അഭിമുഖത്തിനിടെ അവതാരകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ നടൻ ശ്രീനാഥ് ഭാസി കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു. നടനെതിരെ പ്രഡ്യൂസേഴ്‌സ് സംഘടനയും ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. വിവിധ കോണുകളിൽ നിന്ന് ശ്രീനാഥ് ഭാസിക്കെതിരെ അതിരൂക്ഷ വിമർശനമാണ് ഉയരുന്നത്.
കൂടാതെ നടന്റെ പുതിയതായി ഇറങ്ങിയ ചട്ടമ്പി എന്ന ചിത്രത്തിന്റെ പോസ്റ്ററിൽ നിന്നും ശ്രീനാഥ് ഭാസിയുടെ ചിത്രം ഒഴിവാക്കി പുതിയ പോസ്റ്റർ ഇറക്കിയതും വാർത്തകളിൽ നിറഞ്ഞു. ഈ വേളയിൽ നടന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടി ദീപ തോമസ്. തന്റെ ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് ദീപ ശ്രീനാഥ് ഭാസിയെ അനുകൂലിച്ച് രംഗത്ത് എത്തിയത്.
ആണാണോ പെണ്ണാണോ എന്ന ചോദ്യങ്ങൾ ഉൾപ്പടെ, ഫോണുകൾ പോലും പരിശോധിക്കുന്ന അഭിമുഖങ്ങളാണ് ഇപ്പോൾ പല ഓൺലൈൻ ചാനലുകളിലും ഇപ്പോൾ നടക്കുന്നതെന്നാണ് നടി പരിഹസിച്ചിരിക്കുന്നത്. ആണോ പെണ്ണാണോ എന്ന ചോദ്യങ്ങൾ ഉൾപ്പടെ, ഫോണുകൾ പോലും പരിശോധിക്കുന്ന അഭിമുഖങ്ങളാണ് നടക്കുന്നതെന്ന് ദീപ വീഡിയോയിൽ പറയുന്നു.
നിങ്ങളുടെ ജീവിതത്തിലെ ട്രോമ പറയൂ, മോഹൻലാൽ ആണോ മമ്മൂട്ടിയാണോ, എത്ര പേരെ തേച്ചിട്ടുണ്ട്, നിങ്ങളുടെ വാട്‌സാപ് ചാറ്റ് അവസാനം ആരുമായിട്ടായിരുന്നു, അവസാനം വിളിച്ച കോൾ ആരെയാണ് തുടങ്ങി തികച്ചും വ്യക്തിപരമായ ചോദ്യങ്ങൾ ചോദിക്കുന്നതിനെ നടി ചോദ്യം ചെയ്യുന്നു. നടി ദീപ തോമസും ശ്രീനാഥ് ഭാസിയും ഒരുമിച്ചെത്തിയ ചിത്രമാണ് ഹോം. ഒടിടിയിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
View this post on Instagram
മാധ്യമപ്രവര്‍ത്തകയോട് മോശമായി സംസാരിച്ച സംഭവത്തില്‍ കേസെടുത്തതില്‍ പ്രതികരിച്ച് നടന്‍ ശ്രീനാഥ് ഭാസി. ചട്ടമ്പി സിനിമയുടെ പ്രദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രതികരണം. താന്‍ ആരെയും തെറിവിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണമാണെന്നും ശ്രീനാഥ് ഭാസി പറഞ്ഞു.
കേസില്‍ നടനെ ഇന്ന് പോലീസ് ചോദ്യം ചെയ്യും. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് നടനെതിരെയുള്ള കേസ്. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള അഭിമുഖത്തിനിടെയായിരുന്നു സംഭവം. പോലീസിന് പുറമേ വനിതാ കമ്മീഷനിലും അവതാരക പരാതി നല്‍കിയിരുന്നു.
അതേസമയം, അഭിമുഖത്തിനിടെ അധിക്ഷേപിച്ചെന്ന യൂട്യൂബ് ചാനല്‍ അവതാരക നല്‍കിയ പരാതിയില്‍ മരട് പോലീസ് കേസെടുത്തിരുന്നു. നടന്‍ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും എഫ്‌ഐആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീനാഥ് ഭാസിക്കെതിരെ മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. ഐപി സി 354 എ (1) (4), 294 ബി, 509 വകുപ്പുകള്‍ പ്രകാരമാണ് കേസ്.
മലയാളികളുടെ പ്രിയപ്പെട്ട നടൻ തിലകന്റെ ഓർമകൾക്ക് പത്ത് വയസ്. അസാധാരണമായ പ്രതിഭാവിലാസവും അഭിനയത്തിലെ വൈവിധ്യവും കൊണ്ട് മലയാളികളുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടിയ നടനാണ് തിലകൻ.
ശബ്ദത്തിലെ ഗാംഭീര്യവും ശരീരഭാഷയും…കഥാപാത്രങ്ങളിലേക്ക് പരകായപ്രവേശം നടത്തുംപോലെ. അടിമുടി അഭിനയത്തിലലിഞ്ഞുനിന്നു തിലകൻ. അഭിനയത്തിലെ പൂർണതയായിരുന്നു തിലകൻ. അക്ഷരാർത്ഥത്തിൽ ലോകനിലവാരത്തിലുള്ള നടൻ. വിശേഷണങ്ങൾക്ക് അപ്പുറത്തായിരുന്നു ആ അഭിനയവൈവിധ്യം.
