സത്യന്‍ അന്തിക്കാടിന്റെ പുതിയ വീട്ടിലേക്ക് ആദ്യമായാണ് സുരേഷ്ഗോപി വരുന്നത്. സിനിമ നടനായല്ല, സ്ഥാനാര്‍ഥിയായി വോട്ടു ചോദിക്കാന്‍.ഇതൊരു നിയോഗമാണെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു. പ്രാര്‍ഥനകള്‍ ഒപ്പമുണ്ടാകുമെന്ന് വോട്ടഭ്യര്‍ഥനയ്ക്കു മറുപടിയായി സത്യന്‍ അന്തിക്കാട് സുരേഷ് ഗോപിയോട് പറഞ്ഞു.
സിനിമാ മോഹവുമായി ചെന്നൈയില്‍ താമസിക്കുന്ന കാലം. സുരേഷ് ഗോപി നിരവധി സംവിധായകരുടെ സെറ്റുകളില്‍ പോയി. ഒരു ചാന്‍സ് കിട്ടാന്‍. മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ടി.പി.ബാലഗോപാലന്‍ എം.എ സിനിമ സംവിധാനം ചെയ്യുന്ന സമയം. സുരേഷ് ഗോപി പലതവണ സെറ്റില്‍ വന്ന് ചാന്‍സ് ചോദിച്ചു. മനസലിഞ്ഞപ്പോള്‍ സത്യന്‍ അന്തിക്കാട് ഒരു റോള്‍ വച്ചുനീട്ടി. നായകന്‍റെ സഹോദരിയെ പെണ്ണു കാണാന്‍ വരുന്ന ചെക്കന്‍റെ റോള്‍. അന്ന്, സുരേഷ് ഗോപി സൂപ്പര്‍ സ്റ്റാറായിട്ടില്ല. അന്ന് മോഹന്‍ലാല്‍ സ്റ്റാറാണ്. നായകന്‍റെ മുന്നില്‍വച്ച് സീനിന്‍റെ കാര്യം ഗൗരവമായി പറഞ്ഞ സത്യന്‍ അന്തിക്കാടിനെ സുരേഷ് ഗോപി ഓര്‍ത്തെടുത്തു.
പിന്നെ, ശ്രീധരന്‍റെ ഒന്നാം തിരുമുറിവില്‍ നല്ലൊരു റോള്‍. സമൂഹം എന്ന സിനിമയിലും മികച്ച റോള്‍. ഇങ്ങനെ, മൂന്നു സിനിമകളിലാണ് സത്യന്‍ അന്തിക്കാട് സുരേഷ് ഗോപിയെ അഭിനയിപ്പിച്ചത്. ടി.പി.ബാലഗോപാലന്‍ സിനിമ ഇപ്പോള്‍ ടിവിയില്‍ വരുമ്പോള്‍ പലരും ഇതു സുരേഷ് ഗോപിയല്ലേയെന്ന കാര്യം ചോദിക്കാറുണ്ടെന്ന് ഇരുവരും പറഞ്ഞു.
മകന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ സുരേഷ് ഗോപി അഭിനയിക്കുന്നുണ്ട്. നടി ശോഭനയ്ക്കും നസ്രിയയ്ക്കും ഒപ്പം. ചിത്രീകരണം തുടങ്ങിയിട്ടില്ല. തന്റെ അടുത്ത തലമുറയുമായി സുരേഷ് ഗോപി അഭിനയിക്കുന്നതിലെ സന്തോഷം സത്യന്‍ അന്തിക്കാട് പങ്കുവച്ചു. പേരക്കുട്ടി അദ്വൈതിനെ കയ്യിലെടുത്തപ്പോള്‍ കുഞ്ഞ് സുരേഷ് ഗോപിയുടെ കൂളിങ് ഗ്ലാസ് എടുത്തതും കൂടിക്കാഴ്ചയില്‍ ചിരി പടര്‍ത്തി. സത്യന്‍ അന്തിക്കാടിന്റെ കുടുംബാംഗങ്ങളോടും വോട്ടഭ്യര്‍ഥിച്ച ശേഷമാണ് സ്ഥാനാര്‍ഥി മടങ്ങിയത്.
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലി അന്തരിച്ചു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. 66 വയസ്സായിരുന്നു. ദേവി കന്യാകുമാരി’ എന്ന ചിത്രത്തില്‍ നടി രാജശ്രീക്ക് ശബ്ദം നല്‍കികൊണ്ടാണ് ഡബ്ബിങ് മേഖലയിലേക്കെത്തിയത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയില്‍ പൂര്‍ണിമ ജയറാമിനു വേണ്ടി ഡബ്ബ് ചെയ്തു. മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമടക്കം നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.
