തൊണ്ണൂറ്റി ഒന്നാമത് ഓസ്കര്‍ നിശയിൽ തിളങ്ങി ബ്രിട്ടീഷ്– അമേരിക്കന്‍ ചിത്രമായ ‘ബൊഹീമിയന്‍ റാപ്സഡി’. നാല് ഓസ്കര്‍ പുരസ്കാരം നേടിയാണ് ചിത്രം ഓസ്കർ വേദിയിൽ തിളങ്ങിയത്. നടൻ, ചിത്രസംയോജനം, ശബ്ദലേഖനം, ശബ്ദമിശ്രണം എന്നീവിഭാഗങ്ങളിലാണ് നേട്ടം. റമി മാലെക്കിനാണ് മികച്ച നടനുള്ള പുരസ്കാരം. ദ ഫേവ്റിറ്റിലെ അഭിനയിത്തിന് മികച്ച നടിക്കുള്ള ഓസ്കര്‍ ഒലിവിയ കോള്‍മനാണ്.
‘ബ്ലാക് പാന്തര്‍’ മൂന്നും ‘റോമ’, ‘വൈസ്’ എന്നീ ചിത്രങ്ങള്‍ക്ക് രണ്ട് ഓസ്കറുകള്‍ വീതം. ബ്ലാക് പാന്തറിന് പുരസ്കാരം വസ്ത്രാലങ്കാരം, പ്രൊഡക്ഷന്‍ ഡിസൈന്‍, ഒറിജിനല്‍ സ്കോര്‍ വിഭാഗങ്ങളിലാണ്. മികച്ച വിദേശഭാഷാചിത്രം, ഛായാഗ്രഹണം എന്നിവയ്ക്കാണ് ‘റോമ’ പുരസ്കാരം നേടിയത്.
ചമയം, കേശാലങ്കാരം എന്നിവയ്ക്കുള്ള പുരസ്കാരം വൈസ് നേടി. സ്പൈഡര്‍ മാന്‍: ഇന്‍ടു ദ സ്പൈഡര്‍ വേര്‍സ് ആണ് അനിമേഷന്‍ സിനിമ. ഫസ്റ്റ് മാന്‍ മികച്ച വിഷ്വല്‍ എഫക്ട്സിനുള്ള ഓസ്കര്‍ നേടി. ഉത്തര്‍പ്രദേശിലെ സ്ത്രീജീവിതം പ്രമേയമാക്കിയ ‘പീരിയഡ്: എന്‍ഡ് ഓഫ് സെന്‍ഡന്‍സ്’ മികച്ച ഹ്രസ്വഡോക്യുമെന്‍ററിയായി. 1989 ന് ശേഷം ആദ്യമായി അവതാരകനോ അവതാരികയോ ഇല്ലാത്ത ഓസ്കര്‍ എന്നതായിരുന്നു ഇത്തവണത്തെ പ്രത്യേകത.
മികച്ച നടന്‍: റമി മാലെക് (ബൊഹീമിയന്‍ റാപ്സഡി)
മികച്ച നടി: ഒലിവിയ കോള്‍മന് (ചിത്രം: ദ ഫേവ്റിറ്റ്)
മികച്ച സഹനടന്‍: മഹേര്‍ഷല അലി (ഗ്രീന്‍ ബുക്ക്)
മികച്ച സഹനടി റെജീന കിങ് (ചിത്രം: ഇഫ് ബീല്‍ സ്ട്രീറ്റ് കുഡ് ടോക്ക്)
മികച്ച ഡോക്യുമെന്ററി(ഫീച്ചര്‍): ഫ്രീ സോളോ
ആനിമേറ്റഡ് ഫീച്ചര്‍ ഫിലിം: സ്പൈഡര്‍ മാന്‍: ഇന്‍ടു ദ സ്പൈഡര്‍ വേര്‍സ്
മികച്ച ചമയം,കേശാലങ്കാരം എന്നിവയ്ക്കുള്ള പുരസ്കാരം വൈസ് എന്ന ചിത്രത്തിന്
വസ്ത്രാലങ്കാരം: ബ്ലാക് പാന്തര്‍(റൂത്ത്.ഇ.കാര്‍ട്ടര്‍)
ഛായാഗ്രഹണം: അല്‍ഫോന്‍സോ ക്വാറണ്‍ (ചിത്രം: റോമ)
മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍: ഹന്ന ബീച്ച്ലര്‍.ജേ ഹാര്‍ട്ട്(ബ്ലാക് പാന്തര്‍)
ശബ്ദലേഖനം: ജോണ്‍വാര്‍ഹെസ്റ്റ്,നിന ഹാര്‍ട്ട് സ്റ്റോണ്‍(ബൊഹീമിയന്‍ റാപ്സൊദി)
വിദേശഭാഷാചിത്രം: റോമ (മെക്സിക്കോ)
ആനിമേറ്റഡ് ഷോട്ട് ഫിലിം: ബാവോ
ഹ്രസ്വ ഡോക്യുമെന്ററി: പീരിയഡ്: എന്‍ഡ് ഓഫ് സെന്‍ഡന്‍സ്
സീരിയല്‍ താരം പ്രതീക്ഷയുമായി നടന്‍ ബാല വിവാഹിതനായെന്ന് സോഷ്യല്‍ മീഡിയയില്‍ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരണവുമായി നടന്‍ ബാല രംഗത്ത് വന്നിരിക്കുകയാണ്. കുറെ നാളായി തനിക്കെതിരേ നടക്കുന്ന അപവാദ പ്രചാരണങ്ങള്‍ എല്ലാം കണ്ടും കേട്ടും മിണ്ടാതിരിക്കുകയാണെന്നും തന്റെ മൗനത്തിനും ഒരുപാട് അര്‍ഥങ്ങള്‍ ഉണ്ടെന്നും തന്നെ വെറുതെ പ്രകോപിപ്പിക്കരുതെന്നും ബാല ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞു. ഇത്തരത്തിലുള്ള അപവാദപ്രചരണങ്ങള്‍ മൂലം ആ പെണ്‍കുട്ടിക്കും കുടുംബത്തിനും ഉണ്ടാകുന്ന നഷ്ടത്തിന് ആര് സമാധാനം പറയുമെന്നും ബാല ചോദിക്കുന്നു.