ഏത് വേഷവും തിലകന് അനായാസം വഴങ്ങി. വില്ലൻ വേഷവും ഹാസ്യവേഷവും ഒരേസമയം തിലകൻ തകർത്താടി. മോഹൻലാലിനൊപ്പം തിലകൻ അഭിനയിച്ച സിനിമകളെല്ലാം പ്രേക്ഷകർ ശ്വാസമടക്കിപ്പിടിച്ചിരുന്നാണ് കണ്ടത്. നാടകത്തിൽ തുടങ്ങി സിനിമയിൽ എത്തിയ തിലകൻറെ നടനവൈഭവത്തിന് മലയാളികൾ പലതവണ സാക്ഷികളായി.
നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാത്ത, കർക്കശക്കാരനായ തിലകൻ പലപ്പോഴും വിവാദങ്ങളിൽ നിറഞ്ഞു നിന്നു. അഭിനയ ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ അൻവർ റഷീദിന്റെ ഉസ്താദ് ഹോട്ടലിലും രഞ്ജിത്തിന്റെ ഇന്ത്യൻ റുപ്പിയിലും അഭിനയത്തിന്റെ തിലകൻ ശൈലി മലയാളികൾ കണ്ടു.
അഭിനയിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീണു. ആദ്യം തൃശൂര്‍ ജൂബിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . പിന്നീട് തിരുവനന്തപുരം കിംസിലേക്ക് മാറ്റി. 2012 സെപ്റ്റംബര്‍ 24 ന് മരണം. മരണത്തിലേക്ക് കുഴഞ്ഞു വീഴുമ്പോഴും, ക്യാമറയ്ക്ക് മുന്നിലായിരുന്നു തിലകന്‍. തിരശ്ശീലയ്ക്ക് മുന്നിലും പിന്നിലും ആണത്തമായിരുന്നു തിലകന്റെ മുഖമുദ്ര. മലയാളി മറക്കാത്ത അഭിനയമാണ് തിലകന്റേത്. സിനിമാലോകത്തെ താന്‍പോരിമകളെ ചെറുത്ത പോരാട്ടവീര്യവും മലയാളികള്‍ ഓര്‍മ്മിക്കാതിരിക്കില്ല.
1935-ല്‍ പത്തനംതിട്ട ജില്ലയിലെ അയിരൂര്‍ പ്ലാങ്കമണ്ണിലാണ് തിലകന്റെ ജനനം. പിതാവ് പാലപ്പുറത്ത് ടി എസ് കേശവന്‍. മാതാവ് ദേവയാനി. ആശാന്‍ പള്ളിക്കൂടത്തിലും സെന്റ് ലൂയിസ് സ്‌കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്ന് കൊല്ലം എസ്എന്‍ കോളെജില്‍ പഠനം.
കോളെജ് വിദ്യാഭ്യാസത്തിനു ശേഷമാണ് തിലകന്‍ അഭിനയ വഴിയിലേക്ക് തിരിഞ്ഞത്. മുണ്ടക്കയം നാടക സമിതിയാണ് അഭിനയത്തിലേക്ക് കൈപിടിച്ചത്. തുടര്‍ന്ന് കെപിഎസിയില്‍ എത്തി. 1956 വരെ കേരള പീപ്പിള്‍സ് ആര്‍ട്‌സ് ക്ലബ്ബില്‍ തുടര്‍ന്നു. കാളിദാസ കലാകേന്ദ്രത്തിലും പി ജെ ആന്റണിയുടെ ട്രൂപ്പിലും അംഗമായിരുന്നു. ആന്റണി തന്നെയാണ് സിനിമയില്‍ ആദ്യാവസരം നല്‍കിയത്. 1973-ല്‍ പുറത്തിറങ്ങിയ ‘പെരിയാറി’ലൂടെ തിലകന്‍ സിനിമാനടനായി.
‘ഗന്ധര്‍വക്ഷേത്രം’, ‘ഉള്‍ക്കടല്‍’ എന്നീ സിനിമകള്‍ക്കു ശേഷം ‘കോല’ങ്ങളിലാണ് (1981) തിലകന്‍ വേഷമിട്ടത്. കള്ളു വര്‍ക്കിയെന്ന കഥാപാത്രം വഴിത്തിരിവായി.ഒരു വര്‍ഷം കൂടി കഴിയുമ്പോള്‍, തിലകനെ തേടി സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമെത്തി. ‘യവനിക’യിലെ (1982) അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. കാമ്പുള്ള കഥാപാത്രങ്ങള്‍ തുടര്‍ച്ചയായി തിലകനെ തേടിയെത്തി. 1988-ലും 1994-ലും മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. ഇടത്തട്ടുകാരന്റെ ജീവിതമാണ് പലപ്പോഴും തിലകന്‍ അഭിനയിച്ചു തീര്‍ത്തത്. ശബ്ദവും രൂപവും മധ്യവര്‍ഗ്ഗ ആണത്തത്തിന്റെ അടയാളമായി. അച്ഛന്‍ വേഷങ്ങളിലെ രസതന്ത്രം ‘തിലകന്‍സിനിമകളെ’ തുടര്‍ഹിറ്റുകളാക്കി. തിലകന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ട് ഒരുകാലത്ത് വിജയസമവാക്യമായിരുന്നു.
