Spiritual

സ്വന്തം ലേഖകന്‍

യുകെകെസിഎ സ്വാന്‍സീ യൂണിറ്റിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. യൂണിറ്റ് പ്രസിഡന്‍റ് തങ്കച്ചന്‍ കനകാലയത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പുതിയ പ്രസിഡന്റ് ആയി സജിമോന്‍ സ്റ്റീഫന്‍ മലയമുണ്ടയ്ക്കലിനെയും സെക്രട്ടറിയായി ജിജു ഫിലിപ്പ് നിരപ്പിലിനെയും ട്രഷറര്‍ ആയി ബൈജു ജേക്കബ് പള്ളിപ്പറമ്പിലിനെയും തെരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റ് ആയി സജി ജോണ്‍ തടത്തില്‍, ജോയിന്‍റ് സെക്രട്ടറി ആയി സജി ജോണ്‍ മലയമുണ്ടയ്ക്കല്‍, ജോയിന്‍റ് ട്രഷറര്‍ ആയി ഷൈനി ബിജു, കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ ആയി ബിന്ദു ബൈജു, യുകെകെസിഎ വിമന്‍സ് ഫോറം റെപ്രസന്‍റെറ്റീവ്സ് ആയി ആലീസ് ജോസഫ്, ടെസ്സി ജിജോ, കെസിവൈഎല്‍ ഡയറക്ടര്‍മാരായി ജിജോ ജോയ്, ജോര്‍സിയ സജി എന്നിവരെയും തെരഞ്ഞെടുത്തു. മുന്‍ പ്രസിഡന്റ് ആയ തങ്കച്ചന്‍ കനകാലയം അഡ്വൈസര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു.

യോഗത്തില്‍ ജിജോ ജോയ് വാര്‍ഷിക റിപ്പോര്‍ട്ടും സജി ജോണ്‍ തടത്തില്‍ വാര്‍ഷിക കണക്കും അവതരിപ്പിച്ചു. യുകെകെസിവൈഎല്‍ പ്രസിഡന്റ് ജോണ്‍ സജി മലയമുണ്ടയ്ക്കല്‍ പുതിയ ഭാരവാഹികള്‍ക്ക് ആശംസ അറിയിച്ചു. സ്പിരിച്വല്‍ ഡയറക്ടര്‍സ് ആയ ഫാ. സിറില്‍ തടത്തിലും ഫാ. സജി അപ്പോഴിപറമ്പിലും പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

തുടര്‍ന്ന് കെസിവൈഎല്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. കുട്ടികളും മുതിര്‍ന്നവരും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.

മലയാളംയുകെ ന്യൂസ്  ടീം

സ്റ്റോക്ക് ഓൺ ട്രെന്റ്: മൺ പാത്രങ്ങൾ ഉണ്ടാക്കുന്നതിൽ വച്ച് ലോകത്തിലെ ഏറ്റവും വലിപ്പമുള്ളതും പ്രശസ്‌തവുമായ സിറ്റി സ്റ്റോക്ക് ഓൺ ട്രെന്റ്… രൂപീകരണം 31 മാർച്ച്  1910… പോട്ടറിസ് എന്ന ഓമനപ്പേരിൽ ഇംഗ്ലണ്ടിൽ അറിയപ്പെടുന്ന സ്ഥലം.. ഹാൻലി, സ്റ്റോക്ക്, ബർസലേം, ടൺസ്റ്റാൾ, ലോങ്ങ്ടൺ, ഫെന്ടൺ എന്നീ ആറ് പട്ടണങ്ങൾ ചേർത്തുണ്ടാക്കിയ സിറ്റി… ഇന്ന് ഡിസ്ട്രിബൂഷൻ സെന്ററുകളുടെ സംഗമസ്ഥലം.. തീർന്നില്ല ഏറ്റവും കൂടുതൽ സർവീസ് ഇൻഡസ്റ്ററി ഉള്ള യുകെയിലെ പ്രധാനപ്പെട്ട സ്ഥലം… 22917 ഏക്കറിൽ പരന്നുകിടക്കുന്ന സ്റ്റോക്ക് ഓൺ ട്രെന്റ് ഇന്ന് യുകെ മലയാളികളുടെ ചർച്ചാവിഷയത്തിൽ മുൻപന്തിയിൽ നിൽക്കുന്നു… ജീവിത ചിലവ് കുറഞ്ഞതും, അധികം വില നൽകാതെ സ്വന്തമായി ഒരു വീടും എന്ന സ്വപ്‌നം സാക്ഷാൽക്കരിക്കുവാൻ വേണ്ടി ഏറ്റവും കൂടുതൽ മലയാളികൾ എത്തിപ്പെടുന്ന യുകെയിലെ പ്രധാനപ്പെട്ട സിറ്റികളിൽ സ്റ്റോക്ക് ഓൺ ട്രെന്റ് മുന്നിൽ നിൽക്കുന്നു…

2001 കാലഘട്ടം…. നഴ്സുമാരുടെ കുറവ് യുകെയിൽ അനുഭവപ്പെട്ട കാലമെങ്കിൽ മലയാളികളുടെ നല്ലകാലം ആരംഭിച്ച വർഷം..   മലയാളി സാന്നിധ്യം ആദ്യമായി സ്റ്റോക്ക് ഓൺ ട്രെന്റിൽ വന്നത് സിംഗപ്പൂരിൽ നിന്നും ഗൾഫിൽ നിന്നും എത്തിയ നേഴ്‌സുമാർ വഴി… അഞ്ചു രൂപ പോലും ഏജൻസിക്ക് കൊടുക്കാതെ ഫ്രീ ടിക്കറ്റിൽ മാഞ്ചസ്‌റ്റർ വിമാനമിറങ്ങിയപ്പോൾ സായിപ്പുമാർ കാത്തുനിന്നത് ബസുമായി… എല്ലാ ആഥിത്യമര്യാദകളോടും കൂടെ… തീർന്നില്ല… മലയാളികളുടെ ഭക്ഷണക്രമം മനസിലാക്കി നമുക്ക് ഇഷ്ടമുള്ള അരി, പഞ്ചസാര എന്ന് തുടങ്ങി എല്ലാം ഉള്ള ഒരു കിറ്റ്… അതെ നമ്മുടെ ഭാഷയിൽ പറഞ്ഞാൽ ഒരു ഓണ കിറ്റ് ഫ്രീ ആയി തന്ന് മൂന്ന് മാസത്തെ താമസവും ഒരുക്കി…   ഇനിയുമുണ്ട് നമ്മളെ ബാങ്കിൽ കൂട്ടികൊണ്ടുപോയി അക്കൗണ്ട് ഓപ്പൺ ചെയ്ത് അതിൽ ഒരു £500 ഇട്ടുതന്ന ഇംഗ്ലീഷുകാർ… ഇത് ഒരു ചെറിയ സ്റ്റോക്ക് മലയാളി ചരിത്രം…

