Spiritual

ഫാ. ബിജു കുന്നയ്ക്കാട്ട്

ബര്‍മ്മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ഒരുക്കുന്ന രണ്ടാം അഭിഷേകാഗ്നി ഏകദിന ബൈബിള്‍ കണ്‍വെന്‍ഷന്റെ ആദ്യ ദിനത്തിന് കവന്‍ട്രി റീജിയണും ബര്‍മ്മിംഗ്ഹാം ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററും ആതിഥേയമരുളും. 20-ാം തിയതി ശനിയാഴ്ച്ച രാവിലെ 9 മണിക്ക് ജപമാല പ്രാര്‍ത്ഥനയോടെ ഏകദിന കണ്‍വെഷന്‍ ആരംഭിക്കും. വൈകീട്ട് 5 മണിക്ക് ദിവ്യകാരുണ്യ ആരാധനയോടെയാണ് തിരുക്കര്‍മ്മങ്ങള്‍ സമാപിക്കുന്നത്.

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ലോക പ്രശസ്ത വചന പ്രഘോഷകനും സെഹിയോന്‍ മിനിസ്ട്രീസിന്റെ ഡയറക്ടറുമായ റവ. ഫാ. സേവ്യര്‍ വട്ടായില്‍ തുടങ്ങിയവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ജപമാല പ്രാര്‍ത്ഥന, ആരാധനാസ്തുതി ഗീതങ്ങള്‍, ഗാന ശുശ്രൂഷ, വി. കുര്‍ബാന, തിരുവചന പ്രഭാഷണങ്ങള്‍, അനുഭവ സാക്ഷ്യങ്ങള്‍, ദിവ്യകാരുണ്യ ആരാധന തുടങ്ങിയ തിരുക്കര്‍മ്മങ്ങള്‍ വിശ്വാസികള്‍ക്ക് ആത്മീയതയുടെ നവ്യാനുഭവം സമ്മാനിക്കും.

കവന്‍ട്രി റിജിയണിലെ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ ശുശ്രൂഷ ചെയ്യുന്ന മലയാളി വൈദികരും മറ്റ് ഇടവകകളില്‍ ശുശ്രൂഷ ചെയ്യുന്ന മലയാളി വൈദികരും സന്യാസിനികളും റിജീയണിലെ എല്ലാ വി. കുര്‍ബാന കേന്ദ്രങ്ങളിലുമുള്ള വിശ്വാസികളും ദൈവാനുഭവത്തിന്റെ ആഘോഷത്തിനായി ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വരുന്ന ശനിയാഴ്ച്ച ഒത്തുച്ചേരും. ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററിന്റെ വിലാസം: West Bromwich, B70 7JW.

കണ്‍വെന്‍ഷന്‍ ദിവസം കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകള്‍ ക്രമീകരിക്കും. കണ്‍വെന്‍ഷന്റെ ഒരുക്കത്തിനും വിജയത്തിനുമായി 18-ാം തിയതി വ്യാഴം Our Lady of Rosary and st. Theresa of Lisieux, B8 3BB ദേവാലയത്തില്‍ വെച്ച് 12 മണിക്കൂര്‍ (രാവിലെ 10 മുതല്‍ രാത്രി 10 വരെ) ദിവ്യകാരുണ്യ ആരാധന ഉണ്ടായിരിക്കും. കണ്‍വെന്‍ഷന്റെ ഒരുക്കത്തിനായുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തായായി വരുന്നതായി റീജിയണല്‍ ഡയറക്ടര്‍ റവ. ഫാ. ടെറിന്‍ മുള്ളക്കര അറിയിച്ചു. എല്ലാ വിശ്വാസികളെയും ഈ ഏകദിന ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് യേശുനാമത്തില്‍ സ്വാഗതം ചെയ്യുന്നു

രാജേഷ് ജോസഫ്, ലെസ്റ്റര്‍

ദൈവ കുമാരന് വഴിയൊരുക്കുവാന്‍ ലോകസൃഷ്ടിക്കു മുന്‍പേ തെരഞ്ഞെടുക്കപ്പെട്ട വലിയ പദ്ധതിയുടെ പേരാണ് മറിയം. മറിയം എന്ന വാക്കിനര്‍ത്ഥം എനിക്ക് പ്രിയപ്പെട്ടവള്‍ എന്നാണ്. നീ സ്ത്രീകളില്‍ ഭാഗ്യവതി നിന്‍ ഉദര ഫലം അനുഗ്രഹീതം എന്ന എലിസബത്തിന്‍ വാക്കുകള്‍ ആ പദ്ധതിയുടെ പ്രതിധ്വനികളാണ്. മറിയത്തിന് സഭയിലും സമൂഹത്തിലും ഏറെ പ്രസക്തമാകുന്നത് മറ്റൊന്നുമല്ല സൃഷ്ടാവ് അതിന്‍ സൃഷ്ടിയില്‍ ഉരുവായി എന്ന ലോക സത്യമാണ്.

മാറിയത്തിന്‍ നൈര്‍മല്യം നമ്മുടൊയൊക്കെ ജീവിതങ്ങള്‍ക്ക് എന്നും മാതൃക ആകേണ്ടതാണ്. ദൈവ കുമാരന് ജന്മം നല്‍കാന്‍ ദൈവം തെരഞ്ഞെടുത്ത സാധരണക്കാരില്‍ സാധരണക്കാരിയായ യഹൂദ സ്ത്രീ. പരുഷ മേധാവിത്വം അതിന്റെ പൂര്‍ണതയിലുള്ള കാലത്തു തന്‍ കൊച്ചു ജീവിതവുമായി പരിണയപെട്ടു ജീവിച്ച നിഷ്‌കളങ്കിതയായ ഗ്രാമ വിശുദ്ധിയുടെ പ്രതീകമായ എളിയവളെ ദൈവം തന്‍ പ്രിയ പുത്രനുവേണ്ടി തെരഞ്ഞെടുക്കുന്ന സുന്ദരമായ കാഴ്ച. മറിയത്തിന്‍ മഹത്വം എന്ന് പറയുന്നത് അവളുടെ നിസാരതയാണ്. എന്റെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്ടം നിറവേറട്ടെ എന്ന് പറഞ്ഞു ദൈവേഷ്ടം ശിരസാ വഹിച്ചവള്‍. തന്‍ ബലഹീനതകളെ ദൈവത്തിന്‍ ഇഷ്ടമാക്കി മാറ്റിയ സ്ത്രീത്വത്തിന്റെ മഹനീയ മാതൃക. ദൈവം എനിക്ക് വലിയ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു എന്ന് സന്തോഷത്തോടെ പറയുവാന്‍ ഇന്നീ ആധുനിക ലോകത്തില്‍ എത്ര പേര്‍ക്ക് സാധിക്കും എന്നുള്ളത് ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു.

