ലെസ്റ്റര്‍ റോയല്‍ ഇന്‍ഫര്‍മറി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശി റിജീഷ് ജോസഫിന്‍റെ ഭാര്യ സോജി റിജീഷ് (29 വയസ്സ്) മരണമടഞ്ഞു. കഴിഞ്ഞ രണ്ടു മാസങ്ങളായി ക്യാന്‍സര്‍ രോഗത്തിന്‍റെ പിടിയിലായിരുന്ന സോജി ഇന്ന് രാവിലെയാണ് മരണമടഞ്ഞത്. എട്ടു മാസങ്ങള്‍ക്ക് മുന്‍പ് യുകെയില്‍ എത്തിയ റിജേഷ് ഭാര്യ ഗര്‍ഭിണിയായിരുന്നതിനാല്‍ പ്രസവശേഷം യുകെയിലേക്ക് കൊണ്ട് വരുന്നതിനുള്ള ഒരുക്കത്തിലായിരുന്നു. എന്നാല്‍ ഗര്‍ഭ സംബന്ധമായ പരിശോധനകള്‍ക്ക് ഇടയിലാണ് ക്യാന്‍സര്‍ രോഗം അതിന്‍റെ തീവ്രമായ അവസ്ഥയില്‍ സോജിയെ ബാധിച്ചു കഴിഞ്ഞു എന്ന് മനസ്സിലാക്കിയത്.
തുടര്‍ന്ന് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ സോജി ചികിത്സയില്‍ കഴിഞ്ഞു വരവേയാണ് അന്ത്യം ഉണ്ടായത്. സോജിയുടെ രോഗവിവരം അറിഞ്ഞപ്പോള്‍ നാട്ടിലേക്ക് തിരികെ പോയ റിജേഷ് അന്ത്യസമയങ്ങളില്‍ ആശ്വാസമായി സോജിയ്ക്കൊപ്പം ഉണ്ടായിരുന്നു. കണ്ണൂര്‍ ജില്ലയിലെ മണ്ടളം ആണ് റിജേഷ് ജോസഫിന്റെ ജന്മദേശം. പത്തനംതിട്ട ഗാന്ധി ജംഗ്ഷന്‍ ആണ് സോജിയുടെ സ്വദേശം. രണ്ടു കുട്ടികളാണ് ഇവര്‍ക്കുള്ളത്.
സോജിയുടെ നിര്യാണത്തില്‍ ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ഇടവക വികാരി ഫാ. ജോര്‍ജ്ജ് ചേലക്കല്‍, ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി, ലെസ്റ്റര്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റി തുടങ്ങിയവര്‍ അനുശോചനങ്ങള്‍ അറിയിച്ചു.
മലയാളം യുകെ ഡയറക്ടര്‍ ബോര്‍ഡംഗം ജോജി തോമസിന്‍റെ ഭാര്യാമാതാവ് ത്രേസ്യാമ്മ വര്‍ക്കി (84 വയസ്) നിര്യാതയായി. യുകെയിലെ വേയ്ക്ക് ഫീൽഡിൽ താമസിക്കുന്ന ജോജിയുടെ ഭാര്യ മിനിമോൾ ജോജിയുടെ മാതാവാണ് വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ഇന്ന് നിര്യാതയായത്. പരേതനായ അട്ടിയില്‍ ദേവസ്യ വര്‍ക്കിയാണ് ഭര്‍ത്താവ്. ശവസംസ്കാരം മാർച്ച് 26 ചൊവ്വാഴ്ച രണ്ടു മണിക്ക് എടത്വാ സെൻറ് ജോർജ് പള്ളിയിൽ നടക്കും.
മക്കൾ: ജോസുകുട്ടി A.V (യു.എ.ഇ), ഓമന A.V, ഏലിയാമ്മ സാമുവൽ, ജിജിമോൻ A.V, മിനിമോൾ ജോജി (യു.കെ.).
മരുമക്കൾ: സാമുവൽ K.G ഗ്വാളിയോർ, സൂസമ്മ, റെജീന, ജോജി തോമസ് (മലയാളം യുകെ).
പരേതയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസ് ടീമംഗങ്ങളും യുകെയിലെ കുട്ടനാട് സംഗമവും അനുശോചനം രേഖപ്പെടുത്തി.
എഐഎഡിഎംകെ നേതാവും കോയമ്പത്തൂര്‍ സൂലൂര്‍ എംഎല്‍എയുമായ കനകരാജ്(64) അന്തരിച്ചു. രാവിലെ ഏഴരയോടെയാണ് മരണം സംഭവിച്ചത്. രാവിലത്തെ പതിവ് പത്രവായനയ്ക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു.
തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.
പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇദ്ദേഹം പണവും മദ്യക്കുപ്പിയും നല്‍കിയെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇത് ഏറെ വിവാദങ്ങള്‍ക്കും കാരണമായി.
ബിജോ തോമസ്
ചങ്ങനാശേരി മാർക്കറ്റ് റോഡിലുള്ള എസ്എച്ച് ബുക്ക് വേൾഡ് ഉടമയും ഫാത്തിമാപുരം ആനിത്തോട്ടം പരേതനായ സ്കറിയ ഏബ്രഹാമിന്റെ മകനുമായ സിജി സ്കറിയയാണ് (46) മരിച്ചത്. സംസ്കാരം ഇന്ന് 11.30ന് ഫാത്തിമാപുരം ഫാത്തിമാ മാതാ പള്ളിയിൽ.
ഞായറാഴ്ച വൈകിട്ട് ഭാര്യയുടെയും മക്കളുടെയും കൺമുന്നിലാണ് അപകടം. ഹാൻഡ് ബ്രേക്ക് തകരാറിനെ തുടർന്നു പിന്നോട്ടു നീങ്ങിയ കാറിനും മതിലിനും ഇടയിൽ കുടുങ്ങി ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്നു. തൊടുപുഴയിലുള്ള ഭാര്യാഗൃഹത്തിൽ നിന്നു മടങ്ങും വഴിയാണ് അപകടം സംഭവിച്ചത്. മക്കളിലൊരാൾ യാത്രയ്ക്കിടെ ഛർദിച്ചതിനെ തുടർന്ന് വെള്ളം വാങ്ങാനായി പാലായിൽ കാർ നിർത്തിയപ്പോഴാണ് അപകടം.
കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് എതിർവശത്താണ് അപകടം നടന്നത്. വെള്ളം വാങ്ങുന്നതിനായി പുറത്തിറങ്ങിയ ഭാര്യയ്ക്കും മക്കൾക്കും പിന്നാലെ സിജിയും പുറത്തിറങ്ങി. ഇതിനിടെ കാർ പിന്നോട്ടു നീങ്ങുന്നതു കണ്ടു നിർത്താൻ ശ്രമിക്കുന്നതിനിടെ സിജി മതിലിനും കാറിനും ഇടയിൽപ്പെടുകയായിരുന്നു. ഏറെ പ്രയാസപ്പെട്ടാണ് പുറത്തെടുത്തത്. ആന്തരിക അവയവങ്ങൾക്കുൾപ്പെടെ ഗുരുതരമായി പരുക്കേറ്റിരുന്നു.
ബിജെപി നേതാവും ഗോവ മുഖ്യമന്ത്രിയുമായ മനോഹർ പരീക്കർ അന്തരിച്ചു. ഗോവ സംസ്ഥാന ഭരണം നടത്താൻ ചൂടേറിയ രാഷ്ട്രീയ ചർച്ചകൾ നടക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ മരണം. 63 വയസായിരുന്നു. പാൻക്രിയാസിൽ അർബുദം ബാധിച്ചതിനെ തുടർന്ന് ഡൽഹി എയിംസിലും സ്വകാര്യ ആശുപത്രിയിലും പിന്നീട് അമേരിക്കയിലും ചികിത്സ തേടിയ അദ്ദേഹം ഏറെ നാളായി വീട്ടിൽ വിശ്രമത്തിലായിരുന്നു.
