Sports

കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ സൈക്ലിംഗ് മത്സരമായ ടൂര്‍ ഡി ഫ്രാന്‍സ് സൈക്ലിംഗ് ടൂര്‍ മത്സരം നടത്താനൊരുങ്ങി അധികൃതര്‍. ലോകമാകെ വൈറസ് ബാധ പടുരുന്ന സാഹചര്യത്തില്‍ മത്സരം നടത്താനാകുമെന്ന പ്രതീക്ഷയിലാണെന്ന് ഫ്രഞ്ച് കായികമന്ത്രി റൊക്സാന മറാസിനോ പറഞ്ഞു. ഒരാഴ്ചയിലേറെ നീണ്ടു നില്‍ക്കുന്ന മത്സരം കാണികളുടെതടക്കം നിയന്ത്രണങ്ങളോടെ നടത്താന്‍ സാധിക്കുമെന്നാണ് സംഘാടക സമിതി പറയുന്നത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഒളിമ്പിക്‌സ് മത്സരങ്ങളും യൂറോ 2020 മത്സരങ്ങളും ഉപേക്ഷിച്ച സാഹചര്യത്തില്‍ ടൂര്‍ ഡി മത്സരം നടത്തുന്നത് സംബന്ധിച്ചുള്ള തീരുമാനം മെയ് ഒന്നിന് ശേഷം ഉണ്ടാകുമെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

നേരത്തെ യൂറോപ്യന്‍ രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടച്ചുപൂട്ടാനും പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനും തുടങ്ങിയതോടെ, ഈ വര്‍ഷം ആദ്യത്തെ പ്രധാന സ്റ്റേജ് മല്‍സരം, പാരീസ്-നൈസ്, മാര്‍ച്ച് തുടക്കത്തില്‍ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോയത്. ഓട്ടം ആരംഭിക്കുന്നതിലും പൂര്‍ത്തിയാക്കുന്നതിലും പ്രധാന ഘട്ടങ്ങളിലും കാഴ്ചക്കാരെ അനുവദിച്ചിരുന്നില്ല. ചില ടീമുകള്‍ മത്സരത്തില്‍ നിന്ന് വിട്ട് നിന്നിരുന്നു. ഒരു ദിവസം നേരത്തെ തന്നെ മത്സരം അവസാനിച്ചു.

ഈ ഘട്ടത്തില്‍ ടിക്കറ്റ് വില്‍പ്പനയെ ആശ്രയിക്കുന്നില്ല, മറിച്ച് വരുമാനത്തിന്റെ സിംഹഭാഗവും ടെലിവിഷന്‍ അവകാശങ്ങളെയാണ് ആശ്രയിക്കാത്തതുകൊണ്ട് ടൂര്‍ ഒരു നിയന്ത്രിത രൂപത്തില്‍ സാധ്യമാകുമെന്ന് കായിക മന്ത്രി മറെസിനോ ബുധനാഴ്ച ഒരു ഫ്രഞ്ച് റേഡിയോ സ്റ്റേഷനോട് പറഞ്ഞു. ടിവിയില്‍ സംപ്രേഷണത്തിലൂടെ കാണാനാകുമെന്നതിനാല്‍ മത്സരത്തിന്റെ പിന്തുണ മോശമായിരിക്കില്ല. സൈക്ലിംഗ് ടീം സ്‌പോണ്‍സര്‍മാര്‍ക്ക് നേട്ടമുണ്ടാക്കുന്ന മത്സരമാണിതെന്ന് തനിക്ക് നന്നായി അറിയാമെന്നും മത്സരം മുടങ്ങുന്നത് പ്രൊഫഷണല്‍ സൈക്ലിംഗിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സമയമുണ്ടെന്നും അവര്‍ പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ടിക്കറ്റില്ലാത്ത കായിക ഇനമെന്ന നിലയില്‍, ടൂര്‍ സീസണില്‍ 10 മുതല്‍ 12 ദശലക്ഷം വരെ കാണികളെ റോഡരികിലേക്ക് ആകര്‍ഷിക്കുന്നു, ”അടച്ച വാതിലുകള്‍ക്ക് പുറകില്‍” ഓട്ടം നടത്തുന്നതിന്റെ പ്രായോഗികതയെക്കുറിച്ച് വ്യക്തമായ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്, എന്നിരുന്നാലും ആ കാഴ്ചക്കാരില്‍ പലരും പുറത്തുനിന്നുള്ളവരാണ് അടച്ച അതിര്‍ത്തികളാല്‍ തടയാം. ജൂണ്‍ 27 ന് നൈസില്‍ ആരംഭിച്ചതിനുശേഷം ഇത് പൂര്‍ണ്ണമായും ഫ്രാന്‍സിനുള്ളിലാണ് നടക്കുന്നത്.

