിയ കയ്യടി അര്‍ഹിക്കുന്നു. ദിലീഷ് പോത്തൻ , റോഷൻ മാത്യൂസ്, ശോഭിത ധുലിപാല, ശശാങ്ക് അറോറ എന്നിവരെല്ലാം തങ്ങളുടെ കഥാപാത്രത്തോട് നീതി പുലര്‍ത്തി. മുല്ല എന്ന കഥാപാത്രം ചെയ്ത സഞ്ജന ദിപു എന്ന ബാല താരം പ്രത്യേക അഭിനന്ദനം അർഹിക്കുന്നുണ്ട്.
രാജീവ് രവി എന്ന ഛായാഗ്രാഹകന്റെ തൊപ്പിയില്‍ മറ്റൊരു തൂവല്‍ കൂടി. കാമാത്തിപുരയുടെ ഇരുണ്ട ഇടവഴികളും, മങ്ങിയ ഉള്ളറകളും, ലക്ഷ്വദ്വീപിന്റെ നീലിമയും, കാണാകാഴ്ചകളുമെല്ലാം സിനിമയുടെ ആസ്വാദനത്തിന്റെ ആഴം കൂട്ടുന്നതില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ബി.അജിത്കുമാറിന്റെ എഡിറ്റിങ്ങും ചിത്രത്തിന്റെ ആസ്വാദന മികവിന് മുതൽ കൂട്ടാവുന്നുണ്ട്. ബോളിവുഡിലെ Alternate സിനിമയുടെ വക്താവായ സംവിധായകൻ അനുരാഗ് കശ്യപാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഡിനോ ശങ്കറാണ് ചിത്രത്തിന്റെ കലാ സംവിധാനം നിർവഹിച്ചിരിക്കുന്നത്. സ്നേഹ ഖാൻവാൽക്കറും ഗോവിന്ദ് വസന്തയും ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നു. ‘മൂത്തോൻ’ എന്ന ചിത്രത്തിന്റെ ഭാവവുമായി ഇണങ്ങി പോവുന്നതാണ് അതിലെ പശ്ചാത്തല സംഗീതം.
മലയാള സിനിമ ഇത് വരെ കണ്ടു പരിചയിച്ചിട്ടില്ലാത്ത, കാണാൻ മടിക്കുന്ന പല കാഴ്ചകളെയും ചങ്കൂറ്റത്തോടെ, ഒരു വീട്ടുവീഴ്ചയുമില്ലാതെ വെള്ളിത്തിരയിൽ എത്തിച്ച ഗീതു മോഹൻദാസ് തന്നെയാണ് അഭിനന്ദനത്തിന്റെ സിംഹഭാഗം അർഹിക്കുന്നത്. മനുഷ്യന്റെ പല തരത്തിലുള്ള വീർപ്പുമുട്ടലുകളെ, അതിന്റെ ഏറ്റവും മൂർത്തമായ ഭാവത്തിൽ അവതരിപ്പിക്കുന്ന ‘മൂത്തോനെ’ മലയാളി പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്ന് വരും ദിവസങ്ങളിൽ കണ്ടറിയാം.
Nalpathiyonnu Movie Review:
സമീപകാലത്ത് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ വിഷയമാണ് ശബരിമല. മലയെയും വിശ്വാസത്തെയും ആചാരങ്ങളെയും യുക്തിവാദത്തെയും കമ്യൂണിസത്തെയും ചേര്‍ത്തുവച്ച് പലതരത്തില്‍ പല കോണുകളില്‍നിന്നു ചര്‍ച്ചകള്‍ ഉടലെടുത്തിരുന്നു. ആ ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. ഈ സാഹചര്യത്തില്‍ ശബരിമലയും യുക്തിവാദവും കേന്ദ്രവിഷയമാക്കി ഒരു സിനിമയുമായി എത്തിയിരിക്കുകയാണ് ലാല്‍ ജോസ്. അദ്ദേഹത്തിന്റെ 25-ാമത്തെ ചിത്രമാണ് നാല്‍പ്പത്തിയൊന്ന് (41). ബിജു മേനോന്‍, നിമിഷ സജയന്‍, ശരണ്‍ ജിത്ത്, ധന്യ അനന്യ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
യുക്തിവാദിയും കമ്യൂണിസ്റ്റുകാരനുമായ ഉല്ലാസ് മാഷ് എന്ന വിശ്വാസിയും പാര്‍ട്ടി പ്രവര്‍ത്തകനുമായ വാവാച്ചി കണ്ണനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. വടക്കന്‍ കേരളത്തിലെ ഗ്രാമത്തില്‍നിന്ന് ആരംഭിച്ച് ശബരിമലയില്‍ അവസാനിക്കുന്ന കഥയാണ് നാല്‍പ്പത്തിയൊന്നിന്റേത്. ചിത്രത്തിന്റെ രണ്ടാം പകുതിയിലാണ് ശബരിമലയിലേക്കുള്ള യാത്ര.