2004 വരെ ഏകദേശം പതിനഞ്ചു കുടുംബങ്ങൾ മാത്രമുണ്ടായിരുന്ന സ്റ്റോക്ക് ഓൺ ട്രെന്റ് ഇന്ന് ഒരു കൊച്ചു കേരളമെന്ന് പറഞ്ഞാൽ അധികപറ്റാവുകയില്ല..  താമസിക്കാതെ സ്റ്റോക്ക് ഓൺ ട്രെന്റിൽ മലയാളം കുർബാന എന്ന സ്റ്റോക്ക്  മലയാളികളുടെ ആഗ്രഹ പൂർത്തീകരണമാണ് കണ്ടത്.. 2017 ലെ  വേദപാഠക്ലാസ്സുകൾക്ക് തുടക്കമിട്ട് തിരിതെളിച്ചത് സെറീന സിറിൽ ഐക്കര, എസ് എം സി ബിർമിങ്ഹാം റീജിയണൽ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ കൊച്ചുമിടുക്കി… ഇന്ന് 300 റിൽ പരം കുട്ടികളുമായി വേദപാഠവും പെരുന്നാളും എല്ലാം വളരെ കേമമായി തന്നെ നടന്നു വരുന്നു…    സ്റ്റോക്ക് ഓൺ ട്രെന്റ് മാസ്സ് സെന്റർ വളരുകയായിരുന്നു.. ഫാദർ സെബാസ്റ്റ്യൻ അരീക്കാട്ട്, ഫാദർ സോജി ഓലിക്കൽ, ഫാദർ ജോമോൻ തൊമ്മാന എന്നിവരുടെ പിന്തുടർച്ചയായി എത്തിയ ഫാദർ ജെയ്‌സൺ കരിപ്പായി പ്രശംസനീയമായ വിവിധങ്ങളായ പരിപാടികളിലൂടെ സ്റ്റോക്ക് വിശ്വാസി സമൂഹത്തെ ആത്മീയ വളർച്ചയുടെ തലത്തിലേക്ക്  ഉയർത്തി എന്നുള്ളത് വസ്‌തുത.

ഒരു വർഷത്തിന് മുൻപ് യുകെ വിശ്വാസികൾക്ക് അനുഗ്രഹമായി കിട്ടിയ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മേലദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് സ്റ്റോക്ക് ഓൺ ട്രെന്റ് മാസ് സെന്ററിലെ മക്കളെ നേരില്‍ കാണുവാനും അവരുടെ ഭവനങ്ങളില്‍ ഉള്ള വെഞ്ചരിപ്പ് കര്‍മ്മത്തിന് ഇന്ന്   സ്റ്റോക്ക് ഓൺ ട്രെന്റിൽ ആരംഭം കുറിക്കുന്നു.. ഇന്ന് മുതൽ ഡിസംബർ പതിനേഴ് വരെയുള്ള ദിവസങ്ങളിൽ സ്റ്റോക്ക് ഓൺ ട്രെന്റിലെ എല്ലാ ഭവനങ്ങളിലും എത്തിച്ചേരുന്നു… പത്താം തിയതി കാലങ്ങളായി സ്റ്റോക്ക് മലയാളി വിശ്വാസികളുടെ പ്രവർത്തനഫലമായി ഉരുത്തിരിഞ്ഞ ഫലം … ഒരു ഇടവക എന്ന സ്വപ്ന സാക്ഷാൽക്കാരത്തിനുള്ള ഇടവക രൂപീകരണ ഫണ്ടിന്റെ ഉത്ഘാടനം ബഹുമാനപ്പെട്ട മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് നിർവഹിക്കുന്നു… സമാപന ദിവസമായ ഡിസംബർ 17 ന് വാശിയേറിയ കരോൾ ഗാനമത്സരം യൂണിറ്റുകൾ തമ്മിൽ.. വിജയികൾക്ക് സമ്മാനമൊരുക്കി സംഘാടകർ…

പിതാവിന്റെ ഭവന സന്ദര്‍ശനങ്ങളിലൂടെ കുടുംബങ്ങളെ നേരില്‍ കാണുവാനും അവര്‍ നേരിടുന്ന വെല്ലുവിളികള്‍ മനസ്സിലാക്കുവാനും, പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ രൂപതാ തലത്തില്‍ ആസൂത്രണം ചെയ്യുവാനും, രൂപതയുടെ കര്‍മ്മ പദ്ധതികളില്‍ ഏവരുടെയും നിസ്സീമമായ പിന്തുണയും സഹകരണവും തേടുവാനുമായിട്ടാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഭവനങ്ങള്‍ തോറും പിതാവ് നടത്തുന്ന പ്രാര്‍ത്ഥനകളിലൂടെ ആത്മീയ ചൈതന്യം നിറക്കുവാനും, പ്രഭാത-സന്ധ്യാ പ്രാര്‍ത്ഥനകള്‍ക്കു ഭവനങ്ങളില്‍ ആക്കം കൂട്ടുവാനും പ്രയോജനകരമാകും. രൂപത ആരംഭിച്ച ആദ്യ വര്‍ഷം തന്നെ ദൈവം നല്‍കിയ വലിയ അനുഗ്രഹങ്ങള്‍ക്കും, അതിനോടൊപ്പം കുടുംബങ്ങള്‍ നല്‍കിയ പിന്തുണക്കും നന്ദി പറയുവാന്‍ ഏറ്റവും ഉചിതം ഒന്നിച്ചുള്ള പ്രാര്‍ത്ഥനകളും സ്തുതിപ്പുകളുമാണ് എന്ന പിതാവിന്റെ വീക്ഷണമാണ് ഭവന സന്ദര്‍ശനങ്ങള്‍ക്കായുള്ള പദ്ധതിക്കു ആരംഭമായത്.

സ്റ്റോക്ക് ഓൺ ട്രെന്റിലെ സ്രാമ്പിക്കല്‍ പിതാവിന്റെ ഭവന സന്ദര്‍ശനങ്ങളില്‍ ചാപ്ലൈന്‍ ഫാദർ ജെയ്‌സൺ കരിപ്പായി, സെക്രട്ടറി ഫാ.ഫാന്‍സുവാ പത്തില്‍ എന്നിവരോടൊപ്പം യൂണിറ്റ് ഭാരവാഹികൾ, പാരീഷ് കമ്മിറ്റി ട്രസ്റ്റികളും അനുധാവനം ചെയ്യും. ജോസഫ് പിതാവിന്റെ മുഖ്യ കാര്‍മ്മീകത്വത്തില്‍ നടത്തപ്പെടുന്ന  ഭക്തിസാന്ദ്രവും ആഘോഷപൂര്‍ണ്ണവുമായ കുർബാന വിവിധ പള്ളികളിൽ, യൂണിറ്റ് കുടുംബ കൂട്ടായ്‌മ, സ്നേഹവിരുന്ന് എന്നിവയിലൂടെ  വിശ്വാസി സമൂഹത്തിനു പുത്തന്‍ ഉണര്‍വ്വ്  പകർന്നു നൽകുവാനും വിശ്വാസ ജീവിതത്തെ ഒന്നുകൂടി അരക്കിട്ടുറപ്പിക്കുവാനും, സഭാ സ്‌നേഹവും തീക്ഷ്ണതയും പരിപോഷിപ്പിക്കുവാനും ഭവന സന്ദര്‍ശനങ്ങള്‍ ആക്കം കൂട്ടും എന്ന കാര്യത്തിൽ തർക്കമില്ല. തങ്ങളുടെ അജപാലകനെ സ്‌നേഹപൂര്‍വ്വം വരവേല്‍ക്കുവാന്‍ സ്റ്റോക്ക് ഓൺ ട്രെന്റിലെ ഓരോ യൂണിറ്റുകളും അതിലെ ഭവനങ്ങളും ഒരുങ്ങി കാത്തിരിക്കുകയായി.

