UK

ഹൃദയസ്തംഭനം മൂലം മരണത്തിനു കീഴടങ്ങിയ ക്രോയിഡോണ്‍ മലയാളി സിജി ടി അലക്‌സിന്റെ പൊതുദര്‍ശനവും സംസ്‌കാരവും ഈ മാസം 23ന് തിങ്കളാഴ്ച നടക്കും. കൊറോണാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളോടു കൂടിയാണ് സംസ്‌കാര ചടങ്ങുകളും പൊതുദര്‍ശന സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ക്രോയിഡോണില്‍ തന്നെയാണ് സംസ്‌കാരവും നടക്കുക. ബ്രോക്ക്‌ലി സെന്റ് ഗ്രിഗോറിയസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലാണ് സംസ്‌കാരത്തോടനുബന്ധിച്ചുള്ള കുര്‍ബ്ബാന നടക്കുക. രാവിലെ ഒന്‍പതു മണി മുതല്‍ 10.30 വരെയാണ് ശുശ്രൂഷ. ഈ സമയത്തു തന്നെ പൊതുദര്‍ശന സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

തുടര്‍ന്ന് ക്രോയിഡോണ്‍ ക്രിമറ്റോറിയം വെസ്റ്റ് ചാപ്പലിലാണ് മൃതദേഹം സംസ്‌കരിക്കുക. 11.15 മുതല്‍ 12.15 വരെ ഒരു മണിക്കൂര്‍ ഇവിടെയും പൊതുദര്‍ശന സൗകര്യം ഉണ്ടായിരിക്കും. 12.30നാണ് സംസ്‌കാരം നടക്കുക. തുടര്‍ന്ന് തോണ്ടന്‍ഹീത്ത് സെന്റ്. ജൂഡ് ചര്‍ച്ച് ഹാളില്‍ റീഫ്രഷ്‌മെന്റ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് ഒന്നു മുതല്‍ 3.30 വരെയാണ് ഇതിനുള്ള സൗകര്യം.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് പള്ളിയിലും ക്രിമറ്റോറിയത്തിലും പൊതുദര്‍ശന സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആളുകള്‍ കൂടുമ്പോഴുണ്ടാകുന്ന തിരക്ക് ഒഴിവാക്കുവാന്‍ ഇതു സഹായിക്കുമെന്നാണ് ബന്ധുക്കള്‍ പ്രതീക്ഷിക്കുന്നത്.

ഈ കഴിഞ്ഞ 11ന് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സിജിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാവിലെ മുതല്‍ ചെറിയ തോതില്‍ കാല് വേദന തോന്നിയെങ്കിലും സിജി കാര്യമാക്കിയിരുന്നില്ല. എന്നാല്‍ വൈകുന്നേരം ആയപ്പോഴേക്കും വേദന കൈകള്‍ക്കും തോന്നിയപ്പോഴാണ് വീട്ടില്‍ ഉണ്ടായിരുന്ന ഭാര്യയെ കൂട്ടി ആംബുലന്‍സ് വിളിച്ചു ക്രോയ്‌ഡോണ്‍ സെന്റ് ജോര്‍ജ് ഹോസ്പിറ്റലില്‍ എ ആന്റ് ഇ സേവനം തേടിയത്.

അവിടെ ഡോക്ടറെ കാത്തിരിക്കുന്നതിനിടയിലാണ് സിജിയ്ക്ക് ഹൃദയാഘാതം ഉണ്ടാകുന്നത്. ഇടയ്ക്കു രണ്ടു വട്ടം ടോയ്‌ലെറ്റില്‍ തനിയെ പോയി വന്ന സിജി ഡോക്ടറെ കാത്തിരിക്കുമ്പോള്‍ കുഴഞ്ഞു വീഴുക ആയിരുന്നു. തുടര്‍ന്ന് അടിയന്തിര വൈദ്യ സഹായം ലഭ്യമാക്കിയെങ്കിലും ഇതിനിടയില്‍ ആന്തരിക അവയവ പ്രവര്‍ത്തനങ്ങളും താളം തെറ്റുക ആയിരുന്നു.

ഈ സമയം മൂന്നു വട്ടം തുടര്‍ച്ചയായി ഹൃദയാഘാതം ഉണ്ടായതായാണ് ബന്ധുക്കള്‍ പങ്കു വയ്ക്കുന്ന വിവരം. തുടര്‍ന്ന് അബോധാവസ്ഥയിലേക്കു പോയ അദ്ദേഹത്തെ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താന്‍ സഹായിക്കുക ആയിരുന്നു. എന്നാല്‍ നേരം വെളുത്തപ്പോള്‍ തിരിച്ചു പിടിക്കാന്‍ കഴിയാത്ത വിധം ആരോഗ്യ നില വഷളായി മരണം സംഭവിക്കുക ആയിരുന്നു.

