സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ജൂലൈ 24 മുതൽ ഇംഗ്ലണ്ടിൽ മാസ്ക് നിർബന്ധമാക്കിയതിനെ തുടർന്ന്, മാസ്ക് ധരിക്കുന്നതിനെതിരെ പ്രതിഷേധവുമായി നൂറോളം പേർ ലണ്ടനിലെ ഹൈഡെ പാർക്കിൽ ഒത്തുകൂടി. ജൂലൈ 24 മുതൽ കടകളിൽ പ്രവേശിക്കുന്നവർ മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം. ഇല്ലാത്തവർക്ക് എതിരെ 100 പൗണ്ട് ഫൈൻ ഈടാക്കാനും ഗവൺമെന്റ് തീരുമാനിച്ചിരിക്കുകയാണ്. ഇത്തരം സാഹചര്യത്തിലാണ് മാസ്ക് ധരിക്കുന്നതിനെതിരെ പ്രതിഷേധവുമായി ആളുകൾ രംഗത്തുവന്നിരിക്കുന്നത്. വായും മറ്റും മൂടാത്ത തരത്തിലുള്ള മാസ്ക് ധരിച്ചാണ് പ്രതിഷേധത്തിൽ ആളുകൾ പങ്കെടുത്തത്. ജനങ്ങളുടെ സ്വാതന്ത്ര്യവും അവകാശങ്ങളും സംരക്ഷിക്കണമെന്ന മുദ്രാവാക്യങ്ങളും അവർ മുഴക്കി. കോവിഡ് 19 വാക്സിനേഷനെതിരെയും ഇത്തരം ആളുകൾ പ്രതിഷേധിച്ചു.
മാസ്‌ക്കുകൾക്കു എതിരല്ലെന്നും, എന്നാൽ അവ നിർബന്ധിച്ച് ധരിപ്പിക്കുന്നതിന് ആണ് എതിരെന്നും പ്രതിഷേധക്കാരിൽ ഒരാളായ ലിയ ബട് ലർ സ്മിത്ത്, സ്കൈ ന്യൂസിനോട് പറഞ്ഞു. ഗവൺമെന്റ് മനപൂർവ്വം ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണെന്നും അവർ കുറ്റപ്പെടുത്തി. വാക്സിൻ നിർമ്മാണത്തിന് ഇത്രയധികം പണം ചെലവാക്കേണ്ട ആവശ്യമില്ലെന്നും അവർ പറഞ്ഞു.’ കീപ് ബ്രിട്ടൻ ഫ്രീ ‘ എന്ന ഓൺലൈൻ ക്യാമ്പയ്നിന്റെ ഭാഗമാണ് ലിയ.
ലോക്ക് ഡൗൺ നിയമങ്ങളും മറ്റും ജനങ്ങളുടെ പ്രാഥമിക സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നത് ആണെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. കടകളിൽ പ്രവേശിക്കുമ്പോൾ മാത്രം മാസ്ക് നിർബന്ധമാക്കുന്നതിനെതിരെ ചില സ്ഥലങ്ങളിൽ നിന്നും പ്രതിഷേധങ്ങൾ ഉയർന്നു വരുന്നുണ്ട്.
ലണ്ടൻ ∙ ബ്രെക്സിറ്റിൻെറയും കോവിഡ് 19 വ്യാപിക്കുന്നതിൻെറയും പശ്ചാത്തലത്തിൽ നേഴ്സുമാരുൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരെ ബ്രിട്ടനിലെത്തിക്കാൻ ഗവണ്മെന്റ് നടപടികൾ ആരംഭിച്ചു. മലയാളികൾ ഉൾപ്പെടെയുള്ള നേഴ്‌സുമാർക്ക് യുകെയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാൻ ഇത് സാധ്യമാക്കും. കൂടുതൽ നഴ്സുമാരെയും ഡോക്ടർമാരെയും വേഗത്തിൽ ബ്രിട്ടനിലെത്തിക്കാനുള്ള ഫാസ്റ്റ് ട്രാക്ക് ഹെൽത്ത് ആൻഡ് കെയർ വീസ സംവിധാനത്തിന്റെ ഗൈഡൻസ് ഹോം ഓഫിസ് പ്രസിദ്ധീകരിച്ചു. ബ്രെക്സിറ്റ് നിലവിൽ വരുന്ന ജനുവരി ഒന്നുമുതൽ പ്രാബല്യത്തിലാകുന്ന പോയിന്റ് ബെയ്സ്ഡ് ഇമിഗ്രേഷൻ സംവിധാനത്തിന്റെ ഭാഗമായാണ് ആരോഗ്യ പ്രവർത്തകർക്കുള്ള ഈ ഫാസ്റ്റ് ട്രാക്ക് വീസ. എന്നാൽ അതുവരെ കാത്തിരിക്കാതെ നടപടിക്രമങ്ങൾ വേഗത്തിലാക്കിയിരിക്കുകയാണു സർക്കാർ.
ഹെൽത്ത് ആൻഡ് കെയർ വീസയിൽ എത്തുന്ന ആരോഗ്യ പ്രവർത്തകരെ ഇമിഗ്രേഷൻ സർചാർജിൽനിന്നും ഒഴിവാക്കുമെന്നു ഹോം സെക്രട്ടറി പ്രീതി പട്ടേൽ പ്രഖ്യാപിച്ചിരുന്നു. പുതിയ ഗൈഡൻസ് പ്രകാരം ഇവരുടെ ആശ്രിതർക്കും ഇമിഗ്രേഷൻ സർചാർജ് നൽകേണ്ടതില്ല. ഓരോ അപേക്ഷയ്ക്കും 624 പൗണ്ട് വീതം ഇത്തരത്തിൽ ലാഭിക്കാനാകും. നാലംഗ കുടുബത്തിന് പ്രതിവർഷം 2400 പൗണ്ട് ലാഭിക്കാമെന്നു ചുരുക്കം. ഫാസ്റ്റ് ട്രാക്ക് ഹെൽത്ത് ആൻഡ് കെയർ വീസയ്ക്ക് ഫീസും നേർപകുതിയായി കുറച്ചു. ഇത്തരം അപേക്ഷകളിന്മേൽ മൂന്നാഴ്ചയ്ക്കുള്ളിൽ തീരുമാനവും ഉണ്ടാകും.
