കാഞ്ഞിരത്താനം. പ്രശസ്ത ക്രിസ്തീയ ഭക്തിഗാന രചയിതാവ് റോയി കാഞ്ഞിരത്താനത്തിന്റെ പിതാവ് മാത്യൂ കുര്യന്‍ താന്നിക്കുഴിയില്‍ അന്തരിച്ചു. എണ്‍പത്തി രണ്ട് വയസ്സായിരുന്നു പ്രായം. ഇന്നലെ പുലര്‍ച്ചെ 2.30 തിനായിരുന്നു അന്ത്യം. മസ്തിഷ്‌ക്കാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ശവസംസ്‌കാരം നാളെ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 2.30 തിന് കോട്ടയം ജില്ലയിലെ കാഞ്ഞിരത്താനം സെന്റ് ജോണ്‍സ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ നടക്കും. പരേതയായ ഏലിയാമ്മ മാത്യുവാണ് ഭാര്യ. നാല് മക്കളാണ് പരേതനുള്ളത്. മക്കള്‍, മിനി കേരളത്തിലും ഷൈനി സ്‌കോട്‌ലാന്റ്, റോയി ഓസ്‌ട്രേലിയ, ജോണ്‍സണ്‍ അയര്‍ലന്റിലുമാണ്. മരണസമയത്ത് മക്കള്‍ നാലുപേരും പരേതനോടൊപ്പമുണ്ടായിരുന്നു.
മലയാളം യുകെ ന്യൂസിന്റെ അനുശോചനം അറിയ്ക്കുന്നു.
ഡബ്ലിന്‍: ഡോണി ബ്രൂക്കിലെ റോയല്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന മലയാളി നഴ്‌സ് ഹെലന്‍ സാജുവിന്റെ(43) നിര്യാണം ഡബ്ലിനിലെ മലയാളികളെയാകെ ദുഃഖത്തിലാഴ്ത്തി. അര്‍ബുദരോഗത്തെ തുടര്‍ന്ന് ഏതാനം നാളുകളായി ചികിത്സയിലായിരുന്ന ഹെലന്‍ ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് ജെയിംസ് കൊണോലി ഹോസ്പിറ്റലില്‍ വെച്ച് അന്ത്യയാത്ര പറഞ്ഞത്. തൊടുപുഴ ഉടുമ്പന്നൂര്‍ പള്ളിക്കാമുറി സ്വദേശിനി ആണ് ഹെലന്‍ സാജു.
പതിനാല് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഹെലനും കുടുംബവും അയര്‍ലണ്ടിലേക്ക് എത്തുന്നത്. ഒരു വര്‍ഷത്തോളം നാവനിലെ നേഴ്‌സിങ് ഹോമില്‍ ജോലി ചെയ്തിരുന്നു. പിന്നീട് ഡബ്ലിനില്‍ ഡോണി ബ്രൂക്കിലെ റോയല്‍ ആശുപത്രിയില്‍ സേവനമനുഷ്ടിക്കാന്‍ തുടങ്ങി. ഡബ്ലിനിലെ തദ്ദേശിയരുടെയും വിദേശികളുടെയും ഉറ്റ മിത്രമായിരുന്ന ഹെലന്‍ സാജുവിന്റെ നിര്യാണം ഏവരേയും സങ്കടത്തിലാക്കിയിരിക്കുകയാണ്. പരേതയുടെ കുടുബത്തിന് സാന്ത്വനമേകാന്‍ സഹപ്രവര്‍ത്തകരും പ്രിയപെട്ടവരുമായി അനേകര്‍ ലൂക്കനിലുള്ള ഭവനത്തിലേക്ക് എത്തുന്നുണ്ട്.
അയര്‍ലന്‍ഡ് മലയാളികള്‍ക്ക് അവസാനമായി ഹെലന്‍ സാജുവിനെ കാണാനും അന്ത്യയാത്ര നല്‍കാനും അടുത്ത ആഴ്ച ലൂക്കന്‍ സീറോ മലബാര്‍ സഭയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർ നടപടികൾ പൂര്‍ത്തിയാക്കി അടുത്ത ശനിയാഴ്ചയോടെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ കഴിയുമെന്ന് കരുതുന്നു. സംസ്‌കാരം രാമപുരം കുറിഞ്ഞി ഇടവക ദേവാലയത്തില്‍ നടത്തപ്പെടുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ലൂക്കനിലെ എല്‍സ് ഫോര്‍ട്ടില്‍ താമസിക്കുന്ന സാജു ഉഴുന്നാലിന്റെ ഭാര്യ ആണ് അന്തരിച്ച ഹെലന്‍.
