ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 12000 കോടി രൂപ വായ്പയെടുത്ത് ലണ്ടനിലേക്ക് മുങ്ങിയ രത്നവ്യാപാരി നീരവ് മോദിയുടെ റിമാന്‍റ് ജൂണ്‍ 27 വരെ നീട്ടി. നാലാം തവണയാണ് നീരവ് മോദിയുടെ ജാമ്യാപേക്ഷ യുകെയിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി തള്ളുന്നത്. കഴിഞ്ഞ ദിവസം നീരവ് മോദിയെ കോടതിയില്‍ ഹാജരാക്കി. 48 കാരനായ നീരവ് മോദി വാന്‍ഡ്സ് വര്‍ത്ത് ജയിലിലാണ് കഴിയുന്നത്. നീരവ് മോദിയെ വിട്ടു നല്‍കിയാല്‍ ഏത് ജയിലിലായിരിക്കും തടവിലിടുക എന്നതിനെ സംബന്ധിച്ച് 14 ദിവസത്തിനകം വിവരങ്ങള്‍ നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ബാങ്കിനെ കബളിപ്പിച്ചതിലൂടെ നീരവ് മോദിയാണോ പ്രധാന നേട്ടമുണ്ടാക്കിയതെന്ന് വിചാരണ വേളയില്‍ ജഡ്ജി ആരാഞ്ഞു. മാർച്ച് 19നാണ് നീരവ് ലണ്ടനിൽ സ്കോട്ട്ലന്‍ഡ് യാര്‍ഡിന്‍റെ അറസ്റ്റിലായത്.
ബക്കിങ്ഹം കൊട്ടാരത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ണാഭമായ ചടങ്ങുകളോടെയാണ് ക്രിക്കറ്റ് ലോകകപ്പിന് തുടക്കമായത്. വിവിയന്‍ റിച്ചാഡ്സ് മലാല യൂസഫ്സായി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു .
ലണ്ടന്‍ മോളിലെ ക്രിക്കറ്റ് കാര്‍ണിവലോടെ സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്തിലെ വിശ്വപോരാട്ടത്തിന് തുടക്കം .ഡ്രം ആന്‍ഡ് ബാസ് ബാന്‍ഡായ റൂഡിമെന്റല്‍ , കൊമേഡിയ പാഡി മഗ്‍ഗിന്നസ് , എന്നിവരും ക്രിക്കറ്റിന്റെ ആഘോഷത്തിന് മാറ്റുകൂട്ടി. 10 ടീമിന്റെ ക്യാപ്റ്റന്‍മാരും ആഘോഷങ്ങളില്‍ പങ്കെടുത്തു.
ഓരോ രാജ്യത്തെ പ്രതിനിധീകരിച്ച് ഒരു ക്രിക്കറ്റ് താരവും സെലിബ്രിറ്റിയും പങ്കെടുത്ത 60 സെക്കന്‍ഡ് ക്രിക്കറ്റ് ചലഞ്ചും സംഘടിപ്പിച്ചു. ഇന്ത്യയെ പ്രതിനിധീകരിച്ച് അനില്‍ കുംബ്ലെയും ഫര്‍ഹാന്‍ അക്തറും. പാക്കിസ്ഥാനായി അസര്‍ അലിക്കൊപ്പം മലാല യൂസഫ്സായും എത്തി.
12 ാം ലോകകപ്പിന്റെ ഉദ്ഘാടന മല്‍സരത്തിനായി ഇംഗ്ലീഷുകാര്‍ ഒരുങ്ങി. സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പ് ഇംഗ്ലണ്ട് സ്വന്തമാക്കണമെന്നാണ് ആരാധകരുടെ ആഗ്രഹമെങ്കിലും അവര്‍ ഭയക്കുന്നത് ഇന്ത്യയെയാണ്.
ലോകകപ്പിനായി അണിഞ്ഞൊരുങ്ങി നില്‍ക്കുകയാണ് ഇംഗ്ലീഷ് നഗരങ്ങള്‍. ഒരിക്കല്‍ പോലും കിരീടം നേടാനാകാത്ത ഇംഗ്ലണ്ട് സ്വന്തം കാണികള്‍ക്ക് മുന്നില്‍ കപ്പടിക്കുമെന്ന് പ്രതീക്ഷയിലാണ് ആരാധകര്‍. കഴിഞ്ഞ ഒന്‍പത് കളികളില്‍ ഏഴും ജയിച്ചതിന്റെ ആത്്മവിശ്വാസം കരുത്താകും .