ഒന്നാം പകുതി ലാല്‍ ജോസ് പൂര്‍ണമായും തിരഞ്ഞെടുത്തിരിക്കുന്നത് രണ്ട് കഥാപാത്രങ്ങളെയും സ്ഥാപിച്ചെടുക്കാനും രണ്ടാം പകുതിയിലെ യാത്രയ്ക്കുള്ള കളമൊരുക്കാനുമായാണ്. ചിത്രം തുടങ്ങുന്നത് തന്നെ ഉല്ലാസ് മാഷിനെ അവതരിപ്പിച്ചു കൊണ്ടാണ്.വ്യവസായിയായ ദൈവം എന്ന പുസ്തകമെഴുതിയിട്ടുള്ള യുക്തിവാദിയാണ് ഉല്ലാസ്. ആള്‍ദൈവങ്ങളുടെ മാന്ത്രികശക്തിയ്ക്കു പിന്നിലെ കളവ് കുട്ടികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ് ഉല്ലാസ്. തന്റെ മുന്നിലുള്ളവര്‍ തനിക്ക് കയ്യടിക്കുന്നുണ്ടെങ്കിലും തന്നെ വിശ്വസിക്കുന്നില്ലെന്ന് വരുമ്പോള്‍ ദൈവത്തെ വെല്ലുവിളിക്കാന്‍ വരെ ഉല്ലാസ് മാഷ് തയ്യാറാകുന്നുണ്ട്. ചിത്രം പറയാന്‍ ഉദ്ദേശിക്കുന്നത് എന്തെന്ന് ഈ രംഗത്തില്‍ തന്നെ വ്യക്തമാക്കുന്നുണ്ട് സംവിധായകന്‍. വരാനിരിക്കുന്നത് വിശ്വാസവും യുക്തിവാദവും തമ്മിലുള്ള മത്സരമാണെന്ന് ആ രംഗം പറയുന്നു. ഈ മത്സരത്തില്‍ ആര് ജയിക്കുമെന്നതാണ് കണ്ടറിയേണ്ടത്.
ചിത്രത്തിന്റെ പ്ലസുകളിലേക്ക് നോക്കാം ആദ്യം. നാല്‍പ്പത്തിയൊന്ന് കണ്ടിറങ്ങുന്നവരില്‍ വാവാച്ചി കണ്ണന്‍ എന്ന കഥാപാത്രവും അതവതരിപ്പിച്ച ശരണ്‍ജിത്തും മായാതെ നില്‍ക്കും. ചിത്രത്തില്‍ ഏറ്റവും മികച്ച അഭിനയപ്രകടനം കാഴ്ചവച്ചിരിക്കുന്നതും ശരണ്‍ജിത്താണ്. സിനിമയില്‍ ഒരുപാട് കാലത്തെ അനുഭവസമ്പത്തുള്ള ബിജുമേനോനെപ്പോലും പിന്നിലാക്കുന്നതായിരുന്നു ശരണിന്റെ പ്രകടനം. സിനിമയില്‍ ഒരു തുടക്കക്കാരനാണെന്ന തോന്നല്‍ ഒരിടത്തും തോന്നിപ്പിക്കാതെ വാവാച്ചി കണ്ണനെ ശരണ്‍ മനോഹരമാക്കി.
