ഇന്ത്യൻ സംഗീത വിസ്മയം എ ആർ റഹ്മാൻ മലയാളത്തിലേക്ക് തിരിച്ചു വരുന്നു. കാൽ നൂറ്റാണ്ടിന് ശേഷമാണ് റഹ്മാൻ മലയാള സിനിമയിലേക്ക് എത്തുന്നത്. ബ്ലെസി സംവിധാനം നിര്‍വഹിക്കുന്ന പൃഥ്വിരാജ് ചിത്രം ആടു ജീവിതത്തിലെ പാട്ടുകൾക്കാണ് റഹ്മാന്‍ ഈണമിടുന്നത്. ബെന്യാമിന്റെ പ്രശസ്ത നോവലായ ആടുജീവിതത്തിന്റെ ദൃശ്യാവിശ്കാരമാണ് ചിത്രം. സംഗീത് ശിവൻ സംവിധാനം ചെയ്ത് 1992 ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം യോദ്ധയിലൂടെയായിരുന്നു സംഗീത സംവിധായകനായുള്ള റഹ്മാന്റെ അരങ്ങേറ്റം. പിന്നീട് ഹിന്ദിയിലും തമിഴിലുമായി അനേകം പാട്ടുകൾക്ക് സംഗീതം നൽകി. സ്ലംഡോഗ് മില്യനയറിലെ ജയ് ഹോ എന്ന ഗാനത്തിലൂടെ ഓസ്കാര്‍ പുരസ്കാരവും അദ്ദേഹം സ്വന്തമാക്കി. ആടുജീവിതത്തിന് ശബ്ദമിശ്രണം നൽകുന്നത് മറ്റൊരു ഓസ്കാർ ജേതാവായ റസൂൽ പൂക്കുട്ടിയാണ്. ചിത്രത്തിലെ രണ്ട് പാട്ടുകൾക്കാണ് റഹ്മാൻ സംഗീതം നൽകുന്നതെന്ന് ബ്ലെസി പറഞ്ഞു. അടുത്ത മാസം ഇത് സംബന്ധിച്ച പ്രവർത്തനങ്ങൾ ആരംഭിക്കും
സിനിമയിലും ജീവിതത്തിലും നല്ല നിലപാടുകള്‍ കൊണ്ട് ജനശ്രദ്ധയാകര്‍ഷിക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ് വിജയ് സേതുപതി. എവിടെയും എന്തും തുറന്നു പറയാന്‍ മടികാണിക്കാത്തയാളുമാണ് അദ്ദേഹം. ഇപ്പോള്‍ ജീവയുടെ കീ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ പരസ്യമായി തര്‍ക്കിച്ച നിര്‍മ്മാതാക്കളോട് ക്ഷുഭിതനായി പ്രതികരിച്ച സേതുപതിയാണ് വാര്‍ത്തകളില്‍ നിറയുന്നത്. ഓഡിയോ ലോഞ്ച് നിര്‍മ്മാതാക്കളുടെ സംഘടനാ പ്രശ്‌നങ്ങള്‍ക്കുള്ള ചര്‍ച്ചാ വേദിയായി പരിണമിച്ചപ്പോഴാണ് വിജയ് സേതുപതി ക്ഷുഭിതനായി പ്രതികരിച്ചത്.
ഓഡിയോ ലോഞ്ചിനെത്തിയ നിര്‍മ്മാതാക്കള്‍ പരസ്പരം തര്‍ക്കിക്കുകയും പഴിചാരി സംസാരിക്കുകയും ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. പരസ്പരം കുറ്റം പറയുന്നതിനിടെ നടക്കുന്ന ചടങ്ങ് എന്താണെന്നുവരെ മറന്നുപോയ നിര്‍മ്മാതാക്കള്‍ അതിരുവിട്ടു. ഇതോടെ ക്ഷുഭിതനായ വിജയ് സേതുപതി വേദി വിടാനൊരുങ്ങുകയായിരുന്നു. സംഘാടകര്‍ ഏറെ പണിപ്പെട്ടാണ് അദ്ദേഹത്തെ തിരിച്ചുകൊണ്ടു വന്നത്. തുടര്‍ന്ന് വേദിയിലെത്തി സംസാരിച്ച സേതുപതി വഴക്കിട്ടവരെ കണക്കിനു ശകാരിച്ചു.
