ലണ്ടൻ: ഡൽഹിയിലെ കലാപത്തിെൻറ പശ്ചാത്തലത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണം എന്നാവശ്യപ്പെട്ടും പൗരത്വ നിയമ ഭേദഗതിക്കെതിരെയുമായി ലണ്ടനിലെ ഇന്ത്യൻ ഹൈകമ്മീഷന് മുമ്പിൽ പ്രക്ഷോഭം. പാരിസിലും ബർലിനിലും അടക്കം യൂറോപ്പിലെ 17 നഗരങ്ങളിൽ അരങ്ങേറുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമാണ് വിദ്യാർഥികളും മനുഷ്യാവകാശ പ്രവർത്തകരും മറ്റും പങ്കെടുത്ത ലണ്ടനിലെ പ്രക്ഷോഭം.
‘ദ ഇൻഡ്യ സൊസൈറ്റി അറ്റ് ദ സ്കൂൾ ഒാഫ് ഒാറിയൻറൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസ് (SOAS)’, ‘സൗത്ത് ഏഷ്യൻ സ്റ്റുഡൻറ്സ് ഏഗെയ്ൻസ്റ്റ് ഫാസിസം ആൻഡ് സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പ്’ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ലണ്ടനിലെ പ്രക്ഷോഭം. ഡൽഹി കലാപത്തിലെ ഇരകളോടൊപ്പം എന്ന സന്ദേശവുമായായാണ് വിദ്യാർഥികളടക്കം ഇവിടെ ഒരുമിച്ച് കൂടിയത്. ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കുക, കലാപത്തിന് വഴിമരുന്നിട്ട ബി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ പ്രക്ഷോഭകർ ഉന്നയിച്ചു.
ഡൽഹിയിലെ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് സർക്കാർ നരേന്ദ്ര മോദി സർക്കാറിനെ പ്രതിഷേധം അറിയിക്കണമെന്നും ലോകം ഈ അക്രമങ്ങൾക്കെതിരെ പ്രതിഷേധിച്ചില്ലെങ്കിൽ പ്രത്യാഘാതങ്ങൾ ഭീകരമായിരിക്കുമെന്നും പ്രക്ഷോഭകർ പറഞ്ഞു.
കലാപത്തിെൻറ ഇരകളോടൊപ്പം നിൽക്കുകയും അവർക്ക് സുരക്ഷയൊരുക്കാൻ പ്രയത്നിക്കുകയും ചെയ്ത ഇതര മത സമൂഹങ്ങളെ പ്രകീർത്തിക്കാനും പ്രക്ഷോഭകർ മറന്നില്ല.
ഒട്ടാവ: ബ്രിട്ടനിലെ ഹാരി രാജകുമാരന്റെയും പത്നി മേഗന്റെയും സുരക്ഷയ്ക്ക് സർക്കാർ ഖജനാവിൽനിന്നു പണം ചെലവഴിക്കില്ലെന്നു കാനഡ വ്യക്തമാക്കി. മാർച്ച് 31നുശേഷം സുരക്ഷയ്ക്കുള്ള പണം സ്വന്തനിലയിൽ കണ്ടെത്തണം.