മുന്‍പ് ഗായിക റിമി ടോമി അവതാരകയായെത്തുന്ന ഒരു സ്വകാര്യ ടെലിവിഷന്‍ ഷോയില്‍ പ്രതീക്ഷ തനിക്ക് ബാലയോടുള്ള ആരാധന തുറന്നു പറഞ്ഞിരുന്നു.
ബാലയുടെ വാക്കുകള്‍
ഇത്രയും നാള്‍ ഇങ്ങനെയുള്ള വീഡിയോ ഒന്നും ഞാന്‍ പോസ്റ്റ് ചെയ്തിട്ടില്ല. കാരണം, നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടത് വിവാദങ്ങളാണ്. സത്യമോ, നല്ലതോ നിങ്ങള്‍ക്ക് കാണാന്‍ താല്‍പര്യമില്ല. എല്ലാവര്‍ക്കും വേണ്ടത് വിവാദങ്ങളാണ്. എനിക്ക് പറയാനുള്ള കാര്യം എന്താണെന്ന് വച്ചാല്‍ ഈ സോഷ്യല്‍ മീഡിയ എന്നത് വളരെ ശക്തിയുള്ള ഒന്നാണ്. ഒരുപാട് നല്ല കാര്യങ്ങള്‍ നമുക്ക് ഇതുവഴി ചെയ്യാന്‍ പറ്റും. പക്ഷെ ഇത് വളരെ പ്രശ്നമായിക്കൊണ്ടിരിക്കുകയാണ്.
എന്നെ സംബന്ധിച്ചിടത്തോളം ഒരു രണ്ടു മൂന്നു വര്‍ഷമായി ഒരുപാട് വിവാദങ്ങളും എന്നെ വേദനിപ്പിക്കുന്ന സംഭവങ്ങളും കുറേ തെറ്റായ കാര്യങ്ങളും ഒക്കെ വരുന്നുണ്ട്. അതൊന്നും ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല. കാരണം എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ എത്ര വേദനിച്ചാലും ഞാന്‍ കാരണം നാല് പേര്‍ സന്തോഷിക്കണം. എന്റെ മുഖത്ത് എപ്പോഴും ഒരു പുഞ്ചിരി കാണും. എന്നെ കണ്ട് നിങ്ങളും സന്തോഷത്തോടെ ഇരിക്കണം. അത് എന്നെ മാത്രം ബാധിക്കുന്ന കാര്യമാണ്.
പക്ഷെ ഇപ്പോള്‍ അടുത്ത ദിവസങ്ങളില്‍ എന്നെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഒരു കാര്യം കണ്ടു. വളരെ മോശമായ തെറ്റായ ഒരു കാര്യം. അത് കണ്ടപ്പോള്‍ എനിക്ക് പ്രതികരിക്കണം എന്ന് തോന്നി. ഇപ്പോള്‍ അടുത്ത് വന്ന വാര്‍ത്ത എന്താണെന്ന് വച്ചാല്‍ എന്റെ കല്യാണം ഉറപ്പിച്ചു, ഞാന്‍ കല്യാണം കഴിച്ചു എന്നെല്ലാമാണ്. ഇത് യൂട്യൂബില്‍ ആണ് ഞാന്‍ കണ്ടത്. നാല് അഞ്ച് ലക്ഷം ആള്‍ക്കാര്‍ കണ്ടിട്ടുണ്ട്. ഭയങ്കര ട്രെന്‍ഡിങ് ആണ്.
അതിലെ ഫോട്ടോയില്‍ ഉള്ള പെണ്‍കുട്ടി, പ്രതീക്ഷ വെറും 22 വയസു മാത്രം പ്രായമുള്ള കുട്ടിയാണ്. ഒരു പാവപെട്ട വീട്ടിലെ, സാധാരണ ജീവിതം നയിക്കുന്ന കുട്ടി. സീരിയലില്‍ അഭിനയിക്കുന്നുണ്ട്. അതിലെ വരുമാനം വച്ച് കുടുംബം നോക്കുന്നുണ്ട്. ആ കുട്ടിയെ ഞാന്‍ ആദ്യമായി കാണുന്നത് ഒരു ചാനല്‍ പരിപാടിക്കിടയിലാണ്. അങ്ങനെ രണ്ടോ മൂന്നോ തവണയാണ് കണ്ടിട്ടുള്ളത്.
