കാരൂര്‍ സോമന്‍
സൂര്യോദയം കാണണമെങ്കില്‍-
സ്മാര്‍ട്ട്‌ഫോണ്‍ സ്‌ക്രീന്‍സേവര്‍
അല്ലെങ്കില്‍ മറ്റേതെങ്കില്‍ ഗാഡ്ജറ്റ്
അല്ലെങ്കില്‍ ജനല്‍ തുറന്നു
നോക്കുമ്പോള്‍ കാണുന്ന തെരുവു
തൂപ്പുകാരുടെ നീളന്‍ കുപ്പായം
അതുമല്ലെങ്കില്‍ തിരക്കിട്ടു നീങ്ങുന്ന
കുഞ്ഞു പെണ്ണിന്‍ സ്‌കര്‍ട്ട്
വലിയൊരു ഭാരവുമായി ജോലിക്ക്
ഓടുന്ന ഭാര്യയുടെ വേവലാതി
പിന്നെയും പണിയൊന്നുമില്ലാതെ
നാണിച്ച് ലജ്ജിച്ച ഭര്‍ത്താവ്
ഇവരുടെ മുഖകാന്തിയില്‍ നിന്ന്
എനിക്കു കാണാം സൂര്യോദയം
എന്റെ സൂര്യോദയം, ഒരു കണക്കിന്
പാതിരിച്ചിരിപോലെ അഡ്ജസ്റ്റുമെന്റാണ്
ലാഭം കണക്കാക്കാനറിയാത്ത കച്ചവടക്കാരന്റെ
കൂട്ടിക്കിഴിക്കലുകളുടെ വെപ്രാളമാണ്
മറ്റൊരര്‍ത്ഥത്തില്‍, കോഴിയും പോത്തും
തൂക്കിപിടിച്ച സഞ്ചി, ചന്തയിലെ തിരക്കില്‍
പൊട്ടി വീഴുമ്പോള്‍ എടുത്തു സഹായിക്കാന്‍
ആര്‍ത്തിപുരണ്ടെത്തുന്നവരുടെയും
ഒരു കൈയില്‍ കത്തിയുമായി മീന്‍വെട്ടുമ്പോഴും
പെണ്ണിന്റെ ഉടലിനെ പ്രാപിച്ച് ആഞ്ഞുവെട്ടി
ചോരചിന്തുന്ന മാംസത്തിന്റെ നറുമേനിയില്‍
കൈയിട്ടിളക്കുന്നവന്റെ രതിമൂര്‍ച്ഛയാണ്.
ഇങ്ങനെയൊഴുകുന്ന എന്റെ പുഴയില്‍
എവിടെയെങ്കിലും സൂര്യോദയം കാണാമോ
ഇങ്ങനെ നടക്കുന്ന എന്റെ പകലില്‍
എവിടെയെങ്കിലുമുണ്ടോ സൂര്യാസ്തമയം
സൂര്യന്‍ ഒരു മിഥ്യയാണെന്നും, അത്
ഒരു മിറാഷ് പെയിന്റിങ്ങുമാണെന്ന്
നോര്‍വെയുടെ തെരുവില്‍ ഒരു റൊട്ടികഷണം
നുണയവേ തിരിച്ചറിഞ്ഞ മാത്രയില്‍
ഞാനെഴുതി, അറിവിന്റെ നൂറ്റൊന്നു മാത്ര
നീളുന്ന ജ്ഞാനപ്പാനയ്ക്ക് ആമുഖം!!
നരഭോജികള്‍
ചുവരുകള്‍ ചിരിക്കുന്നു.
ഈര്‍പ്പം പടര്‍ന്ന ചിരി.
മിഴിനീരിന് നനയിക്കാന്‍
പറ്റുമെന്ന പുനരറിയല്‍.
ആവര്‍ത്തന വിരസത
കൊണ്ടു പൊറുതി മുട്ടിയ
മൌനം, നിറ ചഷകത്തില്‍
തുളുമ്പുന്ന പളുങ്ക് മഞ്ഞ്.
