Spiritual

ഷൈമോൻ തോട്ടുങ്കൽ

പ്രെസ്റ്റൻ .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വിവിധ ഇടവകകളിലും ,മിഷൻ കേന്ദ്രങ്ങളിലും വിശുദ്ധ വാര തിരുക്കർമ്മങ്ങൾ നടന്നു , ഇന്നു രാത്രിയിലും നാളെയുമായി നടക്കുന്ന ഉയിർപ്പ് തിരുനാൾ തിരുക്കർമ്മങ്ങളോടെ സമാപിക്കുന്ന തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുവാൻ എല്ലാ കേന്ദ്രങ്ങളിലും വിപുലമായ ഒരുക്കങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്.

വിവിധ ഇടവകകളിലും ,മിഷൻ കേന്ദ്രങ്ങളിലുമായി നടന്ന പെസഹാ, ദുഃഖ വെള്ളി കർമ്മങ്ങളിൽ ആയിരക്കണക്കിന് വിശ്വാസികൾ ആണ് പങ്കു ചേർന്നത് , പ്രെസ്റ്റണിലെ കത്തീഡ്രൽ ദേവാലയത്തിൽ നടന്ന പെസഹാ വ്യാഴം , പീഡാനുഭവ വെള്ളി തിരുക്കർമ്മങ്ങൾക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിച്ചു . പെസഹാ തിരുക്കർമ്മങ്ങളോടനുബന്ധിച്ചു നടന്ന കാൽ കഴുകൽ ശുശ്രൂഷക്കും അദ്ദേഹം കാർമികത്വം വഹിച്ചു . ദുഃഖ ശനിയായഴ്ച വൈകുന്നേരം ആറ് മുപ്പതിന് ജ്ഞാനസ്നാന വൃത നവീകരണവും , പുത്തൻ തീയും വെള്ളവും വെഞ്ചരിപ്പ് ശുശ്രൂഷയും നടക്കും , തുടർന്ന് ഉയിർപ്പ് തിരുക്കർമ്മങ്ങളും നടക്കും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിക്കും . ഞായറാഴ്ച രാവിലെ 9 . 30 നും വിശുദ്ധ കുർബാന ഉണ്ടായിരിക്കും , രൂപതയുടെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന വിശുദ്ധ വാര തിരുക്കർമ്മങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ താഴെയുള്ള രൂപത വെബ്സൈറ്റിൽ നിന്നും ലഭ്യമാണ് .

https://eparchyofgreatbritain.org/%e0%b4%97%e0%b5%8d%e0%b4%b0%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%ba-%e0%b4%b8%e0%b5%80%e0%b4%b1%e0%b5%8b-%e0%b4%ae-2/

 

ബിനോയ്‌ തേവർക്കുന്നേൽ

ഈശോയുടെ ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ഓർമ്മ ആചരിക്കുന്ന വലിയ ആഴ്ചയിൽ ഈശോയുടെ ആഹ്വാനം അനുസരിച്ച് പന്ത്രണ്ട് പേരുടെ കാലുകൾ കഴുകിക്കൊണ്ട് ഈശോയുടെ സ്നേഹം വിശ്വാസികളെ ഓർമ്മപ്പെടുത്തി മിഷൻ ഡയറക്ടർ ഫാദർ ജോബി ഇടവാഴിക്കൽ തന്റെ സന്ദേശത്തിലൂടെ വിശുദ്ധ കുർബാന സഥാപിച്ചതിന്റെ ഓർമ്മ പുതുക്കുന്നതിനോടൊപ്പം വൈദികരെയും ഓർമ്മിക്കുവാനും അവർക്കുവേണ്ടി പ്രാർത്ഥിക്കുവാനുമുള്ള അവസരം കൂടിയാണ് ഈ പെസഹ തിരുനാൾ എന്ന പൗരോഹത്യം സ്ഥാപിക്കപ്പെട്ട ഈ ദിവസം നമുക്ക് പ്രയോജനപ്പെടുത്താം എന്ന് അദ്ദേഹം വിശ്വാസികളെ ഓർമ്മിപ്പിച്ചു. മിഷന്റെ കൈക്കാരന്മാരായ രാജു ജോസഫ്, ഷാജു തോമസ് കാറ്റികിസം ഹെഡ് ടീച്ചർ ജെയിൻ സെബാസ്റ്റ്യൻ അൾത്താര ശുശ്രുഷകരുടെ ലീഡർ സോയി, കമ്മിറ്റി അംഗങ്ങൾ. കമ്മിറ്റി അംഗങ്ങളുടെ നിസ്വാർത്ഥമായ സഹകരണവും നേതൃത്വവും വിശ്വാസികൾക്ക് ഏറ്റവും പ്രചോദനവും സഹായവുമായി.