പന്ത്രണ്ടു നക്ഷത്ര തലയുള്ള ലോകത്തിന്‍ റാണിയായ മറിയമല്ല മറിച്ച് ചെറിയവരില്‍ ചെറിയവളായി, ദാസിയുടെ താഷ്മയായി, വിനീതരെ ഉയര്‍ത്തുന്ന ദൈവ പദ്ധതിയോടു ചേര്‍ന്ന് നില്‍ക്കുന്ന കരുണാദ്രയായ ‘അമ്മ. തന്‍ ദിവ്യ കുമാരനെ മാറോടു ചേര്‍ത്ത് പിടിച്ചു നസ്രത്തുമുതല്‍ കാല്‍വരി വരെ സന്തോഷങ്ങളിലും, സങ്കടങ്ങളിലും, താങ്ങും തണലുമായി ചേര്‍ന്ന് നിന്ന ഈശോയുടെ സഹയാത്രിക.

ലോക ചരിത്രത്തില്‍ മറ്റൊരു സ്ത്രീക്കും ലഭിക്കാത്ത സ്ഥാനം തന്‍ എളിമകൊണ്ടും, വിധേയത്വം കൊണ്ടും, അനുസരണം കൊണ്ടും നേടി മറിയം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള മറ്റൊരു സ്ത്രീയില്ല. നമ്മുടെ ഈശോയുടെ ‘അമ്മ ദുഖിതരുടെ, പാവങ്ങളുടെ, ഭാരപ്പെടുന്നവരുടെ, സഹയാത്രിക, ഈശോ നമുക്കായി നല്‍കിയ നമ്മുടെ സ്വന്തം ‘അമ്മ. കാനയില്‍ നമുക്കായി സമരസപ്പെട്ട വിശുദ്ധിയുടെ വിളനിലമായ മറിയം നമ്മുടെ ഒഷിഞ്ഞ മണ്‍കുടങ്ങളെ നിറയ്ക്കട്ടെ. മുന്തിയ വീഞ്ഞായി നമ്മെ മാറ്റട്ടേ. നന്മ നിറഞ്ഞവളെ നിനക്ക് സ്വസ്തി.

ജിമ്മി മൂലക്കുന്നം

ബിർമിങ്ഹാം: വിശ്വാസജീവിതത്തിലൂടെ നന്മയുടെ പാത സ്വീകരിച്ചു നിത്യസൗഭാഗ്യം കൈവരിക്കുവാനുള്ള അവസരമാണ് ബൈബിള്‍ കണ്‍വന്‍ഷനിലൂടെയും ധ്യാനങ്ങളിലൂടെയും നമുക്ക് ലഭിക്കുന്നത്. അതിനുള്ള ഏറ്റവും വലിയ ഒരവസരമാണ് ഇപ്പോൾ കവെൻട്രി റീജിയണനിൽ ഉള്ള വിശ്വാസികൾക്ക് വന്നു ചേർന്നിരിക്കുന്നത്. ഈ വരുന്ന ഇരുപതാം തിയതി ബെഥേൽ കൺവെൻഷൻ സെന്ററിൽ വച്ച് എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ രണ്ടാമത് ബൈബിള്‍ കണ്‍വെന്‍ഷൻ ബഹുമാനപ്പെട്ട ഫാദർ സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്നു. ബിഷപ്പ് മാര്‍.ജോസഫ് സ്രാമ്പിക്കല്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. ചാപ്ലയിന്‍മാരായ ഫാദർ സെബാസ്റ്റ്യൻ നാമത്തിൽ, ഫാദർ ടെറിൻ മുല്ലക്കര, ഫാദർ ജോർജ്ജ് എട്ടുപറയിൽ, ഡോ: മനോ എന്നിവര്‍ക്കൊപ്പം സംഘാടകസമിതിയും ചേർന്ന് കവെൻട്രി റീജിയണൽ തലത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്.

‘വിരിയുവാന്‍ വെമ്പുന്ന മുട്ടയുടെ ഉള്ളില്‍ പിറക്കുവാന്‍ കൊതിക്കുന്ന ഒരു ജീവന്‍ ഒളിഞ്ഞു കിടപ്പുണ്ട്’, ‘അഴിയുവാന്‍ തുടങ്ങുന്ന ധാന്യത്തിന്റെ ഉള്ളില്‍ അനേകര്‍ക്ക് തണല്‍ ആകേണ്ട ഒരു മരത്തിന്റെ ആഗ്രഹം മറഞ്ഞു കിടപ്പുണ്ട്’ എന്നപോലെ മനുഷ്യമനസ്സുകളിൽ ഉള്ള നന്മയെ വെളിച്ചത്തേക്കെത്തിക്കുവാൻ, നല്ല ജീവിതത്തിലേക്ക് നയിക്കുവാൻ ഇത്തരം ധ്യാനങ്ങൾക്ക് സാധിക്കുമെന്നതിൽ തർക്കമില്ല. ഈ ലോകത്തിൽ “മാറ്റമില്ലാത്തത് മാറ്റത്തിന്” മാത്രമാണ്. മാറ്റം അത് ഓരോ ജീവിതത്തിലും സംഭവിക്കേണ്ട, അല്ലെങ്കില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമാണ്. ആയിരിക്കുന്ന അവസ്ഥയില്‍ നിന്നും ആയിരിക്കേണ്ട അവസ്ഥയിലേക്ക് ഉള്ള പ്രയാണത്തിലാണ് ഓരോ മനുഷ്യ ജീവിതവും. ഓരോ ജീവിതത്തിനും ഓരോ ലക്ഷ്യങ്ങള്‍ ഏല്പിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ, അനിവാര്യമായ മാറ്റമെന്ന പ്രക്രിയയിലൂടെ കടന്നുപോകുമ്പോള്‍ മാത്രമേ ആ യഥാര്‍ഥ ലക്ഷ്യത്തില്‍ എത്തിച്ചേരുവാന്‍ നമുക്കു സാധിക്കുകയുള്ളു.ഓരോ പ്രവാസജീവിതവും ഒരു പലായനമാണ് അതോടൊപ്പം ഒരു മാറ്റവുമാണ്. എല്ലാം വിട്ടെറിഞ്ഞു പോകുന്ന ദു:ഖകരമായ കാഴ്ച അതിനുണ്ട്. അതിലെ ഭാഷയും ശരീര ചലനവും പശ്ചാത്തലവും അഭയാര്‍ഥികളുമായി തികച്ചും ചേരുന്നുണ്ട്. പ്രവാസ ജീവിതത്തിലെ ശിഥിലമായ തെളിച്ചത്തില്‍ നിന്നും ആശ്വാസത്തിന്റെ ഇളംകാറ്റ് വരുമെന്ന് വിശ്വസിക്കുന്നു. അതിനായി പ്രാർത്ഥിക്കുന്നു. ആ വിശ്വാസം നമ്മുടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്നു. അതോടൊപ്പം നമ്മുടെ കുടുംബവും കുട്ടികളും… അവരുടെ നല്ല നാളെക്കായി കഠിനപ്രയഗ്നം നടത്തുന്ന നമ്മൾ മലയാളികൾ… വ്യത്യസ്ഥങ്ങളായ സാമൂഹിക പശ്ചാത്തലത്തിൽ ജീവിക്കുന്ന മക്കളുടെ ജീവിതം നേർ വഴിക്ക് തിരിച്ചുവിടാൻ കൺവെൻഷനുകൾക്ക് സാധിക്കും എന്ന് തിരിച്ചറിയുക…

