Spiritual

ഫാ.ബിജു കുന്നയ്ക്കാട്ട് പിആര്‍ഒ

പ്രെസ്റ്റണ്‍: പ്രവാസികളില്‍ ആണ് സീറോ മലബാര്‍ സഭയുടെ ഭാവി കുടികൊള്ളുന്നത് എന്ന് തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ സ്ഥാപനത്തിന്റെയും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷകത്തിന്റെയും രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രെസ്റ്റന്‍ സെന്റ് അല്‍ഫോന്‍സാ ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ കത്തീഡ്രലില്‍ കൃതജ്ഞതാ ബലിയില്‍ പ്രധാന കാര്‍മികനായി സുവിശേഷ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. തിരുസഭയുടെ നിലനില്‍പ്പും ഭാവിയും യുവജനങ്ങളില്‍ ആണ്. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ അംഗങ്ങളില്‍ ഭൂരിഭാഗവും യുവാക്കളാണ് എന്നത് ഏറെ പ്രതീക്ഷ നല്‍കുന്നു. നമ്മുടെ ഉറവിടങ്ങളിലേക്കു തിരിച്ചു പോകുകയും നമ്മുടെ തനിമയും, വ്യക്തിത്വവും അറിയുകയും, പുതിയ തലമുറക്ക് അവയില്‍ പരിശീലനം നല്‍കുകയും ചെയ്യൂമ്പോഴാണ് ആത്മ ബോധവും, വിശ്വാസതീഷ്ണതയും ഉള്ള ഒരു സമൂഹമായി നമുക്ക് വളരാന്‍ സാധിക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രൂപതയിലെ വൈദികര്‍ ഒന്ന് ചേര്‍ന്ന് അര്‍പ്പിച്ച സമൂഹബലിയില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആമുഖ സന്ദേശം നല്‍കി, കഴിഞ്ഞ രണ്ടു വര്ഷങ്ങളായി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലൂടെ ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയണ്ട സമയം ആണിതെന്നും, രൂപതയുടെ വളര്‍ച്ചക്കുവേണ്ടി രൂപതാ അംഗങ്ങള്‍ പ്രത്യേകം പ്രാര്‍ഥിക്കണം എന്നും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു.

വിശുദ്ധ കുര്‍ബാനക്കുശേഷം രൂപതയുടെ വിവിധ റീജിയനുകളില്‍ നിന്നും എത്തിയ വൈദികരുടെയും, അല്മായ പ്രതിനിധികളുടെയും സമ്മേളനം നടന്നു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ രൂപീകരണത്തിന് മുന്‍പ്, ബ്രിട്ടനിലെ സീറോ മലബാര്‍ സഭാ കോര്‍ഡിനേറ്റര്‍ ആയും, കഴിഞ്ഞ രണ്ടു വര്‍ഷമായി രൂപതയുടെ പ്രോട്ടോ സിഞ്ചെല്ലൂസ് ആയും സ്തുത്യര്‍ഹമായി സേവനം അനുഷ്ഠിച്ച ശേഷം ഇന്ത്യയിലേക്ക് മടങ്ങുന്ന വെരി. റെവ. ഡോ. തോമസ് പാറയടിക്ക് സമ്മേളനത്തില്‍ യാത്രയയപ്പു നല്‍കി. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ചുകൊണ്ടു ഉള്ള വിഡിയോ പ്രദര്‍ശനവും, വിവിധ റീജിയണല്‍ കോഡിനേറ്റേഴ്സ് ആയ വൈദികരുടെ നേതൃത്വത്തില്‍ അല്മായ പ്രതിനിധികളുടെ റീജിയണല്‍ സമ്മേളനവും നടന്നു. പ്രസ്തുത സമ്മേളനത്തില്‍ രൂപതയുടെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും, ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യുകയും, ചര്‍ച്ചകള്‍ക്കു ശേഷം ഉണ്ടായ നിര്‍ദേശങ്ങള്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതു യോഗത്തില്‍ അവതരിപ്പിക്കുകയും ചെയ്തു.

ഒക്ടോബര്‍ ഇരുപതുമുതല്‍ നവമ്പര്‍ നാലുവരെ ഗ്രേറ്റ് ബ്രിട്ടനിലെ എട്ടു നഗരങ്ങളില്‍ വച്ച് റെവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ അച്ചന്‍ നേതൃത്വം നല്‍കുന്ന രൂപതയുടെ രണ്ടാമത് ബൈബിള്‍ കണ്‍വെന്‍ഷന്‍,നവമ്പര്‍ പത്താം തീയതി ബ്രിസ്റ്റോളില്‍ വച്ച് നടത്തപെടുന്ന രണ്ടാമത് രൂപതാ ബൈബിള്‍ കലോത്സവം, കുട്ടികളുടെ വര്‍ഷത്തിന്റെ സമാപനത്തോടനുബന്ധിച്ചു ബിര്‍മിംഗ് ഹാമിലെ ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഡിസംബര്‍ ഒന്നിന് നടക്കുന്ന കുട്ടികളുടെ കണ്‍വെന്‍ഷന്‍, മേജര്‍ ആര്‍ച് ബിഷപ് മാര്‍ ജോര്‍ജ് കാര്‍ഡിനല്‍ ആലഞ്ചേരി പിതാവ് നടത്തുന്ന അജപാലന സന്ദര്‍ശനത്തെക്കുറിച്ചുമുള്ള വിശദ വിവരങ്ങള്‍ രൂപതാധ്യക്ഷന്‍ സമ്മേളനത്തില്‍ അറിയിച്ചു. പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ. തോമസ് പാറയടി, വികാരി ജെനറല്‍മാരായ റെവ. ഫാ. സജിമോന്‍ മലയില്‍പുത്തെന്‍പുര, റെവ. ഡോ. മാത്യു ചൂരപൊയ്കയില്‍, റെവ. ഡോ. മാത്യു പിണക്കാട്, റെവ. ഡോ. വര്‍ഗീസ് പുത്തന്‍പുരക്കല്‍ റെവ. ഫാ. ഫാന്‍സ്വാ പത്തില്‍ എന്നിവര്‍ കാര്യ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. റെവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലാ യുടെ നേതൃത്വത്തിലുള്ള രൂപത ഗായക സംഘം തിരുക്കര്‍മ്മങ്ങളെ ഭക്തി സാന്ദ്രമാക്കി.

ഫാ. ബിജു കുന്നയ്ക്കാട്ട്, പി.ആര്‍.ഒ

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ഔദ്യോഗികമായി ആരംഭിച്ചതിന്റെയും പ്രഥമ മെത്രാനായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിയമിതനായതിന്റെയും രണ്ടാം വാര്‍ഷികം ഇന്ന് പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ ദേവാലയത്തില്‍ ആഘോഷിക്കുമ്പോള്‍, മുഖ്യാതിഥിയായി തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് പങ്കെടുക്കും. രാവിലെ 11 മണിക്ക് നടക്കുന്ന ദിവ്യബലിക്ക് മാര്‍ ആന്‍ഡ്രൂസ് താഴത്തും മാര്‍ ജോസഫ് സ്രാമ്പിക്കലും മുഖ്യകാര്‍മ്മികത്വം വഹിക്കും.

ദിവ്യബലിക്ക് ശേഷം വൈദിക അല്‍മായ പ്രതിനിധികളുടെ സംയുക്ത സമ്മേളനം നടക്കും. രൂപതയുടെ വളര്‍ച്ചയുടെ അടുത്തപടിയായ മിഷന്‍ സെന്ററുകളെക്കുറിച്ചും ബൈബിള്‍ കലോത്സവം, രണ്ടാം അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ തുടങ്ങിയവയെക്കുറിച്ചും സമ്മേളനം വിലയിരുത്തും. രൂപതയുടെ വിവിധ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികരും വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള അല്‍മായ പ്രതിനിധികളും തിരുക്കര്‍മ്മങ്ങളിലും സമ്മേളനത്തിലും പങ്കുച്ചേരും. രൂപതയുടെ രണ്ടാം വാര്‍ഷികത്തില്‍ പങ്കുചേരാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് കഴിഞ്ഞ ശനിയാഴ്ച്ചയാണ് യുകെയില്‍ എത്തിച്ചേര്‍ന്നത്.