 രാജേഷ് ജോസഫ് ലെസ്റ്റർ

നല്ല വെള്ളിയുടെ പ്രഭാതത്തിന്റ നിശബ്ദതയിൽ, ഇതാ വലിയ ത്യാഗത്തിന്റ കഥ വീണ്ടും പറഞ്ഞു തുടങ്ങുന്നു. സമർപ്പണത്തിന്റെ, ഉപാധികളില്ലാത്ത സ്നേഹത്തിന്റ മനുഷ്യന് സങ്കല്പിക്കാവുന്നതിലും അപ്പുറമുള്ള ധീരതയുടെ കഥ.
കൂരിരുൾ വീണ ഹൃദയങ്ങളെ ആർദ്രമാക്കിയ സായംസന്ധ്യയിൽ അങ്ങ് അകലെ നിശബ്ദമായ ഒരു കുരിശ് ഉയരത്തിൽ കുന്നിൻ മുകളിൽ മാനവ രാശിയുടെ പ്രശ്നങ്ങൾ പേറി നിലനിൽക്കുന്നു. കൃപയുടെ പ്രതീകമായ കുരിശ് . രക്ഷകൻ ജീവൻ നൽകി നമുക്കുവേണ്ടി, വീണ്ടെടുക്കാനും രക്ഷിക്കാനും.

പ്രതീക്ഷകൾ വീണ്ടും വാനോളം ഉയർത്തിയ ഉയിർപ്പിന്റെ പുതിയ പുലരി നയനങ്ങൾക്ക് കുളിർമയും മനസിന് സന്തോഷവും നൽകുന്നു. ആ കല്ല് അവിടെ ഇനി ഇല്ല , കല്ലറ ഇപ്പോൾ ശൂന്യമായി , ഈ സുദിനത്തിൽ ഹൃദയ വയലുകളിലെ കല്ലുകൾ ഉരുട്ടിമാറ്റി മാറ്റി ശൂന്യമാക്കാം. ഉത്തരം ഇല്ലാത്ത കഥയിലെ വലിയ ചോദ്യം തുടരുന്നു അവൻ മരണത്തെ കീഴടക്കി ഉയിർത്തെഴുന്നേറ്റ് വിജയശ്രീ ലാളിതനായി. സന്തോഷത്തോടെയും സ്നേഹത്തോടെയും ഒത്തുകൂടാം. ത്യാഗത്തിലും മരണത്തിനുമപ്പുറം ജീവിത്തിന്‌ പ്രത്യാശ ഉണ്ടെന്ന് പഠിപ്പിച്ച പുതിയ കഥ.

വസന്തം അതിന്റ വർണ വൈവിധ്യ നിറ ചാർത്തു പെയുന്ന ഈ ഈസ്റ്റർ ദിനത്തിൽ വിശ്വാസത്തിൽ നവീകരിക്കപ്പെട്ടു രക്ഷകന്റ ശുദ്ധമായ സ്നേഹത്തിൽ പ്രതീക്ഷയോടെ നടന്നു നീങ്ങാം. ഈ അനുഗ്രഹീത ദിനത്തെ നന്ദിസൂചകമായി വിലമതിക്കാം. നമ്മുടെ ഹൃദയങ്ങൾ സന്തോഷിക്കട്ടെ. ദുഃഖവെള്ളിയാഴ്ചയുടെ വേദനയ്ക്കുമപ്പുറം ഈസ്റ്ററിൻ കൃപ നമ്മളിലെ നമ്മെ കണ്ടെത്താൻ സഹായിക്കട്ടെ. കൃപ, ക്ഷമ, പ്രതീക്ഷ, അതിരുകളില്ലാത്ത സ്നേഹം. ഉയിർപ്പ് നല്കന്ന പുതിയ പ്രഭാതത്തിന്റ കഥ തുടരുന്നു…..

 

ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരം ലക്ഷ്യമാക്കി പ്രവൃത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ഈ മാസത്തെ സത്‌സംഗം മീനഭരണി മഹോത്സവം 2024 ആഘോഷമായി ശനിയാഴ്ച്ച, മാർച്ച് 30 -ാം തീയതി ക്രോയിഡോണിലെ വെസ്റ്റ് തോൺടൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് വൈകിട്ട് 6:00 മുതൽ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന വിവരം സസന്തോഷം അറിയിച്ചുകൊള്ളുന്നു.

കേരളത്തിലെ ഭഗവതിക്ഷേത്രങ്ങളിൽ (ഭദ്രകാളി ക്ഷേത്രങ്ങളിൽ) വിശേഷപൂർവ്വം ആഘോഷിക്കുന്ന ഒരു ദിവസമാണ് മീനമാസത്തിലെ ഭരണി നക്ഷത്രം. മീനഭരണി സൂര്യൻ മീനം രാശിയിൽ പ്രവേശിക്കുന്ന ഈ ദിവസം കാളി അധർമത്തിന് മേൽ വിജയം നേടിയതായി ആണ് സങ്കല്പം. ഒട്ടനവധി ക്ഷേത്രങ്ങളിൽ അന്നേദിവസം ഉത്സവമായി ആഘോഷിക്കാറുണ്ട്. കേരളത്തിലെ ആദികാളിക്ഷേത്രമായ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതീക്ഷേത്രത്തിൽ മീനഭരണിയോടനുബന്ധിച്ചു നടക്കുന്ന കോഴിക്കല്ല് മൂടൽ, അശ്വതി നാളിലെ തൃച്ചന്ദനച്ചാർത്തു പൂജ, കാവ് തീണ്ടൽ എന്നിവ പ്രസിദ്ധമാണ്.

