ഖത്തറിൽ ജിം ഉദ്ഘാടനം ചെയ്യാൻ പോയ ദിലീപിന്റെ പ്രസംഗം ഏറ്റെടുത്ത് ആരാധകർ. ഖത്തറിലെ അല്‍ അമാന്‍ ജിംനേഷ്യത്തിന്റെ പത്താമത് കേന്ദ്രം ഉദ്ഘാടനം ചെയ്യാനാണ് ദിലീപ് പോയത്. തനിക്ക് പണി തന്നവരെ പരോക്ഷമായി പരിഹസിച്ചായിരിന്നു ദീലീപിന്റെ പ്രസംഗം.
‘ഞാന്‍ ജിമ്മില്‍ പോകാറില്ല. അതുമായി എനിക്ക് ബന്ധമില്ല. പക്ഷേ, മൂന്ന് നാല് ദിവസമായി ഞാനും ജിമ്മില്‍ പോയിത്തുടങ്ങിയിട്ടുണ്ട്. രാവിലെ എഴുന്നേറ്റ് വെയിറ്റ് എടുക്കുക, ശരീരത്തിന് പണി കൊടുക്കുക എന്നൊക്കെ പറയാമെങ്കിലും, ആവശ്യത്തിന് പണി അല്ലാണ്ട് കിട്ടുന്നുണ്ട്. പക്ഷേ, ഓരോ ആളുകളുടെ കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍, ഓരോരോ അസുഖങ്ങളെ കുറിച്ച് കേള്‍ക്കുമ്പോള്‍ നമ്മളും സത്യം മനസിലാക്കേണ്ടിയിരിക്കുന്നു. ആരോഗ്യം ശരീരത്തിന് വളരെ ആവശ്യമാണ്. വ്യായാമത്തിന് വേണ്ടി ദിവസവും ഒരു മണിക്കൂര്‍ മാറ്റിവയ്ക്കുക. ഇതുപോലുള്ള പ്രസ്ഥാനങ്ങള്‍ നമ്മുടെ അടുത്ത് വരുമ്പോള്‍ അതിന്റെ ഭാഗമാകുക. നമ്മള്‍ വളര്‍ത്തുന്നതാണ് പ്രസ്ഥാനങ്ങളെല്ലാം ദിലീപ് പറഞ്ഞു.
തന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ടിന്റെ ബ്രാഞ്ച് ഖത്തറില്‍ വരുന്ന കാര്യവും ദിലീപ് വെളിപ്പെടുത്തി. എവിടെയാണെന്ന ചോദ്യത്തിന് അത് സസ്പെന്‍സ് ആയിരിക്കട്ടെ, വരുമ്പോള്‍ അറിഞ്ഞാല്‍ മതിയെന്ന് മറുപടി നല്‍കി. ആരാധകരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് സൗണ്ട് തോമ, ചക്കരമുത്ത് എന്നീ സിനിമകളിലെ തന്റെ കഥാപാത്രത്തെ അനുകരിച്ച ശേഷമാണ് ദിലീപ് മടങ്ങിയത്.
ദിലീപേട്ടന്‍ സിക്സ് പാക്ക് ആകാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ദിലീപ് നല്‍കിയ മറുപടിയും കൈയടിയോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ഞാന്‍ പണ്ട് സിക്സ്പാക്കായിരുന്നു. പിന്നെ സിനിമയൊക്കെ കിട്ടിയപ്പോള്‍ പട്ടിണിയൊക്കെ മാറി കുറച്ച് മാംസമൊക്കെ വന്നു എന്നായിരുന്നു ദിലീപിന്റെ മറുപടി.
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം സിനിമയാകുന്നു. പുരട്ച്ചി തലൈവിയായി സ്‌ക്രീനിലെത്തുന്നത് നിത്യ മേനോനാണ്. പ്രിയദര്‍ശിനിയാണ് ദ അയണ്‍ ലേഡി എന്ന ഈ ചിത്രത്തിന്റെ സംവിധായിക.