പരീക്കറിന്റെ ആരോഗ്യനില വഷളായതറിഞ്ഞ് ബന്ധുക്കൾ അദ്ദേഹത്തിന്റെ വീട്ടിലേക്ക് എത്തിത്തുടങ്ങി. ഗോവ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ ഹാന്റിൽ വഴിയാണ് ആരോഗ്യവിവരം പുറത്തുവിട്ടത്. വീടിന് ചുറ്റും കനത്ത സുരക്ഷാ വലയമാണ്.
മോദി സർക്കാരിൽ പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്തിരുന്നു. ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ നിർബന്ധിതനായി. ഘടകകക്ഷികളെ അനുനയിപ്പിക്കാൻ വേണ്ടിയാണ് കേന്ദ്ര പ്രതിരോധ മന്ത്രിസ്ഥാനം രാജിവച്ച് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം തിരികെ ഏറ്റെടുത്തത്.
മൂന്ന് തവണ ഗോവ മുഖ്യമന്ത്രിയായിരുന്നു. അമേരിക്കയിൽ ചികിത്സയ്ക്ക് ശേഷം മടങ്ങിയെത്തിയ അദ്ദേഹം മൂക്കിലൂടെ കുഴലിട്ട സ്ഥിതിയിൽ അവശനായാണ് സഭയിൽ എത്തിയത്. ഇതേ ചൊല്ലി പ്രതിപക്ഷം പലപ്പോഴും പ്രതിഷേധം ഉയർത്തിയിരുന്നു.
ക്രിസ്ത്യൻ മതവിഭാഗത്തിന് സ്വാധീനമുളള ഗോവയിൽ ബിജെപിക്ക് ഭരണം നേടിക്കൊടുക്കാൻ മുഖ്യ പങ്ക് വഹിച്ചയാളാണ് പരീക്കർ. ആർഎസ്എസിന് പ്രിയങ്കരനായ ഇദ്ദേഹം ഗോവയുടെ ഏറ്റവും മികച്ച മുഖ്യമന്ത്രിയായാണ് അറിയപ്പെടുന്നത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് 2013 ൽ മോദിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിച്ചത് പരീക്കറായിരുന്നു. ടെക്നോക്രാറ്റായ നന്ദൻ നീലേകനിയുടെ സഹപാഠിയായ ഇദ്ദേഹം 1978 ൽ മുംബൈ ഐഐടിയിൽ നിന്നും എഞ്ചിനീയറിങിൽ ബിരുദം നേടി.
ഭാര്യ മേധ 2000 ത്തിൽ അർബുദം ബാധിച്ച് മരിച്ചു. രണ്ട് മക്കളാണ്. 1955 ൽ പോർച്ചുഗീസ് അധീനതയിലായിരുന്ന ഗോവയിലെ മാപുസയിലാണ് അദ്ദേഹം ജനിച്ചത്. മർഗോവയിലെ ലൊയോള ഹൈസ്കൂളിലായിരുന്നു പഠനം.
അതേസമയം ഗോവയിൽ സർക്കാർ രൂപീകരിക്കാനുളള ഭൂരിപക്ഷം തങ്ങൾക്കുണ്ടെന്ന വാദം കൂടുതൽ ശക്തമാക്കിയ ബിജെപി, ഗവർണർ മൃദുല സിൻഹ ബിജെപി നേതാവിനെ പോലെ പെരുമാറുന്നുവെന്ന് കുറ്റപ്പെടുത്തി. മനോഹർ പരീക്കറിന്റെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിടണമെന്ന് ഗവർണറോട് കോൺഗ്രസ് ആവശ്യപ്പെട്ടു.
അതേസമയം മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ദിഗംബർ കാമത്ത്, ബിജെപിയിലേക്ക് ചേക്കേറുന്നുവെന്ന വാർത്ത അദ്ദേഹം തളളി. ഡൽഹിയിലായിരുന്നു താനെന്നും ബിജെപി നേതാക്കൾ ആരെയും ബന്ധപ്പെട്ടിട്ടില്ലെന്നും പറഞ്ഞ അദ്ദേഹം പാർട്ടി വിടുന്നത് ആത്മഹത്യാപരമാണെന്നും പറഞ്ഞു.
പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഡാരില്‍ ഡി’മോന്റെ അന്തരിച്ചു. 76 വയസായിരുന്നു. മുംബൈയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായിരുന്ന അദ്ദേഹം കഴിഞ്ഞ ഒരു വര്‍ഷമായി ചികിത്സയിലായിരുന്നു. എന്നാല്‍ അസുഖം ഭേദമായെന്ന് പറഞ്ഞിരുന്നെങ്കിലും ശനിയാഴ്ച ഉച്ചയോടെ ആശുപത്രിയില്‍ മരണപ്പെടുകയായിരുന്നു.
ഇന്ന് ഉച്ചയോടെ ശവസംസ്കാര ചടങ്ങുകള്‍ നടക്കും. ഇന്ത്യന്‍ എക്സ്പ്രസില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം നേരത്തേ ടൈംസ് ഓഫ് ഇന്ത്യയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പല പത്രങ്ങളിലും പരിസ്ഥിതി സംബന്ധമായ റിപ്പോര്‍ട്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന അദ്ദേഹം എന്‍വിയോണ്‍മെന്റല്‍ ജേണലിസ്റ്റ്സ് ഓഫ് ഇന്ത്യ ഫോറത്തിൽ ചെയർപേഴ്സണായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായിരുന്ന റോസമ്മ ചാക്കോ (93) അന്തരിച്ചു. ഇന്നു രാവിലെയായിരുന്നു അന്ത്യം. സംസ്‌കാരം ഞായറാഴ്ച രണ്ടിന് കോട്ടയം തോട്ടക്കാട് സെന്റ് ജോര്‍ജ് കത്തോലിക്കാ പള്ളിയില്‍.
എട്ട്, ഒന്‍പത്, പത്ത് കേരള നിയമ സഭകളിലെ അംഗമായിരുന്നു റോസമ്മ ചാക്കോ. ഇടുക്കി, ചാലക്കുടി, മണലൂര്‍ എന്നീ മണ്ഡലങ്ങളെയാണ് അവര്‍ ഈ കാലയളവുകളില്‍ പ്രതിനിധീകരിച്ചത്. കെപിസിസി വൈസ് പ്രസിഡന്റായും മഹിളാ കോണ്‍ഗ്രസ് സെക്രട്ടറിയായും റോസമ്മ ചാക്കോ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കവന്‍ട്രി: മാര്‍ച്ച് പിറന്ന ഉടനെ യുകെ മലയാളികളെ തേടിയെത്തിയത് തിരുവനന്തപുരം കണ്ണമൂല സ്വദേശി രാജീവിന്റെ മരണമാണ്. പിന്നാലെ ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ ഡോര്‍സെറ്റിലെ പൂളില്‍ നിന്നും ഒന്‍പതുവയസുകാരന്‍ റെയ്‌സിന്റെ മരണമെത്തി. തൊട്ടു പിന്നാലെ ഇന്നലെ സ്‌കോട്ട്ലന്റിലെ ഫല്‍കിര്‍ക്കില്‍ നിന്നും റാന്നി സ്വദേശിയായ എബ്രഹാം ചാക്കോ മരണത്തിനു കീഴടങ്ങി എന്ന ദുരന്ത വാര്‍ത്തയും യുകെ മലയാളികളെ തേടി എത്തിയിരിക്കുകയാണ്. നീണ്ട പതിനൊന്നു മാസം രോഗത്തോട് പൊറുതിയായാണ് ഈ 48 കാരന്‍ ഭാര്യയെയും മൂന്നു മക്കളെയും തനിച്ചാക്കി യാത്ര ആയിരിക്കുന്നത്.