22 ദിവസത്തിനിടെ ഫ്രഞ്ച് സുരക്ഷാ സേനയിലെ 29,000 അംഗങ്ങളെയാണ് പ്രതീക്ഷിക്കുന്നത്. തിരക്ക് ഒഴിവാക്കാന്‍ ചില പ്രധാന കയറ്റങ്ങളില്‍ ചില സമയങ്ങളില്‍ പ്രവേശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ, ഭീകരതയെ ഭയന്ന്, പരിപാടിയിലെ സുരക്ഷാ നടപടികള്‍ വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചു. ടൂര്‍ മുന്നോട്ട് പോകുകയാണെങ്കില്‍, ഫ്രഞ്ച് ഭരണകൂടം ഇത് ഉറപ്പാക്കുന്നത് ഇതാദ്യമല്ല. 1968-ല്‍, രാജ്യം പൊതു അസ്വസ്ഥതകളുടേയും പ്രതിഷേധത്തിന്റേയും കാലഘട്ടത്തിലൂടെ കടന്നുപോയപ്പോള്‍ ടൂര്‍ സംഘാടകര്‍ റദ്ദാക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെങ്കിലും മത്സരം നടത്തി മുന്നോട്ട് പോകണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

രാജ്യം കൊറോണ വ്യാപനത്തെ തുടര്‍ന്ന് വലിയ പ്രതിസന്ധിയില്‍ എത്തി നില്‍ക്കെ സഹായ വാഗ്ദാനം അറിയിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. രോഗ വ്യാപനത്തെ തുടര്‍ന്ന് നിശ്ചലമായ നഗരങ്ങളിലൊന്നായ കൊല്‍ക്കത്തയെ സഹായിക്കാന്‍ വിഖ്യാത ക്രിക്കറ്റ് ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍ ആശുപത്രിയാക്കി മാറ്റാന്‍ തയാറെന്നാണ് ഗാംഗുലി അറിയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഈഡന്‍ ഗാര്‍ഡന്‍ സ്റ്റേഡിയത്തിലെ ഇന്‍ഡോര്‍ സൗകര്യങ്ങള്‍ വിട്ടുനല്‍കുമെന്നാണ് ഗാംഗുലി അറിയിച്ചത്.

ഗ്രൗണ്ടിലെ ഇന്‍ഡോര്‍ സൗകര്യങ്ങളും, കളിക്കാരുടെ ഡോര്‍മെറ്ററിയും താത്കാലിക ആശുപത്രി ഉണ്ടാക്കാനായി നല്‍കും. എന്താണോ ഈ സമയം ആവശ്യപ്പെടുന്നത് അതെല്ലാം ചെയ്യുമെന്ന് ഗാംഗുലി പറഞ്ഞു. ഈഡന്‍ ഗാര്‍ഡന്‍ ആശുപത്രിയാക്കാന്‍ നല്‍കുമെന്ന ഗാംഗുലിയുടെ വാക്കുകള്‍ക്ക് വലിയ കയ്യടിയാണ് സമൂഹമാധ്യമങ്ങളിലും മറ്റും ലഭിക്കുന്നത്. രാജ്യമൊട്ടാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ ഗാംഗുലി പിന്തുണക്കുകയും ചെയ്തു. കോവിഡ് 19 വ്യാപിക്കുന്നത് തടയാനുള്ള ഏറ്റവും നല്ല പോംവഴിയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് എന്ന് ഗാംഗുലി പറഞ്ഞു. കഴിഞ്ഞ ദിവസം ആളൊഴിഞ്ഞു കിടക്കുന്ന കൊല്‍ക്കത്ത നഗരത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചും ഗാംഗുലി എത്തിയിരുന്നു. എന്റെ നഗരത്തെ ഇങ്ങനെ കാണാന്‍ കഴിയുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്ന് ഗാംഗുലി പറയുന്നു.

