ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയും മലയാളി സിനിമാ താരം അനുപമ പരമേശ്വരനും തമ്മിലുള്ള വിവാഹ വാര്‍ത്തകളാണ് അടുത്തിടെയായി ചര്‍ച്ചാ വിഷയം. സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരത്തിന്റെ അമ്മ സുനിത പരമേശ്വരന്‍. വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് സുനിത പറയുന്നു. പ്രമുഖ മാധ്യമത്തോടായിരുന്നു സുനിതയുടെ പ്രതികരണം.
അനുമപമയും ബുമ്രയും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് നേരത്തെയും വാര്‍ത്തകള്‍ നിറഞ്ഞിരുന്നു. പിന്നാലെയാണ് വിവാഹവാര്‍ത്തകളും കാട്ടുതീ കണക്കെ പടര്‍ന്ന് പിടിച്ചത്. വാര്‍ത്തകള്‍ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സുനിത വ്യക്തത വരുത്തി രംഗത്തെത്തിയത്. സൗഹൃദം ഗോസിപ്പുകള്‍ക്ക് വഴിമാറിയപ്പോള്‍ സോഷ്യല്‍ മീഡിയാ ബന്ധം ഇരുവരും ഉപേക്ഷിച്ചു. നേരത്തെ ബുമ്ര നല്ല സുഹൃത്താണെന്ന് വ്യക്തമാക്കി അനുപമയും രംഗത്ത് വന്നിരുന്നു. പിന്നാലെയാണ് സുനിതയുടെ വിശദീകരണവും.
സുനിതയുടെ വാക്കുകള്‍ ഇങ്ങനെ;
‘അനുപമയുടെ കല്യാണംതന്നെ സമൂഹമാധ്യമങ്ങളില്‍ പലതവണ കഴിഞ്ഞതല്ലേ അവളെക്കുറിച്ച് എല്ലാവരും മറന്നു തുടങ്ങുമ്പോള്‍ പുതിയ കഥ വരും. വരട്ടെ. അതിനെ പോസിറ്റിവായിട്ടേ കാണുന്നുള്ളൂ. ബുമ്രയെയും അനുപമയെയും ചേര്‍ത്തു മുന്‍പും പല കഥകളും ഇറങ്ങിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഇരുവരും പരസ്പരം ഫോളോ ചെയ്യാന്‍ തുടങ്ങിയത് ഇഷ്ടപ്പെടാത്തവര്‍ ചേര്‍ന്നു പടച്ചു വിടുന്ന കഥകളായേ ഇതൊക്കെ കരുതുന്നുള്ളൂ. അങ്ങനെ കഥകള്‍ ഇറങ്ങിയതോടെ ഇരുവരും അണ്‍ഫോളോ ചെയ്തെന്നാണു തോന്നുന്നത്.
ഇരുവരും തമ്മില്‍ പരിചയമുണ്ടായിരുന്നു. അനുപമയുടെ അച്ഛനും പരിചയപ്പെട്ടിരുന്നു. അദ്ദേഹം വലിയൊരു ക്രിക്കറ്റ് പ്രേമിയാണ്. ഒരിക്കല്‍ ഷൂട്ടിങ്ങിനു പോയപ്പോള്‍ അതേ ഹോട്ടലില്‍തന്നെ ബുമ്രയുണ്ടായിരുന്നു. അന്നാണ് അവര്‍ പരിചയപ്പെട്ടത്. ഇപ്പോള്‍ ഇങ്ങനെയൊരു കഥ ഇറങ്ങാനുള്ള കാരണമാണ് അറിയാത്തത്. അനുപമ ‘കാര്‍ത്തികേയ 2’ എന്ന തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനായാണു രാജ്കോട്ടിലേക്കു പോയത്. ഇന്നു രാവിലെ വിളിച്ചപ്പോള്‍ മേക്കപ്പ് ചെയ്തു കൊണ്ടിരിക്കുകയാണ്. ആളുകള്‍ പറഞ്ഞുണ്ടാക്കുന്നതല്ലാതെ ഇക്കാര്യങ്ങളിലൊന്നും ഇന്നു വരെ വാസ്തവമില്ല. ഇത്തരം പ്രചാരണങ്ങളെ തമാശയായി മാത്രമേ കാണുന്നുള്ളൂ.
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാമത്തേതും അവസാനത്തേതുമായ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് ഇന്നിങ്‌സ് ജയം. അഹമ്മദാബാദ് നരേന്ദ്ര മോഡി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മൂന്നാം ദിനം തന്നെ സന്ദര്‍ശകരെ കറക്കി ഇന്ത്യ കളി സ്വന്തമാക്കി. ഇന്നിങ്‌സിനും 25 റണ്‍സിനുമാണ് ഇന്ത്യന്‍ ജയം. നാല് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ 3-1 നാണ് സ്വന്തമാക്കിയത്.
ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ ഉയര്‍ത്തിയ 160 റണ്‍സ് ലീഡിന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 54.5 ഓവറില്‍ 135 റണ്‍സിന് ഓള്‍ ഔട്ടായി.
പരമ്പര നേട്ടത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ പ്രവേശിച്ചു. ന്യൂസിലാന്‍ഡ് ആണ് എതിരാളികള്‍. ജൂണ്‍ 18 മുതല്‍ 22 വരെ ലോര്‍ഡ്‌സ് മൈതാനത്താണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടം. അഞ്ച് വിക്കറ്റ് നേട്ടത്തോടെ രവിചന്ദ്രന്‍ അശ്വിനും അക്ഷര്‍ പട്ടേലുമാണ് ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തിയത്. രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ചുറി നേടിയ ഡാനിയേല്‍ ലോറന്‍സ്(95 പന്തില്‍ 50 റണ്‍സ്) മാത്രമാണ് ചെറുത്തുനിന്നത്. ഏഴ് ബാറ്റ്‌സ്ന്മാന്മാര്‍ രണ്ടക്കം കാണാതെ പുറത്തായി. നായകനുന്‍ ജോ റൂട്ട്(30), ഓലി പോപ്പ്(15), ബെന്‍ ഫോക്‌സ്(13) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്.
സാക്ക് ക്രൗളി(5 ), ഡൊമനിക് സിബ്ലി(3), ജോണി ബയര്‍സ്‌റ്റോ(0), ബെന്‍ സ്‌റ്റോക്‌സ്(2), ഡൊമിനിക് ബെസ്(2), ജാക്ക് ലീച്ച്(2) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ഒരു റണ്‍സുമായി ജെയിംസ് ആന്‍ഡേഴ്‌സണ്‍ പുറത്താകാതെ നിന്നു.