കേട്ടറിഞ്ഞ ക്രിസ്തുവിനെ തൊട്ടറിഞ്ഞ അനുഭവങ്ങളുടെ സാക്ഷ്യം നമുക്കോരോരുത്തര്‍ക്കും പങ്കുവയ്ക്കുവാന്‍ ഉണ്ടാകും. നമ്മുടെ പഴയകാല ജീവിതത്തിന്റെ കെട്ടുപാടുകള്‍ പൊട്ടിച്ചെറിഞ്ഞുകൊണ്ട് കടന്നുവന്നിരിക്കുന്ന നമ്മില്‍ ഓരോരുത്തരിലും ക്രിസ്തുവിലുള്ള പുതിയ ജീവിതത്തിന്റെ സന്തോഷം എന്നും നിലനിര്‍ത്തുവാന്‍ നമുക്കു കഴിയണം. തന്നെ മൂടിയിരുന്ന മുട്ടത്തോടിനുള്ളിലേക്ക് കോഴിക്കുഞ്ഞിന് വീണ്ടും പ്രവേശിക്കുവാന്‍ കഴിയാത്തതുപോലെ, തന്നെ പൊതിഞ്ഞിരുന്ന ധാന്യമണിയുടെ ഉള്ളില്‍ വീണ്ടും കയറിപ്പറ്റുവാന്‍ വന്‍മരത്തിനു സാധിക്കാത്തതുപോലെ, നമ്മുടെ ആ പഴയ ജീവിതസാഹചര്യങ്ങളിലേക്ക് ഒരിക്കലും തിരികെ പോകുവാന്‍ സാധ്യമല്ല എന്ന യാഥാര്‍ഥ്യത്തെ കെടാതെ ഉള്ളില്‍ സൂക്ഷിക്കുവാന്‍ ധ്യാനങ്ങൾ നമുക്ക് ശക്തി തരും.

ലോകത്തിന്റെ ചിന്തകള്‍ മാടിവിളിക്കുമ്പോള്‍ അവയോടൊക്കെ ‘എനിക്കൊരു ക്രിസ്തു ഉണ്ട്’ എന്ന് ഉറക്കെവിളിച്ചുപറയുവാനുള്ള ആത്മധൈര്യം നേടിയെടുക്കാൻ ഈ മാസം ഇരുപതാം തിയതി ബെഥേൽ കൺവെൻഷൻ സെന്ററിലേക്ക് കടന്നു വരിക. ക്രിസ്തുവിന്റെ സ്‌നേഹത്തില്‍ നിന്നും ഊര്‍ജം സ്വീകരിച്ചുകൊണ്ട്, അവിടുത്തെ ജീവനുള്ള തിരുവചനത്തില്‍ നിന്നും ശക്തി സംഭരിച്ചുകൊണ്ട് അനേകര്‍ക്ക് താങ്ങാകുവാന്‍, ക്രിസ്തുവിലേക്കുള്ള വഴിവിളക്കാകുവാന്‍ വിളിക്കപ്പെട്ട നമുക്കോരോരുത്തര്‍ക്കും ആ ലക്ഷ്യം സാധിക്കുവാനുള്ള വഴികൾ കണ്ടെത്താൻ ഈ കൺവെൻഷൻ നമ്മളോരുരുത്തരെയും  സഹായിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു. ഒന്നോർക്കുക ഇന്ന് വരെ ഒരു ധ്യാനം കൂടി ആരുടേയും ജീവിതം നശിച്ചു പോയിട്ടില്ല…. മറിച്ച് ഒരുപാട് ജീവിതങ്ങൾക്ക് വഴികാട്ടി ആയിത്തീർന്നിട്ടുണ്ട് എന്ന യാഥാർഥ്യം മറക്കരുത്… ചെവിയുള്ളവൻ കേൾക്കട്ടെ…

സ്പിരിച്വല്‍ റിന്യൂവല്‍ മിനിസ്ട്രിയുടെ 10 മുതല്‍ 14 വരെയുള്ള കുട്ടികളുടെ താമസിച്ചുള്ള ധ്യാനം എബ്ളേസ് 2018 ഒക്ടോബര്‍ 20 മുതല്‍ 22 വരെ സൗത്താംപ്ടണില്‍ നടക്കും. എസ്ആര്‍എം യുകെ, എസ്ആര്‍എം അയര്‍ലണ്ട് എസ്ആര്‍എം യൂത്ത് യുകെ ടീം എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന ധ്യാനം ഫാ. ജോസഫ് സേവ്യര്‍, ഫാദര്‍ ഡെസ് കോണലി, ബ്രദര്‍ സേവി ജോസഫ് എന്നിവര്‍ നയിക്കും.