അതേസമയം നേരത്തെ കോവിഡ് 19 പടരുന്ന സാഹചര്യത്തിലും ഐപിഎല്‍ മത്സരങ്ങള്‍ മാറ്റിവെക്കാന്‍ ആദ്യം ഗാംഗുലിയുടെ നേതൃത്വത്തിലെ ബിസിസിഐ തയ്യാറായിരുന്നില്ല. ഇത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ കോവിഡ് രാജ്യത്ത് ശക്തി പ്രാപിച്ചതോടെ ഐപിഎല്‍ മാറ്റിവെക്കാന്‍ ബിസിസിഐ തീരുമാനിച്ചു. ഏപ്രില്‍ 15ന് ശേഷം ഐപിഎല്‍ സാധ്യമാകുമോ എന്നാണ് ബിസിസിഐ പരിശോധിച്ചത്.

നൈജീരിയൻ സ്ട്രൈക്കർ ഇഫനോഫ് ജോർജ് കാറ് അപകടത്തിൽ കൊല്ലപ്പെട്ടു. നൈജീരിയൻ പ്രൊഫഷണൽ ഫുട്ബോൾ ലീഗ് കൊറോണ കാരണം നിർത്തിയതിനാൽ കളിക്കാർക്ക് വീട്ടിലേക്ക് മടങ്ങാൻ ക്ലബുകൾ നിർദ്ദേശം നൽകിയിരുന്നു. വീട്ടിലേക്കുള്ള മടക്കയാത്രയിൽ ആണ് ജോർജ്ജ് അപകടത്തിൽ പെട്ടത്. 26 വയസ്സായിരുന്നു .

നൈജീരിയൻ ക്ലബായ എനുഗു റേഞ്ചേഴ്സിന്റെ സ്ട്രൈക്കറാണ് ഇഫെനയ് ജോർജ്ജ്. താരത്തിന് നടുവേദന ഉള്ളതിനാൽ ഡ്രൈവ് ചെയ്യരുത് എന്ന് ക്ലബ് പ്രത്യേകം നിർദ്ദേശം നൽകിയതായിരുന്നു. ഇത് അവഗണിച്ചതും അപകടത്തിന് കാരണമായി. കഴിഞ്ഞ സി എ എഫ് കോൺഫെഡറേഷൻ കപ്പിൽ എനുഗു റേഞ്ചേഴ്സിനു വേണ്ടി എട്ടു മത്സരങ്ങളിൽ നിന്ന് നാലു ഗോളുകൾ നേടാൻ ജോർജ്ജിനായിരുന്നു. നൈജീരിയൻ ഫുട്ബോൾ ലോകത്ത് വലിയ ഞെട്ടൽ ഈ അപകട വാർത്ത ഉണ്ടാക്കിയിട്ടുണ്ട്.

കൊറോണ വൈറസ് വ്യാപനം മൂലം ടോക്കിയോ ഒളിംപിക്‌സ് 2021-ലേക്ക് മാറ്റിവച്ചേക്കുമെന്ന് രാജ്യാന്തര ഒളിംപിക്‌സ് കമ്മിറ്റി (ഐഒസി) അംഗം വെളിപ്പെടുത്തി. ഈ വര്‍ഷം ജൂലൈ 24-നാണ് ഒളിംപിക്‌സ് ഉദ്ഘാടനം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ തീയതിയില്‍ ഒളിംപിക്‌സ് ആരംഭിക്കില്ലെന്ന് കമ്മിറ്റി അംഗം ഡിക് പൗണ്ട് പറഞ്ഞു.

യുഎസ്‌എ ടുഡേയോട് സംസാരിക്കുമ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തനിക്ക് ലഭ്യമായ വിവരം അനുസരിച്ച് ഐഒസി ഒളിംപിക്‌സ് മാറ്റി വയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും മറ്റുകാര്യങ്ങള്‍ തീരുമാനിച്ചിട്ടില്ല. പക്ഷേ, ജൂലൈ 24-ന് ഗെയിംസ് ആരംഭിക്കുകയില്ല. അത്രയും എനിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

ടോക്കിയോയില്‍ നടക്കുന്ന വേനല്‍ക്കാല ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ ബ്രിട്ടണ്‍ ടീമിനെ അയയ്ക്കില്ലെന്ന് ബ്രിട്ടീഷ് ഒളിംപിക് അസോസിയേഷന്‍ ചെയര്‍മാന്‍ പറഞ്ഞതിന് പിന്നാലെയാണ് ഐഒസി കമ്മിറ്റിയംഗത്തിന്റെ വെളിപ്പെടുത്തല്‍ വന്നത്. നേരത്തെ, ഓസ്‌ട്രേലിയയും കാനഡയും ജപ്പാനിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു.