ഇടവേളയ്ക്കു ശേഷം സജീവമായപ്പോഴും മലയാളി തിലകന്റെ അഭിനയമികവ് കണ്ടറിഞ്ഞു. 2011-ല്‍ പുറത്തുവന്ന ‘ഇന്ത്യന്‍ റുപ്പിയും’ 2012-ല്‍ ഇറങ്ങിയ ‘ഉസ്താദ് ഹോട്ടലും’ അവസാനകാലത്തെ ഹിറ്റുചിത്രങ്ങളായി. ‘സീന്‍ ഒന്ന്, നമ്മുടെ വീട്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് തിലകന്‍ മരണത്തിലേക്ക് വീണുപോയത്.
‘പെരുന്തച്ച’നിലെ(1990) അഭിനയം തിലകനെ ദേശീയ പുരസ്‌കാരത്തിന് തൊട്ടടുത്ത് എത്തിച്ചു. എന്നാല്‍, രാഷ്ട്രീയ ഇടപെടല്‍ തിരിച്ചടിയായി. അമിതാബ് ബച്ചനാണ് പുരസ്‌കാരം ലഭിച്ചത്. അമിതാബിനെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഭാഗമാക്കാന്‍ രാജീവ് ഗാന്ധിയാണ് ഇടപെടല്‍ നടത്തിയതെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
സംവിധായകന്‍ വിനയന്റെ ചിത്രത്തില്‍ അഭിനയിച്ചതോടെ 2010-ല്‍ തിലകനെ സിനിമാമേലാളന്‍മാര്‍ വിലക്കി. ‘ക്രിസ്ത്യന്‍ ബ്രദേഴ്‌സ്’ എന്ന ചിത്രത്തില്‍ നിന്നായിരുന്നു ആദ്യ ഒഴിവാക്കല്‍. പിന്നീടിതു തുടര്‍ന്നു. സിനിമാ സംഘടനകളായ ‘അമ്മ’യും ‘ഫെഫ്ക’യും തിലകനെ ഒഴിവാക്കാന്‍ മുന്നില്‍ നിന്നു. ഏറെക്കാലം വീറോടെ പൊരുതി തിലകനെന്ന മഹാനടന്‍. സൂപ്പര്‍താരങ്ങള്‍ക്ക് എതിരായ വിമര്‍ശം തിലകനെ സിനിമാലോകത്ത് ഒറ്റപ്പെടുത്തി. ആണത്തം കൊണ്ടാണ് തിലകന്‍ അതിനെയൊക്കെ നേരിട്ടത്.
ഇരുന്നൂറോളം മലയാള സിനിമകളില്‍ തിലകന്‍ അഭിനയിച്ചു. തമിഴ്,തെലുങ്ക് ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. അയനം (1985) , യാത്ര (1985) , സന്‍മനസുള്ളവര്‍ക്ക് സമാധാനം (1986) , പഞ്ചാഗ്നി ( 1986) , നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ (1986) , മൂന്നാംപക്കം ( 1988) , ധ്വനി (1988) , കിരീടം (1989) , ചെങ്കോല്‍ (1993) , മിന്നാരം (1994) , അനിയത്തിപ്രാവ് (1997) , വീണ്ടും ചില വീട്ടുകാര്യങ്ങള്‍ (1999) , പ്രജാപതി ( 2006) , ഏകാന്തം (2007), ഇവിടം സ്വര്‍ഗ്ഗമാണ് (2009)
നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് എതിരെ കൊച്ചി മരട് പോലീസില്‍ പരാതി. ഓണ്‍ലൈന്‍ ചാനലില്‍ അഭിമുഖത്തിനിടെ മോശമായ രീതിയില്‍ പെരുമാറിയെന്നും ആക്രമിക്കാന്‍ ശ്രമിച്ചെന്നും കാണിച്ച് ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയാണ് മരട് പോലീസില്‍ പരാതി നല്‍കിയത്.
ചട്ടമ്പി എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് അധിക്ഷേപം ഉണ്ടായതെന്ന് പരാതിയില്‍ പറയുന്നു. അതേസമയം, പരാതിസ്വീകരിച്ചെങ്കിലും കേസ് എടുത്തിട്ടില്ലെന്ന് മരട് പോലീസ് പറഞ്ഞു.
പരസ്യമായി സ്ത്രീത്വ അപമാനിച്ച ശ്രീനാഥ് ഭാസിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മാധ്യമപ്രവര്‍ത്തക മരട് പോലീസിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. പ്രസിദ്ധീകരണയോഗ്യമല്ലാത്ത വിധത്തിലുള്ള കടുത്ത അശ്ലീലഭാഷയാണ് ശ്രീനാഥ് ഭാസി ഉപയോഗിച്ചത്.
