അമ്മ മഴവില്‍ ഷോയുടെ പരിശീലനത്തിനിടെ ദുല്‍ഖര്‍ സല്‍മാന് പരിക്ക് . നൃത്ത പരിശീലനത്തിനിടെയാണ് ദുല്‍ഖറിന്റെ കാലുകള്‍ക്ക് പരിക്ക് പറ്റിയത്. ഉടനെ തന്നെ ദുല്‍ഖറിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. കാലുകള്‍ക്കേറ്റ പരിക്ക് സാരമുള്ളതല്ലെന്നും വിശ്രമം ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരത്താണ് ഇനി തുടര്‍ന്നുള്ള റിഹേഴ്‌സല്‍ അതിനായി ദുല്‍ഖര്‍ അടുത്ത ദിവസം തന്നെ തിരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
മഴവില്‍ മനോരമയ്ക്കു വേണ്ടി അഭിനേതാക്കളുടെ സംഘടനയായ അമ്മ, കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തില്‍ ഒരുക്കുന്ന മലയാളത്തിലെ നൂറിലേറെ താരങ്ങളാണ് അണിനിരക്കുന്നത്. അഞ്ചു മണിക്കൂറിലേറെ നീളുന്ന ദൃശ്യവിരുന്ന് ഈമാസം ആറിന് വൈകിട്ട് അഞ്ചരയ്ക്ക് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. ഷോയുടെ റിഹേഴ്‌സല്‍ ക്യാംപ് കൊച്ചിയില്‍ പുരോഗമിക്കുകയാണ്. മൂന്നാം തീയതി മുതല്‍ തിരുവനന്തപുരത്തേക്കു റിഹേഴ്‌സല്‍ ക്യാംപ് മാറും. തുടര്‍ന്നു സ്റ്റേജ് റിഹേഴ്‌സല്‍ ഉള്‍പ്പെടെയുള്ള ഒരുക്കങ്ങള്‍ ഉണ്ടാവും. അമ്മയുടെ നേതൃത്വത്തില്‍ നടത്തുന്ന ആറാമത്തെ മെഗാഷോയാണിത്.
പഴയകാലത്തു ചലച്ചിത്ര രംഗത്തു പ്രവര്‍ത്തിച്ചിരുന്ന 15 പേരെ ഷോയുടെ തുടക്കത്തില്‍ ആദരിക്കും. നടന്‍ മധുവിന്റെ നേതൃത്വത്തിലാണിത്. ഇവര്‍ക്കു മലബാര്‍ ഗോള്‍ഡും മഴവില്‍ മനോരമയും സ്വര്‍ണനാണയങ്ങള്‍ സമ്മാനിക്കും. ആധുനിക സാങ്കേതിക സംവിധാനങ്ങളോടെ പുതിയ രീതിയിലാണ് മെഗാ ഷോ ഒരുക്കുന്നത്. പുറത്തുനിന്നുള്ള സാങ്കേതിക വിദഗ്ദരാണ്.
വിവാദമായ ദേശീയ ചലച്ചിത്ര പുരസ്ക്കാര സമർപ്പണ ചടങ്ങില്‍ പങ്കെടുത്ത് അവാര്‍ഡ് സ്വീകരിച്ച ഗായകന്‍ കെ.ജെ.യേശുദാസിനെതിരെയും സംവിധായകന്‍ ജയരാജിനെതിരെയും പ്രതിഷേധം ശക്തമാവുന്നു. ഇരുവരുടെയും സമീപനം ദൗര്‍ഭാഗ്യകരമാണെന്നും പുതുതലമുറ കാണിച്ച ആര്‍ജവം അവര്‍ മനസിലാക്കുമെന്ന് കരുതുന്നതായും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു
ദേശീയ പുരസ്ക്കാരം വിതരണം അവസാനിച്ചെങ്കിലും പ്രതിഷേധത്തിന്റെ ചൂട് കുറയുന്നില്ല . എല്ലാവരോടും ഒപ്പം നിന്നിട്ട് അവസാനം പുരസ്ക്കാരം വാങ്ങിയ യേശുദാസിന്റെയും ജയരാജിന്റെയും നിലാപാടുകളാണ് കൂടുതല്‍ വിമര്‍ശനവിധേയമാകുന്നത്. തീരുമാനം വ്യക്തിപരമാകാമെങ്കിലും അവര്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകേണ്ടവരായിരുന്നുവെന്ന് കമല്‍ പറഞ്ഞു.
വ്യക്തിപരമായ കാര്യത്തിന് വേണ്ടിയുള്ള യേശുദാസിന്റെയും ജയരാജിന്റെയും സമീപനത്തില്‍ ദുഃഖമുണ്ടെന്ന് മുന്‍പുരസ്ക്കാര ജേതാവും ചിത്രസംയോജകയുമായ ബീന പോള്‍ പറഞ്ഞു . പ്രതിഷേധം ഉണ്ടായിട്ടും അത് ഗൗനിക്കാത്ത കേന്ദ്രസര്‍ക്കാര്‍ സമീപനം ആശങ്കയുണ്ടാക്കുന്നതാണെന്നാണ് സിനിമപ്രവര്‍ത്തകരുടെ പൊതുവികാരം.
ന്യൂഡൽഹി∙ ദേശീയ ചലച്ചിത്ര അവാര്‍ഡ്ദാനം പ്രതിസന്ധിയിൽ. 11 പേർക്കു മാത്രം രാഷ്ട്രപതിയും ബാക്കിയുള്ളവർക്കു വാർത്താ വിതരണ പ്രക്ഷേപണ മന്ത്രിയും അവാർഡ് സമ്മാനിക്കുമെന്ന തീരുമാനത്തിനെതിരെയാണ് അവാർഡ് ജേതാക്കളുടെ പ്രതിഷേധം. അനുനയിപ്പിക്കാൻ മന്ത്രി സ്മൃതി ഇറാനി നടത്തിയ ശ്രമം പരാജയപ്പെട്ടു. രാഷ്ട്രപതി നല്‍കിയില്ലെങ്കില്‍ ചടങ്ങ് ബഹിഷ്കരിക്കുമെന്നു ജേതാക്കള്‍ വ്യക്തമാക്കി. എല്ലാ ജേതാക്കളും ഒപ്പിട്ട പരാതി വാര്‍ത്താവിതരണ മന്ത്രാലയത്തിനു നല്‍കും. വൈകിട്ട് നാലിനു വിജ്ഞാൻ ഭവനിലാണ് അവാർഡ് ദാനം സംഘടിപ്പിച്ചിരിക്കുന്നത്.