അക്ഷര്‍ പട്ടേലിന്റെ നാലാം അഞ്ച് വിക്കറ്റ് പ്രകടനവും അശ്വിന്റെ 30-ാം അഞ്ച് വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യയ്ക്ക് ജയം അനായാസമാക്കിയത്. 24 ഓവറില്‍ 48 റണ്‍സ് വഴങ്ങിയാണ് അക്ഷര്‍ അഞ്ച് വിക്കറ്റ് നേടിയത്. 22.5 ഓവറില്‍ 47 റണ്‍സ് വഴങ്ങിയാണ് അശ്വിന്‍ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചത്. ഒന്നാം ഇന്നിങ്‌സില്‍ ഋഷഭ് പന്തിന്റെ സെഞ്ചുറിയും വാഷിങ്ടണ്‍ സുന്ദറിന്റെ 95 റണ്‍സ് പ്രകടനവുമാണ് ഇന്ത്യയ്ക്ക് സന്ദര്‍ശകര്‍ക്കെതിരെ ലീഡുയര്‍ത്താനായത്.
സ്‌കോര്‍: ഇംഗ്ലണ്ട് – ഒന്നാം ഇന്നിങ്‌സ് 205/10
രണ്ടാം ഇന്നിങ്‌സ് 135/10
ഇന്ത്യ ഒന്നാം ഇന്നിങ്‌സ്- 365/10.
ഒരിക്കൽക്കൂടി സ്പിന്നർമാർ ഇംഗ്ലിഷ് പടയെ കറക്കിവീഴ്ത്തിയതോടെ ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് കൂറ്റൻ വിജയം. ഇന്നിങ്സിനും 25 റൺസിനുമാണ് ഇന്ത്യ ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. നാലു ടെസ്റ്റുകളടങ്ങിയ പരമ്പര 3–1ന് സ്വന്തമാക്കിയ ഇന്ത്യ, ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനും യോഗ്യത നേടി. 160 റൺസിന്റെ ഒന്നാം ഇന്നിങ്സ് കടവുമായി വീണ്ടും ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട്, 54.5 ഓവറിൽ വെറും 135 റൺസിന് എല്ലാവരും പുറത്തായി. ഇതേ വേദിയിൽ നടന്ന മൂന്നാം ടെസ്റ്റിൽ രണ്ടു ദിവസം കൊണ്ട് ജയിച്ചുകയറിയ ഇന്ത്യയ്ക്ക്, നാലാം ടെസ്റ്റിൽ വിജയത്തിലെത്താൻ വേണ്ടിവന്നത് മൂന്നു ദിവസം മാത്രം. ജൂൺ 18 മുതൽ 22 വരെ വിഖ്യാതമായ ലോർഡ്സ് മൈതാനത്ത് നടക്കുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ന്യൂസീലൻഡാണ് ഇന്ത്യയുടെ എതിരാളികൾ.
കരിയറിലെ മൂന്നാം ടെസ്റ്റ് മാത്രം കളിക്കുന്ന അക്ഷർ പട്ടേലിന്റെ നാലാം അഞ്ച് വിക്കറ്റ് നേട്ടവും വെറ്ററൻ സ്പിന്നർ രവിചന്ദ്രൻ അശ്വിന്റെ 30–ാം അഞ്ച് വിക്കറ്റ് നേട്ടവുമാണ് ഇന്ത്യയ്‌ക്ക് മറ്റൊരു അവിസ്മരണീയ ജയം സമ്മാനിച്ചത്. പട്ടേൽ 24 ഓവറിൽ 48 റൺസ് വഴങ്ങിയും അശ്വിൻ 22.5 ഓവറിൽ 47 റൺസ് വഴങ്ങിയും അഞ്ച് വിക്കറ്റ് വീതം വീഴ്ത്തി. മത്സരത്തിലാകെ ഒൻപത് വിക്കറ്റ് വീഴ്ത്തിയ അക്ഷർ പട്ടേൽ, അരങ്ങേറ്റ ടെസ്റ്റ് പരമ്പരയിൽ (പരമാവധി 3 മത്സരം) കൂടുതൽ വിക്കറ്റെടുക്കുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കി. ഈ പരമ്പരയിലെ മൂന്നു ടെസ്റ്റുകളിൽ കളിച്ച അക്ഷർ, ആകെ വീഴ്ത്തിയത് 27 വിക്കറ്റുകളാണ്. 2008ൽ ഇന്ത്യയ്‌ക്കെതിരെ അരങ്ങേറ്റ പരമ്പരയിൽ 26 വിക്കറ്റ് വീഴ്ത്തിയ ശ്രീലങ്കൻ താരം അജാന്ത മെൻഡിസിന്റെ റെക്കോർഡാണ് അക്ഷർ തകർത്തത്.
ഇന്ത്യൻ സ്പിന്നർമാർ ഒരിക്കൽക്കൂടി വിശ്വരൂപം പൂണ്ടതോടെ, ഇംഗ്ലണ്ട് ഇന്നിങ്സിൽ രണ്ടക്കം കടന്നത് നാലു പേർ മാത്രം. ടെസ്റ്റ് കരിയറിലെ രണ്ടാമത്തെ മാത്രം അർധസെഞ്ചുറി കണ്ടെത്തി 95 പന്തിൽ ആറു ഫോറുകൾ സഹിതം 50 റൺസെടുത്ത ഡാനിയൽ ലോറൻസാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ക്യാപ്റ്റൻ ജോ റൂട്ട് (72 പന്തിൽ മൂന്നു ഫോറുകൾ സഹിതം 30), ഒലി പോപ്പ് (31 പന്തിൽ ഒരേയൊരു സിക്സ് സഹിതം 15), ബെൻ ഫോക്സ് (46 പന്തിൽ 13) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുള്ളവർ. ഏഴാം വിക്കറ്റിൽ ലോറൻസ് – ഫോക്സ് സഖ്യം കൂട്ടിച്ചേർത്ത 44 റൺസാണ് ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച കൂട്ടുകെട്ട്. ഈ കൂട്ടുകെട്ടാണ് അവരെ 100 കടത്തിയതും.
ഓപ്പണർമാരായ സാക് ക്രൗളി (16 പന്തിൽ അഞ്ച്), ഡൊമിനിക് സിബ്‌ലി (21 പന്തിൽ മൂന്ന്), ജോണി ബെയർസ്റ്റോ (0), ബെൻ സ്റ്റോക്സ് (ഒൻപത് പന്തിൽ രണ്ട്), ഡൊമിനിക് ബെസ് (രണ്ട്) എന്നിവർ പൂർണമായും നിരാശപ്പെടുത്തി. ജയിംസ് ആൻഡേഴ്സൻ ഒരു റണ്ണുമായി പുറത്താകാതെ നിന്നു.
