ബോളിവുഡ് നടൻ ഇർഫാൻ ഖാൻ അന്തരിച്ചു. വൻകുടലിലെ അണുബാധയെത്തുടർന്നാണ് മുംബൈ അന്ധേരിയിലെ കോകിലബെൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. 53 വയസ്സായിരുന്നു.
ആരോഗ്യനില വഷളായതിനെ തുടർന്ന് രണ്ട് ദിവസം മുൻപാണ് നടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇന്നലെയാണ് ഇര്‍ഫാന്‍ ഖാനെ ഐസിയുവിലേക്ക് മാറ്റി എന്നുള്ള വാര്‍ത്ത വന്നത്. വര്‍ഷങ്ങള്‍ക്കുമുന്‍പ് ട്യൂമര്‍ പിടിപ്പെട്ട് ചികിത്സയിലായിരുന്നു അദ്ദേഹം. എന്നാല്‍, അസുഖം ഭേദമായി വീണ്ടും അദ്ദേഹം സിനിമാ ജീവിതത്തില്‍ തിരിച്ചുവന്നിരുന്നു. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന്റെ അമ്മയും മരണപ്പെട്ടത്. ലോക്ഡൗണ്‍ മൂലം അദ്ദേഹത്തിന് അമ്മയുടെ മൃതദേഹം പോലും കാണാന്‍ കഴിഞ്ഞില്ല.
ഹിന്ദി സീരിയലിലൂടെയാണ് അദ്ദേഹം സിനിമാ ലോകത്തേക്ക് എത്തിയത്. അദ്ദേഹത്തിന്റെ അഭിനയ മികവ് കണ്ട് ഹോളിവുഡ് സിനിമാ ലോകം അദ്ദേഹത്തെ വിളിക്കുകയുണ്ടായി. എല്ലാ രംഗത്തും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചാണ് ഇര്‍ഫാന്‍ ഖാന്‍ എന്ന അതുല്യ പ്രതിഭ വിടവാങ്ങിയത്. ജുറാസിക് വേള്‍ഡ് എന്ന ചിത്രത്തിന്റെ പോലും ഭാഗമായി
മലയാള സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും മലയാള സിനിമാ പ്രവര്‍ത്തകര്‍ക്ക് ഇര്‍ഫാന്‍ ഖാനെക്കുറിച്ച് പറയാന്‍ ഒരുപാടുണ്ട്. അന്യ ഭാഷാ സിനിമകളില്‍ അദ്ദേഹത്തിനൊപ്പം ഒരുതവണയെങ്കിലും അഭിനയിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് പല താരങ്ങളും. ബോളിവുഡ്, തമിഴ്, ഹോളിവുഡ് തുടങ്ങി സിനിമാ ലോകത്തെ മുഴുവന്‍ കൈയ്യിലെടുത്ത അതുല്യ പ്രതിഭയുടെ വിയോഗത്തില്‍ വേദന പങ്കുവയ്ക്കുകയാണ് താരങ്ങള്‍.
ഇനി ഞങ്ങളുടെ ഓര്‍മ്മകളിലൂടെ അങ്ങ് ജീവിക്കും, ആത്മശാന്തിയെന്ന് വേദനയോടെ നടന്‍ ജയസൂര്യ കുറിക്കുന്നു. ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടി ഹണി റോസും പ്രയാഗ മാര്‍ട്ടിനും നടന്‍ സണ്ണി വെയ്‌നും രംഗത്തെത്തി. വേഗം പോയെന്ന് സുപ്രിയ പൃഥ്വിരാജും വേദന പങ്കുവെച്ചു.
മരണം എന്നും വേദനനിറഞ്ഞതാണ്. എന്റെ ഏറ്റവും പ്രിയപ്പെട്ട നടനെന്ന് അഹാന കൃഷ്ണ കുറിച്ചു. ഗുഡ്‌ബൈ സര്‍ എന്ന് തെന്നിന്ത്യന്‍ നടി ശ്രുതി ഹാസനും കുറിച്ചു. താങഅങള്‍ നല്‍കിയ മാജിക് കലയ്ക്ക് ന്ദിയെന്നും താരം പറയുന്നു. എന്നും നിങ്ങളെ ഞാന്‍ മിസ് ചെയ്യുമെന്നും ശ്രുതി ഹാസന്‍ കുറിച്ചു.
ഗ്ളാസ് ഗോ :കാമ്പസ്ലാങ്ല്‍ താമസിക്കുന്ന രാജു കുര്യന്‍ കുന്നേലിന്റെ മാതാവ് പൊൻകുന്നം കുന്നേൽ പരേതനായ കെ.കെ.കുര്യന്റെ (റിട്ട. മാനേജർ എസ്.ബി.ടി. ) ഭാര്യ മേരിക്കുട്ടി കുര്യൻ (78)നിര്യാതയായി .