ക്രോയിഡോണില്‍ കുടുംബ സമേതം താമസിച്ചു വരികയായിരുന്നു. ബിന്‍സി സിജി ആണ് ഭാര്യ. പത്താം ക്ലാസ് വിദ്യാര്‍ത്ഥി സിബിന്‍, പ്രൈമറി വിദ്യാര്‍ത്ഥി അലന്‍, നാലുവയസുകാരി ദിയ എന്നിവരാണ് മക്കള്‍.  പ്രവാസി കേരളാ കോണ്‍ഗ്രസ് ഭാരവാഹിയും ഓര്‍ത്തഡോക്‌സ് സഭാ യൂറോപ്പ് ഭദ്രാസന കൗണ്‍സില്‍ അംഗമായ സോജി ടി മാത്യു സഹോദരനാണ്. നാട്ടില്‍ തിരുവല്ല പുതുശ്ശേരി സ്വദേശിയാണ്. തെക്കേപടിക്കല്‍ ചെറിയാന്‍ ലീലാമ്മ ദമ്പതികളുടെ മകനാണ്.

കൊറോണ വൈറസ് (കൊവിഡ് 19) മൂലം യുഎസില്‍ മാത്രം 22 ലക്ഷം പേര്‍ മരിക്കുമെന്ന് ബ്രിട്ടീഷ് പഠനസംഘത്തിന്റെ പ്രവചനം. ലണ്ടനിലെ ഇംപീരിയല്‍ കോളേജില്‍ മാത്തമാറ്റിക്കല്‍ ബയോളജി പ്രൊഫസര്‍ ആയ നീല്‍ ഫെര്‍ഗൂസണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. ഇറ്റലിയില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് പഠനം. 1918ലെ പകര്‍ച്ചപ്പനിയുമായി കൊവിഡ് 19നെ താരതമ്യം ചെയ്തുകൊണ്ടാണ് പഠനം നടത്തിയത്. യുകെയില്‍ അഞ്ച് ലക്ഷത്തിലധികം പേര്‍ മരിക്കാമെന്നും പഠനം പറയുന്നു. ഹോം ഐസൊലേഷന് പുറമെ ശക്തമായ നിയന്ത്രണങ്ങളില്ലാത്ത പക്ഷം രണ്ടര ലക്ഷത്തിലധികം മരണത്തിനിടയാക്കുന്നതാണ്.

കൊറോണ രോഗികളെ കൈകാര്യം ചെയ്യാനാകാത്ത നിലയിലാണ് യുകെ എന്‍എച്ച്എസ് (നാഷണല്‍ ഹെല്‍ത്ത് സര്‍വീസ്). ഫ്രാന്‍സും ജര്‍മ്മനിയും ഏര്‍പ്പെടുത്തിയ തരത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ യുകെ ഗവണ്‍മെന്റ് ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ക്ലബ്ബുകളും പബ്ബുകളും തീയറ്ററുകളും അടച്ചിടാന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

സാമൂഹ്യമായും സാമ്പത്തികമായും വലിയ സമ്മര്‍ദ്ദമാണ് ഈ പ്രതിസന്ധി യുകെയ്ക്ക് മേല്‍ ഉണ്ടാക്കിയിരിക്കുന്നത് എന്ന് നീല്‍ ഫെര്‍ഗൂസണൊപ്പം പഠനത്തില്‍ പങ്കാളിയായ, ഇംപീരിയല്‍ കോളേജിലെ ഇന്‍ഫെക്ഷ്യസ് ഡിസീസ് എപ്പിഡെമിയോളജി പ്രൊഫസറായ അസ്ര ഗാനി പറയുന്നു. കൂടുതല്‍ ദുഷ്‌കരമായ സമയമാണ് വരാനിരിക്കുന്നത് എന്നാണ് പഠനം സൂചിപ്പിക്കുന്നത് എന്ന് ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജ് ഗ്ലോബല്‍ ഹെല്‍ത്ത് എപ്പിഡെമിയോളജി വിദഗ്ധന്‍ ടിം കോള്‍ബേണ്‍ പറഞ്ഞു.

ഈ പഠനറിപ്പോര്‍ട്ട് കൊറോണയെ നേരിടുന്ന കാര്യത്തില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ സമീപനംം മാറ്റാനിടയാക്കിയിട്ടുണ്ട്. ബ്രീട്ടിഷ് ഗവണ്‍മെന്റ് മതിയായ ഗൗരവത്തോടെ കൊറോണയെ കണ്ട് വേഗത്തില്‍ നടപടി സ്വീകരിച്ചില്ല എന്ന പരാതി ആരോഗ്യവിദഗ്ധര്‍ക്കുണ്ട്. ഇറ്റലിയും ഫ്രാന്‍സും സ്‌പെയിനുമെല്ലാം കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തുമ്പോളാണിത്.