നേരത്തെ, കൂട്ടുനിൽക്കാനാളില്ലാതെ പോയതോടെ കന്നി െസഞ്ചുറിയെന്ന സ്വപ്നം പടിക്കൽ വീണുടഞ്ഞെങ്കിലും 174 പന്തിൽ 10 ഫോറും ഒരു സിക്സും സഹിതം 96 റൺസുമായി പുറത്താകാതെ നിന്ന വാഷിങ്ടൻ സുന്ദറിന്റെ സുന്ദരൻ ഇന്നിങ്സാണ് ഇന്ത്യയ്ക്ക് 160 റൺസിന്റെ നിർണായകമായ ഒന്നാം ഇന്നിങ്സ് ലീഡ് സമ്മാനിച്ചത്. ഇംഗ്ലണ്ടിന്റെ 205 റൺസ് പിന്തുടർന്ന് ബാറ്റു ചെയ്ത ഇന്ത്യ 114.4 ഓവറിലാണ് 365 റൺസെടുത്തത്. ഇന്ത്യൻ സ്കോർ 365ൽ നിൽക്കെ അക്ഷർ പട്ടേൽ, ഇഷാന്ത് ശർമ, മുഹമ്മദ് സിറാജ് എന്നിവർ തുടരെത്തുടരെ പുറത്തായതോടെയാണ് സുന്ദറിന് സെഞ്ചുറി നഷ്ടമായത്. അക്ഷർ പട്ടേൽ 97 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 43 റൺസെടുത്തു.
എട്ടാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത വാഷിങ്ടൻ സുന്ദർ – അക്ഷർ പട്ടേൽ സഖ്യമാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ പോരാട്ടം ഏറ്റെടുത്ത ഇരുവരും ടീമിന് നേട്ടമുണ്ടാക്കിയെങ്കിലും, വ്യക്തിഗത നേട്ടങ്ങളുടെ വക്കിൽ വീണുപോയി. ടെസ്റ്റിലെ കന്നി അർധസെഞ്ചുറിക്ക് അരികെ അക്ഷർ പട്ടേൽ റണ്ണൗട്ടായതാണ് നിർണായകമായത്. അക്ഷർ പുറത്തായശേഷമെത്തിയ ഇഷാന്ത് ശർമ, മുഹമ്മദ് സിറാജ് എന്നിവരെ പൂജ്യത്തിന് പുറത്താക്കിയ ബെൻ സ്റ്റോക്സാണ് സുന്ദറിന്റെ സെഞഞ്ചുറി മോഹം തല്ലിക്കെടുത്തിയത്. 115–ാം ഓവറിലെ ആദ്യ പന്തിൽ ഇഷാന്തിനെ എൽബിയിൽ കുരുക്കിയ സ്റ്റോക്സ്, നാലാം പന്തിൽ മുഹമ്മദ് സിറാജിനെ ബൗൾഡാക്കി. എട്ടാം വിക്കറ്റിൽ സുന്ദർ – അക്ഷർ സഖ്യം 106 റൺസ് കൂട്ടിച്ചേർത്തു.
ഇംഗ്ലണ്ടിനായി ബെൻ സ്റ്റോക്സ് 27.4 ഓവറിൽ 89 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. ജയിംസ് ആൻഡേഴ്സൻ 25 ഓവറിൽ 44 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റുമെടുത്തു. ജാക്ക് ലീച്ച്് 27 ഓവറിലവ്‍ 89 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് സ്വന്തമാക്കി.
നേരത്തെ, ആറാമനായി ഇറങ്ങി കരിയറിലെ തന്റെ 3–ാം സെഞ്ചുറി (118 പന്തുകളിൽ 101 റൺസ്) നേടിയ ഋഷഭ് പന്തിന്റെ മികവിൽ ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിന്റെ 2–ാം ദിനം ഇന്ത്യ 89 റൺസിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. ബൗൺസറിൽ വിരാട് കോലിയെയും (0) ഇൻസ്വിങ്ങറിൽ രോഹിത് ശർമയെയും (49) പുറത്താക്കി ബെൻ സ്റ്റോക്സ് ഇന്ത്യയെ 5ന് 121ലേക്ക് ഒതുക്കിയപ്പോഴാണു പന്ത് ക്രീസിലെത്തുന്നത്. കരുതലോടെയായിരുന്നു തുടക്കം. 146ൽ ആർ. അശ്വിൻ മടങ്ങിയതോടെ പന്തിനു കൂട്ടായി വാഷിങ്ടനെത്തി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോർ ഇന്ത്യയ്ക്കു വൻമലയായി തോന്നിയ സമയം. 82 പന്തുകൾ തട്ടിയും മുട്ടിയും പന്ത് അർധ സെഞ്ചുറി തികച്ചെങ്കിലും പതിവു വെടിക്കെട്ടുണ്ടായില്ല.
പക്ഷേ, ഇംഗ്ലണ്ട് രണ്ടാമത്തെ പുതിയ പന്തെടുത്തതോടെ ഇന്ത്യയുടെ ‘പന്ത്’ ഗീയർ മാറ്റി. മനോഹരമായ സ്ട്രോക്കുകൾ. കോപ്പി ബുക്കിലില്ലാത്ത ഷോട്ടുകൾ. സ്റ്റെപ്പ് ഔട്ട് ചെയ്തുള്ള ഹിറ്റുകൾ. ജോ റൂട്ടിനെ തിരഞ്ഞുപിടിച്ച് കടന്നാക്രമണം. ആൻഡേഴ്സിനെതിരെ റിവേഴ്സ് സ്വീപ്പിലൂടെ ബൗണ്ടറി. അടുത്ത 33 പന്തുകളിൽ പന്ത് സെഞ്ചുറിയിലെത്തി. റൂട്ടിനെ സ്ക്വയർ ലെഗിലൂടെ സിക്സറിനു പറത്തിയാണു 94ൽനിന്നു 101ലെത്തിയത്. പന്തും വാഷിങ്ടൻ സുന്ദറും 7–ാം വിക്കറ്റിൽ 158 പന്തുകളിൽ കൂട്ടിച്ചേർത്ത 113 റൺസാണ് ഇന്ത്യയെ നേരെ നിർത്തിയത്.
കോവിഡ് 19 കളംപിടിക്കും മുൻപ് നിർത്തിയിടത്തുനിന്നുതന്നെ സച്ചിൻ തെൻഡുൽക്കറും വീരേന്ദർ സേവാഗും വീണ്ടും ആരംഭിച്ചു; ഇന്ത്യയും. ഫലം, റോഡ് സുരക്ഷാ സന്ദേശവുമായി മഹാരാഷ്ട്ര സർക്കാർ സംഘടിപ്പിക്കുന്ന റോഡ് സേഫ്റ്റി വേൾഡ് ട്വന്റി20 ടൂർണമെന്റ് പുനരാരംഭിച്ചപ്പോൾ, ആദ്യ മത്സരത്തിൽ സച്ചിൻ നയിക്കുന്ന ഇന്ത്യൻ ലെജൻഡ്സിന് തകർപ്പൻ ജയം. ബംഗ്ലദേശ് ലെജൻഡ്സിനെതിരെ 10 വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലദേശ് ലെജൻഡ്സ് 19.4 ഓവറിൽ 109 റൺസിന് എല്ലാവരും പുറത്തായി. ഓപ്പണർമാരായ സേവാഗും സച്ചിനും തകർത്തടിച്ചതോടെ ഇന്ത്യൻ ലെജൻഡ്സ് 59 പന്തു ബാക്കിനിർത്തി ഒരു വിക്കറ്റ് പോലും കളയാതെ ലക്ഷ്യത്തിലെത്തി.