സംസ്കാരം ഇന്ന് (തിങ്കൾ) 11.30 ന് നടത്തപ്പെട്ടു. പരേത നെടുംകുന്നം പുത്തേട്ട് കുടുംബാംഗം . മക്കൾ: രാജു കുര്യൻ (U .K .) സാബു കുര്യൻ, സണ്ണി കുര്യൻ (സ്വീറ്റ് ഹാസ് പാമ്പാടി), റോയി കുര്യൻ (സിജോ ഇലക്ട്രിക്കൽസ് പാമ്പാടി), ജോഷി കുര്യൻ (ബഹറിൻ) , ബിജു കുര്യൻ (മർച്ചന്റ് നേവി) ,സന്തോഷ് കുര്യൻ (U.S .A.) ഫാ. ജോൺ കുന്നേൽ (സെന്റ് ജോൺ ബാപ്റ്റിസ്റ്റിറ്റ് ചർച്ച് സ്പെയിൻ) . മരുമക്കൾ: ക്രിസ്റ്റി കുര്യൻ മാലിയിൽ പാറമ്പുഴ (U .K .) ,റോസിലിൻ ജോസഫ് വെച്ചൂർ ( എസ്. സി.ബി. പൂവരണി) , റെജീന സെബാസ്റ്റ്യൻ വേലിക്കാത്ത് പാമ്പാടി, റെജി ആന്റണി കുന്നുംപുറത്ത് തമ്പലക്കാട് ,നൈസി തോമസ് കുന്നുംപുറത്ത് തമ്പലക്കാട് (ബഹറിൻ) ,ലിസി മാത്യു കളപ്പുരയ്ക്കൽ (ടീച്ചർ ബി.എം.എം. സ്കൂൾ പാമ്പാടി, സിൽവി സന്തോഷ് ഞാള്ളിയത്ത് തിരുവാങ്കുളം (യു.എസ്.എ.).
നിലവിലെ സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ ചട്ട പരിധിക്കുള്ളില്‍ നിന്ന്കൊണ്ട് കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍ ബഹു.മാര്‍. ജോസ് പുളിക്കല്‍ , ബഹു:മാത്യു അറയ്ക്കല്‍ പിതാവ് എന്നിവരുടെ കാർമ്മികത്തില്‍ പൊന്‍കുന്നം കുന്നേല്‍ തറവാട്ടിലെ ശുശ്രൂഷകൾക്ക് ശേഷം പൊൻകുന്നം തിരുകുടുംബ ഫൊറോന പള്ളിയിൽ സംസ്കാര ചടങ്ങുകള്‍ നടന്നു. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും മക്കളും,മറ്റു ബന്ധുക്കളും സുഹൃത്തുക്കളും ശുശ്രൂഷ കളില്‍ പങ്കുചേര്‍ന്നു. പരേത യുടെ ആത്മാവിനു നിത്യ ശാന്തി നേരുന്നതോടോപ്പം കുടുംബാംഗങ്ങ ളുടെ വേദനയില്‍ മലയാളംയുകെയും പങ്കുചേരുന്നു
ഇപ്പോഴും ആളുകളെത്തുകയാണ് ആന്ധ്രാപ്രദേശിലെ കുർനൂളിലെ രണ്ടു രൂപ ഡോക്ടറുടെ ക്ലിനിക്കിന് മുന്നിൽ. അദ്ദേഹം കോവിഡ് മരണത്തിന് കീഴടങ്ങിയെന്ന് വിശസിക്കാതെ. കുർനൂളിൽ ക്ലിനിക് നടത്തുന്ന ഡോക്ടർ കെഎം ഇസ്മായിൽ ഹുസൈൻ (76) ഏപ്രിൽ 14നാണ് മരിച്ചത്.
ഒരു കാരണത്താലും രോഗികളെ പരിചരിക്കാതെ മടക്കി അയക്കാത്ത, രണ്ടു രൂപയോ അഞ്ചു രൂപയോ നൽകുന്ന എത്ര കുറഞ്ഞ തുകക്കും ചികിത്സ നൽകിയിരുന്ന ഡോക്ടർ ഇസ്മായിൽ ജനങ്ങൾക്ക് അത്രയും പ്രിയപ്പെട്ടവനായിരുന്നു. ആശുപത്രിയിലെത്തിയ കോവിഡ് രോഗിയിൽ നിന്നും വൈറസ്ബാധിച്ച അദ്ദേഹം കുനൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
അദ്ദേഹത്തിന്റെ ഭാര്യയും മകനുമുൾപ്പെടെ കുടുംബത്തിലെ ആറു പേർക്കും കോവഡ് സ്ഥിരീകരിച്ചു.50 വർഷമായി ആതുരസേവന രംഗത്തുള്ള ഡോക്ടർ ഇസ്മായിലിനെ കുർനൂളിൽ നിന്ന് മാത്രമല്ല, തെലങ്കാന, ഗഡ്‌വാൾ, കർണാടകയിലെ റായ്ചൂർ എന്നിവിടങ്ങളിൽ നിന്നു പോലും നിരവധി രോഗികൾ തേടി എത്തുമായിരുന്നു.
രാവിലെ ഏഴു മുതൽ അവസാന രോഗിയും മരുന്ന് വാങ്ങി പോകുന്നതുവരെ അദ്ദേഹം ക്ലിനിക്കിലുണ്ടാകും. രണ്ടു രൂപയാണ് ആദ്യം ഫീസായി വാങ്ങിയിരുന്നത്. ചില രോഗികൾ 20, 50 മെല്ലാം നൽകി തുടങ്ങിയതോടെ അദ്ദേഹം ടേബിളിൽ ഒരു പെട്ടിവെച്ചു. പത്തു രൂപയിട്ടവർക്ക് അഞ്ചു രൂപ തിരിച്ചെടുക്കാം. 20 ഇട്ടവർക്ക് പത്തും 50 നൽകിയവർക്ക് 30തും തിരിച്ചെടുക്കാം. പണമിട്ടില്ലെങ്കിലും പരിചരണവും മരുന്നും ലഭിക്കും.