വാതിലിനപ്പുറം മരിച്ചു
പോകുന്ന വെയിലിനു
പതിര് കവിഞ്ഞ ഗോതമ്പ്
പാടത്തിന്റെ പ്രതികാരം.
അന്നം മുട്ടുകയാണെന്നുറക്കെ
വഴി മുക്കിലാരോ ആണയിടുന്നു,
കീശയില്‍ശേഷിച്ച ചെമ്പ്
ചേര്‍ത്തു പിടിക്കട്ടെ.
അന്തിക്കുണക്കിയ പോച്ച
പുകച്ചുറങ്ങാന്‍ തീറ്റ
തീണ്ടാപ്പാടകറ്റുകെന്നു
ദേശാടനംമടുത്ത പറവകള്‍
സിംഫണിയിലുണര്‍ത്തുന്ന
യുപനിഷത് സൂക്തങ്ങള്‍
വ്യാഖ്യാനിച്ച കശാപ്പു
കാരന്റെ കടയില്‍ തിരക്ക്.
അളന്നും തൂക്കിയും പകുത്തും
പങ്കിട്ടും ഭാണ്ഡം മുറുക്കുക,
ഉണക്കി സൂക്ഷിക്കുക, ഉപ്പിലിട്ടും
മഞ്ഞിലിട്ടും കരുതുക.
വരാന്‍പോണത് വിശപ്പിന്റെ
നവോദ്ധാനമെന്ന് ദിക്കുകള്‍.
വാക്കുകള്‍ മൂര്‍ച്ചചേര്‍ത്ത
അണുസംയോജക ശക്തി.
കോപ്പുകൂട്ടി കാത്തിരിക്കണം
കോലങ്ങള്‍ തുള്ളുന്ന തളത്തില്‍.
കണ്ണുകള്‍ ശേഷിക്കുന്ന പറവകള്‍ക്ക്
കൊടുത്തേക്കൂ.
നാവരിഞ്ഞു രാവിനുനല്‍കൂ.
ചുണ്ടുകള്‍ സ്‌നേഹചുംബനം
തേടിത്തളര്‍ന്ന തെരുവ്
വേശ്യക്ക്.
തുടയെല്ലുകള്‍ പെരുമ്പറ
ക്കോലുകള്‍ക്കെടുക്കുക.
നഖമരച്ചു ചായങ്ങള്‍ തീര്‍ക്കുക.
ഞരമ്പിലെ കറുത്തരക്തം
കട്ടയാക്കിയറുത്തെടുത്തുവില്‍ക്കാം.
ഉരസ്സുമുദരവും ചേര്‍ന്ന
ഭാരിച്ച ഖണ്ഡം കൊക്കികളില്‍
തൂക്കിയും, സ്ഫടിക പേടകങ്ങളില്‍
വിലയിട്ടുവച്ചും വിപണിയിലേക്ക്.
വാരിയെല്ലിന്‍ കൂടിലെ
തളര്‍ന്ന കൂമ്പ്, ഈ കവലയില്‍
കുഴിച്ചുമൂടണമെന്നു യാചിക്കുന്നു.
അടുത്ത യുഗപ്പിറവിയില്‍
ആദ്യകോശമായാത് മുളപൊട്ടും.
വെയില്‍ ചത്തു വെന്ത വെളിമ്പറമ്പില്‍
സന്ധ്യ രമിക്കുന്ന മഴ.
ഇപ്പോഴും എന്റെ ചുവരുകള്‍
ചിരിക്കുന്നു.
ഒപ്പം കരയുകയും കൂടി ചെയ്യുന്നു.