35 പന്തിൽ 80 റൺസുമായി പുറത്താകാതെ നിന്ന സൂപ്പർ ഓപ്പണർ വീരേന്ദർ സേവാഗിന്റെ ഇന്നിങ്സാണ് ഇന്ത്യൻ ലെജൻഡ്സിനു കരുത്തായത് 10 ഫോറും അഞ്ച് സിക്സും ഉൾപ്പെടുന്നതാണ് സേവാഗിന്റെ ഇന്നിങ്സ്. സച്ചിൻ 26 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 33 റൺസുമായി പുറത്താകാതെ നിന്നു. ഇരുവരും തകർത്തടിച്ചതോടെ വെറും 61 പന്തിലാണ് ഇന്ത്യൻ ലെജൻഡ്സ് 114 റൺസടിച്ചത്. സേവാഗാണ് കളിയിലെ കേമൻ. ഇന്നിങ്സിലെ ആദ്യ പന്ത് തന്നെ ഫോറടിച്ച് തുടങ്ങിയ സേവാഗ്, രണ്ടാം പന്തിൽ വീണ്ടും ഫോർ കണ്ടെത്തി. മൂന്നാം പന്തിൽ സിക്സറും. 11–ാം ഓവറിന്റെ ആദ്യ പന്തിൽ തകർപ്പൻ സിക്സറോടെ തനി ‘വീരു ശൈലി’യിലാണ് സേവാഗ് ഇന്ത്യയെ വിജയത്തിലെത്തിച്ചതും. ഇനി മാർച്ച് ഒൻപതിന് ഇംഗ്ലണ്ട് ലെജൻഡ്സിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
ഇതോടെ ടൂർണമെന്റിലെ തുടർച്ചയായ മൂന്നാം മത്സരവും ജയിച്ച ഇന്ത്യൻ ലെജൻഡ്സ് 12 പോയിന്റുമായി പട്ടികയിൽ മുന്നിലെത്തി. കോവിഡ് വ്യാപനത്തിനു മുൻപ് കളിച്ച രണ്ടു മത്സരങ്ങളും ഇന്ത്യ ജയിച്ചിരുന്നു. ആദ്യ മത്സരത്തിൽ വെസ്റ്റിൻഡീസ് ലെജൻഡ്സിനെ ഏഴു വിക്കറ്റിനും രണ്ടാം മത്സരത്തിൽ ശ്രീലങ്ക ലെജൻഡ്സിനെ അഞ്ച് വിക്കറ്റിനുമാണ് തകർത്തത്. ആദ്യം മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലായിരുന്നു മത്സരങ്ങളെങ്കിൽ, കോവിഡ് വ്യാപനത്തിനുശേഷം മത്സരങ്ങൾ റായ്പുരിലേക്ക് മാറ്റി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പിൻമാറിയ ഓസ്ട്രേലിയൻ ലെജൻഡ്സിനു പകരമാണ് സംഘാടകർ ബംഗ്ലദേശ് ലെജൻഡ്സിനെ ടൂർണമെന്റിന് എത്തിച്ചത്. ഇത്തവണ ഇംഗ്ലണ്ട് ലെജൻഡ്സും ടൂർണമെന്റിനുണ്ട്. കോവിഡ് വ്യാപനത്തിനു മുൻപ് ടൂർണമെന്റിലെ നാലു മത്സരങ്ങൾ നടന്നിരുന്നു. ഇതോടെ, പുതിയ ടീമുകളെക്കൂടി ഉൾപ്പെടുത്തി പുനഃക്രമീകരണങ്ങളോടെയാണ് ടൂർണമെന്റ് പുനരാരംഭിച്ചത്. ഫലത്തിൽ, ടൂർണമെന്റിലെ അഞ്ചാം മത്സരമാണ് ഇത്.
മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലദേശിനെ പഴയ പടക്കുതിരകളായ യുവരാജ് സിങ്, പ്രഗ്യാൻ ഓജ, വിനയ് കുമാർ, യൂസഫ് പഠാൻ, മൻപ്രീത് ഗോണി എന്നിവരുടെ സഹായത്തോടെയാണ് ഇന്ത്യ വീഴ്ത്തിയത്. ഓജ നാല് ഓവറിൽ 12 റൺസ് മാത്രം വഴങ്ങിയും യുവരാജ് മൂന്ന് ഓവറിൽ 15 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. കഴിഞ്ഞ ദിവസം സജീവ ക്രിക്കറ്റിൽനിന്ന് വിരമിച്ച വിനയ് കുമാർ 3.4 ഓവറിൽ 25 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റെടുത്തു. യൂസഫ് പത്താൻ, മൻപ്രീത് ഗോണി എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു. ഇന്ത്യൻ ബോളർമാരിൽ വിക്കറ്റ് ലഭിക്കാതെ പോയത് ഇർഫാൻ പഠാൻ, മുനാഫ് പട്ടേൽ എന്നിവർക്കു മാത്രം.
33 പന്തിൽ എട്ടു ഫോറും ഒരു സിക്സും സഹിതം 49 റൺസെടുത്ത നസിമുദ്ദീനാണ് ബംഗ്ലദേശിന്റെ ടോപ് സ്കോറർ. നസിമുദ്ദീനു പുറമെ ബംഗ്ലദേശ് നിരയിൽ രണ്ടക്കം കണ്ടത് രണ്ടു പേർ മാത്രം. 19 പന്തിൽ 12 റണ്‍സെടുത്ത ഓപ്പണർ ജാവേദ് ഒമർ, 24 പന്തിൽ ഒരേയൊരു ഫോർ സഹിതം 12 റൺസെടുത്ത രജിൻ സലേ എന്നിവരാണത്.
നഫീസ് ഇഖ്ബാൽ (10 പന്തിൽ ഏഴ്), ക്യാപ്റ്റൻ മുഹമ്മദ് റഫീഖ് (മൂന്നു പന്തിൽ ഒന്ന്), ഹന്നൻ സർകാർ (ആറു പന്തിൽ മൂന്ന്), അബ്ദുൽ റസാഖ് (എട്ടു പന്തിൽ അഞ്ച്), മുഹമ്മദ് മഷൂദ് (അഞ്ച് പന്തിൽ പുറത്താകാതെ ആറ്), ഖാലിദ് മഹ്മൂദ് (ഏഴു പന്തിൽ ഏഴ്), അലാംഗിർ കബീർ (0) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.
ഋഷഭ് പന്തിന്റെ സെഞ്ചുറിയുടേയും വാഷിംഗ്ടൺ സുന്ദറിന്റെ അർധസെഞ്ചുറിയുടേയും കരുത്തിൽ ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് മേൽക്കൈ. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ ഏഴിന് 294 എന്ന നിലയിലാണ്. സന്ദർശകരേക്കാൾ 89 റൺസ് മുന്നിൽ.
