ഇംഗ്ലീഷ് പര്യടനത്തിനൊരുങ്ങിയ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ ഞെട്ടിച്ച് കോവിഡ് പരിശോധനാ ഫലം പുറത്ത് വന്നു. 10 പാക് താരങ്ങള്‍ക്കാണ് ഇതിനോടകം കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മൂന്ന് താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചതായി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഏഴ് താരങ്ങള്‍ കൂടി കോവിഡിന് പിടിയിലാണെന്ന് പരിശോധനാ ഫലങ്ങള്‍ പുറത്ത് വന്നത്.
പാക് താരങ്ങളായ ഫഖര്‍ സമന്‍, ഇമ്രാന്‍ ഖാന്‍, കാഷിഫ് ബട്ടി, മുഹമ്മദ് ഹഫീസ്, മുഹമ്മദ് ഹസ്‌നൈന്‍, മുഹമ്മദ് റിസ്വാന്‍, വഹാബ് റിയാസ് എന്നിവര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. പാക് ടീമിലെ സപ്പോര്‍ട്ട് സ്റ്റാഫ് അംഗമായ മലാംഗ് അലിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് സ്ഥിരീകരിച്ച താരങ്ങള്‍ക്കൊന്നും ലക്ഷണങ്ങളൊന്നുമില്ലായിരുന്നുവെന്നത് അധികൃതരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
കോവിഡ് സ്ഥിരീകരിച്ച താരങ്ങളെ ക്വാറന്റൈന്‍ ചെയ്തു. കഴിഞ്ഞ ദിവസം പാക് താരങ്ങളായ ഹൈദര്‍ അലി, ഹാരിസ് റൗഫ്, ഷദബ് ഖാന്‍ എന്നിവര്‍ക്കും കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
പാകിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി റാവല്‍പ്പിണ്ടിയില്‍ നടത്തിയ പരിശോധനയിലാണ് പത്തോളം താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ജൂണ്‍ 24-ന് താരങ്ങളെ വീണ്ടും കോവിഡ് പരിശോധനക്ക് വിധേയരാക്കും. കോവിഡ് നെഗറ്റീവായ താരങ്ങളെ മാത്രമാകും ചാര്‍ട്ടേഡ് വിമാനത്തില്‍ ഇംഗ്ലണ്ടിലേക്ക് അയക്കുക. ഇംഗ്ലണ്ടിലെത്തിയ ശേഷവും താരങ്ങളെ കോവിഡ് പരിശോധനക്ക് വിധേയരാക്കും.
ഇതിനുശേഷം നിര്‍ബന്ധിത ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കിയ ശേഷമെ കളിക്കാരെ മത്സരത്തിനായി ഇറക്കൂവെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി. ആദ്യ ടെസ്റ്റിന് മുമ്പ് കുറഞ്ഞത് അഞ്ച് തവണയെങ്കിലും കളിക്കാരെ കോവിഡ് പരിശോധനകള്‍ക്ക് വിധേയരാക്കുമെന്നും പാക് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് വസീം ഖാന്‍ വ്യക്തമാക്കി.
ജൂലൈ അവസാനമാണ് പാകിസ്ഥാന്റെ ഇംഗ്ലീഷ് പര്യടനം തുടങ്ങുന്നത്. മൂന്ന് ടെസ്റ്റും മൂന്ന് ട്വന്റി 20കളുമാണ് ടീം ഇംഗ്ലണ്ടില്‍ കളിക്കുക. നേരത്തെ, പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഷാഹിദ് അഫ്രീദിക്കും മുന്‍ ഓപ്പണര്‍ കൂടിയായിരുന്ന തൗഫീഖ് ഉമറിനും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍ സഫര്‍ സര്‍ഫ്രാസിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതില്‍ സര്‍ഫ്രാസ് മരിച്ചു.