ചട്ടമ്പി സിനിമയുടെ പ്രെമോഷന്റെ ഭാഗമായി പ്രമുഖ ഹോട്ടലില്‍ നടന്ന അഭിമുഖത്തിനിടയായിരുന്നു സംഭവം. അഭിമുഖത്തില്‍ ചോദിച്ച ചോദ്യങ്ങള്‍ ഇഷ്ടപ്പെടാതിരുന്നതോടെ ശ്രീനാഥ് ഭാസി മോശം ഭാഷപ്രയോഗങ്ങള്‍ നടത്തുകയായിരുന്നു.
താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറമാനോടും ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്ന് മാധ്യമപ്രവര്‍ത്തക ആരോപിച്ചു. സംഭവത്തില്‍ ഇടപ്പെട്ട സിനിമ നിര്‍മാതാവിനോട് ശ്രീനാഥ് അക്രമാസക്തനായി പെരുമാറുകയും ചെയ്തെന്ന് പരാതിയില്‍ പറയുന്നു.
ധ്രുവം സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോഴുണ്ടായ ഓർമകൾ പങ്കുവെച്ച് നടൻ വിക്രം. ആ ചിത്രത്തിനായി സംവിധായകൻ ജോഷി വിളിച്ചതും പിന്നീട് ചിത്രീകരണ വേളയിൽ ഒരു ചെറിയ ലോഡ്ജ് മുറിയിൽ താമസിച്ചതുമെല്ലാമാണ് താരം ഇപ്പോൾ വെളിപ്പെടുത്തുന്നത്.
ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവന്റെ പ്രമോഷനുവേണ്ടി കേരളത്തിലെത്തിപ്പോഴായിരുന്നു താരം തന്റെ പഴയ ഓർമ്മകൾ ആരാധകരുമായി പങ്കുവെച്ചത്. തനിക്ക് ചെറിയ ലോഡ്ജ് മുറി ഒരുക്കിയപ്പോൾ മമ്മൂട്ടിക്കായി ഒരുക്കിയത് പങ്കജ് ഹോട്ടലിലെ മുറിയായിരുന്നുവെന്നും വിക്രം പറയുന്നു. ഇന്ന് അതിനേക്കാൾ വലിയ ഹോട്ടലിൽ താമസിക്കുന്നുണ്ടെന്നും നടൻ കൂട്ടിച്ചേർത്തു.
വിക്രമിന്റെ വാക്കുകൾ;
1992-93 കാലത്ത്, ഞാൻ മീര എന്ന എന്റെ രണ്ടാമത്തെ സിനിമ ചെയ്തിരിക്കുന്ന സമയം. ഏതോ മാഗസിനിൽ വന്ന ഫോട്ടോ കണ്ട് ജോഷി സർ എന്നെ സിനിമയിലേക്ക് വിളിച്ചു. ധ്രുവത്തിലെ ഭദ്രൻ എന്ന ക്യാരക്ടറിന് വേണ്ടിയായിരുന്നു അത്. ഞാൻ വന്നു. ഇവിടെ ഒരു ചെറിയ ലോഡ്ജിലായിരുന്നു എന്റെ റൂം.
ഇന്ന് ഞാൻ എന്റെ കുടുംബത്തിന് ആ ലോഡ്ജ് കാണിച്ചുകൊടുത്തിട്ട് ഞാൻ ഇവിടെയായിരുന്നു താമസിച്ചിരുന്നത് എന്ന് പറഞ്ഞു. വളരെ ചെറിയ ലോഡ്ജായിരുന്നു അത്. പങ്കജ് ഹോട്ടലിലാണ് മമ്മൂക്ക താമസിക്കുന്നത്. ഞാൻ ചെറിയ ലോഡ്ജിലും മമ്മൂക്ക ആ വലിയ ഹോട്ടലിലുമായിരുന്നു താമസം.
അപ്പോൾ ഞാൻ എന്നോട് തന്നെ ഒരു കാര്യം പറയാറുണ്ടായിരുന്നു, ഒരു ദിവസം ഞാൻ പങ്കജ് ഹോട്ടലിലിൽ താമസിക്കും എന്നായിരുന്നു അത്. ആ പങ്കജ് ഹോട്ടലിൽ എനിക്ക് താമസിക്കാനായില്ല. പക്ഷേ അതിലും നല്ല ഹോട്ടലിൽ ഞാൻ പിന്നീട് താമസിച്ചു. അതിലെനിക്ക് ഒരുപാട് സന്തോഷമുണ്ട്. ഞാൻ ധ്രുവം സിനിമയിൽ അഭിനയിക്കുന്ന സമയത്ത് ആർക്കും എന്നെ അറിയില്ല. ഞാൻ രാവിലെ നടക്കാൻ പോകാറുണ്ടായിരുന്നു. എംജി റോഡിലൂടെയാണ് പോകുക. ഒരു ദിവസം ഒരാൾ എന്നെ കണ്ട് എന്ന് വിളിച്ചു. ഞാൻ സന്തോഷത്തിൽ നോക്കി.