സ്ഥലം : സെന്റ് ജോസഫ്, 8 ലിന്ദ്റസറ്റ് റോഡ്, സൗത്താംപ്റ്റണ്‍ , SO40 7DU

കൂടുതല്‍ വിവരങ്ങള്‍ക്ക് : ജിഷ ഷാം : 07576013812, സെലിന്‍ സിബി : 07738688139

ബാബു ജോസഫ്

ബര്‍മിംങ്ഹാം: നാളത്തെ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനില്‍ ഹോളി വീന്‍ ആചാരണത്തിന് പുറമേ ‘സീക്ക് ദ കിങ്ഡം ‘ എന്ന പേരില്‍ കുട്ടികള്‍ക്കായി പ്രത്യേക പ്രോഗ്രാം. നാളെയെപ്പറ്റി ആകുലപ്പെടാതെ ആദ്യം ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിക്കാന്‍ കുട്ടികളെ ഉദ്‌ബോധിപ്പിക്കുന്ന ഈ ശുശ്രൂഷയില്‍ ആരാധന ,കുമ്പസാരം തുടങ്ങിയവയും ഉണ്ടായിരിക്കും. പരിശുദ്ധ ദൈവമാതാവിനോടുള്ള ജപമാല ഭക്തിയെ ആദരപൂര്‍വ്വം ഏറ്റുപറഞ്ഞുകൊണ്ട് നടത്തപ്പെടുന്ന ഒക്ടോബര്‍മാസ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ ഫാ.സോജി ഓലിക്കല്‍ നയിക്കും. അത്യത്ഭുതകരമായ രോഗശാന്തിയും വിടുതലും തത്ഫലമായുള്ള നിരവധി സാക്ഷ്യങ്ങളുമാണ് രണ്ടാം ശനിയാഴ്ച്ചകണ്‍വെന്‍ഷനിലൂടെ ബഥേലില്‍ ഓരോമാസവും നടക്കുന്നത്. വചനം മനുഷ്യനായ് അവതരിക്കാന്‍ ജീവിതമേകിയ മരിയാംബികയോടുള്ള പ്രത്യേക ജപമാല മഹത്വത്തിന്റെ ഒക്ടോബറില്‍ ദൈവമാതാവിന്റെ മധ്യസ്ഥതയാല്‍ യേശുനാമത്തില്‍ പ്രകടമായ അദ്ഭുതങ്ങളും അടയാളങ്ങളും വര്‍ഷിക്കാന്‍ ശക്തമായ ഉപവാസ മധ്യസ്ഥ പ്രാര്‍ത്ഥനയുമായി സെഹിയോന്‍ കുടുംബം ഒരുങ്ങിക്കഴിഞ്ഞു. ദേശഭാഷാ വ്യത്യാസമില്ലാതെ ആയിരങ്ങള്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷനില്‍ ഇത്തവണ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ബിഷപ്പ് മാര്‍.ജോസഫ് സ്രാമ്പിക്കല്‍, തൃശൂര്‍ ഷെക്കീനായ് മിനിസ്ട്രി ഡയറക്ടറും പ്രശസ്ത വചനപ്രഘോഷകനുമായ ബ്രദര്‍ സന്തോഷ് കരുമത്ര എന്നിവരും പങ്കെടുക്കും.

യേശുവില്‍ ഒന്നാകാന്‍ അനുദിനം വിശുദ്ധിയില്‍ വളരാന്‍ വിശുദ്ധ ജീവിതങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് നാളെയുടെ വാഗ്ദാനമായ കുട്ടികളിലൂടെ ‘ഹോളിവീന്‍’ ആഘോഷങ്ങളും നാളെ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനില്‍ നടക്കും. യൂറോപ്പില്‍ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനരുത്ഥാരണത്തിനായി ദൈവികേതരസങ്കല്പങ്ങളുടെ പ്രതിരൂപമായ ഹാലോവീന്‍ ആഘോഷങ്ങള്‍ക്ക് പകരം വിശുദ്ധരുടെയും മാലാഖമാരുടെയും വേഷവിധാനങ്ങളോടെ ക്രിസ്തുവിന്റെ പടയാളികളാകുവാന്‍ കുട്ടികളെയും മാതാപിതാക്കളെയും ഉദ്‌ബോധിപ്പിച്ചുകൊണ്ട് രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനില്‍ കഴിഞ്ഞവര്‍ഷം തുടക്കമിട്ട ഹോളിവീന്‍ ആഘോഷങ്ങള്‍ ദൈവരാജ്യ സ്ഥാപനം മുന്‍നിര്‍ത്തി ഈ വര്‍ഷവും ഏറ്റവും ശ്രദ്ധേയമായരീതിയില്‍ നടത്തുവാന്‍ സെഹിയോന്‍ യൂറോപ്പ് ഒരുങ്ങിക്കഴിഞ്ഞു. പ്രായഭേദമെന്യേ സാധിക്കുന്ന എല്ലാ കുട്ടികളും വിശുദ്ധരുടെയോ മാലാഖാമാരുടെയോ ക്രിസ്തീയതയ്ക്കു പ്രാമുഖ്യം നല്‍കുന്ന മറ്റെന്തെങ്കിലും വേഷവിധാനങ്ങളോടെയോ നാളെ 13/10/18 ന് രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനിലേക്ക് എത്തിച്ചേരണമെന്ന് കുട്ടികളോടും മാതാപിതാക്കളോടും സെഹിയോന്‍ യൂറോപ്പിനുവേണ്ടി പ്രാര്‍ത്ഥനയോടെ ഫാ.സോജി ഓലിക്കല്‍ അഭ്യര്‍ത്ഥിക്കുന്നു.

രണ്ടാം ശനിയാഴ്ച്ച കണ്‍വന്‍ഷനെപ്പറ്റിയുള്ള പ്രോമോ വീഡിയോ കാണാം

മള്‍ട്ടികള്‍ച്ചറല്‍ ഉപഭോഗ സംസ്‌കാരത്തിന്റെ പിടിയിലമര്‍ന്ന യുകെയിലും യൂറോപ്പിലും കഴിഞ്ഞ അനേക വര്‍ഷങ്ങളായി സ്ഥിരമായി എല്ലാമാസവും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വിശ്വാസജീവിതത്തില്‍ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങള്‍ വിവിധശുശ്രൂഷകളിലൂടെ പകര്‍ന്നു നല്‍കാന്‍ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികള്‍ക്കായി ഓരോതവണയും ഇംഗ്ലീഷില്‍ പ്രത്യേക കണ്‍വെന്‍ഷന്‍തന്നെ നടക്കുന്നു.അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷനിലും മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ യുകെയുടെ വിവിധ പ്രദേശങ്ങളില്‍നിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റര്‍ എന്ന കുട്ടികള്‍ക്കായുള്ള മാസിക ഓരോരുത്തര്‍ക്കും സൗജന്യമായി നല്‍കിവരുന്നു. കുറഞ്ഞ സമയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ലിറ്റല്‍ ഇവാഞ്ചലിസ്‌റ് എന്ന പുസ്തകവും വളര്‍ച്ചയുടെ പാതയില്‍ കുട്ടികള്‍ക്ക് വഴികാട്ടിയാവുന്നു.

രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കണ്‍വെന്‍ഷനില്‍ കടന്നുവരുന്ന ഏതൊരാള്‍ക്കും മലയാളത്തിലും ഇംഗ്ലീഷിലും മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വല്‍ ഷെയറിംങ്ങിനുമുള്ള സൗകര്യം ഉണ്ടായിരിക്കും. വിവിധ പ്രായക്കാരായ ആളുകള്‍ക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിള്‍, പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍, മറ്റ് പ്രസിദ്ധീകരണങ്ങള്‍ എന്നിവ കണ്‍വെന്‍ഷന്‍ സെന്ററില്‍ ലഭ്യമാണ്. പതിവുപോലെ രാവിലെ 8ന് മരിയന്‍ റാലിയോടെ തുടങ്ങുന്ന കണ്‍വെന്‍ഷന്‍ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ കണ്‍വെന്‍ഷന്‍ സമാപിക്കും. കണ്‍വെന്‍ഷനായുള്ള പ്രാര്‍ത്ഥനാ ഒരുക്ക ശുശ്രൂഷ ബര്‍മിങ്ഹാമില്‍ നടന്നു. കണ്‍വെന്‍ഷന്റെ ആത്മീയവിജയത്തിനായി പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും ഈ ജപമാലമാസത്തില്‍ നാളെ രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് യേശുനാമത്തില്‍ വീണ്ടും ക്ഷണിക്കുന്നു.