മക്കള്‍ :സച്ചിന്‍ ( മെഡിക്കല്‍ വിദ്യാര്‍ത്ഥി), സബീന്‍ (തേര്‍ഡ് ക്ലാസ് ).
കലാലയത്തിലെ അക്രമരാഷ്ട്രീയത്തിന്‍റെ ജീവിച്ചിരുന്ന രക്തസാക്ഷിയാണ് സൈമണ്‍ ബ്രിട്ടോ. എസ്എഫ്ഐ സംസ്ഥാന നേതാവായിരിക്കെ 1983 ഒക്ടോബര്‍ 14നാണ് സൈമണ്‍ ബ്രിട്ടോ ആക്രമണത്തിന് ഇരയായത്. തുടര്‍ന്ന് അരയ്ക്ക് താഴെ തളര്‍ന്ന അദ്ദേഹത്തിന്‍റെ ശേഷകാല ജീവിതം വീല്‍ച്ചെയറിലായിരുന്നു. ആ ചക്രക്കസേരയില്‍ ഇരുന്നുകൊണ്ടും സൈമണ്‍ രാഷ്ട്രീയ പ്രവര്‍ത്തനം സജീവമായി തുടര്‍ന്നു. 2006-11 വരെ നിയമഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ്, കേരള ഗ്രന്ഥശാലാ സംഘം സംസ്ഥാന പ്രതിനിധി, കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ സെക്രട്ടറി, എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്.
അതിജീവനത്തിന്‍റെയും സമരോത്സുകതയുടെയും പ്രതീകമായിരുന്നു സൈമൺബ്രിട്ടോ. തികച്ചും അപ്രതീക്ഷിതമാണ് ധീര സഖാവിന്‍റെ വിയോഗം . സിപിഐ എമ്മിനും ഇടതുപക്ഷ പ്രസ്ഥാനത്തിനാകെയും തീരാനഷ്‌ടം. പിന്തിരിപ്പൻ ശക്തികളുടെ കുത്തേറ്റ് അരയ്‌ക്കു കീഴെ തളർന്ന് വീൽച്ചെയറിൽ ജീവിച്ച ബ്രിട്ടോ പോരാട്ടവീര്യത്തിന്‍റെ മറുപേരാണ്. എസ്‌എഫ്‌ഐ എറണാകുളം ജില്ലാ സെക്രട്ടറിയായിരിക്കെയാണ് കെഎസ്‌യുക്കാരുടെ കിരാതാക്രമണത്തിന് ഇരയായത്. ഹൃദയം, കരൾ, നട്ടെല്ല്, ശ്വാസകോശം എന്നിവയ്‌ക്കെല്ലാം ആക്രമണത്തിൽ പരിക്കേറ്റു.
എന്നിട്ടും ആ പോരാളി തളർന്നില്ല. ഊർജ്ജം പ്രസരിപ്പിക്കുന്ന സാന്നിധ്യമായി എപ്പോഴും നിലകൊണ്ടു. വിപ്ലവപ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവരെ പ്രചോദിപ്പിക്കുന്ന ജീവിതമായി. എല്ലാ പരിമിതികളും മറികടന്ന് രാഷ്‌ട്രീയ‐ സാമൂഹ്യ സാംസ്‌കാരികരംഗങ്ങളിൽ സജീവമായിരുന്നു. ഒരു നിമിഷം പോലും വെറുതെയിരിക്കാൻ തയ്യാറാകാത്ത ബ്രിട്ടോ എഴുത്തും വായനയും വളരെ ഗൗരവത്തോടെ കൂടെ കൊണ്ടുനടന്നു.
ഈയടുത്ത കാലത്താണ് അദ്ദേഹം തളരാത്ത മനസ്സുമായി അദ്ഭുതയാത്ര നടത്തിയത്. വീല്‍ച്ചെയറും യൂറിന്‍ ബോട്ടിലുമായി നടത്തിയ ഭാരതപര്യടനത്തില്‍ 18,000 കിലോമീറ്ററാണ് ബ്രിട്ടോ താണ്ടിയത്. നാലരമാസക്കാലം രാജ്യത്തിന്‍റെ ഹൃദയവീഥികളിലൂടെ അദ്ദേഹം യാത്രനടത്തി. പട്ടിണിപ്പാവങ്ങളുടെ ജീവിതം നേരിട്ട് കണ്ടറിഞ്ഞും വഴിയോരങ്ങളില്‍ അന്തിയുറങ്ങിയും അദ്ദേഹം ഇന്ത്യയെ അടുത്തറിഞ്ഞു. തളര്‍ന്ന ശരീരത്തിന്‍റെ വേദനകള്‍ ചിലപ്പോഴെല്ലാം അദ്ദേഹത്തെ അലട്ടിയെങ്കിലും പിന്മാറാകാതെ പര്യടനം പൂര്‍ത്തിയാക്കിയാണ് മടങ്ങിയത്. 138 ദിവസങ്ങളിലായി 18 സംസ്ഥാനങ്ങളിലൂടെയാണ് അദ്ദേഹം യാത്ര നടത്തിയത്. അതും പഴയൊരു അംബാസഡര്‍ കാറിലായിരുന്നു ബ്രിട്ടോയുടെ അദ്ഭുത യാത്ര. ഈ യാത്രാനുഭവങ്ങള്‍ സമാഹരിച്ചുകൊണ്ടുളള യാത്രാവിവരണം തയ്യാറാക്കുന്നതിനിടെയാണ് അദ്ദേഹത്തിന്‍റെ ആക്സ്മികമായ വേര്‍പാട്.