വിസ്ഡന്‍ ഇന്ത്യ ഫേസ്ബുക്കില്‍ നടത്തിയ വോട്ടെടുപ്പില്‍ കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഇന്ത്യയിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാനായി രാഹുല്‍ ദ്രാവിഡ് തെരഞ്ഞെടുക്കപ്പെട്ടു. ഇതിഹാസ ബാറ്റ്‌സ്മാന്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറെ ചെറിയ വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ദ്രാവിഡ് നേട്ടം സ്വന്തമാക്കിയത്
11,400 ആരാധകര്‍ പങ്കെടുത്ത പോളില്‍ 52 ശതമാനം വോട്ട് നേടിയാണ് ദ്രാവിഡ് ഒന്നാമതെത്തിയത്. ചൊവാഴ്ച രാവിലെ 42 ശതമാനം വോട്ടുകള്‍ മാത്രം നേടിയ ദ്രാവിഡിന്റെ വോട്ടിംഗ് ശതമാനത്തില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. കളിക്കളത്തില്‍ ദ്രാവിഡിന്റെ ബാറ്റിംഗ് ശൈലി പോലെ തന്നെ ആയിരുന്നു അദ്ദേഹം വോട്ടെടുപ്പിലും പൊരുതി ഒടുവില്‍ മാന്യമായ ലീഡ് നേടിയത്.
വിസ്ഡന്‍ ഇന്ത്യയുടെ വോട്ടെടുപ്പ് തുടക്കത്തില്‍ 16 ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസങ്ങളാണ് മത്സരത്തിനുണ്ടായത്. സെമി ഫൈനല്‍ ഘട്ടത്തില്‍ അത് നാലായി കുറഞ്ഞു, അവിടെ ദ്രാവിഡ് സുനില്‍ ഗവാസ്‌കറിനെയും സച്ചിനെയും വിരാട് കോഹ്ലിയെയും പരാജയപ്പെടുത്തി.
ബാഴ്‌സലോണയുടെ അർജന്റീന താരം ലയണൽ മെസിയുമായി ബന്ധപ്പെട്ട് അത്ര നല്ല വാർത്തകളല്ല ഇപ്പോൾ പുറത്തുവരുന്നത്. ബാഴ്‌സ ക്യാംപിൽവച്ച് സഹതാരവുമായി മെസി തർക്കത്തിലേർപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ബാഴ്‌സ ക്യാംപ് ഒരു പൊട്ടിത്തെറിയുടെ വക്കിലാണെന്ന് സ്‌പാനിഷ് വെബ്‌സൈറ്റായ ‘ദിയാരിയോ ഗോൾ’ ആണ് റിപ്പോർട്ട് ചെയ്യുന്നത്. ബാഴ്‌സയിലെ മറ്റൊരു താരമായ അന്റോയ്‌ൻ ഗ്രീസ്‌മാനുമായാണ് മെസി തർക്കത്തിലേർപ്പെട്ടതെന്നാണ് വാർത്തകൾ. ഇരുവരും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
പരിശീലനത്തിനിടെ മെസിയും ഗ്രീസ്‌മാനും തമ്മിൽ ഉന്തും തള്ളും നടന്നെന്നാണ് സ്‌പാനിഷ് വെബ്‌സൈറ്റിലെ റിപ്പോർട്ട്. ഒടുവിൽ ബാഴ്‌സ മാനേജറും സഹതാരങ്ങളും ചേർന്ന് ഇരുവരെയും പിടിച്ചുനീക്കിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. നാളെ ലാ ലിഗയിൽ ബാഴ്‌സയ്‌ക്ക് മത്സരമുണ്ട്. ഇതിനു മുന്നോടിയായി നടന്ന പരിശീലനത്തിനിടെയാണ് ഇരു താരങ്ങളും കൊമ്പുകോർത്തത്.
ലാ ലിഗയിൽ ലെഗാനസിനെതിരായ മത്സരത്തിൽ മെസി ഗ്രീസ്‌മാനു പാസ് നൽകാതിരുന്നത് വലിയ വിവാദമായിരുന്നു. അത്‌ലറ്റിക്കോ മഡ്രിഡിൽ നിന്നാണ് ഗ്രീസ്‌മാൻ ബാഴ്‌സയിലേക്ക് എത്തിയത്. എന്നാൽ, ബാഴ്‌സയിലെത്തിയ ശേഷം മികച്ച പ്രകടനം പുറത്തെടുക്കാൻ ഗ്രീസ്‌മാനു സാധിച്ചിട്ടില്ല. ബാഴ്‌സയുമായുള്ള ബന്ധം ഉപേക്ഷിച്ച് ഗ്രീസ്‌മാൻ മാഞ്ചസ്‌റ്റർ യുണൈറ്റഡിലേക്ക് പോകുമെന്നും സൂചനകളുണ്ട്. നാൽപത് മത്സരങ്ങളിൽ നിന്ന് 14 ഗോളുകൾ മാത്രമാണ് ഗ്രീസ്‌മാൻ ബാഴ്‌സയ്‌ക്കു വേണ്ടി ഇതുവരെ നേടിയത്. അതിനാൽ തന്നെ ഗ്രീസ്‌മാനെ ബാഴ്‌സ കയ്യൊഴിയുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, മെസിയുമായുള്ള കരാർ പുതുക്കാൻ നിൽക്കുകയാണ് ബാഴ്‌സ. നിലവിലെ സാഹചര്യത്തിൽ ബാഴ്‌സ വിടുന്നതിനെ കുറിച്ച് മെസിയും ആലോചിക്കുന്നില്ല.