ആരോഗ്യ പ്രവർത്തകരെ ഹെൽത്ത് സർചാർജിൽനിന്ന് ഒഴിവാക്കുന്നതിന്റെ ഭാഗമായി 2020 മാർച്ച് 31നു ശേഷം ഹെൽത്ത് സർചാർജ് അടച്ച നഴ്സുമാർ, ഡോക്ടർമാർ എന്നിവർക്കും അവരുടെ ഡിപ്പൻഡന്റുമാർക്കും അടച്ച തുക തിരികെ ലഭിക്കും. [email protected] എന്ന ഇമെയിൽ വിലാസത്തിൽ പേരും സ്പോൺസറുടെ പേരും സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റ് നമ്പരും ഐഎച്ച്എസ് നമ്പരും നൽകിയാൽ അടച്ച തുക തിരികെ ലഭിക്കും. ഇങ്ങനെ ലഭിക്കാത്തവർക്ക് [email protected] എന്ന വിലാസത്തിൽ ഒക്ടോബർ മുതൽ ആരംഭിക്കുന്ന മറ്റൊരു സ്കീമിലൂടെയും റീഫണ്ടിനായി ബന്ധപ്പെടാം.
പുതിയ ഗൈഡൻസ് പ്രകാരം 18 ജോലികളാണു ഹെൽത്ത് ആൻഡ് കെയർ വീസ കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നഴ്സ്, മിഡ് വൈഫ്, സോഷ്യൽ വർക്കർ, പാരാമെഡിക്സ്, ബയോളജിക്കൽ സയിന്റിസ്റ്റ്, ഫിസിക്കൽ സയിന്റിസ്റ്റ്, മെഡിക്കൽ പ്രാക്ടീഷനർ, സൈക്കോളജിസ്റ്റ്, ഫാർമസിസ്റ്റ്, ഓപ്താൽമിക് ഓപ്റ്റീഷ്യൻസ്, ഡെന്റൽ പ്രാക്ടീഷനർ, മെഡിക്കൽ റേഡിയോഗ്രാഫർ, പോഡിയാട്രിസ്റ്റ്, ഫിസിയോതെറപ്പിസ്റ്റ്, ഓക്യൂപേഷനൽ തെറപ്പിസ്റ്റ്, സ്പീച്ച് ആൻഡ് ലാംഗ്വേജ് തെറപ്പിസ്റ്റ് എന്നിവരാണ് പുതിയ കാറ്റഗറിയിൽ ഉള്ളത്. വിശദാംശങ്ങൾ GOV.UK എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
പോലീസ് വാഹനങ്ങൾ നിരന്നുകിടന്ന വഴിയിലൂടെ നടക്കുന്പോൾ അത് അവരുടെ കീല്ലിയാകരുതേ എന്നയാൾ പ്രാർഥിച്ചു. ഇരുട്ടാണ്, ചുറ്റും ജനങ്ങൾ കൂടിനിൽക്കുന്നു.
പോലീസുകാരിൽ ഒരാൾ വന്ന് അദ്ദേഹത്തെ പാർക്കിന്റെ ഒറ്റപ്പെട്ട വശത്തേക്കു കൂട്ടിക്കൊണ്ടുപോയി. ടോർച്ചിന്റെ വെളിച്ചത്തിൽ കീല്ലിയുടെ കൈയിൽകിടന്ന ബ്രേസ്ലറ്റിന്റെ തിളക്കം അയാളുടെ കണ്ണിലുടക്കി. അയാൾ പൊട്ടിക്കരഞ്ഞുകൊണ്ടു മുഖംപൊത്തി. “അതേ, ഇതു ഞങ്ങളുടെ കീല്ലി തന്നെ…” തളർന്ന ശബ്ദത്തിൽ അയാൾ പറഞ്ഞു.
കൂട്ടുകാർക്കൊപ്പം
കൂട്ടുകാർക്കൊപ്പം പാർട്ടിയുണ്ടെന്നു പറഞ്ഞ് കീല്ലി ബങ്കർ എന്ന ഇരുപതുകാരി വീടുവിട്ടിറങ്ങിയിട്ടു രണ്ടു പകലും ഒരു രാത്രിയും കഴിഞ്ഞു. 18ന് ബിർമിംഗ് ഹാമിൽ ഒരു സംഗീതനിശയിൽ പങ്കെടുക്കണം. അതുകഴിഞ്ഞു നേരെ ക്ലബ്ബിലേക്ക്, കൂട്ടുകാർക്കൊപ്പം. ഇതായിരുന്നു ആ രാത്രിയിലെ അവളുടെ പരിപാടികൾ.
വ്യാഴാഴ്ച പുലർച്ചെ മടങ്ങിയെത്തുമെന്നു പറഞ്ഞാണ് ബുധനാഴ്ച രാവിലെ വീട്ടിൽനിന്നിറങ്ങിയതെങ്കിലും അവൾ വാക്കുപാലിച്ചില്ല. പുലർച്ചെ എത്തുമെന്നു പറഞ്ഞ മകൾ വൈകുന്നേരമായിട്ടും മടങ്ങിയെത്താതെ വന്നതോടെ കീലിയുടെ കുടുംബം പരിഭ്രാന്തരായി. മകളെ കാണാനില്ലെന്നു കാണിച്ച് അച്ഛൻ ക്രിസ്റ്റഫർ പോലീസിൽ പരാതി നൽകി.
വസ്ത്രങ്ങൾ നഷ്ടമായി
19ന് രാത്രിയോടെ കീല്ലിയുടെ കുടുംബത്തെത്തേടി ആ ദുഃഖവാർത്ത വന്നു. കീല്ലി ബങ്കർ അവരെ വിട്ടുപോയി! എന്താണ് സംഭവിച്ചതെന്നറിയാതെ ആ കുടുംബം വിറച്ചു. വിവരം സ്ഥിരീകരിക്കാനായി കീല്ലിയുടെ അമ്മാവൻ ജാസൺ സ്റ്റാഫോർഡ്ഷൈറിലെ ടാംവർത്തിലുള്ള വിഗിംഗ്ടൺ പാർക്കിലേക്കു പുറപ്പെട്ടു.