ഡൽഹി കലാപത്തിന്റെ ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എന്ന ആരോപണവുമായി ബ്രിട്ടീഷ് ദേശീയ മാധ്യമം ദി ഗാർഡിയന്റെ എഡിറ്റോറിയൽ. മോദിയാണ് ഈ തീ കത്തിച്ചത് എന്ന തലക്കെട്ടോടെയാണ് ബ്രിട്ടനിലെ പ്രമുഖ മാധ്യമമായ ദി ഗാർഡിയൻ രംഗത്ത് എത്തിയിരിക്കുന്നത്. ഇത് സ്വോഭാവികമായി ഉണ്ടായ കലാപം അല്ല എന്നും ബി ജെ പി നേതാക്കളാണ് ഇതിന്റെ പൂർണ ഉത്തരവാദികൾ എന്നും ഈ അന്താരാഷ്ട്ര മാധ്യമം കുറ്റപ്പെടുത്തുന്നു. ഏതാനും വർഷങ്ങൾക്കിടയിൽ ഡെൽഹിയിൽ ഉണ്ടായ ഈ ആക്രമണ സംഭവങ്ങളും, വെറുപ്പിന്റെ സ്ഫോടനവും..മുൻകൂട്ടി കാണാൻ കഴിയാത്ത ഒരു പൊട്ടിത്തെറിയയായോ സമുദായങ്ങൾ തമ്മിൽ കാലാകാലങ്ങളായി നിലനിന്നിരുന്ന വിദ്വെഷത്തിൻ്റെ പ്രതിഫലനമായോ കാണാനാവില്ല. ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾ വളർത്തി വലുതാക്കിയ വിദ്വെഷത്തിൻ്റെയും വെറുപ്പിൻ്റെൻ്റെയും ഫലമാണ് ഈ കലാപം.ഇത്രയും കാലം ഇന്ത്യയുടെ അടിസ്ഥാനമായിരുന്ന സഹിഷ്ണുതയിൽ നിന്നും സമത്വത്തിൽ നിന്നും അസഹിഷ്ണുതയിലേക്കും വെറുപ്പിലേക്കും ഉള്ള യാത്രയുടെ തുടക്കമാണ് ഈ സംഭവം.
നരേന്ദ്ര മോദിയുടെ തീർത്തും അന്യായമായ പൗരത്വ നിയമം, ഇന്ത്യ ഭരിക്കുന്ന ബി ജെ പി ഡൽഹി തിരഞ്ഞെടുപ്പിൽ നടത്തിയ വിദ്വെഷ പ്രസംഗങ്ങൾ, ഷാഹീൻബാഗിൽ പ്രതിക്ഷേധിക്കുന്ന സ്ത്രീകളെ അക്രമാസക്തമായി നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് കപിൽ മിശ്രയെ പോലുള്ള ബി ജെ പി നേതാക്കൾ നടത്തിയ പ്രകോപനപരമായ ആഹ്വാനങ്ങൾ എന്നിവ ഒക്കെയാണ് ഈ അക്രമ സംഭവത്തിന് കാരണമായത്. ഈ ആക്രമണങ്ങളുടെ പ്രധാന ലക്ഷ്യം പ്രതിരോധം പോലും തീർക്കാൻ കഴിയാത്ത ഇസ്ലാമിക സമൂഹം ആയിരുന്നു. പോലീസ്, അക്രമികൾക്കൊപ്പം ആയിരുന്നു എന്നും, അവരും ദേശീയത മുദ്രാവാക്യം മുഴക്കി വകതിരിവില്ലാതെ വെടിയുതിർക്കുകയായിരുന്നു എന്നും ദൃക്‌സാക്ഷികൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ബി ജെ പി നേതാക്കൾ ചതിയന്മാരെ വെടി വയ്ക്കുക എന്ന് ആക്രോശിക്കുന്നതിൻ്റെയും ബലാത്സംഗത്തിന് ആഹ്വാനം ചെയ്യുന്നതിൻ്റെയും തെളിവുകൾ പുറത്ത് വന്നിട്ടുണ്ട്, ഭീകരമാണെങ്കിലും ഇതിൽ അതിശയിക്കാൻ ഒന്നുമില്ല എന്നും മാധ്യമം പറയുന്നു.ദുർബലമായ മതന്യുനപക്ഷങ്ങളെ വേട്ടയാടി ഹിന്ദു ദേശീയ വാദം ഉയർത്തിയാണ് ബിജെ പി ഇന്ത്യയിൽ അധികാരം പിടിച്ചത്.