83 ആവര്‍ത്തിക്കുമെന്നാണ് ഇന്ത്യന്‍ ആരാധകരുടെ കണക്കുകൂട്ടല്‍. പക്ഷേ വെല്ലുവിളികളുണ്ട് .ആഫ്ഗനിസ്ഥാനെപ്പോലും ചെറുതായി കാണാനാകില്ല. അട്ടിമറികളും വമ്പന്‍ പോരാട്ടങ്ങളും കടന്ന് ലോര്‍ഡ്സില്‍ കപ്പുയര്‍ത്തുന്നവനായുള്ള കാത്തിരിപ്പാണ് ഇനി.
ടോം ജോസ് തടിയംപാട്
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെയുടെ അഞ്ചാമത് കുടുംബസംഗമം വെയില്‍സിലെ സ്നോഡോണിയില്‍ വച്ച് കഴിഞ്ഞ വെള്ളി, ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ നടന്നു. കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ എഴുപതു ലക്ഷം രൂപ നാട്ടിലെ ആളുകള്‍ക്ക് സഹായിക്കാന്‍ കഴിഞ്ഞതില്‍ യോഗം സന്തോഷം രേഖപ്പെടുത്തി. കഴിഞ്ഞ പ്രളയകാലത്ത് മാത്രം ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തിയ പ്രവര്‍ത്തനത്തില്‍ ഏഴു ലക്ഷം രൂപയുടെ സഹായം നാട്ടിലെ ആളുകള്‍ക്ക് നല്‍കി സഹായിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിരുന്നു.
തലചായ്ക്കാന്‍ ഒരു കൂരയില്ലാതെ വിഷമിക്കുന്ന പാലക്കാട്ടെ ഒറ്റപ്പാലം താലുക്കില്‍ കരിമ്പുഴ പഞ്ചായത്തില്‍ താമസിക്കുന്ന മണികണ്ഠനു അന്തിയുറങ്ങാന്‍ ഒരു വീടുപണിതു നല്‍കുന്നതിനു വേണ്ടിയും ഇടിഞ്ഞുവീഴാറായി നില്‍ക്കുന്ന വീട്ടില്‍ താമസിക്കുന്ന വിധവയും രോഗികളായ മൂന്നുമക്കളുടെ അമ്മയുമായ ഇടുക്കി മണിയറന്‍കുടി സ്വദേശി ചിറക്കല്‍ താഴത്ത് നബിസക്കും വീട് നിര്‍മ്മിക്കുന്നതിനും, കളക്റ്റര്‍ രേണു രാജ് പറഞ്ഞ മൂന്നാറിലെ ഒറ്റമുറി ഷെഡില്‍ വാതിൽ ഇല്ലാതെ, ടോയിലറ്റ് ഇല്ലാതെ ജീവിക്കുന്ന യുവതിയായ അമ്മയ്ക്കും 13 വയസുകാരി മകൾക്കും വീടു പണിയുന്നതിനും കുട്ടിക്ക് പഠന സഹായം നല്‍കുന്നതിനും വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ ഇപ്പോള്‍നടത്തികൊണ്ടിരിക്കുന്ന ചാരിറ്റിക്ക് 275 പൗണ്ട് അംഗങ്ങള്‍ എല്ലാവരും കൂടി പിരിച്ച് ഇടുക്കി ചാരിറ്റി ഗ്രൂപ്പിനു നല്‍കി. ചാരിറ്റി കളക്ഷന്‍ തുടരുകയാണ്.
ഞങ്ങള്‍ ഇതുവരെ സൂതാരൃവും സതൃസന്ധവുമായി നടത്തിയ പ്രവര്‍ത്തനത്തിന് നിങ്ങള്‍ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു. പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധികരിക്കുന്നതല്ല. വിശദമായ ബാങ്ക് സ്റ്റെമെന്റ്റ് മെയില്‍വഴിയോ, ഫേസ് ബുക്ക് മെസ്സേജ് വഴിയോ, വാട്സാപ്പു വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് എന്ന ഫേസ് ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക.
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
“ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.”,
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.