എനിക്കുള്ള ഒരു ചോദ്യം, എന്നെക്കുറിച്ച് നിങ്ങള്‍ പലതും പറഞ്ഞിട്ടുണ്ട് പറഞ്ഞോളൂ. ബാലയ്ക്ക് എന്തും താങ്ങാനാകും. പക്ഷെ നിങ്ങളിങ്ങനെ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ നാളെ ആ പെണ്‍കുട്ടിക്ക് ഒരു വിവാഹാലോചന വന്നാല്‍, ഇത് അവരെ ബാധിക്കില്ലേ.? എത്ര വലിയ ദുരവസ്ഥയാണ് നിങ്ങള്‍ അവരുടെ കുടുംബത്തിന് ഉണ്ടാക്കി വച്ചത്. പ്രതീക്ഷ എന്താണ് അന്ന് ആ പരിപാടിയില്‍ പറഞ്ഞത്? ഒന്‍പതാം ക്‌ളാസില്‍ പഠിക്കുമ്പോള്‍ ഞാന്‍ ഒരു പരിപാടിക്ക് പുനലൂരില്‍ പോയപ്പോള്‍ എന്റെ കയ്യില്‍ നിന്നും ഓട്ടോഗ്രാഫ് വാങ്ങിട്ടിയിട്ടുണ്ട്, എന്റെ വലിയൊരു ആരാധികയാണ് എന്ന്.
ഒരു അഭിനേതാവിന്റെ ഫാന്‍ ആയി ഇരിക്കുന്നത് അത്ര വലിയ തെറ്റാണോ? അതിനാണോ ഇത്ര വലിയ തെറ്റായ ഒരു ഇന്‍ഫര്‍മേഷന്‍ നിങ്ങള്‍ പ്രചരിപ്പിച്ചത്?. അതും അവരുടെ അമ്മയുമായി നില്‍ക്കുന്ന ഒരു ഫോട്ടോയാണ് കൊടുത്തിരിക്കുന്നത്. ഇന്ത്യന്‍ നിയമപ്രകാരം ഇത് കുറ്റകൃത്യമാണ് ആണ്. ആ കുടുംബത്തെ നിങ്ങള്‍ എന്ത് ചെയ്യാന്‍ പോകുന്നു. ഇത്രയധികം ആള്‍ക്കാര്‍ അത് കണ്ടു.
പിന്നെ എന്റെ സുഹൃത്ത് റിമി ടോമി, അവരെക്കുറിച്ച് എന്തൊക്കെയാണ് നിങ്ങള്‍ പറഞ്ഞത് ? രണ്ടു പേരെയും കൂട്ടികൊടുത്തല്ലോ എന്നൊക്കെ. ഇതൊക്കെയാണോ ഒരാളെക്കുറിച്ച് പറയേണ്ടത്. ഒരു സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെയാണോ ഒരാളെക്കുറിച്ച് പറയുക. ഞാനും റിമിയും തമ്മില്‍ ഒരു വാക്കുണ്ട്, ഒരു കൈ കൊടുക്കുന്നത് മറ്റേ കൈ അറിയരുത് എന്ന്. ഇന്ന് വരെ ഞാന്‍ അത് പാലിച്ചിട്ടുണ്ട്. പക്ഷെ ഇന്ന് എനിക്കിത് പറയാന്‍ നാണക്കേടുണ്ട് എന്നാലും പറയേണ്ടി വന്നു.
ഞങ്ങള്‍ക്കൊരു വാട്സാപ്പ് ഗ്രൂപ് ഉണ്ട്. കേരളത്തില്‍ പ്രളയം വരുന്നതിനൊക്കെ മുന്‍പേ കേരളത്തിലെ ഓരോ സ്ഥലത്തെയും പാവപെട്ടവര്‍ക്കായി ഓരോ കാര്യങ്ങള്‍ ചെയ്യാറുണ്ട് ഞങ്ങള്‍. പക്ഷേ ഞാനും റിമിയും ഇന്നേവരെ ഫെയ്സ്ബുക്കിലോ മറ്റോ ഒരു ഫോട്ടോ എങ്കിലും ഇട്ടിട്ടുണ്ടോ പബ്ലിസിറ്റിക്കായി. എനിക്കത് വേണ്ട. ഞാന്‍ ഒരു കലാകാരനാണ്, എന്റെ അഭിനയം കണ്ട് നിങ്ങള്‍ എന്നെ ഇഷ്ടപെട്ടാല്‍ മതി. പക്ഷെ ഇത്രയേറെ നല്ല കാര്യങ്ങള്‍ ചെയ്തിട്ട് എന്റെ സുഹൃത്തിനെക്കുറിച്ചു ഇത്രയും മോശമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചു. അത് ഒരു വ്യക്തിയോട് ചെയ്യുന്ന വലിയ കുറ്റകൃത്യമാണ്
പിന്നെ വേറൊരു കാര്യം എനിക്ക് വ്യക്തിപരമായി പറയാനുണ്ട്. എന്റെ ജീവിതത്തില്‍ ഒരുപാട് പ്രശ്ങ്ങള്‍ ഉണ്ട്, കേസൊക്കെ നടക്കുന്നുണ്ട്. പക്ഷെ അതിനെക്കുറിച്ച് ആദ്യം തൊട്ട് സോഷ്യല്‍ മീഡിയയില്‍ വന്ന എല്ലാ വാര്‍ത്തകളും തെറ്റാണ്. പിന്നെ ഞാന്‍ ഇതിന് മുന്‍പ് ഒന്നും മിണ്ടിയിട്ടില്ല. ഇതില്‍ ഒരേ ഒരു കാര്യം മാത്രം ഞാന്‍ പറയുകയാണ്. 2019 ജനുവരിയിലാണ് ഞാന്‍ ഡിവോഴ്സ് ഫയല്‍ ചെയ്യുന്നത്. അതിന് മുന്‍പ് നിങ്ങള്‍ പ്രചരിപ്പിച്ച ഒരു വാര്‍ത്തയും ശരിയല്ല. ഇതേവരെ ഞാന്‍ അതിനെക്കുറിച്ച് മിണ്ടിയിട്ടില്ല പോട്ടെന്നു പറഞ്ഞു വിട്ടു.