മുരുകഷ് പനയറ
യുകെയിലെ മലയാളി സാഹിത്യകാരന്മാരില്‍ പ്രമുഖ സ്ഥാനത്തുള്ള മുരുകേഷ് പനയറ കഥ, കവിത, ലേഖനം തുടങ്ങി എല്ലാ രംഗത്തും പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. സാമൂഹിക സേവന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയാണ് മുരുകേഷ് പനയറ
ന്യൂയോര്‍ക്ക് : അമേരിക്കയിലെ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ ഈ മലയാളിയുടെ പ്രഥമ സാഹിത്യപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാഹിത്യരംഗത്ത് മികച്ച സംഭാവനകള്‍ നല്കിയവര്‍ക്ക് വായനക്കാരുടെ താല്പര്യമനുസരിച്ച് ഏര്‍പ്പെടുത്തിയ പ്രവാസി സാഹിത്യ പുരസ്‌കാരത്തിന് ലണ്ടനില്‍ താമസിക്കുന്ന കാരൂര്‍ സോമന്‍ അര്‍ഹനായി. സാഹിത്യരംഗത്ത് ഇരുപതോളം സാഹിത്യപുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള കാരൂര്‍, മാവേലിക്കര ചാരുംമൂട് സ്വദേശിയാണ്. ബാലരമയിലൂടെ ചെറുകവിതകള്‍ എഴുതി കടന്നുവന്ന കാരൂര്‍ കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി നാടകം, നോവല്‍, കഥ, കവിത, ലേഖനം, സഞ്ചാര സാഹിത്യം, ശാസ്ത്ര- സാങ്കേതികം, കായികം, ടൂറിസം മേഖലകളില്‍ കേരളത്തിലെ പ്രമുഖ പ്രസാദകര്‍ പ്രസിദ്ധീകരിച്ച നാല്‍പതോളം കൃതികളുടെ ഉടമയാണ്.
ഈയിടെയാണ് കാരൂരിന്റെ ഇംഗ്ലീഷ് നോവല്‍ ‘മലബാര്‍ എ ഫ്‌ളെയിം’ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വച്ച് കേരള ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പ്രകാശനം ചെയ്തത്. ലോകമെമ്പാടുമുള്ള മാധ്യമങ്ങളില്‍ നിരന്തരം എഴുതുന്നതിനൊപ്പം എല്ലാവര്‍ഷവും കേരളത്തില്‍നിന്നിറങ്ങുന്ന ഓണപ്പതിപ്പുകളിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യമുണ്ട്. പ്രവാസികള്‍ എന്നും അവഗണനകള്‍ നേരിടുന്നവരാണ്. ആ കൂട്ടത്തില്‍ കാരൂരിന് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാന്‍ വൈകുന്നുണ്ടോ എന്ന ആശങ്കയും ഈ മലയാളി രേഖപ്പെടുത്തി.
അമേരിക്കയില്‍ നിന്നുള്ളവരും പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായി. ഡോ. എ. കെ.ബി. പിള്ള (സമഗ്രസംഭാവന), തമ്പി ആന്റണി (കവിത), ലൈല അലക്‌സ് (ചെറുകഥ), വാസുദേവ് പുളിക്കല്‍ (ലേഖനം), ജോര്‍ജ് തുമ്പയില്‍ (ജനപ്രിയ എഴുത്തുകാരന്‍). തുടര്‍ന്നും ലോകമെമ്പാടുമുള്ള എഴുത്തുകാര്‍ക്കായി അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തുമെന്നും മാര്‍ച്ചില്‍ ന്യൂയോര്‍ക്കില്‍ സംഘടിപ്പിക്കുന്ന പൊതുചടങ്ങില്‍ അവാര്‍ഡുകള്‍ നല്‍കുന്നതിനൊപ്പം സാഹിത്യകാരന്മാരും മാധ്യമപ്രവര്‍ത്തകരും, സംഘടനാ നേതാക്കളും പങ്കെടുക്കുന്ന ചടങ്ങില്‍ സാഹിത്യ സെമിനാറും സംവാദവും നടക്കുമെന്ന് ഈ മലയാളി എഡിറ്റര്‍ അറിയിച്ചു.