ഫല്‍കിര്‍ക്കില്‍ മരണമടഞ്ഞ എബ്രഹാം ചാക്കോ രോഗാവസ്ഥ കഠിനമായതോടെ വീടിനു സമീപമുള്ള ഹോസ്പീസില്‍ സാന്ത്വന ചികിത്സയില്‍ ആയിരുന്നു. അവിടെ വച്ച് തന്നെയാണ് അന്ത്യം ഉണ്ടായതും. ഇദ്ദേഹത്തിന്റെ സംസ്‌കാരം സംബന്ധിച്ച് കുടുംബം അന്തിമ തീരുമാനം പുറത്തു വിട്ടിട്ടില്ല. ഏവര്‍ക്കും സഹായമായിരുന്ന സൗമ്യനായ റാന്നിക്കാരനാണ് ഇവിടുത്തെ മലയാളികള്‍ക്ക് എബ്രഹാം. നീണ്ട കാലത്തേ പരിചയമുള്ളവര്‍ അദ്ദേഹത്തിന്റെ പൊടുന്നനെയുള്ള വേര്‍പാടില്‍ എന്തു പറയണം എന്നറിയാതെ വിഷമിക്കുകയാണ്. അവസാന നാളുകളില്‍ കുടുംബവുമായി ഏറെ സന്തോഷം പങ്കിട്ടാണ് അദ്ദേഹം യാത്ര ആയിരിക്കുന്നതെന്നും കുടുംബ സുഹൃത്തുക്കള്‍ സൂചിപ്പിക്കുന്നു.
പ്രിയതമന്റെ വിയോഗ വാര്‍ത്ത സൃഷ്ടിച്ച ഞടുക്കവും വേദനയും സുഹൃത്തുക്കളുമായി പങ്കിട്ടാണ് പത്നി ജിനി എബ്രഹാം ആശ്വാസം പങ്കിടുന്നത്. ഇനി പ്രതീക്ഷ വേണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് മാനസികമായി മരണത്തെ നേരിടാന്‍ ഉള്ള ഒരുക്കത്തിലായിരുന്നു ജിനിയെന്നു അവരുടെ സോഷ്യല്‍ മീഡിയ കുറിപ്പുകള്‍ സൂചിപ്പിക്കുന്നു. വേദ പുസ്തകത്തിലെ മനോധൈര്യം നല്‍കുന്ന വാക്കുകള്‍ പങ്കിട്ടു ജീവിതത്തില്‍ ഒറ്റയാകുന്നതിന്റെ വേദന കുറയ്ക്കാനുള്ള ശ്രമം നടത്തുന്ന ജിനി ഭര്‍ത്താവിന്റെ മരണം പങ്കു വയ്ക്കുന്നതും ധീരത കൈവിടാതെയാണ്. വേദന കടിച്ചമര്‍ത്തി നീങ്ങിയ നാളുകള്‍ക്കു ശേഷം മക്കള്‍ക്ക് മുന്നില്‍ ധൈര്യം സംഭരിച്ചു നില്‍ക്കാനുള്ള ശ്രമമാണ് ഈ വീട്ടമ്മ നടത്തുന്നത്. മരണ വിവരമറിഞ്ഞു ഒട്ടേറെ ആളുകളാണ് ഇവരെ വീട്ടിലെത്തി ആശ്വസിപ്പിക്കുന്നത്. ഫോര്‍ത്ത് വലി റോയല്‍ ഹോസ്പിറ്റലിലെ നഴ്സാണ് ജിനി എബ്രഹാം.
കുട്ടികള്‍ മൂവരും കളിപ്രായം കഴിഞ്ഞിട്ടില്ലെങ്കിലും അതിന്റെ വേദനകള്‍ ഒന്നും പ്രകടിപ്പിക്കാതെയാണ് അദ്ദേഹം അവസാന സമയങ്ങളില്‍ പെരുമാറിയിരുന്നതെന്നും അടുത്ത സുഹൃത്തുക്കള്‍ ഓര്‍മ്മിക്കുന്നു. ഭര്‍ത്താവിന്റെ മനസിന് ആശ്വാസം നല്‍കാന്‍ കുട്ടികളും ഒത്തു സാധിക്കും വിധം ഉല്ലാസ യാത്രകളും മറ്റും നടത്തി ജിനിയും എബ്രഹാമിന് ജീവിതത്തിന്റെ അവസാന മുഹൂര്‍ത്തങ്ങളില്‍ താങ്ങും തണലുമായി കൂടെ നിന്നിരുന്നു. ജീവിതത്തിന്റെ നിറമുള്ള ഓര്‍മ്മകളില്‍ അദ്ദേഹത്തിന്റെ പുഞ്ചിരി മായാതെ നിര്‍ത്തുവാനുള്ള ശ്രമത്തിലായിരുന്നു ഈ കുടുംബമെന്നു അവരുടെ ചിത്രങ്ങള്‍ തന്നെ പറയുന്നു.