 

 

ഫാ. ബിജു കുന്നയ്ക്കാട്ട്, പിആര്‍ഒ

ലണ്ടന്‍: രൂപതാംഗങ്ങളുടെ വിശ്വാസോജ്ജ്വലനം ലക്ഷ്യമാക്കി രൂപം നല്‍കിയ പഞ്ചവത്സര അജപാലന പദ്ധതിയും കുട്ടികളുടെ വര്‍ഷവും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ലണ്ടന്‍ ഹൗണ്‍സ്ലോയില്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വിശ്വാസ-ധാര്‍മ്മിക പരിശീലനം ലക്ഷ്യം വയ്ക്കുന്ന ആദ്യ വര്‍ഷത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ 3ന് മംഗളവര്‍ത്ത കാലം ഒന്നാം ഞായറാഴ്ച കുട്ടികള്‍ കരങ്ങളില്‍ സംവഹിച്ച തിരി തെളിച്ചുകൊണ്ടാണ് നിര്‍വ്വഹിക്കപ്പെട്ടത്. രൂപതാ സംവിധാനവും രൂപതാംഗങ്ങള്‍ എല്ലാവരും തങ്ങളുടെ സാധ്യതകളും സിദ്ധികളും സഭയുടെയും സമൂഹത്തിന്റെയും കുടുംബത്തിന്റെയും പ്രതീക്ഷകളായ കുഞ്ഞുങ്ങളുടെ സമഗ്ര വളര്‍ച്ചയ്ക്ക് സമര്‍പ്പിക്കാന്‍ സജ്ജരാകണമെന്ന് പിതാവ് ആഹ്വാനം ചെയ്തു.

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ എല്ലാ കുട്ടികളെയും വിശ്വാസ പരിശീലനത്തിനായി ഒന്നിച്ചു ചേര്‍ക്കുവാന്‍ വൈദികരും സമര്‍പ്പിതരും കൈക്കാരന്മാരും കമ്മറ്റിക്കാരും മതാദ്ധ്യാപകരും സംഘടനാ ഭാരവാഹികളും മാതാപിതാക്കളും തീവ്രമായി പരിശ്രമിക്കണമെന്നും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. ലണ്ടന്‍ റീജിയന്റെ കോര്‍ഡിനേറ്റര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, ഫാ. ഫാന്‍സുവ പത്തില്‍, ബെന്‍ ടോം, വിന്‍സ് ആന്റണി തുടങ്ങിയവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിയില്‍ ഇന്നലെ വി. കുര്‍ബാന അര്‍പ്പിക്കപ്പെട്ട എല്ലാ സമൂഹങ്ങളിലും കുട്ടികളുടെ വര്‍ഷം ഔദ്യോഗികമായി ഉത്ഘാടനം ചെയ്യപ്പെട്ടു. തുടര്‍ന്ന് വരുന്ന വര്‍ഷങ്ങളില്‍ യുവജനങ്ങള്‍, ദമ്പതികള്‍, കുടുംബങ്ങള്‍, കുടുംബ കൂട്ടായ്മകള്‍, പ്രേഷിത സജ്ജമായ ഇടവകകള്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്ന അജപാലന പ്രവര്‍ത്തനങ്ങളാണ് ക്രമീകരിക്കുന്നത്. നവംബര്‍ 20 മുതല്‍ 22 വരെ മിഡ്വെയില്‍സിലെ കെഫെന്‍ലി പാര്‍ക്കില്‍ വച്ച് നടന്ന രൂപതാ പ്രതിനിധി സമ്മേളനത്തില്‍ ഉരുത്തിരിഞ്ഞ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് പഞ്ചവത്സര അജപാലന പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്.

ബാബു ജോസഫ്

മാഞ്ചസ്റ്ററില്‍ അഭിഷേകാഗ്‌നി മിനിസ്ട്രീസ് നയിക്കുന്ന ഹോളി സ്പിരിറ്റ് ഈവനിംങും രോഗശാന്തി ശുശ്രൂഷയും 14 വ്യാഴാഴ്ച്ച നടക്കും. കാലഘട്ടത്തിന്റെ പ്രതിബന്ധങ്ങളെ യേശുവില്‍ അതിജീവിച്ചുകൊണ്ട് ലോക സുവിശേഷ വത്ക്കരണ രംഗത്ത് വിവിധങ്ങളായ മിനിസ്ട്രികള്‍ക്ക് പ്രവര്‍ത്തന നേതൃത്വം നല്‍കുന്ന റവ.ഫാ.സോജി ഓലിക്കല്‍ ഇത്തവണ ശുശ്രൂഷകള്‍ നയിക്കും.

അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ശുശ്രൂഷ 14 വ്യാഴാഴ്ച സെന്റ് പീറ്റര്‍ &സെന്റ് പോള്‍ പള്ളിയില്‍ വൈകിട്ട് 5.30 മുതല്‍ രാത്രി 8.30 വരെയാണ് നടക്കുക. വി. കുര്‍ബാന, ദിവ്യകാരുണ്യ ആരാധന, വചന പ്രഘോഷണം, രോഗശാന്തി ശുശ്രൂഷ തുടങ്ങിയവ ധ്യാനത്തിന്റെ ഭാഗമാകും. പരിശുദ്ധാത്മ അഭിഷേകത്താല്‍ പ്രകടമായ അനുഗ്രഹങ്ങള്‍ സാധ്യമാകുന്ന ഈ ആത്മീയ ശുശ്രൂഷയിലേക്ക് സംഘാടകര്‍ യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.

അഡ്രസ്സ്

ST. PETER & ST. PAUL CATHOLIC CHURCH
M6 8JR
SALFORD
MANCHESTER.

കൂടുതല്‍ വിവരങ്ങള്‍ക്ക്

രാജു ചെറിയാന്‍
07443 630066.