കൊറോണ വൈറസ് വ്യാപനം രൂക്ഷമാകുന്നത് തടയുന്നതിനുള്ള ഏക പോംവഴി ഒളിംപിക്‌സ് മാറ്റിവയ്ക്കുന്നതാണെന്ന് ജപ്പാന്റെ പ്രധാനമന്ത്രി ഷിന്‍സോ അബെ പറഞ്ഞിരുന്നു.

ലോക അത്‌‌ലറ്റിക്‌സ് പ്രസിഡന്റ് ലോര്‍ഡ് കോ ഗെയിംസ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കൊറോണ വൈറസ് മഹാമാരി കാരണം ഒളിംപിക്‌സ് 2020 ജൂലൈയില്‍ നടത്തുന്നത് സാധ്യമോ അഭിലക്ഷണീയമോ അല്ലെന്ന് കോ ഐഒസി പ്രസിഡന്റ് തോമസ് ബാഷിന് അയച്ച കത്തില്‍ പറഞ്ഞു.

ഒളിംപിക്‌സ് ഗെയിംസ് മാറ്റി വയ്ക്കാന്‍ ആര്‍ക്കും താല്‍പര്യമില്ല. പക്ഷേ, എന്ത് വില കൊടുത്തും ഗെയിംസ് നടത്താനാകില്ല. പ്രത്യേകിച്ച് കായിക താരങ്ങളുടെ സുരക്ഷയുടെ ചെലവിലെന്ന് പരസ്യമായി ഞാന്‍ പറയുന്നു, അദ്ദേഹം കത്തിലെഴുതി.

മഹാമാരിയായ കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ പതിമൂന്നാം സീസണ്‍ വീണ്ടും മാറ്റിവെച്ചേക്കുമെന്ന് സൂചന. മാർച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന സീസണ്‍ നിലവില്‍ ഏപ്രില്‍ 15ലേക്ക് നീക്കിവച്ചിട്ടുണ്ട്. സാഹചര്യങ്ങള്‍ കൂടുതല്‍ സങ്കീർണമായാല്‍ തിയതി വീണ്ടും നീട്ടാനാണ് ബിസിസിഐ ആലോചിക്കുന്നതെന്ന് അറിയുന്നു.

ഐപിഎല്‍-2020 ഈ വർഷം അവസാനത്തോടെ നടത്താന്‍ ആലോചനയുള്ളതായാണ് ബിസിസിഐ ഉന്നതനെ ഉദ്ധരിച്ച് പറയുന്നത്. ഈ മാസം അവസാനത്തോടെ ഇക്കാര്യത്തില്‍ തീരുമാനമായേക്കും. മാരക വൈറസ് വ്യാപനം നിയന്ത്രണവിധേയമാകാതിരുന്നാല്‍ ഐപിഎല്‍ ഉപേക്ഷിച്ചേക്കും എന്നും സൂചനയുണ്ട്.

ഇന്ത്യന്‍ പ്രീമിയർ ലീഗിന്‍റെ ഭാവി ചർച്ച ചെയ്യാന്‍ ചൊവ്വാഴ്‍ച നിർണായക യോഗം ചേരുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കോണ്‍ഫറന്‍സ് കോളിലൂടെയാണ് ബിസിസിഐയും ഫ്രാഞ്ചൈസികളും ഇക്കാര്യം ചർച്ച ചെയ്യുകയെന്നാണ് വാർത്താ ഏജന്‍സിയായ എഎന്‍ഐയുടെ റിപ്പോർട്ട്. കൊവിഡ് 19 ഭീതിയെ തുടർന്ന് മുംബൈയിലെ ബിസിസിഐ ആസ്ഥാനം അടച്ചതോടെയാണ് യോഗം കോണ്‍ഫറന്‍സ് കോള്‍ വഴിയാക്കാന്‍ തീരുമാനിച്ചത്.