നിര്‍മാതാക്കളുടെ സംഘടനാ പ്രശ്‌നങ്ങള്‍ സംസാരിക്കേണ്ട ചടങ്ങല്ല ഇവിടം. ഇതൊരു പൊതു ചടങ്ങാണ്. എന്തിനാണ് ഇവിടെ വന്നത് എന്നോര്‍ത്ത് താന്‍ അത്ഭുതപ്പെട്ടു പോയി. വിജയ് സേതുപതി പറഞ്ഞു തീര്‍ത്തും നിരാശാജനകമാണിത്. പൊതുജനങ്ങള്‍ക്കിടയില്‍ സിനിമാക്കാരെ കുറിച്ച് മോശം അഭിപ്രായം സൃഷ്ടിക്കുന്നത് ഇത്തരം സംഭവങ്ങളാണ്. ഒരു സിനിമയെ വിജയിപ്പിക്കാന്‍ ഓരോരുത്തരം അത്രമാത്രം കഷ്ടപ്പാടാണ് സഹിക്കുന്നത്. പക്ഷേ നാലു പടം തുടരെ തുടരെ വിജയിക്കാതെ പോയാല്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് എത്ര വലിയ താരവും പുറത്താകും. അവര്‍ക്കുള്ള ബഹുമാനവും പോകും. അതുകൊണ്ട് നമുക്ക് പരസ്പര ബഹുമാനത്തോടെ സഹകരിക്കാം. വിജയ് സേതുപതി പറഞ്ഞു.
വീഡിയോ കാണാം;
ഹൈദരാബാദ്: തെലുങ്ക് നടന്‍ പവന്‍ കല്ല്യാണിന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്ററില്‍ തുപ്പിയതിന് യുവാവിന് ക്രൂര മര്‍ദ്ദനം. പവന്‍ കുമാറിന്റെ ആരാധകരാണ് അക്രമികള്‍. അക്രമികള്‍ തന്നെ ഷൂട്ട് ചെയ്ത വീഡിയോ പിന്നീട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു.
പവന്‍ കല്ല്യാണിന്റെ പുതിയ ചിത്രമായ ‘അജ്ഞാതവാസി’യുടെ പോസ്റ്ററിലാണ് യുവാവ് തുപ്പിയത്. ഈ സിനിമ കണ്ട തനിക്ക് പണം നഷ്ടമായെന്നും ഇതൊരു സിനിമായാണോയെന്നും യുവാവ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ചോദിക്കുന്നു. കൂടാതെ പോസ്റ്ററിലെ പവന്‍ കല്ല്യാണിന്റെ ചിത്രത്തില്‍ ഇയാള്‍ അടിക്കുകയും ചെയ്യുന്നുണ്ട്. ഇതേത്തുടര്‍ന്ന് പ്രകോപിതരായ ആരാധകരാണ് യുവാവിനെ മര്‍ദ്ദിച്ചത്.
മര്‍ദ്ദനമേറ്റ യുവാവ് പോസ്റ്റ് ചെയ്ത വീഡിയോക്ക് മറുപടിയായിട്ടാണ് ആരാധകര്‍ യുവാവിനെ മര്‍ദ്ദിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പവന്‍ കല്ല്യാണിന്റെ ചിത്രത്തിനെ വിമര്‍ശിക്കുന്നവരെ കൈകാര്യം ചെയ്യുന്ന ആരാധകരുടെ നടപടി ഇതാദ്യമല്ല.
നേരത്തെ താരത്തിന്റെ ചിത്രത്തിന് മൂന്ന് സ്റ്റാര്‍ റേറ്റിങ് നല്‍കിയ തെലുങ്ക് ചാനലിലെ അവതാരകനെ ആരാധകര്‍ മര്‍ദ്ദിച്ചിരുന്നു. കൂടാതെ അത് വീഡിയോയില്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
ഒരാഴ്ചയ്ക്കുള്ളില്‍ 23,500 വ്യൂസും 1300ല്‍ കൂടുതല്‍ ലൈക്കും നേടിയ ഈ മിനിസിനിമ യൂട്യൂബിലെ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ (CET) വിദ്യാര്‍ത്ഥികള്‍ അഭിനയിച്ച ‘The Golden Walk Way” സംവിധാനം ചെയ്തിരിക്കുന്നത് പ്രസ്തുത കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്ന ശ്രീ. നവനീത് നാനിയാണ്. ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം ആസ്വാദകര്‍ക്കിടയില്‍ ആവേശം ഉളവാക്കുന്നു. ഇതിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്ന ശ്രീ. സുരേഷ് പിള്ള യുകെ മലയാളി ഡോക്ടറാണ്.