ജോര്‍ജ് ഏബ്രഹാം

യുണൈറ്റഡ് ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് യു എസ് എയുടെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്കില്‍, ക്രിസ്ത്യന്‍ ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സ് സെമിനാര്‍ നടത്തി ഇന്ത്യയിലും മറ്റു ഇതര രാജ്യങ്ങളിലും പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവ സമൂഹത്തില്‍പ്പെട്ടവരെ ഓര്‍ത്ത് പ്രാര്‍ത്ഥിക്കുകയും, വാഷിങ്ടണില്‍ ഗവണ്‍മെന്റ് പോളിസി മേക്കിംഗ് ഡിപ്പാര്‍ട്ട്മെന്റുകളിലും ഭരണ നയതന്ത്രജ്ഞരുടെ ഓഫുകളിലും ഇന്റേണ്‍ഷിപ്പ് സാധ്യതകള്‍ മലയാളികളുടെ തലമുറകള്‍ക്കു എങ്ങിനെ പ്രയോജനപ്പെടുത്തുവാന്‍ കഴിയുമെന്നും അതിന്റെ നേട്ടങ്ങളെക്കുറിച്ചും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ക്രിസ്ത്യന്‍ അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് ജോണ്‍ പ്രഭുദാസും സെന്റര്‍ ഫോര്‍ ഫെയ്ത് ബേസ്ഡ് ആന്റ് നെയ്ബര്‍ ഹുഡ് പാര്‍ട്ണര്‍ഷിപ്പ്, പ്രോഗ്രാം സ്പെഷ്യലിസ്റ്റ് ഡോ. ബെന്‍ ഓഡെല്‍ തുടങ്ങിയവര്‍ സംസാരിക്കുകയും ഉണ്ടായി.

നിയമ നിര്‍മാണ മേഖലകളിലും നയതന്ത്ര മേഖലകളിലും മലയാളി യുവജനങ്ങള്‍ക്ക് ഇന്റേണ്‍ഷിപ്പിനുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തുവാന്‍ ഇടയായാല്‍ തുടര്‍ന്ന് ഈ മേഖലകളില്‍ ജോലി സാധ്യതകള്‍ ലഭ്യമാകാന്‍ പരിഗണന ലഭിക്കുകയും നമ്മുടേതായ പല വിഷയങ്ങളും ഭരണതലത്തിലുള്ളവരെ ബോധ്യപ്പെടുത്താനും നമ്മുടെ കമ്മ്യൂണിറ്റിയുടെ പൊതുതാല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുവാന്‍ നല്ല സ്വാധീനം ചെലുത്തുവാന്‍ ഇടയാക്കുമെന്നും ഉള്ളതിനാല്‍ യുവജനങ്ങളെ ഉത്സാഹിപ്പിക്കുവാന്‍ ഏവരും പരിശ്രമിക്കണമെന്നും സെമിനാറില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.

ബഹുമാന്യപ്പെട്ട ഇന്ത്യന്‍ പാര്‍ലമെന്റ് അംഗം കൊടിക്കുന്നില്‍ സുരേഷും ഈ സെമിനാറില്‍ സംസാരിക്കുകയുണ്ടായി. മതപീഡനകള്‍ക്കു ഇന്ത്യയില്‍ അറുതി വരണമെങ്കില്‍ ഒരു ഭരണമാറ്റം കൊണ്ട് മാത്രമേ സാധ്യമാകുകയുള്ളു എന്നും ന്യൂനപക്ഷ പീഡനത്തിനെതിരായി സംസാരിച്ചതുകൊണ്ടുതന്നെ അകാരണമായി രണ്ട് തവണ സസ്പെന്റ് ചെയ്തതായും അദ്ദേഹം പ്രസ്താവിച്ചു. ഇന്നത്തെ ഇന്ത്യയിലെ ക്രിസ്തീയ വിഭാഗങ്ങള്‍ക്കെതിരെയുള്ള മതപീഡനങ്ങള്‍ അധികനാള്‍ തുടര്‍ന്ന് പോകയില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രസ്തുത യോഗത്തില്‍ വിവിധ ക്രിസ്തീയ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഇന്റേണ്‍ഷിപ്പ് അവസരങ്ങളെക്കുറിച്ച് അറിയുവാന്‍ താല്‍പര്യമുള്ളവര്‍ ഫാ. ജോണ്‍ തോമസ് (516 996 4887), റവ. വില്‍സണ്‍ ജോസ് (516 660 1188),  ജോര്‍ജ് എബ്രഹാം (917 544 4137) തുടങ്ങിയവരുമായോ പ്രഭുദാസുമായോ ബന്ധപ്പെടേണ്ടതാകുന്നു.

ബാബു ജോസഫ്

ബര്‍മിങ്ഹാം: സെഹിയോന്‍ യൂറോപ്പ് ഡയറക്ടര്‍ റവ.ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 9ന് ബെര്‍മിങ്ഹാം ബഥേല്‍ സെന്ററില്‍ നടക്കും. യേശുനാഥന്റെ തിരുപ്പിറവിയെ വരവേല്‍ക്കാന്‍ നാമോരോരുത്തരുടെയും ഹൃദയങ്ങളില്‍ സ്‌നേഹത്തിന്റെ പുല്‍ക്കൂടൊരുക്കുവാന്‍ ശക്തമായ വചന സന്ദേശവുമായി ലങ്കാസ്റ്റര്‍ രൂപത ബിഷപ്പ് മൈക്കിള്‍ ഗ്രിഗറി കാംബെല്‍, സെഹിയോന്‍ യൂറോപ്പിലെ പ്രമുഖ ആത്മീയ ശുശ്രൂഷകന്‍ ബ്രദര്‍ ജോസ് കുര്യാക്കോസ് എന്നിവരും ഇത്തവണ സോജിയച്ചനോടൊപ്പം വിവിധ ശുശ്രൂഷകള്‍ നയിക്കും.

മള്‍ട്ടികള്‍ച്ചറല്‍ ഉപഭോഗ സംസ്‌കാരത്തിന്റെ പിടിയിലമര്‍ന്ന യുകെയുടെയും യൂറോപ്പിന്റെയും ആത്മീയ ഉയിര്‍ത്തെഴുന്നേല്‍പ്പിന് ആയിരങ്ങളുടെ പ്രാര്‍ത്ഥനയുടെയും പരിത്യാഗത്തിന്റെയും പിന്തുണയാല്‍ പ്രകടമായ അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തിയും സാധ്യമാക്കിക്കൊണ്ട് ഈ കണ്‍വെന്‍ഷന്‍ ദൈവം ഉപയോഗിക്കുന്നു എന്നതിന് അസാധ്യങ്ങള്‍ സാധ്യമാകുന്ന, വരദാനഫലങ്ങള്‍ വര്‍ഷിക്കപ്പെടുന്ന ഓരോതവണത്തേയും നിരവധിയായ അനുഭവ സാക്ഷ്യങ്ങള്‍ തെളിവാകുന്നു. ശക്തമായ വിടുതലുകളും അതുവഴി അനേകര്‍ക്ക് ജീവിത നവീകരണവും പകര്‍ന്നുകൊണ്ടിരിക്കുന്ന ഈ കണ്‍വെന്‍ഷനില്‍ ഏതൊരാള്‍ക്കും ഇംഗ്ലീഷിലോ മലയാളത്തിലോ കുമ്പസാരിക്കുന്നതിനും സ്പിരിച്വല്‍ ഷെയറിംങിനും സൗകര്യമുണ്ടായിരിക്കും.