വേർതിരിവു കാട്ടുന്ന നിലപാടിൽ സർക്കാർ ഉറച്ചുനിന്നാൽ ചടങ്ങു ബഹിഷ്കരിക്കുമെന്നു മന്ത്രിയിൽനിന്ന് അവാർഡ് സ്വീകരിക്കാൻ നിർദേശിക്കപ്പെട്ട മലയാളികളുൾപ്പെടെ പലരും വ്യക്തമാക്കി. ബുധനാഴ്ച ചടങ്ങിന്റെ റിഹേഴ്സലിനെത്തിയപ്പോഴാണു പുതിയ വ്യവസ്ഥ വ്യക്തമാക്കിയത്. രാഷ്ട്രപതിയിൽനിന്നു പുരസ്കാരം ഏറ്റുവാങ്ങുന്ന 11 പേരെ എന്തു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണു തിരഞ്ഞെടുത്തതെന്ന ചോദ്യത്തിനു മന്ത്രി സ്മൃതി ഇറാനിക്കു മറുപടിയില്ലാതായതോടെ പ്രതിഷേധം കനത്തു.
ഈ വർഷം മുതലുള്ള പരിഷ്കാരമാണിതെന്നും പകരം ജേതാക്കളുടെ സംഘത്തിനൊപ്പം രാഷ്ട്രപതി ചിത്രമെടുക്കുമെന്നും മന്ത്രി അറിയിച്ചെങ്കിലും പ്രതിഷേധം തണുത്തില്ല. പുരസ്കാരത്തിനുള്ള ക്ഷണക്കത്തിൽ രാഷ്ട്രപതി വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരുന്നതെന്നും അവസാന നിമിഷത്തെ പരിഷ്കാരം അംഗീകരിക്കാനാവില്ലെന്നും ജേതാക്കൾ ഉറച്ച നിലപാടെടുത്തു.
തിരഞ്ഞെടുക്കപ്പെട്ട 11 പേരിൽ കേരളത്തിൽനിന്നു സംവിധായകൻ ജയരാജ്, ഗായകൻ കെ.ജെ.യേശുദാസ്, സംവിധായകൻ സന്ദീപ് പാമ്പള്ളി, നിർമാതാവ് ഷിബുലാൽ എന്നിവർ മാത്രമാണുള്ളത്. വിനോദ് ഖന്നയ്ക്കു മരണാനന്തര ബഹുമതിയായി ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം, മികച്ച നടി ശ്രീദേവിക്കുള്ള മരണാനന്തര പുരസ്‌കാരം, മികച്ച നടന്‍ റിദ്ദി സെൻ തുടങ്ങിയവയാണു രാഷ്ട്രപതി സമ്മാനിക്കുന്ന മറ്റു പുരസ്കാരങ്ങൾ.
നീണ്ട ഒൻപത് വർഷത്തെ പോരാട്ടത്തിനൊടുവിലാണ് സംവിധായകന്‍ വിനയന്റെ വിലക്ക് നീങ്ങിയത്. എന്നാൽ വിലക്ക് നീക്കിയത്കൊണ്ട് തന്റെ നിലപാടുകളിൽ മാറ്റമുണ്ടാകില്ല എന്ന് പറഞ്ഞത് ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് വിനയന്റെ പുതിയ വെളിപ്പെടുത്തൽ. മലയാളസിനിമാ രംഗത്തുനിന്ന് വിലക്കപ്പെടാനുള്ള സാഹചര്യങ്ങള്‍ വിശദീകരികരിക്കുകയാണ് വിനയന്‍. എല്ലാവരും ചേര്‍ന്ന് വിലക്കിയതിലല്ല, അതിനുവേണ്ടി പറഞ്ഞുപരത്തിയ നുണകളും അപവാദങ്ങളും വ്യക്തിഹത്യയുമാണ് തന്നെ വേദനിപ്പിച്ചതെന്ന് വിനയന്‍ പറയുന്നു.
വിനയന്റെ കുറിപ്പ് –
ഈ വിഡിയോ ക്ലിപ്പു കാണൂ..മലയാളസിനിമയിലെ ചില ചരിത്ര സത്യങ്ങള്‍ നിങ്ങള്‍ക്കു മനസ്സിലാക്കാം… കഴിഞ്ഞ ദിവസം ഇതെനിക്ക് അയച്ചുതന്ന സുഹൃത്തിനു നന്ദി..
14 വര്‍ഷങ്ങള്‍ക്കു മുന്‍പ് 2004ല്‍, സിനിമയില്‍ ഒരു എഗ്രിമെന്റും നിബന്ധനകളും വേണ്ട ഞങ്ങള്‍ അതിനു സമ്മതിക്കില്ല എന്നു വാശിപിടിച്ച് ഷൂട്ടിങില്‍ സഹകരിക്കാതെ സമരം ചെയ്ത നടീനടന്‍മാരുടെ സംഘടനയായ ‘അമ്മയുടെ’ പ്രസിഡന്റ് ശ്രീ ഇന്നസന്റ് ഈ വിഡിയോയില്‍ പറഞ്ഞവാക്കുകള്‍ ഒന്നു ശ്രദ്ധിച്ചാല്‍ ഇത്രയും വര്‍ഷമായിട്ടും തീരാത്ത പകയുമായി എന്റെ പിന്നാലെ കൂടിയവരുടെ പകയുടെ തുടക്കം എവിടുന്നാണന്നു നിങ്ങള്‍ക്കു കൃത്യമായും മനസ്സിലാകും..