ഡൽഹി പോലീസിന്റെ അനാസ്ഥ ചൂണ്ടി കാട്ടി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉൾപ്പെടെ ഉള്ളവർ ആഭ്യന്തരമന്ത്രിയുടെ രാജി ആവശ്യപ്പെട്ടത് തീർത്തും ന്യായമായ കാര്യമാണ്.മോദിയുടെ അടുത്ത ആളായ ഇന്ത്യൻ ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ ബംഗ്ലാദേശിൽ നിന്നും കുടിയേറിയ മുസ്ലീങ്ങളെ ബംഗാൾ ഉൾക്കടലിലേക്ക് വലിച്ചെറിയേണ്ട ചിതലുകളോട് ഉപമിച്ച ആളാണ്. കലാപം പൊട്ടി പുറപ്പെട്ട് ഏറെ നേരം കഴിഞ്ഞു സമാധാനം പുലർത്തണം എന്ന് മോദി നടത്തിയ ആഹ്വാനം ഒട്ടും ആത്മാർത്ഥത ഇല്ലാത്തതാണെന്നും ബ്രിട്ടീഷ് മാധ്യമം കുറ്റപ്പെടുത്തുന്നു.വിഭജനം ആളിക്കത്തിക്കുന്ന മോദിയുടെ നയത്തിന് ഈ ആഹ്വാനം ഒരിക്കലും പരിഹാരമാകില്ല. ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തിൽ മോദിക്ക് അമേരിക്ക വിസ നിരോധിച്ചതും അവർ ചൂണ്ടി കാട്ടുന്നു. മൃഗീയ ഭൂരിപക്ഷത്തോടെ അധികാരം ലഭിച്ചതാണ് മോദി തന്റെ അജണ്ടകൾ നടപ്പിലാക്കാൻ ഇറങ്ങിയതിന് കാരണം, ഇത്യയിലെ ഏക മുസ്‌ലിം സംസ്ഥാനമായ കശ്‍മീരിനെ ഈ സർക്കാർ വേട്ടയാടുന്നതിനും കാരണം മോദിയുടെ ഇസ്ലാമിക വിരുദ്ധ അജണ്ടകൾ തന്നെയാണ്. ഈ നിയമനിര്മാണങ്ങൾക്കെതിരെയുള്ള സുപ്രീം കോടതിയുടെ മെല്ലപ്പോക്കിലും അവർ ആശങ്ക പ്രകടിപ്പിച്ചു. നരേന്ദ്ര മോദിയെയും ഇപ്പോളത്തെ ഇന്ത്യൻ ഭരണ കൂടത്തെയും എങ്ങനെയാണ് ലോകരാജ്യങ്ങൾ നോക്കി കാണുന്നത് എന്നതിന് വ്യക്തമായ ഉദാഹരണമാണ് ബ്രിട്ടീഷ് മാധ്യമത്തിൻ്റെ ഈ കണ്ടെത്തൽ.
പൗരത്വ ഭേദഗതി നിയമം (സിഎഎ) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫാഷിസ്റ്റ്, വംശവെറിയന്‍ നടപടിയാണെന്ന് പ്രശസ്ത റോക്ക് സംഗീതജ്ഞന്‍ റോജര്‍ വാട്ടേഴ്‌സ്. പിങ്ക് ഫ്‌ളോയിഡ് എന്ന വിഖ്യാത റോക്ക് ബാന്‍ഡിന്റെ സ്ഥാപകാംഗമാണ് റോജര്‍ വാട്ടേഴ്‌സ്. ലണ്ടനില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് റോജര്‍ വാട്ടേഴ്‌സ് മോദിയേയും പൗരത്വ നിയമത്തേയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് സംസാരിച്ചത്. ഡല്‍ഹി സ്വദേശിയായ കവി ആമിര്‍ അസീസിന്റെ കവിത റോജര്‍ വാട്ടേഴ്‌സ് വായിച്ചു.
ജാമിയ മില്ലിയ ഇസ്ലാമിയയില്‍ നിന്നുള്ള കവിയെ റോജര്‍ വാട്ടേഴ്‌സ് പരിചയപ്പെടുത്തയത്, മോദിക്കും അയാളുടെ ഫാഷിസ്റ്റ്, വംശീയ പൗരത്വ നിയമത്തിനുമെതിരെ പോരാടുന്നയാള്‍ എന്നാണ്. വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സംഘടിപ്പിച്ച പരിപാടിയിലാണ് റോജർ വാട്ടേഴ്സ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യയിലടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രക്ഷോഭങ്ങളെക്കുറിച്ച് റോജര്‍ വാട്ടേഴ്‌സ് പറഞ്ഞു.