എംബിബിഎസ് പഠനത്തിന് ശേഷം കുർനൂൾ മെഡിക്കൽ കോളജിൽ നിന്നും എംഡി ബിരുദം നേടിയ അദ്ദേഹം അവിടുത്തെ അധ്യാപകനായി ഏറെ വർഷം പ്രവർത്തിച്ചു. പിന്നീട്സ്വന്തം ഗ്രാമത്തിൽ കെഎം ഹോസ്പിറ്റൽ എന്ന പേരിൽ ക്ലിനിക് തുടങ്ങുകയായിരുന്നു.
അവസാന ശ്വാസം വരെ രോഗികൾക്കായി സേവനമനുഷ്ഠിച്ച ഡോക്ടർ ഇസ്മായിൽ ഹുസൈന്റെ അന്ത്യ ചടങ്ങുകൾ നിർവഹിച്ചത് കോവിഡ് ചട്ടപ്രകാരമായിരുന്നു. കുടുംബത്തിൽ നിന്നുള്ള അഞ്ചു പേർ മാത്രമാണ് സംസ്‌കാര ചടങ്ങിൽ പങ്കെടുത്തത്.
ഒരിക്കലും ഒരു രോഗിയിൽ നിന്നു പോലും ഡോക്ടർ പരിശോധനകൾക്കോ മരുന്നുകൾക്കോ ഉള്ള മുഴുവൻ തുക വാങ്ങിയിട്ടില്ല. പണമില്ലെങ്കിലും അസുഖം മൂലം വിഷമിക്കേണ്ട അവസ്ഥ ആർക്കുമുണ്ടായില്ല. കെഎം ക്ലിനിക്കിലെ നീണ്ടവരി ഇനിയും കാണാനാകുമായിരിക്കും.
സാധാരണ സാഹചര്യത്തിലാണെങ്കിൽ അദ്ദേഹത്തിന്റെ അന്ത്യചടങ്ങുകളിലേക്ക് മുഴുവൻ കുർനൂൾ വാസികളും എത്തിയേനെ. ഇങ്ങനൊരു വിട വിശ്വസിക്കാനാവുന്നില്ലെന്ന് പ്രദേശവാസിയായ ഇമാം അബ്ദുൾ റൗഫ് പറയുന്നു.
അനുഗൃഹീത കലാകാരനായിരുന്നു രവി വള്ളത്തോൾ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭാവാത്മകമായ ആവിഷ്‌കാരങ്ങളോടെ കഥാപാത്രങ്ങളെ മനസ്സിൽ പതിപ്പിക്കുന്നതിന് അസാധാരണമായ പാടവം അദ്ദേഹത്തിനുണ്ടായിരുന്നു. നാടക കലയ്ക്കും ചലച്ചിത്ര-സീരിയൽ കലകൾക്കും ഒരു പോലെ നഷ്ടമാണ് രവി വള്ളത്തോളിൻറെ നിര്യാണമെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
അനുശോചനം രേഖപ്പെടുത്തി സിനിമാരംഗത്തെ പ്രമുഖര്‍.താരത്തിന്റെ വിയോഗം അറിഞ്ഞത് മുതല്‍ സിനിമ – സീരിയല്‍ രംഗത്തെ കലാകാരന്മാര്‍ സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പങ്ക് വയ്ക്കുന്നുണ്ട്.
്അനുശോചനം രേഖപ്പെടുത്തി നടന്‍ ടൊവിനോ തോമസ,ഉണ്ണി മുകുന്ദന്‍,മഞ്ജു വാര്യര്‍ തുടങ്ങിയവര്‍ രംഗത്തെത്തി.
തിരുവനന്തപുരത്തെ വീട്ടിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. പ്രശസ്ത കവി വള്ളത്തോൾ നാരായണമേനോന്റെ അനന്തരവൻ കൂടിയാണ് രവി വള്ളത്തോൾ.
46 സിനിമകളിലും നൂറിലേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ദൂരദർശനിലെ വൈതരണി എന്ന സീരിയലിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. സ്വാതി തിരുനാളാണ് ആദ്യ സിനിമ.
ഗാനരചയിതാവായാണ് സിനിമാരംഗത്തു തുടക്കം കുറിക്കുന്നത്. ഭാര്യ:ഗീതാലക്ഷ്മി. രവിവള്ളത്തോളും ഭാര്യയും ചേർന്ന് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കു വേണ്ടി തണൽ എന്ന പേരിൽ ചാരിറ്റബിൾ ട്രസ്റ്റ് നടത്തിയിരുന്നു.