സിഇറ്റിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ കോളേജിനു മുന്നില്‍ നിര്‍മ്മിച്ച് നല്‍കിയ പടവുകളാണ് ‘The Golden Walk Way”. ഒരു വിദ്യാര്‍ത്ഥിയുടെ തിരിച്ചറിവുകളുടെ കയറ്റിറക്കമാണ് ഈ മിനി സിനിമയ്ക്ക് ആ യഥാര്‍ത്ഥ പേരിടാനുള്ള പ്രചോദനം. ഈ കഥ തുടങ്ങുന്നതും അവസാനിക്കുന്നതും അതേ പടവുകളിലാണ്.
സിഇറ്റിയിലെ വിദ്യാര്‍ത്ഥികളുടെ വളരെ പ്രശസ്തമായ ഡാന്‍സ് ഗ്രൂപ്പായ WTF ന്റെ ഉത്ഭവ കഥയാണ് ‘The Golden Walk Way”യില്‍ പ്രതിപാദിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ ഗ്രൂപ്പ് ഇന്നും ജൂനിയേഴ്സ് ഏറ്റെടുത്ത് മുമ്പോട്ടു കൊണ്ടുപോകുന്നു.
ഡാന്‍സ് പാഷനായി കൊണ്ടുനടക്കുന്ന ചില എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ ഒരു ഡാന്‍സ് ഗ്രൂപ്പിന്റെ ഓഡിഷനുവേണ്ടി സീനിയേഴ്സിനെ സമീപിക്കുന്നു. എന്നാല്‍ സീനിയേഴ്സ് അവരെ മനഃപൂര്‍വ്വം ഒഴിവാക്കുന്നു. സങ്കടകരമായ അവസ്ഥയില്‍ കാണുന്ന അവരെ പ്രസ്തുത കോളേജിലെ ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി ഒരു പുതിയ ഡാന്‍സ് ഗ്രൂപ്പ് തുടങ്ങുവാന്‍ പ്രേരിപ്പിക്കുന്നു. ക്ലാസ് റൂമിലെ ഒരു മേശയില്‍ ആരോ എഴുതിയ WTF എന്ന ചുരുക്കപ്പേരില്‍ നിന്നും പ്രചോദനം നേടിയ അവര്‍ ആ ഗ്രൂപ്പിന് Watch The Freask എന്ന പേരിടുന്നു. അവരുടെ ആവേശഭരിതമായ WTF ഗ്രൂപ്പ് ഒരു വലിയ വിജയമായിത്തീരുന്നു. പിന്നീട് സിനിമിയില്‍ കാണിക്കുന്നത് സിഇറ്റിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒരു ഡാന്‍സ് ഗ്രൂപ്പ് തുടങ്ങുവാന്‍ ശ്രമിക്കുന്നതും അതിന് അവര്‍ WTF (Win The Faith) എന്ന് പേരിടുന്നതും ചില നിസാര സൗന്ദര്യപ്പിണക്കങ്ങള്‍ കാരണം അവര്‍ക്ക് ആ സംരംഭം പൂര്‍ത്തീകരിക്കുവാന്‍ കഴിയാതെ പോകുന്നതും അവര്‍ക്കുവേണ്ടി ചെയ്തുവെച്ച വസ്ത്രങ്ങള്‍ പുതിയ ഗ്രൂപ്പിന് സമാനിച്ചിട്ട് അവര്‍ മടങ്ങുന്നതുമാണ് ഈ മിനി സിനിമയുടെ കഥ.
‘The Golden Walk Way” യുടെ പ്രത്യേകത ഇതില്‍ അഭിനയിച്ചിരിക്കുന്നത് ശരിക്കും WTF ന്റെ ഡാന്‍സേഴ്സ് തന്നെയാണ്. ഇതില്‍ കാണിച്ചിരിക്കുന്ന എല്ലാ സ്റ്റണ്ട്‌സും ആധുനിക സാങ്കേതിക വിദ്യയുടെയും സഹായമില്ലാതെ ചെയ്തിരിക്കുന്നതാണ് മറ്റൊരു പ്രത്യേകത.