ഇന്നലെ ഗ്ലോസ്ടറിലെ ക്രിപ്ട് സ്‌കൂളില്‍ വെച്ച് നടന്ന ബ്രിസ്‌റ്റോള്‍-കാര്‍ഡിഫ് റീജിയന്‍രെ രണ്ടാമത്തെ ബൈബിള്‍ കലോത്സവം മഹത്തരമായ സന്ദേശത്തിന്റെ വിളിച്ചോതലായിരുന്നു. എല്ലാവിധ സൗകരങ്ങളടങ്ങിയ ഏഴ് സ്‌റ്റേജുകളിലായി നടന്ന കലോത്സവത്തില്‍ തകര്‍ത്ത് പെയ്യുന്ന മഴയെയും വീശിയടിക്കുന്ന കാറ്റിനെയും വകവെക്കാതെ പാരമ്പര്യമായി പകര്‍ന്നു കിട്ടിയ വിശ്വാസദീപം വരും തലമുറക്ക് പകര്‍ന്ന് നല്‍കുവാനായി, 300ല്‍പ്പരം മത്സരാര്‍ത്ഥികളും 900ല്‍പ്പരം ആളുകളും ഈ മഹനീയമായ ബൈബിള്‍ കലോത്സവത്തിന് സാക്ഷ്യം വഹിച്ചു.

രാവിലെ 9.30ന് ബൈബിള്‍ പ്രതിഷ്ഠയോടെ ആരംഭിച്ച വാശിയേറിയ മത്സരങ്ങള്‍ വൈകീട്ട് 7 മണിയോടെ പരിസമാപിച്ചു. വിവിധ മാസ് സെന്ററുകളില്‍ നിന്നുള്ള ധാരാളം കുട്ടികളും മുതിര്‍ന്നവരും പങ്കെടുത്തു. ഇത്തവണ മുന്‍വര്‍ഷങ്ങളെക്കാള്‍ മികവുറ്റതായിരുന്നു കലോത്സവം.

ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയന്റെ ഡയറക്ടര്‍ ഫാ. പോള്‍ വെട്ടിക്കാട്ടിന്റെ നേതൃത്വത്തില്‍, ഫാ. ജോയി വയലില്‍ (എസ്.എം.ബി.സി.ആര്‍ കലോത്സവം ഡയറക്ടര്‍), ഫാ. ടോണി പഴയകുളം, ഫാ. ജിമ്മി പുലിക്കുന്നേല്‍, ഫാ. ജോസ് പൂവാലിക്കുന്നേല്‍, ഫാ. ഷിബി വേലംപറമ്പില്‍, ഫിലിപ്പ് കണ്ടോത്ത് (എസ്.എം.ബി.സി.ആര്‍ ട്രഷറര്‍), റോയി സെബാസ്റ്റിയന്‍ (എസ്.എം.ബി.സി.ആര്‍ കലോത്സവം കോഡിനേറ്റര്‍), സിസ്റ്റര്‍ ഗ്രേസ് മേരി, സിസ്റ്റര്‍ ലീനാ മേരി, ജോജി, ജിജി ജോണ്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഗ്ലോസ്ടറിലെ സോണിയുടെ നേതൃത്വത്തിലുള്ള ഗായകസംഘം അതിമനോഹരമായ ഗാനാലാപനത്തോടു കൂടി മനോഹരമായി തയ്യാറാക്കിയ സ്‌കൂളിന്റെ പ്രധാന വേദിയില്‍ ബൈബിള്‍ പ്രതിഷ്ഠ നടത്തി. ശേഷം നിലവിളക്ക് കൊളുത്തി ഔദ്യോഗികമായി ബൈബിള്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിവിധ പ്രായത്തിലുള്ള കുട്ടികളുടെ കലാപരിപാടികള്‍ നടന്നു. വൈകീട്ട് നടന്ന പൊതു സമ്മേളനത്തില്‍ ചീഫ് ഗസ്റ്റായി, മിസിസ് കാരോള്‍ ബറോണ്‍ (ഹെഡ് ടീച്ചര്‍, സെന്റ് പീറ്റര്‍ കാത്തോലിക് പ്രൈമറി സ്‌കൂള്‍, ഗ്ലോസ്ടര്‍) എത്തുകയുണ്ടായി. ഫാ. ജോയ് വയലില്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ഫാ. പോള്‍ വെട്ടിക്കാട്ട്, ഫാ. ജോസ് പൂവാനിക്കുന്നേല്‍, ഫാ. സിബി വേലംപറമ്പിലും യോഗത്തില്‍ സന്നിഹിതരായിരുന്നു. ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയന്റെ ട്രസ്റ്റീ ഫിലിപ്പ് കണ്ടോത്ത് എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു. കലോത്സവത്തിന്റെ കോഡിനേറ്റര്‍ റോയ് സെബാസ്റ്റ്യന്‍ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി.

200ല്‍പ്പരം കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ടായിരുന്ന വികച്ച രീതിയിലുള്ള സ്റ്റേജുകള്‍ അടങ്ങിയ ക്രിപ്ട് സ്‌കൂള്‍ രൂപതാ കലോത്സവത്തിന് അനുയോജ്യമാണെന്ന് റീജിയന്റെ മറ്റ് സെന്ററുകളില്‍ നിന്നെത്തിയവര്‍ അഭിപ്രായപ്പെട്ടു.

ജിജി ജോണിന്റെ നേതൃത്വത്തില്‍ ഫുഡ് ടീം മിതമായ നിരക്കില്‍ മുഴുവന്‍ പേര്‍ക്കും ആസ്വാദ്യകരമായി ഭക്ഷണം നല്‍കുകയുണ്ടായി. ഗ്ലോസ്ടറിലെ വെച്ച് നടന്ന ആദ്യത്തെ ഈ റീജിയണല്‍ ബൈബിള്‍ കലോത്സവത്തില്‍ ഫിലിപ്പ് കണ്ടോത്തിന്റെ നേതൃത്വത്തിലുള്ള 45 അംഗ കമ്മറ്റി സജീവ പങ്കാളിത്വം വഹിച്ചു. സീറോ മലബാര്‍ ബ്രിട്ടന്‍ ബൈബിള്‍ കലോത്സവ ടീം അംഗങ്ങളായ ജോജി മാത്യു, സിജി, ജോമി ജോണ്‍, അനിത മാര്‍ട്ടിന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫ്രണ്ട് ഓഫീസ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു.

റോയി സെബാസ്റ്റിയന്റെയും ഫിലിപ്പ് കണ്ടോത്തിന്റെയും നേതൃത്വത്തില്‍ കലോത്സവം മികച്ച രീതിയിലുള്ള പ്രവര്‍ത്തനമാണ് നടന്നുവന്നത്. സമയത്ത് തുടങ്ങിയ കൃത്യ സമയത്ത് അവസാനിപ്പിച്ച് പരിപാടി ഉന്നത നിലവാരം പുലര്‍ത്തി.

ഹെയര്‍ഫീല്‍ഡ്: വെസ്റ്റ്മിന്‍സ്റ്റര്‍ അതിരൂപതാ ചാപ്ലൈന്‍സിയുടെ കീഴിലുള്ള കുര്‍ബ്ബാന സെന്ററായ ഹെയര്‍ഫീല്‍ഡ് സെന്റ് പോള്‍സ് കത്തോലിക്കാ ദേവാലയത്തില്‍ വെച്ച് പരിശുദ്ധ ദൈവ മാതാവിന്റെ ജപമാലതിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. ലണ്ടനിലെ പ്രശസ്തമായ തിരുനാളുകളിലൊന്നായി ശ്രദ്ധേയമായ ഹെയര്‍ഫീല്‍ഡു തിരുനാള്‍ ഒക്ടോബര്‍ 13നു ശനിയാഴ്ച ഉച്ചകഴിഞ്ഞു 2.15നു പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്നതായിരിക്കും.

ഫാദര്‍ ജിജി പുതു വീട്ടില്‍ ആഘോഷമായ തിരുന്നാള്‍ സമൂഹ ബലിയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു തിരുന്നാള്‍ സന്ദേശം നല്‍കുന്നു. ചാപ്ലയിന്‍ ഫാദര്‍ സെബാസ്റ്റ്യന്‍ ചാമക്കാല സഹകാര്‍മ്മിനായിരിക്കും. തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ ലദീഞ്ഞ്, പ്രദക്ഷിണം, നേര്‍ച്ച വെഞ്ചിരിപ്പ് തുടര്‍ന്നു നേര്‍ച്ച വിതരണവും ഉണ്ടായിരിക്കുന്നതാണ്.

തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കു ചേര്‍ന്ന് പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥത്തില്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും സസ്‌നേഹം ക്ഷണിച്ചു കൊള്ളുന്നതായി ചാപ്ലയിന്‍ ഫാദര്‍ സെബാസ്റ്റ്യന്‍ ചാമക്കാലയും, ട്രസ്റ്റിമാരായ ജോമോന്‍ കൈതമറ്റം, അജിത് ആന്റണിയും പള്ളിക്കമ്മിറ്റിയും അറിയിക്കുന്നു.

2 Merle Avenue, Harefield, Uxbridge UB9 6DG

ലണ്ടന്‍: സുവിശേഷവല്‍ക്കരണത്തോടൊപ്പംപ്രാര്‍ത്ഥനകളും, അനുഭവ സാക്ഷ്യങ്ങളും പങ്കിട്ടു സുദൃഢമായ കുടുംബവും, ശക്തമായ കൂട്ടായ്മയും രൂപപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കി രൂപതാ തലത്തില്‍ സംഘടിപ്പിക്കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനുകള്‍ നവംബര്‍ 4 ശനിയാഴ്ച ലണ്ടനിലെ ഹാരോ ലെഷര്‍ സെന്ററില്‍ നടത്തപ്പെടുന്ന കണ്‍വെന്‍ഷനോടെ സമാപിക്കും.

ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷനില്‍ അഭിഷേകങ്ങളും വരദാനങ്ങളും സ്വീകരിക്കുവാന്‍ ആയിരങ്ങള്‍ തിരുവചന വേദിയിലേക്ക് എത്തുമ്പോള്‍ ജീവിക്കുന്ന ക്രിസ്തുവിന്റെ അടയാളങ്ങളും അനുഗ്രഹങ്ങളും അനുഭവേദ്യമാവാനും റീജണല്‍ തലത്തില്‍ ആത്മീയമായ ഒരുക്കവും, പ്രാര്‍ത്ഥനയുമായി മദ്ധ്യസ്ഥ പ്രാര്‍ത്ഥനാ വളണ്ടിയേഴ്സും, ഒപ്പം വിശ്വാസി സമൂഹവും ഒരു മാസത്തിലേറെയായി തയ്യാറെടുപ്പിലാണ്.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ പരിശുദ്ധാത്മ ശുശ്രുഷകള്‍ നയിക്കുന്നതിലേക്കായി നിയോഗിക്കപ്പെട്ട ശക്തനായ തിരുവചന പ്രഘോഷകനും, സെഹിയോന്‍ മിനിസ്ട്രിയുടെ സ്ഥാപക ഡയറക്ടറും, പരിശുദ്ധാത്മ ശുശ്രുഷകളില്‍ അഭിഷിക്തനുമായ സേവ്യര്‍ഖാന്‍ വട്ടായില്‍ അച്ചനും ടീമും അഭിവന്ദ്യ പിതാവിനോടൊപ്പം ഹാരോ ലെഷര്‍ സെന്ററില്‍ പരിശുദ്ധ റൂഹാ കൃപാകള്‍ക്കായുള്ള ശുശ്രുഷകള്‍ നയിക്കുന്നതായിരിക്കും.

റീജണല്‍ കണ്‍വെന്‍ഷനുകളുടെ കലാശ ശുശ്രുഷ ലണ്ടനില്‍ പ്രഘോഷിക്കപ്പെടുമ്പോള്‍ ദൈവിക വരദാനങ്ങളും അനുഗ്രഹങ്ങളും ആത്മസന്തോഷവും, അത്ഭുത രോഗശാന്തികളും നേടിയെടുക്കാവുന്ന തിരുവചന ശുശ്രുഷകളില്‍ ഭാഗഭാക്കാകുവാനും ആവോളം അനുഭവിക്കുവാനും മുഴുവന്‍ മക്കളും വിശ്വാസപൂര്‍വ്വം പ്രാര്‍ത്ഥനാനിരതരായി എത്തിച്ചേരുവാന്‍ വികാരി ജനറാള്‍ ഫാ.തോമസ് പറയടിയില്‍, കോര്‍ഡിനേറ്റര്‍ ഫാ.ജോസ് അന്ത്യാംകുളം, ചാപ്ലൈന്‍മാരായ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല, ഫാ.ഹാന്‍സ് പുത്തന്‍കുളങ്ങര ഒപ്പം സംഘാടക സമിതിയും സസ്‌നേഹം ക്ഷണിച്ചു കൊള്ളുന്നു.

രാവിലെ 9:00ന് ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ ശുശ്രുഷകള്‍ വൈകുന്നേരം 5:00 മണിക്ക് സമാപിക്കും.

ധ്യാന പരിസരങ്ങളില്‍ നിയന്ത്രിത കാര്‍ പാര്‍ക്ക് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

ഷാജി വാട്ഫോര്‍ഡ് : 07737702264;
ജോമോന്‍ ഹെയര്‍ഫീല്‍ഡ്:07804691069
സിറിയക്ക് മാളിയേക്കല്‍: 07446355936

കണ്‍വെന്‍ഷന്‍ വേദിയുടെ വിലാസം:

Harrow Leisure Centre, Christchurch Avenue,
Harrow, HA3 5BD

ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത സ്ഥാപിതമായതിന്റെയും പ്രഥമമെത്രാനായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭിഷിയ്തനായിതിന്റെയും രണ്ടാം വാര്‍ഷികം ചൊവ്വാഴ്ച്ച(ഒക്ടോബര്‍ 09) പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ നടക്കും. രാവിലെ 11 മണിക്ക് നടക്കുന്ന ദിവ്യബലിക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികരായും ഓരോ വി. കുര്‍ബാന സെന്റ്‌റുകളില്‍ നിന്നുള്ളവര്‍ പ്രതിനിധികളായും ദിവ്യബലിയില്‍ പങ്കുചേരും.

ഉച്ചയ്ക്കുശേഷം വൈദികരുടെയും അല്‍മായ പ്രതിനിധികളുടെയും സംയുക്തസമ്മേളനം നടക്കും. രൂപതയുടെ മുമ്പോട്ടുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും ആലോചനകളും രൂപതാധ്യക്ഷന്‍ നേതൃത്വത്തില്‍ നടക്കും. 2016 ഒക്ടോബര്‍ 9ന് ഔദ്യോഗികമായി ആരംഭിച്ച ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭ ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന സീറോ മലബാര്‍ സഭാംഗങ്ങളെ ഒരുമിച്ചു കൂട്ടാനും വിശ്വാസികളുടെ ആത്മീയ അടിത്തറ കൂടുതല്‍ ശക്തമാക്കാനും സീറോ മലബാര്‍ സഭാ ചൈതന്യം കൂറവുകൂടാതെ അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യാനുള്ള ഉത്തരവാദിത്വം പ്രാത്സാഹിപ്പിക്കാനും പരമ്പരാഗത സുറിയാനി ക്രിസ്തീയ കുടുംബ ചൈതന്യം നിലനിര്‍ത്താന്‍ പുതിയ തലമുറയെ സഹായിക്കുന്നതുള്‍പ്പെടെയുള്ള നിരവധി കാര്യങ്ങള്‍ രൂപത ശ്രദ്ധ പതിപ്പിച്ചിരിക്കുന്നു.

രൂപതയ്ക്ക് ശക്തമായ നേതൃത്വം നല്‍കുന്ന അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മികവും ദീര്‍ഘവീക്ഷണങ്ങളും രൂപതയുടെ മുതല്‍ക്കൂട്ടാണ്. വരാനിരിക്കുന്ന രണ്ടാം അഭിഷേകാഗ്നി ബൈബിള്‍ കണ്‍വെന്‍ഷനും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ബൈബിള്‍ കലോത്സവ മത്സരങ്ങളും സഭാംഗങ്ങളെ സുവിശേഷ ചൈതന്യത്തില്‍ നിറയ്ക്കുന്നവയാണ്. ദൈവഹിതപ്രകാരം രൂപതയുടെ വളര്‍ച്ചയ്ക്കും പ്രവര്‍ത്തനങ്ങളും വരും വര്‍ഷങ്ങളില്‍ ശക്തമായി മുന്നോട്ട്‌പോകാന്‍ ചൊവ്വാഴ്ച്ച നടക്കുന്ന കൃതജ്ഞതാബലിയില്‍ രൂപതാധ്യക്ഷനോടപ്പം ദൈവജനം ഒന്നുചേര്‍ന്ന് പ്രാര്‍ത്ഥിക്കും.

