ഇന്ത്യൻ സിനിമാചരിത്രത്തിൽ നിർണായകസ്ഥാനമുള്ള മുംബൈയിലെ ആർ.കെ ഫിലിംസ്റ്റുഡിയോ ഓർമയാകുന്നു. സ്റ്റുഡിയോ വിൽക്കാൻ തീരുമാനിച്ചതായി കപൂർകുടുംബം പ്രഖ്യാപിച്ചു. ബോളിവുഡ് ഇതിഹാസം രാജ്കപൂര്‍ ഏഴുപതിറ്റാണ്ട് മുൻപ് സ്ഥാപിച്ച സ്റ്റുഡിയോ, ഒരുകാലത്ത് ഹിന്ദിസിനിമയുടെ വിജയത്തിന്‍റെ പര്യായമായിപോലും അറിയപ്പെട്ടിരുന്നു.
‘ഹൃദയത്തെ കല്ലാക്കിക്കൊണ്ട്, എന്നാൽ നന്നായി ആലോചിച്ചാണ് ഈ തീരുമാനം’. സ്റ്റുഡിയോ വിൽക്കാനുള്ള കപൂർ കുടുംബത്തിൻറെ തീരുമാനത്തെക്കുറിച്ച് ഉടമകളിലൊരാളായ ഋഷി കപൂർ പറഞ്ഞു.
ഡാൻസ് റിയാലിറ്റിഷോ ചിത്രീകരണത്തിനിടെ കഴിഞ്ഞവർഷം സ്റ്റുഡിയോയിൽ വൻ അഗ്നിബാധ ഉണ്ടായിരുന്നു. പ്രധാനവേദിയും പഴയകാല സിനിമകളുടെ വസ്തുക്കളും കത്തിനശിച്ചു. പുതുക്കിപണിത് നിലനിർത്തുന്നത് വൻസാമ്പത്തിക ചെലവ് എന്നതിനൊപ്പം, വസ്തുവകകളിൽ തർക്കം ഉടലെടുത്തേക്കാമെന്നതും തീരുമാനത്തിന് പിന്നിലുണ്ട്. ഏഴുപതിറ്റാണ്ടോളം ഇന്ത്യൻസിനിമയുടെ ഭാഗമായിരുന്ന സ്റ്റുഡിയോ വിൽക്കാനുള്ള തീരുമാനത്തെ സിനിമാപ്രവർത്തകർ വൈകാരികമായാണ് കാണുന്നത്.
1948ലാണ് രാജ്കപൂർ ആർ.കെ ഫിലിംസ് സ്ഥാപിച്ചത്. ബോളിവുഡ് ഹിറ്റുകളായ ആവാര, മേരാ നാംജോക്കർ, ബോബി തുടങ്ങി നൂറുകണക്കിന് സിനിമകളും, നിരവധി പരസ്യ, ചാനൽപരമ്പരകൾക്കും ആർ.കെ വേദിയായി.
ചലച്ചിത്ര സംവിധായകൻ കെ.കെ.ഹരിദാസ് അന്തരിച്ചു. ഹൃദയാഘാതംമൂലം രാവിലെ പതിനൊന്നരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അമ്പത്തിരണ്ട് വയസായിരുന്നു. 1994 മുതല്‍ ചലച്ചിത്രരംഗത്ത് സജീവമായ ഹരിദാസ് ഇരുപതിലധികം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. വധു ഡോക്ടറാണ്, കിണ്ണം കട്ട കള്ളന്‍, കല്യാണപിറ്റേന്ന്, ഇക്കരെയാണെന്റെ മാനസം, വെക്കേഷൻ, പഞ്ചപാണ്ഡവർ, ഒന്നാംവട്ടം കണ്ടപ്പോൾ, ഗോപാലപുരാണം തുടങ്ങി ഇരുപതോളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.