ജീവിതത്തില്‍ സന്തോഷവും സങ്കടവും സമപ്പെടുത്തി എല്ലാം ദൈവം തന്നെ സമ്മാനിക്കുമ്പോള്‍ അതില്‍ പതറാതെ നില്‍ക്കുക മാത്രമാണ് നമുക്കു ചെയ്യാനുള്ളത് എന്ന വേദ വചനം മുഖപുസ്തകത്തില്‍ കവര്‍ ചിത്രമാക്കിയിരിക്കുന്ന ജിനി താന്‍ ജീവിതത്തെ അതിന്റെ പ്രതിസന്ധികളില്‍ ഏതു വിധമാണ് നേരിടുകയെന്നും വ്യക്തമാണ്. അസാധാരണ ധീരത മുഖത്തു പ്രകടിപ്പിക്കുന്ന, ഫല്‍കിര്‍ക്കിലെ മലയാളി വനിതകളുടെ പ്രിയ ജിനി ചേച്ചിക്ക് കൂടുതല്‍ മനോധൈര്യം ധൈര്യം നല്‍കാന്‍ പ്രദേശത്തെ മലയാളികളും തദ്ദേശവാസികളായ വനിതകളും കൂടെയുണ്ട്.
ഡോർസെറ്റ് കൗണ്ടിയിലെ പൂളിൽ താമസിക്കുന്ന കോട്ടയം കല്ലറ സ്വദേശി പഴുക്കായിൽ റോബിൻസിൻ്റെയും സ്മിതയുടെയും (അമ്മഞ്ചേരി ഓണശ്ശേരിൽ കുടുംബാംഗം )പുത്രൻ റെയ്സ് (9) ആണ് ബന്ധുമിത്രാദികളുടെയും യു കെ മലയാളി സമൂഹത്തിൻ്റെയും ഒരാഴ്ച നീണ്ട പ്രാർത്ഥനകൾ വിഫലമാക്കി മാലാഖമാർക്കൊപ്പം യാത്രയായത് . ഇന്ന്10/03/2019 പുലർച്ചെ 2 മണിക്ക് സൗത്താംപ്റ്റൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ആയിരുന്നു അന്ത്യം .
പൂ ൾ സെൻ്റ് മേരീസ് കാത്തലിക് പ്രൈമറി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ആയിരുന്നു . കഴിഞ്ഞ വെള്ളിയാഴ്ച വീട്ടിൽ വച്ച് കാർഡിയാക് അറസ്റ്റ് ഉണ്ടാവുകയും സൗതാംപ്റ്റൺ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ജീവൻ നിലനിർത്തി ചികിത്സ നൽകി വരികയുമായിരുന്നു . റൊക്സാൻ(7) റഫാൽ (3) എന്നിവർ സഹോദരങ്ങൾ ആണ് .
പൂളിലെയും ബോൺമൗത്തിലെയും മലയാളി സമൂഹത്തിലെ സജീവസാന്നിധ്യമായ റോബിൻസിൻ്റെയും സ്മിതയുടെയും കുടുംബത്തിനുണ്ടായ തീരാദുഖത്തിൽ നിറകണ്ണുകളുമായ് ഒരു സമൂഹമൊന്നായ് ഒപ്പമുണ്ട് . റെയ്സിൻ്റെ ഭൗതിക ശരീരം കാണുന്നതിന് പൂളിലെ ജൂലിയാസ് ഹൗസ് ഹോസ്പീസിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.സംസ്കാര ചടങ്ങുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്