അയാൾ എന്നോട് വന്ന് സംസാരിക്കുമെന്നൊക്കെ കരുതി. പക്ഷേ അറിയാം എന്ന് പറഞ്ഞ് അയാൾ പോയി. പക്ഷേ ഇന്ന് നിങ്ങൾ എല്ലാവരും ‘വിക്രം വിക്രം’ എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ ഏറെ സന്തോഷമുണ്ട്. ഇതിനേക്കാൾ വലിയ സന്തോഷം നൽകുന്നതൊന്നും എനിക്കില്ല. ഞാൻ ഈ വർഷങ്ങൾക്കിടയിൽ മലയാള പടങ്ങളൊന്നും ചെയ്തിട്ടില്ല. പക്ഷേ, ഇപ്പോഴും എന്റെ ഓരോ സിനിമയ്ക്കും ഇവിടെ നിന്നും വലിയ പിന്തുണയും സ്നേഹവും ലഭിക്കാറുണ്ട്. അതിലെനിക്ക് ഒരുപാട് നന്ദിയുണ്ട്.
ഓർക്കാൻ ഒരുപാട് ഗാനങ്ങളൊന്നും ഇല്ല, എന്നാൽ ഒരു പിടി നല്ല ഗാനങ്ങൾ സംഗീത ലോകത്തിന് നൽകിയിട്ടാണ് രാധിക എന്ന ആ പാട്ടുക്കാരി മൺമറഞ്ഞു പോയത്. രാധികയുടെ മധുരമായ ആ ശബ്ദം ഇന്നും സംഗീത ലോകം ആസ്വദിക്കുന്നുണ്ട്. ജീവിച്ച് കൊതി തീരുംമുമ്പ് കഴിഞ്ഞുപോയ പൂവായിരുന്നു രാധിക. എല്ലാ പാട്ടുകാരെ പോലെ രാധികയും കൊതിച്ചിരുന്നു ഒരുപാട് പാട്ടുകൾ പാടാൻ. നിരവധി അവസരങ്ങൾ രാധികയെ തേടിയെത്തിയെങ്കിലും ചുരുക്കം ചില പാട്ടുകൾ മാത്രമാണ് രാധിക തിരഞ്ഞെടുത്തത്. ആ പാട്ടുകളെല്ലാം ഹിറ്റ് ആയിരുന്നു. പാടി തീർക്കാൻ നിരവധി പാട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അതെല്ലാം ബാക്കി വെച്ചാണ് രാധിക ഈ ലോകത്തോട് വിട പറഞ്ഞു പോയത്.
അർബുദ രോഗത്തെ തുടർന്ന് 2015 സെപ്റ്റംബർ ഇരുപതിനാണ് രാധിക വിട പറഞ്ഞത്. 1989 ൽ ‘സംഘഗാനം’ എന്ന ചിത്രത്തിലൂടെയാണ് രാധിക പിന്നണി ഗാനരംഗത്തെത്തിയത്. മായാമഞ്ചലിൽ, ദേവസംഗീതം നീയല്ലേ, മഞ്ഞക്കിളിയുടെ, കാനനക്കുയിലേ തുടങ്ങിയ പാട്ടുകൾ രാധികയുടെ ശബ്ദത്തിലൂടെയായിരുന്നു സംഗീത ലോകം അറിഞ്ഞത്. എഴുപതോളം സിനിമകളിൽ പാടിയിട്ടുണ്ട്. എന്നാൽ അധികവും രാധിക ഒതുങ്ങിപ്പോയി. രാധിക പാടിയ അധിക പാട്ടുകളും കാസറ്റുകളിൽ മാത്രം ഒതുങ്ങിയിരുന്നു. അർഹിച്ച അംഗീകാരം രാധികയെ തേടിയെത്തിയില്ല. എന്നാൽ അറിയപ്പെടുന്ന ഗായികയായി രാധിക സംഗീത ആസ്വാദകരുടെ മനം കവർന്നിരുന്നു. വിവാഹത്തിന് ശേഷം ദുബായിൽ താമസമാക്കിയ രാധിക പാട്ടുകളിൽ സജീവമായി തന്നെ തുടർന്നിരുന്നു.
യേശുദാസ്, ദക്ഷിണാമൂര്‍ത്തി, ജോണ്‍സണ്‍, രവീന്ദ്രന്‍ മാഷ് തുടങ്ങിയവരുടെയെല്ലാം ഗള്‍ഫില്‍ നടന്ന സംഗീത സന്ധ്യകളിൽ രാധികയുടെ സാന്നിധ്യം ഉണ്ടായിരുന്നു. ദുബായിൽ വോയ്‌സ് ഓഫ് അറേബ്യ എന്ന ടെലിവിഷന്‍ ഷോ രാധിക അവതരിപ്പിച്ചിരുന്നു. എം.ജി. ശ്രീകുമാര്‍, യേശുദാസ്, വേണുഗോപാല്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി സ്‌റ്റേജ് ഷോകളിലും പങ്കെടുക്കാൻ രാധികയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പാട്ടിനോടുള്ള തന്റെ ഇഷ്ടം എത്രത്തോളമാണെന്ന് രാധിക തെളിയിച്ചിട്ടുണ്ട്.ഇപ്പോഴിതാ രാധികയുടെ സഹോദരിയും പാട്ടുകാരിയുമായ സുജാത രാധികയുടെ ഓർമകളിൽ വിങ്ങുകയാണ്. രാധികയുടെ വേർപാടിന്റെ ഏഴാം വാർഷിക ദിനമായിരുന്നു.
