Movies

മലയാളം യുകെ ന്യൂസ് സ്‌പെഷ്യല്‍

ഇന്ത്യയുടെ മുഖശ്രീയായി അറിയപ്പെട്ടിരുന്ന ശ്രീദേവിയുടെ ഭൗതികശരീരം ഇന്നലെ മുംബൈയിലെ വിലെപേരന്‍ സേവ സമാജ് ശ്മശാനത്തില്‍ മറവു ചെയ്യപ്പെട്ടതോടുകൂടി ബോളിവുഡില്‍ ഒരു യുഗത്തിന് അന്ത്യമായിരിക്കുകയാണ്. തമിഴ്‌നാട്ടിലെ ശിവകാശിക്കടുത്തുള്ള മിനാംപ്പെട്ടി എന്ന കുഗ്രാമത്തില്‍ നിന്ന് ജന്മസിദ്ധമായി കിട്ടിയ കഴിവിലൂടെ ഇന്ത്യന്‍ സിനിമയുടെ നെറുകയിലേക്ക് നടന്നുകയറിയ ശ്രീദേവിക്ക് പകരം വയ്ക്കാന്‍ മറ്റൊരു പ്രതിഭ ഇന്ത്യന്‍ സിനിമയില്‍ അടുത്ത കാലത്തൊന്നും ഉദയം ചെയ്യുമെന്ന് തോന്നുന്നില്ല. അതുകൊണ്ടാണ് 2013-ല്‍ സിഎന്‍എന്നും ഐബിഎന്നും ഇന്ത്യന്‍ സിനിമ നൂറ് വര്‍ഷം തികച്ചതു പ്രമാണിച്ച് ദേശീയ തലത്തില്‍ നടത്തിയ വോട്ടെടുപ്പില്‍ ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച നടിയായി ശ്രീദേവിയെ തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഡബിള്‍ റോള്‍ ചെയ്തിട്ടുള്ള ശ്രീദേവി ഡബിള്‍ റോളുകളുടെ രാജ്ഞിയായി ആണ് അറിയപ്പെട്ടിരുന്നത്. ഇന്ത്യന്‍ സിനിമയുടെ മുഖശ്രീ, ലേഡി സൂപ്പര്‍സ്റ്റാര്‍, ഹാവാ – ഹവായി, ചാന്ദിനി തുടങ്ങിയ നിരവധി പേരുകളില്‍ അറിയപ്പെട്ടിരുന്ന ശ്രീദേവിയുടെ അറിയപ്പെടാത്ത കഥകള്‍ നിരവധിയാണ്.

തമിഴ് ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച ശ്രീദേവിയുടെ സിനിമാ അഭിനയം ആരംഭിക്കുന്നത് ബാലതാരമായിട്ടാണ്. മലയാള സിനിമാ പൂമ്പാറ്റയിലെ ശ്രീദേവിയുടെ അഭിനയം പരക്കെ ശ്രദ്ധിക്കപ്പെടുകയും 1971-ലെ കേരള ഗവണ്‍മെന്റിന്റെ മികച്ച ബാലതാരത്തിന് അര്‍ഹയാക്കപ്പെടുകയും ചെയ്തു. ശ്രീദേവിയുടെ പ്രതിഭ മനസിലാക്കി ആദ്യമായി അവാര്‍ഡ് നല്‍കുന്നത് കേരളമാണ്. ബാലതാരമായി തന്നെ മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങി വ്യത്യസ്ത ഭാഷകളില്‍ അഭിനയിച്ച് ഇന്ത്യ മുഴുവന്‍ നിറഞ്ഞുനിന്ന മറ്റൊരു പ്രതിഭ നമുക്ക് ഉണ്ടായിട്ടില്ല. 1985-ല്‍ പ്രശസ്ത ഇന്ത്യന്‍ സിനിമാതാരം മിഥുന്‍ ചക്രവര്‍ത്തിയുമായി വിവാഹിതയായ ശ്രീദേവി വിവാഹം തന്റെ അഭിനയ ജീവിതത്തെ ബാധിക്കാതിരിക്കാന്‍ ദീര്‍ഘകാലം അത് രഹസ്യമായി സൂക്ഷിച്ചു. ഫാന്‍ മാഗസിന്‍ ശ്രീദേവിയുടെയും മിഥുന്‍ ചക്രവര്‍ത്തിയുടെയും വിവാഹ സര്‍ട്ടിഫിക്കറ്റ് പ്രസിദ്ധീകരിച്ചപ്പോഴാണ് ഇരുവരുടെയും വിവാഹക്കാര്യം ആരാധകരും പുറംലോകവും അറിയുന്നത്. മിഥുന്‍ ചക്രവര്‍ത്തിയുമായുള്ള ബന്ധത്തിന് മൂന്ന് വര്‍ഷത്തെ ആയുസേ ഉണ്ടായിരുന്നുള്ളൂ.

1988-ല്‍ മിഥുനുമായുള്ള ബന്ധം ഉപേക്ഷിച്ച ശ്രീദേവി 1996-ല്‍ പ്രശസ്ത സിനിമാ നിര്‍മാതാവ് ബോണി കപൂറിനെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ ശ്രീദേവിക്ക് രണ്ട് കുട്ടികള്‍ ഉണ്ട്. ബോണികപൂറുമായുള്ള വിവാഹശേഷം ഏതാണ്ട് ആറ് വര്‍ഷത്തോളം സിനിമാ അഭിനയം നിര്‍ത്തിവച്ചിരുന്ന ശ്രീദേവി തന്റെ ജീവിതത്തിന്റെ ശിഷ്ടകാലമെല്ലാം വെള്ളിത്തിരയില്‍ സജീവമായിരുന്നു. ഒഴിവുസമയത്ത് പെയിന്റിംഗ് ഹോബിയായി കൊണ്ടു നടന്നിരുന്ന ശ്രീദേവി ഒരു മികച്ച പെയിന്ററാാണെന്ന കാര്യം അധികമാര്‍ക്കും അറിഞ്ഞുകൂടാ. ശ്രീദേവി തന്റെ പെയിന്റിംഗുകള്‍ 2010-ല്‍ ഇന്റര്‍നാഷണല്‍ ആര്‍ട്ട് ഓക്ഷന്‍ ഹൗസുവഴി വിറ്റ് സമാഹരിച്ച തുക ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യുകയാണ് ഉണ്ടായത്. ഡാന്‍സ് ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും ശ്രീദേവി ജന്മസിദ്ധമായ തന്റെ കഴിവുകൊണ്ട് ലോകം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഡാന്‍സറായി മാറുകയായിരുന്നു.