ജയലളിത അഭിനയിച്ച ആദ്യ ചിത്രം ‘വെണ്‍നിറ ആടൈ’ മുതല്‍ അപ്പോളേ ആശുപത്രിയിലെ അവസാന നാളുകള്‍ വരെയുള്ള പുരട്ച്ചി തലൈവിയുടെ സിനിമാ-രാഷ്ട്രീയ ജീവിതമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ജയലളിതയുടെ നിരവധി ചിത്രങ്ങളില്‍ അവതരിപ്പിച്ച കോടമ്പാക്കം സെറ്റിട്ട് ചിത്രീകരിക്കുകയാണ് ചെയ്യുന്നതെന്ന് പ്രിയദര്‍ശിനി പറയുന്നു.
ജയലളിതയുടെ 68 വര്‍ഷങ്ങള്‍ സിനിമയാക്കുമ്പോള്‍ പല സ്ഥലങ്ങളും സെറ്റിടേണ്ടി വരും. ബ്ലാക്ക് ആന്റ് വൈറ്റായി തുടങ്ങുന്ന ചിത്രം പിന്നീട് കളറിലേക്ക് മാറുന്ന രീതിയിലാണ് ചിത്രീകരണം ഉദ്ദേശിക്കുന്നത്.
ജലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24ന് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. അതേസമയം, എഎല്‍ വിജയിന്റെ സംവിധാനത്തില്‍ ജയലളിതയുടെ ജീവിതം മുന്‍നിര്‍ത്തിയുള്ള മറ്റൊരു ബയോപിക് ഒരുങ്ങുന്നുണ്ട്.
മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് നടി കനിഹ. വ്യത്യസ്തമായ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ഈ താരം വിവാഹ ശേഷവും സിനിമയില്‍ സജീവമാണ്. ഭാഗ്യദേവത, പഴശ്ശിരാജ, സ്പിരിറ്റ് തുടങ്ങി നിരവധി വിജയ ചിത്രങ്ങളുടെ ഭാഗം. സിനിമയില്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുമ്പോഴും കനിഹയ്ക്ക് വലിയ വേദന സമ്മാനിച്ച നാളുകളുണ്ടായിരുന്നു. അടുത്തിടെ ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അവര്‍ അക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
അഞ്ച് മാസം ഗര്‍ഭിണി ആയിരിക്കവെ അബോര്‍ഷനായി. കുഞ്ഞിനെ നഷ്ടമായ വേദനയില്‍ നിന്നും മുക്തയാവാന്‍ കുറച്ചു സമയമെടുത്തു. ഈ കാലത്ത് മാനസികവും ശാരീരികവുമായ വേദനകളിലൂടെയാണ് താന്‍ കടന്നുപോയെത്. ഇതിനിടയിലാണ് താനും ശ്യാമും വേര്‍പിരിയുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതൊക്കെ നുണയല്ലേയെന്നും കാര്യങ്ങളെക്കുറിച്ച് നമുക്ക് കൃത്യമായി അറിയാമല്ലോയെന്നും പറഞ്ഞ് അദ്ദേഹം ആശ്വസിപ്പിച്ചിരുന്നു. അതുപോലെ അടുത്ത പ്രാവശ്യവും കുട്ടിയെ ജീവനോടെ കിട്ടാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിരുന്നു.
അവന്‍ ഞങ്ങളുടെ അത്ഭുത ബാലനാണ്. മരിക്കും എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിട്ടും മരണത്തെ തോല്‍പ്പിച്ച് ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തിയ പോരാളി. അമേരിക്കയിലെ ആശുപത്രിയിലായിരുന്നു പ്രസവം. ജനിച്ചപ്പോഴേ ഹൃദയത്തിന് തകരാര്‍ ഉണ്ടായിരുന്നു. കുഞ്ഞിനെ കയ്യില്‍ തന്നിട്ട് ഉടനെ മടക്കി വാങ്ങി. ഒരുപക്ഷേ ഇനിയവനെ ജീവനോടെ കാണില്ലെന്ന് പറഞ്ഞു. തളര്‍ന്നു പോയി ഞാന്‍.