ശബ്ദത്തെക്കാളും മൗനത്തിന് ഒരുപാട് അര്‍ത്ഥങ്ങളുണ്ട്. ഞാന്‍ തുറന്നു സംസാരിക്കാന്‍ തുടങ്ങിയാല്‍ അവിടെ ബാല ജയിക്കും. പക്ഷെ വേണ്ട എന്ന് വച്ചിരിക്കുന്നതാണ്. പക്ഷെ എന്നെ വെറുതെ പ്രകോപിപ്പിക്കരുത്. എന്റെ മകളെ ഞാന്‍ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നുണ്ട്. ആ ഒരു സ്നേഹത്തിന് വേണ്ടി മാത്രം ഞാന്‍ നിശബ്ദനായി ഇരിക്കുകയാണ്. പക്ഷെ ആ മൗനത്തിനും ഒരുപാട് അര്‍ഥങ്ങള്‍ ഉണ്ട്. വീടും നാടും വിട്ടു ഞാന്‍ ഇവിടെ കേരളത്തില്‍ ഒറ്റയ്ക്ക് നില്‍ക്കാണ്. നല്ലവരായ പ്രേക്ഷകര്‍ എന്റെ കൂടെ ഉണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. പ്രാര്‍ത്ഥിക്കൂ. എല്ലാവരെയും സ്നേഹിക്കൂ. ദയവായി ചിന്തിക്കുക. നിങ്ങള്‍ക്കും ഒരു കുടുംബമില്ലേ. സ്വന്തം കുടുംബത്തോട് നിങ്ങള്‍ ഇങ്ങനെ ചെയ്യുമോ. ഇല്ലല്ലോ…ചിന്തിക്കൂ…
ആലപ്പുഴയിൽ പെട്ടൊന്നൊരുദിവസം പൊങ്ങിയ ബിവറേജസ് ഷോപ്പിന് മുന്‍പില്‍ കള്ളുകുടിയന്മാരുടെ നീണ്ട നിര. കലവൂര്‍ പാതിരപ്പള്ളിയിലെ ദേശീയപാതയുടെ അടുത്താണ് സംഭവം. സിനിമാ ചിത്രീകരണത്തിനായി സെറ്റിട്ടതായിരുന്നു ഇത്. അവിടേക്ക് സിനിമാ നടന്മാരും ചിത്രീകരണ യൂണിറ്റുമെല്ലാം എത്തിയതോടെ വന്നവര്‍ ശരിക്കും ചമ്മി.
ഒടുവില്‍ സിനിമയില്‍ മുഖം കാണിച്ചാണ് പലരും മടങ്ങിയത്. ജയറാം നായകനാകുന്ന ഗ്രാന്‍ഡ് ഫാദര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് ഒറിജിനല്‍ ബീവറേജ് ഷോപ്പിനെ വെല്ലുന്ന രീതിയിലുള്ള സെറ്റ് ഒരുക്കിയത്. പൂട്ടിക്കിടന്ന പഴയ കടമുറിയെ ബിവറേജസ് ഔട്ട്ലെറ്റ് ആക്കി മാറ്റുകയായിരുന്നു. ഹാസ്യനടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി അഭിനയിക്കുന്ന രംഗങ്ങളാണ് ഇവിടെ ചിത്രീകരിച്ചത്.
സമൂഹമാധ്യമത്തിലൂടെ തന്നെ പരിഹസിച്ചയാള്‍ക്ക് കിടിലന്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് നടി നമിത പ്രമോദ്. ഇന്‍സ്റ്റാ ഗ്രാം പേജില്‍ നടി പങ്കുവെച്ച ചിത്രത്തിനു താഴെയാണ് പരിഹാസ കമന്റ് എത്തിയത്.
ദിലീപ് പോയതോടെ നിന്റെ കഷ്ടകാലം തുടങ്ങിയോ, ഇപ്പോള്‍ പടമൊന്നും ഇല്ല അല്ലേ… എന്ന പരിഹാസകന്റെ കമന്റിനു ‘ചേട്ടന്റെ പ്രൊഫൈല്‍ കണ്ടപ്പോള്‍ മനസ്സിലായി ചേട്ടന്റെ പ്രശ്‌നം എന്താണെന്ന്! ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ പഞ്ഞം!! വയ്യ അല്ലേ, ഏഹ്..’ എന്നായിരുന്നു താരത്തിന്റെ മറുപടി.
