Movies

കൊച്ചി: കണ്ണുരിന്റെ രാഷ്ട്രീയം പ്രമേയമാക്കി ബി.അജിത് കുമാര്‍ സംവിധാനം നിര്‍വ്വഹിച്ച ഈട കോടിയേരി ബാലകൃഷ്ണനും കുമ്മനം രാജശേഖരനും ഒരുമിച്ചിരുന്ന് കാണേണ്ട സിനിമയാണെന്ന് പി.സി.വിഷ്ണുനാഥ്. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കണ്ണൂരിന്റെ മണ്ണിനെ രക്തപങ്കിലമാക്കിയ സിപിഎമ്മിനെയും സംഘപരിവാറിനെയും ഒരുപോലെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു ഇതിവൃത്തമാണ് ഈട കൈകാര്യം ചെയ്യുന്നതെന്ന് പി.സി. വിഷ്ണു നാഥ് പറയുന്നു.

ഈട പ്രസരിപ്പിക്കുന്ന രാഷ്ട്രീയ ചിന്തയില്‍, മേല്‍ സൂചിപ്പിച്ച ഇരുപക്ഷത്തെയും കറുത്ത ഹാസ്യത്തോടെയാണ് സിനിമ സമീപിക്കുന്നത്. പകയുടെ കനലാട്ടത്തില്‍ രാഷ്ട്രീയ തെയ്യങ്ങള്‍ ആടിത്തിമര്‍ക്കുന്നതും ആര്‍ത്തലയ്ക്കുന്നതും ഞെട്ടലോടെ മാത്രമേ പ്രേക്ഷകന് കണ്ടിരിക്കാന്‍ സാധിക്കുകയുള്ളൂന്നുവെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.

കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തെക്കുറിച്ച് ഒരു സിനിമ എടുക്കുമ്പോള്‍ സംഘപരിവാറും സിപിഎമ്മും മാത്രം രണ്ടു ഭാഗങ്ങളിലായി അതില്‍ കടന്നുവരുന്നത് നാം കാണാതെ പോകരുതെന്നും രാഷ്ട്രീയവും ജീവിതവും ഇഴനെയ്തു കിടക്കുന്ന ഒരു ഭൂമികയില്‍ അവര്‍ രണ്ടുകൂട്ടരുമാണ് പ്രശ്നങ്ങള്‍ക്ക് മൂലകാരണമെന്ന് ചിത്രവും ചരിത്രവും ഉറക്കെ വിളിച്ചു പറയുന്നതായി വിഷ്ണുനാഥ് പറയുന്നു.

പി.സി.വിഷ്ണുനാഥ് ഫേസ്ബുക്കിലെഴുതിയ എഴുതിയ കുറിപ്പ് പൂര്‍ണരൂപം

ചങ്കില്‍ തറയ്ക്കുന്ന ഒരു പ്രണയവും അതിന്റെ പരിണാമഗതിയില്‍ പൊള്ളിക്കുന്ന രാഷ്ട്രീയത്തിന്റെ കനല്‍പ്പാടുകളും. ഈട എന്ന ബി. അജിത്കുമാര്‍ ചിത്രം പങ്കുവയ്ക്കുന്ന രാഷ്ട്രീയം കണ്ണൂരിന്റെ മണ്ണിനെ രക്തപങ്കിലമാക്കിയ സിപിഎമ്മിനെയും സംഘപരിവാറിനെയും ഒരുപോലെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു. ഈട പ്രസരിപ്പിക്കുന്ന രാഷ്ട്രീയ ചിന്തയില്‍, മേല്‍ സൂചിപ്പിച്ച ഇരുപക്ഷത്തെയും കറുത്ത ഹാസ്യത്തോടെയാണ് സമീപിക്കുന്നത്.

കൊലപാതകവും അതിനുവേണ്ടിയുള്ള ആസൂത്രണവും അത് സാധാരണക്കാരന്റെ കാല്‍പനിക സങ്കല്‍പങ്ങള്‍ക്കു മേല്‍ എപ്രകാരം കരിമേഘമായി പടരുന്നുവെന്ന് സിനിമ പറയുന്നു. പകയുടെ കനലാട്ടത്തില്‍ രാഷ്ട്രീയ തെയ്യങ്ങള്‍ ആടിത്തിമര്‍ക്കുന്നതും ആര്‍ത്തലയ്ക്കുന്നതും ഞെട്ടലോടെ മാത്രമേ പ്രേക്ഷകന് കണ്ടിരിക്കാന്‍ സാധിക്കുകയുള്ളൂ.

കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തെക്കുറിച്ച് ഒരു സിനിമ എടുക്കുമ്പോള്‍ സംഘപരിവാറും സിപിഎമ്മും മാത്രം രണ്ടു ഭാഗങ്ങളിലായി അതില്‍ കടന്നുവരുന്നത് നാം കാണാതെ പോകരുത്. രാഷ്ട്രീയവും ജീവിതവും ഇഴനെയ്തു കിടക്കുന്ന ഒരു ഭൂമികയില്‍ അവര്‍ രണ്ടുകൂട്ടരുമാണ് പ്രശ്നങ്ങള്‍ക്ക് മൂലകാരണമെന്ന് ചിത്രവും ചരിത്രവും ഉറക്കെ വിളിച്ചു പറയുന്നു. അസഹിഷ്ണുതയുടെ പെരുമ്പറകളാണ് ഓരോ നെഞ്ചിലും മുഴങ്ങുന്നത്.