പത്തു മാസം ചുമന്നു പെറ്റ കുഞ്ഞിന്റെ ജീവനാണ് എന്റെ കയ്യില്‍ നിന്ന് തട്ടിയെടുക്കുന്നത്. ഞാന്‍ അലറിക്കരഞ്ഞു. ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി നടത്താനായിരുന്നു ഡോക്ടര്‍മാരുടെ തീരുമാനം. പരാജയപ്പെട്ടാല്‍ കുട്ടിയുടെ മരണം ഉറപ്പ്. വിജയിച്ചാല്‍ തന്നെ ജീവിതത്തിലേയ്ക്ക് മടങ്ങി വരാന്‍ ഒരുപാട് കടമ്പകള്‍. ഒരോ ദിവസവും എന്നെക്കൊണ്ട് പല പേപ്പറുകളിലും ഒപ്പു വയ്പ്പിക്കും. കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാണെന്നും എന്തെങ്കിലും പറ്റിയാല്‍ ആശുപത്രിയും ഡോക്ടര്‍മാരും ഉത്തരവാദികളല്ലെന്നുമുള്ള സമ്മത പത്രങ്ങളാണ് അവ.
ഒടുവില്‍ അമ്പതാം ദിവസമാണ് എനിക്കെന്റെ കുഞ്ഞിനെ കാണാന്‍ പറ്റുന്നത്, ഐസിയുവിലെ ഏകാന്തതയില്‍. സൂചി കുത്താത്ത ഒരിഞ്ചു സ്ഥലം ഉണ്ടായിരുന്നില്ല. ആ കുഞ്ഞ് ശരീരത്തില്‍. രണ്ടു മാസം ഐസിയുവില്‍ മരണത്തോടു പോരാടി വിജയിച്ചു ജീവിതത്തിലേക്ക് മടങ്ങിയെത്തി. ഇപ്പോഴും ആ പാടുണ്ട് അവന്റെ ദേഹത്ത് കനിഹ പറയുന്നു.
വിവാഹമോചന വാര്‍ത്തകളെപ്പറ്റിയും കനിഹയ്ക്ക് പറയാനേറെയുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഞാന്‍ സജീവമാണ്. എന്റെ ഫേസ്ബുക്ക് പേജുകള്‍ നേരിട്ട് തന്നെയാണ് കൈകാര്യം ചെയ്യുന്നത്. മറ്റുള്ളവരെ വേദിപ്പിക്കുകയും അതില്‍ ആഹ്ലാദം കണ്ടെത്തി ആസ്വദിക്കുന്നതും ചിലരുടെ വിനോദമാണ്. വിവാഹ മോചന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടര്‍ന്നപ്പോള്‍ ഫോണ്‍ വിളിയുടെ തിരക്കായിരുന്നു. വല്ലാത്ത സങ്കടവും ദേഷ്യവും തോന്നിയിരുന്നു. പിന്നെ അത് വിട്ടു കളയുകയാണ് ചെയ്തത്- കനിഹ പറയുന്നു.
അന്തരിച്ച നടനും സംവിധായകനുമായ ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം നാളെ. അമേരിക്കയിലുള്ള മകന്‍ രവിരാജ് ഇന്നെത്തും. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ 6.45നു പാടിവട്ടം പാന്‍ജോസ് അപ്പാര്‍ട്‌മെന്റില്‍ കൊണ്ടുവരും.
കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന പ്രാര്‍ഥനാചടങ്ങുകള്‍ക്കുശേഷം 7.45നു പൊതുദര്‍ശനത്തിനായി എറണാകുളം നോര്‍ത്ത് ടൗണ്‍ ഹാളിലേക്കു കൊണ്ടുപോകും. 10 വരെ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്നു സ്വദേശമായ പത്തനംതിട്ടയിലേക്കു കൊണ്ടുപോകുന്ന വഴി ആലപ്പുഴയില്‍ ക്യാപ്റ്റന്‍റെ പ്രിയപ്പെട്ട ഭക്ഷണശാലയായ ബ്രദേഴ്‌സ് ഹോട്ടലില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനായി അല്‍പനേരം നിര്‍ത്തും.