സിനിമയില്‍ ഞാൻ ശരീരവും ആനന്ദവല്ലി എന്റെ ശബ്ദവുമായിരുന്നു. ശബ്ദം പോയപ്പോഴുള്ള ഒരു മാനസികാവസ്ഥയിലാണ് ഞാനിപ്പോൾ. വളരെ നല്ലൊരു സൗഹൃദമായിരുന്നു ആനന്ദവല്ലിയുമായി ഉണ്ടായിരുന്നത്. ആദ്യകാലത്ത് അവരുടെയും ഞങ്ങളുടെയുമെല്ലാം താവളം ആയിരുന്നു മദ്രാസ്. ഒന്നിച്ച് ജോലി ചെയ്യുന്ന കാലത്ത് ഷൂട്ടിങ് ഇല്ലാത്ത സമയങ്ങളിൽ ഞങ്ങൾ അവരുടെ വീട്ടിൽ പോവുകയും അവർ ഞങ്ങളുടെ വീട്ടിൽ വരികയുമൊക്കെ ചെയ്യുമായിരുന്നു. പിന്നീട് ഞങ്ങൾ തിരുവനന്തപുരത്തേക്ക് താമസം മാറി, അവരും തിരുവനന്തപുരത്തേക്ക് വന്നു.
മകൻ ദീപന്റെ മരണം അവരെ വല്ലാതെ തളർത്തിയിരുന്നു. അകാലത്തിലുള്ള ആ മരണത്തിനും മുൻപ് ദീപന്റെ ആദ്യ ഭാര്യയും ആനന്ദവല്ലിയുടെ അമ്മയും കൊല ചെയ്യപ്പെട്ട ഒരു ദുരനുഭവവും ഉണ്ടായി. മോഷണ ശ്രമത്തിനിടെയായിരുന്നു അത് സംഭവിച്ചത്. ആ ദുരന്തത്തിന്റെ വേദന അവരെ എന്നും വേട്ടയാടിയിരുന്നു. എപ്പോൾ കാണുമ്പോഴും അവർ അതിനെ കുറിച്ച് പറഞ്ഞു വിഷമിക്കുമായിരുന്നു. കൊലപാതകങ്ങൾ നടന്ന ആ വീടിന്റെ ഭാഗത്തേക്ക് പോകാൻ പേടിയാവുന്നു എന്നു പറയുമായിരുന്നു.
ജീവിതത്തിന്റ കയ്പേറിയ കുറേയേറെ അനുഭവങ്ങൾ ഉണ്ടായിട്ടും അവർ പിടിച്ചുനിന്നു, മറ്റാരെങ്കിലും ആയിരുന്നു അവരുടെ സ്ഥാനത്തെങ്കിൽ പിടിച്ചു നിൽക്കുമായിരുന്നോ എന്ന് സംശയമാണ്. അമ്മയും ഗർഭിണിയായ മരുമകളും കൊലചെയ്യപ്പെട്ടുന്നു,അമ്മ ജീവിച്ചിരിക്കെ മകൻ മരിക്കുന്നു. ഇത്രയൊക്കെ അനുഭവിക്കേണ്ടി വന്നിട്ടും അവരുടെ മുഖത്ത് എപ്പോഴും ഒരു ചിരിയുണ്ടായിരുന്നു.
മകനും മരുമകളും അമ്മയുമെല്ലാം പോയിട്ടും അവർ ജീവിതത്തെ വെല്ലുവിളിയോടെ നേരിട്ടു. ഞങ്ങളെയെല്ലാം വിളിച്ച് സംസാരിക്കുന്നതിൽ ആയിരുന്നു അവർ സന്തോഷം കണ്ടെത്തിയിരുന്നത്. ഞങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ മീറ്റിങ്ങുകൾക്ക് സ്ഥിരമായി വരുമായിരുന്നു. “എല്ലാവരെയും കണ്ട് സംസാരിക്കാലോ, അതൊക്കെയല്ലേ ഒരു സന്തോഷം മേനകാ,” എന്നു ചോദിക്കും. അതൊക്കെ അവർക്കൊരു ആശ്വാസമായിരുന്നു.
ജീവിതത്തെ വെല്ലുവിളിച്ച് അവർ മുന്നോട്ടു പോകുന്നതിനിടയിലാണ് അസുഖങ്ങൾ അവരെ തളർത്തി തുടങ്ങിയത്. രോഗങ്ങൾ മൂലമുള്ള ബുദ്ധിമുട്ടുകൾ അവർ അനുഭവിച്ചു, മരുന്നിനൊക്കെ ഏറെ ബുദ്ധിമുട്ടി. അവരുടെ കഷ്ടപ്പാടുകളെല്ലാം ഏറെ അടുത്തു നിന്നവരായിരുന്നതിനാൽ ഞാനും സുരേഷേട്ടനും ഭാഗ്യലക്ഷ്മിയും ഒക്കെ അറിഞ്ഞിരുന്നു. അവരുടെ ബുദ്ധിമുട്ടേറിയ കാലത്ത് കൂടെ നിൽക്കാനും സഹായിക്കാനും സാധിച്ചു എന്നതാണ് ആശ്വാസം.
അസുഖങ്ങൾ ബുദ്ധിമുട്ടിക്കുമ്പോഴും അവർ ഉത്സാഹത്തോടെ തന്നെ ആളുകളോട് സംസാരിക്കുകയും ഇടപഴകുകയും ഒക്കെ ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ച വരെ അവർ ഫെയ്സ്ബുക്കിലും ആക്റ്റീവ് ആയിരുന്നു. പെട്ടെന്നാണ് രോഗം മൂർച്ഛിച്ച് അബോധാവസ്ഥയിലായത്. ബ്രെയിൻ ഡെത്ത് സംഭവിച്ചിരുന്നതിനാൽ വെന്റിലേറ്ററിനും രക്ഷിക്കാനായില്ല. ഒരു ഉറക്കത്തിലെന്ന പോലെയാണ് അവർ മരണത്തിലേക്കു നടന്നുപോയത്.