നമിതയുടെ മറുപടിക്ക് ആരാധകരെല്ലാം കയ്യടിക്കുകയാണ്. പിന്നാലെ ആരാധകരും ഒപ്പം കൂടി പരിഹാസകനു മറുപടി നല്‍കാന്‍. ഇത് ആദ്യമായല്ല നടിമാര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തിലുള്ള അധിക്ഷേപം നടക്കുന്നത്. നടിയുടെ മറുപടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
നടി അതിഥി മേനോനെ വിവാഹം കഴിച്ചെന്ന വാദം തെളിയിക്കാൻ വിഡിയോ പുറത്തുവിട്ട് നടൻ അഭി ശരവണൻ. തികച്ചും സ്വകാര്യമായി ചിത്രികരിച്ച വിഡിയോയിൽ അതിഥിയുടെ കഴുത്തിൽ അഭി താലികെട്ടുന്നതായി കാണിക്കുന്നുണ്ട്. ഒരു റൂമിൽ ഇരുവരും ഒന്നിച്ചുള്ള സ്വകാര്യനിമിഷങ്ങളാണ് ഇന്റർനെറ്റിലൂടെ പുറത്തായത്.
നേരത്തെ പത്രസമ്മേളനം വിളിച്ചു ചേർത്ത് ഇരുവരുടേയും വിവാഹം കഴിഞ്ഞതായി അഭി വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് വിവാഹ സര്‍ട്ടിഫിക്കറ്റും ഒരുപാട് ചിത്രങ്ങളും നടന്‍ പരസ്യപ്പെടുത്തി.
എന്നാല്‍ അഭി ശരവണനെ താന്‍ വിവഹം കഴിച്ചിട്ടില്ലെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് അതിഥി. തനിക്കെതിരേ വ്യാജ തെളിവുകള്‍ ഉണ്ടാക്കുകയാണെന്നും അതിഥി ആരോപിക്കുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് അഭി ശരവണനെ വീട്ടില്‍ നിന്ന് കാണാതെ പോയിരുന്നു. മകന്റെ തിരോധാനത്തിന് പിന്നില്‍ അതിഥിയാണെന്ന് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ആരോപിച്ചു. തുടര്‍ന്നാണ് അതിഥി പോലീസില്‍ പരാതി നല്‍കിയത്.
‘അയാളെ ഞാന്‍ വിവാഹം കഴിച്ചു, വഞ്ചിച്ചു, തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നിങ്ങനെയൊക്കെയാണ് പറയുന്നത്. ഞങ്ങള്‍ പ്രണയത്തിലായിരുന്നു എന്നത് സത്യമാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് എല്ലാം സംസാരിച്ച് പിരിഞ്ഞതായിരുന്നു. ഇപ്പോള്‍ എന്തിനാണ് ഇങ്ങനെ ഉപദ്രവിക്കുന്നത് എന്ന് അറിയില്ല.ഞങ്ങളുടെ വിവാഹം കഴിഞ്ഞതാണെന്ന് പറഞ്ഞ് വ്യജ വിവാഹസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയിട്ടുണ്ട്. അതിനെതിരേയും പരാതി നല്‍കിയിട്ടുണ്ട്.’–അതിഥി മാധ്യമങ്ങളോട് പറഞ്ഞു.
2016 ല്‍ പുറത്തിറങ്ങിയ പട്ടധാരി എന്ന സിനിമയില്‍ അഭി ശരവണനും അതിഥിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. കളവാണി മാപ്പിളൈ, എന്ന സത്തം ഇന്തനേരം എന്നിവയാണ് അതിഥിയുടെ മറ്റുസിനിമകൾ. ഇടുക്കി സ്വദേശിയായ അതിഥിയുടെ യഥാർഥപേര് ആതിര സന്തോഷ് എന്നാണ്.
ഷൂട്ടിങ്ങിനിടെ താരം അപകടത്തില്‍പ്പെട്ടു. കല്ലാര്‍കുട്ടി ഡാമിലെ ഷൂട്ടിങ്ങിനിടയിലാണ് നടന്‍ അഷ്‌കര്‍ സൗദന്‍ വെള്ളത്തില്‍ മുങ്ങിപ്പോയത്. രാത്രി 9 മണിയോടെയായിരുന്നു അപകടം. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് താരത്തെ രക്ഷപ്പെടുത്തിയത്.
മൂന്നാം പ്രളയം എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് അപകടം. സംവിധായകന്‍ രതീഷ് രാജു, നിര്‍മാതാവ് ദേവസ്യ, സഹതാരം ബേസില്‍ മാത്യു എന്നിവരാണ് താരത്തെ രക്ഷപ്പെടുത്തിയത്.
പുല്‍വാമയിലെ ജവാന്‍മാരുടെ മരണവും കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളും ഭീകരത തന്നെയെന്ന് മോഹന്‍ലാല്‍. പെരിയയിലെ ഇരട്ടക്കൊലപാതകം പരോക്ഷമായി സൂചിപ്പിച്ചാണ് മോഹന്‍ലാലിന്റെ ബ്ലോഗ്. ‘അവര്‍ മരിച്ചുകൊണ്ടേയിരിക്കുന്നു, നാം ജീവിക്കുന്നു’ എന്ന തലക്കെട്ടിലാണ് ബ്ലോഗിന്‍റെ തുടക്കം. ജവാൻമാർ രാജ്യത്തിൻറെ കാവൽക്കാരാണെങ്കിൽ ഇവിടെ കൊല്ലപ്പെടുന്നത് കുടുംബത്തിന്‍റെ കാവല്‍ക്കാരാണെന്ന് ബ്ലോഗില്‍ പറയുന്നു.