പല തരത്തിലുള്ള മദ്യപാനികളെയും മലയാള സിനിമയില്‍ നമ്മള്‍ കണ്ടിട്ടുണ്ട്. പക്ഷെ അവരോടൊന്നും തോന്നാത്തൊരു അടുപ്പം വാവാച്ചി കണ്ണനോട് തോന്നും. ദേഷ്യം, പ്രണയം, സങ്കടം, തുടങ്ങി വാവാച്ചി കണ്ണന്റെ പല ഭാവങ്ങളും മുഖങ്ങളും ശരണ്‍ജിത്ത് അവതരിപ്പിക്കുന്നു. അദ്ദേഹത്തിലെ നടന്റെ റെയ്ഞ്ച് വെളിവാകുന്ന പ്രകടനം. കൂടുതല്‍ അവസരങ്ങള്‍ കിട്ടുകയാണെങ്കില്‍ അത്ഭുതങ്ങള്‍ കാണിക്കാന്‍ കഴിയുന്ന അഭിനേതാവാണ് ശരണ്‍.
വാവാച്ചി കണ്ണന്റെ ജീവിതസഖിയായ സുമയായി എത്തിയ ധന്യ അനന്യയുടേതും എടുത്ത് പറയേണ്ട പ്രകടനമാണ്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി സാധാരണ രംഗങ്ങളെ പോലും അതിമനോഹരമാക്കുന്നു. തുടക്കക്കാരാണെന്ന തോന്നല്‍ അനുഭവപ്പെടുത്താതെ പ്രണയരംഗമടക്കം അവതരപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. സുമയും വാവാച്ചിയും ജീവിത പ്രശ്‌നങ്ങള്‍ക്കിടയിലും പരസ്പരം എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് കാഴ്ചക്കാര്‍ക്ക് അനുഭവപ്പെടുന്നത് ഇരുവരുടെയും പ്രകടനത്തിന്റെ മികവുകൊണ്ടാണ്.
പരസ്പരവിരുദ്ധമായ രണ്ട് ആശയങ്ങള്‍ തമ്മിലുള്ള മത്സരമാകുമ്പോള്‍ ഏത് ഭാഗത്തായിരിക്കും ചിത്രം നില്‍ക്കുക, അല്ലെങ്കില്‍ അന്തിമ വിജയം ആരുടേതായിരിക്കുമെന്ന ചോദ്യം കാഴ്ച്ക്കാരിലുമുണ്ടാകാം. ആ ചോദ്യത്തിന് ഉത്തരം തേടിയായിരിക്കും ചിത്രം കാണാന്‍ തീരുമാനിക്കുന്നതും. ഇവിടെ ഒരു ഭാഗത്തേക്ക് നില്‍ക്കാതെ നിഷ്പക്ഷമായി നില കൊള്ളുകയാണ് ലാല്‍ ജോസ്. അല്ലെങ്കില്‍ അങ്ങനെയാണ് താനെന്ന് മറ്റുള്ളവര്‍ കരുതണമെന്നാണ് ലാല്‍ ജോസ് ആഗ്രഹിക്കുന്നത്.
ഒരിക്കല്‍ പോലും രണ്ടിലാരാണ് വിജയിക്കുന്നതെന്ന് പറയുന്നില്ലെങ്കിലും പറയാതെ തന്നെ ലാല്‍ ജോസ് പലപ്പോഴും ഒരു ഭാഗത്തേക്ക് ചായുന്നതായി കാണാം. പ്രധാനമായും ക്ലൈമാക്‌സിലേക്ക് അടുക്കുമ്പോള്‍. യുക്തിവാദികളും വിശ്വാസികളും തമ്മിലുള്ള മത്സരം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കാലങ്ങളായി തുടരുന്ന ഒന്നാണ്. യുക്തിയെ കൂട്ടുപിടിക്കണമോ വിശ്വാസത്തെ കൂട്ടുപിടിക്കണമോ എന്നത് ഓരോരുത്തരുടെയും വ്യക്തിസ്വാതന്ത്ര്യമാണ്. ഒരാള്‍ വിശ്വാസി ആയതുകൊണ്ടോ അതല്ല യുക്തിവാദി ആയതുകൊണ്ടോ മാറ്റിനിര്‍ത്തേണ്ടതില്ല. അതിനാല്‍ സംവിധായകന്റെ ചായ്‌വിനെ, അദ്ദേഹത്തിന്റെ സ്വാതന്ത്ര്യത്തെ മാനിക്കുന്നു.