ബര്‍മിംങ്ഹാം: പരിശുദ്ധ ദൈവമാതാവിനോടുള്ള ജപമാല ഭക്തിയെ ആദരപൂര്‍വ്വം ഏറ്റുപറഞ്ഞുകൊണ്ട് ഒക്ടോബര്‍മാസ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ 13ന് നടക്കും. ഫാ. സോജി ഓലിക്കല്‍ കണ്‍വെന്‍ഷന്‍ നയിക്കും. അത്യത്ഭുതകരമായ രോഗശാന്തിയും വിടുതലും തത്ഫലമായുള്ള നിരവധി സാക്ഷ്യങ്ങളുമാണ് രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനിലൂടെ ബഥേലില്‍ ഓരോമാസവും നടക്കുന്നത്.

വചനം മനുഷ്യനായ് അവതരിക്കാന്‍ ജീവിതമേകിയ മരിയാംബികയോടുള്ള പ്രത്യേക ജപമാല മഹത്വത്തിന്റെ ഒക്ടോബറില്‍ ദൈവമാതാവിന്റെ മധ്യസ്ഥതയാല്‍ യേശുനാമത്തില്‍ പ്രകടമായ അഭുതങ്ങളും അടയാളങ്ങളും വര്‍ഷിക്കാന്‍ ശക്തമായ ഉപവാസ മധ്യസ്ഥ പ്രാര്‍ത്ഥനയുമായി സെഹിയോന്‍ കുടുംബം ഒരുങ്ങിക്കഴിഞ്ഞു. ദേശഭാഷാ വ്യത്യാസമില്ലാതെ ആയിരങ്ങള്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷനില്‍ ഇത്തവണ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ബിഷപ്പ് മാര്‍. ജോസഫ് സ്രാമ്പിക്കല്‍, തൃശൂര്‍ ഷെക്കീനായ് മിനിസ്ട്രി ഡയറക്ടറും പ്രശസ്ത വചന പ്രഘോഷകനുമായ ബ്രദര്‍ സന്തോഷ് കരുമത്ര എന്നിവരും പങ്കെടുക്കും. മള്‍ട്ടികള്‍ച്ചറല്‍ ഉപഭോഗ സംസ്‌കാരത്തിന്റെ പിടിയിലമര്‍ന്ന യു.കെയിലും യൂറോപ്പിലും കഴിഞ്ഞ അനേക വര്‍ഷങ്ങളായി സ്ഥിരമായി എല്ലാമാസവും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വിശ്വാസ ജീവിതത്തില്‍ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങള്‍ വിവിധ ശുശ്രൂഷകളിലൂടെ പകര്‍ന്നു നല്‍കാന്‍ സാധിക്കുന്നത് രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്റെ പ്രധാന സവിശേഷതയാണ്.

കുട്ടികള്‍ക്കായി ഓരോതവണയും ഇംഗ്ലീഷില്‍ പ്രത്യേക കണ്‍വെന്‍ഷന്‍ തന്നെ നടക്കുന്നു. അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനിലും മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ യു.കെയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റര്‍ എന്ന കുട്ടികള്‍ക്കായുള്ള മാസിക ഓരോരുത്തര്‍ക്കും സൗജന്യമായി നല്‍കിവരുന്നു. കുറഞ്ഞ സമയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ലിറ്റല്‍ ഇവാഞ്ചലിസ്‌റ് എന്ന പുസ്തകവും വളര്‍ച്ചയുടെ പാതയില്‍ കുട്ടികള്‍ക്ക് വഴികാട്ടിയാവുന്നു.

രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കണ്‍വെന്‍ഷനില്‍ കടന്നുവരുന്ന ഏതൊരാള്‍ക്കും മലയാളത്തിലും ഇംഗ്ലീഷിലും, മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വല്‍ ഷെയറിംങ്ങിനുമുള്ള സൗകര്യം ഉണ്ടായിരിക്കും. വിവിധ പ്രായക്കാരായ ആളുകള്‍ക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിള്‍, പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍, മറ്റ് പ്രസിദ്ധീകരണങ്ങള്‍ എന്നിവ കണ്‍വെന്‍ഷന്‍ സെന്ററില്‍ ലഭ്യമാണ്.
പതിവുപോലെ രാവിലെ 8ന് മരിയന്‍ റാലിയോടെ തുടങ്ങുന്ന കണ്‍വെന്‍ഷന്‍ വൈകിട്ട് 4ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ കണ്‍വെന്‍ഷന്‍ സമാപിക്കും.

കണ്‍വെന്‍ഷനായുള്ള പ്രാര്‍ത്ഥനാ ഒരുക്ക ശുശ്രൂഷ ബര്‍മിങ്ഹാമില്‍ നടന്നു. കണ്‍വെന്‍ഷന്റെ ആത്മീയവിജയത്തിനായി പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും ഈ ജപമാലമാസത്തില്‍ 13ന് രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് യേശുനാമത്തില്‍ ക്ഷണിക്കുന്നു.

വിലാസം:

ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംങ്ഹാം.( Near J1 of the M5)
B70 7JW.

കൂടുതല്‍ വിവരങ്ങള്‍ക്ക്;

ഷാജി:07878149670.
അനീഷ്: 07760254700
ബിജുമോന്‍ മാത്യു:07515368239

Sandwell and Dudleyട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യു.കെയുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്;

ടോമി ചെമ്പോട്ടിക്കല്‍: 07737935424
ബിജു എബ്രഹാം: 07859 890267

1981 ഒക്‌ടോബറിലാണ് ഞാന്‍ ഉഴവൂര്‍ കോളജില്‍ ചേര്‍ന്നത്. അന്ന് ഗോരേത്തിയമ്മയാണ് ഉഴവൂര്‍ കോളജിന്റെ പ്രിന്‍സിപ്പല്‍. കരിസ്മാറ്റിക് ധ്യാനങ്ങള്‍ കേരളത്തില്‍ സജീവമാകുന്ന കാലഘട്ടം. കോളജിലും കരിസ്മാറ്റിക് ധ്യാനങ്ങള്‍ നടത്തിയിരുന്നു. ആ കരിസ്മാറ്റിക് ധ്യാനത്തില്‍ പങ്കെടുത്ത ജോസഫ് കൊച്ചുതാഴം എന്ന ബോട്ടണി ലക്ചറര്‍ ദൈവവിളി ഉണ്ടായതിന്റെ ഫലമായി അപ്പോള്‍ പൂനാ പേപ്പല്‍ സെമിനാരിയില്‍ വൈദിക വിദ്യാര്‍ത്ഥിയാണ്. കോളജില്‍ നിന്നും അദ്ദേഹത്തിന് ദീര്‍ഘകാല അവധിയാണ് നല്‍കിയിരിക്കുന്നത്. ഒരു ഇളയ സഹോദരനോട് എന്നപോലെ ഉള്ള സ്‌നേഹവാത്സല്യങ്ങളാണ് ഗോരേത്തിയമ്മ എന്നോട് കാട്ടിയിരുന്നത്. സ്വകാര്യ സംഭാഷണങ്ങളില്‍ ബ്രദര്‍ കൊച്ചുതാഴത്തിനെപ്പറ്റി എന്നോട് ഉത്സാഹത്തോടെ സംസാരിക്കുമായിരുന്നു. 1982 ഫെബ്രുവരി മാസത്തില്‍ സിസ്റ്റര്‍ എന്റെ കൈയ്യില്‍ ഒരു സര്‍ക്കുലര്‍ തരികയുണ്ടായി. സേവ്യര്‍ ബോര്‍ഡ് ഓഫ് ഹയര്‍ എഡ്യുക്കേഷന്റെ ആഭിമുഖ്യത്തില്‍ കൊടൈക്കനാലില്‍ ഒരാഴ്ച നീണ്ടുനില്ക്കുന്ന കോളജ് അധ്യാപകര്‍ക്കുവേണ്ടിയുള്ള കരിസ്മാറ്റിക്  ധ്യാനത്തെക്കുറിച്ചുള്ള അറിയിപ്പായിരുന്നു അത്. അങ്ങനെ സിസ്റ്ററിന്റെ പ്രേരണയാല്‍ ഞങ്ങള്‍ നാലുപേര്‍ ഷെമ്പഗനൂരിലെ സേക്രട്ട് ഹാര്‍ട്ട് കോളജില്‍ നടക്കുന്ന കരിസ്മാറ്റിക് ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ തീരുമാനിച്ചു. മലയാളം ഡിപ്പാര്‍ട്ടുമെന്റില്‍ നിന്ന് ഞാനും ചാക്കോസാറും. ഇംഗ്ലീഷ് ഡിപ്പാര്‍ട്ടുമെന്റില്‍ നിന്ന് തോമസ് വെട്ടിക്കല്‍, ബോട്ടണി ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും ജോസ് കോരക്കുടിലില്‍.