കഴിഞ്ഞ അനേക വര്‍ഷങ്ങളായി കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വിശ്വാസജീവിതത്തില്‍ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങള്‍ വിവിധ ശുശ്രൂഷകളിലൂടെ പകര്‍ന്നു നല്‍കാന്‍ സാധിക്കുന്നത് കണ്‍വെന്‍ഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികള്‍ക്കായി ഓരോതവണയും ഇംഗ്ലീഷില്‍ പ്രത്യേക കണ്‍വെന്‍ഷന്‍ തന്നെ നടക്കുന്നു. അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷനിലും മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ യുകെയുടെ വിവിധ പ്രദേശങ്ങളില്‍നിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റര്‍ എന്ന കുട്ടികള്‍ക്കായുള്ള മാസിക ഓരോരുത്തര്‍ക്കും സൌജന്യമായി നല്‍കിവരുന്നു.

രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും ശുശ്രൂഷകള്‍ നടക്കും. ഇംഗ്ലീഷിലും മലയാളത്തിലും മറ്റു ഭാഷകളിലുമുള്ള ബൈബിള്‍, പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍, മറ്റ് പ്രസിദ്ധീകരണങ്ങള്‍ എന്നിവ കണ്‍വെന്‍ഷന്‍ സെന്ററില്‍ ലഭ്യമാണ്.
പതിവുപോലെ രാവിലെ 8ന് മരിയന്‍ റാലിയോടെ തുടങ്ങുന്ന കണ്‍വെന്‍ഷന്‍ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും.

കണ്‍വെന്‍ഷനായുള്ള പ്രാര്‍ത്ഥനാ ഒരുക്ക ശുശ്രൂഷ ബര്‍മിംങ്ഹാമില്‍ നടന്നു. കണ്‍വെന്‍ഷന്റെ ആത്മീയ വിജയത്തിനായി പ്രാര്‍ത്ഥനാ സഹായം അപേക്ഷിക്കുന്ന സെഹിയോന്‍ യൂറോപ്പിന്റെ ആത്മീയ നേതൃത്വങ്ങളായ ഫാ.സോജി ഓലിക്കല്‍, ഫാ.ഷൈജു നടുവത്താനി, സിസ്റ്റര്‍.ഡോ.മീന എന്നിവരും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും 9 ന് രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.

അഡ്രസ്സ് :
ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംങ്ഹാം. (Near J1 of the M5)
B70 7JW.

കൂടുതല്‍ വിവരങ്ങള്‍ക്ക് ;
ഷാജി 07878149670.
അനീഷ്.07760254700
ബിജുമോന്‍ മാത്യു.07515 368239

Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യുകെയുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്, ടോമി ചെമ്പോട്ടിക്കല്‍ 07737935424.
ബിജു ഏബ്രഹാം 07859 890267

അപ്പച്ചന്‍ കണ്ണഞ്ചിറ

സ്റ്റീവനേജ്: എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മേലദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ ഇടയ സന്ദര്‍ശനം സ്റ്റീവനേജ് പാരീഷ് കമ്മ്യുണിറ്റിയില്‍ ആത്മീയ ചൈതന്യവും പിതൃസ്‌നേഹവും പകരുന്നതായി. പാരീഷംഗങ്ങളെ ഭവനങ്ങളില്‍ ചെന്ന് നേരില്‍ കാണുകയും കുശലങ്ങള്‍ പറഞ്ഞും അവരുടെ സന്തോഷങ്ങളില്‍ പങ്കു ചേര്‍ന്നും, ഉല്‍ക്കണ്ഠകളില്‍ ആശ്വാസം നേര്‍ന്നും, സങ്കടങ്ങളില്‍ സാന്ത്വനം പകര്‍ന്നും ആശീര്‍വദിച്ചും ആണ് സ്രാമ്പിക്കല്‍ പിതാവ് ഓരോ ഭവനങ്ങളും കയറിയിറങ്ങിയത്. ജോസഫ് പിതാവിന്റെ ഇടയ സന്ദര്‍ശനം അക്ഷരാര്‍ത്ഥത്തില്‍ സ്റ്റീവനേജില്‍ ആത്മീയ ഊര്‍ജ്ജവും പുത്തനുണര്‍വ്വും പകരുന്നതായി.

സ്റ്റീവനേജില്‍ നേരത്തെ പാരീഷ് തിരുന്നാളിലും പാരീഷ് ദിനാഘോഷത്തിലും മുഖ്യാതിഥിയായി പങ്കു ചേര്‍ന്ന പിതാവ് അന്ന് ആര്‍ജ്ജിച്ച കുടുംബ ബന്ധങ്ങള്‍ അരക്കിട്ടുറപ്പിക്കുകയായിരുന്നു തന്റെ ഈ അജപാലന ശുശ്രുഷയിലൂടെ. സെന്റ് ഹില്‍ഡാ ദേവാലയത്തില്‍ പരിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു കുടുംബാംഗങ്ങളെ സമര്‍പ്പിച്ചു സമാരംഭിച്ച ഇടയ സന്ദര്‍ശനത്തില്‍ ക്ഷമയുടെയും ദൈവ വിശ്വാസത്തിന്റെയും അനിവാര്യതയിലേക്ക് വിരല്‍ ചൂണ്ടുന്നതായി കുര്‍ബ്ബാന മദ്ധ്യേ നല്‍കിയ സന്ദേശം.’നാം മറ്റുള്ളവരോട് ക്ഷമിക്കുമ്പോള്‍ ദൈവ കൃപയുടെയും അനുഗ്രഹങ്ങളുടെയും രോഗ ശാന്തിയുടെയും വാതായനങ്ങള്‍ നമ്മള്‍ക്കായി തുറക്കപ്പെടും. വൈരാഗ്യം പക എന്നിവയാണ് നാം നേരിടുന്ന വലിയ രോഗങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും പ്രശ്‌നങ്ങള്‍ക്കും ആധാരം. ദൈവവിശ്വാസവും, പ്രമാണങ്ങളും മുറുകെ പിടിക്കുന്നവര്‍ ജീവിത വിജയങ്ങള്‍ക്കായുള്ള വറ്റാത്ത ഉറവകള്‍ കണ്ടെത്തും, അവര്‍ ഒരിക്കലും നിരാശരാവില്ല’ എന്നും പിതാവ് മക്കളെ ഓര്‍മ്മിപ്പിച്ചു.

തിരുസഭയുടെ അടിസ്ഥാനമായ കുടുംബത്തില്‍ ബന്ധങ്ങള്‍ ശാക്തീകരിച്ചും, കുടുംബ യൂണിറ്റുകളില്‍ ഐക്യവും, സ്‌നേഹവും നിറച്ചും, ചാപ്ലിന്‍സികളുടെ പരിധിയില്‍ ശക്തമായ കൂട്ടുകെട്ടും രൂപതാ തലത്തില്‍ ശക്തമായ സഭാ സ്‌നേഹത്തിനും പരസ്പര സഹകരണത്തിനും ആക്കം കൂട്ടുവാനും അതിനായി രൂപതയിലെ മക്കളെയും കുടുംബങ്ങളെയും രൂപപ്പെടുത്തുന്നതിനും പിതാവിന്റെ ഇടയ സന്ദര്‍ശനങ്ങളും രൂപതാ തലത്തില്‍ നടത്തപ്പെടുന്ന പദ്ധതികളും കോര്‍ത്തിണക്കി വിശകലനം ചെയ്യുമ്പോള്‍ അനുഗ്രഹീതമാവുന്നുവെന്നു തെളിയിക്കുന്നതാണ് അജപാലന വിസിറ്റുകള്‍.