കൂത്തുപറമ്പില്‍ ജീവച്ഛവമായി കിടക്കുന്ന പുഷ്പനെ മുതല്‍ പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കളെ വരെ ഈടയില്‍ കാണാം. ‘ഇലക്ഷന്‍ കാലത്തു മാത്രം ചില നേതാക്കള്‍ വന്നുപോകാറുണ്ട്’ എന്ന് ജീവിക്കുന്ന രക്തസാക്ഷിയായി വീല്‍ചെറയില്‍ കഴിയുന്ന കഥാപാത്രം പറയുന്ന ഡയലോഗ് സിപിഎമ്മിനുള്ള കുറ്റപത്രമാണ്. പുഷ്പനെ കൂത്തുപറമ്പ് രക്തസാക്ഷിത്വ ദിനത്തിലും നോമിനേഷന്‍ കൊടുക്കുമ്പോഴും മാത്രം ഓര്‍ക്കുകയും അധികാരത്തിന്റെ ശീതളച്ഛായയില്‍ സ്വാശ്രയ കച്ചവടക്കാര്‍ക്ക് കുടപിടിക്കുകയും ചെയ്യുന്ന നേതൃത്വത്തിനെതിരായ കൂരമ്പ്.
ജയകൃഷ്ണന്‍ മാസ്റ്റര്‍ സ്‌കൂളില്‍ വെട്ടേറ്റു വീണ സംഭവത്തെ ദ്യോതിപ്പിച്ച് സ്‌കൂള്‍ കുട്ടിയായ തന്റെ മുമ്പില്‍ അധ്യാപകന്‍ വെട്ടേറ്റുവീണ ഓര്‍മ്മ അയവിറക്കുന്നുണ്ട് നായിക. അവളെ സംബന്ധിച്ച് കണ്ണൂര്‍ എന്നാല്‍ ജീവിക്കാന്‍ പറ്റാത്ത ഊരാണ്! അവളുടെ അച്ഛന്‍ പക്ഷെ, കമ്മ്യൂണിസ്റ്റാണെങ്കിലും വരട്ടുവാദ പ്രത്യയശാസ്ത്രത്തിന്റെ കഠാരി മുനകൊണ്ട് എതിരാളിയെ തീര്‍ക്കണമെന്ന് വിശ്വസിക്കുന്നയാളല്ല. മകള്‍ വിരുദ്ധചേരിയിലെ ഒരാളെ പ്രണയിക്കുമ്പോള്‍ അദ്ദേഹം വായിക്കുന്നത് മേരി ഗബ്രിയേല്‍ എഴുതിയ ‘പ്രണയവും മൂലധനവും’ എന്ന പുസ്തകമാണ്.

കോളിളക്കമുണ്ടാക്കിയ തലശ്ശേരിയിലെ മുഹമ്മദ് ഫസല്‍ വധത്തിനെ അനുസ്മരിപ്പിക്കും വിധത്തില്‍ എതിരാളിയെ വളഞ്ഞിട്ട് പിടിച്ച് ഗ്രൂപ്പ് സെല്‍ഫി എടുത്ത ശേഷം നേതാവിനെ വിളിച്ച് പറഞ്ഞാണ് അക്രമികള്‍ ആനന്ദിനെ കൊല്ലാന്‍ ശ്രമിക്കുന്നത്. കമ്മ്യൂണിസ്റ്റ് നേതാവ് ദിനേശനെ സംഘപരിവാറുകാര്‍ വെട്ടിക്കൊല്ലുന്നതാവട്ടെ പ്രാകൃതമായ രീതിയിലും. ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിവെട്ടി തുണ്ടമാക്കാനുള്ള ചോദന സിപിഎമ്മിനു മാത്രമല്ല ആര്‍എസ്എസിനുമുണ്ടെന്ന് ചിത്രം വെളിവാക്കുന്നു.

കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിന് കാരണക്കാരായ നേതാക്കള്‍, തിരിച്ചടിക്കുള്ള അവരുടെ ആഹ്വാനം, രക്തസാക്ഷികളുടെ ചോരയില്‍ കൈമുക്കി വീര്യം പ്രകടിപ്പിക്കുന്ന പാര്‍ട്ടി യോഗങ്ങള്‍, വിവാഹം പോലും പാര്‍ട്ടി തീരുമാനിക്കുമെന്ന തിട്ടൂരമിറക്കുന്ന പാര്‍ട്ടി കുടുംബങ്ങള്‍, പരിഹസിക്കപ്പെടുന്ന ഗോമൂത്രവും വിചാരധാരയും സംഘപരിവാര്‍ ചിഹ്നങ്ങള്‍, പാര്‍ട്ടിക്കുവേണ്ടി ജയിലില്‍ പോകാനുള്ള സംഘപരിവാര്‍ കാര്യദര്‍ശിയുടെ നിര്‍ദ്ദേശം അഭിമാനത്തോടെ അനുസരിക്കുന്ന പ്രവര്‍ത്തകന്‍ അങ്ങനെ എത്രയോ രാഷ്ട്രീയ ബിംബങ്ങള്‍ ചിത്രത്തില്‍ നിന്ന് കണ്ടെടുക്കാം.

കമ്മ്യൂണിസ്റ്റ് കുടുംബമായിട്ടും വിവാഹ തീയതി കുറിക്കാന്‍ പരപ്പനങ്ങാടിയിലെ ജോത്സ്യനെ കാണാന്‍ പോകുന്ന ടീച്ചര്‍, ശത്രുസംഹാര പൂജയും വഴിപാടും നടത്തുന്ന വര്‍ത്തമാനകാല നേതാക്കളെ ദയയില്ലാതെ അഭിസംബോധന ചെയ്യുന്നു. സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും പുസ്തകം കൈയില്‍വച്ചാണ് സംഘപരിവാര്‍ അക്രമകാരികള്‍ ഒളിസങ്കേതത്തില്‍ വാളുമിനുക്കുന്നത്. ദണ്ഡും വാളും വീശി സംഘപരിവാറിന്റെ വളര്‍ച്ച ഇവിടെയെത്തിയെന്ന് അടയാളപ്പെടുത്തുമ്പോള്‍ ചുമരില്‍ മോദിയുടെ പടം വയ്ക്കാന്‍ മറന്നില്ല. അഥവാ ആസുരതയുടെ മോദി കാലത്തെ വ്യംഗ്യമായി സൂചിപ്പിക്കുന്നു ചിത്രം.