ഈ ഓർമ ദിവസത്തിൽ രാധികയുടെ ഒരു ഓർമച്ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം.നീ എപ്പോഴും ഞങ്ങളുടെ ഹൃദയങ്ങളിലുണ്ട് എന്നാണ് ചിത്രത്തോടൊപ്പം സുജാത ക്യാപ്ഷൻ കൊടുത്തത്. സംഗീത ജീവിതത്തിലേയും വ്യക്തി ജീവിതത്തിലേയും വിശേഷങ്ങൾ സുജാതയും രാധികയും പങ്കുവെച്ചിരുന്നു.രാധികയുടെ വിയോഗത്തിന്റെ ദുഃഖത്തിൽ തന്നെയാണ് ഇപ്പോഴും സുജാത. രാധികയുടെ വേർപാടിന്റെ ദുഃഖത്തിൽ നിന്നും താനും തന്റെ കുടുംബവും ഇതുവരെ കര കയറിയിട്ടില്ല എന്ന് സുജാത പല വേദികളിലും തുറന്നു പറഞ്ഞിട്ടുണ്ട്. അപ്രതീക്ഷിതമായാണ് രാധിക വിട പറഞ്ഞത്. രാധികയുടെ വേർപാട് രാധികയുടെ പ്രീയപ്പെട്ടവർക്കും സംഗീത ലോകത്തിനും തീരാ നഷ്ടമാണ്.
മോഹന്‍ലാല്‍ ചെയ്ത സഹായത്തെ കുറിച്ച് ജഗദീഷ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അഭിമുഖത്തിലാണ് ജഗദീഷ് ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. തിരഞ്ഞെടുപ്പ് സമയത്ത് ചെയ്തു നല്‍കിയ സഹായത്തെ കുറിച്ചാണ് അദ്ദേഹം വെളിപ്പെടുത്തിയത്. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഗണേഷ് കുമാറിനോടൊപ്പമായിരുന്നു ജഗദീഷ് മത്സരിച്ചത്.
ഗണേഷിന് വേണ്ടി മോഹന്‍ലാല്‍ പ്രചാരണത്തിന് ഇറങ്ങിയത് അന്ന് വലിയ വാര്‍ത്തയായി മാറിയിരുന്നു. ഇക്കാര്യത്തില്‍ തനിക്ക് മോഹന്‍ലാലുമായി പിണക്കമൊന്നുമില്ലെന്നാണ് ജഗദീഷ് പറയുന്നത്. മോഹന്‍ലാല്‍ എന്തുകൊണ്ട് ഗണേഷ്‌കുമാറിന് വേണ്ടി പോയി എന്നത് തനിക്ക് അറിയാവുന്ന കാര്യങ്ങളാണ്. വ്യക്തിപരമായ ചില കാര്യങ്ങള്‍ രാഷ്ട്രീയത്തില്‍ കൂട്ടിക്കുഴയ്ക്കാന്‍ പാടില്ല. തന്നോടുള്ള അനിഷ്ടം കൊണ്ടല്ല. ഗണേഷിനോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ടും അല്ല.
അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണ് അങ്ങനെയൊരു തീരുമാനത്തിന് പിന്നില്‍. അദ്ദേഹത്തിന് അങ്ങനെയൊരു തീരുമാനം ആ സമയത്ത് എടുക്കേണ്ടി വന്നു. ഇപ്പോഴും താനും മോഹന്‍ലാലും തമ്മില്‍ നല്ല സൗഹൃദത്തിലാണെന്നും ജഗദീഷ് പറഞ്ഞു. ആ സമയത്ത് പിരിവൊന്നും നടത്തിയിട്ടില്ലെങ്കിലും തിരഞ്ഞെടുപ്പ് പ്രചരണത്തിനു വേണ്ടി തനിക്ക് പൈസ തന്നിട്ടുള്ളയാളാണ് മോഹന്‍ലാല്‍.