ഹരിദാസിന്റെ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ പേരു നേടിക്കൊടുത്തത് ‘വധു ഡോക്ടറാണ്’ ആണ്. ഭാര്യ അനിത. മക്കൾ ഹരിത, സൂര്യദാസ്. പത്തനംതിട്ട മൈലപ്രയാണ് കെ.കെ.ഹരിദാസിന്റെ ജനനം. അച്ഛൻ കുഞ്ഞുകുഞ്ഞ് സ്വർണ്ണപ്പണിക്കാരനായിരുന്നു. അമ്മ സരോജിനി. സഹോദരീ ഭർത്താവ് കണ്ണൂർ രാജനാണ് ഹരിദാസിനെ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത്. ദിലീപ് ആദ്യമായി നായകനായി അഭിനയിച്ചത് ഹരിദാസിന്റെ ‘കാക്കയ്‌ക്കും പൂച്ചയ്‌ക്കും കല്യാണം’ എന്ന ചിത്രത്തിലായിരുന്നു.
പ്രളയദുരിതത്തിൽ നിന്ന് കരകയറാൻ കഷ്ടപ്പെടുന്ന കേരളത്തെയും മലയാളികളേയും അധിക്ഷേപിച്ച റിപബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയെ പരിഹസിച്ച് നടൻ അജു വർഗീസ്. ഫെയ്സ് ബുക്കിലൂടെയാണ് അജുവിന്റെ പരിഹാസം. ‘മോനേ ഗോസ്വാമി നീ തീർന്നു’ എന്നായിരുന്നു അജിവിന്റെ പ്രതികരണം. അര്‍ണാബിനെതിരെ പോസ്റ്റിട്ട അജുവിനോട് നിങ്ങളോട് ഉള്ള ആരാധന പോയി എന്ന് ഒരു വ്യക്തി പറഞ്ഞിരുന്നു. ഇയാളോട് കേരളത്തെ മറന്നൊരു ആരാധന വേണോ എന്നും അജു ചോദിച്ചു.
കേരളത്തെ സഹായിക്കാൻ യു.എ.ഇ പ്രഖ്യാപിച്ച സഹായത്തെ കുറിച്ചുള്ള ചർച്ചയിലാണ് കഴിഞ്ഞദിവസം അർണബ് മലയാളികളെ അധിക്ഷേപിച്ച് രംഗത്തെത്തിയത്. താന്‍ കണ്ട എക്കാലത്തെയും നാണം കെട്ട ഒരു കൂട്ടം ആളുകളാണിതെന്നായിരുന്നു അര്‍ണാബിന്റെ പ്രസ്താവന. യു.എ.ഇ സഹായം കെട്ടുകഥയാണെന്നും കേന്ദ്രസര്‍ക്കാരിനെ അപമാനിക്കാനാണ് ശ്രമമെന്നുമായിരുന്നു അര്‍ണാബിന്റെ പ്രതികരണം.
സംഭവം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായതോടെ പ്രതിഷേധവുമായി മലയാളികൾ രംഗത്തെത്തി. റിപബ്ലിക്ക് ടി.വി ചാനലിന്‍റെ ഫെയ്ബുക്ക് പോസ്റ്റുകൾക്ക് കമന്‍റിട്ടാണ് പലരും പ്രതിഷേധിക്കുന്നത്.
പ്രളയത്തിൽ അകപ്പെട്ട് മരണത്തെ നേരിട്ട് കണ്ടാ മണിക്കൂറുകൾ. പ്രദേശത്തെ 32 കുടുംബങ്ങള്‍ അഭയം തേടിയത് സലീം കുമാറിന്റെ ലാഫിങ് വില്ലയുടെ രണ്ടാം നിലയിൽ. ഇവിടെയും കൂടി വെള്ളമെത്തിയാൽ പിന്നെ ചെറിയ ടെറസിൽ കയറേണ്ടി വരും. കൂട്ടത്തിൽ പ്രായമായവർ ഉള്ളതിനാൽ ഇവരെ മുകളിൽ കയറ്റാൻ ബുദ്ധിമുട്ടാണ്. കൂട്ടക്കരച്ചിൽ കേട്ടാണ് അതുവഴി പോയ സുനിലും സംഘവും ഇരുനില വീട് ശ്രദ്ധിച്ചത്. രണ്ടാം നിലയിൽ കയറി കുടുങ്ങിക്കിടന്നവരെ രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് ഇത് നടൻ സലിം കുമാറിന്റെ വീടാണെന്ന് മനസ്സിലായത്. തോളിൽ കയറ്റി അവിടെയുണ്ടായിരുന്ന എല്ലാവരെയും ബോട്ടിൽ കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു.