രാജ്യത്ത് ഇതുവരെ 427 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഏഴ് പേർക്ക് ജീവന്‍ നഷ്‍ടമായി. രാജ്യത്ത് വിവിധയിടങ്ങളില്‍ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോകത്താകമാനം മൂന്നരലക്ഷത്തോളം പേർക്കാണ് കൊവിഡ് 19 പിടിപെട്ടത്. പതിനാലായിരത്തിലേറെ മരണങ്ങള്‍ റിപ്പോർട്ട് ചെയ്തു.

കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ജാതി, മത, സാമ്പത്തിക ഭേദമന്യേ ജനങ്ങള്‍ ഒറ്റക്കെട്ടായി മുന്നേറണമെന്നും പരസ്പരം സഹായിക്കാന്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ട് പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ശുഐബ് അക്തര്‍. തന്റെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘ലോകമെമ്പാടുമുള്ള എന്റെ ആരാധകരോട് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. കൊറോണ വൈറസ് ഒരു ആഗോള പ്രതിസന്ധിയാണ്. മതത്തിനപ്പുറം നിന്ന് ആഗോള ശക്തിയായി നാം പ്രവര്‍ത്തിക്കേണ്ട സമയമാണിത്. വൈറസ് പടരാതിരിക്കാന്‍ വേണ്ടിയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നിങ്ങള്‍ മറ്റുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടാല്‍ വൈറസ് വ്യാപനം തടയാന്‍ സാധ്യമല്ല, ഒന്നിച്ചു നിന്ന് അധികാരികള്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അക്തര്‍ അഭ്യര്‍ഥിച്ചു.

കോവിഡ്-19 ഒരു ആഗോള പ്രതിസന്ധിയാണ്, ഈ പ്രതിസന്ധി ഘട്ടത്തില്‍ സാധനങ്ങളുടെ പൂഴ്ത്തിവെയ്പ്പ് നടത്തരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ”പൂഴ്ത്തിവെയ്പ്പുകാര്‍ ഒന്ന് ദിവസവേതനക്കാരെ കുറിച്ച് ആലോചിക്കണം. കടകളെല്ലാം കാലിയാണ്. മൂന്നു മാസത്തിനപ്പുറം നമ്മളെല്ലാം ജീവനോടെ ഉണ്ടാകുമെന്ന കാര്യം ഉറപ്പുണ്ടോ? ദിവസവേതനക്കാരെ കുറിച്ച് ഒന്നാലോചിച്ചു നോക്കൂ. അവരെങ്ങനെ കുടുംബം പുലര്‍ത്തും. മനുഷ്യരെ കുറിച്ച് ചിന്തിക്കൂ. ഹിന്ദുവോ മുസ്ലീമോ അല്ല മനുഷ്യനാകേണ്ട സമയമാണിത്. പരസ്പരം സഹായിക്കുക. പൂഴ്ത്തിവയ്പ്പ് അവസാനിപ്പിക്കുക”-അക്തര്‍ പറഞ്ഞു.

കൊറോണ വൈറസ് ബാധ വ്യാപകമായ സാഹചര്യത്തില്‍ നേരത്തെ ചൈനയെ വിമര്‍ശിച്ച് അക്തര്‍ രംഗത്തെത്തിയിരുന്നു. ലോകം മുഴുവന്‍ കൊറോണ വ്യാപിക്കാന്‍ കാരണമായത് ചൈനക്കാരുടെ ഭക്ഷണ രീതിയാണ് എന്നായിരുന്നു അക്തറിന്റെ കുറ്റപ്പെടുത്തല്‍. ‘എനിക്ക് മനസ്സിലാവുന്നില്ല, നിങ്ങള്‍ എന്തിനാണ് വവ്വാലുകളെ തിന്നുകയും അവയുടെ രക്തവും മൂത്രവും കുടിക്കുകയും ചെയ്യുന്നതെന്ന് അക്തര്‍ ചോദിച്ചിരുന്നു.