ലോകപ്രശസ്ത അമേരിക്കന്‍ ഡയറക്ടര്‍ സ്റ്റീവന്‍ സ്പിന്‍ബര്‍ഗ് തന്റെ പ്രശസ്ത ചലച്ചിത്ര കാവ്യമായ ജുറാസിക് പാര്‍ക്കില്‍ ശ്രീദേവിക്കായി മികച്ചൊരു റോള്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും നായികാ വേഷമില്ലാതിരുന്നതിനാല്‍ നിരസിച്ചത് ശ്രീദേവിയുടെ സിനിമാ ജീവിതത്തിലെ വലിയൊരു നഷ്ടമായിരുന്നു. ഹിന്ദി സിനിമയില്‍ സൂപ്പര്‍ഹിറ്റ് ആയ ബാസിഗര്‍ (1993), രംഗീല (1995), മെഹബറ്റീന്‍ (2000), ദഗമ്പാന്‍ (2003) എന്നീ സിനിമകളില്‍ നായികാവേഷം ശ്രീദേവിയെ തേടിയെത്തിയിരുന്നെങ്കിലും താരം സമയക്കുറവും മറ്റുകാരണങ്ങളും കൊണ്ട് ഒഴിവാക്കുകയായിരുന്നു. ജുറാസിക് പാര്‍ക്കിലെയും രംഗീലയിലെയും അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതില്‍ ശ്രീദേവി പിന്നീട് ദുഃഖിച്ചിരുന്നു. വാര്‍ധക്യത്തെയും കാലത്തിന്റെ കടന്നുപോക്കിനെയും എന്നും ഭയപ്പെട്ടിരുന്ന താരം സൗന്ദര്യം നിലനിര്‍ത്താന്‍ നടത്തിയ ശസ്ത്രക്രിയകളും ലേസര്‍ ചികിത്സയുമെല്ലാം ഗോസിപ്പ് കോളങ്ങളിലെ ഇഷ്ട വിഷയങ്ങള്‍ ആയിരുന്നു.

പൃഥ്വിരാജും പാര്‍വതിയും നായികാനായകന്‍മാരായി അഭിനയിച്ച ചിത്രമായിരുന്നു എന്ന് നിന്റെ മൊയ്തീന്‍. ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിലെ ഗാനങ്ങളും മലയാളി പ്രേക്ഷകര്‍ നെഞ്ചിലേറ്റി. ഈ സിനിമയിലെ ഒരു ഗാനം ചിത്രീകരിക്കുന്നതിനിടെ പൃഥ്വിരാജ് വീഴുന്ന ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായികൊണ്ടിരിക്കുകയാണ്. സംഭവം പുറത്തുവിട്ടത് മറ്റാരുമല്ല, പൃഥ്വിരാജ് തന്നെ. ട്വിറ്ററിലൂടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ പൃഥ്വി വീഴുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്. പാര്‍വതിയും പൃഥ്വിയും ഓടുന്നതാണ് രംഗം. ഇതിനിടയില്‍ പൃഥ്വി തെന്നി മലര്‍ന്നടിച്ച് വീഴുകയായിരുന്നു.

വിമര്‍ശനങ്ങളെയും ട്രോളുകളെയും എന്നും ചിരിച്ചുകൊണ്ടു നേരിട്ടിട്ടുള്ളതുകൊണ്ട് തന്നെ ഇത്തരമൊരു വീഡിയോ പുറത്തുവിടാന്‍ പൃഥ്വിരാജിന് ഒരു മടിയുമുണ്ടായില്ല. സ്വന്തം വീഴ്ച സ്വയം ട്രോളിയതാണെന്നാണ് ആരാധകര്‍ പറയുന്നത്.

 

ശ്രീദേവിയുടെ മരണത്തില്‍ സിനിമാ ലോകം മുഴുവന്‍ അനുശോചനം രേഖപ്പെടുത്തുന്ന സാഹചര്യത്തില്‍ ഇന്ത്യ മാധ്യമങ്ങളെ കുഴക്കുന്ന ചോദ്യമുയര്‍ത്തി തെന്നിന്ത്യന്‍ നടി കസ്തൂരി. ശ്രീദേവി മരിച്ചപ്പോള്‍ ചാനലുകളിലും മറ്റും അവരുടെ പാട്ടുകളും വീഡിയോ ക്ലിപ്പിംങുകളുമാണ്, സണ്ണി ലിയോണ്‍ മരിക്കുകയാണെങ്കില്‍ എന്ത് ചെയ്യും എന്നാണ് കസ്തൂരി പരിഹാസ രൂപേണയുള്ള ചോദ്യം.

തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ എഴുതിയ കുറിപ്പിലാണ് നടി ഇക്കാര്യം ചോദിച്ചിരിക്കുന്നത്. ശ്രീദേവിയുടെ മരണം ആഘോഷമാക്കിയ ഇന്ത്യന്‍ മാധ്യമങ്ങളെ വിമര്‍ശിച്ച് നേരത്തെ സോഷ്യല്‍ മീഡിയകളില്‍ ആളുകള്‍ രംഗത്തു വന്നിരുന്നു. കസ്തൂരിയുടെ പോസ്റ്റും അത്തരത്തിലുള്ള വിമര്‍ശനമാണോ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല.

ശ്രീദേവിയുടെ പഴയ കാല ചിത്രത്തിനും സണ്ണി ലിയോണിന്റെ ചിത്രത്തിനും ഒപ്പമാണ് കസ്തൂരിയുടെ കുറിപ്പ്.

കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുമ്പോള്‍ കാമകണ്ണുകളോടെ നോക്കുന്ന പുരുഷന്മാര്‍ നിരവധിപ്പേര്‍ ഉണ്ട്. തുറിച്ചുനോട്ടം വലിയൊരു പ്രശ്‌നമായി മാറുന്നതു കൊണ്ട് അമ്മമാര്‍ യാത്രാവേളയിലും മറ്റു വേളകളിലും മുലയൂട്ടൂമ്പോള്‍ തുണിയിട്ട് മറക്കേണ്ട അവസ്ഥയാണ്. അങ്ങനെ മറയ്‌ക്കേണ്ട കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് നേരത്തെ സോഷ്യല്‍ മീഡിയയില്‍ മുലയൂട്ടല്‍ കാമ്പയിന്‍ തുടങ്ങിയത്. നിരവധി അമ്മമാര്‍ കുഞ്ഞുമൊത്ത് മുലയൂട്ടുന്ന ചിത്രം ഈ കാമ്പയിന്റെ ഭാഗമായി പോസ്റ്റു ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു മലയാള മാഗസിനില്‍ മുലയൂട്ടല്‍ ചിത്രം കവര്‍ ഫോട്ടോയായി വന്നിരിക്കുകയാണ്.

ലോക വനിതാ ദിനത്തോട് അനുബന്ധിച്ചാണ് ഇത്തരമൊരു കാമ്പെയിന്‍. നടി ജിലു ജോസഫിന്റെ മുഖചിത്രത്തോടെയാണ് പതിപ്പ് പുറത്തിറങ്ങുക. കേരളത്തിന് വേണ്ടത് മുലയൂട്ടല്‍ മുറികളല്ലെന്നും മാറേണ്ടത് മലയാളിയുടെ മനോഭാവമാണെന്നും അമ്മമാര്‍ പറയുന്നു. പുരുഷന്മാരുടെ തുറിച്ചു നോട്ടമാണ് മാറേണ്ടതെന്നും മാന്യമായി പെരുമാറാന്‍ പുരുഷന്മാര്‍ ശീലിക്കണമെന്നുമാണ് കാമ്പെയിനിലൂടെ പറയുന്നത്.