രൂപതയുടെ പ്രഥമ വാര്‍ഷികത്തിനകം നേടിയെടുത്ത വന്‍ വിജയങ്ങള്‍ക്കു രൂപതയാകെ കയ്യടി നേടിയെടുക്കുമ്പോള്‍ അതിന്റെ പിന്നിലെ ചാലകശക്തിയായ സഭാമക്കള്‍ പിതാവിന്റെ അശ്രാന്തമായ പരിശ്രമത്തിന്റെയും ശക്തമായ പ്രാര്‍ത്ഥനയുടെയും കഠിനാദ്ധ്വാനത്തിന്റെയും രൂപതാതലത്തില്‍ നടത്തിയ ആത്മീയ പോഷണ പരിപാടികളിലും എത്രമാത്രം ആകര്‍ഷിതരായി എന്ന് തെളിയിക്കുന്നതാണ് ഓരോ കുടുംബങ്ങളിലും പിതാവിന് ലഭിച്ച സ്‌നേഹാദരവും പിന്തുണയും. രൂപതയില്‍ പിതാവിന്റെ സെക്രട്ടറി ഫാ.ഫാന്‍സുവ പത്തില്‍ ശുശ്രൂഷകളില്‍ സഹകാര്‍മികത്വം വഹിച്ചു.ഇടയ സന്ദര്‍ശനങ്ങളില്‍ ട്രസ്റ്റിമാരായ അപ്പച്ചന്‍ കണ്ണഞ്ചിറ ജിമ്മി ജോര്‍ജ്ജ് എന്നിവര്‍ പിതാവിനെ അനുഗമിച്ചു.

ഓരോ കുടുംബങ്ങളെയും അവര്‍ക്കായി ദൈവം നല്‍കിയ അനുഗ്രഹങ്ങളില്‍ സന്തോഷം പങ്കിടുമ്പോള്‍ തന്നെ പ്രാരാബ്ധങ്ങളുമായി ദൂരെ നോക്കി കാത്തിരിക്കുന്ന അസംഖ്യം മക്കള്‍ക്ക് ഈ വേദി ലഭിക്കുവാന്‍ ഇടയാകട്ടെ എന്നും പ്രാര്‍ത്ഥിക്കുകയും ശ്രമിക്കുകയും ചെയ്യുന്ന ഒരു നല്ല പിതാവിനെയാണ് സ്റ്റീവനേജില്‍ നേരില്‍ കാണുവാന്‍ കഴിഞ്ഞത്.

സ്റ്റീവനേജില്‍ സംവാദം നടത്തിയും,കഥകളും കുശലങ്ങളും പറഞ്ഞും കുട്ടികളുടെ പിതാവ്.

അഭിവന്ദ്യ സ്രാമ്പിക്കല്‍ പിതാവ് തന്റെ ഇടയ സന്ദര്‍ശനത്തിന്റെ സമാപനമായി സ്റ്റീവനേജ് പാരീഷ് കുടുംബങ്ങള്‍ക്കായി സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ കൃതജ്ഞതാ ബലി അര്‍പ്പിക്കുകയുണ്ടായി. കുര്‍ബ്ബാനയുടെ ആമുഖത്തില്‍ സഭയുടെ നാളത്തെ ശക്തന്മാരായ മക്കളെ നേരില്‍ കാണുവാനും വിശ്വാസത്തിന്റെയും, പാരമ്പര്യത്തിന്റെയും പ്രമാണങ്ങളുടെയും ജീവിത സാക്ഷിതത്വത്തിന്റെയും അനിവാര്യതയെ വളരെ സരസമായും ഉപമകള്‍ നിരത്തിയും നര്‍മ്മ സല്ലാപത്തിലൂടെയും അവരിലേക്ക് പകരുവാന്‍ പിതാവ് സമയം കണ്ടെത്തുകയായിരുന്നു.

‘നിരവധി വ്യക്തികള്‍ കുരിശില്‍ മരിച്ചുവെങ്കിലും ദൈവ പുത്രനായ യേശു ക്രിസ്തുവിന്റെ കുരിശുമരണം എന്തേ വേറിട്ട് നില്‍ക്കുന്നുവെന്നും, സൃഷ്ടിയും സൃഷ്ടാവും തമ്മിലുള്ള വ്യത്യസ്തത, ജന്മപാപങ്ങള്‍ ഏശാതെ എങ്ങിനെ പരിശുദ്ധ മാതാവ് മാത്രം ജനിച്ചുവെന്നും നമ്മള്‍ എങ്ങിനെ മാമോദീസ സ്വീകരണത്തിലൂടെ അമലോത്ഭവതാവസ്ഥയിലേക്കു എത്തിപ്പറ്റുന്നുവെന്നും, ദൈവ പദ്ധതികള്‍ എങ്ങിനെ മനസ്സിലാക്കുവാന്‍ പറ്റുമെന്നും എന്തിന് നന്നായി പ്രാര്‍ത്ഥിക്കണം ദൈവത്തെ സ്തുതിക്കണം എന്നും ആഴത്തില്‍ എന്നാല്‍ സരസമായി മനസ്സിലാക്കിക്കൊടുത്ത പിതാവ് ദൈവത്തിനു സാക്ഷികളായി ജീവിക്കണം’ എന്നും കുട്ടികളെ ഉപദേശിച്ചു.

കുട്ടികള്‍ ദൈവസ്‌നേഹം പറ്റുവാന്‍ എത്ര മാത്രം യോഗ്യരാണ് എന്നും ആ നിര്‍മ്മലത അതെങ്ങിനെ കാത്തു സൂക്ഷിച്ചു മുന്നോട്ടു കൊണ്ട് പോവാം എന്ന് സവിസ്തരം പ്രതിപാദിച്ച പിതാവ് കുട്ടികളെ ആകര്‍ഷിക്കുകയും അവരുടെ പ്രിയങ്കരനായ പിതാവാകുകയുമായിരുന്നു. പിതാവിന്റെ ചോദ്യങ്ങള്‍ക്കു വ്യത്യസ്തമായ ഉത്തരങ്ങളാണ് കുട്ടികള്‍ നല്കിയതെങ്കിലും കേട്ടിരുന്ന ഏവരിലും അത് ചിന്തോദ്ദീപകവും വിജ്ഞാനം ഏകുന്നതുമായി.