സിഇറ്റി കോളേജിന്റെയും കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തിന്റെയും ദൃശ്യചാരുത വെറൈറ്റി ആയിട്ടുള്ള ഷോട്ട്സിലൂടെയും പുതുമയാര്‍ന്ന ആംഗിള്‍സിലൂടെയും ക്യാമറ കണ്ണാല്‍ ഒപ്പിയെടുത്തിരിക്കുന്നത് ശ്രീ. സംഗീത് ശിവനാണ്. ആ ദൃശ്യങ്ങള്‍ക്ക് മനോഹാരിതയും പുതുമയാര്‍ന്ന ഒരു ഫീലും കൊടുത്തത് ശ്രീ. പ്രയാഗ് ആര്‍എസിന്റെ എഡിറ്റിംഗും കളറിംഗും (DI) ആണ്. ഈ ഒരു ദൃശ്യാനുഭവത്തെ വേറൊരു തലത്തിലേയ്ക്ക് ഉയര്‍ത്തിയത് Kabali Fever Song Fame ശ്രീ. ജി പി രാകേഷിന്റെ പുതുമയാര്‍ന്നതും ത്രസിപ്പിക്കുന്നതുമായ സംഗീതമാണ്. സീനുകള്‍ക്ക് കൂടുതല്‍ ഡെഫനിഷനും റിയലിസവും കൊടുത്തത് FXR ന്റെ സൗണ്ട് ഡിസൈനാണ്.
മികവുറ്റ തിരക്കഥയും സംവിധാനവും പുതുമയാര്‍ന്ന ക്യാമറയും വേറിട്ട എഡിറ്റിംഗും കളറിംഗും (DI) ത്രസിപ്പിക്കുന്ന സംഗീതം കൊണ്ടും ഈ സിനിമ കൊമേഴ്സ്യല്‍ സിനിമയെ വെല്ലുന്ന രീതിയില്‍ കൊണ്ടെത്തിച്ചു.
തിരുവനന്തപുരം: നടി പാര്‍വ്വതിക്ക് ഭീഷണി സന്ദേശം അയച്ച കൊല്ലം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു റോജനെന്നയാള്‍ പാര്‍വതിയെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി സ്‌ന്ദേശമയച്ചത്. ഇയാളയച്ച സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം പാര്‍വ്വതി നല്‍കിയ പരാതിയിന്മേലാണ് നടപടിയുണ്ടായിരിക്കുന്നത്.
സന്ദേശമയച്ച അക്കൗണ്ട് കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കൊല്ലം സ്വദേശിയാണെന്ന് മനസ്സിലാകുകയായിരുന്നു. തുടര്‍ന്ന് ഇയാളെ നിരീക്ഷിച്ച ശേഷമാണ് എറണാകുളത്തു നിന്നുള്ള പോലീസ് സംഘം കൊല്ലത്തെത്തി റോജനെ കസ്റ്റഡിയിലെടുത്തത്. റോജന്‍ ഉപയോഗിച്ചിരുന്ന ലാപ്‌ടോപ്പ് കണ്ടെടുത്തിട്ടുണ്ട്. കൊല്ലത്തെ ഒരു സ്വകാര്യ കോളെജില്‍ ഡിഗ്രി വിദ്യാര്‍ത്ഥിയാണ് അറസ്റ്റിലായ സോജന്‍. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
കസബയില്‍ മമ്മൂട്ടി അഭിനയിച്ച കഥാപാത്രം സ്ത്രീവിരുദ്ധമാണ് എന്ന പാര്‍വ്വതിയുടെ പ്രസ്താവനയാണ് പ്രതിയെ പ്രകോപിപ്പിച്ചെതെന്നാണ് സൂചന. മമ്മൂട്ടിക്കെതിരായ പ്രസ്താവന പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് നിരവധി പേരാണ് സൈബറിടത്തില്‍ പാര്‍വ്വതിക്കെതിരെ തെറിവിളിയുമായി എത്തിയത്.