ഒരു സംഘടന എന്ന നിലയില്‍ ‘അമ്മ’ 2004 ല്‍ എടുത്ത നിലപാടു ശരിയല്ല എന്നു ഞാന്‍ പറഞ്ഞിരുന്ന .. ലക്ഷങ്ങളും കോടികളും അഡ്വാന്‍സ് കൊടുക്കുന്ന നിര്‍മാതാക്കള്‍ക്ക് ഡേറ്റും, റേറ്റും ഒക്കെ രേഖപ്പെടുത്തുന്ന ഒരുഎഗ്രിമെന്റ് വേണമെന്നു അന്നു പറഞ്ഞത് തെറ്റാണോ?
ഇന്ന് അങ്ങനൊരു എഗ്രിമെന്റ് ഉണ്ടായിട്ടു പോലും നേരാംവണ്ണം ഒരു സിനിമ ചെയ്യാന്‍ ആരുടെ ഒക്കെ കാല് നിര്‍മാതാവു പിടിക്കണം എന്ന കാര്യം ഓര്‍ക്കേണ്ടതാണ്. 2004ലേ എഗ്രിമെന്റ് വിഷയത്തില്‍ വിനയന്‍ കൂടെ നില്‍ക്കണമെന്നും അമ്മയുടെ നിസ്സഹകരണത്തെ അതിജീവിച്ച് ഒരു സിനിമ ചെയ്യണമെന്നും അന്ന് എന്റെ വീട്ടില്‍ വന്ന് അഭ്യര്‍ത്ഥിച്ചത് ഇന്ന് ഫിലിം ചേമ്പര്‍ സെക്രട്ടറി ആയ ശ്രീ സാഗാ അപ്പച്ചനും, നിര്‍മാതാക്കളായ സിയദ് കോക്കറും. സാജന്‍ വര്‍ഗ്ഗീസും ആയിരുന്നു.അന്നു പ്രൊഡക്ഷന്‍ കണ്‍ട്രോളറും ഇന്ന് നിര്‍മാതാവുമായ ആന്‍േറാ ജോസഫും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു എന്നാണെന്റെ ഓര്‍മ്മ (അവരുടെ പേരുകള്‍ ഇവിടെഴുതാന്‍ കാരണം ഈ സംഭവങ്ങളുടെ നേര്‍ സാക്ഷ്യം വ്യക്തമാക്കാന്‍ മാത്രമാണ്).
അവര്‍ പറഞ്ഞത് കൊണ്ട് മാത്രമല്ല, ആ ഇഷ്യുവില്‍ അമ്മയുടെ ഭാഗത്തു ന്യായമില്ല എന്നെനിക്കും തോന്നിയതു കൊണ്ടാണ് പൃഥ്വി ൃരാജിനെയും, തിലകനെയും ലാലു അലക്‌സിനേയും ക്യാപ്റ്റന്‍ രാജുവിനേയും പുതുമുഖം പ്രിയാമണിയെയും ഒക്കെ പങ്കെടുപ്പിച്ച് ‘സത്യം’ എന്ന സിനിമ ചെയ്തത്. അതോടെ ആ സമരം പിന്‍വലിച്ച് നടീ നടന്‍മാര്‍ എഗ്രിമെന്റ് ഒപ്പിടാന്‍ തയ്യാറാകേണ്ടി വന്നു.
പിന്നീട് അമ്മ നേതാക്കള്‍ക്കു മാത്രമല്ല അവരുടെ ആജ്ഞാനുവര്‍ത്തികളായി നിന്ന് കാര്യം കണ്ടിരുന്ന പ്രമുഖ സംവിധായകര്‍ക്കും വിനയന്‍ ശത്രുപക്ഷത്തായി. ഇന്നത്തേ പോലുള്ള കാലമല്ലായിരുന്നു അത്. സൂപ്പര്‍സ്റ്റാറുകളുടെ കാല്‍ക്കല്‍ മലയാള സിനിമ സാഷ്ടാംഗം വീണിരുന്ന കാലം…. മേല്‍പ്പറഞ്ഞ നിര്‍മാതാക്കള്‍ എന്റെ വീട്ടില്‍ വന്ന ദിവസം ഉച്ചയ്ക്ക് നടന്‍ ജഗദീഷ് എന്നെ ഫോണില്‍ വിളിക്കുന്നു. ഒരാള്‍ക്ക് വിനയനോട് ഒന്നു സംസാരിക്കണം എന്നു പറഞ്ഞ് അദ്ദേഹത്തിനു ഫോണ്‍ കൊടുക്കുന്നു..
ഫോണ്‍ വാങ്ങിയ അമ്മയുടെ ജനറല്‍ സെക്രട്ടറി ആയിരുന്ന ശ്രീ മോഹന്‍ലാല്‍ വളരെ സ്‌നേഹപൂര്‍വം എന്നോടു സംസാരിച്ചു..അന്നു വൈകിട്ട് ഗോകുലം പാര്‍ക്കില്‍ അവരെല്ലാം കൂടി കൂടുന്നുണ്ടന്നും വിനയനും കൂടി ആ മീറ്റിങില്‍ വരാന്‍ പറ്റുമോ എന്നുമാണ് അദ്ദേഹം ചോദിച്ചത്. അദ്ദേഹം വിളിച്ചതിന് നന്ദി പറഞ്ഞുകൊണ്ട് ഞാനെന്റെ നിലപാടു വ്യക്തമാക്കുകയും ചെയ്തിരുന്നു..
പക്ഷേ അതിനൊക്കെ… ഞാന്‍ ഇത്രയും വലിയ വില കൊടുക്കേണ്ടി വരുമെന്നു പ്രതീക്ഷിച്ചില്ല .. സാരമില്ല.. ഇതൊക്കെ ജീവിതത്തില്‍ ഒരു സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടു കൂടി കണ്ടാല്‍ പ്രശ്‌നമില്ല…
എന്റെ മനസ്സാക്ഷിക്കു ശരിയെന്നു തോന്നുന്ന വിഷയത്തില്‍ ഞാന്‍ എക്കാലവും ശക്തമായ നിലപാട് എടുത്തിട്ടുണ്ട്. അതില്‍ ലാഭ നഷ്ടങ്ങള്‍ നോക്കിയിരുന്നില്ല.. പിന്നീട് അമ്മയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ ‘ഫെഫ്ക’ എന്ന സംഘടന ഉണ്ടാകുകയും അതിന്റെ ഏക അജണ്ട വിനയന്‍ എന്ന ‘ഏകാധിപതിയേ’ സിനിമയില്‍ നിന്നും കെട്ടു കെട്ടിക്കുക എന്നതാകുകയും ചെയ്തപ്പോള്‍ എന്നേ വീട്ടില്‍ വന്നു കണ്ട മേല്‍പ്പറഞ്ഞ സുഹൃത്തുക്കള്‍ ആരുടെ കൂടെ നിന്നു എന്നതും മറ്റൊരു ചരിത്ര സത്യം..