അതേസമയം, ബാഴ്‌സയും പ്രതിരോധത്തിലാണ്. ലാ ലിഗയിൽ രണ്ടാം സ്ഥാനത്താണ് ബാഴ്‌സ ഇപ്പോൾ. ഇനിയുള്ള മത്സരങ്ങൾ ബാഴ്‌സയ്‌ക്ക് വളരെ നിർണായകമാണ്. നാളെ പുലർച്ചെ അത്‌ലറ്റിക്കോ ബിൽബാവോയുമായാണ് ബാഴ്‌സയുടെ മത്സരം. മെസി-സുവാരസ്-ഗ്രീസ്‌മാൻ ത്രയത്തിലാണ് ബാഴ്‌സയുടെ പ്രതീക്ഷ.
മൂന്നുപതിറ്റാണ്ട് നീണ്ട കരിയറിനൊടുവില്‍ ഇതിഹാസം ദി അണ്ടര്‍ടേക്കര്‍ റെസ്്്ലിങ് റിങ്ങിനോട് വിടപറഞ്ഞു. അണ്ടര്‍ടേക്കര്‍ – ദി ലാസ്റ്റ് റൈഡ് എന്ന് പരമ്പരയുടെ അവസാന എപ്പിസോഡിലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. റെസല്‍മാനിയ 36ല്‍ എ.ജെ.സ്റ്റൈല്‍സിനെതിരെയായിരുന്നു അണ്ടര്‍ടേക്കറിന്റെ അവസാനമല്‍സരം.
മരണമണിമുഴക്കത്തിന്റെ അകമ്പടിയോടെ ഗോദയിലേയ്ക്കെത്തുന്ന മരണത്തെ കീഴടക്കിയവന്‍… പലതലമുറകളെ ത്രസിപ്പിച്ച മൂന്നുപതിറ്റാണ്ടുകള്‍ക്കൊടുവില്‍ മുഖത്തെ ആ ക്രൂരഭാവം വെടിഞ്ഞ് പുഞ്ചിരിയോടെ അണ്ടര്‍ടേക്കര്‍ റിങ്ങിനോട് വിടപറഞ്ഞു
ഷോണ്‍ മൈക്കിള്‍സ്, ബിഗ് ഷോ, സ്റ്റോണ്‍ കോള്‍ഡ്, ബ്രോക് ലെസ്നര്‍, ട്രിപ്പിള്‍ എച്ച്, കെയിന്‍ എന്നിവരുടെയൊക്കെ എതിരാളിയായി അണ്ടര്‍ടേക്കര്‍ റിങ്ങില്‍ മെനഞ്ഞ കഥകള്‍ സിനിമപോലെ റസ്ലിങ് പ്രേമികള്‍ കണ്ടിരുന്നു. റോയല്‍ റമ്പിള്‍ മുതല്‍ ഹെവിവെയ്റ്റ് കിരീടം വരെ ഇടിച്ചുനേടിയാണ് 55കാരന്‍ കരിയര്‍ അവസാനിപ്പിച്ചത്.
സ്വന്തം പ്രകടനത്തില്‍ കൂടുതല്‍ ശ്രദ്ധ വെച്ചിരുന്നതിനാലാണ് സച്ചിന്‍ ടെണ്ടുല്‍ക്കറിന് മികച്ച നായകനാവാന്‍ സാധിക്കാതെ പോയതെന്ന് ഇന്ത്യന്‍ മുന്‍ താരവും പരിശീലകനുമായ മദന്‍ ലാല്‍. സച്ചിന്‍ ഒരിക്കലും മികച്ച ക്യാപ്റ്റനായിരുന്നില്ല എന്ന് മദന്‍ ലാല്‍ പറഞ്ഞു.