ഏകദിന ശൈലിയിൽ ബാറ്റ് വീശിയ പന്തും (101) വാലറ്റത്ത് പുറത്താകാതെ ഗംഭീര പ്രകടനം നടത്തിയ വാഷിംഗ്ടൺ സുന്ദറുമാണ് (60) ഇന്ത്യക്ക് മേൽക്കൈ നേടിക്കൊടുത്തത്. ഇവരെ കൂടാതെ ഓപ്പണർ രോഹിത് ശർമ (49) മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.
പന്ത്- വാഷിംഗ്ടൺ സുന്ദർ കൂട്ടുകെട്ട് 113 റൺസ് കൂട്ടിച്ചേർത്തു. രണ്ടാം ദിവസം തകർച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ചേതേശ്വർ പൂജാരയാണ് (17) ആദ്യം മടങ്ങിയത്. പിന്നാലെ എത്തിയ ക്യാപ്റ്റൻ കോഹ്‌ലി പൂജ്യത്തിനു പുറത്തായി. രഹാനയ്ക്കും (27) കാര്യമായൊന്നും ചെയ്യാനായില്ല.
പന്ത് വന്നതോടെയാണ് ഇന്ത്യ കളിയിലേക്ക് മടങ്ങിയെത്തിയത്. എന്നാൽ രോഹിത് ശർമയും അശ്വിനും (13) അടുത്തടുത്ത് പുറത്തായത് ഇന്ത്യക്ക് വീണ്ടും തിരിച്ചടിയായി. വാഷിംഗ്ടൺ സുന്ദർ പന്തിന് കൂട്ടായെത്തിയതോടെ ടീം ഇന്ത്യ വീണ്ടും ഉഷാറായി. ഏകദിനക്കണക്കിൽ റൺസ് ഒഴുകി. ഇരുവരും ചേർന്ന് ഇന്ത്യയെ തകർച്ചയിൽനിന്നും കരകയറ്റി. സെഞ്ചുറി പൂർത്തിയാക്കിയതിനു പിന്നാലെ പന്ത് മടങ്ങി. അപ്പോഴേക്കും ഇന്ത്യ ലീഡ് സ്വന്തമാക്കിയിരുന്നു.
രണ്ടാം ദിനം സ്റ്റന്പ് എടുക്കുന്പോൾ വാഷിംഗ്ടൺ സുന്ദറിനൊപ്പം അക്സർ പട്ടേലാണ് (11) ക്രീസിൽ. ഇംഗ്ലണ്ടിന് വേണ്ടി ആൻഡേഴ്സൺ മൂന്ന് വിക്കറ്റെടുത്തു. ബെൻ സ്റ്റോക്സും ലീച്ചും രണ്ട് വിക്കറ്റ് വീതം നേടി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 205 റണ്‍സില്‍ അവസാനിച്ചിരുന്നു.
വിജയ് ഹസാരെ ഏകദിന ടൂര്‍ണമെന്‍റിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച കേരളത്തിന് അപ്രതീക്ഷിത തിരിച്ചടിയായി സഞ്ജു സാംസണിന്റെ പരിക്ക്. സഞ്ജു ടീമില്‍ നിന്ന് പുറത്തായതോടെ പകരക്കാരനായി പേസ് ബോളര്‍ ബേസില്‍ തമ്പിയെ ഉള്‍പ്പെടുത്തി.
ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്ക് ശേഷം ഏഴാം സ്ഥാനത്തെത്തിയാണ് കേരളത്തിന്റെ ക്വാര്‍ട്ടര്‍ പ്രവേശം. കേരളത്തിന് പുറമേ 5 ഗ്രൂപ്പുകളിലെയും ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത്, ആന്ധ്ര, കര്‍ണാടക, മുംബൈ, സൗരാഷ്ട്ര മികച്ച റണ്‍റേറ്റുള്ള ഉത്തര്‍പ്രദേശ് എന്നിവരും ക്വാര്‍ട്ടറിലെത്തി.
ഡല്‍ഹിയും, പ്ലേറ്റ് ഗ്രൂപ്പ് ജേതാക്കളായ ഉത്തരാഖണ്ഡും തമ്മിലുള്ള എലിമിനേറ്റര്‍ മത്സരത്തില്‍ നിന്നുള്ള വിജയികള്‍ എട്ടാം ടീമായി ക്വാര്‍ട്ടറിലെത്തും. ഈ മാസം എട്ടാം തിയതി ഡല്‍ഹിയില്‍ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ ആരംഭിക്കും.
കേരള ടീം: സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), രോഹന്‍ എസ്. കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), വിഷ്ണു വിനോദ് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റോബിന്‍ ഉത്തപ്പ, സല്‍മാന്‍ നിസാര്‍, വത്സല്‍ ഗോവിന്ദ്, ജലജ് സക്‌സേന, അക്ഷയ് ചന്ദ്രന്‍, വിനൂപ് എസ്. മനോഹരന്‍, സിജോമോന്‍ ജോസഫ്, എസ്. മിഥുന്‍, എന്‍.പി. ബേസില്‍, എം. അരുണ്‍, എം.ഡി. നിധീഷ്, എം.പി. ശ്രീരൂപ്, എസ്. ശ്രീശാന്ത്, എഫ്. ഫാനൂസ്, കെ.ജി. രോജിത്ത്, ബേസില്‍ തമ്പി.
സ്പാനിഷ് ഫുട്ബോൾ സൂപ്പർ ക്ലബ്ബായ ബാഴ്സലോണയുടെ മുൻ പ്രസിഡന്റ് ജോസപ് മരിയൊ ബർത്തോമ്യു അറസ്റ്റിൽ. അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിയടക്കമുള്ള സീനിയർ താരങ്ങൾക്കും ക്ലബ്ബിനുമെതിരേ നടത്തിയ കാന്പയിനിംഗായ ബാഴ്സഗേറ്റിന്റെ പേരിലാണു ബർത്തോമ്യു അറസ്റ്റിലായത്.