യുക്മ സാംസ്‌കാരിക വേദിയുടെ സാഹിത്യ പ്രസിദ്ധീകരണം ജ്വാല ഇ മാഗസിന്‍ ജനുവരി ലക്കം പുറത്തിറങ്ങി. വായന ആസ്വദിക്കുന്ന ലോക മലയാളികള്‍ക്ക് വേണ്ടിയുള്ള യുക്മയുടെ ഈ പ്രസിദ്ധീകരണം വഴി നിരവധി സാഹിത്യ സൃഷ്ടികള്‍ വായനക്കാര്‍ക്കിടയില്‍ എത്തിക്കുവാന്‍ യുക്മ സാംസ്‌കാരിക വേദിക്ക് കഴിഞ്ഞിട്ടുണ്ട്. യു കെ യില്‍ മാത്രമല്ല ലോകത്ത് മുഴുവന്‍ ആളുകളും ഉറ്റു നോക്കുന്ന മലയാളി ഇലക്ട്രോണിക് സാഹിത്യ പ്രസിദ്ധികരണം ആയി ജ്വാല മാറിയതും യുക്മ സാംസ്‌കാരികവേദിയുടെ നേട്ടമാണ്.
ഒട്ടേറെ പുതുമകള്‍ നിറഞ്ഞതാണ് ജ്വാലയുടെ ജനുവരി ലക്കം .ശ്രീലതാ വര്‍മ്മ എഴുതിയ മാതൃഭാഷാ പഠനങ്ങള്‍ ചില വിചാരങ്ങള്‍ എന്ന ലേഖനത്തോടെ ആരംഭിക്കുന്ന മാഗസിനില്‍ ഒരു കൂട്ടം ഭാവനാ സമൃദ്ധമായ സാഹിത്യ സൃഷിടികള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.പ്രിയവര്‍ധന്‍ സത്യവര്‍ധന്റെ നിഴലുകള്‍ എന്ന കവിത, പങ്കു ജോബിയുടെ അരുന്ധതി എന്ന കഥ, സുനില്‍ എം എസിന്റെ കള്ളന്‍ എന്ന കഥ, പയ്യപ്പള്ളി ജോസ് ആന്റണിയുടെ സത്വം തേടുന്ന യുകെ മലയാളികള്‍ എന്ന ലേഖനം, ഫാറുഖ് എടത്തറയുടെ ശിരുവാണിയിലേക്ക് വരൂ എന്ന യാത്രാവിവരണം, യുക്മ സാഹിത്യ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ജോയിസ് സേവ്യറിന്റെ മാതൃസ്മൃതി എന്ന കവിത, ദിവ്യാ ലക്ഷ്മിയുടെ പ്രണയത്തിന്റെ ചൊവ്വാ ദോഷം എന്ന കഥ, കിളിരൂര്‍ രാധാകൃഷ്ണന്റെ നല്ല നടപ്പ് എന്ന അനുഭവം, യുക്മ സാഹിത്യ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ എയ്‌ന്ജലിന്‍ അഗസ്റ്റിന്റെ Roles of Values in Shaping your Future എന്ന ലേഖനം എന്നിവയാണ് ജനുവരി ലക്കം ജ്വാലയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
ചീഫ് എഡിറ്റര്‍ റജി നന്തികാട്ടിന്റെ നേതൃത്വത്തിലുള്ള ടീമാണ് മാസികയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് പ്രശസ്ത നര്‍ത്തകി മീരാ മഹേഷ് ആണ് ജ്വാല ഇ മാഗസിന്റെ ജനുവരി പതിപ്പിന്റെ മുഖചിത്രം.
നമ്മുടെ ഇടയിലുള്ള കുട്ടികളുടെയും മുതിര്‍ന്നവരുടെയും സര്‍ഗാത്മകമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനുവേണ്ടി എല്ലാ മാസവും പ്രസിദ്ധീകരിക്കുന്ന ‘ജ്വാല’ ഇ മാഗസിനിലേക്ക് എല്ലാവരുടെയും വ്യത്യസ്തതയാര്‍ന്ന കൃതികള്‍ [email protected] എന്ന വിലാസത്തില്‍ അയക്കാവുന്നതാണ്. മാന്യ വായനക്കാരുടെ ഹൃദ്യമായ പ്രോത്സാഹനം തുടര്‍ന്നും പ്രതീഷിക്കുന്നു എന്ന് യുക്മ സാംസ്‌കാരിക വേദി സാഹിത്യ ജനറല്‍ കണ്‍വീനര്‍ സി എ ജോസഫ് അറിയിച്ചു.