46 സിനിമകളിലും നൂറിലേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ദൂരദർശനിലെ വൈതരണി എന്ന സീരിയലിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. മമ്മൂട്ടിയുടെ പ്രിയപ്പെട്ട സുഹൃത്തുക്കളിൽ ഒരാൾ കൂടിയാണ് രവിവള്ളത്തോൾ. സുഹൃത്തിന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് മമ്മൂട്ടി
രവി വള്ളത്തോളിന്‍റെ വിയോഗവാര്‍ത്ത വേദനയോടെയാണ് കേട്ടത്. ഊഷ്മളമായ ഓര്‍മകള്‍ ഒരുപാടുള്ള പ്രിയപ്പെട്ട സുഹൃത്തായിരുന്നു രവി. ആദ്യമായി എന്നെ ദൂരദര്‍ശനുവേണ്ടി ഇന്റര്‍വ്യൂ ചെയ്തത് രവിയായിരുന്നു. സംസ്ഥാന അവാര്‍ഡ് വാങ്ങി പുറത്തിറങ്ങിയപ്പോള്‍ അന്ന് ആള്‍ക്കൂട്ടത്തിന്‍റെ തിരക്കിനിടെ വന്ന് ചോദ്യങ്ങള്‍ ചോദിച്ച രവിയെ എനിക്ക് നല്ല ഓര്‍മയുണ്ട്. പിന്നെ ഒരുപാട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചു. അടൂര്‍ സാറിന്റെ മതിലുകളില്‍ അടക്കം ഒപ്പമുണ്ടായിരുന്നു. എപ്പോഴും വിളിക്കുകയും കാണാന്‍ വരികയും ഒക്കെ ചെയ്ത ആ നല്ല സുഹൃത്തിന്റെ വേര്‍പാട് എന്നെ ഒരുപാട് വേദനിപ്പിക്കുന്നു. ആദരാഞ്ജലികള്‍.
പ്രശസ്ത സിനിമാ-സീരിയൽ താരം രവി വള്ളത്തോൾ അന്തരിച്ചു. 67 വയസായിരുന്നു. സംസ്‌കാരം നാളെ നടക്കും. മഹാകവി വള്ളത്തോള്‍ നാരായണ മേനോന്റെ മരുമകനാണ് രവി വള്ളത്തോള്‍. 1986-ല്‍ ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്ത വൈതരണി എന്ന സീരിയലിലാണ് അദ്ദേഹം ആദ്യം അഭിനയിച്ചത്.
1987 ൽ പുറത്തിറങ്ങിയ സ്വാതി തിരുനാൾ എന്ന ചിത്രത്തിലൂടെയാണ് രവി വള്ളത്തോൾ സിനിമാഭിനയ രംഗത്തേക്ക് വരുന്നത്. അൻപതോളം സിനിമകളിലും നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. മതിലുകൾ,കോട്ടയം കഞ്ഞച്ചൻ, ഗോഡ്ഫാദർ, വിഷ്ണുലോകം, സർഗം, കമ്മീഷണർ എന്നിങ്ങനെ അൻപതോളം സിനിമകളിൽ അദ്ദേഹം വേഷമിട്ടു.
എഴുത്തുകാരൻ കൂടിയായ രവി വള്ളത്തോൾ 1976ൽ മധുരം തിരുമധുരം എന്ന ചിത്രത്തിന് വേണ്ടി ഗാനം എഴുതിയിട്ടുണ്ട്. 1986ൽ പുറത്തിറങ്ങിയ രേവതിക്കൊരു പാവക്കുട്ടിയുടെ കഥയെഴുതിയത് അദ്ദേഹമായിരുന്നു.
2003ൽ അമേരിക്കൻ ഡ്രീംസ് എന്ന പരമ്പരയിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ടെലിവിഷൻ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഫ്‌ളവേഴ്‌സിലെ ഈറൻ നിലാവിലും ശ്രദ്ധേയ കഥാപാത്രം ചെയ്തിട്ടുണ്ട്.
ലിവർപൂൾ: യുകെ മലയാളി നഴ്‌സ് നിര്യാതയായി. ലിവർപൂളിൽ നഴ്‌സായി ജോലിചെയ്‌തിരുന്ന തൃശ്ശൂർ സ്വദേശിനിയായ റാണി വിൻസെന്റ് ആണ് ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങിയത്. അർബുദ രോഗത്തിന് നാട്ടിൽ ചികിത്സയിൽ ഇരിക്കെ ആണ് ഇന്ന് രാവിലെ നാട്ടിൽ (Indian time 7.30 am) വച്ച് മരണപ്പെടുന്നത്. ലിവർപൂൾ മലയാളികൾ എല്ലാവരും സ്നേഹപൂർവ്വം വിളിച്ചിരുന്ന റാണി ചേച്ചിയുടെ മരണ വാർത്ത വേദനയോടെ ആണ് മലയാളികൾ ശ്രവിച്ചത്. ഭർത്താവ് വിൻസെന്റ് തോമസ് തൃശ്ശൂർ തണിപ്പിള്ളി കുടുംബാംഗമാണ്.
ലിവർപൂളിനടുത്തുള്ള ഫസകേർലി ഐൻട്രീ ആശുപത്രിയിൽ ആണ് റാണി ചേച്ചി നഴ്‌സായി ജോലി ചെയ്‌തിരുന്നത്. രോഗം തിരിച്ചറിഞ്ഞ റാണി ചേച്ചി യുകെയിൽ തന്നെ ചികിത്സ ആരംഭിക്കുകയും ചെയ്‌തിരുന്നു. രണ്ട് മാസം മുൻപ് യുകെയിലെ ചികിത്സ മതിയാക്കി നാട്ടിലേക്ക് പുറപ്പെട്ട ചേച്ചി തുടർ ചികിത്സ കേരളത്തിൽ ചെയ്തുകൊണ്ടിരിക്കെ ആണ് മരണം സംഭവിച്ചിരിക്കുന്നത്.