പക്ഷെ, ഒരു ഭാഗത്ത് നില്‍ക്കുമ്പോള്‍ തന്നെ മറുവശത്തുള്ളവരെ പരിഹസിക്കേണ്ടതില്ല. ആക്ഷേപഹാസ്യമെന്ന തരത്തില്‍ അവതരിപ്പിച്ചിരിക്കുന്ന ഒന്നാം പകുതിയിലുടനീളം ഇത്തരത്തിലുള്ള പരിഹാസമാണ് കാണാനാവുന്നത്. കമ്യൂണിസത്തെയും യുക്തിവാദത്തെയും പലയിടത്തായി പരിഹസിക്കുന്നുണ്ട്.
2019 ഈ അവസാന കാലത്തും നവോത്ഥാനം എന്നത് പരിഹാസത്തിനുള്ള വിഷയമായി മാറേണ്ടതാണോയെന്നത് ചിന്തിക്കേണ്ട വിഷയമാണ്. പാര്‍ട്ടി നിലപാടില്‍ ഉറച്ചു നില്‍ക്കണമെന്ന ഉല്ലാസ് മാഷിന്റെ വാദത്തെ ഖണ്ഡിക്കാന്‍ ഇനി ഇവിടെയും കൂടി മാത്രമേ താമര (ആംഗ്യത്തില്‍) ബാക്കിയുള്ളൂവെന്ന് പറയുന്നതൊക്കെ ഏത് നരേറ്റീവിന് അനുകൂലമായ തമാശയാണെന്നത് സംവിധായകന്‍ ആഴത്തില്‍ ചിന്തിക്കേണ്ടതാണ്. ഇത്തരത്തില്‍ പലയിടത്തും ആക്ഷേപ ഹാസ്യമെന്ന പേരില്‍ വരുന്ന തമാശകള്‍ ചിന്തയ്ക്ക് വിഷയമാകേണ്ടതാണ്.
പ്രത്യക്ഷത്തില്‍ നിരുപദ്രവകാരിയെന്ന് തോന്നുമെങ്കിലും അത് മൈലേജ് നല്‍കുന്ന നരേറ്റീവുകള്‍ പ്രശ്‌നമാണ്. ജാതിരാഷ്ട്രീയം പറയാന്‍ പലയിടത്തും ലാല്‍ ജോസ് ശ്രമിക്കുന്നുണ്ടെങ്കിലും അത് ഉപരിപ്ലവമായ സമീപനം മാത്രമാണ്.
ബിജുമേനോന്‍ പതിവുപോലെ തന്റെ അനായാസമായ അഭിനയ ശൈലി നാല്‍പ്പത്തിയൊന്നിലും ആവര്‍ത്തിക്കുന്നുണ്ട്. തന്റെ വിവാഹം മുടന്നതിലേക്കടക്കം നീങ്ങിയിട്ടും തന്റെ ബോധ്യത്തിലുറച്ചു നില്‍ക്കുന്ന, മാലയിട്ട് മലയ്ക്ക് പോകുന്ന ഉല്ലാസ് എന്ന യുക്തിവാദിയുടെ ആത്മസംഘര്‍ഷങ്ങളെ ബിജുമേനോന്‍ അനായാസം അവതരിപ്പിക്കുന്നു. കൂടുതല്‍ ചെയ്യാനില്ലെങ്കിലും ഉള്ളത് അത്രയും നിമിഷ സജയന്‍ മനോഹരമാക്കി. നാട്ടിന്‍പുറത്തുകാരിയില്‍നിന്നു നിമിഷയ്ക്ക് ഉടനെ ഒരു മോചനം ആവശ്യമാണെന്ന് തോന്നുന്നുണ്ട്. നിമിഷയിലെ അഭിനേത്രിയെ വെല്ലുവിളിക്കാന്‍ സാധ്യതയുള്ള വേഷമായിരുന്നിട്ടു കൂടി കഥാപാത്ര സൃഷ്ടിയിലെ അലസത ആ അവസരം നഷ്ടപ്പെടുത്തുന്നുണ്ട്.