സൂപ്പര്‍ താരങ്ങളുടെയടക്കം ഫാന്‍സ് അസോസിയേഷനുകള്‍ കൂറ്റന്‍ കട്ടൗട്ടുകളില്‍ പാലഭിഷേകം നടത്തുന്നതിനെയും മറ്റും വിമര്‍ശിക്കുന്ന യുവജന സംഘടനകളും പാര്‍ട്ടികളും നേതാക്കള്‍ വെട്ടാനും കൊല്ലാനും പറയുമ്പോള്‍ ഫാന്‍സ് അസോസിയേഷനെ വെല്ലുന്ന വിധത്തില്‍ ചിന്താശേഷിയില്ലാത്ത അടിമപ്പറ്റമാകുന്നതിന്റെ നേര്‍ക്കാഴ്ചയാണ് ചിത്രത്തില്‍. ഇത്തരം പ്രജ്ഞാശേഷി മരവിച്ച അണികളെ സംഭാവന ചെയ്യുന്ന കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളാണ് കേരളത്തിന്റെ ശാപങ്ങളില്‍ ഒന്ന്.

പരസ്പരം ഇഷ്ടപ്പെടുന്ന അമ്മുവിനും ആനന്ദിനും കണ്ണൂരിനു പുറത്തുമാത്രം ലഭിക്കുന്ന സ്വാതന്ത്ര്യമാണ് സംവിധായകന്‍ കാണിക്കുന്നത്. അത് കണ്ണൂരിന് പൊതുവേ അപമാനകരമായ കാഴ്ചയാണ്. ആ കാഴ്ചയിലേക്ക് എത്തിച്ചതാവട്ടെ സംഘപരിവാറും സിപിഎമ്മുമാണ്.

റോമിയോ ജൂലിയറ്റ് പഠിച്ച സാഹിത്യ വിദ്യാര്‍ഥിയാണ് ഈടയുടെ സംവിധായകന്‍. കാല്‍പനികതയുടെ നിലാവൊളി ചിത്രത്തില്‍ ആദ്യാവസാനം അദ്ദേഹം കാത്തുസൂക്ഷിക്കുന്നു. രാഷ്ട്രീയം മാത്രം പറഞ്ഞ് വിരസമാക്കാനോ പ്രണയം മാത്രം പറഞ്ഞ് പൈങ്കിളി വത്കരിക്കാനോ തയാറാവാതെ റിയലിസ്റ്റികായ ജീവിതചിത്രത്തെയാണ് ഈട വരച്ചിടുന്നത്. ഷെയിന്‍ നിഗവും നിമിഷ സജയനും കേന്ദ്രകഥാപാത്രങ്ങളെ മനോഹരമാക്കിയ ചിത്രത്തില്‍ കവി അന്‍വര്‍ അലിയുടെ വരികളും ഹൃദയസ്പര്‍ശിയാണ്. തീര്‍ച്ചയായും കോടിയേരി ബാലകൃഷ്ണനും കുമ്മനം രാജശേഖരനും ഒരുമിച്ചിരുന്ന് കാണേണ്ട ചിത്രമാണ് ഈട

കൊച്ചി: പ്രേതബാധയുളള വീട്ടിലെ ഷൂട്ടിംഗ് അനുഭവങ്ങള്‍ പങ്കുവെച്ച് പ്രമുഖ നടി ലെന. പൃഥ്വിരാജ് ചിത്രം ആദം ജോണിലെ ഷൂട്ടിംഗിനായി തെരെഞ്ഞടുത്ത ബംഗ്ലാവ് യഥാര്‍ഥത്തില്‍ പ്രേതബാധയുള്ള വീടായി തോന്നിയെന്നാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടി വെളിപ്പെടുത്തിയത്. സ്‌കോട്ട്‌ലന്‍ഡിലെ ബംഗ്ലാവായിരുന്നു ആദം ജോണിന്റെ ഷൂട്ടിംഗിനായി തെരെഞ്ഞെടുത്തത്.

പലപ്പോഴും അവിടെ പലരും നടക്കുന്നതായിട്ടും ലൈറ്റുകള്‍ തനിയെ കത്തുന്നതായിട്ടും കണ്ടിട്ടുണ്ടെന്ന് ബംഗ്ലാവിന്റെ ഉടമസ്ഥന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നതായി ലെന പറയുന്നു. നിലവറയ്ക്കുള്ളില്‍ ഒറ്റയ്ക്കിരിക്കുന്ന സീനുകളിലൊക്കെ കുറച്ച് നേരം ഒരു പേടി എന്നെ പിടികൂടിയിരുന്നു. ഒരു തണുപ്പൊക്കെ അനുഭവപ്പെടുന്ന പോലെ തോന്നിയിരുന്നതായും ലെന പറയുന്നു.