അഡ്രസ്സ് :
ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംങ്ഹാം ( Near J1 of the M5)
B70 7JW.

കൂടുതല്‍ വിവരങ്ങള്‍ക്ക് ;
ഷാജി 07878149670.
അനീഷ്.07760254700
ബിജുമോന്‍ മാത്യു 07515 368239

Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യുകെയുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്

ടോമി ചെമ്പോട്ടിക്കല്‍ 07737935424.
ബിജു എബ്രഹാം 07859 890267

ഫാ.ഹാപ്പി ജേക്കബ്

സദ് വാര്‍ത്തകള്‍ കേള്‍ക്കുവാനും പങ്കുവെക്കുവാനും സ്‌നേഹിക്കുവാനും ആ സ്‌നേഹത്തില്‍ ആത്മാര്‍ത്ഥത നുകരുവാനും കഴിയുമായിരുന്ന ഒരു കാലത്തിന്റെ പ്രജകള്‍ ആയിരുന്നല്ലോ നാം. സ്‌നേഹം നിഷ്‌കളങ്കമായിരുന്നു, പങ്കുവെക്കലുകള്‍ ജീവനുള്ളവയായിരുന്നു, ആത്മാര്‍ത്ഥത ഹൃദയത്തില്‍ നിന്നുള്ളവയായിരുന്നു. എന്നാല്‍ ഇന്ന് നമുക്ക് ചുറ്റും കണ്ണും കാതും പായിച്ചാല്‍ സംശയവും കാപട്യവും പ്രമാണലംഘനങ്ങളും മാത്രമുള്ള ഒരു ജീവിതലോകത്തിന്റെ പരിച്ഛേദനം മുന്നില്‍ പ്രത്യക്ഷപ്പെടും. അതിനിടയില്‍ നുറുങ്ങുവെളിച്ചമായി നന്മകള്‍ എവിടെയോ മിന്നുന്നതും കാണാം. പരിശോധനയും ചികിത്സയും നമുക്കാണോ വേണ്ടത് അതോ നമുക്കു ചുറ്റുമുള്ളവര്‍ക്കാണോ വേണ്ടത്. വേദനകള്‍ക്ക് ശമനവും പാപവിടുതല്‍ പ്രസംഗിക്കുകയും ആത്മതപനങ്ങള്‍ക്ക് ഉറവിടവുമായ ദൈവസന്നിധി പോലും മലീമസ വാര്‍ത്തകള്‍ക്ക് നടുവില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു. ഈ അവസരത്തില്‍ പ്രയോജനപ്പെടും എന്ന വിശ്വാസത്തില്‍ ചില ചിന്തകള്‍ പങ്കുവെക്കട്ടെ.

ഈ ലോകം മുഴുവനും ഒരു തറവാടായി നാം ഓരോരുത്തരും സഹോദരങ്ങളുമായും കഴിഞ്ഞ കാലത്തിന്റെ വളര്‍ച്ചയിലെ അടുത്ത ഏടിലാണ് ഈ സംഭവങ്ങള്‍ അരങ്ങേറിയിരിക്കുന്നത് എന്ന വസ്തുത ആശ്ചര്യത്തോടെ മാത്രമേ ഉള്‍ക്കൊള്ളാന്‍ കഴിയൂ. വേദപുസ്തകത്തില്‍ ആത്മീക മനുഷ്യനെയും പ്രാകൃത മനുഷ്യനെയും ഇരുവരുടെയും സ്വഭാവ രീതികളും വിവരിക്കുന്നുണ്ട്. ഹൈന്ദവ ധര്‍മ്മത്തില്‍ ദേവനും അസുരനുമുണ്ട്. ഇവിടെ എല്ലാം വിജയമായും നീതിയായും സ്‌നേഹമായും വര്‍ണ്ണനയില്‍ വിരിയുന്നത് ആത്മീകവും ദേവനും ഒക്കെയാണ്. ദൈനംദിന ജീവിത സാഹചര്യങ്ങളിലും നാം ഈ വേര്‍തിരിവ് പല രൂപത്തിലും അനുവര്‍ത്തിക്കുകയും പഠിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നുണ്ടല്ലോ. പ്രകൃതിപോലും രാത്രി പകല്‍ ഭേദങ്ങളില്‍ ഈ അവസ്ഥയെ കാട്ടിത്തരുന്നു. ഇരുട്ട് ഭയത്തിന്റെ പ്രതീകമെങ്കില്‍ പകല്‍ സമാധാനവും സ്വസ്ഥതയും നമുക്ക് നല്‍കുന്നു. ധര്‍മ്മം, നീതി, നേര് എന്ന് നാം ഉപയോഗിക്കുന്ന വാക്കുകളില്‍ എല്ലാം കുറച്ചു കാലം ശരി നാം കണ്ടിരുന്നു. അത്ത് ഇതെല്ലാം ലോക തറവാട്ടിലെ എല്ലാ അംഗങ്ങളും മനസിലാക്കുകയും അതിന് അനുസരിച്ച് ജീവിക്കുകയും ചെയ്തിരുന്നു.

കാലം കഴിഞ്ഞു, പഴഞ്ചന്‍ രീതികളെല്ലാം പോയ്മറഞ്ഞു. ഏവരും ഒരുപോലെ ആധുനികന്‍മാരായി. ചിന്തകള്‍ക്ക് വ്യതിയാനമുണ്ടായി. നീതി എന്റെയും നിന്റേതും വ്യത്യസ്തമായി. കാഴ്ചപ്പാടുകള്‍ക്ക് അര്‍ത്ഥം ഇല്ലാതായി. സാമൂഹികം ഈഗോയ്ക്ക് വഴിമാറി. നേട്ടങ്ങള്‍ക്കിടയിലുള്ള അപചയങ്ങള്‍ മനസിലാക്കാതെ കുന്നുകൂടി നമുക്കു മീതെ നിഴലുകളായി രൂപാന്തരപ്പെട്ടു. ദൈവനീതിക്ക് പ്രചാരകരേറി. ജാതിമത ഭേദമെന്യേ മുന്‍പ് മറ്റെങ്ങും കണ്ടിട്ടില്ലാത്ത വണ്ണം പ്രസംഗകരും ജ്ഞാനികളും ധ്യാനഗുരുക്കന്‍മാരും ഉണര്‍ന്നു വന്നു. വാര്‍ത്താമാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും ആത്മീയതയുടെ പ്രോക്താക്കളായി. അറിഞ്ഞും അറിയാതെയും നാം ഓരോരുത്തരും ദിനങ്ങള്‍, മണിക്കൂറുകള്‍, വേണ്ട രാത്രി പോലും ഉറക്കം കളഞ്ഞ് ഫോര്‍വേര്‍ഡ് യന്ത്രങ്ങളായി ഈ കര്‍മ്മത്തില്‍ പങ്കാളികളായി. എന്നിട്ടും പ്രകാശം കെടുന്നതല്ലാതെ ആളിക്കത്തിക്കുവാന്‍ കഴിയാതെ വന്നു. പ്രകൃതിക്ക് മനംമടുത്തു. കാലങ്ങളായി ഭേദമാകാതെ കിടന്ന പല രോഗങ്ങളും രോഗികളും കിടക്ക വിട്ടോടി.