ജോയൽ ചെറുപ്ലാക്കിൽ
അയർക്കുന്നം– മറ്റക്കരയിലും സമീപ പ്രദേശങ്ങളിൽനിന്നുമായി യുകെയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന കുടുംബാംഗങ്ങളുടെ മുന്നാമത് സംഗമം വൈവിധ്യമാർന്ന പരിപാടികളോടെ പങ്കെടുത്തവരിലെല്ലാവരിലും നവ്യാനുഭവമുണർത്തി വർണാഭമായി സമാപിച്ചു. ഫളോറൻസ് ഫെലിക്സ് ആലപിച്ച മതേതരത്വഭാവമുണർത്തിയ ‘മനസ്സ് നന്നാവട്ടെ മതമേതെങ്കിലും ആവട്ടെ‘ എന്ന പ്രാർത്ഥനാ ഗാനത്തോടെയാണ് സംഗമത്തിനു തുടക്കം കുറിച്ചത്. പ്രസിഡന്റ് ശ്രീ.ജോസഫ് വർക്കി അധ്യക്ഷത വഹിച്ച ഹ്രസ്വമായ ഉൽഘാടനച്ചടങ്ങിൽ ജോയിന്റ് സെക്രട്ടറി ജോമോൻ ജേക്കബ് വല്ലൂർ സ്വാഗതം ആശംസിച്ചു. സംഗമത്തിലെ കുടുംബാംഗവും യുക്മ മുൻ ദേശീയ ജനറൽ സെക്രട്ടറിയുമായ റോജിമോൻ വറുഗീസ് ഭദ്രദീപം കൊളുത്തി മൂന്നാമത് സംഗമത്തിന്റെ ഉൽഘാടനം നിർവ്വഹിച്ചു. സംഗമത്തിനു തുടക്കം കുറിച്ചതിനു ശേഷം നാട്ടിൽ അപകടത്തിൽപ്പെട്ട ഒരു കുടുബത്തിനു സംഗമത്തിലെ കുടുംബാംഗങ്ങളിൽ നിന്നുമായി സാമ്പത്തിക സഹായമെത്തിക്കുവാൻ കഴിഞ്ഞെങ്കിലും ഇനി മുന്നോട്ടുള്ള നാളുകളിൽ നമ്മുടെ ജന്മനാട്ടിലെ കാരുണ്യമർഹിക്കുന്ന ആളുകൾക്ക് അയർക്കുന്ന– മറ്റക്കര സംഗമം സഹായ ഹസ്തമായി തീരുവാനുള്ള ക്രിയാത്മകവും മാതൃകാപരവുമായ പ്രവർത്തനങ്ങൾക്കു രൂപം നൽകണമെന്നും ശ്രീ.റോജിമോൻ വറുഗീസ് സൂചിപ്പിച്ചു.
തുടർന്ന് അവതരണ ഭംഗിയിൽ മുന്നിട്ടു നിന്ന കുടുംബാംഗങ്ങളുടെ വ്യത്യസ്ഥമാർന്ന കലാപരിപാടികളും ആസ്വാദ്യകരമായ ഗാനാലാപനങ്ങളും നയനാനാന്ദകരമായ നൃത്തങ്ങളും ഏറെച്ചിരിപ്പിച്ച ഹാസ്യ പരിപാടികളും ഒന്നിച്ചു ചേർന്നപ്പോൾ മൂന്നാമത് സംഗമം പങ്കെടുത്ത മഴുവൻ കുടുംബാംഗങ്ങൾക്കും ഏറെ ഹൃദ്യമായ ഒരു സുദിനമായി മാറി. ടെൽസ്മോൻ തോമസ്, ചിത്ര ടെൽസ്മോൻ, ഫ്ളോറൻസ് ഫെലിക്സ്, ഷാജിമോൻ മാത്യു, മേഴ്സി ബിജു, സാനിയാ ഫെലിക്സ്, സ്നേഹ ഫെലിക്സ്, സാറാ ടെൽസ് മോൻ, അനീഷ് ജേക്കബ് എന്നിവർ ആലപിച്ച പ്രഫഷണൽ നിലവാരത്തിലെത്തിയ വിവിധ ഗാനങ്ങൾ ഹർഷാരവത്തോടെയാണ് എല്ലാവരും സ്വീകരിച്ചത്. കൊച്ചു ഗായിക മെർലിൻ വല്ലൂർ ആലപിച്ച ഗാനം ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയപ്പോൾ കുഞ്ഞു നർത്തകി ജെന്നിഫർ ജയിംസിന്റെ നൃത്തം കാണികളെ വിസ്മയിപ്പിച്ചു. റാണി ജോജിയും റോസിനാ ജോജിയും ചേർന്നവതരിച്ച നൃത്താവിഷ്കാരം മനോഹരമായ ദൃശ്യവിരുന്നാണ് സമ്മാനിച്ചത്. ഡോ. സാവിയോ മാത്യു അവതരിപ്പിച്ച ‘ബീറ്റ് ബോക്സിംഗ് ‘ കടുംബാംഗങ്ങൾക്കെല്ലാം നവ്യമായ ആസ്വാദനാനുഭവമായിരുന്നു.