Image may contain: 1 person, text

എന്തിനെയും എതിര്‍ക്കുന്നവര്‍ ഈ കാമ്പെയിനെതിരെയും രംഗത്തെത്തും എന്നതു കൊണ്ട് തന്നെ താന്‍ മോഡലായതിനെ കുറിച്ച് ജിലു ധൈര്യത്തോടെ തന്നെ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ജിലു പറയുന്നത് ഇങ്ങനെ:

കുഞ്ഞിനെ മുലയൂട്ടുക എന്നത് ഒരു അമ്മയ്ക്കു മാത്രം കിട്ടുന്ന പ്രിവിലേജ് ആയാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്. ഭ്രൂണാവസ്ഥമുതല്‍ ഒരു കുഞ്ഞിനെ ഗര്‍ഭത്തില്‍ ചുമന്ന്, ഒമ്പതുമാസത്തിനു ശേഷം ഒരുപാട് വേദനിച്ച് ആ കുഞ്ഞിന് ജന്മം കൊടുക്കുന്ന ഒരമ്മയ്ക്ക് തിരിച്ചു ലഭിക്കുന്ന ഒരു ഗിഫ്റ്റ്. അതിനെ സമൂഹം വള്‍ഗറായി ചിത്രീകരിക്കുമ്പോള്‍ മാത്രമാണ് അതില്‍ അസ്വഭാവികത വരുന്നത്. ഇതു വളരെ സ്വാഭാവികമായൊരു കാര്യമാണ് എന്ന് ആദ്യം സ്ത്രീകള്‍ മനസ്സിലാക്കണം. പക്ഷെ എങ്ങിനെയൊക്കെയോ നമ്മള്‍ മനസ്സിലാക്കി വച്ചിരിക്കുന്നത് അതിനെ നാണിക്കാനും ഭയക്കാനുമാണ്, അല്ലേ? ഞാന്‍ അതില്‍ വിശ്വസിക്കുന്നില്ല. ഈ ക്യാംപെയിനില്‍ ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമുണ്ട്. എന്തിനേയും ലൈംഗികത കലര്‍ത്തി കാണുന്നിടത്താണ് പ്രശ്‌നം. ഇതൊരു സൗന്ദര്യമുള്ള കാര്യമല്ലേ കൂട്ടുകാരെ, അതില്‍ എന്തു തെറ്റാണുള്ളത്? ഏതു ദൈവമാണ് കോപിക്കുന്നത്? ഉള്ളിന്റെ ഉള്ളില്‍ നമുക്കെല്ലാവര്‍ക്കും സത്യമറിയാം. ഭയം മാത്രമാണ് നമ്മളെ എന്തില്‍നിന്നും പിന്തിരിപ്പിക്കുന്നത്. നിങ്ങള്‍ക്ക് ഭയമാണെങ്കില്‍ വിവാഹം പോലും കഴിക്കാത്ത ഞാന്‍ ഇതിന് അഭിമാനത്തോടെ തയ്യാറാവുന്നു.

എന്റെ മനസാക്ഷിക്ക് ശരി എന്നു പൂര്‍ണ ബോധ്യമുള്ള കാര്യങ്ങളേ ഞാന്‍ ചെയ്യാറുള്ളൂ. ഇതും അങ്ങനെ തന്നെയായിരുന്നു. എന്തിന്റെയും പോസിറ്റീവ് വശം കാണാന്‍ ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. ഇതിനെ ‘പണത്തിനും പ്രശസ്തിക്കും വേണ്ടി ശരീരപ്രദര്‍ശനം നടത്തി’ എന്ന പറഞ്ഞു പഴകിയ രീതിയില്‍ ചിന്തിക്കുമ്പോളേ തെറ്റായി തോന്നൂ. എന്തിനു വേണ്ടിയാണ് ഞാന്‍ ഇത് ചെയ്തത് എന്നെനിക്കറിയാം. പിന്നെ എന്തിനാണ് ടെന്‍ഷന്‍? ഇതിന്റെ പേരില്‍ എന്തുണ്ടായാലും വരുന്നിടത്തുവച്ചു കാണാം എന്നേ ഉള്ളൂ. എല്ലാ ദിവസവും രാവിലെ എണീറ്റ് ബാത്ത്‌റൂമില്‍ കയറി കണ്ണാടിക്കു മുന്നില്‍ നിന്ന് സ്വന്തം നഗ്നത കണ്ടാല്‍ തീരുന്ന പ്രശ്‌നമേ മലയാളിക്ക് ഉള്ളൂ. എന്റെ ശരീരത്തെക്കുറിച്ച് വളരെ അഭിമാനിക്കുന്ന ആളാണ് ഞാന്‍. എന്റെ ശരീരം എന്റെ മാത്രം അവകാശമാണ്.

നാട്ടുകാരുടെ പ്രതികരണം എന്തുതന്നെയായാലും എനിക്ക് പ്രശ്‌നമില്ല. നോക്കൂ, 18ാമത്തെ വയസ്സിലാണ് ഞാന്‍ എയര്‍ഹോസ്റ്റസ്സായി ജോലിയില്‍ പ്രവേശിക്കുന്നത്. അന്നുമുതല്‍ സ്വന്തം ഇഷ്ടത്തിനു ജീവിക്കുന്ന ഒരു സ്ത്രീക്ക് ഈ നാട്ടില്‍ എന്തെല്ലാം പേരുദോഷം കിട്ടാമോ, അതെല്ലാം എനിക്കുണ്ട്. ഇഷ്ടപ്പെട്ട ജോലി തിരഞ്ഞെടുത്തത്, ഇഷ്ടമുള്ള വേഷം ധരിച്ചത്, രാത്രി യാത്ര ചെയ്തത്, ഇഷ്ടപ്പെട്ടയാളെ പ്രേമിച്ചത്, ഞാനായിട്ട് കണ്ടുപിടിച്ച ജോലി ഞാനായിട്ട് ഉപേക്ഷിച്ചത് എന്നു തുടങ്ങി എന്റെ പാപ്പി (അപ്പന്‍) മരിച്ചപ്പോള്‍ ഫോട്ടോ എടുക്കാന്‍ സമ്മതിക്കാത്തതുവരെ എന്റെ പേരുദോഷങ്ങളുടെ ലിസ്റ്റില്‍ ഉണ്ട്. പക്ഷെ എന്റെ ജീവിതത്തില്‍ ഞാന്‍ ചെയ്യുന്നതിനെല്ലാം എന്റെ മനസ്സാക്ഷിക്ക് ഉത്തരം ഉണ്ടെങ്കില്‍ മറ്റാര് എന്റെ പ്രവര്‍ത്തികളെക്കുറിച്ച് എങ്ങനെ വിലയിരുത്തിയാലും എനിക്ക് അതിനെ ഭയക്കേണ്ടതില്ലല്ലോ.