മാർച്ച് 30 ശനിയാഴ്ച്ച പതിവ് സത്സംഗവേദിയായ തോൺടൺഹീത് കമ്മ്യൂണിറ്റി സെന്ററിൽ വൈകിട്ട് 6:00 മണിയോട് കൂടി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും. നാമജപം, ശ്രീ മുരളി അയ്യരുടെ നേതൃത്വത്തിൽ സർവ്വൈശ്വര്യ പൂജ, ദീപാരാധന, അന്നദാനം എന്നിവയാണ് ഈ മാസത്തെ സത്‌സംഗത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നവ. സർവ്വൈശ്വര്യ പൂജയ്ക്ക് പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നവർ പൂജയ്ക്കാവശ്യമായ നിലവിളക്ക് കരുത്തേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു.

ശ്രീ ഗുരുവായൂരപ്പന്റെ ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന ഈ ധന്യ മുഹൂര്‍ത്തത്തിന് സാക്ഷിയാകുവാന്‍ എല്ലാ ഭക്തജനങ്ങളായ സഹൃദയരേയും ലണ്ടന്‍ ഹിന്ദു ഐക്യവേദി സംഘാടകർ ഭഗവത് നാമത്തില്‍ സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്കും, സത്‌സംഗത്തിൽ പങ്കെടുക്കുന്നതിനുമായി ബന്ധപ്പെടുക;

സുരേഷ് ബാബു: 07828137478, സുഭാഷ് സർക്കാര: 07519135993, ജയകുമാർ: 07515918523, ഗീത ഹരി: 07789776536.

London Hindu Aikyavedi is working towards the fulfilment of our mission of building a Sree Guruvayurappan Temple in the United Kingdom.

വാട്‌ഫോർഡ്: ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിലെ ഓക്സ്ഫോർഡ് റീജിയന്റെ നേതൃത്വത്തിൽ യുവജന സംഗമം, ‘ABLAZE 2024’ സംഘടിപ്പിക്കുന്നു. ഏപ്രിൽ മാസം നാലാം തീയതി വ്യാഴാഴ്ച്ച , വാട്‌ഫോർഡ് ഹോളി ക്വീൻ സെന്ററിൽ വെച്ച് നടത്തപ്പെടുന്ന സംഗമം രാവിലെ പത്തു മണി മുതൽ വൈകുന്നേരം നാലു മണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.

നോർത്താംപ്ടൺ റോമൻ കത്തോലിക്കാ രൂപതയിൽ നിന്നും 2022 ജൂണിൽ വൈദികപട്ടം സ്വീകരിച്ച യുവ വൈദികൻ ഫാ ജിത്തു ജെയിംസ് മഠത്തിൽ സംഗമത്തിന് നേതൃത്വം നൽകും.

വിശ്വാസത്തിലൂന്നിക്കൊണ്ട്, പരസ്നേഹത്തിലും, സാമൂഹ്യ പ്രതിബദ്ധതയിലും അധിഷ്‌ഠിതമായ ഉത്തമ ക്രൈസ്തവ ജീവിതം നയിക്കുവാനുതകുന്ന ചിന്തകൾ പങ്കുവെക്കുന്നതോടൊപ്പം ആകർഷകവും രസകരവുമായ കളികളും പരിപാടികളും സംഗമത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

യുവജനങ്ങൾക്ക്‌ പ്രാർത്ഥനക്കും ആരാധനക്കും സ്തുതിപ്പിനും അതോടൊപ്പം പരിചയപ്പെടുന്നതിനും, ആശയ വിനിമയത്തിനും, വിനോദങ്ങൾക്കും ഉള്ള വേദിയാവും ‘ABLAZE 2024’

പതിനഞ്ചു വയസ്സിനു മുകളിലുള്ളവരും അവിവാഹിതരുമായ യുവജനങ്ങളെ ഉദ്ദേശിച്ചാണ് സംഗമം ഒരുക്കിയിരിക്കുന്നത്. രജിസ്ട്രേഷൻ സൗജന്യമാണ്. ഉച്ച ഭക്ഷണം ക്രമീകരിക്കുന്നുണ്ട്.

യേശുവിനെ സ്വജീവിതത്തിൽ അനുകരിക്കുവാനും, കൃപയിൽ നയിക്കപ്പെടുവാനും അനുഗ്രഹാദായകമായ ‘ABLAZE 2024’സംഗമത്തിൽ പങ്കു ചേരുവാൻ എല്ലാ യുവജനങ്ങളെയും പ്രോത്സാഹിപ്പിച്ചയക്കണമെന്ന്‌ ഓക്സ്ഫോർഡ് റീജിയൻ ഡയറക്ടർ ഫാ. ഫാൻസുവാ പത്തിൽ, ഫാ.അനീഷ് നെല്ലിക്കൽ, ഷിനോ കുര്യൻ, റീന ജെബിറ്റി എന്നിവർ മാതാപിതാക്കളോട് അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്:-
ഫാ. ഫാൻസുവാ പത്തിൽ-07309049040
ഷിനോ കുര്യൻ- 07886326607
റീന ജബിറ്റി-07578947304