പോൺ നായിക മിയ മൽക്കോവയുടെ നഗ്നശരീരം നന്നായി ഉപയോഗിക്കുന്ന രാം ഗോപാൽ വർമ്മയുടെ ‘ഗോഡ്, സെക്സ് ആന്‍ഡ് ട്രൂത്ത്’ എന്ന സിനിമയുടെ ആദ്യ ട്രെയിലർ പുറത്തിറക്കി. മിയ പൂർണനഗ്നയായിരിക്കുന്ന ആദ്യ പോസ്റ്ററിനു പിന്നാലെയാണ് ഇപ്പോൾ നഗ്നതയുടെ അതിർവരമ്പുകൾ എല്ലാം ലംഘിക്കുന്ന വീഡിയോ യു ട്യൂബിലൂടെ രാംഗോപാൽ വർമ്മ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.
സെൻസർ ചെയ്യാത്ത രംഗങ്ങളുള്ള ട്രെയിലറാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. പോൺ നായികയായ മിയ മൽക്കോവയാണ് ഇതിലെ നായിക. സിഗ്മണ്ട് ഫ്രോയിഡിന്റെയും ഹെന്റി മില്ലർ തുടങ്ങിയ വിശ്വവിഖ്യാത എഴുത്തുകാരുടെ സ്റ്റേറ്റ്മെന്റുകൾ ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ത്രീയുടെ ലൈംഗികത മത വ്യാഖ്യാനങ്ങൾ കൊണ്ട് മൂടിവെച്ചിരിക്കുകയാണെന്നും ലൈംഗികത എന്നത് ശരീരത്തിന്റെ ഭാഗമാണെന്നും മിയ മൽക്കോവ ട്രെയിലറിൽ പറയുന്നുണ്ട്.
സെക്സിനെക്കുറിച്ച് ധീരമായ നിലപാടുകളാണ് മിയ മൽക്കോവയിലൂടെ രാംഗോപാൽ വർമ്മ മൂന്നോട്ടുവെയ്ക്കുന്നത്. സ്ത്രീ ശരീരം എന്നത് ഒരു വസ്തുവല്ലെന്നും അങ്ങനെ ചിന്തിക്കുന്നവർ ഒന്നിനും കൊള്ളാത്ത അടിമകളാണെന്നും മിയ പറയുന്നുണ്ട്. ഗോഡ് സെക്സ് ആൻഡ് ട്രൂത്ത് മിയ മൽക്കോവയുടെ ഔദ്യോഗിക വിഡിയോ ചാനലിൽ ജനുവരി 26ന് രാവിലെ ഒമ്പത് മണിക്ക് റിലീസ് ചെയ്യും.
ഒടുവില്‍ നടി ഭാവനയുടെ വിവാഹതിയതി തീരുമാനമായി എന്നു റിപ്പോര്‍ട്ടുകള്‍. ഈ മസം 22-നു തൃശൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണു വിവാഹം. ചടങ്ങില്‍ ബന്ധുക്കളും അടുത്തു സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുക. അന്നു വൈകുന്നേരം തന്നെ തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ സിനിമ- രാഷ്ട്രിയ മേഖലയില്‍ ഉള്ളവര്‍ക്കായി വിവാഹ സത്ക്കാരവും ഒരുക്കിട്ടുണ്ട്.
നവീന്റെ അമ്മ മരിച്ച് ഒരു വര്‍ഷം തികയാന്‍ കാത്തിരുന്നതിനാലാണു വിവാഹം നീട്ടിവയ്ക്കാനിടയായത്. ഇതു നേരത്തെ എടുത്ത തീരുമാനാമായിരുന്നു എന്നും നവീന്‍ ഇപ്പോള്‍ വിവാഹം വേണ്ടെന്നു പറഞ്ഞു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തികച്ചും അടിസ്ഥാന രഹിതമാണെന്നും നടിയുടെ അനുജന്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിവാഹശേഷം ഭാവന ബംഗളൂരുവിലേയ്ക്കു പോകും.
വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തിൽ കണ്ട പരിചിത മുഖം ഓട്ടോയിൽ, കൊട്ടാരക്കര കുളക്കട നിവാസികൾ പരസ്പരം പറഞ്ഞു, എല്ലാരും അടുത്തുകൂടി. അതെ, ഇത് അനുശ്രീതന്നെ! ഡയമണ്ട് നെക്ലസ് എന്ന ലാൽജോസ് ചിത്രത്തിലൂടെ മലയാള സിനിമയിൽ ഇരിപ്പിടം നേടി പിന്നെ റെഡ് വൈൻ, വെടിവഴിപാട്, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം, ഇതിഹാസ, മഹേഷിന്റെ പ്രതികാരം തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാള സിനിമ ആസ്വാദകരുടെ മനസ്സിൽ ഇഷ്ടക്കാരിയായ അതേ അനുശ്രീ. ഇവിടെ ഓട്ടോ റിക്ഷ പഠിക്കാനെത്തുമെന്ന് ആരും നിനച്ചില്ല. ആശ്ചര്യം മാറിക്കഴിഞ്ഞപ്പോൾ പരിചയപ്പെടാനും സെൽഫിയെടുക്കാനുമൊക്കെ പലരും വട്ടംചുറ്റി. ആദ്യം മടിച്ചെങ്കിലും പിന്നെ കുറച്ച് അഡ്ജസ്റ്റ് ചെയ്യേണ്ടി വന്നു. കാണാനെത്തിയവരും ഹാപ്പി.
പുതിയ സിനിമയിൽ ഓട്ടോക്കാരിയായാണ് അനുശ്രീ എത്തുന്നത്. അതിന് വേണ്ടി ഡ്രൈവിംഗ് പഠിക്കുകയാണ്. നാട്ടിൽ പഠിക്കാൻ ചമ്മൽ ഉള്ളതിനാലാണ് പത്തനാപുരം കമുകുംചേരിയിൽ നിന്നും താഴത്ത് കുളക്കട ഗ്രൗണ്ടിലേക്ക് എത്തിയത്. കൊട്ടാരക്കര ശ്രീഹരി ഡ്രൈവിംഗ് സ്കൂളിലെ മനോജാണ് പരിശീലകൻ. ഇരുചക്ര വാഹനത്തിന്റെയും നാല് ചക്രത്തിന്റെയും ലൈസൻസ് പണ്ടേ ഉള്ളതിനാൽ കൈവിറച്ചില്ല. ദക്ഷിണ വച്ച് ഡ്രൈവിംഗ് സീറ്റിൽ കയറി. പിന്നെ പഠിത്തം തുടങ്ങി രണ്ട് മണിക്കൂർ കൊണ്ട് ഓട്ടോക്കാരിയായി. ഇനി ഷൂട്ടിംഗ് തുടങ്ങുന്നതിന്റെ തലേ ദിവസം കൂടി ഇവിടേക്ക് എത്തുമെന്ന് അനുശ്രീ പറഞ്ഞു. വീണ്ടുമൊന്ന് കൈ തെളിയാൻ!
ഗോവ: ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സെക്കന്റ് ഷോയിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച സിദ്ധു ആര്‍. പിള്ളയെ മരിച്ച നിലയില്‍ കണ്ടെത്തി. ഗോവയിലാണ് 27 കാരനായ സിദ്ധുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബാംഗങ്ങള്‍ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.
ചിത്രം, വന്ദനം, അമൃതംഗമയ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവ് പി.കെ.ആര്‍. പിള്ളയുടെ മകനാണ് സിദ്ധു. മരണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഗോവന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സെക്കന്റ് ഷോയിലൂടെ തിരശ്ശീലയിലെത്തിയ സിദ്ധു നിരവധി ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.
സെക്കന്റ് ഷോയിലെ ശ്രദ്ധേയ വേഷത്തിനു ശേഷം മികച്ച അവസരങ്ങള്‍ സിദ്ധുവിനെ തേടിയെത്തിയിരുന്നില്ല. ഗോവയില്‍ സിദ്ധു എന്തിനാണ് പോയതെന്ന് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. തൃശൂര്‍ പട്ടിക്കാട് പീച്ചി റോഡിലുള്ള വീട്ടിലായിരിക്കും മൃതദേഹം സംസ്‌കരിക്കുക.
കൊച്ചി: മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമയില്‍ നിന്ന് നടി വിദ്യാബാലന്‍ പിന്‍മാറിയതുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമര്‍ശത്തിന് വിശദീകരണവുമായി സംവിധായകന്‍ കമല്‍. വിദ്യാബാലന്‍ അഭിനയിച്ചിരുന്നെങ്കില്‍ സിനിമയില്‍ ലൈംഗികത കടന്നുവരുമായിരുന്നുവെന്നായിരുന്നു കമലിന്റെ പരാമര്‍ശം.