ഇന്ത്യന്‍ സിനിമയിലെ എക്കാലത്തേയും നിത്യഹരിത നായികയും ലേഡി സൂപ്പര്‍ സ്റ്റാറുമായി അറിയപ്പെടുന്ന ശ്രീദേവിയുടേത് അബദ്ധത്തിലുള്ള മുങ്ങിമാരണമാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ ശരിവച്ചെങ്കിലും ശ്രീദേവിയെ അടുത്ത് അറിയാവുന്നവര്‍ക്കും ആരാധകര്‍ക്കും ദൂരൂഹമരണത്തിലുള്ള സംശയങ്ങള്‍ അവശേഷിക്കുന്നു. ബാത്ത്ടബ്ബിലെ മുങ്ങിമരണവും മദ്യപിക്കുന്ന സ്വഭാവവുമില്ലാതിരുന്ന ശ്രീദേവിയുടെ രക്തത്തിലെ മദ്യത്തിന്റെ സാന്നിധ്യവുമെല്ലാം സംശയം വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. ശ്രീദേവിയെ അടുത്തറിയാവുന്ന പലരും സാക്ഷ്യപ്പെടുത്തുന്നത് നടിക്ക് മദ്യപിക്കുന്ന സ്വഭാവമില്ലായിരുന്നു എന്നാണ്. ഹൃദയാഘാതംമൂലം മരണമടഞ്ഞെന്ന ആദ്യ റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് മദ്യപിച്ച് ബോധമില്ലാതെ ബാത്ത്ടബ്ബില്‍ മുങ്ങി മരിച്ചെന്ന കഥയെത്തുന്നത്.

ഇതിനിടയില്‍ ശ്രീദേവിയുടേത് കൊലപാതക മരണമാണെന്ന ആരോപണവുമായി പ്രമുഖ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തി. ശ്രീദേവിയെ അടുത്തറിയാവുന്ന സുബ്രഹ്മണ്യന്‍ സ്വാമി ശ്രീദേവി ഒരിക്കലും വീര്യമുള്ള മദ്യം കഴിക്കുമായിരുന്നില്ലെന്നും പിന്നെ എങ്ങനെയാണ് അവരുടെ ശരീരത്തിനുള്ളില്‍ മദ്യം എത്തിയതെന്നും സംശയം പ്രകടിപ്പിച്ചു. സിസിടിവി ക്യാമറകള്‍ക്ക് എന്ത് സംഭവിച്ചെന്നും സ്വാമി ചോദിച്ചു. ഡോക്ടര്‍മാര്‍ വളരെ പെട്ടെന്ന് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട് ശ്രീദേവി ഹൃദയസ്തംഭനം മൂലം മരിച്ചെന്ന് പ്രഖ്യാപിച്ചത് സംശയാസ്പദമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സിനിമാ നടിമാരും ദാവൂദ് ഇബ്രാഹിമും തമ്മില്‍ ബന്ധമുണ്ടെന്നും ഈ മരണത്തില്‍ അതിന്റെ സാധ്യതകളെക്കുറിച്ച് അന്വേഷിക്കണമെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിക്കവെ അദ്ദേഹം ആവശ്യപ്പെട്ടു.

പ്രമുഖ വ്യവസായി അനില്‍ അംബാനിയുടെ സ്വകാര്യ വിമാനത്തില്‍ ഇന്നലെ രാവിലെ 9.30ന് മുംബൈയിലെത്തിച്ച ഭൗതിക ശരീരം മുംബൈ വിലെപേരല്‍ സേവ സമാജ് ശ്മശാനത്തില്‍ ഇന്ന് വൈകിട്ട് മൂന്നരയോടെ സംസ്‌കരക്കുന്നതോടു കൂടി ഇന്ത്യന്‍ സിനിമയില്‍ തങ്കലിപികളാല്‍ എഴുതി ചേര്‍ക്കപ്പെട്ട ഒരധ്യായം അവസാനിക്കുകയാണ്. ബാലതാരമായി ചലച്ചിത്രാഭിനയം ആരംഭിച്ച ശ്രീദേവി മുന്നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. രാവിലെ 9.30 മുതല്‍ 12.30 വരെ അന്ധേരിിയിലെ വസതിക്ക് സമീപമുള്ള ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവെയ്ക്കും. ശ്രീദേവിയുടെ വീട്ടിലും സമീപ പ്രദേശങ്ങളിലും വളരെ ശക്തമായ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. രാഷ്ട്രീയക്കാരും ചലച്ചിത്ര പ്രമുഖരും അടക്കം നിരവധി പേര്‍ ഇന്ന് ശ്രീദേവിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തും. എന്തായാലും ജീവിതം മുഴുവന്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചലച്ചിത്ര പ്രതിഭ മരണശേഷവും വാര്‍ത്തകളില്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്.

ദുബൈ: ബോളിവുഡ് നടി ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ അനുമതി. ഇതു സംബന്ധിച്ച് ദുബൈ പബ്ലിക് പ്രൊസിക്യൂട്ടര്‍ അനുമതി നല്‍കിയതോടെയാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള വഴിതെളിഞ്ഞത്. നിലവില്‍ ബര്‍ദുബൈയിലെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് ശ്രീദേവിയുടെ മൃതദേഹം.