ഒരുപക്ഷേ ഒറ്റയ്ക്ക് ആ നിലവറയ്ക്കുള്ളിലിരിക്കാന്‍ പറഞ്ഞാല്‍ ഞാന്‍ ചെയ്യില്ല. അഭിനയിക്കുമ്പോള്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ് ഒരു ധൈര്യമൊക്കെ തോന്നും ലെന പറയുന്നു. ഞാന്‍ ഒരു റിസ്‌ക് ടേക്കര്‍ അല്ല. യാത്ര ചെയ്യുമ്പോഴൊക്കെ നമ്മളെ കാത്ത് സൂക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. വിദേശ രാജ്യങ്ങളില്‍ പോകുമ്പോള്‍ അക്കാര്യത്തില്‍ ഞാന്‍ വളരെ കോണ്‍ഷ്യസ് ആണ്. അറിയാത്ത സ്ഥലത്ത് പോയി കറങ്ങി നടന്ന് അപകടം ക്ഷണിച്ച് വരുത്തില്ലെന്നും അഭിമുഖത്തില്‍ ലെന കൂട്ടിച്ചേര്‍ത്തു.

എംജി ശ്രീകുമാറും എം ജയചന്ദ്രനും പിണക്കത്തിലായിരുന്നോ…. ഗായകന്‍ എം.ജി.ശ്രീകുമാർ ഫേസ് ബുക്കിൽ പങ്കുവച്ച ഒരു ചിത്രവും അതിലെ അടികുറിപ്പിലൂടെയും ആണ് നാട്ടുകാർ ഈ സംഭവം അറിഞ്ഞത് . സംഗീത സംവിധായകൻ എം.ജയചന്ദ്രനോടൊപ്പമിരിക്കുന്ന ആ ചിത്രം പങ്കുവച്ച് അദ്ദേഹം പറഞ്ഞ ആ പിണക്കത്തിനു പിന്നിലെ കഥ ഒടുവിൽ എംജി തന്നെ വെളിപ്പെടുത്തുന്നു…

വലിയ കാര്യമൊന്നുമില്ല. എല്ലാവരുടെ ജീവിതത്തിലുമുണ്ടാകുമല്ലോ ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ. ഇവിടെയും അതുതന്നെ. എന്റെ വീട് തിരുവനന്തപുരത്തെ ജഗതിയിലാണ്. കുട്ടന്റേത് (എം.ജയചന്ദ്രൻ) പൂജപ്പുരയിലും. കുഞ്ഞിലേ മുതൽക്കേ ഞങ്ങളുടെ കുടുംബങ്ങൾ തമ്മിൽ നല്ല സ്നേഹബന്ധത്തിലാണ്. കുട്ടൻ എനിക്കെന്റെ അനുജനെ പോലെയും. അദ്ദേഹത്തിന്റെ ഒത്തിരി പാട്ടുകൾ ഞാൻ പാടിയിട്ടുണ്ട്. പ്രത്യേകിച്ച് ഭക്തിഗാനങ്ങൾ. അങ്ങനെയിരിക്കെയാണ് ഒരു റിയാലിറ്റി ഷോയിൽ വിധികർത്താക്കളായി എത്തുന്നത്. പരിപാടിയ്ക്കു വേണ്ടി കളിച്ച കളി കാര്യമായി മാറുകയായിരുന്നു.

പരിപാടിയുടെ പ്രൊമോഷനു വേണ്ടി ഞങ്ങൾ മത്സരാർഥികളുടെ പ്രകടനത്തേയും പാട്ടിനേയും കുറിച്ച് പരസ്പരം തർക്കിക്കുന്ന കുറേ കാര്യങ്ങൾ അവർക്ക് വേണമായിരുന്നു. അത് ഒരു നാടകം മാത്രമായിരുന്നു. പക്ഷേ സംഗതി ഞങ്ങളുടെ കയ്യിൽ നിന്നേ പോയി. കുറേ കഴിഞ്ഞപ്പോൾ മനഃപൂർവം പറയുന്നതാണെന്ന് തോന്നി ഞങ്ങൾക്കിരുവർക്കും തോന്നി.

എം.ജി.ശ്രീകുമാറിനോട് അങ്ങനെ പറഞ്ഞത് നന്നായി, അദ്ദേഹത്തിന് ഒന്നുമറിയില്ല എന്ന് കുട്ടനോടും കുട്ടനെ കുറിച്ച് എന്നോടും ഇങ്ങനെയൊക്കെ പറയുന്ന ഒരുപാട് ഫോൺ കോളുകളും എത്തി. പരിപാടിയിൽ കാണുമ്പോൾ സ്വാഭാവികമായും ആളുകൾ വിളിക്കുമല്ലോ. അവരെ കുറ്റംപറയാനാകില്ല. പതിയെ പതിയെ ഞങ്ങൾക്കിടയിലെ ബന്ധം അകലുകയായിരുന്നു. കുറേ ചിത്രങ്ങളിൽ ഒരുമിച്ച് പ്രവൃത്തിക്കേണ്ടതായിരുന്നു. അത് ഈ പിണക്കം കാരണം മാറിപ്പോയി. എന്തോ ഒരു ഘടകം ഞങ്ങളെ പഴയ പോലുള്ള സൗഹൃദത്തിൽ നിന്ന് മാറ്റിനിര്‍ത്തി.