സ്വന്തം പ്രകടനത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്ത സച്ചിന് ടീമിനെ നന്നായി നോക്കാന്‍ സാധിച്ചില്ല. ക്യാപ്റ്റനാവുമ്ബോള്‍ നിങ്ങളുടെ പ്രകടനം മാത്രം മെച്ചപ്പെട്ടാല്‍ പോരാ, ബാക്കി 10 കളിക്കാരില്‍ നിന്നും മികച്ച പ്രകടനം നേടിയെടുക്കാനാവണം. ടീമിനെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് പ്രധാനപ്പെട്ടതാണ്, മദന്‍ ലാല്‍ പറഞ്ഞു.
ടെസ്റ്റില്‍ 25 മത്സരങ്ങളിലാണ് സച്ചിന്റെ ഇന്ത്യയെ നയിച്ചത്. ഇതില്‍ 9 കളിയില്‍ തോറ്റപ്പോള്‍ 12 മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു.സച്ചിന് കീഴില്‍ നാല് ടെസ്റ്റില്‍ മാത്രമാണ് ഇന്ത്യ ജയിച്ചത്. ഏകദിനത്തിലേക്ക് എത്തുമ്ബോള്‍ സച്ചിന്‍ ഇന്ത്യയെ നയിച്ച 73 മത്സരങ്ങളില്‍ ഇന്ത്യയ ജയിച്ചത് 23 എണ്ണത്തില്‍ മാത്രം.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനായപ്പോഴും സച്ചിന് തിളങ്ങാനായില്ല. സച്ചിന്റെ കീഴില്‍ മുംബൈ കിരീടത്തിലേക്ക് എത്തിയിരുന്നില്ല. സച്ചിന് കീഴില്‍ കളിച്ച 55 കളിയില്‍ നിന്ന് 32 ജയമാണ് മുംബൈ നേടിയത്.
2011 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ വിജയിച്ചത് ഒത്തുകളിയിലൂടെയാണെന്ന ശ്രീലങ്കൻ മുൻ കായിക മന്ത്രി മന്ത്രി മഹിന്ദാനന്ദ അലുത്‌ഗാമേയുടെ വാദങ്ങളെ ചോദ്യം ചെയ്ത് ശ്രീലങ്കൻ മുൻ ക്രിക്കറ്റ് താരങ്ങളായ മഹേലാ ജയവർധനെയും കുമാർ സംഘക്കാരയും. ഇന്ത്യയും ശ്രീലങ്കയുമായിരുന്നു 2011 ലോകകപ്പ് ഫൈനലിൽ ഏറ്റുമുട്ടിയത്. എന്നാൽ ശ്രീലങ്ക ഇന്ത്യയ്‌ക്കു മുൻപിൽ മനഃപൂർവം അടിയറവു പറയുകയായിരുന്നു എന്നാണ് മഹിന്ദാനന്ദ അലുത്‌ഗാമേഒരു ടിവി ചാനലിനു നൽകിയ അഭിമുഖത്തിൽ ആരോപിച്ചത്. 2011 ൽ ലോകകപ്പ് നടക്കുമ്പോൾ അലുത്‌ഗാമേയായിരുന്നു ശ്രീലങ്കയുടെ കായികമന്ത്രി.
ഒത്തുകളി ആരോപണത്തിൽ ശ്രീലങ്കൻ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അന്വേഷണ പുരോഗതി രണ്ടാഴ്ച കൂടുമ്പോൾ ധരിപ്പിക്കണമെന്ന് ശ്രീലങ്കൻ കായിക മന്ത്രി ഡള്ളാസ് അലഹപ്പെരുമ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
ലോകകപ്പിൽ ഒത്തുകളി നടന്നതായി ആരോപിച്ച മുൻ കായിക മന്ത്രിയോട് അതിനുള്ള തെളിവുകൾ ഹാജരാക്കണമെന്ന് ജയവർധനെയും സംഘക്കാരയും ആവശ്യപ്പെട്ടു. 2011 ലോകകപ്പിന്റെ സമയത്ത് ശ്രീലങ്കൻ ക്രിക്കറ്റ് ടീം നായകനായിരുന്നു സംഘക്കാര. ഫൈനലിൽ ഇന്ത്യക്കെതിരേ 103 റൺസ് നേടിയിരുന്നു ജയവർധനെ.