എനിക്കതിലൊന്നും ആരോടും ഒരു പരാതിയുമില്ല.. അവരൊക്കെ ഇപ്പോഴും എന്റെ സുഹൃത്തുക്കളാണ്. സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പമോ അവരുടെ കൂടെയുള്ള പ്രമുഖരായ സംവിധായകര്‍ക്കൊപ്പമോ നിന്നാല്‍ കിട്ടുന്ന ഗുണം അവര്‍ക്കെല്ലാം അനഭിമതനായ വിനയനേ സപ്പോര്‍ട്ടുചെയ്താല്‍ കിട്ടുമോ?
പക്ഷേ ഇവരൊക്കെ കൂടി വിലക്കിയതില്‍ അല്ലായിരുന്നു എനിക്കു വിഷമം.. അങ്ങനെ വിലക്കാന്‍ അവര്‍ പറഞ്ഞു പരത്തിയ നുണകള്‍ .. അപവാദങ്ങള്‍, വ്യക്തിഹത്യകള്‍.. ഇതിനെതിരേ ഒരു വാക്കു പറയാന്‍ സിനിമാ രംഗത്തെ ഒരാളുപോലും മുന്നോട്ടു വരാഞ്ഞ സാഹചര്യത്തിലാണ് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയെ എനിക്കു സമീപിക്കേണ്ടി വന്നത്..
അപവാദങ്ങള്‍ പറഞ്ഞു പരത്തിയ നുണയന്‍മാര്‍ക്ക് കമ്മീഷന്റെ മുന്നില്‍ ഏത്തമിടേണ്ടി വന്നു.. അവിടെ ഈ ശൂരന്‍മാര്‍ മലക്കം മറിഞ്ഞു.. വിനയന്‍ പ്രഗല്‍ഭ സംവിധായകനാണെന്നും അവര്‍ വിനയനേ വിലക്കിയിട്ടില്ലെന്നും ഈ കാലഘട്ടത്തില്‍ നാലു സിനിമകള്‍ വിനയന്‍ റിലീസ് ചെയ്‌തെന്നുമാണ് മലയാളസിനിമയിലെ എന്റെ സുഹൃത്തുക്കള്‍ അവിടെ വാദിച്ചത്.
ആ സിനിമകളൊക്കെ ഞാന്‍ എങ്ങനെയാണ് ചെയ്തു തീര്‍ത്തതെന്നും.. അതൊക്കെ മുടക്കാന്‍ ഈ കൂട്ടുകാര്‍ ഏതെല്ലാം വൃത്തികെട്ട രീതികള്‍ ഉപയോഗിച്ചെന്നും.. കോടതി ശരിയായ രീതിയില്‍ മനസ്സിലാക്കിയതുകൊണ്ടാണ് എല്ലാവരുടെയും പേരെടുത്ത് പറഞ്ഞ് പിഴ ഒടുക്കാന്‍ ശിക്ഷിച്ചത്.
‘അമ്മ’യെയും ‘ഫെഫ്ക’ യെയും അതിലേ പ്രമുഖരെയും പ്രതികളാക്കിയാണ് ഞാന്‍ കേസു കൊടുത്തത്.. സത്യത്തില്‍ പ്രൊഡ്യൂസേര്‍സ് അസ്സോസിയേഷന്റെ അന്നത്തെ ഭാരവാഹികള്‍ക്കെതിരെയും വ്യക്തമായ തെളിവുണ്ടന്നും, അവരെകൂടി പ്രതിയാക്കണമെന്നും എന്റെ അഡ്വക്കേറ്റ് എന്നോടു പറഞ്ഞിരുന്നു.. അസ്സോസിയേഷന്റെ ലെറ്റര്‍പാടില്‍ ഇവര്‍ ഒപ്പിട്ട് സൗത്തിന്ത്യന്‍ ഫിലിം ചേമ്പറിന് കത്തെഴുതിയിരുന്നു. എന്റെ സിനിമ നടത്തരുതെന്നും,എനിക്കു ക്യാമറ തന്ന രവിപ്രസാദിനെക്കൊണ്ട് ക്യാമറ പിന്‍വലിപ്പിക്കണമെന്നും ആയിരുന്നു ആ കത്ത്..
(ഇവര്‍ക്കു ശിക്ഷ കിട്ടാനായി ആ ഒരു തെളിവു മാത്രം മതിയായിരുന്നു) അമ്മയേക്കാളും, ഫെഫ്ക്കയേക്കാളും ആവേശത്തോടെ അവരേ സുഖിപ്പിക്കാനായി, നിര്‍മ്മാതാക്കളുടെ സംഘടന എടുത്തു ചാടിയതിന്റെ പിന്നില്‍ സംഘടനയുടെ തലപ്പത്തിരുന്ന ചിലരുടെ സ്വാര്‍ത്ഥ താല്‍പ്പര്യം മാത്രമായിരുന്നു എന്ന് ഞാന്‍ ശരിക്കും മനസ്സിലാക്കിയിരുന്നു.
ഇന്നും നടീനടന്‍മാരുടെ സംഘടക്കെതിരെ എന്തെങ്കിലും ചര്‍ച്ച വരുമ്പോള്‍ തന്നെ വേദി വിട്ട് ഇറങ്ങി പോകാന്‍ പോലും തയ്യാറാകുന്ന ആ പഴയഗ്രൂപ്പു തന്നാണല്ലോ മാറിയും മറിഞ്ഞും നിര്‍മാതാക്കളുടെ സംഘടന ഇപ്പോഴും നിയന്ത്രിക്കുന്നത്. പക്ഷേ അതിന്റെ പേരില്‍ ഞാനിപ്പോള്‍ സജീവമായി നില്‍ക്കുന്ന എന്റെ സംഘടനയായ producerse association നെ കോംപറ്റീഷന്‍ കമ്മീഷനില്‍ അമ്മയോടും ഫെഫ്കയോടുമൊപ്പം പ്രതിയാക്കി പിഴ അടപ്പിക്കാന്‍ എന്റെ മനസ്സനുവദിച്ചില്ല എന്നതാണു സത്യം..