പിന്നീടിപ്പോൾ വർഷങ്ങൾക്കു ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്ത് മണിയൻ പിള്ള രാജു നിർമിക്കുന്ന പഞ്ചവർണതത്ത എന്ന ചിത്രത്തിനായി ഞങ്ങൾ ഒന്നിക്കുകയാണ്. അവർ ഇരുവരുടെയും ആഗ്രഹമായിരുന്നു ഞാൻ ഈ ചിത്രത്തിൽ പാടണം എന്നുള്ളത്. കുട്ടനോട് അത് പറഞ്ഞപ്പോൾ എതിർത്തില്ല. ആദ്യം ഞങ്ങളെല്ലാവരും ഒന്നിച്ചിരുന്നു പാട്ട് പഠിച്ചു. പിന്നെ പാടിത്തുടങ്ങിയപ്പോൾ അത് ശരിയായി. സംഗീതത്തിന് എല്ലാ പിണക്കങ്ങളേയും േദഷ്യങ്ങളേയും മായ്ച്ചു കളയാനുള്ള ശക്തിയുണ്ടല്ലോ. സംഗീതത്തിനു മാത്രമേ അത് സാധിക്കൂ. ഞാൻ കുട്ടനോടു പറഞ്ഞു, ആകെ ഒരു ജീവിതമേയുള്ളൂ. നമ്മളിങ്ങനെ പിണങ്ങിയിരുന്നിട്ടൊന്നും കാര്യമില്ല. നമുക്ക് സംഗീതത്തെ സ്നേഹിച്ച് മുന്നോടു പോകാം.‌ അത് കേട്ടപ്പോൾ ഞങ്ങൾക്കിടയിലെ പിണക്കമൊക്കെ പാറിപ്പോയി….അതാണു കാര്യം. വലിയ പ്രശ്നമൊന്നുമില്ല. മനസിലെവിടെയോ ആ തർക്കങ്ങളൊക്കെ കയറി കൊണ്ടു പിണക്കാമായി മാറിയതാണ്. കുട്ടന്‍ ഈണമിടുന്ന മോഹൻലാൽ ചിത്രം ഒടിയനിലും ഞാൻ പാടുന്നുണ്ട്.

മലയാള സിനിമയില്‍ വളരെ ഏറെ പരീക്ഷണങ്ങള്‍ നടക്കുന്ന കാലഘട്ടമാണല്ലോ ഇത്. മലയാള ഗാനങ്ങളിലും പുതുമയാര്‍ന്ന പരീക്ഷണങ്ങള്‍ ദിനംപ്രതി നടന്നു കൊണ്ടിരിക്കുന്നു. വ്യത്യസ്ത ശ്രേണിയിലുള്ള ഗാനങ്ങള്‍ ഒരുക്കി വിജയിക്കുന്നതില്‍ മലയാളികള്‍ക്ക് പ്രത്യേക നൈപുണ്യം ഉണ്ടെന്നു പറയാം. ഇത്തരത്തില്‍ വ്യത്യസ്തത നിറഞ്ഞ ഒരു സംഗീത ശ്രേണി ആണ് ഹിപ് ഹോപ് റാപ്പ്.

പാശ്ചാത്യ ലോകത്ത് ഏറ്റവും സ്വീകാര്യതയുള്ള, അവിടെ തരംഗം സൃഷ്ടിക്കുന്ന റാപ്പ് സംഗീതത്തെപ്പറ്റി നിങ്ങളും കേട്ടിരിക്കാം. താളാത്മകമായി, വ്യക്തമായ അര്‍ത്ഥത്തോടെ വാക്കുകള്‍ കോര്‍ത്തിണക്കി സംസാര ശൈലിയില്‍ ബീറ്റ്കള്‍ക്കൊപ്പം ഹിപ് ഹോപ് രീതിയില്‍ അവതരിപ്പിക്കുന്ന പാശ്ചാത്യ കലാരൂപമാണ് റാപ്പ് സംഗീതം.

മലയാളികള്‍ക്ക് മലയാളത്തില്‍ റാപ്പ് ഒരുക്കാന്‍ ആകുമോ? കഴിയും എന്നാണ് ഉത്തരം. ഇത്തരം റാപ്പ് ശൈലിയില്‍ മലയാള ഗാനങ്ങള്‍ ഒരുക്കി ശ്രദ്ധ നേടുകയാണ് എറണാകുളം സ്വദേശിയായ ഫെജോ. ചടുലമായ താളത്തില്‍ ഇംഗ്ലീഷ് പദങ്ങളില്‍ ഒതുങ്ങാതെ, കുറിക്കു കൊള്ളുന്ന മലയാളം വരികളില്‍ റാപ്പ് എഴുതി അവതരിപ്പിക്കുന്ന ഇദ്ദേഹത്തിന്റെ ഗാനങ്ങള്‍ യുട്യൂബിലും വാട്‌സാപ്പിലും വൈറല്‍ ആണ്.

സോഷ്യല്‍ മീഡിയ പെണ്ണ്, കുരുത്തക്കേടിന്‍ കിംഗ്, പ്രൈവറ്റ് എഞ്ചിനീയറിംഗ് കോളേജുകളിലേ വിദ്യാര്‍ഥികളുടെ ദുരവസ്ഥ പറയുന്ന പ്രൈവറ്റ് അറവുശാല, കേരളത്തെ പാകിസ്താന്‍ ആക്കല്ലേ, മമ്മൂട്ടിയുടെ ‘ഓണ്‍ യുവര്‍ വാട്ടര്‍’ പദ്ധതിക്ക് പിന്തുണയുമായി ഒരുക്കിയ ഭൂമിദേവി പൊറുക്കണേ എന്നീ മലയാളം റാപ്പ് ഗാനങ്ങള്‍ എല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോള്‍ ‘ലോക്കല്‍ ഇടി’ എന്നൊരു നാടന്‍ ഫൈറ്റ് റാപ്പ് ആയാണ് ഫെജോ എത്തിയിരിക്കുന്നത്. നാട്ടിന്‍പുറത്ത് തല്ല് കൂടുന്ന കൗമാരക്കാര്‍ പാടുന്ന രീതിയില്‍ ആണ് ഗാനത്തിന്റെ രചന. രാവണപ്രഭു, യോദ്ധ എന്നീ സിനിമകളിലെ തകര്‍പ്പന്‍ മോഹന്‍ലാല്‍ ഡയലോഗുകള്‍ ചേര്‍ത്താണ് വരികള്‍ എഴുതിയിരിക്കുന്നത്.