ജ്വാല ഇ മാഗസിന്‍ ജനുവരി ലക്കം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഞാനിപ്പോള്‍ എവിടെയാണെന്ന് എനിക്കറിയില്ല…
എനിക്ക് ചുറ്റും വെളളം നിറഞ്ഞിരിക്കുന്നു അതില്‍ ഞാന്‍ നീന്തുകയാണ് കണ്ണുകള്‍ തുറക്കാന്‍ സാധിക്കുന്നില്ല. പക്ഷെ കണ്ണുകള്‍ തുറക്കണമെന്ന് തോന്നുന്നു. എന്‍റെ വയറ്റില്‍ ഒരു കയറു കെട്ടിയത് പോലെ ഞാനതില്‍ തൂങ്ങിയാടുകയാണ്.
ഇവിടം മുഴുവനും മൂകതയാണ് ഒരു ശബ്ദവും കേള്‍ക്കാനില്ല ഒരുപാട് നാളായി ഒരേ ഒരു ശബ്ദമേ കേള്‍ക്കാന്‍ സാധിക്കുന്നുള്ളൂ ഒരു ഹൃദയത്തിന്റ മിടിപ്പ്.
എന്നെ ആരോ തൊടുന്നത് പോലെ എന്നോട് സംസാരിക്കുന്നത് പോലെ എനിക്ക് തോന്നാറുണ്ട്.
ആ സ്പര്‍ശനവും സംസാരവും എനിക്ക് ഒത്തിരി സുഖവും സന്തോഷവും തോന്നുന്നതായിരുന്നു.
അതിനു മറുപടി പറയാന്‍ ശ്രമിക്കാറുണ്ട് ഞാന്‍, എന്റെ കയ്യും കാലും അനക്കി.
പിന്നെ എനിക്ക് വേറെ ഒരു സ്വരവും കേള്‍ക്കാം, വല്ലപ്പോഴും പക്ഷെ അത് കുറച്ചു കൂടി ഗൗരവം ഉളള ശബ്ദമായിരുന്നു.
എത്ര ശബ്ദ ശകലങ്ങള്‍ എനിക്ക് കേട്ടാലും എപ്പോഴും മാറാതെ ഒരു മാറ്റവുമില്ലാതിരുന്നത് ആ ഹൃദയമിടിപ്പിനായിരുന്നു.
തീര്‍ച്ചയായും ഒരു ദിവസം ആ ഹൃദയമിടിപ്പ് എവിടെ നിന്നു വരുന്നുവെന്ന് എനിക്ക് കാണണം.
എന്താണെന്നറിയില്ല രണ്ട് മൂന്ന് ദിവസമായി തോനുന്നു ഇവിടെ നിന്നും പുറത്തേക്കു പോകാന്‍.
കയ്യും കാലും ഇളക്കി നോക്കി ഒരുപാടു ശ്രമിച്ചിട്ടും പറ്റുന്നില്ല. അവസാനം ഒരു ദിവസം ഞാനിരുന്ന സ്ഥാനം മാറിതുടങ്ങി. ഞാന്‍ അവിടെ നിന്നും പതുക്കെ നീന്തി തുടങ്ങി. ഞാന്‍ തലകീഴായി കിടക്കാന്‍ തുടങ്ങി.
ആ ഹൃദയമിടിപ്പിന്‍റെ താളം കുറേശ്ശെ ഇല്ലാതായി തുടങ്ങിയിരിക്കുന്നു.
എന്‍റെ ലോകത്തു നിന്നും വേറെ എവിടെക്കോപോവുകയണെന്ന്‍ എനിക്ക് ഭയം തോന്നി തുടങ്ങി.