April 4th Thursday from 10:00 AM to 16:00 PM.
HOLY QUEEN CENTRE, TOLPITS LANE, WATFORD, WD18 6NP

സ്റ്റോക്ക് ഓൺ ട്രെൻഡ് സെൻറ് ജോൺ ദി ബാപ്റ്റിസ്റ്റ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ഈ വർഷത്തെ വിശുദ്ധ വാരാചരണ ശുശ്രൂഷകൾക്ക് യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനാധിപൻ എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത നേതൃത്വം നൽകും . ഓശാന ശുശ്രൂഷകൾക്ക് തിരുമേനി മുഖ്യ കാർമികത്വം വഹിച്ചു. തുടർന്നുള്ള ദിവസങ്ങളിലും തിരുമേനിയുടെ സാന്നിധ്യത്തിൽ സന്ധ്യാ നമസ്കാരവും വചനപ്രഘോഷണവും നടന്നു വരുകയാണ് .

ബുധനാഴ്ച വൈകിട്ട് 5 മണി മുതലാണ് പെസഹായുടെ ശുശ്രൂഷ ആരംഭിക്കുന്നത് . 28-ാം തീയതി വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ കാലു കഴുകൽ ശുശ്രൂഷ നടത്തപ്പെടുന്നു. യുകെ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിൽ നിന്നുള്ള വൈദികരും ഇടവക ജനങ്ങളും പങ്കെടുക്കും . തുടർന്ന് 29-ാം തീയതി രാവിലെ 9 മണി മുതൽ ദുഃഖവെള്ളിയാഴ്ചയുടെ ശുശ്രൂഷ ആരംഭിക്കുന്നതാണ്. 30-ാം തീയതി രാവിലെ 9 മണിയ്ക്ക് ദുഃഖ ശനിയാഴ്ചയുടെ വിശുദ്ധ കുർബാന നടത്തപ്പെടുന്നു. അന്നേദിവസം വൈകിട്ട് 5 മണി മുതൽ ഉയർപ്പിന്റെ ശുശ്രൂഷ ആരംഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

റെവ. ഫാ . ടോം ജേക്കബ് (വികാരി) 07411939190
ജെയിംസ് തോമസ് ( ട്രസ്റ്റി) 07939964434
ജോർജ് മാത്യു (സെക്രട്ടറി) 07377320204

ഫാ. ഹാപ്പി ജേക്കബ്ബ്

നാല്പത് നാളിൽ നോമ്പിൻ ദിനങ്ങളിലൂടെ സ്തൂപം ചെയ്തു ജീവിത വിശുദ്ധി നേടി വലിയ പ്രവചന നിവൃത്തിയുടെ അനുഭവം ഇന്ന് നാം ഉൾക്കൊള്ളുകയാണ്. രാജഭാവവും താഴ്മയും, പ്രതീക്ഷയും കാത്തിരിപ്പും എല്ലാം നിവർത്തിക്കുന്ന ദിനം. അവർ ആർത്തു വിളിച്ചു ” ഹോശന്നാ”- ഇപ്പോൾ രക്ഷിക്കണമേ, ദാവീദിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവനാകുന്നു. അത്യുന്നതങ്ങളിൽ ഹോശാന ! രാജാവായി യെറുശലേമിലേക്ക് പ്രവേശിച്ച അനുഭവം നമ്മുടെ വിശ്വാസ യാത്രയ്ക്ക് പ്രചോദനമാവുകയും രാജാധി രാജാവിനെ വരവേൽക്കുവാൻ ഒരുങ്ങുകയും ചെയ്യാം. വി. യോഹന്നാൻ 12-ാം അധ്യായം 12 – 19 വരെയുള്ള വേദവാക്യങ്ങൾ.

1. പ്രവചനത്തിന്റെ പൂർത്തീകരണം.

സീയോൻ പുത്രി അത്യധികം സന്തോഷിക്കു, ജറുശലേം പുത്രി ആർപ്പിടുക, നീതിമാനും വിജയിയും , താഴ്മയുള്ളവനും കഴുതപ്പുറത്ത് കയറി നിൻറെ അടുക്കൽ വരുന്നു എന്ന് സഖറിയ പ്രവാചകൻ പ്രവചിക്കുന്നു. (9:9). ജനത്തിന്റെ മനസ്സിൽ ഉള്ള യോദ്ധാവായ രാജാവായല്ല, കഴുത കുട്ടിയുടെ പുറത്ത് വരുന്ന വിനീത വിധേയനായ ദാസൻ . മറ്റു പ്രതീക്ഷകളിൽ നിന്ന് പ്രവചനാതീതനായി രാജത്വം പ്രകടമാക്കുന്ന വിനയം അനുകമ്പ, ഏവരാലും സ്വീകാര്യമായ ഭാവം. ഇന്ന് നാമും ഈ പ്രവചനത്തിന്റെ ഭാഗമായി തീരണം. ആർത്ത് വിളിച്ച് നമ്മുടെ ഹൃദയങ്ങളിലേയ്ക്ക് അവൻ കടന്നു വരാൻ ഇടയാകട്ടെ .