പതറാത്ത മനസ്സും പ്രത്യയശാസ്‌ത്ര പ്രതിബദ്ധതയുമായി പ്രവർത്തിച്ച ബ്രിട്ടോ ഓരോ കമ്മ്യൂണിസ്‌റ്റുകാരനും ആവേശവും പ്രചോദനവുമായിരുന്നു. ജീവിതം സമർപ്പിച്ച പ്രസ്ഥാനം നൽകിയ എല്ലാ ചുമതലകളും ഒരു പരാതിയുമില്ലാതെ ഏറ്റെടുക്കുകയും കൃത്യമായി നിർവഹിക്കുകയും ചെയ്‌തു. പുതുതലമുറയ്‌ക്ക് ആവേശം പകർന്നു കൊടുക്കാനും അവർക്ക് രാഷ്‌ട്രീയ ദിശാബോധം നൽകാനും എപ്പോഴും ശ്രദ്ധിച്ചു. ആ വീര സഖാവിന്‍റെ സ്‌മരണകൾക്കു മുന്നിൽ രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു.
മഹേഷിന്റെ പ്രതികാരത്തിലെ ‘ചാച്ചനായി’ മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ നടനാണ് കെഎല്‍ ആന്റണി (70). അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് സിനിമാപ്രേമികളും സിനിമാലോകവും.
ഹൃദയാഘാതമാണ് മരണകാരണം. എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. സിനിമയിലെന്ന പോലെ നാടക രംഗത്തും ശക്തമായ സാന്നിധ്യമായിരുന്നു കെഎല്‍ ആന്റണി. ചെറുകഥാകൃത്തും മാധ്യമ പ്രവര്‍ത്തകനുമായ ലാസര്‍ ഷൈന്‍ മകനാണ്. ചാച്ചന്റെ മരണവും നാടകീയമായെന്ന് ലാസര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
‘ഞാന്‍ മരിക്കാന്‍ പോവുകയാണ്… താക്കോല്‍ ചവിട്ടിക്കടിയില്‍ വച്ചിട്ടുണ്ട്’ എന്ന് മകനെ വിളിച്ചറിയിച്ചായിരുന്നു അദ്ദേഹം എന്നന്നേക്കുമായി കണ്ണടച്ചത്.
ചാച്ചന്റെ മരണമറിയിച്ചു കൊണ്ട് ലാസര്‍ ഷൈന്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.
‘ഉച്ചയോടെ ചാച്ചന്‍ വിളിച്ചു; ‘ഞാന്‍ മരിക്കാന്‍ പോവുകയാണ്… താക്കോല്‍ ചവിട്ടിക്കടിയില്‍ വച്ചിട്ടുണ്ടെ’ന്നു പറഞ്ഞു.
എത്താവുന്ന വേഗതയില്‍ എല്ലാവരും ഓടി; ചാച്ചന്‍ പിടി തന്നില്ല.
അദ്ദേഹത്തെ സ്‌നേഹിച്ച എല്ലാവരോടും നന്ദി. നമുക്ക് സംസ്‌ക്കാരം ഞായറാഴ്ച നടത്താം. സമയം തീരുമാനിച്ച് അറിയിക്കാം.
അമ്പിളി ചേച്ചി ഒപ്പറേഷന്‍ തിയറ്ററിലാണ്. കാണാന്‍ പോയതായിരുന്നു ചാച്ചന്‍. അവിടെ വച്ചായിരുന്നു അറ്റാക്ക്. ലേക്‌ഷോറില്‍ 4.25 ന് നിര്യാണം സ്ഥിരീകരിച്ചു.