ബർത്തോമ്യുവിന്റെ ഉപദേശകൻ ഹൗമി മാസ്ഫെറർ, ക്ലബ് സിഇഒ ഓസ്കർ ഗ്രൗ, ലീഗൽ സർവീസ് തലവൻ റൊമാൻ ഗോമസ് പോന്റി തുടങ്ങിയവരും അറസ്റ്റിലായിട്ടുണ്ട്. ബാഴ്സലോണ ക്ലബ്ബിന്റെ ആസ്ഥാനത്തും ഓഫീസുകളിലും നടത്തിയ റെയ്ഡിനൊടുവിലായിരുന്നു സ്പാനിഷ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് എത്രപേർ അറസ്റ്റിലായിട്ടുണ്ടെന്നും എല്ലാവരുടെയും പേരുകൾ വെളിപ്പെടുത്താനും സാധിക്കില്ലെന്നു പോലീസ് വൃത്തങ്ങൾ അറിയിച്ചതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബാഴ്സഗേറ്റ് സംബന്ധിച്ച തെളിവെടുപ്പിനാണു കാന്പ് നൗവിൽ എത്തിയതെന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണു ബർത്തോമ്യുവിനെ അടക്കം അറസ്റ്റ് ചെയ്തതെന്നും സ്പാനിഷ് പോലീസ് വക്താവ് വ്യക്തമാക്കി. കഴിഞ്ഞ വർഷാരംഭത്തിലാണു ബാഴ്സഗേറ്റ് വിവാദം കൊടുന്പിരികൊണ്ടത്. ലയണൽ മെസിയെ പുകച്ചു പുറത്തുചാടിക്കുകയായിരുന്നു ബാഴ്സഗേറ്റിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ബർത്തോമ്യുവിനെതിരേ മെസി മാധ്യമങ്ങളിലൂടെ നേരിട്ട് ഏറ്റുമുട്ടിയിരുന്നു. മെസി ക്ലബ് വിടാനൊരുങ്ങിയെങ്കിലും കരാർ കാലാവധി ഈ സീസണ്‍കൂടി ഉണ്ടായിരുന്നതിനാൽ ക്ലബ്ബിൽ തുടരാൻ തീരുമാനിച്ചു. ക്ലബ്ബിൽ തുടരുമെന്നു പ്രഖ്യാപിച്ച അഭിമുഖത്തിൽ ബർത്തോമ്യുവിനെ ദുരന്തം എന്നായിരുന്നു മെസി വിശേഷിപ്പിച്ചത്.
വിവാദങ്ങൾക്കൊടുവിൽ 2020 ഒക്ടോബർ 27ന് ബാഴ്സലോണ പ്രസിഡന്റ് സ്ഥാനം ബർത്തോമ്യു രാജിവച്ചു. പ്രസിഡന്റിനൊപ്പം ബോർഡ് അംഗങ്ങളും സ്ഥാനമൊഴിഞ്ഞിരുന്നു. ലയണൽ മെസിയുമായുള്ള അഭിപ്രായഭിന്നത മറനീക്കി പുറത്തുവന്നതും ക്ലബ്ബിനു കളിക്കളത്തിലും പുറത്തുമേറ്റ തിരിച്ചടികളാണ് ബർത്തോമ്യുവിന്റെ രാജിക്കു കാരണം. ബർത്തോമ്യുവുമായുള്ള ഭിന്നതയെത്തുടർന്ന് മെസി ക്ലബ് വിടാൻ ശ്രമിച്ചതാണ് അദ്ദേഹത്തിന്റെ രാജിയിലേക്കു നയിച്ച സുപ്രധാന കാരണം.
മെസിയെക്കൂടാതെ അദ്ദേഹത്തിന്റെ ഭാര്യക്കെതിരേയും മറ്റൊരു താരമായ ജെറാർഡ് പിക്വെ, മുൻ ബാഴ്സ താരങ്ങൾ എന്നിവർക്കുമെതിരേ ബർത്തോമ്യു വിവാദപരാമർശങ്ങൾ നടത്തിയിരുന്നു. ബർത്തോമ്യു നടത്തിയ നിരവധി സാന്പത്തിക ക്രമക്കേടും സ്പാനിഷ് പോലീസ് കണ്ടെത്തിയതായാണു റിപ്പോർട്ട്. ബാഴ്സയുടെ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കേയാണ് ബർത്തോമ്യുവിന്റെ അറസ്റ്റ്. 842 കോടി രൂപയായിരുന്നു കഴിഞ്ഞ സീസണിൽ ക്ലബ്ബിന്റെ നഷ്ടം.
വിവാദങ്ങൾ കലങ്ങിത്തെളിയുന്നതോടെ ലയണൽ മെസി ബാഴ്സലോണയിൽ തുടരുമോ എന്ന ചോദ്യവും ഉയരുന്നു. ഈ സീസണ് അവസാനിക്കുന്നതോടെ മെസി ക്ലബ് വിടുമെന്നാണ് റിപ്പോർട്ട്. ബാഴ്സഗേറ്റിന്റെ പേരിൽ ബർത്തോമ്യു അറസ്റ്റിലായതോടെ മെസി ക്ലബ്ബിൽ തുടരണമെന്ന ആവശ്യവും ശക്തമായി. പരിശീലകനായി മുൻ താരം സാവി എത്തുകയാണെങ്കിൽ മെസിയെ നിലനിർത്താൻ കഴിഞ്ഞേക്കുമെന്നും സൂചനയുണ്ട്.
തനിക്കെതിരേയും ക്ലബ്ബിനെതിരേയും വിമർശനമുന്നയിക്കുന്നർക്കെതിരേ പ്രചാരണം നടത്തുന്നതിനു സമൂഹമാധ്യമ കാന്പയിനിംഗ് കന്പനിയായ ഐ3യെ ഉപയോഗിച്ചെന്നതാണു ബാഴ്സഗേറ്റ് വിവാദം. 2020 ഫെബ്രുവരിയിൽ ഒരു പ്രാദേശിക റേഡിയോ സ്റ്റേഷനാണ് ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്തത്. ലയണൽ മെസി അടക്കമുള്ള മുൻനിര താരങ്ങൾ, മുൻ താരങ്ങൾ, പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ തുടങ്ങിയവരെ ഐ3 കന്പനി വേട്ടയാടി.
ഐ3 കന്പനി കൈകാര്യം ചെയ്ത സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയായിരുന്നു വേട്ടയാടൽ. മെസി, പിക്വെ, മുൻ ക്യാപ്റ്റൻ സാവി ഹെർണാണ്ടസ്, മുൻ പരിശീലകൻ പെപ് ഗ്വാർഡിയോള, പ്രസിഡന്റ് സ്ഥാനാർഥികളായ വിക്ടർ ഫോണ്ട്, അഗസ്റ്റി ബെനെഡിറ്റൊ എന്നിവർക്കെതിരായ ഫേസ്ബുക്ക് ആക്രമണങ്ങൾ ഐ3 ആയിരുന്നു നടത്തിയത്.
മെസിയടക്കമുള്ളവർ ഇക്കാര്യം പൊതുസമൂഹത്തിനു മുന്നിൽ ചൂണ്ടിക്കാണിച്ചെങ്കിലും ഒരു അറിവും ഇല്ലെന്നായിരുന്നു ക്ലബ്ബിന്റെ നിലപാട്. പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് എന്ന ഏജൻസി അന്വേഷണം നടത്തിയശേഷം ഐ3ക്ക് ബാഴ്സ പണം നൽകിയിട്ടില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. ഐ3യും ആരോപണങ്ങൾ നിഷേധിച്ചു. എന്നാൽ, ഐ3യുമായുള്ള ബന്ധത്തിന്റെ പേരിൽ ബർത്തോമ്യുവിന്റെ ഉപദേശകനായ ഹൗമി മാസ്ഫെററിനെ സസ്പെൻഡ് ചെയ്തു.
എന്നാൽ, വിവാദങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ജൂണിൽ ബാഴ്സ ആസ്ഥാനമായ കാന്പ് നൗവിൽ പോലീസ് ആദ്യ റെയ്ഡ് നടത്തി.