സംസാരത്തിനിടെ സാന്ദര്‍ഭികമായി പറഞ്ഞ രണ്ടു കാര്യങ്ങള്‍ അടര്‍ത്തി മാറ്റി ഒരുമിച്ചുചേര്‍ത്തതുകൊണ്ടാണ് തെറ്റിദ്ധാരണാജനകമായ രീതിയില്‍ ആ പ്രസ്താവന അച്ചടിച്ചുവന്നതെന്ന് കമല്‍ വിശദീകരണ കുറിപ്പില്‍ പറയുന്നു. മാധവിക്കുട്ടിയുടെ ലൈംഗികതയെയും ശാലീനതയെയും സംബന്ധിച്ച വേറിട്ട രണ്ടു പരാമര്‍ശങ്ങള്‍ ചേര്‍ത്തുവെച്ചതുകൊണ്ട് ‘ആമി’യില്‍ ഞാന്‍ അവതരിപ്പിക്കുന്ന മാധവിക്കുട്ടി ശാലീനയായ നാട്ടിന്‍പുറത്തുകാരിയാണെന്ന ധാരണ സൃഷ്ടിക്കപ്പെട്ടു. വാസ്തവത്തില്‍ ഞാന്‍ പറഞ്ഞതും ഉദ്ദേശിച്ചതും അങ്ങനെയല്ലെന്ന് കമല്‍ പറഞ്ഞു.
കമലിന്റെ വിശദീകരണക്കുറിപ്പ് പൂര്‍ണ്ണരൂപം-
എന്റെ അഭിമുഖത്തിലെ ഒരു പരാമര്‍ശത്തെ സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ ഒരു കാര്യം വ്യക്തമാക്കട്ടെ. സംസാരത്തിനിടെ സാന്ദര്‍ഭികമായി പറഞ്ഞ രണ്ടു കാര്യങ്ങള്‍ അടര്‍ത്തി മാറ്റി ഒരുമിച്ചുചേര്‍ത്തതുകൊണ്ടാണ് തെറ്റിദ്ധാരണാജനകമായ രീതിയില്‍ ആ പ്രസ്താവന അച്ചടിച്ചുവന്നത്. മാധവിക്കുട്ടിയുടെ ലൈംഗികതയെയും ശാലീനതയെയും സംബന്ധിച്ച വേറിട്ട രണ്ടു പരാമര്‍ശങ്ങള്‍ ചേര്‍ത്തുവെച്ചതുകൊണ്ട് ‘ആമി’യില്‍ ഞാന്‍ അവതരിപ്പിക്കുന്ന മാധവിക്കുട്ടി ശാലീനയായ നാട്ടിന്‍പുറത്തുകാരിയാണെന്ന ധാരണ സൃഷ്ടിക്കപ്പെട്ടു. വാസ്തവത്തില്‍ ഞാന്‍ പറഞ്ഞതും ഉദ്ദേശിച്ചതും അങ്ങനെയല്ല.
മാധവിക്കുട്ടി എന്ന, മലയാളം നെഞ്ചിലേറ്റുന്ന എഴുത്തുകാരി എന്തായിരുന്നോ, ആ വ്യക്തിത്വത്തിന്റെ എല്ലാ സങ്കീര്‍ണതകളും ഉള്‍ക്കൊള്ളുന്നുണ്ട് ‘ആമി’യിലെ മാധവിക്കുട്ടി. അതില്‍ നാട്ടിന്‍പുറത്തെ തെളിമയാര്‍ന്ന മലയാളത്തില്‍, അതിന്റെ മനോഹരമായ മൊഴിവഴക്കത്തില്‍ സംസാരിക്കുന്ന നാട്ടിന്‍പുറത്തുകാരിയായ മാധവിക്കുട്ടിയും സ്ത്രീലൈംഗികതയെക്കുറിച്ച് സങ്കോചമില്ലാതെ സംസാരിച്ചുകൊണ്ട് ആണ്‍കോയ്മയെയും കേരളത്തിന്റെ ഇസ്തിരിയിട്ട സദാചാരബോധത്തെയും പൊള്ളിച്ച വിപ്ലവകാരിയായ എഴുത്തുകാരിയും ഒരുപേലെ ഉള്‍ച്ചേര്‍ന്നിരിക്കുന്നു.