പിതാവിന്റെ സംവാദം ആസ്വദിച്ചും അനുഭവിച്ചും മനസ്സിലാക്കിയ കുട്ടികള്‍ ഹര്‍ഷാരവത്തോടെയാണ് പിതാവിന് നന്ദി അര്‍പ്പിച്ചത്. കൃതജ്ഞതാ ബലിയില്‍ കുട്ടികള്‍ തന്നെയാണ് ഗാന ശുശ്രുഷകള്‍ നയിച്ചതും പിതാവിന്റെ പ്രശംസ പിടിച്ചു പറ്റിയതും. ട്രസ്റ്റി അപ്പച്ചന്‍ കണ്ണഞ്ചിറ നന്ദി പ്രകാശിപ്പിച്ചു.

ഫാ.ഹാപ്പി ജേക്കബ്

രക്ഷകനായ ക്രിസ്തുവിന്റെ ജനനത്തിന്റെ വലിയ സന്തോഷം പങ്കിടുവാന്‍ നാം ഒരുങ്ങുന്ന ഈ സമയം മനസില്‍ കടന്നുവന്ന സമ്മിശ്ര വികാരപരമായ ചിന്തകള്‍ ഇവിടെ പങ്കുവയ്ക്കയാണ്. ഒരു ജനസമൂഹം കാത്തിരുന്ന വലിയ ഒരു ദിവസം, അതാണല്ലോ ക്രിസ്തുമസ്. രണ്ട് വ്യത്യസ്ത കുടുംബങ്ങള്‍ ആണ് ഈ ആഴ്ചകളിലൊക്കെ പ്രതിപാദന വിഷയമായി ഭവിക്കുന്നത്. ഒന്നാമത് സഖറിയ പുരോഹിതന്റെയും എലിസബത്തിന്റേയും കുടുംബവും രണ്ടാമത് ജോസഫിന്റേയും മറിയയുടേയും കുടുംബവും. മനുഷ്യരാല്‍ അസാധ്യമെന്ന് കരുതിയ രണ്ട് സംഭവങ്ങള്‍ ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്നു. വി. ലൂക്കോസിന്റെ സുവിശേഷം രണ്ടാം അധ്യായത്തില്‍ ഈ സംഭവം വിവരിക്കുന്നു. ജനിക്കുവാന്‍ പോകുന്ന പൈതങ്ങളുടെ വിശേഷണം മാലാഖ അറിയിക്കുന്നത് നാം എല്ലാവരും ശ്രദ്ധിക്കേണ്ട വസ്തുതകളാണ്. കുടുംബത്തിന്റെ പ്രത്യേകിച്ചും മക്കളുടെ ഭാവിയില്‍ ഉത്കണ്ഠാകുലരാകുന്ന ഏവരും ഈ ഭാഗം മനസിലാക്കുക. ദൈവ സന്നിധിയില്‍ ഉള്ള ജീവിതം നമ്മുടെ മക്കള്‍ക്ക് നല്‍കിയാല്‍ അതിന്റെ അനുഗ്രഹം തലമുറ തലമുറയായി അനുഭവിക്കാം. എന്നാല്‍ ഇന്ന് പല അവസരങ്ങളിലും പലരും പങ്കുവെച്ചിട്ടുള്ളത്. ”അവര്‍ക്ക് പ്രാപ്യമായ എല്ലാ സൗകര്യങ്ങളും ഞങ്ങളാലാവമത് കൊടുത്തിട്ടും എന്തേ ഇങ്ങനെ സംഭവിക്കുന്നു. ഇത് ഒരു വിലാപം മാത്രമല്ല ഒരു സമൂഹത്തിന്റെ ദുഃഖം കൂടിയാണ് എന്ന് വിസ്മരിക്കരുത്.

മാതാപിതാക്കളും അനുവര്‍ത്തിക്കപ്പെടേണ്ടതായ തത്വങ്ങള്‍ ഈ കുടുംബങ്ങളില്‍ നിന്ന് പകര്‍ത്താവുന്നതാണ്. ദൈവാനുഗ്രഹം ലഭിച്ച സഖറിയാവ് മകന്റെ ജനനത്തോളം മൗനമായിരുന്നു. മൗനം എന്നത് ആന്തരികമായി മനസിലാക്കുമ്പോള്‍ വലിയ ഒരു പാഠം ഉള്‍ക്കൊള്ളേണ്ടതാണ്.

വിലാപങ്ങള്‍ 3:26 യഹോവയുടെ രക്ഷയ്ക്കായി മിണ്ടാതെ കാത്തിരിക്കുന്നത് നല്ലത്. മൗനമായി രക്ഷയുടെ അനുഭവങ്ങളെ ധ്യാനിക്കുവാന്‍ നാം പരിശീലിക്കണം. മറിയയുടെ അനുഭവത്തില്‍ ഇപ്രകാരം സംഭവിച്ചപ്പോള്‍ ”ഇതാ ഞാന്‍ കര്‍ത്താവിന്റെ ദാസി, അവിടുത്തെ ഹിതം പോലെ എനിക്ക് ഭവിക്കട്ടെ” എന്ന് പ്രതിവചിക്കുന്നു. ദൈവ സന്നിധിയില്‍ മൗനമായിരുന്ന് അനുഗ്രഹം സ്വീകരിക്കയും അതിനനുസരിച്ച് വിധേയരായി ജീവിക്കുകയും ചെയ്താല്‍ നമ്മുടെ ഭവനങ്ങളിലും അനുഗ്രഹിക്കപ്പെട്ട മകള്‍ ജനിക്കും.

ഈ ജനനത്തിന്റ സന്തോഷം സമൂഹത്തില്‍ എത്തുന്നത് വീണ്ടെടുപ്പിന്റെ അനുഭവത്തിലൂടെയാണ്. മരണ നിഴലില്‍ കഴിയുന്നവര്‍ക്ക് പ്രത്യാശ, തെറ്റിപ്പോയവര്‍ക്ക് തിരിച്ച് വരവ്, കാണാതെ പോയിട്ടുള്ളവരുടെ കണ്ടെത്തല്‍ രോഗികളുടെ സൗഖ്യം, അശരണര്‍ക്ക് ആശ്രയം ഇവയൊക്കെയാണ് ഏറ്റവും വലിയ സമ്മാനവും. അതിന് നാം പാത്രീഭവിക്കേണ്ടതിന്റെ ഒരുക്ക സമയമാണ് ഈ നോമ്പിന്റെ കാലം. നമ്മെ തന്നെ ഒരുക്കി നമ്മുടെ ഉള്ളില്‍ രക്ഷകന്‍ ജനിക്കുവാന്‍ ഇടയാകട്ടെ. പ്രത്യേകിച്ചും ഈ ദിവസങ്ങളില്‍ കേരളത്തില്‍ കാറ്റും മഴയും മൂലം ജീവന്‍ നഷ്ടപ്പെട്ടവരും, വീടും സമ്പത്തും നഷ്ടപ്പെട്ടവരേയും അവര്‍ക്ക് വേണ്ടുന്ന സഹായങ്ങള്‍ നല്‍കുന്നവരേയും നമുക്ക് ഓര്‍ത്ത് പ്രാര്‍ത്ഥിക്കാം. നമുക്ക് ലഭിച്ചിരിക്കുന്ന സമാധാനം ഏവര്‍ക്കും ലഭ്യമാകണം. സര്‍വ്വ ജനത്തിനും ഉണ്ടാകുവാനുള്ള ആ മഹാസന്തോഷം ഭൂതലമെങ്ങും നിറയുവാന്‍ നമുക്ക് ഒരുങ്ങാം.