2. പ്രതീക്ഷയുടെ പൂർത്തീകരണം.

യേശു യെരുശലേമിൽ പ്രവേശിച്ചപ്പോൾ ജനം തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു. കുരുത്തോലകളും ഒലിവിൻ ജില്ലകളും അവർ പിടിച്ച് കൊണ്ട് ഹോശാന , കർത്താവിൻറെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ എന്ന് ആർത്ത് വിളിച്ചു. ജയത്തിന്റെയും വിജയത്തിന്റെയും പ്രതീകമായി ആളുകൾ അവനെ പ്രതീക്ഷയോടെ സ്വീകരിക്കുന്നു. എന്നാൽ ഭീതികമായ രാജാവ് ആണെന്ന് ധരിച്ചിരുന്ന അവരിൽ ചിലർ യേശുവിനെതിരെ തിരിയുന്നു. ലൗകിക സ്തുതിയുടെ ക്ഷണികമായ സ്വഭാവത്തെക്കുറിച്ചും, ദൈവവചനത്തിലെ മാറ്റമില്ലാത്ത സത്യത്തിൽ അധിഷ്ഠിതമായ അചഞ്ചലമായ വിശ്വാസത്തിൻറെ പ്രാധാന്യത്തെക്കുറിച്ചും ഇത് ഒരു ഓർമ്മപ്പെടുത്തലായി വർത്തിക്കുന്നു.

3. ശിഷ്യത്വത്തിലേക്കുള്ള വിളി.

വിശുദ്ധ വാരത്തിന്റെ ആദ്യദിനമാണ് നാം ഈ പെരുന്നാൾ കൊണ്ടാടുന്നത്. രാജാധി രാജാവായി അവനെ സ്വീകരിക്കുവാൻ ഒരുങ്ങുന്ന നാം രക്ഷണ്യ യാത്രയിലും ഭാഗമാകേണ്ടതുണ്ട്. നമ്മുടെ കർത്താവ് നടന്നടുക്കുന്നത് രക്ഷയുടെ അനുഭവമായ കുരിശു മരണത്തിലേക്കാണ്. അവനോടൊപ്പം നടന്നു നീങ്ങുന്ന പുരുഷാരത്തോടൊപ്പം അവൻറെ കുരിശിന്റെ അറ്റം എങ്കിലും താങ്ങുവാൻ നാം ഒരുങ്ങേണ്ടതുണ്ട്. കഴിഞ്ഞ ജീവിതങ്ങളിൽ അവൻറെ ക്രൂശിക്കുക എന്നാർത്ത പുരുഷാരത്തോടൊപ്പം നാം ആയിരുന്നില്ലല്ലോ. എന്നാൽ നോമ്പിൻറെ അനുഭവങ്ങൾ നമ്മെ കൊണ്ടെത്തിക്കുന്നത് ഒരു ആർദ്ര സ്നേഹത്തിൻറെ കുരിശിന്റെ ചുവട്ടിലേക്കാണ്. നമ്മുടെ കർത്താവ് ജീവൻ സമർപ്പിച്ചത് പോലെ നിസ്വാർത്ഥതയുടെയും ത്യാഗപരമായ സ്നേഹത്തിന്റെയും ദൈവഹിതത്തോടുള്ള അചഞ്ചലമായ അനുസരണത്തിന്റെയും പാത നമുക്കും സ്വീകരിക്കാം –

രക്ഷയുടെ കഷ്ടാനുഭവമേ സമാധാനത്താലെ വരിക.

പ്രാർത്ഥനയിൽ

ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907

ബിനോയ് എം. ജെ.