അന്ന് മോഹന്‍ലാലിന് താന്‍ ജയിച്ചു വരണമെന്ന് ഉള്ളില്‍ ആഗ്രഹമുണ്ടായിരുന്നിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടി സാമ്പത്തിക സഹായങ്ങള്‍ ഒന്നും തന്നിട്ടില്ലെന്നും ജഗദീഷ് പറഞ്ഞു. എന്നാല്‍ ഫേസ്ബുക്കിലൊക്കെ തന്നെ അനുഗ്രഹിക്കുന്ന രീതിയിലുള്ള ഫോട്ടോകളൊക്കെ ഇട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ പേരിലുളള വ്യാജ ഫേസ്‍ബുക്ക് അക്കൗണ്ടിനെതിരെ യുവ നടൻ നസ്‍ലെൻ കൊച്ചി സൈബർ പൊലീസിൽ പരാതി നൽകി. കാക്കനാട് സൈബർ പൊലീസ് സ്റ്റേഷനിലാണ് നസ്‍ലെൻ പരാതി നൽകിയത്. തനിക്ക് ഫേസ്‍ബുക് ഐഡി ഇല്ലെന്നും എഫ്ബി പേജാണുളളതെന്നും നടൻ പറഞ്ഞു. വ്യാജ അക്കൗണ്ട് ഉപയോഗിച്ച് തന്റെ പേരിൽ പ്രധാനമന്ത്രിയെക്കുറിച്ച് കമന്റ് ഇട്ടതിനെപ്പറ്റി അന്വേഷിക്കണമെന്ന് നസ്‍ലെന്‍റെ പരാതിയിലെ ആവശ്യം. ഇതിന്റെ പേരിൽ താൻ സൈബർ ആക്രമണം നേരിടുകയാണെന്നും നടൻ പറയുന്നു.
കഴിഞ്ഞ ദിവസമാണ് ഒരു ഫേസ്‍ബുക്ക് പോസ്റ്റിന് കീഴിൽ നസ്‍ലെന്‍റെ പേരും ഫോട്ടോയുമുള്ള ഐഡിയില്‍ നിന്ന് പ്രധാനമന്ത്രിക്കെതിരെ കമന്‍റിട്ടത്. ഇത് തന്‍റെ പേരും ചിത്രവും ഉപയോഗിച്ച് നിർമിച്ച വ്യാജ അക്കൗണ്ടാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നസ്‍ലെൻ. സംഭവത്തില്‍ കൊച്ചിയിൽ സൈബർ സെല്ലിൽ പരാതി നൽകിയതായും നസ്‍ലെൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വ്യക്തമാക്കി. കാക്കനാട്ടെ സൈബര്‍ സെല്‍ ഓഫീസില്‍ നല്‍കിയ പരാതിയുടെ കോപ്പിയും വീഡിയോക്കൊപ്പം നസ്‍ലെൻ ചേര്‍ത്തിട്ടുണ്ട്.
കുറച്ച് സുഹൃത്തുക്കൾ സ്ക്രീൻ ഷോട്ട് എടുത്ത് അയച്ചുതന്നപ്പോഴാണ് ഇങ്ങനെയൊരു പ്രശ്നത്തേക്കുറിച്ച് അറിഞ്ഞതെന്നും നസ്‍ലെൻ പറയുന്നു. ഫേസ്ബുക്കില്‍ എനിക്കുള്ളത് ഒരു പേജാണ്. അത് കൈകാര്യം ചെയ്യുന്നത് ഞാനല്ലെന്നും സോഷ്യല്‍ മീഡിയയില്‍ താന്‍ അത്ര ആക്ടീവുമല്ലെന്നും നസ്‍ലെൻ പറഞ്ഞു. ഏതോ ഒരാള്‍ ചെയ്ത കാര്യത്തിനാണ് താനിപ്പോള്‍ പഴി കേള്‍ക്കുന്നത്. അങ്ങനെ പഴി കേള്‍ക്കുമ്പോള്‍ തനിക്കുണ്ടാവുന്ന ദുഃഖം അതിഭീകരമാണ്. ഇതാര് ചെയ്തതായാലും തന്റെ ഭാഗത്തുകൂടി നിന്ന് ഒന്ന് ചിന്തിച്ചുനോക്കണമെന്നും നസ്‍ലെൻ പറയുന്നു. തണ്ണീർ മത്തൻ, ഹോം, ജോ ആൻഡ് ജോ, പത്രോസിന്റെ പടപ്പുകൾ, മകൾ തുടങ്ങിയ ചിത്രങ്ങളില്‍ നസ്‍ലെൻ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
View this post on Instagram
സിനിമയിലും ടെലിവിഷനിലും ഒരുപോലെ സജീവമായാണ് സ്വാസിക താരമായി മാറിയിരിക്കുന്നത്. ഇതിനിടെയാണ് മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വാസിക നേടുന്നത്. ഇപ്പോഴിതാ കൂടുതല്‍ സിനിമകളില്‍ സജീവമായി മാറുകയാണ് സ്വാസിക. ഇപ്പോൾ സ്വാസികയുടെതായാ ഒരു അഭിമുഖം സോഷ്യല്‍ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.
പീരിയഡ്‌സ് ആയിരുന്ന സമയത്ത് ഒരു പരിപാടിയ്ക്ക് പോയ സംഭവത്തെക്കുറിച്ചാണ് സ്വാസിക മനസ് തുറന്നു പറഞ്ഞിരിക്കുന്നത്. ഒരു അഭിമുഖത്തിൽ ആണ് സ്വാസിക ഇക്കാര്യം പറഞ്ഞിട്ടുള്ളത്. പ്രോഗ്രാം കഴിഞ്ഞ് എഴുന്നേറ്റപ്പോള്‍ ഡ്രസില്‍ രക്തം ആയതിനെക്കുറിച്ചാണ് സ്വാസിക മനസ് തുറന്നിരിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.