ഭർത്താവും ഭാര്യയും ആപ്പിൾ നെറ്റിയിൽ ചേർത്ത് വച്ച് സംഗീതത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ച വ്യത്യസ്ഥമായ ‘കപ്പിൾ ഡാൻസ് ‘ കാണികൾ ഒന്നടങ്കം ആസ്വദിച്ച് എല്ലാവരും ചിരിയുടെ അതിർവരമ്പുകൾ ഭേദിച്ചു. കുട്ടികൾക്കായി സംഘടിപ്പിച്ച ഒരു മിനിട്ടിൽ അവസാനിപ്പിക്കേണ്ട ബിസ്ക്കറ്റ് തീറ്റ മൽസരത്തിൽ കൗമാരക്കാർ ആവേശത്തോടെയാണ് പങ്കെടുത്തത് .
ആദ്യമായി സംഗമത്തിൽ പങ്കെടുക്കുവാൻ എത്തിയ കുടുംബാഗങ്ങൾ സ്വയം പരിചയപ്പെടുത്തിയും, എല്ലാ കുടുംബാംഗങ്ങളും സൗഹൃദങ്ങൾ പങ്കുവെച്ചും വർണ്ണശബളിമയാർന്ന കലാപരിപാടികൾ ആസ്വദിച്ചും സംഗമത്തെ കൂടുതൽ ധന്യമാക്കി. അനവധി പരിപാടികൾ അവതരിപ്പിച്ച കലാകാരൻമാരും കലാകാരികളുമായ കുടുംബാംഗങ്ങൾക്ക്, കമ്മറ്റി അംഗങ്ങളായ ബോബി ജോസഫ്, റോബി ജയിംസ്, ജയിംസ് രാമച്ചനാട്ട്, അനിൽ വറുഗീസ്, ജോഷി കണിച്ചിറ, ഫെലിക്സ് ജോൺ എന്നിവർ സമ്മാനങ്ങൾ നൽകി.
സംഗമത്തിൽ പങ്കെടുത്ത മുഴുവൻ കുടുംബാംഗങ്ങൾക്കും കമ്മറ്റി അംഗങ്ങളായ ജോമോൻ ജേക്കബ് വല്ലൂരിന്റെയും അനിൽ വറുഗീസിന്റെയും നേതൃത്വത്തിൽ തയാറാക്കിയ വൈവിധ്യമാർന്ന രുചിക്കൂട്ടിലുള്ള വിഭവസമൃദ്ധമായ നാടൻ ഭക്ഷണം രാവിലെയും ഉച്ചക്കും വൈകുന്നേരവും ലഭിച്ചപ്പോൾ കുടുംബാംഗങ്ങൾക്ക് ഗൃഹാതരത്വം നിറഞ്ഞ മറക്കാനാവാത്ത അനുഭവമായി മൂന്നാമത് സംഗമം മാറി. സംഗമത്തിലെ കുടുംബാംഗങ്ങളുടെ സ്നേഹോപഹാരം ജോമോൻ ജേക്കബിനും അനിൽ വറുഗീസിനും സി.എ.ജോസഫ് നൽകി ആദരിച്ചു. 2019-20 വർഷത്തേക്ക് സംഗമത്തെ നയിക്കുവാനുള്ള നവസാരഥികളെയും തെരഞ്ഞെടുത്തു.
കവൻട്രിയിലെ സേക്രഡ് ഹാർട്ട് ചർച്ച് ഹാളിൽ സംഘടിപ്പിച്ച സംഗമത്തിൽ പങ്കെടുക്കുകയും മികച്ച പരിപാടികളും അവതരിപ്പിച്ച് സംഗമത്തെ അവിസ്മരണീയമാക്കിയ മുഴുവൻ കുടുംബാംഗങ്ങൾക്കും കമ്മിറ്റി അംഗങ്ങൾക്കും പ്രസിഡന്റ് ജോസഫ് വർക്കി, സെക്രട്ടറി ജോണിക്കുട്ടി സഖറിയാസ്, ട്രഷറർ ടോമി ജോസഫ് , പ്രോഗ്രാം കോർഡിനേറ്റർ സി.എ.ജോസഫ് എന്നിവർ നന്ദി പ്രകാശിപ്പിച്ചുകൊണ്ട് മൂന്നാമത് സംഗമം സമംഗളം പര്യവസാനിച്ചു.
രണ്ടായിരത്തി പതിനേഴിൽ യുകെയിൽ പ്രവർത്തനം തുടങ്ങിയ എസ്സെൻസ് ഗ്ലോബൽ യുകെ വിവിധ വിജയകരമായ പ്രോഗ്രാമുകൾക്ക് ശേഷം കൂടുതൽ പ്രവർത്തനങ്ങളുമായി മുമ്പോട്ട് .അടുത്ത വർഷത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു .
ലണ്ടനിൽ ഡയറക്ടർ ഡോ. ജോഷിയുടെ അധ്യക്ഷതയിൽ ചേർന്ന കമ്മിറ്റിയിൽ വെച്ച് ജോബി ജോസഫ് ( പ്രെസിഡണ്ട് ), സലീന സുലൈമാൻ ( വൈസ് പ്രെസിഡണ്ട് ), ബിനോയി ജോസഫ് ( സെക്രട്ടറി ), റ്റോമി തോമസ് ( ട്രെഷറർ ), സിജോ പുല്ലാപ്പള്ളി , എബി എബ്രഹാം , ഡെയ്സൺ ഡിക്സൺ ( ജോയിന്റ് സെക്രെട്ടറിമാർ ) ഷിന്റോ പാപ്പച്ചൻ ( നാഷണൽ കോർഡിനേറ്റർ ) എന്നിവരെയാണ് പുതിയ സാരഥികളായി അടുത്ത ഒരു വര്ഷത്തേന് തെരഞ്ഞെടുത്തത് . കൂടാതെ പതിനഞ്ചോളം മെമ്പേഴ്സിനെ ഉൾപ്പെടുത്തി പുതിയ എക്സികുട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു .
പ്രെസിഡണ്ടായ ജോബി ജോസഫ് യുകെയിലെ ഒരു സാമ്പത്തികകാര്യ വിദഗ്ധനും എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമാണ് . എസ് ബി കോൺസൾട്ടന്റ് കമ്പനിയുടെ ഡയറക്ടറും , ഐടി കോൺസൾറ്റണ്ടും ലണ്ടൻ മാരത്തൻ ഉൾപ്പെടെയുള്ള വിവിധ ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവ സാന്നിത്യവുമാണ് സെക്രട്ടറിയായി സ്ഥാനമേറ്റ ബിനോയി ജോസഫ്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഗസറ്റഡ് ഉദ്യോഗസ്ഥയായിരുന്ന സലീന സുലൈമാനാണ് വൈസ് പ്രെസിഡണ്ട് . എസ്സെൻസ് ഗ്ലോബൽ യുകെ കൂടുതൽ ആശയപ്രചാരണത്തിനായി എൻലൈറ്റ് എന്ന ഇ മാഗസിൻ തുടങ്ങുകയാണ് . പ്രമുഖ എഴുത്തുകാരനായ മുരുകേഷ് പനയറയാണ് എഡിറ്റർ ഇൻ ചാർജ് . യുകെയിലെ പ്രമുഖരായ എഴുത്തുകാരുടെ കൃതികൾ ചേർത്തുകൊണ്ട് പുറത്തിറക്കുന്ന ഇ മാഗസീന്റെ പ്രകാശനം ബ്രിസ്റ്റോൾ മേയർ ടോം ആദിത്യ ജൂൺ ഒൻപതാം തിയതി ലണ്ടനിൽ വെച്ച് നടത്തുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് എസ്സെൻസിന്റെ വെബ്സൈറ്റ് സന്ദർശിക്കുക.
http://www.essenseglobaluk. com
ഞാൻ ബ്രിട്ടന്റെ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രിയാണ് , പക്ഷേ, അവസാനത്തെയാളല്ലെന്നു തീർച്ച’: തെരേസ മേ തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ പറഞ്ഞു . രാജ്യത്തിനു വേണ്ടി കഠിനാധ്വാനം ചെയ്തതിൽ ചാരിതാർഥ്യമുണ്ടെന്നു പറഞ്ഞവസാനിച്ച്, ഉപചാരവാക്കുകളില്ലാതെ പത്താം നമ്പർ വസതിക്കുള്ളിലേക്കു തിരിഞ്ഞു നടക്കുമ്പോൾ തെരേസ മേ പൊട്ടിക്കരയുകയായിരുന്നു. 2016ൽ ബ്രിട്ടിഷ് പ്രധാനമന്ത്രിയായ മേ 2 വർഷവും 315 ദിവസവും പൂർത്തിയാക്കിയാണ് പദവിയൊഴിയുന്നത്
ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടണമെന്നു ഹിതപരിശോധനയിൽ ജനങ്ങൾ വിധിയെഴുതിയതോടെയാണ് അതിനോട് വിയോജിപ്പുണ്ടായിരുന്ന പ്രധാനമന്ത്രി ഡേവിഡ് കാമറൺ രാജിവച്ചത്. തുടർന്നു പാർട്ടി നേതൃത്വമേറ്റെടുത്തു പ്രധാനമന്ത്രിയായ മേ, ബ്രെക്സിറ്റിനോടു കടുത്ത എതിർപ്പുണ്ടായിട്ടും തീരുമാനം നടപ്പാക്കാൻ പ്രതിജ്ഞാബദ്ധയാണെന്നു പ്രഖ്യാപിച്ചു.