സ്വന്തം ലേഖകൻ

ലണ്ടൻ : കൊറോണ വൈറസ് വ്യാപനത്തെ തടയാനായി പല നിയന്ത്രണങ്ങളും വരുത്താൻ സർക്കാർ തയ്യാറെടുക്കുന്നു. അനിവാര്യമല്ലാത്ത എല്ലാ വിദേശ യാത്രകളും ബ്രിട്ടീഷ് പൗരന്മാർ ഒഴിവാക്കണമെന്ന് ഫോറിൻ ആൻഡ് കോമൺ‌വെൽത്ത് ഓഫീസ് (എഫ്‌സി‌ഒ) ആവശ്യപ്പെട്ടു. ഇതാദ്യമായാണ് എഫ്‌സി‌ഒ ലോകത്തെവിടെയ്ക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് നിർദേശിക്കുന്നത്. മറ്റു രാജ്യങ്ങളിലുള്ള ബ്രിട്ടീഷ് പൗരന്മാർ ഉടൻ യുകെയിൽ തിരിച്ചെത്തണം എന്നുമില്ല. യാതൊരു മുന്നറിയിപ്പും ഇല്ലാതെ വിമാനങ്ങൾ റദ്ദാക്കപ്പെടുന്നു എന്ന കാര്യം ഏവരും ഓർക്കണമെന്ന് എഫ്‌സി‌ഒ പറഞ്ഞു. തുടക്കത്തിൽ 30 ദിവസത്തേയ്ക്കാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നതെങ്കിലും ഇത് നീട്ടാൻ കഴിയുമെന്ന് വിദേശകാര്യ സെക്രട്ടറിയും പറഞ്ഞു. അതേസമയം യൂറോകപ്പ് 2020 മാറ്റിവയ്ക്കുകയും ചർച്ച് ഓഫ് ഇംഗ്ലണ്ട്, സർവീസുകളെല്ലാം താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു.

വിദേശ രാജ്യങ്ങളിലെ യുകെ യാത്രക്കാർക്ക് ഇപ്പോൾ അവിടെ വ്യാപകമായ അന്താരാഷ്ട്ര അതിർത്തി നിയന്ത്രണങ്ങളും ലോക്ക്ഡൗണുകളും നേരിടേണ്ടതായി വരുമെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു. ജനങ്ങൾ ഏവരും കനത്ത ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു. എല്ലാവരും കർശന മുൻകരുതലുകൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രോഗത്തിനെതിരെയുള്ള യുദ്ധത്തിൽ നമ്മുക്ക് ജയിച്ചേ മതിയാകൂ എന്ന് മന്ത്രിമാരുമായുള്ള മീറ്റിംഗിൽ ജോൺസൻ പറഞ്ഞു.

സ്കോട്ട്ലൻഡിൽ രണ്ടാമത്തെ മരണം സ്ഥിരീകരിച്ചതിനുശേഷം യുകെയിൽ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 71 ആയി. ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം 1,950 ആളുകൾക്ക് യുകെയിൽ വൈറസ് ബാധിച്ചതായി കണ്ടെത്തി. ഈ സംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് അധികൃതർ പറയുന്നു. ഏവരും പബ്ബുകൾ, ക്ലബ്ബുകൾ, തിയേറ്ററുകൾ എന്നിവ ഒഴിവാക്കണം, വീട്ടിൽ നിന്നു തന്നെ ജോലി ചെയ്യണം, എല്ലാ ആശുപത്രി സന്ദർശനങ്ങളും ഒഴിവാക്കണം, രോഗലക്ഷണങ്ങൾ ഉള്ളവർ 14 ദിവസം സ്വയം ഒറ്റപ്പെടണം തുടങ്ങിയ നിർദേശങ്ങളാണ് സർക്കാർ നൽകുന്നത്. രോഗവ്യാപനത്തെ തുടർന്ന് രാജ്ഞി വ്യാഴാഴ്ച വിൻഡ്‌സർ കൊട്ടാരത്തിലേക്ക് നീങ്ങും. റോയൽ ആൽബർട്ട് ഹാൾ, തിയേറ്ററുകൾ, മ്യൂസിയങ്ങൾ എന്നിവയും അടച്ചിടും. മഹാമാരിയായി പടരുന്ന രോഗത്തെ എങ്ങനെയും പിടിച്ചുനിർത്താനുള്ള കഠിനപരിശ്രമത്തിലാണ് രാജ്യം.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ ബ്രിട്ടണിൽ കൂടുതൽ സുരക്ഷാ മുൻകരുതലുകൾ വേണമെന്ന ആവശ്യം ഉയർന്നു വന്നിരിക്കുകയാണ്. സ്കൂളുകൾ ഇനിയും തുറന്നു പ്രവർത്തിക്കുന്നത് അപകടമാണെന്ന് പ്രധാന അധ്യാപകർ മുന്നറിയിപ്പുനൽകി. സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നത് കൂടുതൽ രോഗവ്യാപനത്തിന് ഇടയാകുമെന്നും അവർ പറഞ്ഞു. ഗവൺമെന്റിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് കഴിഞ്ഞദിവസം സ്കൂളുകൾ തുറന്നു പ്രവർത്തിക്കണമെന്ന നിർദ്ദേശം നൽകിയിരുന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ബോറിസ് ജോൺസൺ നടത്തിയ വാർത്താസമ്മേളനത്തിൽ, സ്കൂളുകൾ അടയ്ക്കുന്നതിനെ പറ്റി ഇനിയും തീരുമാനമായിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നത് സംബന്ധിച്ച ആശങ്കകൾ അധ്യാപകർ തന്നോട് പങ്കുവെച്ചതായി അസോസിയേഷൻ ഓഫ് സ്കൂൾ ആൻഡ് കോളേജ് ലീഡേഴ്സ് (എ എസ് സി എൽ ) ജനറൽ സെക്രട്ടറി ജെഫ് ബാർറ്റൺ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