അസാമാന്യ മനഃശക്തിയുടെയും ക്രിസ്തീയ വിശ്വാസത്തിന്റെയും മാതൃക മറ്റുള്ളവർക്ക് കാണിച്ചുകൊടുത്ത മഹനീയ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു പരേതയായ റാണി ചേച്ചി എന്നാണ് വികാരിയച്ചനായ ഫാദർ ജിനോ അരീക്കാട്ട് പറഞ്ഞത്. അതോടൊപ്പം ദുഃഖാർത്ഥരായ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും പ്രാത്ഥനകളിൽ എല്ലാവരെയും അനുസ്മരിക്കുമെന്നും അച്ചൻ മലയാളം യുകെയോട് പറഞ്ഞു.
വിൻസെന്റ് റാണി ദമ്പതികൾക്ക് മൂന്ന് മക്കളാണ് ഉള്ളത്. രണ്ടാണും ഒരു പെൺകുട്ടിയും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. ( റോഷൻ, റോഷ്‌നി, റോബിൻ എന്നിവർ.) കൊറോണ വൈറസ് ഈ കുടുംബത്തിനും നൽകുന്നത് തീരാ വേദനയാണ്. പ്രായപൂർത്തിയായ മൂന്നു മക്കളും ഇവിടെത്തന്നെയാണ് ഉള്ളത്. വ്യോമഗതാഗതം നിലച്ചതോടെ നാട്ടിൽ എത്താനുള്ള ഇവരുടെ ആഗ്രഹം നടക്കാതായി. ചികിത്സാർത്ഥം ഭർത്താവായ വിൻസെന്റ് നാട്ടിൽ തന്നെയാണ് ഉണ്ടായിരുന്നത്.
ശവസംസ്ക്കാര ചടങ്ങുകൾ ഇന്ന് വൈകീട്ട് അഞ്ചു മണിക്ക് തൃശ്ശൂർ അരണാട്ടുകര സെന്റ് തോമസ് പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. റാണിച്ചേച്ചിയുടെ മരണത്തിൽ മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്ഥരായ കുടുംബാംഗങ്ങളെ അറിയിക്കുന്നു.
വയനാടന്‍ ജനതയ്ക്ക് ഒന്നടങ്കം ആശ്രയമായിരുന്നു അന്തരിച്ച ബിസിനസ് പ്രമുഖന്‍ ജോയി അറക്കല്‍. അതുകൊണ്ടുതന്നെ ദുബായില്‍ വെച്ചുള്ള ജോയിയുടെ ആകസ്മിക മരണത്തിന്റെ ഞെട്ടല്‍ ഇപ്പോഴും നാട്ടുകാര്‍ക്ക് വിട്ടുമാറിയിട്ടില്ല.ജോയിയുടെ മരണവിവരമറിഞ്ഞതു മുതല്‍ മാനന്തവാടിയിലെ അറക്കല്‍ പാലസിലേക്ക് നാനാ തുറകളില്‍ നിന്നുള്ളവരാണ് എത്തിച്ചേര്‍ന്നത്.
പ്രമുഖ വ്യവസായിയും ഇന്നോവ റിഫൈനിങ് ആന്‍ഡ് ട്രേഡിങ് എം.ഡിയുമായ വയനാട് മാനന്തവാടി അറക്കല്‍ പാലസില്‍ ജോയി അറക്കല്‍ ദുബൈയില്‍ വെച്ചാണ് മരിച്ചത്. കേരളത്തിലെ ഏറ്റവും വലിയ വീടുകളില്‍ ഒന്നായ അറക്കല്‍ പാലസിന്റെ ഉടമയും വിവിധ വ്യവസായ സ്ഥാപനങ്ങളുടെ മേധാവിയുമായിരുന്ന ജോയി ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങിയ ആളായിരുന്നു.
മാനന്തവാടിക്കാര്‍ക്ക് മാത്രമല്ല വയനാടന്‍ ജനതക്കാകമാനം ആശ്രയമായിരുന്നു ഈ പ്രമുഖനായ ബിസിനസ്സുകാരന്‍. ധര്‍മ്മിഷ്ടനായ ജോയി നാട്ടുകാര്‍ക്ക് വേണ്ടപ്പെട്ടവനായിരുന്നു. നാട്ടിലെങ്ങും സേവനത്തിന്റെ മുദ്ര പതിപ്പിച്ച വ്യവസായ പ്രമുഖന്‍ പ്രളയകാലത്ത് നാട്ടുകാര്‍ക്കായി സ്വന്തം വീട് വിട്ടു കൊടുത്തിരുന്നു.
നിര്‍ധന കുടുംബങ്ങള്‍ക്കായി വീടുകള്‍ പണിതു നല്‍കിയും, മാതാവിന്റെ ഓര്‍മ്മക്കായി ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് സെന്ററിന് ധനസഹായം നല്‍കിയും നിര്‍ധന യുവതികള്‍ക്ക് മംഗല്യ ഭാഗ്യമൊരുക്കിയും കപ്പല്‍ ജോയിയെന്ന അറക്കല്‍ ജോയി നാട്ടുകാര്‍ക്കൊപ്പമുണ്ടായിരുന്നു.