കട്ടപ്പന: മലയാളം യുകെ അസോസിയേറ്റ് എഡിറ്റര്‍ ജോജി തോമസിന്‍റെ സഹോദരന്‍ റ്റോജി തോമസ് കാരക്കാട്ട് (34 വയസ്സ്) നിര്യാതനായി. ഹൃദയാഘാതം മൂലം ഇന്ന് രാവിലെ ആയിരുന്നു നിര്യാണം. കെ.റ്റി. തോമസ് കാരക്കാട്ട് ആണ് പിതാവ്, മാതാവ് മറിയാമ്മ തോമസ് മണിമല മാരൂര്‍ കുടുംബാംഗമാണ്. ജോജി തോമസിനെ കൂടാതെ റ്റിജി തോമസ് (അസോസിയേറ്റ് പ്രൊഫസര്‍, മാക്‌ഫെസ്റ്റ് തിരുവല്ല), ലിജി സെസില്‍ (ഒട്ടലാങ്കല്‍, പാലൂര്‍ക്കാവ്) എന്നിവരും സഹോദരങ്ങളാണ്. അവിവാഹിതനാണ് നിര്യാതനായ റ്റോജി തോമസ്.
സംസ്ക്കാര ശുശ്രൂഷകള്‍ 28-02-2020 വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടു മണിയോടെ കട്ടപ്പന നരിയന്‍പാറയിലുള്ള വസതിയില്‍ ആരംഭിക്കും. തുടര്‍ന്ന് വിലാപയാത്രയായി മുണ്ടക്കയം വ്യാകുല മാതാ ഫൊറോന പള്ളിയിലെത്തിച്ച് വൈകുന്നേരം 04.30ന് കുടുംബ കല്ലറയില്‍ സംസ്കരിക്കും.
റ്റോജി തോമസിന്‍റെ അകാല വിയോഗത്തില്‍ മലയാളം യുകെ ന്യൂസ് ടീമിന്‍റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
ദീന ഉപ്പല്‍ എന്ന മുപ്പത്തൊന്നുകാരി കൈ വെക്കാത്ത മേഖലകള്‍ വളരെ കുറവാണ്. ഈ കുറഞ്ഞ പ്രായത്തില്‍ തന്നെ ഒട്ടനവധി മേഖലകളില്‍ തന്‍റേതായ വ്യക്തിത്വം തെളിയിച്ച ദീന സംവിധായിക, നിര്‍മാതാവ്, ബിസിനസ് വുമണ്‍, മോഡല്‍ തുടങ്ങി നിരവധി വിലാസങ്ങള്‍ പേറുന്ന ആളാണ്. മിസ് ഇന്ത്യ യുകെ ആയ ഈ സുന്ദരിക്ക് സ്വന്തമായി ഒരു ബിസിനസ് സാമ്രാജ്യം തന്നെയുണ്ട്. ബിഗ് ബ്രദര്‍, ഫിയര്‍ ഫാക്ടര്‍, ഖത്രോംകി ഖിലാഡി തുടങ്ങിയ റിയാലിറ്റി ഷോകളുടെയും ഭാഗമായ ദീന ഒരു സഞ്ചാരപ്രിയ കൂടിയാണ്.
സോഷ്യല്‍ മീഡിയയിലെ ദീനയുടെ പ്രൊഫൈല്‍ നോക്കിയാല്‍ മുഴുവന്‍ യാത്രാ ചിത്രങ്ങളാണ് കാണാന്‍ സാധിക്കുക. ബിസിനസിന്‍റെ ഭാഗമായും അല്ലാതെയും ഒരുപാട് യാത്രകള്‍ ഇങ്ങനെ ചിത്രങ്ങളായി പോസ്റ്റ് ചെയ്തിരിക്കുന്നത് കാണാം. ബാലി, കാനഡയിലെ വിസ്‌ലര്‍, ഗ്രീസിലെ മൈക്കോനോസ് തുടങ്ങി സഞ്ചാരികളുടെ സ്വപ്നഭൂമികളിലെല്ലാം ദീന ചെന്നെത്തിയിട്ടുണ്ട്. ഇക്കൂട്ടത്തിലേക്ക് ഏറ്റവും പുതുതായി ചേര്‍ക്കപ്പെട്ട സ്ഥലമാണ് മാലിദ്വീപ്.