ഒന്നരയോടെ പത്തനംതിട്ടയില്‍ എത്തിച്ചു മാക്കാംകുന്ന് സെന്റ് പീറ്റേഴ്‌സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ 3.30 വരെ പൊതുദര്‍ശനത്തിനു വയ്ക്കും. 3.45 മുതല്‍ 4.15 വരെ ഓമല്ലൂരിലെ ബന്ധുവീട്ടില്‍. അഞ്ചിനു പുത്തന്‍പീടിക നോര്‍ത്ത് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സംസ്‌കരിക്കും. കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു ക്യാപ്റ്റന്‍ രാജു അന്തരിച്ചത്.
അമ്മയാകാനൊരുങ്ങുന്ന സന്തോഷത്തിലാണ് നടി കാവ്യാ മാധവൻ. നിറവയറിലുള്ള നടിയുടെ ചിത്രങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ബേബി ഷവർ ആഘോഷത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തു വന്നിരിക്കുന്നത്. അടുത്ത സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പമായിരുന്നു ആഘോഷം.
മഞ്ഞ ഗൗണിൽ അതിസുന്ദരിയായാണ് കാവ്യയെ കാണാനാകുക. കൺമണിയെ വരവേൽക്കാനുള്ള ഒരുക്കത്തിന്റെ സന്തോഷം കാവ്യയുടെ മുഖത്ത് കാണാം. കാവ്യ ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചുള്ള വാർത്ത അടുത്തിടെയാണ് പുറത്തുവന്നത്.
ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ പ്രൊമോഷന്റെ ഭാഗമായിട്ട് ഫ്‌ളവേഴ്‌സ് ചാനല്‍ വിളിച്ചുവരുത്തി പറ്റിക്കുകയും അപമാനിക്കുകയും ചെയ്‌തെന്ന വെളിപ്പെടുത്തലുമായി നടി ഹണിറോസ്. ഇത്തരം നെറികെട്ട രീതി കാണിക്കുന്നത് ഒരു മാധ്യമത്തിനും ചേര്‍ന്നതല്ലെന്നും ഹണി റോസ് പറയുന്നു.
ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ ദിവസം ഫ്‌ളവേഴ്‌സ് ചാനലില്‍ പോയത് ഒരു എപ്പിസോഡ് എന്ന് പറഞ്ഞു ഉച്ചയ്ക്ക് ചെന്ന് രാത്രി വരെ ഷൂട്ട് ചെയ്തു. രണ്ടു എപ്പിസോഡ് ആയി ടെലികാസ്റ്റ് ചെയ്തു. എന്നാല്‍, സിനിമയെപറ്റി ഒരു കാര്യവും എപ്പിസോഡില്‍ ഉണ്ടായില്ല. ഇത്തരം ഒരു അനുഭവം ഇതാദ്യമാണ്, ഇങ്ങനെ വിളിച്ചു വരുത്തി പറ്റിക്കുന്നത് അന്തസ്സിനു ചേര്‍ന്നതല്ലെന്ന് ഹണി പറയുന്നു
ഒരു പൈസ പോലും പ്രതിഫലം വാങ്ങാതെ മണിക്കൂറുകളോളം അവിടെ ഷൂട്ടിംഗിനിരുന്നത്. സത്യത്തില്‍ എനിക്കൊത്തിരി വിഷമം തോന്നിയെന്നും ഹണി റോസ് പറയുന്നു. ഫേസ്ബുക്കിലൂടെയാണ് ഹണി ചാനലിനെതിരെ ആഞ്ഞടിച്ചത്. മണിച്ചേട്ടന്റെ ജീവിതകഥപറയുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് ഫ്‌ളവേഴ്‌സ് ചാനലില്‍ കഴിഞ്ഞ ദിവസം പോയത്. സിനിമയെക്കുറിച്ച് പറഞ്ഞതെല്ലാം അവര്‍ എഡിറ്റ് ചെയ്ത് കളയുകയായിരുന്നുവെന്ന് ഹണി റോസ് പറയുന്നു.