കൊവിഡ് 19 ബാധിച്ച് റയല്‍ മഡ്രിഡ് മുന്‍ പ്രസിഡന്റ് ലോറെന്‍സോ സാന്‍സ്(76) മരിച്ചു.കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ ഹോം ഐസൊലേഷനിലേക്ക് മാറിയ ലോറെന്‍സോയെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

1995 മുതല്‍ രണ്ടായിരം വരെ റയല്‍ പ്രസിഡന്റായിരുന്നു ലോറെന്‍സോ സാന്‍സ്. റോബര്‍ട്ടോ കാര്‍ലോസ്, ക്ലാരന്‍സ് സീഡോര്‍ഫ്, ഡെവര്‍ സൂകര്‍ തുടങ്ങിയവരെ റയലില്‍ എത്തിച്ചത് ലോറെന്‍സോ ആയിരുന്നു.

അതേസമയം അര്‍ജന്റീനയുടെയും യുവന്റസിന്റെയും പ്രധാനതാരമായ പൗലോ ഡിബാലക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഡിബാലയുടെ പങ്കാളി ഒറിയാന സബാറ്റിനിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് നീണ്ടുപോകുന്നതോടെ അനിശ്ചിതത്വത്തിലാകുന്നത് മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയുടെ രാജ്യാന്തര ഭാവി കൂടിയാണ്. ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിന് ശേഷം ക്രിക്കറ്റ് ക്രീസിനോട് വിടപറഞ്ഞ ധോണി ടി20 ലോകകപ്പിലൂടെ മടങ്ങി വരുമെന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യൻ ആരാധകർ. എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗ് നടക്കാതെ വന്നാൽ ധോണിക്ക് ഇന്ത്യൻ ടീമിലേക്ക് മടങ്ങിവരുക അസാധ്യമാകും. ഇത് അടിവരയിടുകയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സുനിൽ ഗവാസ്കർ.

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലിടം നേടുക എന്നത് ധോണിയെ സംബന്ധിച്ചടുത്തോളം ഇനി അപ്രായോഗികമായിരിക്കുമെന്നാണ് സുനിൽ ഗവാസ്കർ പറയുന്നത്. “ധോണിയെ ഇനിയും ഇന്ത്യൻ ടീമിൽ കാണുക എന്നത് എന്റെ ആഗ്രഹമാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ അത് നടക്കുമെന്ന് തോന്നുന്നില്ല” ഗവാസ്കർ പറഞ്ഞു.

കഴിഞ്ഞ വർഷം ജൂലൈയിലാണ് ധോണി അവസാനമായി ഒരു രാജ്യാന്തര മത്സരം കളിച്ചത്. ന്യൂസിലൻഡിനെതിരായ സെമിയിൽ ഇന്ത്യ പുറത്തായതിന് പിന്നാലെ ക്രീസ് വിട്ട ധോണി സൈനിക സേവനമുൾപ്പടെയുള്ള കാര്യങ്ങൾക്ക് സമയം ചെലവഴിക്കുകയായിരുന്നു.

ഐപിഎല്ലില്‍ നന്നായി കളിച്ചാല്‍ മാത്രമേ ധോണി ടി20 ലോകകപ്പില്‍ ഉണ്ടാകൂ എന്ന് ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ടീമില്‍ കടിച്ചുതൂങ്ങി നില്‍ക്കാന്‍ ആഗ്രഹിക്കുന്ന താരമല്ല ധോണി. ഐപിഎല്ലില്‍ നന്നായി കളിച്ചാല്‍ തീര്‍ച്ചയായും ധോണി ടി20 ലോകകപ്പിലും ഉണ്ടാകുന്നുമായിരുന്നു രവി ശാസ്ത്രിയുടെ വാക്കുകൾ.

മാര്‍ച്ച് 29-ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്ലില്‍ പങ്കെടുക്കുന്നതിനായി 38 വയസ്സുകാരനായ മുന്‍ ക്യാപ്റ്റന്‍ ചെന്നൈയില്‍ ഒരുമാസം മുമ്പ് എത്തിയിരുന്നു. ട്രോഫി തിരിച്ചു പിടിക്കുന്നതിനായി ധോണിക്കൊപ്പം സുരേഷ് റെയ്‌നയും മുരളി വിജയും കഠിനമായി പരിശീലിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍, കൊറോണ വൈറസിന്റെ വ്യാപനം അദ്ദേഹത്തെ തിരികെ വീട്ടിലെത്തിച്ചു.