അതുകൊണ്ടുതന്നെ നാടിന്റെ പ്രിയപ്പെട്ടവന്റെ വിയോഗം നാട്ടുകാരെ ഒന്നടങ്കം വിഷമത്തിലാഴ്ത്തിയിരിക്കുകയാണ്. മരണവിവരമറിഞ്ഞതുമുതല്‍ മാനന്തവാടിയിലെ അറക്കല്‍ പാലസിലേക്ക് നാനാ തുറകളില്‍ നിന്നുള്ളവരാണ് എത്തിച്ചേര്‍ന്നത്. സാമൂഹിക അകലം ഉറപ്പുവരുത്താന്‍ പോലീസിന് ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു.
[ot-video][/ot-video]
സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളിയുടെ പിതാവ് നാട്ടിൽ നിര്യാതനായി. സ്റ്റോക്ക് ഓൺ ട്രെന്റിലെ ആദ്യകാല മലയാളികളിൽ ഒരാളായ ബിജു തോമസിന്റെ പിതാവായ കെ ടി തോമസ് കൊല്ലപ്പള്ളിൽ (89) ആണ് ഇന്ന് രാവിലെ നാട്ടിൽ മരിച്ചത്. കോട്ടയം പരംപുഴക്കടുത്തുള്ള നട്ടശ്ശേരി ആണ് പരേതന്റെ സ്വദേശം.
സംസ്കാരം നാളെ പൊൻപള്ളി സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് നടത്തപ്പെടുന്നു. രണ്ട് മക്കൾ ആണ് പരേതനുള്ളത്, തങ്കച്ചൻ തോമസ്, ബിജു തോമസ്. ഇതിൽ ബിജു തോമസ് ആണ് കുടുംബസമേതം സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്നത്. സ്റ്റാഫ്‌ഫോർഡ്ഷയർ മലയാളി അസോസിയേഷൻ അംഗമായ ബിജുവിന്റെ പിതാവിന്റെ നിര്യാണത്തിൽ SMA പ്രസിഡന്റ് വിജി കെ പി അനുശോചനം രേഖപ്പെടുത്തുകയും ചെയ്‌തു.
കൊറോണ വൈറസ് പ്രവാസിമലയാളികൾക്ക് വരുത്തിവെക്കുന്ന വിഷമതകളെക്കുറിച്ചു പറയേണ്ടതില്ല. കൊറോണ ബാധിച്ചും അല്ലാതെയും യുകെയിൽ മരിച്ച മിക്കവരുടെയും സംസ്ക്കാരം യുകെയിൽ തന്നെ നടത്തുകയാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. നാട്ടിലേക്ക് വിമാന സർവീസ് ഇല്ലാത്തതിനാൽ ശവസംസ്ക്കാരത്തിൽ പങ്കെടുക്കുവാൻ ബിജുവിന് സാധിക്കുകയില്ല എന്നത് വേദനാജനകമാണ്.
കുറച്ചുകാലമായി ബിജുവിന്റെ പിതാവ് ചികിത്സയിൽ ആയിരുന്നു. 2020 ജനുവരിയിൽ പിതാവിന് വാർധക്യസഹചമായ ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും ആരോഗ്യനില മോശമാവുകയും ചെയ്‌തിരുന്നു. തുടന്ന് ബിജു പിതാവിനെ കാണാൻ നാട്ടിൽ പോയിരുന്നു എന്നത് ഒരു അനുഗ്രഹമായി എന്നാണ് ബിജു ഇതുമായി പറഞ്ഞത്. കെ ടി തോമസിന്റെ മരണത്തിൽ ബന്ധുക്കളുടെ ദുഃഖത്തിൽ മലയാളം യുകെ പങ്ക്‌ചേരുന്നതോടൊപ്പം അനുശോചനം അറിയിക്കുകയും ചെയ്യുന്നു.
കോമഡി സ്റ്റാര്‍സ് എന്ന പരിപാടി കാണുന്നവര്‍ക്കെല്ലാം പരിചിതനായിരുന്നു ഷാബുരാജ്. പേര് പറഞ്ഞാല്‍ മനസ്സിലായില്ലെങ്കിലും ആ മുഖം കാണുമ്പോള്‍ പ്രേക്ഷക മനസ്സില്‍ ചിരി വിരിയും. ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ ഒട്ടേറെ കഥാപാത്രങ്ങള്‍ക്കാണ് താരം ജീവന്‍ നല്‍കിയത്. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. പുരുഷ വേഷങ്ങളില്‍ മാത്രമല്ല സ്ത്രീ വേഷങ്ങളിലും തിളങ്ങിയിരുന്നു അദ്ദേഹം. നിര്‍ധന കുടുംബമായ ഷാബുരാജിന്റെ ചികിത്സയ്ക്കായി പണം സ്വരൂപിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു സുഹൃത്തുക്കള്‍. അതിനിടയിലാണ് അപ്രതീക്ഷിതമായി അദ്ദേഹം യാത്രയായത്.