ആനന്ദവല്ലി ഇനിയില്ല എന്നോര്‍ക്കുമ്പോള്‍ വിഷമമുണ്ട്. എനിക്ക് എത്രയോ പേർ ഡബ്ബ് ചെയ്തിട്ടുണ്ട്. ലിസി, ഭാഗ്യലക്ഷ്മി, തുടങ്ങി നിരവധിയേറെ ഡബ്ബിങ് ആർട്ടിസ്റ്റുകൾ. പക്ഷെ എന്റെ മെച്വേർഡ് വോയിസ് എല്ലാം ആനന്ദവല്ലിയാണ് ഡബ്ബ് ചെയ്തത്. വളരെ അനായേസേന അവർക്ക് ശബ്ദം മാറ്റി ഡബ്ബ് ചെയ്യാൻ സാധിക്കുമായിരുന്നു. ‘കൂട്ടിനിളംകിളി’ എന്ന ചിത്രത്തിൽ അവർ അഭിനയിക്കുമ്പോൾ അതിലൊരു നാണിത്തള്ള എന്ന കഥാപാത്രം ഉണ്ടായിരുന്നു.
സിനിമ കണ്ടപ്പോൾ ‘ആ നാണിത്തള്ളയാണോ ഡബ്ബ് ചെയ്തിരിക്കുന്നത്, എങ്ങനെ നിങ്ങൾ അവരെ കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചു?’ എന്നു ഞാൻ സംവിധായകനോട് ചോദിച്ചു. അല്ല, അത് ആനന്ദവല്ലി ചെയ്തതാണെന്നായിരുന്നു മറുപടി. അത്രയേറെ പെർഫെക്റ്റ് ആയിട്ടായിരുന്നു അവർ ശബ്ദം നൽകിയത്. പ്രൊഡ്യൂസർമാര്‍ക്കും സംവിധായകർക്കും ആർട്ടിസ്റ്റുകൾക്കുമെല്ലാം ഇഷ്ടമുള്ള കലാകാരിയായിരുന്നു ആനന്ദവല്ലി. ആ ശബ്ദം ഇനിയില്ല എന്നത് തീരാവേദനയാണ്.
വൈശാഖ് സംവിധാനം ചെയ്‍ത പോക്കിരിരാജയില്‍ മമ്മൂട്ടിയും പൃഥ്വിരാജും ആയിരുന്നു പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ മധുരരാജയില്‍ പൃഥ്വിരാജ് ഇല്ല. എന്തുകൊണ്ടാണ് പൃഥ്വിരാജ് ഇല്ലാത്തത് എന്നതിന് രസകരമായ മറുപടിയുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി. പോക്കരിരാജയില്‍ തന്റെ സഹോദരനായെത്തിയത് പൃഥ്വിരാജ് ആണ്. എന്നാല്‍ അയാള്‍ വിവാഹം കഴിഞ്ഞ് ലണ്ടനിലായതിനാല്‍ മധുരരാജയുടെ കഥ നടക്കുന്ന സഥലത്ത് എത്തിപ്പെടാന്‍ കഴിഞ്ഞില്ലെന്നായിരുന്നു മമ്മൂട്ടിയുടെ തമാശ. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.
എല്ലാത്തരം സിനിമകളിലും അഭിനനയിക്കണം എന്നതാണ് ആഗ്രഹമെന്നും മമ്മൂട്ടി പറയുന്നു. നടനാകുമ്പോൾ എല്ലാ കഥാപാത്രങ്ങളും പരിശ്രമിക്കണമെന്നുണ്ട്. അതിനുള്ള ധൈര്യം 36 വർഷമായി രംഗത്തുള്ള തനിക്ക് പ്രേക്ഷകർ തന്നിട്ടുണ്ട്. സിനിമയ്ക്ക് ദേശകാലാന്തരങ്ങളില്ല. മാനുഷിക വികാരങ്ങള്‍ക്കോ മൂല്യങ്ങള്‍ക്കോ കാലങ്ങള്‍ക്കനുസരിച്ച് മാറ്റമുണ്ടാകുമെന്നും തോന്നുന്നില്ല. നന്മയുടെ ഭാഗത്തുള്ള സിനിമയാണ് മധുരരാജയെന്നും മമ്മൂട്ടി പറയുന്നു.
നടിയെ ആക്രമിച്ച കേസിൽ രഹസ്യ വിചാരണ നടത്താമെന്ന് എറണാകുളം സി.ബി.ഐ വിചാരണ കോടതി ഉത്തരവ്. കേസിന്റെ പ്രത്യേക സ്വഭാവം പരിഗണിച്ചാണ് കോടതി തീരുമാനം. ദിലീപ് ആവശ്യപ്പെട്ട രേഖകൾ കൈമാറാമെന്നും അതിൽ തടസമില്ലെന്നും കോടതി അറിയിച്ചു. എന്നാല്‍ ഏതൊക്കെ രേഖകളാണ് കൈമാറാൻ കഴിയാത്തതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
കേസിലെ മുഴുവന്‍ പ്രതികളോടും ഇന്ന് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും ആരും ഹാജരായില്ല. കേസിൽ ദിലീപിനെതിരെ ഉടൻ കുറ്റം ചുമത്തില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഇന്നലെ അറിയിച്ചിരുന്നു. സുപ്രീം കോടതിയിലെ ഹർജി തീർപ്പാക്കുന്നതു വരെ കുറ്റം ചുമത്തരുതെന്ന ദിലീപിന്റെ ആവശ്യത്തെ തുടർന്നാണിത്.
നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യമടങ്ങിയ മെമ്മറി കാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി പരിഗണിക്കുന്നത് അടുത്ത മാസം ഒന്നാം തീയതിയിലേക്ക് മാറ്റി. നേരത്തെ ഹൈക്കോടതിയിൽ ഈ ആവശ്യമുന്നയിച്ചെങ്കിലും മെമ്മറി കാർഡ് കേസിലെ തൊണ്ടിയാണെന്നും നൽകാൻ സാധിക്കില്ലെന്നും കാണിച്ച് ഹൈക്കോടതി ഹർജി തള്ളുകയായിരുന്നു.
ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. നടിയെ ആക്രമിച്ച കേസിൽ വിചാരണ വൈകിപ്പിക്കാൻ പ്രതിഭാഗം ശ്രമിക്കുകയാണെന്ന് ഹൈക്കോടതി വിമർശിച്ചിരുന്നു.ഫെബ്രുവരി 17നാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെടുന്നത്. കൊച്ചിയ്ക്കടുത്ത് ദേശീയപാതയിലൂടെ സഞ്ചരിച്ച സിനിമാനടിയുടെ കാറിൽ അതിക്രമിച്ചു കയറിയ സംഘം അപകീർത്തികരമായ വീഡിയോ ചിത്രീകരിച്ചു. ഫെബ്രുവരി 18ന് സംഭവസമയത്ത് നടിയുടെ കാറോടിച്ചിരുന്ന മാർട്ടിൻ ആൻറണി പിടിയിലായി. സുനിൽകുമാർ അടക്കം 6 പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
കേസിൽ ജൂൺ 18ന് സുനിൽകുമാറിനെ ഒന്നാംപ്രതിയാക്കി അങ്കമാലി ഫസ്റ്റ്കൽസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. മൊത്തം 7 പ്രതികളും 165 സാക്ഷികളുമുണ്ട്. ജൂലൈ 10നാണ് കേസിൽ ദിലീപ് അറസ്റ്റിലാവുന്നത്. ആലുവ പൊലീസ് ക്ലബിൽവെച്ച് ദിലീപിനെ വൈകിട്ട് ആറരയോടെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എറണാകുളത്തെ ഇടതു സ്ഥാനാര്‍ത്ഥി പി. രാജീവ് എത്തിയത് ഫഹദ് ഫാസിലിന്റെ സിനിമാ ലൊക്കേഷനില്‍. ലൊക്കേഷനില്‍ എത്തിയ സ്ഥാനാര്‍ത്ഥിക്ക് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്.
ഫഹദ് ഫാസിലിന് പുറമെ രാജീവിന്റെ സുഹൃത്തുക്കളും ചലച്ചിത്ര പ്രവര്‍ത്തകരുമായ അന്‍വര്‍ റഷീദ്, അമല്‍ നീരദ് എന്നിവര്‍ ചേര്‍ന്നാണ് സ്ഥാനാര്‍ത്ഥിയെ വരവേറ്റത്. കലൂര്‍ എജെ ഹാളില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന ട്രാന്‍സ് സിനിയുടെ ലൊേക്കേഷനിലേയ്ക്കാണ് തന്റെ സുഹൃത്തുക്കളെ കാണാനായി പ്രചാരണത്തിരക്കിനിടെ പി രാജീവ് എത്തിയത്. സിനിമയിലെ നായകന്‍ ഫഹദ് ഫാസിലും സംവിധായകന്‍ അന്‍വര്‍ റഷീദും ഛായാഗ്രാഹകന്‍ അമല്‍ നീരദും ചേര്‍ന്ന് രാജീവിനെ സ്വീകരിച്ചു.
മൂവര്‍ക്കുമൊപ്പം ഫഹദിന്റെ ഭാര്യയും നടിയുമായ നസ്രിയയുമുണ്ടായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ഉച്ചഭക്ഷണം. പിന്നീട് രാജീവിനെ യാത്രയാക്കുന്നതിനു മുന്‍പ് എല്ലാവരുടെയും വക സ്ഥാനാര്‍ത്ഥിക്ക് വിജയാശംസ. സുഹൃത്തുക്കളെ കണ്ട സന്തോഷം രാജീവ് പങ്കുവെക്കുന്നതിനിടെ അമല്‍ നീരദിന്റെ കമന്റ് ഇങ്ങനെ.
‘പി രാജീവിന്റെ കല്യാണം നടന്നത് ഇതേ ഹാളിലാണ്. അതേ.. അപ്പോള്‍ ഭക്ഷണം കഴിക്കാന്‍ പ്രത്യേക സുഖമുണ്ടെന്ന് രാജീവിന്റെ മറുപടി’ കുടുംബാംഗങ്ങളോട് തന്റെ അന്വേഷണം പറയണമെന്നായിരുന്നു യാത്ര പറഞ്ഞിറങ്ങവെ രാജീവിനോട് നസ്രിയക്ക് പറയാനുണ്ടായിരുന്നത്. ഒരു മണിക്കൂറോളം സുഹൃത്തുക്കള്‍ക്കൊപ്പം ചെലവിട്ട ശേഷമാണ് രാജീവ് ലൊക്കേഷനില്‍ നിന്ന് മടങ്ങിയത്.
തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് സംവിധായകനും മുന്‍തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയുമായിരുന്ന എം.എ.നിഷാദ്. ഒരു സുപ്രഭാതത്തിൽ സംഘപരിവാർ പാളയത്തിൽ ചെന്നുപെട്ടയാളല്ല സുരേഷ് ഗോപി. സാധാരണ ജനങ്ങൾക്കിടയിൽ മനുഷ്യത്വമുള്ള നല്ല മനുഷ്യൻ ഇമേജ് വളർത്തിയെടുക്കാൻ ജാഗ്രതയോടെ കരുക്കൾ നീക്കുകയും പിന്നീട് നേട്ടങ്ങൾ ഓരോന്നായി നേടിയെടുക്കുകയും ചെയ്ത പത്തരമാറ്റ് അവസരവാദിയാണ് സുരേഷ് ഗോപിയെന്ന് നിഷാദ് ഫെയ്സ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.
വ്യക്തിപരമായി അദ്ദേഹത്തിന് ഒരുപാട് നേട്ടങ്ങൾ ഉണ്ടായിട്ടുണ്ടാകാം പക്ഷെ പൊതു സമൂഹത്തിന്‍റെ മുമ്പിൽ പലപ്പോഴും സുരേഷ് ഗോപിയുടെ നിലപാടുകൾ അദ്ദേഹത്തെ പരിഹാസ്യ കഥാപാത്രമാക്കി മാറ്റാറുണ്ട്. തനിക്കിനിയൊരു ജന്മമുണ്ടെങ്കിൽ ബ്രാഹ്മണനായി ജനിച്ചാൽ മതിയെന്ന സുരേഷിന്‍റെ പരസ്യപ്രസ്താവന മാതം മതി അയാളിലെ സവർണ്ണ മനസ്സിന്റെ ആഴം അളക്കാനെന്ന് നിഷാദ് പറയുന്നു.
മോദിയുടെ അടിമയാണ് താനെന്ന് അയാൾ പറഞ്ഞതും വെറുതെയല്ല. അയാൾക്ക് വ്യക്തമായ രാഷ്ട്രീയം ഇല്ല. പക്ഷെ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. ഉത്തരേന്ത്യയിലെ നിരക്ഷരായ പാവപ്പെട്ടവരെ പറഞ്ഞ് പറ്റിക്കുന്നത് പോലെ സാക്ഷര കേരളത്തിൽ സുരേഷിന്റെ നിങ്ങളുടെ പരിപ്പ് വേവില്ല. കേരളം ഒരു വർഗ്ഗീയവാദിക്ക് പരവതാനി വിരിച്ച് കൊടുക്കില്ലെന്നും നിഷാദ് കുറിക്കുന്നു.
നിഷാദിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം
സുരേഷ് ഗോപി മത്സരിക്കാൻ ഇറങ്ങുമ്പോൾ…….
താരങ്ങൾ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും ആദ്യമല്ല..അത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനങ്ങളാണ്…..
പണ്ടൊരു സരസനായ വ്യക്തി പറഞ്ഞതോർമ്മ വരുന്നു…രാഷ്ട്രീയത്തിൽ ഇറങ്ങിയെന്നും ,സിനിമയിൽ കയറിയെന്നും..അങ്ങനെയാണ് നാടൻ ഭാഷ..ഒരർത്ഥത്തിൽ ശരിയാണ്…രാഷ്ട്രീയം ഒരിറക്കമാണോ ?പൂർണ്ണമായും അതിനോട് യോജിക്കുന്നില്ലെന്കിലും സുരേഷ് ഗോപിയുടെ കാര്യത്തിൽ അത് ശരി തന്നെയാണ്…വ്യക്തിപരമായി അദ്ദേഹത്തിന് ഒരുപാട് നേട്ടങ്ങൾ ഉണ്ടായിട്ടുണ്ടാകാം പക്ഷെ പൊതു സമൂഹത്തിന്റ്റെ മുമ്പിൽ പലപ്പോഴും സുരേഷ് ഗോപിയുടെ നിലപാടുകൾ അദ്ദേഹത്തെ പരിഹാസ്യ കഥാപാത്രമാക്കി മാറ്റാറുണ്ട്..തനിക്കിനിയൊരു ജന്മമുണ്ടെന്കിൽ ബ്രാഹ്മണനായി ജനിച്ചാൽ മതിയെന്ന സുരേഷിന്റ്റെ പരസ്യപ്രസ്താവന മാതം മതി അയാളിലെ സവർണ്ണമനസ്സിന്റ്റെ ആഴം അളക്കാൻ…അദ്ദേഹത്തെ അടുത്തറിയാവുന്ന വ്യക്തിയെന്ന നിലയിലും,അയാളെ അടുത്ത് നിന്ന് സൂക്ഷ്മമായീ നീരീക്ഷിച്ചിട്ടുളളത് കൊണ്ടും,എന്റ്റെ നിഗമനം തെറ്റിയിട്ടില്ല എന്ന് നൂറ് ശതമാനം ഉറപ്പിക്കാൻ പറ്റും…
Suresh Gopi is an exhibist and a materialistic person…അയാളൊരു മണ്ടനൊന്നുമല്ല…മോഡിയുടെ അടിമയാണ് താനെന്ന് അയാൾ പറഞ്ഞതും വെറുതെയല്ല..(അടിമ ഗോപി എന്ന ആക്ഷേപം അയാൾ ഒരുപാട് ആസ്വദിക്കുന്നുണ്ട് എന്നതാണ് സത്യം)..