വീട്ടില്‍ ചെന്ന് ആ താക്കോലെടുക്കട്ടെ…’
[ot-video][/ot-video]
യോവ്: യുകെയിലെ പ്രവാസി മലയാളികൾക്ക് ദുഃഖം നൽകി മലയാളിയുടെ മരണം. യോവിൽ താമസിച്ചിരുന്ന കോട്ടയം കുറവിലങ്ങാട് കാട്ടാർപതിയിൽ ജോർജ്ജ് ജോസഫിന്റെ ഭാര്യ മരിയ ജോർജ്ജ് (ജയാ) ആണ് മരണത്തിന് കീഴടങ്ങിയത്. രണ്ട് വർഷത്തോളമായി ക്യാൻസർ ചികിത്സയിലായിരുന്നു ജയ. പരേത കോട്ടയം പരിപ്പ് സ്വദേശിനിയാണ്. യോവിലെ ആദ്യകാല പ്രവാസി മലയാളികളിൽ ഒരാളായിരുന്നു ജയയും കുടുംബവും. ഭർത്താവ് ജോർജ്ജ് (സജി) കുറവിലങ്ങാട് സ്വദേശിയാണ്.
മരണത്തിൽ മലയാളം യുകെ ന്യൂസ് ടീമിന്റെ ആദരാഞ്ജലികൾ.
ആലപ്പുഴ: സിനിമാ-സീരിയൽ നടൻ ഗീഥ സലാം അന്തരിച്ചു. ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നാടകകൃത്ത്, സംവിധായകൻ, നടൻ, സമിതി സംഘാടകൻ, സിനിമ-സീരിയൽ അഭിനേതാവ് തുടങ്ങി നിരവധി മേഖലകളിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു.
32 വർഷം നാടകരംഗത്തു സജീവമായിരുന്നു. ചങ്ങനാശേരി ഗീഥ എന്ന നാടക സമിതിയിൽ അഞ്ച് വർഷം സ്ഥിരമായി നാടകം കളിച്ചതിനെ തുടർന്നാണ് പേരിനൊപ്പം ഗീഥ ചേർക്കപ്പെടുന്നത്.
1980-ൽ ഇറങ്ങിയ മാണി കോയ കുറുപ്പ് എന്ന ചിത്രത്തിലാണ് സലാം ആദ്യം അഭിനയിക്കുന്നത്. 82 സിനിമകളിൽ അഭിനയിച്ചു. ഏഴിലം പാല, താലി, അമ്മക്കിളി, അമ്മത്തൊട്ടിൽ, ജ്വാലയായ് തുടങ്ങി ഒട്ടേറെ സീരിയലുകളുടെയും ഭാഗമായി.
ഓയൂര്‍: ബെല്‍ഫാസ്റ്റിലുള്ള അനില്‍ തോമസിന്റെ പിതാവ് ചെങ്കൂട്ടം വലിയ കോണത്തു കിഴക്കേക്കര പുത്തന്‍വീട്ടില്‍ തോമസ് ചാക്കോ(89) നിര്യാതനായി. സംസ്‌കാരം നാളെ 1.30 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ചെങ്കുളം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ തിരുവനന്തപുരം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയസിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തപ്പെടും.
ഭാര്യ പരേതയായ ഏലിക്കുട്ടി. മക്കള്‍; കൊച്ചുമ്മന്‍ തോമസ് (റിട്ട. ഇന്‍കം ടാക്‌സ് ഓഫീസര്‍), അച്ചാമ്മ വര്‍ഗീസ്(യു.എസ്), കുഞ്ഞാമ്മ ഐസക്, അക്കാമ്മ ജോണ്‍, ജോണ്‍സണ്‍ തോമസ്(ദുബായ്), അനില്‍ തോമസ്(ബെല്‍ഫാസ്റ്റ്, യു.കെ), ഷീല സജു(ദുബായ്). മരുമക്കള്‍; വല്‍സമ്മ തോമസ്, എ.ജി ഐസക്, ഉമ്മന്‍ ജോണ്‍, അനില ജോണ്‍സണ്‍, സുനിമോള്‍ (ബെല്‍ഫാസ്റ്റ് യു.കെ), സജു വര്‍ഗീസ് (ദുബായ്), പരേതനായ കെ.എം വര്‍ഗീസ്
ബഹ്‌റൈനില്‍ നിന്നും ബുധനാഴ്ച നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി മലയാളിയെ താന്‍ ഉപയോഗിച്ചിരുന്ന കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ഞായറാഴ്ച മുതല്‍ ബഹ്‌റൈനിലെ താമസ സ്ഥലത്തു നിന്നും കാണാതായ തൃശൂര്‍ തൃപ്രയാര്‍ സ്വദേശി സതീഷ് കുമാറിനെ(56) മരിച്ച നിലയിൽ തിങ്കളാഴ്ച കണ്ടെത്തിയത്. അതേസമയം മരണം ആത്മഹത്യയാണെന്നും ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തതായും റിപ്പോര്‍ട്ടുണ്ട്.