ബ്ലോഗ് പോസ്റ്റിന്‍റെ പൂർണരൂപം
അവർ മരിച്ചുകൊണ്ടേയിരിക്കുന്നു…. നാം ജീവിക്കുന്നു
കുറച്ച് കാലമായി എഴുതിയിട്ട്…. പറയാനും എഴുതാനും ഒരുപാട് കാര്യങ്ങളുണ്ട്. പക്ഷെ…. എന്തിന്. ആരോട് പറയാൻ!!! ആര് കേൾക്കാൻ. ഇപ്പോൾ എഴുതണം എന്ന് തോന്നി….. അതിനാൽ ഒരു കുറിപ്പ്….
വടക്ക് നിന്നും വീണ്ടും മൃതേദഹ പേടകങ്ങൾ വിറങ്ങലിച്ച് നിൽക്കുന്ന വീട്ടുമുറ്റങ്ങളിലെത്തി…. പ്രിയപ്പെട്ടവന്റെ ചിതറിയ ശരീരം ആ പേടകങ്ങളിൽ വെള്ള പുതുച്ചുകിടന്നു.
തീഗോളമായി ചിതറും മുമ്പ് അവർ ആരോടൊക്കെയോ സംസാരിച്ചിരുന്നു; അമ്മയോട്, അച്ഛനോട്, ഭാര്യയോട്, പൊന്നുമക്കളോട്…..
ആരോടൊക്കെയോ അവർ വിശേഷങ്ങൾ പങ്കുവച്ചു….വേഗം വരാം എന്ന് ആശ്വസിപ്പിച്ചു. ‘ഒന്നും സംഭവിക്കില്ല’ എന്ന് പ്രതീക്ഷിച്ചു.
കശ്മീരിന്റെ തണുപ്പിനെ നേരിടാൻ അവർക്ക്, ആ ജവാന്മാർക്ക് പ്രിയപ്പെട്ടവരുടെയും, കാത്തിരിക്കുന്നവരുടെയും, സ്നേഹച്ചൂട് മതിയായിരുന്നു….
ആ ചൂടിൽ, അവർ ചിറകൊതുക്കവെ മരണം അവന്റെ രൂപത്തിൽ വന്നു. സ്വയം ചിതറി, മറ്റുള്ളവരെ കൊല്ലുന്ന നാണമില്ലാത്ത, ഭീരുവിന്റെ രൂപത്തിൽ…. തണുത്ത നിലങ്ങളിൽ അവർ ചിതറി…. ഭൂമി വിറച്ചു: പർവതങ്ങൾ ഉലഞ്ഞു. തടാകങ്ങൾ നിശ്ചലമായി…… ദേവദാരുക്കൾ പോലും കണ്ണടച്ച് കൈകൂപ്പി…. പിന്നീടവർ മൃതദേഹ പേടകങ്ങളിലേറി വീടുകളിലേക്ക് പോയി. എല്ലാ പ്രതീക്ഷകളും ഒരു വലിയ വിലാപത്തിൽ മുങ്ങി. ആ വിടുകളിൽ സൂര്യൻ അസ്തമിച്ചു. ഇനിയൊരു ഉദയമില്ലാതെ………..
ആ വീരജവാന്മാർ പോയ വഴികളിലൂടെ ഒന്നിലധികം തവണ ഞാൻ കടന്നുപോയിട്ടുണ്ട്. നടനായിട്ടാണെങ്കിലും അവർ നിന്നയിടങ്ങളിൽ നിന്ന്, ആ ചങ്കിടുപ്പുകളെ സ്വാംശീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്…..
അവരുടെ വേദനകൾ, സങ്കടങ്ങൾ, പരാതികൾ കേട്ടിട്ടുണ്ട്.
അവർ പകർന്ന കരുതലിന്റെ സുരക്ഷിതത്വം അനുഭവിച്ചിട്ടുണ്ട്. ഓരോ നിമിഷവും, അവരുടെ പാദങ്ങളിൽ പ്രണമിക്കാൻ തോന്നിയിട്ടുണ്ട്.
ശമ്പളത്തിന് മാത്രമല്ല നമ്മുടെ ധീരജവാന്മാർ ജോലി ചെയ്യുന്നത്, മരണം മുന്നിൽ വന്ന് നിൽക്കുമ്പോൾ അവർ അതിനെക്കുറിച്ച് ഓർക്കാറേയില്ല. ശത്രുക്കൾ പതുങ്ങുന്ന അതിർത്തിയിലേക്ക് കണ്ണുനട്ടിരിക്കുമ്പോൾ തനിക്ക് പിറകിൽ ഒരു മഹാരാജ്യമാണ് പരന്നുകിടക്കുന്നത് എന്ന കാര്യം അവനറിയാം. താൻ മരിച്ചാലും രാജ്യം ജീവിക്കണം, സുരക്ഷിതമാകണം, സുഖമായുറങ്ങണം, ഉണരണം, ഉയരങ്ങളിലേക്ക് വളരണം.
ഓരോ ജവാനും ഓരോ നിമിഷവും ഇതുപറയുന്നു. അതാണ് നമ്മെ ജീവിപ്പിക്കുന്നത്.
ആ ജന്മകടത്തിന് മുന്നിൽ സാഷ്ടാംഗ പ്രണാമം…….
ഞങ്ങൾക്കറിയാം….. നിങ്ങൾ മരിച്ചുകൊണ്ടേയിരിക്കുന്നു. ഞങ്ങൾ ജീവിക്കുന്നു. നിസാര കാര്യങ്ങൾക്ക് കലഹിച്ചുകൊണ്ട്, നിരർത്ഥക മോഹങ്ങളിൽ മുഴുകിക്കൊണ്ട്…………..