‘ആമി’യിലെ മാധവിക്കുട്ടിയെ അവതരിപ്പിച്ചത് വിദ്യാബാലനായിരുന്നെങ്കില്‍ ലൈംഗികതയുടെ സ്പര്‍ശമുള്ള രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ സംവിധായകനെന്ന നിലയില്‍ എനിക്ക് കൂടുതല്‍ സ്വാതന്ത്ര്യം കിട്ടുമായിരുന്നു എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. സില്‍ക് സ്മിതയുടെ ജീവിതം പറയുന്ന ‘ദ ഡേര്‍ട്ടി പിക്ചറി’ല്‍ നായികാവേഷമണിഞ്ഞ വിദ്യാബാലന്റെ പ്രതിച്ഛായ പ്രേക്ഷകര്‍ക്ക് പരിചിതമാണല്ലോ. എന്നാല്‍ മഞ്ജു വാര്യര്‍ക്ക് കേരളത്തിലുള്ള പ്രതിച്ഛായ അങ്ങനെയല്ല. അതുകൊണ്ടുതന്നെ ചിത്രീകരണവുമായി ബന്ധപ്പെട്ട ഒരു സ്വാതന്ത്ര്യത്തിന്റെ പരിമിതി എനിക്കുണ്ടായിരുന്നു.
എന്നാല്‍, ലൈംഗികതയുടെ ശക്തമായ അടിയൊഴുക്കുള്ള ഒരു രംഗം അവതരിപ്പിക്കാന്‍ മഞ്ജുവിന് കഴിയും. അതിനുള്ള ഉത്തമ ഉദാഹരണമാണ് ‘കണ്ണെഴുതി പൊട്ടുംതൊട്ട്.’ ജയഭാരതി ‘ഇതാ ഇവിടെ വരെ’യില്‍ അവതരിപ്പിച്ചതുപോലുള്ള വേഷമാണ് മഞ്ജു അതില്‍ അവതരിപ്പിച്ചത്. വൈകാരികത ഒട്ടും ചോര്‍ന്നുപോവാതെയാണ് അത്തരം രംഗങ്ങള്‍ മഞ്ജു അവതരിപ്പിച്ചിട്ടുള്ളതെന്നു കാണാം. അതുകൊണ്ടുതന്നെ മാധവിക്കുട്ടിയുടെ വൈകാരിക ലോകത്തെ അതിന്റെ എല്ലാവിധ സങ്കീര്‍ണതകളോടെയും ഭാവങ്ങളിലൂടെ അനായാസമായി ആവിഷ്‌കരിക്കാന്‍ മഞ്ജു വാര്യര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
‘എന്റെ കഥ’യില്‍ നാം കണ്ടിട്ടുള്ള മാധവിക്കുട്ടി മാത്രമല്ല ‘ആമി’യില്‍ ഉള്ളത്. അതിനപ്പുറത്തും അവര്‍ക്കൊരു ജീവിതമുണ്ടായിരുന്നു. തനി നാട്ടുഭാഷയില്‍ സംസാരിക്കുന്ന ശാലീനയായ ഒരു നാട്ടിന്‍പുറത്തുകാരിയെ നാം അവരില്‍ കണ്ടിട്ടുണ്ട്. ആ ഭാഷയും ഭാവവും മഞ്ജു അതിമനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്.
ഇരുവരെയും താരതമ്യം ചെയ്യുമ്പോള്‍ മഞ്ജു തന്നെയാണ് ഈ വേഷം അവതരിപ്പിക്കാന്‍ ഏറ്റവും അനുയോജ്യം എന്ന് ബോധ്യപ്പെട്ടുവെന്ന കാര്യമാണ് ഞാന്‍ വായനക്കാരുമായി പങ്കുവെക്കാന്‍ ഉദ്ദേശിച്ചത്. അത് ലൈംഗികതയെയും ശാലീനതയെയും സംബന്ധിച്ച വേറിട്ട പരാമര്‍ശങ്ങളെ ചേര്‍ത്തുവെച്ചതിനാലും എന്റെ സംസാരം കേട്ടെഴുതിയപ്പോള്‍ വന്ന പിഴവുകളാലും തെറ്റിദ്ധാരണാജനകമായി മാറുകയായിരുന്നു. അക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് ഈ വിശദീകരണക്കുറിപ്പ്.