30 വര്‍ഷമായി ബഹ്‌റൈന്‍ പ്രവാസിയായ സതീഷ് നിലവില്‍ ഹിദ്ദിലെ ബോക്‌സ് മൈക്കേഴ്‌സ് കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയായിരുന്നു. കുടുംബം നേരത്തെ ബഹ്‌റൈനിലുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ നാട്ടിലാണ്. സഹോദരിയും ഭര്‍ത്താവും ബഹ്‌റൈനിലുണ്ട്. ഹിദ്ദ് പ്രവിശ്യയിലെ അറേബ്യന്‍ ഇന്‍ഫര്‍മേഷന്‍ സെന്റിനു സമീപമുള്ള പാര്‍ക്കിംഗ് ഏരിയയിലെ കാറിനുള്ളിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. പോലീസ് സ്ഥലത്തെത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം അടുത്ത ദിവസം നാട്ടിലേക്ക് കൊണ്ടു പോകും. ഇതിനുള്ള ശ്രമങ്ങള്‍ കമ്പനിയുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. ഭാര്യ ശെര്‍ലി. മക്കള്‍ സ്വാദി, അശ്വിന്‍
ഇംഗ്ലീഷ് റോക്ക് ബാൻഡ് ബസ്കോക്സിന്റെ ഒന്നാം നന്പർ ഗായകനായിരുന്ന പീറ്റ് ഷെല്ലി (63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് എസ്തോണിയയിലെ വീട്ടിൽവച്ചായിരുന്നു അന്ത്യമെന്ന് ബിബിസി റിപ്പോർട്ട് ചെയ്‌തു. 1976 മുതൽ ഇംഗ്ലീഷ് സംഗീത ലോകത്ത് പീറ്റ് ഷെല്ലി സജീവമായിരുന്നു. ഗാനരചയിതാവ്, ഗിറ്റാറിസ്റ്റ് എന്നി നിലകളിലും അദ്ദേഹം പ്രശ്സതനാണ്. “എവർ ഫാളിൻ ഇൻ ലൗവ്’ എന്ന ഗാനമാണ് പീറ്റ് ഷെല്ലിയെ ഏറെ പ്രശ്സ്തനാക്കിയത്.
വിവാദ ആൾദൈവം ബാല സായി ബാബ (58) മരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മാജിക് ബാബയെന്ന പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ അന്ത്യം. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിലായിരുന്നു. എല്ലാ വര്‍ഷവും ശിവരാത്രിയില്‍ ഇദ്ദേഹം വായില്‍ നിന്ന് ശിവലിംഗം തുപ്പുമെന്നാണ് ഭക്തര്‍ അവകാശപ്പെട്ടിരുന്നത്. കൂടാതെ, അന്തരീക്ഷത്തില്‍ നിന്ന് കൈവീശി, ആഭരണങ്ങള്‍ എടുക്കാനും ഇദ്ദേഹത്തിന് കഴിവുണ്ടെന്നാണും പിന്തുടരുന്നവർ വിശ്വസിച്ചിരുന്നു.
ആന്ധ്രാപ്രദേശിലെ കുര്‍ണൂലില്‍ ജനിച്ച ബാല സായി ബാബ, പിന്നീട് തെലങ്കാനയിലും ആന്ധ്രയിലും പ്രശസ്തിയുള്ള ആള്‍ദൈവമായി മാറുകയായിരുന്നു. കുര്‍ണൂലിലും ഹൈദരാബാദിലുമായി രണ്ട് ആശ്രമങ്ങള്‍ ഇദ്ദേഹത്തിനുണ്ട്. ഇതിനിടെ ഭൂമി കയ്യേറിയ കേസിലും, ചെക്ക് കേസിലും ഉള്‍പ്പെട്ടതോടെ ബാബ വിവാദങ്ങളിലും നിറഞ്ഞുനിന്നു. കുര്‍ണൂലിന് പുറത്തുള്ള ബാലസായി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വച്ചായിരിക്കും മരണാനന്തര ചടങ്ങുകള്‍ നടക്കുകയെന്നാണ് ആശ്രമവുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. വിദേശത്തും ഇദ്ദേഹത്തിന് ധാരാളം ഭക്തർ ഉണ്ടായിരുന്നു.