ഏപ്രില്‍ 15 വരെ ഐപിഎല്‍ 13-ാം സീസണ്‍ മാറ്റിവച്ചിരിക്കുകായണ്. വെട്ടിച്ചുരുക്കിയ ഐപിഎല്ലോ ടൂര്‍ണമെന്റ് റദ്ദാക്കലോ പ്രതീക്ഷിക്കാം. കൊറോണ പകര്‍ച്ച വ്യാധിയെ തുടര്‍ന്ന് ലോകമെമ്പാടും അസോസിയേഷനുകള്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നിര്‍ത്തിവച്ചിരിക്കുന്നു. ഐപിഎല്‍ സംബന്ധിച്ച അന്തിമ തീരുമാനം ഇനിയും എടുക്കേണ്ടിയിരിക്കുന്നു.

ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ ബെര്‍മിംങ്ഹാമില്‍ തായ്വാന്‍ ദേശീയ ടീമിനൊപ്പമുണ്ടായിരുന്ന റിസര്‍വ് താരത്തിന് കോവിഡ് 19 സ്ഥിരീകരിച്ചു. ഡെന്‍മാര്‍ക്ക് ബാഡ്മിന്റണ്‍ താരം എച്ച്.കെ വിറ്റിന്‍ഗസനാണ് തായ്വാന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് വിവരം ട്വീറ്റ് ചെയ്തത്. ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത തായ്വാന്‍ ദേശീയ ടീമിനൊപ്പം ഉണ്ടായിരുന്ന പത്തുവയസുള്ള കായിക വിദ്യാര്‍ഥിക്ക് കോവിഡ് സ്ഥിരീകരിച്ചെന്നാണ് വാര്‍ത്ത. ഇയാള്‍ ടീമില്‍ അംഗമല്ലെങ്കിലും പരിശീലനങ്ങളിലും മറ്റും പങ്കെടുക്കാറുണ്ട്.

അതേസമയം ബാഡ്മിന്റണ്‍ താരത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങളായ സൈന നെഹ്വാളും ഡബിള്‍സ് താരം അശ്വിനി പൊന്നപ്പയും ആശങ്ക പങ്കുവെച്ചിരിക്കുകയാണ്. ഇന്ത്യയുടെ പ്രമുഖ താരങ്ങളായ പി.വി.സിന്ധുവും സൈന നെഹ്വാളും ലക്ഷ്യാസെന്നും അടക്കം ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ടൂര്‍ണമെന്റിലുണ്ടായിരുന്ന സമയത്ത് തായ്വാന്‍ താരം അവിടെ ഉണ്ടായിരുന്നു.

തായ്വാന്‍ ടീമിനൊപ്പം ഫെബ്രുവരി 16-24 ദിവസങ്ങളില്‍ സ്പെയിനിലും ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് ഏഴ് വരെ ജര്‍മ്മനിയിലും മാര്‍ച്ച് എട്ട് മുതല്‍ 15 വരെ ബ്രിട്ടനിലും രോഗബാധിച്ചയാള്‍ സഞ്ചരിച്ചിട്ടുണ്ട്. നാട്ടില്‍ തിരിച്ചെത്തിയ ശേഷം തലവേദനയും കണ്ണ് വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് തായ്വാന്‍ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ കൗമാര താരവുമായി നേരിട്ട് സമ്പര്‍ക്കത്തിലായിരുന്ന 33 പേരോട് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടിടുണ്ട്.

സൈനയും ഡബിള്‍സ് താരം അശ്വിനി പൊന്നപ്പയും അടക്കം ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണില്‍ പങ്കെടുത്ത താരങ്ങളെല്ലാം കടുത്ത ആശങ്കയോടെയാണ് വാര്‍ത്തയോട് പ്രതികരിച്ചിരിച്ചത്. ‘എന്തു ചെയ്യാന്‍…. ശരിക്കും ഞെട്ടലുണ്ടാക്കുന്ന വാര്‍ത്ത ‘ യെന്നാണ് സൈന ട്വിറ്ററിലൂടെ പ്രതികരിച്ചത്. ഇതിനിടെ കളികാണാനെ ത്തിയവരിലെ മൂന്ന് പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചതായും മറ്റൊരു ട്വിറ്റര്‍ സന്ദേശവും പ്രചരിക്കുന്നുണ്ട്.