വേറൊരു കാര്യം കൂടി സൂചിപ്പിക്കട്ടെ…ഇന്നത്തെ ഈ ആവേശം ഉണര്‍ത്തുന്ന ന്യൂ ജനറേഷന്‍ പ്രളയം 11 വര്‍ഷങ്ങള്‍ക്കു മുന്‍പെ ‘തുടങ്ങുമായിരുന്നു.. സിനിമാ ഫോറ’ മെന്ന മഹത്തായ ഒരു പദ്ധതിയേ ഇതേ producerse association ഭാരവാഹികള്‍ മറ്റു പലര്‍ക്കും വേണ്ടി തച്ചുടച്ചു തരിപ്പണമാക്കിയില്ലായിരുന്നുവെങ്കില്‍..
തീയറ്ററുകാരുടെ 50% ശതമാനം സാമ്പത്തിക ഷെയറോടെ അന്ന് ഒന്നരക്കോടി രൂപ വരെ ബഡ്ജറ്റുള്ള പുതുമുഖചിത്രങ്ങള്‍ നിര്‍മ്മിച്ചു വിതരണം ചെയ്യാന്‍ രൂപീകരിച്ച സിനിമാഫോറത്തിന്റെ ചെയര്‍മാനായിരുന്നു ഞാന്‍.
തീയറ്റര്‍ ഉടമ ടി.ടി.ബേബി ജനറല്‍ കണ്‍വീനറും സാഗ അപ്പച്ചന്‍ ഫിനാന്‍സ് കണ്‍വീനറുമൊക്കെയായി എല്ലാ വിഭാഗക്കാരെയും ഉള്‍പ്പെടുത്തി രൂപീകരിച്ച വലിയ കമ്മിറ്റിയായിരുന്നു അത്. ഒരാഴ്ച കഴിഞ്ഞ് ആ ഫോറത്തോടു സഹകരിക്കരുത് എന്നു കാണിച്ച് അന്നത്തെ producerse association അയച്ച കത്ത് ഇന്നും ഞാന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്..
ആര്‍ക്കു വേണ്ടിയാണ് പുതുമുഖ സിനിമകളുടെ ആ സംരംഭം അന്ന് വേണ്ടന്നു വച്ചത്? കുന്നംകുളം തീയറ്റര്‍ ഉടമയായ ശ്രീ ടി.ടി ബേബിയേ ഒന്നു വിളിച്ചു ചോദിച്ചാല്‍ ഏതു സിനിമാക്കാരനേയും വേദനിപ്പിക്കുന്ന ആ വിവരം അറിയാന്‍ കഴിയും.
മലയാള സിനിമയ്ക്ക് വേണ്ടി ഒത്തിരി ത്യാഗം സഹിച്ചെന്നു പറയുന്ന പലരും ആര്‍ക്കുവേണ്ടിയാണ് ത്യഗം ചെയ്യുന്നതെന്ന് മലയാള സിനിമാ ചരിത്രം മറന്നു പോകുന്നവര്‍ ഒന്നോര്‍ക്കട്ടെ എന്നു കരുതിയാണ് യാതൊരു അതിശയോക്തിയുമില്ലാതെ സത്യസന്ധമായി ചിലകാര്യങ്ങള്‍ ഇവിടെ കുറിച്ചത്.
ഫിലിം ചേംബറിനോടുള്ള ദേഷ്യം തീര്‍ക്കന്‍ വേറെ ചേമ്പര്‍ തുടങ്ങുമെന്നു വരെ ചിലര്‍ പറഞ്ഞപോഴും ബാലിശമായ ആ നീക്കത്തെ ഞാന്‍ എതിര്‍ത്തിരുന്നു.. സിനിമയില്‍ ഇന്നും സംഭവിക്കുന്ന പല അപജയങ്ങള്‍ക്കും കാരണം നിലപാടുകള്‍ ഇല്ലാത്ത സ്വാര്‍ത്ഥരായ വ്യക്തികളുടെ പ്രവര്‍ത്തികളാണ്. അവരുടെ കൂട്ടായ്മക്കാണ് ഭൂരിപക്ഷവും പബ്ലിസിറ്റിയും എന്നതുകൊണ്ട് അവര്‍ക്ക് എന്നും ഇതു തുടരാന്‍ കഴിയുമെന്നു പ്രതീക്ഷിക്കണ്ട..
കാവ്യനീതി എന്നൊന്നുണ്ട്. ഇനിയും ധാരാളം സംസാരിക്കുന്ന തെളിവുകളും അനുഭവങ്ങളും ചൂണ്ടിക്കാണിക്കാനുണ്ട് സമയം ഇല്ലാത്തതിനാല്‍ പിന്നീടാകട്ടെ.. നന്ദി.. നമസ്‌കാരം…വിനയന്‍…..
[ot-video][/ot-video]
ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടിയുടെ സംവിധാനത്തിലൊരുങ്ങുന്ന സിനിമയില്‍ നായകനായി മോഹന്‍ലാലെത്തുന്നു. ഇതാദ്യമായാണ് ഒരു വെബ് സിനിമയില്‍ മോഹന്‍ലാല്‍ നായകനാകുന്നത്. ചിത്രത്തിനായി 45 ദിവസത്തെ ഡേറ്റാണ് മോഹന്‍ലാല്‍ നല്‍കിയിരിക്കുന്നത്. ഇത് ആദ്യമായാണ് മോഹന്‍ലാല്‍ ഒരു വെബ് സിനിമയില്‍ അഭിനയിക്കുന്നത്. ചിത്രത്തെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവിടും.