ലൈംഗീക പീഡനം, മനുഷ്യക്കടത്ത് ആരോപണത്തിൽ കേസെടുത്തതിനു പിന്നാലെ മുൻ യുഎസ് ഒളിമ്പിക്സ് ജിംനാസ്റ്റിക് പരിശീലകൻ ജീവനൊടുക്കി. ജോൺ ഗെഡെർട്ട് ആണ് മരിച്ചത്. മിഷഗൺ അറ്റോർണി ജനറൽ ഡന നെസൽ ജോൺ ഗെഡെർട്ടിന്റെ മരണം സ്ഥിരീകരിച്ചു.
2012 ലെ വനിതാ ജിംനാസ്റ്റിംഗ് ടീമിന്റെ മുഖ്യപരിശീലകനായിരുന്നു ഗെഡെർട്ട്. നൂറുകണക്കിന് അത്ലറ്റുകളെ പീഡിപ്പിച്ച ടീം ഡോക്ടർ ലാറി നാസർ ഗെഡെർട്ടിനൊപ്പമാണ് പ്രവർത്തിച്ചത്. 250 ലധികം പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ നാസറിന് 2018 ൽ 300 വർഷം തടവ് ശിക്ഷ ലഭിച്ചിരുന്നു. 63 കാരനായ ഗെഡെർട്ടിന് മിഷിഗണിൽ പരിശീലന കേന്ദ്രം ഉണ്ടായിരുന്നു. ഇവിടെ ഡോക്ടറായി നാസർ പ്രവർത്തിച്ചിരുന്നു.
ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 10 വിക്കറ്റ് ജയം. ഇംഗ്ലണ്ട് ഉയർത്തിയ 49 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ,
രണ്ടാം ഇന്നിങ്സിൽ 7.4 ഓവറിൽ ഒരു വിക്കറ്റും നഷ്ടപ്പെടാതെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഓരോഹിത് ശർമ 25 പന്തിൽ നിന്ന് 25 റൺസും ശുഭ്മാൻ ഗിൽ 21 പന്തിൽ നിന്ന് 15 റൺസും നേടിയാണ് വിജയലക്ഷ്യം കണ്ടത്. ഈ ജയത്തോടെ പരമ്പരയിൽ 2-1ന്റെ ലീഡ് ഇന്ത്യ നേടി.
അഹമ്മദാബാദിൽ നടന്ന പിങ്ക് ബോൾ ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 145 റൺസും ഇംഗ്ലണ്ട് 112 റൺസുമാണ് നേടിയത്. രണ്ടാം ഇന്നിങ്സിൽ 30.4 ഓവറിൽ 81 റൺസിന് ഇംഗ്ലണ്ട് ഓൾഔട്ടായി. രണ്ടാം ഇന്നിങ്സിൽ 49 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 7.4 ഓവറിൽ തന്നെ വിജയം സ്വന്തമാക്കി.
ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനെതിരെ ശക്തമായ ബൗളിങ് പ്രതിരോധം ഉയർത്താൻ ഇന്ത്യക്ക് കഴിഞ്ഞു. ഇന്ത്യയ്ക്കായി അക്ഷർ പട്ടേൽ അഞ്ചും അശ്വിൻ നാലും വിക്കറ്റ് വീഴ്ത്തി. വാഷിങ്ടൺ സുന്ദർ ഒരു വിക്കറ്റെടുത്തു. ആദ്യ ഓവറിൽ തന്നെ രണ്ടു വിക്കറ്റുകൾ വീഴ്‌ത്തി അക്ഷർ പട്ടേലാണ് ഇംഗ്ലണ്ടിന്റെ തകർച്ചയ്ക്ക് തുടക്കമിട്ടത്. ആദ്യ ഓവറിലെ ആദ്യ പന്തിൽ തന്നെ സാക് ക്രോളിയെ അക്ഷർ പുറത്താക്കി. മൂന്നാം പന്തിൽ ബെയർസ്റ്റോയും പുറത്തായി. രണ്ടുപേരും റൺസൊന്നും എടുക്കാതെയാണ് കളം വിട്ടത്.
അധികം വൈകാതെ തന്ന ഡോം സിബ്‌ലിയെയും പുറത്താക്കി അക്ഷർ മൂന്നാം വിക്കറ്റും നേടി. 25 റൺസെടുത്ത ബെൻ സ്റ്റോക്സിനെ അശ്വിനും വീഴ്ത്തിയതോടെ ഇംഗ്ലണ്ട് പരുങ്ങലിലായി. 19 റൺസെടുത്ത ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിനെ എൽബിഡബ്ല്യുവിൽ കുടുങ്ങി അക്ഷർ വീണ്ടും ഇംഗ്ലണ്ടിന് ഇരട്ട പ്രഹരമേൽപ്പിച്ചു. ഇതോടെ ഇന്നിങ്സിലെ നാലാം വിക്കറ്റും മത്സരത്തിലെ പത്താം വിക്കറ്റും അക്ഷർ സ്വന്തമാക്കി.
ഒന്നാം ഇന്നിങ്സിൽ ഇന്ത്യയ്ക്ക് 33 റൺസിന്റെ ലീഡാണ് നേടാനായത്. ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് ഉയർത്തിയ 112 റൺസ് മറികടക്കാനായി ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക് 145 റൺസ് എടുക്കുന്നതിനിടയിൽ മുഴുവൻ വിക്കറ്റും നഷ്ടമായി. ജോ റൂട്ടാണ് ഇന്ത്യൻ നിരയെ തകർത്തത്. റൂട്ട് അഞ്ചു വിക്കറ്റ് വീഴ്ത്തി. 6.2 ഓവറില്‍ എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഇംഗ്ലണ്ട് നായകന്‍ അഞ്ചുവിക്കറ്റുകള്‍ വീഴ്ത്തിയത്.
ഇന്ത്യയുടെ ഒന്നാം ഇന്നിങ്സിൽ രോഹിത് ശർമ്മ മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. രോഹിത് 66 റൺസെടുത്തു. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി 27 റൺസെടുത്തു. രണ്ടാം ദിനത്തിൽ രഹാനെയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ഏഴുറണ്‍സെടുത്ത രഹാനെയെ ജാക്ക് ലീച്ച് വിക്കറ്റിന് മുന്നില്‍ കുടുക്കി. തൊട്ടുപിന്നാലെ തന്നെ രോഹിതിന്റെ വിക്കറ്റും വീഴ്ത്തി ലീച്ച് ഇന്ത്യയെ ഞെട്ടിച്ചു.
അടുത്തതായി ഇറങ്ങിയ റിഷഭ് പന്ത് വന്നതുപോലെ മടങ്ങി. ഒരു റൺസെടുത്ത പന്തിനെ ജോ റൂട്ട് വിക്കറ്റിനു മുന്നിൽ കുടുക്കി. പിന്നാലെ ത്നെ വാഷിങ്ടൺ സുന്ദറും അക്ഷർ പട്ടേലും റൺസൊന്നും എടുക്കാതെ മടങ്ങി. പിന്നീട് എത്തിയ അശ്വിൻ ഇന്ത്യയെ കരകയറ്റാൻ ശ്രമിച്ചുവെങ്കിലും നടന്നില്ല. 17 റൺസെടുത്ത അശ്വിനെ റൂട്ട് പുറത്താക്കിയതോടെ ഇന്ത്യൻ നിര തകർന്നു. ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 112 റൺസാണ് എടുത്തത്.