യുട്യൂബില്‍ കാഴ്ചക്കാരെ ആകര്‍ഷിക്കുന്ന ലോക്കല്‍ ഇടി ഗാനം കേള്‍ക്കാം

 

സിനിമയിൽ ആയാലും മിനി സ്‌ക്രീനിൽ ആയാലും സെലിബ്രറ്റികൾക്ക് എന്നും വലിയ ഡിമാൻഡ് ആണ്. അതുകൊണ്ടു തന്നെ എല്ലാ മാധ്യമങ്ങളും ഇവരുടെ ജീവിതാനുഭവങ്ങൾ പങ്കുവെക്കുന്ന പല പരിപാടികളും സംപ്രേഷണം ചെയ്യാറുണ്ട്. ഇതിൽ യുവ ആരാധകരുടെ ഒരുനിര തന്നെയുള്ള ജി പി (ഗോവിന്ദ് പദ്മസൂര്യ), ഇന്ന് മലയാളത്തിലെ ഏറ്റവും പ്രിയങ്കരനായ അവതാരകരുടെ കൂട്ടത്തിലാണ്. ജി പി.ക്ക് ആരാധകരില്‍ നിന്ന് അല്‍പ്പം വ്യത്യസ്തമായ അനുഭവങ്ങളാണ് ഉണ്ടായത്. അതിനെക്കുറിച്ച് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ജി പി സംസാരിച്ചു. അത് ഇങ്ങനെ

കഴിഞ്ഞ വര്‍ഷം ഒരു വനിതാ കോളേജില്‍ ഞാന്‍ ഗസ്റ്റായി പോയിരുന്നു. ഞാനും പ്രധാനധ്യാപികയും വിദ്യാര്‍ത്ഥി പ്രതിനിധിയും സ്റ്റേജിലുണ്ട്. ഒരു കുട്ടി വന്ന് എനിക്ക് വലിയ ഒരു ബൊക്കെ സമ്മാനിച്ചു. മറ്റൊരു കുട്ടി സ്റ്റേജിലേക്ക് വന്ന് എന്നെകൊണ്ട് പുസ്തകം പ്രകാശനം ചെയ്യിച്ചു. കുറച്ച് കഴിഞ്ഞപ്പോള്‍ വേറൊരു കുട്ടി വന്നു. ദൗത്യം അറിയാതെ ഞാന്‍ വിനയത്തോടെ എഴുന്നേറ്റ് നിന്നു. ആ കുട്ടി എന്നെ കെട്ടിപ്പിടിച്ച് ഒരുമ്മ തന്നു. ഞാന്‍ ശരിക്കും ചമ്മി. സത്യം പറഞ്ഞാല്‍ കിളി പോയി. ടീച്ചര്‍ എന്നോട് സോറി പറഞ്ഞു. നാണക്കേട് കാരണം ഞാന്‍ വീട്ടില്‍ പറഞ്ഞില്ല. കുറച്ച് കാലത്തിന് ശേഷം അച്ഛനും അമ്മയ്ക്കുമൊപ്പം ഞാന്‍ ഒരു കല്യാണത്തിന് പോയി.

ഞാന്‍ ഗസ്റ്റായി പോയ അതേ കോളേജിലെ ഒരു കുട്ടിയുടെ അമ്മ അവിടെ ഉണ്ടായിരുന്നു. അവര്‍ ഞങ്ങള്‍ക്കരികില്‍ വന്ന് പറഞ്ഞു. അന്ന് പത്മസൂര്യയെ ഉമ്മ വച്ച കൂട്ടിയെ കോളേജില്‍ നിന്ന് പുറത്താക്കിയെന്നാ കേട്ടത്…  അങ്ങനെ സംഭവം വീട്ടിലും അറിഞ്ഞു. അടുത്തിടെ ലുലു മാളില്‍ പോയപ്പോഴും ഒരു സംഭവം ഉണ്ടായി.

മുന്നാംനിലയിലെ ലിഫ്റ്റിനരികില്‍ ആ കൂട്ടത്തിലെ ഒരു പെണ്‍കുട്ടി എന്നെ കാത്ത് നില്‍ക്കുന്നു. കായ്‌റുവത്തതിന്റെ പാക്കറ്റുണ്ട് കയ്യില്‍. അവള്‍ എനിക്ക് തരാനായി കൊണ്ടുവന്നതാണ്. ഞാന്‍ അവളെ സന്തോഷിപ്പിക്കാന്‍ കുറച്ച് ചിപ്പ്‌സ് എടുത്തു. യാത്ര പറയാന്‍ നേരം അവള്‍ എന്റെ ഷര്‍ട്ടിന്റെ പിറകില്‍ പിടിച്ചു. ജി.പി എനിക്കൊരു ഉമ്മ തര്വോ… ഞാന്‍ ഞെട്ടിപ്പോയി…  അവളുടെ കവിളില്‍ തട്ടി… ചിരിച്ചുകൊണ്ട് ഞാന്‍ അവിടെ നിന്ന് തടിത്തപ്പി എന്ന് പറഞ്ഞാൽ മതി….

സൂപ്പര്‍ ഹിറ്റ് ചിത്രം മഹേഷിന്‍റെ പ്രതികാരത്തിന്‍റെ തമിഴ് റീ മേക്ക് നിമിറിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ദിലീഷ് പോത്തനാണ് മഹേഷിന്‍റെ പ്രതികാരത്തിന്‍റെ സംവിധാനം.  എന്നാല്‍ അതിന്‍റെ തമിഴ് റീ മേക്ക് നിമിറിന്‍റെ സംവിധാനം പ്രിയദര്‍ശന്‍ ആണ്.