2009ല്‍ റിലീസ് ചെയ്ത ഹോളിവുഡ് ചിത്രം സ്‌ളം ഡോഗ് മില്യണയറിലൂടെയാണ് മികച്ച സൗണ്ട് മിക്‌സിംഗിനുള്ള ഓസ്‌കാര്‍ അവാര്‍ഡ് റസൂലിന് ലഭിച്ചത്. സാവരിയ, യന്തിരന്‍, റാ വണ്‍, കൊച്ചടൈയാന്‍, നന്‍പന്‍, ഹൈവേ തുടങ്ങി ശ്രദ്ധേയമായ നിരവധി ചിത്രങ്ങള്‍ക്ക് സൗണ്ട് ഡിസൈന്‍ നിര്‍വഹിച്ച റസൂല്‍ പഴശിരാജ, ആദാമിന്റെ മകന്‍ അബു, കുഞ്ഞനന്തന്റെ കട, പത്തേമാരി, കമ്മാരസംഭവം തുടങ്ങിയ മലയാള ചിത്രങ്ങളിലും പ്രവര്‍ത്തിച്ചു. പ്രസാദ് പ്രഭാകര്‍ സംവിധാനം ചെയ്യുന്ന ദ സൗണ്ട് സ്റ്റോറിയിലൂടെ നായകനായും അരങ്ങേറാനുള്ള ഒരുക്കത്തിലാണ് റസൂല്‍ പൂക്കുട്ടി.
മോഹന്‍ലാലിനൊപ്പം ഇതുവരെ ഒരു ചിത്രങ്ങളിലും പ്രവര്‍ത്തിച്ചിട്ടില്ലെങ്കിലും തന്റെ കന്നി സംവിധാന സംരംഭത്തില്‍ മോഹന്‍ലാല്‍ തന്നെ നായകനാകണമെന്ന് റസൂലിന് മോഹമുണ്ടായിരുന്നു.
‘അമ്മ മഴവില്ല്’ ഷോയ്ക്കുവേണ്ടിയുള്ള മമ്മൂട്ടി ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്ന വീഡിയോ വൈറലാകുന്നു. നിങ്ങള്‍ ഒന്നും ചെയ്യേണ്ട തലയാട്ടിയാല്‍ മതിയെന്ന് കൊറിയോഗ്രാഫര്‍ വീഡിയോയില്‍ പറയുന്നുണ്ട്. മഴവില്‍ മനോരമയ്ക്കു വേണ്ടി അഭിനേതാക്കളുടെ സംഘടനയായ അമ്മ, കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തില്‍ ഒരുക്കുന്ന മലയാളത്തിലെ നൂറിലേറെ താരങ്ങളാണ് അണിനിരക്കുന്നത്.
അഞ്ചു മണിക്കൂറിലേറെ നീളുന്ന ദൃശ്യവിരുന്ന് ഈമാസം ആറിന് വൈകിട്ട് അഞ്ചരയ്ക്ക് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. ഷോയുടെ റിഹേഴ്‌സല്‍ ക്യാംപ് കൊച്ചിയില്‍ പുരോഗമിക്കുകയാണ്. മൂന്നാം തീയതി മുതല്‍ തിരുവനന്തപുരത്തേക്കു റിഹേഴ്‌സല്‍ ക്യാംപ് മാറും. തുടര്‍ന്നു സ്റ്റേജ് റിഹേഴ്‌സല്‍ ഉള്‍പ്പെടെയുള്ള ഒരുക്കങ്ങള്‍ ഉണ്ടാവും. അമ്മയുടെ നേതൃത്വത്തില്‍ നടത്തുന്ന ആറാമത്തെ മെഗാഷോയാണിത്.
പഴയകാലത്തു ചലച്ചിത്ര രംഗത്തു പ്രവര്‍ത്തിച്ചിരുന്ന 15 പേരെ ഷോയുടെ തുടക്കത്തില്‍ ആദരിക്കും. നടന്‍ മധുവിന്റെ നേതൃത്വത്തിലാണിത്. ഇവര്‍ക്കു മലബാര്‍ ഗോള്‍ഡും മഴവില്‍ മനോരമയും സ്വര്‍ണനാണയങ്ങള്‍ സമ്മാനിക്കും. ആധുനിക സാങ്കേതിക സംവിധാനങ്ങളോടെ പുതിയ രീതിയിലാണ് മെഗാ ഷോ ഒരുക്കുന്നത്. പുറത്തുനിന്നുള്ള സാങ്കേതിക വിദഗ്ദരാണ്.
തെന്നിന്ത്യയിലെ സൂപ്പര്‍നടിയായ അമലാപോള്‍ സോഷ്യല്‍ മീഡിയയിലും സജീവമാണ്. മിക്കവാറും എല്ലാ സംഭവങ്ങളും ആരാധകരുമായി പങ്കുവെക്കുന്ന അമല ഇത്തവണയും അത് തെറ്റിച്ചില്ല. തമിഴ് സംവിധായകന്‍ വിജയുമായുണ്ടായ വിവാഹമോചനം അമലയെ വല്ലാതെ അലട്ടിയിരുന്നു. ഇതിന്റെ ആഘാതത്തില്‍ നിന്ന് കരകയറാന്‍ അമല യോഗയെ ആശ്രയിച്ചിരുന്നു. നിരവധി യോഗാ ചിത്രങ്ങള്‍ താരം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോള്‍ ഒരു പാര്‍ക്കില്‍ ആരുടെയും സഹായമില്ലാതെ ശീര്‍ഷാസനം ചെയ്തിരിക്കുകയാണ് അമല. മരത്തിനോട് ചേര്‍ന്ന് തലകുത്തി നിന്ന് നടി തന്റെ സ്വപ്‌നം സാക്ഷാത്കരിച്ചു.