സമൂഹത്തെ നന്നാക്കുവാൻ നിങ്ങളുടെ സഹായം ആവശ്യമാകത്തക്കവണ്ണം ഈശ്വരൻ നിസ്സഹായ അവസ്ഥയിലല്ല. നിങ്ങൾ പാടുപെട്ട് സമൂഹത്തെ നന്നാക്കത്തക്കവണ്ണം സമൂഹം ഗതി കിട്ടാതെ അലയുകയുമല്ല. സമൂഹം എക്കാലത്തും പരിപൂർണ്ണമാണ്. അത് ഇന്നലെയും ഇന്നും നാളെയും പരിപൂർണ്ണം തന്നെ. ഇത് നാമൊരിക്കലും സമ്മതിച്ചു കൊടുക്കുകയില്ല. ‘സമൂഹത്തെ നന്നാക്കാതെ എങ്ങനെയാണ് സമൂഹം നന്നാകുന്നത്’ എന്ന് നാം ചോദിക്കുന്നു. ഇവിടെ സമൂഹത്തെ നന്നാക്കിയിട്ടും എന്തുകൊണ്ടാണ് സമൂഹം നന്നാവാത്തത് എന്നൊരു മറു ചോദ്യം ഞാൻ ചോദിക്കുന്നു. സഹസ്രാബ്ദങ്ങളായി മനുഷ്യൻ സമൂഹത്തെ നന്നാക്കുകയാണ്. ഇതുവഴി സമൂഹത്തിൽ ചില മാറ്റങ്ങൾ വരുന്നുവെന്നല്ലാതെ മനുഷ്യന്റെ ആനന്ദത്തിലും ആഹ്ളാദത്തിലും പുരോഗതി ഒന്നും കാണുന്നില്ല. പുരാതന മനുഷ്യൻ എപ്രകാരം ദുഃഖിതനായിരുന്നുവോ അപ്രകാരം തന്നെ ആധുനിക മനുഷ്യനും ദുഃഖിതനാണ്. താനോടിക്കുന്ന കാർ നിയന്ത്രണം വിട്ടു പായുമോയെന്നും, താനിരിക്കുന്ന കോൺക്രീറ്റ് സൗധം ഭൂമികുലുക്കത്തിൽ ഇടിഞ്ഞ് താഴെ വീഴുമോയെന്നും, താനുപയോഗിക്കുന്ന കംപ്യൂട്ടർ പൊടുന്നനവേ നിലച്ചുപോകുമോയെന്നും ആധുനിക മനുഷ്യൻ വേവലാതിപ്പെടുന്നു. വാസ്തവത്തിൽ പുരോഗതിയും അധോഗതിയും ഇവിടെയില്ല. പരിപൂർണ്ണമായ ഒരു സത്തയിൽ എങ്ങനെയാണ് പുരോഗതിയും അധോഗതിയും സംഭവിക്കുക?കുഴപ്പം പറ്റിയിരിക്കുന്നത് നമ്മുടെ വീക്ഷണകോണത്തിലും മനോഭാവത്തിലുമാണ്; ബാഹ്യലോകത്തിൽ അല്ല. നിങ്ങൾ ബാഹ്യലോകത്തിൽ കുറ്റം കാണുന്നുണ്ടെങ്കിൽ, ആ കുറ്റം ബാഹ്യലോകത്തിൽ അല്ല; മറിച്ച് നിങ്ങളുടെ കണ്ണുകളിലാണ്. പരിപൂർണ്ണമായ ഈ ലോകത്തിൽ അപൂർണ്ണത ആരോപിച്ചുകൊണ്ട് നിങ്ങൾ അതിനെ നന്നാക്കുവാൻ ശ്രമിക്കുമ്പോൾ പുതിയ പുതിയ അപൂർണ്ണതകൾ അവിടെ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു. അത് എന്നെങ്കിലും പരിപൂർണ്ണമാകുമായിരുന്നുവെങ്കിൽ പിന്നീട് പുരോഗതി അസാധ്യമാകുമായിരുന്നു. എന്നാൽ നാം അങ്ങനെയല്ല കാണുന്നത്. ഒരു പ്രശ്നം മാറുമ്പോൾ പുതിയ ഒരു പ്രശ്നം ആ സ്ഥാനത്ത് പ്രത്യക്ഷപ്പെട്ടു കഴിയുന്നു. ഇതൊരിക്കലും പൂർണ്ണമാകുന്നതായി നാം കാണുന്നില്ല. കാരണം അപൂർണ്ണത കിടക്കുന്നത് നമ്മിലും നമ്മുടെ കാഴ്ചപ്പാടിലുമാണ്. അത് മാറാത്തിടത്തോളം കാലം പൂർണ്ണത ഇവിടെ സംഭവിക്കുകയില്ല. അത് മാറുന്ന നിമിഷം നമുക്കിവിടെ പൂർണ്ണത അനുഭവപ്പെടുന്നു. പിന്നീട് നാം പരമാനന്ദത്തിലാണ്.സമൂഹത്തിന് നിങ്ങളെ ഒട്ടും തന്നെ ആവശ്യമില്ല; കാരണം അത് ഇപ്പോൾ തന്നെ പരിപൂർണ്ണമാണ്.

സമൂഹത്തെ മെച്ചപ്പെടുത്തുവാൻ വേണ്ടി താൻ എന്തെങ്കിലും ചെയ്യേണ്ടതുണ്ട് എന്ന ചിന്തയെ മനസ്സിൽ നിന്നും ചവിട്ടി പുറത്താക്കുവിൻ. നമുക്ക് ചെയ്യുവാനുള്ളത് ആകെ കൂടി ഒരു കാര്യം മാത്രമാണ്. ജീവിതം പരമാവധി ആസ്വദിക്കുവിൻ. ഇവിടം പരിപൂർണ്ണമാണെങ്കിൽ പിന്നെന്താണിവിടെ ആസ്വാദനത്തിന് തടസ്സമായി നിൽക്കുന്നത്? നിങ്ങൾ വിനോദങ്ങളിൽ ഏർപ്പെടുന്നതും, അറിവ് സമ്പാദിക്കുന്നതും, ജോലി ചെയ്യുന്നതും എല്ലാം ആസ്വാദനത്തിനു വേണ്ടി മാത്രം. മറ്റൊരു ലക്ഷ്യം അവിടെ ഉണ്ടാകുവാൻ പാടില്ല. അപ്പോൾ അവിടെ നിഷ്കാമകർമ്മം സംഭവിക്കുന്നു. ജീവിതം ഒരാനന്ദലഹരിയായി മാറുന്നു.