എല്ലാവര്‍ക്കും ഒരേ സ്വരം, ഒരേ പ്രാര്‍ത്ഥന, ഒരേ ചിന്ത. ജീവിതത്തിന്റെ ദര്‍ശനം തന്നെ മാറിയ നാളുകള്‍ പിടിച്ചടക്കിയതെല്ലാം കണ്‍മുന്നില്‍ കുതിര്‍ന്നു വീണത് നിസഹായമായി നോക്കി നിന്നപ്പോള്‍ ചിലരെങ്കിലും അന്വേഷിച്ച ദൈവചൈതന്യം കണ്ടെത്തി. അത് സ്വന്തം ഹൃദയത്തില്‍ തന്നെ കണ്ടെത്തിയവരുണ്ട്, സഹജീവികളുടെ മുഖത്ത് കണ്ടെത്തിയവരുണ്ട്. അപ്പോഴാണ് അയല്‍ക്കാര്‍ സഹോദരങ്ങളായത്, ആരുമല്ലാതിരുന്നവര്‍ ആത്മമിത്രങ്ങളും ആയത്. മനുഷ്യരാല്‍ അസാധ്യമായത് ദൈവത്തിന് നിസാരമായി സാധ്യമെന്ന് ഇനിയെങ്കിലും മനസിലാക്കിയാല്‍ നന്ന്.

മങ്ങിപ്പോയ വെളിച്ചം ആളിക്കത്തിയ ദിവസങ്ങള്‍ ആയിരുന്നു. ജീവിതം സാധാരണമായി വരാന്‍ തുടങ്ങിയപ്പോള്‍ വീണ്ടും കേള്‍ക്കാന്‍ തുടങ്ങി, കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത വാര്‍ത്തകള്‍. പീഡനങ്ങള്‍, കലഹങ്ങള്‍, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍ എല്ലാം സമാധാനത്തെ കെടുത്തുന്ന വാര്‍ത്തകളായി ദിനംപ്രതി കടന്നു വരുന്നു. പല ശരികളും തെറ്റായും തെറ്റുകള്‍ ശരിയുമായി. ഇന്നലെവരെ നാം പരിപാലിച്ച് അനുഷ്ഠിച്ചിരുന്ന മര്യാദകള്‍ ഇന്ന് ലംഘനങ്ങളായി മാറി. പരിശുദ്ധതയുടെ ഇടങ്ങള്‍ മലിനതയുടെ കൂത്തരങ്ങായി. ദൈവനിഷേധവും അര്‍ദ്ധസത്യങ്ങളും നമുക്ക് ഫാഷനായി. ഓരോ ദിവസവും ആഘോഷിക്കുവാന്‍ എന്തെങ്കിലും പുതുതായി വേണം. അത് സമൂഹം നല്‍കുകയും ചാനലുകള്‍ പ്രചരിപ്പിക്കുകയും നാം ആത്മസന്തോഷം നേടുകയും ചെയ്യുന്നു. ഒരു പീഡന വാര്‍ത്തയില്ലെങ്കില്‍ സുഖമായി ഉറക്കം നടക്കില്ല. ഒരു സ്‌നേഹിതന്റെ കമന്റാണ്. അത് ആത്മീക മേഖലയില്‍ നിന്നായാല്‍ കൂടുതല്‍ ഇഷ്ടം.

എന്തേ ഇങ്ങനെയാകുന്നു. നമുക്കു തന്നെ മൂല്യങ്ങള്‍ തിരിച്ചു പിടിക്കാന്‍ കഴിയാതെ പോയോ? അതോ അതിനും പ്രകൃതി നീതിവാഹകയാകേണ്ടി വരുമോ? ഇപ്പോഴത്തെ അവസ്ഥയില്‍ ആര് ആരെ പഠിപ്പിക്കും? ആര് ആരെ ന്യായം വിധിക്കും? നിയമം ചിലരെ അഴിക്കുള്ളില്‍ ആക്കിയപ്പോള്‍ പുറത്തു നിന്നവര്‍ ആശ്വസിച്ചു. എന്നാല്‍ ദൈവിക നീതി അത് തുല്യമല്ലോ. ഹൃദയശുദ്ധി അത് മാത്രമേ പരിഹാരമുള്ളു. ഏതു നന്മയും തിന്മയും അതിന്റെ ആരംഭം ഹൃദയത്തില്‍ നിന്നല്ലേ?

രോഗി വൈദ്യന്റെ അടുക്കല്‍ ചെല്ലുകയും ചികിത്സാവിധി ഏറ്റുവാങ്ങുകയും അത് അനുസരിക്കുകയും ചെയ്താലല്ലേ രോഗം ശമിക്കൂ. ഉപവാസവും പ്രാര്‍ത്ഥനയും ആണ് മരുന്നായി വേദപുസ്തകവും മറ്റു ഗ്രന്ഥങ്ങളും ചൂണ്ടിക്കാണിക്കുന്നത്. ദൈവിക നീതി പുലരട്ടെ. കാലിക ധര്‍മ്മം നീതിക്ക് മുതല്‍ക്കൂട്ടാകട്ടെ.

സ്പിരിച്വല്‍ റിന്യൂവല്‍ മിനിസ്ട്രിയുടെ താമസിച്ചു കൊണ്ടുള്ള മലയാളത്തിലുള്ള ത്രിദിന ആത്മാഭിഷേക ഉപവാസ ധ്യാനം സൗതാംപ്ടണില്‍ ഒക്ടോബര്‍ 12 രാവിലെ 10 മുതല്‍ ഒക്ടോബര് 14 വൈകുന്നേരം 4 മണി വരെ നടത്തപ്പെടും. ഫാ. ജോസഫ് സേവ്യര്‍, ബ്രദര്‍ ജോസഫ് സ്റ്റാന്‍ലി & ബ്രദര്‍ സേവി ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ആണ് ധ്യാനം. ജപമാല, സ്തുതി ആരാധന, വിശുദ്ധ കുര്‍ബാന, വചന പ്രഘോഷണം, കുമ്പസാരം, ആരാധന ഉണ്ടായിരിക്കുന്നതാണ്. സീറ്റുകള്‍ പരിമിതം മാത്രം