അനുമതി പത്രം തയാറായിട്ടുണ്ടെന്ന് ദുബായ് പോലീസ് അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. അനുമതി പത്രം കോണ്‍സുലേറ്റിലെത്തി വാങ്ങിയാലുടന്‍ നാട്ടിലേക്ക് മൃതദേഹം കൊണ്ടുപോകുന്നതിന് മുന്‍പുള്ള നടപടികള്‍ പൂര്‍ത്തിയാകും. അതേസമയം നടിയുടെ ഭര്‍ത്താവിന് മൃതദേഹത്തോടൊപ്പം നാട്ടിലേക്ക് വരാന്‍ സാധിക്കുമോയെന്ന കാര്യങ്ങള്‍ വ്യക്തമല്ല. അന്വേഷണം തുടരുന്നതിനാല്‍ ചിലപ്പോള്‍ ബോണി കപൂറിന് ദുബായില്‍ തന്നെ തുടരേണ്ടി വരും.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മൃതദേഹം എംബാം ചെയ്യുന്നതടക്കമുള്ള നടപടികള്‍ അല്‍പസമയത്തിനകം പൂര്‍ത്തിയാക്കും. ഇന്ന് തന്നെ മുംബൈയില്‍ എത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. മുബൈയില്‍ മൃതദേഹ എത്തിച്ചാലുടന്‍ പൊതു ദര്‍ശനത്തിന് വെക്കുന്ന നടപടികള്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നടി ശ്രീദേവിയുടെ തലയില്‍ ആഴത്തിലുള്ള മുറിവ് ഉണ്ടായിട്ടുണ്ടെന്ന് ഫോന്‍ന്‍സിക് പരിശോധനാ ഫലം. ബാത് ടബ്ബയിലുണ്ടായ വീഴ്ച്ചയിലാണോ ഇത് സംഭവിച്ചെതെന്ന് പരിശോധിച്ച് വരികയാണ്. അതേസമയം ശ്രീദേവിയുടെ മരണം കൊലപാതകമാണോയെന്ന സംശയം ബലപ്പെടുന്നു. ദൂരൂഹത നിറഞ്ഞതാണ് മരണമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യാപിക്കുന്നുണ്ട്. അന്വേഷണത്തില്‍ സംശയം ബലപ്പെടുന്നതിനാല്‍ ശ്രീദേവിയുടെ ശരീരം വീണ്ടും പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കാന്‍ സാധ്യതയുണ്ടെന്ന് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിനെ ദുബായ് പോലീസ് കൂടുതല്‍ ചോദ്യം ചെയ്തു. ബോണി കപൂര്‍ നേരത്തെ നല്‍കിയ മൊഴികളില്‍ വൈരൂധ്യമാണ് വീണ്ടും ചോദ്യം ചെയ്യാന്‍ കാരണം. വിവാഹ ചടങ്ങുകളില്‍ പങ്കെടുത്ത് തിരിച്ച് മുബൈയിലേക്ക് പോയതിന് ശേഷം വീണ്ടും ദുബായിലേക്ക് തിരിച്ചെത്തിയ സാഹചര്യം അടക്കമുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷണ വിധേയമാക്കുന്നുണ്ട്.

മരണവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണങ്ങള്‍ അവസാനിക്കുന്നതുവരെ ബോണി കപൂറിന് ദുബായില്‍ തുടരേണ്ടി വരും. തലയില്‍ ആഴത്തില്‍ മുറിവുണ്ടായിട്ടുണ്ട് എന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതോടെ അന്വേഷണം കൂടുതല്‍ സങ്കീര്‍ണമാവുകയാണ്. ഹൃദയാഘാതം മൂലം മരണപ്പെട്ടുവെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍്ട്ടുകള്‍ എന്നാല്‍ പിന്നീട് മരണം ബാത്‌റൂമില്‍ കുഴഞ്ഞുവീണാണെന്നായി അവസാനം വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ബാത്ടബ്ബയില്‍ മൂങ്ങി മരിക്കുകയായിരുന്നുവെന്ന് പറയുന്നു. ദൂബായ് പോലീസില്‍ നിന്ന് കൂടുതല്‍ സ്ഥീരീകരണം ലഭിക്കുന്നതു വരെ മരണം കൊലപാതകമാവാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല.

അപകട മരണമാണ് എന്ന് സ്ഥീരികരിച്ച റിപ്പോര്‍ട്ട് നിലനില്‍ക്കുന്നതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കണമെങ്കില്‍ ദുബായിലെ പബ്ലിക് പ്രോസിക്യൂഷന്റെ അനുമതി ആവശ്യമുണ്ട്. മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തു വരുന്ന സാഹചര്യത്തില്‍ മൃതദേഹം ദുബായില്‍ തന്നെ സൂക്ഷിക്കാനാണ് സാധ്യത. ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചിരുന്നതെങ്കില്‍ കാര്യങ്ങള്‍ കുറച്ചു കൂടി വേഗത്തില്‍ നീങ്ങുമായിരുന്നു. പക്ഷേ ശ്രീദേവി മരണപ്പെട്ടിരിക്കുന്നത് ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പാണ്. അതുകൊണ്ടു തന്നെ ഔപചാരിക നടപടി ക്രമങ്ങള്‍ ഏറെയാണ്.

പാവപ്പെട്ടവനാണെന്ന് കരുതി ചോറു നല്‍കി സഹായിച്ചപ്പോള്‍ തെറിവിളിയായിരുന്നു സുരാജിന് കിട്ടിയത്. ആളുകളുടെ മുന്‍പില്‍ അയാള്‍ സുരാജിനെ നാണം കെടുത്തി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന രസകരമായ കഥ സുരാജ് പങ്കുവെച്ചു.

സുരാജിന്റെ വാക്കുകള്‍:

വടക്കേ ഇന്ത്യയില്‍ പ്രോഗ്രാമിനു പോയി വാഹനാപകടത്തില്‍പെട്ട് കൈയും കാലും ഒടിഞ്ഞ് കമ്പിയൊക്കെയിട്ട് തുന്നിക്കെട്ടി ഒരു പരുവത്തില്‍ വേദന ചവച്ചരച്ച് നാട്ടിലെത്തി വീട്ടിലൊതുങ്ങികൂടിയ നാളുകള്‍ വളരെ സന്തോഷകരമായിരുന്നു. അതേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ത്തന്നെ രോമാഞ്ചമുണ്ടാകും. ഒരു കാലില്‍ പ്ലാസ്റ്ററിട്ടിരിക്കുന്നു. വലത്തെ കൈയിന്റെ മുട്ടു തുളച്ച് കമ്പിയിട്ട് കെട്ടിപ്പൂട്ടി കഴുത്തിലൂടെ ചരടിട്ട് കെട്ടിത്തൂക്കിയിട്ടിരിക്കയാണ്. നടക്കാനോ ഇരിക്കാനോ പറ്റാത്ത അവസ്ഥയില്‍ എങ്ങനെ സന്തോഷിക്കാതിരിക്കും! ഭാഗ്യം പടിക്കല്‍ വന്നുനില്ക്കുകയല്ലേ.

മുറിവുണങ്ങി പ്ലാസ്റ്റര്‍ വെട്ടാന്‍ മാസങ്ങളെടുത്തു. അത്യാവശ്യം ഒറ്റയ്ക്കു യാത്ര ചെയ്യാന്‍ തുടങ്ങി. അധികം ദൂരത്തേക്കൊന്നും പോകില്ല. വെഞ്ഞാറമ്മൂട്ടീന്ന് തിരുവനന്തപുരംവരെയേ യാത്രയുള്ളൂ. ഇടയ്ക്ക് നമ്മുടെ ഏരിയയില്‍ വരുന്ന സ്റ്റേജ് പ്രോഗ്രാമുകളില്‍ പങ്കെടുക്കും. ഡബ്ബിങ് വര്‍ക്കുകള്‍ക്കു പോകും.