കൊച്ചി: ക്യാപ്റ്റൻ രാജുവിന്റെ വിയോഗത്തില്‍ വേദന പങ്കിട്ട് മലയാള സിനിമാ ലോകം. രാജുവിന്റെ വേർപാട് മലയാള ചലച്ചിത്രലോകത്തിന് വലിയൊരു നഷ്ടം തന്നെയാണെന്ന് മമ്മൂട്ടി പറഞ്ഞു. ‘ഇത്രയും ബഹുഭാഷ ചിത്രങ്ങളിൽ അഭിനയിച്ച നടൻ മലയാളസിനിമയിൽ ഉണ്ടോ എന്നറിഞ്ഞുകൂടാ. അദ്ദേഹത്തിന്റെ രൂപഭംഗിയും അഭിനയചാതുര്യവുമാണ് മറ്റുഭാഷകളിലും സ്വീകാര്യനാക്കി മാറ്റിയതെന്നും മമ്മൂട്ടി അനുസ്മരിച്ചു.
എല്ലാവരേയും സ്നേഹിക്കാൻ മാത്രം അറിയാവുന്ന പ്രിയപ്പെട്ട നടനായിരുന്നു രാജുവേട്ടനെന്ന് മോഹൻലാൽ പറഞ്ഞു. “ലാലൂ…. രാജുച്ചായനാ’…. പ്രിയപ്പെട്ട രാജുവേട്ടന്റെ ഈ ശബ്ദം ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമൂഹ മാധ്യമത്തിലൂടെയായിരുന്നു മോഹൻലാൽ പ്രതികരിച്ചത്.
ഒരു മനുഷ്യസ്നേഹിയെയും നല്ല നടനെയുമാണ് ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗത്തിലൂടെ മലയാള സിനിമയ്ക്ക് നഷ്ടമായതെന്നായിരുന്നു ഇന്നസെന്റ് എംപിയുടെ പ്രതികരണം. അടുക്കും ചിട്ടയുമുള്ള സിനിമാ നടനാണ് അദേഹം. ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗത്തില്‍ കുടുംബത്തിന്റെ ദുംഖത്തില്‍ പങ്കുചേരുന്നതായും ഇന്നസെന്റ് പറഞ്ഞു.
തിങ്കളാഴ്ച രാവിലെ കൊച്ചിയിലെ വസതിയില്‍ വച്ചാണ് ക്യാപ്റ്റന്‍ രാജു അന്തരിച്ചത്. ദീർഘകാലമായി രോഗബാധിതനായിരുന്നു. വിവിധ ഭാഷകളിലായി അഞ്ഞൂറിലധികം സിനിമകളിൽ വേഷമിട്ട അദ്ദേഹം രണ്ട് സിനിമകളും സംവിധാനം ചെയ്തു.
കൊച്ചി: ചലച്ചിത്രതാരം ക്യാപ്റ്റന്‍ രാജു അന്തരിച്ചു. തിങ്കളാഴ്ച രാവിലെ കൊച്ചി ആലിന്‍ചുവടിലുള്ള വസതിയിലായിരുന്നു അന്ത്യം. 68 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ജൂണില്‍ അദ്ദേഹത്തെ ഒമാനിലെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അമേരിക്കയിലേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍ വെച്ച് ഹൃദയാഘാതമുണ്ടായതിനെത്തുടര്‍ന്ന് മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി വിമാനമിറക്കിയാണ് ക്യാപ്റ്റന്‍ രാജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഒമാനിലെ ചികിത്സക്കു ശേഷം കൊച്ചിയിലേക്ക് അദ്ദേഹത്തെ മാറ്റി. സൈന്യത്തില്‍ നിന്ന് റിട്ടയര്‍ ചെയ്ത ശേഷം 1981ല്‍ പുറത്തിറങ്ങിയ രക്തം എന്ന സിനിമയിലൂടെയാണ് ക്യാപ്റ്റന്‍ രാജു സിനിമയില്‍ അരങ്ങേറിയത്. ആദ്യകാലങ്ങളില്‍ വില്ലന്‍ വേഷങ്ങളിലായിരുന്നു അദ്ദേഹം ശ്രദ്ധേയനായത്. പിന്നീട് പവനായി എന്ന കഥാപാത്രത്തിലൂടെ ഹാസ്യത്തിലും കഴിവു തെളിയിച്ചു. 500 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലെ സിനിമകളിലും അദ്ദേഹം വേഷമിട്ടു.