ഉദയനിധി സ്റ്റാലിനാണ് നായകന്‍, നായിക മലയാളത്തിന്‍റെ പ്രിയപ്പെട്ട നമിത പ്രമോദും. മഹേഷിന്റെ പ്രതികാരത്തിലെ ചിന്‍ അപ്പ്, ചിന്‍ ഡൗണ്‍, ചിന്‍ പൊടിക്ക് അപ്പ് ഡയലോഗ് മറ്റൊരു തരത്തില്‍ നിമിറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തമിഴ് പ്രേക്ഷകരുടെ അഭിരുചികള്‍ക്കനുസരിച്ചുള്ള മാറ്റങ്ങള്‍ സിനിമയിലുണ്ടാകുമെന്നും മലയാളത്തില്‍ നിന്നും കുറച്ചധികം ഹ്യൂമര്‍ തമിഴ് റീമെയ്ക്കില്‍ ഉള്‍പ്പെടുത്തുമെന്നും മുമ്പ് പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.

ഫഹദ് അവതരിപ്പിച്ച മഹേഷ് ആയി നിര്‍മ്മാതാവും നടനുമായ ഉദയനിധി സ്റ്റാലിനാണെത്തുന്നത്. അപര്‍ണ ബാലമുരളിയുടെ കഥാപാത്രം ജിംസിയായി നമിത പ്രമോദും, അനുശ്രീ അവതരിപ്പിച്ച സൗമ്യ എന്ന കഥാപാത്രത്തെ പാര്‍വതി നായരുമാണ് അവതരിപ്പിക്കുന്നത്.  അലന്‍സിയറുടെ വേഷത്തില്‍ എം എസ് ഭാസ്‌കര്‍ അഭിനയിക്കുന്നു. സംവിധായകന്‍ മഹേന്ദ്രന്‍ ആണ് ഉദയനിധിയുടെ അച്ഛന്‍റെ വേഷത്തില്‍. മണിക്കുട്ടന്‍, ബിനീഷ് കോടിയേരി എന്നിവരും ചിത്രത്തിലെ താരങ്ങളാണ്. ജനുവരി 25 ന്  ചിത്രം തീയേറ്ററുകളിലെത്തും.

പൃഥ്വിരാജ് ആരാധകര്‍ ഏറെ കൊട്ടിഘോഷിച്ച ഒരു സിനിമ പേരായിരുന്നു കര്‍ണ്ണന്‍. അതിനു കാരണവും ഉണ്ട്. മലയാള സിനിമയിലെ ബിഗ് ബജറ്റ് ചിത്രമായിരുന്നു എന്നത് തന്നെ. ചരിത്രപ്രാധാന്യമുള്ള സിനിമകള്‍ക്ക് എന്നും മലയാള സിനിമാ മേഖലയില്‍ നല്ല പ്രാധാന്യം കിട്ടിയിരുന്നു. അതുകൊണ്ട് തന്നെ ആരാധകര്‍ വലിയൊരു പ്രതീക്ഷയില്‍ ആയിരുന്നു. എന്നാല്‍ ആരാധകരെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് സംവിധായകന്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.

പൃഥ്വിരാജിന് പകരം ചിയാന്‍ വിക്രമിനെ നായകനാക്കി 300 കോടിരൂപ ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രം 2019 ഡിസംബറില്‍ റിലീസ് ചെയ്യുമെന്നാണ് സംവിധായകന്‍ വിമല്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. ചിത്രം ഹിന്ദിയിലും റിലീസ് ചെയ്യും. എന്നാൽ മുമ്പ് നിശ്ചയിച്ചിരുന്ന പ്രൊഡ്യൂസർ പിന്മാറിയിട്ടുണ്ട്.

‘എന്ന് നിന്റെ മൊയ്തീന്‍’ എന്ന ചിത്രത്തിന് വേണ്ടി താന്‍ ചിട്ടപ്പെടുത്തിയ, അവാര്‍ഡ് ലഭിച്ച ഗാനങ്ങള്‍ ചിത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് പ്രിഥ്വിരാജ് സംവിധായകന്‍ ആര്‍ എസ് വിമലിനോട് ആവശ്യപ്പെട്ടുവെന്നും അങ്ങനെ താന്‍ ചിട്ടപ്പെടുത്തിയ രണ്ട് ഗാനങ്ങള്‍ സിനിമയില്‍ നിന്ന് ഒഴിവാക്കിയെന്നും രമേഷ് നാരായണന്‍ ആരോപിച്ചിരുന്നു. മികച്ച ഗായകനായി തെരഞ്ഞെടുത്ത പി ജയചന്ദ്രനെ ഒഴിവാക്കണമെന്നും പ്രിഥ്വി ആവശ്യപ്പെട്ടു എന്നാണു വിമല്‍ രമേശ് നാരായണനോട് പറഞ്ഞിരുന്നത്. ഇതേതുടര്‍ന്ന് ഇവര്‍ തമ്മില്‍ വലിയ അഭിപ്രായ വ്യത്യാസവും അകല്‍ച്ചയുമുണ്ടായിരുന്നു. അത് കര്‍ണനെയും ബാധിച്ചു എന്നാണ് വിവരം.