തെളിവ് ഹാജരാക്കണമെന്ന് ജയവർധനെയും സംഘക്കാരെയും ആവശ്യപ്പെട്ട ശേഷം ഇരുവരെയും കുറിച്ച് അവർ ഈ വിഷയത്തെ വലിയ കാര്യമായി കാണാൺ ശ്രമിക്കുകയാണെന്നാണ് മുൻ കായിക മന്ത്രി മറുപടി പറഞ്ഞത്. ” മഹേല പറഞ്ഞത് സർക്കസ് ആരംഭിച്ചെന്നാണ്. എന്തുകൊണ്ടാണ് സംഗയും മഹേലയും ഇതിനെ വലിയ കാര്യമായി കാണുന്നത് എന്ന് എനിക്ക് മനസ്സിലായില്ല. അർജുന രണതുംഗെ പോലും നേരത്തെ ഒത്തുകളി പ്രശ്നങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. ഒപ്പം, ഞാൻ നമ്മുടെ കളിക്കാരെയൊന്നും പരാമർശിച്ചിരുന്നില്ല, ” അലുത്‌ഗാമേ ക്രിക്കറ്റ് നെക്സ്റ്റിനോട് പറഞ്ഞു.
എന്നാൽ ഈ വിഷയത്തിൽ ജയവർധനേ വീണ്ടും തന്റെ നിലപാട് വ്യക്തമാക്കി. “ഞങ്ങൾ 2011 ലോകകപ്പ് കിരീടം വിറ്റും എന്ന് ആരെങ്കിലും ആരോപിക്കുമ്പോൾ സ്വാഭാവികമായും ഇത് ഒരു വലിയ കാര്യമാണ്, കാരണം ഒരാൾക്ക് എങ്ങനെ ഒരു മത്സരം ഒത്തുകളിച്ച് പ്ലേയിങ്ങ് 11ന്റെ ഭാഗമാകാതിരിക്കാനാവും എന്ന് ഞങ്ങൾക്കറിയില്ല? 9 വർഷത്തിനുശേഷം ഞങ്ങൾക്ക് ഉത്ഭുദ്ധത നേടുമെന്ന് പ്രതീക്ഷിക്കാം. ”- ജയവർധനേ ട്വീറ്റ് ചെയ്തു
2011 ലോകകപ്പ് ഫൈനലിൽ മുമ്പ് 10 പന്തുകൾ ബാക്കി നിൽക്കേയാണ് ശ്രീലങ്ക ഇന്ത്യയോട് തോറ്റത്. പരിക്കേറ്റ മുത്തയ്യ മുരളീധരനും ഏഞ്ജലോ മാത്യൂസിനും പകരം സൂരജ് റൺദീവിനെയും ചാമിന്ദ വാസിനെയും കളത്തിലിറക്കുമെന്ന് ഫൈനലിനു മുൻപ് ലങ്കൻ ടീം അറിയിച്ചിരുന്നു. എന്നാൽ മത്സരത്തിൽ മുരളീധരൻ കളിക്കുകയും ഏഞ്ജലോ മാത്യൂസ് പുറത്തുനിൽക്കുകയും ചെയ്തു.
ഫൈനലിൽ ഒത്തുകളി നടന്നതായും ഇതിൽ ചില സംഘങ്ങൾ പങ്കാളികളായിരുന്നെന്നുമാണ് ആലുത്ഗാമെ പറയുന്നത്. “2011 ലെ ഫൈനൽ ഒത്തുകളിച്ചതാണ്. ഞാൻ അത് ഉത്തരവാദിത്തത്തോടെയാണ് പറഞ്ഞത്, അതിനായി ഒരു സംവാദത്തിന് ഞാൻ മുന്നോട്ട് വരാം. ഇതിൽ ഞാൻ ക്രിക്കറ്റ് കളിക്കാരെ ഉൾപ്പെടുത്തില്ല. എന്നിരുന്നാലും, ഒത്തുകളിയിൽ ചില ഗ്രൂപ്പുകൾ തീർച്ചയായും പങ്കാളികളായിരുന്നു. അവസാന മത്സരം കളിച്ച ടീം ഞങ്ങൾ തിരഞ്ഞെടുത്തു അന്തിമായി പ്രഖ്യാപിച്ച് അയച്ചതുമായ ടീമായിരുന്നില്ല,” എന്ന് ആലുത്ഗാമെ നേരത്തെ ഡെയ്‌ലി മിററിനോട് പറഞ്ഞിരുന്നു.