ചിത്രത്തിന്റെ രണ്ടാം പകുതയിലെ ഇഴച്ചില്‍ വല്ലാത്തൊരു അലോസരമാകുന്നുണ്ട്. ഒന്നാം പകുതിയിലെ അവതരണ രീതിയില്‍ നിന്നും പൂര്‍ണമായും വേറിട്ടതാണ് രണ്ടാം പകുതി.യാത്ര വരുന്നത് ഇവിടെയാണ്. അലസമായ തിരക്കഥയാണ് രണ്ടാംപകുതിയിലെ വില്ലന്‍. ക്ലൈമാക്‌സ് രംഗത്തിലേക്ക് എത്തുമ്പോഴേക്കും ഈ ചിത്രത്തിനും ശബരിമല കയറിയ ക്ഷീണമാണ്. ഇവിടെയും ശരണ്‍ജിത്തിന്റെ അഭിനയം ഒരു ആശ്വാസമാണ്. മൊത്തത്തില്‍ കഠിനമായൊരു മലകയറ്റമാണ് നാല്‍പ്പത്തിയൊന്ന്.
ബിജെപി തന്നെ കാവിപൂശാൻ ശ്രമിക്കുന്നുവെന്നും അവരുടെ വലയിൽ വീഴില്ലെന്നും രജനീകാന്ത്. താനോ തിരുവള്ളുവറോ ബിജെപിയുടെ വലയിൽ വീഴില്ലെന്നും രജനി പറഞ്ഞു. അടുത്തിടെ കാവി നിറത്തിലുള്ള വസ്ത്രം ധരിച്ച തമിഴ് കവി തിരുവള്ളുവറിന്റെ ചിത്രം ബിജെപി പുറത്ത് വിട്ടതിനെക്കുറിച്ചായിരുന്നു രജനിയുടെ പരാമർശം.
“അവരോടൊപ്പം ചേരാൻ ബിജെപി എനിക്ക് യാതൊരു വാഗ്‌ദാനവും നൽകിയിട്ടില്ല. എന്നാൽ തിരുവള്ളുവറിനെ എന്ന പോലെ എന്നെയും കാവിവത്കരിക്കാൻ ബിജെപി ശ്രമിക്കുന്നു. ഞാൻ കുടുങ്ങുകയില്ല, തിരുവള്ളുവറും വരില്ല,” അദ്ദേഹം പറഞ്ഞു.
“ഞാൻ ഒരു ബിജെപിക്കാരനാണെന്ന ധാരണ നൽകാൻ ചില ആളുകളും മാധ്യമങ്ങളും ശ്രമിക്കുന്നു. ഇത് ശരിയല്ല. ഏതൊരു രാഷ്ട്രീയ പാർട്ടിക്കും ആളുകൾ അവർക്കൊപ്പം ചേരുന്നത് സന്തോഷമാണ്. എന്നാൽ ഒരു തീരുമാനം എടുക്കേണ്ടത് എന്റെ ചുമതലയാണ്” അദ്ദേഹം പറഞ്ഞു.
കൂടുതൽ ഗുരുതരമായ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരികരിക്കാനും ബിജെപിയോട് രജനി ആവശ്യപ്പെട്ടു. “തിരുവള്ളുവറിനെ കാവി നിറത്തിലുള്ള ഷാൾ പുതപ്പിക്കുന്നത് ബിജെപിയുടെ അജണ്ടയാണ്. ഈ പ്രശ്നങ്ങളെല്ലാം പ്രാധാന്യം കുറഞ്ഞതാണെന്ന് ഞാൻ വിശ്വസിക്കുന്നു. കൂടുതൽ പ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ട്. ഇതൊരു നിസാര വിഷയമാണെന്ന് ഞാൻ കരുതുന്നു,” അദ്ദേഹം പറഞ്ഞു.
ബാബറി മസ്‌ജിദ്-രാം ജന്മഭൂമി തർക്കത്തിൽ വിധി പ്രതീക്ഷിച്ചിരിക്കുന്ന സാഹചര്യത്തിൽ എല്ലാവരും ശാന്തരായിരിക്കണമെന്നും അനിഷ്ട സംഭവങ്ങൾ ഉണ്ടാകരുതെന്നും രജനീകാന്ത് പറഞ്ഞു.
ഈ മാസം അവസാനം ഗോവയിൽ നടക്കാനിരിക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയുടെ അമ്പതാം പതിപ്പിൽ രജനീകാന്തിന് ഐക്കൺ ഓഫ് ഗോൾഡൻ ജൂബിലി അവാർഡ് നൽകുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ്, തന്നെ കാവിപൂശാനുളള ശ്രമങ്ങളെക്കുറിച്ചുളള രജനീകാന്തിന്റെ അഭിപ്രായ പ്രകടനം.
Rajinikanth: Some people & media are trying to give an impression that I am a BJP man. This isn’t true. Any political party will be happy if anyone joins them. But it is on me to take a decision. pic.twitter.com/GcURWL88L6
— ANI (@ANI) November 8, 2019
നികുതി വെട്ടിപ്പ് നടത്താന്‍ പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യുമ്പോഴാണ് അരക്കോടിയോളം രൂപ നികുതി അടച്ച് പൃഥ്വിരാജ് ആ സമയത്ത് മാതൃകയായത്. എന്നാൽ ഇപ്പോൾ നികുതി വെട്ടിപ്പ് നടത്താനുള്ള ശ്രമം നടത്തിയെന്ന ആരോപണമാണ് പൃഥ്വിരാജ് നേരിടുന്നത്.
രജിസ്ട്രേഷനു വേണ്ടി ഡീലര്‍ എറണാകുളം ആർടി ഓഫിസിൽ ഓൺലൈനിൽ നൽകിയ അപേക്ഷയ്ക്കൊപ്പം സമർപ്പിച്ച ബില്ലിൽ ആഢംബര കാറിന്റെ വില 1.34 കോടി രൂപയെന്നാണ് രേഖപ്പെടുത്തിയത്. അതിനുള്ള നികുതിയും അടച്ചിരുന്നു.
എന്നാൽ 1.64 കോടി രൂപയുടെ ആഡംബര കാറിന് വില 1.34 കോടി രൂപയെന്ന് കുറച്ചുകാണിച്ചാണ് റോഡ് നികുതി അടച്ചത്. അതേസമയം 30 ലക്ഷം രൂപ ‘സെലിബ്രിറ്റി ഡിസ്കൗണ്ട്’ ഇനത്തിൽ വില കുറച്ചു നൽകിയതാണെന്നാണ് ഡീലര്‍ പറയുന്നത്. പക്ഷേ ഡിസ്‍കൗണ്ട് നൽകിയാലും ആഡംബര കാറുകൾക്കു യഥാർഥ വിലയുടെ 21 ശതമാനം നികുതി അടയ്ക്കണമെന്നാണ് നിയമം.ഇത് പറഞ്ഞാണ് മോട്ടോർ വാഹന വകുപ്പ് വാഹന രജിസ്ട്രേഷൻ തടഞ്ഞിരിക്കുന്നത്. ഒമ്പത് ലക്ഷത്തോളം രൂപ കൂടി അടയ്ക്കാതെ വാഹനം രജിസ്ട്രേഷൻ ചെയ്യാനാകില്ലെന്ന നിലപാടിലാണ് മോട്ടോർവാഹന വകുപ്പ്.