ഏപ്രില്‍ മാസത്തിന്റെ ആദ്യ ആഴ്ചയില്‍ ഒരു ദിനം കോട്ടയത്ത് ആനന്ദ് തീയേറ്ററില്‍  സെക്കന്റ്‌ ഷോ കണ്ട് വെളുപ്പിനുള്ള മധുര ബസില്‍ കയറി ഞങ്ങള്‍ തേനിയില്‍ ഇറങ്ങി. തേനിയില്‍ നിന്നും പെരിയകുളം ബത്‌ലിഗുണ്ടാ വഴി തണുപ്പുള്ള ഒരു സായാഹ്നത്തില്‍ ഷെമ്പകനൂര്‍ കോളജിന്റെ മുന്‍പില്‍ ഞങ്ങള്‍ ബസ് ഇറങ്ങി. വിശാലമായ ഒരു പ്രദേശത്ത് തല ഉയര്‍ത്തി നില്‍ക്കുന്ന ഒരു കെട്ടിട സമുച്ചയം. അങ്ങ് അകലെ മഞ്ഞണിഞ്ഞ കൊടൈമലകള്‍. ജസ്യൂട്ട് വൈദികരുടെ കോളജാണത്. പല കാരണങ്ങള്‍കൊണ്ട് ആ കോളജ് ഇന്ന് നിര്‍ത്തിയിരിക്കുകയാണ്. ഇപ്പോള്‍ ഇതുപോലെ ക്യാമ്പുകളും സെമിനാറുകളുമൊക്കെയാണ് അവിടെ നടന്നുവരുന്നത്. ദക്ഷിണേന്ത്യയിലെ പല കോളജുകളില്‍ നിന്നായി 50ഓളം അധ്യാപകര്‍. പുരുഷന്മാരും സ്ത്രീകളും കന്യാസ്തീകളുമുണ്ട്. റെജിസ്‌ട്രേഷന്‍ കഴിഞ്ഞ് എല്ലാവരും തമ്മില്‍ പരിചയപ്പെട്ടു. കേരളത്തില്‍ നിന്നും കുറെപ്പേരുണ്ട്. ബി.സി.എം. കോളജില്‍ നിന്ന് സിസ്റ്റര്‍ ഫ്‌ളെവര്‍ലിറ്റിന്റെ നേതൃത്വത്തില്‍ രണ്ടു അധ്യാപികമാര്‍. മംഗലാപുരം കോളജിലെ പ്രസിന്‍സിപ്പലായിരുന്ന സിസ്റ്റര്‍ എഡ്‌വിച്ച് ആയിരുന്നു ക്യാമ്പിന്റെ കോഓര്‍ഡിനേറ്റര്‍. സേവ്യര്‍ ബോര്‍ഡ് ഓഫ് ഹയര്‍ എഡ്യുക്കേഷന്റെ ഭാരവാഹി കൂടിയായിരുന്നു അവര്‍. ഒരു കന്യാസ്ത്രീയുടെ ഭാവശുദ്ധിയോടുകൂടി അവര്‍ എപ്പോഴും ഞങ്ങള്‍ക്ക് ഉപേദശങ്ങള്‍ നല്‍കിയിരുന്നു. ഗോരേത്തിയമ്മയുടെ സുഹൃത്തും കൂടിയായിരുന്നു അവര്‍. നിശബ്ദരായിക്കുവാന്‍ അവര്‍ എപ്പോഴും ഞങ്ങളെ പ്രേരിപ്പിച്ചുെകാണ്ടിരുന്നു.

ഫാദര്‍ ജിനോ ഹെന്‍ട്രിക്കസ് എന്ന മംഗലാപുരംകാരന്‍ വൈദികനായിരുന്നു ധ്യാനഗുരു. ശുദ്ധമായ ഇംഗ്ലീഷില്‍ അദ്ദേഹം തന്റെ ധ്യാനപ്രസംഗങ്ങള്‍ നടത്തി. ഇടയ്ക്കിടയ്ക്ക് ആരാധനകളും മറ്റു ശുശ്രൂഷകളും സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തിലാണ് നടന്നിരുന്നത്. ചെന്നതിന്റെ പിറ്റേന്ന് ഞാന്‍ ഗോരേത്തിയമ്മയ്ക്ക് അവിടെനിന്നൊരു കത്തയച്ചു. ആ കത്തില്‍ ധ്യാനത്തിന്റെ നല്ല വശങ്ങളാണ് ഞാന്‍ എഴുതിയിരുന്നത്. ആ കത്തിനെക്കുറിക്ക് സിസ്റ്റര്‍ പലരോടും സംസാരിച്ചുവത്രേ!. ബ്രദര്‍ കൊച്ചുതാഴത്തിനെപ്പോലെ മറ്റൊരു ബ്രദര്‍ പൂഴിക്കുേന്നലിനെ സിസ്റ്റര്‍ സങ്കല്പിച്ചുകാണും! പരിശുദ്ധാാവിന്റെ കൃപയ്ക്കുവേണ്ടിയുള്ള അഭിഷേക പ്രാര്‍ത്ഥനകളും രോഗശാന്തി ശുശ്രൂഷകളും ഒക്കെയായി അഞ്ചുദിവസം നീണ്ടുനിന്ന ആ ധ്യാനം അവസാനിച്ചു. ഒരു ദിവസം ഉപവാസവും ഉണ്ടായിരുന്നു. ധ്യാനം കഴിഞ്ഞതിന്റെ പിറ്റേദിവസം കൊടൈക്കനാല്‍ കാഴ്ചകള്‍ക്കായി സിസ്റ്റര്‍ ഞങ്ങളെ കൊണ്ടുപോയി. എല്ലാവരും അവരവരുടെ കോളജുകളില്‍ പ്രയര്‍ ഗ്രൂപ്പുകളുണ്ടാക്കി ധ്യാനത്തിന്റെ അരൂപി നിലനിര്‍ത്തണെമന്ന് ഉപേദശിച്ച്  സിസ്റ്റര്‍ എഡ്‌വിച്ച് ഞങ്ങളെ യാത്രയാക്കി. പിറ്റെ വര്‍ഷം മാര്‍ച്ചുമാസത്തില്‍ ഗൊരേത്തിയമ്മ വീണ്ടും വിളിച്ച് ഫോളോ അപ്പ് ധ്യാനത്തിന്റെ സര്‍ക്കുലര്‍ കാട്ടിത്തന്നു. വീണ്ടും ഷെമ്പഗനൂര്‍ക്ക് പോകാനുള്ള ഉത്സാഹം. ഈ സമയം പ്രാല്‍സാറും ഹിന്ദിയിലെ എം. ജെ. തോമസ് സാറുമായി ഞാന്‍ വലിയ സൗഹൃദത്തിലായിരുന്നു. ഇത്തരം കാര്യങ്ങളില്‍ കടുത്ത വിമര്‍ശകരായിരുന്നെങ്കിലും കൊടൈക്കനാലില്‍ ഒരാഴ്ച താമസിക്കാമെന്നുള്ള എന്റെ പ്രേരണയ്ക്ക് വഴങ്ങി അവരും പോരുവാന്‍ സമ്മതിച്ചു. ചാക്കോസാറും ജോസ് കോരക്കുടിയും ഒഴിഞ്ഞുമാറി. അങ്ങനെ 1983 ഏപ്രില്‍ മാസത്തിന്റെ ആദ്യവാരത്തില്‍ പ്രാല്‍ജി, ഗുരുജി, വെട്ടിക്കന്‍, പിന്നെ ഞാനും മധുര ബസില്‍ തേനിയില്‍ ഇറങ്ങി. പെരിയകുളം ബത്‌ലിഗുണ്ടാവഴി കൊടൈക്കനാലില്‍ എത്തി. ഇത്തവണ ക്യാമ്പില്‍ പകുതിയോളം പഴയ ആള്‍ക്കാരും പകുതിയോളം പുതിയ ആള്‍ക്കാരുമാണ്. സിസ്റ്റര്‍ എഡ്‌വിച്ച് വീണ്ടും ഉപദേശങ്ങള്‍ നിരത്തി. പ്രാല്‍ജിയും ഗുരുജിയും ഉപേദശങ്ങളെ ഹാസ്യഭാവങ്ങേളാടെ സ്വീകരിച്ചു. പ്രാല്‍ജിയുടെ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാതെ വന്നപ്പോള്‍ അദ്ദേഹത്തിന്റെ തലയില്‍ കൈവച്ച് ”ഓ ജീസസ്! ഹാവ് മേഴ്‌സി ഓണ്‍ യുവര്‍ സണ്‍” എന്നു വിലപിച്ചു. പ്രാല്‍ജിയും ഗുരുജിയും ഒരു മുറിയിലും ഞാനും വെട്ടിക്കനും മറ്റൊരു മുറിയിലുമാണ് കരിമ്പടം പുതച്ച് ഉറങ്ങിയിരുന്നത്.