യുവതിയുടെ പരാതിയില്‍ നടന്‍ ഉണ്ണി മുകുന്ദനെ ഉടന്‍ അറസ്റ്റ് ചെയ്തേക്കും. പെണ്‍കുട്ടിയുടെ പരാതിയില്‍ സൈബര്‍ സെല്ലിന്റെ സഹായം തേടിയിരിക്കുകയാണ് പോലീസ്. സൈബര്‍ സെല്ലിന്റെ അന്വേഷണത്തില്‍ താരത്തിനെതിരായി തെളിവുകള്‍ ലഭിച്ചെന്നാണ് സൂചന. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നും സൂചനയുണ്ട്. പീഡന ശ്രമത്തെ കുറിച്ച് പരാതി നല്‍കിയിരിക്കുന്നതിനാല്‍ ഈ വകുപ്പ് ചേര്‍ത്ത് അറസ്റ്റ് ചെയ്യാനാണ് സാധ്യത.

എന്നാല്‍ യുവതി കള്ളം പറയുകയാണെന്നും, പണം തന്നില്ലെങ്കില്‍ യുവതി കള്ളക്കേസില്‍ കുടുക്കമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. ഇക്കാര്യം കാണിച്ച് താരം പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. കേസില്‍ ഉണ്ണി മുകുന്ദനാണ് ഒന്നാം പ്രതിയും നിര്‍മ്മാതാവ് രാജന്‍ സക്കറിയ രണ്ടാം പ്രതിയുമാണ്.

തന്നെ വഞ്ചിച്ച ശേഷം ഉപേക്ഷിച്ച് കടന്നുകളഞ്ഞെന്നാരോപിച്ച് ചലച്ചിത്രനടനെതിരെ പ്രമുഖ കന്നഡ നടി പൊലീസിനെ സമീപിച്ചു. അമിത് എന്ന നടനെതിരെയാണ് പരാതി. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. വിവാഹ മോചിതയും രണ്ട് മക്കളുടെ അമ്മയുമാണ് പരാതിക്കാരിയായ അഭിനേത്രി. ഈ നടിയും അമിത് എന്ന നടനും ‘നമിത ഐ ലവ് യൂ’ എന്ന കന്നഡ ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇതോടെ ഇരുവരും പ്രണയത്തിലായി. തുടര്‍ന്ന് വിവാഹം കഴിച്ച് ഇരുവരും ഒരുമിച്ച് താമസിച്ചുവന്നു. 2013 മെയിലായിരുന്നു ഇവരുടെ വിവാഹം. എന്നാല്‍ 2016 ല്‍ ഇയാള്‍ പ്രസ്തുത നടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഇയാള്‍ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. പിന്നീട് എറെ നാളായി ഇയാളെക്കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. എന്നാല്‍ യാദൃശ്ചികമായി കഴിഞ്ഞദിവസം നടി അമിതിനെ കാണാനിടയായി. ആര്‍ ആര്‍ നഗറില്‍ വെച്ചാണ് ഇയാളെ കണ്ടത് മറ്റൊരു ബന്ധത്തിലെ മകനൊപ്പമാണ് ഇയാള്‍ അവിടെ എത്തിയത്. ഇതോടെ അമിതുമായി നടി വഴക്കിട്ടു. നിരത്തില്‍ ഇരുവരും തമ്മില്‍ ഏറെ നേരം വാക്കേറ്റമുണ്ടായി. എന്നാല്‍ അമിത് ഇവിടെ നിന്നും രക്ഷപ്പെടുകയാണുണ്ടായത്. ഇതോടെ നടി പൊലീസിനെ സമീപിക്കുകയായിരുന്നു. വിവാഹം കഴിച്ച് തന്നെ ലൈംഗികമായി ചൂഷണം ചെയ്ത ശേഷം തിരിഞ്ഞുനോക്കാതെ ഉപേക്ഷിച്ച് കടന്നുകളഞ്ഞെന്നാണ് പരാതി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

രാഷ്ട്രീയ പ്രഖ്യാപനം നടത്തുന്നതിന്റെ ഭാഗമായി രജിനി തന്റെ ആരാധകര്‍ക്കായി ഒരു സംഗമം വിളിച്ച് കൂട്ടിയിരുന്നു. നൂറ് കണക്കിന് രജിനി രസികര്‍ പരിപാടിയില്‍ എത്തിച്ചേരുകയും, ഇഷ്ടതാരത്തോടൊപ്പം ഫോട്ടോയും പകര്‍ത്തിയ ശേഷമാണ് പിരിഞ്ഞത്. ഈ ഫോട്ടോ പകര്‍ത്തലുകളുടെ വീഡിയോ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. തമിഴ്‌നാടിന്റെ തലൈവറെ ജനം എത്രമേല്‍ സ്‌നേഹിക്കുകയും, ആരാധിക്കുകയും ചെയ്യുന്നു എന്നതിന്റെ നേര്‍കാഴ്ച്ചയാണ് ഈ വീഡിയോ.

പലരും കാലില്‍ വീണ് തൊഴുത് വണങ്ങുമ്പോള്‍, ചിലര്‍ വലം ചുറ്റി പ്രദിക്ഷണം വെക്കുന്നു. ചിലര്‍ കൈമുത്തുമ്പോള്‍, മറ്റു ചിലര്‍ ആരാധന കാരണം ഒരല്‍പം മാറി നില്‍കുന്നതും കാണം, എന്നാല്‍ അത്തരക്കാരെ രജിനി ചേര്‍ത്ത് പിടിക്കുന്നുണ്ട് ദൃശ്യങ്ങളില്‍. ഇതിന് പിന്നാലെയിറങ്ങിയ മറ്റൊരു വീഡിയോയില്‍ രജിനി രാഷ്ട്രീയ പ്രഖ്യാപനം നടത്തുമ്പോള്‍ ആരാധകരുടെ ആവേശം അണപൊട്ടി ഒഴുകുന്നത് എങ്ങനയെന്ന് വീഡിയോയില്‍ കാണാം.

RECENT POSTS
Copyright © . All rights reserved