നിലവിൽ പതിനേഴോളം അധ്യാപകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നത് ഈ എണ്ണം കൂടുന്നതിന് ഇടയാകും. അധ്യാപക സംഘടനയായ നാഷണൽ ടീച്ചിങ് യൂണിയനും സ്കൂളുകൾ അടയ്ക്കണം എന്ന ആവശ്യം ഉയർത്തിയിട്ടുണ്ട്. സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നത് മൂലം മാതാപിതാക്കളുടെ ഇടയിലും ഒട്ടേറെ ആശങ്കകളാണ് നിലനിൽക്കുന്നത്.

എന്നാൽ ഗവൺമെന്റ് ഇത് സംബന്ധിച്ച് ഇതുവരെയും ഒരു തീരുമാനം എടുത്തിട്ടില്ല. കുട്ടികളെ വീട്ടിലേക്ക് പറഞ്ഞുവിടുന്നത് കൂടുതൽ അപകടങ്ങൾ ഉണ്ടാക്കും എന്ന നിഗമനത്തിലാണ് ഗവൺമെന്റ്. നിലവിൽ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ സ്കൂളുകൾ എല്ലാം തന്നെ അടയ്ക്കണം എന്ന ആവശ്യം ശക്തമായി ഉയർന്നിട്ടുണ്ട്. നിലവിൽ കൊറോണ ബാധമൂലം 71 പേരാണ് ബ്രിട്ടണിൽ മരിച്ചത്.

സ്വന്തം ലേഖകൻ

കാലാവസ്ഥാ വ്യതിയാനത്തിൽ 2050- ഓടെ ഉള്ള ലക്ഷ്യങ്ങൾ സാധ്യമാകണമെങ്കിൽ ബ്രിട്ടീഷ് ജനത റെഡ്മീറ്റ് പൂർണ്ണമായും ഉപേക്ഷിക്കേണ്ടി വരികയും മാലിന്യങ്ങൾ തള്ളുന്നതിന്റെ അളവ് വലിയതോതിൽ കുറയ്ക്കേണ്ടിയും വരുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. അതുകൊണ്ടുതന്നെ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ദോഷങ്ങൾ കുറയ്ക്കാനായിട്ടുള്ള ബ്രിട്ടന്റെ മാനദണ്ഡങ്ങൾ പുനർനിർണയിക്കേണ്ട സാഹചര്യമാണുള്ളത്.

2050 – ഓടു  കൂടിയുള്ള  കാലാവസ്ഥാ വ്യതിയാനം  മൂലമുള്ള  ദോഷഫലങ്ങൾ കുറയ്ക്കുന്നതിനായിട്ടുള്ള  ബ്രിട്ടന്റെ  ലക്ഷ്യങ്ങൾ  സാധ്യമാകാതെ  വരുന്നത് പരിസ്ഥിതിവാദികളിലും പ്രകൃതിസ്നേഹികളിലും കടുത്ത നിരാശയാണ് ഉളവാക്കിയിരിക്കുന്നത്. വ്യവസായവത്ക്കരണത്തിൻെറ ആധുനിക കാലഘട്ടത്തിൽ ജീവിത ശൈലിയിലുള്ള മാറ്റങ്ങൾ മൂലമുള്ള ഉയർന്നതോതിലുള്ള കാർബൺഡൈഓക്സൈഡ് എമിഷൻ ഭൂമിയുടെ നിലനിൽപ്പിനെ തന്നെ അപകടത്തിലാക്കിയിരിക്കുകയാണ്. ഇത്തരം സാഹചര്യത്തിലാണ് ബ്രിട്ടന് കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചിട്ടുള്ള ലക്ഷ്യങ്ങൾ നേടിയെടുക്കാൻ സാധിക്കത്തില്ല എന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

സൗരോർജ്ജത്തിൽ നിന്നും കാറ്റിൽ നിന്നുമുള്ള വൈദ്യുതോല്പാദനം ഇരട്ടിയാക്കുകയാണെങ്കിൽ ബ്രിട്ടന് അതിന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ഇനിയും സാധ്യതകൾ ഉണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