ശരീരത്തിന്റെ താഴ്ഭാഗത്തേക്കാള്‍ വീക്കാണ് മുകള്‍ ഭാഗം. അതുകൊണ്ട് തന്നെ അധ്യാപികയുടെ സഹായമില്ലാതെ ശീര്‍ഷാസനം ചെയ്യാന്‍ കഴിയില്ലെന്നാണ് പറഞ്ഞത്. എന്നാല്‍ ഞാന്‍ എന്റെ രീതിയില്‍ പരിശീലനം തുടങ്ങി. അത് വിജയകരമായി. സന്തോഷത്തില്‍ ഞാന്‍ പാര്‍ക്കില്‍ തുള്ളിച്ചാടുകയായിരുന്നു. അമല പറഞ്ഞു. അതേസമയം, വീഡിയോയില്‍ നടിയുടെ ശീര്‍ഷാസനം കണ്ട് ബോറടിച്ചപ്പോള്‍ പട്ടി അവിടെ നിന്നും പോകുന്നത് കാണാം. അമലയുടെ യോഗ പട്ടിക്ക് പോലും പിടിച്ചില്ലെന്ന് പറഞ്ഞ് നിരവധിപ്പേര്‍ കളിയാക്കി രംഗത്തെത്തിയിട്ടുണ്ട്. സംഗതി എന്തായാലും സൂപ്പർ ഹിറ്റ്…
[ot-video][/ot-video]
മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ചിലവേറിയ സിനിമയൊരുക്കാൻ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ട്. കുഞ്ഞാലി മരയ്ക്കാറുടെ ജീവിതത്തെ ആസ്പദമാക്കി നിർമിക്കുന്ന ചിത്രത്തിന്റെ പേര് “മരക്കാർ, അറബിക്കടലിന്റെ സിംഹം’ എന്നാണ്. ചിത്രത്തെ സംബന്ധിച്ച് മുമ്പ് പ്രഖ്യാപനം നടത്തിയിരുന്നുവെങ്കിലും മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല.
നൂറു കോടി ബജറ്റിൽ ഒരുക്കുന്ന സിനിമ നിർമിക്കുന്നത് ആശിർവാദ് സിനിമാസിനു വേണ്ടി ആന്റണി പെരുന്പാവൂരും, കോണ്‍ഫിഡന്റ് ഗ്രൂപ്പും, മൂണ്‍ഷോട്ട് എന്റർടെയ്ൻമെന്റിനു വേണ്ടി സന്തോഷ് ടി. കുരുവിളയും ചേർന്നാണ്.
സിനിമയുടെ ചിത്രീകരണം നവംബർ ഒന്നിന് ആരംഭിക്കും. സിനിമയെ സംബന്ധിച്ച് മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല. മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവൻ കുഞ്ഞാലിമരയ്ക്കാർ എന്ന പേരിൽ സിനിമ സംവിധാനം ചെയ്യുമെന്ന് റിപ്പോർട്ടുകൾ നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
സണ്ണി ലിയോണ്‍ കേരളത്തില്‍ വന്നപ്പോള്‍ അവര്‍ക്കൊപ്പം നിന്ന് സെല്‍ഫി എടുത്തത് ജയസൂര്യയായിരുന്നു. അദ്ദേഹം അത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. സണ്ണി ലിയോണ്‍ വന്നപ്പോള്‍ സെല്‍ഫി എടുത്തു എന്തുകൊണ്ട് ഷക്കീലയ്ക്ക് ഈ സ്വീകാര്യത കിട്ടുന്നില്ല എന്ന് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ നടി നല്‍കിയ മറുപടി ഇങ്ങനെ.
‘ഇതിന് മുന്‍പ് പലരും എന്നോട് ഇക്കാര്യം ചോദിച്ചിട്ടുണ്ട്. സണ്ണി ലിയോണ്‍ വന്നപ്പോള്‍ മലയാളം താരങ്ങള്‍ സെല്‍ഫി എടുത്തു എന്തുകൊണ്ട് ഷക്കീലയ്‌ക്കൊപ്പം എടുത്തില്ല എന്നൊക്കെ. എന്റെ കാലത്ത് ഇത്തരത്തിലുള്ള സ്മാര്‍ട്ട്‌ഫോണുകളില്ല. തന്നെയുമല്ല ഇപ്പോള്‍ ആളുകള്‍ കുറച്ച് കൂടിയൊക്കെ അംഗീകരിച്ച് തുടങ്ങി. ആദ്യമൊക്കെ ഞാനായിരുന്നു അവര്‍ക്കൊക്കെ പ്രശ്‌നം. ഇപ്പോള്‍ അവരുടെ സിനിമകളൊന്നും ഓടാത്തത് കൊണ്ട് സണ്ണി ലിയോണ്‍ പോലെ ആരെങ്കിലുമൊക്കെ വേണം’
സണ്ണിലിയോണും മിയാ ഖലീഫയ്ക്കുമൊക്കെ ലഭിക്കുന്ന സ്വീകാര്യത എന്തുകൊണ്ട് ഷക്കീലയ്ക്ക് ലഭിച്ചില്ലെന്ന് ചോദിച്ചപ്പോള്‍ അവര്‍ ഇടുന്നത് പോലെ ബിക്കിനി ഇട്ടാല്‍ കാണാന്‍ ഭംഗിയുണ്ടാകില്ല. അവരൊക്കെ അഭിനയിക്കുന്ന സിനിമയിലും ബിക്കിനിയാണിടുന്നതും എന്ന മറുപടിയാണ് ഷക്കീല നല്‍കിയത്.
ഇപ്പോള്‍ നടക്കുന്ന കാസ്റ്റിങ് കൗച്ച് വിവാദങ്ങളൊക്കെ വെറും പബ്ലിസിറ്റി സ്റ്റണ്ടുകളാണെന്ന് പറഞ്ഞ ഷക്കീല തനിക്കോ തന്റെ പരിചയത്തില്‍ ആര്‍ക്കോ ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായിരുന്നതായി കേട്ടിട്ടില്ലെന്നും പറഞ്ഞു.
‘ആഭാസം’ സിനിമയുടെ റിലീസ് വൈകിപ്പിച്ചത് സെൻസർ ബോർഡിന്റെ അനാവശ്യ ഇടപെടലുകളാണെന്ന് നടി റിമ കല്ലിങ്കൽ. സിനിമയിലെ നായകകഥാപാത്രമാ സുരാജ് വെഞ്ഞാറമൂടിന്റെ തുട കാണിച്ചെന്ന കാരണത്താലാണ് നേരത്തെ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് ആരോപണമുണ്ടായിരുന്നു. പിന്നീട് നിരവധി പോരാട്ടങ്ങള്‍ക്ക് ഒടുവിലാണ് യു/എ സര്‍ട്ടിഫിക്കറ്റ് സിനിമയ്ക്ക് ലഭിക്കുന്നത്.