സായാഹ്നങ്ങളില്‍ ഞങ്ങള്‍ പൂന്തോട്ടങ്ങളിലൂടെ നടന്നു. യൂക്കാലി മരത്തണലില്‍ വിശ്രമിച്ചു. പ്രകൃതിഭംഗി ആസ്വദിച്ചു. സന്ധ്യകളില്‍ അത്താഴത്തിനു മുന്‍പ് ചില കുസൃതികളില്‍ മുഴുകി. ഫ്രിറ്റ്‌സ് എന്ന സഹോദരനാണ് ആദ്യ ദിവസത്തെ ക്ലാസ്സുകള്‍ നയിച്ചത്. മര്‍ച്ചന്‍ട് നേവിയില്‍ കപ്പിത്താനായിരുന്ന ഫ്രിറ്റ്‌സ് ജോലി ഉപേക്ഷിച്ച് ഇപ്പോള്‍ സുവിശേഷപ്രഘോഷണത്തിലാണ്. വെളുത്ത പാന്റ്‌സും മുട്ടോളമെത്തുന്ന ജുബ്ബയും കഴുത്തില്‍ വലിയ കുരിശുമാലയുമായി ഫാദര്‍ ജിനോ ഹെന്‍ട്രിക്കസ് പിന്നെ ധ്യാനത്തിന്റെ നിയ്രന്തണം ഏറ്റെടുത്തു. ശുദ്ധമായ ഇംഗ്ലീഷില്‍ വശ്യസുന്ദരമായ സ്വരത്തില്‍ അവതരണ ഭംഗിയോടെയുള്ള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ആകര്‍ഷകമായിരുന്നു. ഹോളിസ്പിരിറ്റിനു വേണ്ടിയുള്ള പ്രാര്‍ത്ഥനകളും രോഗശാന്തി ശുശ്രൂഷകളും വീണ്ടും ആവര്‍ത്തിച്ചു. രോഗശാന്തി ശുശ്രൂഷയില്‍ ദീര്‍ഘകാലമായി ഉണ്ടായിരുന്ന കാല്‍മുട്ടിലെ വേദന അപ്രത്യക്ഷമായതില്‍ ഗുരുജിസാര്‍ ആഹ്ലാദിക്കുകയും അല്ലേലുയ്യ വിളിച്ച് ‘പ്രയ്‌സ് ദ ലോഡ്’ ഏറ്റുപറയുകയും ചെയ്തു. എന്നാല്‍ പിറ്റെദിവസം കാല്‍മുട്ടിലെ വേദന വീണ്ടും പ്രത്യക്ഷപ്പെട്ടപ്പോള്‍ അല്ലേലുയ്യ വിളിക്കാതെയും പ്രയ്‌സ് ദ ലോഡ് പറയാതെയും ഞങ്ങളോടു ദേഷ്യപ്പെട്ടു.

ധ്യാനം സമാപിച്ച സായാഹ്നത്തില്‍ കൊടൈക്കനാല്‍ തടാകത്തില്‍ ഞങ്ങള്‍ ബോട്ടുയാത്ര നടത്തി. പാട്ടുകള്‍ പാടി. തടാകത്തോടു ചേര്‍ന്നുള്ള ഒരു ചെറിയ റസ്റ്റോറന്റില്‍ പൊരിച്ച കോഴിയും മൊരിച്ച ചപ്പാത്തിയും കഴിച്ചു. പിറ്റേദിവസം രാവിലത്തെ ബസില്‍ ഞങ്ങള്‍ തിരികെ യാത്രയായി. കുമളിയില്‍ വച്ച് ഞങ്ങളെ കയറ്റാതെ പോയ പച്ചനിറത്തിലുള്ള കെ.എസ്.ആര്‍.റ്റി.സി. എക്‌സ്പ്രസ് ബസിനെ നോക്കി ചീത്തവിളിച്ചു. കുറെ മുന്നോട്ടുപോയ ബസ് ഇതാ തിരികെ പുറകോട്ടുവരുന്നു. ഞങ്ങളെ ഭയപ്പെട്ടിട്ട് കണ്ടക്ടര്‍ മണിയടിച്ച് ബസ് പുറകോട്ടു കൊണ്ടുവരുന്നത് ഞങ്ങളെ കയറ്റാനാണെന്നു കരുതി. എന്നാല്‍ ബസിന്റെ ഡോര്‍ തുറക്കാതെ അവന്‍ ഞങ്ങളെ പരസ്യമായി ചീത്തവിളിച്ചു. ഞങ്ങളുടെ അപ്പനും അമ്മയ്ക്കുമെല്ലാം അവന്‍ വിളിച്ചുകൊണ്ടേയിരുന്നു. അപ്രതീക്ഷിതമായ ചീത്തവിളിയുടെ മുന്‍പില്‍ ഞങ്ങള്‍ പാവം അധ്യാപകര്‍ സ്തബ്ധരായി നിന്നു. ഞങ്ങളെ കയറ്റാതെ മണിയടിച്ച് അവന്‍ ബസ് വീണ്ടും മുന്നോട്ടെടുത്തപ്പോള്‍ ഗുരുജി കൈ ഉയര്‍ത്തി പറഞ്ഞു ‘പ്രയ്‌സ് ദ ലോഡ്’! അടുത്ത ബസിനായി ഞങ്ങള്‍ കാത്തുനിന്നു.

ന്യൂസ് ഡെസ്ക്

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഉൾപ്പെട്ട പീഡനാരോപണക്കേസിൽ കെസിബിസിയുടെ നിലപാടുകൾ പ്രസിഡന്റ് ഡോ. സൂസൈ പാക്യം ഔദ്യോഗികമായി വിശദീകരിച്ചു. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ കെ സി ബി സിക്കെതിരെ ഉയർന്ന വിമർശനങ്ങളുടെ അടിസ്ഥാനത്തിലാണ് കെസിബിസി അധ്യക്ഷൻ നേരിട്ട് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കുറവിലങ്ങാട്ട് കോൺവന്റിലെ കന്യാസ്ത്രീ നല്കി പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ്‌ ചെയ്യപ്പെട്ട ജലന്ധർ ബിഷപ്പായ ഫ്രാങ്കോ മുളയ്ക്കൽ ഇപ്പോൾ ജയിലിലാണ്. പാലാ സബ് ജയിലിൽ കഴിയുന്ന ഫ്രാങ്കോയുടെ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളിയിരുന്നു. ഇതിനു മുമ്പ് രണ്ട് തവണ കെ സി ബി സി ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വക്താവ് വഴി നിലപാട് വെളിപ്പെടുത്തിക്കൊണ്ട് സർക്കുലർ ഇറക്കിയിരുന്നു.