സുരേഷ് ഗോപിക്ക് വ്യക്തമായ രാഷ്ട്രീയം ഉണ്ടോ? പലപ്പോഴും അയാളുടെ സുഹൃത്തുക്കൾക്ക് പോലും തോന്നിയിട്ടുളള സംശയങ്ങളും,അവരുടെ മനസ്സിലെ ചോദ്യങ്ങളുമാണ്…എന്നാൽ അയാൾക്ക് വ്യക്തമായ രാഷ്ട്രീയം ഇല്ല..പക്ഷെ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്…
അത് ലീഡർ കരുണാകരന്,ചോറ് വിളമ്പി കൊടുത്തപ്പോഴും,സ: വി എസി വേണ്ടി തിരഞ്ഞെടുപ്പിൽ പ്രസംഗിക്കാൻ പോയപ്പോഴുമെല്ലാം നാം കണ്ടതാണ്..നല്ല ഒന്നാന്തരം ഇരട്ടതാപ്പ്..പത്തരമാറ്റ് അവസരവാദി…വിശേഷണങ്ങൾ തീരുന്നില്ല…
സംഘപരിവാർ പാളയത്തിൽ ഒരു സുപ്രഭാതത്തിൽ ചെന്ന് പെട്ടതല്ല അയാൾ…വ്യക്തമായ പ്ളാനിങ്ങിലൂടെ തന്നെയാണ് സുരേഷ്ഗോപി അത്തരം നിലപാട് എടുത്തത്..
ഏഷ്യാനെറ്റിലെ ഞാൻ കോടീശ്വരൻ പരിപാടിയിലൂടെ അതി ബുദ്ധിപൂർവ്വം,സുരേഷ് അയാളുടെ വർഗ്ഗീയ അജണ്ട സൂത്രത്തിൽ തിരുകികയറ്റി…
സാധാരണ ജനങ്ങളുടെയിടയിൽ മനുഷത്ത്വമുളള നല്ല മനുഷ്യൻ ഇമേജ് വളർത്തിയെടുക്കാൻ ജാഗ്രതയോടെ കരുക്കൾ നീക്കി…പക്ഷെ ആട്ടിൻ തോലിട്ട ചെന്നായ് അതിന്റ്റെ തനി കൊണം കാണിക്കുമെന്ന് പറഞ്ഞത് പോലെ..അയാളിലെ വർഗ്ഗീയവാദി ഉണരുന്നത് കേരളം കണ്ടു…ബി ജെ പിയിലെസാധാരണ പ്രവർത്തകരെയും ആ പാർട്ടിക്ക് വേണ്ടി രാവും പകലും കഷ്ടപ്പെട്ട നേതാക്കളേയും നോക്ക് കുത്തികളാക്കി,അടിമ പട്ടം നേടി രാജ്യസഭാ MP യായി സുരേഷ്ഗോപി നൂലിൽ കെട്ടിയിറങ്ങയപ്പോൾ…നിശ്ശബ്ദം..നോക്കി നിൽക്കാനേ അവർക്ക് കഴിഞ്ഞുളളൂ..അതാണ് സുരേഷ് ഗോപി..വിഡ്ഡിത്തം വിളമ്പും ,(അത് പിന്നെ ആ പാർട്ടിയുടെ മുഖമുദ്ര ആണല്ലോ…)പക്ഷെ സുരേഷിനറിയാം എന്ത് എവിടെകൊണ്ടെത്തിക്കണമെന്ന്…
പക്ഷെ ഇത് കേരളമാണ് പ്രബുദ്ധരായ ജനങ്ങളുളള കേരളം…മതേതര വിശ്വാസികളുളള കേരളം..ഉത്തരേന്ത്യയിലെ നിരക്ഷരായ പാവപ്പെട്ടവരെ പറഞ്ഞ് പറ്റിക്കുന്ധത് പോലെ..ഇവിടെ ഈ സാക്ഷര കേരളത്തിൽ സുരേഷേ നിങ്ങളുടെ പരിപ്പ് വേവില്ല…
കേരളം ഒരു വർഗ്ഗിയവാദിക്ക് പരവതാനി വിരിച്ച് കൊടുക്കില്ല..ഒരു കാലത്തും..പ്രത്യേകിച്ച് തൃശ്ശൂരിലെ പ്രബുദ്ധരായ വാേട്ടർമാർ…
NB..ഇതെന്റ്റെ അഭിപ്രായമാണ്..നല്ല ബോധ്യത്തോട് കുടി തന്നെയാണ് ഞാൻ ഈ കുറിപ്പെഴുതിയിരിക്കുന്നത്..ആരുടെയും കുരുപൊട്ടിയിട്ട് കാര്യമില്ല…
ക്യാന്‍സര്‍ ചികിത്സക്ക് ശേഷം തിരികെ നാട്ടിലെത്തിയ ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ആദ്യമായി മാധ്യമങ്ങള്‍ക്ക് മുഖം കൊടുത്തു. ലണ്ടനിലെ നീണ്ട എട്ടുമാസത്തെ ചികിത്സകള്‍ക്ക് ശേഷം കഴിഞ്ഞ മാസം നാട്ടിലെത്തിയിരുന്നെങ്കിലും ഇതുവരെ സന്ദര്‍ശകരെ അനുവദിക്കുകയോ മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കുകയോ ഇര്‍ഫാന്‍ ചെയ്തിരുന്നില്ല. എന്നാലിപ്പോള്‍ ചികിത്സയ്ക്ക് ശേഷം ആദ്യമായി ക്യാമറകള്‍ക്ക് മുന്നില്‍ മുഖം വെളിപ്പെടുത്തിയിരിക്കുകയാണ് ഇര്‍ഫാന്‍.