സ്നേഹത്തോടെ

ഹാപ്പി ജേക്കബ് അച്ചന്‍

ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

നോട്ടിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഇടയലേഖനത്തിലൂടെ നിര്‍ദ്ദേശിച്ചതനുസരിച്ച് ‘2017- 2018 കുട്ടികളുടെ വര്‍ഷം നോട്ടിംഗ്ഹാമില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. ഇടയലേഖനം വിശ്വാസികള്‍ക്കായി വായിച്ചതിനുശേഷം വികാരി റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, വിശ്വാസ പരിശീലന പ്രഥമാധ്യാപകന്‍ ജോര്‍ജ് കുട്ടി തോമസ് ചെറുപറമ്പില്‍ മാതാപിതാക്കളുടെ പ്രതിനിധികളായി ബേബി കുര്യാക്കോസ്, ബിന്‍സി ബേബി, വിദ്യാര്‍ത്ഥി പ്രതിനിധികളായി റിയ ജയിംസ്, ആബേല്‍ പ്രസാദ് എന്നിവര്‍ തിരി തെളിയിച്ചു. ദൈവിക ജ്ഞാനത്തിന്റെ ഉറവിടമായ പരിശുദ്ധാത്മാവിനോടുള്ള പ്രാര്‍ത്ഥനാ ഗാനാലാപനത്തോടെയാണ് തിരി തെളിയിക്കപ്പെട്ടത്.

തന്റെ മൂന്നാമത്തെ ഇടയലേഖനത്തില്‍, രൂപതയുടെ അജപാലന പഞ്ചവത്സര പദ്ധതിയിലെ ആദ്യ വര്‍ഷത്തില്‍ ശ്രദ്ധ പതിപ്പിക്കുന്ന കുട്ടികളുടെ വിശ്വാസ പരിശീലനത്തെയും ആത്മീയ രൂപീകരണത്തെയും കുറിച്ചാണ് പ്രധാനമായും പ്രതിപാദിച്ചിരിക്കുന്നത്. വിശ്വാസ പരിശീലനം വിശ്വാസ സമൂഹത്തിന്റെ മുഴുവന്‍ കൂട്ടായ ഉത്തരവാദിത്വമാണെന്ന് ഇടയലേഖനത്തില്‍ എടുത്തു പറഞ്ഞിരിക്കുന്നു. വി. കുര്‍ബാനയ്ക്കും മറ്റു തിരുക്കര്‍മ്മങ്ങള്‍ക്കും വികാരി ഫാ. ബിജു കുന്നയ്ക്കാട്ട്, കൈക്കാരന്മാര്‍, കമ്മിറ്റിയംഗങ്ങള്‍, വിശ്വാസ പരിശീലകര്‍, വിമന്‍സ് ഫോറം പ്രതിനിധികള്‍ വാര്‍ഡ് ലീഡേഴ്സ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ എല്ലാ വി. കുര്‍ബാന കേന്ദ്രങ്ങളിലും വരുന്ന ആഴ്ചകളായി കുട്ടികളുടെ വര്‍ഷം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെടും. തുടര്‍ന്നു വരുന്ന വര്‍ഷങ്ങളില്‍ യുവജനങ്ങള്‍, ദമ്പതികള്‍, കുടുംബങ്ങള്‍, ഇടവക കൂട്ടായ്മകള്‍ എന്നീ ഓരോ വിഭാഗങ്ങളെ കേന്ദ്രീകരിച്ചായിരിക്കും അജപാലന പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നത്. നവംബര്‍ 20 മുതല്‍ 22 വരെ മിഡ്വെയില്‍സിലെ കെഫെന്‍ലി പാര്‍ക്കില്‍ വച്ചുനടന്ന രൂപതാ പ്രതിനിധി സമ്മേളനത്തിലും ഉരുത്തിരിഞ്ഞ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ക്രമീകരണങ്ങള്‍ നടത്തിയിരിക്കുന്നത്.

ജെഗി ജോസഫ്

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പഞ്ചവത്സര പദ്ധതിയിലെ (living Stone) ആദ്യവര്‍ഷം കുട്ടികളുടെ വര്‍ഷമായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ ഇടവകതല ഉത്ഘാടനം വരുന്ന ഞായറാഴ്ച (ഡിസംബര്‍ 3) ഉച്ച കഴിഞ്ഞ് 1.45ന് വി. കുര്‍ബാനയോട് കൂടി ബ്രിസ്റ്റോള്‍ ഫിഷ്പോണ്ട്‌സ് സെന്റ്. ജോസഫ് ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു. തദവസരത്തില്‍ രൂപതാ ചാന്‍സലര്‍ ഫാ. മാത്യു പിണക്കാട്ട്, പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍ ഫാ. ടോണി പഴയകുളം, ഫാ. അരുണ്‍ കലമറ്റം, ഫാ. ബിബിന്‍ ചിറയില്‍ എന്നിവരുടെ മഹനീയ സാന്നിധ്യം ഉണ്ടായിരിക്കും.

എല്ലാവരെയും തദവസരങ്ങളിലേക്ക് സാദരം ക്ഷണിക്കുന്നുവെന്ന് വികാരി ഫാ. പോള്‍ വെട്ടിക്കാട്ടും ട്രസ്റ്റിമാരായ ജോസ് മാത്യു, ലിജോ പടയാട്ടില്‍, പ്രസാദ് ജോണ്‍ എന്നിവര്‍ അറിയിച്ചു. ഫാ സിറില്‍ ഇടമന നയിക്കുന്ന ഡിസംബര്‍ മാസത്തിലെ ആദ്യ വെള്ളിയാഴ്ച നൈറ്റ് വിജില്‍ ഇന്ന് ബ്രിസ്റ്റോള്‍ ഫിഷ്പോണ്ട്‌സ് സെന്റ്. ജോസഫ് ദേവാലയത്തില്‍ വച്ച് രാത്രി 8 മണിക്ക് ജപമാലയോടെ ആരംഭിച്ച് രാത്രി 12 മണിക്ക് അവസാനിക്കും. വി. കുര്‍ബ്ബാന, ദിവ്യ കാരുണ്യാരാധന, വചന സന്ദേശം, കുമ്പസാരം എന്നിവ ഉണ്ടായിരിക്കുന്നതാണ്.

ജീവിതത്തിലെ പ്രതിസന്ധികളെ പടവെട്ടി ജയിക്കുവാന്‍ നമ്മെ സഹായിക്കുന്നതിന് ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് STSMCC വികാരി റവ. ഫാ. പോള്‍ വെട്ടിക്കാട്ട് CST , കൈക്കാരന്മാരായ ജോസ് മാത്യു, ലിജോ പടയാട്ടില്‍, പ്രസാദ് ജോണ്‍ എന്നിവര്‍ അറിയിക്കുന്നു.

RECENT POSTS
Copyright © . All rights reserved