സ്വന്തം ലേഖകൻ

ലോകം മുഴുവൻ, കൊറോണ വൈറസ് പരക്കുന്നത് തടയാനായി സ്കൂളുകൾ അടച്ചിടുമ്പോൾ യുകെയിൽ സംഭവിക്കുന്നത് എന്ത്? ഈ നിമിഷം വരെയും സ്കൂളുകൾ തുറന്നു തന്നെ പ്രവർത്തിക്കണമെന്നാണ് ഗവൺമെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ സമീപ ഭാവിയിൽ പൂട്ടേണ്ടി വന്നേക്കാം എന്ന് ഗവൺമെന്റിന്റെ ചീഫ് സയന്റിഫിക് അഡ്വൈസർ ആയ സർ പാട്രിക് വാലൻസ് പറഞ്ഞു. യുകെയ്ക്ക് കുട്ടികളോടുള്ള സമീപനം മുതിർന്നവരോടുള്ള പോലെ കാര്യക്ഷമമല്ല. രോഗം കൂടുതലായി പടരാതിരിക്കാൻ വേണ്ടി സ്കൂളുകൾ അടച്ചു ഇടുകയാണ് ഈ അവസരത്തിൽ വേണ്ടത്. എൻ എച്ച് എസ് സ്റ്റാഫുകൾ ഉൾപ്പെടെയുള്ള മാതാപിതാക്കൾ കുട്ടികളെ നോക്കാനായി ലീവ് എടുക്കുന്ന അവസ്ഥയുണ്ട്. രോഗ ബാധിതരായ കുട്ടികളെ ശുശ്രൂഷിക്കാൻ പ്രായമായവരെ ഏൽപ്പിച്ചാൽ രോഗം അവർക്ക് പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇപ്പോൾ കാണിക്കുന്ന അനാസ്ഥ ഒരുപക്ഷേ ഭാവിയിൽ കൂടുതൽ ദിവസങ്ങൾ സ്കൂളുകൾ അടച്ചിടുന്ന അവസ്ഥയിലേക്ക് എത്തിച്ചേക്കാം.

ഈ വിഷയത്തെ പറ്റി ചർച്ച ചെയ്യാനായി വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ പ്രധാനാധ്യാപകരുടെ യോഗം വിളിച്ചുചേർത്തിരുന്നു. എന്നാൽ ഇപ്പോൾ നേരിടുന്ന പ്രധാന പ്രശ്നം അധ്യാപകരുടെ കുറവാണ്. പലരും സെൽഫ് ഐസൊലേഷനിൽ ആയതിനാൽ കുട്ടികളെ പഠിപ്പിക്കാനും കാര്യങ്ങൾ നോക്കാനും ആളുകൾ കുറവാണ്. ഓരോ സ്കൂളിലെയും കാര്യങ്ങൾ യുകെയിൽ ഉടനീളം വ്യത്യസ്തമാണ്. വടക്കേ അയർലൻഡിൽ മന്ത്രിയായ അർലീൻ ഫോസ്റ്റർ 16 ആഴ്ചയെങ്കിലും സ്കൂളുകൾ അടച്ചിടണമെന്ന് അറിയിച്ചിട്ടുണ്ട്. സ്കോട്ട്‌ലൻഡിൽ ചില സ്കൂളുകൾ ഡീപ് ക്ലീനിങിനായി അടച്ചിട്ടുണ്ട്.

പരീക്ഷകൾ ഒന്നും മാറ്റി വയ്ക്കാൻ സാധ്യതയില്ലെന്നും അതിനാൽ വിദ്യാർത്ഥികൾ പരീക്ഷകൾക്ക് പതിവുപോലെ തയ്യാറെടുക്കണം എന്നും അറിയിപ്പുണ്ട്. ഏതെങ്കിലും കുട്ടികൾ കൊറോണയുടെ ലക്ഷണങ്ങൾ കാണിച്ചാൽ അവരെ എത്രയും പെട്ടെന്ന് വീട്ടിൽ എത്തിക്കണം എന്നാണ് അറിയിപ്പ്. അങ്ങനെയുള്ള കുട്ടികളെ ഒറ്റയ്ക്ക് ഒരു മുറിയിൽ ഇരുത്തണം എന്നും പറഞ്ഞിട്ടുണ്ട്. കുട്ടികളെ മാതാപിതാക്കൾക്ക് വീട്ടിലിരുത്തി പഠിപ്പിക്കാൻ ഉള്ള അവസരം യുകെയിൽ നിലവിലുണ്ടെങ്കിലും ഒരു സ്കൂളിൽ എൻറോൾ ചെയ്താൽ അവർ നിർബന്ധമായും ക്ലാസ്സിൽ പോയിരിക്കണം. അല്ലെങ്കിൽ മാതാപിതാക്കൾ സ്കൂളിൽ നിന്നും പ്രത്യേക അനുമതി നേടിയിരിക്കണം.

രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം പെരുകിയതോടെ കര്‍ശന നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും മുന്നോട്ടുവച്ച് കേന്ദ്ര സര്‍ക്കാര്‍. മുഴുവന്‍ സ്‌കൂളുകളും ഷോപ്പിംഗ് മാളുകളും നീന്തല്‍ക്കുളങ്ങളും അടച്ചുപൂട്ടാന്‍ ഇന്നലെ നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിടാന്‍ നിര്‍ദേശം നല്‍കി. തുടര്‍ന്ന് താജ്മഹല്‍ ഉള്‍പ്പടെയുള്ള രാജ്യത്തെ ചരിത്ര സ്മാരകങ്ങള്‍ എല്ലാം അടച്ചിടാന്‍ ടൂറിസം വകുപ്പ് നിര്‍ദേശം നല്‍കി. ഈ മാസം 31 വരെയാണ് അടിച്ചിടാന്‍ നിര്‍ദേശം നല്‍കിയത്. ഇന്ത്യയില്‍ ഇതുവരെ 114 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രണ്ടു മരണവും ബാധിച്ചിട്ടുണ്ട്.

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെക്കുള്ള യാത്ര നിരോധിച്ചിട്ടുണ്ട്. ബ്രിട്ടനില്‍ നിന്നുള്ള യാത്രയും നിരോധിച്ചിട്ടുണ്ട്. നാല് ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള യാത്രികകര്‍ക്ക് കര്‍ശന നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുഎഇ, ഖത്തര്‍, കുവൈറ്റ് ഒമാന്‍ എന്നി രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്കും ഈ രാജ്യങ്ങളിലൂടെ സഞ്ചരിക്കുന്നവരും ഇന്ത്യയിലെത്തിയാല്‍ 14 ദിവസം നിര്‍ബന്ധമായി ക്വാറന്റൈന് വിധേയമാകണമെന്ന് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്.

ചൈന, ഇറ്റലി, ഇറാന്‍ കൊറിയ, ഫ്രാന്‍സ്, സ്പെയിന്‍, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍നിന്നെത്തുന്നവര്‍ക്കാണ് ഈ നിര്‍ദ്ദേശം ഇപ്പോള്‍ നിലവിലുളളത്. നാളെ മുതല്‍ തീരുമാനം നടപ്പില്‍ വരും. യൂറോപ്യന്‍ യൂണിയനില്‍നിന്നോ യുറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷന്‍,തുര്‍ക്കി, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍നിന്നുള്ള യാത്രക്കാരുമായി ഇന്ത്യയിലേക്ക് സഞ്ചരിക്കരുതെന്ന് വിമാനകമ്പനികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സ്വകാര്യ സ്ഥാപനങ്ങള്‍ ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പല സ്വകാര്യ സ്ഥാപനങ്ങളും ഇതിനോടകം ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതിയെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാധ്യമസ്ഥാപനങ്ങള്‍ വരെ ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിത്തുടങ്ങിയിരിക്കുന്നു.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കൊറോണ ബാധയെ തുടർന്ന് 55 പേർ മരിച്ചതായി ഹെൽത്ത്‌ സെക്രട്ടറി മാറ്റ് ഹാൻകോക്ക് വ്യക്തമാക്കി. ഇതോടെ 24 മണിക്കൂറിൽ 19 പേർ എന്ന കണക്കിലേക്ക് മരണനിരക്ക് ഉയർന്നു. ഹൗസ് ഓഫ് കോമ്മൺസിൽ നടത്തിയ പ്രസ്താവനയിലാണ് ആരോഗ്യ സെക്രട്ടറി ഈ കാര്യം വ്യക്‌തമാക്കിയത്. ബ്രിട്ടൻ ഈ കാലഘട്ടത്തിൽ നേരിട്ട ഏറ്റവും വലിയ ആരോഗ്യ ദുരന്തങ്ങളിലൊന്നാണ് കൊറോണ ബാധ എന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ജീവനാണ് മുഖ്യ പ്രാധാന്യം നൽകുന്നതെന്നും, വൈറസ് വ്യാപനം തടയുവാൻ ഒരുപരിധിവരെ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി സഹായിച്ച പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിലെ സ്റ്റാഫുകളെയും, എൻഎച്ച്എസ് സ്റ്റാഫുകളെയും ഹെൽത്ത് സെക്രട്ടറി പ്രത്യേകം അഭിനന്ദിച്ചു.

ബ്രിട്ടനിൽ കൊറോണ ബാധിതരുടെ എണ്ണം 1543 ആയി ഉയർന്നു. ആരോഗ്യ പ്രവർത്തനങ്ങളെ നിയന്ത്രിക്കുവാൻ ഗവൺമെന്റിന് കൂടുതൽ അധികാരം നൽകിക്കൊണ്ടുള്ള അടിയന്തര ബിൽ ഉടൻ പാസാക്കുമെന്നും ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ആവശ്യമായ വെന്റിലേറ്റർ സംവിധാനങ്ങൾക്കായി നിർമ്മാണ കമ്പനികളോട് ചർച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി ബോറിസ് ജോൺസൺ നടത്തിയ വാർത്താസമ്മേളനത്തിൽ, ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും, റസ്റ്റോറന്റുകൾ, ക്ലബ്ബുകൾ, പബ്, തീയേറ്റർ എന്നിവിടങ്ങൾ ഒഴിവാക്കണമെന്നും അഭ്യർത്ഥിച്ചു. കൊറോണ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ എല്ലാവരും ഒത്തൊരുമയോടെ മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.വാർദ്ധക്യത്തിൽ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന നിർദ്ദേശവും ആരോഗ്യ സെക്രട്ടറി നൽകി. നാല് മാസത്തേക്ക് അവർ വീടുകൾക്ക് പുറത്തിറങ്ങാതെ ഇരിക്കുകയാണ് ഉചിതം. സ്വയം ഐസോലേഷനിൽ വിധേയമാകാത്തവർക്കു ഫൈനുകളും നിശ്ചയിച്ചിട്ടുണ്ട്.

സ്വന്തം ലേഖകൻ

ലണ്ടൻ : കൊറോണ വൈറസ് രോഗം പടർന്നുപിടിക്കുന്നതിന്റെ സാഹചര്യത്തിൽ 75 വയസ്സിനു മുകളിലുള്ളവരുടെ ടിവി ലൈസൻസ് ഫീസ് മാറ്റങ്ങൾ ഉടനെ ഉണ്ടാകില്ലെന്ന് ബിബിസി അറിയിച്ചു. 3.7 ദശലക്ഷത്തോളം ആളുകളുടെ സൗജന്യ ടിവി ലൈസൻസുകൾ ജൂൺ 1 ന് റദ്ദാക്കേണ്ടതായിരുന്നു. എന്നാൽ ഈയൊരു സാഹചര്യത്തിൽ അത് ഓഗസ്റ്റ് 1 വരെ നീട്ടി. ഇപ്പോൾ അസാധാരണമായ സാഹചര്യങ്ങളാണെന്നും അതിനാൽ ശരിയായ സമയം ഇതല്ലെന്നും ബിബിസി ചെയർമാൻ സർ ഡേവിഡ് ക്ലെമന്റി പറഞ്ഞു. ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങളുടെ സേവനങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിൽ പൂർണ്ണ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് മാസത്തെ കാലതാമസത്തിന്റെ ചെലവ് കണക്കാക്കുമെന്ന് ബിബിസി സ്ഥിരീകരിച്ചു.

കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്ക് മാത്രമേ 2020 ജൂൺ മുതൽ സൗജന്യ ലൈസൻസിന് അർഹതയുള്ളൂവെന്ന് കഴിഞ്ഞ വർഷം കോർപ്പറേഷൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇന്നലെ, ബിബിസിയും സർക്കാരും സംയുക്ത പ്രസ്താവന ഇറക്കി. നിലവിലെ സാഹചര്യത്തിൽ ഇതിൽ മാറ്റങ്ങൾ ഉണ്ടായേക്കാമെന്ന് അവർ പറഞ്ഞു. ” വെല്ലുവിളി നിറഞ്ഞ ഈ സമയത്ത് രാജ്യത്തെ സേവിക്കാൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുക എന്നതാണ് ബിബിസിയുടെ ലക്ഷ്യം.” പ്രസ്താവനയിൽ ഇപ്രകാരം പറയുന്നു. ദേശീയ ബ്രോഡ്കാസ്റ്റർ എന്ന നിലയിൽ, ദിനംതോറും പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകുന്നതിൽ ബിബിസിക്ക് ഒരു പ്രധാന പങ്കുണ്ട്. അസാധാരണമായ സാഹചര്യങ്ങൾ തിരിച്ചറിഞ്ഞ്, പുതിയ നയത്തിന്റെ ആരംഭ തീയതി മാറ്റാൻ ബിബിസി ബോർഡ് തീരുമാനിച്ചു. ഓഗസ്റ്റ് 1 ന് ഇത് നിലവിൽ കൊണ്ടുവരാനാണ് ഞങ്ങളുടെ നിലവിലെ പദ്ധതി.” അവർ കൂട്ടിച്ചേർത്തു.

പെൻഷൻ ക്രെഡിറ്റ് ആനുകൂല്യം ലഭിക്കുന്നവർ ഒഴികെ മറ്റെല്ലാവർക്കും സൗജന്യ ലൈസൻസ് പദ്ധതി അവസാനിപ്പിക്കുമെന്ന് ബ്രോഡ്കാസ്റ്റർ പ്രഖ്യാപിച്ചപ്പോൾ 2019 ൽ ഒരു പ്രതിഷേധം ഉയർന്നിരുന്നു. ഏജ് യുകെ എന്ന ചാരിറ്റി സമർപ്പിച്ച നിവേദനത്തിൽ 630,000 ൽ അധികം ആളുകൾ ഒപ്പിട്ടിരുന്നു. ഈ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്യുന്നെന്ന് ഏജ് യുകെ അറിയിച്ചു. ബിബിസിയുടെ ഈ തീരുമാനത്തെ സാംസ്കാരിക സെക്രട്ടറി ഒലിവർ ഡൗഡനും സ്വാഗതം ചെയ്തു. 2020/2021 സാമ്പത്തിക വർഷത്തിൽ സൗജന്യ ലൈസൻസുകൾ നൽകുന്നത് തുടരുന്നതിനായി ബിബിസിക്ക് 700 മില്യൺ ഡോളർ ചിലവാകുമെന്ന് 2018 ലെ ഒരു റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