സെലിബ്രിറ്റികള്‍ അടക്കമുള്ള സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ് മാലദ്വീപ്. അമ്മയുടെ 69-ാമത് പിറന്നാളിനോടനുബന്ധിച്ചാണ് ദീനയും അമ്മ റീനയും മാലദ്വീപ് സന്ദര്‍ശനത്തിനെത്തിയത്. സെന്‍റ് റെജിസ് മാല്‍ദീവ്സ് വോമ്മുലി റിസോര്‍ട്ടില്‍ നിന്നും അമ്മയോടൊപ്പമുള്ള ചിത്രം ദീന പോസ്റ്റ് ചെയ്തിട്ടുണ്ട്. ധാലു അറ്റോളിലുള്ള ഈ റിസോര്‍ട്ടിലേക്ക് പ്ലെയ്ന്‍ വഴി മാത്രമേ വരാന്‍ സാധിക്കുള്ളൂ. ലക്ഷ്വറി സ്പാ, ഇറിഡിയം സ്പാ, സ്വകാര്യ ലക്ഷ്വറി വില്ലകള്‍, രുചികരമായ ഭക്ഷണം വിളമ്പുന്ന ഏഴു റസ്റ്റോറന്റുകള്‍ എന്നിവയെല്ലാമുള്ള ആഡംബര റിസോര്‍ട്ട് ആണിത്.
സഞ്ചാരികളായ ഗഡിയ ലോഹര്‍ വിഭാഗത്തിന്‍റെ ജീവിതത്തെ ആധാരമാക്കി നിര്‍മിക്കുന്ന ‘അയാം ബഞ്ചാര’ എന്ന പ്രോജക്ടിലാണ് ദീന ഇപ്പോള്‍ .
വിവാദമായ പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ബ്രിട്ടീഷ് കൊമേഡിയൻ ജോൺ ഒലിവർ. എച്ച്ബിഒ ചാനലിൽ അവതരിപ്പിക്കുന്ന ആക്ഷേപഹാസ്യ പരിപാടിയിലാണ് മോദിയേയും സിഎഎയേും ഒലിവർ വിമർശിച്ചത് . യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യൻ സന്ദർശനത്തെയും അദ്ദേഹം പരിപാടിയില്‍ പരിഹസിക്കുന്നുണ്ട്. ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വെെറലായിരിക്കുകയാണ് ‘ലാസ്റ്റ് വീക്ക് ടുനൈറ്റ്’ എന്ന 18 മിനുട്ട് ദൈർഘ്യമുള്ള പരിപാടി.
മുസ്ലിം വിരുദ്ധമെന്ന് വിമർശിക്കപ്പെടുന്ന സിഎഎ കാരണം കഴിഞ്ഞ രണ്ടുമാസമായി ഇന്ത്യയിൽ നടക്കുന്ന പ്രതിഷേധങ്ങളെകുറിച്ച് അദ്ദേഹം പറയുന്നുണ്ട്. ഒരാഴ്ചയിലെ പ്രധാന സംഭവ വികാസങ്ങളാണ് ‘ലാസ്റ്റ് വീക്ക് ടുനൈറ്റിൽ’ ജോൺ ഒലിവർ അവതരിപ്പിക്കുന്നത്.
‘മോദിയും അദ്ദേഹത്തിന്റെ പാർട്ടിയും ദശലക്ഷക്കണക്കിന് മുസ്ലിംകളുടെ പൗരത്വം ഇല്ലാതാക്കാൻ പോകുകയാണ്. അവർ അത് രണ്ട് ഘട്ടങ്ങളായാണ് നടത്തിയത്- ഒലിവർ പറയുന്നു. കൂടാതെ സിഎഎയും എൻആർസിയും തമ്മിലുള്ള ബന്ധവും അദ്ദേഹം വിശദീകരിച്ചു.
ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ പ്രഖ്യാപിച്ച എൻആർസി പ്രകാരം എല്ലാ ഇന്ത്യക്കാരും തങ്ങളുടെ പൗരത്വം തെളിയിക്കണമെന്ന് ആവശ്യപ്പെടുമ്പോൾ ദരിദ്രരും നിരക്ഷരരുമായ നിരവധി പേരുടെ കൈവശം രേഖകൾ ഇല്ലെന്നും ഒലിവർ പറയുന്നു.
സ്നേഹത്തിന്റെ അടയാളമായി താജ്മഹലും തുടർന്ന് വെറുപ്പിന്റെ അടയാളമായി മോദിയുടെ ചിത്രവും കാണിച്ചാണ് ഒലിവർ പരിപാടി അവസാനിപ്പിക്കുന്നത്.
ബിനു ജോർജ്
പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പുതിയ പിആർഓ ആയി ഫാ. ടോമി എടാട്ട് നിയമിതനായി. രൂപതയുടെ സ്ഥാപനം മുതൽ പിആർഒ ആയി പ്രവർത്തിച്ചിരുന്ന ഫാ. ബിജു കുന്നക്കാട്ട് ബ്രിട്ടനിലെ തന്റെ ശുശ്രൂഷ ദൗത്യം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങിയ സഹചര്യത്തിലാണ് പുതിയ പിആർഒ ആയി ഫാ. ടോമി എടാട്ടിനെ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിയമിച്ചത്.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത മീഡിയ കമ്മീഷൻ ചെയർമാൻ, ലണ്ടൻ റീജിയണൽ കോ-ഓർഡിനേറ്റർ എന്നീ സുപ്രധാന പദവികൾ വഹിക്കുന്ന ഫാ. ടോമി എടാട്ട് എയ്‌ൽസ്‌ഫോർഡ് സെന്റ്. പാദ്രെ പിയോ മിഷൻ, ലണ്ടൻ സെന്റ് മാർക്ക് മിഷൻ എന്നിവയുടെ ഡയറക്ടർ കൂടിയാണ്. കൂടാതെ മരിയൻ മിനിസ്ട്രി യുകെയുടെ സ്പിരിച്വൽ ഡയറക്ടർ എന്ന നിലയിലും സേവനം അനുഷ്ഠിക്കുന്നു.
തലശേരി രൂപതാംഗമായ ഫാ. ടോമി എടാട്ട് 2016 ൽ ഉപരിപഠനത്തിനായാണ് യുകെയിലെത്തിയത്. യുകെയിൽ മനഃശാസ്ത്രത്തിൽ ബിരുദാനന്തരപഠനം പൂർത്തിയാക്കിയ ഫാ. ടോമി ഈ വിഷയത്തിൽ റിസർച്ച് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. യുകെയിലെ പ്രശസ്ത ധ്യാനഗുരുവും പ്രഭാഷകനുമായ ഇദ്ദേഹം യുകെയിൽ അങ്ങോളമിങ്ങോളമായി നിരവധി വചനശുശ്രൂഷകൾക്ക് ആത്മീയ നേതൃത്വം കൊടുത്തുവരുന്നു. മുതിർന്നവർക്കും കുട്ടികൾക്കും ടീനേജഴ്‌സിനുമായി ക്‌ളാസുകളും ട്രെയിനിംഗ് പ്രോഗ്രാമുകളും കൈകാര്യം ചെയ്യുന്നതിൽ പ്രാവീണ്യം നേടിയ വ്യക്തിത്വം കൂടിയാണ് ഫാ. ടോമി. തലശേരി രൂപതയിൽ സേവനമനുഷ്ഠിക്കുന്ന സമയത്ത് മലബാർ മേഖലയിൽ നിരവധി കർഷക മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ള അച്ചൻ ഗാനരചയിതാവ്, എഴുത്തുകാരൻ, പ്രഭാഷകൻ എന്നീ നിലകളിലും പ്രശസ്തനാണ്.
രൂപതയുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക വാർത്തകളും വിവരങ്ങളും ഇനി ലഭ്യമാകുന്നത് പുതിയ പിആർഒ വഴിയായിരിക്കുമെന്ന് രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് ശ്രാമ്പിക്കൽ അറിയിച്ചു. ഏറ്റെടുക്കുന്ന കാര്യങ്ങൾ തികഞ്ഞ ആത്മാർത്ഥതയോടെ കുറ്റമറ്റതായി ചെയ്തു ഫലപ്രാപ്തിയിലെത്തിക്കുന്ന ടോമി അച്ചന്റെ പ്രവർത്തനശൈലി രൂപതയുടെ മുമ്പോട്ടുള്ള പ്രയാണത്തിൽ മുതൽകൂട്ടാകും എന്നതിൽ സംശയമില്ല.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ആഡംബര കപ്പലായ ഡയമണ്ട് പ്രിൻസസിൽ നിന്നും തിരിച്ചെത്തിയ നാലുപേർക്ക് ബ്രിട്ടനിൽ കൊറോണ സ്ഥിരീകരിച്ചു. ഇവരെ അറോ പാർക്ക് ആശുപത്രിയിൽ നിന്നും സ്പെഷ്യലിസ്റ് ഇൻഫെക്ഷൻ സെന്ററുകളിലേക്ക് മാറ്റി. ഇതോടെ ബ്രിട്ടനിൽ കൊറോണ ബാധിതരുടെ എണ്ണം 13 ആയി ഉയർന്നതായി ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ ക്രിസ് വിറ്റി അറിയിച്ചു. ആഡംബര കപ്പലായ ഡയമണ്ട് പ്രിൻസസിലെ യാത്രക്കാർക്ക് കൊറോണ ബാധയുണ്ടെന്ന സംശയത്തെ തുടർന്ന് ജപ്പാനിലെ യോകോഹാമ തീരത്ത് 14 ദിവസമായി തടഞ്ഞു വെച്ചിരിക്കുകയായിരുന്നു. ഇതിൽ 30 ബ്രിട്ടീഷ് പൗരന്മാരും, രണ്ട് ഐറീഷ് പൗരന്മാരും ഉണ്ടായിരുന്നു. ശനിയാഴ്ചയാണ് ഇവർ ബ്രിട്ടനിൽ തിരിച്ചെത്തിയത്. ഇവരിൽ നാല് പേർക്കാണ് ഇപ്പോൾ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ബ്രിട്ടനിലേക്ക് മറ്റു രാജ്യങ്ങളിൽ നിന്നും ബ്രിട്ടീഷ് പൗരന്മാരെ കൊണ്ടുവരുന്ന ഫ്ലൈറ്റുകൾ സൂക്ഷ്മമായി പരിശോധിക്കുകയാണെന്നും, രോഗ ലക്ഷണങ്ങൾ കാണിക്കുന്നവരെ ഉടൻതന്നെ എൻഎച്ച് എസ് ആശുപത്രികളിലേക്ക് മാറ്റുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
അറോ പാർക്ക് ആശുപത്രിയിൽ ഇതിനു വേണ്ട സൗകര്യങ്ങളെല്ലാം തന്നെ ചെയ്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. രോഗികൾ തമ്മിലുള്ള പരസ്പര സമ്പർക്കം ഇല്ലാതാക്കുകയും, രോഗികളെ ശുശ്രൂഷിക്കുന്ന സ്റ്റാഫുകൾക്ക് വേണ്ടതായ എല്ലാ പരിരക്ഷണ സൗകര്യങ്ങളും ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കൊറോണ വൈറസ് പുതുതായി സ്ഥിരീകരിച്ച നാലുപേരിൽ, രണ്ടുപേർ ഷെഫീൽഡിലെ റോയൽ ഹാലംഷെയർ ആശുപത്രിയിലും, ഒരാൾ റോയൽ ലിവർപൂൾ യൂണിവേഴ്സിറ്റി ആശുപത്രിയിലും, നാലാമത്തെ ആൾ റോയൽ വിക്ടോറിയ ആശുപത്രിയിലുമായി ചികിത്സയിലാണ്.