അദ്ദേഹമാണ് മൃതദേഹം കീല്ലിയുടേതുതന്നയാണെന്ന് ഉറപ്പിച്ചത്. എന്നിട്ടും അത് അവൾ ആകാതിരിക്കണേയെന്ന് അയാൾ വീണ്ടും വീണ്ടും പ്രാർഥിച്ചു. തല കുളത്തിലേക്കു മുക്കിയ നിലയിലാണ് പോലീസ് മൃതദേഹം കണ്ടെത്തിയത്. ഈ സമയം കീല്ലിയുടെ ശരീരത്തിൽ പാന്റ്സോ അടിവസ്ത്രമോ ഉണ്ടായിരുന്നില്ല.
കീല്ലിയുടെ മൃതദേഹത്തിൽനിന്നു കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിൽ അതു മാനഭംഗമാണ് എന്ന നിഗമനത്തിൽ പോലീസ് എത്തിച്ചേർന്നു. തുടരന്വേഷണത്തിൽ കീല്ലിക്കൊപ്പം അവസാനം കണ്ടത് വെസ്ലി സ്ട്രീറ്റ് എന്ന സുഹൃത്തിനെയാണെന്നു പോലീസ് തിരിച്ചറിഞ്ഞു.
പാർക്കിൽ വന്നത്
വീട്ടിൽനിന്നു സുഹൃത്തുക്കൾക്കൊപ്പം പാർട്ടിക്കു പോയ പെൺകുട്ടി എന്തിന് പാർക്കിൽ വന്നു? കൊലപ്പെടുത്താൻ മാത്രം ആർക്കാണ് അവളോടു ശത്രുതയുള്ളത്? ഉണ്ടെങ്കിൽത്തന്നെ എന്തിന്?… തുടങ്ങി നിരവധി ചോദ്യങ്ങൾക്ക് ഉത്തരം തേടിയാണ് കീല്ലി ബങ്കർ കൊലപാതകത്തിന്റെയും അന്വേഷണം ആരംഭിച്ചത്.
തുടക്കം മുതൽതന്നെ കീല്ലിയുടെ സുഹൃത്തുക്കളെ സംബന്ധിച്ചു കുടുംബം പോലീസിനോടു സംസാരിച്ചിരുന്നു. രണ്ടു സുഹൃത്തുക്കൾക്കൊപ്പമാണ് കീല്ലി പാർട്ടിക്കു പോയതെന്നും അതിൽ ഒരാൾ അത്ര നല്ല വ്യക്തിയാണെന്നു തോന്നുന്നില്ലെന്നും അവർ പറഞ്ഞിരുന്നു. കീല്ലിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നു വ്യക്തമായിരുന്നു.
വൈകാതെതന്നെ അന്വേഷണം കീല്ലിയുടെ ആൺ സുഹൃത്തായ വെസ്ലി സ്ട്രീറ്റിലേക്കു തിരിഞ്ഞു. പെൺകുട്ടിയെ സുരക്ഷിതയായി വീട്ടിലെത്തിക്കേണ്ട സുഹൃത്തുതന്നെയാണ് അവളുടെ ജീവനെടുത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ തറപ്പിച്ചു പറഞ്ഞപ്പോഴും സ്ട്രീറ്റ് കുറ്റം സമ്മതിക്കാൻ തയാറായില്ല.
സ്ഥിരമായി ഒരു മേൽവിലാസം പോലും ഇല്ലാത്ത സ്ട്രീറ്റ് കള്ളം പറയുകയാണെന്ന് അന്വേഷണ സംഘം കരുതി.
ആ രാത്രി സംഭവിച്ചത്?
സംഗീതനിശയിൽ പങ്കെടുത്ത ശേഷം കീല്ലിയും സുഹൃത്തുക്കളും തൊട്ടടുത്തുള്ള ക്ലബിലേക്കു പോയി. അവിടെ അവർ ആടിയും പാടിയും മതിവരുവോളം ആഘോഷിച്ചു. പാട്ടിനൊപ്പം മദ്യംകൂടിയായതോടെ ആഘോഷരാവിനു വീര്യംകൂടി.
ആ രാത്രി സുഹൃത്ത് സ്ട്രീറ്റ് അമിതമായി മദ്യപിച്ചിരുന്നു. ബാറിൽനിന്നിറങ്ങി ഈ സംഘം നേരെ പോയതു കീല്ലിയുടെ സുഹൃത്തിന്റെ ടാംവർത്തിലുള്ള വീട്ടിലേക്കാണ്. നന്നേ ക്ഷീണിതയായിരുന്ന കീല്ലിയോടു അവിടെ തങ്ങാമെന്നും അടുത്ത ദിവസം രാവിലെ വീട്ടിലേക്കു പോയാൽ മതിയെന്നും സുഹൃത്ത് പറഞ്ഞെങ്കിലും അവൾ കേട്ടില്ല.
തനിക്കു നല്ല ക്ഷീണമുണ്ടെന്നും എങ്ങനെയെങ്കിലും വീട്ടിലെത്തിയാൽ മതിയെന്നുമായിരുന്നു മറുപടി. സ്ട്രീറ്റ് ഒപ്പമുണ്ടെന്നും അവൻ തൊട്ടടുത്താണ് താമസിക്കുന്നതെന്നും ഒരുമിച്ചു പൊയ്ക്കോളാമെന്നും പറഞ്ഞാണ് കീല്ലി വീട്ടിൽനിന്നിറങ്ങിയതെന്നും സുഹൃത്ത് ഓർക്കുന്നു.
ഉറ്റ സുഹൃത്ത് തന്നെ സുരക്ഷിതയായി വീട്ടിലെത്തിക്കുമെന്നു കീല്ലി പ്രതീക്ഷിച്ചെങ്കിലും അവൾക്കു പിന്നീടു വീട്ടിലേക്കു മടങ്ങാൻ സാധിച്ചതേയില്ല. വീട്ടിലേക്കു വെറും ഇരുപതു മിനിറ്റ് നടക്കാവുന്ന ദൂരത്തിൽനിന്ന് അവൾ നടന്നതു മരണത്തിന്റെ വഴിയിലേക്കായിരുന്നു.
തുറന്നുപറച്ചിൽ
“ഒരു തികഞ്ഞ കുറ്റവാളിയുടെ മികവോടെയാണ് സ്ട്രീറ്റ് പോലീസിന്റെ ചോദ്യം ചെയ്യലിനെ നേരിട്ടത്. വിശ്വസനീയമായ പല കള്ളങ്ങളും അവൻ പറഞ്ഞുകൊണ്ടേയിരുന്നു.
കീല്ലിയെ തൊട്ടടുത്തുള്ള ഒരു ടെലിഫോൺ ബൂത്തിൽ എത്തിച്ചിട്ടാണ് അവൻ പിരിഞ്ഞതെന്നു കീല്ലിയുടെ കുടുംബത്തെയും പോലീസിനെയും ധരിപ്പിച്ചു. അവൾക്കൊപ്പം നടന്ന വഴികൾപോലും അവൻ കാണിച്ചുതന്നു.” പ്രോസിക്യൂട്ടർ ജേക്കബ് ഹാലം തുടർന്നു.
” പക്ഷേ, സിസി ടിവി ദൃശ്യങ്ങൾ അവന്റെ കളവുകൾ പൊളിച്ചടുക്കി. സിസി ടിവി മാത്രമല്ല, അവന്റെ മൊബൈൽ ടവർ ലൊക്കേഷനും ഡിഎൻഎയും എല്ലാം അവന്റെ വാദങ്ങളെ പൊളിക്കുന്നതായിരുന്നു. ഒടുവിൽ സ്ട്രീറ്റ് സംഭവിച്ചതൊക്കെയും തുറന്നുപറഞ്ഞു.
കൊടും കുറ്റവാളി
ഇതു പെട്ടെന്നുണ്ടായ മരണമല്ലെന്ന് ഉറപ്പാണ്. കാരണം ബോധം മറയണമെങ്കിൽ പത്തു മുതൽ പതിനഞ്ചു സെക്കൻഡ് വരെ സമയമെടുക്കും. എന്നാൽ, കീല്ലിയുടെ കാര്യത്തിൽ ഇതു രണ്ടു മുതൽ മൂന്നു മിനിറ്റ് വരെ നീണ്ടു. ആദ്യ സെക്കൻഡുകളിൽ ശ്വാസം കിട്ടാതെ വരുന്നതുകൊണ്ടുതന്നെ അവർ കഴുത്തിൽ മുറുകുന്ന വസ്തുവിൽ തീർച്ചയായും പിടിമുറുക്കും.
ഇതിനു സമാനമായ പാടുകൾ കീല്ലിയുടെ ശരീരത്തിലും കഴുത്തിലുമുണ്ട്. മാത്രമല്ല, സ്ട്രീറ്റ് കീല്ലിയുടെ മുഖത്തും കഴുത്തിലും പിടിമുറുക്കുന്നതായുള്ള ദൃശ്യങ്ങൾ സിസിടിവിയിൽനിന്നു ലഭിച്ചു. കൂടാതെ പുലർച്ചെ 04.18 മുതൽ 04.52 വരെ പാർക്കിന്റെ പരിസരത്തുണ്ടായിരുന്നതായി അയാളുടെ ഫോൺ ലൊക്കേഷൻ സൂചിപ്പിച്ചു.
കീല്ലിയുടെ ഫോണും അതേ ടവർ ലൊക്കേഷനിൽ തന്നെയുണ്ടായിരുന്നു. ശേഷം 04.58ഓടെ സ്ട്രീറ്റിന്റെ ലൊക്കേഷൻ സിഗ്നൽ കീല്ലിയുടെ മൃതദേഹം കണ്ടെത്തിയ ഭാഗത്തേക്കു മാറി. സ്ട്രീറ്റിന്റെ ടീഷർട്ടിൽ കീല്ലിയുടെ മേക്കപ്പിന്റെ പാടുകൾ കണ്ടതും കൊലയാളി അയാൾ തന്നെയെന്നതു സാധൂകരിച്ചു.”- ഹാലം പറഞ്ഞു.
അവളുടെ പതിനാറാം ജന്മദിനത്തിലാണ് വഴിവിട്ട ബന്ധത്തിനു നിർബന്ധിച്ചിട്ടു കീല്ലി വഴങ്ങാത്തതിൽ ജീവൻ നഷ്ടമായതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ട്രീറ്റിന്റെ ക്രൂരതകൾക്കു വിധേയയായ ഏക പെൺകുട്ടി കീല്ലിയല്ലെന്നും മുൻപ് മറ്റു പെൺകുട്ടികളെയും അയാൾ സമാനമായ രീതിയിൽ കൊലപ്പെടുത്തിയിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വസ്തുതകൂടി അന്വേഷണ സംഘം കണ്ടെത്തി.
കീല്ലി കൊലപാതകത്തിനു പുറമേ ഒരു കുട്ടിയെ ഉൾപ്പെടെ ആറു പേരെ സ്ട്രീറ്റ് ലൈംഗികമായി പീഡിപ്പിച്ചതായും പോലീസ് കണ്ടെത്തി. സ്റ്റാഫോർഡ് ക്രൗൺ കോടതിയിൽ കേസിന്റെ വിചാരണ പുരോഗമിക്കുന്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്.
അച്ഛൻ തോമസ് മാർക്കിളുമായുള്ള അടുത്ത ബന്ധം വഷളാകാൻ കാരണം ചില ബ്രിട്ടീഷ് മാധ്യമങ്ങളാണെന്ന് മേഗൻ മാർക്കിൾ. അച്ഛന് പണം നൽകി പലരും അദ്ദേഹത്തിൽ നിന്ന് വാർത്തകൾ സൃഷ്ടിച്ചിരുന്നുവെന്നും മേഗൻ വെളിപ്പെടുത്തി. പുതിയ കോടതി വ്യവഹാര രേഖകളിലാണ് മേഗൻ ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
അച്ഛനുമായുണ്ടായിരുന്ന സാമ്പത്തികപരമായ ബന്ധത്തെക്കുറിച്ചും മേഗൻ പരാമർശിക്കുന്നുണ്ട്. മേഗൻ അച്ഛന് സാമ്പത്തിക സഹായങ്ങൾ നൽകുന്നില്ലെന്നും തന്റെ വിദ്യാഭ്യാസത്തിനു വേണ്ടി അച്ഛനെടുത്ത വായ്പ പോലും തിരിച്ചടയ്ക്കാൻ കൂട്ടാക്കിയിരുന്നില്ലെന്നും ആരോപണങ്ങളുണ്ടായിരുന്നു. എന്നാൽ ഇവയെല്ലാം നിരാകരിച്ചിരിക്കുകയാണ് മേഗന്റെ വക്കീൽ. ഇത്തരത്തിലുള്ള തിരിച്ചടവുകളെക്കുറിച്ച് മേഗന് അറിവില്ലായിരുന്നുവെന്നാണ് വക്കീൽ പറയുന്നത്.
മേഗൻ സമ്പാദിക്കാൻ തുടങ്ങിയ കാലം മുതൽ അച്ഛനെ സഹായിക്കുന്നുണ്ട്. 2014 തൊട്ട് മേഗൻ അച്ഛനെ സഹായിക്കുന്നുണ്ട്. ഹാരിയെ വിവാഹം കഴിക്കാൻ തീരുമാനിച്ച കാലത്താണ് മേഗനും അച്ഛനും തമ്മിൽ സംസാരിക്കുന്നതു നിർത്തിയത്. ഇതിനു ശേഷമാണ് മേഗൻ അച്ഛനെ സഹായിക്കാതെയായതെന്നും വക്കീൽ പറയുന്നു. ഹാരിയുമായുള്ള മേഗന്റെ വിവാഹത്തിൽ എതിർപ്പു പ്രകടിപ്പിച്ചിരുന്ന തോമസ് മാർക്കിൾ ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിവാഹത്തിൽ നിന്ന് അകന്നു നിൽക്കുന്നുവെന്നറിയിച്ചത്.
മേഗനുമായി ബന്ധപ്പെട്ട് നെഗറ്റീവ് വാർത്തകൾ ഉണ്ടാക്കുകയാണ് ചില ബ്രിട്ടീഷ് മാധ്യങ്ങളെന്നും താരവുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. അകന്നുകഴിയുന്ന അച്ഛനുമായുള്ള ബന്ധത്തെക്കുറിച്ചും സാമ്പത്തികപരമായ കാര്യങ്ങളെക്കുറിച്ചും തുറന്നു പറച്ചിൽ നടത്താൻ ഈ മാധ്യമങ്ങൾ മേഗനെ നിർബന്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അവർ പറയുന്നു.
2019ൽ ഇരുവരും തമ്മിലുള്ള അകൽച്ച സംബന്ധിച്ച് മേഗൻ തോമസ് മാർക്കിളിന് അയച്ച കത്തുകൾ പരസ്യമായിരുന്നു. ഇവ ചില മാധ്യമങ്ങൾ തന്റെ അനുവാദമില്ലാതെ പരസ്യപ്പെടുത്തിയെന്നും അവ മാധ്യമങ്ങൾക്ക് നൽകിയതിലൂടെ അച്ഛൻ തന്റെ സ്വകാര്യത ലംഘിക്കുകയായിരുന്നുവെന്നും കാണിച്ച് മേഗൻ പരാതിപ്പെട്ടിരുന്നു. തന്റെ എഴുത്തുകളിൽ പത്രങ്ങൾ എഡിറ്റിങ് നടത്തിയിരുന്നെന്നും മേഗൻ ആരോപിച്ചിരുന്നു.
ലണ്ടൻ ∙ കോവിഡിന്റെ സാമൂഹ്യ വ്യാപനം തടയാനും പ്രതിരോധിക്കാനും ഏറ്റവും വലിയ പ്രതിസന്ധിയായി നിലനിന്നിരുന്നത് ലക്ഷണം ഇല്ലാത്ത രോഗികളുടെ എണ്ണം ആയിരുന്നു. കോവിഡ് ആന്റിബോഡി പരിശോധനാ പരീക്ഷണങ്ങളുടെ ആദ്യഘട്ടം വിജയിച്ചതിനു പിന്നാലെ ദശലക്ഷക്കണക്കിന് ആളുകളിൽ സൗജന്യ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് യുകെ സർക്കാർ. ഓക്സ്ഫഡ് സർവകലാശാലയും രാജ്യത്തെ പ്രമുഖ ഡയഗ്നോസ്റ്റിക്സ് സ്ഥാപനങ്ങളുമായും ചേർന്ന് യുകെ റാപ്പിഡ് ടെസ്റ്റ് കൺസോർഷ്യമാണ് (യുകെ–ആർടിസി) ആന്റിബോഡി പരിശോധനാ കിറ്റ് വികസിപ്പിച്ചെടുത്ത്.
കഴിഞ്ഞ മാസം നടത്തിയ പരീക്ഷണങ്ങളിൽ 98.6 ശതമാനം കൃത്യതയാണ് കോവിഡ് കിറ്റ് രേഖപ്പെടുത്തിയത്. കുറഞ്ഞ ചെലവിൽ, 20 മിനിറ്റിൽ ഫലമറിയാൻ സാധിക്കും. ആന്റിബോഡി ടെസ്റ്റിൽ 98.6 ശതമാനം കൃത്യത കണ്ടെത്തിയത് വളരെ നല്ല വാർത്തയാണെന്ന് യുകെ–ആർടിസി മേധാവി ക്രിസ് ഹാൻഡ് പറഞ്ഞു.
ഈ വർഷംതന്നെ ആയിരക്കണക്കിന് ടെസ്റ്റ് കിറ്റുകൾ വാങ്ങുന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പ് യുകെ-ആർടിസിയുമായി ചർച്ചകൾ നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ടെസ്റ്റ് കിറ്റിനുള്ള അന്തിമ അനുമതി അടുത്ത ആഴ്ചയോടു കൂടി മാത്രമെ ലഭിക്കൂ.
എങ്കിലും ഇതിനോടകം തന്നെ ആയിരക്കണക്കിനു പ്രോട്ടോടൈപ്പുകൾ യുകെയിലെ വിവിധ ഫാക്ടറികളിലായി നിർമിച്ചു കഴിഞ്ഞു. സൂപ്പർ മാർക്കറ്റുകൾക്ക് പകരം ഓൺലൈൻ വിപണിയിൽ ആന്റിബോഡി ടെസ്റ്റ് കിറ്റ് ലഭ്യമാക്കുന്നതിനാണ് സർക്കാർ ശ്രമം.
ടോം ജോസ് തടിയംപാട്
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ പ്രവർത്തനം 2004 ആരംഭിച്ചതു മുതൽ ഞങ്ങൾക്ക് ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട് ,യു കെ യിലെ അറിയപ്പെടുന്ന മലയാളം ഓൺലൈൻ ആയ മലയാളം യു കെ ഞങ്ങൾക്ക് അവാർഡ് തന്നു ആദരിച്ചിട്ടുണ്ട് ,ലിവർപൂൾ ക്നാനായ അസോസിയേഷൻ ഞങ്ങളെ ആദരച്ചിട്ടുണ്ട് ,പടമുഖം സ്നേഹമന്ദിരം ഞങ്ങൾക്ക് ബഹുമാനം നൽകിയിട്ടുണ്ട് എന്നാൽ അതിലെല്ലാം വലിയ ഒരു അംഗീകാരമാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു അമേരിക്കൻ മലയാളി ഞങ്ങൾക്ക് നൽകിയത് .
ഒരു ദിവസം അദ്ദേഹം ഫേസ്ബൂക്കിലൂടെ എന്നെ വിളിച്ചു പറഞ്ഞു ഇടുക്കി ചാരിറ്റി നടത്തുന്ന പ്രവർത്തനങ്ങൾ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് നിങ്ങളുടെ സുതാര്യതയും സത്യസന്ധതയും എനിക്കിഷ്ടപ്പെട്ടു അതുകൊണ്ടു ഞാൻ കുറച്ചു പണം താങ്കൾക്ക് അയച്ചുതരാം അത് താങ്കൾക്ക് ഇഷ്ടമുള്ളവർക്ക് കൊടുത്തുകൊള്ളുക .അതുകേട്ടപ്പോൾ മനസ്സിൽ വലിയ സന്തോഷം തോന്നി ഞങ്ങൾ ചെയ്യുന്ന ഈ എളിയ പ്രവർത്തനത്തിന് കിട്ടുന്ന ഒരു വലിയ അംഗീകാരവുമായി തോന്നി . അദ്ദേഹം 199 ഡോളർ അയച്ചു അത് രൂപയിലേക്കു മാറ്റിയപ്പോൾ 13200 രൂപ ലഭിച്ചു. കിട്ടിയ തുകയിൽ 8200 രൂപ തൊടുപുഴ കരിംങ്കുന്നത്ത് വെയ്റ്റിംഗ് ഷെഡിൽ ജീവിതം തള്ളിനീക്കുന്ന മുണ്ടൻ ചേട്ടന് കരിംകുന്നം പഞ്ചായത്തു ഏഴാം വാർഡ് മെമ്പർ ലില്ലി ബേബി അദ്ദേഹം താമസിക്കുന്ന വെയ്റ്റിങ് ഷെഡിൽ എത്തി കൈമാറി. മുണ്ടൻ ചേട്ടനെ ചെറുപ്പം മുതൽ എനിക്കറിയാം. ജീവിതം മുഴുവൻ കഠിനാധ്വാനം ചെയ്ത മുണ്ടൻ ചേട്ടൻ ആരും സഹായത്തിനില്ലാതെ ഇന്നു കഴിഞ്ഞുകൂടുന്നു .
5000 രൂപ കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ വീട് തകർന്നുപോയ, തടിയംപാട് സ്വദേശി അരുണിനു വീട്ടുസാധനങ്ങൾ വാങ്ങുന്നതിനുവേണ്ടി ചെറുതോണി മർച്ചന്റ് അസോസിയേഷൻ സെക്രട്ടറി ബാബു ജോസഫ് കൈമാറി . യു കെ യിലും അമേരിക്കയിലും ഉള്ള മലയാളി സമൂഹം ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തോട് കാണിക്കുന്ന നല്ല മനസ്സിന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യ്ക്ക് വേണ്ടി നന്ദി അറിയിക്കുന്നു ഞങ്ങൾക്കു ഇതുവരെ 85 ലക്ഷത്തോളം രൂപ പാവങ്ങൾക്ക് നൽകാൻ കഴിഞ്ഞത് നിങ്ങളുടെ സഹായം കൊണ്ടാണ് അതിനെ നന്ദിയോടെ സ്മരിക്കുന്നു. ഇടുക്കി ചാരിറ്റി ഗ്രൂപ്പിന് നേതൃത്വം നൽകുന്നത് ,സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട് ,സജി തോമസ് എന്നിവരാണ് .
ലണ്ടൻ∙ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയതിനെതിരേയും നാട്ടിലേക്കു മടങ്ങാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടും നൽകിയ അപ്പീലിൽ ഹൈക്കോടതി വിധി അനുകൂലമായതോടെ ഐഎസ് ഭീകരന്റെ വധുവാകാൻ സിറിയയിലേക്കു പോയ ഷമീമ ബീഗത്തിന് ഇനി ബ്രിട്ടനിലേക്കു മടങ്ങാം. സിറിയൻ അഭയാർഥി ക്യാംപിൽ നിന്നാണ് ഷമീമയ്ക്ക് ബ്രിട്ടനിൽ തിരികെയെത്താൻ വഴിയൊരുങ്ങുന്നത്.
കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ് ഒമ്പതു മാസം ഗർഭിണിയായ ഷമീമ നാട്ടിലേക്കു മടങ്ങാൻ ശ്രമിക്കുന്നതായും ബ്രിട്ടനിലെത്തി കുഞ്ഞിന് ജന്മം നൽകാൻ ആഗ്രഹിക്കുന്നതായുമുള്ള വാർത്തകൾ പുറത്തുവന്നത്. ഗർഭിണിയായ ഷമീമ അഭയാർഥി ക്യാംപിൽ കഴിയുന്ന ചിത്രങ്ങൾ സഹിതമായിരുന്നു മാധ്യമങ്ങൾ ഈ വാർത്ത പുറത്തുവിട്ടത്.
15 വയസ് മാത്രം പ്രായമുള്ളപ്പോൾ രണ്ട് കൂട്ടുകാരികളോടൊപ്പം ഐഎസിൽ ചേരാനായി ഈസ്റ്റ് ലണ്ടനിൽനിന്നും ടർക്കി വഴി സിറിയയിലേക്കു പോയ സ്കൂൾ കുട്ടികളിൽ ഒരാളാണ് ഷമീമ. ഇവർക്കൊപ്പം പോയ മറ്റു രണ്ടുപേരും കൊല്ലപ്പെട്ടു. സിറിയയിലെത്തി ഐഎസ് ഭീകരന്റെ ഭാര്യയായി മൂന്നു കുട്ടികൾക്ക് ജന്മം നൽകിെയങ്കിലും മൂന്നുപേരും ഭാരക്കുറവും മറ്റ് അസുഖങ്ങളും മൂലം മരിച്ചു.
ഡച്ചുകാരനായ യാഗോ റീഡ്ജിക്ക് എന്ന ഐഎസ് ഭീകരനാണ് സിറിയയിലെത്തിയ ഷമീമയെ വധുവായി സ്വീകരിച്ചത്. ഇദ്ദേഹത്തിന്റെ മൂന്നു കുട്ടികൾക്കാണ് ഷമീമ ജന്മം നൽകിയത്. മൂന്നാമതും ഗർഭിണിയായി താമസിയാതെ ഷമീമയുടെ ഭർത്താവ് സിറിയൻ പട്ടാളത്തിന്റെ പിടിയിലായി. ഇതെത്തുടർന്നാണ് ഇവർക്ക് അഭയാർഥി ക്യാംപിൽ എത്തേണ്ട സാഹചര്യം ഉണ്ടായത്
ഐഎസിൽ ചേരാൻ പോയവൾ തിരികെയെത്തുന്നതിലെ ജനരോഷം മുൻകൂട്ടിക്കണ്ട് ബ്രിട്ടൻ ഇവരുടെ പൗരത്വം റദ്ദാക്കുകയും മടങ്ങിവരാനുള്ള അനുമതി നിഷേധിക്കുകയും ചെയ്തു. പിന്നീട് ഷമീമ ക്യാംപിൽ തന്നെ മൂന്നാമത്തെ കുഞ്ഞിനു ജന്മം നൽകിയെങ്കിലും ഭാരക്കുറവുമൂലം ദിവസങ്ങൾക്കുള്ളിൽ കുട്ടി മരിച്ചു.
അന്ന് ബുർഖയണിഞ്ഞ് മാധ്യമങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട ഷമീമ മതവസ്ത്രങ്ങൾ ഉപേക്ഷിച്ച് ജീൻസും ഷർട്ടും ധരിച്ച് അൽ ഹോളിലെ അഭയാർഥി ക്യാംപിലൂടെ നടക്കുന്ന ചിത്രമാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഹൈക്കോടതി വിധിക്കെതിരേ ബ്രിട്ടനിൽ പ്രതിഷേധം ഉയർന്നുകഴിഞ്ഞു. ഭീകരർക്കെല്ലാം ബ്രിട്ടനിലേക്ക് തിരികെ വരാൻ വാതിൽ തുറന്നുകൊടുക്കുന്ന നടപടിയാണ് കോടതിയിൽനിന്നും ഉണ്ടായിരിക്കുന്നത് എന്നാണ് വിമർശകരുടെ വാദം. കോടതി വിധിക്കെതിരേ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ പോകുമെന്ന് ഉറപ്പാണ്. ചില സിവിൽ റൈറ്റ്സ് ഗ്രൂപ്പുകളാണ് ഷമീമയുടെ കേസിനു പിന്നിൽ പ്രവർത്തിക്കുന്നത്.
സുപ്രീം കോടതിയിൽനിന്നും സമാനമായ വിധിയുണ്ടായി ഇവർ ബ്രിട്ടനിൽ തിരികെയെത്തിയാലും തീവ്രവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് ഇവരെ അറസ്റ്റു ചെയ്ത് ജയിലിൽ അടയ്ക്കാനാകും. മറ്റൊരു രാജ്യത്തോട് കൂറു പുലർത്തുകയും ബ്രിട്ടനോട് യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തപ്പോൾ തന്നെ ബ്രിട്ടീഷ് പൗരത്വം നൽകുന്ന എല്ലാ അവകാശങ്ങളും നിയമ സംരക്ഷണവും ബംഗ്ലാദേശ് വംശജയായ ഇവർക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു എന്നാണ് ഈ കേസിൽ സർക്കാർ നിലപാട്.
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ യുവജനങ്ങൾക്കായി ജൂലൈ 18,19
( ശനി , ഞായർ ) തീയതികളിൽ രണ്ടുദിവസത്തെ ധ്യാനം ” എബ്ളൈസ് ഇൻ ദ സ്പിരിറ്റ് “ഓൺലൈനിൽ നടക്കുന്നു .
ഡയറക്ടർ ഫാ. ഷൈജു നടുവത്താനി , ഐനിഷ് ഫിലിപ്പ് , ജോസ് കുര്യാക്കോസ് എന്നീ പ്രശസ്ത വചന ശുശ്രൂഷകർ നയിക്കുന്ന ധ്യാനത്തിൽ ആത്മീയാനുഭവം പങ്കുവച്ച് അമേരിക്കയിൽനിന്നുമുള്ള റോൺ , ഷെറി എറിക്സൺ ദമ്പതികളും പങ്കെടുക്കും.
വചനപ്രഘോഷണം , പ്രയ്‌സ് ആൻഡ് വർഷിപ് ,ദിവ്യകാരുണ്യ ആരാധന, അനുഭവ സാക്ഷ്യങ്ങൾ തുടങ്ങിയവ ശുശ്രൂഷയുടെ ഭാഗമാകും. ഉച്ചകഴിഞ്ഞ് 3 മുതൽ വൈകിട്ട് 6 വരെയായിരിക്കും ധ്യാനം.
പങ്കെടുക്കുന്നവർ www.afcmuk.org/register എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് .
കൂടുതൽ വിവരങ്ങൾക്ക്
ബ്ലെയർ ബിനു
+44 7712 246110
അന്താരാഷ്ട്ര യാത്രാ വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. തുടക്കത്തില്‍ ഫ്രാന്‍സ്, യുഎസ് എന്നീ രാജ്യങ്ങളിലേക്കും തിരിച്ചും വ്യോമയാന കമ്പനികള്‍ക്ക് സര്‍വീസ് നടത്താം.
ഇരുരാജ്യങ്ങളുമായും കേന്ദ്ര വ്യോമയാന മന്ത്രാലയം നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് തീരുമാനമെന്ന് മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.
എയര്‍ ബ്രിഡ്ജസ് അഥവാ എയര്‍ ബബിള്‍സ് എന്ന സംവിധാനമാണ് അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്താന്‍ കോവിഡ് കാലത്ത് രാജ്യങ്ങള്‍ സ്വീകരിക്കുന്ന മാര്‍ഗം. കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നതിനാല്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് മറ്റു രാജ്യങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ നിശ്ചിത വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ യാത്ര അനുവദിക്കാനാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
എയര്‍ ബബിള്‍സ് കരാറില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്നും യാത്ര ചെയ്യാനാകും. അവിടെ നിന്നും തിരിച്ചും വരാം.
ജൂലൈ 18 മുതല്‍ ഓഗസ്റ്റ് ഒന്ന് വരെ എയര്‍ ഫ്രാന്‍സ് 28 സര്‍വീസുകള്‍ ഡല്‍ഹി, മുംബൈ, ബംഗളുരു, പാരീസ് എന്നിവിടങ്ങളില്‍ നിന്നും നടത്തും. അതേസമയം, അമേരിക്കന്‍ വ്യോമയാന കമ്പനിയായ യുണൈറ്റഡ് എയര്‍ലൈന്‍സ് ഇന്ത്യയ്ക്കും യുഎസിനും ഇടയില്‍ ജൂലൈ 17 മുതല്‍ ജൂലൈ 31 വരെ 18 സര്‍വീസുകളും നടത്തും.
യുകെയുമായി ഉടന്‍ തന്നെ എയര്‍ ബബിള്‍ സംവിധാനം ഇന്ത്യ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. ദിവസം രണ്ട് സര്‍വീസുകള്‍ ഡല്‍ഹിക്കും ലണ്ടനും ഇടയില്‍ നടത്താനാണ് ശ്രമിക്കുന്നത്. കൂടാതെ, ജര്‍മ്മനിയുടെ കമ്പനികളുമായും ചര്‍ച്ച നടക്കുന്നുണ്ട്.
ഫ്രാന്‍സിലേക്കും യുഎസിലേക്കും ഇന്ത്യയില്‍ നിന്നും എയര്‍ ഇന്ത്യ സര്‍വീസ് നടത്തും. കൊറോണവൈറസ് മഹാരമാരി മൂലം മാര്‍ച്ച് 23 മുതല്‍ ഇന്ത്യ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ്.
ജൂലൈ 13 വരെ ഇന്ത്യ വന്ദേഭാരത് മിഷന്റെ ഭാഗമായി 2,08,000 ഇന്ത്യാക്കാരെ വിദേശത്തുനിന്നും 1,103 സര്‍വീസുകളിലായി തിരികെ നാട്ടിലെത്തിച്ചിട്ടുണ്ട്.
ഓരോ രാജ്യവും കോവിഡ്-19 മഹാമാരിയെ നിയന്ത്രിക്കുന്നതിനെ പരിഗണിച്ചാണ് മറ്റു രാജ്യങ്ങള്‍ എയര്‍ ബബിള്‍ സംവിധാനത്തിന് സമ്മതം മൂളുന്നത്.
തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ പിടിയിലായ സ്വപ്‌ന സുരേഷിന്റെ ഇടപെടൽ മൂലം ഒതുക്കി തീർത്ത കായിക താരത്തിനെതിരായ അഴിമതി ആരോപണത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. കായിക താരം ബോബി അലോഷ്യസ് നടത്തിയത് ഗുരുതര അഴിമതിയെന്ന് മുൻ സ്‌പോർട്‌സ് കൗൺസിൽ അംഗം സലിം പി ചാക്കോ
ഇംഗ്ലണ്ടിൽ പഠിക്കുന്നതിനായി കേന്ദ്ര, സംസ്ഥാന ഫണ്ടുകളിൽ നിന്ന് അനുവദിച്ച 49 ലക്ഷം രൂപ ബോബി അലോഷ്യസ് ദുർവിനോയം ചെയ്തു. സർക്കാരുമായി ഉണ്ടായിരുന്ന വ്യവസ്ഥകൾ ലംഘിച്ചു. ചട്ടങ്ങൾ ലംഘിച്ച് സ്വകാര്യ സ്ഥാപനം തുടങ്ങിയെന്നും സലിം പി ചാക്കോ പറഞ്ഞു.
2016ൽ ബോബി അലോഷ്യസിനെതിരെ പല പരാതികളും ഉയർന്നിരുന്നു. ഇത് അഞ്ജു ബോബി ജോർഡിന്റെ നേതൃത്വത്തിലുള്ള സ്‌പോർട്‌സ് കൗൺസിൽ വിശദമായി ചർച്ച ചെയ്തു. പഴയ ഫയലുകൾ കൃത്യമായി പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ബോബി അലോഷ്യസിനെതിരായ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടു. വിഷയത്തിൽ
വിജിലൻസ് അന്വേഷണം വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. പരാതി ബന്ധപ്പെട്ട ഏജൻസികൾക്ക് കൈമാറിയിരുന്നുവെന്നും സലിം പി ചാക്കോ കൂട്ടിച്ചേർത്തു.