ഒടുവിൽ രക്ഷകനെത്തേടി നടൻ സലിംകുമാറെത്തി. ‘നന്ദി പറയുന്നില്ല. മരണം വരെയും ഹൃദയത്തിൽ സൂക്ഷിക്കും…’ സുനിലിനെ കെട്ടിപ്പിടിച്ചു സലിംകുമാർ പറഞ്ഞു. സലിംകുമാറും കുടുംബവും അയൽക്കാരും ഉൾപ്പെടെ 32 പേരെയാണു മാലിപ്പുറം സ്വദേശി കൈതവളപ്പിൽ സുനിലിന്റെ നേതൃത്വത്തിൽ സലിംകുമാറിന്റെ വീട്ടിൽനിന്നു രണ്ടു ഫൈബർ വള്ളങ്ങളിൽ രക്ഷപ്പെടുത്തിയത്. വെള്ളം ക്രമാതീതമായി ഉയരുന്നതു കണ്ടു സുരക്ഷിതത്വം തേടി സലിംകുമാറിന്റെ വീട്ടിലേക്ക് അയൽക്കാർ എത്തുകയായിരുന്നു.
എസ്. ശർമ എംഎൽഎ ആവശ്യപ്പെട്ടതനുസരിച്ചാണു മാലിപ്പുറം മൽസ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘം പ്രസിഡന്റായ സുനിൽ രണ്ടു ഫൈബർ ബോട്ടുകളുമായി പറവൂരിൽ രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. കോസ്റ്റ് ഗാർഡിലെ താൽക്കാലിക ജീവനക്കാരായ പുളിക്കൽ രാജീവ്, കളത്തിൽ സുരേഷ്, മേപ്പറമ്പിൽ മഹേന്ദ്രൻ, പോണത്ത് പ്രസാദ്, സുഹൃത്ത് അഴീക്കകടവിൽ സന്ദീപ് എന്നിവരെ കൂട്ടിയായിരുന്നു യാത്ര. ചിറ്റാറ്റുകര കേന്ദ്രീകരിച്ചു നടത്തിയ രക്ഷാപ്രവർത്തനത്തിൽ കുഞ്ഞുങ്ങളെ ഉൾപ്പെടെ സുനിലും സംഘവും 700 പേരെ രക്ഷപ്പെടുത്തി.
പ്രളയക്കെടുതിയുടെ ദുരിതം അനുഭവിച്ച് അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ ഭാര്യയും മകള്‍ ശ്രീലക്ഷ്മിയും. ദിവസങ്ങളായി പെയ്ത മഴയെ തുടര്‍ന്ന് മൂന്ന് ദിവസമായി ചാലക്കുടിയിലെ വീട്ടില്‍ കുടുങ്ങിയിരിക്കുകയായിരുന്നു മണിയുടെ ഭാര്യയും മകളും. മൂന്ന് ദിവസത്തോളം ഭക്ഷണവും വെള്ളവുമില്ലാതെ വീടിന്റെ സണ്‍ഷെയ്ഡില്‍ കഴിയേണ്ടി വന്നതായി മണിയുടെ ഭാര്യ വെളിപ്പെടുത്തി. ഒടുവില്‍ ബോട്ടില്‍ എത്തിയവരാണ് രക്ഷിച്ചത്.
പ്രളയക്കെടുതിയുടെ ദുരിതം അനുഭവിച്ച് അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ ഭാര്യയും മകള്‍ ശ്രീലക്ഷ്മിയും. ദിവസങ്ങളായി പെയ്ത മഴയെ തുടര്‍ന്ന് മൂന്ന് ദിവസമായി ചാലക്കുടിയിലെ വീട്ടില്‍ കുടുങ്ങിയിരിക്കുകയായിരുന്നു മണിയുടെ ഭാര്യയും മകളും. മൂന്ന് ദിവസത്തോളം ഭക്ഷണവും വെള്ളവുമില്ലാതെ വീടിന്റെ സണ്‍ഷെയ്ഡില്‍ കഴിയേണ്ടി വന്നതായി മണിയുടെ ഭാര്യ വെളിപ്പെടുത്തി. ഒടുവില്‍ ബോട്ടില്‍ എത്തിയവരാണ് രക്ഷിച്ചത്.