അതേസമയം പൃഥ്വിരാജിന്റെ അറിവോടെയുള്ള കാര്യമല്ല , ഡീലറുടെ ഭാഗത്തുനിന്ന് വന്ന വീഴ്ചയാണ് ,കേരളത്തിൽ മുഴുവൻ നികുതി അടക്കുന്ന വ്യക്തികളിൽ ഒരാളാണ് പൃഥ്വിരാജ്. അദ്ദേഹത്തിന്റെ വാഹനങ്ങളെല്ലാം കേരള രജിസട്രേഷനാണ്, റീജിയണൽ ആർടി ഒ വ്യക്തമാക്കുന്നു.
അപമര്യാദയായി പെരുമാറിയെന്ന ദലിത് ആക്ടിവിസ്റ്റിന്റെ പരാതിയില്‍ നടന്‍ വിനായകന്‍ തെറ്റ് സമ്മതിച്ചതായി കുറ്റപത്രം. കല്‍പ്പറ്റ സിജെഎം കോടതിയിലാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
ഒരുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് വിനായകനെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം നടന്‍ യുവതിയുമായി ഒത്തുതീര്‍പ്പിന് ശ്രമിക്കുകയാണെന്നാണ് സൂചന. യുവതിയോട് ഫോണിലൂടെ ലൈംഗിക ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ ഐപിസി 506, 294 ബി, കെപിഎ 120 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നേരത്തെ കേസില്‍ വിനായകന്റെ അറസ്റ്റ് രേഖപ്പെടുത്തിയരുന്നു. സ്വമേധയാ വിനായകന്‍ കല്‍പ്പറ്റ പോലീസ് സ്‌റ്റേഷനിലെത്തി ജാമ്യമെടുത്തതിനെ തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയയ്ക്കുകയായിരുന്നു. പരാതിക്കാരിയെ ഫോണില്‍ വിളിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുതെന്ന ഉപാധിയിലാണ് ജാമ്യം.
വിനാകന്റെ ഫോണ്‍ സംഭാഷണത്തിന്റെ റെക്കോഡ് യുവതി പോലീസിന് കൈമാറിയിരുന്നു. ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വേണ്ടി വിളിച്ചപ്പോള്‍ അസഭ്യം പറഞ്ഞെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നുമാണ് യുവതിയുടെ ആരോപണം. പരിപാടിക്ക് വിളിച്ച തന്നോട് കൂടെക്കിടക്കാമോയെന്നും നിന്റെ അമ്മയെ കൂടി എനിക്ക് വേണമെന്നും പറഞ്ഞതായാണ് യുവതിയുടെ പരാതി.
ബി ഉണ്ണികൃഷ്ണന്‍ വര്‍ഗീയ വിഷമാണെന്ന് ആരോപിച്ച് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് യൂണിയന്‍ അംഗം ഗിരീഷ് ബാബു. ആരോപണത്തില്‍ ഗിരീഷ് ബാബുവിന് ഫെഫ്ക കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്നാല്‍ വക്കീല്‍ നോട്ടീസ് അയയ്ക്കാതെ ഇത്തരം വിശദീരണം ചോദിച്ചത് മറ്റുള്ളവരുടെ പണം കൊണ്ട് ഈ പ്രശ്‌നം കൈകാര്യം ചെയ്യാനാണെന്നും ഗിരീശ് പറയുന്നു.
ഫെഫ്ക ഓഫീസില്‍വെച്ച് ഫെഫ്ക അംഗമായ തന്നെ ക്രൂരമായി തല്ലുകയും ജാതി പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്ത ഫെഫ്കയിലെ കുപ്രസിദ്ധ ഗുണ്ടയെ നിയമ നടപടികളില്‍നിന്നും സംരക്ഷിച്ച ഫെഫ്ക നേതാവാണ് ബി ഉണ്ണികൃഷ്ണന്‍ എന്ന് ഗിരീഷ് ആരോപിക്കുന്നു. സിനിമയില്‍ ജാതി വിവേചനമില്ല എന്ന് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞതാണ് ഗിരീഷിനെ പ്രകോപിപ്പിച്ചത്.