എനിക്ക് സന്തോഷം തന്ന ആ സ്വരം ഇപ്പോള്‍ വേദനയില്‍ നിലവിളിക്കുന്നു. എന്തോ ഒരു സങ്കടം തോന്നി. എല്ലാം ഞാന്‍ കാരണമാണ്. ഞാന്‍ കയ്യും കാലും കൊണ്ട് ചവിട്ടുകയും അനക്കുകയും ചെയ്തത് കൊണ്ടാവും. പെട്ടെന്ന് ഞാന്‍ നീന്തി കൊണ്ടിരുന്ന വെളളം നിറഞ്ഞ കുടത്തില്‍ ഓട്ടകള്‍ വീണു. വെളളത്തിന്‍റെ കൂടെ ഞാനും എങ്ങോട്ടോ ഒലിച്ചു പോകുന്നു.
ഇടയില്‍ എവിടെയോ തടഞ്ഞു നില്‍ക്കുന്നു. ആരോ എന്‍റെ തലയില്‍ പിടിച്ചു വലിക്കുന്നു. അതേ സമയത്ത് ആ സ്വരവും ജീവന്‍ പോകുന്നത് പോലെ നിലവിളിക്കുന്നു. എനിക്കും വേദനിക്കുന്നു. ഒരു വിധത്തില്‍ വെളിയില്‍ വന്നു വീണു. എനിക്കും ആ ലോകത്തിനും ഉണ്ടായിരുന്ന അവസാന ബന്ധത്തിന്‍റെ വള്ളിയും അറുത്തു കളയുന്നു. ഇത്രയും നാള്‍ കേട്ടുകൊണ്ടിരുന്ന ഹൃദയതിന്റ താളവും കേള്‍ക്കാനില്ല .നിലവിളിച്ചു കൊണ്ടിരുന്ന ആ ശബ്ദവും ഇപ്പോള്‍ കേള്‍ക്കാനില്ല.
ആ ശബ്ദവും കേള്‍ക്കാതായപ്പോള്‍ അതെനിക്ക് സഹിക്കാന്‍ വയ്യാതായി. ആദ്യമായിട്ട് ഞാന്‍ വായ്തുറന്നു. ഉറക്കെ കരഞ്ഞു. എന്‍റെ ചുറ്റിലുമുളളവര്‍ ചിരിക്കുന്നു. അപ്പോഴെനിക്ക് തോന്നി ഇത് ഒരു നാണം കെട്ട ലോകമാണെന്ന്‍. തണുത്ത വെളളത്തില്‍ എന്നെ കുളിപ്പിക്കുന്നു. അപ്പോഴും ഞാന്‍ കരയുന്നു.
ഒരു തുണിയില്‍ ചുറ്റി എല്ലാവരെയും കൊണ്ടുപോയി കാണിക്കുന്നു. എന്‍റെ വയറിനു താഴെ എന്തോ നോക്കി എല്ലാരും ചിരിക്കുന്നു. എന്നാലും ഞാന്‍ കരയുന്നു. ആ ഹൃദയത്തിന്‍റെ മിടിപ്പും പതുക്കെയുളള സ്വരവും ഇപ്പോള്‍ കേള്‍ക്കാന്‍ സാധിക്കുന്നില്ല.
എന്നെ കൊണ്ടുപോയി ആരുടെയോ അടുത്ത് കിടത്തി. അപ്പോഴേക്കും എന്‍റെ കരച്ചില്‍ നിലച്ചിരുന്നു. കാരണം ഇപ്പോള്‍ എനിക്ക് കേള്‍ക്കാമായിരുന്നു ആ മാധുര്യമേറിയ സ്വരം. കൈകള്‍ കൊണ്ടെന്നെ മെല്ലെ തഴുകാന്‍ തുടങ്ങി. അതെ എന്‍റെ ലോകത്തിരുന്നു ഞാനറിഞ്ഞ അതേ സ്പര്‍ശം. ഇതാരാണെന്ന് എനിക്കറിയണം. പക്ഷെ കയ്യും കാലും മാത്രമേ ചലിപ്പിക്കാന്‍ സാധിക്കുന്നുള്ളൂ. എങ്ങനെയും എനിക്കാ മുഖം കാണണമെന്നു ആശിച്ച സമയത്ത് രണ്ടു കൈകള്‍ എന്നെ വാരിയെടുക്കുന്നു. തന്‍റെ മുഖത്തിനു നേരായി കൊണ്ടുവന്നു.