മുഖത്തിന്‍റെ താഴ്ഭാഗം കറുത്ത തുണികൊണ്ട് മൂടിയിരുന്നെങ്കിലും പിന്നീട് അത് അഴിക്കുകയായിരുന്നു. മുംബൈ എയര്‍പോര്‍ട്ടില്‍ വച്ചാണ് ഇര്‍ഫാന്‍ ഖാനെ ക്യാമറകണ്ണുകള്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസം മുംബൈയിലെ വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഇര്‍ഫാന്‍ മാധ്യമങ്ങളോട് പ്രതികരിക്കാതെ, ഫോട്ടോയ്ക്ക് മുഖം തരാതെ പെട്ടെന്ന് തന്നെ വിമാനത്താവളത്തില്‍ നിന്നിറങ്ങുകയായിരുന്നു. ചികിത്സയ്ക്കായി എട്ടുമാസമാണ് ഇര്‍ഫാന്‍ ലണ്ടനില്‍ താമസിച്ചത്. ഇതിനിടെ ഒരു തവണ നാട്ടില്‍ വന്നെങ്കിലും അന്നും സന്ദര്‍ശകരെ ഒഴിവാക്കിയിരുന്നു. എന്തായാലും ആരോഗ്യവാനായി ഇര്‍ഫാനെ കണ്ടതിന്‍റെ സന്തോഷത്തിലാണ് ആരാധകര്‍.
View this post on Instagram
#irfankhan today at the airport 👍👍👍👍 and he removes the Mask he was seen wearing earlier.
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി മെയ് ഒന്നിലേക്ക് മാറ്റി. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കണക്കിലെടുത്താണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്. സര്‍ക്കാര്‍ അഭിഭാഷകന് കോടതിയില്‍ ഹാജരാകാന്‍ കഴിയാത്തതിനെ തുടര്‍ന്നായിരുന്നു ഇത്.
കേസിലെ മുഖ്യ തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്. ദൃശ്യങ്ങള്‍ക്കൊപ്പം സ്ത്രീ ശബ്ദമുണ്ടെന്നും അതില്‍ ദുരൂഹതയുണ്ടെന്നുമാണ് ദിലീപിന്റെ അഭിഭാഷകന്റെ വാദം. അതിനാല്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ശാസ്ത്രീയമായി പരിശോധിക്കണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാല്‍ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കിയാല്‍ ദിലീപ് തെളിവുകള്‍ നശിപ്പിക്കാനിടയുണ്ടെന്നാണ് സര്‍ക്കാരിന്റെ വാദം. സുപ്രീംകോടതി വിധി വരുന്നത് വരെ ദിലീപിന്റെ മേല്‍ കുറ്റം ചുമത്തില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
കേസിലെ എട്ടാം പ്രതിയായ ദിലീപിന് കുറ്റപത്രവും അനുബന്ധ രേഖകളും കോടതി നല്‍കിയിരുന്നു. എന്നാല്‍ പ്രധാന തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കിയിരുന്നില്ല. ഇതേ ആവശ്യമുന്നയിച്ച്, അങ്കമാലി കോടതിയിലും കേരള ഹൈക്കോടതിയിലും ദിലീപ് ഹര്‍ജികള്‍ നല്‍കിയിരുന്നു. എന്നാല്‍ രണ്ടിടങ്ങളിലും ദിലീപിന്റെ അപേക്ഷ തളളിയ സാഹചര്യത്തിലാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ആക്രമണദൃശ്യങ്ങള്‍ നടന്റെ കൈവശമെത്തിയാല്‍ ആക്രമിക്കപ്പെട്ട നടിക്ക് കോടതിയില്‍ സ്വതന്ത്രമായി മൊഴി നല്‍കാനാവില്ലെന്നാണ് ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും സര്‍ക്കാര്‍ വാദിക്കുന്നു. ദിലീപിന് മെമ്മറി കാര്‍ഡ് കൈമാറാന്‍ സാധിക്കാത്തതിന്റെ കാരണങ്ങള്‍ വിശദമാക്കി സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. 2017 ഫെബ്രുവരി 17നാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്.
നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലേക്ക് മുതല്‍ മുടക്കാന്‍ നിര്‍മ്മാതാക്കളെ ക്ഷണിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പരസ്യം. ഇത് വ്യാജമാണെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ നാദിര്‍ഷ വ്യക്തമാക്കി. സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് അടക്കം പോസ്റ്റ് ചെയ്താണ് നാദിര്‍ഷയുടെ മുന്നറിയിപ്പ്.