“ആനുകാലിക സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ കെസിബിസിയെ തെറ്റിദ്ധരിക്കുകയും വിമർശനം ഏറ്റുവാങ്ങേണ്ടിയും വന്ന അവസരമാണിത്. ജലന്ധർ രൂപതാദ്ധ്യക്ഷനെതിരെ ഒരു സന്യാസിനി ഉന്നയിച്ച ലൈംഗികാരോപണമാണ് ചർച്ചാ വിഷയം. വർഷങ്ങളായി ഈ സന്യാസിസിനി അടിച്ചമർത്തലും ഭീഷണിയും അപമാനവും സഹിക്കുന്നു എന്നതാണ് പരാതി. ഡൽഹിയിലെ നുൺഷ്യോയ്ക്കും സിബിസിഐ അധ്യക്ഷനും റോമിലെ ഉത്തരപ്പെട്ടവർക്കും കേരളത്തിലെ ചില മെത്രാൻമാർക്ക് വ്യക്തിപരമായും ഇതുമായി ബന്ധപ്പെട്ട് പരാതി കൊടുത്തിരുന്നുവെന്നും  എന്നാൽ സഭയുടെ ഭാഗത്തു നിന്നും പരിഹാരത്തിനായുള്ള എല്ലാ വാതിലുകളും അടഞ്ഞപ്പോൾ പോലീസിന് പരാതി നല്കി എന്നുമാണ് സമർപ്പിതയുടെ വിശദീകരണം”. ഡോ. സൂസൈ പാക്യം പറഞ്ഞു.

“വളരെയേറെ ഗൗരവകരമായി എടുക്കേണ്ട ഒരു വിഷയമാണിത്. കെസിബിസി അദ്ധ്യക്ഷൻ എന്ന നിലയിൽ പ്രശ്ന പരിഹാരത്തിൽ നിന്നും നിലപാട് വ്യക്തമാക്കുന്നതിൽ നിന്നും ഞാനൊഴിഞ്ഞു മാറുന്നു എന്നതാണ് എനിക്കെതിരായ ആക്ഷേപം”. സൂസൈ പാക്യം വ്യക്തമാക്കി. ഈ പശ്ചാത്തലത്തിൽ ചില വസ്തുതകൾ എല്ലാവരുടെയും ശ്രദ്ധയിൽ കൊണ്ടു വരേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

“പീഡനാരോപണം സംബന്ധിച്ച് കെസിബിസിക്ക് ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ല. കർദ്ദിനാൾ ആലഞ്ചേരിയ്ക്ക് ലഭിച്ച പരാതി വ്യക്തിപരവും സ്വകാര്യ സ്വഭാവമുള്ളതാകയാൽ ആ രീതിയിൽ കൈകാര്യം ചെയ്യപ്പെട്ടു എന്നാണ് അറിയുന്നത്. ഇവയിലൊന്നും ലൈംഗികാരോപണം ഉള്ളതായി സൂചനയില്ല. ജൂൺ മാസം അവസാനം പോലീസിൽ നല്കപ്പെട്ട പരാതിയേക്കുറിച്ച് കെസിബിസി അറിയുന്നതു പത്രമാധ്യമങ്ങളിൽ നിന്നാണ്. ന്യായം നിഷേധിക്കപ്പെട്ടുവെന്ന് തോന്നുന്ന അവസരങ്ങളിൽ പോലീസിൽ പരാതിപ്പെടുവാനുള്ള സന്യാസിനിയുടെ അവകാശത്തെയും സ്വാതന്ത്യത്തെയും കെസിബിസി മാനിക്കുന്നു. സഭയുടെ ഭാഗത്ത് നിന്ന് പരാതി സ്വീകരിച്ചവർ മുറപോലെ അന്വേഷണം നടത്തുകയും തക്ക സമയത്ത് തീരുമാനങ്ങളും തിരുത്തലുകളും ശിക്ഷണ നടപടികൾ ഉണ്ടാവുകയും ചെയ്യും. പോലീസ് അന്വേഷണം ആരംഭിച്ചതുകൊണ്ടും അതിന് മുൻഗണന നല്കാനുള്ളതുകൊണ്ടും സമാന്തരമായി പരസ്യമായ അന്വേഷണം സഭയുടെ ഭാഗത്തു നിന്ന് ഉണ്ടാവില്ല”.

“സത്യം അറിയാനും നീതി നടപ്പാക്കാനുള്ള പോലീസിന്റെ അന്വേഷണവുമായി സഭ അങ്ങേയറ്റം സഹകരിക്കും. പ്രശ്നത്തിന്റെ വാദിയും പ്രതിയും സഭാംഗങ്ങളാണ്. രണ്ടിലൊരാൾ കള്ളം പറയുന്നു. ആരു ജയിച്ചാലും ആരു തോറ്റാലും അതിന്റെ അപമാനവും വേദനയും മുറിവും സഭാ കുടുംബം മുഴുവൻ ഏറ്റെടുത്തേ മതിയാവൂ”.

അന്വേഷണം പൂർത്തിയായി വിധി വരുന്നതുവരെ ചിലർ വേട്ടക്കാരായും ചിലരെ ഇരകളായും നിശ്ചയിക്കുന്ന സമീപനത്തോട് കെസിബിസിക്ക് യോജിപ്പില്ല. ഇതിന്റെ മറവിൽ സഭയെ അടച്ചാക്ഷേപിക്കുന്നതിനെ കെസിബിസി അപലപിക്കുന്നു. പീഡനാരോപണവുമായി ബന്ധപ്പെട്ട് കേരളത്തിലെ പ്രശ്നം വളരെ സങ്കീർണ്ണമാണെന്നും സാധിക്കുകയാണെങ്കിൽ ജലന്ധർ ബിഷപ്പ് സ്ഥാനത്തു നിന്ന് മാറി നിന്ന് അന്വേഷണം നേരിടുകയാണ് വേണ്ടതെന്ന നിലപാട് നുൺഷ്യോയെയും സിബിസിഐയും അറിയിച്ചിരുന്നു എന്നും ഡോ. സൂസൈ പാക്യം പറഞ്ഞു. സെപ്റ്റംബർ 8 ന് സന്യാസിനികളുടെ സമരം ആരംഭിക്കുകയും മാധ്യമ വിചാരണ ശക്തമാവുകയും നിക്ഷിപ്ത താത്പര്യക്കാർ സഭയെ പ്രതികൂട്ടിൽ നിർത്തി ആക്ഷേപിക്കുന്ന അവസ്ഥ ഉണ്ടായി.

“സെപ്റ്റംബർ 12 ന് അന്വേഷണത്തെ സ്വാഗതം ചെയ്തുകൊണ്ടും സഹകരണം ഉറപ്പു നല്കിക്കൊണ്ടു കെസിബിസി പത്രക്കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ ചില രാഷ്ട്രീയ നേതാക്കളും സാമൂഹ്യ പ്രവർത്തകരും സംസ്ക്കാരിക പ്രവർത്തകരും സമരത്തെ അനുകൂലികുകയും കെസിബിസിയുടെയും സിബിസിഐയുടേയും ശവപ്പെട്ടി ഉണ്ടാക്കി സംസ്കാരം നടത്തുകയും ചെയ്തപ്പോൾ വളരെയേറെ വേദന തോന്നി”.

“കെസിബിസി ആരോടും പക്ഷഭേദം കാണിച്ചിട്ടില്ല. സത്യം ആരുടെ ഭാഗത്താണെന്ന് ഇനിയും നിശ്ചയമില്ല. സന്യാസിനി നല്കിയ പരാതിയുടെ വിവരങ്ങൾ നല്കാനഭ്യർത്ഥിച്ച് നുൺഷ്യോയ്ക്കും സിബിസിഐയ്ക്കും കത്തയച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നല്കാൻ പ്രത്യേക രേഖകൾ ഒന്നുമില്ല എന്നും വത്തിക്കാനെ യഥാസമയം വിവരങ്ങൾ അറിയിക്കുന്നുണ്ടെന്നും സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നുമാണ് നൂൺഷ്യോ അറിയിച്ചത്. കെസിബിസിയ്ക്ക് എവിടെയാണ് തെറ്റുപറ്റിയതെന്ന് എനിക്ക് അറിയില്ല. ആരേയും വിധിക്കാനോ ന്യായീകരിക്കാനോ സമയമായിട്ടില്ല. മെത്രാനെ അനുകൂലിച്ചതായും സന്യാസിനിയെ എതിർത്തതായും ഉള്ള വ്യാഖ്യാനങ്ങൾ ശരിയല്ല. അന്വേഷണത്തിന്റെ ഘട്ടത്തിൽ കെസിബിസി രണ്ടു കൂട്ടരേയും ഒരു പോലെ ഉൾക്കൊള്ളാനും സമദൂരം പാലിക്കാനുമാണ് ശ്രമിക്കുന്നത്.  കെസിബിസിയെ ഇന്ന് പലരും ഒളിഞ്ഞും തെളിഞ്ഞും ആക്ഷേപിച്ചു കൊണ്ടിരിക്കുകയാണ്. കിട്ടാത്ത ഒരു പരാതിയിന്മേൽ ഇല്ലാത്ത അധികാരം ഉപയോഗിച്ച് ഇതിനപ്പുറം എന്താണ് ചെയ്യേണ്ടിയിരുന്നത് എന്ന് അറിയില്ല”. ഡോ. സൈ പാക്യം തുടര്‍ന്നു.