വേദനയോടെയല്ലാതെ അദ്ദേഹത്തെ ഓര്‍ക്കാനാവുന്നില്ലെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് ദീപു. കോമഡി സ്റ്റാര്‍സുള്‍പ്പടെ ഷാബുവിനൊപ്പം സ്ഥിരമായി ദീപുവും ഉണ്ടാവാറുണ്ട്. ഷാബുവിന്റെ കോമഡി രംഗങ്ങളായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയത്. വിങ്ങലോടെയല്ലാതെ ആ രംഗങ്ങള്‍ കാണാനാവില്ലെന്നായിരുന്നു പ്രേക്ഷകരും പറഞ്ഞത്. ഷാബുവിന്റെ വിയോഗത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് താരങ്ങളും എത്തിയിരുന്നു. അദ്ദേഹത്തിന്റെ വലിയ സ്വപ്‌നമായിരുന്നു സിനിമയെന്ന് ദീപു പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ദീപു വിശേഷങ്ങള്‍ പങ്കുവെച്ചത്.
മരിക്കും മുന്‍പ് ഒരു സിനിമയിലെങ്കിലും മുഖം കാണിക്കണം ഇതായിരുന്നു ഷാബുവിന്റെ വലിയ ആഗ്രഹമെന്ന് ദീപു പറയുന്നു. ഇതേക്കുറിച്ച് തന്നോട് സംസാരിച്ചിട്ടുണ്ട്. ഇങ്ങനെ നടന്നാല്‍ പറ്റില്ല, എങ്ങനെയെങ്കിലും ഒന്ന് കരകയറണം, രക്ഷപ്പെടണം. മക്കളെ നല്ല നിലയിലാക്കണം, അദ്ദേഹം എന്നും പറയാറുണ്ട്. അവസാനമായി അദ്ദേഹത്തെ കാണുമ്പോഴും ആ വാക്കുകളാണ് മനസ്സിലേക്ക് വരുന്നത്. മരിക്കും മുന്‍പ് ഒരു സിനിമയെന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കാതെയാണ് അദ്ദേഹം യാത്രയായത്. കുടുംബത്തെ നല്ല രീതിയിലേക്ക് എത്തിക്കുന്നതിനെക്കുറിച്ചും അദ്ദേഹം സ്വപ്‌നം കണ്ടിരുന്നു.
ഷാബു അണ്ണനെന്നാണ് അദ്ദേഹത്തെ വിളിക്കാറുള്ളത്. എനിക്ക് അദ്ദേഹം ചേട്ടനായിരുന്നു. കോമഡി സ്റ്റാര്‍സില്‍ ഞങ്ങളാണ് കോമ്പിനേഷന്‍. നിരവധി ട്രൂപ്പുകളിലും ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ആ യാത്രകളിലെല്ലാം അണ്ണനായിരുന്നു എന്റെ ശക്തി. ഏത് വര്‍ക്ക് കിട്ടിയാലും അദ്ദേഹത്തെയാണ് ഞാന്‍ ആദ്യം വിളിക്കാറുള്ളത്. സ്‌നേഹിക്കാന്‍ മാത്രമറിയാവുന്ന പച്ചയായ മനുഷ്യനാണ്. എന്നെ അനിയനെപ്പോലെയാണ് അദ്ദേഹം കണ്ടത്.
അദ്ദേഹം ഇനിയില്ലെന്നുള്ള കാര്യത്തെക്കുറിച്ച് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രോഗ്രാമുണ്ടാവുമ്പോള്‍ ഒരു മുറിയിലാണ് ഞങ്ങള്‍ കഴിയാറുള്ളത്. അദ്ദേഹത്തിന് എന്തെങ്കിലും അസുഖമുള്ളതായോ, അത് അദ്ദേഹത്തിന്റെ ജീവനെടുക്കുമെന്നോ സ്വപ്‌നത്തില്‍പ്പോലും കരുതിയിരുന്നില്ല. സൈലന്റ് അറ്റാക്ക് അദ്ദേഹത്തെ നേരത്തേ പിടികൂടിയിരുന്നു. ആശുപത്രിയിലേക്ക് പോയപ്പോള്‍ 50 ശതമാനം സാധ്യതയാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഞാനും ആശുപത്രിയിലുണ്ടായിരുന്നു. അദ്ദേഹം തിരിച്ച് വരുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്നു.
എല്ലാത്തിനേയും പോസിറ്റീവായി കാണുന്നയാളാണ് ഷാബു അണ്ണന്‍. ജീവിതത്തിലും തമാശയായിരുന്നു അദ്ദേഹത്തിന്. ചേച്ചിക്കും 4 മക്കള്‍ക്കും സന്തോഷമുള്ളൊരു ജീവിതം, ഇതേക്കുറിച്ച് പറഞ്ഞ് അദ്ദേഹം സങ്കടപ്പെടാറുണ്ടായിരുന്നു. വീട്ടുകാര്‍ക്ക് വേണ്ടി രാപ്പകലില്ലാതെ സ്റ്റേജ് ഷോകളിലും ഉത്സവപ്പറമ്പുകളിലും കയറി ഇറങ്ങിയ മനുഷ്യനാണ് അവരുടെ മുന്നില്‍ ജീവനില്ലാതെ കിടക്കുന്നത്. മിമിക്രിയിലൂടെ ലഭിച്ച വരുമാനമായിരുന്നു അദ്ദേഹത്തിനുള്ളത്. നാല് മക്കളാണ് അദ്ദേഹത്തിന്. മൂന്നാണ്‍മക്കളും ഒരു മകളുമാണ്. മൂത്ത മകന് 12 വയസ്സാവുന്നതേയുള്ളൂ. അദ്ദേഹത്തിന്റെ ഭാര്യയും ഹൃദ്രോഗിയാണ്.