സ്ഥലം : സെന്റ് ജോസഫ്, 8 ലിന്ദ്റസറ്റ് റോഡ്, സൗത്താംപ്റ്റണ്‍, SO40 7DU

കൂടുതല്‍ വിവരങ്ങള്‍ക്ക് :
ജോസഫ് ലോനപ്പന്‍ : 0788669237 & ഷോബു ഫെര്‍ണാണ്ടസ് : 07737451962

ജോജി തോമസ്

സീറോ മലബാര്‍ സഭാ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പ്രധാന വികാരി ജനറാളും രൂപതയാരംഭിക്കുന്നതിനു മുമ്പ് ബ്രിട്ടനിലെ സീറോ മലബാര്‍ സഭാ കോഓര്‍ഡിനേറ്റരുമായിരുന്ന ഫോ.തോമസ് പാറയടി ബ്രിട്ടനിലെ സേവനങ്ങള്‍ അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. 2007ല്‍ ബ്രിട്ടനില്‍ എത്തിയ പാറയടിയച്ചന്‍ സീറോ മലബാര്‍ സഭയെ ബ്രിട്ടനില്‍ കെട്ടിപ്പടുക്കാന്‍ വളരെയധികെ പ്രയത്‌നിച്ച വ്യക്തികളിലൊരാളാണ്. കാഞ്ഞിരപ്പള്ളിക്കടുത്തുള്ള തിടനാട് സ്വദേശിയായ ഫാ.തോമസ് പാറയടി എംഎസ്ടി സഭാംഗമാണ്. സീറോ മലബാര്‍ സഭയുടെ ലണ്ടന്‍ റീജിയണല്‍ കോഓര്‍ഡിനേറ്ററായും സേവനം അനുഷ്ഠിച്ചിട്ടുള്ള തോമസ് പാറയടിയച്ചന്‍ സീറോ മലബാര്‍ സഭയുടെ രൂപതാ രൂപീകരണത്തെത്തുടര്‍ന്ന് പ്രധാന വികാരി ജനറാളായി പ്രവര്‍ത്തിക്കുകയായിരുന്നു. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ രണ്ടാം വാര്‍ഷികാഘോഷത്തില്‍ ഫാ. തോമസ് പാറയടിയുടെ സേവനങ്ങളെ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നന്ദിയോടെ അനുസ്മരിച്ചു.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ രൂപീകരണത്തിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള ചടങ്ങുകള്‍ ഭക്തിനിര്‍ഭരമായ തിരുക്കര്‍മ്മങ്ങളോടെ പ്രസ്റ്റണിലെ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ ദേവാലയത്തില്‍ നടത്തപ്പെട്ടു. ബ്രിട്ടനിലെമ്പാടുമുള്ള വൈദികരും വിശ്വാസികളും പങ്കെടുത്ത തിരുക്കര്‍മ്മങ്ങള്‍ക്ക് തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. തോമാശ്ലീഹാ പകര്‍ന്നു നല്‍കിയ വിശ്വാസവും പാരമ്പര്യവും കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഉറവിടങ്ങളിലേക്ക് തിരിച്ചു പോകേണ്ടതിന്റെ പ്രസക്തിയും കുര്‍ബാന മധ്യേയുള്ള സന്ദേശത്തില്‍ മാര്‍ ആന്‍ഡ്രൂസ് ചൂണ്ടിക്കാട്ടി. താന്‍ ആരാണെന്ന ആത്മബോധമുള്ളവനേ ലക്ഷ്യത്തിലേക്ക് മുന്നേറാന്‍ സാധിക്കൂ. സീറോ മലബാര്‍ സഭയുടെ ഭാവി പ്രവാസികളിലാണെന്നും 35000ത്തോളം കുടുംബങ്ങള്‍ ബ്രിട്ടനില്‍ തന്നെയുണ്ടെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. സഭയെ ശക്തിപ്പെടുത്തേണ്ട കടമ വിശ്വാസികള്‍ക്കുണ്ടെന്ന് ഓര്‍മിപ്പിച്ച ആര്‍ച്ച് ബിഷപ്പ് സഭയെയും വിശ്വാസത്തെയും തകര്‍ക്കാനുള്ള സംഘടിത ശ്രമങ്ങളെക്കുറിച്ച് വിശ്വാസികള്‍ ജാഗരൂകരായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സൂചിപ്പിച്ചു.

ഉച്ചതിരിഞ്ഞു നടന്ന വിവിധ മാസ് സെന്ററുകളിലെ ഭാരവാഹികളുടെ ആലോചനാ യോഗത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. നവംബര്‍ 23 മുതല്‍ ഡിസംബര്‍ 10 വരെ സീറോ മലബാര്‍ സഭാ തലവന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി രൂപത സന്ദര്‍ശിക്കുന്നതും 35ഓളം മിഷനുകള്‍ ഉദ്ഘാടനം ചെയ്യപ്പടുന്ന വിവരവും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആലോചനാ യോഗത്തെ അറിയിച്ചു. രൂപതയുടെ മൊത്തത്തിലുള്ള പ്രവര്‍ത്തനത്തെയും വളര്‍ച്ചയെയും വിവിധ ഭക്ത സംഘടനകളുടെ പ്രവര്‍ത്തനത്തെയും വിലയിരുത്തിയ യോഗം രൂപത രണ്ടു വര്‍ഷം കൊണ്ട് നേടിയ പുരോഗതിയില്‍ സംതൃപ്തി രേഖപ്പെടുത്തുകയും മറ്റു പല വിദേശരാജ്യങ്ങളില്‍ നേടിയതിലും വേഗതയിലാണ് ബ്രിട്ടനിലെ സഭയുടെ വളര്‍ച്ചയെന്ന് നിരീക്ഷിക്കുകയും ചെയ്തു.