കൊറോണ ഭീതിക്കിടയിലും ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പ് നടത്താനുള്ള ബാഡ്മിന്റണ്‍ ലോക ഫെഡറേഷന്‍ തീരുമാനത്തിനെതിരെ സൈന പരസ്യമായി രംഗത്തുവന്നിരുന്നു. താരങ്ങളുടെ ആരോഗ്യത്തേക്കാള്‍ ബാഡ്മിന്റണ്‍ ഫെഡറേഷന്‍ പണത്തിനാണ് മുന്‍തൂക്കം നല്‍കുന്നതെന്നായിരുന്നു സൈനയുടെ പരസ്യമായ ആരോപണം.

കൊവിഡ് 19ന്റെ വ്യാപനം ലോക ജനതയെ ആശങ്കയിലാഴ്ത്തുമ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി എത്തുകയാണ് ഓസീസ് മുന്‍ പേസര്‍ ഷെയ്ന്‍ വോണ്‍. തന്റെ ഉടമസ്ഥതയിലുള്ള ഡിസ്റ്റിലറിയില്‍ മുഖ്യ ഉല്‍പന്നമായ ജിന്‍(ആല്‍ക്കഹോള്‍) ഉത്പാദനം നിര്‍ത്തി വെച്ച് പകരം, സാനിറ്റൈസര്‍ നിര്‍മിച്ച് നല്‍കുകയാണ് വോണ്‍. വോണ്‍ സഹഉടമയായുള്ള സെവന്‍ സീറോ എയ്റ്റ് എന്ന കമ്പനിയാണ് ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മിച്ച് വിതരണം ചെയ്യുന്നത്.കോവിഡ് മൂലം ഹാന്‍ഡ് സാനിറ്റെസറിനു ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണു വോണിന്റെ തീരുമാനം.

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ തങ്ങളെ കൊണ്ട് ആവുന്നത് ചെയ്യണമെന്ന് ഓസ്ട്രേലിയന്‍ കമ്പനികളോട് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ ആഹ്വാനം ചെയ്തതിനു പിന്നാലെയാണ് വോണിന്റെ ‘സെവന്‍സീറോഎയ്റ്റ്’ എന്ന ഡിസ്റ്റിലറി കമ്പനി മെഡിക്കല്‍ ഗ്രേഡ് 70% ആല്‍ക്കഹോള്‍ ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വോണ്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓസ്ട്രേലിയയിലെ പടിഞ്ഞാറന്‍ പ്രവിശ്യയിലെ രണ്ട് ആശുപത്രികളിലേക്ക് തുടര്‍ച്ചയായി സാനിറ്റൈസര്‍ നിര്‍മിച്ചു നല്‍കാന്‍ കരാറായെന്നും വോണ്‍ പറഞ്ഞു.

കൊറോണ വൈറസിനെ നേരിടാന്‍ യുദ്ധകാലടിസ്ഥാനത്തില്‍ അവശ്യ വസ്തുക്കള്‍ നിര്‍മിക്കാന്‍ കമ്പനികളോട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തില്‍ കൊറോണ വൈറസിനെ ചെറുക്കാനുള്ള ആരോഗ്യ വകുപ്പിന്റെ ശ്രമങ്ങളില്‍ നമ്മളാല്‍ കഴിയും വിധം സഹായം നല്‍കണമെന്ന് വോണ്‍ പറഞ്ഞു. വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ ആശുപത്രികളിലേക്കാണ് സാനിറ്റൈസര്‍ നിര്‍മിച്ചു നല്‍കുന്നത്.

ആദ്യമായല്ല വോണ്‍ ഓസ്ട്രേലിയക്ക് സഹായഹസ്തവുമാകുന്നത്. ഓസ്ട്രേലിയയില്‍ കാട്ടുതീ പടര്‍ന്നു പിടിച്ചപ്പോള്‍ തന്റെ ഏറ്റവും വിലപ്പെട്ട തൊപ്പി ലേലം ചെയ്ത് വോണ്‍ കോടികള്‍ സംഭാവനയായി നല്‍കിയിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലേതിന് സമാനമായി ഓസ്ട്രേലിയയില്‍ കൊറോണ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഏതാണ്ട് 750 ഓളം കേസുകളാണ് ഓസ്ട്രേലിയയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 7 പേര്‍ മരിക്കുകയും ചെയ്തു. ഓസ്ട്രേലിയയിലെ കായിക രംഗം മുഴുവന്‍ കൊറോണയെ തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. കടുത്ത നിയന്ത്രണങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved