അയർക്കുന്നം: യുകെ മലയാളിയുടെ നാട്ടിലെ അയർക്കുന്നം ചേന്നമറ്റത്തുള്ള വീട്ടിൽ ഉണ്ടായ മോഷണത്തിൽ ഉണ്ടായ കാര്യങ്ങളെക്കുറിച്ചു നാടോടി കഥയെ വെല്ലുന്ന തരത്തിൽ വാർത്തകൾ പടച്ചുവിടുമ്പോൾ സത്യം എന്താണ് എന്ന് അറിയുവാനുള്ള യുകെ മലയാളികളുടെ താല്പര്യത്തെ മുൻനിർത്തി മലയാളം യുകെ, എന്താണ് സത്യത്തിൽ ഉണ്ടായത് എന്ന് വെളിപ്പെടുത്തുന്നു.
പ്രസ്‌തുത സംഭവത്തിൽ ഉൾപ്പെട്ട യുകെ മലയാളിയെ വ്യക്തിപരമായി അറിയുന്നതുകൊണ്ടും അവരുടെ അഭ്യർത്ഥന മാനിച്ചുമാണ് മലയാളം യുകെ വാർത്ത കൊടുക്കാതിരുന്നത്. കാരണം വാർത്തയെ തുടർന്നുണ്ടാകുന്ന ഫോൺ കോളുകൾക്ക് എല്ലാം മറുപടി പറയാൻ തക്ക മാനസികാവസ്ഥയിൽ അല്ല അവർ എന്ന് അറിവുള്ളതും കൊണ്ടും കൂടിയാണ്. അവർക്കുണ്ടായ നഷ്ടത്തെക്കാളേറെയായി അവർക്കുണ്ടായ മാനസിക ബുദ്ധിമുട്ടുകൾ മനസ്സിലാക്കി വാർത്ത ഒഴിവാക്കിയപ്പോൾ അവിടെയും ഇവിടെയും കേട്ടത് വച്ച് വാർത്തകൾ ചിലർ പരമ്പരയാക്കിയതുകൊണ്ടാണ് ഇത് ഇപ്പോൾ പുറത്തുവിടുന്നത്.
സംഭവം ഇങ്ങനെ.. ഈ കഴിഞ്ഞ ബുധനാഴ്ച്ച ഉച്ചയോടെ ആണ് സംഭവം.. സ്വകര്യ ആവശ്യങ്ങൾക്കായി വീട്ടുടമസ്ഥൻ ചങ്ങനാശ്ശേരിക്ക് പുറപ്പെട്ടത്തിന് ശേഷമാണ് ഉണ്ടാകുന്നത്. ഈ സമയം യുകെ മലയാളിയുടെ ‘അമ്മ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. മാസ്ക് വച്ച് വീട്ടിൽ കയറിവന്ന മുപ്പതിന് അടുത്ത് പ്രായം തോന്നിക്കുന്ന ആൾ സ്വയം പരിചയപ്പെടുത്തുകയാണ്. സർക്കാർ നടപ്പാക്കുന്ന വാക്‌സിൻ സംബന്ധമായിട്ടാണ് ഞാൻ വരുന്നതെന്നും ഫോൺ തന്നാൽ ആപ്പ് ഡൗൺ ലോഡ് ചെയ്‌തു ബുക്ക് ചെയ്‌തു തരാമെന്നും പറയുകയായിരുന്നു. എന്നാൽ ഇവിടെ ആർക്കും കൊറോണ ഇല്ലെന്നും ഭർത്താവ് തിരിച്ചുവരുമ്പോൾ വേണ്ടത് ചെയ്തുകൊള്ളുമെന്നും പറഞ്ഞ് യുകെ മലയാളിയുടെ ‘അമ്മ അവരെ മടക്കി വിടാൻ ശ്രമിക്കുകയായിരുന്നു.
എന്നാൽ അല്പം തണുത്ത വെള്ളം തരുമോ എന്നായി കയറിവന്ന യുവാവിന്റെ ആവശ്യം. നന്നായി ഡ്രസ്സ് ചെയ്ത് നിൽക്കുന്ന ആളെ സംശയക്ക തക്ക ഒന്നും ഇല്ലായിരുന്നു. അങ്ങനെയാണ് ‘അമ്മ അകത്തുപോയി വെള്ളം ഫ്രിഡ്ജിൽ നിന്നും കള്ളനായ യുവാവ് കൊടുത്ത കുപ്പിയിൽ വെള്ളം എടുത്തുനൽകിയത്.
കുപ്പിയിൽ കൊടുത്ത തണുത്ത വെള്ളം കള്ളൻ കുടിച്ചത് തിരിഞ്ഞു നിന്നതിന് ശേഷം മാസ്ക് മാറ്റിയായിരുന്നു. തിരിച്ചു മാസ്ക് ഇട്ടശേഷമാണ് അമ്മക്ക് അഭിമുഖമായി യുവാവ് തിരിഞ്ഞത്. അതുകൊണ്ട് അമ്മക്ക് യഥാർത്ഥ മുഖം കാണുവാനുള്ള സാഹചര്യം ഇല്ലാതാക്കുക ആയിരുന്നു കള്ളനായ യുവാവിന്റെ ലക്ഷ്യം. വീണ്ടും കുറച്ചുക്കൂടി തണുത്ത വെള്ളം കുപ്പിയിൽ ആവശ്യപ്പെടുകയും, കൊറോണയുടെ പടർച്ച തുടരുന്ന കേരളത്തിൽ സ്വയം സംരക്ഷണം എന്ന രീതിയിൽ മുറ്റത്തുള്ള ടാപ്പ് ‘അമ്മ കാണിച്ചു കൊടുക്കുകയും ചെയ്‌തു.
എന്നാൽ വീണ്ടും തണുത്ത വെള്ളം എന്ന ആവശ്യം ഉന്നയിക്കുകയും, കുപ്പിയിൽ തിരിച്ചും തണുത്ത വെള്ളം നിറച്ചു കൈപ്പറ്റിയശേഷം കള്ളൻ പുറത്തേക്ക് നടക്കുന്നതും കണ്ടിട്ടാണ് ‘അമ്മ വീടിനുള്ളിൽ കടന്നു കതക് അടച്ചശേഷം ടീവി കാണുവാനായി ഇരുന്നത്. ടി വി യിലെ പരസ്യത്തെ തുടർന്ന് അടുക്കളയിലേക്ക് പോയ ‘അമ്മ പാത്രം കഴുകുന്നതിനിടയിൽ പുറകിൽ ആരോ വന്ന് നിൽക്കുന്നത് കാണുന്നത്. പോയി എന്ന് കരുതിയ യുവാവ്, പൂട്ടാതെ കിടന്ന വാതിലിൽ കൂടി ഉള്ളിൽ പ്രവേശിക്കുകയായിരുന്നു.
നിനക്ക് വെള്ളം തന്നതല്ലേ പിന്നെ എന്തിനാണ് ഉള്ളിൽ വന്നത് എന്ന് ‘അമ്മ ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ.. ഞാൻ വെള്ളം കുടിക്കാൻ വന്നതല്ലെന്നും മോഷ്ടിക്കാൻ ആണ് വന്നതെന്നും പറയുകയുണ്ടായി. തോക്കെടുത്തു കാണിച്ച ശേഷം ഒച്ച വച്ചാൽ കൊന്നുകളയുമെന്നും ഭീഷണപ്പെടുത്തി.
ഇതിനിടയിൽ അടുക്കള വാതിലിലൂടെ രക്ഷപെടുവാൻ ശ്രമിച്ച അമ്മയുടെ കഴുത്തിനാണ് കള്ളൻ പിടുത്തമിട്ടത്. കൂടുതൽ ഭീഷണികൾ മുഴക്കിയ കള്ളൻ തുടന്ന് അമ്മയുടെ കൈകൾ തുണിയെടുത്തു കൂട്ടി കെട്ടുകയും ചെയ്‌തു. അമ്മയുടെ നെറ്റിയുടെ നേരെ തോക്ക് ചൂണ്ടിയാണ് മറ്റു മുറികളിലേക്ക് അമ്മയെ കൊണ്ടുപോയത്.
ഇതിനോടകം കഴുത്തിൽ കിടന്ന മാല ആവശ്യപ്പെട്ട കള്ളൻ അത് ബലമായി ഊരി എടുത്തിരുന്നു. തുടർന്ന് ഓരോ മുറികളിലും അമ്മയെ കൊണ്ടുപോവുകയും അവസാനം കയറിയ മുറിയിലെ അലമാരയിൽ താക്കോൽ കിടക്കുന്നതും അതിൽ ഉണ്ടായിരുന്ന സ്വർണ്ണം അടങ്ങുന്ന പെട്ടി കൈയിലാക്കുകയും ചെയ്‌തു. ഡയമണ്ട് മോതിരം ഉൾപ്പെടെയുള്ള പെട്ടിയാണ് നഷ്ടപ്പെട്ടത്.
പണം ഉണ്ടായിരുന്ന ഒരു ബാഗ് കള്ളന്റെ കണ്ണിൽ പെട്ടെങ്കിലും കുലുക്കിനോക്കി തിരികെ വയ്ക്കുകയാണ് ചെയ്‌തത്.
ഇതിനിടെ പുറത്തു കിടന്ന കാറിന്റെ കീ ചോദിച്ചെങ്കിലും അത് ചങ്ങനാശ്ശേരിക്ക് പോയ ഭർത്താവിന്റെ കൈയിലാണ് എന്ന് പറയുകയും ചെയ്‌തു. വീട്ടിൽ ഉണ്ടായിരുന്ന കീ കള്ളൻ കാണാത്തതുകൊണ്ട് കാർ എടുക്കാൻ സാധിച്ചില്ല.
തുടർന്ന് അമ്മയുടെ വായിൽ തുണി തിരുകി വയ്ക്കുകയും, തോർത്ത് കൊണ്ട് പുറമെ കെട്ടുകയും ചെയ്‌തശേഷം മുറിയിൽ ആക്കി പുറത്തുനിന്നും പൂട്ടിയ ശേഷം കള്ളൻ കടന്നു കളയുകയാണ് ഉണ്ടായത്. വളരെ പരിശ്രമിച്ചാണ് ‘അമ്മ കൈയിലെ കേട്ട് അഴിച്ചത്. ജനാല വഴിയുള്ള ഉച്ചത്തിലുള്ള വിളി കേട്ട അടുത്ത് താമസിച്ചിരുന്ന ഭർത്താവിന്റെ സഹോദര ഭാര്യയാണ് ആണ് ഓടിയെത്തി വീട് തുറന്നത്. പിന്നീട് എത്തിയ നാട്ടുകാർ ചങ്ങനാശ്ശേരിക്ക് പുറപ്പെട്ട് പാതി വഴിക്ക് എത്തിയ കുടുംബനാഥനെ വിവരം അറിയിക്കുന്നത്.
അറിയിച്ചതനുസരിച്ചു അയർക്കുന്നം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മോഷണം നടത്തിയത് നീല ഷർട്ടും കറുത്ത പാന്റ്സും ധരിച്ച ആളാണെന്നു ‘അമ്മ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
വലിയ ഒരു ആപത്തിൽ നിന്നും രക്ഷപെട്ട അവരുടെ അമ്മയെ ആശ്വസിപ്പിക്കുന്ന ദുഃഖിതരായ യുകെ മലയാളി കുടുംബത്തെ നമ്മൾ നഷ്ടപ്പെട്ട സാധനങ്ങളുടെ കണക്കെടുപ്പിനായി വിളിച്ചു ശല്യപ്പെടുത്താതെ സഹകരിക്കുക. നാട്ടിൽ ഇനിയാർക്കും ഇങ്ങനെ സംഭവിക്കാതിരിക്കാൻ ഈ വാർത്ത ഉപകാരപ്പെടെട്ടെ എന്നും മുൻകരുതൽ എടുക്കുന്നതിൽ സഹായിക്കട്ടെ എന്നും ആശിക്കുന്നു. അതുപോലെ തന്നെ യുകെയിലെ മലയാളികളുടെ ഇടയിലേക്ക് ഇട്ടുകൊടുക്കുന്ന ഊതിപ്പെരുപ്പിച്ച ‘പരമ്പര’ വാർത്തകൾക്ക് വിരാമമാകുമെന്നും പ്രതീക്ഷിക്കാം.
ബാലസജീവ് കുമാർ
കഴിഞ്ഞ തവണത്തെ യുക്മ നാഷണൽ കമ്മിറ്റിയുടെ പ്രധാന പ്രവർത്തന നേട്ടങ്ങളിൽ ഒന്നായിരുന്നു യു കെ മലയാളികൾക്കും അംഗ അസ്സോസിയേഷനുകൾക്കും പ്രയോജനകരമാകുന്ന രീതിയിൽ യുക്മ ചാരിറ്റി ഫൗണ്ടേഷൻ രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചത്. യു കെയിൽ മരണമടഞ്ഞ മലയാളികളുടെ സംസ്കാരകർമ്മൾക്ക് ആവശ്യമായ തുക നൽകുന്നതിനായി രൂപീകരിച്ച യുക്മ സാന്ത്വനം പദ്ധതിയിലേക്കുള്ള സംഭാവനകളും, ഏതെങ്കിലും തരത്തിൽ ദുരന്തങ്ങൾക്ക് ഇരയായി ദുരിതത്തിലായ അംഗ അസ്സോസിയേഷനുകളിലെ അംഗങ്ങൾക്ക് സഹായകമാകുവാനുള്ള സംഭാവനകൾ സ്വീകരിക്കുവാനും, മറ്റ് ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള ഫണ്ടുകൾ സ്വരൂപിച്ച് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് യുക്മ ചാരിറ്റി ഫൗണ്ടേഷന് കഴിഞ്ഞു.
എന്നാൽ പുതിയ ഭരണസമിതി അധികാരമേറ്റെടുത്തപ്പോൾ ചാരിറ്റി ട്രസ്റ്റീ ബോർഡിലുണ്ടായിരുന്ന ജനകീയ മുഖങ്ങളെ പുറത്താക്കി പുതിയ ട്രസ്റ്റികളെ അവരോധിക്കുകയും, നമ്മൾ കടന്നുപോരുന്ന ഈ ദുരന്ത കാലഘട്ടത്തിൽ യു കെ മലയാളികൾക്ക് പലതരത്തിലും സഹായകമാകേണ്ടിയിരുന്ന ഈ ചാരിറ്റിയുടെ പ്രവർത്തനങ്ങളെ നിർത്തിവക്കുകയും ചെയ്ത് കുറ്റകരമായ അനാസ്ഥയാണ് സമൂഹത്തോട് കാണിച്ചിരിക്കുന്നത്. കോവിഡ് കാലഘട്ടത്തിൽ, യുകെയിൽ മരണമടഞ്ഞ വിവിധ മലയാളികളുടെ സംസ്കാരകർമ്മങ്ങൾക്കും, കുടുംബ സഹായത്തിനായി യുക്മ അംഗ അസോസിയേഷനുകൾ പോലും സംഭാവനകൾ ശേഖരിച്ചപ്പോൾ യുക്മ നാഷണൽ കമ്മിറ്റിയും, അതിന്റെ ഉടമസ്ഥതയിലുള്ള യുക്മ ചാരിറ്റിയും നിഷ്ക്രിയമായിരുന്നു.
കേരളത്തിൽ ഉണ്ടായ ആദ്യ പ്രളയ സമയത്ത് പ്രളയ ദുരിതാശ്വാസത്തിനായി ഉപയോഗിക്കുവാനും പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീടുകൾ പണിത് നൽകാനും, ശുചീകരണപ്രവർത്തനങ്ങൾക്കുമെന്ന പേരിൽ യു കെ മലയാളികളിൽ നിന്നും പിരിച്ചെടുത്ത തുക വിനിയോഗിക്കാതെ, രണ്ടര വർഷമായി കൈവശം വച്ചിരിക്കുന്നതിൽ ദുരൂഹതയുണ്ട്. പ്രളയദുരിതാശ്വാസത്തിനും, വീടുപണിയുന്നതിനും വേണ്ടി ശേഖരിച്ച തുകയിൽ പതിനായിരം പൗണ്ട് ബഹുമാനപ്പെട്ട കേരള ഗവൺമെന്റ് ദേവസ്വം വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രന് കൈമാറിയതും, അതിന്റെ ചിലവിലേക്കായി 500 പൗണ്ട് ഉപയോഗിച്ചതുമല്ലാതെ പിരിവെടുക്കുന്നതിന് ഉദ്ദേശ്യലക്ഷ്യമായി പറഞ്ഞിരുന്ന സന്നദ്ധപ്രവർത്തനങ്ങളോ ഭവനനിർമ്മാണമോ നാളിതുവരെ നടത്തിയിട്ടില്ല. ബഹുമാനപ്പെട്ട ശശി തരൂർ എം പി യും യുകെ യിലെ മലയാളി മേയർമാരും, കൗൺസിലർമാരും അവരുടെ ഓഫിസ് മുഖേനയും പൊതുസദസ്സുകൾ മുഖേനയും യുക്മയെ വിശ്വസിച്ച് സമാഹരിച്ച തുക കേരളത്തിൽ വീണ്ടും പ്രളയവും, ദുരന്തങ്ങളും വന്നു ചേർന്നപ്പോഴും വിനിയോഗിക്കാത്തതും, യു കെയിൽ കോവിഡ് എന്ന മഹാമാരിയുടെ ഫലമായി മരണമടഞ്ഞ മലയാളികൾ മറ്റ് ചാരിറ്റികളെയോ സോഷ്യൽ മീഡിയ കാമ്പയിനിനെയോ ആശ്രയിക്കേണ്ടി വരുകയോ ചെയ്ത സാഹചര്യത്തിൽ മുപ്പതിനായിരം പൗണ്ടിൽ അധികം വരുന്ന ഈ തുക ദുർവ്യയം ചെയ്യപ്പെടും എന്ന് ആശങ്കയുണ്ട്. പ്രളയസമയത്ത് യുക്മ ചാരിറ്റി ഫൗണ്ടേഷൻ മുഖേന സമാഹരിച്ച് കേരളത്തിലേക്ക് അയച്ച സാധനങ്ങൾ രാഷ്ട്രീയ ലക്ഷ്യ സാഫല്യത്തിനായി അനർഹർക്ക് വിതരണം ചെയ്തു എന്ന ആക്ഷേപവും നിലവിലുണ്ട്.
ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടന എന്ന നിലയിൽ വിരാജിക്കുന്ന യുക്മയുടെ ഭരണസമിതിയും, അവർ അധികാരമേറ്റതിനു പിന്നാലെ വന്ന യുക്മ ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റീ ബോർഡും, യു കെ മലയാളികൾക്ക് ദുരന്താവസരങ്ങളിലോ അവരുടെ ആവശ്യങ്ങളിലോ സഹായകമായില്ല. കൂടാതെ, സമാഹരിച്ച തുക വിനിയോഗിക്കാതെ, മുൻ യുക്മ പ്രവർത്തകരെ പുറത്താക്കിയും, അച്ചടക്ക നടപടികൾ സ്വീകരിച്ചും, ഭീഷണിക്കത്തുകൾ അയച്ചും നിശ്ശബ്ദരാകാൻ പ്രേരിപ്പിക്കുന്നത് ഈ തുക ദുർവ്യയം ചെയ്യാനാണ് എന്ന് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു.
ആയതിനാൽ യുക്മയെയും, യുക്മ ചാരിറ്റിയെയും സംരക്ഷിക്കണം എന്ന ലക്ഷ്യത്തോടെ പ്രവർത്തനമാരംഭിച്ച ആക്ഷൻ കൗൺസിൽ യുക്മ നാഷണൽ സെക്രട്ടറിക്ക് അയച്ച കത്തിന്റെ പൂർണ്ണ രൂപം ചുവടെ
“ബഹുമാനപ്പെട്ട യുക്മ നാഷണൽ സെക്രട്ടറി അലക്സ് വർഗീസ് യു കെ യിലെ മലയാളീ സമൂഹത്തിന്റെ പ്രത്യാശയായി കാലങ്ങളിലൂടെ പ്രവർത്തകർ വളർത്തിക്കൊണ്ടുവന്ന യുക്മ എന്ന പ്രസ്ഥാനത്തിന്റെ ചാരിറ്റി സംരംഭമായ യുക്മ ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റ് ഇന്ന് പൂർണ്ണമായും നിഷ്ക്രിയവും, നിർജ്ജീവവും ആയി നിരുത്തരവാദികളായ ട്രസ്റ്റീ ബോർഡിന്റെ അധീനതയിൽ ആയിരിക്കുന്നതിനെ പറ്റി യുക്മ നാഷണൽ കമ്മിറ്റിയെ ബോദ്ധ്യപ്പെടുത്തുന്നതിനും യുക്മ നാഷണൽ കമ്മിറ്റി ഉടനടി ഇടപെട്ട് ചാരിറ്റി ഫൗണ്ടേഷനെയും ആസ്തികളെയും സംരക്ഷിക്കണമെന്നും ആവശ്യപ്പെടാനാണ് ഈ കത്ത്.
2018 ൽ രജിസ്‌ട്രേഷൻ ലഭിച്ച യുക്മ ചാരിറ്റി ഫൗണ്ടേഷൻ, ആദ്യ വർഷം തന്നെ വിവിധങ്ങളായ ചാരിറ്റി പ്രവർത്തനങ്ങൾ ആദ്യ ട്രസ്റ്റീ ബോർഡിന്റെ നേതൃത്വത്തിൽ ചെയ്തു. യു കെ യിൽ മരണമടയുന്ന മലയാളികളുടെ അന്ത്യകർമ്മങ്ങൾക്ക് ഉപകരിക്കപ്പെടും വിധം യുക്മ സാന്ത്വനം പദ്ധതിയിലൂടെ പലരെയും സഹായിക്കുവാൻ ചാരിറ്റി അക്കൗണ്ട് ഉപയോഗിച്ചു. യുക്മ അംഗ അസ്സോസ്സിയേഷനുകളിലെ അംഗങ്ങൾക്ക് അവരുടെ ദുരന്തസമയത്ത് അസ്സോസ്സിയേഷൻ മുഖേന സഹായം അഭ്യർത്ഥിക്കുന്നതിനും യുക്മ ചാരിറ്റി അക്കൗണ്ട് സഹായകമായി. ദേശീയ ദുരന്തമായി പ്രഖ്യാപിക്കപ്പെട്ട കേരളത്തിലെ ആദ്യ പ്രളയസമയത്ത്, ദുരന്തത്തിൽ അകപ്പെട്ടവർക്ക് ദുരന്തനിവാരണത്തിനായും, വീടുകൾ നഷ്ടപ്പെട്ടവർക്ക് വീടുകൾ പണിതുനൽകുമെന്ന വാഗ്ദാനം പൊതുജനങ്ങൾക്ക് നൽകിയും യു കെ മലയാളികളിൽ നിന്നും പണം സ്വരൂപിച്ചതും യുക്മ ചാരിറ്റി ഫൗണ്ടേഷൻ ആണ്. ഇത്തരത്തിൽ വിവിധങ്ങളായ സാമൂഹ്യ സേവന പ്രവർത്തനത്തിലൂടെ വിശ്വാസ്യതയാർജ്ജിച്ച യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ കഴിഞ്ഞ യുക്മ ഇലക്ഷനു ശേഷം ചാരിറ്റി ട്രസ്റ്റീ ബോർഡിൽ അഴിച്ചുപണി നടത്തി പുതിയ ആൾക്കാരെ നിയമിച്ചതിനു ശേഷം ക്രിയാത്മകമായി നടക്കുന്നതായി കാണുന്നില്ല.
കേരളത്തിൽ വീടുകൾ നിർമ്മിക്കാനും, സാനിട്ടയ്‌സേഷനും, ദുരന്തനിവാരണത്തിനും എന്ന് പത്രമാദ്ധ്യമങ്ങളിൽ കൂടിയും, സോഷ്യൽ മീഡിയകളിൽ കൂടിയും പരസ്യം നൽകി വ്യക്തികളിൽ നിന്നും, സംഘടനകളിൽ നിന്നും, സ്ഥാപനങ്ങളിൽ നിന്നും പിരിച്ചെടുത്ത പണം ഈയാവശ്യത്തിനായി വിനിയോഗിക്കാതെ മുപ്പത്തിനായിരത്തിൽ അധികം പൗണ്ട് ഇപ്പോഴും കൈവശം വച്ചിരിക്കുന്നത് ദുർവ്യയം ചെയ്യപ്പെടാനുള്ള സാദ്ധ്യത മുന്നിൽ കാണുന്നു. കേരളത്തിൽ വീണ്ടും പ്രളയവും, കെടുതികളും വന്നിട്ടും വാഗ്ദാനം ചെയ്ത വികസനപ്രവർത്തനങ്ങൾ നടത്താത്തത് യുക്മ ചാരിറ്റി ഫൗണ്ടേഷന്റെയും അതിലൂടെ യുക്മ എന്ന മഹാ പ്രസ്ഥാനത്തിന്റെയും വിശ്വാസ്യത തകർക്കുമെന്നും ആശങ്കപ്പെടുന്നു.
യു കെ യിൽ ഈ യുക്മ നാഷണൽ കമ്മിറ്റി അധികാരമേറ്റെടുത്തതിനും യുക്മ ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റീ ബോർഡ് പുനർനിർണ്ണയം ചെയ്തതിനും ശേഷം ഉണ്ടായ കെടുതികളിൽ അംഗ അസ്സോസിയേഷനുകൾക്കോ യു കെ യിലെ ജനങ്ങൾക്കോ ഉപകാരപ്പെടുന്ന തരത്തിലുള്ള യാതൊരുവിധ പ്രവർത്തനങ്ങളിലും ചാരിറ്റി ഫൗണ്ടേഷൻ ഏർപ്പെട്ടിട്ടില്ല എന്നത് ആശ്ചര്യമുളവാക്കുന്നു.മലയാളികൾ മരണമടഞ്ഞപ്പോൾ പത്രത്തിലൂടെ ആദരാഞ്ജലികൾ മുഴക്കിയതല്ലാതെ, മറ്റൊന്നും ചെയ്യാതെ അവരുടെ അസ്സോസിയേഷനുകളെ മറ്റ് ചാരിറ്റികളിലേക്ക് തള്ളിവിടുകയോ, സ്വന്തമായി സോഷ്യൽ മീഡിയ കാമ്പയിനിലൂടെ പണം സ്വരൂപിക്കാനോ ഉള്ള അവരമുണ്ടാക്കുകയാണ് ചെയ്തത് എന്നത് ലജ്ജിപ്പിക്കുന്നു.
ഇക്കാരണങ്ങൾ കൊണ്ട് യുക്മ ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റിനെ സംരക്ഷിക്കണമെന്ന ആവശ്യവുമായി Action Council to Save UUKMA Charity Foundation Trust എന്ന പേരിൽ ചാരിറ്റി ഫൗണ്ടേഷന്റെ വെർജിൻ മണി ലിങ്ക് വഴി പണം സംഭാവന ചെയ്ത അഭ്യുദയകാംക്ഷികൾ ചേർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിച്ച വിവരം യുക്മ നാഷണൽ കമ്മിറ്റിയെ അറിയിക്കാൻ താങ്കളെ ചുമതലപ്പെടുത്തുന്നു.
ഇപ്പോഴത്തെ യുക്മ നാഷണൽ കമ്മിറ്റിയും ചാരിറ്റി ട്രസ്റ്റീ ബോർഡും, വ്യക്തവും, യുക്തിസഹവുമായ കാരണങ്ങൾ കാണിക്കാതെ മുൻ ചാരിറ്റി ട്രസ്റ്റീ ബോർഡ് തുടർന്നുപോന്ന പ്രവർത്തനങ്ങളിൽ പിന്തുടർച്ച നടത്താത്തത് കുറ്റകരമായ അനാസ്ഥയും യുക്മയെ അപകീർത്തിപ്പെടുത്താനും ശുഷ്കപ്പെടുത്താനുമാണെന്ന് ബോദ്ധ്യപ്പെട്ടിരിക്കുന്നതിനാൽ ഈ കത്ത് ഇമെയിലായി അയക്കുന്ന ഇന്നേദിവസം മുതൽ 14 ദിവസത്തിനകം വാഗ്ദാനപ്രകാരം അർഹരായവർക്ക് വീട് വച്ചുകൊടുക്കാനും മറ്റു ചാരിറ്റി പ്രവർത്തനങ്ങൾക്കുമായി ശേഖരിച്ച ഫണ്ട് വിനിയോഗിക്കുകയും, നിരുത്തരവാദപരമായ പെരുമാറ്റം കൊണ്ട് യുക്മയുടെ വിശ്വാസ്യതക്ക് കളങ്കമുണ്ടാക്കിയ ട്രസ്റ്റീ ബോർഡംഗങ്ങളുടെ മേൽ നടപടി എടുക്കുകയും ചെയ്യാത്ത പക്ഷം ചാരിറ്റി കമ്മീഷന് രേഖാമൂലം പരാതി നൽകുന്നതാണ് എന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
താങ്കൾക്ക് ഈ കത്തയച്ച വിവരം പത്രവാർത്തയായി പ്രസിദ്ധീകരിക്കുന്നതും, സോഷ്യൽ മീഡിയയിൽ കാമ്പയിൻ നടത്തി സംഭാവന നൽകിയ അഭ്യുദയകാംക്ഷികളെ നിരുത്തരവാദപരമായ പെരുമാറ്റങ്ങൾ ബോദ്ധ്യപ്പെടുത്തുന്നതും, അറിയിച്ച ആവശ്യത്തിന് വിനിയോഗിക്കാത്ത തുകയിൽ നിന്ന് അവരവർ സംഭാവന ചെയ്ത തുക ചാരിറ്റി കമ്മീഷൻ മുഖേന തിരികെ വാങ്ങിക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്നതുമാണ്
കോവിഡ് രോഗം പടർത്തുന്ന വൈറസിൽ ഉണ്ടായിരിക്കുന്ന ജനിതക വകഭേദത്തെ അൽപ്പം ഭയപ്പാടോടെ തന്നെയാണ് കാണുന്നതെന്ന് വിദഗ്ധർ. യുകയിലെ കെന്റിൽ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം നിലവിൽ ഉത്പാദിപ്പിച്ചിരിക്കുന്ന വാക്‌സിൻ നൽകുന്ന സംരക്ഷണത്തെ ദുർബലപ്പെടുത്താമെന്നും സ്ഥിതി ആശങ്കാജനകമാണെന്നുമാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്.
വൈറസിന് സംഭവിച്ച ജനിതക മാറ്റം തുടർന്നുവരുന്ന വാക്‌സിനേഷനും ഭീഷണിയാണ്. ബ്രിട്ടൺ വകഭേദത്തിന് കൂടുതൽ വ്യാപന ശേഷിയുണ്ടെങ്കിലും ദക്ഷിണാഫ്രിക്ക, ബ്രസീലിയൻ വകഭേദങ്ങളെ അപേക്ഷിച്ച് മരണനിരക്ക് കുറവാണെന്നും പീകോക്ക് പറഞ്ഞു. കോവിഡിനെ മറികടക്കാൻ സാധിക്കുകയോ അല്ലെങ്കിൽ ജനിതക മാറ്റം സംഭവിച്ച് ഈ വൈറസ് സ്വയം അപകടകാരിയല്ലാതെ മാറുകയോ ചെയ്താൽ മാത്രമേ കോവിഡ് ഭീതി ഒഴിയുകയുള്ളു.
പക്ഷെ, ഇതിനായി പത്ത് വർഷങ്ങളെങ്കിലും എടുത്തേക്കാമെന്നാണ് യുകെ ജനിറ്റിക് സർവൈലൻസ് പ്രോഗ്രാം മേധാവി ഷാരോൺ പീകോക്ക് മുന്നറിയിപ്പ് നൽകുന്നത്. ബ്രിട്ടണിൽ ഇതിനോടകം വ്യാപിച്ച പുതിയ യുകെ വകഭേദം ലോകത്താകമാനം പടർന്നുപിടിച്ചേക്കാമെന്നും ഷാരോൺ പീകോക്ക് മുന്നറിയിപ്പ് നൽകി.
കോവിഡ് വാക്‌സിൻ ബ്രിട്ടണിൽ ഇതുവരെ വളരെ ഫലപ്രദമായിരുന്നു. കൂടുതൽ വ്യാപന ശേഷിയുള്ള കോവിഡിന്റെ 1.1.7 എന്ന വകഭേദമാണ് ബ്രിട്ടണിൽ മാസങ്ങളായി വ്യാപിച്ചിരുന്നത്. എന്നാൽ ഇതിന് വീണ്ടും ജനിതക മാറ്റം സംഭവിച്ചു. ഇത് പ്രതിരോധ ശേഷിയേയും വാക്‌സിന്റെ ഫലപ്രാപ്തിയേയും ബാധിച്ചേക്കാമെന്നും ഷാരോൺ പീകോക്ക് വ്യക്തമാക്കി.
കെന്റില്‍ താമസിക്കുന്ന സുജ വര്‍ഗീസ്, സൗത്താംപ്റ്റണിലെ സുമ സിബി എന്നിവരുടെ അമ്മയായ മേരി വര്‍ഗീസ് (72) നിര്യാതയായി . മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും ഒപ്പം താമസിക്കാന്‍ നാട്ടില്‍ നിന്നെത്തിയ മാതാവിന് കെന്റില്‍ ആകസ്മിക മരണം. മേരി വര്‍ഗീസ് പത്തനംതിട്ട നരിയാപുരം ചെടിയത്ത് സ്വദേശി ആണ് . ഒരു വര്‍ഷമായി വിസ കാലാവധി നേടി പെണ്‍മക്കളുടെ വീടുകളില്‍ മാറി മാറി കഴിഞ്ഞിരുന്ന മേരി വര്‍ഗീസിന് രണ്ടു ദിവസം മുമ്പ് അത്താഴ ശേഷം പെട്ടെന്ന് ആരോഗ്യം വഷളാവുകയായിരുന്നു. വാര്‍ധക്യ സഹജമായ നേരിയ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. അത്താഴ ശേഷം പെട്ടെന്ന് തലവേദനയും തളര്‍ച്ചയുമുണ്ടാകുകയായിരുന്നു. പ്രമേഹം ഉള്‍പ്പെടെയുണ്ടായിരുന്ന മേരിയ്ക്ക് രക്തസമ്മര്‍ദ്ദം ഉയര്‍ന്നതാണ് മരണകാരണം.പരേത സിബി മേപ്രത്തിന്റെ ഭാര്യാ മാതാവാണ് .
അത്താഴം കഴിച്ച് കുടുംബത്തോടൊപ്പം ഇരിക്കവേ വിശ്രമിക്കാന്‍ മുകളിലെ നിലയിലേക്ക് പോയി. ഇതിനിടെ തലവേദന തോന്നി. ഉടന്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും തലച്ചോറില്‍ രക്തസ്രാവം ശക്തമായിരുന്നു. പ്രായമേറിയതിനാല്‍ ശസ്ത്രക്രിയ വിജയിക്കില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ അന്ത്യകൂദാശ ചടങ്ങുകള്‍ നല്‍കിയിരുന്നു. കെന്റിലെ ഡാറന്‍വാലി ആശുപത്രിയിലാണ് മരണം സംഭവിച്ചത്.
അന്തിമ ചടങ്ങുകള്‍ സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ല. രണ്ടു മക്കളും യുകെയില്‍ തന്നെ ആയതിനാല്‍ സംസ്‌കാര ചടങ്ങുകള്‍ ഇവിടെ വച്ച് നടത്താനും ആലോചനയുണ്ട്. കോവിഡ് ആശങ്ക കുറഞ്ഞാല്‍ ഏപ്രിലോടെ എല്ലാവരും കൂടി നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു.
മൂത്ത മകള്‍ സുജയുടെ മകള്‍ സോണിയയുടെ പ്രസവം ഉള്‍പ്പെടെ ചടങ്ങുകള്‍ക്കൊപ്പമുണ്ടാകാനാണ് മേരി ഒരു വര്‍ഷം മുമ്പ് മക്കളുടെ അടുക്കലെത്തിയത്.
പത്തനംതിട്ട നരിയപുരം ചേടിയത്ത് പരേതനായ വര്‍ഗീസിന്റെ ഭാര്യയാണ് മേരി വര്‍ഗീസ്,
സുജ വര്‍ഗീസ്, സുമ മാത്യു എന്നിവര്‍ മക്കളാണ്. സോണിയ ,ജോസ്മി ,റിമി എന്നിവര്‍ കൊച്ചുമക്കളാണ്.
സ്റ്റോക്ക് ഓൺ ട്രെന്റ്: 2001 മുതൽ ആണ് മലയാളി നഴ്സുമാർ ആദ്യമായി സ്റ്റോക്ക് ഓൺ ട്രെന്റിൽ എത്തുന്നത്. വന്നത് സിംഗപ്പൂരിൽ നിന്നും. പിന്നീട് പല ബാച്ചുകളിൽ ആയി മലയാളി നഴ്സുമാർ എത്തിയത് ഗൾഫ് നാടുകളിൽ നിന്നും ആണ്. എന്നാൽ വന്നവർ എണ്ണത്തിൽ കുറവായിരുന്നു കാരണം പല രാജ്യത്തുനിന്നും ഉള്ളവർ ഉൾപ്പെട്ടതായിരുന്നു അന്നത്തെ കുടിയേറ്റം. യുകെയിലെ നഴ്സുമാരുടെ ക്ഷാമം പരിഹരിക്കുക എന്ന അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയർ എടുത്ത തീരുമാനത്തെത്തുടർന്നായിരുന്നു ആദ്യകാല മലയാളി നഴ്‌സുമാരുടെ കുടിയേറ്റങ്ങൾ. 500 പരം മലയാളി കുടുംബങ്ങൾ ആണ് ഇപ്പോൾ സ്റ്റോക്ക് ഓൺ ട്രെന്റിൽ ഉള്ളത്.
എന്നാൽ ഇപ്പോൾ സ്റ്റോക്ക് ഓൺ ട്രെന്റിൽ വീണ്ടും ഒരു 2006 ആവർത്തിക്കുന്നു. ഒരുപക്ഷെ സ്റ്റോക്ക് ഓൺ ട്രെന്റിലേക്ക് ഏറ്റവും കൂടുതൽ മലയാളികൾ ഒന്നിച്ചെത്തിയ വർഷമായിരുന്നു 2006. യുകെ യുടെ വിവിധ ഭാഗങ്ങളിൽ പലപ്പോഴായി എത്തിയ മലയാളി നഴ്സുമാർ സ്റ്റോക്ക് ഓൺ ട്രെന്റിൽ എത്തിയ വർഷം. അന്ന് അറിയപ്പെട്ടിരുന്നത് റോയൽ സ്റ്റോക്ക് യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റൽ… 2006 ഇവിടെ നടത്തിയ അഡാപ്റ്റേഷൻ കോഴ്‌സിന് ഇന്റർവ്യൂ പാസായി എത്തിയവർ 40 പേർ… അതിൽ 36 പേരും മലയാളികൾ ആയിരുന്നു.. സ്റ്റോക്ക് ഓൺ ട്രെന്റ് ആശുപത്രിയിൽ 6000 ത്തിൽപരം ജീവനക്കാരും 1328 ബെഡുകളും ആണ് ഇപ്പോൾ ഉള്ളത്.
വർഷം 15 പിന്നിടുമ്പോൾ 2021 വീണ്ടും ഒരു മലയാളി കുടിയേറ്റത്തിന് വഴിയൊരുങ്ങി. കൊറോണയെന്ന മഹാമാരിയിൽ ലോകത്തിന്റെ ജീവിത ശൈലി തന്നെ മാറ്റി മറിച്ചപ്പോൾ യുകെയിൽ പൊലിഞ്ഞത് ഇതുവരെ ഒരു ലക്ഷത്തിന് മുകളിൽ മനുഷ്യ ജീവനുകൾ… ആരോഗിയ പ്രവർത്തകരുടെ വിലയറിഞ്ഞ ലോക സമൂഹം… യുകെയിലെ പല ആശുപത്രികളും നഴ്സുമാരുടെയും ഡോക്ടർമാരുടെയും കുറവ് മൂലം പരുങ്ങലിൽ ആയ സമയങ്ങൾ… കുറവ് പരിഹരിക്കാൻ യുകെ ഗവൺമെന്റ് തീരുമാനിച്ചപ്പോൾ ഇപ്പോൾ ഭൂരിപക്ഷവും മലയാളി നഴ്സുമാർ ഉൾപ്പെടുന്ന ഒരു ഇൻഡ്യൻ നഴ്സുമാരുടെ വലിയൊരു കുടിയേറ്റത്തിനാണ് വഴി തുറന്നിരിക്കുന്നത്.
കുറെ വർഷങ്ങളായി യൂറോപ്പിന്റെ പല ഭാഗങ്ങളിൽ നിന്നും ആയിരുന്നു സ്റ്റോക്ക് ഓൺ ട്രെന്റിൽ നേഴ്‌സുമാരെ എത്തിച്ചിരുന്നത്. എന്നാൽ അത് പഴയതുപോലെ വിജയകരമാകുന്നില്ല എന്നാണ് ഇപ്പോൾ ആശുപത്രി അധികൃതരുടെ കണ്ടെത്തൽ. ഇതിനകം തന്നെ മലയാളി നഴ്സുമാരുടെ അപ്പർണമനോഭാവത്തെ ആശുപത്രി അധികൃതർ തിരിച്ചറിഞ്ഞു. മലയാളി നഴ്സുമാരുടെ പ്രാവീണ്യത്തെ പ്രകീർത്തിച്ചു ബിബിസിയും എം പി മാരും രംഗത്തെത്തിയത് ഇപ്പോഴത്തെ മനമാറ്റത്തിന് പ്രേരകമായി എന്ന് വേണം കരുതാൻ.
ഈ വർഷത്തിൽ സ്റ്റോക്ക് ഓൺ ട്രെന്റ് ആശുപത്രിൽ എത്തുന്നത് നൂറോളം ഇൻഡ്യൻ നഴ്സുമാരാണ് എന്ന വാർത്തയാണ് ആശുപത്രി അധികൃതർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഇതിനോടകം ഇന്റർവ്യൂ പാസ്സായ 42 നേഴ്‌സുമാർ ഈ വരുന്ന ഏപ്രിൽ മാസത്തിന്റെ അവസാനത്തോടെ എത്തിച്ചേരുന്നു. ആശുപത്രിയുടെ ബോർഡ് മീറ്റിംഗിങ്ങിൽ ചീഫ് എക്സിക്യൂട്ടീവ് ട്രെയ്‌സി ബുള്ളോക്ക് ആണ് വിദേശ നഴ്സുമാരുടെ വരവിനെക്കുറിച്ചുള്ള വിവരം നൽകിയത്. ഇന്റർവ്യൂ തുടരുന്നു എന്നാണ് അറിയുവാൻ കഴിയുന്നത്.
നഴ്‌സുമാരുടെ കുറവ് പരിഹരിക്കാൻ പ്രാദേശികമായ എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും വിജയം കണ്ടെത്തിയില്ല. പ്രാദേശിക യൂണിവേഴ്സിറ്റി, നഴ്സസ് ബാങ്ക്, പ്രാദേശിക ഇന്റർവ്യൂ എന്നിവക്കൊന്നും നഴ്സുമാരുടെ ക്ഷാമം പരിഹരിക്കുന്നതിൽ പൂർണ്ണത നേടിയില്ല. സീനിയർ കെയറർ മാരായി ജോലിചെയ്തിരുന്ന ഒരുപിടി മലയാളികൾ ഓ ഇ ടി തുടങ്ങിയ പരിശീലങ്ങളിൽകൂടി നഴ്സുമാരായി ഇപ്പോൾ ജോലി ചെയ്തുവരുന്നു. കൂടുതൽ പേർക്ക് അവസരം നൽകാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ആശുപത്രി അധികൃതർ. അതിനുള്ള ഫണ്ടും ലഭ്യമാണ് എന്നും അറിയിക്കുകയുണ്ടായി. ഇത്രയും ചെയ്‌തിട്ടും കൊറോണയിൽ സ്റ്റാഫ് പ്രതിസന്ധി കുറക്കാൻ സാധിക്കാതെ വന്നതിനെത്തുടർന്നാണ് ഇന്ത്യയിലേക്ക് പോകാൻ നിർബന്ധിതരായത്.
ഇന്റർവ്യൂവിൽ തിരഞ്ഞെടുക്കപ്പെട്ടവരെക്കുറിച്ചു പറഞ്ഞതിങ്ങനെ.. തിരഞ്ഞെടുക്കപ്പെട്ട നഴ്സുമാർ അസാമാന്യ കഴിവുള്ളവരും അവരുടെ ഇന്റർവ്യൂവിലെ പ്രകടനവും സ്വഭാവ സവിശേഷതകളും ഒപ്പം നേഴ്സിങ്ങിനെക്കുറിച്ചുള്ള അറിവും നേരിട്ട് ബാൻഡ് 6 നഴ്‌സ് പദവിക്ക് അർഹരാണ് എന്നാണ് പറഞ്ഞത്.
ചീഫ് നേഴ്സ് പറഞ്ഞതിങ്ങനെ.. വാർഡ് മാനേജർമ്മാർ രോഗികളുടെ സുരക്ഷക്കായി ചെയ്യാവുന്നതിനിന്റെ അപ്പറവും ചെയ്‌തിട്ടുണ്ടെങ്കിലും ഓരോ വാർഡുകളിലും വേണ്ട നഴ്സുമാരുടെ അനുപാതം നിലനിർത്താൻ സാധിച്ചില്ല എന്നും വിലയിരുത്തി. ഒരു നേഴ്സിന് എട്ട് രോഗികൾ എന്ന അനുപാതം എല്ലാ വാർഡുകളിലും എല്ലാ സമയത്തും നിലനിർത്തുന്നതിൽ പരാജയപ്പെട്ടു എന്ന് സമ്മതിക്കുകയുണ്ടായി എന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇപ്പോൾ നഴ്സുമാരെ സഹായിക്കാനായി മിലിട്ടറി നഴ്സുമാരും, കൗൺസിൽ വോളന്റിയേഴ്‌സും ആശുപത്രിൽ എത്തിച്ചേരുന്നു.
email – [email protected]
ബേസിൽ ജോസഫ്
യുകെ മലയാളികൾക്ക് തങ്ങളുടെ നാട്ടിലുള്ള പ്രിയപ്പെട്ടവർക്ക് കേക്കുകൾ സർപ്രൈസ് സമ്മാനമായി നൽകാൻ സാധിക്കുന്ന വിധത്തിൽ ഒരു വെബ്‌സൈറ്റ് പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. www.rosapple.com എന്ന വെബ്സൈറ്റ് ഉപയോഗിച്ച് ജന്മദിനം, വിവാഹം ആനിവേഴ്സറി തുടങ്ങി വിശേഷാവസരങ്ങളിൽ കേരളത്തിലെ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ ഓൺലൈൻ ആയി ഹോം മേഡ് കേക്കുകൾ സമ്മാനിക്കാൻ ഞൊടിയിടയിൽ സാധിക്കും. ഡെബിറ്റ് കാർഡോ ക്രെഡിറ്റ് കാർഡോ ഓൺലൈൻ ബാങ്കിങ്ങോ ഉപയോഗിച്ച് പണം കൈമാറാം. കേരളത്തിൽ എവിടെയും ഹോം ഡെലിവറിയും ലഭിക്കും. ഡെലിവറി ആവശ്യമായ സമയത്തിനു രണ്ട് ദിവസം മുൻപ്ഓർഡർചെയ്യണം. ഡെലിവറി തിയതിയും സമയവും സന്ദേശവും ഒക്കെ രേഖപ്പെടുത്താനുള്ള സൗകര്യം സൈറ്റിൽ ഉണ്ട്
ഹോം ബേക്കിംഗ് ഒരു തൊഴിലായി മാറ്റാൻ ആഗ്രഹിക്കുന്ന വീട്ടമ്മമാർക്ക് വലിയ അവസരമാണ് റോസാപ്പിൾ തുറന്ന് കൊടുത്തിരിക്കുന്നത്. നാല് പ്രവാസി സുഹൃത്തുക്കൾ ചേർന്നാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്. ഇതിനോടകം പതിനാലു ജില്ലകളിൽനിന്നുമായി ആയിരത്തിലധികം ഹോം ബേക്കേഴ്‌സ് ഈ നെറ്റ് വർക്കിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. ബേക്കിങ്ങിൽ വൈദഗ്ധ്യവും FSSAI രജിസ്‌ട്രേഷനും ഉള്ളവരെയാണ് സപ്ലയർമാരായി സൈറ്റിൽ ചേർക്കുക. ഉയർന്ന ഗുണനിലവാരവും മികച്ച രുചിയും ആണ് റോസാപ്പിൾ കസ്റ്റമേഴ്സിന് വാഗ്‌ദാനം ചെയ്യുന്നത്.
കേരളത്തിലെ വീട്ടമ്മമാർക്കിടയിൽ ഹോം ബേക്കിംഗ് ഒരു ട്രെൻഡ് ആയി വളർന്നിരിക്കുകയാണ്. വീട്ടിലിരുന്ന് സ്വന്തമായി ജോലി ചെയ്ത് മികച്ച വരുമാനം നേടാമെന്നതും ബേക്കിങ്ങിനോടുള്ള ഇഷ്ടവുമാണ് ഭൂരിപക്ഷം സ്ത്രീകളെയും ഈ മേഖലയിലേക്ക് ആകർഷിക്കുന്നത്. ഹോം മേഡ് കേക്കുകൾക്ക് ഉയർന്ന ഡിമാൻഡ് ഉണ്ടെങ്കിലും തദ്ദേശീയമായി ഉപഭോക്താക്കളെ കണ്ടെത്തുക എന്നത് ഒരു വെല്ലുവിളിയായിരുന്നു.
എന്നാൽ rosapple.com എന്ന ഓൺലൈൻ പ്ലാറ്റ് ഫോം നിലവിൽ വന്നതോട് കൂടി കഥ മാറുകയാണ്. ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും ഉള്ള കസ്റ്റമേഴ്സിൽ നിന്നും ഓർഡറുകൾ സ്വീകരിച്ച് ഹോം ബേക്കേഴ്‌സിന് കൈമാറുന്ന രീതിയിലാണ് ഈ പ്ലാറ്റ് ഫോം പ്രവർത്തിക്കുന്നത് .
www.rosaaple.com എന്ന സൈറ്റ് കേക്കുകൾ ഓർഡർ ചെയ്യുന്നതിനും www.supplier.rosapple.com എന്ന സൈറ്റ് ഹോം ബേക്കേഴ്‌സിന് രജിസ്റ്റർ ചെയ്യാനും ഉപയോഗിക്കാം
കേരളത്തിലുടനീളമുള്ള ഹോംബേക്കേഴ്‌സിന്റെ ആവേശപൂർവ്വമായ പിന്തുണ തങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതായും കൂടുതൽ ഹോംമേഡ് ഉല്പന്നങ്ങൾ ഉൾപ്പെടുത്തി പ്ലാറ്റ് ഫോം വിപുലപ്പെടുത്താൻ ഉദ്ദേശിക്കുന്നതായും റോസ്‌ആപ്പിളിന്റെ യുകെയിലെ പാർട്ണർ ബോബി വർഗീസ് മലയാളംയുകെയോട് പറഞ്ഞു.
[ot-video][/ot-video]
തോമസുകുട്ടി ഫ്രാൻസീസ്
ലിവർപൂൾ: ദേവാലയത്തിന് അന്ത്യ വന്ദനവും, പ്രിയ ജനത്തിന് അന്ത്യ യാത്രാ മൊഴിയുമേകി ജോസ് കണ്ണങ്കര എന്നന്നേക്കുമായ് വിടചൊല്ലി.. ഇനി നൂറ് കണക്കിന് ജനഹൃദയങ്ങളിൽ സ്നേഹ നൊമ്പരമായി അദ്ദേഹം കുടികൊള്ളും.അടൂരിലെ നെല്ലിമുകൾ ഗ്രാമത്തിൽ നിന്നു തുടങ്ങിയ ആ ജീവീത യാത്ര…. കേവലം അഞ്ചര പതിറ്റാണ്ടുകൾക്കിപ്പുറം ഈ വിദേശ മണ്ണിലും തന്റെ വിശാസം നന്നായി സംരക്ഷിച്ച്, ഓട്ടം പൂർത്തിയാക്കി ലിവർപൂളിലെ അലർട്ടൺ സിമിത്തേരിയിൽ ഇതാ അന്ത്യ വിശ്രമം കൊള്ളുകയായി..
വലിയ സൗഹൃദം സമ്മാനിച്ച ആ മിഴികൾ പൂട്ടി, ആ വലിയ സഹായ ഹസ്തങ്ങൾ കൂപ്പി,ഇനിയൊരു തിരിച്ചുവരവില്ലാതെ മൂകമായ ഭാഷയിൽ വിട പറഞ്ഞു പോകുക യായിരുന്നു ഏവരുടെയും പ്രിയപ്പെട്ട ജോസേട്ടൻ. കഴിഞ്ഞ ഒരാഴ്ചക്കാലമായിട്ട് ,ലിവർപൂൾ ശോക സാന്ദ്രമാണ്. അതെ, നിനച്ചിരിക്കാത്ത നേരത്തായിരുന്നു ലിവർപൂളിലും പരിസര പ്രദേശങ്ങളിലുമായി അധിവസിക്കുന്ന മലയാളി സമൂഹത്തിന് അവിശ്വാസനീയമാം വിധം ആ മരണവാര്‍ത്ത പരന്നത്. തങ്ങളുടെ പ്രിയ സ്നേഹിതനെ അവസാനമായി ഒരു നോക്കു കാണുവാനെങ്കിലും കഴിയാത്തതിൽ ഇരട്ടി ദു:ഖമാണ് ഇന്നലെയിവിടെ അലയടിച്ചത്. കോവിഡ് വരുത്തി തീർത്ത നൂലാമാലകളിൽ കുടുങ്ങി പോയത് നൂറു കണക്കിന് പേരുടെ അന്ത്യോപചാരമാണ്. കർക്കശമായ നിബന്ധനകളാൽ നടത്തപ്പെടേണ്ടി വന്ന സംസ്കാര ശുശ്രൂഷകൾ ഒതുക്കപ്പെടേണ്ടി വന്നില്ലായിരുന്നുവെങ്കിൽ ഒരു വൻ ജനാവലി ഈ സഹൃദയനെ അന്ത്യാഞ്ജലിയുമായിവലയം ചെയ്യുമായിരുന്നു. അത്ര മേൽ ഓരോ ഹൃദയത്തിലും ഇടം പിടിച്ചിരുന്നു, നെല്ലിമുകൾ ഗ്രാമത്തിൽ നിന്നും ഇവിടെ പറന്നെത്തിയ ഈ പച്ചയായ മനുഷ്യൻ. മതങ്ങൾക്കും അതുപോലെതന്നെ ഒരു സംഘടനകൾക്കും മുൻതൂക്കം കൊടുക്കാതെ, സ്നേഹ ബന്ധങ്ങളെ ഊട്ടിയുറപ്പിച്ച വ്യക്തിത്വമായിരുന്നു ജോസ് കണ്ണങ്കരയുടേത്. പെടുന്നനെയുള്ള അദ്ദേഹത്തിന്റെ വിയോഗം അടുത്തറിഞ്ഞ ആർക്കും
ഇതുവരെ ഉൾക്കൊള്ളാനായിട്ടില്ല.
ഇന്നലെ ഉച്ചക്ക്12 മണിയോടുകൂടി ജോസ് കണ്ണങ്കരയുടെ മൃതശരീരം ബിർകെൻഹെഡിലുള്ള ലോറൻസ് ജോൺസ് ഫ്യൂണറൽ ഡയറകട്ടേഴ്സിൽ നിന്നും കുടുംബാംഗങ്ങളുടെയും, ആത്മ സുഹൃ ത്തുക്കളുടെയും അകമ്പടിയോടെ ലിവർപൂളിലെത്തിച്ചേർന്നു.. ദീർഘകാലം തന്റെ പ്രിയപ്പെട്ട സൂസനോടും ,ഏക മകളായ രേഷ്മയോടുമൊപ്പം വസിച്ചിരുന്ന 35 കാപ്രിക്കോൺ ക്രസന്റിലെ ഭവനത്തിന് മുന്നിൽ ഏതാനും നിമിഷത്തെ പ്രാർത്ഥനകൾക്ക് ശേഷം ലിതർലാൻഡിലെ ഔവർ ലേഡി ക്വീൻ ഓഫ് പീസ് ദേവാലയത്തിലേക്ക് യാത്രയായി..അവിടെയെത്തിച്ചേർന്ന മൃതശരീരം ജോസിന്റെ ഭാര്യാ സഹോദരിയുടെ ഭർത്താവ് റ്റോമി നങ്ങച്ചിവീട്ടിലും ആത്മ സുഹൃത്തുക്കളും ചേർന്ന് ദേവാലയത്തിലേക്ക് ആനയിച്ചു. ഒരു മണിക്ക് ആരംഭിച്ച മൃത സംസ്കാര ശുശ്രൂഷകൾക്ക് , ലിവർപൂൾ ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് വികാരി ഫാദർ .എൽദോ വർഗ്ഗീസ് മുഖ്യ കാർമ്മികത്വം വഹിച്ചു. സീറോമലബാര്‍സഭ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ മോൺ. വെരി. റവ. ഫാദർ ജിനോ അരീക്കാട്ട്, ലിതർലാൻഡ് ഇടവക വികാരി റവ. ഫാ.ആന്ഡ്രൂസ് ചെതലൻ എന്നിവർ സഹകാർമ്മികരായിരുന്നു. ലിവർപൂൾ ഇൻഡ്യൻ ഓർത്തഡോക് പള്ളി സെക്രട്ടറി സുനിൽ മാത്യു, ലിൻസ് അയനാട്ട് എന്നിവർ സംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകുകയുണ്ടായി. ശുശ്രൂഷകളുടെ ആരംഭ വേളയിൽ ജോസിന്റെ ഏകമകൾ രേഷ്മ ജോസ് തന്റെ പ്രിയപ്പെട്ട ഡാഡിയെ കുറിച്ച് എഴുതി തയ്യാറാക്കിയ ഹൃദയസ്പർശിയായ സ്മരണകൾ എല്ലാ മിഴികളിലും നനവ് പടർത്തുകയായിരുന്നു.
സീറോ മലബാര്‍സഭ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ മോൺ. റവ.ഫാദർ. ജിനോ അരീക്കാട്ട് ചരമ പ്രസംഗം
നടത്തി.. തുടർന്ന് ലിവർപൂൾ സമൂഹത്തിനു വേണ്ടി സീറോ മലബാര്‍സഭ ലിതർലാൻഡ് ഇടവക
ട്രസ്റ്റി മാനുവൽ ചെറുകരകുന്നേൽ, ഇന്ത്യൻ ഓർത്തഡോക്സ് കമ്മൃണിറ്റിക്ക് വേണ്ടി സെക്രട്ടറി സുനിൽ മാത്യു ,
ഇന്ത്യൻ ഓർത്തഡോക്സ് യുവജന പ്രസ്ഥാന സെക്രട്ടറി സിറിൽ ജോൺ എന്നിവർ അനുശോചനാ പ്രസംഗങ്ങൾ
നടത്തുകയുണ്ടായി. കൂടാതെ ലിവർപൂളിലെ വിവിധ കമ്മ്യൂണിറ്റികളെ പ്രതിനിധീകരിച്ച് ജോസിന്റെ
മൃതദേഹത്തിൽ പുഷ്പ ചക്രങ്ങൾ സമർപ്പിച്ചു .ലിതർലാൻഡ് ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം വാഹനങ്ങളുടെ അകമ്പടിയോടെ ഏവരുടെയും ആത്മ മിത്രമായ ജോസ് കണ്ണങ്കരയുടെ മൃതദേഹം ലിവർപൂളിലെ പ്രശസ്തമായ അലർട്ടൺ സെമിത്തേരിയിൽ എത്തിച്ചേർന്നു. ഫാ.എൽദോ വർഗ്ഗീസിന്റെ
മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെട്ട സമാപന പ്രാർത്ഥനകൾക്ക് ശേഷം മൃതദേഹം ഗ്രേറ്റ് ബ്രിട്ടന്റെ മണ്ണ് ആദരപൂർവം ഏറ്റുവാങ്ങി …ജോസ് കണ്ണങ്കരയുടെ മൃതസംസ്കാര ശുശ്രൂഷകൾ ലൈവ് സ്ട്രീമിലൂടെ മാത്രം കാണുവാൻ കഴിയേണ്ടി വന്ന ലിവർപൂളിലെ മലയാളി സമൂഹം ഇങ്ങനെ മന്ത്രിക്കുന്നുണ്ടാവും, “ജോസേട്ടാ… ഞങ്ങൾക്ക് സമർപ്പിക്കാൻ കണ്ണീർ വീണ് ആർദ്രമായ ഈ സ്നേഹദളങ്ങൾ മാത്രം.. അപാരതയുടെ തീരത്ത് അങ്ങയുടെ പുഞ്ചിരിക്കുന്ന മുഖം ഞങ്ങളെ ഉറ്റു നോക്കുന്നുണ്ടാവാം…..നിത്യ ശാന്തിയിൽ വസിച്ചാലും….”.
അന്നം തരുന്നവൻ ആരായാലും ദൈവമായ് കരുതുന്നവരാണ് ഓരോ ഭാരതീയനും …അങ്ങനെ ഉള്ള നമ്മുടെ കാഴ്ചപ്പാടിനെ മാറ്റിമറിക്കാൻ ഒരു രാജ്യം ഭരിക്കുന്നവർ തന്നെ കരണഹേതുവാകുമ്പോൾ നമ്മൾ പലതും കണ്ടില്ലന്നു നടിക്കരുത് …
സാമ്പത്തിക ശാസ്ത്രം മോടിപിടിപ്പിച്ച നമ്മൾ ആരോഗ്യ രംഗത്ത് കുതിച്ചു കയറ്റം നടത്തിയ നമ്മൾ മാർസിലും ഓർബിറ്റിലും വരെ എത്തിപിടിച്ച നമ്മൾ എത്തിപിടിക്കാത്തതും വികസനം നടത്തതുമായ ഒരേ ഒരു സബ്ജെക്ട് ഉണ്ടങ്കിൽ അത് കാർഷികവുമായി ബന്ധപ്പെട്ടതാണ് ..
എന്നിരുന്നാലും നമ്മുടെ കർഷകർ അവർ കാലാകാലങ്ങളായി നേടിയെടുത്ത അറിവുകൾ കൊണ്ട് ഇന്ത്യയെന്ന രാജ്യത്തെ 138 കോടി ജനങ്ങളെ തീറ്റിപോറ്റുന്നതും ഒരു വല്യ നേട്ടം തന്നാണ് . എന്നാൽ നമ്മുടെ വിശപ്പടക്കുന്ന ..നമ്മളെ പുഷ്ടിപ്പെടുത്താൻ കഷ്ടപ്പെടുന്ന ഒരു ജനത hardly nourished …അവരുടെ കുഞ്ഞുങ്ങൾ പട്ടിണികിടക്കേണ്ടിവരുന്നു ..നമ്മുടെ അന്നദാതാക്കൾ ആത്മഹത്യ ചെയ്യേണ്ടി വരുന്നു …
പ്രകൃതി തന്നെ അവർക്കുനേരെ അഴിച്ചുവിടുന്ന ദുരന്തങ്ങൾക്ക് കൂടുതൽ പുകച്ചിൽ നൽകികൊണ്ട് അന്ന ദാതാവായ അവരെ ആട്ടിയോടിക്കുന്നിടത്ത് കാണപ്പെടാത്ത ദൈവത്തിനും ഗോമാതാവിനും മാത്രം പൂജ അർപ്പിച്ചാൽ അവർ പ്രസാദിക്കുമോ ?…
നമുക്ക് ജീവൻ തരുന്നവർ അവരുടെ ജീവൻ പിടിച്ചു നിൽക്കാനാവാതെ തങ്ങളുടെ തന്നെ ജീവൻ ഹോമിക്കുമ്പോൾ മനുഷ്യരായ നമുക്ക് ഇങ്ങനെ തല ഉയർത്തി നടക്കാൻ നാണമാകില്ലേ ..
മണ്ണിനു ഫലഭൂയിഷ്ടതയേകുന്ന റിസോഴ്സസ് നമുക്ക് കൊടുക്കാനാവാതെ… കർഷകരെ ക്രൂശിക്കുന്നതിൽ സന്തോഷം കണ്ടെത്തിയാൽ ഇനി വരുന്നൊരു ജനതയ്ക്ക് പട്ടിണി കിടന്നു മരിക്കേണ്ടിവരും …നമ്മുടെ കുഞ്ഞുങ്ങൾ പട്ടിണി കിടന്നു മരിക്കേണ്ടി വരും നാളുകൾ വിദൂരമല്ല . അതു കൊണ്ട് നമ്മൾതന്നെ തീരുമാനിക്കുക are we going to be a part of their problem or a solution???
പലതരത്തിൽ പലപ്പോൾ ആയി അടിച്ചമർക്കപെട്ട വർഗ്ഗമാണ് നമ്മുടെ കൃഷിക്കാർ. അവർക്ക് ഇനിയും പലവിധ അടിമത്തങ്ങൾ സഹിക്കാൻ കഴിയണമെന്നില്ല. അതിനാൽ ഫാർമേഴ്‌സ് ബില്ല് അവരുടെമേൽ അടിച്ചേല്പിക്കാതെ ഓരോ സ്റ്റേറ്റുകളുടെയും കാലാവസ്ഥയും പ്രതികൂല സാഹചര്യങ്ങളും നന്നായി പഠിച്ചതിന് ശേഷം ചില ശുപാർശകൾ ( recommendations) വയ്ക്കുന്നതിന് ഓരോ സ്റ്റേറ്റിന്റേയും അധികാരികൾക്ക് മാർഗനിർദേശം നല്കാൻ കഴിയണം.
അല്ലാതെ ഇത്ര കോടി ജനങ്ങളെ അന്നമൂട്ടുന്ന കൈകളെ തന്നെ തിരിച്ചു കൊത്തുന്ന പാമ്പുകളായ് നമ്മുടെ രാജ്യതലവൻമാർ മാറുന്നത് കണ്ടുനിൽക്കേണ്ടിവരുന്നത് വളരെ ശോചനീയമാണ് . അവർക്ക് നേരെ ചീറ്റിയ ജലപീരങ്കികൾ ഒരുദിവസമെങ്കിലും അവരുടെ വരണ്ടുണങ്ങിയ പാടത്തേക്കൊരുവട്ടം ചീറ്റിയിരുന്നെങ്കിൽ എന്ന് വല്ലാതെ ആശിച്ചു പോവുന്നു …
ജോസ്‌ന സാബു സെബാസ്റ്റ്യൻ
തോമസുകുട്ടി ഫ്രാൻസീസ്
ലിവർപൂൾ: ആദരണീയനായ ജോസ് കണ്ണങ്കരയുടെ മൃതസംസ്കാരം ഇന്ന് നടത്തപ്പെടുന്നു. യുകെയിലെ നിലവിലുള്ള കോവിഡ് -19 ന്റെ എല്ലാവിധ നിയമവ്യവസ്ഥകളും കർക്കശമായി പാലിച്ചുകൊണ്ടാണ് മൃതസംസ്കാര ശുശ്രൂഷകൾ ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. ഉച്ചക്ക് 12മണിക്ക് ബിർകെൻഹെഡിലെ ലോറൻസ് ജോൺസ് ഫ്യൂണറൽ ഡയറക്ടർമാരിൽ നിന്നും നോട്ടി ആഷ് കാപ്രിക്കോൺ ക്രസന്റിലുള്ള ജോസിന്റെ വസതിയിൽ മൃതദേഹം എത്തിച്ചേരും. തുടർന്ന് അദ്ദേഹത്തിന്റെ കുടുംബാഗങ്ങളോടൊപ്പം മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ള വാഹനങ്ങളുടെ അകമ്പടിയാൽ ലിതർലാന്റ് ഔവർ ക്വീൻ ഓഫ് പീസ് ദേവാലയത്തിലേക്ക് ആനയിക്കുന്നതുമാണ്. കൃത്യം ഒരുമണിക്ക് ലിവർപൂൾ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിൽ ഫാ.എൽദോ വർഗീസിന്റെ മുഖ്യ കാർമ്മികത്വത്തിൽ മൃതസംസ്കാര ശുശ്രൂഷകൾ ആരംഭിക്കുന്നതാണ്.
സീറോ മലബാര്‍സഭ, ഗ്രേറ്റ് ബ്രിട്ടൻ രൂപത മോൺ.വെരി.റവ.ഫാദർ ജിനോ അരീക്കാട്ട് എംസിബിഎസ്, ലിവർപൂൾ ലിതർലാൻഡ് ഇടവക വികാരി റവ.ഫാദർ ആന്റ്രൂസ് ചെതലൻ എന്നിവർ സഹകാർമ്മികരായിരിക്കും. സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ട്രസ്റ്റി സുനിൽ മാത്യുവിന്റെ നേതൃത്വത്തിലാവുംദേവാലയത്തിലെയും, സിമിത്തേരിയിലെയും ശുശ്രൂഷകൾ നടത്തപ്പെടുക.
ദേവാലയത്തിലെ മൃതസംസ്കാര ശുശ്രൂഷകൾക്ക് ശേഷം പ്രസിദ്ധമായ അലർട്ടൺ സെമിത്തേരിയിലേക്ക് ജോസ് കണ്ണങ്കരയുടെ ഭൗതീക ശരീരവും വഹിച്ചുകൊണ്ടുള്ള യാത്രയാവും.. മൂന്ന് മണിയോടു കൂടി പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ ജോസ് കണ്ണങ്കര അന്ത്യ വിശ്രമം കൊള്ളും. നിലവിലുള്ള കോവിഡ് -19 പ്രോട്ടോക്കോളിന്റെ പശ്ചാത്തലത്തിൽ, ദേവാലയത്തിലും, സിമിത്തേരിയിലുമായി കൃത്യം 30 പേർ മാത്രമേ പങ്കെടുക്കാവൂ എന്ന ശക്തമായ നിർദ്ദേശം മെർസീസൈഡ് പോലീസ് കുടുംബാംഗങ്ങൾക്ക് ഇതിനോടകം നൽകി കഴിഞ്ഞു.
നിർദ്ദേശങൾ പാലിക്കപ്പെടാതെ വന്നാൽ പിഴ ചുമത്തുമെന്നും പോലീസിന്റെ മുന്നറിയിപ്പിലുണ്ട്. ദേവാലയ
ത്തിലും, സിമിത്തേരിയിലും അതു പോലെ തന്നെ കാപ്രിക്കോൺ ക്രസന്റിലും മെർസീസൈഡ് പോലീസിന്റെ സാന്നിധ്യം ഉണ്ടായിരിക്കുന്നതുമാണെന്ന് അറിയിക്കുന്നു. മൃത സംസ്കാര ശുശ്രൂഷകളുടെ വീഡിയോ ലൈവ് സ്ട്രീം ലിങ്ക് ചുവടെ കൊടുക്കുന്നു.
FUNERAL SERVICES OF JOSE KANNANKARA | Live | 05/02/2021 | 11.3O. am (GMT)
https://youtu.be/lYf9cPLbkxc
FACEBOOK – live
https://www.facebook.com/313607902100769/live/
YOUTUBE CHANEL LINK
https://www.youtube.com/c/SibyStudio.
ഇപ്‌സ് വിച്ച്: യുകെയിലെ പ്രവാസി മലയാളികളെ സംബന്ധിച്ചിടത്തോളം ഒന്നും ഓർത്തിരിക്കാൻ ആഗ്രഹിക്കാത്ത ഒരു ഒരു വർഷമായിരുന്നു 2020… കൊറോണയെന്ന ഭീകരനാണ് ഇതിലെ കേന്ദ്രബിന്ദു… 2020 മാർച്ചിലാണ് ആദ്യമായി യുകെയിൽ ലോക് ഡൗൺ പ്രഖ്യാപിച്ചത്… രോഗം എന്തെന്നും എങ്ങനെയെന്നും ഒരു പിടിയും ഇല്ലാത്ത നാളുകളുടെ തുടക്കമായിരുന്നു..
യുകെ മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യമേഖലയിൽ ആയിരുന്നതിനാൽ ഓരോ മലയാളി കുടുംബങ്ങളിലും ആശങ്കയുടെയും അരക്ഷിതാവസ്ഥയുടെയും നാളുകളുടെ തുടക്കമായിരുന്നു. കോവിഡിന്റെ രൂപമാറ്റം സംഭവിച്ച കൊറോണയുടെ വ്യാപനത്തിൽ ഇതിനകം ഒരുപിടി മലയാളികൾ മരിച്ചു പോയി എന്ന വേദനയോടെ സ്‌മരിക്കുമ്പോഴും മരണത്തെ തോൽപ്പിച്ചു ജീവിതത്തിലേക്ക് കടന്നു കയറിയ ഒരു സന്തോഷകരമായ യുകെ മലയാളി നഴ്‌സിന്റെ അനുഭവമാണ് നിങ്ങളുമായി പങ്കുവെക്കുന്നത്.
കൊറോണ വൈറസിന്റെ ആക്രമണത്തിന്റെ സ്വഭാവം എന്തെന്ന് കൃത്യമായ വിവരം ഇതുവരെയും ലഭ്യമല്ലാത്തതിനാൽ ഇതുപോലെയുള്ള അനുഭവം പറയുക വഴി മറ്റുള്ളവർക്ക് രോഗത്തെക്കുറിച്ചു കൂടുതൽ അറിയുവാനും ജീവൻ രക്ഷിക്കുവാനും സാധിക്കുമല്ലോ എന്നാണ് മാർട്ടിൻ മലയാളം യുകെയോട് പറഞ്ഞത്.
അങ്കമാലി സ്വദേശിയും നഴ്സുമായിരുന്ന മാർട്ടിൻ പൊറിഞ്ചു… നഴ്‌സായ ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബം… 2009- ൽ സ്റ്റുഡന്റ് വിസയുമായി യുകെയിലെ സഫോൾക് കൗണ്ടിയിലെ ഫ്രാമലിഗം എന്ന സ്ഥലത്താണ് എത്തിയത്. 2014- പെർ മനൻറ് റസിഡൻസി വിസ ലഭിച്ചതോടെ ഇപ്‌സ് വിച്ചിലേക്ക് താമസം മാറുകയും NHS ആശുപത്രിയിൽ ജോലിയിൽ പ്രവേശിക്കുകയും ചെയ്‌തു. ബാൻഡ് ഫോർ ആയി ജോലി ചെയ്യുന്ന മാർട്ടിൻ നഴ്‌സാകുവാനുള്ള ഓ ഇ ടി ചെയ്തുകൊണ്ടിരിക്കുന്നു. അതെ ആശുപത്രിയിലെ ബാൻഡ് 6 നഴ്‌സാണ് ഭാര്യ.
ഭാര്യക്ക് കഴിഞ്ഞ മാർച്ചിൽ തന്നെ കൊറോണ പിടിപെട്ടെങ്കിലും വീട്ടിലെ മറ്റാർക്കും വന്നിരുന്നില്ല. ജീവിതം സാധാരണപോലെ പോകവെയാണ് 2020 നവംബർ 30 തിയതി ചെറിയ ഒരു പനിപോലെ മാർട്ടിന് തോന്നിയത്. ആശുപത്രി ഡ്യൂട്ടി കഴിഞ്ഞു വന്നതിനാലും സംശയം തീർക്കാം എന്ന നിലക്കാണ് ഹോം കിറ്റ് ഉപയോഗിച്ച് കൊറോണ ടെസ്റ്റ് വീട്ടിൽ നടത്തിയത്. ഫലം നോക്കിയപ്പോൾ പോസിറ്റിവ്… തുടർന്ന് പി സി ആർ ടെസ്റ്റ്… അതോടെ കൊറോണയെന്ന് ഉറപ്പായി.. തുടർന്ന് ക്വാററ്റീൻ…
വലിയ ലക്ഷണങ്ങൾ ഒന്നും ഇല്ലാതെ ആറു ദിവസത്തോളം കടന്നു പോയി.. ചെറിയ പനി തോന്നിയപ്പോൾ പാരസെറ്റമോൾ കഴിച്ചു.. പെട്ടെന്നു തന്നെ പനിയും കുറയും.. ചെറിയ ചുമ മാത്രം… എന്നാൽ ക്ഷീണം വർദ്ധിക്കുകയും ചെയ്‌തുകൊണ്ടിരുന്നു.. സാധാരണപോലെ സംസാരിക്കുകയും ചെയ്‌തുപോന്നു. പറയത്തക്ക മറ്റു ബുദ്ധിമുട്ടുകൾ ഒന്നും തന്നെയില്ലായിരുന്നു.
എന്നാൽ ഡിസംബർ ഏഴാം തിയതി സംഭവിച്ചത് ഭാര്യ പ്രതീക്ഷിക്കാത്ത അസാധാരണമായ ഒരു സംഭവത്തിനാണ്… മാർട്ടിനോട് ചോദിക്കുന്ന കാര്യങ്ങൾക്ക് മാർട്ടിൻ പറയുന്ന മറുപടിക്ക് ചോദ്യവുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല… എല്ലാ ചോദ്യങ്ങൾക്കും വരുന്ന മറുപടിക്ക് മുന്നിൽ അൽപം ഒന്ന് പകച്ചുപോയെങ്കിലും കാര്യത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞു.
അപകടം മനസിലാക്കിയ അഞ്ജു പെട്ടെന്ന് തന്നെ എമർജൻസി നമ്പർ 999 വിളിച്ചു… കാര്യങ്ങൾ അവരെ ബോധ്യപ്പെടുത്തി… ശ്വസനത്തിന് ബുദ്ധിമുട്ടുണ്ടോ എന്ന അത്യാഹിത വിഭാഗത്തിന്റെ ചോദ്യത്തിന് ഇല്ല എന്നാണ് മറുപടി കൊടുത്തത്.
ശ്വാസതടസ്സം ഇല്ല എന്ന് മറുപടി കൊടുത്തതുകൊണ്ട് മിനിട്ടുകൾക്ക് ഉള്ളിൽ എത്തേണ്ട ആംബുലൻസ് രണ്ടര മണിക്കൂർ വൈകിയാണ് എത്തുന്നത്. എന്തായാലും മുകളിലെ മുറിയിൽ കിടക്കുകയായിരുന്ന മാർട്ടിൻ തന്നെ താഴെ ഇറങ്ങിവന്നു. പാരാമെഡിക്‌സ് മാർട്ടിനെ പരിശോധിക്കവേ അവിശ്വസനീയമായി പരസ്‌പരം നോക്കുന്ന കാഴ്ച്ച.. മാർട്ടിന്റെ സാച്ചുറേഷൻ 62 ലേക്ക് താഴ്ന്നിരിക്കുന്നു. രക്തത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതാണ് മാർട്ടിന്റെ സംസാരത്തെ ബാധിച്ചത്… പെട്ടെന്ന് തന്നെ മാർട്ടിനെ ആംബുലൻസിലേക്ക് കയറ്റി… എല്ലാവരെയും അത്ഭുതപ്പെടുത്തി മാർട്ടിൻ നടന്ന് ആംബുലൻസിൽ കയറുകയായിരുന്നു..
ഓക്സിജൻ സ്വീകരിക്കുമ്പോഴും മാർട്ടിന്റെ സാച്ചുറേഷൻ ലെവൽ താഴുകയായിരുന്നു. മാർട്ടിൻ അതെ ആശുപത്രിയിലെ തന്നെ ആരോഗ്യപ്രവർത്തകൻ ആണ് എന്ന് ഇതിനകം പാരാമെഡിക്‌സ് വിഭാഗം മനസിലാക്കിയിരുന്നു. അത്യാഹിത വിഭാഗത്തിൽ എത്തി നിമിഷങ്ങൾക്കുള്ളിൽ വെന്റിലേറ്ററിലേക്ക് മാറ്റുകയാണ് എന്ന ഫോൺ ഭാര്യയുടെ ഫോണിൽ എത്തി.
കാര്യങ്ങൾ പിടിവിട്ടു പോകുന്നു എന്ന സത്യം തിരിച്ചറിഞ്ഞ ഭാര്യ.. കൂട്ടുകാരും സുഹൃത്തുക്കളും പ്രാർത്ഥനാസഹായം അഭ്യർത്ഥിച്ചു.. പല സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ അഭ്യർത്ഥനകൾ പ്രത്യക്ഷപ്പെട്ടു.. എന്താണ് സംഭവിക്കുന്നത് എന്നറിയാൻ സാധിക്കാത്ത രണ്ട് കുഞ്ഞു കുട്ടികൾ.. പ്രതീക്ഷകളുടെ തിരിനാളങ്ങൾക്കുമേൽ കരിനിഴൽ വീഴ്‌ത്തുന്ന വിവരങ്ങൾ ആണ് ആശുപത്രിയിൽ നിന്നും ആദ്യ ആഴ്ചകളിൽ വന്നിരുന്നത്. കൂനിൻമേൽ കുരു എന്നപോലെ ടെസ്റ്റിൽ ഷുഗർ ഉണ്ട് എന്ന കണ്ടെത്തലും…
ഇവിടെ എല്ലാവരെയും വിഷമിപ്പിച്ചത്… നടന്നു ആംബുലൻസിലേക്ക് കയറിയ യുവാവാണ്.. കൊറോണ ആർക്കും പിടി കൊടുക്കുന്നില്ല…
പ്രതീക്ഷകൾക്ക് വെളിച്ചം പകർന്ന് വാർത്ത വന്നത് രണ്ടാമത്തെ ആഴ്ചയുടെ അവസാനത്തോടെയാണ് ആണ്… മാർട്ടിനെ വെന്റിലേറ്ററിൽ നിന്നും മാറ്റുകയാണ്..ആശുപത്രിയിൽ തുടർ ചികിത്സ .. 29 ദിവസത്തെ ആശുപത്രി വാസത്തിനു അറുതിവരുത്തി ഡിസംബർ 29 തിയതി ഡിസ്ചാർജ് ചെയ്‌ത് വീട്ടിൽ എത്തിയപ്പോൾ ഒരു കുടുംബത്തിന്റെ വേദനകൾക്ക് ഒപ്പം കൂട്ടുകാരുടെയും ബന്ധുക്കളുടെയും സങ്കടങ്ങൾക്ക് ആണ് അറുതിയായത്..
വകഭേദം വന്ന കൊറോണ വൈറസുകൾ പെരുകുന്ന ഈ സമയത്തു ഒരുപിടി മലയാളികൾ ചികിത്സയിൽ ഉണ്ട്… നിയന്ത്രണ വിധേയമെങ്കിലും ലോക്ക് ഡൗൺ തുടരുകയാണ് യുകെയിൽ… ഈ സംഭവം നിങ്ങളുമായി പങ്കുവെച്ചത് നമ്മളിൽ പലർക്കും ഉപകരിക്കും എന്നുള്ളതുകൊണ്ടാണ്..
അഭ്യർത്ഥന… മാർട്ടിൻ ഇപ്പോൾ വിശ്രമത്തിൽ ആണ് ഉള്ളത്… ദയവായി ഫോൺ വിളിച്ചു അവരെ ബുദ്ധിമുട്ടിക്കരുത്… നിങ്ങളുടെ ആശംസകളും പ്രാർത്ഥനകളും മെസ്സേജുകൾ ആയി വിടുക… കൊറോണ വൈറസ് പിടിപെട്ടാൽ അല്ലെങ്കിൽ പിടിപെട്ടവർക്ക് ഉപാകാരപ്പെടും എന്നുള്ളതുകൊണ്ടാണ് മാർട്ടിൻ മലയാളം യുകെയുമായി പങ്കുവെച്ചത്.