മരണത്തിനടുത്തുവരെ പോയി വന്ന വേദനക്കു നടുവിലും സന്തോഷം നിറഞ്ഞ പുഞ്ചിരി ആ മുഖം നിറയെ. എനിക്ക് മനസ്സിലായി ഇതാണെന്‍റെ അമ്മ.
എന്നാലും എന്തിനോ വേണ്ടി ഞാന്‍ കരഞ്ഞുകൊണ്ടേയിരുന്നു. ഞാന്‍ കരയുമ്പോള്‍ എന്റ അമ്മ
ചിരിച്ചുകൊണ്ടിരിക്കുന്നു. എനിക്ക് ദേഷ്യം വന്നു തുടങ്ങി പക്ഷെ എനിക്കപ്പോള്‍ അറിയില്ലായിരുന്നു.
എന്‍റെ മുഴുവന്‍ ജീവിതത്തിലും ഞാന്‍ കരയുന്നത് കണ്ട് എന്‍റെ അമ്മ ചിരിക്കുന്ന ഒരൊറ്റ ദിവസമേ ഉള്ളൂ അതിതാണെന്ന്.
പിന്നീട് ഈ അമ്മയുടെ മടിയിലിരുന്നാണ് ഞാന്‍ ലോകം കണ്ടത്… അമ്മയുടെ കൈ പിടിച്ചാണ് നടക്കാന്‍ പഠിച്ചത്… അമ്മയിലൂടെയാണ് സംസാരിക്കാന്‍ പഠിച്ചത്… അമ്മയില്‍ നിന്നാണ് ഉണ്ണാനും ഉടുക്കാനും പഠിച്ചത്… അമ്മയില്‍ നിന്നാണ് തെറ്റും ശരിയും പഠിച്ചത്… എന്നിട്ടും പറയുന്നു ഈ അമ്മക്കൊന്നുമറിയില്ലെന്ന്‍…
അത് കേട്ട് അമ്മ പതിഞ്ഞ സ്വരത്തില്‍ മറുപടി പറയുന്നത് ഇങ്ങിനെയാണ്. എനിക്കൊന്നുമറിയില്ല കുട്ടികളെ… എനിക്ക് നിങ്ങളുടെ അത്ര പഠിപ്പും വിവരവുമില്ല… കഴിയുമോ കൂട്ടുകാരെ ഇന്ന് തന്നെ അമ്മയെ കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുക്കാന്‍… ഒരു പിടി ചോറ് വാരി ആ വായില്‍ വെച്ചുകൊടുക്കാന്‍… എങ്കില്‍ നിങ്ങള്‍ക്ക് ആ കണ്ണുകളില്‍ ദൈവത്തെ കാണാം…
കടപ്പാട് – ഫേസ്ബുക്ക് പോസ്റ്റ്
ബീന റോയ്
ഇത്രനാളും ഞാന്‍
നടന്നു തീര്‍ത്ത
വഴികളൊക്കെയും
നിന്നിലേക്കുള്ളതായിരുന്നു
ഇത്രനാളും എന്റെ
മിഴികള്‍ തേടിയതും
നിന്നെമാത്രമായിരുന്നു
ചുവടുകള്‍ ഇടറിവീണ്
ചുടുനിണം പൊടിഞ്ഞിട്ടും
നിന്റെ ഹൃദയമെന്ന
ഒരേയൊരു ലക്ഷ്യംതേടി
ഞാനെന്റെ പ്രയാണം
തുടര്‍ന്നുകൊണ്ടേയിരുന്നു
ഒടുക്കം കണ്ടെത്തിയപ്പോള്‍,
എനിക്ക് അപ്രാപ്യമായ,
എന്നില്‍നിന്ന് ദൂരേക്ക്
അകന്നുകൊണ്ടിരിക്കുന്ന,
ഒരു മരീചികയാണ്
നീയെന്ന തിരിച്ചറിവില്‍,
ഇനിയുമൊരു യാത്രയ്ക്ക്
തെല്ലും ത്രാണിയില്ലാതെ,
അറുതിയില്ലാ വ്യസനത്തിന്റെ
ചെന്തീക്കനലുകളിലേക്ക്
എന്റെ തളര്‍ന്നപ്രാണനെ
നിനക്കായ് ആഹുതിചെയ്യുന്നു
ഷീന ജോസ്. ടി.