ഇതാ ഒരു സ്നേഹഗാഥ, മി.പവനായി 99.99 എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മാസ്റ്റര്‍ പീസാണ് അവസാനമായി അഭിനയിച്ച ചിത്രം. പ്രമീളയാണ് ഭാര്യ. ഏക മകന്‍ രവിരാജ്
ചൈനയിലെ ഏറ്റവും പ്രശസ്ത സിനിമാ താരമായ ഫാന്‍ ബിങ്ബിങിനെ കാണാനില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ചൈനീസ് സിനിമകളിലും ഹോളിവുഡ് സിനിമകളിലും തിരക്കേറിയ താരമായ ബിങ്ബിങിന്റെ തിരോധാനം ആരാധകരില്‍ കടുത്ത ആശങ്ക പടര്‍ത്തിയിരിക്കുകയാണ്. അയണ്‍മെന്‍, എക്‌സ്‌മെന്‍ എന്നീ ചിത്രങ്ങളിലൂടെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധനേടിയ ബിങ്ബിങ് ചൈനയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരങ്ങളിലൊരാളാണ്
ജൂണ്‍ മാസത്തില്‍ ബിങ്ബിങ് ചൈന വിട്ടു പോയെന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നീട് ഇവരെ ആരും കണ്ടിട്ടില്ല. ടിബറ്റിലെ കുട്ടികളുടെ ആശുപത്രി സന്ദര്‍ശിച്ച ചിത്രം ഇവര്‍ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ മാസം തുടക്കത്തില്‍ ചിത്രം നീക്കം ചെയ്യപ്പെട്ടതായി ചൈനീസ് മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു.
നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ഇവര്‍ക്കെതിരേ അന്വേഷണം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് കാണാതായതെന്നും റിപ്പോര്‍ട്ടുകളുണ്ട്. നടിയുടെ തിരോധാനത്തില്‍ ചൈനീസ് ഭരണകൂടത്തെ കുറ്റപ്പെടുത്തിയും ചിലര്‍ രംഗത്ത് വന്നിട്ടുണ്ട്.
കന്യാസ്ത്രീകളുടെ സമരത്തെക്കുറിച്ചും, പീഡന പരാതിയെക്കുറിച്ചും ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനോട് പൊട്ടിത്തെറിച്ച മോഹൻലാലിൻറെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനു പിന്നാലെ ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ രംഗത്ത്.
സുഹൃത്തേ,
എനിക്ക് നിങ്ങളുടെ മുഖം ഓര്‍മ്മയില്ല. ശബ്ദം മാത്രമേ ഓര്‍മ്മയിലുള്ളു. നിങ്ങളുടെ ചോദ്യത്തിന് ഞാന്‍ പറഞ്ഞ മറുപടിയും മറക്കാനാവുന്നില്ല. അതുകൊണ്ടാണ് ഇങ്ങനെയൊരു കുറിപ്പ്. എന്റെ അച്ഛന്‍ന്റെയും അമ്മയുടെയും പേരില്‍ സമൂഹസേവനത്തിനും മനുഷ്യനന്മയ്ക്കുമായി രൂപീകരിച്ച ട്രസ്റ്റ് ആണ് ‘വിശ്വശാന്തി’ . നിശബ്ദമായി പലകാര്യങ്ങളും ഞങ്ങള്‍ ചെയ്യുന്നു. ഈ കഴിഞ്ഞ പ്രളയ ദുരന്തത്തില്‍ പെട്ടവര്‍ക്ക് ഒരുപാട് സഹായങ്ങള്‍ ഞങ്ങള്‍ എത്തിച്ചു . ഇപ്പോഴും ആ പ്രവര്‍ത്തി തുടരുന്നു.