കലാഭവന്‍ മണി നിര്‍മ്മിച്ച കലാഗൃഹത്തിലും വെള്ളം കയറിയിരുന്നു. മരണം മുന്നില്‍ കണ്ട ദിവസങ്ങളാണ് കടന്നുപോയതെന്ന് മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ പറഞ്ഞു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ചാലക്കുടി പേരാമ്പ്ര സെന്റ് ആന്റണീസ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുകയായിരുന്നു രാമകൃഷ്ണന്‍.
കേരളത്തെ ദുരിതത്തില്‍ മുക്കിയ പ്രളയത്തില്‍, നേരിട്ടുള്ള രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ അപൂര്‍വ്വം സിനിമാതാരങ്ങളില്‍ ഒരാളായിരുന്നു ടൊവീനോ തോമസ്. താരഭാരമെല്ലാം മാറ്റിവച്ച് ഏറ്റവും ആവശ്യമുള്ള സമയത്ത് നാട്ടിലെ സാധാരണക്കാര്‍ക്കൊപ്പം ദുരന്തമുഖത്തെത്തിയ ടൊവീനോ രക്ഷാപ്രവര്‍ത്തന ചിത്രങ്ങളില്‍ നിരന്തരം പ്രത്യക്ഷപ്പെട്ടിരുന്നു. അപ്രതീക്ഷിതമായെത്തിയ ആ പ്രളയദിനങ്ങളിലേക്ക് തിരിഞ്ഞുനോക്കുകയാണ് ടൊവീനോ. ദുരിതാശ്വാസപ്രവര്‍ത്തനത്തിലേക്ക് താന്‍ എത്തിച്ചേര്‍ന്നതും അപ്രതീക്ഷിതമായാണെന്ന് പറയുന്നു മലയാളികളുടെ പ്രിയതാരം.
‘ഓഗസ്റ്റ് 15നാണ് എല്ലാത്തിന്റെയും തുടക്കം. ഒരു ഓള്‍ ഇന്ത്യാ ട്രിപ്പ് കഴിഞ്ഞുള്ള മടക്കയാത്രയിലായിരുന്നു ഞാന്‍. കോഴിക്കോട്ടെത്തിയപ്പോള്‍ ഒരു ഡോക്ടറും സുഹൃത്തും എന്നെ വിളിച്ചു. ചികിത്സ തേടിയെത്തിയ ഒരാള്‍ക്ക് എന്നെ കാണണമെന്നുണ്ടെന്നും വരണമെന്നും പറഞ്ഞു. അന്നത്തെ മഴ കണ്ടപ്പോള്‍ എനിക്കെന്തോ അസാധാരണത്വം തോന്നിയിരുന്നു. കോഴിക്കോട് നഗരത്തിലാണ് ഡോക്ടറുടെ വീട്. ഞാനെത്തുമ്പോഴേക്ക് അവിടെ വെള്ളം കയറിത്തുടങ്ങിയിരുന്നു. ആശങ്കയോടെയാണ് തിരികെ വീട്ടിലെത്തിയത്.’
തന്റെ വീട് നില്‍ക്കുന്ന സ്ഥലത്തെ പ്രളയം ബാധിച്ചില്ലെങ്കിലും ചുറ്റുപാടും സംഭവിക്കുന്നതിന്റെ വിവരങ്ങള്‍ ഭയപ്പെടുത്തിയെന്നും പറയുന്നു ടൊവീനോ. ‘നമുക്ക് എന്തെങ്കിലും ചെയ്യേണ്ടേ എന്ന് ഒരു സുഹൃത്തിനോട് ചോദിച്ചു. ദുരന്തമുഖത്തേക്ക് നേരിട്ടിറങ്ങണമെന്നൊന്നും ചിന്തയില്ലായിരുന്നു അപ്പോള്‍. ആശയക്കുഴപ്പങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ വീടിന് പുറത്തേക്കിറങ്ങി. പിന്നീടെല്ലാം സംഭവിക്കുകയായിരുന്നു.’
പ്രളയത്തിന്റെ തീവ്രത അറിയാതിരുന്നതിനാല്‍ ആദ്യദിനങ്ങളില്‍ പലരും തന്നെക്കണ്ട് സെല്‍ഫി എടുക്കുമായിരുന്നെന്ന് പറയുന്നു ടൊവീനോ. ‘പലരും വീടുവിട്ട് ഇറങ്ങാന്‍ തയ്യാറായിരുന്നില്ല. അതിനായി പലരോടും ശബ്ദമുയര്‍ത്തി സംസാരിക്കേണ്ടിവന്നിട്ടുണ്ട്. ഭീഷണിയുടെ സ്വരം ഉപയോഗിക്കേണ്ടിവന്നിട്ടുണ്ട്.’ രണ്ട് സുഹൃത്തുക്കള്‍ക്കിടയിലുണ്ടായ സംഭാഷണത്തില്‍ നിന്ന രൂപംകൊണ്ട കൂട്ടായ്മയുടെ വലുപ്പം പിന്നീട് വര്‍ധിച്ചുവന്നെന്നും പറയുന്നു ടൊവീനോ. ‘പലപ്പോഴായി എന്നോടൊപ്പം കൂടിയ ചെറുപ്പക്കാരെല്ലാം കിടുവായിരുന്നു. ചാലക്കുടിക്കാരായ കുറച്ചുപേരേ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നുള്ളൂ. ലക്ഷദ്വീപില്‍ നിന്നുള്ള ഒരാളുണ്ടായിരുന്നു ഞങ്ങളുടെ കൂട്ടത്തില്‍.’
ദിവസങ്ങള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനിടെ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും പറയുന്നു ടൊവീനോ. ‘ഒരു ഘട്ടത്തില്‍ എടിഎം ബൂത്തുകള്‍ വെള്ളംകയറി പ്രവര്‍ത്തനരഹിതമായിരുന്നു. സാധനങ്ങള്‍ വാങ്ങി ഞങ്ങളുടെ കൈയിലുണ്ടായിരുന്ന പണം വേഗം തീര്‍ന്നു. വലിയ പ്രതിസന്ധിയായിരുന്നു അത്. കച്ചവടക്കാരോട് സഹായം ചോദിച്ചു. ഇടുക്കിയിലെ ഒരു മജിസ്‌ട്രേറ്റിനോടും ഇക്കാര്യം പറഞ്ഞു. വ്യാപാരികളില്‍ നിന്ന് സാധനങ്ങള്‍ ലഭ്യമാക്കാന്‍ വേണമെങ്കില്‍ നിയമപരമായി വഴിയുണ്ടാക്കാമെന്ന് അദ്ദേഹം പറഞ്ഞു.’ ആവശ്യസമയത്ത് സാധനങ്ങള്‍ നല്‍കാന്‍ തയ്യാറാവാതിരുന്ന വ്യാപാരികളും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നെന്നും പറയുന്നു ടൊവീനോ. ഈ ദിനങ്ങള്‍ക്കിടെ കേട്ട ഒരു സംഭാഷണം ഓര്‍മ്മയില്‍ നിന്ന് മായുന്നില്ലെന്നും ഇനിയങ്ങോട്ട് ജീവിക്കാനുള്ള ഏറ്റവും വലിയ പ്രചോദനമാണ് അതെന്നും പറയുന്നു ടൊവീനോ. ‘മോനേ, ക്ഷമിക്കണം. നീയില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ മരിച്ചുപോയേനേയെന്ന് ഒരു ചേട്ടന്‍ എന്നോട് പറഞ്ഞു. വീടുവിട്ടിറങ്ങാന്‍ ആദ്യം പറഞ്ഞപ്പോള്‍ ആദ്യം ഞങ്ങളോട് കയര്‍ത്ത ഒരാളായിരുന്നു അത്’, ടൊവീനോ പറഞ്ഞവസാനിപ്പിക്കുന്നു. ടൈസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ പ്രളയകാല അനുഭവങ്ങളെക്കുറിച്ച് ടൊവീനോ പറയുന്നത്.
“ഇനിയെന്ത് വന്നാലും അതെല്ലാം നേരിടാനുള്ള വലിയ അനുഭവമാണ് ഈ പ്രളയത്തിലൂടെ നമ്മളെല്ലാം നേടിയതെന്ന് ടൊവീനോ ഒപ്പമുണ്ടായിരുന്ന വളണ്ടിയര്‍മാരോട് പറഞ്ഞു”
വലുപ്പ ചെറുപ്പമില്ലാതെ ഓരോരുത്തരും ദുരിതാശ്വാസപ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ക്യാംപുകളിൽ ഉറക്കമൊഴിച്ച് വോളന്റീയറുമാർക്കൊപ്പം സജീവമാണ് ടൊവീനോയും. തലയിൽ അരചാക്കേറ്റിയും ഗ്യാസ്കുറ്റി ചുമന്നുമൊക്കെ താരം സാധാരണക്കാരിലൊരാളായി ജോലി ചെയ്യുന്നുണ്ട്. ഇപ്പോൾ വൈറലാകുന്നത് ദുരിതാശ്വാസ ക്യാംപുകളിൽ താരം പറഞ്ഞവാക്കുകളാണ്. അത്രമേൽ ഊർജമേകുന്നതാണ് ടൊവീനോയുടെ ഓരോ വാക്കും.
വെള്ളമിറങ്ങുന്നതോടെ കൂടുതല്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. ഇനിയും കുറേ കാര്യങ്ങള്‍ ചെയ്യാനുണ്ട്. മുഴുവന്‍ ചെയ്യുക. കേരളത്തിലെ ചിലരുടെ സ്വഭാവം മാറ്റുന്ന രീതിയിലുള്ള ദുരന്തമാണ് നമ്മള്‍ കണ്ടത്. എന്തുവന്നാലും നേരിടാനുള്ള ആർജവം നമുക്കെല്ലാവർക്കുമുണ്ട്. പ്രളയത്തിന്റെ പോസിറ്റീവ് വശങ്ങൾ കൂടി കാണാൻ ഈ അവസരം പ്രയോജനപ്പെടുത്തകയാണ് വേണ്ടതെന്ന് ടൊവിനോ പറയുന്നു.
പ്രളയത്തിന്റെ ആദ്യദിവസം തന്നെ ഇരിങ്ങാലക്കുടയിലെ തന്റെ വീട് ദുരിതബാധിതര്‍ക്കായി തുറന്നുകൊടുത്തുകൊണ്ടാണ് ടൊവീനോ ഞെട്ടിച്ചത്. പിന്നീടുള്ള ദിവസങ്ങളില്‍ ഒരു വളണ്ടിയറായി ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധനങ്ങള്‍ കണ്ടെത്തുന്നതിനും പായ്ക്ക് ചെയ്ത് ലോറിയിലാക്കി അയയ്ക്കുന്നതിനും ടൊവീനോ മുന്‍പന്തിയിലുണ്ടായിരുന്നു. ഒട്ടും താരപരിവേഷമില്ലാതെ ക്യാമ്പുകളില്‍ ഓടി നടന്ന് കാര്യങ്ങള്‍ ഏകോപിപ്പിച്ച ടൊവീനോ ഏവരുടെയും ഹൃദയം കവര്‍ന്നു.
ഓരോ ഘട്ടങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലൂടെ ജനങ്ങളോട് നേരിട്ട് സംവദിക്കാനും അദ്ദേഹം മറന്നില്ല. വെള്ളം കയറിയിട്ടും വീടുകളില്‍ നിന്ന് ഇറങ്ങിപ്പോരാന്‍ മടിക്കുന്നവരോട് നേരിടുന്ന ദുരന്തത്തിന്റെ ഗൗരവം മനസിലാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന ടൊവിനോയുടെ വാക്കുകളും വൈറലായി. കേരളത്തിലെ ജനങ്ങളോടുള്ള അഭ്യര്‍ത്ഥന കൂടിയായിരുന്നു അത്. ഇരിങ്ങാലക്കുട കേന്ദ്രീകരിച്ചായിരുന്നു ടൊവീനോയുടെ പ്രവര്‍ത്തനമെങ്കിലും ഏവര്‍ക്കും മാതൃകയാക്കാവുന്ന പ്രവര്‍ത്തനമാണ് യുവതാരം കാഴ്ച വച്ചത്.