നിന്‍ കുഞ്ഞുമേനി തഴുകിയുറക്കിയ
സാഗര നീലിമ ചൊന്നതെന്തേ?
എന്‍ മണിക്കുട്ടനെ ഞാനെടുത്തു-
വെന്‍ മാളികയിലിരുത്തിയെന്നോ?
നിന്നെ പുണരാനണയും നീരാളികള്‍
കടലമ്മയയച്ച പോരാളികളല്ലോ!
ചിപ്പിക്കുള്ളിലെ സംഗീതം കേട്ട്
മുത്തു തട്ടിയുരുട്ടി കളിയാടു നീ.
പവിഴപ്പുറ്റുകൊട്ടാര വീഥിയില്‍
നക്ഷത്ര മത്സ്യമായ് നീയൊഴുകൂ
ചിമ്മിത്തുറക്കും നിന്‍മിഴി നീലിമ
എത്തിപ്പിടിക്കട്ടെ സ്വര്‍ണ്ണ മത്സ്യം!
താരരാജകുമാരി വാനിലിമ പൂട്ടാതെ
താഴെ നിന്‍ കേളികള്‍ ശ്രദ്ധിക്കവേ
കക്ക പെറുക്കിയടുക്കി കളിവീട് ചമയ്ക്കാം
ശംഖുമാല കൊരുത്തു രസിക്കാമിനി
മണലിലലിയും കനകത്തരി നേടി
ഇത്തിരിപ്പൊന്നന്‍ മിന്നാമിനുങ്ങാവാം
മത്സ്യകന്യകമാര്‍ താരാട്ടു പാടി
കിന്നരം വായിച്ചു നിന്നെയുറക്കും രാവില്‍
തണുത്തുറയും കടലലതന്‍ രഹസ്യം
നിന്‍ മുമ്പിലിപ്പോള്‍ പരസ്യമല്ലേ?
നിന്‍ മനതാരിലിനിയില്ലൊരിക്കലും
ഒറ്റപ്പെടുത്തലും പ്രയാണങ്ങളും
തിരസ്‌കരണത്തിന്റെ അന്ത്യയാമങ്ങള്‍
ഉറ കെട്ടയുപ്പുപോല്‍ മറക്കാമിനി.
നിന്‍ കുഞ്ഞു ഗാത്രമീ ശാന്ത തീരത്ത്
തിര തന്നുറക്കുപാട്ടില്‍ ലയിക്കട്ടെ
വെണ്‍പ്രാക്കള്‍ ഒലിവിലയേന്തും ദിനം
നിനക്കായ് മാനം കാത്തു സൂക്ഷിക്കും
മഴവില്ലിനായ് നീയും കാത്തിരിക്കൂ.
സിറിയന്‍ തീരത്തടിഞ്ഞ് ലോകത്തിന്‍റെ കണ്ണ്‍ നനയിച്ച ഐലാന്‍ കുര്‍ദ്ദിയെന്ന ബാലന് ചരമഗീതം എഴുതിയ ഷീന ജോസ് കേളകം സെന്റ് തോമസ് ഹൈ സ്കൂളില്‍ ടീച്ചറാണ്.