റിമയുടെ വാക്കുകൾ
‘ഒരു സിനിമയുടെ സെൻസറിങ് നിരോധിക്കണമെങ്കിൽ അതിന്റെ നിയമങ്ങളെ ലംഘിക്കുന്നതുകൊണ്ടാകാം. എന്നാൽ ആ കാരണങ്ങൾ കൊണ്ടൊന്നുമല്ല ഇവിടെയുള്ള സിനിമകളുടെ സെൻസറിങ് നിഷേധിക്കുന്നത്. ജനാധിപത്യ രാജ്യത്തിൽ ഇതെന്തുകൊണ്ട് സംഭവിക്കുന്നു.
സുരാജേട്ടന്റെ തുട കാണിച്ചതാണ് സെൻസർ ബോർഡിന്റെ ആദ്യപ്രശ്നം. ഇക്കാര്യം ഞാൻ എന്റെ സുഹൃത്തിനോട് പറയുകയുണ്ടായി. അപ്പോൾ അവള്‍ ചോദിച്ചു ‘പുലിമുരുകനില്‍ തുട കാണിച്ചതിന് കുഴപ്പമില്ലേ’ എന്ന്. അപ്പോഴാണ് നമ്മള്‍ അങ്ങനെ ഒരു കാര്യമുണ്ടല്ലോ എന്ന് ചിന്തിക്കുന്നത്. നാട്ടില്‍ നടക്കുന്ന കാര്യങ്ങളെ വിമര്‍ശിക്കാന്‍ ഒരു കലാരൂപത്തിലൂടെ സാധിക്കുന്നില്ലെങ്കില്‍ അത് സൂചിപ്പിക്കുന്നത് നമ്മള്‍ ജനാധിപത്യത്തിലല്ല ജീവിക്കുന്നത് എന്നാണ്. ഞങ്ങള്‍ ഈ സിനിമയിലൂടെ പറയാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് ഇപ്പോള്‍ ഞങ്ങള്‍ സിനിമ പുറത്തിറക്കാന്‍ ശ്രമിക്കുമ്പോള്‍ നേരിടുന്നത്.’
മറ്റു സിനിമകൾക്കൊന്നും ബാധിക്കാത്ത പ്രശ്നമാണ് ആഭാസത്തിന് സംഭവിച്ചതെന്നും താരങ്ങളുടെയോ വലിയ സംവിധായകരുടെയോ സിനിമകളിൽ ഇത്തരം രംഗങ്ങൾ ഉൾക്കൊളളുന്നതിൽ ഇവർക്ക് പ്രശ്നമില്ലെന്നും റിമ പറയുന്നു.
‘ഞങ്ങളുടെ സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് നൽകാൻ ശ്രമിക്കുന്ന ചേച്ചിമാരോട്’
സുരാജ് വെഞ്ഞാറമൂട്, റിമ കല്ലിങ്കൽ, ശീതൾ ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജുബിത് നമ്രാഡത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആഭാസം.
സിനിമയുടെ സെൻസറിങുമായി ബന്ധപ്പെട്ട വിവാദത്തിന്റെ സമയത്ത് ജുബിത് നൽകിയ പ്രതികരണം താഴെ–
കൃത്യമായ ചില രാഷ്ട്രീയം വെച്ചുപുലര്‍ത്തിക്കൊണ്ടാണ് സെന്‍സര്‍ബോര്‍ഡ് കത്രിക വെക്കുന്നത് എന്ന് സംവിധായകൻ പറയുന്നു. ‘സെന്‍സര്‍ബോര്‍ഡിന്‍റേത് തീരുമാനിച്ചുറപ്പിച്ച നയമാണ്. എ സർട്ടിഫിക്കറ്റ് നൽകാൻ മാത്രം വയലൻസോ സെക്സ് രംഗങ്ങളോ ഒന്നും തന്നെ ഈ സിനിമയിലല്ല. കുടുംബപ്രേക്ഷകർക്ക് ആസ്വദിക്കാവുന്ന രീതിയിലുള്ള സിനിമയാണ് ആഭാസം. സിനിമയുടെ പേര് നോക്കി മുൻവിധിയോട് കൂടി സമീപിക്കുന്നതാണ് പ്രശ്നങ്ങൾക്ക് കാരണം.’–ജുബിത് പറയുന്നു.
‘ശ്രീനാരായണ ഗുരുവിന്‍റേത് എന്ന പേരില്‍ ചിത്രത്തില്‍ ഉപയോഗിച്ച ഒരു ഉദ്ധരണി ആണ് സെന്‍സര്‍ബോര്‍ഡ് ചൂണ്ടിക്കാണിച്ച ഒരു കാര്യം. രണ്ടിടങ്ങളില്‍ ഗാന്ധിയെക്കുറിച്ച് വിദൂരമായൊരു സൂചന നല്‍കുന്നതാണ് മറ്റൊരു കാര്യം. ഗുരുവിനോട് തമാശ വേണ്ട എന്നായിരുന്നു ഒരു ബോര്‍ഡ് അംഗം പറഞ്ഞത്. മറ്റൊരു രംഗത്ത് സുരാജ് വെഞ്ഞാറമൂട് അഭിനയിച്ച കഥാപാത്രത്തിന്‍റെ തുട കാണുന്നുവെന്നും ആ രംഗം വന്നപ്പോൾ സെൻസർ ബോർഡിലെ സ്ത്രീ അംഗങ്ങൾ തലതാഴ്ത്തിയിരിക്കുകയായിരുന്നു എന്നും അഭിപ്രായപ്പെടുകയുണ്ടായി. ഇങ്ങനെയുള്ള ന്യായങ്ങളാണ് അവർ പറയുന്നത്. എ സർട്ടിഫിക്കറ്റ് നൽകിയാൽ സിനിമയുടെ ഗതി എന്താകും. തിയറ്ററിൽ ആരുകാണാൻ. സാറ്റലൈറ്റ് പോലും ലഭിക്കില്ല. സിനിമയെ തകർക്കുകയാണോ ഉദ്ദേശം.’–ജുബിത് പറഞ്ഞു.