നിങ്ങൾ സമൂഹത്തിൽ കുറ്റം ആരോപിച്ചാൽ സമൂഹം തിരിച്ച് നിങ്ങളിലും കുറ്റമാരോപിക്കും. നിങ്ങൾ സമൂഹത്തെ തിരുത്തുമ്പോൾ സമൂഹം തിരിച്ച് നിങ്ങളെയും തിരുത്തുന്നു. ഇത് അവസാനമില്ലാത്ത ഒരു വഴക്കായി മാറുന്നു. സമൂഹവുമായുള്ള ഈ വഴക്കും അവിശുദ്ധ കൂട്ടുകെട്ടും ചത്താലും തീരുകയില്ല. അതുകൊണ്ടാണ് നിങ്ങൾ വീണ്ടും ഇവിടെ തന്നെ പുനർജ്ജനിക്കുന്നത്. അതിനാൽ ജഗത്തുമായുള്ള സംഗം വെടിയുവിൻ! സമൂഹം നിങ്ങളെ തിരുത്തുന്നതിനൊപ്പം നിങ്ങൾ സ്വയം തിരുത്തുന്നുണ്ടെങ്കിൽ നിങ്ങൾക്ക് വീണ്ടും തെറ്റ് പറ്റിയിരിക്കുന്നു. നിങ്ങൾ ഇപ്പോൾ തന്നെ ഈശ്വരനാണെങ്കിൽ പിന്നെ എന്തു തിരുത്തലാണവിടെ വേണ്ടത്? നിങ്ങൾ ഇപ്രകാരം സ്വയം തിരുത്തുമ്പോൾ നിങ്ങളുടെ ആത്മാവിഷ്കാരം തടസ്സപ്പെടുകയും അവിടെ അസ്വസ്ഥത ജനിക്കുകയും ചെയ്യുന്നു. ഈ സ്വയം തിരുത്തലിലും ആത്മവിമർശനത്തിലും സമൂഹത്തിൽ നമുക്ക് വേണ്ടി അൽപം സ്ഥലം സൃഷ്ടിക്കുക എന്നതിൽ കവിഞ്ഞ് വേറെ ഉദ്ദേശം ഉണ്ടെന്ന് തോന്നുന്നില്ല. നമുക്ക് സമൂഹത്തെ ഉപേക്ഷിക്കുവാൻ വയ്യ. നമുക്കിവിടെ തന്നെ സദാ കഴിയണം. നിങ്ങൾ സത്യമായും പരിപൂർണ്ണമാണെങ്കിൽ പിന്നെ സമൂഹത്തിന്റെ ആവശ്യം എന്താണ്? സമൂഹം പിണങ്ങുന്നെങ്കിൽ പിണങ്ങി കൊള്ളട്ടെ! പോകുന്നുവെങ്കിൽ പൊയ്ക്കൊള്ളട്ടെ! ഏകാന്തതയിൽ കഴിയുവാൻ പരിശീലിക്കുവിൻ. ഇപ്രകാരം സമൂഹത്തെ വലിച്ചെറിയുമ്പോൾ മാത്രമേ നിങ്ങൾക്ക് പൂർണമായ ആവിഷ്കാരം കിട്ടൂ. അപ്പോൾ മാത്രമേ നിങ്ങൾ സത്യത്തിലുള്ള നിങ്ങളാവൂ. അതുവരെ നിങ്ങൾ മറ്റാരോ ആകുവാൻ വേണ്ടി പരിശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ഇത് അവസാനമില്ലാത്ത ഒരു പ്രക്രിയയാണ്.

അതിനാൽ സമൂഹത്തെ വലിച്ചെറിയുവാനുള്ള തന്റേടം കാട്ടുവിൻ. കാരണം നിങ്ങൾക്ക് സമൂഹത്തെ ആവശ്യമില്ല. ഇപ്രകാരം സമൂഹവുമായുള്ള കൂട്ടുകെട്ടിനെ അറുത്തുമാറ്റുമ്പോൾ നിങ്ങൾ മോക്ഷപ്രാപ്തിയിലേക്ക് വരുന്നു. നിങ്ങൾക്ക് ഏതു നിമിഷവും ഈ ലോകത്തെ ഉപേക്ഷിക്കുവാൻ കഴിയുമെന്ന സ്ഥിതി വരുന്നു. അപ്പോൾ മാത്രമേ നിങ്ങൾക്ക് സ്വാതന്ത്ര്യം കിട്ടുന്നുള്ളൂ. അതുവരെ നിങ്ങൾ സമൂഹവുമായി ബന്ധനത്തിലാണ്. നിങ്ങൾ സമൂഹത്തിന്റെ അടിമയാണ്.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

 

വലിയ നോമ്പിലൂടെ വിശുദ്ധവാരത്തിലേക്കുള്ള ആത്മീയ യാത്രയിൽ നവീകരണവും, അനുതാപവും, അനുരഞ്ജനവും പ്രാപിച്ച്‌ ഉദ്ധിതനായ ക്രിസ്തുവിനെ ഹൃദയത്തിലും ഭവനത്തിലും സ്വീകരിക്കുവാൻ വിശ്വാസികളെ ഒരുക്കുന്നതിന്റെ ഭാഗമായി ബര്മിങ്ഹാം സെന്റ് . ബെനഡിക് മിഷന്റെ നേതൃത്വത്തിൽ ത്രിദിന നോമ്പുകാല ധ്യാനം സംഘടിപ്പിക്കുന്നു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ വലിയ നോമ്പുകാലത്തിൽ ക്രമീകരിച്ചിരിക്കുന്ന ‘ഗ്രാൻഡ് മിഷൻ 2024’ ന്റെ ശുശ്രുഷകളുടെ ഭാഗമായാണ് ലൂട്ടനിലും സ്റ്റീവനേജിലും ധ്യാനങ്ങൾ ക്രമീകരിക്കുന്നത്.