ലോകകപ്പ് ഫൈനൽ മത്സരത്തിൽ രണ്ടാമതും ടോസ് ഇടണമെന്ന് ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണി ആവശ്യപ്പെട്ടിരുന്നതായി സംഗക്കാര നേരത്തേ വെളിപ്പെടുത്തിയിരുന്നു.
ആദ്യം ടോസിട്ടപ്പോൾ തങ്ങൾക്ക് അനുകൂലമായിരുന്നു ഫലമെന്നും എന്നാൽ ധോണി രണ്ടാമതും ടോസിടാൻ ആവശ്യപ്പെടുകയായിരുന്നെന്നും സംഗക്കാര പറഞ്ഞു. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലായിരുന്നു ഫൈനൽ മത്സരം നടന്നത്. ആയിരക്കണക്കിനു കാണികളാണ് മത്സരം കാണാൻ തടിച്ചുകൂടിയത്. കളി കാണാൻ കൂടിയ ആളുകളുടെ ഓളിയും ബഹളവും കാരണം ടോസ് വിളിച്ചത് കൃത്യമായി കേട്ടില്ലെന്നും അതുകൊണ്ട് വീണ്ടും ടോസ് ഇടുമോ എന്ന് ധോണി ചോദിക്കുകയായിരുന്നു എന്നും സംഗക്കാര പറഞ്ഞിരുന്നു. രണ്ടാമത് ടോസ് വീണപ്പോഴും ശ്രീലങ്കയ്ക്ക് തന്നെ ലഭിച്ചെന്നും ഇന്ത്യയെ ഫീൽഡിങ്ങിനു വിടുകയായിരുന്നെന്നും സംഗക്കാര പറഞ്ഞു.
ഫൈനലിൽ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 274 റണ്‍സായിരുന്നു നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ പത്ത് പന്തുകൾ ബാക്കിനിൽക്കെ നാല് വിക്കറ്റ് നഷ്‌ടത്തിൽ വിജയത്തിലെത്തുകയും ചെയ്തു.
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ നീട്ടിവെച്ച ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് സെപ്റ്റംബർ അവസാനം ആരംഭിക്കാൻ ബിസിസിഐ പദ്ധതിയിട്ടതായി സൂചന. കഴിഞ്ഞ ദിവസം മുംബൈ മിററാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് മാറ്റുന്ന മുറയ്ക്ക് സെപ്റ്റംബർ 26 നും നവംബർ 8 നും ഇടയിൽ ഐപിഎൽ നടത്താൻ സാധ്യതയുണ്ടെന്നാണ് അവർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ക്രിക്കറ്റ് പ്രേമികൾക്ക് വലിയ ആവേശംസമ്മാനിക്കുന്ന വാർത്തയാണിത്.
അതേ സമയം ഐപിഎൽ ഈ സമയത്ത് നടക്കുകയാണെങ്കിൽ ചെന്നൈയും, ബാംഗ്ലൂരുമായിരിക്കും ടൂർണമെന്റിന്റെ വേദികളെന്നാണ് സൂചന. കോവിഡ് രോഗം വലിയ രീതിയിൽ ബാധിച്ച മുംബൈയിൽ മത്സരങ്ങൾ നടന്നേക്കില്ലെന്നാണ് പറഞ്ഞുകേൾക്കുന്നത്. തമിഴ്നാടിലേക്കും, കർണാടകയിലേക്കും മാത്രമായി ഐപിഎൽ ചുരുക്കിയാൽ തമിഴ്നാട് പ്രീമിയർ ലീഗിന്റേയും, കർണാടക പ്രീമിയർ ലീഗിന്റേയും വേദികളിൽ മത്സരങ്ങൾ നടത്താമെന്നുള്ള ആലോചനകളും സംഘാടകർക്കുണ്ടെന്ന് മുംബൈ മിററിന്റെ റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയുടെ ഇതിഹാസ ഫുട്ബോളര്‍ ഐ.എം വിജയനെ ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) പത്മശ്രീ പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്തു. ഇന്ത്യയിലെ ആദ്യ ഫുട്‌ബോള്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന കേരളത്തിന്റെ ഐ എം വിജയന്‍ 1992ലാണ് ആദ്യമായി ഇന്ത്യന്‍ ജേഴ്‌സി അണിയുന്നത്. 92നും 2003നും ഇടയില്‍ 79 മത്സരങ്ങളിലാണ് വിജയന്‍ ഇന്ത്യക്കായി ബൂട്ടണിഞ്ഞത്. ബൈച്ചുംഗ് ബൂട്ടിയക്കൊപ്പം മുന്നേറ്റ നിരയില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ച അദ്ദേഹം 11 വര്‍ഷമാണ് ഇന്ത്യക്കായി കളിച്ചത്. 2003-ല്‍ അര്‍ജുന പുരസ്‌കാരം ലഭിച്ചിരുന്നു.