യൂറോപ്യൻ യൂണിയനുമായി മാസങ്ങൾ നീണ്ട ചർച്ചകൾക്കുശേഷം തയാറാക്കിയ ബ്രെക്സിറ്റ് കരാറിലെ ചില വ്യവസ്ഥകൾ കൺസർവേറ്റിവ് എംപിമാർ പോലും എതിർക്കുന്നു. കരാർ ഇതിനോടകം 3 തവണയാണു പാർലമെന്റ് തള്ളിയത്.
വിദേശകാര്യമന്ത്രി ജെറിമി ഹണ്ടും ആഭ്യന്തര മന്ത്രി സാജിദ് ജാവിദും വിയോജിപ്പു വ്യക്തമാക്കിയതിനു പിന്നാലെയാണു മേ രാജി പ്രഖ്യാപിച്ചത്. പാർലമെന്റ് പ്രതിനിധിസഭയിലെ പാർട്ടി നേതാവ് ആൻഡ്രിയ ലെഡ്‌സം കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു. ബ്രെക്സിറ്റിന് ഔദ്യോഗികമായി തുടക്കമിടാൻ ഒക്ടോബർ 31 വരെയാണു യൂറോപ്യൻ യൂണിയൻ ബ്രിട്ടനു സമയം നീട്ടിക്കൊടുത്തിരിക്കുന്നത്.
റോബിൻ ഫിഷർ,44 ആണ് കൊടുമുടിക്ക് 150 മീറ്റർ താഴെയായി തിരിച്ചുള്ള യാത്രയിൽ മരണത്തിനു കീഴടങ്ങിയത് .
അദ്ദേഹത്തിന്റെ പങ്കാളി ക്രിസ്ത്യൻ കാരിയർ ഫേസ്ബുക്കിൽ എഴുതി. “അവൻ തന്റെ ലക്‌ഷ്യം നേടി. എവറസ്റ്റ് കൊടുമുടി കീഴടക്കുക എന്നത് അവന്റെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു.”
തന്റെ ജീവിതം അർഥതവതായി ജീവിച്ച ഒരു സാഹസികനായിരുന്നു റോബിൻ ഫിഷർ എന്ന് അദ്ദേഹത്തിന്റെ കുടുംബം ഒരു പ്രസ്താവനയിൽ പറഞ്ഞു.
എവറസ്റ്റ് കൊടുമുടി കീഴടക്കുന്നതിനിടയിൽ ഏകദേശം എട്ടോളം ആളുകൾ ഈ ആഴ്ചയിൽ തന്നെ മരണപ്പെട്ടിരുന്നു.
നിർബന്ധിത വിവാഹങ്ങൾ സ്ത്രീകളുടെ ഇടയിൽ മാത്രമല്ല പുരുഷന്മാരുടെ ഇടയിലും വർധിക്കുന്നു എന്ന് ഫോഴ്സ്ഡ് മാര്യേജ് യൂണിറ്റ് ഒരു പഠനത്തിൽ വെളിപ്പെടുത്തി .
ഇങ്ങനെയുള്ള 1764 സംഭവങ്ങളാണ് 2018-ൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മുൻവർഷത്തെ അപേക്ഷിച്ച് 47 % വളർച്ച .