ഡബ്ബിങ്ങുള്ള ദിവസം രാവിലെ വീട്ടില്‍നിന്നു പോരുമ്പോള്‍ ഉച്ചയ്ക്കു കഴിക്കാനുള്ള ചോറ് അമ്മ പൊതികെട്ടിത്തരും. ഹോട്ടല്‍ ഭക്ഷണം കഴിച്ച് കുഴപ്പത്തിലാകണ്ടെന്നു കരുതി വാഴയില വെട്ടി അതിലാണ് ചോറ് പൊതിഞ്ഞുതരുന്നത്. ലഞ്ച്‌ബ്രേക്കാകുമ്പോള്‍ ഡബ്ബിങ് തിയേറ്ററിലിരുന്ന് ചോറു കഴിക്കും. അതല്ലെങ്കില്‍ തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡിനകത്തു സുഹൃത്ത് സജിയുടെ ബേക്കറിയുണ്ട്. അവിടെയിരുന്ന് കഴിക്കും.

ഒരു ദിവസം ഡബ്ബിങ് നേരത്തേ കഴിഞ്ഞു. ഉച്ചയാകുന്നേയുള്ളൂ. ഊണു കഴിക്കാനുള്ള സമയമായിട്ടില്ല. എന്നാല്‍ പിന്നെ വീട്ടില്‍ പോയി വിശാലമായി ഊണു കഴിക്കാല്ലോന്നു വിചാരിച്ചു ഞാന്‍ ബസ്സ്റ്റാന്‍ഡില്‍ വന്നു. കൈയിലുള്ള ചോറുപൊതി തിരിച്ചുകൊണ്ടുപോകണ്ട, അത് സ്റ്റാന്‍ഡില്‍ കടയുള്ള സുഹൃത്തിന് കൊടുക്കാം. പക്ഷേ, അവിടെ ചെന്നപ്പോള്‍ അവനും വീട്ടീന്നു ചോറു കൊണ്ടുവന്നിട്ടൊണ്ട്. ‘ഇനിയെന്തു ചെയ്യും…?’

കുറച്ചുനേരം ബേക്കറിയിലിരുന്ന് കഥകളൊക്കെ വിളമ്പി പോകാനെഴുന്നേറ്റപ്പോള്‍ സജി പറഞ്ഞു, ‘നീ ഇപ്പോള്‍ വീട്ടില്‍ പോയി കഴിക്കാനൊന്നും നില്ക്കണ്ട. ഞാന്‍ കൊണ്ടുവന്ന ചോറ് നമ്മള്‍ രണ്ടാളുംകൂടെ കഴിക്കുന്നു. നിന്റെ കൈയിലുള്ള പൊതിച്ചോറ് ഏതെങ്കിലും പാവങ്ങള്‍ക്കു കൊടുക്കാം… ഓകെ.’

‘ഓകെ.’ സജിയുടെവീട്ടീന്നു കൊണ്ടുവന്ന ചോറ് ഞങ്ങള്‍ കഴിച്ചു. എന്റെ കൈയിലുള്ള പൊതി അഴിച്ചതേയില്ല. അതു മാറ്റി വെച്ചു.

ഉച്ചഭക്ഷണം കഴിഞ്ഞ് ഞാന്‍ കടയുടെ പുറത്തിറങ്ങി. നോട്ടം മുഴുവന്‍ അതുവഴി കടന്നുപോകുന്നവരിലാണ്. വിശന്നു വരുന്നത് ആരാണെന്നറിയില്ലല്ലോ. കുറച്ചുനേരം അങ്ങനെ നിന്നപ്പോള്‍ ഒരാളെ കണ്ടു. മുഷിഞ്ഞ പാന്റും ഷര്‍ട്ടും ധരിച്ച് തലമുടിയൊക്കെ പാറിപ്പറന്നു വളരെ പതുക്കെയാണ് നടപ്പ്. ആളുടെ മുഖം കണ്ടാലറിയാം നല്ല വിശപ്പുണ്ടെന്ന്. അവശനായ ആ മനുഷ്യന്‍ നടന്ന് അടുത്തെത്തിയപ്പോള്‍ ഞാന്‍ മുന്നോട്ടു ചെന്നു. ‘നമസ്‌തേ’ പറഞ്ഞു. പുള്ളിക്കാരന്‍ പെട്ടെന്ന് നിന്നു. ‘ഹ്ഹാ… നമസ്‌തേ.’ എന്നെ മൊത്തത്തിലൊന്നു നോക്കിയിട്ട്, മനസ്സിലായപോലെ… ‘നിങ്ങടെ പരിപാടി ഞാന്‍ കാണാറുണ്ട്.’

‘സന്തോഷം. ചേട്ടന്‍ എവടെ പോണ്?’

‘ദാണ്ടെ ആ…’ പുള്ളിക്കാരന്‍ പറഞ്ഞു തീരും മുന്‍പെ ഞാന്‍ ഇടയില്‍ക്കയറി ചോദിച്ചു:

‘ഭക്ഷണം കഴിച്ചോ?’
ഇല്ല

അപ്പോള്‍ത്തന്നെ ഞാന്‍ ചോറുപൊതിയെടുത്തു നീട്ടി. ‘ചേട്ടന്‍ ഇത് കഴിക്ക്, വീട്ടീന്നു കൊണ്ടുവന്നതാണ്. നമ്മള് വേറെ കഴിച്ചു.’

‘നീ എന്നെക്കുറിച്ച് എന്തോന്ന് കരുതിയിരിക്കണത്. മിച്ചം വല്ലതുമുണ്ടെങ്കില്‍ കൈയീ വെച്ചാല്‍ മതി. ഞാന്‍ ആരാന്നു നിനക്കറിയ്വോടാ. കെ.എസ്.ആര്‍.ടി.സിയില്‍നിന്നു മാസം മുപ്പത്തിയേഴായിരം രൂപ ശമ്പളം വാങ്ങുന്ന എന്റെ മുഖത്തു നോക്കി നിനക്കിതു പറയാന്‍ എങ്ങനെ ധൈര്യം വന്നു. നിന്റെ കുടുംബം വിലയ്ക്ക് വാങ്ങാനുള്ള ആസ്തി എനിക്കുണ്ടെടാ. പത്തു വര്‍ഷം ലീവെടുത്തു ദുബായി പോയി കൊറെ ഒണ്ടാക്കി. അതു കഴിഞ്ഞാ പിന്നേം ഇവടെ ഒണ്ടാക്കാന്‍ വന്നത്. അറിയ്വോടാ നിനക്ക്…’

അങ്ങേര് ചോറ് കഴിക്കുന്നതിനു മുന്‍പ് ‘ചെറുത് അടിക്കാന്‍’ പോയിട്ട് മടങ്ങിവരുന്ന വഴിയാണ് ഞാന്‍ കേറി മുട്ടിയത്. കെ.എസ്.ആര്‍.ടി.സി. ഡിപ്പോയുടെ അകത്തുള്ള വര്‍ക്ക്‌ക്ഷോപ്പിലെ സൂപ്പര്‍വൈസറോ അതിലും മുന്തിയ എന്തോ ഒരു സാധനമാണ്. ഉടുപ്പിലൊക്കെ വര്‍ക്ക്‌ക്ഷോപ്പിലെ കരിപുരണ്ടിരിക്കുകയായിരുന്നു. ഇതൊന്നും നമുക്കറിയില്ലല്ലോ. ഉച്ചമദ്യം കഴിച്ചിരിക്കുന്നതുകൊണ്ട് പെട്ടെന്ന് വയലന്റായി. ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതോടെ എങ്ങനെയും അവിടുന്നു രക്ഷപ്പെട്ടാ മതിയെന്നായി.