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയന്‍ ജനറല്‍ സെക്രട്ടറി സെവന്‍ ആര്‍ട് മോഹനാണ് ഗിരീഷിന് കാരണംകാണിക്കല്‍ നോട്ടീസ് അയയ്ച്ചത്. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന് എതിരെ സമൂഹ മാധ്യമത്തില്‍ താങ്കള്‍ നടത്തിയ പരാമര്‍ശത്തിന് എന്തെങ്കിലും കാരണമുണ്ടെങ്കില്‍ 15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണം എന്ന് അറിയിക്കുന്നു എന്ന ഒറ്റ വാചകമാണ് കാരണം കാണിക്കല്‍ നോട്ടീസിലുള്ളത്.
നോട്ടീസ് ലഭിച്ചതിന് ശേഷം ഗിരീഷ് കുറിച്ചത് താഴെ വായിക്കാം.
ജനാധിപത്യ ഇന്ത്യയില്‍ ഒരു ഇന്ത്യന്‍ പൗരന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെയോ അയാള്‍ താമസിക്കുന്ന സംസ്ഥാനത്തെ മുഖ്യമന്ത്രിയെയോ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അദ്ധ്യക്ഷനെയോ രാഷ്ട്രീയപരമായി വിമര്‍ശ്ശിച്ചാല്‍ ആ പൗരനെതിരെ നിയമനടപടികള്‍ സ്വികരിച്ചു അയാളെ നിശ്ശബ്ധനാക്കാന്‍ ശ്രെമിച്ചാല്‍ ആ നടപടി കടുത്ത ഫാസിസം ആണെന്ന് പറഞ്ഞു കൊണ്ട് നാം അതിനെ ശക്തമായി എതിര്‍ക്കും.
എന്നാല്‍ വിപ്ലവ തീപന്തവും, ജനാധിപത്യത്തിന്റെ അപോസ്തലനും, സഹിഷ്ണുതയുടെ അംബാസിഡറുമായ സോകോള്‍ഡ് കമ്മ്യൂണിസ്റ്റ് ഫെഫ്ക ജനറല്‍ സെക്രട്ടറി രാജാധിരാജന്‍ ബി ഉണ്ണികൃഷ്ണനെമാത്രം ആരും വിമര്‍ശ്ശിക്കാന്‍ പാടില്ലത്രേ.
വെറും ഒരു സിനിമ തൊഴിലാളി സംഘടന നേതാവ് മാത്രമായ ആ.ഉണ്ണികൃഷ്ണന്‍ എല്ലാ വിമര്‍ശ്ശങ്ങള്‍ക്കും അതീതനാണോ…?
മലയാള സിനിമ മേഖലയിലെ പ്രഥമ തൊഴിലാളി സംഘടനയായ മാക്ട ഫെഡറേഷനിലെ നേതാവ് ആയിരുന്ന ശ്രീ. വിനയന്റെ ഏകാധിപത്യവും, ഫാസിസവും അംഗീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു കൊണ്ട് 2008ല്‍ മാക്ട ഫെഡറേഷനെ പൊളിച്ചു അടക്കി ഫെഫ്ക ഉണ്ടാക്കിയപ്പോള്‍ അതിന്റെ നേതൃസ്ഥാനത്തേയ്ക്ക് കയറിപറ്റിയ ആ.ഉണ്ണികൃഷ്ണന്‍ വിമര്‍ശ്ശിക്കുന്നവരെ ഭയപ്പെടുത്തി നിശ്ശബ്ദരാക്കാന്‍ ശ്രെമിക്കുന്ന ഇത്തരം നിലപാട് അല്ലെ യഥാര്‍ത്ഥത്തില്‍ ഫാസിസം.
അങ്ങനെയെങ്കില്‍ വിനയനും, ഉണ്ണികൃഷ്ണനും ഒരേ തൂവല്‍ പക്ഷികള്‍ അല്ലെ…?
സമൂഹ മാധ്യമങ്ങളിലൂടെ ബി ഉണ്ണികൃഷ്ണനെ വിമര്‍ശ്ശിച്ചുവെന്ന് ആരോപിച്ചു ഫെഫ്കയിലെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് യൂണിയന്‍ അംഗം ആയ എനിക്ക് യൂണിയനില്‍ നിന്നും ‘ജാഗ്രതയോടെ’ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ്.