നാദിര്‍ഷ സംവിധാനം ചെയ്യുന്ന സിനിമാ നിര്‍മ്മാണത്തിന് ആറ് കോടി രൂപ നല്‍കാന്‍ തയ്യാറുളളവര്‍ ബന്ധപ്പെടുക എന്നതാണ് പരസ്യം. പരസ്യത്തോടൊപ്പം ഒരു മൊബൈല്‍ നന്പറും നല്‍കിയിട്ടുണ്ട്. ഇത്തരം വാര്‍ത്തകളില്‍ വഞ്ചിതരാകരുതെന്ന് നാദിര്‍ഷ അറിയിച്ചു. വ്യാജപ്രചരണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. ഇത്തരം വാര്‍ത്തകള്‍ തൊടുത്തുവിടുന്ന ഫ്രോഡുകളെ വിശ്വസിക്കരുതെന്നും നാദിര്‍ഷ.
മേരാനാം ഷാജി എന്ന ഏറ്റവും പുതിയ ചിത്രത്തിന്‍റെ സംവിധാന തിരക്കിലാണ് നാദിര്‍ഷ. ബിജുമേനോന്‍, ആസിഫ് അലി, ബൈജു സന്തോഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷം ചെയ്യുന്നത്. ഇതിനിടെയാണ് വ്യാജ പരസ്യം നാദിര്‍ഷയുടെ പേരില്‍ വൈറലാകുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
ദുബായ്: എം.ടി.വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലിനെ അടിസ്ഥാനമാക്കി സിനിമയെടുക്കാനുള്ള പദ്ധതി ഉപേക്ഷിച്ചതായി നിര്‍മാതാവ് ഡോ.ബി.ആര്‍.ഷെട്ടി പ്രഖ്യാപിച്ചു. അതേസമയം മഹാഭാരതം സിനിമയാക്കണമെന്ന മോഹം ഇപ്പോഴും ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മലയാളത്തില്‍ രണ്ടാമൂഴം എന്ന പേരിലും ഇതര ഭാഷകളില്‍ മഹാഭാരതം എന്ന പേരിലും സിനിമ എടുക്കുമെന്നായിരുന്നു സംവിധായകനായ ശ്രീകുമാര്‍ മേനോന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തിരക്കഥ സംബന്ധിച്ച് എം.ടിയും ശ്രീകുമാര്‍ മേനോനും തമ്മില്‍ തര്‍ക്കം നടക്കുന്നതായി അറിഞ്ഞു. ഇതിനിടയില്‍ തന്നെ ആ കഥ മഹാഭാരതം എന്ന പേരില്‍ സിനിമയാക്കിയാല്‍ പ്രശ്നമുണ്ടായേക്കുമെന്ന് ചിലര്‍ അറിയിച്ചു. ഹിന്ദിയില്‍ പത്മാവത് എന്ന സിനിമയുടെ കാര്യം പറഞ്ഞായിരുന്നു അവര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. തിരക്കഥാകൃത്തും സംവിധായകനും തമ്മിലുള്ള തര്‍ക്കവും പത്മാവത് ഉണ്ടാക്കിയ വിവാദങ്ങളും കണക്കിലെടുത്താണ് ഈ പദ്ധതി ഉപേക്ഷിക്കുന്നതെന്ന് ഡോ.ഷെട്ടി അറിയിച്ചു. ഇക്കാര്യത്തെ കുറിച്ച് മാതാ അമൃതാനന്ദമയിയുമായും സദ്ഗുരുവുമായും സംസാരിച്ചിരുന്നു. അവരുടെ കൂടി ഉപദേശം തേടിയാണ് ഈ തീരുമാനം.
രണ്ടാമൂഴം തന്നെ സംബന്ധിച്ചിടത്തോളം ഇനി അടഞ്ഞ അധ്യായമാണ്. പക്ഷേ, മഹാഭാരതം സിനിമയാക്കണമെന്ന പദ്ധതി ഉപേക്ഷിക്കുന്നില്ല. അതിനായുള്ള നല്ല തിരക്കഥ തേടുകയാണ്. അതിനായി നേരത്തെ വാഗ്ദാനം ചെയ്ത പണം ഇപ്പോഴും മഹാഭാരതത്തിനായി തന്നെ മാറ്റിവെച്ചിരിക്കുകയാണെന്നും ഷെട്ടി വിശദീകരിച്ചു.
എം.ടിയുടെ രണ്ടാമൂഴം സിനിമയാക്കുന്ന കാര്യം ഒന്നര വര്‍ഷം മുമ്പ് സംവിധായകന്‍ ശ്രീകുമാര്‍ മേനോനാണ് പ്രഖ്യാപിച്ചത്. ഇതിനായി ആയിരം കോടി രൂപയോളം മുടക്കാന്‍ ബി.ആര്‍.ഷെട്ടിയും സന്നദ്ധനായിരുന്നു. ഇരുവരും അബുദാബിയില്‍ വെച്ച് പത്രസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതിനിടയില്‍ തിരക്കഥ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് എം.ടി കോഴിക്കോട് കോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരുന്നു. പറഞ്ഞ സമയത്തിനകത്ത് സിനിമാ നിര്‍മാണം തുടങ്ങാത്തതിന്റെ പേരിലായിരുന്നു എം.ടി തിരക്കഥ തിരിച്ചുചോദിച്ചത്.