രാജ്യത്തിന്റെ വടക്ക് ഭാഗത്ത് ജവാന്മാർ കൊല്ലപ്പെടുമ്പോൾ, നമ്മുടെ നാട്ടിലും കൊലപാതകങ്ങൾ നടക്കുന്നു.
രണ്ടും ഭീകരത തന്നെ…. ജവാന്മാർ രാജ്യത്തിന്റെ കാവൽക്കാരാണെങ്കിൽ ഇവിടെ കൊല്ലപ്പെടുന്നവർ കുടുംബത്തിന്റെ കാവൽക്കാരായിരുന്നു.
അതിർത്തിക്കപ്പുറത്തുള്ള ഭീകരത ഇല്ലാതാക്കാം….
നമുക്കിടയിലുള്ള ഭീകരരെ എന്തു ചെയ്യും.
അവരെ ഒറ്റപ്പെടുത്തു…. തള്ളിക്കളയുക…. ആരായിരുന്നാലും ശരി, സഹായിക്കാതിരിക്കുക…..
മക്കൾ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വേവുന്ന വേദന ഇനിയും കാണാൻ ഇടവരാതിരിക്കട്ടെ.
അവരുടെ കരച്ചിലും കാത്തിരിപ്പും നമ്മുടെ പേടിസ്വപ്നങ്ങളിൽ നിറയാതിരിക്കട്ടെ.
അതെ…. അവർ മരിച്ചുകൊണ്ടേരിയിക്കുന്നു…. നാം ജീവിക്കുന്നു.
ജീവിച്ചിരിക്കുന്ന, ഹൃദയമുള്ള മനുഷ്യർക്ക് വേണ്ടി ഞാൻ ചോദിക്കുന്നു……. മാപ്പ്….. മാപ്പ്. ലജ്ജയോടെ, തകർന്ന ഹൃദയത്തോടെ, ഞങ്ങൾ ജീവിതം തുടരട്ടെ…..
സ്നേഹപൂർവം
മോഹൻലാൽ
തനിക്കെതിരെ മീ ടൂ ആരോപണം നടത്തിയ ദിവ്യ ഗോപിനാഥിനോട് പരസ്യമായി ക്ഷമ ചോദിച്ച നടന്‍ അലന്‍സിയറിന്റെ പ്രവര്‍ത്തിയെ സ്വാഗതം ചെയ്ത് ഡബ്യുസിസി. സിനിമയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന സുരക്ഷിതത്വമില്ലായ്മക്കും അപമാനത്തിനും ഇതൊരു പരിഹാരമൊന്നുമല്ലെന്നും എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. എങ്കിലും നടന്‍ അലന്‍സിയറിന്റെ ഈ മാപ്പപേക്ഷ മുറിവുണക്കലിന്റെ ചെറിയൊരു ആംഗ്യ പ്രകടനമായി ഞങ്ങള്‍ വിലയിരുത്തുന്നതായും ഔദ്യോഗിക പേജിലൂടെ ഡബ്ലിയുസിസി വ്യക്തമാക്കുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
തൊഴിലിടത്ത് അപമര്യാദയായി പെരുമാറിയതിന് ഞങ്ങളുടെ സഹപ്രവര്‍ത്തക ദിവ്യ ഗോപിനാഥിനോട് നടന്‍ അലന്‍സിയര്‍ മാപ്പു പറഞ്ഞിരിക്കുകയാണ്. മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം ലോകം അറിയുന്നത്. സിനിമയില്‍ സ്ത്രീ അനുഭവിക്കുന്ന സുരക്ഷിതത്വമില്ലായ്മക്കും അപമാനത്തിനും ഇതൊരു പരിഹാരമൊന്നുമല്ലെന്നും എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. എല്ലാ തരത്തിലുമുള്ള ലൈംഗിക പീഡനങ്ങളെയും അപമാന ശ്രമങ്ങളെയും ഡബ്ല്യു.സി.സി. അപലപിക്കുന്നു. എന്നാല്‍ നടന്‍ അലന്‍സിയറിന്റെ ഈ മാപ്പപേക്ഷ മുറിവുണക്കലിന്റെ ചെറിയൊരു ആംഗ്യ പ്രകടനമായി ഞങ്ങള്‍ വിലയിരുത്തുന്നു. അത്തരം അപമാനകരമായ പെരുമാറ്റങളെക്കുറിച്ചുള്ള തിരിച്ചറിവുകള്‍ പ്രധാനമാണ് . ഈ മാപ്പു പറച്ചില്‍ ഭാവിയില്‍ അത്തരം തിരിച്ചറിവിന്റെ മുന്നോടിയായി കണക്കാക്കാവുന്നതാണ്.
ഒമർ ലുലുവിന്റെ അഡാർ ലവ് വിവാദത്തിനു നടുവിൽ ഒരു അഡാർ ലവിന് പുതിയ ക്ലൈമാക്സ്. പരിഷ്കരിച്ച ക്ലൈമാക്സ് രംഗങ്ങളുമായി എല്ലാ തിയേറ്ററുകളിലും സിനിമ വ്യാഴാഴ്ച എത്തും.ചിത്രത്തെ ഡീഗ്രേഡ് ചെയ്യുന്നത് ചിലർ ബോധപൂര്‍വം നടത്തുന്ന ശ്രമങ്ങളാണെന്നും സംവിധായകൻ പറഞ്ഞു.എന്നാൽ ചിത്രത്തിലെ നായിക നൂറിൻ ഷെരീഫ് ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു.