 

ലണ്ടന്‍: ക്രിസ്തീയ ഭക്തിഗാന സംഗീത ലോകത്തെ ചക്രവര്‍ത്തികളായ പീറ്റര്‍ ചേരാനെല്ലൂര്‍-ബേബി ജോണ്‍ കലയന്താനി കൂട്ടുകെട്ടിന്റെ സംഗീത സപര്യയുടെ സില്‍വര്‍ ജൂബിലി ആഘോഷ വേളയില്‍ ആസ്വാദക സദസ്സിനുള്ള ആത്മീയ ഗാന ഉപഹാരമായി ‘ദി ഗ്ലോറി ടു ഗോഡ്’ പുറത്തിറക്കി. 2018ലെ ഏറ്റവും പുതിയതും ക്രിസ്തീയ ഭക്തിഗാന ആല്‍ബങ്ങളിലെ ഏറ്റവും കിടിലനുമായ ‘ദി ഗ്ലോറി ടു ഗോഡ് ‘ സൂപ്പര്‍ ഹിറ്റാവും എന്ന് തീര്‍ച്ച. ക്രിസ്തീയ ഭക്തി ഗാന രംഗത്ത് 1500ലധികം സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ക്ക് ഈണം നല്‍കിയ പീറ്റര്‍ ചേരാനെല്ലൂര്‍-ബേബി ജോണ്‍ കാലയന്താനി കൂട്ടുകെട്ടില്‍ നിന്നും പുനര്‍ജനിക്കുന്ന ഈ വര്‍ഷത്തെ ഏറ്റവും മികവുറ്റ ആത്മീയ ഗാന ഉപഹാരം ‘ദി ഗ്ലോറി ടു ഗോഡ്’ യൂ.കെ മലാളിയാളിയും ഗായകനുമായ ബെഡ്‌ഫോര്‍ഡില്‍ താമസിക്കുന്ന ജോമോന്‍ മാമ്മൂട്ടിലാണ് നിര്‍മിച്ചു, യു.കെയിലും മറ്റു വിവിധ രാജ്യങ്ങളിലുമായി റിലീസ് ചെയ്യുന്നത്.

‘ഇസ്രായേലിന്‍ നാഥനായി വാഴും ഏകദൈവം’, ‘സാഗരങ്ങളെ ശാന്തമാക്കിയോന്‍.. ശക്തനായവന്‍ കൂടെയുണ്ട്.’ എന്നിങ്ങനെ മനുഷ്യ ഹൃദയങ്ങളെ കീഴടക്കി ആത്മീയതയിലേക്കു നയിച്ച നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ക്കൊപ്പം ചേര്‍ത്തു വെക്കാവുന്ന’ സെഹിയോന്‍ സ്മരണയേകും..’ എന്ന സൂപ്പര്‍ ഹിറ്റ് ഗാനമായി ഗ്ലോറി ടു ഗോഡില്‍ കെ.ജി മാര്‍ക്കോസിന്റെ ശബ്ദ സ്വര മാധുരിയില്‍ ആലപിച്ച ഗാനം നവ തരംഗമായി മാറിയിരിക്കുന്നു. ക്രിസ്തീയ ഭക്തിഗാന രംഗത്തെ എക്കാലത്തെയും അനുഗ്രഹീത ഗായകന്‍ കെസ്റ്റര്‍ ആലപിച്ച ‘ ഞാന്‍ മരണത്തെ ജയിച്ചവന്‍..’ ആരാധനാവേളയുടെ പവിത്രത ഉദ്ദീപിപ്പിക്കുന്ന ഗാനമായി ശ്രദ്ധേയമായി കഴിഞ്ഞു. ഇവരെക്കൂടാതെ അതുല്യ പ്രതിഭകളായ മധു ബാലകൃഷ്ണന്‍, അഭിജിത് കൊല്ലം, മ്യൂസിക് ഡയറക്ടറും നിരവധി തമിഴ് ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള അല്‍ഫോന്‍സ്, വില്‍സണ്‍ പിറവം, മനോജ് ക്രിസ്റ്റി, നിക്‌സണ്‍ ഒപ്പം യൂ.കെ മലയാളിയും ഗായികയുമായ ഡെന്ന ആന്‍ ജോമോന്‍, മിഥില മൈക്കിള്‍, നൈഡിന്‍ പീറ്റര്‍, നിസ്സി മേരി മാത്യു, ജോമോന്‍ മാമ്മൂട്ടില്‍, പീറ്റര്‍ ചേരാനെല്ലൂര്‍ തുടങ്ങിയവര്‍ ആലപിച്ച 16 ഗാനങ്ങളും അതിന്റെ കരോക്കേയും അടങ്ങിയ ആല്‍ബം ആണ് മാമ്മൂട്ടില്‍ ക്രീയേഷനിലൂടെ യൂ.കെയിലും മറ്റു വിദേശ രാജ്യങ്ങളിലുമായി റിലീസ് ചെയ്തിരിക്കുന്നത്.

ഈ ആല്‍ബത്തിന്റെ ഏറ്റവും മനോഹരവും ആകര്‍ഷകവുമായ വിഷ്വലൈസേഷന്‍ വല്ലാര്‍പാടം, ഫോര്‍ട്ട് കൊച്ചി, മൂന്നാര്‍, കുമളി, വാഗമണ്‍ തുടങ്ങിയ ഭൂമിയിലെ സൗന്ദര്യത്തിന്റെ തിലകക്കുറികള്‍ തന്നെ ഒപ്പിയെടുത്തു സംഗീത വിരുന്നാക്കി ഉടന്‍ തന്നെ യൂട്യുബിലും ടെലികാസ്‌റ് ചെയ്യുന്നതാണ്.

‘ദി ഗ്ലോറി ടു ഗോഡ്’ ആല്‍ബത്തിന്റെ ഇന്ത്യയിലെ പ്രകാശനകര്‍മം സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സെപ്റ്റംബര്‍ 8ന് കൊച്ചിയിലെ സെന്റ് മേരീസ് ബസലിക്കയില്‍ നിര്‍വഹിച്ചിരുന്നു. യു.കെയിലെ പ്രകാശന കര്‍മ്മം സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ അഭിവന്ദ്യ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രെസ്റ്റന്‍ സെയിന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ നടന്ന ഔപചാരിക ചടങ്ങില്‍ വെച്ചു നിര്‍വഹിക്കുകയുണ്ടായി.

ഈ ആല്‍ബത്തില്‍ യു.കെയില്‍ സംഗീത രംഗത്ത് വളര്‍ന്നു വരുന്ന കൊച്ചു ഗായിക ബെഡ്‌ഫോര്‍ഡില്‍ താമസിക്കുന്ന ഡെന്ന ആന്‍ ജോമോന്‍ കഴിഞ്ഞ ക്രിസ്തുമസു കാലത്തു ഇറങ്ങിയ ‘ആത്മഭോജ്യം’ എന്ന ഹിറ്റ് ആല്‍ബത്തിലെ ഗാനത്തിനു ശേഷം ഗ്ലോറി ടു ഗോഡില്‍, ‘യേശു എന്റെ കൂടെയുണ്ട് കൂട്ടുകാരനായി’ എന്ന ഏറെ മനോഹരമായ ഗാനാലാപനം തന്റെ നൈസര്‍ഗ്ഗിക ഗാന പ്രാവീണ്യം ഒരിക്കല്‍ക്കൂടി ആസ്വാദക ഹൃദയങ്ങളില്‍ അംഗീകാരം നേടുമെന്ന് തീര്‍ച്ച.

എത്ര കേട്ടാലും മതിവരാത്ത ആത്മീയ തീര്‍ത്ഥയാത്രയായി സംഗീത സാന്ദ്രതയും ഭക്തിയും വിരിയുന്ന ഓരോ ഈരടികളും ഹൃദയ താളങ്ങളാകുന്ന അത്ഭുത പ്രതിഭാസമാണ് ഗ്ലോറി ടു ഗോഡിന്റെ സവിശേഷത.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

ജോമോന്‍ മാമ്മൂട്ടില്‍: 07930431445

RECENT POSTS
Copyright © . All rights reserved