സൗതാംപ്ടൺ: യുകെയിലെ പ്രവാസി മലയാളികൾക്ക് ഇത് ദുഃഖങ്ങളുടെ കാലഘട്ടം. കൊറോണ എന്ന വൈറസ് ഉറഞ്ഞു തുള്ളുമ്പോൾ ഡോക്ടർമാരുടെയും നഴ്സുമാരുടെയും കുടുംബങ്ങളുടെ കണ്ണീർ തോരുന്നില്ല എന്നതിനേക്കാൾ അപ്പുറമായി അതിന്റെ വ്യാപ്തി വർദ്ധിക്കുകയുമാണ്. കൊറോണ വൈറസ് മൂലം ഒരു മലയാളികൂടി മരണത്തിന് കീഴടങ്ങി. ഇന്നലെ രാത്രി സതാംപ്ടണ്‍ ജനറല്‍ ഹോസ്പിറ്റലില്‍ വച്ച് എറണാകുളം സ്വദേശി സെബി ദേവസിയാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. 49 വയസ് മാത്രം പ്രായമുണ്ടായിരുന്ന സെബി ഇന്നലെ രാത്രി 11 മണിയോടെ ആണ് മരിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനിടെ കാര്‍ഡിയാക് അറസ്റ്റ് സംഭവിച്ചതാണ് മരണ കാരണമായതെന്നാണ് അറിയുന്നത്. എന്നാൽ എന്തുകൊണ്ട് കാര്‍ഡിയാക് അറസ്റ്റ് ഉണ്ടായി എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
രണ്ടു ദിവസം മുമ്പ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരുന്നു നല്‍കി വീട്ടിലേക്ക് തന്നെ പറഞ്ഞയക്കുകയായിരുന്നു. എന്നാല്‍ ആരോഗ്യത്തില്‍ വലിയ മാറ്റം ഒന്നും ഉണ്ടാവാതിരിക്കുകയും അസുഖം വീണ്ടും കൂടിയപ്പോഴുമാണ് ഇന്നലെ വീണ്ടും ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്.
വിശദമായ പരിശോധനകള്‍ക്കും ചികിത്സയ്ക്കുമായി ഡോക്ടർമാർ എത്തിചേർന്നു രാത്രി പത്തു മണിയോടെ ചികിത്സ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ ചികിത്സയ്ക്കിടയില്‍ സെബിയ്ക്ക് കാര്‍ഡിയാക് അറസ്റ്റ് ഉണ്ടാവുകയും മരണം സംഭവിക്കുകയും ആയിരുന്നു. അതേസമയം, സെബിയുടെ വിയോഗ വാര്‍ത്തയുടെ ഞെട്ടലിലാണ് സതാംപ്ടണ്‍ മലയാളികളും സുഹൃത്തുക്കളും.
2005ലാണ് സെബി ദേവസി യുകെയിലേക്ക് എത്തുന്നത്. ആദ്യം ഡെവനിലായിരുന്നു താമസം. പിന്നീട് ഇപ്പോള്‍ താമസിക്കുന്ന റോംസിയിലേക്ക് താമസം മാറിയത്. കുടുംബ സമേതമായിരുന്നു റോംസിയില്‍ താമസിച്ചിരുന്നത്. സ്റ്റാഫ് നഴ്‌സായ ഷൈന ജോസഫ് ആണ് ഭാര്യ. ദമ്പതികള്‍ക്ക് 12 വയസുള്ള ഒരു മകനുണ്ട്, ഡയാന്‍.
എറണാകുളം കുറുമാശ്ശേരി സ്വദേശിയായ സെബി ദേവസി മൂഞ്ഞേലി വീട്ടില്‍ ആനി ദേവസിയുടെയും പരേതനായ ദേവസി മൂഞ്ഞേലിയുടെയും മകനാണ്. അയര്‍ലന്റില്‍ താമസിക്കുന്ന ജോഷി ദേവസി, കാനഡയിലുള്ള സിജോ ദേവസി എന്നിവര്‍ സഹോദരങ്ങളാണ്. അമ്മ ആനി സിജോയ്‌ക്കൊപ്പം കാനഡയിലാണ്.
അതേസമയം, നിരവധി മലയാളികള്‍ കൊറോണ ബാധിതരായി ബ്രിട്ടനിലെ വിവിധ ആശുപത്രികളിലും വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്. മാത്രമല്ല, രോഗത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് മടങ്ങിവന്നവരും നിരവധി പേരുണ്ട്. സ്റ്റോക്ക് ഓൺ ട്രെന്റിൽ ഇന്നലെ ഒരു മലയാളി വിദ്യാർഥിയെ അഡ്മിറ്റ് ചെയ്‌തിട്ടുണ്ട്. ആരോഗ്യനില തൃപ്തികരമാണ്. ഐ സി യൂ വിലുള്ള മറ്റ് രണ്ട് മലയാളികളുടെ ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടായിട്ടുണ്ട് എന്ന ശുഭ സൂചനകളും പുറത്തുവരുന്നു.
അകാലത്തിൽ ഉള്ള സെബി ദേവസിയുടെ മരണത്തിൽ മലയാളം യുകെ, ദുഃഖാർത്ഥരായ ബന്ധുക്കളെയും കൂട്ടുകാരെയും അനുശോചനം അറിയിക്കുന്നു.