തിരുവചന പ്രഘോഷങ്ങളിലൂടെയും ആത്മീയ ശുശ്രുഷകളിലൂടെയും ദൈവാരാജ്യത്തിനായി ആഗോളതലത്തിൽത്തന്നെ ശുശ്രുഷകൾ നയിക്കുന്ന രാജ്യാന്തര തലങ്ങളിലും വിശ്വാസത്തിന്റെ ചൈതന്യവും, രക്ഷയുടെ മാർഗ്ഗവും അനേകായിരങ്ങൾക്ക് പകർന്നു നൽകി വരുന്ന അഭിഷിക്തധ്യാന ഗുരുവും, അനുഗ്രഹീത കൗൺസിലറും, യുവജന ശുശ്രുഷകളിലൂടെ ഏറെ ശ്രദ്ധേയനുമായിട്ടുള്ള ഫാ. ടോണി കട്ടക്കയമാണ് ത്രിദിന ധ്യാനത്തിന് നേതൃത്വം നൽകുക.

വലിയനോമ്പുകാല നവീകരണ ധ്യാനത്തിലും, തിരുക്കർമ്മങ്ങളിലും, തിരുവചന ശുശ്രുഷകളിലും പങ്കു ചേർന്ന്, ഗാഗുൽത്താ വീഥിയിൽ യേശു സമർപ്പിച്ച ത്യാഗബലി പൂർണ്ണ ഹൃദയത്തോടെ വിചിന്തനം ചെയ്‌ത്‌ , അനുതാപത്തിലൂന്നിയ നവീകരണത്തിലൂടെ അനുരഞ്ജനത്തിന്റെയും സ്നേഹത്തിന്റെയും കരുണയുടെയും അനന്ത കൃപകൾ ആർജ്ജിക്കുവാൻ ടോണി അച്ചന്റെ ധ്യാനം ഏറെ അനുഗ്രഹദായകമാവും.


വലിയ നോമ്പിന്റെ ചൈതന്യത്തിൽ, ക്രിസ്തുവിന്റെ രക്ഷാകര യാത്രയുടെ അനുസ്മരണയോടൊപ്പം, പ്രത്യാശയും പ്രതീക്ഷയും നൽകി മരണത്തിൽ നിന്നും ഉയർത്തെഴുന്നേറ്റ രക്ഷകനെ വരവേൽക്കുവാനും അവിടുത്തെ കൃപകളും അനുഗ്രഹങ്ങളും പ്രാപിക്കുവാനും ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായി ബർമിങ്ഹാം സെൻ്റ് ബെനഡിക് മിഷൻ വികാരി ഫാ . ടെറിൻ മുല്ലക്കര അറിയിച്ചു

ആഷ് ഫോർഡ് : ക്രൊയിഡോൺ സെന്റ് പോൾ മലങ്കര മിഷന്റെയും ആഷ്ഫോർഡ് സെൻ്റ് തോമസ് മലങ്കര മിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഈ വർഷത്തെ വിശുദ്ധ വാര ശുശ്രൂഷകളുടെ ഭാഗമായി 40 -ാം വെള്ളിയാഴ്ച ദിനത്തിൽ വിശുദ്ധ കുർബാനയും, കുരിശിന്റെ വഴിയും ഇടവക വികാരി ഫാ. കുര്യാക്കോസ് തിരുവാലിന്റെ മുഖ്യ കാർമികതത്തിൽ എയിൽസ്‌ഫോർഡ് പ്രിയറി ദേവാലയത്തിൽ 22 /3 /2024 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1. 30 മുതൽ നടത്തപ്പെടുന്നു.

യേശുവിൻറെ പീഡാനുഭവം, കുരിശു മരണവും അനുസ്മരിക്കുന്ന കുരിശിന്റെ വഴി ശുശ്രൂഷയിലേക്കും ശേഷം നടക്കുന്ന വിശുദ്ധ കുർബാനയിലും പങ്കുചേർന്ന് അനുഗ്രഹം പ്രാപിക്കുന്നതിന് എല്ലാവരെയും ദൈവ നാമത്തിൽ സ്വാഗതം ചെയ്യുന്നു.

Venue:

The Friars
Aylesford,Kent
MEZO 7BX

കൂടുതൽ വിവരങ്ങൾക്ക്കൂടുതൽ വിവരങ്ങൾക്ക്:

Arun : 07405384116
Pradeep : 07535761330

RECENT POSTS
Copyright © . All rights reserved