വിജയന്‍ 17-ാം വയസില്‍ കേരള പോലീസിലൂടെയാണ് തന്റെ ഫുട്ബോള്‍ കരിയറിന് തുടക്കമിടുന്നത്. കരിയറില്‍ മോഹന്‍ ബഗാന്‍, എഫ്‌സി കൊച്ചിന്‍, ജെസിടി ഫഗ്വാര, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, ഈസ്റ്റ് ബംഗാള്‍ തുടങ്ങിയ ക്ലബ്ബുകള്‍ക്കായി കളിച്ചു. 1989-ല്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ അരങ്ങേറ്റം കുറിച്ച അദ്ദേഹം ഇന്ത്യയ്ക്കായി 40 ഗോളുകളും സ്‌കോര്‍ ചെയ്തു. 1999-ല്‍ മികച്ച ഫോമിലായിരുന്ന അദ്ദേഹം 13 മത്സരങ്ങളില്‍ നിന്ന് 10 ഗോളുകള്‍ നേടി.
ഫുട്ബോള്‍ ചരിത്രത്തിലെ വേഗതയേറിയ ഗോളെന്ന റെക്കോഡും വിജയന്റെ പേരിലാണ്. സൗത്ത് ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ കപ്പില്‍ ഭൂട്ടാനെതിരെ 12-ാം സെക്കന്‍ഡിലാണ് വിജയന്‍ വലകുലുക്കിയത്. 1999 ദക്ഷിണേഷ്യന്‍ ഗെയിംസില്‍ പാകിസ്താനെതിരേ ഹാട്രിക്ക് നേടി ശ്രദ്ധ പിടിച്ചുപറ്റി. 2003-ല്‍ ഇന്ത്യയില്‍ നടന്ന ആഫ്രോ-ഏഷ്യന്‍ ഗെയിസില്‍ നാലു ഗോളുകളുമായി ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായി.1992, 1997, 2000 വര്‍ഷങ്ങളില്‍ എ.ഐ.എഫ്.എഫിന്റെ മികച്ച ഫുട്ബോള്‍ താരമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2006-ലാണ് ബൂട്ടഴിച്ചത്.
ജീവിതം സിനിമയാക്കുകയാണെങ്കിൽ ആരെ നായകനാക്കണം എന്ന ചോദ്യത്തിന് മറുപടി കൊടുത്തിരിക്കുകയാണ് സുരേഷ് റെയ്ന .
ദുൽഖർ സൽമാനോ ഷാഹിദ് കപൂറോ നായകനായാൽ നന്നാകും എന്ന അഭിപ്രായമാണ് സുരേഷ് റെയ്‌ന പങ്കുവെച്ചത്. താരത്തിന്റെ ഈ മറുപടി ഏറ്റെടുത്തിരിക്കുകയാണ് ഡിക്യു ആരാധകർ.
ക്രിക്കറ്റിന്റെ മൂന്ന് രൂപങ്ങളിലും ശതകം കുറിച്ച ഒരേയൊരു ഇന്ത്യക്കാരനാണ് സുരേഷ് റെയ്ന. ആഭ്യന്തര ക്രിക്കറ്റിലെ രഞ്ചി ട്രോഫിയിൽ ഉത്തർ പ്രദേശിന് വേണ്ടിയും ദുലീപ് ട്രോഫിയിൽ മധ്യ മേഖലക്ക് വേണ്ടിയും കളിക്കുന്നു. ഇടം കയ്യൻ ബാറ്റ്സ്മാനും വലം കയ്യൻ ഓഫ് സ്പിൻ ബൗളറുമായ റെയ്ന അവശ്യമുള്ളപ്പോൾ ഉപകരിക്കുന്ന ബൗളറുമാണ്.അദ്ദേഹം ഐ പി എൽ ടീം ചെന്നൈ സൂപ്പർ കിങ്ങ്സിന്റെ വൈസ് ക്യാപ്ടനുമാണ്
അന്താരാഷ്ട്ര ക്രിക്കറ്റിൽ താൻ നേരിട്ടവരിൽ ഏറ്റവും ധീരനായ ബാറ്റ്സ്മാൻ സൗരവ് ഗാംഗുലിയാണെന്ന് എന്ന് ഷൊയ്ബ് അക്തർ. ഇന്ത്യയുടെ ഓപ്പണറായി ഇറങ്ങുമ്പോൾ ഷോർട്ട് ബോളിനെതിരേ കളിക്കുന്നതിൽ പരിമിതിയുണ്ടെങ്കിലും ഗാംഗുലി പിൻതിരിഞ്ഞു പോവാതെ റൺസ് നേടിയെടുക്കുമായിരുന്നെന്നും അക്തർ പറഞ്ഞു.