“പീരിയഡ്സ് ആയ സമയത്താണ് ആ ഫങ്ഷന് പോകുന്നത്. പോയിക്കഴിഞ്ഞപ്പോ കുറേ നേരം ഇരുന്നു. സംസാരിക്കുകയൊക്കെ ചെയ്തു. ഞാന്‍ എല്ലാം ഓകെ ആണ്, പ്രൊട്ടക്റ്റഡ് ആണ് എന്നൊക്കെ വിചാരിച്ചാണ് പോകുന്നത്. പക്ഷെ കുറേ നേരം ഇരുന്നതിന്റെയാണോ ക്ലൈമെറ്റിന്റെ ആണോ എന്താണെന്ന് അറിയില്ല, നമ്മള്‍ പ്രതീക്ഷിക്കാത്തത് പോലെ പീരിയഡ്സിന്റെ കാര്യം കൂടി. പ്രോഗ്രാം കഴിഞ്ഞ് ഞാന്‍ ചാടി എഴുന്നേറ്റപ്പോള്‍ പുറകിലൊക്കെ ബ്ലഡ് സ്റ്റെയ്ന്‍ ഒക്കെ ആയി” സ്വാസിക പറഞ്ഞു.
ഇതോടെ പെട്ടെന്ന് ആള്‍ക്കാരൊക്കെ ‘അയ്യോ മോളേ’ എന്നൊക്കെ പറഞ്ഞപ്പോ ഞാന്‍ ഒന്ന് ശേ.. എന്നായിയെന്നും സ്വാസിക പറയുന്നു. ‘ക്യാമറകള്‍ക്ക് മുന്നിലാണ് നില്‍ക്കുന്നതെന്നതായിരുന്നു കാരണമെന്നാണ് സ്വാസിക പറയുന്നത്. ആളുകള്‍ കണ്ണില്‍ കാണുന്നത് മാത്രമാണെങ്കില്‍ ചിലപ്പോ കുഴപ്പമില്ലെന്ന് പറയും. പക്ഷെ ഇത്രയും ക്യാമറയുടെ നടുക്ക്, എനിക്ക് അറിയില്ല അത് ആരൊക്കെ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ട് എന്ന്. പക്ഷെ ഇന്നു വരെ അത് പുറത്തു വന്നിട്ടില്ല’ സ്വാസിക പറയുന്നു.
സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന ഒരു താരപുത്രിയാണ് മാളവിക ജയറാം. സിനിമയില്‍ എത്തിയിട്ടില്ലെങ്കിലും മോഡലിംഗും മ്യൂസിക് വീഡിയോയും ഒക്കെയായി തിരക്കിലാണ് താരം. സിനിമാ താരങ്ങളുമായും സ്റ്റാര്‍ കിഡ്‌സുമായുമുള്ള തന്റെ സൗഹൃദത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മാളവിക.
മീനാക്ഷി ദിലീപ് തന്റെ ബേബി സിസ്റ്റര്‍ ആണ് എന്നാണ് മാളവിക പറയുന്നത്. പണ്ട് മുതലെ മീനാക്ഷിയെ അറിയാം. അവള്‍ വീട്ടിലൊക്കെ വന്നിട്ടുണ്ട്. മീനാക്ഷി എംബിബിഎസ് പഠിക്കാന്‍ ചെന്നൈയില്‍ വന്ന ശേഷം താന്‍ ഇടയ്ക്ക് പോയി അവളെ ഹോസ്റ്റലില്‍ നിന്നും ചാടിച്ച് കറങ്ങാന്‍ പോകും.
അത് അറിഞ്ഞ് ദിലീപ് അങ്കിള്‍ തന്നെ വിളിച്ച് വഴക്ക് പറയും. അങ്ങനെ ഒരുപാട് കഥകള്‍ തങ്ങളുടേത് ആയുണ്ട് എന്നാണ് മാളവിക ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ദുല്‍ഖര്‍ സല്‍മാനെ വളരെ പണ്ടാണ് പരിചയപ്പെട്ടതെന്നും അദ്ദേഹത്തോടൊപ്പം എപ്പോഴെങ്കിലും ഒരു പ്രണയ ചിത്രം ചെയ്യണമെന്നത് ആഗ്രഹമാണെന്നും മാളവിക പറഞ്ഞു.
ഉണ്ണി മുകുന്ദന്‍ മലയാള സിനിമയുടെ സൂപ്പര്‍മാനാണ്. തന്റെ നല്ല സുഹൃത്തുക്കളില്‍ ഒരാളാണ്. പ്രണവിനെ വലുതായ ശേഷം കണ്ടിട്ടില്ല. ചെറുപ്പത്തില്‍ ഉള്ള പരിചയമാണ്. കല്യാണി തന്റെ ചെന്നൈ ബഡിയാണ്. കല്യാണി വരനെ ആവശ്യമുണ്ട് സിനിമ ചെയ്തതില്‍ ഏറ്റവും സന്തോഷം തനിക്കാണ് എന്നും മാളവിക പറയുന്നുണ്ട്.