ഫ്ലൈറ്റുകൾ എത്തിയപ്പോൾ തന്നെ വേണ്ടതായ എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചെന്ന് അധികൃതർ അറിയിച്ചു. രോഗികളെ കൈകാര്യം ചെയ്യേണ്ട മാർഗ്ഗത്തെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടെന്നും, ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
സ്വന്തം ലേഖകൻ
ലണ്ടൻ : ബ്രിട്ടനിൽ പുതിയ പാസ്പോർട്ട് മാർച്ച് ഒന്നുമുതലെന്ന് ആഭ്യന്തര മന്ത്രാലയം. മുപ്പത് വർഷത്തിലേറെയായി രാജ്യത്തിന്റെ മുഖമുദ്ര ആയിരുന്ന ബർഗണ്ടി നിറത്തിലുള്ള പാസ്പോർട്ട് മാറുകയാണ്. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ബ്രിട്ടന്റെ പിന്മാറ്റത്തോടെയാണ് പുതിയ പാസ്പോർട്ട് എത്തുന്നത്. മാർച്ച് ഒന്നുമുതൽ പാസ്പോർട്ട് പുതുക്കുന്നവർക്കും പുതിയത് എടുക്കുന്നവർക്കും നീല നിറത്തിലുള്ളതായിരിക്കും ലഭിക്കുക. പുതുതായി ഡിസൈൻ ചെയ്ത പാസ്പോർട്ടുകൾ പ്രധാനമന്ത്രി ബോറിസ് ജോൺസൺ കഴിഞ്ഞ ദിവസം പുറത്തിറക്കി.
1921 ൽ നീല പാസ്‌പോർട്ടുകൾ അവതരിപ്പിക്കുകയും തുടർന്ന് 1988 വരെ അത് ഉപയോഗിക്കുകയും ചെയ്തിരുന്നു. തുടർന്ന് ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ സ്ഥിരമായതോടെ അന്നത്തെ യൂറോപ്യൻ ഇക്കണോമിക് കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ ഡിസൈനുകൾ സമന്വയിപ്പിക്കുകയായിരുന്നു. ഇതാണിപ്പോൾ പഴയ രീതിയിലേക്ക് മടങ്ങുന്നത്. നീല പാസ്‌പോർട്ട് നമ്മുടെ ദേശീയ വ്യക്തിത്വവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു. പല സുരക്ഷാ മുൻ കരുതലുകളോടെയാണ് പുതിയ പാസ്പോർട്ട് നിർമിച്ചിട്ടുള്ളതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഫ്രഞ്ച് കമ്പനിയായ തേൽസിന്റെ ഉടമസ്ഥതയിലുള്ള ജെമാൽട്ടോയാണ് നീല പാസ്‌പോർട്ടുകൾ നിർമ്മിക്കുക.
പുതിയ പാസ്പോർട്ടിൽ രാജമുദ്രയോടൊപ്പം ‘യുണൈറ്റഡ് കിംങ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടൻ ആൻഡ് നോർത്തേൺ അയർലൻഡ്’ എന്നാണ് മുദ്രണം ചെയ്തിട്ടുള്ളത്. ഇതോടൊപ്പം ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്ലൻഡ്, നോർതേൺ അയർലൻഡ് എന്നിവയുടെ പുഷ്പചിഹ്നങ്ങൾ കോർത്തിണക്കിയ മുദ്രയും പുറംചട്ടയിലുണ്ടാകും. വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമായി രേഖപ്പെടുത്തുന്നതിന് ഉതകുന്ന സൂപ്പർ ശക്തിയുള്ള പോളി കാർബണേറ്റഡ് ഡാറ്റാ പേജുകളാണ് മറ്റൊരു പ്രത്യേകത. പാസ്‌പോർട്ട് സൂചിക അനുസരിച്ച് ഓസ്‌ട്രേലിയ, അമേരിക്ക, കാനഡ, ഇന്ത്യ, ഹോങ്കോംഗ് എന്നിവയുൾപ്പെടെ 81 രാജ്യങ്ങൾ നീല പാസ്‌പോർട്ടുകൾ ഉപയോഗിക്കുന്നുണ്ട്. മാർച്ച് ഒന്ന് മുതൽ ബ്രിട്ടനും ഈ രാജ്യങ്ങളുടെ കൂട്ടത്തിൽ ഇടം പിടിക്കും.