“ഫാസ്റ്റ് ബഔളിങ്ങിനെ നേരിടാൻ അദ്ദേഹത്തിന് ഭയമാണെന്നും എന്നെ നേരിടാൻ ഭയമാണെന്നും ആളുകൾ പറയാറുണ്ടായിരുന്നു. അതെല്ലാം അസംബന്ധങ്ങളായി ഞാൻ കരുതുന്നു. ഞാൻ എറിഞ്ഞ ഏറ്റവും ധീരനായ ബാറ്റ്സ്മാനായിരുന്നു സൗരവ് ഗാംഗുലി, തുടക്കത്തിലെ പന്തിൽ എന്നെ നേരിടാൻ കഴിയുന്ന ഒരേയൊരു ഓപ്പണർ, ”ഹെലോ ആപ്പിന് നൽകിയ അഭിമുഖത്തിൽ അക്തർ പറഞ്ഞു.
ഷോർട്ട് ബോളിനെ നേരിടാൻ തക്ക ഷോട്ടുകൾ ഗാംഗുലിയുടെ പക്കലില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ഇടം കൈയൻ ബാറ്റ്സ്മാൻമാർക്കെതിരേ ബൗളിംഗ് നടത്തുമ്പോൾ ഫാസ്റ്റ് ബൗളർമാർ കൂടുതൽ മുതലെടുക്കാറുണ്ട്. പക്ഷേ ആ സാഹചര്യങ്ങളും ഗാംഗുലി സുഗമമായി നേരിട്ടുവെന്നും അക്തർ പറഞ്ഞു.
“അദ്ദേഹത്തിന് തന്റെ പക്കൽ ഷോട്ടുകൾ അവനറിയാമായിരുന്നു, ഞാൻ നെഞ്ചിന് നേർക്ക് ലക്ഷ്യം വച്ചും പന്തെറിഞ്ഞു, പക്ഷേ അദ്ദേഹം ഒരിക്കലും പിന്മാറിയില്ല, റൺസ് നേടുകയും ചെയ്തു. അതിനെയാണ് ഞാൻ ധൈര്യം എന്ന് വിളിക്കുന്നത്, ”അക്തർ പറഞ്ഞു.
ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റനാണ് ഗാംഗുലിയെന്നും പാകിസ്താൻ മുൻ ഫാസ്റ്റ് ബൗളർ പറഞ്ഞു.“2004 ൽ ഗാംഗുലിയുടെ നായകത്വത്തിൽ ഇന്ത്യ പാകിസ്ഥാനിൽ വന്നപ്പോൾ ഈ ടീമിന് പാകിസ്ഥാനെ തോൽപ്പിക്കാൻ കഴിയുമെന്ന് എനിക്ക് തോന്നി, അവർ അത് ചെയ്തു,” അക്തർ പറഞ്ഞു. 2004 ൽ ടെസ്റ്റിൽ ഇന്ത്യ 2-1 നും ഏകദിനത്തിൽ 3-2 നും പാകിസ്ഥാനെ തോൽപ്പിച്ചിരുന്നു.
“ഇന്ത്യ അയാളേക്കാൾ മികച്ച ക്യാപ്റ്റനെ സൃഷ്ടിച്ചിട്ടില്ല. ധോണി വളരെ നല്ല താരമാണ്, ഒരു മികച്ച ക്യാപ്റ്റനാണ്, എന്നാൽ നിങ്ങൾ ടീം കെട്ടിപ്പടുക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ ഗാംഗുലി മികച്ച ഒരു ജോലിയാണ് ചെയ്തത്, ”അക്തർ പറഞ്ഞു.