നിർബന്ധിത വിവാഹങ്ങൾ സ്ത്രീകളുടെ ഇടയിലാണ് കണ്ടിരുന്നതെങ്കിലും ഇപ്പോൾ അവ പുരുഷന്മാരുടെ ഇടയിലും വർധിച്ചുവരുന്നതായി സ്ഥിതിവിവര കണക്കുകൾ ചൂണ്ടികാണിക്കുന്നു. ലോക ശരാശരിയേക്കാൾ ഇത് വളരെ കൂടുതലാണ് . ഒരു വികസിത രാജ്യമായ ബ്രിട്ടനെ സംബന്ധിച്ചിടത്തോളം പുറത്തുവരുന്ന കണക്കുകൾ ആശ്വാസകരമല്ല
ഉചിതമായ മാറ്റങ്ങളിലൂടെ ബ്രക്സിറ്റ് നയം തിരുത്തിയില്ലെങ്കിൽ അത് പൊതു തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും എന്ന് ലേബർ പാർട്ടി നേതാവ് ടോം വാട്സൺ മുന്നറിയിപ്പുനൽകി. സൺഡേ ഒബ്സർവറിൽ ആണ് അദ്ദേഹം തൻറെ അഭിപ്രായം വെളിപ്പെടുത്തിയത് . ഇന്ന് വരാനിരിക്കുന്ന യൂറോപ്യൻ തിരഞ്ഞെടുപ്പ് ഫലങ്ങളെ ലിബറൽ ഡെമോക്രാറ്റിക്കും യൂറോപ്പ്യൻ യൂണിയനെ സപ്പോർട്ട് ചെയ്യുന്ന പാർട്ടികളുടെ അണികളിൽ നിന്നും ലേബർ പാർട്ടിക്കെതിരായി ഒരു തരംഗം ഉണ്ടായേക്കാം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വർഷങ്ങളായി പാർട്ടിക്ക് വോട്ട് ചെയ്യുന്ന ലേബർ പാർട്ടി അംഗം കണ്ണീരോടെ മറുപക്ഷത്തിനാണു തൻറെ വോട്ട് രേഖപ്പെടുത്തുന്നത് എന്ന് പറഞ്ഞത് അദ്ദേഹം അനുസ്മരിച്ചു .
അദ്ദേഹത്തിൻറെ വാക്കുകളിലൂടെ ബ്രക്സിറ്റ് നയത്തോടുള്ള എതിർപ്പ് കൂടുതൽ ശക്തമായി പ്രകടമാക്കിയിരിക്കുകയാണ്. ഒക്ടോബറിൽ നടക്കുന്ന ലേബർ പാർട്ടിയുടെ സമ്മേളനത്തിന് മുൻപായിതന്നെ ബ്രെക്സിന്റെ കാര്യത്തിൽ വ്യക്തമായ നയങ്ങൾ രുപീകരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ കുറെ കാലമായി ബ്രെക്സിറ് സംബന്ധമായ രാഷ്ട്രീയ അനിശ്ചിതത്വം ബ്രിട്ടനിൽ തുടരുകയാണ്, പ്രധാനമന്ത്രി തെരേസ മേ ബ്രെക്സിറ് സംബന്ധമായ രാഷ്ട്രീയ അനിശ്ചിതത്വത്തിൽ നിന്നും ബ്രിട്ടനെ മോചിപ്പിക്കാൻ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും പാർലമെന്റിൽ പരാജയപ്പെട്ടിരുന്നു . ബ്രെക്സിറ് സംബന്ധമായ വ്യക്തമായ ഒരു മാർഗ നിർദേശം പ്രധാന പ്രതിപക്ഷ കക്ഷിയായ ലേബർ പാർട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടായില്ല.
ബ്രെക്സിറ്റ് സംബന്ധമായ ലേബർ പാർട്ടിയിൽ നിലനിന്നിരുന്ന ആശയ ഭിന്നതകളാണ് വാടസന്റെ വാക്കുകളിൽ കൂടി പ്രകടമാകുന്നത്. ലേബർ പാർട്ടി നേതാവ് ജെറമി കോർബിന്, ബ്രെക്സിറ്റിനോട് അനുബന്ധിച്ചു തന്റെ ആശയങ്ങൾക്ക് പൂർണ പിന്തുണ നേടാൻ പാർട്ടിയിൽ കഴിഞ്ഞിരുന്നില്ല . അതിന്റെ പ്രതിഫലനമാണ് വാടസന്റെ വാക്കുകളിൽ കൂടി പുറത്തുവന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ഓവല്‍: സന്നാഹ മത്സരത്തില്‍ ചീട്ടു കൊട്ടാരം പോലെ തകര്‍ന്ന് വീണ് ഇന്ത്യന്‍ മുന്‍നിര. ന്യൂസിലാന്‍ഡിന് 180 റണ്‍സിന്റെ വിജയ ലക്ഷ്യം. മധ്യനിരയില്‍ രവീന്ദ്ര ജഡേജ നേടിയ അര്‍ധ സെഞ്ചുറിയുടെ ബലത്തിലാണ് ഇന്ത്യ പൊരുതാവുന്ന സ്‌കോറിലെത്തിയത്.
ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും രണ്ട് റണ്‍സ് മാത്രമെടുത്ത് പുറത്തായി. പിന്നാലെ വന്നവരും ചെറുത്തു നില്‍ക്കാതെ കൂടാരം കയറുകയായിരുന്നു. നായകന്‍ വിരാട് കോഹ്ലി 18 റണ്‍സുമായി പുറത്തായി. കെഎല്‍ രാഹുല്‍ ആറ് റണ്‍സ് മാത്രമെടുത്തു. പിന്നീട് ധോണിയും ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്നുള്ള കൂട്ടുകെട്ട് ഇന്ത്യയെ തിരികെ കൊണ്ടു വരുമെന്ന് തോന്നിച്ചെങ്കിലും അതുണ്ടായില്ല. ധോണി 42 പന്തുകള്‍ നേരിട്ട് 17 റണ്‍സാണെടുത്തത്. ഹാര്‍ദ്ദിക് പാണ്ഡ്യ അഞ്ചാമനായി എത്തി 37 പന്തില്‍ 30 റണ്‍സ് നേടി. ദിനേശ് കാര്‍ത്തിക്കും രണ്ടക്കം കടന്നില്ല.
ഇതോടെ ഇന്ത്യ വന്‍ ദുരന്തം മുന്നില്‍ കണ്ടു. എന്നാല്‍ അവസാന ഓവറുകളില്‍ രവീന്ദ്ര ജഡേജ മികച്ച ചെറുത്തു നില്‍പ്പ് നടത്തുകയായിരുന്നു. 50 പന്തുകളില്‍ 54 റണ്‍സാണ് ജഡേജ നേടിയത്. കുല്‍ദീപ് യാദവ് 36 പന്തില്‍ 19 റണ്‍സുമായി ജഡേജയ്ക്ക് പിന്തുണ നല്‍കി.
നാല് വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോള്‍ട്ടാണ് ഇന്ത്യയുടെ നട്ടെല്ലൊടിച്ചത്. 6.2 ഓവര്‍ എറിഞ്ഞ ബോള്‍ട്ട് 33 റണ്‍സ് വിട്ടു കൊടുത്താണ് നാല് വിക്കറ്റെടുത്തത്. രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍,കെഎല്‍ രാഹുല്‍, കുല്‍ദീപ് യാദവ് എന്നിവരുടെ വിക്കറ്റുകളാണ് ബോള്‍ട്ട് നേടിയത്. മൂന്ന് വിക്കറ്റുമായി ജിമ്മി നീഷം ബോള്‍ട്ടിന് മികച്ച പിന്തുണ നല്‍കി.
നാലാം സ്ഥാനാക്കാരനെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇന്ത്യ കിവീസിനെതിരെ ഇറങ്ങിയത്. എന്നാല്‍ ആ സ്ഥാനത്ത് ഇറങ്ങിയ കെഎല്‍ രാഹുല്‍ പരാജയപ്പെട്ടതോടെ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചത്.
നാലാം സ്ഥാനത്ത് ആരെ ഇറക്കുമെന്ന കാര്യത്തില്‍ ഇന്ത്യന്‍ ക്യാമ്പില്‍ ഇതുവരെ വ്യക്തമായൊരു ഉത്തരം കണ്ടെത്താനായിട്ടില്ല. അതിനാല്‍ ഇന്നത്തേയും അടുത്തേയും പരിശീലന മത്സരങ്ങള്‍ ഇന്ത്യയ്ക്ക് ആ നാലാം സ്ഥാനക്കാരനെ കണ്ടെത്താന്‍ ഏറെ നിര്‍ണായകമാണ്. അതേസമയം, മറുവശത്ത് ന്യൂസിലാന്‍ഡിലിന് ടോം ലാഥമിന്റെ അഭാവം തിരിച്ചടിയായേക്കും.
വിരാട് കോഹ്ലി നയിക്കുന്ന ടീമിന് വീണ്ടും ലോകകപ്പ് ഇന്ത്യയിലെത്തിക്കാന്‍ സാധിക്കുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റു നോക്കുന്നത്. അതിനുള്ള എല്ലാ പ്രതിഭയും ഇന്ത്യന്‍ നിരയിലുണ്ട്. ലോക ചാമ്പ്യന്മാര്‍ക്ക് ചേര്‍ന്ന പ്രകടനം പുറത്തെടുക്കുന്നുമുണ്ട്.
ഈ ലോകകപ്പിനെത്തുന്ന ടീമുകളില്‍ കിരീടം ഉയര്‍ത്താന്‍ സാധ്യതയുള്ളവരില്‍ ഏറ്റവും മുന്നിലുള്ള ടീമുകളിലൊന്നാണ് ഇന്ത്യ. അതുകൊണ്ട് തന്നെ പ്രതീക്ഷയുടെ സമ്മര്‍ദ്ദവും ടീമിനു മേലുണ്ട്. അതിനെക്കൂടി അതിജീവിച്ച് വേണം വിരാടും സംഘവും ഇംഗ്ലണ്ടിലിറങ്ങുക. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.