പ്രളയം കൊണ്ട് ദുരിതമനുഭവിക്കുന്നവർക്ക് തന്റെ വീട്ടിൽ താമസിക്കാം എന്ന് ഒരു പോസ്റ്റ് സിനിമാതാരം ടൊവിനോ തോമസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇരിങ്ങാലക്കുടയിലെ ദുരിതബാധിത ക്യാമ്പുകളില്‍ ഇതിന് പിന്നാലെ താരം സുഹൃത്തുക്കളുമായി എല്ലാ ക്യാമ്പുകളും സന്ദര്‍ശിച്ച് ആവശ്യമായ എല്ലാ സാധനങ്ങളും എത്തിച്ചു .
ഫേസ്ബുക്കിൽ വിമർശിച്ചവർക്ക് ചുട്ടമറുപടി നൽകിയ ടോവിനോ തന്റെ പ്രവർത്തിയിലൂടെയും മാതൃകയാകുകയാണ് . മറ്റു താരങ്ങളും സജീവമായി ദുരിതാശ്വാസ ക്യാപുകളിൽ സഹായമെത്തിക്കുന്നുണ്ട്.
കൊച്ചി: മഴ ഇപ്പോഴു ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മിക്കവരും വീടുകള്‍ വിട്ട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറുകയാണ്. ഇിതിനെട നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ വീട്ടില്‍ വെള്ളം കയറി. വീട്ടില്‍ കഴുത്തറ്റം വെള്ളമാണെന്ന് സോഷ്യല്‍മീഡിയയിലൂടെ ഇന്നലെ ധര്‍മ്മജന്‍ അറിയിച്ചിരുന്നു. വഞ്ചിയില്‍ താനും കുടുംബവും വീട്ടില്‍നിന്ന് രക്ഷപ്പെട്ടുവെന്നും ഇപ്പോള്‍ സുരക്ഷിതരാണെന്നും അദ്ദേഹം പിന്നീട് വ്യക്തമാക്കി.
അര്‍ജ്ജുന്‍ കപൂറും പരിനീതി ചോപ്രയും പ്രധാനവേഷത്തിലെത്തുന്ന ചിത്രം നമസ്‌തേ ഇംഗ്ലണ്ടിന്റെ പുതിയ പോസ്റ്ററുകള്‍ പുറത്തുവിട്ടു. പ്രണയത്തിന് എത്ര ദൂരംവേണമെങ്കിലും താണ്ടാന്‍ കഴിയുമെന്ന ടാഗ് ലൈനോടു കൂടി ചിത്രത്തിന്റെ രണ്ട് പോസ്റ്ററുകളാണ് പരിനീതി പങ്കുവെച്ചിരിക്കുന്നത്. ആദ്യ പോസ്റ്ററില്‍ പരിനീതി ദുപ്പട്ടയായി ബ്രിട്ടീഷ് പതാക പുതച്ചിരിക്കുന്നു. അടുത്ത പോസ്റ്ററില്‍ പതാക ടി ഷര്‍ട്ടായി അര്‍ജ്ജുന്‍ കപൂര്‍ അണിഞ്ഞിരിക്കുന്നതുമാണ് ചിത്രം.
അക്ഷയ് കുമാര്‍ കത്രീന കൈഫ് എന്നിവര്‍ പ്രധാന വേഷത്തിലെത്തി 2007ല്‍ തീയേറ്ററുകളില്‍ ഹിറ്റായി മാറിയ നമസ്‌തേ ലണ്ടന്റെ രണ്ടാം ഭാഗമാണ്. വിപുല്‍ അമൃത ലാല്‍ തന്നെയാണ് ആ ചിത്രത്തിന്റെയും സംവിധായകന്‍. പഞ്ചാബില്‍ നിന്ന് വരുന്ന രണ്ടു പ്രണയിതാക്കളുടെ ജീവിതത്തിലൂടെയാണ് നമസ്‌തേ ഇംഗ്ലണ്ട് സഞ്ചരിക്കുന്നത്.
പഞ്ചാബ് , ധാക്ക, ബ്രൂസെല്‍സ് ,ലണ്ടന്‍ എന്നിവിടങ്ങളിലാണ് ചിത്രം ഷൂട്ട് ചെയ്തത്. ഇഷ്‌ക് സാദേയ്ക്ക് ശേഷം അര്‍ജ്ജുനും പരിനീതിയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും നമസ്‌തേ ഇംഗ്ലണ്ടിനുണ്ട ചിത്രം ഒക്ടോബര്‍ 12ന് തീയേറ്ററുകളിലെത്തും.