ബിജു ഗോപിനാഥ്

ലണ്ടൺ : 35 പേരുടെ ജീവനെടുത്തു യുകെ യിലെ ജനസമൂഹത്തിനിടയിൽ ഭീതിപരത്തി കൊറോണ വൈറസ് യുകെയിലും പടർന്നുപിടിക്കുകയാണ് . സർക്കാരിന്റെ ഭാഗത്തുനിന്ന് വളരെ നിരുത്തരവാദിത്തപരമായ സമീപനം ആണ് ഇതുവരെ ഉണ്ടായിട്ടുള്ളത് . എന്തെങ്കിലും ലക്ഷണങ്ങൾ ഉള്ളവർ സ്വയം ഐസൊലേഷനിൽ പോകണം എന്നും മെഡിക്കൽ സംവിധാനങ്ങളെ ആശ്രയിക്കരുത് എന്നും ഉള്ള വിചിത്രമായ നിലപാടാണ് ബോറിസ് ജോൺസൻ നേത്രത്വം നൽകുന്ന യുകെയിലെ സര്കാരിനുള്ളത് . വിദേശരാജ്യങ്ങളിൽ നിന്ന് എത്തിച്ചേരുന്ന അസുഖബാധിതരെ കണ്ടെത്താൻ എയർപോർട്ടുകളിൽ യാതൊരുവിധ പരിശോധനകളും നടത്തുന്നില്ല . ആയിരങ്ങൾ കൂടുന്ന ഫുട്ബോൾ മതസരങ്ങളും നൈറ്റ്‌ ക്ലബ്‌ കൂടിച്ചേരലുകളും ഇപ്പോഴും നിർബാധം തുടരുന്നു. സർക്കാർ തന്നെ 10, 000 ലധികം മരണങ്ങളും വളരെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വേര്പാടിനെ നേരിടാനും ജനങ്ങൾ സന്നദ്ധരാവണം എന്നുവരെ അറിയിച്ച സാഹചര്യത്തിൽ, ബ്രിട്ടനിലെ പൊതുസമൂഹവുംഒന്നര മില്യൺ. വരുന്ന ഇന്ത്യൻ സമൂഹവും കടുത്ത ആശങ്കയിൽ ആണ് .

രോഗം ഉള്ളവരെയും അവരുമായി ഇടപഴകുന്നവരെയും കൊലയ്ക്കുകൊടുക്കുന്ന ക്രൂരമായ നിലപാട് ആണ് ഇതെന്നും ലാഘവബുദ്ധി കൈവെടിഞ്ഞു ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ അടിയന്തിര നടപടികൾ കൈകൊള്ളണമെന്നും അടിന്തിരമായി ചേർന്ന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.

രാജ്യതിർത്തി കടന്നുവരുന്ന ജനങ്ങളെ മോണിറ്റർ ചെയ്യാനും കൊറോണ വൈറസ് പരിശോധന സംവിധാനം ഏവർക്കും എത്തിക്കാനും അടിയന്തരമായി സർക്കാർ ശ്രദ്ധ പതിപ്പിക്കണമെന്നു സമീക്ഷ യു കെ അഭ്യർത്ഥിച്ചു.

സർക്കാർ നിലപാടിൽ മാറ്റം ഇല്ലെങ്കിൽ സമാനമനസ്കരായ സംഘടനകളുമായി ചേർന്ന് പ്രതിഷേധ പരിപാടികൾക്കു രൂപം നൽകാനും സമീക്ഷ യുകെ തീരുമാനിച്ചു .
കൊറോണ വൈറസ് രോഗം പടരാതിരുക്കുവാൻ ആരോഗ്യ രംഗത്തെ വിദഗ്ധർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അവശ്യ ഘട്ടങ്ങളിൽ സഹായങൾ ആവശ്യമുണ്ടെങ്കിൽ 24ഓളം ബ്രാഞ്ചുകളിലായി യു കെ യുടെ വിവിധ മേഖലകളിലുള്ള സമീക്ഷ നേതൃത്വത്തെയും പ്രവർത്തകരെയും അറിയിക്കണമെന്നും സമീക്ഷ കേന്ദ്ര നേതൃത്വം അറിയിച്ചു..കൂടുതൽ ശ്രെദ്ധയോടെ, കൂടുതൽ കരുതലോടെ ഈ കൊറോണ മഹാമാരിയെ നേരിടാൻ ലോകത്തിലെ മനുഷ്യരാശിക്ക് കഴിയും എന്ന് സമീക്ഷ പ്രത്യാശ പ്രകടിപ്പിച്ചു

RECENT POSTS
Copyright © . All rights reserved