ഞാന്‍ വളരെ വിനീതനായി… ‘ചേട്ടാ ഒരബദ്ധം പറ്റിപ്പോയതാ.’

‘ഇതാണോ അബദ്ധം. വഴിയേ പോയ എന്നെ തടഞ്ഞുനിര്‍ത്തി ഒരുമാതിരി… ഞാന്‍ അങ്ങനെ നടക്കണ ആളാണെന്ന് നിനക്ക് എങ്ങനെ തോന്നി, എന്റെ ഈ വേഷം കണ്ടിട്ടോ…? മോനെ, ഇതൊന്നും ശരിയല്ല.’

‘ക്ഷമിക്കൂ ചേട്ടാ… ചോറ് കളയണ്ടാന്നു കരുതി പറഞ്ഞുപോയതാണ്.’

‘നീ ആരെടാ എനിക്കു ചോറ് തരാന്‍?’

ഞാന്‍ ക്ഷമ പറയുന്നതിനനുസരിച്ച് അങ്ങേര് കത്തിക്കയറുകയാണ്.

‘വേറെ ആരേം കിട്ടാഞ്ഞിട്ടാണോ നീ എന്നെ പിടിച്ചത്. രണ്ടു തലമുറയ്ക്ക് കഴിയാനുള്ളത് ഞാന്‍ ഉണ്ടാക്കിവെച്ചിട്ടുണ്ട്. അറിയ്വോടാ നിനക്ക്… ങാ.’

നട്ടുച്ചയ്ക്ക് സ്‌ട്രോങ്ങില്‍ അത്രയും പറഞ്ഞുകഴിഞ്ഞപ്പോള്‍ അടിച്ചതിന്റെ കെട്ടിറങ്ങിപ്പോയി. എന്നെ തെറിപറഞ്ഞു പുള്ളിക്കാരന്‍ വന്ന വഴിയേ തിരിച്ചുനടന്നു. വീണ്ടും പൂശാനുള്ള പോക്കാണ്.

ബസ്സ്റ്റാന്‍ഡല്ലേ, ബഹളം കേട്ട് ആളുകള്‍ കൂടി. ചമ്മി നാണംകെട്ടു നില്ക്കുകയാണ്. സജി പെട്ടെന്ന് അകത്തേക്കു വലിഞ്ഞു. എല്ലാവരുടെയും നോട്ടം എന്നിലേക്കാണ്. ചമ്മലൊളിപ്പിച്ച് ഞാനും പതിയേ ബേക്കറിയിലേക്കു കയറി. അങ്ങേര് തിരിച്ചുവരുമ്പോള്‍ മുന്നിലെങ്ങാനും ചെന്നു ചാടിക്കൊടുത്താല്‍ കുഴപ്പമാണ്. രണ്ടാമത് കഴിച്ചതിന്റെ പൈസ ചിലപ്പോള്‍ ഞാന്‍ കൈയില്‍നിന്നു കൊടുക്കേണ്ടിവരും. ബേക്കറിയുടെ മുന്നീന്ന് ആളുകള്‍ മാറിയപ്പോള്‍ ചോറുപൊതി സജിയെ ഏല്പിച്ചിട്ട് ഞാന്‍ മുങ്ങി.

ഭക്ഷണത്തിനുവേണ്ടി കൈനീട്ടുന്ന എത്രയോ പേരെ നമ്മള്‍ കണ്ടിരിക്കുന്നു. ചിലരുടെ ഭക്ഷണജാട കണ്ട് അതിശയപ്പെട്ടിട്ടുമുണ്ട്. വലിയ ഹോട്ടലുകളില്‍ കയറി മുന്തിയ വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്തു വരുത്തി അതില്‍നിന്ന് അല്പം കിള്ളിയെടുത്ത് രുചിച്ചുനോക്കി ബാക്കി മുഴുവനും വേസ്റ്റാക്കിക്കളയുന്നതു കാണുമ്പോള്‍ നെഞ്ച് പൊള്ളും. സിനിമാസൈറ്റുകളില്‍ ഉച്ചഭക്ഷണസമയത്തു വേസ്റ്റ്‌ബോക്‌സില്‍ നോക്കിയാല്‍ കുറെ ഭക്ഷണം കാണാം.

ഉണ്ടായിട്ടും ഒന്നും കഴിക്കാന്‍ പറ്റാതെ ഭക്ഷണത്തിന്റെ രുചി എന്താണെന്നറിയാതെ ആശുപത്രികളിലും മറ്റും കഴിയുന്ന ധാരാളം ആളുകളുണ്ട്. ഭക്ഷണവിഭവങ്ങളുടെ യഥാര്‍ഥരുചി എന്താണെന്നറിയാതെ ജീവിക്കുന്നവരുമുണ്ട്. അത്തരം ആളുകള്‍ ചുറ്റുവട്ടങ്ങളിലുള്ളപ്പോള്‍ രുചിയുള്ള ഭക്ഷണം വയറു നിറയെ കഴിക്കാന്‍ ഭാഗ്യം കിട്ടിയ നമ്മള്‍ അഹങ്കാരികളാകരുത്. കിട്ടുന്ന ഭക്ഷണം സമാധാനത്തോടെ കഴിക്കാന്‍ പഠിക്കണം. ആവശ്യമുള്ളതേ എടുക്കാവൂ. എടുക്കുന്നതില്‍ ഒരു നുള്ളുപോലും കളയാതിരിക്കാന്‍ നമുക്കു കഴിയണം. വിശപ്പിന്റെ വില അറിഞ്ഞാലേ ഭക്ഷണത്തിന്റെ ശരിയായ രുചി ആസ്വദിക്കാന്‍ പറ്റൂ.

ശ്രീദേവിയുടെ മരണം വലിയ ഞെട്ടലോടെയാണ് ആരാധകരും സിനിമാ ലോകവും കേട്ടത്. ശ്രീദേവിയുടെ മരണം സംഭവിച്ച രാത്രിയില്‍ ചില കാര്യങ്ങള്‍ ദുരൂഹതയുണ്ടെന്ന് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വലിയ അന്വേഷണം നടത്താനാണ് ദുബായ് പോലീസിന്റെ തീരൂമാനം. മരണപ്പെട്ട ദിവസം യഥാര്‍ഥത്തില്‍ എന്താണ് റാസല്‍ ഖൈമയിലെ ഹോട്ടല്‍ മുറിയില്‍ സംഭവിച്ചതെന്ന് അറിയാന്‍ സിനിമാ പ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കും അതീവ താല്‍പ്പര്യമുണ്ട്.