കണ്ണിറുക്കല്‍ ഹിറ്റായപ്പോള്‍ നായികാ സ്ഥാനത്തു നിന്ന് തന്നെ മാറ്റിയതിൽ തനിക്ക് സങ്കടമുണ്ടായിരുന്നു.സിനിമ ഇറങ്ങിയ ശേഷം എനിക്ക് കിട്ടുന്ന പിന്തുണയില്‍ ഒരുപാട് സന്തോഷമുണ്ട്. ചെയ്ത അധ്വാനത്തിന് വൈകിയാണെങ്കിലും ഫലം കിട്ടിയല്ലോ?നൂറിൻ പ്രതികരിച്ചു.അതേസമയം പ്രിയ വാര്യർക്കൊപ്പം സിനിമയിൽ അഭിനയിക്കുമോ എന്ന ചോദ്യത്തിനു ‘പ്രതികരിക്കാനില്ല’ എന്നാണ് നൂറിൻ പറഞ്ഞത്.ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു നൂറിൻ ഇങ്ങനെ പറഞ്ഞത്.
അതേസമയം സിനിമയിലെ നായകൻ റോഷന്റെ കൂടെ അഭിനയിക്കാൻ തനിക്ക് താല്പര്യമുണ്ടെന്നും, റോഷന് താല്പര്യമുണ്ടെങ്കിൽ ,നല്ല കഥയാണെങ്കിലും അഭിനയിക്കും എന്നാണ് നൂറിൻ പ്രതികരിച്ചത്.
തനിക്കെതിരെ ഉയർന്ന ലൈംഗിക ആരോപണത്തിൽ നടി നടി ദിവ്യ ഗോപിനാഥിനോട് മാപ്പ് അപേക്ഷിച്ച് നടൻ അലൻസിയർ ലോപ്പസ്. സിനിമാ ചിത്രീകരണത്തിനിടെ അലൻസിയർ തന്നെ ലൈംഗികച്ചുവയോടെ സമീപിച്ചെന്ന് തുറന്നു പറഞ്ഞ നടി അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ പരാതി കൊടുത്തിരുന്നു. എന്നാൽ പരാതി കൊടുത്ത് ഒരു വർഷമായിട്ടും കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല. അലൻസിയർ പരസ്യമായി മാപ്പു പറയണമെന്ന ആവശ്യത്തിൽ ദിവ്യ ഉറച്ചു നിന്നതോടെ അലൻസിയർ പരസ്യമായി മാപ്പു പറയുകയായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മാപ്പുപറച്ചിൽ.
ആരോപണങ്ങളെ തുടർന്ന് അപ്രഖ്യാപിത വിലക്ക് താൻ നേരിടുകയാണെന്നും സിനിമയിൽ നിന്ന് അവസരങ്ങൾ കുറഞ്ഞതായും അലൻസിയർ തുറന്നു പറഞ്ഞിരുന്നു. എന്‍റെ തെറ്റിന് ക്ഷമ ചോദിക്കുന്നു. ദിവ്യയോട് മാത്രമല്ല എന്‍റെ പ്രവൃത്തി മൂലം മുറിവേറ്റ എല്ലാ സഹപ്രവര്‍ത്തകരോടും ക്ഷമ ചോദിക്കുന്നതായും അലന്‍സിയര്‍ പറഞ്ഞു. ഞാനൊരു വിശുദ്ധനല്ല. തെറ്റുകള്‍ പറ്റുന്ന സാധാരണക്കാരനായ മനുഷ്യനാണ്. തെറ്റ് അംഗീകരിക്കുകയും ചെയ്തുപോയ പ്രവൃത്തിയിൽ പശ്ചാത്തപിക്കുകയും ചെയ്യാനാണ് ഇനി കഴിയുകയെന്നും അലൻസിയർ പറഞ്ഞു. ഇത് ദിവ്യയോട് മാത്രമല്ലെന്നും, താൻ മൂലം മുറവേറ്റ എല്ലാവരോടുമായാണ് മാപ്പ് ചോദിക്കുന്നതെന്നും അലൻസിയർ കൂട്ടിച്ചേർത്തു.
തന്റെ പ്രവൃത്തികള്‍ ദിവ്യയെ വേദനിപ്പിച്ചെന്ന് തിരിച്ചറിഞ്ഞതോടെ വ്യക്തിപരമായി ദിവ്യയോട് താൻ ക്ഷമ ചോദിച്ചിരുന്നുവെന്നും എന്നാല്‍ പരസ്യമായി ക്ഷമ പറയണമെന്ന് ദിവ്യ ആവശ്യപ്പെടുകയായിരുന്നുവെന്നും അലൻസിയർ പറഞ്ഞു. മീ ടു സിനിമ മേഖലയിൽ വൻ ചലനം സൃഷ്ടിച്ചു കൊണ്ടിരുന്ന സമയത്തായിരുന്നു നടൻ അലൻസിയറിനെതിരെ നടി ദിവ്യ ഗോപിനാഥ് രംഗത്തെത്തിയത്. ആഭാസം സിനിമയുടെ സെറ്റിൽവെച്ച് അലൻസിയർ മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. ദിവ്യയെ പിന്തുണച്ച് അന്ന് ആ സെറ്റിലുളളവരും സിനിമ പ്രവർത്തകരും രംഗത്തെത്തിയിരുന്നു.