അതിന്റെ ഭാഗമായി വിദേശത്തുനിന്നു സമാഹരിച്ച കുറേ സാധനങ്ങള്‍ ശനിയാഴ്ച കൊച്ചിയിലെ പോര്‍ട്ടില്‍ നിന്നും പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയക്കാനാണ് അതിരാവിലെ ഞാന്‍ കൊച്ചിന്‍ പോര്‍ട്ടില്‍ എത്തിയത്. ഞങ്ങള്‍ ക്ഷണിച്ചിട്ടാണ് അതിരാവിലെ തന്നെ അവിടെ മാധ്യമപ്രവര്‍ത്തകര്‍ വന്നത്. മാധ്യമപ്രവര്‍ത്തകരോട് ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരിക്കുമ്പോഴാണ് നിങ്ങള്‍ അനവസരത്തിലുള്ള ഒരു ചോദ്യം എന്നോട് ചോദിച്ചത്.
േരളം ഇപ്പോള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന വിഷയമായതുകൊണ്ട് തീര്‍ച്ചയായും ആ ചോദ്യം പ്രസക്തവുമാണ്. പക്ഷെ ആ ചോദ്യത്തിന് പെട്ടെന്നൊരു മറുപടി പറയാന്‍ തക്കവണ്ണമുള്ള ഒരു മാനസികനിലയില്‍ ആയിരുന്നില്ല ഞാന്‍. ഒരു മനുഷ്യന്‍ എന്ന നിലയിലും ഒരു മകന്‍ എന്ന നിലയിലും എന്റെ മനസ്സ് അപ്പോള്‍ മറ്റൊരാവസ്ഥയിലായിരുന്നു. അതുകൊണ്ടാണ് എന്റെ ഉത്തരം അങ്ങിനെയായത്.
അവിടെ നടക്കുന്ന ആ കര്‍മ്മത്തെപ്പറ്റി ഒരു ചോദ്യം പോലും ചോദിക്കാതെ നിങ്ങള്‍ ഇങ്ങനെ ഒരു ചോദ്യം ചോദിക്കാന്‍ പാടില്ലായിരുന്നു എന്ന് എന്റെ മനസ്സ് എന്നോട് പറഞ്ഞിട്ടുണ്ടാകാം… അതുകൊണ്ടാണ് അങ്ങനെ ഒരു ഉത്തരം എന്നില്‍ നിന്നും ഉണ്ടായത്. ഒരു രാത്രി കഴിഞ്ഞിട്ടും അത് മനസ്സില്‍ നിന്നും മായാതെ ഇരിക്കുന്നതിനാലാണ് ഇങ്ങനെ ഒരു കുറിപ്പ് …
എന്റെ ഉത്തരം ആ ചോദ്യം ചോദിച്ച വ്യക്തിയെ വേദനിപ്പിച്ചുവെങ്കില്‍ അത് ഒരു മൂത്ത ചേട്ടന്‍ പറഞ്ഞതാണ് എന്ന് കരുതി ക്ഷമിക്കുക. വിട്ടു കളഞ്ഞേക്കുക ….. എന്റെ ഉത്തരം ഒരു വ്യക്തിയെയോ, സ്ഥാപനത്തെയോ, പത്രപ്രവര്‍ത്തനത്തെയോ ഉദ്ദേശിച്ചായിരുന്നില്ല.. നമ്മള്‍ ഇനിയും കാണേണ്ടവരാണ് , നിങ്ങളുടെ ചോദ്യങ്ങള്‍ക്കു ഞാന്‍ മറുപടി പറയേണ്ടതുമാണ്…
സ്‌നേഹപൂര്‍വ്വം മോഹന്‍ലാല്‍