മൊട്ടേരയിലെ ക്രിക്കറ്റ് പിച്ചിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയരുമ്പോഴും പ്രതിരോധം തീർത്ത് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. മൊട്ടേരയിലെ പിച്ചിൽ ദുർഭൂതങ്ങളില്ലെന്നും ഇരു ടീമുകളുടെയും ബാറ്റ്‌സ്‌മാൻമാരുടെ മോശം പ്രകടനമാണ് ടെസ്റ്റ് മത്സരം വേഗം അവസാനിക്കാൻ കാരണമെന്നും കോഹ്‌ലി പറഞ്ഞു.
“വളരെ സത്യസന്ധമായി പറഞ്ഞാൽ, ബാറ്റ്‌സ്‌മാൻമാർ കഴിവിനൊത്ത് ഉയർന്നിട്ടില്ല. ആദ്യ ഇന്നിങ്സിൽ മൂന്ന് വിക്കറ്റിന് നൂറ് റൺസെടുത്ത ഞങ്ങൾ പിന്നീട് 150 ന് ഓൾഔട്ടായി. ചുരുങ്ങിയത് ഒന്നാം ഇന്നിങ്സിലെങ്കിലും ബാറ്റിങ്ങിന് അനുകൂലമായ പിച്ചായിരുന്നു. പക്ഷേ, ഞങ്ങളത് ഉപകാരപ്പെടുത്തിയില്ല. മൊട്ടേരയിലെ പിച്ചിൽ ദുർഭൂതങ്ങളൊന്നും ഒളിഞ്ഞിരിക്കുന്നില്ല,” കോഹ്‌ലി പറഞ്ഞു.
അതേസമയം, മൊട്ടേരയിലെ പിച്ചിനെ കുറിച്ച് ഐസിസി തന്നെ തീരുമാനിക്കട്ടെ എന്നാണ് ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിന്റെ അഭിപ്രായം. “മൊട്ടേരയിലെ പിച്ച് ടെസ്റ്റ് ക്രിക്കറ്റിന് അനുയോജ്യമാണോ എന്ന് ഐസിസിയാണ് വിലയിരുത്തേണ്ടത്, താരങ്ങളല്ല,” തോൽവിക്ക് ശേഷം റൂട്ട് പ്രതികരിച്ചു. വളരെ വെല്ലുവിളികൾ നിറഞ്ഞ കളിയായിരുന്നു മൊട്ടേരയിലേതെന്നും റൂട്ട് പറഞ്ഞു.
മുൻ ഇന്ത്യൻ താരങ്ങളായ വിവിഎസ് ലക്ഷമൺ, യുവരാജ് സിങ്, ഇംഗ്ലണ്ട് മുൻ നായകൻ മെെക്കിൾ വോൺ, ഇംഗ്ലണ്ട് മുൻ താരം കെവിൻ പീറ്റേഴ്‌സൺ അടക്കമുള്ളവർ മൊട്ടേരയിലെ പിച്ചിനെ പരിഹസിച്ചും വിമർശിച്ചും രംഗത്തെത്തിയിരുന്നു.
മുൻ ഫുട്ബോൾ താരവും കേരളത്തിലെ ആദ്യത്തെ വനിതാ ഫുട്ബോൾ പരിശീലകയുമായ ഫൗസിയ മാമ്പറ്റ (52) അന്തരിച്ചു. നടക്ക\വ് സ്കൂളിൽ പരിശീലകയായി ജോലി ചെയ്യുകയായിരുന്നു. അർബുദ ബാധിതയായിരുന്നു. 35 വർഷമായി കളിക്കാരിയായും പരിശീലകയായും സജീവമായിരുന്നു.
മലബാറിലെ ഫുട്ബോളിന്റെ അംബാസിഡർ എന്ന പേരിലും ഇവർ അറിയപ്പെട്ടിരുന്ന ഫൗസിയ കേരള സ്പോർട്സ് കൗൺസിൽ പരിശീലക, നടക്കാവ് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പരിശീലക തുടങ്ങിയ പദവികൾ വഹിച്ചു. ഫൗസിയയുടെ പരിശീലനത്തിൽ നിരവധി കുട്ടികൾ രാജ്യാന്തര തലത്തിൽ പ്രശസ്തി നേടിയിരുന്നു
ദേശീയ ഗെയിംസ് വനിതാ ഫുട്ബോളില്‍ കേരളത്തിന്റെ ഗോള്‍കീപ്പറായിരുന്നു. കൊല്‍ക്കത്തയില്‍ നടന്ന അഖിലേന്ത്യാ വനിതാ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ കേരളത്തിന്റെ ഗോളി ഫൗസിയയായിരുന്നു. കേരളത്തിന് ജയിക്കാനായില്ലെങ്കിലും ഫൗസിയയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു.
വെയ്റ്റ് ലിഫ്റ്റിങ്ങില്‍ സംസ്ഥാനചാമ്പ്യന്‍, പവര്‍ ലിഫ്റ്റിങ്ങില്‍ സൗത്ത് ഇന്ത്യയില്‍ മൂന്നാംസ്ഥാനം, ഹാന്‍ഡ്ബോള്‍ സംസ്ഥാന ടീമംഗം, ജൂഡോയില്‍ സംസ്ഥാനതലത്തില്‍ വെങ്കലം, ഹോക്കി, വോളിബോള്‍ എന്നിവയില്‍ ജില്ലാ ടീമംഗം എന്നിങ്ങനെ തൊട്ടതെല്ലാം പൊന്നാക്കുന്ന പ്രകടനങ്ങളായിരുന്നു ഫൗസിയയുടേത്.
2003-ല്‍ കോഴിക്കോട് നടക്കാവ് സ്കൂളിലെ ഫുട്ബോള്‍ ടീം പരിശീലകയായി ചുമതലയേറ്റു. 2005 മുതല്‍ 2007 വരെ സംസ്ഥാന സബ്ജൂനിയര്, ജൂനിയര്‍ ടൂര്‍ണമെന്റില്‍ റണ്ണര്‍ അപ്പായ കോഴിക്കോട് ടീമിനെ പരിശീലിപ്പിച്ചു. 2005-ല്‍ മണിപ്പൂരില്‍ നടന്ന ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം മൂന്നാം സ്ഥാനം നേടിയപ്പോള്‍ ടീമിന്റെ പരിശീലകയായിരുന്നു. 2006-ല്‍ ഒഡിഷയിൽ നടന്ന ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ റണ്ണറപ്പായ കേരളത്തിന്റെ അസിസ്റ്റന്റ് കോച്ചും ഫൗസിയയായിരുന്നു.