ബാബു ജോസഫ്

മാഞ്ചസ്റ്റര്‍: ലോക സുവിശേഷവത്ക്കരണം മലയാളികളിലൂടെ എന്ന അലിഖിത വചനത്തെ അന്വര്‍ത്ഥമാക്കിക്കൊണ്ട് സീറോ മലബാര്‍ സഭയ്ക്ക് പ്രത്യേക ദൈവിക പദ്ധതിയുടെ ഭാഗമായി ഗ്രേറ്റ് ബ്രിട്ടണില്‍ സ്ഥാപിതമായ രൂപതയുടെ രണ്ടാമത് ബൈബിള്‍ കണ്‍വെന്‍ഷനായി മാഞ്ചസ്റ്ററില്‍ വന്‍ ഒരുക്കങ്ങള്‍. ലോക പ്രശസ്ത വചന പ്രഘോഷകനും സെഹിയോന്‍ മിനിസ്ട്രീസ് സ്ഥാപകനുമായ റവ.ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന കണ്‍വെന്‍ഷന്‍ മാഞ്ചസ്റ്റര്‍ റീജിയന്‍ കേന്ദ്രീകരിച്ച് നവംബര്‍ 3 ന് നടക്കും. ബിഷപ്പ് മാര്‍.ജോസഫ് സ്രാമ്പിക്കല്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.
രൂപത വികാരി ജനറാള്‍ റവ.ഫാ.സജി മലയില്‍പുത്തന്‍പുരയുടെ നേതൃത്വത്തില്‍ വിവിധ മാസ് സെന്ററുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരുള്‍പ്പെടുന്ന വിപുലമായ സംഘാടകസമിതി ചാപ്ലയിന്‍മാരായ ഫാ.ജോസ് അഞ്ചാനി,ഫാ. മാത്യു മുളയോലില്‍ ഫാ. ബിജു കുന്നക്കാട്ട്,ഡീക്കന്‍ അനില്‍ ലൂക്കോസ് എന്നിവര്‍ക്കൊപ്പം വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്.
വിവിധ മാസ് സെന്ററുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക കുരിശിന്റെ വഴി, ജപമാല, ദിവ്യകാരുണ്യ ആരാധനകള്‍ എന്നിവ നടന്നുവരുന്നു. കണ്‍വെന്‍ഷന്റെ ആത്മീയ വിജയത്തിനായുള്ള പ്രത്യേക പ്രാര്‍ത്ഥന ഓരോ കുടുംബങ്ങളിലും നടക്കുന്നു.

സഭ യേശുവാണെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട്  ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നടന്നുവരുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനിലൂടെ ധാരാളം അത്ഭുതങ്ങളും, അടയാളങ്ങളും, രോഗശാന്തികളുമാണ് അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്നത്. നവംബര്‍ 3 ന് ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെയായിരിക്കും ശുശ്രൂഷകള്‍ നടത്തപ്പെടുക. അന്നേ ദിവസം സ്‌കൂള്‍ അവധി ദിനമായതിനാല്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒന്നുപോലെ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് ദൈവത്തിന്റെ അനുഗ്രഹം സ്വീകരിക്കുവാന്‍ സാധിക്കും. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ നടക്കുന്ന സ്ഥലങ്ങളിലേക്കെല്ലാം നാനാജാതി മതത്തില്‍പ്പെട്ട പതിനായിരങ്ങളാണ് ഒഴുകിയെത്തുന്നത്. ഇപ്രകാരം ജനസമൂഹം ഒന്നായി ദൈവത്തെ ആരാധിക്കുകയും ദിവ്യബലി അര്‍പ്പിക്കുകയും ചെയ്യുന്നതിനാല്‍ വലിയ അത്ഭുതങ്ങളും രോഗശാന്തികളും ഓരോ കണ്‍വെന്‍ഷനിലും സംഭവിക്കുന്നു. നവംബര്‍ 3 ന്റെ കണ്‍വെന്‍ഷനിലേക്ക് ഫാ.മലയില്‍പുത്തെന്‍പുരയുടെ നേതൃത്വത്തിലുള്ള റീജിയണല്‍ സംഘാടകസമിതി മുഴുവനാളുകളെയും യേശുനാമത്തില്‍ ക്ഷണിക്കുന്നു. വിശാലമായ സൗകര്യങ്ങളോട് കൂടിയ കണ്‍വെന്‍ഷന്‍ സെന്ററിന്റെ അഡ്രസ്സ്.

BEC ARENA
LONG BRIDGE ROAD
TRAFFORD PARK
MANCHESTER
M17 1SN.

ബാബു ജോസഫ്

ബര്‍മിങ്ഹാം: നാളെയുടെ യൂറോപ്പ് ഈശോയ്ക്ക് സ്വന്തം. യേശുവില്‍ ഒന്നാകാന്‍ അനുദിനം വിശുദ്ധിയില്‍ വളരാന്‍ വിശുദ്ധ ജീവിതങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് നാളെയുടെ വാഗ്ദാനമായ കുട്ടികളിലൂടെ യൂറോപ്യന്‍ നവസുവിശേഷവത്കരണത്തിനായി റവ. ഫാ. സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന സെഹിയോന്‍ യൂറോപ്പ് തുടക്കം കുറിച്ച ‘ഹോളിവീന്‍’ ആഘോഷങ്ങള്‍ 13ന് രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനില്‍ നടക്കും.

യൂറോപ്പില്‍ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനരുത്ഥാരണത്തിനായി ദൈവികേതര സങ്കല്പങ്ങളുടെ പ്രതിരൂപമായ ഹാലോവീന്‍ ആഘോഷങ്ങള്‍ക്ക് പകരം വിശുദ്ധരുടെയും മാലാഖമാരുടെയും വേഷവിധാനങ്ങളോടെ ക്രിസ്തുവിന്റെ പടയാളികളാകുവാന്‍ കുട്ടികളെയും മാതാപിതാക്കളെയും ഉദ്‌ബോധിപ്പിച്ചുകൊണ്ട് ഈവരുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനില്‍ കഴിഞ്ഞവര്‍ഷം തുടക്കമിട്ട ഹോളിവീന്‍ ആഘോഷങ്ങള്‍ ദൈവരാജ്യ സ്ഥാപനം മുന്‍നിര്‍ത്തി ഈ വര്‍ഷവും ഏറ്റവും ശ്രദ്ധേയമായരീതിയില്‍ നടത്തുവാന്‍ സെഹിയോന്‍ യൂറോപ്പ് ഒരുങ്ങിക്കഴിഞ്ഞു.

പ്രായഭേദമന്യേ സാധിക്കുന്ന എല്ലാ കുട്ടികളും വിശുദ്ധരുടെയോ മാലാഖാമാരുടെയോ ക്രിസ്തീയതയ്ക്കു പ്രാമുഖ്യം നല്‍കുന്ന മറ്റെന്തെങ്കിലും വേഷവിധാനങ്ങളോടെയോ ഈ വരുന്ന 13/10/18 ന് രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനിലേക്ക് എത്തിച്ചേരണമെന്ന് കുട്ടികളോടും മാതാപിതാക്കളോടും സെഹിയോന്‍ യൂറോപ്പിനുവേണ്ടി പ്രാര്‍ത്ഥനയോടെ ഫാ.സോജി ഓലിക്കല്‍ അഭ്യര്‍ത്ഥിക്കുന്നു.

രണ്ടാം ശനിയാഴ്ച്ച കണ്‍വന്‍ഷനെപ്പറ്റിയുള്ള പ്രോമോ വീഡിയോ കാണാം

അഡ്രസ്സ്
KELVIN WAY
WEST BROMWICH
BIRMINGHAM
B70 7JW
കൂടുതല്‍ വിവരങ്ങള്‍ക്ക്
തോമസ് 07877 508926.

RECENT POSTS
Copyright © . All rights reserved