മരുമകന്‍ മോഹിത് മര്‍വയുടെ വിവാഹചടങ്ങിന് പങ്കെടുക്കാനായി യു.എ.ഇയിലെ റാസല്‍ ഖൈമയിലേക്ക് ശ്രീദേവയുടെ കുടുംബം പുറപ്പെടുന്നത് ഫെബ്രുവരി 20നാണ്. നടി താമസിച്ചിരുന്ന ജുമൈറാ എമിറ്റേറ്റ്സ് ടവര്‍ ഹോട്ടലില്‍ നിന്ന് ബോണി കപൂറുമായി ഡിന്നര്‍ കഴിക്കാന്‍ പോകുവാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചിരിക്കുന്നത്. വിവാഹ ചടങ്ങുകളില്‍ പങ്കെടുത്ത് നേരത്തെ തന്നെ മുബൈയിലേക്ക് മടങ്ങിയ ബോണി കപൂര്‍ മരണ ദിവസം ശ്രീദേവിക്ക് സര്‍പ്രൈസ് നല്‍കാനായി വീണ്ടും ദുബായിലെത്തിയെന്നാണ് വിവരം.

ബോണിക്കൊപ്പം ഡിന്നര്‍ ഡേറ്റിന് പോകുന്നതിനായി തയ്യാറെടുക്കാന്‍ ഹോട്ടല്‍ മുറിയിലെ ബാത്‌റൂമില്‍ കയറിയ ശ്രീദേവി ഏതാണ്ട് 15 മിനിറ്റു കഴിഞ്ഞിട്ടും പുറത്തിറങ്ങാതയപ്പോള്‍ ബോണി കപൂര്‍ വാതിലില്‍ മുട്ടുകയായിരുന്നു. തുടര്‍ന്ന് മറുപടി ലഭിക്കാതായപ്പോള്‍ ബലം പ്രയോഗിച്ച് വാതില്‍ തുറന്നപ്പോഴാണ് ബാത്‌റൂമില്‍ വീണു കിടക്കുന്ന ശ്രീദേവിയെ കണ്ടത്. പെട്ടന്നു തന്നെ സുഹൃത്തിന്റെ സഹായം തേടിയ ബോണി കപൂര്‍. ശ്രീദേവിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രാത്രി 9മണിയോടെയാണ് ബോണി കപൂര്‍ പൊലീസിനെ വിവരം അറിയിച്ചത്.

തെന്നിന്ത്യന്‍ സിനിമകളിലും ബോളിവുഡിലും തിളങ്ങിയ നടി മേഘ്‌ന നായിഡുവിന്റെ വീട്ടില്‍ മോഷണം. ഐറ്റം ഡാന്‍സുകളിലൂടെയാണ് നടി ശ്രദ്ധനേടിയത്. താരത്തിന്റെ പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംനേടിയിരിക്കുന്നത്.

നടിയെ രണ്ടു പേര്‍ ചേര്‍ന്ന് പറ്റിച്ചു. മേഘ്‌നയുടെ ഉടമസ്ഥതയിലുള്ള ഗോവയിലെ അപാര്‍ട്‌മെന്റില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ദമ്പതികളാണ് നടിക്ക് എട്ടിന്റെ പണി നല്‍കിയത്. വാടക കൊടുക്കാതെ മുങ്ങിയെന്ന് മാത്രമല്ല വീട്ടിലുള്ള സകലസാമഗ്രികളും അവര്‍ അടിച്ചുമാറ്റിക്കൊണ്ടുപോയി.

മേഘനയുടെ സഹായിയായ യുവതിയാണ് ഈ അപാര്‍ട്‌മെന്റ് നടത്തിയിരുന്നത്. അതിനിടെയാണ് ന്യൂസിലാന്‍ഡില്‍ ജോലി ചെയുന്ന ദമ്പതികള്‍ എന്ന വ്യാജേന രണ്ടുപേര്‍ ഇത് വാടകയ്ക്ക് എടുക്കുന്നത്. വ്യാജ ആധാര്‍ കാര്‍ഡും ലൈസന്‍സും നല്‍കി വാടകയും തരാതെ ഉള്ളതെല്ലാം അടിച്ചുമാറ്റി അന്ന് തന്നെ അവര്‍ സ്ഥലംവിട്ടു.

Image result for actress meghna house robbery

ചെരുപ്പും ഷൂസും ബാഗും സ്പീക്കറും അടക്കം സ്വന്തം എന്ന് പറയാവുന്ന എലാ സാധനങ്ങളും കൊണ്ട് പോയി എന്നാണ് മേഘ്‌ന കുറിപ്പില്‍ പറയുന്നത്. വീടിനുള്ളില്‍ ഒന്നും തന്നെ ബാക്കി വെക്കാത്ത രീതിയില്‍ അവരുടെ ബാഗില്‍ എന്തൊക്കെ കൊണ്ട് പോകാമോ അതെല്ലാം എടുത്തു കടന്നു കളഞ്ഞു എന്നാണ് പറയുന്നത്. എന്തിന് തന്റെ അടിവസ്ത്രവും സോക്‌സും വരെ കൊണ്ടുപോയെന്നാണ് നടി പറയുന്നത്.

വീട്ടിലെ വിലപിടിപ്പുള്ള പ്രതിമയും ഫ്രെയിമുകളും ഉടച്ചെന്നും ഫര്‍ണിച്ചറുകളും മറ്റും നശിപ്പിച്ചെന്നും നടി വ്യക്തമാക്കി. ഇതുകൂടാതെ സഹായിയായ യുവതിയെ പറ്റിച്ച് 85000 രൂപയും ഇവര്‍ മോഷ്ടിച്ചിട്ടുണ്ട്. യുവതിയുടെ മകളെ ന്യൂസിലാന്‍ഡിന് കൊണ്ടുപോകാമെന്ന് വിശ്വസിപ്പിച്ചാണ് പൈസ കൊണ്ടുപോയത്.

ഈ ദമ്പതികള്‍ ഇതിനു മുമ്പും പലരെയും പറ്റിച്ചു ഇത് പോലെ തട്ടിപ്പു നടത്തിയിട്ടുണ്ടെന്നും നടി പറയുന്നു. ഗോവയില്‍ വരുന്നവരും താമസിക്കുന്നവരും ഇവരെ സൂക്ഷിക്കണം എന്നും നടി മേഘ്‌ന കൂടി ചേര്‍ത്തു. യുവതിയുടെ മകള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തായിരുന്നു നടിയുടെ കുറിപ്പ്. മാത്രമല്ല ആ ചിത്രത്തില്‍ തട്ടിപ്പ് നടത്തിയ യുവതി അണിഞ്ഞിരിക്കുന്നത് തന്റെ വേഷമാണെന്നും അമര്‍ഷത്തോടെ നടി പറയുന്നു.

അഭിനയം വിട്ടതോടെ ബിസിനസ്സ് രംഗത്താണ് ഇപ്പോള്‍ മേഘ്‌ന. മലയാളത്തില്‍ ബഡാ ദോസ്ത് എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

Copyright © . All rights reserved